2016, ഏപ്രിൽ 23, ശനിയാഴ്‌ച

മരണത്തിന് സാക്ഷിയായി...

         

                      
           "അന്ന്‍, ഇരുപത് കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഏതോ ഒരു പുസ്തകവും വായിച്ച് ഉറക്കത്തിലേക്ക് തിരിക്കുമ്പോള്‍ ഒരിക്കലും കരുതിയില്ല വരാന്‍ പോകുന്നത് ഉറക്കമില്ലാത്ത ഒരു രാത്രിയുടെ തുടക്കമായിരിക്കുമെന്നു...ഉറക്കത്തിന്‍റെ സുന്ദരനിമിഷത്തില്‍ കേട്ട ഫോണ്‍ ശബ്ദം കേട്ടില്ലെന്ന് നടിച്ച് പുതപ്പിലേക്ക് ചുരുണ്ട് കൂടിയപ്പോള്‍ വാതിലില്‍ മുട്ടി വിളിച്ചു കൊണ്ട് അമ്മയുടെ ശബ്ദം...

                    "മോനെ..മുത്രത്തിക്കര പോണം.വെല്ലിച്ചന്‍ സീരിയസാ..."

        ഒട്ടും താല്‍പര്യമില്ലാതെ എഴുന്നേറ്റ് ബാത്ത് റൂമില്‍ പോയി തിരികെ വന്ന് കൊട്ട് വാ വിട്ട് ഹാളിലെ ഇരുട്ടില്‍ വണ്ടിയുടെ ചാവിക്കായി തപ്പുമ്പോള്‍ വരാന്തയില്‍ വെളുത്ത ഖദര്‍ മുണ്ടും, ഷര്‍ട്ടും ധരിച്ച് ഒട്ടും ക്ഷീണമില്ലാതെ ചാര് കസേരയില്‍ പോകാന്‍ റെഡിയായി അച്ഛന്‍, ജീപ്പിറക്കി ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ മുപ്പത് കിലോമീറ്റര്‍ ദൂരം വരുന്ന ലക്‌ഷ്യം തേടി യാത്ര തിരിക്കുമ്പോള്‍  മുന്നിലുള്ള വിജനമായ വഴിയില്‍ വാഹനത്തിന്‍റെ വെളിച്ചത്തിന് മീതെ കൂടുതല്‍ ഇരുട്ട് പുരളുന്നത് പോലെ...

      ജീപ്പ് പാര്‍ക്ക് ചെയ്ത്  മുന്നേ നടന്ന്‍ പോയ അച്ഛന്റെയും, അമ്മയുടെയും പിന്നാലെ ഇരുട്ട് വീണ വഴിയിലൂടെ നടന്നപ്പോള്‍ കരിയിലകള്‍ ഒന്നിളകി എന്തോ ഇഴഞ്ഞു പോയി..ഇടവഴിയില്‍ നിന്നും സ്രാമ്പിപ്പുര പോലെയുള്ള പഴയ വീട് വരെ മരണം എവിടെയോ ഒളിച്ചിരിക്കുന്ന മൂകത...ഇരുള്‍ വെട്ടി തുറന്ന്‍ പെട്രോമാക്സ് വെട്ടം കണ്ടപ്പോള്‍ മനസ്സില്‍ ഒരു ആശ്വാസം തോന്നി...അതിന് ചുറ്റും ആത്മഹത്യ ചെയ്യാന്‍ കാത്ത് നില്‍ക്കുന്ന നിശാ ശലഭങ്ങള്‍, ദൂരെ മാറി ഒരു തെങ്ങിന്‍റെ ചുവട്ടില്‍ ചുവന്ന കണ്ണുകളോടെ ഒരു വലിയ വടവും, കോടാലിയുമായി മരം വെട്ടുന്ന തമിഴന്‍ മണിയന്‍...അയാളുടെ വിധിക്കായി കാത്തിരിക്കുന്ന മൂവാണ്ടന്‍ മാവ്..മൊത്തം മരണം നിറഞ്ഞിരിക്കുന്ന രാത്രി ചിത്രങ്ങള്‍..

     ഇറയത്ത്‌ കയറുമ്പോള്‍ തന്നെ ഭയാനകമായ ഒരു വായു വലി ശബ്ദം...വെല്ലിച്ചന്‍ ജീവന്‍ പ്രകുതിയില്‍ നിന്നും പിടിച്ചു വാങ്ങാനുള്ള അവസാന ശ്രമം പോലെ..അമ്മയെ കണ്ടതും ആരോ പൊട്ടി കരയാന്‍ തുടങ്ങി..ഉടനെ തന്നെ കല്ലൂരിലെ അമ്മായി വക വിലക്ക്..

                  "പാടില്ല..ജീവന്‍ പൂവണ നേരത്ത് കര്യാന്‍ പാടില്ല..."

    ആ കാലുകളില്‍ അവസാനമായി ഞാന്‍ തൊട്ട് അനുഗ്രഹം തേടിയപ്പോള്‍ തണുത്ത മരണത്തിന്റെ സാമീപ്യം...കാലുകള്‍ മരിച്ചിരിക്കുന്നു..ഇനി അവസാനമായി നിലക്കാന്‍ അവശേഷിക്കുന്നത് തൊണ്ടയില്‍ കുടുങ്ങി നില്‍ക്കുന്ന ശ്വാസം മാത്രം..മരണം അതിങ്ങനെ മുന്നില്‍ ഓര്‍ സത്യം പോലെ...പുറത്തേക്ക് നടക്കുമ്പോള്‍ ആദ്യമായി കുറച്ച് ഭീതി തോന്നി..ഇവിടെ എവിടെയോ മരണം പതുങ്ങി നടക്കുന്നു...

               "കാലത്ത് ഒരു പത്ത് മണിക്ക് വെക്കാല്ലേ..?"

               "അതോണ്ടാ തമിഴന്‍ മണീനെ രാത്രി തന്നെ കൊണ്ടോന്നത്.."

               "ഭാഗ്യം പഞ്ചമി ഇന്നലെത്തോടെ കടന്ന്‍  പോയത്...അല്ലേല്‍ നൂറു ദോഷങ്ങളാ.."

   ഒരു ജീവന്‍ അതിന്‍റെ അവസാന പിടച്ചിലോടെ ഭൂമിയില്‍ തുടരാന്‍ ദേഹവുമായി പട വെട്ടുന്ന സമയത്ത് ചില നിഷ്കളങ്കരായ ഗ്രാമീണ മനസ്സുകള്‍ പട്ടട ഒരുക്കാനുള്ള പദ്ധതികള്‍ മെനയുന്നു..മുന്നോട്ട് നടന്നപ്പോള്‍ ഇരുട്ടില്‍ വീണ്ടും മരണം വാ പിളര്‍ന്നു മുന്നില്‍ നില്‍ക്കുന്നത് പോലെ തമിഴന്‍ മണിയന്‍...അയാള്‍ക്ക് ചുറ്റും ആത്മാവുകള്‍ നൃത്തം ചെയ്യുന്നത് പോലെ..അവിടെ നിന്നും മരങ്ങള്‍ സ്വരു കൂട്ടി വെച്ച ഇരുളില്‍ ഒരു കസേരയുമായി ചെന്നിരിക്കുമ്പോള്‍ മനസ്സില്‍ ചില ഭയ ചിന്തകള്‍..ഭൂതം, പ്രേതം, പിശാച്, അതമാവ്..എന്തിന് എനിക്ക് എന്നില്‍ തന്നെ വിശ്വാസം നഷ്‌ടമായ സമയമാണ്...എന്നാലും ഇപ്പോള്‍ കണ്മുന്നില്‍ മരണം അടുത്ത് വന്നു നില്‍ക്കുന്നത് പോലെ..എനിക്ക് വേണ്ടിയല്ലെങ്കില്‍ കൂടി മറ്റൊരാള്‍ക്ക് വേണ്ടി...

     ഇരിക്കുന്ന വലിയ മരത്തിന്‍റെ ചുവട്ടില്‍ നിന്നും ദൂരേക്ക് നോക്കിയാല്‍ പാടങ്ങളുടെ അപ്പുറം ഏറെ ദൂരത്ത് റെയില്‍പ്പാത കാണാം..ഒരു മിന്നാമിനുങ്ങ്‌ വെളിച്ചവും, അതി ഭയാനകമായ ഹോണ്‍ ശബ്ദവും മുഴക്കി ഏതോ രാത്രി വണ്ടി പോകുന്ന താളം..അതിനൊപ്പിച്ച് എവിടെയോ ഒരു നായയുടെ നേര്‍ത്ത മോങ്ങല്‍...തീവണ്ടി കടന്ന്‍ പോയതോടെ നായയുടെ ശബ്ദം കുറച്ച് കൂടി ഉച്ചത്തിലായി...മനുഷ്യനെ പകല്‍ ഇത്രയും സ്നേഹിക്കുകയും, രാത്രികളില്‍ ഇത്രയും പേടിപ്പിക്കുകയും ചെയ്യുന്ന ഒരു വളര്‍ത്ത് മൃഗം വേറെ ഉണ്ടാകില്ല...പാടത്ത് കൂടെ ചൂട്ട് കറ്റകള്‍ വരമ്പിലേക്ക് കയറി മരണവീട്ടിലേക്ക് വരുന്ന മറ്റൊരു കാഴ്ച...ഒപ്പം കുരുമുളക് തൊടിയിലെ കല്ല്കൂനയില്‍ ചെവി തുളക്കുന്ന തരത്തില്‍ കരയുന്ന അട്ടകളുടെ  കരച്ചില്‍, മരണം എവിടെയോ വന്നു കാത്തിരിക്കുന്നു. വെല്ലിച്ഛന്റെ അതമാവിനെ കൂടെ കൊണ്ട് പോകാന്‍...

    എന്നോ വളര്‍ന്ന്‍ വലുതായപ്പോള്‍ മനസ്സില്‍ നിന്നും വലിച്ചെറിഞ്ഞതാണ് ഭൂതപ്രേത പിശാച് ചിന്തകള്‍..."എന്നേക്കാള്‍ വലിയൊരു ഭൂതമോ?? എന്നാലതൊന്നു കാണണം..??" പലപ്പോഴും മനസ്സിന് തോന്നിയത് അതായിരുന്നു...സ്നേഹിതര്‍ പലരും ചില അനുഭവങ്ങളും പങ്ക് വെച്ചപ്പോള്‍ തീര്‍ത്ത് പറഞ്ഞ ഒരു കാര്യമാണ് ഓര്‍മ്മ വരുന്നത്...

             "അനുഭവം..എനിക്കുണ്ടായിട്ടില്ല...അതിനാല്‍ വിശ്വാസമില്ല.."

   രാത്രി കൊടുങ്ങല്ലൂരിലെക്ക് വരുമ്പോള്‍ കരൂപ്പടന്ന പാലത്തിന്റെ അടുത്ത് വെച്ച് എണ്ണിയാല്‍ തീരാത്ത ഒരു കൂട്ടം മുയലുകള്‍ വട്ടം ചാടിയ കഥയും, കരാഞ്ചിറ വെച്ചു പാതിരാത്രിയില്‍ കാലില്ലാത്ത പെണ്ണ് വണ്ടിയ്ക്ക് കൈ കാണിച്ച കഥയും.മൂന്നാം നിളയിലെ ഹോസ്ടല്‍ മുറിയിലെ ജാലകത്തിലൂടെ രാത്രിയില്‍ എത്തി നോക്കിയ പൂച്ചന്‍ കണ്ണന്‍ സുന്ദരിയും ...പിന്നെയും ചില കൂട്ടുക്കാര്‍ കഥകള്‍..

   എന്തായാലും ഒന്നുറപ്പ്...പ്രവചിക്കാന്‍ കഴിയാത്ത, കാണാന്‍ കഴിയാത്ത ഒരു ഊര്‍ജ്ജം നമുക്കുള്ളില്‍ നമുക്ക് ചുറ്റും വലയം ചെയ്യുന്നു...അത് നഷ്ടമാകുന്ന സമയം ജീവിതം അവസാനിക്കുന്നു...ആ ഊര്‍ജ്ജത്തെ ആത്മാവ് എന്നും, ആവിയെന്നും, പ്രേതമെന്നും വിളിക്കുന്നു...ഇപ്പോള്‍ അങ്ങിനെ ഒരാളുടെ ഊര്‍ജ്ജ വലയമാണ് നഷ്ടമാകാന്‍ പോകുന്നത്...അതിനെ ഉറപ്പിക്കുന്ന രീതിയില്‍ നായയുടെ മോങ്ങല്‍ കൂടി കൂടി വരുന്നു..ഇപ്പോള്‍ താഴത്തെ തൊടിയില്‍ നിന്നാണ്..അതടുത്ത് അടുത്ത് വരുന്നു...ഇടക്ക് ഞാനിരിക്കുന്ന സ്ഥലത്തെ ഇടത്തേ തൊടിയിലെ തൊഴുത്തിലെ പശുക്കള്‍ ഒന്നമറിയ ശബ്ദം..വീണ്ടും നായ ഉച്ചത്തില്‍ മോങ്ങിയപ്പോള്‍ തൊഴുത്തില്‍ നിന്നും പശുവിന്റെ കുറച്ച് കൂടി ഉറക്കെയുള്ള കരച്ചില്‍...അതിന്‍റെ അവസാനം പോലെ വീട്ടില്‍ നിന്നും കല്ലൂരത്തെ അമ്മായിയുടെ കരച്ചിലോടെയുള്ള ശബ്ദം ഉയര്‍ന്നു...

    "മരണം നടന്നിരിക്കുന്നു...എനിക്കടുത്ത് കൂടെ വെല്ലിച്ചന്‍റെ ആത്മാവ് അറിയാത്ത ലോകം തേടി പോയിരിക്കുന്നു..."

    വീട്ടിലേക്ക്‌ നടക്കാന്‍ കസേരയില്‍ നിന്നും എഴുന്നേറ്റ നിമിഷമാണ് അത് സംഭവിച്ചത്...പെരുവിരല്‍ മുതല്‍  തലച്ചോര്‍ വരെ ഒരു നിമിഷം കൊണ്ട് നിശ്ചലമായ ആ നിമിഷം...ഞാനിരുന്ന സ്ഥലത്തെ മരത്തില്‍ നിന്നും ഒരു വലിയ കൂറ്റന്‍ പക്ഷി വലിയ ചിറകുകള്‍ വിരിച്ച്, ചിറകടിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു...അതിന്‍റെ ചിറകുകള്‍ വീശിയടിച്ച കാറ്റില്‍ മരച്ചില്ലകള്‍ പോലും ആടിയുലഞ്ഞു എനിക്ക് മുന്നില്‍ ഭീതിയുടെ ഒരു ചിത്രം തീര്‍ത്തു..പേടിയോടെ നടന്ന്‍ മുന്നോട്ട് നീങ്ങുമ്പോള്‍ തമിഴന്‍ മണിയന്‍ കോടാലിയും, വടവുമായി മാവിന് പിന്നിലെ ഇരുട്ടിലേക്ക് നടന്ന്‍ നീങ്ങുന്നു..

  ഞാനിന്നും ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ആ അനുഭവം അനുഭവിച്ച് തീര്‍ത്ത അതേ വികാരത്തോടെ എഴുതി വെക്കുമ്പോഴും മനസ്സ് തുറന്ന്‍ പറയുന്നു....നമുക്ക് ചുറ്റും നാമറിയാതെ നമ്മളെ ചുറ്റുന്ന എന്തോ ഒന്നുണ്ട്...അതിനെ ചിലര്‍ ഭീകര രൂപമാക്കി പ്രേതമെന്നും, ഭൂതമെന്നും മുദ്ര കുത്തിയിരിക്കുന്നു..അതിനു ശേഷം വീണ്ടും ഇത്തരമൊരു അനുഭവം എനിക്കുണ്ടായിട്ടില്ല....ചില മരണങ്ങള്‍ നേരിട്ട് കണ്ടിട്ട് കൂടി..ഒരു പക്ഷെ മരിച്ച വ്യക്തിക്ക് എന്നോടുണ്ടായ അതിയായ സ്നേഹം തെളിയിച്ച ഒരനുഭവം ആകാം...ആയിരിക്കാം..ആണെന്ന്‍ വിശ്വസിക്കാം..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...



 















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ