ദില്‍ ഹരീഷ്സ്....: "ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്.."
മറ്റ് കഥകള്‍.
ദില്‍ ഹരീഷ്സ്....
ഹരിയുടെ മനസ്സില്‍ നിന്നും വിരിയുന്ന വാക്കുകള്‍...
2016, ഓഗസ്റ്റ് 24, ബുധനാഴ്ച
2016, ഓഗസ്റ്റ് 19, വെള്ളിയാഴ്ച
"ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്.."
"മോനെ ദാ ഈ ടര്‍ക്കി തലേല് കെട്ടിക്കോ..നല്ല മഞ്ഞുണ്ട്."
''കഴിഞ്ഞാ നേരെ പോന്നേക്കണം..നാളെ സ്കൂളീ പോണ്ടാതാ.."
മുറ്റത്ത് കൂട്ടുക്കാര് മൂന്ന് പേര്. ഒരുവന്റെ കയ്യില്‍ പഴയ പായ, മറ്റൊരുവന്റെ കയ്യില്‍ നാലു ബാറ്ററി ടോര്‍ച്ച്, മൂന്നാമന്റെ കയ്യില്‍ ഒരു മുള വടി. "ഇതെന്തിനാടാ ഷബീറെ മോളവടി??" അമ്മയുടെ ചോദ്യം.."അതേ ഹരിഹര ചെട്ടന്റോടെ ഒരു പട്ടീണ്ട്..ഒരു ചാവാലി, രാത്രി വഴീ പോണോരെ മുഴോന്‍ ഓടിച്ചിടും" .അത് കേട്ടപ്പോള്‍ അമ്മയുടെ മുന്നറിയിപ്പ്.."സൂക്ഷിച്ച് പോണേ" അമ്മയുടെ വാക്കുകള്‍ കടന്ന് നേര്‍ത്ത നിലാവില് തെളിഞ്ഞു കിടക്കുന്ന റോഡിലൂടെ..
"എന്തൂട്ട് ബാലെയാണടാ അക്കുടൂ ഇന്നലത്തെ..ഞാനോറങ്ങി.."
മുന്നില്‍ ടോര്‍ച്ച് തെളിയിച്ച് നടക്കുന്ന ശീനുവിനാണ് ബാലെ ഇഷ്ടപ്പെടാതെ പോയത്. "കമ്മിറ്റിക്കാര്‍ക്ക് വല്ല മൂവാറ്റ് പോഴ ഏഞ്ചല്‍ വോസിന്റെ ഗാനമേള വെച്ചൂടെ..മോനെ മൂത്ത്ന്നം അമ്പലത്തി അവര്‍ വന്നപ്പാ അവര്ടെ പാട്ടുക്കാരന് ചാക്കോ "പള്ളി കേട്ട് ശബരിമലക്ക് പാടി" എന്താര്ന്ന് ആളുകള്ടെ കയ്യടി."
പിന്നില്‍ നടക്കുന്ന സനുവാണ് എന്നെ പിടിച്ച് മാറ്റിയത്..അല്ലെങ്കില്‍ .." ദേടാ..ആന പിണ്ഡം." മുന്നിലെക്കുള്ള വഴി നിറയെ ആന പിണ്ഡം. ഇരുള് നിറഞ്ഞ വഴി.ഇല്ലി കൂടാണ്. അവിടെ പകല്‍ പോലും പ്രേതങ്ങള്‍ അലഞ്ഞ് നടക്കുന്നത് കണ്ടവരുണ്ടത്രേ..അത് വരെ നിറഞ്ഞു നിന്ന നാലു നാവുകള്‍ അതോടെ നിശ്ചലമായി.പേടിയുടെ ഒറ്റയടികള്‍. ഇല്ലി കൂട് ചെറിയ കാറ്റില്‍ മൂളുന്നുണ്ട്..അതിനുള്ളില്‍ നിന്നും മിന്നാമിനുങ്ങ് മിന്നുന്ന ചെറിയ വെട്ടം, കാത് തുളക്കുന്ന ചീവിടിന്റെ ശബ്ദം.ഇടയില്‍ നേരിയ വെട്ടത്തില്‍ ഒരു വെളുത്ത നിഴല്‍ മാറിയത് പോലെ..കണ്ണടച്ചു നടന്ന്..കാല് കല്ലില്‍ ഇടിച്ച് പൊട്ടിയെന്ന് തോന്നുന്നു. ഭയം കാറ്റില്‍ പറത്തി കൊണ്ട് മുന്നില്‍ ചൂട്ട് കറ്റകള്‍. "വേം നടക്ക്..അവരി നാടകം കാണാനാ.."
ടാ..നിന്റെ കയ്യില്‍ ചില്ലറ ഇണ്ടാ?? ഞാന്‍ ട്രൌസറില് തപ്പി നോക്കിയപ്പോള്‍ പത്ത് പൈസയുടെ തണുപ്പ്.."പത്ത് പൈസ ണ്ട്.." ചോദ്യം ചോദിച്ച സനുവിനോട്.."നിന്റെലോ ??" അതിന് മറുപടി പോലെ അവന് വീര്‍ത്തിരിക്കുന്ന കീശ ഒന്ന് തഴുകി. "കശുണ്ടി ഇണ്ട്..അടി പ്രൈസ് നോക്കാം."
നടന്ന് വേഗം ചൂട്ട് കറ്റ സംഘത്തിന്റെ കൂടെ ചേര്‍ന്നപ്പോള്‍ നാലു മനസ്സുകള്‍ക്കും ഒരു ചെറിയ ആശ്വാസം.ചാവാലി പട്ടി ചില്ലറ മുരള്‍ച്ചയും, കുരയുമായി പ്രതിഷേധം തീര്‍ത്തെങ്കിലും കൂട്ടത്തിലെ ആരുടെയോ കല്ലിന്റെ പ്രതികരണത്തില്‍ മോങ്ങി കൊണ്ട് അപ്രത്യക്ഷമായി.കുറച്ച് നടന്നപ്പോള്‍ അമ്പല പറമ്പില്‍ നിന്നുള്ള പാട്ട് കേള്‍ക്കാം.."നമ്മക്കെ നല്ല സലം നോക്കി ഇരിക്കണം..ഉഗ്രന്‍ നാടകാ."
വെളിച്ചവും, ശബ്ദവും കലര്‍ന്ന അമ്പല പറമ്പില്‍ എത്തിയപ്പോള്‍ സ്റ്റേജിനു മുന്നില്‍ നിരത്തിയിട്ട പായകള്‍, ആളുകള്‍ അഡ്വാന്‍സ് ബുക്കിങ്ങ് ആസ്വദിച്ച് പായയില്‍ കിടന്നും ഇരുന്നും..ഇടയില്‍ കിട്ടിയ പൂഴി മണലില്‍ ഒരു ചെറിയ സ്ഥലത്ത് പായ വിരിച്ച് നാലു പേരും ഇരിക്കുമ്പോള്‍ സനുവിനു മുന്നില്‍ വോളിബോര്‍ കോര്‍ട്ടിലെ കുറ്റിയുടെ തടസ്സം..അടുത്ത പായ പതുക്കെ വലിച്ച് നീക്കി ആ തടസ്സം മാറ്റാന്‍ നോക്കിയപ്പോള്‍ പായയുടെ ഉടമ അമ്മൂമ്മ വക ശകാരം."ടാ ചെക്കാ ഞങ്ങളെ എട്ടരക്ക് വന്നോരാ.അങ്ങട് മാറിരി"
അവിടെ ഇരുന്ന് കൊണ്ട് തന്നെ ചുറ്റും നോക്കി. അമ്മായി പീപ്പി വിളിയും, അടി പ്രൈസ് കളിക്കാരുടെ അരവും, അതിന് മേല്‍ വന്നെത്തി നില്ക്കുന്ന തായമ്പ മേളവും..പൊടിയും, താഴെ ഇരുട്ടില്‍ ഒരു ചങ്ങല കിലുക്കം. ആനകളെ തളച്ചിരിക്കുന്നത് അവിടെയാകാം..അതിന് മുന്നില്‍ നേരിയ വെട്ടത്തില്‍ നാടക ക്കാരുടെ മിനി ബസ്സ്. ഞങ്ങള്‍ ഇരിക്കുന്നത്തിന്റെ ഇടത് വശത്ത് മതിലിനോട് ചേര്‍ന്ന് കൈ നോട്ടക്കാര്‍.അവര്‍ക്ക് മുന്നില്‍ ഇരുള് മൂടി നില്ക്കുന്ന ഭാവി അറിയാന്‍ ചിലര്‍.അവര്‍ക്കിടയില്‍ ഒരു പട്ടു പാവാട തിളക്കം കണ്ടപ്പോള്‍ ശീനുവിന്റെ തോണ്ടല്.."ദേടാ..വളവിലെ കുശ്ബു." നോക്കിയത് അപരാധമായത് പോലെ ഞാന്‍ വീണ്ടും നാടക സ്റ്റേജിലെക്ക് എന്റെ ദൃഷ്ടി മാറ്റി. അവിടെ പുറത്ത് ഒരു വലിയ ലൈറ്റ് കര്ട്ടന് നേരെ കത്തി നില്ക്കുന്നു. അതിന് പിന്നില്‍ ഒരുക്കമായിരിക്കും..ചുവന്ന കര്‍ട്ടനു മുകളില്‍ ഇരുവശത്തും മുകളിളുമായി നീല ബോര്‍ഡര്‍ കര്ട്ടന്.അവിടെ മനസ്സില്‍ സന്തോഷം നല്കുന്ന പോലെ വെളുത്ത അക്ഷരത്തില്‍ ...
"ആലുവ യവനിക."
അപ്പുറത്ത് ഇരുന്ന ഒരുവന് ഒരമ്മായി പീപ്പി ഊതി ഷെബീറിന്റെ ചെവിയില്‍ വെച്ച് ശബ്ദം ഉണ്ടാക്കിയതിനു തക്ക പ്രതിഫലം..പിന്നിലൊരു ഊക്കന്‍ ഇടി.ചെക്കന്റെ കണ്ണ് ബള്‍ബായി മുന്നിലേക്ക്."ഞാനെന്റെ മാമയോട് പറഞ്ഞു കൊടുക്കും.."ഭീഷണി മുഴക്കി ചെക്കന് പോയപ്പോള്‍ ഷബീര്‍ പേടിയോടെ ഞങ്ങളെ നോക്കി.സമയം കളഞ്ഞില്ല..പായ മടക്കി കുറച്ച് കൂടി മുന്നിലേക്ക്.ചെക്കന്റെ മാമ തിരഞ്ഞു നടക്കട്ടെ.
ക്ഷമയുടെ നെല്ലി പലക കാണുന്ന പോലെ സമയം ഇഴഞ്ഞു മുന്നിലേക്ക് നീങ്ങിയപ്പോള്‍, തായമ്പ കൊട്ടി കലാശത്തിലേക്ക്..അതൊരു നല്ല നിമിത്തമാണ്..ഏതാനും നിമിഷങ്ങള്‍ക്കകം നാടകം തുടങ്ങാം.അതിന് മുന്നോടിയായി പായകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു..നിറയെ ആളുകള്‍, ചില ശുഭ സൂചന പോലെ സ്റെജിന്റെ അകത്ത് നിന്നും മൈക്കുകള്‍ മൂളുന്നു. തായമ്പക കൊട്ടി തീര്‍ന്നതും ആദ്യ ബെല്ല് മുഴങ്ങി, ഒപ്പം മറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്ത് സഹകരിക്കാനുള്ള നാടകക്കാരുടെ അഭ്യര്‍ത്ഥനയും..സ്റ്റേജിനു മുന്നിലെ ലൈറ്റ് മങ്ങി തുടങ്ങിയിരിക്കുന്നു. ഒപ്പം ഘന ഗാംഭീര്യമുള്ള ശബ്ദം.
"അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നു. ആലുവ യവനിക സ്വഭിമാനം അവതരിപ്പിക്കുന്ന "അഷ്ടബന്ധം..'' അതിന് പിന്നാലെ അവതരണ സംഗീതം..ബെല്ലടിച്ചതും മുന്നിലെ കത്തിയെരിയുന്ന ലൈറ്റ് പൂര്‍ണ്ണമായും മങ്ങി. ബെല്ല് മുഴങ്ങിയതും ഇരുട്ടില്‍ കര്ട്ടന് ഉയര്‍ന്നു.ഒന്നും കാണാത്ത സ്റ്റേജ് പശ്ചാത്തലം ലക്ഷ്യമാക്കി ഏതോ വിരുദന്‍ ടോര്‍ച്ച് തെളിയിച്ചു. അവിടെ മങ്ങിയ രംഗപടം..ഒരു വീടോ മറ്റോ.രംഗത്ത് വെളിച്ചം വന്നതോടെ നാടകം തുടങ്ങുകയായിരുന്നു.കാണികളെ മുഴുവന്‍ ആകാംഷ നിറച്ച സാമൂഹ്യ നാടകം.ഞങ്ങളെ അവതരണത്തിനൊപ്പം വിഷമിച്ചും, കരയിച്ചും, സന്തോഷിപ്പിച്ചും, ചിന്തിപ്പിച്ചും ഞങ്ങള്‍ക്ക് മുന്നില്‍ ജീവനുള്ള കഥാപാത്രങ്ങള്‍, അതിന്റെ ചുവട് പിടിച്ച സംഗീതം, ഒപ്പം വെളിച്ചം കൊണ്ടുള്ള മായാജാലം.
ആസ്വാദനത്തിന്റെ ആദ്യ പകുതിയില്‍ കര്ട്ടന് വീണപ്പോള്‍ കണ്ണുകള്‍ അടി പ്രൈസ് നടത്തുന്നവനിലെക്ക്.കയ്യിലുള്ള പത്ത് പൈസയും മുറുക്കി പിടിച്ച് ഷെബീറിന്റെ കൂടെ അവിടേക്ക്. പൈസ കൊടുത്ത് കപ്പലണ്ടി വാങ്ങി ആദ്യ കപ്പലണ്ടി പത്തില്‍ വെച്ചു. ചക്രം കറങ്ങി നിന്നത് എട്ടില്‍. അടുത്തത് ആറില്‍ വെച്ചത് ഷെബീര്‍ മാറ്റി നാലില്‍ വെച്ചത് ഷബീര്‍ മാറ്റി എട്ടില്‍ വെച്ചു. ചക്രം കറങ്ങി അവസാനിച്ചത് നാലില്‍..അങ്ങിനെ അവസാന കപ്പലണ്ടിയും അടി പ്രൈസ് സഞ്ചിക്ക് സംഭാവനയായി, ആരോ തിന്ന് പോയ കപ്പലണ്ടി തൊണ്ടുകളെ കൊതിയോടെ നോക്കി വീണ്ടും പായിലേക്ക്. ചുറ്റും പരക്കുന്ന വറുത്ത കപ്പലണ്ടിയുടെ മണം. ഒഴിഞ്ഞ കീശയുമായി അണ്ടി പോയ അണ്ണാനെ പോലെ സനു.അവന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന കശുവണ്ടി മുഴുവന്‍ അടി പ്രൈസ് കൊണ്ട് പോയിരിക്കുന്നു.
"അടുത്ത രണ്ട് രംഗങ്ങളോടെ നാടകം ഇവിടെ പൂര്‍ണ്ണമാകുകയാണ്.'' വീണ്ടും ഘനഗംഭീരമായ ശബ്ദം. "രംഗപടം ആര്‍ട്ടിസ്റ്റ് സുജാതന്‍"ആ ശബ്ദത്തില്‍ ലയിച്ചിരുന്ന എന്നെ തോണ്ടി വിളിച്ച് കൊണ്ട് ശ്രീനു രണ്ട് കപ്പലണ്ടികള്‍ നീട്ടി.ഒപ്പം പതിഞ്ഞ ശബ്ദത്തില്‍ "ഇത് ഞാന്‍ അടി പ്രൈസ് ക്കാരന്റെ കയ്യീന്ന് ഇശുക്കീതാ.." അത് വായിലിട്ട് വീണ്ടും നാടകത്തെ കുറിച്ചുള്ള വാക്കുകളിലേക്ക്.."നാടക രചന, സംവിധാനം ശ്രീമൂലനഗരം മോഹന്‍, രംഗത്ത് അലിയാര്..." തുടര്‍ന്ന് എന്തെങ്കിലും കേള്‍ക്കുന്നതിനു മുന്‍പ് ഷെബീര്‍ ആകാശത്തേക്ക് നോക്കി. 'ടാ നോക്ക്യേ..കൊള്ളിമീന്‍.."മഴയുടെ വരവറിയിച്ച് മിന്നല്‍ പിണരുകള്‍ ആകാശത്ത് പൂക്കളം തീര്‍ക്കുന്നു. മഴയുടെ ഗന്ധവുമായി നേരിയ പിശറന്‍ കാറ്റും. മനസ്സ് തിരുനടയിലേക്ക് തിരിച്ച് വെച്ച് പ്രാര്‍ത്ഥിച്ചു. "നാടകം അവസാനം വരെ കാണാന്‍ സാധിക്കണേ.."
നാടകം തുടര്‍ന്നു. അഷ്ടബന്ധം മനസ്സിലേക്ക് പതുക്കെ പതുക്കെ കയറി കൂടി നൊമ്പരം വിതക്കുന്നു. ആകാശത്ത് വര്‍ണ്ണങ്ങള്‍ വിതറിയ മിന്നലോ, അതിന്റെ അകമ്പടി പോലെ അകലെ ശബ്ദം കൊണ്ടുള്ള പൊട്ടി തെറിയോ, മഴയുടെ വിളിയുമായി വന്ന തണുത്ത കാറ്റോ നാടകം മുടക്കിയില്ല. അവസാനം വരെ ആസ്വാദന സുഖവും, രസവും ഒടുവില്‍ നൊമ്പരം നിറഞ്ഞ പര്യവസാനത്തിന് സാക്ഷ്യം വഹിച്ച് കര്ട്ടന് വീഴുമ്പോള്‍ മഴ കണ്ണീരണിഞ്ഞ് പെയ്യാനുള്ള തുടക്കം..അതിന്റെ തുടക്കമായി ഒരു തണുത്ത തുള്ളി മൂക്കിന് തുമ്പത്ത്..
വലിയ ചെമ്പില കുടയാക്കി മഴയിലൂടെ നടക്കുമ്പോള്‍ നാടകം തന്നെയായിരുന്നു മനസ്സില്‍."സിനിമ അഭിനയാ..നാടകാ ജീവിതം."മനസ്സ് പറഞ്ഞു.ഞാനും എഴുതി നോകിയാലോ ഒരെണ്ണം..പണ്ട് വരയിട്ട കോപ്പി പേജില്‍ ഒരു കുഞ്ഞി കവിത എഴുതി വെച്ചിരിരുന്നു.ആരെയും കാണിക്കാതെ.
"നാളെ കെടാമങ്ങലത്ത് ന്റെ കഥാപ്രസംഗാ.." മറ്റന്നാ നൃത്ത നൃത്ത്യം.." സനു പറഞ്ഞ വാക്കുകള്‍ ആയിരുന്നില്ലാ മനസ്സില്‍ ..ഒരു നാടകം മനസ്സില്‍ കടന്ന് കൂടിയ പോലെ.ശ്രീമൂല നഗരം മോഹനെ പോലെ,നായരമ്പലം ബെന്നിയെ പോലെ എനിക്കും എഴുതാന്‍ സാധിക്കുമോ.അറിയില്ല..മഴ കനത്ത് പെയ്യുമ്പോള്‍ ഓടാന്‍ തുടങ്ങിയപ്പോഴും മനസ്സ് ചോദിച്ചു. എനിക്കും എഴുതാന്‍ കഴിയുമോ???
പിറ്റേന്ന് റഫ് പുസ്തകത്തിന്റെ പിന്നില്‍ പേന കൊണ്ട് എഴുതി വെച്ച പേര് ഞാന്‍ മറന്നു പോയി. രംഗം 1 എന്നെഴുതിയതിനു താഴെ കറുത്ത മഴി കൊണ്ട് പലവുരു എഴുതിയ ഒരു പേര്..അതിന്നും മനസ്സിലുണ്ട്..കൂടെയുണ്ട്..മായാതെ മറയാതെ..
"ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്.."
2016, ഓഗസ്റ്റ് 12, വെള്ളിയാഴ്ച
പേര് നഷ്ടമായവര്‍..
ആദ്യമായി ആ ക്ലാസിലേക്ക് ഫാക്കല്‍റ്റിയായി കയറി ചെല്ലുമ്പോള്‍ അന്നെനിക്ക് അത്ര വലിയ പേടിയൊന്നും തോന്നിയില്ല. എന്നെ കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്നത് കണ്ടപ്പോള്‍ തന്നെ ആത്മവിശ്വാസം ഇരട്ടിയായി.പലമുഖങ്ങള്‍, മീശയുള്ളത്, താടിയുള്ളത്, മുന്നില്‍ ചില ബാല്യം വിടാത്തത്.അവസാന രക്ഷ പോലെ ഓട്ടോ മൊബൈല്‍ കോഴ്സ് പഠിക്കാന്‍ വന്നത്..അങ്ങിനെ മുപ്പത്തിയൊന്ന് മുഖങ്ങള്‍.
ക്ലാസ്സിനിടയില്‍ ഉച്ചഭക്ഷണ ക്ഷീണമോ, എന്റെ എഞ്ചിന് സംബദ്ധമായ ക്ലാസ്സിന്റെ ബോറടിപ്പിക്കലോ എന്നറിയില്ല..മുന്നിലോരുവാന്‍ സംഗീതം ആസ്വദിക്കുന്ന പോലെ തലയാട്ടി ബെഞ്ചില്‍ ഇടയ്ക്കിടെ ശക്തിയായി ചുംബിച്ച് ഉറക്കം തൂങ്ങുന്നു.
"എന്താടോ തന്റെ പേര് എന്ന ചോദ്യം പൂര്‍ത്തിയാകും മുന്‍പേ പിന്നില്‍ നിന്നും അവനു വേണ്ടി ആരോ ഉത്തരം തന്നു. "സാറെ കുഞ്ഞിപപ്പടം" ഉറക്കം തൂങ്ങിയവന്‍ എഴുന്നേറ്റ് നിന്ന് പിന്തിരിഞ്ഞ് ആരേയോ രൂക്ഷമായി നോക്കി വീണ്ടും എനിക്ക് നേരെ നോക്കി പതുക്കെ പറഞ്ഞു.
"ഷാരോണ്‍ കുമാര്‍."
"അത് ഹാജര്‍ ബുക്കില്‍ മാത്രോള്ളൂ മാഷേ." വീണ്ടും പ്നിന്നില്‍ നിന്നും ആരോ.അങ്ങിനെ ക്ലാസ്സുകള്‍ മുന്നോട്ട് പോകവേ അക്ഷരം കൂട്ടിയിണക്കാന്‍ അവന് പാട് പെടുന്നത് കണ്ടും, മറ്റുള്ളവരുടെ പരിഹാസം കെട്ടും കുറേ ദിനങ്ങള്‍.ഒരിക്കല്‍ ഒഴിവ് സമയത്ത് സ്റാഫ് റൂമില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ അവന്റെ നിഴല്‍.അതിങ്ങനെ മുന്നിലേക്ക് നീങ്ങി വന്ന് എന്റെ മുന്നില്‍ നിലച്ചു.
''എന്താ ഷാരോണ്‍ " എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവനൊന്നു ഞെട്ടിയത് പോലെ, ആ കണ്ണുകള്‍ നിറഞ്ഞത് പോലെ.തൊണ്ടയില്‍ നിന്നും വേദന കലര്‍ന്നൊരു ചോദ്യമായിരുന്നു പിന്നീട്. സാറെ ..ആട്ടോ മെക്കാനിക്ക് പഠിച്ചോര്‍ക്ക് പെട്ടെന്ന് ജോലി കിട്ടോ?" അത് യോഗം പോലിരിക്കും ഷാരോണ്‍ " വീണ്ടും ആ വിളി കേട്ടപ്പോള്‍ അവന് സന്തോഷത്തോടെ അഭിമാനത്തോടെ ചുറ്റും നോക്കി.ഒരു നിമിഷം കൊണ്ട് ആ സന്തോഷം മായുന്ന വാക്കുകള്‍ സ്റാഫ് റൂമിന് വെളിയിലെ ജനലരികില്‍ നിന്നും കേട്ടു.
''പപ്പടം ..നിന്നെ ഓഫീസില്‍ വിളിക്കണണ്ട്''
നിരാശയോടെ നടന്ന് നീങ്ങിയവന് വാതിലിന്റെ അരികിലെത്തി തിരിഞ്ഞൊന്നു നോക്കി. ഒരു കണ്ണീര് മേഘം നിറഞ്ഞ നോട്ടം. അന്ന് പോയതിനു പിന്നെ അവനെ കുറച്ച് ദിവസത്തേക്ക് കണ്ടതില്ല.ക്ലാസ്സിലെ ഒരുത്തനോട് ചോദിച്ചപ്പോള്‍ അന്ന് ഓഫീസിലേക്ക് വിളിച്ചതിനുള്ള ഉത്തരവും കിട്ടി.
"അവന്റെ പ്പൂപ്പന് വല്യ പപ്പടം ചത്ത് സാറേ.."
അവന്റെ നിരാശയുടെ, വേദനയുടെ അര്‍ത്ഥം പതുക്കെ പതുക്കെ ഞാനും മനസ്സിലാക്കി തുടങ്ങുകയായിരുന്നു."സ്വന്തം പേര് നഷ്ടമായവരുടെ പ്രതിനിധിയാണവന്‍. തലമുറകളായി പതിച്ചു കിട്ടിയ "പപ്പടം" എന്ന പേര് മായിച്ച് കളയാനുള്ള മോഹമാണ് അവന്റെയുള്ളില്‍.
കുറച്ച് ദിവസം കഴിഞ്ഞ് അവന് വീണ്ടും ക്ലാസ്സിലേക്ക് വന്നു.നേരില്‍ കണ്ടപ്പോള്‍, അവന് എന്നെ നോക്കി നേര്‍ത്ത ചിരി ചിരിച്ചപ്പോള്‍ എനിക്കാണ് ദുഃഖം തോന്നിയത്. മുടങ്ങിയ ദിവസം ഞാന്‍ പഠിപ്പിച്ച പാഠഭാഗങ്ങള്‍ അവന് എഴുതിയെടുക്കാന്‍ കാണിക്കുന്ന ആവേശം, അതിനൊപ്പം പതിവിലും നന്നായി ക്ലാസ് ശ്രദ്ധിക്കുന്നത് എല്ലാം കണ്ടപ്പോള്‍ അവനിലൊരു മാറ്റം വന്നത് പോലെ.
"സാറെ..ഇത് രണ്ട് കൊല്ലം പഠിച്ചാ ഗള്‍ഫിലെ ഭവാന് കമ്പനില് ജോലി കിട്ടോ? ബോര്‍ഡിലെ വാല്‍വ് ഓവര്‍ ലാപ് ചിത്രം വരക്കുന്ന സമയത്ത് അവന് ചോദിച്ച ചോദ്യത്തിന് ഉറക്കെ ചിരിച്ചുള്ള പരിഹാസമായിരുന്നു മറ്റ് കുട്ടികളുടെ മറുപടി. "ടാ അറബികള്‍ പപ്പടം തിന്നൂല്ലടാ.." ഏതോ ഒരുവന്റെ വക കമന്റ്. അത് കൂടി കേട്ടപ്പോള്‍ എന്റെ ദേഷ്യം അതിന്റെ പരിധി കടക്കാന്‍ തുടങ്ങി. "നിനക്കൊക്കെ ഉള്ളത് പോലെ തന്നെ അതെ സ്പെയര്‍ പാര്‍ട്സാ അവനുമുള്ളത്.." വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു. ക്ലാസ്സില്‍ മുഴുവന്‍ നിശബ്ദത. എല്ലാം തല താഴ്ത്തി പടം വരക്കുന്നു. ഇടയില്‍ ഷാരോണ്‍ എന്നെ തലയുയര്‍ത്തി നോക്കി. ഒരു തിളക്കം ആ കണ്ണുകളില്‍.
രണ്ട് ദിവസം കഴിഞ്ഞോ മറ്റോ വൈകീട്ട് തിരിച്ച് പോകുമ്പോള്‍ ഫീസടക്കാന്‍ നില്ക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്നും അവന് മുന്നിലേക്ക് ചാടി വീണു.."സാറെ എന്റെ അച്ഛന് വന്നിട്ട് ണ്ട്..സാറിനെ ഒന്ന് കാണാന്‍ പറ്റൊന്ന് ചോയിച്ചു." ജീവിത ത്തിലെ എല്ലാ പ്രതിബന്ധങ്ങളും, തടസ്സങ്ങളും നേരിട്ട് വന്ന പോലെ ഭാവവുമായി വളഞ്ഞു കുത്തിയ മുതുകുമായി അവന്റെ അച്ഛന്.ആ നരച്ച മുണ്ടും, ഷര്‍ട്ടും പോലും കാല പഴക്കവും, ഇല്ലായ്മ യും തുറന്ന് കാണിക്കുന്നു. "അച്ഛാ ഇതാ ഹരിഷ് സാര്‍.."
അദ്ദേഹം എനിക്ക് നേരെ കൈ കൂപ്പിയപ്പോള്‍ ആ കൈകളില്‍ പിടിക്കാനാണ് എനിക്ക് തോന്നിയത്.മകന്റെ ഭാവി എനിക്ക് മുന്നിലെന്ന പോലെയാണ് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയത്. ആ ഓരോ വാക്കിനും നെഞ്ചില്‍ തറച്ച് കൊള്ളുന്ന തീക്ഷ്ണത.
"സാറെ ഇല്ലാത്ത കാശുണ്ടാക്കി ചെക്കനെ പഠിപ്പിക്കണത് ഒരു കാര്യത്തിനാ.മടുത്ത് സാറേ കുല തൊഴിലാ.എന്നാലും ..പപ്പടം സദ്യക്ക് വെളമ്പി ചോറിലും, പായസത്തിനും കഴിക്കാന്‍ രസാ..പക്ഷെ ഇണ്ടാക്കാന്‍ ഒഴുക്കണ്ട കണ്ണീര്, പിന്നെ എല്ലാര്‍ക്കുന്താ..പപ്പടക്കാരന്‍, പപ്പടക്കാരന്റെ വീട്, പപ്പടത്തിന്റെ വീടിന്റെ പൊറകില്, പപ്പടത്തിന്റെ ഭാര്യ, പപ്പടത്തിന്റെ മക്കള്‍..ആ സാധനണ്ടാക്കാന്‍ ഞങ്ങള്‍ പെടുന്ന പെടാപ്പാടിന്റെ ഒരു ചെറ്യേ തരി പോലും കരുണ, ഇത് രുചിയോടെ കഴിക്കണ ചുറ്റുമുള്ള ആരില്‍ നിന്നും കിട്ടണില്ല..വയറ്റി പെഴപ്പ് കൊണ്ടാ ഈ പണിക്ക് പോണത്.ഇനി ഈ ചെക്കന് ഒരു കര കാണണം. എന്നിട്ട് വേണം ഒന്ന് ജീവിക്കാന്‍.."
മേല്‍മുണ്ട് കൊണ്ട് കണ്ണീര് തുടച്ച് എന്റെ മൗനത്തിന് മുന്നില്‍ നിന്നും അദ്ദേഹം നടന്ന് പോകുമ്പോള്‍ കാഴ്ച മങ്ങിയത് പോലെ. ഒന്നും തിരികെ പറയാന്‍ കഴിഞ്ഞില്ല. "എന്താ ഷാരോണിന്റെ അച്ഛന്റെ പേര്? എനിക്ക് ആ സമയത്ത് ചോദിക്കാന്‍ തോന്നില്ലാ..'' ഇടറിയ സ്വരത്തില്‍ അവന്റെ മറുപടി വന്നു. "പങ്കജാക്ഷന് ന്നാ സാറെ..പക്ഷെ ആ പേര് ആര്‍ക്കുമറിയില്ല..നാട്ടില്‍ എല്ലാര്ക്കും അച്ഛന് പപ്പടാ.."
തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും ചിന്തയില്‍ ആ പാവം മനുഷ്യന്റെ മുഖവും,വാക്കുകളുമായിരുന്നു.പേര് നഷ്ടമായവര്‍.ആരെല്ലാമോ ചേര്‍ന്ന് അടിച്ചേല്പിച്ച കുലത്തൊഴില്‍ നാമം.അതില്‍ നിന്നും ഷാരോണ്‍ ഒരു മോചനം കൊതിക്കുന്നതില്‍ ഒരു തെറ്റുമില്ല.കാരണം സമൂഹം അവനേയും "പപ്പടം'' എന്ന പേരിലേക്ക് ലേബല്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
അവിടെ ജോലി അവസാനിപ്പിച്ച് വിദേശത്തെക്ക് പോകാനുള്ള തീരുമാനമായപ്പോള്‍, അത് കുട്ടികളേയും അറിയിച്ചു. മുന്നിലിരിക്കുന്ന അവന്റെ കണ്ണുകളില്‍ മാത്രം ഒരു വേള വിഷമം നിറഞ്ഞത് പോലെ എനിക്ക് തോന്നി.മറ്റുള്ളവര്‍ക്കെല്ലാം അവരുടെ രണ്ട് വര്‍ഷത്തെ പഠനക്കാലത്ത് മാറി മാറി അധ്യാപക വേഷം കേട്ടുന്നവരില്‍ ഒരാള്‍ മാത്രം. അവസാന ദിവസം എന്നെ കാണാന്‍ വന്ന അവനു നേരെ കൃപാല്‍ സിങ്ങ് എഴുതിയ ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ്ങ് ബുക്ക് നല്കിയപ്പോള് അവന് സന്തോഷത്തോടെ ചിരിച്ചു.
അതില്‍ എന്റെ പേര് വെട്ടി അവന്റെ പേര് എഴുതി ചേര്‍ത്തിരുന്നു. "ഷാരോണ്‍ പങ്കജാക്ഷന്'' നിനക്ക് എല്ലാ വിധ ആശംസകള്‍..കാലം പതിനേഴ് കൊല്ലം മുന്നിലേക്ക് എന്നെ തള്ളി നീക്കിയ ഈ സമയത്ത് അവനെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പാണ്..ഉഴുന്ന് മാവിന്റെ ലോകത്ത് നിന്നും അവന് വാഹനങ്ങളുടെ ലോകത്തേക്ക് തീര്‍ച്ചയായും കടന്നിരിക്കും. എവിടെയെങ്കിലും ഒരു പുതിയ ജീവിതം നയിക്കുന്നുണ്ടാകും.
അതെല്ലാം കണ്ട് അവന്റെ പേര് നഷ്ടമായ മുന്‍ തലമുറ ഏതോ അറിയാത്ത ലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകാം...
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്.
2016, ജൂൺ 23, വ്യാഴാഴ്ച
ഇരുപത്തിയേഴാം രാവ്..
പത്തിരിക്കുള്ള പൊടി കുഴക്കുന്ന സമയത്താണ് ഇറയത്ത് നിന്നും സിറാജിന്റെ ഉറക്കെയുള്ള "ഉമ്മിച്ചീന്നുള്ള "വിളി വന്നത്. പള്ളിയില്‍ നിന്ന്അസര്‍ നിസ്ക്കാരം കഴിഞ്ഞുള്ള വരവാ, വഴിയില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടാകും. ചിന്തിക്കുന്നതിനു മുന്‍പേ അടുക്കള വാതിലില്‍ സിറാജിന്റെ രൂപം. അവന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്, അത് കണ്ടപ്പോള്‍ അവര്‍ അഭിമാനത്തോടെ ഓര്‍ത്തു. "ഇരുപത്തിയേഴു നോമ്പുകള്‍ പിടിച്ചിരിക്കുന്നു.ഇത്തവണ വാശിയിലാ, ബാപ്പയും ഉമ്മയും എത്ര പിടിക്കുന്നോ അത്രേം ഞാനും പിടിക്കുമെന്ന വാശി".കഴിഞ്ഞ വര്‍ഷം മുറിഞ്ഞു പോയി അര നോമ്പുകളായി മാറിയ ദിവസങ്ങള്‍ ഓര്‍മ്മയില്‍ നില നില്ക്കുന്ന കാരണത്താല്‍ ഇത്തവണ സിറാജ് കൂറെ കൂടി ജാഗരൂകനാണ്.
അവന് ഉമ്മിച്ചിയേയും, മാവ് കുഴക്കുമ്പോള്‍ പുറത്തേക്ക് തള്ളി വരുന്ന അവരുടെ വീര്‍ത്ത വയറിനേയും ഒരു പോലെ നോക്കി പള്ളിയില്‍ നിന്നും വരുമ്പോള്‍ കണ്ട വിശേഷം പറഞ്ഞു തുടങ്ങി. "ഒസ്സാന് മാപ്ലെടെ വീടിന്റെ അടുത്ത് എത്തിപ്പോ ഞമ്മടെ സീമാമുന്റെകത്തെ സുക്കൂര്‍ വഴീ കണ്ട ഐസ്റൂട്ട് വാങ്ങി തിന്ന്..ഓന്റെ നോമ്പ് മുറിഞ്ഞ് അര നോമ്പായി" അതും പറഞ്ഞു സിറാജ് അടുക്കള പുറത്തേക്ക് നീട്ടിയൊന്നു തുപ്പി. "മുസ്സായിബ് തന്നാണേ, കൊടുങ്ങൂ പള്ളി തന്നാണേ എന്റെ വായീ അത് കണ്ടിട്ട് ഒരു തുള്ളി വെള്ളം പൊന്തീല്ലാ.."
അവന് ഒരു മുട്ടി പലക വലിച്ചിട്ട് ഉമ്മിച്ചിയുടെ അടുത്തേക്ക് ചേര്‍ന്ന് ഇരുന്ന് വീണ്ടും വഴി വിശേഷം പറയാന്‍ തുടങ്ങി. "പിന്നെ ഞമ്മടെ തങ്ങള്ടെ പൊരക്ക് മുന്നീ എന്തോരം ആളാ, എത്ര അമ്ബാസര്‍ (അംബാസിഡര്‍) കാറാ, കറുപ്പും വെളുപ്പും.. എല്ലാം നോമ്പ് തൊറക്കാന്‍ വന്നോരടതാ." നാട്ടിലെ ഏറ്റവും പ്രമാണിമാരായ തങ്ങള്‍ കുടുംബത്തിന്റെ കാര്യാ ചെക്കന് പറയുന്നത്.അവര്‍ക്ക് റംസാന് മാസത്തില്‍ മാത്രമല്ലാ..എന്നും വിരുന്നാ. എന്നും ബിരിയാണിയുടെ മണം വായുവില്‍ താങ്ങി നില്ക്കുന്ന വലിയ വീടും, വളപ്പും. . നിറവയര്‍ കാരണം നിലത്ത് ചടഞ്ഞിരുന്ന് പത്തിരി പരത്താനുള്ള അവരുടെ ബുദ്ധിമുട്ട്. അത് കണ്ടിട്ടാകണം ആ കൊച്ചു മനസ്സ് പിടഞ്ഞത്.."ഉമ്മിച്ചി പത്തിരി ഞാന്‍ പരത്തി തരാം.." കണ്ണില്‍ പൊടിഞ്ഞ കണ്ണീര് തട്ടത്തിന്റെ തുമ്പ് കൊണ്ട് തുടച്ച് അവര്‍ അവനെ നോക്കി.
"ചക്കര പോയി ഒഴക്ക് എണ്ണ വാങ്ങി വാ, വാപ്പിച്ചി വരാറായി. നോമ്പ് മുറിച്ചിട്ട് നമുക്ക് കുഞ്ഞി പത്തിരീം, കോഴിയെറച്ചി കൂട്ടാനും തിന്നാം."
പറയേണ്ട താമസം കുപ്പിയും പണവുമായി സിറാജ് ഓട്ടം തുടങ്ങി.കനാലിന്റെ അടുത്തുള്ള സുരേന്ദ്രന്റെ കടയിലെത്തി പണം കൊടുത്ത് എണ്ണയും വാങ്ങി തിരിച്ച് വരുമ്പോള്‍ മൂസയുടെ കണ്ണാടി കൂടില്‍ നോമ്പ് തുറ പലഹാരങ്ങള്‍, അവനോര്‍ത്തു..അവരുടെ നോമ്പ് തുറയെ പറ്റി.എന്നും ഒരിറക്ക് വെള്ളം, ഒരു കാരക്ക, പിന്നെ കുറച്ച് തരി, പിന്നെ ചോറും, കറിയും, വാപ്പിച്ചി മീന്‍ വില്പനക്കാരന് ആയതിനാല്‍ എന്നും മീനാകും കറി, ചിലപ്പോള്‍ പത്തിരി.പറഞ്ഞു കേട്ടിട്ടുണ്ട്, തങ്ങന്മാരുടെ വീട്ടിലേയും, ഗള്‍ഫ് മമ്മാലിയുടേയും വീട്ടിലെ നോമ്പ് തുറയെ കുറിച്ച്. മേശ നിറയെ കഴിച്ചാലും, കഴിച്ചാലും തീരാത്ത വിഭവങ്ങള്‍, പൊരിക്കാനും, വറക്കാനും വടക്ക് നിന്ന് പ്രത്യേകം ആളുകള്‍ .പിന്നെ കൂട് നിറയെ കോഴി ചാത്തന്മാരും, ഉശിരുള്ള ആട്ടിന്‍മുട്ടന്മാരും. നോമ്പ് തുറക്കാന്‍ ബന്ധുക്കളായ വിരുന്നുക്കാര്.നിറയെ കാശുള്ള ചങ്ങാതിമാര്‍, വല്യേ വല്യേ പള്ളികളിലെ ഉസ്താദുമാര്‍,പിന്നെ സക്കാത്ത് വാങ്ങാന്‍ പാവപ്പെട്ടവരുടെ വീടിനു വെളിയില്‍ ഗേറ്റും കടന്ന് റോഡ് വരെ നീളുന്ന ക്യൂ. കൈ നിറയെ വാരി കോരി കൊടുക്കുന്ന സക്കാത്ത്..അരിയും, തുണിയും, പിന്നെ പണവും.
തന്റെ വീട്ടില്‍ മാത്രം നോമ്പ് തുറക്കാന്‍ ആരും വരാറില്ല,ഇത് വരെ വന്നിട്ടുമില്ല. അതിന് ഞങ്ങള്‍ക്ക് ആരാ ബന്ധുക്കള്‍?.ആരുമില്ല.സക്കാത്ത് വാങ്ങാനും പൊരെന്റെ മുന്നില്‍ ആരും വരാറില്ല. ചുറ്റും പൂത്ത കാശുള്ള ആളുകളുടെ മാളികകള്‍ എടുപ്പോടെ നില്ക്കുമ്പോള് മീന്‍ ക്കാരന് മൊയ്തുന്റെ ഓലപ്പുര തേടി സക്കാത്ത് വാങ്ങാന്‍ ആര് വരാന്‍??
പിന്നില്‍ നിന്നും സൈക്കിള്‍ ബെല്ലടി കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ സിറാജിന്റെ കുഞ്ഞു കണ്ണുകള്‍ സന്തോഷം കൊണ്ട് വിടര്‍ന്നു. വാപ്പിച്ചി. മീന്‍ വില്പന കഴിഞ്ഞ് പിന്നില്‍ കുട്ടയുമായി നാട്ടുക്കാരുടെ മീന്‍ ക്കാരന് മൊയ്തു.മൊയ്തു അവനു മുന്നില്‍ സൈക്കിള്‍ നിര്‍ത്തി. മുന്നില്‍ കയറാന്‍ സിറാജ് അടുത്തേക്ക് വന്നപ്പോള്‍ അയാളൊന്നു വിലക്കി "വേണ്ടാ ചക്കരേ..മീന്‍ മണക്കും." അവന് "അതൊന്നും കൊഴപ്പമില്ല.." എന്ന് പറഞ്ഞു സൈക്കിളിന്റെ മുന്നിലേ കുഞ്ഞി സീറ്റില്‍ ചാടി കയറി ഇരുന്നു.സന്തോഷത്തോടെ ബാപ്പയും, മകനും. അതിന് മുന്‍പ് ചിന്തിച്ച വിഷയം തന്നെ ആ കുഞ്ഞു മനസ്സിലേക്ക്.തങ്ങളുടെ വീട്ടിലേക്ക് മാത്രം നോമ്പ് തുറക്കാന്‍ ആരും വരുന്നില്ല.അതിനുള്ള വ്യക്തമായ കാരണം, അവനറിയാം..അഞ്ചു വയസ്സിന്റെ ചെറു പ്രായത്തിലും ബാപ്പയും, ഉമ്മയും പറഞ്ഞു കൊടുത്ത കഥകള്‍, ഒരു യത്തീം ഖാനയില്‍ അനാഥനായി വളര്‍ന്ന ആരോരുമില്ലാത്ത വാപ്പിച്ചി മുതിര്‍ന്നപ്പോള്‍ നിക്കാഹ് കഴിക്കാന്‍ ഒരു യത്തീംഖാനയില്‍ തന്നെ വെളുത്ത കോലുന്ന ഒരു പെണ്ണിനെ തേടി പോയ കഥ.ജീവിതത്തിലേക്ക് ഒന്നും മോഹിക്കാതെ കൂട്ടിയ കഥ.
വീട്ടിലെക്ക് കയറുന്ന സമയത്ത് തന്നെ മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന ഉണക്ക മാന്തള് മത്സ്യം കുട്ടയിലേക്ക് വാരി നിറക്കുന്ന ഉമ്മിച്ചിയെ കണ്ടതും, പരിഭ്രമത്തോടെ സൈക്കിളില്‍ നിന്നും ചാടിയിറങ്ങി സിറാജ് അവിടേക്ക് ഓടി ചെന്നു."ഞാന്‍ വാരാം..ഉമ്മിച്ചി ദാ എണ്ണ പിടിച്ചേ." അവനറിയാം അവന്റെ ജീവിതത്തിലെ ഭാവി കാലത്ത് തേടി വരാനുള്ള ബന്ധു, അവന്റെ കൂടപിറപ്പാണ് ഉമ്മയുടെ വയറ്റില്‍ വളരുന്നതെന്ന്.അവന്റെ വിലക്കുകള്‍ മുന്നില്‍ തോറ്റ് കൊടുത്ത് ഭര്‍ത്താവിനെ നോക്കി ഒരു ചിരിയും ചിരിച്ച് അവര്‍ അകത്തേക്ക് പോയി. എല്ലാം വാരി കുട്ടയിലാക്കി ഇറയത്ത് വന്നിരുന്ന സിറാജ് ആകാശത്തേക്ക് നോക്കി.അവിടെ പാറി നടക്കുന്ന വെളുത്ത പഞ്ഞി കെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍.കുളിക്കാനായി എണ്ണ തേക്കുന്ന വാപ്പിച്ചിയെ നോക്കി സിറാജ് ചോദിച്ചു .."വാപ്പിച്ചി ഇന്ന് ലൈലത്തുല്‍ കതര്‍ അല്ലേ?? അതോണ്ടാ മേഘങ്ങളിങ്ങനെ നാട്ടപ്രാക്ക് പിടിച്ചു പായണെ??"മലക്കുകള്‍ ആരിക്കും..?? അകത്ത് നിന്നും ഉമ്മിച്ചിയാണ് ചോദ്യത്തിന് സിറാജിനു മറുപടി കൊടുത്തത്.. "അള്ളായുടെ സമ്മതം വാങ്ങി മലക്കുകള്‍ മാനത്ത്ന്ന് ഭൂമിലേക്ക് വരണ ദിവസാ ഇന്ന്."ഉമ്മയുടെ മറുപടി കേട്ട സന്തോഷത്തില്‍ വീണ്ടും ആകാശത്ത് നോക്കി സിറാജ് ,ഉറക്കെ വിളിച്ച് പറഞ്ഞു..
മലക്കേ..ഇരുപത്തിയേയാം രാവയിട്ട് ഞമ്മടെ പൊരേല് ഒന്ന് വരോ..കുഞ്ഞിപ്പത്തിരീം, കോയി ഇറച്ചീം തരാം.."ഒഴുകി നടന്ന മേഘത്തില്‍ നിന്നും പഞ്ഞി കെട്ട് പോലെ എന്തോ ഒന്ന് താഴെ വീണത് പോലെ അവനു തോന്നി.അതവന്റെ ചുറ്റും ഒരു വലയം തീര്‍ത്തത് പോലെ.
"ചക്കരേ..വെക്കം പോയി വാപ്പിച്ചിടെ കൂടെ കുളിച്ചിട്ട് വാ..നോമ്പ് തൊറക്കണ്ടേ, പിന്നെ പള്ളിക്കും പോണം,'' ആയിരം മാസം നല്ല കാര്യം ചെയ്യണതിനേക്കാള്‍ വലുതാണ് നോമ്പുമാസത്തിലെ ഇരുപത്തിയേഴാം രാവ്."ഉമ്മിച്ചിയുടെ വാക്ക് കേട്ടതും മീന്‍ നിറച്ച കുട്ട ചാച്ചിറക്കില്‍ വെച്ച് സിറാജ് തോര്‍ത്ത് മുണ്ട് ഉടുത്ത് വാപ്പിച്ചിയുടെ പുറകെയോടി. കുളത്തില്‍ മുങ്ങുമ്പോള്‍ അവന്റെയുള്ളില്‍ സംശയം വീണ്ടും ഉടലെടുത്തു..അതവന് വാപ്പിച്ചിയോട് തുറന്ന് പറഞ്ഞു.."വാപ്പിച്ചി തങ്ങളുമാരുടെ പൊരേല് ഇരുപത്തേഴാം രാവിന് കൊറേ വണ്ടി വന്നിരിക്കണേ പണ്ട് മയ്യത്തായി പോയ ഹാജി തങ്ങള്‍ ഉപ്പുപ്പാന്റെ കബറീ പോകാനാകും, പിന്നെവിടെ സക്കാത്ത് കൊടുക്കാന്‍ വല്യേ പന്തലും കെട്ടിട്ടുണ്ട്.സക്കാത്ത് വാങ്ങാനായി എന്താ ഒരു ആളും, കൂട്ടോം". കുളി കഴിഞ്ഞ് വാപ്പിച്ചിയുടെ കൂടെ നിഴല്‍ പോലെ നടക്കുമ്പോള്‍ സിറാജ് വീണ്ടും അകാശത്തേക്ക് നോക്കി ..വീണ്ടും വെളുത്ത മേഘങ്ങള്‍ ഓടി നടക്കുന്നു.തെളിഞ്ഞ ഒരു ദിനത്തിന്റെ, തെളിഞ്ഞ രാത്രിയിലേക്കുള്ള മാറ്റം പോലെ, ഭൂമിയിലേക്ക് ചേരുന്ന ആകാശം അങ്ങ് ദൂരെ ചുവന്നു തുടുത്ത് വരുന്നു.ഇപ്പോഴായിരിക്കും മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത്.
''ലൈലതുല്‍ ഖദര്‍ ഒരു തെളിഞ്ഞ രാത്രിയായിരിക്കും. അതിന്റെ വെളുപ്പു കണ്ടാല്‍ അന്ന് ആകാശത്ത് എന്നുമില്ലാത്ത നിലാവ് നിലകൊള്ളുന്നതുപോലെ തോന്നും. ശാന്തതയും നിശബ്ദതയും ആ രാവില്‍ ഭൂലോകത്ത് കളിയാടും.പള്ളിയില്‍ നിന്നും ദിക്രി ചൊല്ലുന്നത് മാത്രം കേള്‍ക്കാം.”
വീടിന്റെ പിന്നാമ്പുറത്ത് എത്തിയപ്പോള്‍ അവര്‍ ഇരുവരും ഒരു ദൃഡമായ ആ പുരുഷ ശബ്ദം കേട്ടാണ് മുന്നിലെ ഇറയത്തേക്ക് വന്നത്. ഇറയത്ത് ഒരു ഭാണ്ഡകെട്ടും, കയ്യിലൊരു വടിയുമായി പായയില്‍ ഒരാള്‍, നരച്ച താടിയും, കിന്നരി വെച്ച തൊപ്പിയും, നെറ്റിയില്‍ ആഴത്തില്‍ പതിഞ്ഞ നിസ്ക്കാര തഴമ്പുമായി ഒരപരിചിതന്. ഉമ്മറ വാതിലിനു പിന്നില്‍ തട്ടം കൊണ്ട് മുഖം മറച്ച് ഉമ്മിച്ചി. അവരെ കണ്ടതും ഭീതി നിറഞ്ഞ ആ നോട്ടത്തിനു മുന്നില്‍ സൂഫി വര്യനെ പോലെ തേജസ്സുള്ള ആ വൃദ്ധന് പരിചയപ്പെടുത്താനുള്ള ആമുഖമൊരുക്കി..
"പേടിക്കണ്ടാ ഞാനൊരു വഴി പോക്കനാ..ലൈലതുല്‍ ഖദര്‍ അല്ലേ..നോമ്പ് തുറക്കാന്‍ സമയമായപ്പോള്‍ ഒന്ന് കേറീതാ..ഒരിറക്ക് വെള്ളോം, ഒരു നിസ്ക്കാര തട്ടും തന്നാ മതി..മഗ്രിബ് നമസ്ക്കരിച്ച് അടുത്തുള്ള പള്ളിയിലേക്ക് പൊയ്ക്കൊള്ളാം "
അത് കേട്ടതും സിറാജ് ആകാശത്തേക്ക് നോക്കി. പഞ്ഞി കെട്ടുകള്‍ ഓടി നടക്കുകയാണ്..ആ പഞ്ഞി കെട്ടുകളില്‍ ഒന്ന് പോലെ ആ വൃദ്ധന്റെ താടിയും. അത്രയും നേരം ഒന്നും സംസാരിക്കാന്‍ കഴിയാതെ നിന്ന ബാപ്പിച്ചി കണ്ണീര് തുടച്ച് ആ വൃദ്ധന്റെ അടുത്ത് ചെന്ന് കൈകള്‍ പിടിച്ച് പറഞ്ഞത് സിറാജ് പറയാന്‍ കരുതി മനസ്സില്‍ സ്വര് കൂട്ടിയ അതേ വാക്കുകള്‍ തന്നെയാണ്.."പാവങ്ങളാ,യത്തീങ്ങളാ ഞങ്ങള്‍...ന്നാലും ഒരാള്‍ക്ക് കൂടി കഴിക്കാന്‍ ഇവിടുണ്ട്..നോമ്പും തുറന്ന്, എന്തെങ്കിലും കഴിക്കാനും കൂടണം.അള്ളാഹുവാ ഇങ്ങളെ ഈ ഇരുപത്തിയേഴാം രാവിന് ഞമ്മടെ പൊരെല്‍ക്ക് അയച്ചത്..."അത് കേട്ട് ആ വയസ്സന് ചെറുതായി ചിരിച്ചു. പിന്നെ വിദൂരതയിലേക്ക് നോക്കി, ഇടറിയ സ്വരത്തില്‍ പറഞ്ഞു. "നിങ്ങള്‍ ജന്മം കൊണ്ട് യത്തീം ആണേല്‍, ഞാന്‍ ജീവിതം കൊണ്ട് യത്തീമാണ്.മക്കളും, മരുമക്കളും, പേരകുട്ടികളുമുണ്ട്..അങ്ങ് ദൂരെ അറേബ്യയില്‍.ഇവിടെ ഞാനും,കൊടുങ്ങല്ലൂര്‍ പുത്തന്‍ പള്ളി കബറില്‍ ഉറങ്ങുന്ന എന്റെ കെട്ട്യോളും മാത്രം.സ്നേഹത്തോടെ തരുന്നത് എന്തായാലും സന്തോഷത്തോടെ കഴിച്ചേക്കാം .."
സ്വര്‍ഗം താഴെ ഒരുങ്ങിയ പോലെയാണ് സിറാജിനു തോന്നിയത്.നോയമ്പ് തുറക്കാന്‍ ഒരതിഥി.ആ വീടിനുള്ളില്‍ മുഴുവന്‍ ഒരു പ്രകാശം നിറഞ്ഞത് പോലെ.എല്ലാം വേഗത്തിലായിരുന്നു. അകത്തെ മുറിയില്‍ കുഞ്ഞി മേശയില്‍ നോമ്പ് തുറ വിഭവങ്ങള്‍, വെള്ളവും, കാരക്കയും, ഉമ്മിച്ചി ഉണ്ടാക്കിയ പഴം വറുത്തതും, തരിയും, കുഞ്ഞി പത്തിരിയും, കോഴിയിറച്ചി കറിയും.ബാങ്ക് വിളി ഉയര്‍ന്നതും "അള്ളാഹുവിനെ വിളിച്ച് അവര്‍ നാലു പേരും ഒരിറക്ക് വെള്ളം കുടിച്ചു.'' ഉമ്മിച്ചിയുടെ വയറിനുള്ളില്‍ കിടക്കുന്ന കുഞ്ഞി വാവ ഒന്നനങ്ങി സന്തോഷം പ്രകടിപ്പിച്ച പോലെ സിറാജിനു തോന്നി.വയസ്സന് എന്തോ ദിക്രി ചൊല്ലി കൊണ്ട് കാരക്ക കടിച്ച് ആത്മ നിര്‍വൃതിയോടെ കഴിച്ച് അവരെ മൂവരേയും നോക്കി.പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം ആ മുഖത്ത്. കുറച്ച് കഴിഞ്ഞ് ഉമ്മിച്ചി ആദ്യമായി ഒരു പാത്രത്തില്‍ പത്തിരിയും, കറിയും പകര്‍ത്തി അദ്ദേഹത്തിന് നേരെ നീട്ടി.."ഉപ്പ കഴിക്ക്.." അത് പറഞ്ഞപ്പോള്‍ ഉമ്മിച്ചിയും, വാപ്പിച്ചിയും തേങ്ങിയത് പോലെ സിറാജിനു തോന്നി.അവനും സങ്കടം വന്നു..എന്നാല്‍ എല്ലാ സങ്കടത്തിനും മീതെ ഒരു പൊടി സന്തോഷം. തനിക്കും ആരോ ഉണ്ടെന്ന തോന്നല്‍..നിസ്ക്കാര തട്ടില്‍ വാപ്പിച്ചിക്കും, ഉപ്പൂപ്പ പോലെയുള്ള ആ മനുഷ്യന്റെ കൂടെ നിസ്കാരം ചെയ്യുമ്പോള്‍ അവന്റെ കുഞ്ഞു മനസ്സില്‍ വല്ലാത്ത സന്തോഷം ഉയര്‍ന്ന് പൊങ്ങി..എല്ലാം കഴിഞ്ഞ് വീടിന്റെ പുറത്ത് വന്നു ആകാശം നോക്കിയപ്പോള്‍ ഇരുളില്‍ തെളിഞ്ഞു നില്ക്കുന്ന പഞ്ഞി കെട്ടുകള്‍ മലക്കുകള്‍ പോലെ രൂപം പൂണ്ട് അവനു നേരെ അനുഗ്രഹങ്ങളുടെ കൈകള്‍ നീട്ടിയത് പോലെ. ഒപ്പം പിന്നില്‍ നിന്നും ആ അതിഥിയുടെ ശബ്ദം." നന്ദി..ജീവിതത്തില്‍ ഏറ്റവും ശ്രേഷ്ഠമായ ഒരു നോമ്പ് തുറ നല്‍കിയതിന്, പരമ കാരുണ്യവാന് നിങ്ങള്‍ക്ക് ജീവിതത്തില്‍ സുബര്‍ക്കങ്ങള്‍ ഉണ്ടാക്കി തരട്ടെ.''.ഇരുളില്‍ ആ മനുഷ്യന്‍മറയുമ്പോള്‍ ആറു ജോടി തിളങ്ങുന്ന കണ്ണുകള്‍ സന്തോഷത്തോടെ നോക്കി നിന്നു.ഇരുപത്തിയേഴാം രാവിന്റെ എല്ലാ പുണ്യവും സ്വായത്തമാക്കി കൊണ്ട്.
"സിറാജ്.."
ഓര്‍മ്മയിലേക്ക് നീണ്ടു പോയ ചിന്തയില്‍ നിന്നും അയാളെ ഉണര്‍ത്തിയത് ഉമ്മിച്ചിയുടെ വിളിയാണ്..ജുമേരയിലെ ആര്‍ഭാടമായ വില്ലയുടെ രണ്ടാം നിലയില്‍ നിന്ന് ബാല്യം വരെ നീണ്ട ഒരു യാത്ര, തിരിച്ച് പോക്ക്.ഒരു ലൈലത്തുല്‍ ഖദര്‍ ദിനത്തിന്റെ അതി മനോഹരമായ ഓര്‍മ്മ.അത് പോലെ ഒരു ദിവസം പിന്നീട് ഒരിക്കല്‍ പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല..അയാള്‍ തിരിഞ്ഞ് വെള്ളി നൂലുകള്‍ കെട്ടിയ മുടികള്‍ക്ക് മീതെ വെളുത്ത സാരി തലപ്പ് പുതച്ച് തന്നെ നോക്കി നില്ക്കുന്ന ഉമ്മിച്ചിയെ നോക്കി.ബാല്യത്തിലെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും വാശിയോടെ പഠിച്ച് നേടിയെടുത്ത ജീവിതം ആസ്വദിക്കാന്‍ എന്നും ഉമ്മിച്ചി കൂടെയുണ്ട്..ഒരു കാലം വരെ വാപ്പിച്ചിയും കൂടെയുണ്ടായിരുന്നു. പിന്നെ എല്ലാ സന്തോഷവും വാങ്ങി, ഒരു ഹജ്ജും നടത്തി, ഒടുവില്‍ മണ്ണിലേക്ക് തന്നെ മടങ്ങി.
"നോമ്പ് തൊറക്കണ്ടേ..എല്ലാരും കാത്തിരിക്കേണ്.."
ഉമ്മയുടെ കൂടെ ബാല്‍ക്കണിയില്‍ നിന്നും അകത്തേക്ക് ചെല്ലും മുന്‍പേ അയാള്‍ വീണ്ടും ആകാശത്തേക്ക് നോക്കി.ദുബായ് നഗരത്തിനു മുകളില്‍ ഓടി നടക്കുന്ന പഞ്ഞി കെട്ടുകള്‍, കണ്ണടച്ചപ്പോള്‍ ആ പഞ്ഞി കെട്ടുകളില്‍ നിന്നും കുറേ മലക്കുകള്‍ തന്നെ നോക്കി ചിരിക്കുന്നു.അനുഗ്രഹം ചൊരിയാന്‍ കൈകള്‍ നീട്ടുന്നു. അതും കണ്ട് സന്തോഷത്തോടെ അകത്തെ വിഭവ സമൃദ്ധമായ മുറിയിലേക്ക് ചെന്നപ്പോള്‍ വലിയ മേശക്ക് ചുറ്റും കുറേയധികം പേര്..കുറച്ച് നേരം മുന്‍പേ കണ്ണടച്ചപ്പോള്‍ കണ്ട മലക്കുകള്‍ പോലെ..പെങ്ങളുടെ രൂപത്തില്‍, അനുജന്റെ രൂപത്തില്‍, ഭാര്യയുടെ രൂപത്തില്‍,മക്കളുടെ രൂപത്തില്‍, പേര കുട്ടികളുടെ രൂപത്തില്‍..
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്.
2016, ജൂൺ 22, ബുധനാഴ്ച
"ഇത്തിപ്പറമ്പിലെ പൊട്ടന്.."
"ചില്ലി തെങ്ങില്‍ കൂട് കെട്ടി കാലങ്ങളായി വസിക്കുന്ന കാക്ക പുലര്‍ച്ച "നേരം വെളുക്കുന്നു" എന്ന് വിളിച്ച് പറഞ്ഞു കരയാന്‍ തുടങ്ങുന്ന സമയത്ത് തന്നെ നാലു ചുറ്റും മതില് കെട്ടുകളാല്‍ ചുറ്റപ്പെട്ട പഴയ സ്രാമ്പി പ്പുര മാളികയില്‍ നിന്നും ആ ശബ്ദം ഉയരാന്‍ തുടങ്ങും.."ഹബ്ബെ..ഹബെ". തൊഴുത്തില്‍ നിന്നും പശുക്കളെ കുളിപ്പിച്ച് വലിയ സ്റ്റീല്‍ ചെരുവത്തില് പാല് കറന്നു വെച്ച്, പുറത്തെ അടുപ്പില്‍ പശുവിനുള്ള വെള്ളം തിളപ്പിക്കാന്‍ തുടങ്ങുന്ന സമയത്തും ആ ശബ്ദം മതില് കെട്ടിനുള്ളില്‍ ഉയര്‍ന്നു കേള്‍ക്കാം.അതിങ്ങനെ ഉച്ചസമയത്തും, രാത്രി ഇരുളുന്നത് വരെയും തുടരും.
പൊട്ടന്റെ ശബ്ദമാണ്. ആ വീടിന്റെ കാവലാള്‍, അല്ലെങ്കില്‍ ആ വീടിനെ ശബ്ദമാനമാക്കുന്നവന്‍, വേലക്കാരന് എന്തെല്ലാം ഭാവങ്ങള്‍, അയാള്‍ക്കൊരു പേരുണ്ടോ?? ആര്‍ക്കുമറിയില്ല.ആരും വിളിച്ച് കേട്ടിട്ടില്ല."ഇത്തി പറമ്പിലെ പൊട്ടന്" അതായിരുന്നു എല്ലാവര്ക്കും അറിയുന്ന പേര്? ആരെങ്കിലും അയാളെ സ്നേഹിച്ചിരുന്നോ? മാനുഷികമായ ചില പരിഗണനകള്‍ വെച്ച് നീട്ടിയിരുന്നോ?? അതും നിശ്ചയമില്ല.ദേഷ്യം കൂടുമ്പോള്‍ ആ വീട്ടിലുള്ളവര്‍ വിളിച്ച് കൂവിയിരുന്നത് "പൊട്ടന് ക്ണാപ്പാ, വിഡ്ഢി കുശ്മാണ്ടാ, എന്നൊക്കെ തന്നെയായിരുന്നു. രാവിലെ തന്നെ കുളിച്ച്, നല്ലൊരു കുറിയും തൊട്ട് മുണ്ടും, കയ്യില്ലാത്ത നൂറു തുളകള്‍ നിറഞ്ഞ ബനിയനുമിട്ട്, കഴുത്തിലൊരു ചുവന്ന തോര്‍ത്തും ചുറ്റി ആ വീട്ടിലും, കണ്ണെത്താ ദൂരം നീളുന്ന വളപ്പിലും ഓടി നടക്കുന്ന രൂപം. വഴി തെറ്റി വരുന്ന ചില്ല പട്ടികള്‍ക്കും, മാങ്ങ എറിയാന്‍ ഒളിച്ചും പാത്തും വരുന്ന ഞങ്ങള്‍ കുട്ടി സംഘങ്ങള്‍ക്കും പൊട്ടന്റെ "ഹബെ, ഹബെ " എന്ന ശബ്ദത്തെ ഭയമായിരുന്നു.ആ വളപ്പില്‍ നിന്നും ഒരു മച്ചിങ്ങ പോലും അനുവാദമില്ലാതെ പുറത്ത് കൊണ്ട് പോകാന്‍ പൊട്ടന്റെ റഡാര്‍ കണ്ണുകളെ മറി കടന്ന് സാധിക്കുകയില്ല. അയാള്‍ ആരെയും ദേഹോപദ്രവം ചെയ്തിട്ടില്ല. ആ "ഹബെ "ശബ്ദം മതി എല്ലാവരിലും ഭയം സൃഷ്ടിക്കാന്‍.
അയാള്‍ക്ക് ദേഷ്യം വന്നാലും, സങ്കടം വന്നാലും,സന്തോഷം വന്നാലും അകെ വരുന്ന ശബ്ദം "ഹബെ' എന്നായിരുന്നു.ഇത് കൂടാതെ പൊട്ടന്റെ വായില്‍ നിന്നും പുറത്ത് വരുന്ന മറ്റൊരു ശബ്ദ ബിന്ദു "ബുപാ" എന്നായിരുന്നു. തറവാട്ടിലെ കാരണവരെ കാണുമ്പോള്‍ മാത്രം പുറത്ത് വരുന്ന ശബ്ദം. കേട്ടറിവ് മാത്രമാണ്, മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ പൊട്ടനെ ആ വീട്ടില്‍ കണ്ട് തുടങ്ങിയത്. കാരണവര്‍ വേലക്കാരനായി തമിഴ് നാട്ടില്‍ നിന്നും കൊണ്ട് വന്നതാണത്രേ.അതല്ല വെറും അഞ്ചു രൂപക്ക് പൊള്ളാച്ചി ചന്തയില്‍ നിന്നും വാങ്ങിയതാണെന്നും പഴമൊഴിയുണ്ട്. അയാളെ തിരക്കിയോ,ബന്ധുക്കളോ, ബന്ധുക്കളെ തിരക്കി അയാളോ അവിടെ വന്നതില്‍ പിന്നെ പോയിട്ടില്ല. അയാളുടെ ലോകം ആ മതില് കെട്ടും, അതിനോട് ചേര്‍ന്ന് കിടക്കുന്ന വളപ്പും മാത്രം. തൊഴുത്തിനോട് ചേര്‍ന്ന ചെറിയ കുടുസ്സ് മുറിയില്‍ ആ വീടിന്റെ കാവലാളായി ജീവിതം. അവിടുത്തെ കുട്ടികളുടെ ബാല്യവും, കൗമാരവും, വിവാഹത്തില്‍ എത്തി ചേര്‍ന്ന യൗവനവും കണ്ടാണ് ആ മൂന്ന് വയസ്സുള്ള പൊട്ടനും വളര്‍ന്നത്.പൊട്ടന് എല്ലാവരെയും ഹൃദയം നിറഞ്ഞു സ്നേഹിച്ചു..അയാള്‍ക്ക് സ്നേഹം തിരിച്ച് കിട്ടിയത് പശുക്കളില്‍ നിന്നും, വളര്‍ത്ത് നായയില്‍ നിന്നും മാത്രമായിരിക്കും..തറവാട്ടിലെ എല്ലാ മനുഷ്യ ജന്മങ്ങളും അയാള്‍ക്ക് നേരെ ഒരകലം മനസ്സിലും, ജീവിതത്തിലും സൂക്ഷിചിരുന്നുവെന്നാണ് കേട്ടു കേള്‍വി..
ഞങ്ങളുടെ സ്ക്കൂള് കാലയളവിലും പൊട്ടന് നേരെ നീളുന്ന രസകരമായ ചില ഓര്‍മ്മകളുണ്ട്. ആ വീട്ടിലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ സ്ക്കൂളില്‍ കൊണ്ട് വിടാന്‍ പൊട്ടന് വരുന്ന ഒരു വരവ്..രണ്ട് മീറ്റര്‍ മുന്നില്‍ പൊട്ടന് നിവര്‍ന്ന് നടക്കും, അതിന് പിന്നില്‍ പെണ്‍കുട്ടി തന്റെ സൈക്കിളില്‍. സൈക്കിള്‍ വേഗത കൂടുന്നതിനനുസരിച്ച് പൊട്ടന് തന്റെ നടത്തം ഓട്ടമാക്കി മാറ്റി ആ രണ്ട് മീറ്റര്‍ ദൂരം സ്ക്കൂള് വരെ കൃത്യമായി പാലിക്കും.ഇടക്ക് കുട്ടിയെ നോക്കി വഴിയില്‍ നില്ക്കുന്ന സ്കൂള്‍ പൂവാലന്മാരെ അതിനിടയില്‍ രൂക്ഷമായി ഒന്ന് കണ്ണെറിഞ്ഞു വഴിയരികില്‍ നിന്നും പിന്തിരിപ്പിക്കും.ആ സ്കൂള്‍ യാത്ര മാത്രമായിരുന്നു അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദീര്‍ഘ ദൂര യാത്ര.അതിനപ്പുറം ഒരു ലോകം അയാള്‍ കണ്ടിട്ടില്ല.
രാവിലെ നേരം പുലരും മുന്‍പേ പശു തൊഴുത്തില്‍ നിന്നും തുടങ്ങി, പറമ്പിലും, അടുക്കള പുറത്തും, ഒടുവില്‍ ഇരുളുമ്പോള്‍ തൊഴുത്തില്‍ തന്നെ അവസാനിക്കുന്ന ജീവിതത്തില്‍ ഒഴിവ് ദിനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ "ഇല്ലെന്നായിരിക്കും ഉത്തരം, ഓണം വന്നാലും, പൊങ്കല്‍ വന്നാലും, കല്യാണം വന്നാലും മാറ്റമില്ലാത്ത അതേ ജീവിതം തന്നെ.അതിനു കിട്ടുന്ന വേതനവും കിടക്കാന്‍ ഒരിടവും, മുട്ടില്ലാത്ത ഭക്ഷണവും മാത്രമാണത്രേ.പരാതിയും, പരിദേവനവുമില്ലാതെ തൊഴിലിനോട് കൂറ് പുലര്‍ത്തി, ഒരു കുടുംബത്തിന്റെ ദുഖത്തിലും, സുഖത്തിലും കുടുംബാഗങ്ങളെ പോലെ പങ്കാളിയായി എന്നുമൊരു ഒരു കൈ അകലത്തില്‍ അയാള്‍.
അവിടുത്തെ പെണ്‍കുട്ടിയുടെ കല്യാണത്തിന് ആദ്യമായി വെളുത്ത ഷര്‍ട്ട് ധരിച്ച് പൊട്ടനെ കണ്ടത്. കല്യാണ പെണ്ണായ പെണ്‍കുട്ടി എല്ലാവരുടെയും അനുഗ്രഹം ദക്ഷിണ കൊടുത്ത് വാങ്ങിയപ്പോള്‍ ഒന്നും വാങ്ങാതെ കുറേ അകലത്ത് നിന്നും പൊട്ടന് കണ്ണ് നിറഞ്ഞു കൊണ്ട് കൈകള്‍ ഉയര്‍ത്തി കാണിച്ചു..അത് ആരും തന്നെ കണ്ടതുമില്ല. പെണ്‍കുട്ടി പടിയിറങ്ങി പോകുമ്പോള്‍ ബന്ധുക്കളുടെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ പൊട്ടന് വിഷമം സഹിക്കാന്‍ കഴിയാതെ തൊഴുത്തിന്റെ പിന്നാമ്പുറത്ത് പോയി ചങ്ക് പൊട്ടിയാണ് കരഞ്ഞത്. അതും ആരും മനസ്സിലാക്കിയില്ല..പൊട്ടന് മനസ്സില്‍ ഓരോരുത്തര്‍ക്കും അനുജത്തി, അനിയന്, എന്നിങ്ങനെ പല സ്ഥാനങ്ങളും കുറിച്ചെങ്കിലും അവര്‍ക്കെല്ലാം അയാള്‍ പൊട്ടനായിരുന്നു.
ഇത്തിപ്പറമ്പിലെ കാരണവര്‍ മരിച്ചപ്പോഴും പൊട്ടന് പണി മുടക്കിയില്ല. "ബുപാ'' എന്ന് വിളിച്ച് വാവിട്ട് കരഞ്ഞു കൊണ്ട് പശുവിനെ കുളിപ്പിച്ചും,തീറ്റ കൊടുത്തും, അയാള്‍. മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴും, ചിത കത്തിയെരിഞ്ഞിട്ടും, സഞ്ചയനവും, പുല വീടലും കഴിഞ്ഞിട്ടും ആ കരച്ചില് അവസാനിച്ചില്ല.കാരണവരുടെ മക്കളും, മരുമക്കളും ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ കടപ്പുറത്ത് ചെന്നപ്പോള്‍ , കടലിലേക്ക് ഇറങ്ങാന്‍ മടിച്ച് നിന്നപ്പോള്‍ , കാലുകള്‍ മാത്രം നനച്ച് തിരികെ നടക്കുമ്പോള്‍ "ബുപാ"എന്ന് വിളിച്ച് ആര്‍ത്ത് കരഞ്ഞു കടലില്‍ മുങ്ങി കുളിച്ച് കയറി വന്നു.ആരും തിരിച്ചറിയാത്ത ദുഃഖം. "ബുപാ" എന്ന ശബ്ദം അതോടെ കടല്‍ കരയില്‍ അവസാനിച്ചു.അതിനര്‍ത്ഥവും ആരും തിരിക്കിയില്ല.
കാലം പല മാറ്റങ്ങളും വരച്ച് വേഗത്തില്‍ മുന്നോട്ട് പോയപ്പോള്‍ സ്രാമ്പിപ്പുര ഒരു കോണ്‍ക്രീറ്റ് സൌധത്തിന് വഴി മാറി കൊടുത്തു. പുരയോടൊപ്പം ജീവിത ശൈലിയും മാറി വന്നു. ഒഴിഞ്ഞ പറമ്പില്‍ മറ്റ് ചില വീടുകള്‍ ഉയര്‍ന്നു വന്നു.പശുവും, പശു തൊഴുത്തും അന്യാധീനമായി. മുടി നരച്ച് വയസ്സനായ പൊട്ടന് മതിലിന്റെ മൂലയിലെ കൊച്ചു ഷെഡില്‍,തറവാട്ടിലെ ഇളം താവഴികളുടെ കൂടെ.അവര്‍ നാട് ചുറ്റാന്‍ പോകുമ്പോള്‍ വീട് കാവലിന്.കാലത്തിന്റെ വേഗതയില്‍ അവര്‍ പലതും മറന്നു. കാരണവരെ അടക്കിയ മണ്ണിലെ മുല്ലത്തറയും, വിളക്കും മറന്നു.എല്ലാവരും മറന്നെങ്കിലും പൊട്ടന് മാത്രം മറന്നില്ല..എന്നുമവിടെ മുടങ്ങാതെ തിരി വെച്ചു, മുല്ലക്ക് വെള്ളമൊഴിച്ചു, ഒരിറ്റ് കണ്ണീര് വീഴ്ത്തി മനസ്സില്‍ എന്തോ പ്രാര്‍ത്ഥിച്ചു.ഇതൊന്നും ആരും കണ്ടതായി ഭാവിച്ചില്ല.
ചില ജീവിതങ്ങള്‍ അങ്ങിനെയാണ്..ആര്‍ക്കോ വേണ്ടി ജീവിക്കും, ആര്‍ക്കോ വേണ്ടി കരയും. ഇത്തിപ്പറമ്പിലെ പൊട്ടനും അതെ പോലെ തന്നെ.ആ മതില് കെട്ടിന് പുറത്ത് കൊടുങ്ങല്ലൂര്‍ പട്ടണം വരെ ഒരായുസ്സില്‍ പോയതല്ലാതെ മറ്റൊരിടത്തും അയാള്‍ പോയിട്ടില്ല.കോടികള്‍ വില മതിക്കുന്ന മണ്ണിന്റെ കാവലാളായി പണിയെടുത്തിട്ടും അയാള്‍ ഒരു ചില്ലി ശമ്പളമായി വാങ്ങിയതായി കേട്ടറിവില്ല.ആ വീട്ടില്‍ നിന്നും നേരം തെറ്റി കിട്ടുന്ന ഭക്ഷണമല്ലാതെ പുറത്ത് നിന്നും അയാള്‍ എന്തെങ്കിലും കഴിച്ചതായി കണ്ടറിവില്ല.
ഇപ്പോഴും ഇടയ്ക്കിടെ ഒരു നരച്ച ശബ്ദം ആ മതില് കെട്ടിനകത്ത് നിന്നും കേള്‍ക്കാം.. "ഹബെ..ഹബെ.." ഒപ്പം മുടങ്ങാതെ ഒരു അന്തി തിരി കാരണവരുടെ കുഴി മാടത്തിലും കത്തിയെരിയുന്നത് കാണാം. മക്കളും, മരുമക്കളും തിരക്കില്‍ മറന്ന് പോയി തുടങ്ങിയിട്ടും, മരിച്ച ദിവസം ഒരില ചീന്തില്‍ ബലിച്ചോറ് വെച്ച് കൈകള്‍ കൊട്ടിയാട്ടി കാക്കയെ വിളിക്കുന്ന പൊട്ടന്റെ രൂപം. ഒരു പട്ടികയിലും ഉള്‍പ്പെടാതെ , ഒരു കാര്‍ഡിലും പേരില്ലാതെ, ഒന്നും സമ്പാദിക്കാതെ, ജീവിതം ആര്‍ക്കോ വേണ്ടി ജീവിച്ച്, ആയുസ്സ് മുഴുവന്‍ മതില് കെട്ടിനകത്ത് തളച്ചിട്ട ഒരു മനുഷ്യന്..
"ഇത്തിപ്പറമ്പിലെ പൊട്ടന്.."
2016, ജൂൺ 16, വ്യാഴാഴ്ച
ഉരുകിയൊലിക്കുന്ന ജീവന്
ഇരുട്ട് നിറഞ്ഞ മുറിയിലെ മേശയില്‍ ഒരു മെഴുകുതിരി എടുത്ത് വെക്കുമ്പോള്‍ ജീവനോര്‍ത്തു, ആ തിരി തന്റെ ജീവിതമാണെന്ന്. ജനനം മുതല്‍ ഇന്നിപ്പോള്‍ ഇരുട്ട് മുറിയിലെ ദുഖത്തിന്റെ തടവറ വരെ നീളുന്ന ജീവിതം.അയാള്‍ പതുക്കെ ആ തിരിയിലേക്ക് തീപ്പെട്ടി കൊളുത്തി തീനാളം പകര്‍ന്നു. ഒരു ദീപത്തിന്റെ ജ്വലന ജനനം, മുറിയില്‍ മുഴുവന്‍ പ്രകാശം പരത്തുമ്പോള്‍ ജീവന്റെ മനസ്സിലും അമ്മ പറഞ്ഞു കേട്ട ചില ഭൂതക്കാല സ്മരണകള്‍ കടന്നു വന്നു..
"ഇരുട്ട് മുറിയില്‍ കൊണ്ട് വെച്ചാലും അത്രക്കും വെളിച്ചം പരത്തണ കൊച്ചായിരുന്നു ജീവന്..ഇത്രക്കും ഓജസ്സും, തേജസ്സുമുള്ള ഒരു കുട്ടി ഈ തറവാട്ടില്‍ പെറന്നിട്ടില്ല''
അതെ മുറിയില്‍ കത്തിച്ചു വെച്ച മെഴുതിരിയുടെ ആദ്യ നാളം പോലെ തന്നെയായിരുന്നു ബാല്യവും. സമൃദ്ധിയും, സ്നേഹവും, ലാളനയും. "മൂന്നാം കാലില്‍ പിറന്ന ആണിന് " മൂത്ത സഹോദരിമാരും, അച്ഛനും, അമ്മയും, ബന്ധുക്കളും നല്കിയ അളവില്‍ കവിഞ്ഞ സ്നേഹം,
ഇടക്ക് കത്തി കൊണ്ടിരുന്ന മെഴുകുതിരി ജനലിലൂടെ കടന്ന് വന്ന ഒരു ചെറു കാറ്റില്‍ കേട്ടു പോകുമെന്ന് തോന്നി.പക്ഷെ കാറ്റിനെ അതി ജീവിച്ച് വീണ്ടുമത് പ്രകാശം വീണ്ടെടുത്തു. ആ കാറ്റ് കെടുത്താന്‍ പോയത് തന്റെ ജീവിതം തന്നെയായിരുന്നു. നാലാം വയസ്സില്‍ ജീവന് നഷ്ടപ്പെടുന്ന ഘട്ടം വരെയെത്തിയ ഒരപകടം. തൊടിയിലെ ഒഴിഞ്ഞ കുളത്തിന്റെ കരയില്‍ ചീമ കൊന്ന പത്തല് കൊണ്ട് ആഫ്രിക്കന്‍ പായല്‍ കുത്തി കളിക്കുമ്പോള്‍ കാല് വഴുതി. നിലയില്ലാത്ത വെള്ളത്തില്‍ കൈകള്‍ മാത്രം ഉയര്‍ത്തി മരണത്തില്‍ നിന്നും രക്ഷപെടാന്‍ വെപ്രാളം കാണിച്ചത് തെങ്ങ് ചെത്താന്‍ വരുന്ന ആള് കണ്ടത് കൊണ്ട് ജീവിതം തിരിച്ചു കിട്ടി..ഒന്ന് കെടാന്‍ പോയി വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങിയ മെഴുതിരി പോലെ വീണ്ടും തിരികെ കിട്ടിയ ജീവിതം.
പിന്നെ കുറച്ച് സമയത്തേക്ക് മെഴുതിരി നാളം ഉരുകിയൊലിക്കാതെ നേര് രേഖ പോലെ ജ്വലിച്ച് മുറി മുഴുവന്‍ പ്രകാശം വിതറി.ഇരുള് നിറഞ്ഞ ഓരോ മൂലയിലും പ്രകാശം നിറക്കുന്ന മെഴുതിരി വെട്ടം, അത് തന്റെ പഠനക്കാലമാണ്,അറിവ് നേടാനുള്ള വ്യഗ്രത നിറഞ്ഞ പഠനക്കാലം, എല്ലാവരും വിരല്‍ ചൂണ്ടി "ജീവനെ കണ്ട് പഠിക്ക് എന്ന് പറഞ്ഞ പഠനക്കാലം''ആ ജ്വാല തുടരുന്ന സമയത്ത് മെഴുതിരി വെട്ടം ഒന്ന് പൊട്ടി തെറിച്ചു. പിന്നെയും രണ്ട് പൊട്ടി തെറികള്‍, ആദ്യത്തെ നഷ്ടം അച്ഛനായിരുന്നു.വാഹനമോടിക്കുന്ന ഒരാളുടെ അനാസ്ഥ..മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ.അത് വരെ സുഗമമായി മുന്നോട്ട് പോയ ജീവിതമാണ് ഒരു പൊട്ടി തെറി പോലെ വഴി പിഴച്ചത്.അച്ഛനില്ലാത്ത ലോകം.പുറകെ അധികം താമസിയാതെ അമ്മയുമില്ലാത്ത ലോകം.
ഉരുകി താഴേക്ക് പടരാതെ കത്തിയ മെഴുതിരി നാളം പൊടുന്നനെ താഴേക്ക് പൊട്ടിയൊലി ഒഴിക്കാന്‍ തുടങ്ങി. തീക്ഷ്ണമായ ജീവിതം പോലെ പ്രാരാബ്ധങ്ങളും, പരാധീനതകളും നിറഞ്ഞ ജീവിതം.അച്ഛന് നഷ്ടമായപ്പോള്‍ തോളിലേറ്റി നയിക്കേണ്ട ജീവിതം.ആഗ്രഹിച്ച ജോലി കിട്ടാതെ വന്നപ്പോള്‍ കിട്ടിയ ജോലി സ്വീകരിച്ച് മുന്നോട്ട് പോകുമ്പോഴാണ് , ജീവിതത്തിലേക്ക് ഒരു മുന്നറിയിപ്പും തരാതെ അവള് കടന്ന് വന്നത്, ആ ഓര്‍മ്മ ശരിപ്പെടുത്തും വിധം മെഴുതിരി നാളത്തിന് ചുറ്റും ഒരു ചിത്ര ശലഭം വട്ടമിട്ട് പറക്കാന്‍ തുടങ്ങി..
"വേണ്ടാ..എന്റെ ജീവിതമൊരു മെഴുതിരിയാണ്..മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകുന്ന തിരി. അതിലേക്ക് കുട്ടി വരരുത്..വെറുതെ ഈയാം പാറ്റയെ എന്റെ തീയില്‍ ചിറകറ്റു വീഴരുത്."
ഉരുകിയൊലിക്കുന്ന മെഴുതിരിയുടെ വശങ്ങളെ താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്തി പിന്നെയൊരു ജ്വലനമായിമായിരുന്നു. രണ്ട് സഹോദരിമാര്‍ക്ക് ജീവിതമുണ്ടാക്കി കൊടുത്തു. എത്ര ശ്രമിച്ചിട്ടും പിന്മാറാന് തയ്യാറാകാതെ തന്റെ ജീവ നാളത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ചിത്ര ശലഭത്തിനെ കൈ നീട്ടി ജീവിതത്തിലേക്ക് ക്ഷണിച്ചു.വീണ്ടും കത്തി പടരാനുള്ള ആവേശം, അത് കെടുത്തും പോലെ മറു വശത്ത് നിന്ന് മെഴുതിരി ഉരുകിയൊലിക്കാന് തുടങ്ങി..
"എന്ത് ജീവിതമായിത്..ഇങ്ങിനെ ഉരുകിയൊലിക്കുന്ന ജീവിതമായിരുന്നെങ്കില്‍ ഞാന്‍ മറിച്ച് ചിന്തിച്ചേനെ, ഇതിപ്പോള്‍ കടത്തിന് മീതെ കടം വരുത്തി കൊണ്ട് കൂടപിറപ്പുകളുടെ പ്രസവം, വീട് പണി, ഒന്ന് നിര്‍ത്തി കൂടെ പരസേവനം??"
"ജന്മം കൊണ്ട്അവര്‍ക്ക് പിന്നാലെയാണ് ..പക്ഷെ ജീവിതം കൊണ്ട് അവര്‍ക്ക് മുന്നാലെയാണ് ഞാന്‍ പിറന്നത്."ആ മറുപടിയും അവളുടെ ചിന്തകള്‍ക്ക് മറു മരുന്നായില്ല.
എനിക്ക് വേണ്ടി ദീപ നാളത്തിന് ചുറ്റും പറന്ന ശലഭം എന്റെ മാത്രമായി തീര്‍ന്നു കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഭ്രമണപഥം മാറി ചാലിക്കാന്‍ തുടങ്ങിയിരിക്കുന്നു..പിന്നെ പൊട്ടി തെറികള്‍, സത്യം പോലെ മുന്നില്‍ കത്തിയെരിയുന്ന തിരിയും ഇടക്ക് പൊട്ടി തെറിക്കാനും, ദീപ നാളം കുറുകാനും, തുടങ്ങിയിരിക്കുന്നു. ഇടക്കൊരു വണ്ട് മൂളി വന്നു ദീപ നാളം കെടുത്താന്‍ ശ്രമിച്ച് ജനലിലൂടെ വേഗം പുറത്തേക്ക് പോയി. അത് പോലെ തന്നെയായിരുന്നു അവളും പോയത്.
"ഈ ചൂടില്‍ വെന്തുരുകാന്‍ ഞാനില്ല...എന്റെ അമ്മയുടെ അടുത്തേക്ക് പോകുന്നു."
.ചുറ്റും പറന്നു നടന്ന ശലഭവും ഇരുളില്‍ മറഞ്ഞിരിക്കുന്നു.ഒരു വിഷമ ഘട്ടത്തിന്റെ ആരംഭം പോലെ പകുതി കത്തിയ മെഴുകുതിരി.കത്തുന്ന ദീപം നേര് രേഖ വെടിഞ്ഞു തിരിയുടെ മെഴുകിലെക്ക് തീനാളങ്ങള്‍ ചുഴറ്റി ഉരുകി എല്ലാം നശിപ്പിക്കാനുള്ള ശ്രമം..തന്റെ ജീവിതം പോലെ.ദുരന്തങ്ങള്‍ അങ്ങിനെയാണ്..ഒന്നിന് പുറകെ ഒന്നായി വരും.അവസാനത്തെ നാളം കെടുത്തും വരെ.അത് പോലെ തന്നെയായിരുന്നു മുന്നില്‍ വരാന്‍ കാത്ത് നിന്ന ആ ദുരന്തവും.
"മദ്യപിക്കാറുണ്ടോ..?"
ഗ്യാസ്ട്രോ സ്പെഷ്യലിസ്റ്റ് ചോദിച്ച ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം പകച്ചു നിന്ന് പോയി. ചെറിയ കാലു വേദന,ക്ഷീണം, പിന്നെ ആരുമില്ലാത്ത ജീവിതത്തിന്റെ ആകുലത, അത് കൊണ്ടാണ് ഡോക്റ്ററെ കണ്ടത്.അതിപ്പോള്‍ വലിയ ഒരു വിപത്തായി മാറിയത് പോലെ.ഡോക്ടറുടെ പുറകിലായി കാണുന്ന ചിത്രത്തില്‍ "ലിവര്‍ സിറോസിസ്" അസുഖത്തെ കുറിച്ചുള്ള ചിത്രങ്ങള്‍, വിശദീകരണങ്ങള്‍." മരുന്ന് കഴിക്കാനുള്ള ഉപദേശവും, എല്ലാം ശരിയകുമെന്നുള്ള ഡോക്ടര്‍ നല്കിയ ആശ്വാസ വാക്കും, രോഗത്തെ കുറിച്ചുള്ള റിസള്‍ട്ട് വാങ്ങി പോകുമ്പോള്‍ ഡോക്ടര്‍ ചോദിച്ചതിനു ഉത്തരം കൊടുത്തു..
"മദ്യപിച്ചിട്ടില്ല ഇത് വരെ..ഇനി തുടങ്ങണം.."
മേശയില്‍ കത്തിച്ചു വെച്ചിരിക്കുന്ന മെഴുകു തിരി പക പോലെ കത്തിയുരുകുന്നു.പുറത്ത് നിന്നും പിശറന്‍ കാറ്റ് ദീപ നാളത്തെ കീഴടകാനുള്ള ശ്രമം. മുന്നില്‍ വെച്ച മദ്യ കുപ്പിയും, ഗ്ലാസ്സും വെള്ളവും. ഏത് നിമിഷവും മെഴുതിരി കെടാം. ഇനിയും കത്തി തീരാന്‍ മെഴുകു ബാക്കിയുണ്ട്.അത് പോലെ ജീവിതവും തന്റെ നെഞ്ചിലുണ്ട്..പക്ഷെ ആര്‍ക്ക് വേണ്ടി??ജീവന് ചുറ്റും നോക്കി..ചുമരില്‍ കല്യാണ ഫോട്ടോ. അവള് മാത്രമാണ് മനസ്സിലാക്കാതെ ഒരു പുനര്‍ വിചിന്തനത്തിന് തുനിയാതെ ഒരു കൊടുങ്കാറ്റ് പോലെ വന്നു കൊടുങ്കാറ്റ് പോലെ തിരിച്ച് പോയത്.വ്യഥയോടെ അയാള്‍ മേശ വലിപ്പ് തുറന്ന് നോക്കി. കീടനാശിനി കടയില്‍ നിന്നും വാങ്ങിയ പൊടി നിറഞ്ഞ പൊതി.
ഒന്ന് കത്തിയാര്‍ന്ന്‍ കെടാന്‍ പോയ മെഴുകു തിരി വെട്ടത്തിന് ചുറ്റും വീണ്ടും ശലഭം വട്ടമിട്ട് പറക്കാന്‍ തുടങ്ങി. ആ തീനാളം സംരക്ഷിക്കുന്ന പോലെ അതിനോട് ചേര്‍ന്ന്. മദ്യ കുപ്പിക്ക് നേരെ ജീവന് കൈ നീട്ടിയതും തീനാളം കെട്ടു പോകുന്നത് പോലെ..ചിത്ര ശലഭത്തിന്റെ ചിറകുകള് കരിഞ്ഞിരിക്കുന്നു..ദീപം രക്ഷിക്കാനുള്ള അവസാന ശ്രമം.ദീപം അണയുമെന്ന അവസാന ഘട്ടത്തില്‍ ഒരു കൈകള്‍ അതിന്റെ ചുറ്റും ഒരു സംരക്ഷണ വലയം തീര്‍ത്തു. വീണ്ടും ദീപം പ്രഭ വീണ്ടെടുത്തു മുറിയില്‍ പ്രകാശം പരത്തി. അവിശ്വനീയമായ ഭാവത്തില്‍ ജീവന് നോക്കിയപ്പോള്‍ മെഴുകുതിരിയുടെ ഉരുകിയൊലിച്ച മുകള്‍ ഭാഗം സ്വന്തം കൈ കൊണ്ട് മെഴുകു അരികില്‍ വെച്ച് പിടിപ്പിച്ച് ഒലിക്കുന്ന ഭാഗം ശരിയാക്കുന്ന സുന്ദരമായ കൈകള്‍. "ആ കൈകളിലെ ഒരു വിരലിലെ മോതിരത്തില്‍ "ജീവന്" എന്ന നാമം വെട്ടി തിളങ്ങുന്നു..
മേശവലിപ്പ് അടച്ച് കസേരയില്‍ ചാഞ്ഞിരിക്കുന്ന സമയത്ത് പിന്നില്‍ നിന്നും പ്രണയത്തിന്റെ നനുത്ത കൈകള്‍ അയാള്‍ക്ക് നേരെ പൊതിഞ്ഞു.കൊതിച്ചിരിക്കുന്ന തണുത്ത ചുംബനങ്ങള്‍, പിന്നെ പതിവ് പോലെ കാതില്‍ ചെറുതായി കടിച്ച് മന്ത്രിച്ച വാക്കുകള്‍.
''അങ്ങിനെ ഉരുകിയൊലിച്ച് പോകാന്‍ ഞാന്‍ സമ്മതിക്കില്ല..ഒരു പാട് പ്രാര്‍ത്ഥിച്ച്, പ്രയത്നിച്ച് കിട്ടിയ ജീവിതാ.എനിക്ക് കഴിയില്ല വിട്ടു പിരിഞ്ഞ് ജീവിക്കാന്‍..ഇനിയൊരിക്കലും..ഒരു നിമിഷം പോലും..
അവളുടെ വാക്കുകള്‍ കേട്ട് ജീവന് മേശയില്‍ ഇരിക്കുന്ന മദ്യത്തിലും, ഡോക്ടറുടെ ഫയലിലും ഒന്ന് നോക്കി.അതിന് മീതെ പരന്ന പ്രതീക്ഷയുടെ ജീവിതമെന്ന മെഴുതിരി വെട്ടം..കാറ്റ് വീശിയിട്ടും, നേരെ കത്തിയ മെഴുകു തിരി വെട്ടം. അവളെ ചേര്‍ത്ത് പിടിച്ച് അയാള്‍ ആ വെളിച്ചത്തെ വീണ്ടും നോക്കി..സന്തോഷം തിരികെ കിട്ടിയത് പോലെ ആ വെട്ടം വീണ്ടും നല്ലത് പോലെ പ്രഭ പരത്താന്‍ തുടങ്ങി..അതിന്റെ പ്രതീജ്വാല പോലെ അവരുടെ ജീവിതവും....
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്..
2016, ജൂൺ 14, ചൊവ്വാഴ്ച
എഴുതാന്‍ തുടങ്ങും മുന്‍പേ..
മുകളില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഫാന്‍ ഇടക്ക് നിലക്കുന്നത് പോലെ തോന്നി.മുറിയില്‍ ഒരു തരം മടി മൂടി കെട്ടി നില്ക്കുന്നു.എത്ര നേരമായി അങ്ങിനെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാതെ പുറത്തേക്ക് നോക്കി കിടക്കുന്നു.രാവിലെ ജനലിലൂടെ ഭാരതപ്പുഴയുടെ മേലെ സ്വര്‍ണ്ണ വര്‍ണ്ണം പൂശിയ സൂര്യനാണ് ചെറിയ ചൂട് നല്കി ഉണര്‍ത്തിയത്. ജനലിലൂടെ വണ്ടി ചക്രങ്ങള്‍ താളമിട്ട് പുഴയുടെ മാറിനെ പിളര്‍ന്നു നീങ്ങുന്ന ലോറികള്‍, അതിന് പിന്നാലെ മനുഷ്യര്‍. ഒരു നേര് രേഖ പോലെ മെലിഞ്ഞ പുഴ.ചെറിയ കാറ്റില്‍ ഒരേ പോലെ ഉലയുന്ന ആറ്റ് വഞ്ചി പൂവുകള്‍.എന്നും മനസ്സില്‍ ഒരു കഥാബീജം രൂപപ്പെടുമ്പോള്‍ ഒരാശ്രയം പോലെ എത്തി ചേരാറുള്ളത് ഇവിടെയാണ്. കഴിഞ്ഞ ദിവസം സിബിയുടെ ഫോണ്‍ കോള്‍ വന്നതിനു ശേഷമാണ് മനസ്സ് ഭാരമായി തുടങ്ങിയത്.ചിന്തകളില്‍ ആരോ കയറി ഇരിക്കുന്നു. ഇത്തവണയും വ്യഥയും, ദുഖവും, നഷ്ടവും തന്നെയാണ് വിഷയം.
ശരിയാണ്.ചിന്തകളുടെ ഭാരം കൂടി കൂടി വരുകയാണ്. പലരും മനസ്സിലേക്ക് കടന്ന് വന്നിരിക്കുന്നു. പൂക്കളെ സ്നേഹിക്കുന്ന ഒരു പട്ടാളക്കാരന്, മകള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു മുക്കുവന്, പരുക്കനായ ലോറി ഡ്രൈവര്‍ അങ്ങിനെ പലരും. ഇവരോന്നുമല്ല വേണ്ടത്..മറ്റാരോ.ആരോ എനിക്ക് വേണ്ടി കാത്തിരിക്കുന്നു.ഒരു വേദന പോലെ.കണ്ണടച്ച് പിടിച്ചാല്‍ ഒരു ചെറുപ്പക്കാരന്റെ മുഖം..വിധി തച്ച് തകര്‍ത്ത ജീവിതം..കരച്ചില്..
മുറിയുടെ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് വാതില്‍ തുറന്നത്. മുന്നില്‍ ഒരു പ്രഭാതം കഴിഞ്ഞുള്ള ഉച്ച ചിരിയുമായി ഗസ്റ്റ് ഹൗസിലെ റൂം ബോയി ചെറുക്കന്. കയ്യില്‍ ആവി പറക്കുന്ന കട്ടന്‍.
"സാറെ സിബി സാര്‍ ഫോണ്‍ വിളിച്ചിരുന്നു.."
മൂളലോടെ കട്ടനുമായി വീണ്ടും മുറിയിലേക്ക്.ആള് കണ്ണാടിയില്‍ നോക്കിയപ്പോള്‍ നെറ്റിയില്‍ ഒരു മുഴ.എന്നും മനസ്സിനിണങ്ങിയ രൂപം ചിന്തയില്‍ ഉടലെടുക്കുമ്പോള്‍ ഉണ്ടാകുന്ന അതേ പ്രതിഭാസം. മേശയില്‍ ഇരിക്കുന്ന കടലാസ്സ് കഷ്ണങ്ങളും, പേനയും നോക്കി. തല നിവര്‍ത്തി പിടിക്കാന്‍ കഴിയുന്നില്ല..ഭാരമുള്ള എന്തോ ചിന്തയില്‍ കയറി താഴേക്ക് വലിക്കുന്നു..ചായ മേശയില്‍ വെച്ച് മുഖം കഴുകാന്‍ കയറിയപ്പോള്‍ മുന്നിലെ കൊച്ചു കണ്ണാടിയിലെ പ്രതി രൂപം മാറിയിരിക്കുന്നു. ഒരു പോലീസ്ക്കാരനായ ചെറുപ്പക്കാരന്.അയാള്‍ നോക്കി ചിരിച്ചോ??.പരിചിതമായ ഒരു ചിരി. അതെ പരിചയമുള്ള ആരോ ഒരാള്‍..ഇനി കുറച്ച് ദിവസം അയാളുടെ കൂടെ നടക്കണം..അയാളുടെ ശീലങ്ങള്‍, ശൈലികള്‍, ഒപ്പം ജീവിതം പകര്‍ത്തിയെടുക്കണം.
നടക്കാനിറങ്ങിയ വഴിയില്‍ കണ്ടവരെല്ലാം വിശേഷം ചോദിച്ചു, പുഞ്ചിരിച്ചു. ആര്‍ക്കും ഒന്നും തിരിച്ച് കൊടുക്കാന്‍ സാധിച്ചില്ല. മനസ്സില്‍ മുഴുവന്‍ ആ ഒരു യുവാവിന്റെ സ്വപ്നമാണ്.അതിങ്ങനെ വിടരാന്‍ തുടങ്ങുന്നു. അച്ചനിലേക്കും, അമ്മയിലേക്കും, കാമുകിയിലേക്കും, കുടുംബ ബന്ധങ്ങളിലേക്കും.ഒപ്പം അയാളറിയാതെ അയാളെ തേടി വരുന്ന ദുരന്തത്തിലേക്കും. ചെറിയ ഒറ്റ മുറി കടയുടെ മര ബഞ്ചില്‍ ഇലയില്‍ വിളമ്പിയ രുചിയുള്ള കറികളും, ചോറും വിശപ്പുണ്ടായിട്ടും കഴിക്കാന്‍ സാധിച്ചില്ല. കൈകള്‍ വിറക്കാന്‍ തുടങ്ങുന്നു..മനസ്സ് വിങ്ങാനും.എനിക്ക് മുന്നേ എന്നെ നയിക്കുന്ന ഒരു നിഴല്‍ പോലെ ആ യുവാവ്.
തിരിച്ച് ഗസ്റ്റ് ഹൌസിലേക്ക് എത്തുമ്പോള്‍ വീണ്ടും റിസപ്ഷനിസ്റ്റ് വിളിച്ചു പറഞ്ഞു..
"സിബി സാര്‍ രണ്ട് വട്ടം വിളിച്ചിരുന്നു..തിരികെ വിളിക്കാന്‍ പറഞ്ഞു.."
ഒന്നും പറയാന്‍ നിന്നില്ല..തിരികെ നടന്നു. തളര്‍ന്ന് വീഴാതിരിക്കാന്‍ പതുക്കെ പിടിച്ചു കയറി. കണ്ണിന്റെ കാഴ്ച മൂടിയത് പോലെ..നെറ്റിയിലെ മുഴക്ക് വലിയ വേദന..ശരീരം തളരും മുന്‍പേ മുറിയിലേക്ക് ഒരു കണക്കിന് കയറി..എന്നും ഇതേ പോലെയുള്ള സമയത്ത് അനുഭവിക്കുന്ന എല്ലാ വേദനകളും. കട്ടിലില്‍ വീണ്ടും മലര്‍ന്നു കിടക്കുമ്പോള്‍ കണ്ണിന് മുന്നില്‍ അയാളുടെ ജീവിതം. അയാളുടെ അച്ഛന്റെ സ്വപ്നം, കാമുകിയുടെ കാത്തിരിപ്പ്, എല്ലാം തകര്‍ന്ന് വീഴുന്ന തെരുവിലെ പകല്‍,പിതാവിന് നേരെ വന്ന കൈകളെ നേരിടുമ്പോള്‍ അയാള്‍ കരുതിയിരുന്നില്ല തകരാന്‍ പോകുന്നത് അയാളുടെ,ഒരു കുടുംബത്തിന്റെ കുറേ നാളത്തെ സ്വപ്നം നിറച്ച കണ്ണാടി കൂടാണെന്നു.ഇനിയും വൈകി കൂടാ..കൂടെയുള്ള ആ രൂപത്തിന് മോചനം വേണം..കടലാസ്സിലേക്ക് ഒരു ജന്മം കൊടുക്കണം..
അത്രയും ആയപ്പോള്‍ ചാടി എഴുന്നേറ്റ് മുടിയൊതുക്കി, മുഖം ഒന്ന് കൂടി കഴുകി ഒരു തയ്യാറെടുപ്പ്. മുറിയിലേക്ക് മടിയുടെ കവചം കടന്ന് പുതിയ ഒരു ഊര്‍ജ്ജം കടന്ന് വന്നിരിക്കുന്നു. മേശയുടെ മുന്നിലെ കടലാസ്സ് താളുകള്‍ മടക്കി ഒരു നിമിഷം എന്തോ ധ്യാനിച്ച് ആദ്യ വാചകം എഴുതി വെച്ചു. ആ വാക്ക് തിളങ്ങിയത് പോലെ, ജീവനുള്ളത് പോലെ, ഒരു പക്ഷെ കാലങ്ങള്‍ കടന്നാലും മാഞ്ഞു പോകാത്ത ഒരു നൊമ്പരം പോലെ.
"കിരീടം.."
സീന്‍ നമ്പര്‍ ഒന്ന്.
പ്രഭാതം.
വിജയനമായ റോഡിലൂടെ ഒരു പോലീസ് ജീപ്പ്.
ഒരു ലോങ്ങ് റേഞ്ച് ഷോട്ട്.
പോലീസ് സ്റെഷന് മുന്നില്‍ നിര്‍ത്തുന്ന ജീപ്പില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരു യുവാവ് പുറത്തേക്ക് ഇറങ്ങുന്നു.
സേതുമാധവന്:- മുപ്പത് വയസ്സുള്ള സബ്ബ് ഇന്‍സ്പെക്ടര്‍.
തൊപ്പി ഒന്ന് നേരെയാക്കി സേതുമാധവന് സ്റെഷനിലെക്ക്..
പാറാവ് നില്ക്കുന്നവരുടെ സലൂട്ട്.
അകത്ത് കയറുമ്പോള്‍ അകത്തിരിക്കുന്ന ഹെഡ് അച്ചുതന് നായര്‍ പുറത്ത് നിന്നും വരുന്ന സേതുമാധവനെ കണ്ട് തിടുക്കത്തില്‍ തൊപ്പി വെച്ച് സലൂട്ട് ചെയ്യുന്നു.
അയാള്‍ ആദ്യം കാണുന്ന പോലെ സേതുവിനെ നോക്കുന്നു..അഭിമാനം കലര്‍ന്ന മുഖഭാവം, ഒപ്പം വാല്‍സല്യത്തോടെ .
എഴുതി തുടങ്ങിയപ്പോള്‍ പ്രഷുബ്ധമായിരുന്ന മനസ്സ് ശാന്തമാകാന്‍ തുടങ്ങിയത് പോലെ..കൈകളിലേക്കും, വിരല്‍ തുമ്പിലേക്കും അജ്ഞാതമായ ഒരു ഊര്‍ജ്ജം കടന്ന് വന്നത് പോലെ.മനസ്സ് പറഞ്ഞു തുടങ്ങി. ആദ്യ സീനില്‍ തന്നെ മനസ്സ് തുറന്ന് എഴുതി വെച്ച കഥാപാത്രം എഴുത്തിലും, അതിനു ശേഷം വരാന്‍ പോകുന്ന വെള്ളി തിര കാഴ്ചയിലും ഒരു വിങ്ങുന്ന ഓര്‍മ്മയായി തീരും..ചിലപ്പോള്‍ എഴുത്തിനിടയില്‍ മനസ്സ് പറയുന്നത് പൂര്‍ണ്ണ സത്യമാകും. കസേരയില്‍ ചാരി കിടന്ന് ടൈറ്റില്‍ കാര്‍ഡില്‍ "കഥ, തിരക്കഥ, സംഭക്ഷണം "എ.കെ.ലോഹിതദാസ് " എന്ന് സങ്കല്പിച്ച് അടുത്ത് എഴുതേണ്ട ഭാഗത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ വീണ്ടും വാതിലില്‍ മുട്ട്. തുറന്ന് നോക്കിയപ്പോള്‍ ശല്യമായോ എന്ന ഭാവത്തില്‍ റൂം ബോയ്..
"ലോഹി സാറേ..സിബി സാര്‍ വീണ്ടും വിളിക്കുന്നു..കട്ട് ചെയ്തിട്ടില്ല.."
"അദ്ദേഹത്തോട് പറയൂ..ഞാന്‍ ഒരു യാത്രയിലാണെന്ന്..എന്റെ കൂടെ സേതുമാധവനും, അച്യുതന് നായരും, കുടുംബവുമുണ്ടെന്ന്..വൈകീട്ട് വിളിക്കാന്ന് പറയൂ.."
പേന വീണ്ടും കയ്യില്‍ എടുത്തപ്പോള്‍ മനസ്സിലെ ഫ്രെയിമിലേക്ക് വീണ്ടും സേതു മാധവന്..കടലാസ്സില്‍ സൃഷ്ടിക്കുന്ന രൂപത്തിന്റെ പ്രതിജ്വാല പോലെ ദൂരെ ഭാരതപ്പുഴയുടെ മണല്‍പ്പരപ്പില്‍ ഒരു രൂപം നോക്കി നില്‍ക്കുന്നത് പോലെ,മനസ്സില്‍ നിന്നും കടലാസ്സിലേക്ക് പകര്‍ത്തി കൊണ്ടിരിക്കുന്ന അച്യുതന് നായരുടെ മകന് സേതുമാധവന്റെ രൂപം ..
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്..
2016, ജൂൺ 10, വെള്ളിയാഴ്ച
സൂക്കര്‍ അണ്ണന്റെ സൂത്രങ്ങള്‍..
കുറ്റി ചൂല് മുടിയും,കൂര്‍ത്ത താടിയും കെട്ടി വെച്ചു ജീന്‍സിന് മുകളില്‍ ജോക്കിയും കാണിച്ച് ദാ "പല്ലിളിച്ച് ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാ സുന്ദരപ്പന് നേരെ "മുഖ പുസ്തകത്തിന്റെ ഓണര്‍ "സുക്കൂര്‍ ബ്രോ " വക ഒരു ചോദ്യം..
"എത്ര പേര് നിങ്ങളെ പ്രേമിക്കുന്നു???"
"ഒരൊന്നൊന്നര ചോദ്യമാണല്ലോ ഭായ്..."
മടിച്ചില്ല..ക്ലിക്കി..മനസ്സ് കൊറേ നാളായിട്ട് പറയുവാ.."ടാ ചുള്ളന് സുന്ദരപ്പാ നിന്നെ ആരോ പ്രേമിക്കുന്നുണ്ട്..പല അടവും നോക്കി ആളെ കണ്ട് പിടിക്കാന്‍.."അക്സ് ബ്രാന്‍ഡ് പെര്‍ഫ്യൂം പൂശി പല വട്ടം ബസ്സ് സ്റ്റോപ്പില്‍ ദാങ്ങടും, ദിങ്ങാടും നടന്ന് നോക്കി. ഒരാളും നോക്കുന്നില്ല, ഇന്നറിയാം..ദാ വരുന്നു സൂക്കൂര്‍ അണ്ണന് വക റിപ്ലെ..
"(9) പേര് നിങ്ങളെ പ്രേമിക്കുന്നു.."
നിങ്ങളുടെ പെഴ്സണാലിറ്റിയാണ് അവരെ ആകര്‍ഷിച്ചത്..'
സുന്ദരപ്പന് നിന്ന സ്ഥലം മറന്ന് ഒന്ന് ചാടി ഒരു വാനര നൃത്തം ചവിട്ടി മൊബൈലില്‍ ഒരു മുത്തം കൊടുത്ത് "യോ- യോ ' മട്ടില്‍ ഒരു സെല്‍ഫിയും എടുത്ത് നേരെ പോസ്റ്റി.അറിയണമല്ലോ ആരാണാ ഒമ്പത് പേരെന്ന്??
"പാലുക്കാരി ജാന്‍സി??, റേഷന്‍ കടക്കാരന്റെ മോള്?? സുമതി ചേച്ചി??
ആരോ തന്നെ പ്രേമിക്കുന്നു..ഇവരില്‍ ആരോ തന്നെ പ്രേമിക്കുന്നു.
"കമോന്ട്രാ സുന്ദരപ്പാ...കമോണ്‍."
സുമതി ചേച്ചിയോട് തന്റെ മനസ്സ് ഒരിക്കേ തുറന്ന് കാണിച്ചതാണ്.പക്ഷെ അന്ന് തന്നെ അതിനുള്ള പ്രതികരണവും കിട്ടി. വേലി കൂട്ടില്‍ നിന്ന് അടുക്കള മുറ്റത്ത് മീന്‍ വൃത്തിയാക്കുന്ന ചേച്ചിയോട് ഒരിത് തോന്നി ചോദിച്ചതാ..ചോദ്യം പൂര്‍ത്തിയാക്കിയില്ല..അതിന് മുന്‍പേ ചാള കഴുകിയ വെള്ളം മോന്തയിലും, മുടിയിലും വീണു..പിന്നെ നാലു കുളത്തില്‍ മുങ്ങിയിട്ടും ആ നാറ്റം മാറിയില്ല...
"പിന്നാരപ്പാ എന്നെ പ്രേമിക്കാന്‍..?"
കൊച്ചു കണ്ണാടി പേഴ്സില്‍ നിന്നുമെടുത്ത് ഒന്ന് നോക്കി. ചെരിഞ്ഞും മറിഞ്ഞും നോക്കി..ഉണ്ട് ഒരു ഫ്രീക്കന്‍ ലുക്ക് ഉണ്ടപ്പാ സുന്ദരപ്പാ.എന്ത് കണ്ണ് വെച്ചിട്ടാ ഇന്നലെ വനിത കോളേജിന് മുന്നില്‍ ''ലൈന്‍' വലിക്കാന്‍ നിന്നപ്പോള്‍ ഒടുവില്‍ ആ പെണ്ണ് പറഞ്ഞത്..
"പോടാ കൊരിങ്ങന് മോറാന്നു"
ഒരിച്ചിരി മോന്ത തള്ളി നില്‍പ്പുണ്ട്..അതല്ലാതെ ഒരു "സുഗ്രീവന് ലുക്ക് " നമുക്കില്ല. ഒന്നുമില്ലാതെ സുക്കൂര്‍ അണ്ണന് അങ്ങിനെ വല്ലതും വിളിച്ച് പറയോ..."ഞാന്‍ ഭയങ്കര പെഴ്സാണാലിറ്റി ആണെന്ന്..ഒന്നൂടി നോക്കിയാലോ??
മുഖപുസ്തകത്തില്‍ കുറേ നേരം തപ്പിയപ്പോള്‍ ദേ വരുന്നു..പുതിയ ഒരു ചോദ്യം..അണ്ണന് അങ്ങ് എഴാം കടലിന്റെ അക്കരെ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ ഇരുന്ന് എന്തിന് എന്നെ ഇങ്ങിനെ വിടാതെ പിന്തുടരുന്നു..??
"നിങ്ങളിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം..??"
അയ്യോ തല കറങ്ങി വീണില്ല...അത്രക്കും മികച്ച ഒരു ഉത്തരമാ.ഫെസ് ബുക്ക് സത്യം മാത്രേ പറയൂ..സൂക്കര്‍ അണ്ണന് നിങ്ങള്‍ സൂപ്പറാട്ടാ, നിങ്ങള്‍ മുത്താ,
"ദേ എന്റെ ഫോട്ടോന്റെ കൂടെ രവി ചന്ദ്രന് അശ്വിന് ചേട്ടന്റെ ഫോട്ടോ..."
മടിച്ചില്ല..ഒരു കല്ലെടുത്ത് അകലെ വെച്ചിരിക്കുന്ന മുന്‍സിപ്പാലിറ്റി ഡ്രം സ്റെമ്പ് ആക്കി ഒരു കല്ലെടുത്ത് ബോളാക്കി കറക്കി ഒരു റോങ്ങ് വണ്‍ എറിഞ്ഞു..ലക്ഷ്യത്തില്‍ നിന്നും വിക്കറ്റ് വീണ പോലെ ഒരു ശബ്ദം.ഡ്രമ്മിനു പുറകില്‍ മൂത്രം ഒഴിക്കാന്‍ നിന്ന ചേട്ടന് ദാ മുണ്ടും പൊക്കി പിടിച്ച് അലറി വിളിച്ച് മുന്നോട്ട്. ഒരടി കിട്ടിയുള്ളൂ..
"സുറ്റുതെ സുറ്റുതെ ഭൂമി..."
അടി കിട്ടിയ വേദനയും, ഒമ്പത് പേരെ കണ്ടെത്താനുള്ള വ്യഗ്രതയും കൊണ്ടിങ്ങനെ ചുറ്റി നടക്കുമ്പോള്‍ സൂക്കര്‍ ചേട്ടന് വക വീണ്ടും ഒരു ശോദ്യം..ഇതെന്ത്രപ്പാ..ഇന്ന് ലോകം മുഴോന്‍ എന്റെ പിന്നിലാണോ?? ചോദ്യങ്ങള്‍, അതിനുള്ള തങ്കപ്പെട്ട ഉത്തരങ്ങള്‍...ചോദ്യം കലക്കനാ..ഇന്ന് വരെ ഞാന്‍ തേടാത്ത, ബുദ്ധനും, ശങ്കരനും തേടാത്ത ഇമ്മിണി വല്യേ ഒരു ചോദ്യം..
"നിങ്ങളുടെ പേരിന്റെ അര്‍ത്ഥം??"
ചോദ്യം ക്ലിക്കിയപ്പോള്‍ അര്‍ത്ഥം ദാ മുന്നില്‍..ഇതായിരുന്നോ സുന്ദരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം..പലരും സൂ എന്നതിനെ മൃഗശാല ആക്കിയും, അന്തരന് എന്നുള്ളതിനെ അകത്തുള്ളവന് ആക്കിയും പണ്ട് കളിയാക്കിയത് എല്ലാം പാഴായി..ലോകം എമ്പാടുമുള്ള "ചിന്, ഷിന് ഹുയ്, കിം, ജോ,ശൂയ്, അന്‍വര്‍ ഖദിരി സുലൈമാനി, എന്നിവര്‍ക്കെല്ലാം പേരിന്റെ അര്‍ത്ഥം വിളമ്പിയ അണ്ണന് ദാണ്ടേ എന്റെ പേരിനും അര്‍ത്ഥം തന്നിരിക്കുന്നു..
''സു- മഹത്വമുള്ളവന്
ന്ദര - വിശാല മനസ്ക്കന്
ന് - ദൈവത്തിന്റെ കൂടെയുള്ളവന്..."
ഇതെല്ലാം ആരെയെങ്കിലും കാണിച്ചാലേ മനസ്സിന് ഒരു ഇരുത്തം കിട്ടൂ..ആരോ എന്നെ പ്രേമിക്കുന്നു..അശ്വിന്റെ രൂപമുള്ള ആരോ എന്റെ പുറകെയുണ്ട്..ഹണിമൂണ്‍ എവിടെ പോകുമെന്നുള്ള ചോദ്യം വല്ലതും ഒണ്ടോ ആവോ?അല്ല..ആ ബുക്കുകള്‍ മാറോടണക്കി മന്ദ നടയോടെ വരണത് നമ്മുടെ ശോഭ ചേച്ചിയുടെ മോള് ശാരികയല്ലേ...ഇര മുന്നില്‍..സുന്ദരാ ഒമ്പതില്‍ ഒന്ന് ദാ മുന്നില്‍...വിടരുത്...അവതരിപ്പിക്ക്..നിന്റെ പ്രണയം പൊളിച്ച് കാട്ടൂ...
"ഹായ് ശാരി..."
എന്താ ഏട്ടായി..?
ഏട്ടായി...ആ വിളിയില്‍ തന്നെ 916 പ്രണയം പൊതിഞ്ഞ് വെച്ചിരിക്കുന്നു..ആ കണ്ണുകള്‍ ആയിരിക്കണം എന്നെ തേടിയത്. ഇവള് തന്നെ ഒന്നാം നമ്പര്‍..മനസ്സ് സുന്ദരനെ വീണ്ടും വീണ്ടും പറയാന്‍ പ്രേരിപ്പിച്ചു.
'ശാരികേ..ഇന്ന് കാലത്ത് ഫെസ് ബുക്ക് എന്നോട് പറഞ്ഞു...ഒമ്പത് പെണ്ണുങ്ങള് എന്നെ പ്രണയിക്കുന്നുവെന്ന്..എനിക്ക് തോന്നുന്നു അതിലൊരാള്‍ നീയാണെന്ന്.."
ശാരിക സുന്ദരനെ അടി മുതല്‍ മുടി വരെ ഒന്ന് നോക്കി.അതില്‍ സുന്ദരന്‍ വഴുതി വീണു..മനസ്സില്‍ ചുവന്ന മഴി കൊണ്ട് ശാരിക എന്നെഴുതി ചേര്‍ക്കുമ്പോള്‍ അവളുടെ മുത്ത് മൊഴി..
"ഏട്ടായി പണിക്ക് വല്ലതും പോണുണ്ടോ??"
സുന്ദരാ..ഒരിക്കലും നീ പറയരുത്..നീ വല്ലപ്പോഴും മണ്ണ് വണ്ടിക്ക് എസ്ക്കൊര്‍ട്ട് പോകുന്ന വിവരം ഒരിക്കലും പറയരുത് നീ സിനിമ ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്ന വിവരം...."
"ഏയ്..ഞാന്‍ പണിക്കൊന്നും പോണില്ല..ഒരു നല്ല പണി നോക്കി നടപ്പാ."
ശാരിക ഒന്നും പറയാതെ മുന്നോട്ട് നടന്നപ്പോള്‍ സുന്ദരന്‍ ഒന്ന് പതറി. അവള്‍ക്കൊപ്പം ഓടിയെത്തി തന്റെ മനസ്സായ മൊബൈല്‍ തുറന്ന് കാണിച്ചു..
"നീയിത് കണ്ടാ..ഞാന്‍ സത്യാണ് പറഞ്ഞത്.."
അവള്‍ക്ക് മുന്നില്‍ ഫെസ് ബുക്ക് ചോദ്യങ്ങളും, ഉത്തരവും തുറന്ന് കാണിച്ച് തന്റെ മനസ്സും തുറന്ന് വെച്ച് സുന്ദരന്‍ അവളെ പ്രതീക്ഷയോടെ നോക്കി.
"ഏട്ടായി ആ മൊബൈല്‍ ഒന്ന് തന്നേ??"
അവളുടെ മൊബൈല്‍ നമ്പര്‍ അടിക്കാന്‍ ആയിരിക്കും.സുന്ദരന്‍ നാണത്തില്‍ ചാലിച്ച് മൊബൈല്‍ ശാരികയുടെ നേരെ നീട്ടി. അവളത് വാങ്ങി അവന് കാണാതെ എന്തോ ചെയ്തു.പ്രതീക്ഷയോടെ സുന്ദരന്‍ അവന് വെച്ചു നീട്ടാന്‍ പോകുന്ന പ്രണയത്തിന് മുന്നില്‍ തല കുനിച്ചു നിന്നു..
"ഏട്ടായി..ഒരു പണിയും ചെയ്യാതെ മൊബൈലും തൂക്കി വെട്ടു വഴി തെങ്ങും കേറി ഫെസ് ബുക്ക് പറഞ്ഞ പെണ്ണുങ്ങളെ തേടി നടക്കണ ഫ്രീക്കന്‍ സ്വഭാവം നിര്‍ത്തി, മുടീം വെട്ടി, കുളിച്ച് വല്ല പണിക്കും പോയി കുടുംബം നോക്ക്..അങ്ങനെത്തെ ചേട്ടായിമാരാ ഇപ്പോള്‍ ഞങ്ങള്‍ പെണ്‍കുട്ടികളുടെ വൈറല്‍..ബാക്കി പറയാനുള്ളത് ദാ ഈ മോബൈലില്‍ കാണാം..
അവള് നടന്ന് പോയപ്പോള്‍ ഇതികര്‍ത്തവ്യഥാമൂഢനായി സുന്ദരന്‍ ഫെസ് ബുക്കിലേക്ക് നോക്കി..അതില്‍ ശാരിക ചോദിച്ച ചോദ്യത്തിന് സൂക്കര്‍ അണ്ണന് ശരിക്കൊരു ഉത്തരം കൊടുത്തിരുന്നു..ചങ്ക് തകരുന്ന ഒരുത്തരം..നിങ്ങള്‍ വല്യേ ചതിയനാണ് സൂക്കര്‍...
"which animal do you and your friends look like???"
ഉത്തരമായി സുന്ദരന്റെ ഫോട്ടോക്ക് താഴെ ഒരു കുരങ്ങന്റെ ചെരിഞ്ഞിരിക്കുന്ന ഒരുഗ്രന്‍ ചിത്രോം..!!!!!!"
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്...
2016, ജൂൺ 8, ബുധനാഴ്ച
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്..
ഹസ്രത്ത് നിസ്സാമുദ്ധീന്‍ സ്റെഷന് പുറത്ത് അതി രാവിലെ തന്നെ പൊള്ളുന്ന വെയില്, അതില്‍ ദൂരേക്ക് നീളുന്ന റെയില്‍ പാതകള്‍ വെട്ടി തിളങ്ങുന്നു.ചൂടില്‍ വിയര്‍ത്തൊലിച്ച പ്ലാറ്റ് ഫോമില്‍ എരുമപാല് കൊണ്ടുണ്ടാക്കിയ തണുത്ത ലെസ്സി വില്‍ക്കുന്ന ചെറുക്കനെ മറി കടന്ന് വെട്ടി വിയര്‍ത്ത് അയാളും, ഭാര്യയും. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ ഒന്ന് കൂടി പേര് നോക്കി ആശ്വാസ ഭാവത്തില്‍ തീവണ്ടിയിലേക്ക് കയറുമ്പോള്‍ മുന്നില്‍ വയര്‍ കാണിച്ച് ബലിഷ്ടമായ കരങ്ങള്‍ നീട്ടി അതി രാവിലെ തന്നെ മോന്തിയ ദേശിയുടെ രൂക്ഷ ഗന്ധവുമായി ഒരു ഹിജഡ.
"അരേ..സേട്ട്ജി.. കുച്ച് ദേനാ..ചായ് പീനേ കേലിയെ.."
എതിര്‍ത്തിട്ട് കാര്യമല്ല. ചിലപ്പോള്‍ പുളിച്ച തെറി, അല്ലെങ്കില്‍ തുണി ഉയര്‍ത്തി അതി രാവിലെ തന്നെ അധികം രസമില്ലാത്ത ചില അക കാഴ്ചകള്‍. പോക്കറ്റില്‍ കയ്യിട്ട് കിട്ടിയ ആദ്യ നാണയം രണ്ട് രൂപ തുട്ടായിരുന്നു..അത് കിട്ടിയിട്ടും എന്തോ തെറി വിളിച്ച് രണ്ട് കയ്യും കൊട്ടി അടുത്ത ആളിലേക്ക്, ഒരു കൊമ്പന് മീശക്കാരന് പട്ടാളക്കാരന്
"ഏയ്..ചല് ബോസടി..."
കൂപ്പയില്‍ ഇരുന്ന മീശക്കാരന് ശബ്ദമുയര്‍ത്തിയപ്പോള്‍ ഒരക്ഷരം മിണ്ടാതെ ആ രൂപം അടുത്ത കൂപ്പയിലേക്ക്. സീറ്റ് നമ്പര്‍ നോക്കി കൊമ്പന് മീശയുടെ അടുത്ത് ഇരിക്കുമ്പോള്‍ അവള് തളര്‍ന്നിരുന്നു. ചുറ്റും തുണി ചുറ്റിയ തണുത്ത വെള്ളം നിറച്ച കുപ്പിയുടെ മൂടി തുറന്ന് ഒരിറക്ക് വെള്ളം കുടിച്ച് അവള് സീറ്റിലേക്ക് ചാരിയിരുന്നു. കൂടെ അയാളും.
ട്രെയിന്‍ ഒന്ന് ചൂളം വിളിച്ച് ഇളകിയപ്പോള്‍ പ്ലാറ്റ് ഫോമിലൂടെ നടക്കുന്ന കച്ചവടക്കാരുടെ നെഞ്ചിലും ഒരു ചൂളം വിളി.യാത്ര തുടങ്ങും മുമ്പേ അകത്തിരിക്കുന്ന യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വിറ്റ് കീശ നിറക്കാനുള്ള വ്യഗ്രത.ഓരോ മുഖത്തും ആകാംക്ഷയുടെ നേര്‍ത്ത ചായങ്ങള്‍.ആരെങ്കിലും വാങ്ങിക്കുമെന്നുള്ള പ്രതീക്ഷ.ആ പ്രതീക്ഷ കാഴ്ചകള്‍ നിറഞ്ഞ പ്ലാറ്റ് ഫോം തിരക്കിലൂടെ വലിയ ബാഗും വലിച്ച് ഒരു യുവതി. പതിവ് പോലെ റിസര്‍വേഷന്‍ ചാര്‍ട്ട് നോക്കി കയറുമ്പോള്‍ ഒന്ന് വേച്ചു പോയതാണ്..പിന്നില്‍ നിന്നും ഒരു കൈ താങ്ങ്. ഒരു ചെറുപ്പക്കാരന്..
"ചേച്ചി സൂക്ഷിച്ച്.."
അയാള്‍ക്കൊരു ശുക്രിയ കൊടുത്ത് ആ യുവതിയും നാലാമത്തെ അംഗമായി ആ കൂപ്പയില്‍, തൊട്ടു പുറകെ അഞ്ചാമത്തെ അംഗമായി ആ യുവാവും..ട്രെയിന്‍ വീണ്ടും ചൂളമടിച്ചു..ഒന്ന് കൂടി മുന്നോട്ട് അനങ്ങിയത് പോലെ.പ്ലാറ്റ് ഫോമില്‍ നിന്നും ഒരു യുവതിയുടെ ശബ്ദത്തില്‍ വിവിധ ഭാഷകളില്‍ ട്രെയിന്‍ പുറപ്പെടുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍, ആ മുന്നറിയിപ്പുകള്‍ക്ക് ഒടുവില്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് രണ്ടര ദിവസത്തോളം നീളുന്ന യാത്ര തുടങ്ങി. ഒപ്പം ആ കൂപ്പയില്‍ ദൈന്യതയും, നിശബ്ദതയും തളം നിറഞ്ഞ അവരുടെ യാത്രയും..
ഫരീദാബാദ് സ്റെഷനില് നിന്നാണ് അവള് കയറിയത്..കണ്ണില്‍ ഉരുണ്ട് കൂടിയ കണ്ണ് നീര് തുള്ളികള്‍ തുടച്ച് , വീര്‍ത്ത മുഖവുമായി ആറാമത്തെ അംഗമായി അവളും , ഒരു പെണ്‍കുട്ടി. അവള് കയറി വന്നപ്പോള്‍ ആ കണ്ണുകള്‍ ഇന്ത്യ ടുഡേ പുസ്തകത്തില്‍ കണ്ണ് നട്ടിരിക്കുന്ന ചെറുപ്പക്കാരന്റെ കണ്ണുമായി ഒന്ന് കൂട്ടി മുട്ടിയോ?? അയാളും, ഭാര്യയും സീറ്റില്‍ ചാരി കിടന്ന് ചിന്തയിലാണ്..ഭാര്യയുടെ കണ്തടങ്ങളില് കണ്ണ് നീര് ഒഴുകിയ ചാലുകള്‍ പോലെ അടയാളം..അയാളും ദുഃഖത്തില്‍, കൂപ്പയില്‍ ആരു വരുന്നതും, പോകുന്നതും ഒന്നുമറിയാതെ. പട്ടാളക്കാരന് പുറത്തെ കാഴ്ചയിലാണ്. ഏതോ അതിര്‍ത്തിയില്‍ ഒരു കാഴ്ച്ചയില്‍ തന്നെ കണ്ണുകള്‍ നട്ട് ഇരുന്നത് കൊണ്ടാകാം അയാള്‍ക്ക് പുറം കാഴ്ചകള്‍ പുതുമയായി മാറിയത്.യുവതി ഒരു മൊബൈല്‍ സ്ക്രീനില്‍ വിരലോടിച്ച്. അവര്‍ക്കിടയില്‍ മാത്രം വല്ലാത്ത ഒരു മൂകത തളം കെട്ടി നിന്നു..മലയാളികള്‍ ആയിരുന്നിട്ടും ഒന്നും സംസാരിക്കാതെ..ഒന്നും മിണ്ടാതെ..
ജാന്‍സിയിലെത്തിയപ്പോള്‍ ആ ചെറുപ്പക്കാരനാണ് ട്രെയിന്‍ ചലിക്കുന്ന ശബ്ദവും, ഇടക്ക് മാത്രം കടന്ന് വരുന്ന പ്ലാറ്റ്ഫോം കലപിലകളും മാത്രമുള്ള ആ കൂപ്പയിലെ യാത്രക്കാര്‍ക്കിടയിലെ ദീര്‍ഘ മൗനം ഭേദിച്ചത്..
"സാര്‍ എവിടേക്കാ??"
അയാളും ഭാര്യയും നോക്കുന്നതിനു മുന്‍പേ തന്നെ യുവാവിന്റെ ശബ്ദം കേട്ട് പെണ്‍കുട്ടിയും തലയുയര്‍ത്തി നോക്കി, വീണ്ടും കണ്ണുകള്‍ തമ്മില്‍ കൂട്ടി മുട്ടിയോ..ഒരു കഥ പറഞ്ഞോ??നിര്‍വികാരത്തോടെ ഒരുത്തരം അയാളില്‍ നിന്നും, അതോടൊപ്പം ഭാര്യയുടെ നെടു വീര്‍പ്പും..
"എറണാകുളം വരെ.."
അടുത്ത ചോദ്യം വരും മുന്‍പേ അയാള്‍ മുന്‍ കൂട്ടി കരുതി വെച്ച ഉത്തരം നല്കി, ഒരു പുഞ്ചിരിയും കലര്‍ത്തി തികട്ടി വന്ന ദുഃഖം മറച്ച് പിടിച്ച്
'ലേക്ക് ഷോര്‍ ആശുപത്രിലേക്ക്, ഡോക്ടര്‍ ഗംഗാധരനെ കാണാന്‍.."
ഒന്നിലും ശ്രദ്ധയില്ലാതെ അത് വരെ ചാരിയും, ചെരിഞ്ഞും, മൊബൈലില്‍ നോക്കിയും, ഇടക്ക് എന്തോ ചിന്തിച്ച് കണ്ണുകള്‍ തുടച്ചും എന്തോ ഗഹനമായ വേദനയില്‍ ലയിച്ചിരുന്ന യുവതി അയാളേയും, ഭാര്യയേയും നോക്കി..
"ഓങ്കോളജിസ്റ്..??''
അയാളും, ഭാര്യയും ഒരുമിച്ച് തലയാട്ടി..ഒരു വേദന എല്ലാവരിലേക്കും പടര്‍ന്നത് പോലെ..അയാള്‍ തന്നെയാണ് മുഖം പൊത്തി വിറക്കുന്ന വാക്കുകള്‍ പറഞ്ഞത്..
"എനിക്കാണ്..ആദ്യത്തെ സ്റെജ്...ബയോപ്സി റിസള്‍ട്ട് കിട്ടീപ്പൊ മറ്റൊന്നും നോക്കിയില്ല..ഗംഗാധരന് സാറെ കാണാന്ന് വെച്ചു.ദൈവത്തിന്റെ നാട്ടിലേക്ക് ദൈവത്തിന്റെ പ്രതി പുരുഷനെ കാണാനുള്ള പോക്കാ...ജീവിച്ചങ്ങട് കൊതി മാറിട്ടില്ല..ഇനിയെല്ലാം വിധിയുടെ കയ്യില്‍.."
ഒരു തേങ്ങല്‍ അയാളുടെ ഭാര്യയില്‍ നിന്നുമുണര്‍ന്നു. എല്ലാ കണ്ണുകളും ഈറനയപ്പോള്‍ വീണ്ടും ആ യാത്രയില്‍ മൂകത പടര്‍ന്നു.അതിനൊപ്പം തന്നെ വണ്ടിയുടെ വേഗതയുടെ കൂടെ പകല്‍ വകഞ്ഞു മാറ്റി കൊണ്ട് ഇരുളും നിറയാന്‍ തുടങ്ങി.ചമ്പല്‍ കാട്ടിലെ ഏതോ ഏകാന്തമായ ഗ്രാമങ്ങളില്‍ ആയിരിക്കണം വണ്ടി..ലക്ഷ്യം തേടിയുള്ള വേഗത്തിലുള്ള യാത്ര, മറ്റ് കമ്പാര്‍ട്ട്മെന്റില്‍ പൊട്ടിച്ചിരികള്‍, അട്ടഹാസങ്ങള്‍, യാത്രകളുടെ വിരസതയില്‍ അടുത്ത് കണ്ട് മുട്ടുന്ന അപരിചിതന് മനസ്സ് തുറന്ന് വെച്ചു നീട്ടുന്ന സൗഹൃദം ആഘോഷിക്കുന്നവര്‍.
"നോക്ക് ..വിഷമ കാലങ്ങള്‍ എല്ലാവര്ക്കും ഉണ്ടാകും, സ്വന്തം രാജ്യത്തിന്റെ അതിര് കാത്ത് സൂക്ഷിക്കുന്ന എനിക്ക് സ്വന്തം വീടിന്റെ അതിര് കാത്ത് സൂക്ഷിക്കാന്‍ സാധിച്ചില്ല.."എന്റെ സ്നേഹം പരുക്കന്‍ സ്നേഹമാത്രേ...തന്നെക്കാള്‍ മൂന്ന് വയസ്സിന് താഴെയുള്ള അയല്‍വാസി വെച്ചു നീട്ടിയ സ്നേഹം സ്വീകരിച്ച്, ആറു വയസ്സുള്ള മകളെ തനിച്ചാക്കി പോയത് എന്ത് രോഗം ബാധിച്ചിട്ടാണ്.ഇന്നേക്ക് രണ്ട് വര്‍ഷമായി..ചിലപ്പോള്‍ അതിര്‍ത്തിയില്‍ തോക്ക് ചൂണ്ടി അജ്ഞാതനായ ശത്രുവിനെ നോക്കിയിരിക്കുമ്പോള്‍ മനസ്സില്‍ തോന്നും, ആ തോക്ക് സ്വന്തം നെഞ്ചിലേക്ക് ചൂണ്ടാന്‍..പക്ഷെ ഒന്നും അറിയാത്ത ഒരു തെറ്റും ചെയ്യാത്ത ഒരു ആറു വയസ്സ്ക്കാരിയെ ഓര്‍ക്കുമ്പോള്‍ ജീവിക്കാന്‍ തോന്നും...മറൊന്നും ചിന്തിക്കാതെ..."
കൊമ്പന് മീശയുള്ള പട്ടാളക്കാരന് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആദ്യം തേങ്ങിയത് അയാളായിരുന്നു. തന്റെ രോഗം ആ പാവം പട്ടാളക്കാരന്റെ ജീവിതത്തിനു മുന്നില്‍ ഒന്നുമല്ല..ആ മുഖത്ത് ഒരു തുള്ളി കണ്ണ് നീര് പെയ്യാത്തത് അയാളുടെ മനസ്സില്‍ ഒതുക്കിയ സങ്കട കടല്‍ കൊണ്ടാകാം.എതിരെ ഇരുന്ന യുവതിയും മങ്ങിയ വെട്ടത്തില്‍ പട്ടാള ക്കാരനെ നോക്കി കൊണ്ടിരുന്നു.
'എന്നിട്ട് മോള് ഇപ്പൊ എവിടെയാ??"
മടിച്ച് മടിച്ചുള്ള പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ അയാള്‍ പുഞ്ചിരി നിറച്ച് കൊണ്ട് മറുപടി പറഞ്ഞതോടൊപ്പം പേഴ്സ് തുറന്ന് ഒരു മാലാഖ കുട്ടിയുടെ ചിത്രം കാണിച്ചു..
'നാട്ടിലുണ്ട്..ഒരു ബന്ധുവിന്റെ കൂടെ...ഞാന്‍ നാട്ടില്‍ പോണത് അവളെ തിരിച്ച് കൊണ്ട് വരാനാണ്..എനിക്ക് ഡല്‍ഹിയിലേക്ക് ഒരു മാറ്റം കിട്ടി..ഒരു കോട്ടെഴ്സും.ആരു വേണ്ടാന്ന് വെച്ചാലും എന്റെ ചോരയെ വേണ്ടാന്ന് വെക്കാന്‍ എനിക്ക് കഴിയില്ല..."
മാഞ്ഞു പോയ സന്തോഷം തിരികെ വന്നത് പോലെ. അവര്‍ എല്ലാവരും ചേര്‍ന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച്, ഒരു കുടുംബം പോലെ, അയാളുടെ ഭാര്യ അത് വരെ ചോദ്യങ്ങള്‍ മാത്രം ചോദിച്ച യുവതിയുടെ സ്വകാര്യതയിലേക്ക് ആദ്യത്തെ ചോദ്യം എറിഞ്ഞു.
"നേഴ്സ് ആണോ..?
'അതെ എയ്മ്സില്‍...മയൂര്‍വിഹാര്‍ ഫേസ് വണ്ണില്‍ താമസിക്കുന്നു..
"കുടുംബ സമേതം ??"
"അതെ...കുടുംബസമേതം ഞാന്‍ തനിച്ച്.."
ഇരുട്ടില്‍ എല്ലാവരുടെയും ആകാംഷ നിറഞ്ഞ മുഖത്ത് ഒരു വെളിച്ചം വീശി കൊണ്ട് ഏതോപ്രകാശ പൂരിതമായ സ്റേഷന് കടന്ന് തീവണ്ടി മുന്നോട്ട്, അവര്‍ കാത്തിരിക്കുന്ന ഉത്തരം ആ വിളറിയ മുഖത്ത് നിഴലിച്ച് കാണാമായിരുന്നു.
" ഞാന്‍ കല്യാണം കഴിച്ചിട്ടില്ല..വയസ്സ് മുപ്പത്തി ഏഴായി..ഏറ്റവും താഴെയുള്ള അനിയന്റെ ഉറപ്പിക്കലാ വരുന്ന ഞായറാഴ്ച..അതിനാ നാട്ടില്‍ പോണത്.അച്ഛന് മരിക്കണ സമയത്ത് കിട്ടീതാ ജോലി...അന്ന് മുതല്‍ കുടുംബനാഥ ഞാനാ.,താഴെത്തെ രണ്ടനുജത്തിമാരെ പഠിപ്പിച്ചു, കെട്ടിച്ചയച്ചു..അനുജനേയും പഠിപ്പിച്ചു, ഇതിനിടക്ക് സ്വന്തം കാര്യം മറന്നതല്ല, മനപൂര്‍വ്വം മാറ്റി വെച്ചതാ..അച്ഛന് മരിക്കണ സമയത്ത് കൈ പിടിച്ച് പറഞ്ഞ ഒരു വാക്കായിരുന്നു എല്ലാത്തിനും ബലം.."വെള്ളം തോരാത്ത താഴെയുള്ള കൂടപിറപ്പുകളെ മറക്കരുതെന്ന്.അതെല്ലാം നിറവേറ്റി.."
ആ വാക്കുകളില്‍ എവിടെയോ പതുങ്ങിയ വിങ്ങലുകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് എല്ലാവര്ക്കും സാധിച്ചു.ഒന്നും പരസ്പരം ചോദിച്ചില്ല..ഇരുള് പടരുന്ന കൂപ്പയില്‍ അവനവന്റെ ബെര്‍ത്തിലേക്ക് ഉറങ്ങാന്‍ പോകുമ്പോള്‍ കുറേ ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഏറ്റവും മുകളില്‍ ഇടതും, വലതും ബെര്‍ത്തില്‍ കിടക്കുന്ന ചെറുപ്പക്കാരനും, പെണ്‍കുട്ടിയും ചെറിയ വെളിച്ചം കടന്ന് വരുമ്പോള്‍ കണ്ണുകള്‍ കൊണ്ട് എന്തോ പറയാന്‍ ശ്രമിച്ച്, കുറേ നേരം അങ്ങിനെ സമയം കളഞ്ഞു..മദ്ധ്യ ഭാരത്തിന്റെ ഒഴിഞ്ഞ മണ്ണിലൂടെ എത്രയും വേഗം രാത്രി മറി കടക്കാന്‍ വേണ്ടി തീവണ്ടി അതി വേഗതയില്‍..
കല്യാണ്‍ ജങ്ക്ഷന് എത്തിയപ്പോള്‍ മാത്രമാണ് പട്ടാളക്കാരന് കണ്ണ് തുറന്നത്. എതിരെ ബെര്‍ത്തില്‍ അയാളെ കാണുന്നില്ല. അയാളുടെ ഭാര്യ എഴുന്നേറ്റ് സീറ്റില്‍..ചെറുപ്പക്കാരനും, ചെറുപ്പക്കാരിയും, എതിര് വശത്തെ ഒറ്റ സീറ്റുകളില്‍ പകല്‍ കാഴ്ചയില്‍..നേഴ്സ് സീറ്റിലും, ബെര്ത്തിലുമില്ല. ബ്രെഷ് എടുത്ത് ബാത്ത് റൂമിന്റെ അടുത്ത് ചെന്നപ്പോള്‍ വാതിലിന്റെ അരികില്‍ നിറ കണ്ണുകളോടെ അയാള്‍. പട്ടാളക്കാരനെ കണ്ടതും അയാള്‍ ദുഃഖം മറച്ച് പിടിക്കാന്‍ കണ്ണുകള്‍ തുടച്ചു.എന്നാലും കണ്ണില്‍ നിന്നും വീണ്ടും തുള്ളികള്‍ അടര്‍ന്ന് വീഴാന്‍ തുടങ്ങി..
"എന്ത് പറ്റി ...??''
"ഏയ്..ഞാനിങ്ങനെ..അസുഖത്തെ കുറിച്ച് ആലോചിച്ച്...ജീവിക്കാനുള്ള അതിമോഹം കൊണ്ടാ ..ഇപ്പോള്‍ രോഗത്തോട് വല്ലാതെ പേടി തോന്നുന്നു.. എനിക്കവളും, അവള്‍ക്ക് ഞാനും മാത്രേയുള്ളൂ.എല്ലാ ഭാഗ്യവും തന്നപ്പോള്‍ മക്കള്‍ എന്ന സൗഭാഗ്യത്തില്‍ മാത്രം ദൈവം പിശുക്ക് കാണിച്ചു.ഞാന്‍ ഇല്ലാണ്ടായാല്‍ ആ നിമിഷം അവളും ജീവിതം അവസാനിപ്പിക്കും..അത്രക്ക് "
കൂടുതല്‍ പറയാന്‍ സാധിക്കാതെ അയാള്‍ കരയാന്‍ തുടങ്ങി.ഒരു നിമിഷം പട്ടാളക്കാരന് അയാളെ ചേര്‍ത്ത് പിടിച്ചു.ഏതോ മുജന്മ ബന്ധത്തിലെ സഹോദരങ്ങളെ പോലെ.ആരോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്ക് നല്കാന് ഒരു യാത്ര പിന്നെയും തുടരുന്ന തീവണ്ടി.
"ഫരീദാബാദിലെ ഐ.ടി കമ്പനിയില്‍ തരക്കേടില്ലാത്ത ജോലിയുണ്ട്. വീട്ട്കാര്‍ക്ക് നിര്‍ബന്ധം ജാതകം ചേരണമെന്ന്..രണ്ടര വര്‍ഷമായി ആലോചനകള്‍, ഒന്നും ശരിയാകുന്നില്ല.ഇപ്പോള്‍ ഒരെണ്ണം ചേര്‍ച്ച വന്നിട്ടുണ്ട്.. ആരെന്നോ, എന്തോന്നോ ചോദിച്ചിട്ടില്ല.ജാതകം ചേര്‍ന്നാലും, മാനസികമായി ഒരു ചേര്‍ച്ച വരേണ്ടേ.. അവര്ക്കിഷ്ടയാല് കല്യാണം നടക്കും..എനിക്ക് സമ്മതമല്ലെങ്കില്‍ കൂടി.."
അത്രയും പറഞ്ഞു പെണ്‍കുട്ടി വിഷമത്തോടെ ആ സ്ത്രീയുടെ ചുമലിലേക്ക് തല ചായ്ച്ചു. ഒരു നിമിഷം ചെറുപ്പക്കാരന് പെണ്‍കുട്ടിയെ പാളി നോക്കി.പറയാന്‍ കഴിയാത്ത എന്തോ ഒരു ഭാവം അവന്റെ മുഖത്ത്.
"ഒരു നിമിത്തമാണ് നമ്മളെ ആറു പേരെയും ഒരുമിച്ചുള്ള യാത്രക്ക് അവസരമൊരുക്കിയത്..എല്ലാവര്ക്കും അവരുടെ സ്വന്തം ദുഃഖങ്ങള്‍, ഇതെല്ലാം മാറ്റി വെച്ച് ബാക്കിയുള്ള ഒരു ദിവസം നമുക്കും സന്തോഷിക്കാം.. ഒരു കുടുംബം പോലെ മുന്നോട്ടുള്ള യാത്ര.."
അയാളുടെ വാക്കുകള്‍ ശരി വെക്കുന്നത് പോലെ തന്നെയായിരുന്നു മുന്നോട്ടുള്ള യാത്ര..രത്നഗിരിയും,കാര്‍വാറും, മംഗലാപുരവും കടന്ന് കേരള അതിര്‍ത്തി എത്തിയിട്ടും, പകല്‍ രാത്രി യായി മാറിയിട്ടും ആ കൂപ്പയില്‍ മാത്രം ആരും ഉറങ്ങിയില്ല..അതിരില്ലാത്ത സൗഹൃദവും, സ്നേഹവും പരസ്പരം പങ്ക് വെച്ചുള്ള യാത്ര..ആ യാത്ര കുറേ കാലം തുടരാന്‍ ഓരോ മനസ്സും മോഹിച്ചു..എങ്കിലും ഏത് യാത്രക്കും ഒരന്ത്യമുണ്ടെന്ന സത്യം പോലെ കണ്ണൂരില്‍ പെണ്‍കുട്ടിയാണ് ആദ്യം ഇറങ്ങിയത്. എല്ലാവരിലും വിഷമം സൃഷ്ടിച്ച് ഒരു വിട പറയല്‍. അവള് നല്കിയ പേപ്പറില്‍ എഴുതിയ മേല്‍ വിലാസത്തില്‍ ഒരിറ്റ് കണ്ണ് നീര് സ്വന്തം കണ്ണില്‍ നിന്നും അടര്‍ന്ന് വീണത് ചെറുപ്പക്കാരന് തിരിച്ചറിഞ്ഞു.
മുന്നോട്ടുള്ള യാത്രയില്‍ തലശ്ശേരിയില്‍ ആ ചെറുപ്പക്കാരനും എല്ലാവരോടും യാത്ര പറഞ്ഞു പുറത്തിറങ്ങി.മുന്നില്‍ എല്ലാം അവസാനിച്ചത് പോലെ മുന്നോട്ട് നീങ്ങിയ അവനെ കാത്ത് കുറച്ച് ബന്ധുക്കള്‍, കൂട്ടുക്കാര്..അടുത്ത ഊഴം ഷോര്‍ണൂര്‍ ജങ്ക്ഷനില്‍ പട്ടാളക്കാരന്റെ..അയാള്‍ ഇറങ്ങിയപ്പോള്‍ യുവതിയെ ഒന്ന് നോക്കി. ഒന്നും പറയാതെ തിരിച്ച് നടക്കുമ്പോള്‍ അയാളുടെ മകളെ കാണാന്‍ നേഴ്സ് യുവതിക്ക് ഒരാഗ്രഹം തോന്നി..അതിന് മുന്‍പേ തീവണ്ടി പതുക്കെ ചലനം തുടങ്ങിയിരുന്നു..
എറണാകുളത്ത് നീണ്ട യാത്രയുടെ അലസ്യവ്യം, പൊടിയും, മുഷിപ്പുമായി മംഗള എക്സ്പ്രസ് കിതച്ച് നിന്നപ്പോള്‍ വിറച്ച കാലുകളോടെ അയാളും, ഭാര്യയും ആ മണ്ണില്‍ തൊട്ടു..കുറച്ച് ദൂരെ അകലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ കാത്തിരിക്കുന്ന വിധി..യുവതിയും അവരുടെ കൂടെ ഓട്ടോ റിക്ഷ സ്റ്റാന്റ് വരെ കൂടെ ചെന്നു..സ്നേഹത്തോടെ എല്ലാ വിധ ആശംസകള്‍ നേര്‍ന്നു അവരെ കയറ്റി വിട്ട് കൊടുങ്ങല്ലൂര്‍ ബസ്സ് തേടി യാത്ര തിരക്കുമ്പോള്‍ ആ യുവതി സ്വയം ചോദിച്ചു..
"ഞങ്ങള്‍ എല്ലാവരും ഇനിയും കണ്ട് മുട്ടുമോ??"
"ആ പട്ടാളക്കാരന്റെ മോളെ ഒന്ന് കാണാന്‍ കഴിയുമോ??"
"ഓരോ കഥയും അവസാനിക്കേണ്ടത് നന്മയിലാണ്..ഈ കഥയും അങ്ങിനെ തന്നെ അവസാനിക്കണം..ഈ കഥയുടെ ക്ലൈമാക്സ് ഇങ്ങനെ ആയിരുന്നു..
അന്ന് തലശ്ശേരിയില്‍ ഇറങ്ങിയ ചെറുപ്പക്കാരന് അടുത്ത ദിവസം പോയത് ഒരു കല്യാണ ബ്രോക്കറുടെ കൂടെ കണ്ണൂരിലെ മാട്ടൂല്‍ ഗ്രാമത്തിലേക്കായിരുന്നു. പത്തില്‍ ഒമ്പത് ജാതക പൊരുത്തമുള്ള ഒരു പെണ്‍കുട്ടിയെ കാണിക്കാന്‍ വേണ്ടി.ബ്രോക്കറുടെ ജാതക കുറിപ്പിലെ മേല്‍വിലാസവും, കഴിഞ്ഞ ദിവസം കണ്ണ് നീരില്‍ കുതിര്‍ന്ന് തുണ്ട് കടലാസ്സില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടി നല്കിയ മേല്‍വിലാസവും ഒന്നായിരുന്നു..
ലേക്ക് ഷോറില്‍ ചെന്ന് ഗംഗാധരന് ഡോക്റ്ററെ കണ്ടപ്പോള്‍ തന്നെ ജീവിതം തിരിച്ചു കിട്ടുമെന്നുള്ള ബലം അയാള്‍ക്കും, അയാളുടെ ഭാര്യക്കും കൈ വന്നു..രോഗം മാറാന്‍ രോഗി സ്വയം മാറണമെന്ന ആത്മ വിശ്വാസം കൈ പിടിച്ച് രോഗത്തിനെതിരെ ഒരു പടയൊരുക്കം.ഒപ്പം ജീവിതത്തിലേക്കുള്ള സന്തോഷകരമായ ശുഭയാത്ര.
ഒരാഴ്ച കഴിഞ്ഞ് ദില്ലിയിലേക്ക് യാത്ര തിരിച്ച മംഗള എക്സ്പ്രസ്സിന്റെ S2 കോച്ചില്‍ അനുജന്റെ വിവാഹ ഉറപ്പിക്കലും കഴിഞ്ഞ് നേഴ്സായ യുവതി കയറിയപ്പോള്‍ എതിര് വശത്തെ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു.വഴിയില്‍ നിന്നും കയറുന്ന ഏതോ യാത്രക്കാര്‍ക്ക് വേണ്ടി. ആ ട്രെയിന്‍ യാത്ര തുടരുമ്പോള്‍ അകലെ ഷോര്‍ന്ണൂര്‍ ജങ്ക്ഷന് റെയിവേ സ്റെഷനില് ഒരച്ഛനും, ആറു വയസ്സുള്ള മകളും ട്രെയിന്‍ കാത്ത്.. ഡല്‍ഹിയിലേക്കുള്ള യാത്ര തുടങ്ങാന്‍..പുതിയ ജീവിതം തുടങ്ങാന്‍.
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്....
2016, മേയ് 21, ശനിയാഴ്ച
ചുവപ്പ് സിഗ്നല്‍...
ചുവന്ന സിഗ്നല്‍ ലൈറ്റ്, വെറും അറുപത് സെക്കെന്റ് നേരം വെച്ചു നീട്ടുന്ന ഒരു വലിയ ദാനമാണ്, പച്ച സിഗ്നലില്‍ മനസ്സ് നൊന്ത് ചുവപ്പ് തെളിയാന്‍ കാത്തിരിക്കുന്ന മനസ്സിനെ സന്തോഷിപ്പിക്കുന്ന ആ നിറത്തെ സ്നേഹിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി.അറുപത് സെക്കന്റില്‍ ചെന്നത്തേണ്ടത് ബഹു ജനങ്ങളിലേക്ക്. ചിലര്‍ക്ക് പ്രഭാത ഭക്ഷണം കഴിക്കുന്ന തിരിക്ക്, ചിലര്‍ക്ക് മൊബൈല്‍ സംസാരത്തിന്റെ തിരക്ക്, ചിലര്‍ക്ക് കൂടെയുള്ളവരോട് സംസാരിക്കാനുള്ള തിരക്ക്, മറ്റ് ചിലര്‍ക്ക് സ്വന്തം ചിന്തകളിലേക്ക് പോകാനുള്ള സമയം.അതിനിടയില്‍ പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധ തിരിയുന്നത് വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രം.അതില്‍ കവറില്‍ നിറച്ച പഴങ്ങള്‍ വാങ്ങാന്‍ തുനിയുന്നവര്‍ വളരെ കുറച്ച്.അവരെയാണ് വെറും അറുപത് സെക്കെന്റില്‍ കണ്ടത്തേണ്ടത്.
"സാര്‍..നല്ല മധുരമുള്ള പഴമാ സാര്‍.മുപ്പത് ഉറുപ്യ മാത്രം."
അവജ്ഞയും, അവഗണനയും നിറഞ്ഞ നോട്ടത്തിനു മുന്നില്‍ മനസ്സ് തകര്‍ത്ത് കൊണ്ട് അപകടം നിറഞ്ഞ പച്ച തെളിയാന്‍ അഞ്ചു നിമിഷം മാത്രം ബാക്കി കാണിച്ചുള്ള സിഗ്നല്‍ പോസ്റ്റിലെ മുന്നറിയിപ്പ്.പിന്നെ ഒരു സര്‍ക്കസ്സ് ക്കാരനെ പോലെ ഒരു കയ്യില്‍ ക്രെച്ചസ് താങ്ങി നടപ്പാതയിലേക്ക് പഴം നിറച്ച കവറുമായി ഓടി മാറിയപ്പോള്‍ കവറില്‍ നിന്നും ഒരെണ്ണം താഴേക്ക്. എടുക്കാന്‍ സമയമില്ല..അതിനു മുന്‍പേ അക്ഷമ നിറഞ്ഞ ടയറുകള്‍ പച്ച തെളിയുന്നതിന് മുന്‍പേ തന്നെ ആ പഴത്തെ ടയറില്‍ ചേര്‍ത്ത് ചതച്ചരച്ച് മുന്നോട്ട്.
"എന്റെ ജീവിതമാണ്, വാഹനം കയറിയിറങ്ങി തേഞ്ഞു പോയത്."
കവറില്‍ ഇരിക്കുന്ന പഴങ്ങള്‍ ഒരു തേങ്ങലാണ്. നേര്‍ത്ത നിലവിളിയാണ്.അത് കുറേ ദൂരം ഇടുങ്ങിയ ഗലിയിലെ ഒറ്റമുറി വീടിന്റെ ദാരിദ്ര്യം നിറഞ്ഞ അകത്തളം വരെ നീളുന്നു.പഴങ്ങള്‍ ചുവന്ന വെളിച്ചത്തിന്റെ ഐശ്വര്യത്തില്‍ മറ്റൊരാള്‍ക്ക് കൈ മാറുമ്പോള്‍ മനസ്സ് സന്തോഷിക്കും. ഒപ്പം ഒറ്റമുറി വീടിനകത്തെ അടുപ്പില്‍ സ്വപ്നം തിളക്കാന്‍ തുടങ്ങും.വില്‍ക്കാതെ പോകുന്ന പഴങ്ങള്‍ എന്നും വേദനയും.എന്നോ വേഗത തിരിക്കില്‍ സമയത്തെ മറി കടക്കാന്‍ വേഗസൂചികയിലെ അക്ഷരങ്ങള്‍ക്ക് അപകടകരമായ ഉയര്‍ച്ച കണ്ടെത്തിയ ദിവസം.അതിന്റെ അടയാളമായ പരിണിതഫലമാണ് മുട്ടിനു മേലെ മുറിച്ചു മാറ്റിയ വലത് കാല്, പിന്നെ താങ്ങായി കിട്ടിയ മര ക്രെച്ചസ്സും.നഷ്ടങ്ങള്‍ എല്ലാത്തിനും അവസാനം സ്വന്തമായി മാറും, ആരും സഹായിക്കാന്‍ കഴിയാതെ വരുമ്പോള്‍ നഷ്ടങ്ങള്‍ മറക്കണം. അതിനെ അതി ജീവിക്കണം..അല്ലെങ്കില്‍ കുറേ വയറുകള്‍ കരയാന്‍ തുടങ്ങും, വേദനിക്കാന്‍ തുടങ്ങും.അന്നിറങ്ങിയതാണ് പഴകൂടകള്‍ നിറച്ച കവറുമായി ചുവപ്പും, പച്ചയും മാറി മാറി കത്തുന്ന കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലെ സിഗ്നലിലെക്ക്.
"നോക്ക്..ഞാനീ നശിച്ച റെഡ് ലൈറ്റില്‍ പെട്ടിരിക്കുകയാണ്. അറുപത് സെക്കന്റ് എനിക്ക് നഷ്ടം. ഈ മുടിഞ്ഞ സിഗ്നലുകള്‍ കാരണം ജീവിക്കാന്‍ പറ്റാതെ വരുന്നു. ഒരു ദിവസം ഒരു ബുള്‍ഡോസര്‍ കൊണ്ട് വന്നു എല്ലാം ഇടിച്ച് നിരത്തും ഞാന്‍.."
അയാള്‍ ആഡംബര കാറില്‍ നിന്നും ആരോടോ അലറി വിളിക്കുന്നത് പുറത്ത് നിന്ന് കേള്‍ക്കാം. വില പിടിച്ച വസ്ത്രം, വിലയേറിയ വാച്ച്, വില കൂടിയ മൊബൈല്‍. ഒപ്പം വിലയേറിയ സമയവും.
"സത്യം പറയാല്ലോ എനിക്കിപ്പോള്‍ ചുവപ്പ് നിറം കാണുന്നതേ കലിയാണ്. നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നാണ് ഈ അറുപത് സെക്കന്റ് ഒരുപകരാമില്ലാതെ പച്ച തെളിയാന്‍ വേണ്ടി. റെഡ് ഈസ് ഹെല്."
ഫോണ്‍ താഴെ വെച്ച് വീണ്ടും സിഗ്നലില്‍ നോക്കിയപ്പോള്‍ ഇനിയും നാല്പത്തിയഞ്ച് സെക്കന്റ് കൂടി.ഇതിപ്പോള്‍ രാവിലെ മുതല്‍ അഞ്ചാമത്തെ സിഗ്നലാ..മൂന്ന് മിനിറ്റ് ആര്‍ക്കുമില്ലാതെ നഷ്ടമായിരിക്കുന്നു.
അങ്ങിനെ ഓരോ ദിവസവും, ഓരോ മാസവും, ഓരോ വര്‍ഷവും.വെറുപ്പ് കൊണ്ട് പുറം കാഴ്ചകളിലേക്ക് വെറുതെ കണ്ണോടിച്ചപ്പോള്‍ അയാളെ കണ്ടു. ഒറ്റ കാലില്‍ ചാടി ചാടി പഴം നിറച്ച കവറുമായി എല്ലാ വാഹനങ്ങള്‍ക്ക് മുന്നിലും കൈ നീട്ടി. സാധാരണ മനുഷ്യത്വം തോന്നാത്തതാണ്.ജീവിതം പണം നിറയുന്ന, പതയുന്ന, നുരയുന്ന അവസ്ഥയില്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയില്‍ മനുഷ്യന്റെയുള്ളില്‍ ഒരു സത്വം കുടി കയറി.അന്ന് മുതല്‍ വെറുപ്പാണ് യാചകരോടും, തെരുവ് കച്ചവടക്കാരോടും.പക്ഷെ ഇന്ന് ??
മുന്നിലെ സിഗ്നല്‍ പോസ്റ്റില്‍ ഇരുപതാമത്തെ സെക്കെന്റ് മിന്നി മറിഞ്ഞു, ഒപ്പം മനസ്സിലും.. ആ തെരുവ് കച്ചവടക്കാരന്റെ ആ ദുരിത പൂര്‍ണ്ണമായ അവസ്ഥയോടുള്ള ഒരനുകമ്പയും.
"ഹേയ്..ഇവിടെ വാ."
അത് കേള്‍ക്കേണ്ട താമസം അയാള്‍ ഓടി മുന്നില്‍ വന്നു. സന്തോഷവും പ്രതീക്ഷയും നിറഞ്ഞ ആ കണ്ണുകള്‍..ഒരു കൂട വാങ്ങി കാറിനകത്ത് വെച്ച് പേഴ്സ് തുറന്ന് നോക്കി.
"എത്രയാ??"
"സാറേ..മുപ്പതുറുപ്യ"
പേഴ്സില്‍ ആദ്യമിരിക്കുന്ന മൂന്ന് പത്ത് രൂപ നോട്ടുകള്‍ക്ക് നേരെ കൈ നീണ്ടതാണ്. വീണ്ടും സഹജീവിയുടെ അവസ്ഥയോടുള്ള മനുഷ്യത്വം ഉള്ളില്‍ കയറിയ സത്വത്തെ മറി കടന്ന്. ഇനി ഏഴ് സെക്കന്റ് മാത്രം, ചുവപ്പ് മാറാന്‍, ഈയിടെയായി ഏറെ സ്നേഹിക്കുന്ന പച്ച വെളിച്ചം തെളിയാന്‍ .അഞ്ഞൂറിന്റെ നോട്ട് എടുത്ത് കച്ചവടക്കാരന്റെ നേരെ നീട്ടുമ്പോള്‍ മനസ്സ് സന്തോഷിച്ചു..
"ചില്ലറയില്ല."
അഞ്ഞൂറിന്റെ നോട്ട് കണ്ട കച്ചവടക്കാരന്റെ മുഖത്തെ പരിഭ്രമം മാറുന്നതിനു മുന്‍പേ നീണ്ട ഹോണടികളുടെ അകമ്പടിയോടെ പച്ച നിറം തെളിഞ്ഞു. മുന്നോട്ട് കുതിച്ച വാഹനങ്ങളുടെ കൂട്ടത്തില്‍ ബാക്കി വാങ്ങാതെ അയാളുടെ കാറും.റിയര്‍ വ്യൂ മിററിലൂടെ കയ്യിലെ നോട്ട് നോക്കി ഒന്നും പറയാന്‍ കഴിയാതെ മിഴിച്ചു നില്ക്കുന്ന, പുറകെ വരുന്ന വാഹനങ്ങളുടെ ഹോണടിയും, ഓടിക്കുന്നവരുടെ ചീത്ത വിളിയും കേട്ട് അയാള്‍, ആ പഴ കച്ചവടക്കാരന്.
നടപ്പാതയിലെ തണലില്‍ ഇരിക്കുമ്പോള്‍ വീണ്ടും അയാള്‍ ആ നോട്ടിനെ നോക്കി.പിന്നെ തുണി സഞ്ചി അഴിച്ച് കയ്യിലെ പണം എണ്ണി നോക്കി. "നൂറ്റി ഇരുപത് രൂപ " പിന്നെ പച്ച വെളിച്ചത്തില്‍ നിര്‍ബാധം യാത്ര തുടരുന്ന, വേഗം കണ്ടെത്തി ചുവപ്പ് വരുന്നതിനു മുന്‍പേ ലക്ഷ്യം പിടിക്കുന്ന വാഹനങ്ങളെ നോക്കി.വീണ്ടും ചുവപ്പ് വന്നപ്പോള്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്ക് നേരെ അയാള്‍ പഴ കൂടയുമായി പോയില്ല..മനസ്സില്‍ ഒരു മരവിപ്പ്. അര്‍ഹതയില്ലാത്ത എന്തോ കയ്യില്‍ വന്നത് പോലെ.അന്ന് മുഴുവന്‍ ആ മരവിപ്പ് തുടര്‍ന്നു. ഒന്നും വില്‍ക്കാതെ ഉത്സാഹമില്ലാതെ നാളെ പുലരാന്‍ വേണ്ടി സമയമെണ്ണി..
അടുത്ത ദിവസം..
"അതെ ഞാന്‍ സിഗ്നലിലാണ്.റെഡ് സിഗ്നല്‍.ഈ അറുപത് സെക്കന്റ് നേരം കൊണ്ട് ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല.എല്ലാം ഞാന്‍ വന്നിട്ട്..ഓ.കെ."
സന്തോഷത്തോടെ ഒരു മൂളി പ്പാട്ടും പാടി ഇരിക്കുമ്പോള്‍ കാറിന്റെ നമ്പര്‍ നോക്കി ചാടി ചാടി അയാള്‍ നടന്ന് വരുന്നു.ആ പഴ കച്ചവടക്കാരന്. അയാളുടെ മുഖത്ത് ഒരു വലിയ ആശങ്കയും,ദൈന്യതയും, കിതച്ച് കിതച്ച് കാറിന്റെ അടുത്തെത്തി അയാള്‍ ചില്ലില്‍ മുട്ടി. ഗ്ലാസ് താഴ്ത്തിയതും നാനൂറ്റി എഴുപത് രൂപ വിറച്ച് കൊണ്ട് നീട്ടി ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു..
'സാര്‍..ഇന്നലെ അഞ്ഞൂറ് രൂപ തന്നിട്ട് ബാക്കി തരുന്നതിനു മുന്‍പേ..സിഗ്നല്‍.."
"ഞാനിത് നിങ്ങള്‍ക്ക് തന്നതാണ്.പഴത്തിന്റെ വിലയായിട്ടു.ബാലന്‍സ് ആവശ്യമില്ല.നിങ്ങള്‍ എടുത്തോളൂ."
ഒരിറ്റ് കണ്ണീര് വീണ് കൊണ്ടാണ് അയാള്‍ മറുപടി പറഞ്ഞത്.
"വേണ്ട സാര്‍..ഇതിന്റെ വില മുപ്പത്റുപ്യ മാത്രാ.ഒരു കവര്‍ വിട്ടാല്‍ എനിക്ക് നാലുറുപ്യ ലാഭം കിട്ടും.അത് മതി, അര്‍ഹതയില്ലാത്ത ഒരു വിലയും വേണ്ട.ഒരു തരി ജീവന് ഈ ശരീരത്തേ ബാക്കിയുണ്ടെങ്കി അന്നും അധ്വാനിച്ചേ ജീവിക്കൂ..അല്ലാതെ പിച്ചയെടുക്കില്ല."
സന്തോഷത്തോടെ ബാലന്‍സ് പണം വാങ്ങി അതില്‍ നിന്നും അറുപത് രൂപ കച്ചവടക്കാരന്റെ നേരെ നീട്ടി കൊണ്ട് അയാള്‍ പറഞ്ഞു..
" രണ്ട് കവര്‍ പഴം തന്നേക്ക്,"
അത് വാങ്ങി മുന്നില്‍ തെളിഞ്ഞ പച്ച വെളിച്ചത്തില്‍ കാറുമായി മുന്നോട്ട് പോകുമ്പോള്‍ അയാളുടെ മനസ്സിലും ചില നന്മയുടെ വെളിച്ചം കത്താന്‍ തുടങ്ങി. ഒപ്പം സന്തോഷത്തോടെ നടപ്പാതയിലേക്ക് ചാടി നടന്ന് നീങ്ങിയ അയാളുടെ മനസ്സിലും ഒരു വെളിച്ചത്തിന്റെ തിരി കത്തി ജ്വലിച്ചു..അഭിമാനത്തിന്റെ പൊന്‍ തിരി.
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)