ഇരുട്ട് നിറഞ്ഞ മുറിയിലെ മേശയില്‍ ഒരു മെഴുകുതിരി എടുത്ത് വെക്കുമ്പോള്‍ ജീവനോര്‍ത്തു, ആ തിരി തന്‍റെ ജീവിതമാണെന്ന്. ജനനം മുതല്‍ ഇന്നിപ്പോള്‍ ഇരുട്ട് മുറിയിലെ ദുഖത്തിന്റെ തടവറ വരെ നീളുന്ന ജീവിതം.അയാള്‍ പതുക്കെ ആ തിരിയിലേക്ക് തീപ്പെട്ടി കൊളുത്തി തീനാളം പകര്‍ന്നു. ഒരു ദീപത്തിന്റെ ജ്വലന ജനനം, മുറിയില്‍ മുഴുവന്‍ പ്രകാശം പരത്തുമ്പോള്‍ ജീവന്‍റെ മനസ്സിലും അമ്മ പറഞ്ഞു കേട്ട ചില ഭൂതക്കാല സ്മരണകള്‍ കടന്നു വന്നു..
"ഇരുട്ട് മുറിയില്‍ കൊണ്ട് വെച്ചാലും അത്രക്കും വെളിച്ചം പരത്തണ കൊച്ചായിരുന്നു ജീവന്‍..ഇത്രക്കും ഓജസ്സും, തേജസ്സുമുള്ള ഒരു കുട്ടി ഈ തറവാട്ടില്‍ പെറന്നിട്ടില്ല''
അതെ മുറിയില്‍ കത്തിച്ചു വെച്ച മെഴുതിരിയുടെ ആദ്യ നാളം പോലെ തന്നെയായിരുന്നു ബാല്യവും. സമൃദ്ധിയും, സ്നേഹവും, ലാളനയും. "മൂന്നാം കാലില്‍ പിറന്ന ആണിന് " മൂത്ത സഹോദരിമാരും, അച്ഛനും, അമ്മയും, ബന്ധുക്കളും നല്കിയ അളവില്‍ കവിഞ്ഞ സ്നേഹം,
ഇടക്ക് കത്തി കൊണ്ടിരുന്ന മെഴുകുതിരി ജനലിലൂടെ കടന്ന്‍ വന്ന ഒരു ചെറു കാറ്റില്‍ കേട്ടു പോകുമെന്ന് തോന്നി.പക്ഷെ കാറ്റിനെ അതി ജീവിച്ച് വീണ്ടുമത് പ്രകാശം വീണ്ടെടുത്തു. ആ കാറ്റ് കെടുത്താന്‍ പോയത് തന്‍റെ ജീവിതം തന്നെയായിരുന്നു. നാലാം വയസ്സില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഘട്ടം വരെയെത്തിയ ഒരപകടം. തൊടിയിലെ ഒഴിഞ്ഞ കുളത്തിന്‍റെ കരയില്‍ ചീമ കൊന്ന പത്തല്‍ കൊണ്ട് ആഫ്രിക്കന്‍ പായല്‍ കുത്തി കളിക്കുമ്പോള്‍ കാല്‍ വഴുതി. നിലയില്ലാത്ത വെള്ളത്തില്‍ കൈകള്‍ മാത്രം ഉയര്‍ത്തി മരണത്തില്‍ നിന്നും രക്ഷപെടാന്‍ വെപ്രാളം കാണിച്ചത് തെങ്ങ് ചെത്താന്‍ വരുന്ന ആള്‍ കണ്ടത് കൊണ്ട് ജീവിതം തിരിച്ചു കിട്ടി..ഒന്ന്‍ കെടാന്‍ പോയി വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങിയ മെഴുതിരി പോലെ വീണ്ടും തിരികെ കിട്ടിയ ജീവിതം.
പിന്നെ കുറച്ച് സമയത്തേക്ക് മെഴുതിരി നാളം ഉരുകിയൊലിക്കാതെ നേര്‍ രേഖ പോലെ ജ്വലിച്ച് മുറി മുഴുവന്‍ പ്രകാശം വിതറി.ഇരുള്‍ നിറഞ്ഞ ഓരോ മൂലയിലും പ്രകാശം നിറക്കുന്ന മെഴുതിരി വെട്ടം, അത് തന്‍റെ പഠനക്കാലമാണ്,അറിവ് നേടാനുള്ള വ്യഗ്രത നിറഞ്ഞ പഠനക്കാലം, എല്ലാവരും വിരല്‍ ചൂണ്ടി "ജീവനെ കണ്ട് പഠിക്ക് എന്ന് പറഞ്ഞ പഠനക്കാലം''ആ ജ്വാല തുടരുന്ന സമയത്ത് മെഴുതിരി വെട്ടം ഒന്ന്‍ പൊട്ടി തെറിച്ചു. പിന്നെയും രണ്ട് പൊട്ടി തെറികള്‍, ആദ്യത്തെ നഷ്ടം അച്ഛനായിരുന്നു.വാഹനമോടിക്കുന്ന ഒരാളുടെ അനാസ്ഥ..മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ.അത് വരെ സുഗമമായി മുന്നോട്ട് പോയ ജീവിതമാണ് ഒരു പൊട്ടി തെറി പോലെ വഴി പിഴച്ചത്.അച്ഛനില്ലാത്ത ലോകം.പുറകെ അധികം താമസിയാതെ അമ്മയുമില്ലാത്ത ലോകം.
ഉരുകി താഴേക്ക് പടരാതെ കത്തിയ മെഴുതിരി നാളം പൊടുന്നനെ താഴേക്ക് പൊട്ടിയൊലി ഒഴിക്കാന്‍ തുടങ്ങി. തീക്ഷ്ണമായ ജീവിതം പോലെ പ്രാരാബ്ധങ്ങളും, പരാധീനതകളും നിറഞ്ഞ ജീവിതം.അച്ഛന്‍ നഷ്ടമായപ്പോള്‍ തോളിലേറ്റി നയിക്കേണ്ട ജീവിതം.ആഗ്രഹിച്ച ജോലി കിട്ടാതെ വന്നപ്പോള്‍ കിട്ടിയ ജോലി സ്വീകരിച്ച് മുന്നോട്ട് പോകുമ്പോഴാണ് , ജീവിതത്തിലേക്ക് ഒരു മുന്നറിയിപ്പും തരാതെ അവള്‍ കടന്ന്‍ വന്നത്, ആ ഓര്‍മ്മ ശരിപ്പെടുത്തും വിധം മെഴുതിരി നാളത്തിന് ചുറ്റും ഒരു ചിത്ര ശലഭം വട്ടമിട്ട് പറക്കാന്‍ തുടങ്ങി..
"വേണ്ടാ..എന്‍റെ ജീവിതമൊരു മെഴുതിരിയാണ്..മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകുന്ന തിരി. അതിലേക്ക് കുട്ടി വരരുത്..വെറുതെ ഈയാം പാറ്റയെ എന്‍റെ തീയില്‍ ചിറകറ്റു വീഴരുത്."
ഉരുകിയൊലിക്കുന്ന മെഴുതിരിയുടെ വശങ്ങളെ താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്തി പിന്നെയൊരു ജ്വലനമായിമായിരുന്നു. രണ്ട് സഹോദരിമാര്‍ക്ക് ജീവിതമുണ്ടാക്കി കൊടുത്തു. എത്ര ശ്രമിച്ചിട്ടും പിന്മാറാന്‍ തയ്യാറാകാതെ തന്‍റെ ജീവ നാളത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ചിത്ര ശലഭത്തിനെ കൈ നീട്ടി ജീവിതത്തിലേക്ക് ക്ഷണിച്ചു.വീണ്ടും കത്തി പടരാനുള്ള ആവേശം, അത് കെടുത്തും പോലെ മറു വശത്ത് നിന്ന് മെഴുതിരി ഉരുകിയൊലിക്കാന്‍ തുടങ്ങി..
"എന്ത് ജീവിതമായിത്..ഇങ്ങിനെ ഉരുകിയൊലിക്കുന്ന ജീവിതമായിരുന്നെങ്കില്‍ ഞാന്‍ മറിച്ച് ചിന്തിച്ചേനെ, ഇതിപ്പോള്‍ കടത്തിന് മീതെ കടം വരുത്തി കൊണ്ട് കൂടപിറപ്പുകളുടെ പ്രസവം, വീട് പണി, ഒന്ന്‍ നിര്‍ത്തി കൂടെ പരസേവനം??"
"ജന്മം കൊണ്ട്അവര്‍ക്ക് പിന്നാലെയാണ് ..പക്ഷെ ജീവിതം കൊണ്ട് അവര്‍ക്ക് മുന്നാലെയാണ് ഞാന്‍ പിറന്നത്."ആ മറുപടിയും അവളുടെ ചിന്തകള്‍ക്ക് മറു മരുന്നായില്ല.
എനിക്ക് വേണ്ടി ദീപ നാളത്തിന് ചുറ്റും പറന്ന ശലഭം എന്‍റെ മാത്രമായി തീര്‍ന്നു കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഭ്രമണപഥം മാറി ചാലിക്കാന്‍ തുടങ്ങിയിരിക്കുന്നു..പിന്നെ പൊട്ടി തെറികള്‍, സത്യം പോലെ മുന്നില്‍ കത്തിയെരിയുന്ന തിരിയും ഇടക്ക് പൊട്ടി തെറിക്കാനും, ദീപ നാളം കുറുകാനും, തുടങ്ങിയിരിക്കുന്നു. ഇടക്കൊരു വണ്ട് മൂളി വന്നു ദീപ നാളം കെടുത്താന്‍ ശ്രമിച്ച് ജനലിലൂടെ വേഗം പുറത്തേക്ക് പോയി. അത് പോലെ തന്നെയായിരുന്നു അവളും പോയത്.
"ഈ ചൂടില്‍ വെന്തുരുകാന്‍ ഞാനില്ല...എന്‍റെ അമ്മയുടെ അടുത്തേക്ക് പോകുന്നു."
.ചുറ്റും പറന്നു നടന്ന ശലഭവും ഇരുളില്‍ മറഞ്ഞിരിക്കുന്നു.ഒരു വിഷമ ഘട്ടത്തിന്‍റെ ആരംഭം പോലെ പകുതി കത്തിയ മെഴുകുതിരി.കത്തുന്ന ദീപം നേര്‍ രേഖ വെടിഞ്ഞു തിരിയുടെ മെഴുകിലെക്ക് തീനാളങ്ങള്‍ ചുഴറ്റി ഉരുകി എല്ലാം നശിപ്പിക്കാനുള്ള ശ്രമം..തന്‍റെ ജീവിതം പോലെ.ദുരന്തങ്ങള്‍ അങ്ങിനെയാണ്..ഒന്നിന് പുറകെ ഒന്നായി വരും.അവസാനത്തെ നാളം കെടുത്തും വരെ.അത് പോലെ തന്നെയായിരുന്നു മുന്നില്‍ വരാന്‍ കാത്ത് നിന്ന ആ ദുരന്തവും.
"മദ്യപിക്കാറുണ്ടോ..?"
ഗ്യാസ്ട്രോ സ്പെഷ്യലിസ്റ്റ് ചോദിച്ച ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം പകച്ചു നിന്ന് പോയി. ചെറിയ കാലു വേദന,ക്ഷീണം, പിന്നെ ആരുമില്ലാത്ത ജീവിതത്തിന്‍റെ ആകുലത, അത് കൊണ്ടാണ് ഡോക്റ്ററെ കണ്ടത്.അതിപ്പോള്‍ വലിയ ഒരു വിപത്തായി മാറിയത് പോലെ.ഡോക്ടറുടെ പുറകിലായി കാണുന്ന ചിത്രത്തില്‍ "ലിവര്‍ സിറോസിസ്" അസുഖത്തെ കുറിച്ചുള്ള ചിത്രങ്ങള്‍, വിശദീകരണങ്ങള്‍." മരുന്ന്‍ കഴിക്കാനുള്ള ഉപദേശവും, എല്ലാം ശരിയകുമെന്നുള്ള ഡോക്ടര്‍ നല്‍കിയ ആശ്വാസ വാക്കും, രോഗത്തെ കുറിച്ചുള്ള റിസള്‍ട്ട് വാങ്ങി പോകുമ്പോള്‍ ഡോക്ടര്‍ ചോദിച്ചതിനു ഉത്തരം കൊടുത്തു..
"മദ്യപിച്ചിട്ടില്ല ഇത് വരെ..ഇനി തുടങ്ങണം.."
മേശയില്‍ കത്തിച്ചു വെച്ചിരിക്കുന്ന മെഴുകു തിരി പക പോലെ കത്തിയുരുകുന്നു.പുറത്ത് നിന്നും പിശറന്‍ കാറ്റ് ദീപ നാളത്തെ കീഴടകാനുള്ള ശ്രമം. മുന്നില്‍ വെച്ച മദ്യ കുപ്പിയും, ഗ്ലാസ്സും വെള്ളവും. ഏത് നിമിഷവും മെഴുതിരി കെടാം. ഇനിയും കത്തി തീരാന്‍ മെഴുകു ബാക്കിയുണ്ട്.അത് പോലെ ജീവിതവും തന്‍റെ നെഞ്ചിലുണ്ട്..പക്ഷെ ആര്‍ക്ക് വേണ്ടി??ജീവന്‍ ചുറ്റും നോക്കി..ചുമരില്‍ കല്യാണ ഫോട്ടോ. അവള്‍ മാത്രമാണ് മനസ്സിലാക്കാതെ ഒരു പുനര്‍ വിചിന്തനത്തിന് തുനിയാതെ ഒരു കൊടുങ്കാറ്റ് പോലെ വന്നു കൊടുങ്കാറ്റ് പോലെ തിരിച്ച് പോയത്.വ്യഥയോടെ അയാള്‍ മേശ വലിപ്പ് തുറന്ന്‍ നോക്കി. കീടനാശിനി കടയില്‍ നിന്നും വാങ്ങിയ പൊടി നിറഞ്ഞ പൊതി.
ഒന്ന്‍ കത്തിയാര്‍ന്ന്‍ കെടാന്‍ പോയ മെഴുകു തിരി വെട്ടത്തിന് ചുറ്റും വീണ്ടും ശലഭം വട്ടമിട്ട് പറക്കാന്‍ തുടങ്ങി. ആ തീനാളം സംരക്ഷിക്കുന്ന പോലെ അതിനോട് ചേര്‍ന്ന്‍. മദ്യ കുപ്പിക്ക് നേരെ ജീവന്‍ കൈ നീട്ടിയതും തീനാളം കെട്ടു പോകുന്നത് പോലെ..ചിത്ര ശലഭത്തിന്റെ ചിറകുകള്‍ കരിഞ്ഞിരിക്കുന്നു..ദീപം രക്ഷിക്കാനുള്ള അവസാന ശ്രമം.ദീപം അണയുമെന്ന അവസാന ഘട്ടത്തില്‍ ഒരു കൈകള്‍ അതിന്‍റെ ചുറ്റും ഒരു സംരക്ഷണ വലയം തീര്‍ത്തു. വീണ്ടും ദീപം പ്രഭ വീണ്ടെടുത്തു മുറിയില്‍ പ്രകാശം പരത്തി. അവിശ്വനീയമായ ഭാവത്തില്‍ ജീവന്‍ നോക്കിയപ്പോള്‍ മെഴുകുതിരിയുടെ ഉരുകിയൊലിച്ച മുകള്‍ ഭാഗം സ്വന്തം കൈ കൊണ്ട് മെഴുകു അരികില്‍ വെച്ച് പിടിപ്പിച്ച് ഒലിക്കുന്ന ഭാഗം ശരിയാക്കുന്ന സുന്ദരമായ കൈകള്‍. "ആ കൈകളിലെ ഒരു വിരലിലെ മോതിരത്തില്‍ "ജീവന്‍" എന്ന നാമം വെട്ടി തിളങ്ങുന്നു..
മേശവലിപ്പ് അടച്ച് കസേരയില്‍ ചാഞ്ഞിരിക്കുന്ന സമയത്ത് പിന്നില്‍ നിന്നും പ്രണയത്തിന്‍റെ നനുത്ത കൈകള്‍ അയാള്‍ക്ക് നേരെ പൊതിഞ്ഞു.കൊതിച്ചിരിക്കുന്ന തണുത്ത ചുംബനങ്ങള്‍, പിന്നെ പതിവ് പോലെ കാതില്‍ ചെറുതായി കടിച്ച് മന്ത്രിച്ച വാക്കുകള്‍.
''അങ്ങിനെ ഉരുകിയൊലിച്ച് പോകാന്‍ ഞാന്‍ സമ്മതിക്കില്ല..ഒരു പാട് പ്രാര്‍ത്ഥിച്ച്, പ്രയത്നിച്ച് കിട്ടിയ ജീവിതാ.എനിക്ക് കഴിയില്ല വിട്ടു പിരിഞ്ഞ് ജീവിക്കാന്‍..ഇനിയൊരിക്കലും..ഒരു നിമിഷം പോലും..
അവളുടെ വാക്കുകള്‍ കേട്ട് ജീവന്‍ മേശയില്‍ ഇരിക്കുന്ന മദ്യത്തിലും, ഡോക്ടറുടെ ഫയലിലും ഒന്ന്‍ നോക്കി.അതിന് മീതെ പരന്ന പ്രതീക്ഷയുടെ ജീവിതമെന്ന മെഴുതിരി വെട്ടം..കാറ്റ് വീശിയിട്ടും, നേരെ കത്തിയ മെഴുകു തിരി വെട്ടം. അവളെ ചേര്‍ത്ത് പിടിച്ച് അയാള്‍ ആ വെളിച്ചത്തെ വീണ്ടും നോക്കി..സന്തോഷം തിരികെ കിട്ടിയത് പോലെ ആ വെട്ടം വീണ്ടും നല്ലത് പോലെ പ്രഭ പരത്താന്‍ തുടങ്ങി..അതിന്‍റെ പ്രതീജ്വാല പോലെ അവരുടെ ജീവിതവും....
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ