2016, ജനുവരി 30, ശനിയാഴ്‌ച

"വഴി തെറ്റി പോകുന്ന കണ്ണുകള്‍..."

                                                         


                                                              "അല്ല രവീട്ടാ..നിങ്ങള് ഇത് എവിടെ നോക്ക്യാ ഇരിക്കണെ..ഞാന്‍ പറയണത് വല്ലതും കേള്‍ക്കണ്‌ണ്ടോ ??"

                       ഭാര്യ പറയുന്നത് കേട്ട് അയാള്‍ അടുത്ത ടേബിളിലെ ആകര്‍ഷണ വലയത്തില്‍ നിന്നും തിരികെ വന്നു..വളിച്ച ചിരിയോടെ..അവളുടെ സംശയ കണ്ണുകള്‍ തിരിഞ്ഞ് നോക്കി ഹോട്ടലിലെ അടുത്ത ടേബിള്‍ വരെ..അവിടെ ഒരു മസാല ദോശയുടെ പുറകില്‍ സ്ലീവ് ലെസ്സ് ചുരിദാര്‍ ധരിച്ച ഒരു യുവതി..

                                                             "ഉം..മനസ്സിലായി..കണ്ണും, മനസ്സും എവിടാര്‍ന്നൂന്ന്‍.."

                      അയാള്‍ ഒന്നുമറിയത്തത് പോലെ ഭാര്യയെ നോക്കി..ആ നിഷ്കളങ്കമായ ഭാവം കണ്ടു പതിവിലും ശബ്ദം താഴ്ത്തി അയാളെ നോക്കി അടുത്ത വെടി പൊട്ടിച്ചു...

                                                              "അത്രക്ക് ചന്തണ്ടോ ആ മസാല ദോശക്ക്.."

                                                              "നിനക്ക് തോന്നണതാ..ഞാനിങ്ങനെ ഓഫീസിലെ കാര്യം ചിന്തിച്ച് ഇരുന്നതാ..."

                     കാറില്‍ കയറി തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും വഴിയരികിലെ പെണ്‍ കാഴ്ചകളില്‍ കാറിന്റെ കണ്ണാടിയിലൂടെ ആ കള്ള കണ്ണുകള്‍ തേടി പോകുന്നതും, ആസ്വദിക്കുന്നതും ഭാര്യ കണ്ടു...അവര്‍ സ്വയം പറഞ്ഞു...എന്‍റെ നിഗമനം ശരിയാണ്..ഈയിടെ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ക്ക് തന്നേക്കാള്‍ പ്രിയം മറ്റ് ചില കാഴ്ചകള്‍ തന്നെ..അവര്‍ മുന്‍സീറ്റിലെ സണ്‍ വൈസര്‍ നിവര്‍ത്തി കൊച്ചു കണ്ണാടിയില്‍ തന്‍റെ മുഖം നോക്കി..യൗവനം കരി പിടിച്ച പോലെ ചില കറുത്ത പാടുകള്‍..ചുളിവുകള്‍ ..ഇരുപത് കൊല്ലം ദാമ്പത്യജീവിതം  നല്‍കിയ ചില ചിഹ്നങ്ങള്‍...ഇടക്ക് അവര്‍ കാറോടിക്കുന്ന അയാളെ നോക്കി...കറുപ്പില്‍ മുങ്ങി കുളിച്ച് ഒളിപ്പിച്ച മദ്ധ്യ വയസ്സ്..ചെറുപ്പകാരന്‍ ആയി തീരാനുള്ള കൃത്രിമ ശ്രമങ്ങള്‍...

                    കുറച്ച് നാളുകളായി പുറത്തേക്കുള്ള യാത്രകളില്‍ അദ്ദേഹം വഴിയരികിലെ കാഴ്ചകള്‍ താന്‍ അറിയാതെ ആസ്വാദിക്കാന്‍ തുടങ്ങിയിട്ട്..കണ്ണുകള്‍ തന്നെ ഒളിച്ച് .ചിലപ്പോള്‍ ചെറിയ പെങ്കുട്ടികളിലേക്കും. മകന്‍റെ കൂട്ടുക്കാരിയെ പോലും..ഒരിക്കല്‍ തുറന്ന്‍ ചോദിച്ചു..സിനിമ തിയേറ്ററില്‍ വെച്ച്..

                                                          "രവീട്ടാ..ആ കണ്ണിനെ പിടിച്ച് കെട്ടിയിട്.."

                                                          "തനിക്ക് തോന്നണതാ..അതെനിക്ക് പരിചയമുള്ള.."

                     കാര്‍ വീട്ടില്‍ എത്തിയപ്പോള്‍ അയാള്‍ക്കും തോന്നി..അവള്‍ക്ക് എല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു..തന്‍റെ കണ്ണുകളുടെ കള്ള തരത്തെ കുറിച്ച്.. കുറച്ച് നാളായി നിയന്ത്രിക്കാന്‍ കഴിയാത്ത പോലെ..പണ്ട് ഉണ്ടായിരുന്നു..എന്നാല്‍ ഈയിടെയായി കുറച്ച് കൂടുതലാണ്..എന്തെങ്കിലും ഒരു വഴി കാണണം..മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിച്ചതാ..എന്നിട്ടും കണ്ണുകള്‍ക്ക് മുന്നില്‍ തോല്‍ക്കുന്നു..

                                                            "എടൊ..എന്‍റെ പ്രശ്നം പച്ചയായി ഞാന്‍ പറഞ്ഞല്ലോ..മറ്റ്  സ്ത്രീകളുടെ ബാഹ്യ സൗന്ദര്യം തേടി എന്‍റെ കണ്ണുകള്‍ എന്‍റെ അറിവോടെ പോകുന്നു...മനസ്സ് കൊണ്ട് നിയന്ത്രിക്കാനും കഴിയുന്നില്ല.".

                   അവന്‍ ഒന്ന്‍ വയര്‍ കുലുക്കി ചിരിച്ച് കൊണ്ട് ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് മദ്യം പകര്‍ത്തി എന്നെ നോക്കി..അടുത്ത സ്നേഹിതന്‍..കുടുംബ സമേതം ഗള്‍ഫില്‍ നിന്നും ലീവിന് വന്നിരിക്കുന്നവന്‍..അവനോടു മാത്രമേ എല്ലാം തുറന്ന് പറയാറുള്ളൂ...

                                                                 "രവീ..നല്ലൊരു പൂവ് കണ്ടാല്‍ ആരും നോക്കും, നല്ലൊരു ചിത്രം കണ്ടാല്‍ ആരും നോക്കും..നല്ല ഭക്ഷണം കിട്ടിയാല്‍ ആരും ആസ്വദിച്ച് കഴിക്കും..നല്ലൊരു സിനിമ കണ്ടാല്‍ ആരും ആസ്വദിക്കും.അത് പോലെ നല്ലൊരു പെണ്ണിനെ കണ്ടാല്‍ ആരും ഒന്ന്‍ നോക്കും.ഒന്ന് നോക്കീന്ന് വെച്ച് എന്ത് സംഭവിക്കാന്‍..ആരും നോക്കി പോകും..കല്യാണം കഴിഞ്ഞവര്‍ ആയാലും...അതേ ലോക തത്വമാ..."

                                                                  "നേരെ മറിച്ചാണെങ്കില്‍??. നല്ലൊരു ആണിനെ കണ്ടാല്‍ അവരും നോക്കിയാലോ??"

                    ചോദ്യത്തിലെ അന്തരാര്‍ത്ഥം തിരിച്ചറിഞ്ഞത് പോലെ അവന്‍ വീണ്ടും അതി വേഗത്തില്‍ രണ്ട്‌ ലാര്‍ജ്ജ് വിഴുങ്ങി ഒരു കറുത്ത കണ്ണട എടുത്ത് ധരിച്ച് ചിരിച്ച് കൊണ്ട്..

                                                                 "മനസ്സിലായോ??"

                   മനസ്സിലായില്ല എന്ന മുഖഭാവത്തില്‍ നിന്നും വായിച്ചെടുത്ത് അവന്‍ വീണ്ടും പുതിയ ഒരു അറിവ് പകര്‍ന്നു തന്നു..

                                                                 "എടൊ..ഒരു മറ..കണ്ണുകളെ മറയ്ക്കാന്‍ ഒരു കറുത്ത കണ്ണട കൊണ്ട് ഒരു മറ..ഇത് വെച്ച് ആരെയും നോക്കാം..എന്തും ആസ്വദിക്കാം..ഭാര്യയ്ക്ക് ഒരിക്കലും തിരിച്ചറിയില്ല..ആരെയാണ് നോക്കിയതെന്നും, എന്താണ് നോക്കിയതെന്നും..ഞാന്‍ ഇത് കാലത്ത് തന്നെ എടുത്ത് ഫിറ്റ്‌ ചെയ്യും..പിന്നെ ഇതിന്‍റെ മറ പിടിച്ച് എല്ലാം കാണും.ആസ്വദിക്കും..ഭൂരി ഭാഗം ആണുങ്ങളും പകല്‍ സമയം മുഴോന്‍ കറുത്ത കണ്ണട വെക്കണത് എന്തിനാ..മാന്യമായിട്ടു വായില്‍ നോക്കാന്‍.അത്ര തന്നെ ."

                 ചിരിച്ച് കൊണ്ടിരുന്ന അവന്‍റെ ചിരി ഒരു നിമിഷത്തില്‍ മുഖത്ത് നിന്നും  മാഞ്ഞു...വീടിനകത്തേക്ക് പുറത്ത് നിന്നും കയറി വരുന്ന അവന്‍റെ ഭാര്യ. കയ്യില്‍ കുറേ കവറുകളും തൂക്കി ഒരു വലിയ കറുത്ത കണ്ണട ധരിച്ച്..അവന്‍ ദയനീയമായി ചിരി ഒളിപ്പിക്കാന്‍ ബുദ്ധി മുട്ടുന്ന എന്നേയും, അവന്‍റെ ഭാര്യയുടെ  മുഖത്തെ കറുത്ത കണ്ണടയേയും  മാറി മാറി നോക്കി..കറുത്ത കണ്ണട വെച്ച് ഒന്നും മിണ്ടാതെ അവന്‍റെ ഭാര്യ കുറേ നേരം നോക്കി നിന്നു.എന്നെയാണോ??, അവനെയാണോ?? അതിനുത്തരം തരാന്‍ ആ കണ്ണുകള്‍ക്ക് കഴിഞ്ഞില്ല..കറുത്ത കണ്ണടയുടെ മറവില്‍ ഒരു രഹസ്യം ഒളിപ്പിച്ച നോട്ടം പോലെ....അവനുള്ളില്‍ നിന്നും അത്രയും സമയം കുടിച്ച വീര്യം താപമായ് ആകാശം തേടി പോയത് പോലെ..

                 വീട്ടിലേക്ക് തിരികെ പോരുമ്പോള്‍ വീണ്ടും ചിന്തയില്‍ തെന്നി പോകുന്ന കണ്ണുകളെ നിയന്ത്രിക്കാനുള്ള ഒരു ഉള്‍കാഴ്ച നേടാനുള്ള വ്യഗ്രത ആയിരുന്നു. കുറച്ച് മുന്‍പ് അവനോട് ചോദിച്ച ചോദ്യം അതേ പോലെ മനസ്സ് തിരിച്ച് ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു...

                "തന്‍റെ കൂടെ ഇരിക്കുമ്പോള്‍ അടുത്ത സീറ്റിലെ ചെറുപ്പക്കാരനെ ഒളി കണ്ണുകളാല്‍ നോക്കുന്ന ഭാര്യ...

                 കറുത്ത കണ്ണട വെച്ച് കാറിലിരുന്നു വഴിയിലൂടെ പോകുന്ന ആണുങ്ങളെ നോക്കുന്ന ഭാര്യ..."

                ആ ചിന്തയെ കൊത്തി വലിക്കുന്ന സത്യമായി മാറ്റുന്നത് പോലെ മുന്‍ വശത്തെ ടയര്‍ കാറ്റ് പോയി  തുടങ്ങി കാര്‍ ഒരു വശത്തേക്ക് വലിയാന്‍ തുടങ്ങിയിരിക്കുന്നു..

                  അരണ്ട സന്ധ്യ വെളിച്ചത്തില്‍ പഞ്ചര്‍ കടയുടെ മുന്നില്‍ നില്ക്കുമ്പോള്‍ നാടോടികളുടെ കുടിലിന് മുന്നില്‍ നിന്നും ഒരുള്‍ കാഴ്ച.."നാടോടികളായ ഒരു ഭര്‍ത്താവും, ഭാര്യയും..." അവന്‍ വിരൂപിയായ അവളുടെ പുറകില്‍ നിന്നും അഴുക്ക് പുരണ്ട മുടി മെടഞ്ഞു കെട്ടി വെച്ച് അതില്‍ വാടിയ ഒരു മുല്ല പൂ മാല ചൂടി മുന്നിലേക്ക് വന്ന് അന്തി സൂര്യന്‍റെ വെളിച്ചത്തില്‍ കണ്‍ കുളുര്‍ക്കെ നോക്കി..പിന്നെ മടിയില്‍ നിന്നും ഒരു സ്റ്റിക്കര്‍ പോട്ട് അവളുടെ നെറ്റിയില്‍ ഒട്ടിച്ച് പിന്നെയും പിന്നെയും അവളുടെ സൗന്ദര്യം  നോക്കി നിന്നു..അതെല്ലാം നോക്കി കാറിനു പിന്നില്‍ അയാളും..

                                                          "എന്‍ ഉലക അഴകിയാം രാസാത്തി..എന്‍ ചെല്ലം..."

                   ഒരു പൊട്ടിയ ചില്ല് കണ്ണാടി കൊണ്ട് അവളുടെ അഴക്‌ അവളെ കാണിച്ച് കൊടുത്ത് ആ കവിളില്‍ ഒന്ന് നുള്ളി വീണ്ടും അവന്‍

                                                         "ഇന്ത ഉലകിനിലെ  എന്‍ പൊണ്ടാട്ടി  താന്‍ മൊതല്‍ അഴകി..എന്‍ നെഞ്ച് കീറി പാത്താല്‍ ഉള്ളുക്കുള്ളീ നീ താന്‍ അമ്മാ..ഇദയത്തില്‍ നീ മട്ടും താന്‍ ..."

                    അവളുടെ കൈ പിടിച്ച് കുടിലിലേക്ക് കയറുമ്പോള്‍ പ്രണയത്തിന്‍റെ അമൂല്യമായ ഒരു ദൈവിക ഭാവം അയാള്‍ കണ്ടു..അതില്‍ നിന്നും ഒരു തരി വെളിച്ചം ആ ഹൃദയത്തിലേക്ക്..നന്മയുടെ വെളിച്ചം മനസ്സില്‍ നിന്നും കടിഞ്ഞാണ്‍ വിട്ടോടുന്ന കണ്ണുകളിലേക്കും...ടയര്‍ റിപ്പയര്‍ ചെയ്യ്ത പണം എടുത്ത് കൊടുക്കാന്‍ പേഴ്സ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഒരു ബില്ലിന്‍റെ മറവില്‍ ഭാര്യയുടെ ഫോട്ടോ..ഐശ്വര്യത്തോടെ ചിരിയോടെ തന്നെ മാത്രം നോക്കിയിരിക്കുന്ന കണ്ണുകള്‍..ആ ഫോട്ടോ പേഴ്സില്‍ തുറന്നാല്‍ കാണുന്ന തരത്തില്‍ വെച്ച് കാറിനുള്ളില്‍ കയറുമ്പോള്‍ നടന്ന്‍ പോയ വര്‍ണ്ണങ്ങള്‍ കണ്ടില്ല..മുന്നില്‍ അവള്‍ മാത്രം..

                     വണ്ടി മുന്നോട്ട് പോകുമ്പോള്‍ അയാള്‍ ആ പേഴ്സ് വിടര്‍ത്തി മുന്നില്‍ ഡാഷ് ബോര്‍ഡില്‍ വെച്ചു...കാവല്‍ മാലാഖയെ പോലെ കൂട്ടിന് അതിനുള്ളിലെ ചിത്രം..വണ്ടിയുടെ വെളിച്ചം അയാളേയും, മനസ്സിനേയും, ആ കണ്ണുകളേയും മുന്നിലെ നന്മയുടെ പാതയിലേക്ക് നയിക്കുകയായിരുന്നു..ചില്ലുകള്‍ ഉയര്‍ത്തിയ കാറിനുള്ളില്‍ നിന്നും അയാള്‍ ഉറക്കെ സ്വന്തം മനസ്സിനോട് വിളിച്ച് പറഞ്ഞു..

      "ഇന്ത ഉലകിനിലെ  എന്‍ പൊണ്ടാട്ടി  താന്‍ മൊതല്‍ അഴകി."

  ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..
         
    harishkdlr.blogspot.com

                             

                           

   

                                                     

                                                          

2016, ജനുവരി 27, ബുധനാഴ്‌ച

"കാരുണ്യ ലോട്ടറി"

                                                         
                                                           
                                                                   
                                                                 തൃശൂര്‍ ടൌണ്‍ ഹാളിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്യ്ത് എതിര്‍ വശത്തെ പി.എസ്.സി ഓഫീസിലേക്ക് പോകാന്‍ റോഡ്‌ ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ചുട്ടു പൊള്ളുന്ന വെയിലില്‍ എന്നെ നോക്കി ചിരിച്ച് കൊണ്ട് നില്‍ക്കുന്ന അവരെ കണ്ടു...റോഡ്‌ മുറിച്ച് കടന്ന്‍ എതിര്‍ വശത്ത് എത്തി ചേരുന്നത് വരെ പ്രതീക്ഷ നിറഞ്ഞ ആ കണ്ണുകള്‍ എന്നില്‍ തന്നെയായിരുന്നു.

         "മോനെ.."

                                                                അമ്പതിന് മുകളില്‍ പ്രായമുണ്ടാകണം  അവര്‍ക്ക്..കയ്യില്‍ ലോട്ടറി ടിക്കറ്റുകള്‍..അമിതമായ ശരീര ഭാരം കൊണ്ടോ, അസുഖം കൊണ്ടോ പതുക്കെയുള്ള ചലനങ്ങള്‍ ..അവരെ മറി കടന്ന്‍ ശ്രദ്ധ ലോട്ടറിയില്‍ നിന്നും മറ്റെവിയോ തിരിച്ച് പിടിച്ചത്  കൊണ്ടാകണം പിന്‍ വിളി വന്നത്..എന്നും ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്..അമ്പത് ആള്‍ മാത്രമുള്ള കുറികള്‍ പോലും 48-മത്തെ തവണ പോലും നറുക്കില്‍ കടാക്ഷിക്കാത്ത  എന്‍റെ ഭാഗ്യം ഒരു പരീക്ഷണ വസ്തു ആക്കാന്‍ മുതിരാറില്ല..അതിനാല്‍ ലോട്ടറി ടിക്കറ്റ് എടുത്ത കാലം മറന്നു പോയിരിക്കുന്നു..മുന്നോട്ട് നടക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും അവരുടെ വിളി വന്നു...

         "മോനെ ഒരു ടിക്കറ്റ് എടുക്കോ..??ഇന്നോരെണ്ണം പോലും വിറ്റിട്ടില്ല"

                                                             തിരിയുമ്പോള്‍ മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യോനോളം താപം ദൈന്യമായി ആ കണ്ണുകളില്‍..വിയര്‍പ്പ് ചാലിട്ട മുഖത്ത് മറഞ്ഞിരിക്കുന്ന ദുഃഖം എന്‍റെ മനസ്സ് തിരിച്ചറിഞ്ഞ നിമിഷം കൈകള്‍ പോക്കറ്റിലേക്ക് നീണ്ടു...പേഴ്സില്‍ നിന്നും ഒരു അമ്പത് രൂപയെടുത്ത്‌ അവര്‍ക്ക് നേരെ നീട്ടി..അവര്‍ ടിക്കറ്റ് കീറുമ്പോള്‍ ഞാന്‍ പി.എസ്.സി ഓഫീസിന്‍റെ പടികള്‍ കയറി തുടങ്ങിയിരുന്നു..ടിക്കറ്റ് വാങ്ങാതെ..കാരണം എന്‍റെ ലോട്ടറി ഭാഗ്യത്തെ കുറിച്ച് അത്രക്കും അവബോധം എനിക്കുണ്ട്..പിന്നെ വെറുതെ എന്തിനൊരു പരീക്ഷണം..കൊടുത്ത പൈസ ദാനമായി കണ്ട് മുന്നോട്ട് നടക്കവേ പിന്നില്‍ നിന്നും വീണ്ടും വിളി കേട്ടു..

        "മോനെ ടിക്കറ്റ് വാങ്ങിയില്ല.."

                                                                തിരുത്താന്‍ കഴിയാത്ത അഹങ്കാരവും , നിറഞ്ഞ പോക്കറ്റുമായി പടികള്‍  കയറി രണ്ടാം നിലയിലെ ഓഫീസില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ ജോലിയിലെ പ്രൊബേഷന്‍ എന്ന കടമ്പ കടക്കാനുള്ള നൂലാമാലകളില്‍ അമ്പലങ്ങളിലെ ഉപ ദേവതകളുടെ പ്രതിഷ്ഠകളില്‍ കൈ കൂപ്പി വണങ്ങുന്നത് പോലെ..പി.എസ്.സി ഓഫീസിനുള്ളില്‍ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന ഡെസ്കിനു മുന്നിലും, അതിന്‍റെ പുറകെ പൊടി പിടിച്ച ഫയലുകള്‍ക്ക് പിന്നില്‍ ഇരിക്കുന്ന ചിരിക്കാത്ത മൂര്‍ത്തി ഭാവങ്ങള്‍ക്ക് മുന്നിലും എന്‍റെ ശ്രീമതി അലയുന്നു..അവിടെ കണ്ട കസേരയില്‍ ഇരുന്ന്‍ ചോര്‍ന്നൊലിക്കുന്ന ഭിത്തിയിലും, അടര്‍ന്നു വീണ് മുകളില്‍ ഭൂപടം തീര്‍ത്ത സീലിങ്ങിലും, എനിക്ക് വയ്യ, എന്നെ കൊണ്ടാകില്ല എന്ന തരത്തില്‍ മുകളില്‍ ശബ്ദമുണ്ടാക്കി കരയുന്ന ഫാനിലും, ഒരാള്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാതെ കേട്ടു പിണഞ്ഞ് കൂടി കലര്‍ന്ന്‍ മുകളിലൂടെ അന്തമില്ലാതെ എവിടെക്കോ വൈദ്യതിയും, ടെലിഫോണ്‍ കണക്ഷനും, ഇന്റര്‍നെറ്റും എത്തിക്കുന്ന കേബിള്‍ സാമ്രാജ്യവും നോക്കിയിരിക്കുമ്പോള്‍ ശ്രീമതി അടുത്ത് വന്ന് പറഞ്ഞു...

    "ഇത്തിരി കൂടി സമയമെടുക്കും..."

                                                                  എനിക്കറിയാം ആ ഇത്തിരി നീളാന്‍ പോകുന്നത് അന്നത്തെ ദിവസത്തിന്‍റെ അവസാനം വരെ തന്നെ ആയിരിക്കുമെന്ന്...സര്‍ക്കാര്‍ കണക്കിന്, പ്രത്യേകിച്ച് പി.എസ്.സി കണക്കില്‍  ഒരു സെക്കന്റ് ഒരു മണിക്കൂറും, ഒരു മണിക്കൂര്‍  ഒരു മാസവുമാണ്..എന്തായാലും ഇത്തിരി സമയത്തിനുള്ളില്‍ കലശമായ മൂത്ര ശങ്ക അവസാനിപ്പിച്ച് വരാന്‍ തിരികെ ഇറങ്ങുമ്പോള്‍ ഒരു മൂലയില്‍ പൊടി പിടിച്ചും, പല്ലി കാഷ്ടിച്ചും വൃത്തിയായി സൂക്ഷിച്ച് വെച്ചിരിക്കുന്ന പേപ്പര്‍ കെട്ടുകള്‍..അല്ലെങ്കില്‍ ഉത്തര കടലാസ്സുകള്‍..ഒരു ജോലി കിട്ടാനുള്ള കേരളത്തിലെ ചെറുപ്പക്കാരുടെ ഉറക്കം നഷ്‌ടമായ അദ്ധ്വാനവും, സ്വപ്നവും, ആധിയും, വ്യഥയും, കണ്ണ് നീരും..ഒരു വിലയുമില്ലാതെ മൂലയില്‍...അതിന് മുകളില്‍ മാറാല പിടിച്ച് ആം ആത്മിയുടെ ഒരു ചൂലും...

                                                                    തിരികെ താഴത്ത് ചെന്ന്‍ ടോയ്‌ലറ്റ് തിരിക്കി വേഗതയില്‍ നടക്കുമ്പോള്‍ വീണ്ടും പിന്നില്‍ നിന്നും വിളി കേട്ടു..ഒരല്പം ദൈന്യം കലര്‍ന്ന കുറേ മുന്‍പ് എന്നെ തേടി വന്ന വിളി...

    "മോനേ.."
                                                                 
                                                                     ഇനിയും പിന്‍വിളികള്‍ക്ക് കാത്ത് നിന്നാല്‍ ഒരിക്കലും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത രീതിയില്‍ ജല വിപ്ലവം സൃഷ്ടിക്കുമെന്ന ഉറപ്പിനാല്‍ പിന്‍ വിളികള്‍ക്ക് കാതോര്‍ക്കാതെ വേഗം നടന്നു..സര്‍ക്കാര്‍ കെട്ടിടത്തിലെ പുരുഷ ടോയ്‌ലറ്റ് തേടി..വളരെ കൃത്യമായി തന്നെ അതി രൂക്ഷമായ ഗന്ധം വരുന്ന ദിക്കിലേക്ക് ആരുടേയും സഹായമില്ലാതെ എത്തിച്ചേര്‍ന്നപ്പോള്‍, മുന്നില്‍ ഇറ്റാലിയന്‍ ചിത്രക്കാരന്മാരെ തോല്പിക്കുന്ന ചുവര്‍ ചിത്രങ്ങള്‍ക്ക് താഴെ കരി കൊണ്ട് എഴുതി വെച്ച ആംഗലേയ അക്ഷരങ്ങള്‍.."TOILET" നഗ്നതയുടെ ഏറ്റവും ഉദാത്തമായ ആ സൃഷ്ടികള്‍ക്ക് താഴെ പല വിധത്തിലുള്ള അശ്ലീല വാക്കുകള്‍, പിന്നെ ആര്‍ക്കോ ആരോടോ തോന്നിയ പ്രേമം എല്ലാം സ്വര്‍ണ്ണ ലിപികളില്‍...അകത്ത്?????

                                                                     വൃത്തിയുടെയും, സംസ്ക്കാരത്തിന്‍റെയും കളിത്തൊട്ടില്‍ പോലെ അതി രൂക്ഷമായ മനുഷ്യ വിസര്‍ജ്ജ സുഗന്ധം പരക്കുന്ന മായിക ലോകത്ത് ചുവരുകളില്‍ മുറുക്കി തുപ്പിയ ചിത്രങ്ങള്‍, വികലമായ ചില മനസ്സുകള്‍ സൃഷ്ടിച്ച കലാവിരുതുകള്‍,പിന്നെ ചില ഫോണ്‍ നമ്പറുകള്‍, പൊട്ടിയൊലിക്കുന്ന പൈപ്പുകള്‍ ജലധാര യന്ത്രങ്ങള്‍ പോലെ ...തറയില്‍ ബീഡി, സിഗരെറ്റ്‌ കുറ്റികള്‍, ഹാന്‍സ് പാക്കറ്റുകള്‍ കൊണ്ട് തീര്‍ത്ത അതി വൃത്തിഹീനമായ ലോകത്തിന് നടുവിലെ മഞ്ഞ നിറം പൂണ്ട സാനിട്ടറി സ്വര്‍ഗ്ഗം..അതിലൊന്നില്‍ കണ്ണും, മൂക്കും,മനസ്സും, കൊട്ടിയടച്ച് കാര്യം സാധിച്ച് പുറത്ത് വന്നപ്പോള്‍ മനസ്സ് പറഞ്ഞു...

    "ബ്യൂറോക്രസ്സി..നന്ദി..ഇങ്ങനെയൊരു ലോകം സൃഷ്ടിച്ചതിന്..."

                                                                      ഒരല്പം ശുദ്ധ വായു ശ്വസിക്കാന്‍ വീണ്ടും മര തണലില്‍ വന്ന് നെടുവീര്‍പ്പിട്ടപ്പോള്‍ മുന്നില്‍ വീണ്ടും അവര്‍ എന്‍റെ മുന്നില്‍..ലോട്ടറി വില്പനക്കാരി..കയ്യില്‍ ഒരു ടിക്കറ്റുമായി..

      "മോനെ നേരത്തെ കാശ് തന്നിട്ട് ടിക്കറ്റ് വാങ്ങീല്ല..ദാ ഒരു  കാരുണ്യ പിടിച്ചോ.."

                                                                         നറുക്ക് വീഴാത്ത കുറിയും, അടിക്കാത്ത ലോട്ടറി ടിക്കറ്റും, പിന്നെയൊരല്പം പോക്കറ്റ് നിറഞ്ഞു നില്‍ക്കുന്ന അഹങ്കാരവും..അമ്പത് രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങാതെ രക്ഷപ്പെട്ട കാരണങ്ങള്‍ പലതായിരുന്നു..

    "ടിക്കറ്റ് വേണ്ട ചേച്ചി...ഞാന്‍ ലോട്ടറി എടുക്കാറില്ല..ആ പൈസ ഞാന്‍ ചേച്ചിക്ക് തന്നതാണ്..നല്ല മനസ്സോടെ..."

                                                                         അവര്‍ ഒന്നും പറയാതെ എന്‍റെ മുന്നില്‍ ഒരിറ്റ് കണ്ണീര് ചേര്‍ത്ത് കയ്യിലിരിക്കുന്ന നരച്ച പേഴ്സില്‍ നിന്നും അമ്പത് രൂപ തിരികെ എടുത്ത് നീട്ടി...

   "മോനെ ഇതെനിക്ക് വേണ്ടാ..."

                                                                         എന്‍റെ  എല്ലാ "അഹം" ചിന്തകള്‍ക്കും വിരാമം പോലെ പിന്നെയും ചില വാക്കുകള്‍...

   "മൂപ്പര് മരിച്ചപ്പോള്‍ ജീവിതം വഴി നിന്നൂന്ന് കരുതീതാ..എന്നാലും  അന്ന് തീരുമാനിച്ചതാ....പിച്ചയെടുക്കില്ലാന്നും, മാനം വിക്കില്ലാന്നും..പിള്ളാരെ വളര്‍ത്താന്‍ വേണ്ടി  തൊടങ്ങീതാ ലോട്ടറി കച്ചോടം..ഇതീന്ന്‍ കിട്ടണ കാശോണ്ട് കഷ്ടിച്ച് ജീവിച്ച് പോണ്....അര്‍ഹതയില്ലാത്ത ,അധ്വാനമില്ലാത്ത ഒരുറുപ്യ പോലും ചേച്ചിക്ക് വേണ്ടാ..."

                                                                       അത് വരെ മനസ്സില്‍ കെട്ടി നിന്ന മതിലുകള്‍ക്ക് വിള്ളലുകള്‍..ലോട്ടറി എടുക്കാത്ത കാരണത്തിന് ഞാന്‍ കെട്ടി വെച്ചിരുന്നത് എന്‍റെ സ്വാര്‍ത്ഥത മാത്രം..."പണം കിട്ടുന്നില്ല എന്ന ഒരു കാരണം മാത്രം.." പക്ഷെ അമ്പത്  രൂപ കൊടുത്ത് എടുക്കുമ്പോള്‍ അതില്‍ നിന്നും ഒരു ചെറിയ പങ്ക് എത്തി ചേരുന്ന ചില പാവപ്പെട്ട കൈകള്‍ കാണാതെ പോയത് ..തെറ്റ് തന്നെ...വീണ്ടും പോക്കറ്റില്‍ നിന്നും അമ്പത് രൂപ കൂടി എടുത്ത് അവര്‍ക്ക് നല്‍കി വേദനയോടെ പറഞ്ഞു...

       "രണ്ട്‌  ടിക്കറ്റ് തന്നേ.... ചേച്ചി.."

                                                                      രണ്ടു കാരുണ്യ ഭാഗ്യ കുറി  ടിക്കറ്റുകള്‍ തന്ന് പണം വാങ്ങി അവര്‍ തിരികെ സന്തോഷത്തോടെ പോകുമ്പോള്‍ അത് വരെ  എത്താത്ത ആനന്ദ നിര്‍വൃതിയില്‍ മനസ്സ് നിറയുകയായിരുന്നു...ആ ടിക്കറ്റില്‍ എഴുതിയ പ്രൈസ് സംഖ്യയുടെ അക്കങ്ങള്‍ നോക്കാതെ അതിന്‍റെ ടിക്കറ്റ് വില എഴുതിയ ഭാഗത്തെ അമ്പത്  രൂപ" എന്ന അക്ഷരം തിളങ്ങുന്നത് പോലെ എനിക്ക് തോന്നി..ഞാന്‍ അത് വാങ്ങിയപ്പോള്‍ അവരുടെ ജീവിതത്തില്‍ വന്ന് ചേരുന്ന ചില്ലറ തുട്ടുകള്‍ക്ക് ഇതടിച്ചാല്‍ എനിക്ക്കി ട്ടുന്ന ലക്ഷങ്ങളെക്കാള്‍ മൂല്യവ്യം, വിലയുമുണ്ടെന്ന തിരിച്ചറിവ് മനസ്സിലേക്ക് വന്ന് ചേര്‍ന്നപ്പോള്‍  വീണ്ടും ദൂരെ ടിക്കറ്റുമായി നടക്കുന്ന അവരെ നോക്കി...മുഖത്ത് മായാത്ത ചിരിയോടെ വീണ്ടും ആരെങ്കിലും ടിക്കറ്റ് വാങ്ങുമെന്ന പ്രതീക്ഷയോടെ ...ചുട്ടു പൊള്ളുന്ന വെയിലില്‍....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..


                                                                       
                                                                     





2016, ജനുവരി 21, വ്യാഴാഴ്‌ച

ദൈവസാന്നിധ്യം നിറഞ്ഞ ഒരു ദിവസം......

 

                                      
     "നിങ്ങള്‍ ജീവിതത്തില്‍ ഏതെങ്കിലും ദൈവത്തെ നേരില്‍ കണ്ടിട്ടുണ്ടോ?"
     "നിങ്ങള്‍ക്ക് എന്നെങ്കിലും  ദൈവത്തിന്‍റെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടോ??
     "നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?" ദൈവമുണ്ടോ??

                                        കുറേ ചോദ്യങ്ങള്‍...പലര്‍ക്കും വ്യക്തമായ മറുപടി ഉണ്ടാകാം..അത് പോലെ എനിക്കും..മുകളിലെ ചോദ്യങ്ങളില്‍ രണ്ടാമത്തെ ചോദ്യം തന്നെയാണ് ഈ വരികള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം..ഒരനുഭവം..അത് തന്നെയാണ് ആ ചോദ്യത്തിനുള്ള എന്‍റെ ഉത്തരവും..

24 ഡിസംബര്‍ 2015..വ്യാഴം..രാവിലെ 6.30 AM
ബത്താം ദ്വീപിലെ വില്ല പന്ബിലിലെ എന്‍റെ വീട്..

                                         നബി ദിനമായതിനാല്‍ അന്ന്‍ മുടക്കായിരുന്നു..അന്ന്‍ മാത്രമല്ല തുടര്‍ച്ചായി 4 ദിവസം ക്രിസ്തുമസ്സ് പ്രമാണിച്ചുള്ള അവധി..എന്നും അവധി ദിവസങ്ങളില്‍ മറ്റുള്ള ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി പതിവിലും നേരത്തെ ഉണരുന്ന ശീലമാണ് എനിക്ക്..അന്ന്‍ പൊതു മാര്‍ക്കറ്റില്‍ പോകണം..ഡ്രൈവര്‍ പുറത്ത് വന്ന് കാത്ത് കിടക്കുന്നു..ഒരു ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ എത്തിയപ്പോള്‍ പിന്നില്‍ ഒരു നിഴലനക്കം...ശ്രീമതി നിത്യ ഹരീഷ്..ചായ ഉണ്ടാക്കുമ്പോള്‍ ഞാന്‍ അടുക്കള സ്ലാബില്‍ കയറിയിരുന്ന് വെറുതെ പറഞ്ഞു..ഒരു കാരണവുമില്ലാതെ..

        "അച്ഛന്‍..എന്നെ അച്ഛനാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം..അച്ഛന്റെ സ്നേഹം അതൊന്ന് വേറെ തന്നെ..."

                                           അങ്ങിനെയൊരു വാക്ക് എന്നെ കൊണ്ട് പറയിപ്പിച്ച ദൈവത്തിന്‍റെ അദൃശ്യ സാന്നിധ്യം തന്നെ ആ ദിവസത്തെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാക്കി മാറ്റുകയായിരുന്നു...ചായ രണ്ട്‌ ഗ്ലാസ്സുകളിലെക്ക് പകര്‍ത്തി ഒന്ന്‍ നിത്യക്ക് നല്‍കി..ചെറിയ മകള്‍ എഴുന്നേറ്റ ശബ്ദം കേട്ട് അവള്‍ മുകളിലെ  മുറിയിലേക്ക് പോയി, കുറച്ച് കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടു..'ഒരു വൈബര്‍ കോള്‍ .."അതി രാവിലേയും, രാത്രി ഏറെ വൈകിയും വരുന്ന ഫോണ്‍ കോളുകളോട് എനിക്കെന്നും ഭയമായിരുന്നു..അത് പോലെ ഒരു അറിയാത്ത ഭയം നെഞ്ചില്‍ ഉരി തിരിഞ്ഞപ്പോള്‍ ഞാന്‍ അവളോട്‌ തന്നെ ചോദിച്ചു...

       "ചേച്ചിയാണ്..പിള്ളേരോട് സംസാരിക്കാന്‍ വിളിക്കുന്നതാ...അന്നുക്കുട്ടി ഉറങ്ങുന്നതിനാല്‍ ഞാന്‍ എടുത്തില്ല..."

                                       അതി രാവിലെ തന്നെ ചേച്ചി നാട്ടില്‍ നിന്നും വിളിക്കുമോ എന്നാ സംശയത്തോടെ ഞാന്‍  ഒഴിഞ്ഞ ചായ ഗ്ലാസ്സുമായി അടുക്കളയിലേക്ക് തിരികെ പോയപ്പോള്‍ സ്ലാബിലിരുന്നു എന്‍റെ ഫോണ്‍ വിറക്കുന്ന കാഴ്ച കണ്ടു .ഒപ്പം സ്ക്രീനില്‍ "സജിത്ത്" എന്ന പേരും, അടുത്ത സ്നേഹിതന്‍ സജിത്തിന്റെ ചിത്രവും..ഒരപകടം മനസ്സില്‍.വേഗം ഫോണുമായി വരാന്തയിലെ ചാറ്റല്‍ മഴയിലേക്ക്  ഇറങ്ങിയപ്പോള്‍ ഹൃദയം തകര്‍ക്കുന്ന വാക്കുകള്‍...

      "നിനക്ക് ഒന്ന്‍ വരാന്‍ പറ്റോ..അച്ഛന് കൊറച്ച് സീരിയസ്സാ..രാവിലെ അഞ്ച് മണിക്ക് ആശുപത്രിയില്‍ കൊണ്ട് പോയി.."

                                      നാട്ടിലെ രാവിലെ അഞ്ച് മണി..കുറച്ച് മിനിട്ടുകള്‍ മുന്‍പ്..  അച്ഛനെ കുറിച്ച് ഞാന്‍ ഭാര്യയോട് സംസാരിച്ച ആ നിമിഷത്തില്‍...ഇപ്പോള്‍ സജിത്തിന്‍റെ ശബ്ദത്തിലെ ഇടര്‍ച്ച എല്ലാം കേട്ടപ്പോള്‍ കാലില്‍ നിന്നും ഒരു ഭയം ഇരച്ച് കയറി നെഞ്ചില്‍ വലിയ ഭാരം സൃഷ്ടിച്ചു.ഒരപകടം..എന്‍റെ ഫോണില്‍ നിന്നും അടുത്ത കോള്‍ പോയത് ചേട്ടനായിരുന്നു..മറുപടി കരച്ചിലില്‍ കുടുങ്ങിയ വാക്കുകളാല്‍...

     "നീ അവളേയും, പിള്ളാരേയും കൊണ്ട് വേഗം വാ..നമ്മുടെ അച്ഛന്‍.."

                                      ജീവിതത്തില്‍ ഏറ്റവും വലിയ ദുഃഖം..ഭൂമി കറങ്ങി ഒടുവിലത് വിണ്ട് പിളര്‍ന്ന് ഞാന്‍ അതിലാഴ്ന്നു പോയത് പോലെ...പരിസരം മറന്ന്‍ പൊട്ടി കരഞ്ഞുകൊണ്ട്‌ വീടിനുള്ളില്‍ കയറിയപ്പോള്‍ മുന്നില്‍ ഭാര്യയും, കുട്ടികളും..ജീവിതത്തില്‍ ആദ്യമായി വാവിട്ട് കരയുന്നത് കണ്ടപ്പോള്‍ പറയാതെ തന്നെ അവരും മനസ്സിലാക്കി മുന്നില്‍ വന്നു നില്‍ക്കുന്ന ദുരന്തത്തെ കുറിച്ച്...ജീവിതത്തിലെ കാണപ്പെട്ട ദൈവമാണ് ദൂരെ കടലുകള്‍ക്കക്കരെ എന്‍റെ ചേട്ടന്‍റെ മടിയില്‍ തല വെച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി "സുബഹി ബാങ്ക് വിളി സമയത്ത്, അമ്പലത്തിലെ പ്രഭാതഗീതം മുഴങ്ങുന്ന സമയത്ത് ജീവന്‍ വേര്‍പ്പെട്ട് അറിയാത്ത ലോകത്തേക്ക് യാത്രയായത്..ഇന്ത്യന്‍ സമയത്തെക്കാള്‍ ഒന്നര മണിക്കൂര്‍ മുന്നിലായ ഇന്തോനേഷ്യന്‍ സമയം കണക്കാക്കി നോക്കിയപ്പോള്‍ രാവിലെ ഞാന്‍ അച്ഛനെ കുറിച്ച് ഭാര്യയോട് സംസാരിക്കുന്ന അതേ സമയത്ത് തന്നെ.അച്ചന്റെ ജീവന്‍...

                                          കരഞ്ഞു തളര്‍ന്ന്‍ ഇരുന്നാല്‍ ശരിയാകില്ല...ഉടനെ തന്നെ ഇവിടെ നിന്ന് പോകണം. ഒരു ദിവസം കൊണ്ട് താണ്ടാനുള്ള ദൂരം.ആഗ്രഹിക്കുന്ന സമയത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത ആകാശ ദൂരം.അത് മറികടന്ന്‍ വേണം നാട്ടിലെത്താന്‍. എല്ലാവരും  കാത്തിരിക്കുന്നത് ഞങ്ങളെ..ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആകാശ യാത്ര നടത്തുന്ന ദിവസമാണ്..ക്രിസ്തുമസ്സ് തലേന്ന്‍..കയ്യില്‍ ടിക്കറ്റില്ല..മാത്രമല്ല പാസ്പോര്‍ട്ട് സിംഗപൂര്‍ മള്‍ട്ടിപ്പിള്‍ എന്ട്രി വിസ അടിക്കാന്‍ കൊടുത്തിട്ട് ജക്കാര്‍ത്തയിലെ സിംഗപൂര്‍ എംബസിയില്‍...മുന്നില്‍ തുറിച്ചു നോക്കി നില്‍ക്കുന്ന ഭീകരമായ തടസ്സങ്ങള്‍.. ആദ്യം വിളിക്കുന്നത് ബത്താമിലെ ഏറ്റവും അടുത്ത സ്നേഹിതരായ രാംദാസിനെ. മഹാരാജ ഹോട്ടല്‍ ഉടമകളായ അന്‍വറിനെ..റഫീക്കിനെ..ടിക്കറ്റ് നോക്കാന്‍ രാംദാസ് തയ്യാറായി..ജക്കാര്‍ത്തയില്‍ പോയ എന്‍റെയും, ഭാര്യയുടേയും, രണ്ടു കുട്ടികളുടേയും പാസ്പോര്‍ട്ട് തിരകെ വന്നിട്ടുണ്ടെന്ന് അന്‍വര്‍ വിളിച്ച് പറഞ്ഞു..പക്ഷെ സിംഗപൂര്‍ വിസ..അതിനിയും കിട്ടിയിട്ടില്ല...നാലു ദിവസം എംബസി മുടക്കം..ഒന്നും നടക്കില്ല..വിസ ഇല്ലാതെ സിംഗപൂര്‍ വഴി പോകുന്ന കാര്യം ബുദ്ധിമുട്ട്...."നോക്കട്ടെ " എന്ന കൊച്ചു വാക്കിന്‍റെ വലിയ ബലം നല്‍കി കൂട്ടുക്കാര്‍ വഴികള്‍ മുഴുവന്‍ തുറക്കാന്‍ ആരംഭിച്ചു..

                                        ബത്താം ദ്വീപില്‍ നിന്നും കണ്ണുകള്‍ കൊണ്ട് കാണാവുന്ന ദൂരത്താണ് സിംഗപൂര്‍..യാത്ര എളുപ്പം..ഒരു അന്താരാഷ്ട്ര ഫെറി കടന്നാല്‍ സിംഗപൂര്‍..അത് കൊണ്ട് തന്നെ എന്തിനും, ഏതിനും ആശ്രയം സിംഗപൂര്‍ തന്നെ...ആ ഒരു ആശ്രയമാണ് നാലു പേരുടെ വിസയുടെ രൂപത്തില്‍ തടസ്സമായി മുന്നില്‍..ആ വഴി അടഞ്ഞാല്‍ പിന്നെയുള്ള യാത്ര ജക്കാര്‍ത്ത വഴി.നേരെ പോകുന്നതിന് പകരം വളഞ്ഞു പുളഞ്ഞ്, മൂന്ന്‍ വിമാനങ്ങള്‍ മാറി കയറിയുള്ള യാത്ര..കുറച്ച് കഴിഞ്ഞപ്പോള്‍ ദൈവത്തിന്‍റെ സാന്നിധ്യം പോലെ എന്‍റെ കൂട്ടുക്കാരും, കുടുംബവും ഞങ്ങളുടെ വീട്ടിലെത്തി,..മൂന്ന്‍ പേരും എന്തോ ആദ്യം തുറന്ന്‍ പറഞ്ഞില്ല..ഒടുവില്‍ രാംദാസ് തന്നെ സത്യം അറിയിച്ചു...

                                        സിംഗപൂര്‍ വിസ ഇല്ലാത്തതിനാല്‍ അകെ ഉണ്ടായിരുന്ന വഴി ബത്താം-ജക്കാര്‍ത്ത-സിംഗപൂര്‍ ട്രാന്‍സിറ്റ്- കൊച്ചി എന്ന വളഞ്ഞ വഴി ആയിരുന്നു..അതില്‍ ടിക്കറ്റ് ലഭ്യമല്ല.ആ യാത്രയെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല..അച്ഛനെ അവസാനമായി കാണാനുള്ള വഴിയാണ് മുന്നില്‍ അടയുന്നത്..അത്രക്കും പാപം ചൈയ്തവര്‍ക്ക് മാത്രം ദൈവം വിധിക്കുന്ന ഒരു വിധി..ഒടുവില്‍ രണ്ടും കല്പിച്ച് രാംദാസും, റഫീക്കും, അന്‍വറും എന്നോട് തീരുമാനം പറഞ്ഞു..

           "ഒരേ ഒരു വഴി..സിംഗപൂരില്‍ നിന്നും വൈകീട്ട്മ 5.45-ന് മലേഷ്യന്‍  തലസ്ഥാനമായ കൊലാലംബൂരിലെക്ക് ..അവിടെ നിന്ന് രാത്രി 9 മണിയോടെ മലിന്തോ എയര്‍ലൈന്‍സ് വഴി കൊച്ചിയിലേക്ക്...സിംഗപൂര്‍ ഫെറി ടെര്‍മിനലില്‍ വിസയില്ലാതെ ഇറങ്ങുക..ഇമിഗ്രെഷനില്‍ കാര്യം അവതരിപ്പിക്കുക..മാനുഷികമായ ഒരു പരിഗണന...എമിഗ്രേഷന്‍ അനുവദിക്കും....തീര്‍ച്ചയാണ്.ഒന്ന്‍ ശ്രമിച്ച് നോക്കുക....."

                                       ഭയം തോന്നി..ഒന്നാമത് ഭാര്യയും, കുട്ടികളും കൂടെ..രണ്ടാമത് കഠിന നിയമങ്ങള്‍ പാലിക്കുന്ന സിംഗപൂര്‍ എന്ന രാജ്യം..ഒടുവില്‍ അവരുടെ വാക്കുകളിലെ പിന്‍ബലം ഉള്‍ക്കൊണ്ട് യാത്രയാകാന്‍ തീരുമാനിച്ചു..ഉച്ചക്ക് പന്ത്രണ്ട് മണിക്കുള്ള ഫെറിയില്‍ കയറുമ്പോള്‍ മനസ്സ് ചോദിച്ചു...

    'അച്ഛനെ അവസാനമായി ഒന്ന്‍ കാണാന്‍ സാധിക്കുമോ??" അല്ലാതെ വന്നാല്‍ ജീവിതം മുഴുവന്‍ ആ ദുഖവും പേറി ജീവിക്കേണ്ടി വരും.."

                                     ഒരുറപ്പ് പോലുമില്ലാതെ ഉള്‍ക്കടല്‍ താണ്ടി ഫെറി മുന്നോട്ട് നീങ്ങുമ്പോള്‍ ഞാനും, ഭാര്യയും മനസ്സ് കൊണ്ട് എല്ലാ ദൈവങ്ങള്‍ക്കും അരികിലായിരുന്നു.പ്രാര്‍ത്ഥനയും, കണ്ണീരും കലര്‍ന്ന നിശബ്ദമായ നിമിഷങ്ങള്‍.ഒടുവില്‍ മനസ്സ് ബലപ്പെടുത്തി ഞാന്‍ അവളോട്‌ ഉള്ളില്‍ കരഞ്ഞു കൊണ്ട് എന്‍റെ അവസാന തീരുമാനം തുറന്ന്‍ പറഞ്ഞു..

   "പോകാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ വിളിച്ച് പറയും...നാളെ തന്നെ സംസ്ക്കാരം നടത്തി കൊള്ളാന്‍..മൃതദേഹം കാത്ത് വെക്കുന്നത് മരിച്ച വ്യക്തിയോട് ചെയ്യുന്ന ദ്രോഹമാണ്, അനാദരവ് ആണ്.."

                                       കണ്ണീരില്‍ കലര്‍ന്ന ആ വാക്ക് സത്യമാക്കുന്നത് പോലെ ദൂരെ നിന്ന് കണ്ടു..ടെര്‍മിനലിന്റെ പുറത്തേക്ക് നീളുന്ന നീളന്‍ ഇമിഗ്രേഷന്‍ ക്യൂ..ഒപ്പം ബെര്‍ത്ത് കിട്ടാന്‍ കാത്ത് കിടക്കുന്ന  ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കുറേ യാനങ്ങള്‍..അതിലൊന്നില്‍ പുകയുന്ന മനസ്സുമായി ഞങ്ങള്‍..മനസ്സ് തളര്‍ന്ന്‍ പോയി..വാച്ചില്‍ സൂചികള്‍ വേഗത്തില്‍ ഓടുന്നു.ഒന്ന്‍ പിടിച്ച് നിര്‍ത്താന്‍ കഴിയാതെ കണ്ണുകള്‍ കണ്ണ്‍ നീരില്‍ മറയുന്നു.അങ്ങ് ദൂരെ അനക്കമില്ലാത്ത ആയിരങ്ങളുടെ ക്യൂ, കര കാണാന്‍ സാധിക്കാത്ത  ഞങ്ങളുടെ ഫെറി, കടലിന്‍റെ അഴത്തേക്കാള്‍ ആഴമുള്ള ദുഃഖം പേറി ഞങ്ങള്‍.മനസ്സിനെ കീറി മുറിക്കുന്ന പോലെ മുന്നിലെ തടസ്സങ്ങള്‍.

                                       ഒടുവില്‍ പുറത്തെ തിരക്കിലേക്ക് കരയടുത്ത ഫെറിയില്‍ നിന്നും ഞങ്ങള്‍ കാല് കുത്തുമ്പോള്‍ സമയം ഉച്ച കഴിഞ്ഞ് 3.20 PM..മുന്നില്‍ ശേഷിക്കുന്ന രണ്ട്‌ മണിക്കൂര്‍ കൊണ്ട് എമിഗ്രെഷന്‍, പിന്നെ ഫെറി ടെര്‍മിനലില്‍ നിന്നും ചംഗി എയര്‍പോര്‍ട്ട് വരെയുള്ള അര മണിക്കൂര്‍ യാത്ര. അതിനിടയില്‍ മുന്നില്‍ എല്ലാം മുടക്കുന്ന എമിഗ്രേഷന്‍ ക്യൂ. സിംഗപൂര്‍ വിസ ഇല്ലെന്നുള്ള കടമ്പ, അത് വേറെ..അവിടെയാണ് ദൈവത്തിന്റെ അദൃശ്യ സാന്നിധ്യം മുന്നില്‍ കണ്ട് തുടങ്ങിയത്..തിരക്കേറിയ ക്യൂവില്‍ ദൈവം പോലെ ആ മനുഷ്യന്‍.ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്‍റെ പേരറിയില്ല, മതമറിയില്ല..അയാളുടെ നോട്ടം എന്നെ തേടി വന്ന നിമിഷം ഞാന്‍  ആ വലിയ മനുഷ്യന്‍റെ മുന്നില്‍ എയര്‍ ടിക്കറ്റ് കാണിച്ചു..ഒന്ന്‍ തിരിച്ച് ഒരക്ഷരം മിണ്ടാതെ അയാള്‍ ടിക്കറ്റ് വാങ്ങി എന്നേയും, കുടുംബത്തേയും വിളിച്ച് അടച്ചിട്ടിരിക്കുന്ന മറ്റൊരു  വഴി തുറന്ന്‍ നേരെ എമിഗ്രേഷന്‍ കൌണ്ടറിന്‍റെ മുന്നിലേക്ക്..അവിടെ നിന്ന ഓഫീസറോട് എന്തോ പറഞ്ഞ് അയാള്‍ തിരികെ പോയി..തിരക്കിലെവിടെയോ  അപ്രത്യക്ഷമായി. പകുതി പ്രതീക്ഷയോടെ കൌണ്ടറില്‍ ചെന്നപ്പോള്‍ "വിസയില്ല "എന്ന കാര്യം പറഞ്ഞതും..മറ്റൊരു മനുഷ്യന്‍ (എമിഗ്രേഷന്‍ ഓഫീസര്‍) പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കില്ല..

       "നോ പ്രോബ്ലം..യൂ ഓള്‍ കം വിത്ത് മീ.."

                                          ദൈവം വീണ്ടും മനുഷ്യ രൂപത്തില്‍...എമിഗ്രേഷന്‍ പ്രധാന ഓഫീസ് വരെ നീണ്ട അകമ്പടി വീണ്ടും നല്ല ചില വാക്കുകളില്‍ അവസാനിച്ചു..

      "വെയിറ്റ് ദേര്‍...ഡോണ്ട് വറി.."

                                          ഒരു നിമിഷം ആ കസേരയില്‍ തളര്‍ന്ന്‍ ഇരിക്കുമ്പോള്‍ എന്‍റെ രാജ്യത്തെ  എമിഗ്രേഷന്‍, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തുറിച്ച് നോട്ടവും, അഴുക്ക് നിറഞ്ഞ മനോഭാവവും മനസ്സില്‍ തെളിഞ്ഞു വന്നു...വെറും ഇരുപത് മിനിറ്റ് കൊണ്ട് ദൈവം മുന്നില്‍ വഴിയൊരുക്കി..നാലു പേര്‍ക്കും നാലു ദിവസത്തെ വിസ അനുവദിച്ച് കൊണ്ട് ആ രാജ്യം 4.00 മണിയോടെ ഞങ്ങളെ ആ മണ്ണിലേക്ക് സ്വാഗതം ചെയ്തു.മനസ്സില്‍ വീണ്ടും പ്രത്യാശയുടെ കിരണങ്ങള്‍..കരഞ്ഞു വറ്റിയ കണ്ണുകള്‍ കൊണ്ട് ഒരു വരണ്ട ചിരി അവര്‍ക്ക് സമ്മാനിച്ച് ,മനസ്സ് തുറന്ന്‍ നന്ദി പറഞ്ഞ് കുടുംബത്തെ ചേര്‍ത്ത് പിടിച്ച് പുറത്തെ തിരിക്കിലേക്ക്...പിന്നെ ഒരു ഓട്ടമായിരുന്നു..ഹാര്‍ബര്‍ ബേ ഫെറി ടെര്‍മിനലിന്‍റെ അറ്റത്തുള്ള ടാക്സി കൗണ്ടര്‍ വരെ..അവിടേയും വലിയ ഒരു തടസ്സം മുന്നില്‍ വാ പിളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു..അര മണിക്കൂര്‍ വരെ കാത്ത് നിന്നാലും ടാക്സി കിട്ടാത്ത വണ്ണം ടാക്സിക്കുള്ള നീണ്ട ക്യൂ..എല്ലാം അവസാനിക്കുമെന്ന് തോന്നുന്ന ചില സമയങ്ങളില്‍ ദൈവം വീണ്ടും കൈകള്‍ കടത്തും...പുറത്തെ തിരക്കില്‍ കൂടി നില്‍ക്കുന്നവര്‍ക്ക് ഇടയില്‍ അങ്ങിനെ ഒരാള്‍....ഞങ്ങള്‍ തമ്മില്‍ രണ്ടു വാക്കുകള്‍...

       "ടാക്സി...??"

       "വെയ്റ്റ് നിയര്‍ ദ ബസ്സ് സ്റൊപ്പ്...."

                                            അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞാനും, കുടുംബവും മാറി നിന്നു..കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു വലിയ വണ്ടിയുമായി വന്നു...ഇല്ലീഗല്‍ ടാക്സി ആണെങ്കിലും..എനിക്ക് അത് ലീഗല്‍ ആയി തോന്നി..എന്‍റെ മുന്നിലുള്ള ഒന്നര മണിക്കൂര്‍ സമയം..അതിനുള്ളില്‍ ഞങ്ങള്‍ക്ക് പോകേണ്ട വിമാനം പറന്നുയരും..വണ്ടി ഓടി തുടങ്ങി ആദ്യം അയാള്‍ ചോദിച്ച ചോദ്യം...

      "നിനക്കെങ്ങനെ മനസ്സിലായി ഞാന്‍ പ്രൈവറ്റ് ടാക്സിക്കാരന്‍ ആണെന്ന്??മുന്നേ അറിയുമോ??"

       "നിന്നെ ദൈവം എന്‍റെ മുന്നില്‍ കൊണ്ട് വന്ന്‍ നിര്‍ത്തിയതാണ്..എനിക്ക് അഞ്ച് മണിക്ക്  മുന്‍പേ  എയര്‍ പോര്‍ട്ടില്‍ എത്തണം.."

                                           അയാള്‍ വീണ്ടും എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. അമ്പത് സിംഗപൂര്‍ ഡോളര്‍ വാടക തരണമെന്നോ, ഭയക്കണ്ടാ നീ സമയത്തിന് എത്തുമെന്നോ അങ്ങിനെ കുറേ വാക്കുകള്‍.മുഴുവന്‍ കേട്ടില്ല.മനസ്സ് കുറച്ച് സമയം കഴിഞ്ഞ് ആകാശത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുന്ന ആ വിമാനത്തിലാണ്.ആ വാഹനം കുറച്ച് ദൂരം അതിവേഗം  സുഗമമായി  പോയി. പിന്നീട് പതുക്കെയായി. ചംഗി നോര്‍ത്ത് വേയില്‍ വാഹനങ്ങള്‍ ഇഴയുന്നത് കണ്ടു..ഒപ്പം മുന്നിലെ ഡിജിറ്റല്‍ ബോര്‍ഡില്‍ മുന്നറിയിപ്പും..മുന്നില്‍ നടന്ന അപകടത്തെക്കുറിച്ച്..ട്രാഫിക്ക് ജാമിനെ കുറിച്ച്.. വീണ്ടും ദൈവം ഇടപ്പെട്ടത് പോലെ മിനിട്ടുകള്‍ക്കുള്ളില്‍ തിരക്ക് മാറി വാഹനം സുഖമായി ഓടാന്‍ തുടങ്ങി..ഒടുവില്‍ ടെര്‍മിനല്‍ രണ്ടിലെ മലിന്തോ എയര്‍ വെയ്സ് ഗേറ്റിനു മുന്നില്‍ കാര്‍ നില്ക്കുമ്പോള്‍ വീര്‍പ്പ് മുട്ടി നിന്ന മനസ്സ് ഒരിക്കല്‍ കൂടി ശാന്തമായി.അമ്പത് ഡോളര്‍ വാടക ചോദിച്ച ആ ഡ്രൈവര്‍ക്ക് നേരെ എമ്പത്‌ ഡോളര്‍ നല്‍കി മനസ്സ് കൊണ്ട് നന്ദി പറഞ്ഞ് അകത്തേക്ക്..വാച്ചില്‍ സമയം 4.50 PM..കൊലാലംബൂരിലെക്ക് വിമാനം പുറപ്പെടാന്‍ ഇനിയും 55 മിനിട്ടുകള്‍ ബാക്കി..മനസ്സ് കരഞ്ഞു കൊണ്ട് പറഞ്ഞു...

        "അച്ഛനെ കാണാം..ഇന്ന്‍ രാത്രി തന്നെ...തടസ്സമൊന്നുമില്ലെങ്കില്‍ രാത്രി 10 മണിയോടെ കൊച്ചിയില്‍...അവിടെ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് വീട്ടില്‍."

                                 .പിറ്റേന്ന് രാവിലെ സംസ്ക്കാരം നടത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങാന്‍ വീട്ടിലേക്ക് വിളിച്ചു പറയുമ്പോള്‍ ദൈവത്തിന്‍റെ അദൃശ്യമായ സാന്നിധ്യം അനുഭവപ്പെട്ട ഒരു ദിവസം എനിക്ക് മുന്നില്‍ പുറം കാഴ്ചകളില്‍ ഇരുളില്‍ മുങ്ങാന്‍ തുടങ്ങുന്നത് കണ്ടു..ടെര്‍മിനല്‍ ഗേറ്റിലെ തണുപ്പില്‍ വിയര്‍പ്പ് ചാലിട്ട നെറ്റിയുമായി ചാഞ്ഞിരിക്കുമ്പോള്‍ നിത്യ നീട്ടിയ വെള്ളം അന്നാദ്യമായി ഒരു കവിള്‍ കുടിച്ചു..അന്ന്‍ മുഴുവന്‍ വരണ്ട തൊണ്ടയില്‍ അത് പടരുമ്പോള്‍ ഇനിയുള്ള മണിക്കൂറുകള്‍ വേഗത്തില്‍ അവസാനിക്കാന്‍ മനസ്സ് കൊതിച്ചു.പ്രാര്‍ത്ഥിച്ചു.ഒപ്പം എത്രയും വേഗം നാട്ടിലെത്താന്‍ ശരീരവും..

     ടെര്‍മിനലില്‍ ഇറക്കുമ്പോള്‍ നാട്ടില്‍ നിന്നും പിന്നെ വന്ന കോളുകള്‍ക്ക് ഞാന്‍ ധൈര്യമായി മറുപടി നല്കാന്‍ തുടങ്ങി. "ഇന്ന്‍ രാത്രി തന്നെ എത്തുമെന്നസധൈര്യമുള്ള വാക്ക്..അത് വരെ മൂടി നിന്ന ഭയം മനസ്സില്‍ നിന്നും അകന്ന്‍ പോയിരിക്കുന്നു. തളര്‍ന്ന്‍ പോയ മനസ്സ് ആത്മ വിശ്വാസം പകര്‍ന്ന് തന്നിരിക്കുന്നു.

                                             സിംഗപൂരില്‍ നിന്നും കൊലാലംബൂരിലെത്തിയതും, അവിടെ നിന്ന് കൊച്ചിക്ക് പറന്നതും മനസ്സ് അറിഞ്ഞില്ല..മനസ്സ് എത്രയോ മണിക്കൂറുകള്‍ മുന്‍പ് അച്ഛന്റെ അരികില്‍ എത്തിയതാണ്..എയര്‍പോര്‍ട്ടില്‍  നാട്ടിലെ സ്നേഹിതന്‍ സജിത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു...എയര്‍ പോര്‍ട്ടില്‍ നിന്നും വീട് വരെ പൊങ്ങു തടി പോലെയുള്ള കാര്‍ യാത്ര..രാത്രി 11.20 ന് വീട്ടില്‍...അവിടെ ഇപ്പോഴും കണ്ണില്‍ കണ്ണീര് നിറക്കുന്ന ഒരു കാഴ്ച..എനിക്ക് ജന്മം തന്ന ദൈവം നിശബ്ദനായി, പ്രൌഡ ഗംഭീരത്തോടെ നിത്യ നിദ്രയില്‍...എല്ലാ ദുഖവും, വിഷമവും കരഞ്ഞു തീര്‍ത്ത ആ നിമിഷങ്ങള്‍..

                                          ദൈവം വെച്ചു നീട്ടിയ ഒരു ദിനം..അതില്‍ ദൈവത്തിന്‍റെ സാന്നിധ്യം അറിഞ്ഞ ചില നിമിഷങ്ങള്‍, ബത്താമിലെ എന്‍റെ കൂട്ടുക്കാര്‍ , അറിയാത്ത ആ എമിഗ്രേഷന്‍ ഓഫീസര്‍, പ്രൈവറ്റ് ടാക്സി ഓടിക്കുന്ന ആ ചൈനീസ് വംശജനായ ഡ്രൈവര്‍..പിന്നെ എല്ലാത്തിലുമുപരി എനിക്ക്  ഊര്‍ജ്ജം പകര്‍ന്നു തന്ന അദൃശ്യനായ സര്‍വ്വശക്തന്‍...എല്ലാവരെയും മനസ്സില്‍ സ്മരിച്ച് ഈ വരികള്‍ അവസാനിക്കുമ്പോള്‍ ഒന്ന്‍ മാത്രം മനസ്സില്‍ ബാക്കിയാകുന്നു..

             "നാം അറിയാത്ത ഒരു അദൃശ്യ ശക്തിയുടെ കാവലില്‍ തന്നെയാണ് ഓരോ മനുഷ്യന്‍റെയും ജീവിതം..നമ്മള്‍ ആ ശക്തിയെ ദൈവം എന്ന് വിളിക്കുന്നു..രണ്ടാമത്തെ ചോദ്യം വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു...

"നിങ്ങള്‍ക്ക് എന്നെങ്കിലും  ദൈവത്തിന്‍റെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടോ??

  എന്‍റെ ഉത്തരം :- ഉണ്ട്..2015 ഡിസംബര്‍ ഇരുപത്തിനാലാം തിയ്യതി പകല്‍ സമയത്ത് തീര്‍ച്ചയായും ദൈവം, അല്ലെങ്കില്‍ ആ ശക്തി  പല രൂപത്തില്‍ എന്‍റെ കൂടെയുണ്ടായിരുന്നു..നിശ്ചയമായും,


NB :- അച്ഛന്റെ മരണ സമയത്ത് നാട്ടിലേക്കുള്ള യാത്രയില്‍ സഹായിച്ച പ്രിയ സൌഹൃദങ്ങള്‍, സിംഗപൂര്‍ എമിഗ്രേഷനിലെ ഒഫീസര്‍ന്മാര്‍, ടാക്സിക്കാരന്‍, ഞങ്ങളുടെ ദുഖത്തില്‍ കൂടനിന്നവര്‍, ബന്ധുക്കള്‍, മിത്രങ്ങള്‍ ...എല്ലാവര്‍ക്കും നന്ദിയോടെ.......

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....










                                     

     














ആജീവനാന്തം വിധി....

           

             

                     "കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളുടെ അപര്യാപ്തത കൊണ്ടും, തെളിവുകള്‍ സുതാര്യമല്ലാത്തത് കൊണ്ടും, പ്രതിയെന്ന് ആരോപിക്കപ്പെട്ട   -------------നെ നിരുപാധികം വിട്ടയക്കാന്‍ ഈ കോടതി ഉത്തരവിടുന്നു..."

                                                  വിധി കേട്ടവര്‍ കേട്ടവര്‍ മുഴുവന്‍ മൂക്കത്ത് വിരല്‍ വെച്ചു.കൊല്ലപ്പെട്ട സെക്യുരിറ്റി ജീവനക്കാരന്റെ കുടുംബവും, സുഹൃത്തുക്കളും ആ ഞെട്ടലില്‍ നിന്നും മോചിതരാകും മുന്‍പേ അവന്‍  കോടതിയില്‍ നിന്നും നെഞ്ചും വിരിച്ച് പുറത്തേക്ക്..കൂടെ ലക്ഷങ്ങള്‍ വാരി എറിഞ്ഞു അവനെ  കള്ളതെളിവുകള്‍ നിരത്തി രക്ഷിച്ച വക്കീലും, പരിവാരങ്ങളും..ആര്‍ക്കും പ്രതികരിക്കാന്‍ കഴിയുന്നില്ല..ഒരാളും പ്രതീക്ഷിക്കാത്ത വിധി..കൂടി നിന്നവരില്‍ മുഴുവന്‍ വേദന നിറച്ച വിധി..നീതി വ്യവസ്ഥയിലെ പിഴവുകള്‍ മുഴുവന്‍ മുതലെടുത്ത ഒരു അന്തിമ വിധി...

           "എന്‍റെ കയ്യിലുള്ള കോടികള്‍ക്ക് മുന്നില്‍ മറിയുന്ന നിയമം മാത്രമേ ഈ നാട്ടിലുള്ളൂ പബ്ലിക്ക് പ്രോസിക്യൂട്ടറെ...നിങ്ങള്‍ വെറുതെ എനര്‍ജി കളഞ്ഞു..."

                                                  അവന്‍റെ ധിക്കാരം നിറഞ്ഞ വാക്കുകള്‍ക്ക് മുന്നില്‍ പാവം പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തല കുനിച്ചു..ഒരു കൊലച്ചിരിയോടെ അവന്‍ നടക്കുന്നതിനിടയില്‍ പിന്നില്‍ നിന്നും ആ മനുഷ്യന്‍ പറഞ്ഞു..

          "ഇതിന് മുകളില്‍ കോടതിയുണ്ട്‌ അത് മറക്കണ്ടാ..പിന്നെ സുപ്രീം                                കോടതിക്ക് മുകളില്‍ ഒടുവില്‍ ദൈവത്തിന്‍റെ ഒരു കോടതിയും..."

                                                 അവന്‍  നടന്ന്‍ ജന കൂട്ടത്തിലേക്ക്..ചുറ്റും രക്ഷകരായ് ഗുണ്ടകള്‍..നെഞ്ചും വിരിച്ച് നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച്...ഒരു വര്‍ഷം മുന്‍പ് ഒരു പാവപ്പെട്ട മനുഷ്യനെ കാറിടിച്ച്, ആക്രമിച്ച് ദാരുണമായി കൊന്ന മനുഷ്യനാണ് നിരപരാധിയായി കോടതിയുടെ കണ്ണുകള്‍ അന്തിമ വിധി നല്‍കി സ്വതന്ത്രനായി മാറ്റിയത്..

                                                അവന്‍  നടക്കുന്നതിനിടയില്‍ കാലിലെ വള്ളി ചെരുപ്പുകള്‍ വലിച്ചെറിഞ്ഞു..അനുയായികളില്‍ ആരോ വില കൂടിയ ഷൂ അവന്‍റെ  കാലുകള്‍ക്ക് മുന്നില്‍ കൊണ്ട് വെച്ചു..നിമിഷം നേരം കൊണ്ട് ജയില്‍ വാസിയുടെ വേഷത്തില്‍ നിന്നും മോചനം..കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്ത ആഡംബര കാറിനടുത്ത് എത്തിയതും അവന്‍  കൈകള്‍ കാണിച്ചു..കാറിന്റെ ചാവിക്കായി...വീണ്ടും ആഡംബര ജീവിതത്തിലേക്ക്..പണം തിളച്ച് മറിയുന്ന അഹങ്കാരത്തിന്റെ കൊമ്പിലേക്ക്, ഗര്‍വ്വിലേക്ക് ..

         "സുഹൃത്തെ. ഒരു നിമിഷം ."

                                          കാറിനു മുന്നിലേക്ക് ഞൊണ്ടി ഞൊണ്ടി ഒറ്റ കാലുള്ള ഒരാള്‍..നീണ്ട താടിയും, മുടിയുമുള്ള ഭ്രാന്തനെ പോലെ തോന്നിക്കുന്ന ഒരാള്‍..

         "നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെട്ടുല്ലേ?? പക്ഷെ ദൈവത്തിന്റെ മുന്നിലും, സമൂഹത്തിന്‍റെ മുന്നിലും നിങ്ങള്‍ ഇപ്പോഴും കുറ്റക്കാരന്‍ തന്നെ..."

                                            പഴയ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പുതിയ വില കൂടിയ വസ്ത്രം ധരിക്കുമ്പോള്‍ കാറിനരികില്‍ വന്ന ആ മനുഷ്യന് നേരെ അവന്‍ കയര്‍ത്ത് കൊണ്ട് അവന്‍ പറഞ്ഞു..

         "വേദാന്തം പറയാണ്ട് മുന്നീന്ന്‍ മാറി നിക്കടാ ഒന്നരക്കാലാ...ദൈവത്തിന്റെ മുന്നില്‍ തെറ്റ് ക്കാരന്‍ ആണെങ്കില്‍ ആ ദൈവത്തെ തന്നെ ഞാന്‍ വിലക്കെടുത്തോളം..പണം അതാണ് ദൈവം..അതെന്‍റെ കൂടെയുണ്ട്... മറ്റവന്റെ പോലെ കാറിനടിയില്‍ പോകാതെ മാറി നിന്നോ..നിന്നെ കൊന്നാലും കാണാനുള്ള കണ്ണ്‍  ഈ നാട്ടിലെ നിയമത്തിനില്ല."

                                             അവന്‍റെ അനുയായികളില്‍ ഒരാള്‍ അയാളെ പിടിച്ച് തള്ളി..പുറകിലേക്ക് കാലിടറി വീണ ആ മനുഷ്യന്‍ എഴുന്നേറ്റ് ചിരിയോടെ അവനെ നോക്കി..ശാന്തനായ് പതുക്കെ പറയാന്‍ തുടങ്ങി..

              "ഇന്ന്‍ നിങ്ങള്‍ക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു..
               നാളെയത് മറ്റാരുടേയോ ആകും..മാറ്റം പ്രകൃതി നിയമമാണ്.."

                                            അയാള്‍ വീണ്ടും പറയാന്‍ തുടങ്ങി..ഒരു അപൂര്‍വ തേജസ്സോടെ വാക്കുകള്‍ ഒഴുകുന്നു..ഒന്നും മനസ്സിലാകാതെ അവനും, അവന്‍റെ അനുയായികളും..

            "നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക..
             നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക..."

                                             അവന്‍ കാറില്‍ കയറുമ്പോള്‍ വീണ്ടും അയാള്‍ അടുത്തേക്ക് വന്നു..അയാളെ കണ്ടതും അവന്‍ കലിയോടെ അയാളെ ദേഷ്യത്തോടെ തള്ളി മാറ്റി ഭീഷണി മുഴക്കി...

           "പൊയ്ക്കോടാ കൃമി മുന്നീന്ന്‍..കയ്യും, കാലും ഞാന്‍ വെട്ടിയെടുക്കും...പിന്നെ ഇഴ ജന്തുനെ പോലെ ജീവിക്കേണ്ടി വരും..ചെറ്റേ...                
            "നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു                      മുമ്പേ താഴ്മ "

                                               അവന്‍ വാഹനത്തില്‍ കയറി മുന്നോട്ട് പോകുന്നത് നോക്കി അയാള്‍ വീണ്ടും പറഞ്ഞു..പിന്നെ എന്തോ പിറുപിറുത്ത് കൊണ്ട് കോടതിയുടെ വളപ്പും, റോഡും മുറിച്ച് കടന്ന്‍ ഗലിയിലേക്ക്...ആ ഗലിയുടെ അറ്റത്ത് വലത് വശത്ത് ജുമാ മസ്ജിദും, ഇടത് വശത്ത് അയ്യപ്പന്‍ കോവിലും... അയാള്‍ നടന്ന്‍ ഗലിയിലെ ആള്‍ കൂട്ടത്തില്‍ അപ്രത്യക്ഷമായി..

                                               കുറേ നാളുകള്‍ക്ക് ശേഷം ജയിലറയില്‍ നിന്നും പുറത്ത് വന്നതിന്റെ സന്തോഷവും, ആഡംബര വാഹനം കയ്യില്‍ കിട്ടിയതിന്‍റെ ആവേശവും അവന്‍റെ  കാലുകള്‍ക്ക് നിയന്ത്രണമില്ലാതെ സ്വന്തന്ത്രമാക്കി..വേഗതയില്‍ ചീറി പായുമ്പോള്‍ അവന്‍ ആരേയല്ലാമോ ചീത്ത വിളിച്ചു കൊണ്ടിരുന്നു...അഹങ്കാരവും ആവേശവും ഉന്നതിയിലെത്തിയ ഒരു നിമിഷം..അവന്‍റെ കയ്യില്‍ നിന്നും വാഹന ഗതി നഷ്‌ടമായ ഒരു നിമിഷം..എതിരെ വന്ന ട്രെയിലറിലേക്ക് എല്ലാ ആഡംബരവും ഇടിച്ച് കയറി..ബോധം മാത്രം ബാക്കി വെച്ച് ..എല്ലാ വേദനയും നല്‍കി കൊണ്ട്...

പിന്നേയും  കുറേ നാളുകള്‍ക്ക് ശേഷം..

                                                    ആശുപത്രിയുടെ കവാടത്തിനു മുന്നില്‍ വീല്‍ ചെയറില്‍ അവന്‍..തുട ഭാഗത്ത് നിന്ന് താഴേക്ക് മുറിച്ചു മാറ്റപ്പെട്ട കാലുകള്‍ ..ഒപ്പം മുറിച്ചു മാറ്റിയ വലത് കൈ.. ഒടിഞ്ഞു തൂങ്ങിയ ശരീരവും, ഒപ്പം ഒന്നും സംഭവിക്കാത്ത ബുദ്ധിയും, ബോധവും. വീല്‍ ചെയറില്‍ തല കീഴപോട്ട് നോക്കിയിരുന്ന അവനെ നോക്കി ആരല്ലാമോ പറഞ്ഞു..

        "ദൈവത്തിന്‍റെ കോടതിയുടെ ശിക്ഷ കണ്ടില്ലേ..കാലുമില്ല, ഒരു                                        കയ്യുമില്ല..ഇനി ഇഴഞ്ഞ് ജീവിക്കേണ്ടി വരും.."

        "പണത്തിന്‍റെ നെഗളിപ്പ് കാണിച്ച് ഒരു ജീവന്‍ എടുത്തോനാ..കോടതി                        ശിക്ഷിക്കാതെ വിട്ടത് നന്നായി..ഇവനൊക്കെ കിട്ടേണ്ട ശിക്ഷ ഇത് തന്ന്യാ.."

                                                          ഇടക്ക് ആംബുലന്‍സില്‍ കയറ്റുന്ന നേരത്ത് അവന്‍ ആശുപത്രി വരാന്തയിലേക്ക് നോക്കി..അവിടെ ആള്‍ക്കൂട്ടത്തില്‍ അയാള്‍..താടിയും മുടിയും വളര്‍ത്തി ഞൊണ്ടി ഞൊണ്ടി...കോടതി വളപ്പിലെ പഴയ ഓര്‍മ്മകള്‍ അവനിലേക്ക്..ചിരിയോടെ അയാളുടെ ചുണ്ടുകള്‍ അവനെ നോക്കി മന്ത്രിക്കുന്നത് പോലെ അവന് തോന്നി...

          "നല്ലതിനും മുമ്പേ സ്നേഹം ഉള്ളവരായിരിപ്പിന്‍..
           സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്കുന്നു...

          "നല്ലത് മാത്രം സംസാരിക്കുക...അല്ലെങ്കില്‍ മൗനം പാലിക്കുക.".

          "സമൂഹ നന്മ ആഗ്രഹിക്കുന്ന മനുഷ്യന്‍ സ്വജീവിതം അതിനു                                          മാതൃകയാക്കണം.."

                                                         ആംബുലന്‍സില്‍ കയറി കിടക്കുമ്പോള്‍ അവന്‍റെ ബുദ്ധി മണ്ഡലത്തില്‍ അയാള്‍ പറഞ്ഞ ആ പുണ്യ ഗ്രന്ഥങ്ങളിലെ വാക്കുകള്‍ വീണ്ടും ഒരശരീരി പോലെ മുഴങ്ങി കൊണ്ടിരുന്നു..വീണ്ടും വീണ്ടും.....

NB:- കഥാപാത്രങ്ങള്‍ക്ക് ആരോടെങ്കിലും സാമ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

                                                       

                                           



                                       

                                           





        



                                             

2016, ജനുവരി 16, ശനിയാഴ്‌ച

പാതയില്‍ ഒറ്റപ്പെടുന്നവര്‍...

                                                     
                                                     
                                                    ചുവപ്പും, കുങ്കുമവും,മഞ്ഞയും പൂക്കള്‍ കൊഴിഞ്ഞ് വീണു വര്‍ണ്ണാഭമായ പാതയിലൂടെ ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി അയാള്‍ നടന്നു..തണുപ്പ് വീണ തടാകത്തിന്‍റെ കരയില്‍ പ്രഭാതം പതിവിലും മങ്ങി ഉണര്‍വില്ലാതെ ശോക ചായയില്‍ ആരില്‍ നിന്നോ ഒളിച്ചോടി ഇരുളില്‍ മുങ്ങാന്‍ കൊതിക്കുന്നത് പോലെ..നരച്ച മേല്‍ കുപ്പായത്തിനുള്ളില്‍ കൂടി തണുപ്പ് ഒരു ദയയും നല്കാതെ അയാള്‍ക്കുള്ളിലെ വേദനയുടെ നെരിപ്പോടിലേക്ക് കുത്തി കയറി പിന്നിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് പോലെ...മുന്നിലെ പാത തുല്യം നേര്‍ രേഖയായി കിടക്കുന്ന ജീവിതത്തില്‍ നിന്നും,പിന്നെ  തിരിച്ച് വരാന്‍ ശ്രമിക്കുന്ന ഓര്‍മ്മകളില്‍ നിന്നും...

                                                     പാതയില്‍ വര്‍ണങ്ങള്‍ വിതറുന്ന ഇരു വശത്തേയും മരങ്ങള്‍ നഷ്‌ടമായ ഒരിടത്ത് കണ്ട കുരിശ് പള്ളി കത്തില്‍ അവള്‍ എഴുതിയിരിക്കുന്ന അടയാളമാണ്..ചുറ്റും ഒരു പക്ഷി പോലും ഒച്ച വെക്കാത്ത ആരോ ശപിച്ച പോലെയുള്ള  മൂകത..അനുനിമിഷം തണുപ്പ് തിരമാല പോലെ ഇരച്ച് കയറുന്നു..പ്രകൃതിയും  ആ തണുപ്പില്‍ വിറ പൂണ്ട് ഇനിയും ഉണരാതെ ..പള്ളിക്ക് മുന്നില്‍ ഒരു നിമിഷം നിന്ന് തടാകത്തിന്റെ അറ്റം വരെ നീളുന്ന പാതയിലെ മങ്ങിയ കാഴ്ചയിലേക്ക് കണ്ണോടിച്ചു..അവിടെ ഒരു ഇരുണ്ട രൂപം പ്രത്യക്ഷമായിരിക്കുന്നു..അയാളുടെ ഹൃദയത്തിന്‍റെ ചലനവും താളവും ആ രൂപം അടുത്തേക്ക് എത്തുന്നതിന് അനുസൃതമായി മാറി കൊണ്ടിരുന്നു..

                                               "വാടി കരിഞ്ഞ ഒരു പനി നീര്‍ പുഷ്പം..ഒരിക്കല്‍ ജ്വലിച്ച് നിന്നിരുന്ന കണ്ണുകള്‍ക്ക് ചുറ്റും വലയം കെട്ടിയ കറുപ്പ് നിറം..അതില്‍ കെട്ടി കിടക്കുന്ന ദുഖത്തിന്റെ ആഴങ്ങള്‍, ഞരമ്പുകള്‍  പൊങ്ങി വികൃതമായ കൈകള്‍, കുഴിനഖം ബാധിച്ച അഴുക്ക് പുരണ്ട കാലുകളുടെ പിന്‍ ഭാഗം വിണ്ട് കീറി വികൃതം..വേദനയുടെ താളം നിറഞ്ഞ നിശ്വാസം, ഒന്നിലും ഉറക്കാന്‍ കഴിയാത്ത നോട്ടം, നിറം മങ്ങിയ കറുത്ത വസ്ത്രങ്ങള്‍.."

                                             അവള്‍ മെല്ലെ മുഖം ഉയര്‍ത്തി അയാളെ നോക്കി..അയാള്‍ ഒരു പ്രതിമ പോലെ പ്രതികരിക്കാന്‍ കഴിയാതെ..അവര്‍ക്ക് ചുറ്റും തളം കെട്ടിയ തണുപ്പ് ആ കാഴ്ചയില്‍ ഉരുകി ബാഷ്പമായ് ആകാശത്തിലേക്ക് ഉയരും പോലെ..ആറു വര്‍ഷത്തിനു ശേഷമുള്ള നോട്ടം..കാഴ്ച..അത്രയും തന്നെ ദൈര്‍ഘ്യം നിറഞ്ഞ മൗനം അവള്‍ തന്നെയാണ് ഭേദിച്ചത്..

                  "സുഖാണോ..?"

                  "ഇത് വരെ  ഇല്ലായിരുന്നു..ഇപ്പോള്‍ ഈ ചോദ്യം കേട്ടപ്പോള്‍ ഒരു സുഖം തോന്നി..നെഞ്ചില്‍ കാര മുള്ളുകള്‍ തറക്കുന്ന പോലെ ഒരു സുഖം.."

                                          ഉത്തരം ഒരല്പം ക്രൂരമായോ? ആറു വര്‍ഷം മുന്പ് ഈയൊരു സുഖത്തിന് വേണ്ടിയല്ല അവളെ ഈ തണുപ്പ് നിറഞ്ഞ അന്യ ദേശത്ത് കൊണ്ട് വന്ന് പ്രതീക്ഷകള്‍ നിറച്ച് ഒരു നറുതിരി നാളം പോലെ പഠിക്കാന്‍ ചേര്‍ത്തത്..എന്നിട്ടും..എല്ലാം കരിന്തിരി പോലെയാക്കി ജീവിതത്തിലെ സ്വപ്നങ്ങള്‍ ചാമ്പലാക്കി ഒരന്യ ദേശക്കാരന്‍റെ കൂടെ...അതും ഒരന്യ.........എല്ലാം ഉപേക്ഷിച്ച്..

              "എന്നോട് വെറുപ്പ് തോന്നണുണ്ടോ?''

                                             ഇന്നലെ രാത്രിയില്‍ നാട്ടില്‍ നിന്നും ഈ നഗരം ലക്ഷ്യമാക്കി മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ കാണാന്‍ യാത്ര തിരിക്കുമ്പോള്‍ പ്രതീക്ഷിച്ച ചോദ്യം തന്നെ രണ്ടാമതായി ആ മുഖത്ത് നിന്നും..

            "വെറുപ്പോ?? നിന്നോട് ഒരിക്കലുമില്ല..എന്‍റെയീ  ജീവിതത്തോട് തോന്നിയിട്ടുണ്ട്..ജീവിതപാതയില്‍ ഒറ്റ പെട്ട് പോകുമ്പോള്‍ തോന്നുന്ന ഒരു തരം വിരക്തി..എത്രയും വേഗം മരണത്തില്‍ എത്തി ചേരാനുള്ള കൊതി..

                                             ആ വാക്കുകളില്‍ അവള്‍ ഇടറി..അവിശ്വസനീയമായ ഒരു ഭാവത്തില്‍, മനസ്സില്‍ പെയ്യുന്ന ദുഖത്തോടെ മിഴിച്ച് നോക്കി..അവളുടെ കണ്ണുകളിലെ വിളര്‍ച്ചയില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞ് അടുത്ത ചോദ്യം..ഒരിക്കലും അവള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരുത്തരമുണ്ട് അതിന് മറുപടിയായി..

                "നിന്‍റെ അമ്മക്ക് സുഖായിരിക്കും....അതിന് വേണ്ടി എല്ലാ ആണ്ടിലും ഞാനും പ്രാര്‍ത്ഥിക്കാറുണ്ട്..ബലിയിടാറണ്ട്..കഴിഞ്ഞ അഞ്ചു വര്‍ഷമായി മോടക്കീട്ടില്ല..നീ ഞങ്ങളെ വിട്ടു പിരിഞ്ഞ് പോയി ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അമ്മയും പോയി..തിരികെ വരാന്‍ കഴിയാത്ത ലോകത്തേക്ക്......"


                                               അത് കേട്ടതും അവള്‍ കൂറെ നേരം കരഞ്ഞു..കണ്ണുകള്‍ കൊണ്ടും, മനസ്സ് കൊണ്ടും ..അയാളുടെ നരച്ച രോമം നിറഞ്ഞ മുഖത്ത് കരഞ്ഞു കൊണ്ട് മെലിഞ്ഞ കൈകള്‍ നീട്ടി തൊടാന്‍ തുനിഞ്ഞപ്പോള്‍ ദൂരെ നിന്നും വിലക്കിന്റെ രൂപത്തില്‍ ഒരു വാഹനത്തിന്‍റെ അക്ഷമ നിറഞ്ഞ ഹോണ്‍ മുഴങ്ങി..അയാള്‍ അവിടേക്ക് കണ്ണുകള്‍ നീട്ടി..ആറു വര്‍ഷം മുന്പ് തന്നില്‍ നിന്നും എല്ലാ സുഖങ്ങളും പറിച്ചെടുത്ത ഒരു അവ്യക്ത രൂപം ദൂരെ..പനി നീര്‍ പൂവ് പോലെ കൊണ്ട് നടന്ന നിധി കൈക്കലാക്കി ജീവിതം എന്നേക്കുമായി ഇരുട്ടിലേക്ക് തള്ളി വിട്ട ഏതോ ഒരു രൂപം..കണ്ടിട്ടില്ല..കാണാന്‍ മനസ്സ് വന്നിട്ടില്ല...

              "നിനക്ക് സുഖാണോ??"

                                               അത്രയും നേരം കരഞ്ഞ അവളുടെ കണ്ണുകളില്‍ ഒരു നടുക്കം മിന്നല്‍ പോലെ പാഞ്ഞത് അയാള്‍ തിരിച്ചറിഞ്ഞു..അവള്‍ അറിയാതെ ദൂരെ ഹോണ്‍ മുഴങ്ങിയ ദിശയിലേക്ക് നോക്കി..ഒരു ഭീതി നിഴലാടിയ ചലനങ്ങളില്‍ നിന്നും, കവിളിലെ കറുത്ത പാടുകളില്‍ നിന്നും, നെറ്റിയിലെ തുന്നല്‍ കെട്ടുകള്‍ ഉണങ്ങിയ അടയാളങ്ങളില്‍ നിന്നും എല്ലാം ഉത്തരമില്ലാതെ മനസ്സിലാകുന്നു..അവള്‍ ഇന്നനുഭവിക്കുന്ന സുഖം..അതിന്‍റെ ആഴം, വ്യാപ്തി..

                                            അത് വരെ അവര്‍ക്കിടയില്‍ ഖനീഭവിച്ച പ്രകുതിയുടെ മൗനം മുറിച്ച് ഒരു അമ്മ പക്ഷി പാതയോരത്തെ മരച്ചില്ലയില്‍ നിന്നും കരയാന്‍ തുടങ്ങി..ഒരു പക്ഷെ കുഞ്ഞ് നഷ്‌ടമായ വേദന കൊണ്ടാകാം..കുറേ കരഞ്ഞ് പിന്നെ പള്ളി മേടയിലെ കുരിശിലേക്ക് പറന്നിറങ്ങി വീണ്ടും കരയാന്‍ തുടങ്ങി..ഒരു പക്ഷെ നഷ്‌ടമായ കുഞ്ഞിനെ തിരിച്ച് കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതാകാം..അയാളും പ്രകുതിയില്‍ വിറ പൂണ്ട് നില്‍ക്കുന്ന പള്ളിയേയും, കുരിശിനേയും നോക്കി..ഒരു നിമിഷം മനസ്സില്‍ പ്രാര്‍ത്ഥന നിറച്ച് അവളുടെ നേരെ നോക്കി..അവസാനത്തെ ചോദ്യം..

          "നിനക്ക് എന്‍റെ കൂടെ പോന്നൂടെ?? "

                                            അതിന് മറുപടി പറയും മുമ്പേ ദൂരെ നിന്നും വിലക്കിന്റെ വാറോല വീണു..അക്ഷമയുടെ ഹോണ്‍ ശബ്ദം പോലെ..അവള്‍ ഞെട്ടി തിരിഞ്ഞ് കവിളുകള്‍ പൊത്തി നോക്കി..പിന്നെ അയാള്‍ക്ക് നേരെ തിരിയുമ്പോള്‍ ആ കണ്ണുകളില്‍ തടാകത്തിലെ ജലം പോലെ ഭയം നിഴലിച്ച് കണ്ടു..തീരുമാനം പോലെ അയാള്‍ക്ക് നേരെ തല കുലുക്കി "സാധിക്കില്ല" എന്ന്‍ മറുപടി നല്‍കി തിരികെ നടക്കാന്‍ തുടങ്ങി..അയാളുടെ കണ്ണില്‍ നിന്നും ഒരു നീര്‍ തുള്ളികള്‍ പൊട്ടി അടര്‍ന്ന്‍ തണുത്ത പ്രകൃതിയില്‍ ലയിച്ചു..എല്ലാ പ്രതീക്ഷയും നഷ്ടമായ നിമിഷം..പിന്നെ എന്തോ ചിന്തിച്ച് ഒരു പിന്‍വിളി..

          "മോളമ്മാ..."

                                            ഒരു നിമിഷം അവളുടെ ചലനം നിലച്ചു...ആറു വര്‍ഷം മുമ്പ് വരെ അച്ഛനും, അമ്മയും  വിളിച്ചിരുന്ന വിളി പേര്....സ്നേഹവും, വാത്സല്യവും കലര്‍ന്ന ആ വിളി നഷ്ടമായത് ഈ തണുത്ത നഗരത്തില്‍ വന്നതിന് ശേഷം..ജീവിതത്തില്‍ അപക്വമായ ഒരു എടുത്ത് ചാട്ടം..അതില്‍ പിഴച്ച ജീവിതം..അതില്‍ നഷ്‌ടമായ ബന്ധങ്ങള്‍..അച്ഛന്‍, അമ്മ...

                                            അയാള്‍ അവള്‍ക്ക് അരികിലേക്ക് വന്നു..കയ്യിലെ തുണി സഞ്ചിയില്‍ കരുതിയിരുന്ന ഒരു ഫയല്‍ അവള്‍ക്ക് നേരെ നീട്ടി..വേദന നിറഞ്ഞ ഒരു നോട്ടം..ആറു വര്‍ഷം മുന്‍പ് നഷ്‌ടമായ മകള്‍..വീണ്ടും എന്നേക്കുമായി നഷ്ടമാകുന്നു..ഇനിയൊരു കൂടി കാഴ്ച ..ഉണ്ടാകില്ല..അതിന് വിധിയും ദൈവവും അവസരം തരില്ല..നീണ്ടു കിടക്കുന്ന ജീവിത പാതയില്‍ ഭംഗം വരുത്താന്‍ മാരക രോഗങ്ങള്‍..ഇനിയുള്ള ദിവസങ്ങളില്‍ എവിടെയെങ്കിലും കാലിടറി വീണ്...

           "ഇതെന്താ ഇത്.."

                                            ഫയലുകള്‍ വാങ്ങാന്‍ മടി കാണിച്ച അവളുടെ കൈകളില്‍ ബലമായി ഏല്പിച്ച് അയാള്‍ കണ്ണ്‍ നീര്‍ കൊണ്ട് ചിരിക്കാന്‍ ശ്രമിച്ചു..പിന്നെ ജീവിത സാഫല്യം നേടിയ ഒരുവനെ പോലെ നഷ്ടമാകാന്‍ തുടങ്ങിയ ഊര്‍ജ്ജം തിരികെയെടുത്ത്‌ അവളുടെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച് മെല്ലെ പറഞ്ഞു..

         "അച്ഛന്റെ ജീവിതമായിരുന്നു ഇത്..എന്‍റെ മോള് ജനിച്ച് വീണത് മുതല്‍ അച്ഛനും, അമ്മയും സ്വരു കൂട്ടിയ പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ, ചെറിയ ചെറിയ സമ്പാദ്യങ്ങള്‍..അതിന്‍റെ കടലാസ്സുകള്‍ ആണിത്..ഇതില്‍ പല കടലാസിലും അച്ചന്‍റെ വിയര്‍പ്പും, ആധിയും, വ്യഥയും, വിശപ്പും, പടര്‍ന്നിട്ടുണ്ട്..നിനക്ക് വേണ്ടി മാത്രം കെട്ടി ഉയര്‍ത്തിയ ഇതൊന്നും ജീവിത പാതയില്‍ ഒറ്റപ്പെട്ട് പോയ ഈ വയസ്സന് വേണ്ട..ഞാന്‍ പോകുന്നു..തിരികെ..."

                                              കണ്ണീരില്‍ കുളിച്ച് നിന്ന അവളെ അയാള്‍ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്തു..പിന്നെ സ്വന്തം കണ്ണ് നീര്‍ തുടച്ച് ചിരിയോടെ പറഞ്ഞു...

         "അമ്മ അച്ചനെ കാത്തിരിക്കാന്‍ തൊടങ്ങീട്ട് കൊല്ലം അഞ്ചായിരിക്കുന്നു.....ഞാന്‍ നാളെ വരാം, മറ്റന്നാള്‍ വരാം എന്നൊക്കെ പറഞ്ഞ് ആ പാവത്തിനെ ഓരോ ദിവസവും പറ്റിക്കേണ്...ഇനി അധികം വൈകില്ല..ഒരു ദിവസം അച്ഛനും പോകും..ക്യാന്‍സര്‍ അതിന്‍റെ അവസാനത്തെ മൂര്‍ച്ചയിലാ..

                                                വേദനയോടെ എന്തോ പറയാന്‍ അവള്‍ തുടങ്ങിയെങ്കിലും ഇത്തവണ അക്ഷമയുടെ നീണ്ട ഹോണടി അവളെ തേടിയെത്തി..

          "ഡാഡി ഞാന്‍ പോട്ടെ..അദ്ദേഹത്തിനു ദേഷ്യം വരും..എന്നോട് പൊറുക്കണം..എല്ലാ തെറ്റുകള്‍ക്കും..അടുത്ത ജന്മത്തിലും നിങ്ങളുടെ മകളായി ജനിക്കണം..ഒരു നല്ല കുട്ടിയായി, ഒരു നല്ല മകളായി, ശപിക്കരുത്..മാപ്പ്..



                                             ഉറക്കെ കരഞ്ഞുകൊണ്ട്‌ വീണ്ടും ഹോണ്‍  ശബ്ദം വന്ന ദിക്കിലേക്ക് തിരിഞ്ഞ് നോക്കി അവളോടുമ്പോള്‍ അയാള്‍ക്ക് തോന്നി പിച്ച വെക്കാന്‍ തുടങ്ങിയ മകളാണ് മുന്നിലെന്ന്...

       "മോളമ്മാ..സൂക്ഷിച്ച്..."

                                               അത് വരെ മൂടി നിന്ന പ്രകൃതി വീണ്ടും ഇരുളില്‍ മുങ്ങാന്‍ തുടങ്ങി..അവള്‍ പോയ വഴിയിലെ കാഴ്ചകള്‍ മങ്ങി തുടങ്ങി..കുരിശ് പള്ളിയുടെ മുകളില്‍ നിന്നും കിളി വീണ്ടും കരഞ്ഞുകൊണ്ട്‌ തല ചുഴറ്റി അവിടെ പറന്നു നടന്നു..കാണാന്‍ കഴിയാത്ത കുഞ്ഞിനെ തേടി..അയാള്‍ വിറച്ച് നില്‍ക്കുന്ന പ്രകൃതിയിലൂടെ തിരികെ നടന്നു..നീണ്ടു കിടക്കുന്ന വര്‍ണ്ണാഭമായ പാതയിലൂടെ...അയാള്‍ക്ക് ചുറ്റും പ്രകൃതി വീണ്ടും വീണ്ടും ഇരുട്ട് നിറച്ചു...ആ ഇരുട്ടില്‍ അയാളും മാഞ്ഞു പോയി..ഒരു പൊട്ട് പോലെ....


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍                                    

harishkdlr.blogspot.com