മുകളില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഫാന്‍ ഇടക്ക് നിലക്കുന്നത് പോലെ തോന്നി.മുറിയില്‍ ഒരു തരം മടി മൂടി കെട്ടി നില്‍ക്കുന്നു.എത്ര നേരമായി അങ്ങിനെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാതെ പുറത്തേക്ക് നോക്കി കിടക്കുന്നു.രാവിലെ ജനലിലൂടെ ഭാരതപ്പുഴയുടെ മേലെ സ്വര്‍ണ്ണ വര്‍ണ്ണം പൂശിയ സൂര്യനാണ് ചെറിയ ചൂട് നല്‍കി ഉണര്‍ത്തിയത്. ജനലിലൂടെ വണ്ടി ചക്രങ്ങള്‍ താളമിട്ട് പുഴയുടെ മാറിനെ പിളര്‍ന്നു നീങ്ങുന്ന ലോറികള്‍, അതിന് പിന്നാലെ മനുഷ്യര്‍. ഒരു നേര്‍ രേഖ പോലെ മെലിഞ്ഞ പുഴ.ചെറിയ കാറ്റില്‍ ഒരേ പോലെ ഉലയുന്ന ആറ്റ് വഞ്ചി പൂവുകള്‍.എന്നും മനസ്സില്‍ ഒരു കഥാബീജം രൂപപ്പെടുമ്പോള്‍ ഒരാശ്രയം പോലെ എത്തി ചേരാറുള്ളത് ഇവിടെയാണ്. കഴിഞ്ഞ ദിവസം സിബിയുടെ ഫോണ്‍ കോള്‍ വന്നതിനു ശേഷമാണ് മനസ്സ് ഭാരമായി തുടങ്ങിയത്.ചിന്തകളില്‍ ആരോ കയറി ഇരിക്കുന്നു. ഇത്തവണയും വ്യഥയും, ദുഖവും, നഷ്ടവും തന്നെയാണ് വിഷയം.
ശരിയാണ്.ചിന്തകളുടെ ഭാരം കൂടി കൂടി വരുകയാണ്. പലരും മനസ്സിലേക്ക് കടന്ന്‍ വന്നിരിക്കുന്നു. പൂക്കളെ സ്നേഹിക്കുന്ന ഒരു പട്ടാളക്കാരന്‍, മകള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു മുക്കുവന്‍, പരുക്കനായ ലോറി ഡ്രൈവര്‍ അങ്ങിനെ പലരും. ഇവരോന്നുമല്ല വേണ്ടത്..മറ്റാരോ.ആരോ എനിക്ക് വേണ്ടി കാത്തിരിക്കുന്നു.ഒരു വേദന പോലെ.കണ്ണടച്ച് പിടിച്ചാല്‍ ഒരു ചെറുപ്പക്കാരന്റെ മുഖം..വിധി തച്ച് തകര്‍ത്ത ജീവിതം..കരച്ചില്‍..
മുറിയുടെ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് വാതില്‍ തുറന്നത്. മുന്നില്‍ ഒരു പ്രഭാതം കഴിഞ്ഞുള്ള ഉച്ച ചിരിയുമായി ഗസ്റ്റ് ഹൗസിലെ റൂം ബോയി ചെറുക്കന്‍. കയ്യില്‍ ആവി പറക്കുന്ന കട്ടന്‍.
"സാറെ സിബി സാര്‍ ഫോണ്‍ വിളിച്ചിരുന്നു.."
മൂളലോടെ കട്ടനുമായി വീണ്ടും മുറിയിലേക്ക്.ആള്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ നെറ്റിയില്‍ ഒരു മുഴ.എന്നും മനസ്സിനിണങ്ങിയ രൂപം ചിന്തയില്‍ ഉടലെടുക്കുമ്പോള്‍ ഉണ്ടാകുന്ന അതേ പ്രതിഭാസം. മേശയില്‍ ഇരിക്കുന്ന കടലാസ്സ് കഷ്ണങ്ങളും, പേനയും നോക്കി. തല നിവര്‍ത്തി പിടിക്കാന്‍ കഴിയുന്നില്ല..ഭാരമുള്ള എന്തോ ചിന്തയില്‍ കയറി താഴേക്ക് വലിക്കുന്നു..ചായ മേശയില്‍ വെച്ച് മുഖം കഴുകാന്‍ കയറിയപ്പോള്‍ മുന്നിലെ കൊച്ചു കണ്ണാടിയിലെ പ്രതി രൂപം മാറിയിരിക്കുന്നു. ഒരു പോലീസ്ക്കാരനായ ചെറുപ്പക്കാരന്‍.അയാള്‍ നോക്കി ചിരിച്ചോ??.പരിചിതമായ ഒരു ചിരി. അതെ പരിചയമുള്ള ആരോ ഒരാള്‍..ഇനി കുറച്ച് ദിവസം അയാളുടെ കൂടെ നടക്കണം..അയാളുടെ ശീലങ്ങള്‍, ശൈലികള്‍, ഒപ്പം ജീവിതം പകര്‍ത്തിയെടുക്കണം.
നടക്കാനിറങ്ങിയ വഴിയില്‍ കണ്ടവരെല്ലാം വിശേഷം ചോദിച്ചു, പുഞ്ചിരിച്ചു. ആര്‍ക്കും ഒന്നും തിരിച്ച് കൊടുക്കാന്‍ സാധിച്ചില്ല. മനസ്സില്‍ മുഴുവന്‍ ആ ഒരു യുവാവിന്‍റെ സ്വപ്നമാണ്.അതിങ്ങനെ വിടരാന്‍ തുടങ്ങുന്നു. അച്ചനിലേക്കും, അമ്മയിലേക്കും, കാമുകിയിലേക്കും, കുടുംബ ബന്ധങ്ങളിലേക്കും.ഒപ്പം അയാളറിയാതെ അയാളെ തേടി വരുന്ന ദുരന്തത്തിലേക്കും. ചെറിയ ഒറ്റ മുറി കടയുടെ മര ബഞ്ചില്‍ ഇലയില്‍ വിളമ്പിയ രുചിയുള്ള കറികളും, ചോറും വിശപ്പുണ്ടായിട്ടും കഴിക്കാന്‍ സാധിച്ചില്ല. കൈകള്‍ വിറക്കാന്‍ തുടങ്ങുന്നു..മനസ്സ് വിങ്ങാനും.എനിക്ക് മുന്നേ എന്നെ നയിക്കുന്ന ഒരു നിഴല്‍ പോലെ ആ യുവാവ്.
തിരിച്ച് ഗസ്റ്റ് ഹൌസിലേക്ക് എത്തുമ്പോള്‍ വീണ്ടും റിസപ്ഷനിസ്റ്റ് വിളിച്ചു പറഞ്ഞു..
"സിബി സാര്‍ രണ്ട് വട്ടം വിളിച്ചിരുന്നു..തിരികെ വിളിക്കാന്‍ പറഞ്ഞു.."
ഒന്നും പറയാന്‍ നിന്നില്ല..തിരികെ നടന്നു. തളര്‍ന്ന്‍ വീഴാതിരിക്കാന്‍ പതുക്കെ പിടിച്ചു കയറി. കണ്ണിന്റെ കാഴ്ച മൂടിയത് പോലെ..നെറ്റിയിലെ മുഴക്ക് വലിയ വേദന..ശരീരം തളരും മുന്‍പേ മുറിയിലേക്ക് ഒരു കണക്കിന് കയറി..എന്നും ഇതേ പോലെയുള്ള സമയത്ത് അനുഭവിക്കുന്ന എല്ലാ വേദനകളും. കട്ടിലില്‍ വീണ്ടും മലര്‍ന്നു കിടക്കുമ്പോള്‍ കണ്ണിന് മുന്നില്‍ അയാളുടെ ജീവിതം. അയാളുടെ അച്ഛന്റെ സ്വപ്നം, കാമുകിയുടെ കാത്തിരിപ്പ്, എല്ലാം തകര്‍ന്ന്‍ വീഴുന്ന തെരുവിലെ പകല്‍,പിതാവിന് നേരെ വന്ന കൈകളെ നേരിടുമ്പോള്‍ അയാള്‍ കരുതിയിരുന്നില്ല തകരാന്‍ പോകുന്നത് അയാളുടെ,ഒരു കുടുംബത്തിന്‍റെ കുറേ നാളത്തെ സ്വപ്നം നിറച്ച കണ്ണാടി കൂടാണെന്നു.ഇനിയും വൈകി കൂടാ..കൂടെയുള്ള ആ രൂപത്തിന് മോചനം വേണം..കടലാസ്സിലേക്ക് ഒരു ജന്മം കൊടുക്കണം..
അത്രയും ആയപ്പോള്‍ ചാടി എഴുന്നേറ്റ് മുടിയൊതുക്കി, മുഖം ഒന്ന്‍ കൂടി കഴുകി ഒരു തയ്യാറെടുപ്പ്. മുറിയിലേക്ക് മടിയുടെ കവചം കടന്ന്‍ പുതിയ ഒരു ഊര്‍ജ്ജം കടന്ന്‍ വന്നിരിക്കുന്നു. മേശയുടെ മുന്നിലെ കടലാസ്സ് താളുകള്‍ മടക്കി ഒരു നിമിഷം എന്തോ ധ്യാനിച്ച് ആദ്യ വാചകം എഴുതി വെച്ചു. ആ വാക്ക് തിളങ്ങിയത് പോലെ, ജീവനുള്ളത് പോലെ, ഒരു പക്ഷെ കാലങ്ങള്‍ കടന്നാലും മാഞ്ഞു പോകാത്ത ഒരു നൊമ്പരം പോലെ.
"കിരീടം.."
സീന്‍ നമ്പര്‍ ഒന്ന്‍.
പ്രഭാതം.
വിജയനമായ റോഡിലൂടെ ഒരു പോലീസ് ജീപ്പ്.
ഒരു ലോങ്ങ് റേഞ്ച് ഷോട്ട്.
പോലീസ് സ്റെഷന് മുന്നില്‍ നിര്‍ത്തുന്ന ജീപ്പില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ ഒരു യുവാവ് പുറത്തേക്ക് ഇറങ്ങുന്നു.
സേതുമാധവന്‍:- മുപ്പത് വയസ്സുള്ള സബ്ബ് ഇന്‍സ്പെക്ടര്‍.
തൊപ്പി ഒന്ന്‍ നേരെയാക്കി സേതുമാധവന്‍ സ്റെഷനിലെക്ക്..
പാറാവ് നില്‍ക്കുന്നവരുടെ സലൂട്ട്.
അകത്ത് കയറുമ്പോള്‍ അകത്തിരിക്കുന്ന ഹെഡ് അച്ചുതന്‍ നായര്‍ പുറത്ത് നിന്നും വരുന്ന സേതുമാധവനെ കണ്ട് തിടുക്കത്തില്‍ തൊപ്പി വെച്ച് സലൂട്ട് ചെയ്യുന്നു.
അയാള്‍ ആദ്യം കാണുന്ന പോലെ സേതുവിനെ നോക്കുന്നു..അഭിമാനം കലര്‍ന്ന മുഖഭാവം, ഒപ്പം വാല്‍സല്യത്തോടെ .
എഴുതി തുടങ്ങിയപ്പോള്‍ പ്രഷുബ്ധമായിരുന്ന മനസ്സ് ശാന്തമാകാന്‍ തുടങ്ങിയത് പോലെ..കൈകളിലേക്കും, വിരല്‍ തുമ്പിലേക്കും അജ്ഞാതമായ ഒരു ഊര്‍ജ്ജം കടന്ന്‍ വന്നത് പോലെ.മനസ്സ് പറഞ്ഞു തുടങ്ങി. ആദ്യ സീനില്‍ തന്നെ മനസ്സ് തുറന്ന്‍ എഴുതി വെച്ച കഥാപാത്രം എഴുത്തിലും, അതിനു ശേഷം വരാന്‍ പോകുന്ന വെള്ളി തിര കാഴ്ചയിലും ഒരു വിങ്ങുന്ന ഓര്‍മ്മയായി തീരും..ചിലപ്പോള്‍ എഴുത്തിനിടയില്‍ മനസ്സ് പറയുന്നത് പൂര്‍ണ്ണ സത്യമാകും. കസേരയില്‍ ചാരി കിടന്ന് ടൈറ്റില്‍ കാര്‍ഡില്‍ "കഥ, തിരക്കഥ, സംഭക്ഷണം "എ.കെ.ലോഹിതദാസ് " എന്ന് സങ്കല്പിച്ച് അടുത്ത് എഴുതേണ്ട ഭാഗത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ വീണ്ടും വാതിലില്‍ മുട്ട്. തുറന്ന്‍ നോക്കിയപ്പോള്‍ ശല്യമായോ എന്ന ഭാവത്തില്‍ റൂം ബോയ്..
"ലോഹി സാറേ..സിബി സാര്‍ വീണ്ടും വിളിക്കുന്നു..കട്ട് ചെയ്തിട്ടില്ല.."
"അദ്ദേഹത്തോട് പറയൂ..ഞാന്‍ ഒരു യാത്രയിലാണെന്ന്..എന്‍റെ കൂടെ സേതുമാധവനും, അച്യുതന്‍ നായരും, കുടുംബവുമുണ്ടെന്ന്..വൈകീട്ട് വിളിക്കാന്ന് പറയൂ.."
പേന വീണ്ടും കയ്യില്‍ എടുത്തപ്പോള്‍ മനസ്സിലെ ഫ്രെയിമിലേക്ക് വീണ്ടും സേതു മാധവന്‍..കടലാസ്സില്‍ സൃഷ്ടിക്കുന്ന രൂപത്തിന്‍റെ പ്രതിജ്വാല പോലെ ദൂരെ ഭാരതപ്പുഴയുടെ മണല്‍പ്പരപ്പില്‍ ഒരു രൂപം നോക്കി നില്‍ക്കുന്നത് പോലെ,മനസ്സില്‍ നിന്നും കടലാസ്സിലേക്ക് പകര്‍ത്തി കൊണ്ടിരിക്കുന്ന അച്യുതന്‍ നായരുടെ മകന്‍ സേതുമാധവന്‍റെ രൂപം ..
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ