2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

പെന്‍ഷന്‍...

                                                     


                                                           
                                                  ചരടില്‍ തൂങ്ങുന്ന കണ്ണടയുടെ ചിന്നല്‍ വീണ ചില്ലിലൂടെ അയാള്‍ ആ ഉദ്യോഗസ്ഥനെ നോക്കി..ഒരിറ്റ് ദയ കാത്ത് തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറേ ആയിരിക്കുന്നു..ഇനിയും കനിഞ്ഞിട്ടില്ല..കീറിയ പഴഞ്ചന്‍ ജുബ്ബയുടെ പോക്കറ്റില്‍ എണ്‍പത്തിയേഴ് രൂപ മാത്രം..ചുട്ടു പൊള്ളുന്ന വെയിലില്‍ മൂന്ന്‍ കിലോമീറ്റര്‍ നടന്ന്‍ വന്നത് ഒരു പ്രതീക്ഷയുടെ മുകളില്‍ ..പേപ്പറില്‍ ഒപ്പ് വീഴാന്‍ കാത്ത്...

      "മാമന്‍..ഒരു പുത്യേ ആയിരത്തിന്റെ നോട്ട് ചെലവാകും..അതില്ലാണ്ട് ഒപ്പ് പേപ്പറില്‍ വീഴൂലാ.."

                                                      അവിടേക്ക് വരുമ്പോള്‍ പ്യൂണ്‍ പറഞ്ഞ വാക്കുകള്‍ ..ദിവസം കുറെയധികമായി ഇതിന് പുറകില്‍ നടക്കാന്‍ തുടങ്ങിയിട്ട്..മുടക്കാനും, മടക്കാനും ഓരോരോ കാരണങ്ങള്‍..അയാള്‍ വീണ്ടും മുഖമുയര്‍ത്തി..ആ നോട്ടത്തില്‍ തന്നെ എഴുതി വെച്ചിരിക്കുന്നു..ഒരു പുതിയ മുടന്തന്‍ ന്യായം..

        "എവിടെ റേഷന്‍ കാര്‍ഡും, വരുമാന സര്‍ട്ടിഫിക്കറ്റും??"

                                                      വൃദ്ധന്‍ സഞ്ചിയില്‍ നിന്നും മുഴിഞ്ഞ റേഷന്‍ കാര്‍ഡ് എടുത്ത് അയാള്‍ക്ക് നേരെ നീട്ടി..അയാള്‍ അറപ്പോടെ അത് തുറന്ന്‍ അതേ വേഗത്തില്‍ ആ പാവത്തിന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു...

       "നിങ്ങള്‍ ബി.പി.എല്‍ അല്ലാ...എ,പി,എല്‍ ആണ്..ദേശീയ വാര്‍ധക്യ കാല പെന്‍ഷന്‍ ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് മാത്രാ.."

                                                  ആ വൃദ്ധന്‍ നിറഞ്ഞ കണ്ണോടെ ഒരല്പം ദയക്ക് വേണ്ടി വീണ്ടും അയാളെ നോക്കി..അയാള്‍ ഒന്നുമറിയാത്ത പോലെ വീണ്ടും വാരികയെടുത്ത് വായിക്കാന്‍ തുടങ്ങി..ഒരിറ്റ് പോലും കാരുണ്യം  കിട്ടില്ലെന്ന കണ്ടപ്പോള്‍ പാവം തിരികെ നടക്കാന്‍ തുടങ്ങി..പുറത്തെ കത്തി നില്‍ക്കുന്ന വെയിലിനേക്കാള്‍ കത്തുന്ന മനസ്സ്..കാലിടറി വീഴാന്‍ പോയപ്പോള്‍ ആരോ പിടിച്ചു..ഒരു പെണ്‍കുട്ടി..

        "സൂക്ഷിച്ച്.."

                                                  ആ കൈത്താങ്ങില്‍ ഒരു കാരുണ്യ വര്‍ഷം..നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ അവള്‍ പതുക്കെ പറഞ്ഞു..

      "ആ പേപ്പര്‍ ഇനിയും അയാള്‍ ഒപ്പിട്ടു തന്നില്ലാല്ലേ? കണ്ണില്‍ ചോരയില്ലാത്ത വര്‍ഗ്ഗങ്ങള്‍..

                                                 അയാള്‍ ഇല്ലെന്ന്‍ തലയാട്ടി..ജീവിതം വഴി മുട്ടിയത് കൊണ്ട് മാത്രം ആഗ്രഹിച്ചതാ..ഇത് വരെ ഒരാളുടെ മുന്നിലും കൈ നീട്ടിയില്ല..ഒരു ജോലിയും ചെയ്യാനുള്ള കെല്പുമില്ല..ഒരു കൊച്ചു കൂരക്ക് താഴെ രണ്ട്‌ വയസ്സായ ജീവിതങ്ങള്‍..രോഗവും, ഭീതിയും പേറി..മക്കള്‍ ഉണ്ട്..പേരിന്..ഒരാളെ കൊണ്ടും ഗുണമില്ല..സമയമായപ്പോള്‍ എല്ലാം പങ്കിട്ട് വാങ്ങി സ്വന്തം സുഖം തേടി പോയി..ഒരു നേരമെങ്കിലും അടുപ്പ് പുകയാന്‍ വേണ്ടിയാണു ഈ കയറി ഇറങ്ങല്‍..അത് പോലും പകുതി വഴിയില്‍ ...

       "ഇവിടത്തെ എം.എല്‍.എ വരുന്നുണ്ട്..ആളോട് ഒന്ന്‍ പറഞ്ഞു നോക്ക്.."

                                               ആ പെണ്‍കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ മനസ്സില്‍ ചിരി തോന്നി..നാലര  വര്‍ഷം മുന്‍പ് വീടിന്‍റെ പടിയില്‍ വോട്ട് തേടി വന്ന മഹാനായ യുവനേതാവ്..അഭിനയകലയുടെ ആചാര്യന്‍..അന്ന്‍ വോട്ട് തേടി വരുമ്പോള്‍ നേതാവ്ജീ വിച്ചിരുന്ന കൊച്ചു വീടിന്‍റെ സ്ഥാനത്ത് ഇന്നൊരു വലിയ വീട്..ജനാധിപത്യം ഒരുക്കിയ മാന്ത്രികത..അന്ന്‍ വരുമ്പോള്‍ കെട്ടി പിടിച്ച് പറഞ്ഞത് ഇന്നും നരച്ച ഓര്‍മ്മയിലുണ്ട്..

      "നോക്ക് അച്ഛനും, അമ്മക്കും വാര്‍ദ്ധക്യ പെന്‍ഷന്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ ഉടന്‍ ശരിയാക്കി തരാം..വോട്ട് എനിക്ക് ചെയ്യണം..."

                                              കൈ നിവര്‍ത്തി പിടിച്ച് ചിഹ്നവും കാണിച്ച് , വെളുത്ത ചിരിയുമായി മുന്നോട്ട് നടക്കുമ്പോള്‍ ആരോ പറയുന്നത് കേട്ടു..

      "ഇമ്പോര്‍ട്ട് ചെയ്യ്ത ഖദര്‍ തുണിയാ..ജനാധിപത്യ മൂല്യം കാത്ത്
സൂക്ഷിക്കണ്ടേ.."

                                               ജയിച്ച് പലവട്ടം എം.എല്‍.എ ആയി മുന്നില്‍ വന്നപ്പോഴും, കണ്ടപ്പോഴും ഒരേ വാചകം..ചിരിയില്‍ കലര്‍ത്തിയ കാപട്യത്തില്‍ നിറഞ്ഞ ഒരേ വാചകം..

       "വിഷമിക്കണ്ടാ..ഇപ്പൊ ശരിയാകും..വകുപ്പ് മന്ത്രിയോട് ഞാന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്.."

                                             കാണരുത് എന്ന് കരുതിയാണ് ചുമരിലേക്ക് ചേര്‍ന്ന്‍ നിന്നത്..കടുത്ത സുഗന്ധം നിറഞ്ഞ ശുഭ വസ്ത്രം ധരിച്ച, കാലത്തെ ഫിറ്റ്‌ ചെയ്തു കൊണ്ട് നടക്കുന്ന ചിരിയുമായി ..എന്നാലും കണ്ടു..

        "അച്ചാ..അടുത്ത മാസം മുതല്‍ക്ക് പെന്‍ഷന്‍ കിട്ടും..മറക്കരുത് ഇലക്ഷന്‍ വരുമ്പോള്‍ .."

                                           വൃദ്ധന്‍ ഒന്നും പറയാതെ തിരികെ ..ജനപ്രതിനിധിയും, ഒരു ജോലിയും ചെയ്യാതെ പുറകെ അലയുന്ന പരിവാരങ്ങളും സുഗന്ധം പരത്തി മുന്നിലേക്ക്..പോക്കറ്റില്‍ നിന്നും ശേഷിക്കുന്ന പൈസ എടുത്ത് റോഡിലെ നെരിപ്പോടിലെക്ക് നടന്ന്‍ ബോര്‍ഡുകളിലേക്ക് കണ്ണോടിച്ചു..ഒടുവില്‍ കണ്ടെത്തിയ മെഡിക്കല്‍ ഷോപ്പില്‍ കിതച്ച് വന്നു നിന്ന് വിയര്‍പ്പില്‍ കുതിര്‍ന്ന മരുന്ന്‍ ചീട്ട് നല്‍കി വ്യഥയോടെ ചോദിച്ചു...

      "ഇത് രണ്ടു ചീട്ടും കൂടെ എടുക്കാന്‍ എത്ര ഉര്‍പ്യ ആകും??"

      "അച്ചാച്ചാ രണ്ട്‌ ചീട്ടും കൂടെ മൂന്നൂറ്റി മുപ്പത് രൂപ ആകും..."

                                          അയാള്‍ വിഷമത്തോടെ നെറ്റിയില്‍ നിന്നും കണ്ണീരിലേക്ക് കലരുന്ന വിയര്‍പ്പ് ചാലു തുടച്ച് ഒന്ന്‍ കൂടി ചില്ല് പൊട്ടിയ കണ്ണാടിയിലൂടെ അവരെ നോക്കി..അതിനപ്പുറം ചുമരില്‍ തൂങ്ങുന്ന "തിരുപതി ബാലാജിയുടെ " കലണ്ടറിലെ ദേവ ചിത്രത്തിലേക്കും...

     "പെണ്ണിനുള്ള ചീട്ട് മാത്രം എടുത്താ മതി..എത്രെയാകും"

      'അതിന് മുപ്പത് രൂപ മതി..അത് വെറും വലിവിനുള്ള മരുന്നാ..മറ്റേത് ഹൃദ്രോഗത്തിനും..."

                                            ഒന്നും പറയാതെ ഭാര്യക്കുള്ള ഗുളികയും വാങ്ങി വീണ്ടും വെയിലിലേക്ക് നടക്കുമ്പോള്‍ കൊതിയൂറുന്ന മണം..ബിരിയാണിയുടെ. അടുത്ത ഹോട്ടലില്‍ നിന്നും ഉയരുന്ന മണത്തിന് മുകളില്‍ ഒരു മോഹം കൂടി..ഒരിക്കല്‍ ഉമ്മറ കോലായില്‍ ഇരിക്കുമ്പോള്‍ അവരില്‍ നിന്നും ഒരു കുഞ്ഞു മോഹം..

       "ഒരു ബിരിയാണി തിന്നാന്‍ പൂതി തോന്നണു..ഉമ്മറിന്റെ മോള്‍ടെ കല്യാണത്തിന് കഴിച്ചതാ മൂരി ബിരിയാണി..എത്ര കൊല്ലായി.."

        "ബിരിയാണി പകുതിയായി  കിട്ടോ??"അതിനൊള്ള കാശെ കയ്യിലോള്ളൂ.."

                                           ഹോട്ടല്‍ ചുമരിലെ വില വിവരപ്പട്ടിക നോക്കി പകുതി ബിരിയാണിയുടെ വില നല്‍കുമ്പോള്‍ കണ്ണ്‍ വീണ്ടും നിറഞ്ഞു..വളര്‍ത്തി വലുതാക്കിയ മക്കളെ ഓര്‍ത്ത്..ചിറകുകള്‍ വളര്‍ന്നപ്പോള്‍ സ്വന്തം സുഖം തേടി പോയവര്‍..ചൂടന്‍ പൊതിയും വാങ്ങി വീണ്ടും ചൂടിലേക്ക്..അതിനൊപ്പം നെഞ്ചിനൊരു കനവും..മരുന്ന്‍ മുടങ്ങിയിട്ട് കുറേ ദിവസങ്ങള്‍ ...മരുന്നിന്‍റെ വില കണ്ട് സ്വയം മുടക്കുന്നതാണ്...ഒന്നുകില്‍ മരുന്ന്‍ അല്ലെങ്കില്‍ ഒരു നേരമെങ്കിലും ആഹാരം..ഇതില്‍ രണ്ടാമത്തേത് ആണ് മുന്നില്‍..എന്നിരുന്നാലും ഭാര്യയുടെ മരുന്ന്‍..ഒരിക്കലും മുടക്കാറില്ല..മുടക്കിയിട്ടില്ല..

                                          വീടിന്‍റെ മുന്നിലെത്തിയപ്പോള്‍ അമ്മിണിയാട് നോക്കി കരയാന്‍ തുടങ്ങി..അവളാണ് കുടുംബം നോക്കുന്നത്..മക്കള്‍ ഇട്ട് പോയത് മുതല്‍..അവളുടെ പാല് വിറ്റ്‌ കിട്ടുന്ന ചെറിയ തുകയിലാണ് ജീവിതം ഓടുന്നത്..രോഗത്തിനും, ഭക്ഷണത്തിനും...വസ്ത്രത്തിനും എല്ലാം ..മകളെ പോലെ ഒരു മൃഗം...

        "എന്തായി പോയ കാര്യം..പെന്‍ഷന്‍ കാശ് കിട്ടോ??"

         "അതൊന്നും ആയിട്ടില്ല..നീയിത്തിരി കഞ്ഞിര വെള്ളം എടുത്തേ?"

                                      അടുപ്പ് പുകയാത്ത ലക്ഷണം പോലെ അവര്‍ ഒന്ന്‍ വൃദ്ധനു മുന്നില്‍ പരിഭ്രമിച്ചു നിന്നു,,അത് മനസ്സിലായപ്പോള്‍ ഒരു കൃതിമ ഏമ്പക്കം വിട്ട് ബിരിയാണി പൊതി അവര്‍ക്ക് നേരെ നീട്ടി വൃദ്ധന്‍ നെഞ്ചുഴിഞ്ഞു പറഞ്ഞു..

      ''പാതി ഞാന്‍ കഴിച്ചു..പാതി പൊതിഞ്ഞ് വാങ്ങി..നല്ല ബിരിയാണിയാ..കഴിച്ചോ..."

                                    അവരുടെ അത് വരെ കത്തി നിന്ന വിശപ്പിനെ കണ്ണീരില്‍ കുതിര്‍ത്തി ആ വാക്കുകള്‍..വെറുതെ ഒരു പാഴ് മോഹം പറഞ്ഞതാണ്..അതാണിപ്പോള്‍ ഒരു പൊതിയില്‍ പൊതിഞ്ഞ് കെട്ടി..

      " ദാ..മരുന്ന്‍ വാങ്ങിട്ടുണ്ട്..."

       "നിങ്ങള്‍ടെ മരുന്നോ"

      "അടുത്ത ആഴ്ച പാല് കാശ് കിട്ടുമ്പോ വാങ്ങാം.."

                                നെഞ്ചുഴിഞ്ഞു അകത്തെ മുറിയിലെ ഇരുട്ടിലേക്ക് മറയുമ്പോള്‍ മരണം അവിടെ എവിടെയോ പതിയിരിക്കുന്നുണ്ടായിരുന്നു...ഒരു നിശബ്ദനായ കൊലയാളിയെ പോലെ...ചുരുട്ടി വെച്ച പായ നിവര്‍ത്തി അയാള്‍ നീണ്ടു നിവര്‍ന്ന്‍ കിടന്ന്...തെക്കോട്ട് തല വെച്ച്...ഒരു ചെറിയ ഞെരുക്കം..അതിനൊടുവില്‍ അവസാനത്തെ ശ്വാസവും അനന്തതയില്‍ അലിഞ്ഞു ചേര്‍ന്നു..

കുറേ നാളുകള്‍ക്ക് ശേഷം...

      "അമ്മേ..അമ്മേ.."

                              കണ്ണീരുണങ്ങിയ കണ്‍ തടവുമായി പുറത്തെ വിളിയിലേക്ക്...കൈകള്‍ കൂപ്പി വിനീതനായി നിറചിരിയോടെ എം.എല്‍.എ.. കൂടെ മാലിന്യം പൊതിയുന്ന ഈച്ചകള്‍ പോലെ സഹപ്രവര്‍ത്തകര്‍..

     "അച്ഛന്‍ മരിച്ചപ്പോള്‍ വരാന്‍ കഴിഞ്ഞില്ല...കേട്ടപ്പോള്‍ എനിക്കൊത്തിരി വെഷമായി..ഞാനാ ദേശീയ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ ശരിയാക്കി  കൊടുത്തത്..പക്ഷെ വാങ്ങാനുള്ള യോഗം..."

                              അയാള്‍ കണ്ണുകള്‍ തുടച്ചു...അത് കണ്ട് കൂടെ നിന്നവരും കണ്ണുകള്‍ തുടച്ചു..മുന്നോട്ട് വന്നു അവരുടെ കൈകള്‍ പിടിച്ച് കൃത്രിമ ദുഃഖം മുഖത്ത് തേച്ച് വീണ്ടും ഒരു അഭിനയം...

    "അമ്മേ..വരുന്ന ഇലക്ഷനില്‍ വോട്ട് എനിക്ക് തന്നെ ചെയ്യണം..."

                                അവരൊന്നും മിണ്ടാതെ നോക്കി നിന്നു..മുറ്റത്ത് മുളച്ച് പൊന്തിയ നെല്‍ ചെടിയും, പയറും, പിന്നെ ഒരു തുളസി ചെടിയും..അതില്‍ നോക്കി നിന്നു..

    "ബാബു...അമ്മക്ക് വിധവാ പെന്ഷനുള്ള കടലാസ് ശരിയാക്കി കൊടുക്കണം..എത്രയും വേഗം....ഇലക്ഷന് മുന്‍പേ കിട്ടിയിരിക്കണം..."

                                അത് വരെ മിണ്ടാതെയിരുന്ന അവര്‍ ഉള്ളില്‍ നിന്നും ഊര്‍ജ്ജം സ്വരൂ കൂട്ടി മുന്നിലെ നെല്‍ ചെടിയും, തുളസി ചെടിയും നോക്കി സധൈര്യം ഉറക്കെ പറഞ്ഞു...

        "അത് വേണ്ടാ നേതാവേ..ഞങ്ങള്‍ എ.പി,.എല്ലാ.."

 ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...




     

                                               

                                           





   



















2 അഭിപ്രായങ്ങൾ:

  1. എനിക്ക് താങ്കളുടെ കഥകൾ ഓഫീസിൽ ഇരിക്കുമ്പോഴാണ് വായിക്കാൻ പറ്റുന്നത്. താങ്കളുടെ ചില കഥകൾ വായിച്ചു പരിസരം മറന്നു ഞാൻ കരഞ്ഞു പോയി. ഇത്ര ലളിതമായ മലയാളത്തിനു ഇത്രയും ആകാര ഭംഗിയും തീവ്രതയും ഉണ്ടെന്നു ഞാൻ താങ്കളുടെ കഥകളിൽ കൂടി മനസ്സിലാക്കുന്നു. താങ്കളുടെ കമ്പനിയുടെ പേര് എനിക്ക് പരിചിതമാണ്. യു എ ഇ യിൽ ഞാൻ താങ്കളുടെ എമ്പ്ലോയീസിനു ട്രെയിനിംഗ് കൊടുത്തിട്ടിട്ടുണ്ട്. ഞാൻ സതീഷ്‌ നായർ. എച് എസ് ഇ ട്രെയിനെർ ആണ് ഗാസ്കോയിൽ. താങ്കൾ ഇനിയും എഴുതണം. വായിക്കാനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി സതീഷ്‌..നമ്മുടെ ചുറ്റ് വട്ടത്ത് നടക്കുന്ന പല കാര്യങ്ങള്‍ക്കും പ്രതികരിക്കാന്‍ എന്‍റെ കയ്യില്‍ ഏക മാര്‍ഗ്ഗം എഴുത്താണ്..അതിലൂടെ അറിയുന്ന രീതിയില്‍ ഞാന്‍ ശ്രമിക്കുന്നു...എന്നെ കുറിച്ച് എഴുതിയ വരികള്‍ക്കും, വായനക്കും നന്ദി...എഴുതും ഇനിയും..നിങ്ങള്‍ എല്ലാം കൂടെയുള്ള പിന്‍ ബലത്തില്‍...

    മറുപടിഇല്ലാതാക്കൂ