2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

"അമതം."

                                                   


   
                                                                 സര്‍ ഐസക്ക് ന്വൂട്ടന്‍ ഉദ്യാനത്തിലെ അപ്പിള്‍ മര ചുവട്ടില്‍ വിശ്രമിക്കനിരിക്കുമ്പോള്‍ അപ്പിള്‍ തലയില്‍ വീണു 'ഗുരുത്വാകര്‍ഷണം" കണ്ട് പിടിച്ച കഥ പോലെയല്ല ബേബിയുടെ തലയില്‍ കല്ല്‌ വീണ കഥ...ഇത് വേറെ ലെവല്‍..ബിവറേജസ് കോര്‍പ്പറേഷന്‍ പരിസരത്ത്  ആരെങ്കിലുമായി ഷയര്‍ ഇട്ട് ഒരു ഭവാനി (നിലവില്‍ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ ബ്രാണ്ടി) വാങ്ങാന്‍ നില്ക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍ വടക്കേ നടയെ പ്രകമ്പനം കൊള്ളിച്ച് അതാ പോകുന്നു ഒരു പണിയുമില്ലാത്ത കുറേ "അസഹിഷ്ണുത ഖണ്ഡഭാരത " വാദികളുടെ ദേശസ്നേഹം നിറഞ്ഞ ജാഥ..തല ഉയര്‍ത്തി ഒന്ന്‍ നോക്കിയതേ ബേബിക്കും, കൂടെ നിന്ന ശശിക്കും ഓര്‍മ്മ യുള്ളൂ...ഒരു വലിയ കല്ല്‌ ബേബിയുടെ മെടുല്ലാ ഒബ്ലാം കട്ടയുടെ പുറകില്‍..ഒരു കൊച്ച് കല്ല്‌ ശശിയുടെ പുരുഷ കേസരിയുടെ ആവരണ വലയത്തിലെ ഒരു ഉപഗ്രഹത്തില്‍..

                                                             കല്ല്‌ പതിച്ചപ്പോള്‍  ഒരു കിളി പറന്നു പോകുന്നതിന് പകരം ഒരു കൂട്ടം കിളികള്‍  തലയില്‍ വന്ന് കൂട് കൂട്ടിയത്പോ ലെ ശ്രീമാന്‍ ബേബിക്ക് അനുഭവം തോന്നി...തല തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ അകപ്പെട്ടത് പോലെ..ശശിയുടെ  കാര്യത്തില്‍  കല്ല്‌ പതിച്ച ഭാഗത്ത് നിന്നും ഒരു ഗോളാന്തര സന്ദേശം നെറുകയിലൂടെ  കയറി കണ്ണിലൂടെ മിഴിച്ച് പുറത്തേക്ക് നിന്നു..അന്ന്‍  കല്ലില്‍ നിന്നും കിട്ടിയ അറിയാത്ത ജ്ഞാനവുമായി ബേബി ജീവിതത്തില്‍ ആദ്യമായി ഒരു  തുള്ളി കുടിക്കാതെ അധികം ഇരുളും മുന്‍പേ വീടിനുള്ളില്‍ കയറി.."അന്നായിരുന്നു ബേബിയുടെ ബോധി മണ്ഡലത്തില്‍ ജ്ഞാനോദയമുണ്ടായത്..ആ ജ്ഞാന സ്നാനം ലഭിച്ച അവസ്ഥയെ  ഏതോ ഒരു വിവരമുള്ളവന്‍ നിഷ്പ്രയാസം "അമേദ്യ ലഭ്യസി" എന്ന വാക്കാക്കി മാറ്റി..

             "നിങ്ങ അറിഞ്ഞാ..നമ്മടെ പുറമ്പോക്ക് ബേബിക്ക് എന്തോ സാധനം  കിട്ടിന്ന്‍.."അമേദ്യലഭ്യസി"ന്നാണ് അതിന്‍റെ പേര്..നമ്മടെ പഴേ കാലത്തെ മുനിമാര്‍ക്ക് ഉണ്ടായിരുന്ന പോലെ ഒരു ശക്തി.."

                                                           ശശിയില്‍ നിന്നും വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു..ഇന്നലെ വരെ വാര്‍ക്കപ്പണി ചെയ്യാന്‍ പോയിരുന്ന വരുത്തന്‍ ബേബിക്ക് ജ്ഞാനോദയം??മലയാളം  പഠിപ്പിക്കുന്ന കുമാരന്‍ മാഷ്‌ അത് കേട്ട് പൊട്ടി ചിരിച്ചു..ഒപ്പം അര്‍ഥം മനസ്സിലാക്കിയവരില്‍ ചിലരായ  യൂത്തന്മാരും, ഫ്രീക്കന്മാരും...സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഭൂരിഭാഗം ചിലര്‍ക്കും ശശി പറഞ്ഞ അമേദ്യലഭ്യസി മനസ്സിലായില്ല..പറഞ്ഞു നടന്ന ശശിക്കും....

                                                            എന്തായാലും ഒരൊറ്റ ദിവസം കൊണ്ട് ഒരു സാധാരണക്കാരന്‍ ബേബി നാട്ടിലെ അസാധാരണമായ ഒരു ജീവിയായി രൂപാന്തരം പ്രാപിച്ചു."..നാട്ടിലെ ചാത്തന്‍ ദൈവത്തെക്കാളും, പൂക്കോയ തങ്ങള്‍ ജാറത്തേക്കാളും വലിയ പ്രസിദ്ധി..കല്ല്‌ തലയില്‍ വീണ് കിട്ടിയ "അമേദ്യലഭ്യസി" കാണാന്‍ നാട്ടിലെ പൗര പ്രമുഖര്‍ ബേബിയുടെ വീടിനു മുന്നില്‍ വട്ടം കൂടി നിന്നു..അതില്‍ പൂജാരിയും, പേര്‍ഷ്യക്കാരന്‍ ഹനീഫയും, സുവിശേഷം വിളമ്പുന്ന  പീലിയും, പിന്നെ അസംഘ്യം ബാല, കൗമാര, യുവ, വൃദ്ധ ജനങ്ങളും..പിന്നെ കണ്ണ് മിഴിച്ചു കുറേ പെണ്ണുങ്ങളും..

            "അല്ല കിട്ടിയത് അവന്‍ കാണിക്കുമോ?..ഒരു ചെറ്യേ പങ്ക് എനിക്കും തരുല്ലേ അവന്‍..ഒന്നില്ലെങ്കിലും  ഞാനീ വാര്‍ഡിലെ എം.പി യല്ലേ....?"

                                                                ബേബിക്ക് കിട്ടിയതിന്‍റെ പങ്ക് ലഭിക്കാന്‍  കാത്ത് നിന്ന മഹാനായ മെമ്പര്‍ ഓഫ് പഞ്ചായത്തിനെ  നോക്കി കുമാരന്‍ മാഷ് തന്‍റെ ഭാഗം പറഞ്ഞു..

           "കിട്ട്യാ മുഴുത്ത കഷ്ണം നോക്കി വാങ്ങിക്കോ..അവന്‍ കഴുകി കഴിഞ്ഞിട്ടില്ലെങ്കില്‍..വെറുതെ കിട്ട്യാ ....തിന്നണ നായ്ക്കള്.."

                                                                  ഒടുവില്‍ അവര്‍ കാത്തിരുന്ന പോലെ വീടിനു മുന്നില്‍ ബേബിയുടെ പുതിയ രൂപം പ്രത്യക്ഷമായി..തലയിലെ മുടി, മീശ, താടി, പുരികം എന്നീ രോമ കൂപങ്ങള്‍ വടിച്ച് മൊത്തം വെളുപ്പിച്ച മുഖം..മുലകച്ച പോലെ ഉയര്‍ത്തി കെട്ടിയ ഉടുമുണ്ട്.തലക്ക് പിന്നിലെ  കല്ല്‌ പതിച്ച ഭാഗം കെട്ടി പൊതിഞ്ഞ് വെച്ചിരിക്കുന്നു..

        "കൂട പിറപ്പുകളെ..സ്നേഹജനകരെ..ഇന്ന്‍ മുതല്‍ ഞാന്‍ പഴയ വാര്‍ക്ക ബേബിയല്ല..നിങ്ങള്‍ക്ക്  എന്നെ "ബി" എന്ന് വിളിക്കാം..."മതമില്ലായ്മ അതാണ് ഇന്ന്‍ മുതല്‍ എന്‍റെ മതം.."..പ്രകൃതിയാണ് എന്‍റെ ആരാധനാലയം, നന്മയാണ് എന്‍റെ ജീവ ലക്‌ഷ്യം.."

                                                                     അന്ന്‍ തലേന്ന്‍ വരെ "ഞങ്ങ, നിങ്ങ,നമ്മ " അങ്ങിനെ മലയാള ഭാഷ പോഷിണിയില്‍ നിന്നും കടമെടുത്ത വാക്കുകള്‍ സംസാരിച്ചിരുന്ന ബേബി എന്ന "ബി" തനി അച്ചടി ഭാഷ സംസാരിക്കുന്നത് കണ്ടപ്പോള്‍ തന്നെ തെങ്ങ് കയറാന്‍ പോയിരുന്ന, ഇപ്പോള്‍ ലോട്ടറി വില്‍ക്കാന്‍ നടക്കുന്ന സുകുമാരന്‍ ഉറപ്പിച്ചു പറഞ്ഞു..

      "അവനു അമേദ്യ ലഭ്യസി" കിട്ടീത് സത്യാ..കൊടുങ്ങല്ലൂരമ്മ തന്നാണ സത്യം.."

         "കൂട പിറപ്പുകളെ..നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ ഒരു മുറിയില്‍  വലിയ ഒരു ആള്‍ കണ്ണാടി ഘടിപ്പിക്കുക..രാവിലെ ഉണരുമ്പോള്‍ ആ കണ്ണാടിയില്‍ നോക്കി നിങ്ങളുടെ അന്നന്നത്തെ തെറ്റുകള്‍ ഏറ്റ് പറയുക, നല്ല പ്രവൃത്തികള്‍ ആലോചിക്കുക..നല്ലതിനെ തെറ്റുകളില്‍ നിന്നും വേര്‍പ്പെടുത്തി ആ തെറ്റുകള്‍  പിന്നീട് ചെയ്യാതിരിക്കുക..പിന്നെ നിങ്ങളുടെ കണ്ണുകളില്‍ നോക്കി നിങ്ങള്‍ക്ക് നേടേണ്ട ഏതൊരു നല്ല കാര്യത്തേയും കുറിച്ച്  സ്വന്തം മനസ്സിനെ തന്നെ എന്നും ഓര്‍മ്മ പ്പെടുത്തുക..ബലപ്പെടുത്തുക..അങ്ങിനെ രണ്ട്‌ നേരം സ്വയം നിങ്ങളോട്തന്നെ പ്രാര്‍ത്ഥിക്കുക...നിങ്ങളുടെ പ്രാര്‍ത്ഥന നിങ്ങളുടെ ശരീരം ഏറ്റെടുത്ത് നിറവേറ്റും  വരെ..തുടരുക..ഇവിടേ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ നാഥന്‍.."

      "കല്ല്‌ കൊണ്ടത് ഒബ്ലാം കട്ടയിലാ മോനെ..അതോണ്ട് ചെയ്ത്താന്‍മോറന്‍  പലതും പറയും.."

                                                            അത് പറഞ്ഞ കൂട്ടുക്കാരനെ ചിരിയോടെ ബി ഒന്ന്‍ നോക്കി.. പിന്നെ എല്ലാവര്‍ക്കും മുന്നിലൂടെ പുറത്തേക്ക് ഇറങ്ങി ഇറയില്‍ നിന്നും വെട്ടുകത്തി, ചുമരില്‍ ചാരി വെച്ചിരുന്ന ചൂല്‍, കൈക്കോട്ട് ഇത്യാദി സാമഗ്രികള്‍ എടുത്ത് പുറത്തേക്ക്.."ബി" യുടെ പുറകെ കൂട്ടം കൂടി നിന്നവര്‍ ..ആ ജനമുന്നേറ്റ യാത്ര അവസാനിച്ചത് നഗരത്തിലെ ബസ്സ്‌  സ്റ്റാന്‍ഡില്‍ ആയിരുന്നു..വാനരപ്പട നോക്കി നില്‍ക്കെ "ബി" ചപ്പും, ചവറും, മാലിന്യങ്ങളും  വൃത്തിയാക്കാന്‍ തുടങ്ങി..ഒരു മണിക്കൂര്‍ കൊണ്ട് എല്ലാ മാലിന്യവും ഒറ്റക്ക് വൃത്തിയാക്കി "ബി" കാഴ്ചക്കാരായ എല്ലാവരെയും നോക്കി പറഞ്ഞു..

      "അമത വിശ്വാസത്തില്‍ പ്രകൃതിയാണ് ദേവാലയം..ഓരോ ദിനത്തിലും പ്രകൃതിയെ വൃത്തിയാക്കി സൂക്ഷിക്കണം..വൃത്തിയായി ദേവാലയം സൂക്ഷിക്കേണ്ടത് ഓരോ അമതന്റെയും  കടമയാണ്..ഇതില്‍ വിശ്വസിക്കുന്ന ഓരോരുത്തരും നാഥന്മാരാ...എല്ലാരും സമന്മാര്‍..ചെയ്യുന്ന നന്മകള്‍ കണ്ണാടിയിലെ പ്രതിരൂപത്തോട് ഏറ്റ് പറയുമ്പോള്‍ കര്‍മ്മം ഫലം കാണുന്നു..കണ്ണാടിയിലെ പ്രതിരൂപമായ നാഥന്‍ ആണ്ശരിയും, തെറ്റും വേര്‍തിരിക്കേണ്ടത്..നേര്‍ വഴിക്ക് നടത്തേണ്ടത്..സ്വന്തം  മനസ്സാണ് മാറേണ്ടത്..മനസ്സാക്ഷിയാണ് മാറേണ്ടത്.."

                                                            മിസ്റര്‍.ബി പോകുന്നത് നോക്കി വാ പൊളിച്ച് പല അഭിപ്രായവും മൊഴിഞ്ഞു..ഭൂരിഭാഗവും അയാള്‍ പ്രാന്തനെന്നു മുദ്ര കുത്തി..ചിലര്‍ മാത്രം അയാള്‍ പറഞ്ഞത് സത്യമായി കരുതി, തിരികെ പോകുമ്പോള്‍ വലിയ ആള്‍ കണ്ണാടി വാങ്ങി ആരുമറിയാതെ വീടുകളിലേക്ക് കൊണ്ട് പോയി ഘടിപ്പിച്ചു...അങ്ങിനെ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ "ബി"യുടെ ചെയ്തികള്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി....അമേദ്യലഭ്യസി കിട്ടാന്‍ വേണ്ടി ഒരു വലിയ കല്ല്‌ ആകാശത്തിലേക്ക് എറിഞ്ഞ് തല കാണിച്ച് നിന്ന ശശി തലയില്‍ പന്ത്രണ്ട് സ്ടിച്ചുമായി  നാട്ടിലൂടെ അലയാന്‍ തുടങ്ങി..ശശിയും കൂട്ടുക്കാരും  കുടിച്ച് വലിച്ചെറിഞ്ഞ കുപ്പികളും,അവശിഷ്ടങ്ങളും "ബി"യും കൂടെ ചേര്‍ന്ന ചില പിന്‍ തുടര്‍ച്ചക്കാരായ പ്രവാചകരും ചേര്‍ന്ന്‍ വൃത്തിയാക്കി..ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗരം വൃത്തിയായി തുടങ്ങി..മാലിന്യമില്ലാത്ത നഗരം..രോഗമില്ലാത്ത നഗരം..അത് വരെ നിലനിന്നിരുന്ന വലിച്ചെറിയല്‍  സംസ്ക്കാരം അന്യമായി തുടങ്ങി.."

        "ഇതര മതസ്ഥരെ..നിങ്ങളെ ഞങ്ങള്‍ നിര്‍ബന്ധം പിടിച്ച് "അമത" വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നില്ല..ഒപ്പം നിങ്ങളെ നിങ്ങളുടെ വിശ്വാസത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു.."

        "ഇവന്‍ നമ്മുടെ മതങ്ങളെ ഇകഴ്ത്തുന്നവനാണ്..ഇവനെ നിയന്തിക്കണം.."

                                                              അസഹിഷ്ണുത വളരെ വേഗത്തില്‍ നാവില്‍നിന്നും കാതുകളിലേക്ക്. എല്ലാ നാവും ഒന്നായി തന്നെ "ബിയുടെ നേര്‍ക്ക്..എല്ലാ വിഭാഗവും ആ ഒരു കാര്യത്തില്‍ ഐക്യത്തോടെ ഒരുമിച്ച്

        "എടാ മയ്ത്താണ്ടി...നീ നിര്‍ത്തിക്കോ..അല്ലെങ്കില്‍ നിന്‍റെ കഴുത്ത് അറക്കും..നിന്‍റെ കൂടെ നടക്കണ എല്ലാ പ്രാന്തന്മാര്‍ക്കും ഘര്‍ വാപ്പാസി നോട്ടീസ് കൊടുത്ത് കഴിഞ്ഞ്..നീയും ഈ ചവറു വാരലും, കക്കൂസ് വൃത്തിയാക്കലും നിര്‍ത്തി മടങ്ങിക്കോ..സ്വന്തം മതത്തിലേക്ക്.."

        "അതിനെനിക്ക് മതമില്ലല്ലോ.."

        "അപ്പാ നിന്‍റെ ബേബിന്നോള്ള പേര്.."

        "പേര്...നിങ്ങള്‍ പറയൂ..ഞാന്‍ ബേബി രാമനാണോ, ബേബി ജോസ്സഫാണോ, ബേബി അലിയാണോ...എനിക്കറിയില്ല..??

                                                             നഗരത്തിലെ പാവപ്പെട്ട യാചകര്‍ക്ക് ഭക്ഷണം നല്‍കി തിരികെ പോകുന്ന സമയത്താണ് അവര്‍ എല്ലാവരും ചേര്‍ന്ന്‍ "ബി"യെ വളഞ്ഞത്..ബേബിയെന്ന "ബി" എല്ലാവരെയും നോക്കി ചിരിച്ചു..എന്തിനും തയ്യാറായി നില്‍ക്കുന്ന സഹജീവികള്‍..

     "എനിക്ക് നിങ്ങളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്..അതിനുത്തരം നിങ്ങള്‍ എന്നെ കൊല്ലുന്നതിന് മുന്‍പ് തരണം.. നിങ്ങളില്‍ എത്ര പേരുണ്ട് സ്വന്തം മതത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍??"

                                                               കൂട്ടത്തില്‍ എല്ലാവരും കൈ ഉയര്‍ത്തി..ബി എല്ലാവരെയും മാറി മാറി നോക്കി..എല്ലാ മതസ്ഥരെയും കണ്ട് ഉയര്‍ത്തിയ കൈകളുമായി....കൂട്ടത്തില്‍ പഴയ കൂട്ടുക്കാരന്‍ ശശിയും, ഹനീഫയും, പീലിയുമുണ്ട്..

     "നിങ്ങളില് എത്ര പേര്‍ സ്വന്തം മത വിശ്വാസമാണ് ഏറ്റവും നല്ലതെന്ന് വിശ്വസിക്കുന്നവര്‍??"

                                                                 അടുത്ത ചോദ്യത്തിനും എല്ലാവരും കൈ പൊക്കി.

     "നിങ്ങളില്‍ എത്ര പേര് സ്വന്തം മതത്തിലെ മറ്റുള്ളവരെ ഒരു ഉപാധിയും കൂടാതെ  സ്നേഹിക്കുന്നുണ്ട്??"

                                                                  അടുത്ത ചോദ്യത്തിനും മുന്നില്‍ നിന്ന ബഹുജന പല വിഭാഗങ്ങള്‍ കൈ പൊക്കി..

      'ശരി ഞാന്‍ സമ്മതിക്കുന്നു..നിങ്ങള്‍ നിങ്ങളുടെ മതത്തിലെ മറ്റുള്ളവരെ സ്നേഹിക്കുന്നുവെന്ന്..അവര്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്ന്....ഇനി ഞാന്‍ ചോദിക്കുന്ന ഉത്തരത്തിന് നിങ്ങളോരു  യദാര്‍ത്ഥ ഉത്തരം തന്നില്ലെങ്കില്‍ എന്നെ വെറുതെ വിടണം..

                                                                    എല്ലാവരും സമതത്തോടെ തലയാട്ടി..മിസ്റര്‍ ബി തന്‍റെ മൊട്ടത്തല ഒന്നമര്‍ത്തി തടവി എല്ലാവരേയും വീണ്ടും ഒരു വട്ടം മാറി മാറി നോക്കി...

        "കൂട പിറപ്പേ..ശശീ..നീ നിന്‍റെ ഇളയ പെങ്ങളെ നിന്‍റെ അതേ മതത്തില്‍ പ്പെട്ട ഈ നില്‍ക്കുന്ന തെങ്ങ് കയറാന്‍ പോയിരുന്ന സുകുമാരന്‍റെ മകന് കല്യാണം കഴിച്ച് കൊടുക്കുമോ??"

                                                                      ശശി ഒന്ന്‍ പതറി..ഉത്തരം പറയാന്‍ കഴിയാതെ അയാള്‍ ചുറ്റും നോക്കി..അവസാനം ആ കണ്ണുകള്‍ തന്നെ "ബി"യെ നോക്കി പറഞ്ഞു.. "കഴിയില്ലെന്ന്'

        " നേരത്തെ ഞാന്‍ ചോദിച്ച ചോദ്യത്തിന്  നമ്മുടെ ശശി നല്‍കിയ ഉത്തരം 'സ്വന്തം മതത്തിലെ മറ്റുള്ളവരെ ഒരു ഉപാധിയും മുന്നോട്ട് വെക്കാതെ   സ്നേഹിക്കുന്നുവെന്നാണ്..ഇപ്പോള്‍ പറയുന്ന അതേ വിശ്വാസം ഉള്‍കൊള്ളുന്ന സുകുമാരന്‍റെ കുടുംബത്തെ സ്വീകരിക്കാന്‍ കഴിയില്ലെന്ന്..ഇനി അടുത്ത ചോദ്യം നിങ്ങളോടാണ്‌..ഹനീഫ തന്‍റെ മകളെ മീന്‍ക്കാരന്‍ മോയ്തുന്റെ മോന് കല്യാണം കഴിച്ച് കൊടുക്കാന്‍ തയ്യാറാ?? അത് പോലെ തന്നെ വിശ്വാസിയായ പീലി..നിങ്ങളുടെ അനുജനെ കൊണ്ട് കടപ്പുറത്തെ അവശ വിഭാഗത്തില്‍ പെടുന്ന  മീന്‍ പിടിക്കാന്‍ പോകുന്ന സുരേഷ് തോമസിനെ  കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ തയ്യാറാണോ???"

                                                                          ആ ചോദ്യത്തിന് മുന്നില്‍ എല്ലാവരും പതറി..ആര്‍ക്കും ഉത്തരമില്ല..എല്ലാവരെയും നോക്കി മുന്നോട്ട് നടക്കവെ "ബി "തിരിഞ്ഞ് നോക്കി പറഞ്ഞു..

         "അപ്പോള്‍ എല്ലാവര്‍ക്കും സ്വന്തം സാമ്പത്തികം കഴിഞ്ഞേ മതം എന്ന വികാരം  വരൂ..എങ്കില്‍  പിന്നെ നിങ്ങളുടെ വിശ്വാസം വ്യാജമല്ലേ.ഇങ്ങിനെ ഓരോ കാര്യത്തിലും കാണാം വൈരുദ്ധ്യങ്ങള്‍... നിങ്ങള്‍ വാദിക്കുന്ന സമത്വം തെറ്റാണ്..സാഹോദര്യം തെറ്റാണ്.എന്തൊക്കെ ആണെങ്കിലും  നിങ്ങള്‍ എന്നും നിങ്ങളുടെ ആരാധനയെ പിന്തുടരുക..വിശ്വാസിക്കുക.ന.ഒപ്പം മറ്റുള്ളവരേയും  സ്നേഹിക്കുക..മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുക...


                                                                         ഇതല്ലാം കേട്ട് പ്രതികരിക്കാന്‍ കഴിയാതെ നിന്ന അവര്‍ക്കിടയിലൂടെ  സി.ബി.ഐ ഡയറികുറിപ്പിലെ സേതുരാമയ്യര്‍ പോലെ നടന്ന് പോകുന്ന "ബി"യെ നോക്കി ശശിയാണ് പറഞ്ഞതാ..

        ഇവന് "അമേദ്യ ലഭ്യസി" കിട്ടിയത് സത്യാ"...ഇന്ന്‍ മൊതല് ഞാനും ഇവന്‍റെ പിന്നാലെ കൂടാന്‍ പോകേണ്..ടൗണില്‍ പോയിട്ട് ഒരു വലിയ കണ്ണാടി   വാങ്ങണം..എനിക്കും പറയാനുണ്ട് കണ്ണാടിയിലെ രൂപത്തോട് കൊറേ കാര്യങ്ങള്‍...

                                                                             
       
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
   

   












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ