2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ആല്‍കെമിസ്റ്റില്‍ നിന്നും....

                                         
                         
                                             
                                           ഒരു കച്ചവടക്കാരന്‍ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രസിദ്ധനായിരുന്ന  ജ്ഞാനിയുടെ അടുത്തേക്ക് അയച്ചു.

           "സന്തോഷത്തിന്‍റെ രഹസ്യമെന്തന്നറിയാന്‍??"
                                                         
                                                             കുറേ നാളുകള്‍ അലഞ്ഞു തിരിഞ്ഞ്, ഏതാണ്ട് നാല്പത് ദിവസത്തിനു ശേഷം മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ അവന്‍ ആ ജ്ഞാനിയുടെ അടുത്തെത്തി..കുന്നിന്‍ മുകളിലുള്ള ഒരു മനോഹരമായ വലിയ കൊട്ടാരത്തിലായിരുന്നു ജ്ഞാനി ജീവിച്ചിരുന്നത്..

                                                             അകത്ത് ചെന്നപ്പോള്‍ അവന് വിസ്മയമായി..അവന്‍റെ സങ്കല്പത്തിലുണ്ടയിരുന്നത് അതി ദിവ്യനായ ഒരു സന്യാസി വര്യന്‍ ആയിരുന്നു..പക്ഷെ ഇവിടെ നല്ല തിരക്കും..പല തരത്തിലുള്ള ആളുകള്‍ വന്നു പോകുന്നു..ചിലര്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു..ഒരിടത്ത് ഒരു ഗാനമേള..അതിനപ്പുറം വിഭവ സമൃദ്ധമായ തീന്‍മേശ.ഓരോരുത്തരെയും വിളിച്ച് ജ്ഞാനി വിവരങ്ങള്‍ അന്വേക്ഷിക്കുന്നു.രണ്ട്‌ മണിക്കൂര്‍ കാത്ത് നിന്നപ്പോള്‍ അവന്‍റെ സമയം മുന്നില്‍ വന്നു.അദ്ദേഹത്തോട് അവന്‍ തന്‍റെ വരവിന്‍റെ ഉദ്ധേശം പറഞ്ഞു....

           "സന്തോഷത്തിന്റെ രഹസ്യം അറിയണമല്ലേ??പക്ഷേ തല്‍ക്കാലം എനിക്കിപ്പോള്‍ അല്പം തിരക്കുണ്ട്..പോയി ഈ കൊട്ടാരമോന്നു ചുറ്റി കറങ്ങി കണ്ടിട്ട് ഒരു രണ്ടര മണിക്കൂര്‍ കഴിഞ്ഞ് വരൂ..

                                                                  ഒരു ചെറിയ സ്പൂണ്‍ എടുത്ത് ജ്ഞാനി അവന്‍റെ കയ്യില്‍ കൊടുത്തു..അതില്‍ രണ്ട്‌ തുള്ളി എണ്ണയും ഉണ്ടായിരുന്നു..

         "വെറുതെ നടക്കണ്ടാ.ഇത് കൂടി കയ്യിലിരിക്കട്ടെ...നടക്കുമ്പോള്‍ എണ്ണ തുളുമ്പി പോകാതെ നോക്കണം.." അദ്ദേഹം പറഞ്ഞു..

                                                                 കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികള്‍ കയറിയിറങ്ങി അവന്‍ നടന്നു. പക്ഷെ ശ്രദ്ധ മുഴുവന്‍ സ്പൂണിലും, അതിലെ രണ്ടു തുള്ളി എണ്ണയിലുമായിരുന്നു..എണ്ണ തുളുമ്പി പോകരുതല്ലോ..രണ്ടര മണിക്കൂര്‍ കഴിഞ്ഞ് അവന്‍ ജ്ഞാനിയുടെ മുന്നില്‍ തിരികെയെത്തി..

          'ഓ നീ വന്നോ..എല്ലാം നടന്ന്‍ കണ്ടില്ലേ??ഊണ് മുറിയിലെ തിരശീലകള്‍ പേര്‍ഷ്യയില്‍ നിന്നും പ്രത്യേകമായി നെയ്യിച്ച് കൊണ്ട് വന്നതാണ്‌..നമ്മുടെ ഉദ്യാനം എങ്ങിനെ?? പത്ത് വര്‍ഷമെടുത്ത് അതീ മട്ടില്‍ മനോഹരമാക്കാന്‍..ഗ്രന്ഥപുരയില്‍ പോയില്ലേ??എത്ര മൃദലവും, മനോഹരവുമാണ് ഓരോ തുകല്‍ താളുകളും...???

                                                                      എന്ത് പറയണമെന്ന് അറിയാതെ അവന്‍ പരുങ്ങി നിന്നൂ..വാസ്തവത്തില്‍ അവന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല..കൊട്ടാരം ചുറ്റി കറങ്ങുമ്പോള്‍ മനസ്സ് മുഴുവന്‍ സ്പൂണിലും, അതിലെ രണ്ട്‌ തുള്ളി എണ്ണയിലുമായിരുന്നു.അതെങ്ങാന്‍ തുളുമ്പി പോയാലോ?? അവന്‍ ജ്ഞാനിയോട് സത്യം തുറന്ന്‍ സമ്മതിച്ചു..

        ''ശരി ഒന്ന്‍ കൂടി എല്ലാം വിസ്തരിച്ച് കണ്ട് വാ..ഇതാണ് എന്‍റെ ലോകം.." തിരികെ നടക്കാന്‍ ശ്രമിച്ച അവനെ അദ്ദേഹം പിന്നില്‍ നിന്നും ഓര്‍മ്മപ്പെടുത്തി.

        'ഒരാളെ വിശ്വസിക്കുന്നതിന് മുന്‍പ് അവന്‍റെ ചുറ്റ് പാടുകള്‍ ഭംഗിയായി മനസ്സിലാക്കിയിരിക്കണം.."

                                                                             അവനു സമാധാനായി..വീണ്ടും ഒരിക്കല്‍ കൂടി അവന്‍ ജ്ഞാനിയുടെ കൊട്ടാരം ചുറ്റി കണ്ടു..അപ്പോഴും ആ സ്പൂണും, രണ്ട്‌ തുള്ളി എണ്ണയും അവന്‍റെ കയ്യിലുണ്ടായിരുന്നു..എല്ലാം വിസ്തരിച്ച് അവന്‍ കണ്ടു..തട്ടിലും, ചുമരിലുമുള്ള അലങ്കാര പണികള്‍, അതി സുന്ദരമായ ഉദ്യാനം, അതിനു ചുറ്റുമുള്ള മലനിരകള്‍, എല്ലാ തരത്തിലും, നിറത്തിലുമുള്ള പൂക്കള്‍, എന്ത് മാത്രം സൗന്ദര്യബോധത്തോടെയാണ് ആ തോട്ടം ഒരുക്കിയിരിക്കുന്നത്..എല്ലാം കഴിഞ്ഞ് ജ്ഞാനിയുടെ മുന്നില്‍ തിരികെയെത്തി കണ്ടതെല്ലാം വിശദമായി അവന്‍ പറഞ്ഞു കേള്‍പ്പിച്ചു..

        "പക്ഷെ നിന്‍റെ കയ്യില്‍ ഞാന്‍ ഏല്‍പിച്ച രണ്ട്‌ തുള്ളി എണ്ണയെവിടെ?? ജ്ഞാനിയുടെ ചോദ്യം.

                                                                                 അപ്പോളാണ് അവന്‍ കയ്യിലിരിക്കുന്ന സ്പൂണിലേക്ക് നോക്കിയത്..അത് ശൂന്യം..

          "നീ പഠിച്ചിരിക്കേണ്ട ഒരു പാഠം മാത്രമേയുള്ളൂ..ജ്ഞാനിയായ ആ വൃദ്ധന്‍റെ പ്രൌഡ ഗംഭീരമായ ശബ്ദം..

            "ഈ ലോകത്തെ സുഖങ്ങളും, സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചോളൂ..അപ്പോഴും കൈവശമുള്ള സ്പൂണും, അതിലെ രണ്ട്‌ തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം..അത് തന്നെയാണ് സന്തോഷത്തിന്‍റെ ഏറ്റവും വലിയ രഹസ്യം..



ആല്‍കെമിസ്റ്റ് എന്ന നോവലില്‍ പൌലോ കൊയ്ലോ എഴുതി വെച്ച കഥ ശകലം ...സലെഹിലെ രാജാവായ മേല്‍ഷിടെക്ക് സാന്റിയാഗോ എന്നാ ഇടയ ബാലനോട് പറഞ്ഞ കഥയില്‍ ഭൂമിയാണ്‌ സ്വര്‍ഗ്ഗം..അതില്‍ മനോഹരമായി ജീവിക്കാന്‍ ഹൃദയത്തില്‍ സ്നേഹം, സഹാനുഭൂതി ..കാത്ത് സൂക്ഷിക്കുക..





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ