2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

തലൈക്കൂത്തല്‍





                                     "ദാ...നിങ്ങളിത് കണ്ടോ??"

           മനോരമ പത്രത്തിന്‍റെ "ഞായറാഴ്ച" പേജ് മുന്നിലേക്ക് നീട്ടി കൊണ്ട് ഭാര്യ ഭര്‍ത്താവിനെ നോക്കി തന്‍റെ മനസ്സിലുള്ളത് ആ അക്ഷരങ്ങളിലൂടെ തുറന്ന്‍ പറഞ്ഞു..അയാള്‍ ആ അക്ഷരങ്ങള്‍ നെഞ്ചടിപ്പോടെ വായിച്ച് തുടങ്ങി..

                     "രഹസ്യം, ദുരൂഹം, തലൈക്കൂത്തല്‍"

          റേഡിയാര്‍പട്ടി- പ്രായമായവരെ മക്കളും, ബന്ധുക്കളും ചേര്‍ന്ന്‍ നിര്‍ദ്ദയം കൊന്ന് തള്ളുന്ന നാട്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള തലൈക്കൂത്തല്‍ എന്ന ദുരാചാരം ഇന്നും നിലവിലുള്ള നാട്.."മുന്‍ തന്തയ്ക്ക് എന്‍ തന്ത ചെയ്യ്തത് എന്‍ തന്തയ്ക്ക് ഏന്‍ ചെയ്യും" മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ഭാര്യയെ വേദനയോടെ നോക്കി..ഒപ്പം വീടിന്‍റെ അരികിലെ ചായ്പ്പിലേക്കും ഒരു വട്ടം പാളി നോക്കി...ആ അര്‍ഥം മനസ്സിലായത് പോലെ ഭാര്യ അയാളെ ദേഷ്യത്തോടെ നോക്കി തന്‍റെ അവസാന തീരുമാനം അറിയിച്ചു...

                         "എന്നെ കൊണ്ട് വയ്യ..ഇനീം ....ട്ടോം, മൂത്രോം കോരാന്‍.."

         അവള്‍  അകത്തേക്ക് പോയപ്പോള്‍ അയാള്‍ വീണ്ടും ഒന്ന് കൂടി ആ വാര്‍ത്ത  വായിച്ച് നോക്കി...മനസ്സ് അകെ തകരുകയാണ്..ജന്മം തന്ന വയറാണ് ചായ്പ്പില്‍ മുഴിഞ്ഞ പഴന്തുണി പോലെ കിടക്കുന്നത്..അതിനെ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗമാണ് ഭാര്യ ഒരു പത്ര വാര്‍ത്തയില്‍ കൂടി മുന്നോട്ട് വെച്ചിരിക്കുന്നത്..

       പ്രായമായവരെയും, മാറാരോഗികളേയും മക്കളും, ബന്ധുക്കളും ചേര്‍ന്ന്‍ രഹസ്യമായി കൊല്ലുന്ന ദുരാചാരം..തലൈക്കൂത്തല്‍..റെഡിയാര്‍പട്ടി, ഉശിലംപെട്ടി,അണ്ടിപട്ടി തുടങ്ങിയ തമിഴ് കുഗ്രമാങ്ങളില്‍ ഇന്നും നിലകൊള്ളുന്ന രഹസ്യമായ ആചാരം..കൊല്ലാന്‍ തീരുമാനിച്ച ആളെ അതി രാവിലെ മുതല്‍  തലയിലൂടെ മണിക്കൂറുകള്‍ എണ്ണ ഒഴിക്കും..അതിനു ശേഷം കുറേ മണിക്കൂറുകള്‍ തണുത്ത വെള്ളം ഒഴിക്കും...അതിനിടയില്‍ ഔഷധ കൂട്ട് ചേര്‍ന്ന ഇളനീര്‍..രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തന്നെ തലൈക്കൂത്തല്‍ ഇര പനിയോ, ന്വൂമോണിയയോ ബാധിച്ച് ആര്‍ക്കും സംശയത്തിനു ഇടം കൊടുക്കാതെ മരണപ്പെടും..അതാണ് പത്രത്തില്‍ വിവരിച്ച് വെച്ചിരിക്കുന്നത്..

                       "വയസ്സായ വേഗം ചാവണം..ഇത് കാലന് പിടി കൊടുക്കാതെ മനുഷ്യനെ വെറുപ്പിച്ച്...സ്വത്ത് പങ്ക് വെക്കാന്‍ നേരത്ത് കൊതീം, കൊറവും പറയാന്‍ എല്ലാരുണ്ടായിരുന്നു..അത് കഴിഞ്ഞപ്പോ നോക്കാന്‍  ഒരു പട്ടിയുമില്ല..."

      ഭാര്യ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ല...ചായ്പ്പില്‍ കിടന്ന് അമ്മ എല്ലാം കേള്‍ക്കുന്നുണ്ടാകും...ഒരിക്കല്‍ രാവിലെ കഞ്ഞി കോരി കൊടുക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു..തുടച്ചിട്ടും തുടച്ചിട്ടും പിന്നേയും, പിന്നേയും കണ്ണ് നീര്‍..അമ്മയുടെ കാതുകള്‍ക്കും, ചെവിക്കും ഒരു തകരാറുമില്ല...അതേ പോലെ ഓര്‍മ്മയ്ക്കും

                         "മോനെ..അമ്മ  നിങ്ങക്കെല്ലാമൊരു  ഭാരായില്ലേ...?''

      ഉത്തരം പറയാന്‍ സാധിച്ചില്ല..കണ്ണ് നീര്‍ പിന്നേയും, പിന്നേയും ഒഴുകുന്നു..
വലിയ ഒരു നെടുവീര്‍പ്പ് അമ്മയില്‍ നിന്നും..എല്ലാം അമ്മ കേള്‍ക്കുന്നുണ്ട്. നേരില്‍ കാണാതെ തന്നെ എല്ലാമറിയുന്നുണ്ട്...ഒന്നിനും പ്രതികരിക്കാതെ എല്ലാം സഹിക്കുന്നുണ്ട്..

                       "കാലന് പോലും വേണ്ടാതെ ഇങ്ങിനെ നരകിക്കാന്‍ അമ്മ എന്ത് തെറ്റാ മക്കളെ ചെയ്തേ??"

    മനസ്സിന് വല്ലാത്ത വിഷമം തോന്നി..നാളെ എനിക്കുമുണ്ടാകാം ഇത് പോലെ  വാര്‍ദ്ധക്യം..ഒരു പക്ഷെ ഇതിനേക്കാള്‍ ഭയാനകമായ ഒരവസ്ഥ..ഭാര്യ അവള്‍ ഒന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല...അവളുടെ ദേഷ്യം മുഴുവന്‍ ബന്ധുക്കളോടാണ്..അവള്‍ക്ക്  ആദ്യമാദ്യം അമ്മയെ വളരെയധികം ഇഷ്ടമായിരുന്നു....പിന്നെ എപ്പോഴോ അമ്മയുടെ വാര്‍ദ്ധക്യരിഷ്ടതയില്‍ അനിഷ്ടം തോന്നാന്‍ തുടങ്ങി. എല്ലാം അനുഭവിക്കാന്‍ അവള്‍ മാത്രം, അവസാനക്കാലത്ത് നോക്കാന്‍ അവള്‍ മാത്രം  ഉള്ളുവെന്ന തോന്നല്‍ .അത് പതുക്കെ വളര്‍ന്ന്‍ വെറുപ്പും, വിദ്വേഷവുമായി മാറി.അതിന്ന്‍ പൂര്‍ണ്ണ രൂപത്തില്‍ ..അമ്മയെ കൊല്ലാനുള്ള പദ്ധതി വരെ...

    പേപ്പര്‍ മടക്കി അകത്ത് ചെല്ലുമ്പോള്‍ ആ ചോദ്യഭാവം  വീണ്ടും..ഒന്നും മിണ്ടാതെ ടേബിളില്‍ തല കുനിച്ചിരുന്നു.മറുപടി തൊണ്ടയില്‍ ഒരു വേദന പോലെ കുടുങ്ങി പുറത്ത് വരാന്‍ വിസമ്മതിക്കുന്നു...

                       "ഇന്ന്‍ വെളിയില്‍ പോയി വരുമ്പോള്‍ അരപാട്ട എണ്ണ വാങ്ങി കൊണ്ട് വന്നേക്ക്..ഈ ഞാറാഴ്ച ....."

    മുഴുവനാക്കുന്നതിന് മുന്‍പേ തൊണ്ടയില്‍ കുടുങ്ങി നിന്ന വാക്ക് പുറത്തേക്ക് വന്നു..ഒരു അലര്‍ച്ചയോടെ...

                        "നിര്‍ത്ത്..എന്നെ പ്രസവിച്ച സ്ത്രീയാണത്..എന്‍റെ അമ്മ..."

    പൊട്ടി കരഞ്ഞുകൊണ്ട്‌ ഇരുണ്ട മുറിയിലേക്ക് കയറി.ഓര്‍മ്മയില്‍ ഒരു പഴയ കാലം.അത് വീണ്ടും വീണ്ടും തെളിയുന്നു..വര്‍ഷങ്ങള്‍ക്ക് മുന്‍പ്. മരണത്തിനും, ജീവിതത്തിനുമിടയില്‍ പോരാടിയ എന്‍റെ ഭൂതക്കാലം..പനി ആയിട്ടായിരുന്നു തുടക്കം..പിന്നെയത് ദിവസങ്ങള്‍ കൊണ്ട് "വസൂരിയായി.."
മാരകമായ രോഗം...ബോധം വന്നാല്‍ കരയും..ഒന്നും കഴിക്കാന്‍ സാധിക്കുന്നില്ല..ഇരുട്ട് നിറഞ്ഞ മുറിയില്‍ അമ്മ കൂട്ടിന്...നീണ്ട ഏഴ് ദിവസം അമ്മ തന്നെ അടുത്ത്, ആ ഏഴ് ദിവസം അമ്മ ഉറങ്ങിയോ, എന്തെങ്കിലും കഴിച്ചോ..ഉണര്‍ന്ന്‍ നോക്കുമ്പോള്‍ എല്ലാം അമ്മ വീശാന്‍ പാള കൊണ്ട് വീശുന്നുണ്ടാകും...കണ്ണീരോടെ അടുത്തുണ്ടാകും...പ്രാര്‍ത്ഥിക്കുന്നുണ്ടാകും

                       "എന്‍റെ മോന്‍ പേടിക്കണ്ടാ..കൊടുങ്ങല്ലൂരമ്മ നമ്മളെ കാക്കും..മോനോന്നും വരത്തില്ല..വേഗം സുഖാകും..."

   ഇന്ന്‍ ജീവനോടെ ഇരിക്കുന്നത് അമ്മ കാരണം തന്നെ..അങ്ങിനെ പല ദിവസങ്ങള്‍...എന്നും അസുഖം വന്നാല്‍ അമ്മ അടുത്ത് നിന്നും മാറില്ല..മുതിര്‍ന്നിട്ടും, വിവാഹം കഴിച്ചിട്ടും ഒരു ചെറിയ തലവേദന പോലും ഉണ്ടെന്നറിഞാല്‍ അടുത്ത് നിന്ന് മാറില്ല..മാറാന്‍ പ്രാര്‍ത്ഥനയും, നാട്ടു വൈദ്യവുമായി അമ്മ..ഒരിക്കല്‍ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞ ഒരു വാക്ക് ...

                    "കാക്കക്ക് താന്‍ കുഞ്ഞു പൊന്‍ കുഞ്ഞു..കുഞ്ഞിനു സുഖമില്ലേല്‍ പിന്നെ തള്ളക്ക് എന്ത് സുഖം..."

  തലയണയില്‍ കലര്‍ന്ന കണ്ണ് നീരില്‍ മുഖമമര്‍ത്തി പഴയെതെല്ലാം ചിന്തിച്ച്കിടക്കുമ്പോള്‍ പിന്നില്‍ നിന്നും അവളുടെ ശബ്ദം..

                    "എല്ലാമുണ്ടാക്കി  വെച്ചിട്ടുണ്ട്...ഞാനൊന്ന്‍ കുഞ്ഞാങ്ങളടെ വീട് വരെ പോയിട്ട് വരാം..അമ്മക്ക് തീരേ വയ്യാത്രെ..ഒന്ന്‍ പോയി കണ്ടിട്ട് വൈന്നെരത്തിന് മുന്നേ തിരികെ വരാം..."

  അവളുടെ അമ്മ. അവരെ കാണാനാണ് പോയത്. വാര്‍ദ്ധക്യം ബാധിച്ച അവരെ കാണാന്‍ പോകുമ്പോള്‍ മനസ്സില്‍ ചോദിക്കാന്‍ തോന്നി "ഒരു അര പാട്ട എണ്ണ വാങ്ങി തരട്ടേന്ന്" വേദനയാകും എന്ന ഉറപ്പുള്ളതിനാല്‍ മനസ്സില്‍ തന്നെ മൂടി വെച്ചു..

  എണ്ണകുപ്പിയുമായി അമ്മയുടെ മുറിയിലേക്ക് കയറിയപ്പോള്‍ ആ കണ്ണുകള്‍ വല്ലാതെ നോക്കി...എല്ലാം മനസ്സിലാക്കാന്‍ അമ്മക്കൊരു അറാമിന്ത്രിയം ഉണ്ടെന്ന്‍ തോന്നുന്നു...അമ്മയെ എണ്ണ തേച്ച് , ഇളം ചൂട് വെള്ളത്തില്‍ കുളിപ്പിച്ച്, പുതിയ വസ്ത്രം ധരിപ്പിച്ച്, മുറിയെല്ലാം വൃത്തിയാക്കി, ചെറു ചൂടുള്ള കഞ്ഞി കൊടുത്ത് അമ്മയുടെ അടുത്തിരുന്നപ്പോള്‍ ആ ചുണ്ടുകള്‍ ചെറുതായി മന്ത്രിച്ച പോലെ..

                   "മോനെ..ആരുമറിയില്ല...ആ കഞ്ഞീല്‍ ഇച്ചിരി വിഷമോഴിച്ച്..സന്തോഷത്തോടെ അമ്മ കുടിച്ചോളാം...ഭഗവാന്‍റെ അടുത്തേക്ക് പോയേക്കാം...ആരേം ബുദ്ധി മുട്ടിക്കാതെ.."

                  "പണ്ട് വസൂരി വന്നു ചാവാന്‍ കേടന്നപ്പോള്‍ അമ്മക്കിത് തന്നെ എന്നോട് ചെയ്യായിരുന്നില്ലേ??..എന്തേ ഉറങ്ങാതെ ദൈവത്തോട് പ്രാര്‍ത്ഥിച്ച് എന്നെ നോക്കി അത്രേം  ദിവസങ്ങള്‍ അടുത്തിരുന്നത്...?"

                   "എന്‍റെ കുഞ്ഞായതോണ്ട്.."


    മറുപടി പറഞ്ഞ അമ്മയുടെ ഈറനായ  കണ്ണുകള്‍ തുടച്ച് ആ ചുക്കി ചുളിഞ്ഞ നെറ്റിയില്‍ ഒരുമ്മ കൊടുത്ത് കട്ടിലില്‍ കിടത്തി അന്ന്‍ മുഴുവന്‍ അടുത്തിരുന്ന്..അമ്മ ഉറങ്ങുന്നത് വരെ...

                "ആര്‍ക്ക് വേണ്ടെങ്കിലും എനിക്ക് വേണം...അങ്ങിനെ ഉപേക്ഷിച്ച് കളയാന്‍ എന്നെ കൊണ്ടാകില്ല..."

   ഒഴിഞ്ഞ പാത്രവുമായി വീട്ടിലേക്ക് ചെല്ലുമ്പോള്‍ ചുവരില്‍ ചാരി കണ്ണീരോടെ അവള്‍..കണ്ടപ്പോള്‍ പൊട്ടി കരയാന്‍ തുടങ്ങി...അടുത്ത് ചെന്നിരുന്ന് ആശ്വസിപ്പിച്ചു...കാരണം എന്താണെന്ന് ചോദിക്കാതെ തന്നെ വിങ്ങി വിങ്ങി ...

                'നാത്തൂന്‍ എന്‍റെ അമ്മയെ നോക്കണത് പോലുല്ലാ..ഞാന്‍ ചെല്ലുമ്പോള്‍ മൂന്നാല് ദേവസായിട്ടു അമ്മ അതേ കെടപ്പാ..പുറത്തെ തൊലി പൊട്ടി തൊടങ്ങിയേക്കണ്..മൂത്രത്തില്‍ കുളിച്ച്, ഒന്നും കഴിക്കാതെ..കണ്ടാല്‍ പ്രാക്ക് തോന്നണ കോലം..."

                'ഞാന്‍ തന്നെ വെള്ളം ചൂടാക്കി ഡെറ്റോള്‍ ഒഴിച്ച് തൊടച്ച് ...കൊറച്ച് പൊടിയരി കഞ്ഞി കുടിച്ചപ്പോള്‍ അമ്മ ഉഷാറായി...ആങ്ങള കണ്ട ഭാവം നടിച്ചില്ല...നാത്തൂന്‍ എന്നെ കേള്‍പ്പിക്കാന്‍ മട്ടില്‍ കൊറേ ചീത്തയും..

  വീണ്ടും പൊട്ടി കരച്ചില്‍. അവളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് പതുക്കെ പുറത്ത് തട്ടി സ്നേഹത്തോടെ ചോദിച്ചു...

             "അത് തന്ന്യല്ലേ ഇവിടുത്തെ അമ്മയുടെ അവസ്ഥ..ആരും നോക്കാനില്ലാതെ..അതായിരുക്കും നമ്മുടേം  അവസ്ഥ...ആരുമില്ലാതെ..??"

  ആ കരച്ചില്‍ കൂടി വന്നത് പോലെ..എത്ര നേരം കരഞ്ഞുവെന്ന്‍ അറിയില്ല. കണ്ണില്‍ നിന്നും ഒഴുകിയ കണ്ണ്‍ നീരിനോപ്പം തിരിച്ചറിവ് ഒരു വെളിച്ചം പോലെ ആ മനസ്സിലേക്ക് വന്നുവെന്ന് തോന്നുന്നു.വൈകുന്നേരം അമ്മയെ കുളിപ്പിക്കാന്‍ അവള്‍ വെള്ളം കാച്ചുമ്പോള്‍ അതിനോടൊപ്പം വരാന്ത പതിപ്പ് ഞായറാഴ്ച പേജും കത്തി കരിയുന്നുണ്ടായിരുന്നു...ഒപ്പം തലൈക്കൂത്തല്‍ എന്ന ദുരാചാരവും....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

                       











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ