2016, ഫെബ്രുവരി 13, ശനിയാഴ്‌ച

"സദാചാര മതിലുകള്‍"

   



                                                കവലയില്‍ അതി രാവിലെ ആ ബസ്സ്‌ വന്ന് നിന്നപ്പോള്‍ വണ്ടി പീടികയുടെ അകത്ത് നിന്നും എന്നത്തേയും പോലെ കുറേ കണ്ണുകള്‍ ബസ്സിനെ രൂക്ഷമായി നോക്കി..ഉന്ത് വണ്ടിയിലെ  എരിയുന്ന സമോവര്‍ പോലെ കോപം താപമായി മാറിയ  സദാചാര കണ്ണുകള്‍..

                                                      ബസ്സ്‌ മുന്നോട്ട് നീങ്ങിയപ്പോള്‍ അതിന് മറവില്‍ നിന്നും സാരി തലയിലൂടെ പുതച്ച്, ഉറക്ക ഷീണവുമായി അവള്‍..മുഖത്ത് തിളക്കം നഷ്‌ടമായ ചായങ്ങള്‍..നീണ്ട ഒരു കൊട്ട് വാ വിട്ട് പീടികയുടെ നേരെ പാളി നോക്കി അവള്‍ മുന്നോട്ട് നടന്നപ്പോള്‍ ചില കണ്ണുകള്‍ പിന്തുടര്‍ന്ന്..അവളുടെ പിന്‍ ചലനങ്ങളെ..പൊതിഞ്ഞ് വെച്ച മാംസത്തിനു നേരെ നോക്കി കടിച്ച് കീറാന്‍ കാത്തിരിക്കുന്ന വന്യമായ നോട്ടങ്ങള്‍..പരിഭ്രമവും, പേടിയും കലര്‍ന്ന്‍ മുന്നോട്ട് അവള്‍ നടക്കുമ്പോള്‍ എന്നത്തെയും പോലെ ആ പീടികയില്‍ നിന്നുമൊരു ആചാര വെടി..ഏതോ സദാചാര മാന്യന്റെ വായില്‍ നിന്നും...

               "ട്ടോ"

                                                   അവള്‍ തിരിഞ്ഞ് നോക്കിയില്ല..ആ വാക്കുകള്‍ നെഞ്ചിലാണ് കൊണ്ടത്..എങ്കിലും തിരിഞ്ഞില്ല...അവളെ പിന്തുടരുന്ന കണ്ണുകള്‍ക്ക് ഒരു സദാചാര മറയുണ്ട്‌..അതിന്‍റെ മറവില്‍ ഇരുന്ന്‍ ആ ശരീരം ആസ്വദിക്കുന്നവരാണ് അവരില്‍  ചിലര്‍..ദൈവം നല്‍കിയ ആകൃതിയും, പ്രകൃതിയും കണ്ണുകള്‍ കൊണ്ട് മാത്രം അനുഭവിക്കാന്‍ കഴിയുന്നവനറെ രോദനം..എതിരെ വന്ന പേപ്പര്‍ ക്കാരന്‍ പയ്യനും  അവളെ കണ്ടതും സൈക്കിള്‍ ബെല്ലടിച്ച് തന്‍റെ ദൈന്യം ദിന കൃത്യം നിരവഹിച്ചു..ഒപ്പം അവളെ കടന്ന്‍ പോകുമ്പോള്‍ അവന്‍റെ ഉള്ളില്‍ നിന്നും ഒരു വലിയ സീല്‍ക്കാരം..

            "ഊഊഊഹ്."

                                           അതിന്‍റെ നീളം ഓരോ ദിവസവും കൂടി കൂടി വരുന്നു..കുറച്ച് വേഗത്തില്‍ നടക്കുമ്പോള്‍ അവള്‍ക്ക് തോന്നി പിന്നില്‍ ആരോ ഉണ്ടെന്ന്..തിരിഞ്ഞ് നോക്കാന്‍ ഭയമാണ്..തല കുനിച്ച് നടക്കുമ്പോള്‍ പിന്നില്‍ നിന്നും അറപ്പ് തോന്നുന്ന  വാക്കുകള്‍. അതിന്‍റെ മൂര്‍ച്ച മനസ്സിനേയും, ശരീര ത്തേയും കീറി മുറിച്ചത് പോലെ...

         "വരിക്ക ചക്കയാ..നല്ല പഴുത്ത് പാകമായാത് ..പക്ഷെ നാട്ടില്‍ തിന്നാന്‍ കൊടുക്കില്ല....ടൗണിലെ ആളുകള്‍ക്ക് മാത്രേ  കൊടുക്കൂ.."

                                         നടത്തം വേഗത്തിലാക്കി..അതേ വേഗതയില്‍ പുറകിലെ നാലു കാലുകളും..അതിനൊപ്പം ഭയവും..അത്  കാലുകളില്‍ നിന്നും അരിച്ച് കയറി മനസ്സിനെ ദുര്‍ബലമാക്കുന്നു..ശരീരത്തെ തളര്‍ത്തുന്നു..ചലനത്തെ പിടിച്ച് പിന്നിലേക്ക് വലിക്കുന്നു...

        "ഒരു ദിവസം ഇവളെ പോലീസ് പോക്കും...അന്നത്തോടെ തീരും ബിസിനസ്.. രാത്രി ശീലാവതി..കള്ള .പട്ടാസ്.."

        "എന്തൊക്കെ പറഞ്ഞിട്ടും അവള്ക്ക് ഒരു കുലുക്കോമില്ല..ഭയങ്കര തൊലിക്കട്ടി തന്നെ. ..."

                                       ഇടവഴിയിലേക്ക്  തിരിയുമ്പോള്‍ പിന്നില്‍ നിന്നും കാല്‍ പെരുമാറ്റം അകന്ന്‍ പോയത് തിരിച്ചറിഞ്ഞു..ഒപ്പം മനസ്സില്‍ നിന്നും ഭയവും..വീട് മുന്നില്‍ തന്നെ  ഒരു സുരക്ഷിതമായ അഭയം പോലെ.നി റഞ്ഞ കണ്ണുകള്‍ തുടച്ച് ഉറപ്പിനു വേണ്ടി തിരിഞ്ഞ് നോക്കി..ഇല്ല ...പുറകില്‍ ആരുമില്ല..

                                      വീടിരിക്കുന്ന വളപ്പിലേക്ക്  കയറുമ്പോള്‍ അത് വരെ കെട്ടി നിന്ന വീര്‍പ്പ് മുട്ടല്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതായത് അവള്‍ തിരിച്ചറിഞ്ഞു...മുന്‍ വാതില്‍ തുറക്കാന്‍ നില്ക്കുമ്പോള്‍ അയല്‍വക്കത്ത് നിന്നും ഒരു തുപ്പും, പുലയാട്ടും, .അയാളുടെ ഭാര്യ..എന്നും കാലത്ത് വണ്ടി പീടികയില്‍ ഇരുന്ന്‍ തനിക്ക് നേരെ നീളുന്ന കണ്ണുകളില്‍ ഒരുവന്‍റെ ഭാര്യ..

     "ത്ഫൂ..കാലത്ത് തന്നെ തെവിടിച്ചിനെയാണല്ലോ  കണി കണ്ടത്.."

                                   അതിനും ചെവി കൊടുക്കാതെ അകത്തേക്ക് കയറി..ചുവരില്‍ മിന്നുന്ന ബള്‍ബിനു പിന്നില്‍ ചിരിച്ച് രണ്ട്‌ പേര്‍..അച്ഛനും, അനുജനും..ഒറ്റപ്പെടലിന്‍റെ ലോകത്ത് അമ്മയേയും, തന്നേയും ഒറ്റക്കാക്കി പോയവര്‍.. രണ്ട്‌ പേരും കൂടി ശബരി മലക്ക് പോയതാണ്..എന്തിനും ഏതിനും ഒരുമിച്ചായിരുന്നു ഇരുവരും..കൂട്ടുക്കാരെ പോലെ ഒരച്ഛനും, മകനും.. ഒരിക്കലും കരുതിയില്ല തിരികെ വരുന്നത് ജീവനില്ലാതെ രണ്ട്‌ പെട്ടികളില്‍ ആയിരിക്കുമെന്ന്..കണമലയിലെ കൊക്കയുടെ ആഴങ്ങളില്‍ പോയി മറിഞ്ഞ വാഹനത്തില്‍ നിന്നും തിരിച്ചറിയാന്‍ പോലും കഴിയാത്ത രണ്ട്‌ രൂപങ്ങള്‍..അന്ന്‍ തളര്‍ന്നതാണ് അമ്മ..ഒരിക്കലും സംസാരിച്ചിട്ടില്ല..അന്ന്‍ തനിച്ചയതാണ്..ചുറ്റുമുള്ള ക്രൂരമായ സദാചാര കണ്ണുകളില്‍ നിന്നും അന്ന് തുടങ്ങിയതാണ് വാക്ക് കൊണ്ടും, നോക്ക് കൊണ്ടുമുള്ള പീഡനം..എന്നും അമ്മയെ രാത്രി തനിച്ചാക്കിയാണ് ടൗണില്‍ ജോലിക്ക് പോകുന്നത്..ഒരു പ്രസിദ്ധമായ ഹോട്ടലില്‍.ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായി....ജീവിക്കാന്‍ വേണ്ടി.. അമ്മയുടെ മരുന്നുകള്‍ക്കും വേണ്ടി മാത്രം..

      "അമ്മേ..ഞാന്‍ വന്നൂട്ടോ..സാരി മാറി ദാ വരുന്നു..ചായേം കൊണ്ട്.."

                                ചായ ഉണ്ടാക്കുമ്പോള്‍ എരിയുന്ന കനലിനെ നോക്കി അവള്‍ ചിന്തിച്ചു..ഒരു തെറ്റും ജീവിതത്തില്‍ ചെയ്യ്തിട്ടില്ല..എന്നിട്ടും ആരെല്ലാമോ ചേര്‍ന്ന്‍ തന്നെ അഭിസാരികയാക്കി മാറ്റിയിരിക്കുന്നു..എല്ലാത്തിനും പിന്നില്‍ പ്രധാനമായും അയാളാണ്..അടുത്ത വീട്ടിലെ  മദ്ധ്യ വയസ്സുള്ള പകല്‍ മാന്യന്‍..ഒരു വെട്ടം പോയ മഴയുള്ള രാത്രിയില്‍ മദ്യം മണക്കുന്ന രൂപം ഇരുട്ടത്ത് വീട്ടില്‍ കയറി വന്നു ..ആവശ്യപ്പെട്ട കാര്യത്തിന് വഴങ്ങാതെ വന്നത് മുതല്‍ തുടങ്ങിയ കഥകള്‍..തേടി വന്ന വിവാഹ ആലോചനകള്‍ മുഴുവന്‍ കവലയില്‍ തട്ടി തിരിച്ച് പോയി.മുടക്കാന്‍ നാവുകള്‍.. സദാചാര മനസ്സുകള്‍ അയാള്‍ക്കൊപ്പം ഒരു കൂട്ടമായി മാറി അപവാദ കഥകള്‍ മെനഞ്ഞപ്പോള്‍ ബന്ധുക്കള്‍  പോലും അകന്ന്‍ പോയി..ആരുമില്ലാത്ത ദുരവസ്ഥ..

                         അമ്മയുടെ അരികില്‍ വന്ന്‍ കണ്ണീരോടെ ചായ പകര്‍ന്നു നല്‍കുമ്പോള്‍ അവളുടെ മനസ്സ് പിടയുകയായിരുന്നു...ഇത്രയും അപവാദങ്ങള്‍ ചുമന്ന്‍ ഇനിയും ജീവിക്കണോ..? ജോലി ചെയ്യുന്ന സ്ഥലത്ത് പോലും സദാചാര മാന്യന്മാര്‍ കഥകള്‍ പരത്താന്‍ തുടങ്ങിയിരിക്കുന്നു..തിരിച്ചറിവ് ഉള്ള ആളുകള്‍ ആയതിനാല്‍ അവരോന്നും ആരില്‍ നിന്നും   കേട്ട മോശം കഥകള്‍ക്ക് ചെവി കൊടുത്തിട്ടില്ല..എന്തും പറയട്ടെ..ഒരു വേശ്യയെന്നു മാത്രം..വിശ്വസിക്കാത്ത ചിലരെ പോലും സദാചാര വൃന്ദം നിറമാര്‍ന്ന കള്ളകഥകള്‍ മെനഞ്ഞു മാറ്റിയിരിക്കുന്നു..എല്ലാം ഓര്‍ത്തപ്പോള്‍ മനസ്സില്‍ നിന്നും ദുഃഖം തികട്ടി കണ്ണിലൂടെ പുറത്ത് വന്നു..അത് കണ്ടിട്ടാകണം അമ്മ ആംഗ്യം കാണിച്ച് എന്ത് പറ്റിയെന്നു ചോദിച്ചത്..

        "മടുത്ത് അമ്മേ...നമ്മുടെ നാട്ടുക്കാര്‍ എന്നെ ഒരു...." ഞാനൊരു കന്യകയാണെന്ന് എനിക്ക് മാത്രമേ അറിയൂ...പിന്നെ അമ്മക്കും,ദൈവത്തിനും "

                         അമ്മ കണ്ണുകള്‍ കൊണ്ട് എല്ലാം ശരിയാകുമെന്ന് ആംഗ്യം കാണിച്ചു..പിന്നെ ചുമരിലെ ഫോട്ടോകളിലെക്കും നോക്കി എന്തോ ചുണ്ടനക്കി..സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അമ്മയുടെ വാക്കുകള്‍ അശ്വാസമായേനെ...അമ്മ ഒരാളാണ് ഭൂമിയില്‍ തുടര്‍ന്ന്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്...ദൈവം തന്ന ജീവിതം കളയില്ല..ജീവിക്കണം.ജീവിക്കും..ഈ മണ്ണില്‍ തന്നെ..ഒരു അപവാദത്തില്‍ നിന്നും ഒളിച്ചോടാതെ...എന്തെങ്കിലും വഴി ദൈവം തന്നെ മുന്നില്‍ തുറക്കും...

                          അമ്മയുടെ കൂടെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും ചില സദാചാര മുഖങ്ങളെ ഓര്‍ത്തത്..അവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഭയമാണ്..കാരണം ഒരു സാധാരണ സ്ത്രീ.അതിനപ്പുറം സമൂഹം കഥകളാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരുവള്‍..ഒരിക്കല്‍ പൊതു സ്ഥലത്ത് തടഞ്ഞു നിര്‍ത്തി ഒരു ജോലിയുമില്ലാത്ത നാട്ടിലെ ചെറുപ്പക്കാരുടെ വക സ്മാര്‍ത്ത വിചാരണ..എല്ലാ കണ്ണുകളും ദേഹത്താണ്..ആര്‍ത്തി നിറഞ്ഞ നോട്ടം..സദാചാര വാദം ഒരു മറ മാത്രം...

        "എടീ..നിന്‍റെ പൊറം പരിപാടി നിര്‍ത്തിക്കോ..ഈ നാട്ടില്‍ നടക്കൂല.."

                         ആദ്യം പേടിച്ച് പിന്മാറിയപ്പോള്‍ അവരുടെ ആവേശം കൂടി വന്നു..ചില കൈകള്‍ അനുവാദമില്ലാതെ സ്വകാര്യ ഭാഗങ്ങള് ലക്ഷ്യമാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതികരിച്ചു..ആദ്യം കരഞ്ഞു..പിന്നെ അലറി വിളിച്ചു..അതിനു മുന്നില്‍ തോറ്റ് പിന്മാറും മുന്‍പേ അവരുടെ മദ്യം മണക്കുന്ന ഭീഷണി കേട്ടു...

        'ഒരു ദിവസം നിന്നെ ഞങ്ങള്‍ പൊക്കും..അന്ന്‍ നിന്നെ പിച്ചി ചീന്തി തുണിയില്ലാതെ ഈ വഴി മുഴോന്‍ നടത്തും..ചെവില്‍ നുള്ളി കാത്തിരുന്നോ.."

                      ഭീഷണിയില്‍ ഭയന്ന്‍ ഭയത്തോടെയാണ് ഉറങ്ങുന്നത്..ഏത് നിമിഷവും ബലിഷ്ടമായ കരങ്ങള്‍ ചുറ്റി വലിയും, പിച്ചി ചീന്തും. അത് കൊണ്ട് തന്നെ പകല്‍ ഉറക്കം പോലും വാതിലുകള്‍ അടച്ച് കുറ്റിയിട്ടാണ്..അത് പോലും കണ്ട് പിടിച്ച അയല്‍വാസി അതിനും കഥകള്‍ ഉണ്ടാക്കി..ഒരിക്കല്‍ പകല്‍ സമയത്ത് വാതില്‍ തുറന്ന്‍ അയാളുടെ സംഘം വീടും പരിശോധിച്ചു..അങ്ങിനെ ചിന്തിച്ച് ചിന്തിച്ച് ഉറക്കം കണ്ണുകളില്‍ കടന്ന്‍ ഗാഡമായ മയക്കത്തിലേക്ക് കൊണ്ട് പോയി..സ്വപ്നത്തില്‍ ഒരു പൂത്തുമ്പി പോലെ പാറി നടക്കുമ്പോള്‍ ഉമ്മറത്ത് സൈക്കിള്‍ ബെല്‍ കേട്ടു..ഒരു ഭയം നെഞ്ചിലേക്ക്..ആര്?? എന്തിന്??

                     ഭീതിയോടെ കതകുകള്‍ തുറന്നപ്പോള്‍ മുന്നില്‍ നാട്ടിലെ പോസ്റ്മാന്‍..അയാളുടെ കയ്യില്‍ ഒരു സര്‍ക്കാര്‍ മുദ്രയുള്ള കവര്‍...ഒപ്പിട്ട് വാങ്ങുമ്പോള്‍ ഹൃദയം തുടിക്കുകയായിരുന്നു..പൊട്ടിച്ച് വായിച്ചപ്പോള്‍ ഹൃദയം പൊട്ടി പോകുമെന്ന് തോന്നി...അനന്ത സാഗരത്തില്‍ നീരാടി കൊണ്ട് ചുമരിലെ ഫോട്ടോയില്‍ നോക്കി..പിന്നെ അമ്മയെ കെട്ടി പിടിച്ചു...എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു...

                   കാട്ടു തീ പോലെയാണ് ആ വാര്‍ത്ത നാട്ടില്‍ പരന്നത്..കേട്ടവര്‍ കേട്ടവര്‍ ആദ്യമൊന്നു  ഞെട്ടി ..വണ്ടി  പീടികയിലെ ചായ കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ ആ വാര്‍ത്ത കേട്ട് നിശബ്ദരായി...അയല്‍വാസി മാന്യന്‍ ആ വാര്‍ത്ത കേട്ടതോടെ പരവശനായി..അയാളുടെ ഭാര്യ ഭക്ഷണം പോലും കഴിക്കാതെ അടുത്ത വീട്ടിലേക്ക് നോക്കിയിരുന്നു...ഭീതിയോടെ, ഭയത്തോടെ.
                       

                    അടുത്ത ദിവസവും കവലയില്‍ അതി രാവിലെ ആ ബസ്സ്‌ വന്ന് നിന്നു. വണ്ടി പീടികയുടെ അകത്ത് നിന്നും എന്നത്തേയും പോലെ കുറേ കണ്ണുകള്‍ ബസ്സിനെ ഭയത്തോടെ  നോക്കി..എല്ലാ കണ്ണുകളും ബസ്സിന്‍റെ മുന്‍ വശത്തെ ഡോറിലേക്ക്

                     ബസ്സ്‌ മുന്നോട്ട് നീങ്ങിയപ്പോള്‍ അതിന് മറവില്‍ നിന്നും തല ഉയര്‍ത്തി പിടിച്ചു ധീരയായി അവള്‍..അവള്‍ എല്ലാവരെയും അവിടെ നിന്ന് ഒരു വട്ടം നോക്കി..എല്ലാ സദാചാര മനസ്സുകളും ഒരുമിച്ച് എഴുന്നേറ്റ് നിന്ന് മുണ്ടഴിച്ച് അവളുടെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്നു.അതില്‍ അയാളും..എല്ലാത്തിനും കാരണമായ അയല്‍ക്കാരനും..വീണ്ടും വഴിയിലൂടെ അവള്‍ മുന്നോട്ട് നടന്ന്‍ വന്നപ്പോള്‍ എതിരെ വന്ന പത്രക്കാരന്‍ അവളെ കണ്ട് ഭവ്യതയോടെ, ഒരല്പം പേടിയോടെ കൈകള്‍ കൂപ്പി സൈക്കിളില്‍ നിന്നും ചാടിയിറങ്ങി ഒന്നും മിണ്ടാതെ മുന്നോട്ട്..സ്ഥിരം അവളെ പിന്തുടരുന്ന ചെറുപ്പക്കാര്‍ സംഘത്തില്‍ മൂന്ന് പേര്‍ ഇടവഴിയില്‍ എതിരെ കണ്ടപ്പോള്‍ ബഹുമാനത്തോടെ മാറി നിന്നു..കാട്ടു തീ വാര്‍ത്ത ചെവിയില്‍ എത്താത്ത ഒരുവന്‍ അവളെ കണ്ടതും പിന്നില്‍ നിന്നും ഉറക്കെ..

                      'എടീ  വെ...."

                      മുഴുവനാക്കുന്നതിനു മുന്‍പ് അതിലൊരു ചെറുപ്പക്കാരന്‍ വിളിച്ച് കൂവിയ വായ പൊത്തി പിടിച്ചു..രൂക്ഷമായി അവരെ നോക്കി നിന്ന അവളെ നോക്കി ക്ഷമിക്കാന്‍ കണ്ണ്‍ കൊണ്ട് ആംഗ്യം കാണിച്ച് അവളെ നോക്കി വിളിച്ചു കൂവിയവന്റെ ചെവിട്ടില്‍ പതുക്കെ പറഞ്ഞു..

                 "എടാ.പൊട്ടാ .അവര്‍ക്ക് പോലീസീ ജോലി കിട്ടിയെടാ..അതും എസ്.ഐ ആയിട്ട്..ഇന്നലെ പി.എസ്.സി ന്ന്‍ കടലാസ് വന്നൂ..തീച്ചൂളയില്‍ തന്നെ ചാടി കുളിക്കണോ മോനെ??"

                    നിശബ്ദമായ വഴിയിലൂടെ നിവര്‍ന്ന്‍ നടക്കുമ്പോള്‍ അവളുടെ ഉള്ളില്‍ ഒരു ഗൂഡമായ ആനന്ദം പൊട്ടി വിടരുകയായിരുന്നു..ഒപ്പം ആ വഴികളില്‍  എല്ലാ സദാചാര വായകളും തുന്നി കെട്ടി അവള്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നൂ...എല്ലാ സദാചാര മതിലുകളും അവള്‍ക്ക് മുന്നില്‍  ഇടിഞ്ഞു വീണു...


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

 http://harishkdlr.blogspot.in/              

                               











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ