2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

പ്രണയമഴ കാത്തിരുന്ന്‍....




13/04/2016

                 "കളികൂട്ടുക്കാരാ....

                  എന്നോ എന്‍റെ ഭൂതക്കാലത്തില്‍ നീയറിയാതെ ഞാന്‍  
                  നിന്നിലോളിപ്പിച്ച പ്രണയത്തിന്‍റെ മഴ മേഘങ്ങള്‍..
                  എന്നോ നീയറിയാതെ നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട 
                  ഞാനും, നീയും മാത്രമുള്ള കുറേ ചിത്രങ്ങള്‍..
                  എന്നോ നീയറിയാതെ എന്‍റെ സ്വകാര്യതകളില്‍ നിന്നെ 
                  മാത്രം നിനച്ച് മെനഞ്ഞ സുന്ദരമായ സ്വപ്‌നങ്ങള്‍...

                  ഇന്നാ പ്രണയ മേഘങ്ങള്‍ക്ക്
                  മഴയായ് പൊഴിയാനും, അതില്‍ നിന്നോടോത്ത് നനയാനും
                  കൊതിയോടെ നിന്‍ മാറില്‍ തല ചായ്ക്കാനും
                  പ്രേമ  രാത്രികളില്‍ നിനക്ക് കൂട്ടിരിക്കാനും...
                  കൊതിയാകുന്നു...എന്‍റെ കൂട്ടുക്കാരാ...

                  എന്നാലും നിന്‍റെയീ മൗനം,
                  എന്നില്‍ നിന്നും അകന്നു പോകുന്ന നിന്‍റെയീ മൗനം..
                  കയ്യെത്തും ദൂരെ നിന്നിട്ടും, നീ സൃഷ്ടിച്ച പ്രകാശവര്‍ഷ ദൂരം.
                  ഒന്നുരിയാടാതെ  എനിക്ക് നിഷേധിച്ച നിന്‍റെ വാക്കുകള്‍..
                 എനിക്കിന്ന് നിഷേധിച്ച നിന്‍റെ പ്രണയത്തിന്‍റെ ഒരു തുള്ളി.."



                                   വീണ്ടും എഴുതാന്‍ കൊതിച്ച് കസേരയില്‍ ചാരി ഇരുന്നപ്പോള്‍ ഇരുട്ടില്‍ നിന്നും അമ്മയുടെ വിളി വന്നു..വാക്കുകളെ ഒരു നിമിഷം മുറിച്ചു മാറ്റിയ വിളിയില്‍ പേന താഴെ വെക്കാന്‍ തോന്നി...ജാലകത്തിലൂടെ നോക്കുമ്പോള്‍ താഴെ ഇരുളില്‍ വാഹനങ്ങള്‍ നിരനിരയായി ലക്ഷ്യമില്ലാതെ...


         "ബാഗ്ലൂരും, ബാഗ്ലൂരിലെ വാഹനങ്ങളും എന്നെ പോലെയാണ്...ഉറക്കം നഷ്ടപ്പെട്ട്  ലക്ഷ്യമില്ലാതെ...


         "മോളെ വന്നു കിടന്നുറങ്ങ്...നാളെ വിഷുവാണ്.."


                                    ലൈറ്റ് ഓഫാക്കി അമ്മയോട് ചേര്‍ന്ന്‍ കിടന്നു..മനസ്സ് ദൂരെയാണ്...പെയ്യാന്‍ കാത്ത് നില്‍ക്കുന്ന മഴയും, അതിലൊന്ന് നനഞ്ഞു കുതിരാന്‍ കാത്തിരിക്കുന്ന മനസ്സും..ആഘോഷങ്ങള്‍ മനസ്സില്‍ നിന്നും ഒഴിഞ്ഞിട്ട് കാലമേറെയായി..പുറത്തിറങ്ങി നടക്കുമ്പോള്‍ ദേഹം മാത്രമാണ് ആഘോഷം..അതും വഴിയാത്രക്കാര്‍ക്ക്...അമ്മ എന്നിലേക്ക് ചേര്‍ന്ന്‍ കിടന്ന് പാതിയുറക്കത്തില്‍ പതിവ് ചോദ്യം...


       "മരുന്ന്‍ കഴിച്ചോ മോളെ..."


                                      മറുപടി ഒരു മൂളല്‍ മാത്രം...മനസ്സ് എത്രയോ മുന്‍പേ മുപ്പത് കിലോമീറ്റര്‍ ദൂരത്താണ്...എന്നും ഒരു പക്ഷെ ഓരോ നിമിഷവും മനസ്സ് യാത്ര ചെയ്യും...കയ്യെത്തും ദൂരത്തേക്ക്..ഒരു മരുന്നിനും, ഒരു ആഘോഷത്തിനും സുഖപ്പെടുത്താന്‍ കഴിയാത്ത, സന്തോഷിപ്പിക്കാന്‍ കഴിയാത്ത മനസ്സ്..മുറിവേറ്റ മനസ്സ്..വെറുതെ ഒരൊറ്റ ലക്‌ഷ്യം വെച്ച് യാത്ര ചെയ്യുന്ന മനസ്സ്...


                                      ഇത് പോലെ, ഇതേ വിഷു ദിനത്തില്‍ മൂന്ന്‍ വര്ഷം മുന്‍പാണ്‌ അപ്രതീക്ഷിതമായി ഈ നഗരത്തിലെ മേജെസ്ടിക്കിലെ തിരക്കില്‍  വെച്ചു അവനെ കണ്ടത്..കണ്ടു മുട്ടലായിരുന്നില്ല..ഓരോ നിമിഷവും മനസ്സ് കൊതിച്ചിരുന്ന ഒരു സത്യത്തിലേക്കുള്ള തിരിച്ച് പോക്ക്.."പള്ളി സ്കൂളിലെ യൂണിഫോമിട്ട ചെക്കനില്‍ നിന്നും അന്നേ കൊതിച്ച അതേ സത്യം...മനസ്സില്‍ കൊണ്ട് നടന്ന കളിക്കൂട്ടുകാരനിലേക്ക് അവിചാരിതമായ ഒരെത്തിപ്പെടല്‍.


       "സുഖാണോ നിനക്ക് ??"


                                        വര്‍ഷങ്ങള്‍ക്ക് ശേഷം കാത്തിരുന്ന ചോദ്യം...ഉത്തരം പറയാന്‍ കാത്തിരുന്ന ചോദ്യം..


      "ഇപ്പോള്‍ വല്ലാതെ സുഖം തോന്നുന്നു..നീയിങ്ങനെ അടുത്തിരിക്കുമ്പോള്‍, നിന്‍റെ കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍, നിന്നില്‍ നിന്നും പുറത്ത് വരുന്ന നിശ്വാസം എന്‍റെ ജീവ വായുവില്‍ കലരുമ്പോള്‍..."


                                         എന്‍റെ ഉത്തരം അവനെ ഒന്ന്‍ ഉലച്ചത് പോലെ...ആ കണ്ണുകള്‍ ഒന്ന്‍ പിടഞ്ഞത് പോലെ..ഇതേ പിടച്ചില്‍ ആയിരുന്നു സ്കൂള്‍ വിട്ട് പിരിയുമ്പോള്‍ ഇരുപത് വര്ഷം മുന്‍പ് അന്നവനില്‍ കണ്ടത്...ഇതേ പിടച്ചില്‍ തന്നെയായിരുന്നു

 
     "നിന്‍റെ ഹസ്....ഇവിടെയുണ്ടോ..അതോ യു.എസ്സിലോ...?''


     "യു.എസ്സില്‍ സുഖായി ജീവിക്കുന്നു...മറ്റൊരു പെണ്ണിന്‍റെ കൂടെ...ഡിവോഴ്സ് ആയി..കല്യാണം കഴിഞ്ഞ് വെറും നാലു  മാസത്തിനുള്ളില്‍..മറ്റൊരുവനെ ഏത് നിമിഷവും മനസ്സില്‍ കൊണ്ട് നടക്കുന്ന പെണ്ണിന്‍റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു...ഞാന്‍ പറഞ്ഞു നോക്കി, വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് നോക്കി..മനസ്സ് മാത്രമാണ് നിന്നിലെന്ന്...പക്ഷെ അയാളുടെ സംശയം എന്‍റെ കന്യാ ചര്‍മ്മം വരെ നീളുന്നതായിരുന്നു..."


                                          അവനൊന്നും പറഞ്ഞില്ല..കാത്തിരുന്ന വാക്ക് ...ഒരു മഴയില്‍ അവനോടൊപ്പം നനയാന്‍, അവന്‍റെ കൈവിരലുകളില്‍ ആദ്യമായിട്ട് ഒന്ന്‍ തൊടാന്‍..അവനെ ആദ്യമായിട്ട് കെട്ടിപ്പിടിക്കാന്‍, എല്ലാം വീണ്ടും സ്വപ്നങ്ങള്‍ മാത്രം..''


    "ഒന്നും ഞാനറിഞ്ഞില്ല...നീയെന്നെ പ്രണയിച്ചതും ഞാന്‍ വൈകിയാണ് അറിഞ്ഞത്..ദൈവം പ്രണയം സൃഷ്ടിച്ച അതെ അളവ് കോലില്‍ തന്നെ വിരഹവും, വിധിയും സൃഷ്ടിച്ചു...നമുക്ക് വിധിച്ചത് രണ്ടാമത്തെ...."


                                         കൂടുതലൊന്നും പറയാതെ അവന്‍ എഴുന്നേറ്റ് പോകാന്‍ തിടുക്കം കാട്ടി..ഒരു പക്ഷെ എന്നില്‍ നിന്നും ഒളിച്ചോടാന്‍....ഇനിയും  കാണുമോ എന്നുള്ള ചോദ്യത്തിന് അലസമായ ഒരു മറുപടി...പക്ഷെ നിറമുള്ള പകലുകള്‍ സമ്മാനിച്ച് കൊണ്ട് വീണ്ടും കണ്ടു...ജീവിതത്തിലെ ഏറ്റവും മനോഹരമായ ചില കൊച്ചു നിമിഷങ്ങള്‍,മിനിറ്റുകള്‍ സമ്മാനിച്ച്....മൂന്നാഴ്ചയോളം തുടര്‍ച്ചയായി എല്ലാ ദിവസവും...അവന്റെ അടുത്ത് ഇരിക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്തവള്‍ താനെന്നു തോന്നിയ ഇരുപത് ദിവസ്സങ്ങള്‍..ഇരുപത് വര്‍ഷത്തിനു ശേഷമുള്ള ഇരുപത് ദിവസങ്ങള്‍..


    "ഞാനൊന്ന്‍ ചോദിച്ചോട്ടെ..പുറത്ത് പെയ്യുന്ന ജീവിതമെന്ന മഴയിലേക്ക് നിന്‍റെ കൈ പിടിച്ച് എന്നെയൊന്നു കൊണ്ട് പോകോ..സ്വപ്നം കാണാനുള്ള അവകാശം ഉണ്ടോയെന്നറിയില്ല...ഞാന്‍ വരട്ടെ..നിന്നിലേക്ക്‌..."


                                            മൂന്ന്‍ വര്ഷം മുന്‍പ് അതായിരുന്നു അവസാനമായി അവനോട് ചോദിച്ച ചോദ്യം..അതിനു ഒരു മറുപടി പറയാതെ അവന്‍ നടന്നകന്നത് ഒരു പ്രകാശ വര്‍ഷത്തോളം ദൂരത്തേക്ക്...മുപ്പത് കിലോമീറ്റര്‍ ദൂരെ ഇന്ദിരാ നഗറില്‍ ഇന്നും അവനുണ്ട്..എന്നിലേക്ക് സ്വയം സൃഷ്ടിച്ച ഒരു മറയില്‍, ഒരു പുക മറയില്‍..ജീവിതം മുഴുവന്‍ കാത്തിരുന്ന്‍ കാത്തിരുന്ന്‍ കയ്യെത്തും ദൂരെ പെയ്യുവാന്‍ തുടങ്ങിയ പ്രണയ മഴ മേഘം പെട്ടെന്ന്‍ ഒരു കൊടും വേനലിന് വഴി മാറിയപ്പോള്‍ മനസ്സ് പിടച്ചു...മനസ്സ് പിടി വിട്ടു...പിന്നെ മരുന്നുകള്‍, മന്ത്രങ്ങള്‍, മൂന്ന്‍ കൊല്ലം....


                                           മരുന്നിന്‍റെ ലഹരിയില്‍ എപ്പോഴോ ഉറക്കത്തിലേക്ക്. വിഷു പുലരിയാണ് നാളെ..അത് കൊണ്ടായിരിക്കും വെളുപ്പാം കാലത്തെ സ്വപ്നത്തില്‍ അവന്‍ വന്നത്...വാതില്‍ തുറന്നതും കണി പോലെ അവന്‍റെ ചിരിച്ച മുഖം..


    "നീ പോരുന്നോ ...എന്‍റെ പ്രണയമഴയില്‍ നനയാന്‍..."


                                              ആരെല്ലാമോ തടയാന്‍ ശ്രമിക്കുന്നു...ചില മുഖമില്ലാത്ത രൂപങ്ങള്‍, അവര്‍ അവന്‍റെ മുന്നില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു...


     "ഇവള്‍ വിഷാദ രോഗിയാണ്‌...കൊണ്ട് പോകരുത്..."

     "ഒരു വട്ടം ആരോ ചൂടി ഉപേക്ഷിച്ച പൂവാണിവള്‍, "


     "ഞാന്‍ വരുന്നു..നിന്‍റെ കൂടെ..എന്‍റെ രോഗത്തിനുള്ള മരുന്ന്‍ നീയാണ്..ഈ ഭൂമിയില്‍ ശേഷിക്കുന്ന ഒന്നും എനിക്ക് വേണ്ട..നീ മാത്രം മതി...നീയുണ്ടെങ്കില്‍ ഒരു മരുന്നും എനിക്ക് വേണ്ടാ..."


                                                അവന്‍റെ നീട്ടിയ കൈകളിലേക്ക് വാടി വീഴുമ്പോള്‍ ആരുടെയോ കൈകള്‍ എന്‍റെ കണ്ണുകളെ പൊതിഞ്ഞു..അത് വരെ കണ്ടത് സ്വപ്നമാക്കി മാറ്റി യാഥാര്‍ത്ഥ്യം തിരികെ കൊണ്ട് വന്ന അമ്മയുടെ കൈകള്‍...കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ കണ്ണ്‍ തുറന്നപ്പോള്‍ സന്തോഷം തോന്നി..കണ്ട സ്വപ്നം ഒരു പക്ഷെ സഫലമാകുന്ന പോലെ വാതിലിനു പിന്നില്‍ അവന്‍റെ നിഴല്‍ ഉണ്ടെന്ന തോന്നല്‍..അതെന്നെങ്കിലും തന്നിലേക്ക് കൂടി ചേരുമെന്ന്‍ മോഹം..


     "ഇല്ല..ഞാന്‍ എന്‍റെ ജീവന്‍ സ്വയം ഇല്ലാതാകില്ല....എന്നെങ്കിലും നീ വരുമെന്നും, ഒരു വാക്ക് സംസാരിക്കുമെന്നും, നിന്നിലേക്ക്‌ എന്നേക്കുമായി ക്ഷണിക്കുമെന്നും പ്രതീഷിച്ച് ഓരോ നിമിഷവും നിന്നെ കുറിച്ചോര്‍ത്ത്..."


                                               ജാലകത്തിലൂടെ അകലേക്ക് നോക്കിയിരിക്കുമ്പോള്‍ വീശിയ കാറ്റില്‍ മുപ്പത് കിലോമീറ്റര്‍ ദൂരെ ഉറങ്ങുന്ന അവന്‍റെ നനുത്ത സ്പര്‍ശം..അവന്‍റെ സാമീപ്യം...അതെ അവന്‍ എന്‍റെ കൂടെയുണ്ട്..കടലാസ്സില്‍ കുറിച്ച് വെച്ച കവിതയുടെ ബാക്കിയില്‍ എഴുതി ചേര്‍ക്കാന്‍ ചില വരികള്‍...


                             "കൂട്ടുക്കാരാ..ഞാന്‍ കാത്തിരിക്കുന്നു...
                              ഒരു പുലരിയില്‍ എന്‍റെ നെറ്റിയില്‍ പടരുന്ന കുങ്കുമ മഴയായി 
                              നിന്‍റെ വിരലുകള്‍ പതിയുന്നതും കാത്ത്...
                              എന്‍റെ വേനലില്‍ പെയ്യാന്‍ മറന്ന്‍ പോയ നിന്‍റെ പ്രണയം
                              ഒരു മഴയായി പൊഴിയുന്നതും കാത്ത്...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..

       



 


               
               
                 

2 അഭിപ്രായങ്ങൾ: