ഹസ്രത്ത് നിസ്സാമുദ്ധീന്‍ സ്റെഷന് പുറത്ത് അതി രാവിലെ തന്നെ പൊള്ളുന്ന വെയില്‍, അതില്‍ ദൂരേക്ക് നീളുന്ന റെയില്‍ പാതകള്‍ വെട്ടി തിളങ്ങുന്നു.ചൂടില്‍ വിയര്‍ത്തൊലിച്ച പ്ലാറ്റ് ഫോമില്‍ എരുമപാല്‍ കൊണ്ടുണ്ടാക്കിയ തണുത്ത ലെസ്സി വില്‍ക്കുന്ന ചെറുക്കനെ മറി കടന്ന്‍ വെട്ടി വിയര്‍ത്ത് അയാളും, ഭാര്യയും. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ ഒന്ന്‍ കൂടി പേര് നോക്കി ആശ്വാസ ഭാവത്തില്‍ തീവണ്ടിയിലേക്ക് കയറുമ്പോള്‍ മുന്നില്‍ വയര്‍ കാണിച്ച് ബലിഷ്ടമായ കരങ്ങള്‍ നീട്ടി അതി രാവിലെ തന്നെ മോന്തിയ ദേശിയുടെ രൂക്ഷ ഗന്ധവുമായി ഒരു ഹിജഡ.
"അരേ..സേട്ട്ജി.. കുച്ച് ദേനാ..ചായ് പീനേ കേലിയെ.."
എതിര്‍ത്തിട്ട് കാര്യമല്ല. ചിലപ്പോള്‍ പുളിച്ച തെറി, അല്ലെങ്കില്‍ തുണി ഉയര്‍ത്തി അതി രാവിലെ തന്നെ അധികം രസമില്ലാത്ത ചില അക കാഴ്ചകള്‍. പോക്കറ്റില്‍ കയ്യിട്ട് കിട്ടിയ ആദ്യ നാണയം രണ്ട് രൂപ തുട്ടായിരുന്നു..അത് കിട്ടിയിട്ടും എന്തോ തെറി വിളിച്ച് രണ്ട് കയ്യും കൊട്ടി അടുത്ത ആളിലേക്ക്, ഒരു കൊമ്പന്‍ മീശക്കാരന്‍ പട്ടാളക്കാരന്‍
"ഏയ്..ചല്‍ ബോസടി..."
കൂപ്പയില്‍ ഇരുന്ന മീശക്കാരന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ ഒരക്ഷരം മിണ്ടാതെ ആ രൂപം അടുത്ത കൂപ്പയിലേക്ക്. സീറ്റ് നമ്പര്‍ നോക്കി കൊമ്പന്‍ മീശയുടെ അടുത്ത് ഇരിക്കുമ്പോള്‍ അവള്‍ തളര്‍ന്നിരുന്നു. ചുറ്റും തുണി ചുറ്റിയ തണുത്ത വെള്ളം നിറച്ച കുപ്പിയുടെ മൂടി തുറന്ന്‍ ഒരിറക്ക് വെള്ളം കുടിച്ച് അവള്‍ സീറ്റിലേക്ക് ചാരിയിരുന്നു. കൂടെ അയാളും.
ട്രെയിന്‍ ഒന്ന്‍ ചൂളം വിളിച്ച് ഇളകിയപ്പോള്‍ പ്ലാറ്റ് ഫോമിലൂടെ നടക്കുന്ന കച്ചവടക്കാരുടെ നെഞ്ചിലും ഒരു ചൂളം വിളി.യാത്ര തുടങ്ങും മുമ്പേ അകത്തിരിക്കുന്ന യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വിറ്റ് കീശ നിറക്കാനുള്ള വ്യഗ്രത.ഓരോ മുഖത്തും ആകാംക്ഷയുടെ നേര്‍ത്ത ചായങ്ങള്‍.ആരെങ്കിലും വാങ്ങിക്കുമെന്നുള്ള പ്രതീക്ഷ.ആ പ്രതീക്ഷ കാഴ്ചകള്‍ നിറഞ്ഞ പ്ലാറ്റ് ഫോം തിരക്കിലൂടെ വലിയ ബാഗും വലിച്ച് ഒരു യുവതി. പതിവ് പോലെ റിസര്‍വേഷന്‍ ചാര്‍ട്ട് നോക്കി കയറുമ്പോള്‍ ഒന്ന്‍ വേച്ചു പോയതാണ്..പിന്നില്‍ നിന്നും ഒരു കൈ താങ്ങ്. ഒരു ചെറുപ്പക്കാരന്‍..
"ചേച്ചി സൂക്ഷിച്ച്.."
അയാള്‍ക്കൊരു ശുക്രിയ കൊടുത്ത് ആ യുവതിയും നാലാമത്തെ അംഗമായി ആ കൂപ്പയില്‍, തൊട്ടു പുറകെ അഞ്ചാമത്തെ അംഗമായി ആ യുവാവും..ട്രെയിന്‍ വീണ്ടും ചൂളമടിച്ചു..ഒന്ന്‍ കൂടി മുന്നോട്ട് അനങ്ങിയത് പോലെ.പ്ലാറ്റ് ഫോമില്‍ നിന്നും ഒരു യുവതിയുടെ ശബ്ദത്തില്‍ വിവിധ ഭാഷകളില്‍ ട്രെയിന്‍ പുറപ്പെടുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍, ആ മുന്നറിയിപ്പുകള്‍ക്ക് ഒടുവില്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് രണ്ടര ദിവസത്തോളം നീളുന്ന യാത്ര തുടങ്ങി. ഒപ്പം ആ കൂപ്പയില്‍ ദൈന്യതയും, നിശബ്ദതയും തളം നിറഞ്ഞ അവരുടെ യാത്രയും..
ഫരീദാബാദ് സ്റെഷനില്‍ നിന്നാണ് അവള്‍ കയറിയത്..കണ്ണില്‍ ഉരുണ്ട് കൂടിയ കണ്ണ്‍ നീര്‍ തുള്ളികള്‍ തുടച്ച് , വീര്‍ത്ത മുഖവുമായി ആറാമത്തെ അംഗമായി അവളും , ഒരു പെണ്‍കുട്ടി. അവള്‍ കയറി വന്നപ്പോള്‍ ആ കണ്ണുകള്‍ ഇന്ത്യ ടുഡേ പുസ്തകത്തില്‍ കണ്ണ്‍ നട്ടിരിക്കുന്ന ചെറുപ്പക്കാരന്റെ കണ്ണുമായി ഒന്ന്‍ കൂട്ടി മുട്ടിയോ?? അയാളും, ഭാര്യയും സീറ്റില്‍ ചാരി കിടന്ന് ചിന്തയിലാണ്..ഭാര്യയുടെ കണ്‍തടങ്ങളില്‍ കണ്ണ് നീര്‍ ഒഴുകിയ ചാലുകള്‍ പോലെ അടയാളം..അയാളും ദുഃഖത്തില്‍, കൂപ്പയില്‍ ആരു വരുന്നതും, പോകുന്നതും ഒന്നുമറിയാതെ. പട്ടാളക്കാരന്‍ പുറത്തെ കാഴ്ചയിലാണ്. ഏതോ അതിര്‍ത്തിയില്‍ ഒരു കാഴ്ച്ചയില്‍ തന്നെ കണ്ണുകള്‍ നട്ട് ഇരുന്നത് കൊണ്ടാകാം അയാള്‍ക്ക് പുറം കാഴ്ചകള്‍ പുതുമയായി മാറിയത്.യുവതി ഒരു മൊബൈല്‍ സ്ക്രീനില്‍ വിരലോടിച്ച്. അവര്‍ക്കിടയില്‍ മാത്രം വല്ലാത്ത ഒരു മൂകത തളം കെട്ടി നിന്നു..മലയാളികള്‍ ആയിരുന്നിട്ടും ഒന്നും സംസാരിക്കാതെ..ഒന്നും മിണ്ടാതെ..
ജാന്‍സിയിലെത്തിയപ്പോള്‍ ആ ചെറുപ്പക്കാരനാണ് ട്രെയിന്‍ ചലിക്കുന്ന ശബ്ദവും, ഇടക്ക് മാത്രം കടന്ന്‍ വരുന്ന പ്ലാറ്റ്ഫോം കലപിലകളും മാത്രമുള്ള ആ കൂപ്പയിലെ യാത്രക്കാര്‍ക്കിടയിലെ ദീര്‍ഘ മൗനം ഭേദിച്ചത്..
"സാര്‍ എവിടേക്കാ??"
അയാളും ഭാര്യയും നോക്കുന്നതിനു മുന്‍പേ തന്നെ യുവാവിന്‍റെ ശബ്ദം കേട്ട് പെണ്‍കുട്ടിയും തലയുയര്‍ത്തി നോക്കി, വീണ്ടും കണ്ണുകള്‍ തമ്മില്‍ കൂട്ടി മുട്ടിയോ..ഒരു കഥ പറഞ്ഞോ??നിര്‍വികാരത്തോടെ ഒരുത്തരം അയാളില്‍ നിന്നും, അതോടൊപ്പം ഭാര്യയുടെ നെടു വീര്‍പ്പും..
"എറണാകുളം വരെ.."
അടുത്ത ചോദ്യം വരും മുന്‍പേ അയാള്‍ മുന്‍ കൂട്ടി കരുതി വെച്ച ഉത്തരം നല്‍കി, ഒരു പുഞ്ചിരിയും കലര്‍ത്തി തികട്ടി വന്ന ദുഃഖം മറച്ച് പിടിച്ച്
'ലേക്ക് ഷോര്‍ ആശുപത്രിലേക്ക്, ഡോക്ടര്‍ ഗംഗാധരനെ കാണാന്‍.."
ഒന്നിലും ശ്രദ്ധയില്ലാതെ അത് വരെ ചാരിയും, ചെരിഞ്ഞും, മൊബൈലില്‍ നോക്കിയും, ഇടക്ക് എന്തോ ചിന്തിച്ച് കണ്ണുകള്‍ തുടച്ചും എന്തോ ഗഹനമായ വേദനയില്‍ ലയിച്ചിരുന്ന യുവതി അയാളേയും, ഭാര്യയേയും നോക്കി..
"ഓങ്കോളജിസ്റ്..??''
അയാളും, ഭാര്യയും ഒരുമിച്ച് തലയാട്ടി..ഒരു വേദന എല്ലാവരിലേക്കും പടര്‍ന്നത് പോലെ..അയാള്‍ തന്നെയാണ് മുഖം പൊത്തി വിറക്കുന്ന വാക്കുകള്‍ പറഞ്ഞത്..
"എനിക്കാണ്..ആദ്യത്തെ സ്റെജ്...ബയോപ്സി റിസള്‍ട്ട് കിട്ടീപ്പൊ മറ്റൊന്നും നോക്കിയില്ല..ഗംഗാധരന്‍ സാറെ കാണാന്ന്‍ വെച്ചു.ദൈവത്തിന്‍റെ നാട്ടിലേക്ക് ദൈവത്തിന്‍റെ പ്രതി പുരുഷനെ കാണാനുള്ള പോക്കാ...ജീവിച്ചങ്ങട് കൊതി മാറിട്ടില്ല..ഇനിയെല്ലാം വിധിയുടെ കയ്യില്‍.."
ഒരു തേങ്ങല്‍ അയാളുടെ ഭാര്യയില്‍ നിന്നുമുണര്‍ന്നു. എല്ലാ കണ്ണുകളും ഈറനയപ്പോള്‍ വീണ്ടും ആ യാത്രയില്‍ മൂകത പടര്‍ന്നു.അതിനൊപ്പം തന്നെ വണ്ടിയുടെ വേഗതയുടെ കൂടെ പകല്‍ വകഞ്ഞു മാറ്റി കൊണ്ട് ഇരുളും നിറയാന്‍ തുടങ്ങി.ചമ്പല്‍ കാട്ടിലെ ഏതോ ഏകാന്തമായ ഗ്രാമങ്ങളില്‍ ആയിരിക്കണം വണ്ടി..ലക്‌ഷ്യം തേടിയുള്ള വേഗത്തിലുള്ള യാത്ര, മറ്റ് കമ്പാര്‍ട്ട്മെന്റില്‍ പൊട്ടിച്ചിരികള്‍, അട്ടഹാസങ്ങള്‍, യാത്രകളുടെ വിരസതയില്‍ അടുത്ത് കണ്ട് മുട്ടുന്ന അപരിചിതന്‍ മനസ്സ് തുറന്ന്‍ വെച്ചു നീട്ടുന്ന സൗഹൃദം ആഘോഷിക്കുന്നവര്‍.
"നോക്ക് ..വിഷമ കാലങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും, സ്വന്തം രാജ്യത്തിന്റെ അതിര് കാത്ത് സൂക്ഷിക്കുന്ന എനിക്ക് സ്വന്തം വീടിന്‍റെ അതിര് കാത്ത് സൂക്ഷിക്കാന്‍ സാധിച്ചില്ല.."എന്‍റെ സ്നേഹം പരുക്കന്‍ സ്നേഹമാത്രേ...തന്നെക്കാള്‍ മൂന്ന്‍ വയസ്സിന് താഴെയുള്ള അയല്‍വാസി വെച്ചു നീട്ടിയ സ്നേഹം സ്വീകരിച്ച്, ആറു വയസ്സുള്ള മകളെ തനിച്ചാക്കി പോയത് എന്ത് രോഗം ബാധിച്ചിട്ടാണ്.ഇന്നേക്ക് രണ്ട് വര്‍ഷമായി..ചിലപ്പോള്‍ അതിര്‍ത്തിയില്‍ തോക്ക് ചൂണ്ടി അജ്ഞാതനായ ശത്രുവിനെ നോക്കിയിരിക്കുമ്പോള്‍ മനസ്സില്‍ തോന്നും, ആ തോക്ക് സ്വന്തം നെഞ്ചിലേക്ക് ചൂണ്ടാന്‍..പക്ഷെ ഒന്നും അറിയാത്ത ഒരു തെറ്റും ചെയ്യാത്ത ഒരു ആറു വയസ്സ്ക്കാരിയെ ഓര്‍ക്കുമ്പോള്‍ ജീവിക്കാന്‍ തോന്നും...മറൊന്നും ചിന്തിക്കാതെ..."
കൊമ്പന്‍ മീശയുള്ള പട്ടാളക്കാരന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആദ്യം തേങ്ങിയത് അയാളായിരുന്നു. തന്‍റെ രോഗം ആ പാവം പട്ടാളക്കാരന്‍റെ ജീവിതത്തിനു മുന്നില്‍ ഒന്നുമല്ല..ആ മുഖത്ത് ഒരു തുള്ളി കണ്ണ്‍ നീര്‍ പെയ്യാത്തത് അയാളുടെ മനസ്സില്‍ ഒതുക്കിയ സങ്കട കടല്‍ കൊണ്ടാകാം.എതിരെ ഇരുന്ന യുവതിയും മങ്ങിയ വെട്ടത്തില്‍ പട്ടാള ക്കാരനെ നോക്കി കൊണ്ടിരുന്നു.
'എന്നിട്ട് മോള് ഇപ്പൊ എവിടെയാ??"
മടിച്ച് മടിച്ചുള്ള പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ അയാള്‍ പുഞ്ചിരി നിറച്ച് കൊണ്ട് മറുപടി പറഞ്ഞതോടൊപ്പം പേഴ്സ് തുറന്ന്‍ ഒരു മാലാഖ കുട്ടിയുടെ ചിത്രം കാണിച്ചു..
'നാട്ടിലുണ്ട്..ഒരു ബന്ധുവിന്റെ കൂടെ...ഞാന്‍ നാട്ടില്‍ പോണത് അവളെ തിരിച്ച് കൊണ്ട് വരാനാണ്..എനിക്ക് ഡല്‍ഹിയിലേക്ക് ഒരു മാറ്റം കിട്ടി..ഒരു കോട്ടെഴ്സും.ആരു വേണ്ടാന്ന്‍ വെച്ചാലും എന്‍റെ ചോരയെ വേണ്ടാന്ന്‍ വെക്കാന്‍ എനിക്ക് കഴിയില്ല..."
മാഞ്ഞു പോയ സന്തോഷം തിരികെ വന്നത് പോലെ. അവര്‍ എല്ലാവരും ചേര്‍ന്ന്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച്, ഒരു കുടുംബം പോലെ, അയാളുടെ ഭാര്യ അത് വരെ ചോദ്യങ്ങള്‍ മാത്രം ചോദിച്ച യുവതിയുടെ സ്വകാര്യതയിലേക്ക് ആദ്യത്തെ ചോദ്യം എറിഞ്ഞു.
"നേഴ്സ് ആണോ..?
'അതെ എയ്മ്സില്‍...മയൂര്‍വിഹാര്‍ ഫേസ് വണ്ണില്‍ താമസിക്കുന്നു..
"കുടുംബ സമേതം ??"
"അതെ...കുടുംബസമേതം ഞാന്‍ തനിച്ച്.."
ഇരുട്ടില്‍ എല്ലാവരുടെയും ആകാംഷ നിറഞ്ഞ മുഖത്ത് ഒരു വെളിച്ചം വീശി കൊണ്ട് ഏതോപ്രകാശ പൂരിതമായ സ്റേഷന്‍ കടന്ന്‍ തീവണ്ടി മുന്നോട്ട്, അവര്‍ കാത്തിരിക്കുന്ന ഉത്തരം ആ വിളറിയ മുഖത്ത് നിഴലിച്ച് കാണാമായിരുന്നു.
" ഞാന്‍ കല്യാണം കഴിച്ചിട്ടില്ല..വയസ്സ് മുപ്പത്തി ഏഴായി..ഏറ്റവും താഴെയുള്ള അനിയന്‍റെ ഉറപ്പിക്കലാ വരുന്ന ഞായറാഴ്ച..അതിനാ നാട്ടില്‍ പോണത്.അച്ഛന്‍ മരിക്കണ സമയത്ത് കിട്ടീതാ ജോലി...അന്ന്‍ മുതല്‍ കുടുംബനാഥ ഞാനാ.,താഴെത്തെ രണ്ടനുജത്തിമാരെ പഠിപ്പിച്ചു, കെട്ടിച്ചയച്ചു..അനുജനേയും പഠിപ്പിച്ചു, ഇതിനിടക്ക് സ്വന്തം കാര്യം മറന്നതല്ല, മനപൂര്‍വ്വം മാറ്റി വെച്ചതാ..അച്ഛന്‍ മരിക്കണ സമയത്ത് കൈ പിടിച്ച് പറഞ്ഞ ഒരു വാക്കായിരുന്നു എല്ലാത്തിനും ബലം.."വെള്ളം തോരാത്ത താഴെയുള്ള കൂടപിറപ്പുകളെ മറക്കരുതെന്ന്.അതെല്ലാം നിറവേറ്റി.."
ആ വാക്കുകളില്‍ എവിടെയോ പതുങ്ങിയ വിങ്ങലുകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് എല്ലാവര്‍ക്കും സാധിച്ചു.ഒന്നും പരസ്പരം ചോദിച്ചില്ല..ഇരുള് പടരുന്ന കൂപ്പയില്‍ അവനവന്റെ ബെര്‍ത്തിലേക്ക് ഉറങ്ങാന്‍ പോകുമ്പോള്‍ കുറേ ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഏറ്റവും മുകളില്‍ ഇടതും, വലതും ബെര്‍ത്തില്‍ കിടക്കുന്ന ചെറുപ്പക്കാരനും, പെണ്‍കുട്ടിയും ചെറിയ വെളിച്ചം കടന്ന്‍ വരുമ്പോള്‍ കണ്ണുകള്‍ കൊണ്ട് എന്തോ പറയാന്‍ ശ്രമിച്ച്, കുറേ നേരം അങ്ങിനെ സമയം കളഞ്ഞു..മദ്ധ്യ ഭാരത്തിന്റെ ഒഴിഞ്ഞ മണ്ണിലൂടെ എത്രയും വേഗം രാത്രി മറി കടക്കാന്‍ വേണ്ടി തീവണ്ടി അതി വേഗതയില്‍..
കല്യാണ്‍ ജങ്ക്ഷന്‍ എത്തിയപ്പോള്‍ മാത്രമാണ് പട്ടാളക്കാരന്‍ കണ്ണ്‍ തുറന്നത്. എതിരെ ബെര്‍ത്തില്‍ അയാളെ കാണുന്നില്ല. അയാളുടെ ഭാര്യ എഴുന്നേറ്റ് സീറ്റില്‍..ചെറുപ്പക്കാരനും, ചെറുപ്പക്കാരിയും, എതിര്‍ വശത്തെ ഒറ്റ സീറ്റുകളില്‍ പകല്‍ കാഴ്ചയില്‍..നേഴ്സ് സീറ്റിലും, ബെര്‍ത്തിലുമില്ല. ബ്രെഷ് എടുത്ത് ബാത്ത് റൂമിന്റെ അടുത്ത് ചെന്നപ്പോള്‍ വാതിലിന്‍റെ അരികില്‍ നിറ കണ്ണുകളോടെ അയാള്‍. പട്ടാളക്കാരനെ കണ്ടതും അയാള്‍ ദുഃഖം മറച്ച് പിടിക്കാന്‍ കണ്ണുകള്‍ തുടച്ചു.എന്നാലും കണ്ണില്‍ നിന്നും വീണ്ടും തുള്ളികള്‍ അടര്‍ന്ന്‍ വീഴാന്‍ തുടങ്ങി..
"എന്ത് പറ്റി ...??''
"ഏയ്..ഞാനിങ്ങനെ..അസുഖത്തെ കുറിച്ച് ആലോചിച്ച്...ജീവിക്കാനുള്ള അതിമോഹം കൊണ്ടാ ..ഇപ്പോള്‍ രോഗത്തോട് വല്ലാതെ പേടി തോന്നുന്നു.. എനിക്കവളും, അവള്‍ക്ക് ഞാനും മാത്രേയുള്ളൂ.എല്ലാ ഭാഗ്യവും തന്നപ്പോള്‍ മക്കള്‍ എന്ന സൗഭാഗ്യത്തില്‍ മാത്രം ദൈവം പിശുക്ക് കാണിച്ചു.ഞാന്‍ ഇല്ലാണ്ടായാല്‍ ആ നിമിഷം അവളും ജീവിതം അവസാനിപ്പിക്കും..അത്രക്ക് "
കൂടുതല്‍ പറയാന്‍ സാധിക്കാതെ അയാള്‍ കരയാന്‍ തുടങ്ങി.ഒരു നിമിഷം പട്ടാളക്കാരന്‍ അയാളെ ചേര്‍ത്ത് പിടിച്ചു.ഏതോ മുജന്മ ബന്ധത്തിലെ സഹോദരങ്ങളെ പോലെ.ആരോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്ക് നല്കാന്‍ ഒരു യാത്ര പിന്നെയും തുടരുന്ന തീവണ്ടി.
"ഫരീദാബാദിലെ ഐ.ടി കമ്പനിയില്‍ തരക്കേടില്ലാത്ത ജോലിയുണ്ട്. വീട്ട്കാര്‍ക്ക് നിര്‍ബന്ധം ജാതകം ചേരണമെന്ന്..രണ്ടര വര്‍ഷമായി ആലോചനകള്‍, ഒന്നും ശരിയാകുന്നില്ല.ഇപ്പോള്‍ ഒരെണ്ണം ചേര്‍ച്ച വന്നിട്ടുണ്ട്.. ആരെന്നോ, എന്തോന്നോ ചോദിച്ചിട്ടില്ല.ജാതകം ചേര്‍ന്നാലും, മാനസികമായി ഒരു ചേര്‍ച്ച വരേണ്ടേ.. അവര്‍ക്കിഷ്ടയാല്‍ കല്യാണം നടക്കും..എനിക്ക് സമ്മതമല്ലെങ്കില്‍ കൂടി.."
അത്രയും പറഞ്ഞു പെണ്‍കുട്ടി വിഷമത്തോടെ ആ സ്ത്രീയുടെ ചുമലിലേക്ക് തല ചായ്ച്ചു. ഒരു നിമിഷം ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയെ പാളി നോക്കി.പറയാന്‍ കഴിയാത്ത എന്തോ ഒരു ഭാവം അവന്‍റെ മുഖത്ത്.
"ഒരു നിമിത്തമാണ് നമ്മളെ ആറു പേരെയും ഒരുമിച്ചുള്ള യാത്രക്ക് അവസരമൊരുക്കിയത്..എല്ലാവര്‍ക്കും അവരുടെ സ്വന്തം ദുഃഖങ്ങള്‍, ഇതെല്ലാം മാറ്റി വെച്ച് ബാക്കിയുള്ള ഒരു ദിവസം നമുക്കും സന്തോഷിക്കാം.. ഒരു കുടുംബം പോലെ മുന്നോട്ടുള്ള യാത്ര.."
അയാളുടെ വാക്കുകള്‍ ശരി വെക്കുന്നത് പോലെ തന്നെയായിരുന്നു മുന്നോട്ടുള്ള യാത്ര..രത്നഗിരിയും,കാര്‍വാറും, മംഗലാപുരവും കടന്ന്‍ കേരള അതിര്‍ത്തി എത്തിയിട്ടും, പകല്‍ രാത്രി യായി മാറിയിട്ടും ആ കൂപ്പയില്‍ മാത്രം ആരും ഉറങ്ങിയില്ല..അതിരില്ലാത്ത സൗഹൃദവും, സ്നേഹവും പരസ്പരം പങ്ക് വെച്ചുള്ള യാത്ര..ആ യാത്ര കുറേ കാലം തുടരാന്‍ ഓരോ മനസ്സും മോഹിച്ചു..എങ്കിലും ഏത് യാത്രക്കും ഒരന്ത്യമുണ്ടെന്ന സത്യം പോലെ കണ്ണൂരില്‍ പെണ്‍കുട്ടിയാണ് ആദ്യം ഇറങ്ങിയത്. എല്ലാവരിലും വിഷമം സൃഷ്ടിച്ച് ഒരു വിട പറയല്‍. അവള്‍ നല്‍കിയ പേപ്പറില്‍ എഴുതിയ മേല്‍ വിലാസത്തില്‍ ഒരിറ്റ് കണ്ണ് നീര്‍ സ്വന്തം കണ്ണില്‍ നിന്നും അടര്‍ന്ന്‍ വീണത് ചെറുപ്പക്കാരന്‍ തിരിച്ചറിഞ്ഞു.
മുന്നോട്ടുള്ള യാത്രയില്‍ തലശ്ശേരിയില്‍ ആ ചെറുപ്പക്കാരനും എല്ലാവരോടും യാത്ര പറഞ്ഞു പുറത്തിറങ്ങി.മുന്നില്‍ എല്ലാം അവസാനിച്ചത് പോലെ മുന്നോട്ട് നീങ്ങിയ അവനെ കാത്ത് കുറച്ച് ബന്ധുക്കള്‍, കൂട്ടുക്കാര്‍..അടുത്ത ഊഴം ഷോര്‍ണൂര്‍ ജങ്ക്ഷനില്‍ പട്ടാളക്കാരന്‍റെ..അയാള്‍ ഇറങ്ങിയപ്പോള്‍ യുവതിയെ ഒന്ന്‍ നോക്കി. ഒന്നും പറയാതെ തിരിച്ച് നടക്കുമ്പോള്‍ അയാളുടെ മകളെ കാണാന്‍ നേഴ്സ് യുവതിക്ക് ഒരാഗ്രഹം തോന്നി..അതിന് മുന്‍പേ തീവണ്ടി പതുക്കെ ചലനം തുടങ്ങിയിരുന്നു..
എറണാകുളത്ത് നീണ്ട യാത്രയുടെ അലസ്യവ്യം, പൊടിയും, മുഷിപ്പുമായി മംഗള എക്സ്പ്രസ് കിതച്ച് നിന്നപ്പോള്‍ വിറച്ച കാലുകളോടെ അയാളും, ഭാര്യയും ആ മണ്ണില്‍ തൊട്ടു..കുറച്ച് ദൂരെ അകലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ കാത്തിരിക്കുന്ന വിധി..യുവതിയും അവരുടെ കൂടെ ഓട്ടോ റിക്ഷ സ്റ്റാന്റ് വരെ കൂടെ ചെന്നു..സ്നേഹത്തോടെ എല്ലാ വിധ ആശംസകള്‍ നേര്‍ന്നു അവരെ കയറ്റി വിട്ട് കൊടുങ്ങല്ലൂര്‍ ബസ്സ് തേടി യാത്ര തിരക്കുമ്പോള്‍ ആ യുവതി സ്വയം ചോദിച്ചു..
"ഞങ്ങള്‍ എല്ലാവരും ഇനിയും കണ്ട് മുട്ടുമോ??"
"ആ പട്ടാളക്കാരന്‍റെ മോളെ ഒന്ന്‍ കാണാന്‍ കഴിയുമോ??"
"ഓരോ കഥയും അവസാനിക്കേണ്ടത് നന്മയിലാണ്..ഈ കഥയും അങ്ങിനെ തന്നെ അവസാനിക്കണം..ഈ കഥയുടെ ക്ലൈമാക്സ് ഇങ്ങനെ ആയിരുന്നു..
അന്ന്‍ തലശ്ശേരിയില്‍ ഇറങ്ങിയ ചെറുപ്പക്കാരന്‍ അടുത്ത ദിവസം പോയത് ഒരു കല്യാണ ബ്രോക്കറുടെ കൂടെ കണ്ണൂരിലെ മാട്ടൂല്‍ ഗ്രാമത്തിലേക്കായിരുന്നു. പത്തില്‍ ഒമ്പത് ജാതക പൊരുത്തമുള്ള ഒരു പെണ്‍കുട്ടിയെ കാണിക്കാന്‍ വേണ്ടി.ബ്രോക്കറുടെ ജാതക കുറിപ്പിലെ മേല്‍വിലാസവും, കഴിഞ്ഞ ദിവസം കണ്ണ്‍ നീരില്‍ കുതിര്‍ന്ന്‍ തുണ്ട് കടലാസ്സില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടി നല്‍കിയ മേല്‍വിലാസവും ഒന്നായിരുന്നു..
ലേക്ക് ഷോറില്‍ ചെന്ന്‍ ഗംഗാധരന്‍ ഡോക്റ്ററെ കണ്ടപ്പോള്‍ തന്നെ ജീവിതം തിരിച്ചു കിട്ടുമെന്നുള്ള ബലം അയാള്‍ക്കും, അയാളുടെ ഭാര്യക്കും കൈ വന്നു..രോഗം മാറാന്‍ രോഗി സ്വയം മാറണമെന്ന ആത്മ വിശ്വാസം കൈ പിടിച്ച് രോഗത്തിനെതിരെ ഒരു പടയൊരുക്കം.ഒപ്പം ജീവിതത്തിലേക്കുള്ള സന്തോഷകരമായ ശുഭയാത്ര.
ഒരാഴ്ച കഴിഞ്ഞ് ദില്ലിയിലേക്ക് യാത്ര തിരിച്ച മംഗള എക്സ്പ്രസ്സിന്റെ S2 കോച്ചില്‍ അനുജന്റെ വിവാഹ ഉറപ്പിക്കലും കഴിഞ്ഞ് നേഴ്സായ യുവതി കയറിയപ്പോള്‍ എതിര്‍ വശത്തെ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു.വഴിയില്‍ നിന്നും കയറുന്ന ഏതോ യാത്രക്കാര്‍ക്ക് വേണ്ടി. ആ ട്രെയിന്‍ യാത്ര തുടരുമ്പോള്‍ അകലെ ഷോര്‍ന്ണൂര്‍ ജങ്ക്ഷന്‍ റെയിവേ സ്റെഷനില്‍ ഒരച്ഛനും, ആറു വയസ്സുള്ള മകളും ട്രെയിന്‍ കാത്ത്.. ഡല്‍ഹിയിലേക്കുള്ള യാത്ര തുടങ്ങാന്‍..പുതിയ ജീവിതം തുടങ്ങാന്‍.
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ