2016, ജനുവരി 30, ശനിയാഴ്‌ച

"വഴി തെറ്റി പോകുന്ന കണ്ണുകള്‍..."

                                                         


                                                              "അല്ല രവീട്ടാ..നിങ്ങള് ഇത് എവിടെ നോക്ക്യാ ഇരിക്കണെ..ഞാന്‍ പറയണത് വല്ലതും കേള്‍ക്കണ്‌ണ്ടോ ??"

                       ഭാര്യ പറയുന്നത് കേട്ട് അയാള്‍ അടുത്ത ടേബിളിലെ ആകര്‍ഷണ വലയത്തില്‍ നിന്നും തിരികെ വന്നു..വളിച്ച ചിരിയോടെ..അവളുടെ സംശയ കണ്ണുകള്‍ തിരിഞ്ഞ് നോക്കി ഹോട്ടലിലെ അടുത്ത ടേബിള്‍ വരെ..അവിടെ ഒരു മസാല ദോശയുടെ പുറകില്‍ സ്ലീവ് ലെസ്സ് ചുരിദാര്‍ ധരിച്ച ഒരു യുവതി..

                                                             "ഉം..മനസ്സിലായി..കണ്ണും, മനസ്സും എവിടാര്‍ന്നൂന്ന്‍.."

                      അയാള്‍ ഒന്നുമറിയത്തത് പോലെ ഭാര്യയെ നോക്കി..ആ നിഷ്കളങ്കമായ ഭാവം കണ്ടു പതിവിലും ശബ്ദം താഴ്ത്തി അയാളെ നോക്കി അടുത്ത വെടി പൊട്ടിച്ചു...

                                                              "അത്രക്ക് ചന്തണ്ടോ ആ മസാല ദോശക്ക്.."

                                                              "നിനക്ക് തോന്നണതാ..ഞാനിങ്ങനെ ഓഫീസിലെ കാര്യം ചിന്തിച്ച് ഇരുന്നതാ..."

                     കാറില്‍ കയറി തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും വഴിയരികിലെ പെണ്‍ കാഴ്ചകളില്‍ കാറിന്റെ കണ്ണാടിയിലൂടെ ആ കള്ള കണ്ണുകള്‍ തേടി പോകുന്നതും, ആസ്വദിക്കുന്നതും ഭാര്യ കണ്ടു...അവര്‍ സ്വയം പറഞ്ഞു...എന്‍റെ നിഗമനം ശരിയാണ്..ഈയിടെ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ക്ക് തന്നേക്കാള്‍ പ്രിയം മറ്റ് ചില കാഴ്ചകള്‍ തന്നെ..അവര്‍ മുന്‍സീറ്റിലെ സണ്‍ വൈസര്‍ നിവര്‍ത്തി കൊച്ചു കണ്ണാടിയില്‍ തന്‍റെ മുഖം നോക്കി..യൗവനം കരി പിടിച്ച പോലെ ചില കറുത്ത പാടുകള്‍..ചുളിവുകള്‍ ..ഇരുപത് കൊല്ലം ദാമ്പത്യജീവിതം  നല്‍കിയ ചില ചിഹ്നങ്ങള്‍...ഇടക്ക് അവര്‍ കാറോടിക്കുന്ന അയാളെ നോക്കി...കറുപ്പില്‍ മുങ്ങി കുളിച്ച് ഒളിപ്പിച്ച മദ്ധ്യ വയസ്സ്..ചെറുപ്പകാരന്‍ ആയി തീരാനുള്ള കൃത്രിമ ശ്രമങ്ങള്‍...

                    കുറച്ച് നാളുകളായി പുറത്തേക്കുള്ള യാത്രകളില്‍ അദ്ദേഹം വഴിയരികിലെ കാഴ്ചകള്‍ താന്‍ അറിയാതെ ആസ്വാദിക്കാന്‍ തുടങ്ങിയിട്ട്..കണ്ണുകള്‍ തന്നെ ഒളിച്ച് .ചിലപ്പോള്‍ ചെറിയ പെങ്കുട്ടികളിലേക്കും. മകന്‍റെ കൂട്ടുക്കാരിയെ പോലും..ഒരിക്കല്‍ തുറന്ന്‍ ചോദിച്ചു..സിനിമ തിയേറ്ററില്‍ വെച്ച്..

                                                          "രവീട്ടാ..ആ കണ്ണിനെ പിടിച്ച് കെട്ടിയിട്.."

                                                          "തനിക്ക് തോന്നണതാ..അതെനിക്ക് പരിചയമുള്ള.."

                     കാര്‍ വീട്ടില്‍ എത്തിയപ്പോള്‍ അയാള്‍ക്കും തോന്നി..അവള്‍ക്ക് എല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു..തന്‍റെ കണ്ണുകളുടെ കള്ള തരത്തെ കുറിച്ച്.. കുറച്ച് നാളായി നിയന്ത്രിക്കാന്‍ കഴിയാത്ത പോലെ..പണ്ട് ഉണ്ടായിരുന്നു..എന്നാല്‍ ഈയിടെയായി കുറച്ച് കൂടുതലാണ്..എന്തെങ്കിലും ഒരു വഴി കാണണം..മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിച്ചതാ..എന്നിട്ടും കണ്ണുകള്‍ക്ക് മുന്നില്‍ തോല്‍ക്കുന്നു..

                                                            "എടൊ..എന്‍റെ പ്രശ്നം പച്ചയായി ഞാന്‍ പറഞ്ഞല്ലോ..മറ്റ്  സ്ത്രീകളുടെ ബാഹ്യ സൗന്ദര്യം തേടി എന്‍റെ കണ്ണുകള്‍ എന്‍റെ അറിവോടെ പോകുന്നു...മനസ്സ് കൊണ്ട് നിയന്ത്രിക്കാനും കഴിയുന്നില്ല.".

                   അവന്‍ ഒന്ന്‍ വയര്‍ കുലുക്കി ചിരിച്ച് കൊണ്ട് ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് മദ്യം പകര്‍ത്തി എന്നെ നോക്കി..അടുത്ത സ്നേഹിതന്‍..കുടുംബ സമേതം ഗള്‍ഫില്‍ നിന്നും ലീവിന് വന്നിരിക്കുന്നവന്‍..അവനോടു മാത്രമേ എല്ലാം തുറന്ന് പറയാറുള്ളൂ...

                                                                 "രവീ..നല്ലൊരു പൂവ് കണ്ടാല്‍ ആരും നോക്കും, നല്ലൊരു ചിത്രം കണ്ടാല്‍ ആരും നോക്കും..നല്ല ഭക്ഷണം കിട്ടിയാല്‍ ആരും ആസ്വദിച്ച് കഴിക്കും..നല്ലൊരു സിനിമ കണ്ടാല്‍ ആരും ആസ്വദിക്കും.അത് പോലെ നല്ലൊരു പെണ്ണിനെ കണ്ടാല്‍ ആരും ഒന്ന്‍ നോക്കും.ഒന്ന് നോക്കീന്ന് വെച്ച് എന്ത് സംഭവിക്കാന്‍..ആരും നോക്കി പോകും..കല്യാണം കഴിഞ്ഞവര്‍ ആയാലും...അതേ ലോക തത്വമാ..."

                                                                  "നേരെ മറിച്ചാണെങ്കില്‍??. നല്ലൊരു ആണിനെ കണ്ടാല്‍ അവരും നോക്കിയാലോ??"

                    ചോദ്യത്തിലെ അന്തരാര്‍ത്ഥം തിരിച്ചറിഞ്ഞത് പോലെ അവന്‍ വീണ്ടും അതി വേഗത്തില്‍ രണ്ട്‌ ലാര്‍ജ്ജ് വിഴുങ്ങി ഒരു കറുത്ത കണ്ണട എടുത്ത് ധരിച്ച് ചിരിച്ച് കൊണ്ട്..

                                                                 "മനസ്സിലായോ??"

                   മനസ്സിലായില്ല എന്ന മുഖഭാവത്തില്‍ നിന്നും വായിച്ചെടുത്ത് അവന്‍ വീണ്ടും പുതിയ ഒരു അറിവ് പകര്‍ന്നു തന്നു..

                                                                 "എടൊ..ഒരു മറ..കണ്ണുകളെ മറയ്ക്കാന്‍ ഒരു കറുത്ത കണ്ണട കൊണ്ട് ഒരു മറ..ഇത് വെച്ച് ആരെയും നോക്കാം..എന്തും ആസ്വദിക്കാം..ഭാര്യയ്ക്ക് ഒരിക്കലും തിരിച്ചറിയില്ല..ആരെയാണ് നോക്കിയതെന്നും, എന്താണ് നോക്കിയതെന്നും..ഞാന്‍ ഇത് കാലത്ത് തന്നെ എടുത്ത് ഫിറ്റ്‌ ചെയ്യും..പിന്നെ ഇതിന്‍റെ മറ പിടിച്ച് എല്ലാം കാണും.ആസ്വദിക്കും..ഭൂരി ഭാഗം ആണുങ്ങളും പകല്‍ സമയം മുഴോന്‍ കറുത്ത കണ്ണട വെക്കണത് എന്തിനാ..മാന്യമായിട്ടു വായില്‍ നോക്കാന്‍.അത്ര തന്നെ ."

                 ചിരിച്ച് കൊണ്ടിരുന്ന അവന്‍റെ ചിരി ഒരു നിമിഷത്തില്‍ മുഖത്ത് നിന്നും  മാഞ്ഞു...വീടിനകത്തേക്ക് പുറത്ത് നിന്നും കയറി വരുന്ന അവന്‍റെ ഭാര്യ. കയ്യില്‍ കുറേ കവറുകളും തൂക്കി ഒരു വലിയ കറുത്ത കണ്ണട ധരിച്ച്..അവന്‍ ദയനീയമായി ചിരി ഒളിപ്പിക്കാന്‍ ബുദ്ധി മുട്ടുന്ന എന്നേയും, അവന്‍റെ ഭാര്യയുടെ  മുഖത്തെ കറുത്ത കണ്ണടയേയും  മാറി മാറി നോക്കി..കറുത്ത കണ്ണട വെച്ച് ഒന്നും മിണ്ടാതെ അവന്‍റെ ഭാര്യ കുറേ നേരം നോക്കി നിന്നു.എന്നെയാണോ??, അവനെയാണോ?? അതിനുത്തരം തരാന്‍ ആ കണ്ണുകള്‍ക്ക് കഴിഞ്ഞില്ല..കറുത്ത കണ്ണടയുടെ മറവില്‍ ഒരു രഹസ്യം ഒളിപ്പിച്ച നോട്ടം പോലെ....അവനുള്ളില്‍ നിന്നും അത്രയും സമയം കുടിച്ച വീര്യം താപമായ് ആകാശം തേടി പോയത് പോലെ..

                 വീട്ടിലേക്ക് തിരികെ പോരുമ്പോള്‍ വീണ്ടും ചിന്തയില്‍ തെന്നി പോകുന്ന കണ്ണുകളെ നിയന്ത്രിക്കാനുള്ള ഒരു ഉള്‍കാഴ്ച നേടാനുള്ള വ്യഗ്രത ആയിരുന്നു. കുറച്ച് മുന്‍പ് അവനോട് ചോദിച്ച ചോദ്യം അതേ പോലെ മനസ്സ് തിരിച്ച് ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു...

                "തന്‍റെ കൂടെ ഇരിക്കുമ്പോള്‍ അടുത്ത സീറ്റിലെ ചെറുപ്പക്കാരനെ ഒളി കണ്ണുകളാല്‍ നോക്കുന്ന ഭാര്യ...

                 കറുത്ത കണ്ണട വെച്ച് കാറിലിരുന്നു വഴിയിലൂടെ പോകുന്ന ആണുങ്ങളെ നോക്കുന്ന ഭാര്യ..."

                ആ ചിന്തയെ കൊത്തി വലിക്കുന്ന സത്യമായി മാറ്റുന്നത് പോലെ മുന്‍ വശത്തെ ടയര്‍ കാറ്റ് പോയി  തുടങ്ങി കാര്‍ ഒരു വശത്തേക്ക് വലിയാന്‍ തുടങ്ങിയിരിക്കുന്നു..

                  അരണ്ട സന്ധ്യ വെളിച്ചത്തില്‍ പഞ്ചര്‍ കടയുടെ മുന്നില്‍ നില്ക്കുമ്പോള്‍ നാടോടികളുടെ കുടിലിന് മുന്നില്‍ നിന്നും ഒരുള്‍ കാഴ്ച.."നാടോടികളായ ഒരു ഭര്‍ത്താവും, ഭാര്യയും..." അവന്‍ വിരൂപിയായ അവളുടെ പുറകില്‍ നിന്നും അഴുക്ക് പുരണ്ട മുടി മെടഞ്ഞു കെട്ടി വെച്ച് അതില്‍ വാടിയ ഒരു മുല്ല പൂ മാല ചൂടി മുന്നിലേക്ക് വന്ന് അന്തി സൂര്യന്‍റെ വെളിച്ചത്തില്‍ കണ്‍ കുളുര്‍ക്കെ നോക്കി..പിന്നെ മടിയില്‍ നിന്നും ഒരു സ്റ്റിക്കര്‍ പോട്ട് അവളുടെ നെറ്റിയില്‍ ഒട്ടിച്ച് പിന്നെയും പിന്നെയും അവളുടെ സൗന്ദര്യം  നോക്കി നിന്നു..അതെല്ലാം നോക്കി കാറിനു പിന്നില്‍ അയാളും..

                                                          "എന്‍ ഉലക അഴകിയാം രാസാത്തി..എന്‍ ചെല്ലം..."

                   ഒരു പൊട്ടിയ ചില്ല് കണ്ണാടി കൊണ്ട് അവളുടെ അഴക്‌ അവളെ കാണിച്ച് കൊടുത്ത് ആ കവിളില്‍ ഒന്ന് നുള്ളി വീണ്ടും അവന്‍

                                                         "ഇന്ത ഉലകിനിലെ  എന്‍ പൊണ്ടാട്ടി  താന്‍ മൊതല്‍ അഴകി..എന്‍ നെഞ്ച് കീറി പാത്താല്‍ ഉള്ളുക്കുള്ളീ നീ താന്‍ അമ്മാ..ഇദയത്തില്‍ നീ മട്ടും താന്‍ ..."

                    അവളുടെ കൈ പിടിച്ച് കുടിലിലേക്ക് കയറുമ്പോള്‍ പ്രണയത്തിന്‍റെ അമൂല്യമായ ഒരു ദൈവിക ഭാവം അയാള്‍ കണ്ടു..അതില്‍ നിന്നും ഒരു തരി വെളിച്ചം ആ ഹൃദയത്തിലേക്ക്..നന്മയുടെ വെളിച്ചം മനസ്സില്‍ നിന്നും കടിഞ്ഞാണ്‍ വിട്ടോടുന്ന കണ്ണുകളിലേക്കും...ടയര്‍ റിപ്പയര്‍ ചെയ്യ്ത പണം എടുത്ത് കൊടുക്കാന്‍ പേഴ്സ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഒരു ബില്ലിന്‍റെ മറവില്‍ ഭാര്യയുടെ ഫോട്ടോ..ഐശ്വര്യത്തോടെ ചിരിയോടെ തന്നെ മാത്രം നോക്കിയിരിക്കുന്ന കണ്ണുകള്‍..ആ ഫോട്ടോ പേഴ്സില്‍ തുറന്നാല്‍ കാണുന്ന തരത്തില്‍ വെച്ച് കാറിനുള്ളില്‍ കയറുമ്പോള്‍ നടന്ന്‍ പോയ വര്‍ണ്ണങ്ങള്‍ കണ്ടില്ല..മുന്നില്‍ അവള്‍ മാത്രം..

                     വണ്ടി മുന്നോട്ട് പോകുമ്പോള്‍ അയാള്‍ ആ പേഴ്സ് വിടര്‍ത്തി മുന്നില്‍ ഡാഷ് ബോര്‍ഡില്‍ വെച്ചു...കാവല്‍ മാലാഖയെ പോലെ കൂട്ടിന് അതിനുള്ളിലെ ചിത്രം..വണ്ടിയുടെ വെളിച്ചം അയാളേയും, മനസ്സിനേയും, ആ കണ്ണുകളേയും മുന്നിലെ നന്മയുടെ പാതയിലേക്ക് നയിക്കുകയായിരുന്നു..ചില്ലുകള്‍ ഉയര്‍ത്തിയ കാറിനുള്ളില്‍ നിന്നും അയാള്‍ ഉറക്കെ സ്വന്തം മനസ്സിനോട് വിളിച്ച് പറഞ്ഞു..

      "ഇന്ത ഉലകിനിലെ  എന്‍ പൊണ്ടാട്ടി  താന്‍ മൊതല്‍ അഴകി."

  ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..
         
    harishkdlr.blogspot.com

                             

                           

   

                                                     

                                                          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ