2016, മേയ് 21, ശനിയാഴ്‌ച

ചുവപ്പ് സിഗ്നല്‍...

                                     


                                      ചുവന്ന സിഗ്നല്‍ ലൈറ്റ്, വെറും അറുപത് സെക്കെന്റ് നേരം വെച്ചു നീട്ടുന്ന ഒരു വലിയ ദാനമാണ്, പച്ച സിഗ്നലില്‍ മനസ്സ് നൊന്ത് ചുവപ്പ് തെളിയാന്‍ കാത്തിരിക്കുന്ന മനസ്സിനെ സന്തോഷിപ്പിക്കുന്ന ആ നിറത്തെ സ്നേഹിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി.അറുപത് സെക്കന്‍റില്‍ ചെന്നത്തേണ്ടത് ബഹു ജനങ്ങളിലേക്ക്. ചിലര്‍ക്ക് പ്രഭാത ഭക്ഷണം കഴിക്കുന്ന തിരിക്ക്, ചിലര്‍ക്ക് മൊബൈല്‍ സംസാരത്തിന്റെ തിരക്ക്, ചിലര്‍ക്ക് കൂടെയുള്ളവരോട്‌ സംസാരിക്കാനുള്ള തിരക്ക്, മറ്റ് ചിലര്‍ക്ക് സ്വന്തം ചിന്തകളിലേക്ക് പോകാനുള്ള സമയം.അതിനിടയില്‍ പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധ തിരിയുന്നത് വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രം.അതില്‍ കവറില്‍ നിറച്ച പഴങ്ങള്‍ വാങ്ങാന്‍ തുനിയുന്നവര്‍ വളരെ കുറച്ച്.അവരെയാണ് വെറും അറുപത് സെക്കെന്റില്‍ കണ്ടത്തേണ്ടത്.

       "സാര്‍..നല്ല മധുരമുള്ള പഴമാ സാര്‍.മുപ്പത് ഉറുപ്യ മാത്രം."

                                   അവജ്ഞയും, അവഗണനയും നിറഞ്ഞ നോട്ടത്തിനു മുന്നില്‍ മനസ്സ് തകര്‍ത്ത് കൊണ്ട് അപകടം നിറഞ്ഞ പച്ച തെളിയാന്‍ അഞ്ചു നിമിഷം മാത്രം ബാക്കി കാണിച്ചുള്ള സിഗ്നല്‍ പോസ്റ്റിലെ മുന്നറിയിപ്പ്.പിന്നെ ഒരു സര്‍ക്കസ്സ് ക്കാരനെ പോലെ ഒരു കയ്യില്‍ ക്രെച്ചസ് താങ്ങി നടപ്പാതയിലേക്ക് പഴം നിറച്ച കവറുമായി ഓടി മാറിയപ്പോള്‍ കവറില്‍ നിന്നും ഒരെണ്ണം താഴേക്ക്. എടുക്കാന്‍ സമയമില്ല..അതിനു മുന്‍പേ അക്ഷമ നിറഞ്ഞ ടയറുകള്‍ പച്ച തെളിയുന്നതിന് മുന്‍പേ തന്നെ ആ പഴത്തെ ടയറില്‍ ചേര്‍ത്ത് ചതച്ചരച്ച് മുന്നോട്ട്.

     "എന്‍റെ ജീവിതമാണ്, വാഹനം കയറിയിറങ്ങി തേഞ്ഞു പോയത്."

                                   കവറില്‍ ഇരിക്കുന്ന പഴങ്ങള്‍ ഒരു തേങ്ങലാണ്. നേര്‍ത്ത നിലവിളിയാണ്.അത് കുറേ ദൂരം ഇടുങ്ങിയ ഗലിയിലെ ഒറ്റമുറി വീടിന്‍റെ ദാരിദ്ര്യം നിറഞ്ഞ അകത്തളം വരെ നീളുന്നു.പഴങ്ങള്‍ ചുവന്ന വെളിച്ചത്തിന്‍റെ ഐശ്വര്യത്തില്‍ മറ്റൊരാള്‍ക്ക് കൈ മാറുമ്പോള്‍ മനസ്സ് സന്തോഷിക്കും. ഒപ്പം ഒറ്റമുറി വീടിനകത്തെ അടുപ്പില്‍ സ്വപ്നം തിളക്കാന്‍ തുടങ്ങും.വില്‍ക്കാതെ പോകുന്ന പഴങ്ങള്‍ എന്നും വേദനയും.എന്നോ വേഗത തിരിക്കില്‍ സമയത്തെ മറി കടക്കാന്‍ വേഗസൂചികയിലെ അക്ഷരങ്ങള്‍ക്ക് അപകടകരമായ ഉയര്‍ച്ച കണ്ടെത്തിയ ദിവസം.അതിന്‍റെ അടയാളമായ പരിണിതഫലമാണ് മുട്ടിനു മേലെ മുറിച്ചു മാറ്റിയ വലത് കാല്‍, പിന്നെ താങ്ങായി കിട്ടിയ മര ക്രെച്ചസ്സും.നഷ്ടങ്ങള്‍ എല്ലാത്തിനും അവസാനം സ്വന്തമായി മാറും, ആരും സഹായിക്കാന്‍ കഴിയാതെ വരുമ്പോള്‍ നഷ്ടങ്ങള്‍ മറക്കണം. അതിനെ അതി ജീവിക്കണം..അല്ലെങ്കില്‍ കുറേ വയറുകള്‍ കരയാന്‍ തുടങ്ങും, വേദനിക്കാന്‍ തുടങ്ങും.അന്നിറങ്ങിയതാണ് പഴകൂടകള്‍ നിറച്ച കവറുമായി ചുവപ്പും, പച്ചയും മാറി മാറി കത്തുന്ന കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലെ  സിഗ്നലിലെക്ക്.

     "നോക്ക്..ഞാനീ നശിച്ച റെഡ് ലൈറ്റില്‍ പെട്ടിരിക്കുകയാണ്. അറുപത് സെക്കന്റ് എനിക്ക് നഷ്ടം. ഈ മുടിഞ്ഞ സിഗ്നലുകള്‍ കാരണം ജീവിക്കാന്‍ പറ്റാതെ വരുന്നു. ഒരു ദിവസം ഒരു ബുള്‍ഡോസര്‍ കൊണ്ട് വന്നു എല്ലാം ഇടിച്ച് നിരത്തും ഞാന്‍.."

                                       അയാള്‍ ആഡംബര കാറില്‍ നിന്നും ആരോടോ അലറി വിളിക്കുന്നത് പുറത്ത് നിന്ന് കേള്‍ക്കാം. വില പിടിച്ച വസ്ത്രം, വിലയേറിയ വാച്ച്, വില കൂടിയ മൊബൈല്‍. ഒപ്പം വിലയേറിയ സമയവും.

   "സത്യം പറയാല്ലോ എനിക്കിപ്പോള്‍ ചുവപ്പ് നിറം കാണുന്നതേ കലിയാണ്. നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നാണ് ഈ അറുപത് സെക്കന്റ് ഒരുപകരാമില്ലാതെ പച്ച തെളിയാന്‍ വേണ്ടി. റെഡ് ഈസ്‌ ഹെല്‍."

                                        ഫോണ്‍ താഴെ വെച്ച് വീണ്ടും സിഗ്നലില്‍ നോക്കിയപ്പോള്‍ ഇനിയും നാല്പത്തിയഞ്ച് സെക്കന്റ് കൂടി.ഇതിപ്പോള്‍ രാവിലെ മുതല്‍ അഞ്ചാമത്തെ സിഗ്നലാ..മൂന്ന്‍ മിനിറ്റ് ആര്‍ക്കുമില്ലാതെ  നഷ്ടമായിരിക്കുന്നു.
അങ്ങിനെ ഓരോ ദിവസവും, ഓരോ മാസവും, ഓരോ വര്‍ഷവും.വെറുപ്പ് കൊണ്ട് പുറം കാഴ്ചകളിലേക്ക് വെറുതെ കണ്ണോടിച്ചപ്പോള്‍ അയാളെ കണ്ടു. ഒറ്റ കാലില്‍ ചാടി ചാടി പഴം നിറച്ച കവറുമായി എല്ലാ വാഹനങ്ങള്‍ക്ക് മുന്നിലും കൈ നീട്ടി. സാധാരണ മനുഷ്യത്വം തോന്നാത്തതാണ്.ജീവിതം പണം നിറയുന്ന, പതയുന്ന, നുരയുന്ന അവസ്ഥയില്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയില്‍ മനുഷ്യന്‍റെയുള്ളില്‍ ഒരു സത്വം കുടി കയറി.അന്ന്‍ മുതല്‍ വെറുപ്പാണ് യാചകരോടും, തെരുവ് കച്ചവടക്കാരോടും.പക്ഷെ ഇന്ന്‍ ??

                                        മുന്നിലെ സിഗ്നല്‍ പോസ്റ്റില്‍ ഇരുപതാമത്തെ സെക്കെന്റ് മിന്നി മറിഞ്ഞു, ഒപ്പം മനസ്സിലും.. ആ തെരുവ് കച്ചവടക്കാരന്‍റെ ആ ദുരിത പൂര്‍ണ്ണമായ അവസ്ഥയോടുള്ള ഒരനുകമ്പയും.

    "ഹേയ്..ഇവിടെ വാ."

                                         അത് കേള്‍ക്കേണ്ട താമസം അയാള്‍ ഓടി മുന്നില്‍ വന്നു. സന്തോഷവും പ്രതീക്ഷയും നിറഞ്ഞ ആ കണ്ണുകള്‍..ഒരു കൂട വാങ്ങി കാറിനകത്ത് വെച്ച് പേഴ്സ് തുറന്ന്‍ നോക്കി.

   "എത്രയാ??"

   "സാറേ..മുപ്പതുറുപ്യ"

                                          പേഴ്സില്‍ ആദ്യമിരിക്കുന്ന മൂന്ന്‍ പത്ത് രൂപ നോട്ടുകള്‍ക്ക് നേരെ കൈ നീണ്ടതാണ്. വീണ്ടും സഹജീവിയുടെ അവസ്ഥയോടുള്ള മനുഷ്യത്വം ഉള്ളില്‍ കയറിയ സത്വത്തെ മറി കടന്ന്‍. ഇനി ഏഴ് സെക്കന്റ് മാത്രം, ചുവപ്പ് മാറാന്‍, ഈയിടെയായി ഏറെ സ്നേഹിക്കുന്ന പച്ച വെളിച്ചം തെളിയാന്‍ .അഞ്ഞൂറിന്റെ നോട്ട് എടുത്ത് കച്ചവടക്കാരന്റെ നേരെ നീട്ടുമ്പോള്‍ മനസ്സ് സന്തോഷിച്ചു..

    "ചില്ലറയില്ല."

                                      അഞ്ഞൂറിന്റെ നോട്ട് കണ്ട കച്ചവടക്കാരന്റെ മുഖത്തെ പരിഭ്രമം മാറുന്നതിനു മുന്‍പേ നീണ്ട ഹോണടികളുടെ അകമ്പടിയോടെ പച്ച നിറം തെളിഞ്ഞു. മുന്നോട്ട് കുതിച്ച വാഹനങ്ങളുടെ കൂട്ടത്തില്‍ ബാക്കി വാങ്ങാതെ അയാളുടെ കാറും.റിയര്‍ വ്യൂ മിററിലൂടെ കയ്യിലെ നോട്ട് നോക്കി ഒന്നും പറയാന്‍ കഴിയാതെ മിഴിച്ചു നില്‍ക്കുന്ന, പുറകെ വരുന്ന വാഹനങ്ങളുടെ ഹോണടിയും, ഓടിക്കുന്നവരുടെ ചീത്ത വിളിയും കേട്ട് അയാള്‍, ആ പഴ കച്ചവടക്കാരന്‍.

                                        നടപ്പാതയിലെ തണലില്‍ ഇരിക്കുമ്പോള്‍ വീണ്ടും അയാള്‍ ആ നോട്ടിനെ നോക്കി.പിന്നെ തുണി സഞ്ചി അഴിച്ച് കയ്യിലെ പണം എണ്ണി നോക്കി. "നൂറ്റി ഇരുപത് രൂപ " പിന്നെ പച്ച വെളിച്ചത്തില്‍ നിര്‍ബാധം യാത്ര തുടരുന്ന, വേഗം കണ്ടെത്തി ചുവപ്പ് വരുന്നതിനു മുന്‍പേ ലക്‌ഷ്യം പിടിക്കുന്ന വാഹനങ്ങളെ നോക്കി.വീണ്ടും ചുവപ്പ് വന്നപ്പോള്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്ക് നേരെ അയാള്‍ പഴ കൂടയുമായി പോയില്ല..മനസ്സില്‍ ഒരു മരവിപ്പ്. അര്‍ഹതയില്ലാത്ത എന്തോ കയ്യില്‍ വന്നത് പോലെ.അന്ന്‍ മുഴുവന്‍ ആ മരവിപ്പ് തുടര്‍ന്നു. ഒന്നും വില്‍ക്കാതെ ഉത്സാഹമില്ലാതെ നാളെ പുലരാന്‍ വേണ്ടി സമയമെണ്ണി..

അടുത്ത ദിവസം..

        "അതെ ഞാന്‍ സിഗ്നലിലാണ്.റെഡ് സിഗ്നല്‍.ഈ അറുപത് സെക്കന്റ് നേരം കൊണ്ട് ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല.എല്ലാം ഞാന്‍ വന്നിട്ട്..ഓ.കെ."

                                  സന്തോഷത്തോടെ ഒരു മൂളി പ്പാട്ടും പാടി ഇരിക്കുമ്പോള്‍ കാറിന്റെ നമ്പര്‍ നോക്കി ചാടി ചാടി അയാള്‍ നടന്ന്‍ വരുന്നു.ആ പഴ കച്ചവടക്കാരന്‍. അയാളുടെ മുഖത്ത് ഒരു വലിയ ആശങ്കയും,ദൈന്യതയും, കിതച്ച് കിതച്ച് കാറിന്റെ അടുത്തെത്തി അയാള്‍ ചില്ലില്‍ മുട്ടി. ഗ്ലാസ്‌ താഴ്ത്തിയതും നാനൂറ്റി എഴുപത് രൂപ വിറച്ച് കൊണ്ട് നീട്ടി ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു..

    'സാര്‍..ഇന്നലെ അഞ്ഞൂറ് രൂപ തന്നിട്ട് ബാക്കി തരുന്നതിനു മുന്‍പേ..സിഗ്നല്‍.."

    "ഞാനിത് നിങ്ങള്‍ക്ക് തന്നതാണ്.പഴത്തിന്‍റെ വിലയായിട്ടു.ബാലന്‍സ് ആവശ്യമില്ല.നിങ്ങള്‍ എടുത്തോളൂ."

                               ഒരിറ്റ് കണ്ണീര്‍ വീണ് കൊണ്ടാണ് അയാള്‍ മറുപടി പറഞ്ഞത്.

   "വേണ്ട സാര്‍..ഇതിന്‍റെ വില മുപ്പത്റുപ്യ മാത്രാ.ഒരു കവര്‍ വിട്ടാല്‍ എനിക്ക് നാലുറുപ്യ ലാഭം കിട്ടും.അത് മതി, അര്‍ഹതയില്ലാത്ത ഒരു വിലയും വേണ്ട.ഒരു തരി ജീവന്‍ ഈ ശരീരത്തേ ബാക്കിയുണ്ടെങ്കി അന്നും അധ്വാനിച്ചേ ജീവിക്കൂ..അല്ലാതെ പിച്ചയെടുക്കില്ല."

                            സന്തോഷത്തോടെ ബാലന്‍സ്  പണം വാങ്ങി അതില്‍ നിന്നും അറുപത് രൂപ കച്ചവടക്കാരന്റെ നേരെ നീട്ടി കൊണ്ട് അയാള്‍ പറഞ്ഞു..

   " രണ്ട്‌ കവര്‍ പഴം തന്നേക്ക്‌,"

                            അത് വാങ്ങി മുന്നില്‍ തെളിഞ്ഞ പച്ച വെളിച്ചത്തില്‍ കാറുമായി മുന്നോട്ട് പോകുമ്പോള്‍ അയാളുടെ മനസ്സിലും ചില നന്മയുടെ വെളിച്ചം കത്താന്‍ തുടങ്ങി. ഒപ്പം സന്തോഷത്തോടെ നടപ്പാതയിലേക്ക് ചാടി നടന്ന്‍ നീങ്ങിയ അയാളുടെ മനസ്സിലും ഒരു വെളിച്ചത്തിന്‍റെ തിരി കത്തി ജ്വലിച്ചു..അഭിമാനത്തിന്‍റെ പൊന്‍ തിരി.

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ