2016, ഫെബ്രുവരി 28, ഞായറാഴ്‌ച

നാരായണന്‍ മാഷ്‌...




                                                                 ട്രഷറിയിലേക്ക്  വടക്കേ നടയിലെ തിരക്കിലൂടെ റോഡ്‌ മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പിന്നില്‍ നിന്നും വിളി കേട്ടത്..

                            "മാഷേ..."

                                                                വിളിച്ച വ്യക്തി മുന്നില്‍ വന്നു നില്‍ക്കുന്നു..നിറഞ്ഞ ചിരിയോടെ ഒരാള്‍..താന്‍ കൊടുങ്ങല്ലൂര്‍ ബോയ്സ് സ്കൂളില്‍ പഠിപ്പിച്ച് വിട്ട ആരെങ്കിലുമായിരിക്കും..

                           "നാരായണന്‍ മാഷെ..സൂക്ഷിച്ച്..കണ്ണും, കാലുമില്ലാതെ പായുന്ന വണ്ടികളുടെ  കാലമാ.."

                                                                   കൈകളില്‍ പിടിച്ച് എതിരെ വരുന്ന വണ്ടികളെ തടഞ്ഞുനിര്‍‍ത്തി റോഡ്‌ മുറിച്ച് കടന്ന്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തിയപ്പോള്‍ വീണ്ടും അയാളെ നോക്കി.."മാഷേ എന്ന വിളി കേള്‍ക്കുമ്പോള്‍ അറിയാം..പഴയ ശിഷ്യന്‍ ആണെന്ന്‍..പക്ഷെ ആര്..ഓര്‍മ്മയില്‍ വരുന്നില്ല പരിചയമുള്ള ഒരു മുഖവും, ശബ്ദവും..

                            "എനിക്കങ്ങട് മനസ്സിലായില്ലാ.."

                            "മാഷേ..അങ്ങിനെ മനസ്സില്‍ വെക്കാന്‍ മാത്രം...(അയാള്‍ ഒന്ന്‍ നിര്‍ത്തി ഇടറിയ സ്വരത്തില്‍) മാഷ്ടെ ചീത്ത ശിഷ്യന്മാരില്‍ ഒരാള്‍..ഒരു പക്ഷെ ഏറ്റവും ചീത്തയായ ...

                                                                  അത് പറഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ ചില മുഖങ്ങള്‍..അതില്‍ മറക്കാന്‍ കഴിയാത്ത ഒരു മുഖം..തന്‍റെ നെറ്റിയിലെ പാടില്‍ വെറുതെ കൈ ഓടിച്ച് കാണിച്ചപ്പോള്‍ എതിരെ നിന്ന മനുഷ്യന്‍റെ മുഖത്ത് കണ്ണ്‍ നീര്‍ ചാലുകള്‍..ചിരിയോടെ അയാളെ നോക്കി പറഞ്ഞു..

                       "സി.എസ്. രാജീവന്‍. അല്ലേ.?

                       "അതെ മാഷേ..രാജീവനാ..മാഷ് ഒരിക്കലും ഓര്‍ക്കില്ലെന്നാ ഞാന്‍ കരുതിയേ..ഓര്‍മ്മയില്‍ വെക്കാന്‍ മാത്രം ഒരു പുണ്യവും ഞാന്‍ ചൈയ്തിട്ടില്ലല്ലോ"

                                                                  എമ്പതുകളിലെ സ്കൂള്‍ കലാഘട്ടത്തിലെ ഒരു പ്രധാന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവ്..പഠിപ്പ് മുടക്കലിനും, വിദ്യാര്‍ഥി രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും,സമരത്തിനുമെല്ലാം മുന്‍ നിരയില്‍..തിരഞ്ഞെടുപ്പിലൂടെ സ്കൂള്‍ നേതൃ സ്ഥാനം..അതിനേക്കാള്‍ ഉപരി തന്‍റെ മുപ്പത്തിയൊന്നു വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരടയാളം നല്‍കിയ ഏക ശിഷ്യന്‍..സ്കൂള്‍ ബെല്ലില്‍ തൂങ്ങി രാവിലെ തന്നെ ഭരണ കക്ഷിയായ പാര്‍ട്ടിയുടെ പുതിയ നയങ്ങള്‍ക്കെതിരെ പഠിപ്പ് മുടക്കല്‍ സമരം ചെയ്യുമ്പോള്‍ പിടിച്ച് മാറ്റി സ്കൂള്‍ ബെല്ലടിക്കാന്‍ ചെന്ന ഹെഡ് മാസ്ററെ ബെല്ലടിക്കുന്ന ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചവന്‍...

                        "അന്ന്‍ താന്‍ അടിച്ച അടിയുടെ വേദന ഇന്നും ഇടയ്ക്കിടെ  തലവേദനയായി കൂടെയുണ്ട്.."

                                                                     ചിരിച്ച് തമാശയായി പറഞ്ഞ കാര്യങ്ങള്‍ ആണെങ്കിലും അതയാളുടെ കണ്ണുകളില്‍ നനവ് പടര്‍ത്തി..ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കൗമാരത്തിലെ ചീത്ത നിമിഷങ്ങള്‍..

                     "ഞാന്‍ വിചാരിച്ചത് താന്‍ വല്ല, എം.എല്‍.എ യോ, മന്ത്രിയോ മറ്റോ ആയി തീരൂന്നാ."

                                                                     അത് പറഞ്ഞതിന് മറുപടി പോലെ രാജീവന്‍  കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ നടയിലേക്ക് കണ്ണോടിച്ച് പറഞ്ഞു..

                     "മാഷേ..ചെറുപ്പത്തില്‍ വഴി തെറ്റി വിദ്യാര്‍ഥി രാഷ്രീയത്തിലെത്തി ജീവിതം ഹോമിച്ച ആയിരങ്ങളില്‍ ഒരുവനാ മാഷേ ഞാന്‍..ആരുടെയെല്ലാം സ്വാര്‍ത്ഥത, അവര്‍ കുട്ടി കുരങ്ങുകളെ പോലെ പലതും ചെയ്യിപ്പിച്ച് അതിന്‍റെ ഫലം അനുഭവിച്ചു..അന്ന്‍ മാഷിനെ തല്ലിയപ്പോള്‍ എനിക്ക് നഷ്ടമായത് എന്‍റെ പഠിക്കാനുള്ള മോഹമായിരുന്നു..അത് പോലെ പലതും...തല്ല് കൊണ്ടും, ജീവിതം പണയം വെച്ചും തെരുവില്‍ ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ത്യാഗം നടത്തിയപ്പോള്‍  ഞങ്ങളുടെ മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ വലിയ വലിയ യൂണിവേഴ്സിറ്റിയില്‍ സമരമില്ലാതെ, പാര്‍ട്ടിയില്ലാതെ, സമ്പന്നതയില്‍  രാഷ്ട്രീയം പഠിക്കുന്നുവെന്ന സത്യം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്.."

                  "പിന്നെ എല്ലാത്തിലും മേലെ ഒന്നുണ്ട് മാഷേ..എല്ലാരും എഞ്ചിനിയറും, ഡോക്ടറും, അധ്യാപകരും ആയി തീര്‍ന്നാല്‍  കൃഷി ചെയ്യാന്‍ ആരുണ്ടാകും ഈ ഭൂമിയില്‍??..അത് കൊണ്ട് തിരിച്ചറിവായപ്പോള്‍ പാര്‍ട്ടിയെ പടിയടച്ച് പിണ്ഡം വെച്ചു കൈകോട്ട് എടുത്ത് പറമ്പിലേക്ക് ഇറങ്ങി..അന്ന്‍ മുതല്‍ സ്വപ്നം വിളയിക്കാന്‍ തുടങ്ങീതാ..ഭൂമിയിലും, ജീവിതത്തിലും..''

                                                                           ആ വാക്കുകള്‍ മനസ്സില്‍ കൊണ്ടു..പണ്ട് പഠിപ്പിക്കുമ്പോള്‍ അവരോട് ഉപദേശമായി നല്കിയിരുന്നതും ഇതൊക്കെ തന്നെ.."എന്ത് ജോലിയായാലും അതില്‍ സന്തോഷം കണ്ടെത്തുക..സത്യാ സന്ധമായി ചെയ്യുക, കര്‍മ്മ ഫലം അനുഭവിക്കുക..."

               "രാജീവേ ..തന്‍റെ കുടുംബമെല്ലാം...?"

               "സുഖം മാഷേ..പണ്ട് എന്‍റെ അച്ഛനും, അമ്മയും ഞാന്‍ പഠിക്കാന്‍ പോകുമ്പോള്‍  സ്വപ്നം കണ്ടിരുന്നില്ല മാഷേ..ആരായി തീരണമെന്ന് അവര്‍ ആഗ്രഹിച്ചതുമില്ല..അതിനുള്ള ശേഷിയുമില്ല.. അന്നതായിരുന്നു കാലം..പക്ഷെ മാഷേ..ഞാന്‍ പറമ്പില്‍ കിളക്കുമ്പോഴും, കൃഷി ചെയ്യുമ്പോഴും സ്വപ്നം കണ്ടത് എന്‍റെ മക്കളെ കുറിച്ചാണ്..എനിക്ക് ജീവിതത്തില്‍ എന്നോ നഷ്ടമായത് തിരികെ പിടിക്കാനുള്ള വാശി.....സാധിച്ചു മാഷേ..എനിക്ക് രണ്ട്‌  പെണ്‍ മക്കളാ..രണ്ടാളും മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു...എന്നെ നശിപ്പിച്ചത് ലഹരി മരുന്നിനേക്കാള്‍ വീര്യമുള്ള വിദ്യാര്‍ഥി രാഷ്ട്രീയമാണ്..അതിലേക്ക് എത്തി നോക്കാന്‍ പോലും ഞാന്‍ അവരെ സമ്മതിച്ചില്ല..പഠിക്കുന്നവര്‍ക്ക് എന്തിനാ മാഷേ രാഷ്ട്രീയം..പഠിച്ചതിനു ശേഷം ജനസേവനത്തിന് ഇറങ്ങട്ടെ..??"

                                                                   സന്തോഷത്തോടെ അയാളെ ചേര്‍ത്ത് പിടിച്ചു..മനസ്സിന് അഭിമാനം തോന്നി..ഇവരെ പോലുള്ള പതിനായിരങ്ങള്‍ ശിഷ്യന്മാരായി സമൂഹത്തില്‍ ജീവിക്കുന്നു..എല്ലാവരും മക്കളാണ്..മക്കളെ പോലെ തന്നെയാണ്..അതില്‍ ചെറിയ വികൃതി കാട്ടിയവരും, കുറുമ്പന്മാരും ഉണ്ട്..എന്നാലും എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു..ഭൂമിയില്‍ ദൈവത്തിന്‍റെ പ്രതി രൂപം പോലെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന്‌ നല്‍ക്കുന്ന ജോലിയെ സ്നേഹിക്കുന്നു..ബഹുമാനിക്കുന്നു...

            "വീട്ടിലേക്ക് ഒരു ദിവസം പിള്ളാരെ കൂട്ടി വാ...അവിടെ ടീച്ചര്‍ക്കും, എനിക്കും വല്ലപ്പോഴും തേടി വരുന്ന നിങ്ങളെ പോലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അകെ ബന്ധുക്കള്‍..മക്കള്‍ ഇല്ലാതെ പോയതില്‍ വിഷമമില്ല. ഞങ്ങള്‍ക്ക്...തന്നെ പോലെ പതിനായിരം പേരുണ്ട് സ്വന്തം മക്കളെ പോലെ..

                                                                      കണ്ണ്‍ നിറയാതിരിക്കാന്‍ ഒന്ന്‍ ശ്രമിച്ചു..സാധിക്കുന്നില്ല..ഒരു തുള്ളി ഉരുണ്ട് കൂടി താഴെക്ക്..അത് കണ്ടിട്ടാകണം രാജീവന്‍ കൈകളില്‍ മുറുകെ പിടിച്ചത്..ഒരു മകന്‍റെ സാമീപ്യം  പോലെ തോന്നിച്ച നിമിഷം..

         "മാഷേ..ഞാന്‍ വരും മാഷേ...എനിക്കും തേടി പോകാനും, അനുഗ്രഹം വാങ്ങാനും അച്ഛനും, അമ്മയുമില്ല...രണ്ട്‌ പേരും നേരത്തെയങ്ങ് വിട്ടു പോയി...കാലങ്ങളായ് ഞാന്‍ മനസ്സില്‍  നീറല്‍ പോലെ കൊണ്ട് നടക്കുന്ന ഒരു സംഗതീണ്ട്.. എന്നും എന്നെ അലട്ടുന്ന ഒന്ന്‍.."

                                                                       മനസ്സിലായത്  പോലെ രാജീവനെ നോക്കി..ആ മുഖത്തെ ഭാവം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്നു..എന്താണ് പറയാന്‍ തുടങ്ങുന്നതെന്ന്..അലട്ടുന്നതെന്ന്..

          "ബുദ്ധിയില്ലാത്ത ഒരു പ്രായത്തില്‍ ഞാന്‍ ചെയ്യ്ത തെറ്റിന് മാഷ്‌ എന്നോട് പൊറുക്കണം..ഞാന്‍ അറിയാതെ ഒരു രാഷ്ട്രീയ ഭ്രാന്തിന്‍റെ മൂര്‍ച്ചയില്‍..വെറുക്കുന്നു മാഷേ ആ നിമിഷത്തേയും, അതിലേക്ക് എന്നെ നയിച്ച ആ പ്രസ്ഥാനത്തേയും..മാഷ് എന്നോട് പൊറുക്കണം...

                                                                       നിറയുന്ന കണ്ണുകളുമായി അയാള്‍ കാലില്‍ വീഴാന്‍ തുടങ്ങിയപ്പോഴേക്കും പിടിച്ചുയര്‍ത്തി..പിന്നെ നെഞ്ചോട്ചേ ര്‍ത്ത് പിടിച്ചു..പരിസരം മറന്നുള്ള നിമിഷങ്ങള്‍...

           "ടോ താന്‍ ജീവിതത്തില്‍ വിജയിച്ചവനാ...ജീവിതം കൊണ്ട് വിജയം നേടിയവന്‍...അഭിമാനം തോന്നുന്നു..തന്നെ പഠിപ്പിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യമുള്ളവനാ..മാഷ് ഒരിക്കലും ഒന്നും മനസ്സില്‍ വെച്ചിട്ടില്ല..കുട്ടികള്‍  ചെയ്യുന്ന ചെറിയ തെറ്റുകള്‍ ക്ഷമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തര്‍ത്ഥമാണ് അധ്യാപകനെന്ന വാക്കിനുള്ളത്.."

                                                                        അയാളുടെ കണ്ണുകളില്‍ നിറയുന്ന സന്തോഷം കണ്ടപ്പോള്‍ അന്നത്തെ ദിവസം വിലപ്പെട്ടതായി തോന്നി..ഒടുവില്‍ അടുത്ത ദിവസം വീട്ടിലേക്ക് വരാമെന്ന് ഉറപ്പ് തന്ന് രാജീവന്‍ നടന്ന്‍ പോകുന്നത് വരെ നോക്കി നിന്നു..വീട്ടില്‍ ചെന്നാല്‍ ടീച്ചറോട് പറയാന്‍ ഒരു നല്ല വിശേഷം..അവര്‍ക്കും സന്തോഷം..ഇങ്ങിനെ വഴിയില്‍ നിന്നും വീണ് കിട്ടുന്ന ചില കൊച്ചു കൊച്ചു സന്തോഷങ്ങളാണ് ഈ വാര്‍ദ്ധക്യ ഏകാന്ത കാലത്തെ നീക്കിയിരുപ്പുകള്‍..മുന്നോട്ട് നടന്ന്‍ നീങ്ങുമ്പോള്‍ പല മുഖങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍...പല തരത്തിലുള്ള സഹായ ഹസ്തങ്ങള്‍..അതാണ് ഏറ്റവും വലിയ സമ്പാദ്യം....

            "മാഷേ വെയില് കൊള്ളണ്ടാ? ..ഈ കുടയിലേക്ക് കയറിക്കോ?...എന്താ വേണ്ടത്?...മാഷ് അവിടെ ഇരുന്നോ.?..ആ പേപ്പറുകള്‍ തന്നേ?..ഞാന്‍ ശരിയാക്കി കൊണ്ട് തരാം.?..മാഷിന് കുടിക്കാന്‍ എന്താ??മാഷേ ഓട്ടോയില്‍ കയറിക്കോ ഞാന്‍ കൊണ്ട് വിടാം..? മാഷ് ബസ്സിലെ ടിക്കറ്റ് ഞാന്‍ കൊടുക്കാം.."
 
                                                                            ആ വെയില്‍ വിരിച്ച ചൂടിലൂടെ രാജീവനെ കണ്ട മനസ്സിന്‍റെ കുളിരും പേറി നടക്കുമ്പോള്‍ ഗവര്‍മെന്റ് ഗേള്‍സ്‌ സ്കൂളിന്റെ മതിലില്‍ എഴുതി വെച്ച വാചകം കണ്ടു..നിറഞ്ഞ തുളുമ്പുന്ന സന്തോഷത്തോടെ മനസ്സില്‍ വീണ്ടും വീണ്ടും വായിച്ചു....

                "മാതാപിതാ ഗുരു ദൈവം.."
                                                                       

     ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....                                                                    

                                                                     

         

                                 


















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ