2016, ഫെബ്രുവരി 13, ശനിയാഴ്‌ച

പ്രണയ ദിനത്തിലൊരു പ്രിയ നിമിഷം..

                   


              
                                   "പ്രണയ ദിനമായിട്ടാണോ ബാങ്കില്‍ ഇത്രയും തിരക്ക്..??"

                പണമിടാനും, എടുക്കാനും, പണയം വെക്കാനും, പണയമെടുക്കാനും കുറേ പേര്‍. പ്രകാശന്‍ ചുറ്റും നോക്കി..പണമെടുക്കാന്‍ വരുന്നവരുടെ, പണയം വെക്കാന്‍ വരുന്നവരുടെ മുഖഭാവങ്ങള്‍..സന്തോഷം, സങ്കടം, ആകാംക്ഷ..പല തരം സമ്മിശ്ര ഭാവങ്ങള്‍..അതില്‍ രണ്ടാം ഭാവമാണ് തനിക്ക്..അയാള്‍ ഓര്‍ത്തു..
അറ്റ്‌ നോറ്റ് സമ്പാദിച്ച കഴുത്തിലിട്ട വിയര്‍പ്പ് കുതിര്‍ന്ന നൂല്‍ മാല ഇന്ന്‍ പണയം വെക്കണം...എങ്കിലേ അനുജത്തിയുടെ പ്രസവത്തിന്റെ ചിലവ് നടത്താന്‍ പറ്റൂ...

              മരകസേരയില്‍ ചാരിയിരുന്ന് പ്രകാശന്‍ തന്നെ കുറിച്ച് സ്വയം വിലയിരുത്താന്‍ തുടങ്ങി..അച്ഛന്‍ നഷ്ടമായപ്പോള്‍ തുടങ്ങിയ ഓട്ടമാ..ഒരു കൊച്ചു ഓട്ടോ റിക്ഷയുമായി..രാവും, പകലുമില്ലാതെ..കിട്ടുന്നതെല്ലാം ചിലവാക്കിയത് സ്വന്തം കുടുംബത്തിന്..മൂന്ന്‍ സഹോദരിമാരുടെ വിവാഹം, അവരുടെ വിവാഹത്തിന് ശേഷമുള്ള മറ്റ് ചിലവുകള്‍..എങ്കിലും ഒരു മടിയും കൂടാതെ എല്ലാം നടത്തി..ഇന്നും നടത്തുന്നു..അതിനിടയില്‍ മനപൂര്‍വ്വം ഒഴിവാക്കിയ സ്വന്തം വിവാഹം..പലരും ചോദിച്ചു..പലരും നിര്‍ബന്ധിച്ചു..

                              "സമയമായിട്ടില്ല..ഇപ്പൊ എന്തായാലും വേണ്ടാ..."

                              "പ്രകാശന്‍.."

              ടെല്ലറില്‍ നിന്നും കാഷ്യര്‍ വിളിച്ചപ്പോള്‍ ഓര്‍മ്മകള്‍ക്ക് താല്‍കാലികമായി വിട പറഞ്ഞ് കസേരയില്‍ നിന്നും എഴുന്നേറ്റ് പോകുമ്പോള്‍ പ്രകാശന്‍ ഇടത് വശത്ത് നില്‍ക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്..മനസ്സിലേക്ക് ഒരു മിന്നല്‍ പിണര്‍..കാഴ്ച മങ്ങിയത് പോലെ...മാല പണയപ്പെടുത്തി വാങ്ങിയ പണം എണ്ണി നോക്കുമ്പോളും പ്രകാശന്‍റെ നോട്ടം അവരില്‍ തന്നെയായിരുന്നു.
ആ മുഖം..കണ്ണുകളില്‍ തളം കെട്ടി നില്‍ക്കുന്ന ആഴത്തിലുള്ള ദുഃഖം,തൂവെള്ള വസ്ത്രം, ആഭരണം പോലുമില്ലാത്ത ശരീരം. അവരും പൈസ വാങ്ങി ബാങ്കിന് പുറത്തേക്ക് നടന്നു..പിന്നാലെ പ്രകാശനും..എന്നെ മനസ്സിലായിട്ടില്ല..പ്രകാശന്‍ സ്വയം പറഞ്ഞു..എങ്ങിനെ മനസ്സിലാക്കാന്‍ ..നര കയറിയ മുടിയും, താടിയും...ഇരുപത്തി മൂന്ന്‍ കൊല്ലം മുന്‍പാണ് അവസാനമായി കണ്ടത്..പരീക്ഷ അവസാനിച്ച ആ ദിവസം..നീണ്ട കാലം തന്നില്‍ വരുത്തിയ മാറ്റം മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കില്ല..തനിക്ക് മനസ്സിലായി..ഒറ്റ നോട്ടത്തില്‍..ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖം..മനസ്സില്‍ നിന്നും മായാത്ത മുഖം...

                               "ആശ.."

               പ്രകാശന്‍റെ പിന്‍ വിളിയില്‍ അവര്‍ തിരിഞ്ഞു..ഒരു അപരിചിത ഭാവത്തോടെ..പ്രകാശന്‍ ഒന്ന്‍ പരുങ്ങി കൊണ്ട്

                              "ആശ .കെ.വി അല്ലേ??"

               അവള്‍ അതെയെന്ന്‍ തലയാട്ടിയപ്പോള്‍ പ്രകാശന് സമാധാനമായി..തല ചൊറിഞ്ഞു കൊണ്ട് പ്രകാശന്‍ ആ മുഖം വീണ്ടും നോക്കി..പഴയ പ്രകാശം പരത്തുന്ന അതെ പെണ്‍കുട്ടി...സ്കൂള്‍ വരാന്തയില്‍ കൂടി ചിരിച്ചുല്ലസിച്ച്‌ നടന്ന അതേ പെണ്‍കുട്ടി.സാഹിത്യ സമാജത്തില്‍ പാട്ട് പാടുന്ന, ഇന്റര്‍ വെല്‍ സമയത്ത് കൂട്ടുക്കാരികളുമായി കളം വരച്ച് വട്ടു കളിക്കുന്ന, ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിച്ചിരുന്ന അതേ പെണ്‍കുട്ടി..

                         "ഞാന്‍ പ്രകാശനാണ്...അഞ്ചാം ക്ലാസ്സ് മുതല്‍ ഒമ്പത് വരെ കൂടെ പഠിച്ച പ്രകാശന്‍..എല്ലന്‍ പ്രകാശന്‍"

               അത്രയും പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ കൗതുകം കൊണ്ട് വികസിച്ചു.ഓര്‍മ്മയിലേക്ക് പ്രകാശന്‍ ഒരു തടസ്സവുമില്ലാതെ കടന്ന്‍ വന്നു..ക്ലാസ്സില്‍ ഏറ്റവും പിന്നിലെ ബെഞ്ചില്‍, പഠനത്തില്‍ പിന്നിലായി ആര്‍ക്കും ഒരു ശല്യമില്ലാതെ ഇരുന്നിരുന്ന പ്രകാശന്‍.."എല്ലന്‍ പ്രകാശന്‍" ടീച്ചര്‍മാര്‍ക്ക് പുറത്തെ ചായ പീടികയില്‍ നിന്നും ചായ വാങ്ങി കൊണ്ട് വരിക, സ്റാഫ് റൂമിന് മുന്നില്‍ കുടത്തില്‍ വെള്ളം നിറച്ച് കൊണ്ട് വരിക, എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു...

                        "എനിക്ക് ഓര്‍മ്മ ഉണ്ട്..പ്രകാശന്‍ എന്താ ഇവിടെ??"

           പെട്ടെന്ന്‍ ചോദിച്ച ചോദ്യം മണ്ടത്തരമായി കണ്ടപ്പോള്‍ പഴയ കാലത്തെ പോലെ ആശ നാക്ക് കടിച്ചു..പിന്നെ സ്വയം തിരുത്തി..

                        "എന്‍റെ ഒരു കാര്യം..ബാങ്കില്‍ ആരെങ്കിലും ചായ കുടിക്കാന്‍ വരോ...പ്രകാശന് എന്താ ജോലി??"

                        "ഓട്ടോ ഡ്രൈവര്‍...ആശക്ക്‌ എങ്ങോട്ടോ പോകണ്ടത്..ഞാന്‍ കൊണ്ട് വിടാം.."

           കുറച്ച് നേരം കൂടി ആശയോട്‌ സംസാരിക്കാനും, ആ മുഖം കുറേ നേരം കണ്ടിരിക്കാനും പ്രകാശന് തോന്നി..

                         "അമൃതാനന്ദമയി മഠത്തില്.."

        ഓട്ടോയില്‍ കയറി പ്രകാശന്‍ റിയര്‍വ്യൂ മിറര്‍ അവര്‍ക്ക് നേരെ തിരിച്ച് വെച്ചു.ഒരിക്കല്‍ ജീവിതം അവള്‍ക്ക് നേരെ തിരിച്ചു വെക്കാന്‍ കൊതിച്ചതാണ്. എല്ലാം മനസിലൊതുക്കി..അന്തരങ്ങള്‍..സാമൂഹികമായ, സാമ്പത്തികമായ, സൗന്ദര്യ പരമായ അന്തരങ്ങള്‍...സ്വപ്നം പോലും കാണാന്‍ കഴിയാത്ത അന്തരം..കറവക്കാരന്റെ മകനില്‍ നിന്നും പേര്‍ഷ്യക്കാരന്റെ മകളിലേക്കുള്ള വലിയ ദൂരം..

                      "പ്രകാശന്‍റെ കുടുംബം??"

        പ്രകാശന്‍ കൊതിച്ച ചോദ്യം..കാത്തിരുന്ന നിമിഷം.റിക്ഷയുടെ മുന്നിലെ മൂന്നാം കണ്ണിലൂടെ അയാള്‍ അവളെ വീണ്ടും നോക്കി..പണ്ട് പിന്‍ ബെഞ്ചില്‍ ഇരുന്ന്‍ ആരുമറിയാതെ നോക്കിയ അതേ നോട്ടം..

                    "ഞാനും..മൂന്ന്‍ സഹോദരിമാരും ..പിന്നെ ഓട്ടോയും.."

                    "അതെന്താ കല്യാണം കഴിക്കാഞ്ഞത്"
   
       ആശയുടെ ചോദ്യം അതിനൊരു മറുപടി കൊടുക്കാന്‍ പ്രകാശന് മടി തോന്നി. കുടുംബമായി ജീവിക്കുന്ന ഒരു സ്ത്രീ..എന്നോ ചെറുപ്പത്തില്‍ അവരോട് തോന്നിയ ഒരിഷ്ടം, വേണ്ട അത് മനസ്സില്‍ തന്നെ മൂടി വെക്കുക..ആരും അറിയരുത്..ആരോടും പറയരുത്..

                   "ഏയ്‌..പ്രത്യേകിച്ച്...മൂന്ന്‍ പെങ്ങന്മാര്‍ അവരെ കെട്ടിച്ചയച്ചപ്പോള്‍ സമയം വൈകി..അതോണ്ട് വേണ്ടാന്ന് വെച്ചു..."

       അതിന് ശേഷം ഒരു മൗനം അവര്‍ക്കിടയില്‍ രൂപപ്പെട്ടു..കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ എത്തിയപ്പോള്‍ ഒരു ബേക്കറിയുടെ മുന്നില്‍ നിര്‍ത്താന്‍ ആശ ആവശ്യപ്പെട്ടു..ഇറങ്ങി പോയി എന്തോ വാങ്ങുമ്പോള്‍ പ്രകാശന്‍ അടുത്ത കടയില്‍ കയറി കുറച്ച് മിട്ടായികള്‍ വാങ്ങി..അവള്‍ വന്നപ്പോള്‍ അയാള്‍ ആ പൊതി അവള്‍ക്ക് നേരെ നീട്ടി..

                   "ഇത് കുട്ടികള്‍ക്ക്...എന്‍റെ വക...''

                  "ഏത് കുട്ടികള്‍ക്ക്..പ്രകാശന്‍ വണ്ടിയെടുക്ക്..."

        പൊതി അയാളുടെ കയ്യിലിരുന്നു വിയര്‍ത്തു..അയാള്‍ റിയര്‍വ്യൂ മിററില്‍ കൂടി നോക്കുമ്പോള്‍ ആശ കണ്ണ് നീര്‍ തുടക്കുന്നത് കണ്ടു..എന്തോ ഭൂതക്കാലം വേട്ടയാടുന്ന പോലെ മുഖ ഭാവം..പ്രകാശന്‍റെ ഒളിച്ച് നോട്ടം അവള്‍ തിരിച്ചറിഞ്ഞു..അത് മനസ്സിലായതും പ്രകാശന്‍ കണ്ണാടി  റോഡിലെ കാഴ്ചകളിലേക്ക് തിരിച്ചു വെച്ചു..

                "പ്രകാശാ...എനിക്ക് കുട്ടികളില്ല...വിവാഹം കഴിച്ചു പത്ത് വര്‍ഷം മുന്പ് ..എന്നാല്‍ അതിലും വേഗത്തില്‍ പിരിഞ്ഞു..ഒരു പാട് കള്ളങ്ങള്‍ ഒളിപ്പിച്ച ഒരാളായിരുന്നു എന്‍റെ ജീവിതത്തിലേക്ക് കടന്ന്‍ വന്നത്..."

       പ്രകാശന്‍ വണ്ടി നിര്‍ത്തി തിരിഞ്ഞ് ആശയെ നോക്കി. അവിശ്വസനീയമായ ഭാവത്തില്‍..ഒരു വലിയ സങ്കട കടല്‍ ആ മുഖത്ത് തെളിയുന്നു..

                          "സ്നേഹം എന്ന് പറയുന്നത് ഒളിച്ച് വെക്കാനുള്ളതല്ലാ...തുറന്ന്‍ പറഞ്ഞ് പ്രകടിപ്പിക്കുമ്പോള്‍ അതിന്‍റെ തിളക്കം കൂടും..ആഴമേറും..

       ആശയുടെ വാക്കുകള്‍ പ്രകാശനെ വല്ലാതെ സ്വാധീനിച്ചു..തിരികെ വാഹനം മുന്നോട്ട് ഓടിക്കുമ്പോള്‍ അയാള്‍ വീണ്ടും കണ്ണാടി അവള്‍ക്ക് നേരെ തിരിച്ചു, പിന്നെ ആ കണ്ണുകളില്‍ നോക്കി പറയാന്‍ തുടങ്ങി..

                      "എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടായിരുന്നു..പക്ഷെ പറയാന്‍ കഴിഞ്ഞില്ല...പറയാതെ ഇന്നും മനസ്സിലൊളിപ്പിച്ച്..തുറന്ന്‍ പറയാനുള്ള യോഗ്യത എനിക്കില്ലെന്ന തോന്നല്‍...അതായിരിക്കാം ഇന്നും ആ പ്രണയം എന്‍റെ മനസ്സില്‍ ഞാന്‍ സൂക്ഷിക്കാന്‍ കാരണം..പക്ഷെ ഒന്നറിയാം..ഞാന്‍ ഇത് വരെ പ്രണയിച്ചതും, മോഹിച്ചതും അവളെ മാത്രമാണ്..ആ മുഖമല്ലാതെ മറ്റൊന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല..."

                        "ആരാണാ പെണ്‍കുട്ടി??"


       .ആ ചോദ്യത്തിന് മുന്നില്‍ ഒരു മൗനം മാത്രമായിരുന്നു പ്രകാശന്‍റെ മറുപടി..ഓട്ടോ അമൃതാനന്ദമയി ക്ഷേത്രത്തിന്‍റെ മുന്നിലെത്തിയപ്പോള്‍ ജീവിതത്തിന്‍റെ അറ്റമെത്തിയ പോലെ പ്രകാശന് തോന്നി..തുറന്ന്‍ പറയാന്‍ കഴിയാത്ത സ്നേഹം..അതൊരു നോവാണ്..പ്രകാശന്‍റെ മനസ്സ് അവനോട് പറഞ്ഞു തുടങ്ങി..

                       "വേണ്ടാ പ്രകാശന്‍..നീ വെറുമൊരു ഓട്ടോക്കാരന്‍..ഒരു കൊച്ചു വീട്ടില്‍ പ്രാരാബ്ധം കൊണ്ട് ജീവിക്കുന്ന അധികം സുന്ദരനല്ലാത്ത ഒരുവന്‍..അവള്‍ ഉന്നത വിദ്യഭ്യാസം നേടിയവള്‍, ഇഷ്ടം പോലെ പണവും, ആവശ്യത്തിനു സൗന്ദര്യവുമുള്ളവള്‍...മറന്നേക്കുക..നിന്നെ കാത്ത് ഒരു പാട് യാത്രക്കാര്‍.."

     ഓട്ടോയില്‍ നിന്നും ഇറങ്ങി ആശ അയാള്‍ക്ക് നേരെ പണം നീട്ടി..അയാള്‍ വാങ്ങി ബാക്കി കൊടുക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു..തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അവള്‍ അയാളുടെ അടുത്തേക്ക് വന്നു...

                    "ആ മിട്ടായി എവിടെ??" അത് തന്നേക്ക്‌..എന്തായലും വാങ്ങിയതല്ലേ?"

   പ്രകാശന്‍ നീട്ടിയ പൊതി തുറന്ന്‍ അതില്‍ നിന്നും ഒരെണ്ണം വായിലിട്ട് മറ്റൊന്ന് പ്രകാശന് നേരെ നീട്ടി വീണ്ടും..


                   "പിന്നെ ഞാന്‍ ഒരു സന്യാസിനിയൊന്നുമല്ല..മനസ്സ് വിഷമിക്കുമ്പോള്‍ ഇവിടെ വരും..പ്രാര്‍ത്ഥിക്കും..അപ്പോള്‍ തോന്നും ഒറ്റക്കല്ലാന്നു.."

       പ്രകാശന്‍ വിഷമത്തോടെ മിട്ടായി തുറന്ന്‍ കഴിക്കാന്‍ തുടങ്ങി.മധുരം കയ്പ് പോലെ കഠിനമായി രുചിയില്‍ നിറയുന്നു...പെയ്യാന്‍ കാത്ത് നില്‍ക്കുന്ന ഒരു ദുഃഖം ആ മുഖത്ത് ...അതവള്‍ തിരിച്ചറിഞ്ഞു..തിരികെ നടന്ന്‍ പോയ ആശയെ കുറച്ചു നേരം അയാള്‍ നോക്കി നിന്നു..പറയാതെ പോയ വാക്കുകള്‍ നെഞ്ചില്‍ കിടന്ന് പിടക്കുകയാണ്..കുറച്ച് നടന്ന്‍ ആശ തിരിഞ്ഞ് നോക്കി..

               "എനിക്ക് വേണ്ടി ഒന്ന്‍ കാത്ത് നില്‍ക്കാമോ..ഞാന്‍തൊഴുത്  തിരിച്ച് വരാം..??"

     അയാള്‍ സന്തോഷത്തോടെ തലയാട്ടി..കുറച്ച് നേരം കൂടി ആ സാമീപ്യം അനുഭവിക്കാന്‍ കഴിയുമെന്ന സന്തോഷം..പ്രണയ ദിനം കൊണ്ട് വന്ന ഭാഗ്യം..തിരികെ അവള്‍ പറയുന്ന സ്ഥലം വരെ കൊണ്ട് പോയി വിടുന്നത് വരെ കൈ വരുന്ന സുവര്‍ണ്ണ നിമിഷം...ഒന്ന്‍ കൂടി ആശയെ നോക്കി. ആ നോട്ടം തിരിച്ചറിഞ്ഞ പോലെ അവള്‍ നിന്നു..പിന്നെ തിരിഞ്ഞ് വീണ്ടും..

             "ഞാന്‍ തിരിച്ച് വരുമ്പോള്‍ പ്രകാശന്‍ ഇപ്പോഴും സ്നേഹിക്കുന്ന  ആ ഭാഗ്യവതിയായ പെണ്‍കുട്ടി ആരാണെന്നു എന്നോട്പറയണം.."

   പ്രകാശന്‍ ആ വാക്കുകള്‍ കേട്ട് അത്ഭുതത്തോടെ ആശയെ നോക്കി...അയാള്‍ ഒരു അപ്പൂപ്പന്‍ താടി പോലെ ഭാരമില്ലാതെ ഒരവസ്ഥയില്‍..കണ്ണുകള്‍ അടച്ച് വീണ്ടും തുറന്ന്‍ ആശയെ നോക്കി..പ്രണയ ദിനത്തിലെ ഒരു പ്രിയ നിമിഷം..അതി സുന്ദരമായ ആ നിമിഷം അവള്‍ വീണ്ടും അയാളെ നോക്കി പറഞ്ഞു...

           "അത് ഞാന്‍ ആകണമേന്നാണ് എന്‍റെ പ്രാര്‍ത്ഥന.."

 ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.        















                           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ