2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

'''പതിനൊന്നാമത്തെ പൊരുത്തം.'''

                                       


               
                                                " മന്വോ..ഡാ നീയിത് നെന്‍റെ സംമമത്തോടെയാണോ ഇതിന് തയ്യാറായിത്"

                     റിസപ്ഷന്‍ നടക്കുന്ന സമയത്ത് അടുത്ത സ്നേഹിതന്‍ ചെവിയില്‍ ചോദിച്ച ചോദ്യം കേട്ട് മനു ആദ്യമൊന്ന് അമ്പരന്നു. വിവാഹ സല്‍ക്കാരത്തിനിടയിലെ കള്ള് പാര്‍ട്ടിയില്‍ നിന്നും കുടിച്ച കള്ളിന്‍റെ മൂര്‍ദ്ധന്യത്തില്‍ ചോദിച്ച ചോദ്യത്തിന് മനു ഒരു ചിരി മാത്രം ഉത്തരം നല്‍കി.
അവന്‍ പോയപ്പോള്‍ അടുത്ത് ഒരുങ്ങി നില്‍ക്കുന്ന പെണ്ണിനെ മനു ഒന്ന്‍ കൂടി പാളി നോക്കി. ഒരല്പം ഇരുണ്ട് മുഖ ഭംഗിയുള്ള, അല്പം ഉയരം കുറഞ്ഞ പെണ്ണ്..എന്നാലും തെറ്റ് പറയാന്‍ കഴിയില്ല...വിവാഹം ഉറപ്പിച്ചതിനു ശേഷം തുടങ്ങിയതാ അടുത്ത സ്നേഹിതരുടെ ചില ഒളിഞ്ഞും, മറഞ്ഞും, ലഹരി മൂക്കുമ്പോള്‍ നേരിലുമുള്ള ചില ഒളിയമ്പുകള്‍..കല്യാണം ഉറപ്പിച്ച് വന്ന രാത്രി റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയിലും കേട്ടതാണ് ചില വിമര്‍ശനങ്ങള്‍..

                                               "ഡാ ഘടീ..ഇതിപ്പോ കെട്ടി കഴിഞ്ഞാ പെണ്ണിനേം കൊണ്ട് മിനിമം ഒരു ഫസ്റ്റ് ഷോ കാണാന്‍ പോകനെങ്കിലും പറ്റണം..ഇതിപ്പോ നെന്‍റെ കാര്യത്തി സെക്കന്‍ഡ് ഷോ കാണാന്‍ പോകാനേ പറ്റൂ.."

                                                "ഒരിച്ചിരി നെറം, ഒരിച്ചിരി പൊക്കോം കൊറവേയുള്ളൂ..പിന്നെ കാണാന്‍ അത്രക്ക് പോരാ.."

                 പിന്നെയും അവര്‍ എന്തോ പറഞ്ഞു..ഒന്നും മനസ്സില്‍ നിന്നില്ല..കുറേ ജാതകം നോക്കി ഒടുവില്‍ വന്ന ബന്ധമാണ്..കാണാന്‍ പോയപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല..എല്ലാവര്‍ക്കും ഇഷ്ടമായതാണ്..ഇന്നിപ്പോള്‍?? മനു ഒന്ന്‍ വീണ്ടും അവളെ നോക്കി..അവളുടെ അടുത്ത കൂട്ടുക്കാരിയാണ് ഇപ്പോള്‍ സ്റ്റേജില്‍ വന്നിരിക്കുന്നത്..മിട്ടായി കൊടുക്കുന്നതിനിടയില്‍ അവളുടെ വക അടുത്ത കമന്റ്..

                                           "മനു ചേട്ടാ...പഠിക്കണ സമയത്ത്  ഇവളുടെ ഏറ്റവും വല്യേ ആഗ്രഹായിരുന്നു..ഔ വെളുത്ത ചെക്കനെ ഭര്‍ത്താവായി കിട്ട യെന്നത്...നീ ഭാഗ്യവതിയാ മോളെ..ഒരു ഹിന്ദി സിനിമ നടനെ പോലെ സുന്ദരനെ തന്നെ നെനക്ക് കിട്ടീല്ലോ"

                 വിവാഹ സല്‍ക്കാരം കഴിഞ്ഞ് കുളിച്ച് വൃത്തിയായി മനു മുറിയിലേക്ക് വന്നു..കല്യാണ ദിവസമായതിനാല്‍ ഒത്തിരി പേര് കയറിയിറങ്ങി അലങ്കോലമായ മുറി, എല്ലാം താളം തെറ്റി കിടക്കുന്നു..ചുളിഞ്ഞ കിടക്ക വിരികള്‍, മാറി കിടക്കുന്ന കര്‍ട്ടന്‍, അലമാരയിലെ പുസ്തകങ്ങള്‍, ഒന്നും താന്‍ വെച്ച പോലെയല്ല..ജീവിതത്തില്‍ പഠിച്ച അച്ചടക്കം മനു എന്നും പാലിച്ചത് വീട്ടിലും, ഓഫീസിലുമാണ്..അത് തെറ്റി കാണുമ്പോള്‍ മനസ്സ് ആലോസരപ്പെടും..

                  കല്യാണം കഴിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആദ്യം ചിന്തിച്ചത് ഇതെല്ലാമാണ്..സങ്കല്പത്തിലെ ഒരു ഭാര്യ..ആ സങ്കല്‍പത്തിലെ  ആദ്യഭാഗം  തന്നെ പാളിയിരിക്കുന്നു..

         'നല്ല സുന്ദരിയിരിക്കണം.."

                  അതാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്..വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. വൈകീട്ട് ഇരുട്ട് വീണപ്പോള്‍ വീഡിയോക്കാര്‍ക്ക് പൈസ നല്കാന്‍ പുറത്തേക്ക് പോയപ്പോള്‍ കസേരയുടെ മറവില്‍ നിന്നും ഏതോ ഒരുത്തന്‍ ആരോടോ പറയുന്നത് കേട്ടപ്പോഴും മനസ്സൊന്നു വിങ്ങി..

         "ചെക്കന്‍ കാശ് കണ്ട് കേട്ടീതാ..ദെന്തൂട്ടാ..കള്ള് ഷാപ്പിന്റെ ബോര്‍ഡ് പോലെ കറുത്ത പെണ്ണും, വെളുത്ത ചെക്കനും..ഛെ.."

                 മുറിയില്‍ പിന്നില്‍ ഒരു കാല്‍ പെരുമാറ്റം കേട്ടപ്പോള്‍ അയാള്‍ തിരികെ നോക്കി..അവള്‍..ചമയങ്ങള്‍ ഇല്ലാതെ, ആഭരണങ്ങളില്ലാതെ..ഇപ്പോള്‍ കുറേ കൂടി കറുപ്പ് തോന്നുന്നു..ഒപ്പം മുഖത്ത് ചില കുരുക്കള്‍..അവള്‍ ചിരിച്ച് കാണിച്ചപ്പോള്‍ മനുവും തിരിച്ച് ചിരിക്കാന്‍ ശ്രമിച്ചു..പക്ഷെ അതും പരാജയപ്പെട്ടു..പിന്നീട് മുഴിഞ്ഞ കിടക്കയില്‍ ഗത്യന്തരമില്ലാതെ നിശബ്ദമായ് കിടക്കുമ്പോള്‍ മനസ്സില്‍ മാത്രമല്ല ശരീരം തമ്മിലും ഒരകലം..അടുത്ത് ഒരു പെണ്ണ്‍ കിടക്കുന്നുണ്ട്..പക്ഷെ ..

                             "എന്ത് പറ്റീ മനുവേട്ടാ.."

                               "ഏയ്‌ ഒരു ചെറ്യേ തലവേദന.."

              പിന്നീട് മനു ഉറക്കത്തിലേക്ക് വീഴുന്നത് വരെ അവളുടെ ബാം പുരട്ടിയ കൈകള്‍ നെറ്റിയില്‍ ഉഴിയുന്നുണ്ടായിരുന്നു..എപ്പോഴോ മനു ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു..മനുവിന്റെ മുഖം അവളുടെ മുഖത്തിനടുത്ത്..ഒരു ചുംബനം നല്കാന്‍ മനുവിന്‍റെ ചുവന്ന ചുണ്ടുകള്‍ അവളുടെ ഇരുണ്ട നിറമുള്ള ചുണ്ടിനടുത്ത്..മനു ചുംബിക്കാന്‍ പോയതും കറുത്ത ചുണ്ടുകള്‍ കണ്ട് മുഖം പിന്‍വലിച്ചു...ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന മനു കട്ടിലില്‍ നോക്കി..ക്ഷീണം കൊണ്ട് അവള്‍ ഉറങ്ങി പോയിരിക്കുന്നു..കയ്യില്‍ മുറുകെ പിടിച്ച വിക്സ് കുപ്പി..മഹത്തായ ആദ്യ രാത്രി..

              പിറ്റേന്ന് രാവിലെ മനു ഉണര്‍ന്നത് പതിവിലും വൈകിയാണ്..മുറിയില്‍ അസാധാരണമായ ഒരു പ്രകാശം നിറഞ്ഞു നില്‍ക്കുന്നത് പോലെ അയാള്‍ക്ക് തോന്നി..വൃത്തിയായി വിരിച്ചിട്ട കര്‍ട്ടനുകള്‍, താന്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി അടുക്കി വെച്ച പുസ്തകങ്ങള്‍..ഒപ്പം ടീപ്പോയിയില്‍ ചൂടന്‍ ചായ, പിന്നെ രാവിലത്തെ പാത്രം...അവളെ നോക്കി..കണ്ടില്ല..അവളാണോ ഇതെല്ലാം .അമ്മയാകില്ല.ആരോഗ്യം മോശമായതിന് ശേഷം അമ്മ ഒരിക്കലും തന്‍റെ കാര്യങ്ങള്‍ ചെയ്യ്ത് തന്നിട്ടില്ല..വായ കഴുകാന്‍ ടോയ്‌ലറ്റില്‍ ചെന്നപ്പോള്‍ അവിടേയും മാറ്റങ്ങള്‍..എല്ലാം ചിട്ടയായി, ഭംഗിയായി...ഭാര്യ സങ്കല്പത്തിലെ രണ്ടാം പാദം, അതാണോ അടുക്കും ചിട്ടയും, വൃത്തിയായും മുന്നില്‍..

                                       "നല്ല വൃത്തിയും, ചിട്ടയും, ഉള്ളവള്‍ ആകണം..എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവള്‍.."

                 രണ്ടാം പാദത്തിനു കൌണ്ടര്‍ പോലെ പണ്ട് കൂട്ടുക്കാരന്‍ പറഞ്ഞ വാചകം ഓര്‍മ്മ വന്നു.എന്ത് പോസറ്റീവ് സംഗതിയും നെഗറ്റീവ് ആക്കി തീര്‍ക്കുന്ന ചിന്ത..അവന്‍റെ വാചകം..

                                        ''പുത്തനച്ചി പൊര പ്പുറം വരെ തൂക്കും..ന്‍റെ കെട്ട്യോളും ആദ്യ ദെവസം ചായ ഞാന്‍ എണീക്കും മുന്നേ കൊണ്ടൊന്നു തന്നു..മൂന്നാം ദെവസം മൊതല്‍ അവള്‍ക്ക് ഞാന്‍ തിരിച്ച് കൊടുക്കാന്‍ തൊടങ്ങി..."

                  കുളിയും, പ്രാഥമിക കര്‍മ്മങ്ങളും നടക്കുമ്പോള്‍ മുറിയില്‍ കാല്‍ പെരുമാറ്റം കേട്ടു..എല്ലാം കഴിഞ്ഞ് തിരികെ മുറിയിലെത്തിയപ്പോള്‍ ഭംഗിയായി വിരിച്ച കട്ടിലില്‍ തേച്ച് വെച്ച ഷര്‍ട്ടും, പാന്റും..മനസ്സിലേക്ക് സന്തോഷം പകരുന്ന കാഴ്ചകള്‍...മനു സന്തോഷത്തോടെ വസ്ത്രം ധരിച്ച് ഒരുങ്ങി താഴേക്ക് ചെന്നു.."അവള്‍ എവിടെ'' അടുക്കള വാതിലില്‍ എത്തിയപ്പോള്‍ അവളുടെ സംസാരം, അമ്മയോട്.ചിരിച്ച് കൊണ്ട്.മനു അകത്തേക്ക് കയറാതെ അവിടെ നിന്ന് ശ്രദ്ധിച്ചു..

                                           "അതേ വീട്ടില് മൂത്ത ചേട്ടനും, ചേച്ചീം, പിന്നെ അച്ഛനും വെളുത്തിട്ടാ..ഞാനും അമ്മേം മാത്രം കറുത്തിട്ട്..അതിന് അച്ഛന്‍ തമാശ പോലെ പറയണ കാര്യം എന്താന്ന്‍ മനുവേട്ടന്റെ അമ്മക്ക് അറിയോ?"

                                           "ഇല്ല എന്താ..?"

                                            "ന്‍റെ അമ്മ വിമലക്ക് ആദ്യം ഉണ്ടാക്കാണ എന്തും നന്നായി ഉണ്ടാക്കാനറിയൂള്ളൂന്ന്‍ ..അവസാനം ഉണ്ടാക്കണ ദോശയായാലും, മീന്‍ വറുത്തതായാലും, കൊച്ചായാലും കരിച്ചേ ഉണ്ടാക്കൂള്ളൂന്ന്‍.."

                അതിന് മറുപടി അമ്മയുടെ പൊട്ടി ചിരി ആയിരുന്നു..ചിരിച്ച് ചിരിച്ച് ചുമ വന്നപ്പോള്‍ അയാള്‍ അടുക്കളയിലേക്ക് കയറി ചെന്നു..അയാളെ കണ്ടതും അവള്‍ക്ക് പരിഭ്രമം..അമ്മ ചിരിച്ച് കൊണ്ട്..

                                              "നിന്‍റെ പെണ്ണിന്‍റെ ഒരു കാര്യം.."

                 അവള്‍ വേഗം ഒരു പാത്രമെടുത്ത് ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ വെച്ച് പരിഭ്രമം പൂണ്ട്..

                                              "മനുവേട്ടന്‍ വാ..എല്ലാം റെഡിയാണ്.."

                   കുറേ നാളുകള്‍ക്ക് ശേഷം നല്ലൊരു പ്രഭാത ഭക്ഷണം കഴിച്ചത് പോലെ അയാള്‍ക്ക് തോന്നി..അത് പോലെ ഉച്ച ഭക്ഷണവും..അയാള്‍ക്ക് ഇഷ്ടമുള്ള കറികളും, വിഭവങ്ങളും..എല്ലാം കൊണ്ടും മനസ്സിനു തൃപ്തി നല്‍കിയ ദിവസം പോലെ..എങ്കിലും പുറത്ത് ബന്ധു വീടുകളില്‍ പോകാനുള്ള അമ്മയുടെ നിര്‍ദേശം മനു കേട്ടില്ല..മുറിയില്‍ അയാളും, അവളും തനിച്ചാകുന്ന സമയത്ത് മനപ്പൂര്‍വം അവര്‍ക്കിടയില്‍ മനു ഒരു മൗനം നിറഞ്ഞ ശൂന്യത സൃഷ്ടിച്ചു..പുസ്തകങ്ങള്‍ വായിച്ചും, സുഖമില്ലെന്നു പറഞ്ഞും ഒരു ശരീരംകൊണ്ട് ഒരകലം..മൂന്ന്‍ ദിവസങ്ങള്‍ കടന്ന്‍ പോയിട്ടും അവള്‍ക്ക് അയാളോട് യാതൊരു വിധ നീരസവും തോന്നിയില്ല..വീട് ഒരുക്കുന്നതിലും, ഭര്‍ത്താവിനു ഇഷ്ടമുള്ള ഭക്ഷണം നല്‍കുന്നതിലും, ഭര്‍ത്താവിന്‍റെ ഇഷ്ടം നോക്കി പരിചരിക്കുന്നതിലും, ..

                                                 "മോനെ നീയോ അവളെ പുറത്ത് കൊണ്ട് പോണില്ല..ആ കൊച്ച് ഇന്നുച്ചക്ക് അതിന്‍റെ വീട് വരെ ഒന്ന്‍ പോയി വരട്ടെ..നാളെ ഉച്ചക്ക് നീ പോയി തിരികെ കൊണ്ട് വന്നോ"

               ഒരു മൂളല്‍ സമ്മതം നല്‍കി..ഉച്ചക്ക് മനസ്സില്ലാമനസ്സോടെയാണ് അവള്‍ പോയത്..മുറിയിലും, വീടിനുള്ളിലും ഒരു ഇരുട്ട് ബാധിച്ച പോലെ അയാള്‍ക്ക് തോന്നി..തോന്നല്‍ അമ്മ തന്നെയാണ് വിളിച്ച് പറഞ്ഞത്..

                                            "ആ കൊച്ച് പോയതോടെ വീടുറങ്ങി..ദൈവാ അതിനെ നമുക്ക് നല്‍കീത്.."

               അമ്മയുടെ വാക്കില്‍ നിന്നും ഭാര്യ സങ്കല്പത്തിലെ മൂന്നാം നിബന്ധന മനു ഓര്‍ത്തുപോയി..മൂന്ന്‍ മാത്രമല്ല, നാലും അതിനെ അനുകൂലിക്കുന്ന മറ്റുള്ളവരുടെ വാക്കുകളും

                                           "സ്നേഹമുള്ള കുട്ടി ആയിരിക്കണം..എല്ലാവരേയും കെയര്‍ ചെയ്യുന്നവള്‍ ആകണം.."

             വീട് പകല്‍ മായുന്നതിനു മുന്‍പേ ഇരുണ്ടത് പോലെ മനുവിന് തോന്നി.മനസ്സ് അവള്‍ പോയതിന് ശേഷം വല്ലാതെ വിഷമിക്കുന്നു..അവളുടെ കൂടെ പോകണമായിരുന്നു..മനസ്സില്‍ കാണാന്‍ തോന്നുന്നത് പോലെ..ആ കറുപ്പിനും ഒരു വശ്യവും, അഴകുമുണ്ട്...ഒരു ഓമനത്വം..മൂന്ന്‍ ദിവസമായി കാണാതെ പോയത്..രണ്ട്‌ ദിവസം മുന്‍പ് അടുത്ത സ്നേഹിതരില്‍ ഒരുവന്‍  പറഞ്ഞ കാര്യം കൊണ്ടാണ് അവളുടെ കൂടെ പോകാതിരുന്നത്..

                                              'എടാ ഇതെല്ലാം ബുദ്ധിയോടെ കൈ കാര്യം ചെയ്താല്‍ ഒരു വര്‍ഷം കൊണ്ട് ഡിവോഴ്സ് നടത്താം..ഒരു കാര്യത്തിനും അവളുടെ വീട്ടിലേക്ക് പോകരുത്, വീട്ടുക്കാരോട് സംസാരിക്കരുത്..അവളോടും അടുപ്പം കാണിക്കരുത്..എന്തിന് പേര് പോലും വിളിക്കരുത്..എന്തിനും ഒരു വലിയ അകലം..കുറേ  കഴിയുമ്പോള്‍ അവര്‍ തന്നെ ഒഴിഞ്ഞു പോകും..നിനക്ക് വേറെ ആറ്റന്‍ പെണ്ണിനേം കെട്ടാം.."

                                              " ചെറ്റേ..ഒരുത്തന്‍റെ കുടുംബം കലക്കാന്‍ നോക്കുന്നോടാ??കൊറച്ച് നെറം കൊറഞ്ഞൂന്നു വെച്ച്..എടാ പത്ത് പൊരുത്തം കൂടാതെ പതിനൊന്നാമത്തെ ഒരു പൊരുത്തമുണ്ട്.."ഭാഗ്യം"..മനു നീ വെറുതെ ഈ കഴുതകള്‍ പറയണ കേട്ട്.."

            വൈകീട്ട് അമ്മയുടെ കൂടെ ഭക്ഷണം കഴിക്കുമ്പോള്‍ രുചി തോന്നിയില്ല..കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് മുറിയിലേക്ക്..എല്ലാം താളം തെറ്റിയ പോലെ..ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനു തീരുമാനിച്ചു..

                                               ''നാളെ രാവിലെ ഉറക്കമുണര്‍ന്നാല്‍ അവളെ പോയി കൊണ്ട് വരണം..എനിക്ക് ദൈവം  പതിനൊന്നാമത്തെ പൊരുത്തം ചേര്‍ത്ത് നല്‍കിയ നിധിയാണ്‌ അവള്‍..അത് മനസ്സിലാക്കാന്‍ കഴിയാതെ കറുപ്പിന്റെ പേരില്‍..."

          രാവിലെ ഉണര്‍ന്നപ്പോള്‍ മുന്നില്‍ കണ്ടത് ടീപ്പോയില്‍ ചൂടന്‍ ചായയും,പിന്നെ ന്യൂസ് പേപ്പറും,മുറിയില്‍ ഒരു സുഗന്ധ പൂരിതമായ വെളിച്ചം..മനസ്സില്‍ പുതിയ ഒരു ഉണര്‍വ്..

                                             "അവളായിരിക്കുമോ?? അല്ലെങ്കില്‍ അമ്മ..??

         താഴെ നിന്നും ഒരു ഒരു ചിരി..അതിന്റെ തുടര്‍ച്ച പോലെ അമ്മയുടെ ചിരി..അയാള്‍ രണ്ടും കല്പിച്ച് കല്യാണം കഴിഞ്ഞ് ആദ്യമായി ഉറക്കെ, സ്നേഹത്തോടെ വിളിച്ചു..

                                            "നിഷാ...."
       
           ആ വിളിയുടെ തുടര്‍ പ്രതിധ്വനി പോലെ കോണി പ്പടികള്‍ ആരോ ചാടി കയറി വരുന്നു..ഒരു വലിയ കിതപ്പോടെ മുന്നില്‍ അവള്‍..പകച്ച് വലിയ കണ്ണുകള്‍ പുറത്തേക്ക് തള്ളി

                                          ''എന്താ മനുവേട്ടാ..ചായക്ക് ചൂട് പോരെ??"

            അവന്‍ അവളെ പ്രണയത്തോടെ അടി മുടി നോക്കി..ആദ്യമായി കാണുന്നത് പോലെ..അവളുടെ കിതപ്പ് സാവധാനം നെഞ്ചിടിപ്പായി മാറി അവനില്‍ നിന്നും ഒരു വാക്ക് കേള്‍ക്കാന്‍ കൊതിയോടെ..

                                            "എപ്പോഴോ വന്നത്??"

            ആ കണ്ണുകള്‍ വീണ്ടും താമര പോലെ വിടര്‍ന്നു..സന്തോഷം, സങ്കടം, കണ്ണ് നീര്‍ എല്ലാം സമം ചേര്‍ത്ത ഭാവം..

                                             "പോയിട്ട് രാത്രി ഉറങ്ങാന്‍ പോലും പറ്റിയില്ല..മനുവേട്ടനെ  കാണാന്‍ പറ്റാതെ കൊറേ കരഞ്ഞു..വെളുപ്പിന് അഞ്ചു മണിക്ക് ചേട്ടന്‍ കൊണ്ടോന്നാക്കി. ഇവിടെ വന്ന് മനുവേട്ടനെ കണ്ടപ്പോ സമാധാനായി...ഏട്ടനില്ലാതെ എനിക്ക്.....

             അവളുടെ വാക്കുകള്‍ മുഴുവനാക്കാന്‍ സമ്മതിക്കാതെ മനുവിന്‍റെ ചുണ്ടുകള്‍ ആ വാക്കുകളെ വിഴുങ്ങി..തരിച്ച് നിന്ന നിഷയെ കുറേ സമയം ആ ചുണ്ടുകള്‍ കീഴടക്കി..ഒരു വാക്ക് പോലും പറയാന്‍ സമ്മതിക്കാതെ..പിന്നെ അവന്‍റെ കൈകള്‍ ടേബിളിലെ കുങ്കുമ ചെപ്പിലേക്ക്..അതില്‍ നിന്നും ഒരു നുള്ള് എടുത്ത് നിഷയുടെ സീമന്ത രേഖയിലേക്ക്..

             നെഞ്ചില്‍ ചാഞ്ഞു കിടക്കുന്ന നിഷയെ പതുക്കെ തള്ളി മാറ്റി മനു ചിരിയോടെ അവളുടെ ചെവിയില്‍ പറഞ്ഞു..

                                                 "ഞാന്‍ പല്ല് തെച്ചിട്ടില്ലാ..വായ നാറുന്നുണ്ടാകും.."

             നിഷ അവനെ ഒന്ന്‍ കൂടി മുറുകെ പുണര്‍ന്ന്‍ ആനന്ദ നിര്‍വൃതിയോടെ പറഞ്ഞു..

                                                 "സാരല്ല്യ..ഈ താലി കഴുത്തില്‍ വീണേല്‍ പിന്നെ ഈ  നിശ്വാസമാണ് എന്‍റെ ശ്വാസം.."
   
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
                       

           

                         




                 

       





     










1 അഭിപ്രായം: