2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ശിഷ്ടം...



                                        ''സുഗുണന്‍ സാറേ ബാങ്കിന് ഒരു പരിധിയുണ്ട്, ലോണ്‍ കൊടുക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച്, സാര്‍ തന്ന ഡോക്യുമെന്റ് പ്രകാരവും എന്‍.ആര്‍.ഐ ആണെന്ന പരിഗണനയും കൂടി ഉള്ളതോണ്ട്‌  നാലു ലക്ഷം. അതില്‍ കൂടുതല്‍ സാധിക്കില്ല."

         മാനേജര്‍ തീര്‍ത്ത് പറയുന്നു.ഇരുപത് വര്‍ഷം മുന്‍പ് തുടങ്ങിയതാ എന്‍.ആര്‍.ഐ അക്കൌണ്ട്. ഇത് വരെ എത്ര അയച്ചിട്ടുണ്ടാകും.അറിയില്ല, കണക്ക് നോക്കിയിട്ടില്ല.എന്നിട്ടും ഒരാവശ്യം വന്നപ്പോള്‍ വിചാരിച്ച തുക ലോണായി തരാന്‍ കഴിയില്ലെന്ന്.

                                         "സാറെ ഇത് വരെ ഈ മസ്ക്കറ്റില്‍ നിന്ന് നമ്മുടെ ബാങ്കിലേക്ക് അയച്ചത് പത്തൊമ്പത് ലക്ഷത്തി മുപ്പത്തിയേഴായിരം രൂപയാണ്. ഇപ്പോള്‍ ബാലന്‍സ് ഇരുപത്തി ആറായിരം രൂപയും. നാലു ലക്ഷം പാസാക്കി തരാം."

                                        "മാനേജര്‍ സാറേ എനിക്ക് വേണ്ടത് എട്ടു ലക്ഷമാ..പെട്ടെന്ന്‍ കൂട്ട്യാ കൂടാത്ത തോക."

       അവിടെ നിന്ന് പുറത്തേ കൊടും ചൂടില്‍ ഇറങ്ങി തെക്കേ നടയിലേക്ക് അലക്ഷ്യമായി നടക്കുമ്പോള്‍ വല്ലാത്ത പരവശം തോന്നി.എന്നും സാധാരണയായി തോന്നുന്ന പരവശം. ഭക്ഷണം കഴിച്ചാല്‍, ചായ കുടിച്ചാല്‍, വെള്ളം കുടിച്ചാല്‍,ടെന്‍ഷന്‍ വന്നാല്‍, സന്തോഷം തോന്നിയാല്‍, അങ്ങിനെ പലപ്പോഴും തോന്നുന്ന അതേ പരവശം."ഒരു സിഗരെറ്റ്‌ പുകക്കാനുള്ള പരവശം." പോക്കറ്റില്‍ നിന്നും വില്‍സ് പാക്കറ്റ് എടുത്ത് അതില്‍ നിന്നും ഒന്ന്‍ ചുണ്ടില്‍ വെച്ച് തീപ്പെട്ടി തപ്പിയപ്പോള്‍ അത് കളഞ്ഞു പോയിരിക്കുന്നു.

                                         "തീപ്പെട്ടിയുണ്ടോ.?"

                                         "ചേട്ടാ പൊതു സ്ഥലാ, അതും കൊടുങ്ങല്ലൂര്‍ അമ്പല മുറ്റോം. വലിച്ചാ പോലീസ് പിടിക്കും."

    അടുത്തിരുന്ന് മുന്നറിയിപ്പ് തന്ന അയാള്‍ തന്നെ പോലീസ് ആണെന്ന്‍ തോന്നി.പതുക്കെ എഴുന്നേറ്റ് ദേവസ്വം ക്ലോക്ക് റൂമിനടുത്തെക്ക്.ഒന്ന്‍ പുകച്ചില്ലെങ്കില്‍ ഭ്രാന്താകും.പടിഞ്ഞാറെ നടയിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ചിന്തയുണ്ട്. എന്നാ ഇത് തുടങ്ങിയത്.??

             "അച്ഛന്‍ വലിച്ച് വലിച്ചെറിഞ്ഞ ദിനേശ് ബീഡിയോ??അല്ലെങ്കില്‍ അച്ഛനെ അനുകരിച്ച് കൊച്ചു നാളില്‍ കത്തിച്ച് ചുണ്ടില്‍ വെച്ചു പുകച്ച അയിനി തിരിയോ?? ഏതായിരുന്നു ആദ്യത്തെ പുക.വളര്‍ന്നപ്പോള്‍ ചാര്‍മിനാര്‍ ആണ് ആദ്യം വലിച്ച് തുടങ്ങിയത്.ഗള്‍ഫില്‍ എത്തിയപ്പോള്‍ റോത്ത്മാന്‍സ്. നാട്ടില്‍ വരുമ്പോള്‍ പത്രാസ് കുറയാതിരിക്കാന്‍ ഗോള്‍ഡ്‌ കിങ്ങ്."

    ക്ലോക്ക് റൂമിന് മുറ്റത്തെ നാറുന്ന അന്തരീക്ഷത്തില്‍, ചുമരില്‍ ഒരു വലിയ മുന്നറിയിപ്പ്. "പുകവലി പാടില്ല." അതിനു താഴെ തന്നെ ആയിരക്കണക്കിനു ബീഡി കുറ്റിയും, സിഗരെറ്റ്‌ കുറ്റിയും, കത്തിയമര്‍ന്ന തീപ്പെട്ടി കോലും. ക്ലോക്ക് റൂമിലെ ജീര്‍ണ്ണതയുടെ മുന്നില്‍ ഒരു ടേബിളില്‍ ഇരിക്കുന്ന താടിയും മുടിയും നീട്ടി ഒരു ബീഡിയും വലിച്ച്  നടത്തിപ്പ് ക്കാരന്‍ ഒരക്ഷരം മിണ്ടാതെ മുഖത്ത് നോക്കി.പ്രാഥമിക കാര്യം നടക്കാനും പൈസ വേണം. തിരിച്ച് ഒന്നും പറയാതെ നിന്ന കാരണം കൊണ്ടായിരിക്കാം അവ്യഞ്ഞയോടെ അയാള്‍ ചോദിച്ചത്...

                   "ഒഴിക്കാന്‍ ഒരുറുപ്യ, ഇടാന്‍ രണ്ടുറുപ്യ,ഉള്ളിലിരുന്ന് വലിച്ചാ മൂന്നുറുപ്യ''

    മൂന്ന്‍ രൂപയും കൊടുത്ത് അയാളുടെ കയ്യില്‍ നിന്നും തീ വാങ്ങി ഒരെണ്ണം കത്തിച്ച് അകത്തേക്ക്.ജീവിതത്തിലെ എല്ലാ വിധ വൃത്തികേടുകളും നിറഞ്ഞ ചുമര്‍. അയാള്‍ക്ക് മുന്നേ ആ മുറിയില്‍ കയറി ഇറങ്ങി ആരോ ചിലര്‍ സ്വന്തം കഴിവ് കേട് മറക്കാന്‍ എഴുതി വെച്ച ആപ്തവാക്യങ്ങള്‍.ഒരു മൂലയില്‍ നിന്ന് തുടര്‍ച്ചയായി രണ്ട്‌ പുകയെടുത്തപ്പോള്‍ മനസ്സിലെ പരവശം മാറിയോ??ഇല്ല..ഇപ്പോഴത്തെ ആവശ്യം പണമാണ്.അത് മാറ്റാന്‍ ഇതിനും കഴിയുന്നില്ല.എരിയുന്ന പുകചുരുളുകള്‍ കടന്ന്‍ ഓര്‍മ്മ മസ്ക്കറ്റിലേക്ക്..

                   "സുഗുണേട്ടാ..ഇതെന്താ..ഇത് കൂടുന്നതല്ലാതാ..കൊറയുന്നില്ലല്ലോ. ഇയിടെ നമ്മടെ കടെടെ മൊതലാളി പറയാ, ചേട്ടന് സിഗരെറ്റ്‌ കുറ്റിക്ക് പെയിന്റടിക്കണ ജോലിയാന്നു."

     അത്താഴം കഴിഞ്ഞ് പതിവുള്ള രണ്ട്‌ ചെയിന്‍ റോത്ത്മാന്‍സ് പുകച്ചു തള്ളി റൂമില്‍ വന്നപ്പോള്‍ പത്ത് വര്‍ഷത്തില്‍ കൂടുതലായി കൂടെ താമസിക്കുന്ന റഷീദിന്റെ വക പതിവ് ശകാരം.പിന്നെ കടയില്‍ ഇരിക്കുമ്പോള്‍ ഓരോ അര മണിക്കൂറും ഇടവിട്ട് പുറത്തെ കുടുസ്സ് വരാന്തയില്‍ നിന്ന് പുക വലിക്കുന്നതിനെ ചൊല്ലിയുള്ള കടയുടമയുടെ ഉപമയും.അവന്‍ പറഞ്ഞത് ശരിയാ സിഗരെറ്റ്‌ വലി കൂടി വരുന്നതല്ലാതെ കുറയുന്നില്ല..ഒരു പാക്കറ്റ് എന്നതില്‍ നിന്നും രണ്ടിലേക്കും പിന്നെ ഇപ്പോള്‍ ചില ദിവസം അതിലുമധികം..

                  "കൊപ്ര, കൊടമ്പുളി ഇതൊക്കെ ഒണക്കാന്‍ പൊകയിടും നാട്ടില്..ഒണങ്ങി വരുമ്പോ അതങ്ങ് ചുക്കി ചുളിയും. നിങ്ങള് കണ്ട്ട്ടുണ്ടോ.അത് പോലെ സിറെട്ടിന്റെ പോക ചെന്ന്‍ നിങ്ങടെ ചങ്കും, കരളും ഒണങ്ങി വരണ്ടിട്ടുണ്ടാകും."

                   "വിട്ടു കള റഷി, ഇത് വലിച്ചില്ലേല്‍  ഒരു വെപ്രസന്നിയാ."

    റഷീദ് എന്ന റഷി വിട്ടു കളയാനുള്ള മൂഡിലായിരുന്നില്ല.പത്ത് വര്‍ഷമായി ഒരുമിച്ച് ജീവിച്ചും, ഒന്നിച്ച് ഒരു കടയില്‍ ജോലി ചെയ്തും നേടിയ സ്നേഹവും, അധികാരവും മുന്‍ നിര്‍ത്തി അത് വരെ പറയാന്‍ ആഗ്രഹിച്ച കണക്ക് കൂട്ടലുകള്‍ നിരത്താന്‍ തുടങ്ങി.

                     "നിങ്ങളൊരു ഒരീസം എത്ര സിറേറ്റ് പൊകക്കും?"

                     "പത്ത് മുപ്പതെണ്ണം, നാട്ടില്‍ വല്ല പ്രശ്നോം വന്ന ഇത്തിരി കൂടും.നാല്പത്..."

   ഒരു കാല്‍കുലേട്ടര്‍, ഒരു കടലാസ്സ്, ഒരു പേന റഷീദ് എന്ന കണക്ക് വിദ്വാനും..

                     "ഒരു സിറേറ്റ് രണ്ടുറുപ്യ ഓടാകെ കൂട്ടിക്കോ..പണ്ട് സിറേറ്റിന് കാശ് കൊറവാ  അത് കാണണ്ടാ.പണ്ട് നിങ്ങക്ക് ശമ്പളം കൊറവ് തന്നെ.ഇന്ന്‍ നൂറ്റി നാപ്പത് റിയാല്‍, അന്ന്‍ എമ്പത്‌ റിയാല്‍...ഒരു ദെവസം മുപ്പത് വെച്ച്..മിനിമം അറുപത് ഉറുപ്യ വേണം പൊകക്കാന്‍ മാത്രം..അപ്പ മുടങ്ങാതെ ഒരു മാസോ..ആയിരത്തി എണ്ണൂറു ഉറുപ്യ, ഒരു വര്‍ഷം നോക്ക്യാ പന്ത്രണ്ടേ ഗുണം ആയിരത്തി എണ്ണൂറു , എന്‍റെ കൊടുങ്ങൂ പള്ളീ!! ഇരുപത്തോന്നായിരത്തി അറുനൂറു രൂപ!! നിങ്ങളെ ഞാന്‍ അറിയണ കാലം മുതലേ ദെവസം ഈ ലെവലാ വലി.പത്ത് വര്‍ഷം കൊണ്ട് പഹയാ സുഗുണെട്ടാ നിങ്ങ വലിച്ച് തള്ളി പൊകച്ചത് രണ്ട്‌ ലക്ഷത്തിനു മേലെ ഉറുപ്യാണ്. ഇരുപത് വര്ഷം ഇവിടെ നിന്ന കണക്ക് വെച്ച് നോക്കുമ്പോള്‍ നാലഞ്ച് ലക്ഷം ഉറുപ്യ.''ആ കാശ് ശിഷ്ടം വെച്ചിരുന്നെങ്കില്‍ എന്നെങ്കിലും നിങ്ങക്ക് ആവശ്യം വരണ ഒരു കാലം വന്നേനെ."

   ശരിയാണ് ആ പൈസയാണ് ആവശ്യം വന്നിരിക്കുന്നത്. കടം വാങ്ങിയും പണയം വെച്ചും പൈസ ഉണ്ടാക്കും.എന്നാലും.സിഗരെറ്റ്‌ കുറ്റിയോടും, പാക്കറ്റിനോടും, പിന്നെ തീപ്പെട്ടി കൊള്ളിയോടും ദേഷ്യം തോന്നിയ നിമിഷം.വീണ്ടും അവന്‍റെ പഴയ വാക്കുകള്‍.

                     "നിങ്ങക്ക് എന്‍റെ ഇക്കാക്കാടെ സ്ഥാനാ.നമ്മള് കണ്ട കരേല് വീടും, കുടുംബോം ഇല്ലാണ്ട് കഷ്ടപ്പെടണത് എന്തിനാ..ഒരു കുടുംബം കൂടെണ്ട്, അതോണ്ടല്ലെ, ചെല സമയത്ത് നിങ്ങള് നാസ്ത പോലും കഴിക്കാതെ പണിക്ക് പോകും.അപ്പൊ പറയണ വാക്കുണ്ട്, സ്വന്തം മുണ്ട് മുറുക്കിയാലും പിള്ളേര്‍ക്ക് അന്നത്തിനു മുട്ടരുതെന്ന്, അതീ നശിച്ച പൊകയുടെ കാര്യത്തിലും ഒന്നാക്കി കൂടെ."

  ആ വാക്കുകള്‍ അന്ന്‍ കേട്ടപ്പോള്‍ വിഷമം തോന്നി.പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ എല്ലാം മറന്നു. ഒരു കട്ടന്‍ ചായ, പിന്നെയൊരു പുക .ആ ശീലം തോടങ്ങിയിട്ടു കാലം കുറേ ആയിരിക്കുന്നു.മാറ്റാന്‍ കഴിയാത്ത ശീലം.

    ആ കുടുസ്സ് മുറിയില്‍ നിന്നുമിറങ്ങി അമ്പല പറമ്പിലൂടെ നടന്ന്‍ മേത്തല ബസ്സില്‍ കയറി സീറ്റില്‍ ചാരി ഉറങ്ങിയപ്പോള്‍ ഒരു കൊച്ചു പകല്‍ സ്വപ്നം. എന്‍റെ  പിന്നില്‍ കഴിഞ്ഞ് പോയ കാലത്ത് വലിച്ചു തല്ലിയ സിഗരെറ്റ്‌ കുറ്റികള്‍ എരിയുന്നു.ക്ഷണ നേരം കൊണ്ട് അതൊരു ചുടല പോലെ കത്തി ആളി നീണ്ട തീ നാളങ്ങള്‍ നീട്ടി എന്‍റെ ആത്മാവിനെ വിഴുങ്ങാന്‍.ഞാന്‍ കയ്യിലുണ്ടായിരുന്ന സിഗരെറ്റ്‌ പാക്കറ്റ് വലിച്ചെറിഞ്ഞു ഓടി വീട്ടില്‍ കയറി വാതില്‍ അടച്ചുപൂട്ടി.തീനാളങ്ങള്‍ പുറത്ത് നിന്നും ഉറക്കെ...

                "ഒരു ശരാശരി പുകവലിക്കാരന്‍റെ ശ്വാസ കോശ"

                 എന്തായിത് പകല്‍ സ്വപ്നം കാണേണ്."

   വീടെത്തിയതും ഭാര്യ മുന്നില്‍ വന്നതും അറിഞ്ഞില്ല. കീശയില്‍ അപ്പോഴും ഒരു വില്‍സ് പാക്കറ്റ് ചുട്ടു പൊള്ളുന്നത് പോലെ.പണ്ട് ഭാര്യയും, മകളും  പറഞ്ഞ ചില വാക്കുകള്‍ കൂടി ഭൂതക്കാലത്തില്‍ നിന്നും വേര്‍പ്പെട്ട് ഭേദ്യം ചെയ്യാന്‍ തുടങ്ങി.നെഞ്ചു പൊടിഞ്ഞു പറഞ്ഞ വാക്കുകള്‍..

              "നിങ്ങള് ഓരോ സിഗരെറ്റ്‌ എടുത്ത് പോകച്ച് തള്ളുമ്പോഴും അതിന്‍റെ തീ എന്‍റെ നെഞ്ചിലാ എരിയണേ,ഒന്ന്‍ നിര്‍ത്തി കൂടെ."

               "അച്ചാ പുകവലി ആരോഗ്യത്തിന് ഹാനികരമാണ്.അച്ഛന്റെ മാത്രമല്ലാ.കൂടെ അടുത്തിരിക്കുന്ന എന്‍റെയും."

               "നിങ്ങളെന്നും ആരോഗ്യത്തോടെ ഇരിക്കണമെന്ന എന്‍റെ സ്വപ്നങ്ങളിലേക്കും, പ്രാര്‍ത്ഥനയിലേക്കുമാണ് ഈ തീക്കൊള്ളി കൊണ്ട് നിങ്ങള്‍ തീ പടര്‍ത്തുന്നത്."

  പരവശം കൂടുന്നു.ഒരു ഉപയോഗവും ഇല്ലാതെ പാഴാക്കിയ പണമോര്‍ത്ത്, പുകച്ച് തള്ളിയ നിമിഷങ്ങള്‍ ഓര്‍ത്ത്.പോക്കറ്റില്‍ നിന്നും പൊള്ളുന്ന സിഗരെറ്റ്‌ പാക്കറ്റ് എടുത്ത് ഭാര്യയുടെ നേരെ നീട്ടി, അവിശ്വസനീയമായ മുഖഭാവത്തിനു മീതെ ദൃഡമായ ഒരുറപ്പ് പോലെ..

             "തോട്ടില്‍ കളഞ്ഞേക്ക്, ഇനിയില്ല.....ഒരിക്കലും"

    ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷം പോലെ ഭാര്യയുടെ കണ്ണുകളില്‍ വിളക്കുകള്‍ തെളിഞ്ഞു..ഐശ്വര്യത്തിന്‍റെ ദീപ നാളം കത്തുന്ന കണ്ണുകളില്‍ നോക്കി മനസ്സ് പറഞ്ഞു.

               ''എട്ടു ലക്ഷം രൂപ , അത് ഞാനുണ്ടാക്കും. കടം വാങ്ങിച്ചോ, ലോണ്‍ എടുത്തോ, അത് വീട്ടാനുള്ള ആരോഗ്യത്തില്‍ പുക പുരളാന്‍ ഇനി അനുവദിക്കില്ല.വിട എന്നത്തെക്കുമായി പുക ചുരുളുകളോട്."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..



           

 


















      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ