2016, മേയ് 21, ശനിയാഴ്‌ച

ചുവപ്പ് സിഗ്നല്‍...

                                     


                                      ചുവന്ന സിഗ്നല്‍ ലൈറ്റ്, വെറും അറുപത് സെക്കെന്റ് നേരം വെച്ചു നീട്ടുന്ന ഒരു വലിയ ദാനമാണ്, പച്ച സിഗ്നലില്‍ മനസ്സ് നൊന്ത് ചുവപ്പ് തെളിയാന്‍ കാത്തിരിക്കുന്ന മനസ്സിനെ സന്തോഷിപ്പിക്കുന്ന ആ നിറത്തെ സ്നേഹിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി.അറുപത് സെക്കന്‍റില്‍ ചെന്നത്തേണ്ടത് ബഹു ജനങ്ങളിലേക്ക്. ചിലര്‍ക്ക് പ്രഭാത ഭക്ഷണം കഴിക്കുന്ന തിരിക്ക്, ചിലര്‍ക്ക് മൊബൈല്‍ സംസാരത്തിന്റെ തിരക്ക്, ചിലര്‍ക്ക് കൂടെയുള്ളവരോട്‌ സംസാരിക്കാനുള്ള തിരക്ക്, മറ്റ് ചിലര്‍ക്ക് സ്വന്തം ചിന്തകളിലേക്ക് പോകാനുള്ള സമയം.അതിനിടയില്‍ പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധ തിരിയുന്നത് വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രം.അതില്‍ കവറില്‍ നിറച്ച പഴങ്ങള്‍ വാങ്ങാന്‍ തുനിയുന്നവര്‍ വളരെ കുറച്ച്.അവരെയാണ് വെറും അറുപത് സെക്കെന്റില്‍ കണ്ടത്തേണ്ടത്.

       "സാര്‍..നല്ല മധുരമുള്ള പഴമാ സാര്‍.മുപ്പത് ഉറുപ്യ മാത്രം."

                                   അവജ്ഞയും, അവഗണനയും നിറഞ്ഞ നോട്ടത്തിനു മുന്നില്‍ മനസ്സ് തകര്‍ത്ത് കൊണ്ട് അപകടം നിറഞ്ഞ പച്ച തെളിയാന്‍ അഞ്ചു നിമിഷം മാത്രം ബാക്കി കാണിച്ചുള്ള സിഗ്നല്‍ പോസ്റ്റിലെ മുന്നറിയിപ്പ്.പിന്നെ ഒരു സര്‍ക്കസ്സ് ക്കാരനെ പോലെ ഒരു കയ്യില്‍ ക്രെച്ചസ് താങ്ങി നടപ്പാതയിലേക്ക് പഴം നിറച്ച കവറുമായി ഓടി മാറിയപ്പോള്‍ കവറില്‍ നിന്നും ഒരെണ്ണം താഴേക്ക്. എടുക്കാന്‍ സമയമില്ല..അതിനു മുന്‍പേ അക്ഷമ നിറഞ്ഞ ടയറുകള്‍ പച്ച തെളിയുന്നതിന് മുന്‍പേ തന്നെ ആ പഴത്തെ ടയറില്‍ ചേര്‍ത്ത് ചതച്ചരച്ച് മുന്നോട്ട്.

     "എന്‍റെ ജീവിതമാണ്, വാഹനം കയറിയിറങ്ങി തേഞ്ഞു പോയത്."

                                   കവറില്‍ ഇരിക്കുന്ന പഴങ്ങള്‍ ഒരു തേങ്ങലാണ്. നേര്‍ത്ത നിലവിളിയാണ്.അത് കുറേ ദൂരം ഇടുങ്ങിയ ഗലിയിലെ ഒറ്റമുറി വീടിന്‍റെ ദാരിദ്ര്യം നിറഞ്ഞ അകത്തളം വരെ നീളുന്നു.പഴങ്ങള്‍ ചുവന്ന വെളിച്ചത്തിന്‍റെ ഐശ്വര്യത്തില്‍ മറ്റൊരാള്‍ക്ക് കൈ മാറുമ്പോള്‍ മനസ്സ് സന്തോഷിക്കും. ഒപ്പം ഒറ്റമുറി വീടിനകത്തെ അടുപ്പില്‍ സ്വപ്നം തിളക്കാന്‍ തുടങ്ങും.വില്‍ക്കാതെ പോകുന്ന പഴങ്ങള്‍ എന്നും വേദനയും.എന്നോ വേഗത തിരിക്കില്‍ സമയത്തെ മറി കടക്കാന്‍ വേഗസൂചികയിലെ അക്ഷരങ്ങള്‍ക്ക് അപകടകരമായ ഉയര്‍ച്ച കണ്ടെത്തിയ ദിവസം.അതിന്‍റെ അടയാളമായ പരിണിതഫലമാണ് മുട്ടിനു മേലെ മുറിച്ചു മാറ്റിയ വലത് കാല്‍, പിന്നെ താങ്ങായി കിട്ടിയ മര ക്രെച്ചസ്സും.നഷ്ടങ്ങള്‍ എല്ലാത്തിനും അവസാനം സ്വന്തമായി മാറും, ആരും സഹായിക്കാന്‍ കഴിയാതെ വരുമ്പോള്‍ നഷ്ടങ്ങള്‍ മറക്കണം. അതിനെ അതി ജീവിക്കണം..അല്ലെങ്കില്‍ കുറേ വയറുകള്‍ കരയാന്‍ തുടങ്ങും, വേദനിക്കാന്‍ തുടങ്ങും.അന്നിറങ്ങിയതാണ് പഴകൂടകള്‍ നിറച്ച കവറുമായി ചുവപ്പും, പച്ചയും മാറി മാറി കത്തുന്ന കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലെ  സിഗ്നലിലെക്ക്.

     "നോക്ക്..ഞാനീ നശിച്ച റെഡ് ലൈറ്റില്‍ പെട്ടിരിക്കുകയാണ്. അറുപത് സെക്കന്റ് എനിക്ക് നഷ്ടം. ഈ മുടിഞ്ഞ സിഗ്നലുകള്‍ കാരണം ജീവിക്കാന്‍ പറ്റാതെ വരുന്നു. ഒരു ദിവസം ഒരു ബുള്‍ഡോസര്‍ കൊണ്ട് വന്നു എല്ലാം ഇടിച്ച് നിരത്തും ഞാന്‍.."

                                       അയാള്‍ ആഡംബര കാറില്‍ നിന്നും ആരോടോ അലറി വിളിക്കുന്നത് പുറത്ത് നിന്ന് കേള്‍ക്കാം. വില പിടിച്ച വസ്ത്രം, വിലയേറിയ വാച്ച്, വില കൂടിയ മൊബൈല്‍. ഒപ്പം വിലയേറിയ സമയവും.

   "സത്യം പറയാല്ലോ എനിക്കിപ്പോള്‍ ചുവപ്പ് നിറം കാണുന്നതേ കലിയാണ്. നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നാണ് ഈ അറുപത് സെക്കന്റ് ഒരുപകരാമില്ലാതെ പച്ച തെളിയാന്‍ വേണ്ടി. റെഡ് ഈസ്‌ ഹെല്‍."

                                        ഫോണ്‍ താഴെ വെച്ച് വീണ്ടും സിഗ്നലില്‍ നോക്കിയപ്പോള്‍ ഇനിയും നാല്പത്തിയഞ്ച് സെക്കന്റ് കൂടി.ഇതിപ്പോള്‍ രാവിലെ മുതല്‍ അഞ്ചാമത്തെ സിഗ്നലാ..മൂന്ന്‍ മിനിറ്റ് ആര്‍ക്കുമില്ലാതെ  നഷ്ടമായിരിക്കുന്നു.
അങ്ങിനെ ഓരോ ദിവസവും, ഓരോ മാസവും, ഓരോ വര്‍ഷവും.വെറുപ്പ് കൊണ്ട് പുറം കാഴ്ചകളിലേക്ക് വെറുതെ കണ്ണോടിച്ചപ്പോള്‍ അയാളെ കണ്ടു. ഒറ്റ കാലില്‍ ചാടി ചാടി പഴം നിറച്ച കവറുമായി എല്ലാ വാഹനങ്ങള്‍ക്ക് മുന്നിലും കൈ നീട്ടി. സാധാരണ മനുഷ്യത്വം തോന്നാത്തതാണ്.ജീവിതം പണം നിറയുന്ന, പതയുന്ന, നുരയുന്ന അവസ്ഥയില്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയില്‍ മനുഷ്യന്‍റെയുള്ളില്‍ ഒരു സത്വം കുടി കയറി.അന്ന്‍ മുതല്‍ വെറുപ്പാണ് യാചകരോടും, തെരുവ് കച്ചവടക്കാരോടും.പക്ഷെ ഇന്ന്‍ ??

                                        മുന്നിലെ സിഗ്നല്‍ പോസ്റ്റില്‍ ഇരുപതാമത്തെ സെക്കെന്റ് മിന്നി മറിഞ്ഞു, ഒപ്പം മനസ്സിലും.. ആ തെരുവ് കച്ചവടക്കാരന്‍റെ ആ ദുരിത പൂര്‍ണ്ണമായ അവസ്ഥയോടുള്ള ഒരനുകമ്പയും.

    "ഹേയ്..ഇവിടെ വാ."

                                         അത് കേള്‍ക്കേണ്ട താമസം അയാള്‍ ഓടി മുന്നില്‍ വന്നു. സന്തോഷവും പ്രതീക്ഷയും നിറഞ്ഞ ആ കണ്ണുകള്‍..ഒരു കൂട വാങ്ങി കാറിനകത്ത് വെച്ച് പേഴ്സ് തുറന്ന്‍ നോക്കി.

   "എത്രയാ??"

   "സാറേ..മുപ്പതുറുപ്യ"

                                          പേഴ്സില്‍ ആദ്യമിരിക്കുന്ന മൂന്ന്‍ പത്ത് രൂപ നോട്ടുകള്‍ക്ക് നേരെ കൈ നീണ്ടതാണ്. വീണ്ടും സഹജീവിയുടെ അവസ്ഥയോടുള്ള മനുഷ്യത്വം ഉള്ളില്‍ കയറിയ സത്വത്തെ മറി കടന്ന്‍. ഇനി ഏഴ് സെക്കന്റ് മാത്രം, ചുവപ്പ് മാറാന്‍, ഈയിടെയായി ഏറെ സ്നേഹിക്കുന്ന പച്ച വെളിച്ചം തെളിയാന്‍ .അഞ്ഞൂറിന്റെ നോട്ട് എടുത്ത് കച്ചവടക്കാരന്റെ നേരെ നീട്ടുമ്പോള്‍ മനസ്സ് സന്തോഷിച്ചു..

    "ചില്ലറയില്ല."

                                      അഞ്ഞൂറിന്റെ നോട്ട് കണ്ട കച്ചവടക്കാരന്റെ മുഖത്തെ പരിഭ്രമം മാറുന്നതിനു മുന്‍പേ നീണ്ട ഹോണടികളുടെ അകമ്പടിയോടെ പച്ച നിറം തെളിഞ്ഞു. മുന്നോട്ട് കുതിച്ച വാഹനങ്ങളുടെ കൂട്ടത്തില്‍ ബാക്കി വാങ്ങാതെ അയാളുടെ കാറും.റിയര്‍ വ്യൂ മിററിലൂടെ കയ്യിലെ നോട്ട് നോക്കി ഒന്നും പറയാന്‍ കഴിയാതെ മിഴിച്ചു നില്‍ക്കുന്ന, പുറകെ വരുന്ന വാഹനങ്ങളുടെ ഹോണടിയും, ഓടിക്കുന്നവരുടെ ചീത്ത വിളിയും കേട്ട് അയാള്‍, ആ പഴ കച്ചവടക്കാരന്‍.

                                        നടപ്പാതയിലെ തണലില്‍ ഇരിക്കുമ്പോള്‍ വീണ്ടും അയാള്‍ ആ നോട്ടിനെ നോക്കി.പിന്നെ തുണി സഞ്ചി അഴിച്ച് കയ്യിലെ പണം എണ്ണി നോക്കി. "നൂറ്റി ഇരുപത് രൂപ " പിന്നെ പച്ച വെളിച്ചത്തില്‍ നിര്‍ബാധം യാത്ര തുടരുന്ന, വേഗം കണ്ടെത്തി ചുവപ്പ് വരുന്നതിനു മുന്‍പേ ലക്‌ഷ്യം പിടിക്കുന്ന വാഹനങ്ങളെ നോക്കി.വീണ്ടും ചുവപ്പ് വന്നപ്പോള്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്ക് നേരെ അയാള്‍ പഴ കൂടയുമായി പോയില്ല..മനസ്സില്‍ ഒരു മരവിപ്പ്. അര്‍ഹതയില്ലാത്ത എന്തോ കയ്യില്‍ വന്നത് പോലെ.അന്ന്‍ മുഴുവന്‍ ആ മരവിപ്പ് തുടര്‍ന്നു. ഒന്നും വില്‍ക്കാതെ ഉത്സാഹമില്ലാതെ നാളെ പുലരാന്‍ വേണ്ടി സമയമെണ്ണി..

അടുത്ത ദിവസം..

        "അതെ ഞാന്‍ സിഗ്നലിലാണ്.റെഡ് സിഗ്നല്‍.ഈ അറുപത് സെക്കന്റ് നേരം കൊണ്ട് ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല.എല്ലാം ഞാന്‍ വന്നിട്ട്..ഓ.കെ."

                                  സന്തോഷത്തോടെ ഒരു മൂളി പ്പാട്ടും പാടി ഇരിക്കുമ്പോള്‍ കാറിന്റെ നമ്പര്‍ നോക്കി ചാടി ചാടി അയാള്‍ നടന്ന്‍ വരുന്നു.ആ പഴ കച്ചവടക്കാരന്‍. അയാളുടെ മുഖത്ത് ഒരു വലിയ ആശങ്കയും,ദൈന്യതയും, കിതച്ച് കിതച്ച് കാറിന്റെ അടുത്തെത്തി അയാള്‍ ചില്ലില്‍ മുട്ടി. ഗ്ലാസ്‌ താഴ്ത്തിയതും നാനൂറ്റി എഴുപത് രൂപ വിറച്ച് കൊണ്ട് നീട്ടി ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു..

    'സാര്‍..ഇന്നലെ അഞ്ഞൂറ് രൂപ തന്നിട്ട് ബാക്കി തരുന്നതിനു മുന്‍പേ..സിഗ്നല്‍.."

    "ഞാനിത് നിങ്ങള്‍ക്ക് തന്നതാണ്.പഴത്തിന്‍റെ വിലയായിട്ടു.ബാലന്‍സ് ആവശ്യമില്ല.നിങ്ങള്‍ എടുത്തോളൂ."

                               ഒരിറ്റ് കണ്ണീര്‍ വീണ് കൊണ്ടാണ് അയാള്‍ മറുപടി പറഞ്ഞത്.

   "വേണ്ട സാര്‍..ഇതിന്‍റെ വില മുപ്പത്റുപ്യ മാത്രാ.ഒരു കവര്‍ വിട്ടാല്‍ എനിക്ക് നാലുറുപ്യ ലാഭം കിട്ടും.അത് മതി, അര്‍ഹതയില്ലാത്ത ഒരു വിലയും വേണ്ട.ഒരു തരി ജീവന്‍ ഈ ശരീരത്തേ ബാക്കിയുണ്ടെങ്കി അന്നും അധ്വാനിച്ചേ ജീവിക്കൂ..അല്ലാതെ പിച്ചയെടുക്കില്ല."

                            സന്തോഷത്തോടെ ബാലന്‍സ്  പണം വാങ്ങി അതില്‍ നിന്നും അറുപത് രൂപ കച്ചവടക്കാരന്റെ നേരെ നീട്ടി കൊണ്ട് അയാള്‍ പറഞ്ഞു..

   " രണ്ട്‌ കവര്‍ പഴം തന്നേക്ക്‌,"

                            അത് വാങ്ങി മുന്നില്‍ തെളിഞ്ഞ പച്ച വെളിച്ചത്തില്‍ കാറുമായി മുന്നോട്ട് പോകുമ്പോള്‍ അയാളുടെ മനസ്സിലും ചില നന്മയുടെ വെളിച്ചം കത്താന്‍ തുടങ്ങി. ഒപ്പം സന്തോഷത്തോടെ നടപ്പാതയിലേക്ക് ചാടി നടന്ന്‍ നീങ്ങിയ അയാളുടെ മനസ്സിലും ഒരു വെളിച്ചത്തിന്‍റെ തിരി കത്തി ജ്വലിച്ചു..അഭിമാനത്തിന്‍റെ പൊന്‍ തിരി.

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..















2016, മേയ് 2, തിങ്കളാഴ്‌ച

ഇലക്ഷന് മുന്‍പൊരു പത്ത് കല്പനകള്‍.





                "അറിഞ്ഞാര്‍ന്നൊ നമ്മടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഒരു പുത്യേ വിധി..എന്നാലും കേരള നിയമ ഇലക്ഷന് മുന്നേ ഇത് വേണായിരുന്നൊ??"

      മുന്‍ഷി അത് കേട്ട് അവസാനമായി അതിനൊരു പഴഞ്ചൊല്ല് പഞ്ച് ഡയലോഗ് വിട്ടു.

                "മേല് നനയാനും പാടില്ല, മേനി നോവാനും പാടില്ല,
                  ചാലു നിറനിറയെ കവിഞ്ഞോഴുകണം."

       എന്തായാലും ഇലക്ഷന്‍ പത്രിക സമര്‍പ്പിച്ചതിനു ശേഷം ഇങ്ങിനെയൊരു വിധി വരുമെന്ന്‍ ആരും പ്രതീക്ഷിച്ചില്ല..മുപ്പത്തഞ്ചു കൊല്ലമായി ജനങ്ങളെ സേവിച്ച് സേവിച്ച് ജീവിച്ച മന്ത്രിയും, അഴിമതിയാറ്റില്‍ കുളിച്ച് ,കുറി തൊട്ട കുറേ മന്ത്രി സുഖാലുക്കളും, ഞങ്ങളുടെ പക്ഷം വരട്ടെ എന്നും പറഞ്ഞു ഇലയിട്ട് ഭരണ സദ്യ കഴിക്കാന്‍ ഒരുങ്ങിയ എതിര്‍ പക്ഷക്കാരും, അക്കൌണ്ട് തുറന്ന്‍ കിട്ടാന്‍ എന്ത് പണിയും ചെയ്യാന്‍ തയ്യാറായവരും, എന്തിന് മറുകണ്ടം ചാടി സീറ്റ് വാങ്ങി അഞ്ചു വര്ഷം കൂടെ നിന്നവരെ തുണി പൊക്കി പാര്‍ട്ടി ചിഹ്നം കാണിച്ച എല്ലാ വേന്ത്രന്മാരും അകെ അന്തം വിട്ട കുന്തം പോലെ കോടതിയെ പള്ളും പറഞ്ഞ്, കരഞ്ഞു...ആരും കരുതിയില്ല ഇങ്ങിനെ ഒരു വിധി വരുമെന്ന്..

               "വല്ലാത്ത ചതിയായി പോയി.ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ച് നടത്തിയ ഇത്തരമൊരു നടപടിക്കെതിരെ ഹേഗിലെ ലോക കോടതിയെ ഞങ്ങള്‍ സമീപിക്കും..ഒറ്റ സിറ്റിങ്ങിനു നൂറു കോടി വാങ്ങുന്ന അമേരിക്കയിലെ സായിപ്പായ "ആര്‍നോള്‍ഡ് ഹാനിബാളിനെ കേസേല്പിക്കും..പ്രതിപക്ഷം, ഭരണ പക്ഷം എന്ന വേര്‍തിരിവില്ലാതെ ഞങ്ങള്‍ ഇതിനെ എതിര്‍ക്കും..."

              ഭരിച്ച് ഒരു വഴിക്കാക്കിയവരും , അഴിമതി പരിവാരങ്ങളും, പ്രതി പക്ഷനും, വാലുകളും, ഇലക്ഷന്‍ വന്നപ്പോള്‍ ഉണ്ടായ കുപ്പായം ഊരി വെച്ച് പുതിയ മുഖ്യനാകാന്‍  കുപ്പായം തുന്നിച്ച  നേതാവും, സിനിമ കുറഞ്ഞപ്പോള്‍, അകാരണമായി സിനിമ ലോകത്തെ യമലോകം ഉറ്റു നോക്കിയപ്പോള്‍ മറുകണ്ടം ചാടിയ സില്‍മ നടന്മാരും, എന്തിന് പുതിയ രാഷ്ട്രീയ മണ്ണില്‍ വിത്തിറക്കി അഞ്ചുകൊല്ലം കൊണ്ട് കൊയ്യാന്‍ കാത്തിരുന്നവരും, വാര്‍ത്ത കേട്ട് , മരണ വീട് പോലെ താടിക്ക് കയ്യും കൊടുത്ത്..

                "ഇതൊന്നുമില്ലെങ്കില്‍ എന്താ..നിങ്ങള്‍ ജന സേവകരല്ലേ...ജനങ്ങളെ ലാഭേച്ച സ്നേഹിക്കുക..ബാക്കിയെല്ലാം  പോട്ടെന്ന്‍ വെക്ക്..."

               "അമ്പടാ പുളൂസ്..ഇത് പോലെയുള്ള ജനസേവനത്തിന് ഞങ്ങ തയ്യാറല്ല കേട്ടാ...ജനസേവനെന്താ കൂലി പണിയോ മറ്റോ ആണോ..ജനസേവനം ചില്ലറ പണിയാ? ഒരു മണ്ഡലത്തിലെ എല്ലാ ചപ്പു ചവറു ചണ്ടി കൂട്ടങ്ങളെ മുഴോന്‍ സേവിക്കണ്ടേ...അതിനൊരു കൂലി വേണം..അല്ലാതെ ഓസിനു ..നടക്കൂല.?''

  ഇലക്ഷനില്‍ മത്സരിക്കാന്‍ റെക്കോഡ് സ്ഥാനാര്‍ഥികള്‍ മുന്നില്‍ വന്ന സമയമാണ്.അഞ്ചു വര്‍ഷത്തെ ബിസിനസ്സ് മുന്നില്‍ കണ്ട് മുതലിറക്കിയ പലരും കെട്ടി വെച്ച പണം തിരികെ കിട്ടുമോന്നറിയാന്‍ വകുപ്പുകള്‍ ആരാഞ്ഞു. മറ്റ് ചിലരാകട്ടെ പിന്മാറാതെ പുതിയ ചില നമ്പറുകള്‍ വോട്ട് ബാങ്കായ ജനങ്ങള്‍ക്ക് മുന്നില്‍ ഇറക്കി തുടങ്ങി.

            "പ്രബുദ്ധരായ വോട്ടര്‍മാരെ..നിങ്ങള്‍ ദയവ് ചെയ്ത് നിങ്ങളുടെ വിലയേറിയ വോട്ട് എതിര്‍ സ്ഥാനാര്‍ഥി സ...കുട്ടപ്പന് നല്‍കി അദേഹത്തെ നിയമസഭയില്‍ എത്തിക്കണം..കഴിഞ്ഞ വര്ഷം നിങ്ങള്‍ എനിക്ക് തന്ന അവസരത്തിന് നന്ദി..ഇനി പുതിയോരാള്‍ക്ക് നിങ്ങളെ സേവിക്കാന്‍ അവസരം നല്കണം.."

  എല്ലാ നിയോജക മണ്ഡലങ്ങളിലും എതിര്‍ സ്ഥാനാര്‍ഥിയെ വാഴ്ത്തി പാടിയുള്ള വാചകങ്ങള്‍.പോക്കണം കൊട് മണ്ഡലത്തില്‍ കുട്ടപ്പന്‍ സ്ഥാനാര്‍ഥി എതിരാളിയുടെ വാഴ്ത്തി പാടല്‍ കേട്ട് തളര്‍ന്നില്ല..അദ്ദേഹം കവലകളായ കവലകള്‍ മുഴുവന്‍ താണ്ടി തന്നെ പ്രകീര്‍ത്തിക്കുന്ന, തന്നെ ജയിപ്പിക്കാന്‍ നോക്കുന്ന ശുഭവസ്ത്ര ധാരിയെ കുറിച്ച് തന്നാലാവും വിധം പ്രചരണം നടത്തി..

          "എന്ത് കൊണ്ട് നിങ്ങള്‍ എനിക്ക് അവസരം തരണം..നിങ്ങളെ നിയമ സഭയില്‍ പ്രതിനിധീകരിക്കാന്‍, ഈ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം തുടങ്ങി വെച്ച സ്വപ്ന തുല്യമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ വീണ്ടും ഒരിക്കല്‍ കൂടി നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം അദേഹത്തിന് നല്‍കി നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക..

   സുപ്രീംകോടതി പുറപ്പെടുവിച്ച പുതിയ വിധിയെ പഴിച്ച് വീണ്ടും പല നേതാക്കളും മത്സര രംഗത്ത് നിന്നും പിന്മാറി തുടങ്ങി.കുനിയാന്‍ ബുദ്ധിമുട്ടുള്ള ഒരു മുതിര്‍ന്ന നേതാവ് ഏതോ ഒരു വ്യാജ ഡോക്ടറുടെ കയ്യില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി ശാരിരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞു പിന്മാറി..പേരിനു നേരെ അഡ്വക്കെറ്റ്‌, ടീച്ചര്‍, മാസ്റര്‍ എന്നിവ ഉണ്ടായിട്ടും ആ പണിക്ക് പോകാതെ ജനങ്ങളെ സേവിക്കാന്‍ മുന്നോട്ട് ഇറങ്ങി തിരിച്ച പലരും ഒരു തിരിച്ച് പോക്ക് ബുദ്ധിമുട്ടാണെന്ന് അറിഞ്ഞപ്പോള്‍ വിഷമിച്ച് കരയാന്‍ തുടങ്ങി..കാരണം അവരില്‍ പലരും തല കറുപ്പിച്ച റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞ യുവ നേതാക്കള്‍ ആയിരുന്നു..

  എന്തായാലും ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച  നിയമം പൊതു ജനങ്ങള്‍ക്ക് ഇഷ്ടമായി.കാലാകാലങ്ങളായി മാറി മാറി ഭരിച്ച് കയ്യിട്ട് വാരി കാലിയാക്കിയ പൊതു ഖജനാവിനെ ആരോ ഭംഗിയായി പെയിന്റടിച്ച് പൊതു മധ്യത്തില്‍ കൊണ്ട് വെച്ചു..അതില്‍ പലയിടത്തും കള്ളന്മാര്‍ ഏല്‍പിച്ച ആഴമുള്ള ക്ഷതങ്ങള്‍..അതിവേഗം മറ്റ് പലതും വളര്‍ന്ന്‍  അതിലേറെ തളര്‍ന്ന്‍, മുരടിച്ച ഒരു നാടിന്റെ വേദന.

      "ഇത്രയും പ്രായമായില്ലേ..ഇനിയെന്തായാലും പൊതു പ്രവര്‍ത്തനരംഗത്ത് നിന്നും വിട പറഞ്ഞു വീട്ടില്‍ പോയി പേരകുട്ടികളെ കളിപ്പിച്ച് വിശ്രമിക്കാനാണ് പ്ലാന്‍..ആരും തടസ്സം പറയരുത്...സ്നേഹത്തോടെ പറഞ്ഞു വിടണം.."

  പ്രായമുള്ള ചില നേതാക്കള്‍ വെച്ച നിബന്ധന ജനം കയ്യടിച്ച് സ്വീകരിച്ചു. സ്വന്തം അണിയെ കൊണ്ട് ചെരുപ്പിടിപ്പിക്കുന്ന, കൊയ്യാനായി വില കൂടിയ ഷൂസുകള്‍ ധരിച്ച് പാടത്തിറങ്ങുന്ന, ഇടക്ക് ഇടക്ക് വിദേശ രാജ്യത്ത് പോയി പാര്‍ട്ടി മീറ്റിങ്ങ് നടത്തുന്ന നേതാക്കള്‍ പോലും വീട് പിടിക്കാന്‍ കെ.എസ്.ആര്‍.ടി,സി ബസ്സിനു പുറകെ ഓടുന്ന കാഴ്ചാനുഭവം..ഒരു കോടതി വിധി കൊണ്ട് ഇലക്ഷന്‍ പ്രചരണം പോലും നിന്നിരിക്കുന്നു..ലാഭമില്ലാത്ത ബിസിനസ്സ് ചെയ്യാന്‍ ആരും ഒരുക്കമല്ല..തരിശായ പാടത്ത് വിത്തിറക്കാന്‍ ആരും തയ്യാറല്ല..

     "അല്ല നേതാവേ..പ്രചരണം വേണ്ടേ..നമ്മള്‍ ഏറെ പിന്നിലാണ്.??"

     'ഇത്രയൊക്കെ പ്രചരിച്ചത് മതി..കഷ്ടക്കാലത്തിനു ജയിച്ചാല്‍ എന്‍റെ ഗതി പിന്നെ അധോഗതി..ഞാന്‍ എത്ര പണം വേണമെങ്കിലും തരാം..എനിക്കെതിരെ നില്‍ക്കുന്ന ആ നാറി ജയിക്കണം..എനിക്ക് കെട്ടി വെച്ച കാശ് പോലും കിട്ടരുത്..പാര്‍ട്ടി എന്നെ പൊറത്ത് ആക്കണം.."

    മത്സര രംഗത്ത്‌ ഉണ്ടായിരുന്ന ചില വെള്ളിത്തിര താരങ്ങള്‍ തലയില്‍ മുണ്ടിട്ട് സംവിധായകരെ തേടി നടകുന്നുവെന്ന വാര്‍ത്തയും പരന്നിരിക്കുന്നു..ചുരുക്കത്തില്‍ നൂറ്റി നാല്പത് സീറ്റുകള്‍ ജയിക്കാന്‍ ഒരുത്തനും ആഗ്രഹമില്ല, ഭരണ തുടര്‍ച്ചയും വേണ്ടാ...ജനങ്ങളെ സേവിക്കണ്ടാ..മന്ത്രി പദം വേണ്ടാ..ഒരു പണിയും ചെയ്യാത്ത ചില സേവകര്‍ പണി പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു..

ഇതിനൊക്കെ കാരണം എന്താ??

എന്താണ് ആ വലിയ സുപ്രീം കോടതി വിധി???

എന്ത് കൊണ്ടാണ് നേതാക്കള്‍ തോല്‍ക്കാന്‍ ആഗ്രഹിച്ചത്??



എല്ലാത്തിനും കാരണം ദേ ദിതാണ്...

      സുപ്രീം കോടതിയുടെ സിറ്റിങ്ങ് ജഡ്ജി പാനല്‍ അതി സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു..തമിഴ് നാട് സ്വദേശി കെ.കരിങ്കാല ചോളന്‍ നല്‍കിയ ഹര്‍ജിയിലാണ് പുതിയ വിധി ഉണ്ടായത്..പുതിയ വിധിയെ സ്വാഗതം ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങളിലെ ജനാധിപത്യ രീതിയില്‍ തിരഞ്ഞടുത്ത ഭരണ സംവിധാനത്തോട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.."

      പത്ര താളില്‍ നിന്നും കണ്ണെടുത്ത് മുന്‍ഷി കേരളമെന്ന ചായക്കടയുടെ മുന്നില്‍ നില്‍ക്കുന്ന എല്ലാ വോട്ടര്‍ന്മാരെ നോക്കി ആ വിധി വായിച്ചു..

      "ഇനി മുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍...??

1. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ആയി പത്താം തരം പാസ്സായിട്ടുള്ളവരാകണം

2. തിരഞ്ഞെടുക്കുന്ന ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ പാട്ടമായി നല്‍കുന്ന ഒരേക്കര്‍ ഭൂമിയില്‍ സ്വയം കൃഷി ഇറക്കുകയും, മാതൃകപരമായി വിളവെടുത്ത് കാണിക്കുകയും ചെയ്യണം ( ചുരുക്കി പറഞ്ഞാല്‍ ദിവസവും പ്രതിനിധി രണ്ട്‌ മണിക്കൂര്‍ പാടത്ത് പണിയെടുക്കണം..

3.ജനങ്ങളെ സേവിക്കുന്ന വ്യക്തി മദ്യപിക്കാനോ, മദ്യത്തിന്‍റെ പ്രചാരകരാകാനോ പാടുളളതല്ല.

4.തിരഞ്ഞെടുക്ക പ്പെടുന്ന വ്യക്തിക്ക് സര്‍ക്കാര്‍ ചിലവില്‍ വീട് നല്‍കുന്നതല്ല..സ്വന്തം ചിലവില്‍ വീട് കണ്ടെത്തണം.

5. തിരഞ്ഞടുത്ത വ്യക്തിക്ക് വാഹനമോ, സൗജന്യ യാത്രയോ,യാത്ര ബത്തയോ ഒരു പരിധിയില്‍ കൂടുതല്‍ നല്‍കില്ല...(ദല്‍ഹിക്ക്‌ പോകണമെങ്കില്‍ രണ്ടാം ക്ലാസ്സ് യാത്ര മാത്രം.)നിയമ സഭ സമ്മേളനത്തിന് കെ.എസ്.ആര്‍.ടി.സി.

6.തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് മാസ ശമ്പളം 9900-750-18000 രൂപ സ്കെയിലില്‍ നല്‍കും, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നുമില്ല..കൂടാതെ വര്‍ഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന് കിട്ടുന്ന ലീവ് ആനുകൂല്യങ്ങള്‍.

7. തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ സത്യാ പ്രതിജ്ഞ ചെയ്യും മുന്‍പേ പത്ത് ലക്ഷം രൂപ കെട്ടി വെക്കണം..അഞ്ചു വര്ഷം കഴിയുമ്പോള്‍ തിരികെ ലഭിക്കും..അഴിമതി ആരോപണം തെളിഞ്ഞാല്‍ ആ തുകയോടൊപ്പം അഞ്ചു വര്ഷം വാങ്ങിയ ശമ്പളം തിരിച്ചു അടക്കണം..പെന്‍ഷന്‍ ഇല്ല.

8. ഒരിടത്തും ഒരു മുന്‍ ഗണനയും നല്കാന്‍ കഴിയില്ല. എല്ലാ നിയമവും, നീതിയും  പൊതുജനങ്ങള്‍ക്ക് ബാധകമായത്  പോലെ

9. കുടുംബക്കാര്‍ക്കോ, മറ്റുള്ളവര്‍ക്കോ യാത്ര സൗജന്യം, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നുമില്ല.

10. ഇതിലുപരി ഒരിക്കല്‍ അഞ്ചു വര്ഷം ജനപ്രതിനിധി ആയി തിരഞ്ഞടുത്ത വ്യക്തി വീണ്ടും മത്സരിച്ചാല്‍ മുകളിലുള്ള ആനുകൂല്യം മുഴുവന്‍ അടുത്ത തവണ നഷ്ടമാകും.."

      എന്തായാലും പുതിയ വിധിയോടെ സീറ്റിനു വേണ്ടി ചാക്കില്‍ വെച്ച ആഗ്രഹ വിത്ത് എല്ലാ നേതാക്കളും വെടിഞ്ഞു. മത്സരിക്കാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ പ്രമുഖ പത്രങ്ങളില്‍ പുതിയ വാര്‍ത്ത‍ വന്നു..

    "സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്പര്യമുള്ള ജോലിയില്ലാത്ത യുവതി യുവാക്കള്‍ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടുക...യോഗ്യത..............................."


വാല്‍ കഷ്ണം...

     പി.എസ്.സി പരീക്ഷ എഴുതി എഴുതി മടുത്ത പലരും ആറാമത്തെ വിധി പ്രഖ്യാപനത്തില്‍ പറഞ്ഞ ശമ്പള സ്കെയില്‍ പ്രതീക്ഷിച്ച് മുന്നിലേക്ക് വന്നു. സര്‍ക്കാര്‍ ബസ്സില്‍ പോയി നിയമസഭ സമ്മേളനം കൂടാനും, ജനങ്ങളെ പോലെ ഒരാളായി ജീവിക്കാനും തയ്യാറായി കുറേ ചെറുപ്പക്കാര്‍...ഒരു മാറ്റത്തിന്റെ തുടക്കമാകാം...അല്ലെങ്കില്‍ എന്‍റെ ഒരു പാഴ് സ്വപ്നം..

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.