മുകളിലേക്കുള്ള പടികള്‍ കയറി ജോയ്സണ്‍ തിരിഞ്ഞ് നോക്കി..താഴെ ബോഗന്‍ വില്ലകള്‍ അതിരിട്ട വെയിലില്‍ തിളങ്ങുന്ന മാര്‍ബിള്‍ കല്ലറകള്‍ നിറഞ്ഞ സെമിത്തേരി പറമ്പ്.കാലത്തെ വെയിലിന്‍റെ ചൂടില്‍ മങ്ങിയ കാഴ്ചയായി ദൂരേ അമ്പൂരി മല..വെയിലില്‍ ഒലിച്ചിറങ്ങിയ വിയര്‍പ്പിനൊപ്പം കണ്ണില്‍ പൊടിഞ്ഞ കണ്ണ് നീര്‍ കലര്‍ന്ന്‍ ഒഴുകുന്നത് കണ്ടപ്പോള്‍ സിന്‍സി സാരി തലപ്പ് കൊണ്ട് ആ മുഖം തുടച്ചു കൊടുത്തു..
"അപ്പാ..ആര്‍ യു ഓ.കെ..?"
നിറകണ്ണുകള്‍ കണ്ടപ്പോള്‍ മകനും, മകള്‍ക്കും സംശയം..അവര്‍ക്കറിയില്ല മനസ്സിന്‍റെ വ്യഥ..കൊച്ചു കുട്ടികളെ അറിയിക്കാന്‍ നിന്നിട്ടില്ല..കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മഴക്കാലത്ത് അമ്പൂരി മലയില്‍ ഉരുള്‍ പൊട്ടി ഒലിച്ചിറങ്ങി പോയ ജീവിതങ്ങളില്‍ ഏഴെണ്ണം..അച്ഛന്‍, അമ്മ, കൂടപിറപ്പുകള്‍..ഒരൊറ്റ ദിവസം കൊണ്ട് അനാഥനാക്കി മാറ്റിയ പ്രകൃതി..അതിലും വലിയ ദുഃഖം നല്‍കുന്നത് ഓര്‍മ്മ ദിവസങ്ങളില്‍ അവരെ അടക്കിയ കല്ലറ കണ്ടെത്താന്‍ കഴിയാതെ പോയത്..അന്ന്‍ അടക്കിയ സ്ഥലത്ത് കാലം മറ്റുള്ളവര്‍ക്കായി മാര്‍ബിള്‍ കല്ലറകള്‍ തീര്‍ത്തിരിക്കുന്നു..കണ്ടു പിടിക്കാന്‍ പോലും കഴിയാത്ത നിസ്സഹായാവസ്ഥ.
പിന്നില്‍ ഒരു മുരടനക്കം കേട്ടാണ് ഓര്‍മ്മകളില്‍ നിന്നും തിരികെ വന്നത്.."എടത്തനച്ചന്‍" കുട്ടിക്കാലം മുതല്‍ കാലത്തെ കുര്‍ബാന കൊള്ളാന്‍ വരുമ്പോള്‍ കാണുന്ന അതേ ദിവ്യ രൂപം..കുറച്ച് പ്രായമായിരിക്കുന്നു..
"ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.."
"ഇപ്പോഴും എപ്പോഴും..."
അച്ഛന്‍ വാത്സല്യത്തോടെ മക്കളെ നോക്കി..പിന്നെ സിന്‍സിയെ ചേര്‍ത്ത്പിടിച്ചു..അവള്‍ കരയുകയായിരുന്നു. അത്രക്കും കടപ്പാടുണ്ട് അവള്‍ക്ക് എടത്തനച്ചനോട്.ഒരു അനാഥ ശാലയുടെ ഡോര്‍മിട്ടറി ജീവിതത്തില്‍ നിന്നും ജനീവയിലെ എന്‍റെ ജീവിതത്തിലേക്ക് അവളെ കൈ പിടിച്ചുയര്‍ത്തിയത് അച്ഛന്‍ തന്നെയായിരുന്നു. ഈ പള്ളിയില്‍ വെച്ച് മിന്നു കെട്ടാന്‍ അവള്‍ മുന്നില്‍ നില്ക്കുമ്പോള്‍ മനസ്സ് സന്തോഷിച്ചു..
"ദുരന്തം മൂലം അനാഥനായ എനിക്ക്..ജന്മം കൊണ്ട് അനാഥയായ ഒരു പെണ്ണിന് ജീവിതം കൊടുക്കാനാണ് ആഗ്രഹം അച്ചോ.."
അന്ന്‍ പറഞ്ഞ വാക്കും പൂര്‍ത്തിയായത് ഈ പള്ളിയുടെ ആള്‍ താരയില്‍ വെച്ചാണ്..അതിന് കാര്‍മ്മികത്വം വഹിച്ചതും എടത്തനച്ചന്‍ തന്നെ..
"എന്നാ വന്നത് താന്‍.?"
"ഇന്നലെ എത്തീതാ അച്ചോ..യാത്ര ക്ഷീണം കൊണ്ട് വരാന്‍ കഴിഞ്ഞില്ല..."
"വെയിലത്ത് നില്ക്കണ്ടാ...പള്ളി മേടയിലെക്ക് പോയേക്കാം..
വീണ്ടും പടികെട്ടുകള്‍ കയറുമ്പോള്‍ ഇളയ മകള്‍ ജനീവയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ മുതല്‍ ചോദിച്ച ചോദ്യം വീണ്ടും ചോദിച്ചു..
"അപ്പാ..ഐ വാണ്ട് ടു സീ വല്യമ്മച്ചി.."
അത് കേട്ടിട്ടാകണം എടത്തനച്ചന്‍ നോക്കിയത്..ആ നോട്ടം ഒന്ന്‍ തെന്നി മാറി അമ്പൂരി മലയുടെ അടിവാരത്തിലേക്ക് പോയത് പോലെ..വീണ്ടും സന്തോഷത്തോടെ അച്ഛന്‍ മകളുടെ കവിളില്‍ വാത്സല്യത്തോടെ തട്ടി പറഞ്ഞു..
"കാണാല്ലോ..വല്യമ്മച്ചി ഇവിടെ തന്നെ ഉണ്ട്..സ്വര്‍ഗ്ഗത്തില്‍..."
അവള്‍ക്ക് മാത്രമല്ല, ഞങ്ങള്‍ക്ക് ആര്‍ക്കും മനസ്സിലായില്ല..എങ്കിലും ആ കുഞ്ഞു കണ്ണുകളില്‍ കാത്തിരിപ്പിന്‍റെ പ്രതീക്ഷകള്‍ സന്തോഷമായി വിരിയുന്നത് പോലെ..ആ പ്രതീക്ഷ നില നിര്‍ത്തി കൊണ്ട് എടത്തനച്ചന്റെ പുറകെ പള്ളി മേടയിലേക്ക്...
"ഇനിയിപ്പോ എന്താ പരിപാടി..വേറെ എന്തെങ്കിലും ടൂര്‍ പ്ലാന്‍സ്.."
"അച്ചോ..ഇവിടുന്ന് നാളെ ഡല്‍ഹിക്ക്..അവിടുന്ന് പട്ടായ, ബാങ്കോക്ക്..ഒരാഴ്ച കറക്കം..ഇവിടെ ഞങ്ങള്‍ക്ക് മറ്റാരേയും കാണാന്‍ ഇല്ലല്ലോ....അച്ഛനൊഴികെ.."
ഇത്രയും പറഞ്ഞ് നോക്കിയത് മക്കളുടെ മുഖത്തേക്ക്..ആ കൊച്ചു കണ്ണുകളില്‍ അത് വരെ ഉണ്ടായ പ്രതീക്ഷകളുടെ തിളക്കം കുറഞ്ഞത് പോലെ..നാട്ടില്‍ വരുമ്പോള്‍ വല്ലിപ്പച്ചനേയും, വല്ലിമ്മച്ചിയേയും കാണാമെന്ന പ്രതീക്ഷ നല്‍കിയതാണ് തകരാന്‍ പോകുന്നത്.. കുട്ടികളുടെ ഏറ്റവും വലിയ ആഗ്രഹവും അത് തന്നെ..ദുരന്തം അനാഥമാക്കിയതും,ജന്മം കൊണ്ട് അനാഥമായതും കുട്ടികളില്‍ നിന്നും മറച്ച് വെച്ചത് തെറ്റായി പോയി..
"പപ്പാ...യൂ പ്രോമിസ് മീ..ഡോണ്ട് വൊബിള്‍...എവിടെ വല്ലിപ്പച്ചാ ആന്‍ഡ് വല്ലിമ്മച്ചി..?"
വാ..നമുക്ക് അവരെ കാണാം..അവര് സ്വര്‍ഗ്ഗത്തിലുണ്ട്..കം വിത്ത് മീ..."
എടത്തനച്ചന്റെ വാക്കുകള്‍ കേട്ട് കുട്ടികള്‍ സന്തോഷത്തോടെ എഴുന്നേറ്റു..അവര്‍ക്ക് പിന്നാലെ പള്ളിമേടയുടെ പുറത്തേക്ക് അറിയാത്ത ഭാവത്തില്‍ സിന്‍സിയുടെ കൂടെ...പൂന്തോട്ടങ്ങളും, നെഞ്ചൊപ്പം വളര്‍ന്ന്‍ നില്‍ക്കുന്ന വെട്ടിയൊതുക്കിയ ബുഷും കടന്ന്‍ പള്ളി വളപ്പിലെ പഴയ കെട്ടിടത്തിലേക്ക്..പിടയുന്ന മനസ്സോടെ സിന്‍സി..ഓര്‍മ്മകള്‍.. "ഇന്ഫെന്റ്റ് ജീസസ് ഹോം.." അനാഥ ശാല..അവിടെ ആയിരുന്നു സിന്‍സി ഓര്‍മ്മ വെച്ചത് മുതല്‍ വളര്‍ന്നതും, ജീവിച്ചതും..ഓരോ അടി മുന്നോട്ട് വെക്കുമ്പോള്‍ അവള്‍ കൈകള്‍ കൊണ്ട് ജോയ്സനെ മുറുകെ പിടിച്ചു..കെട്ടിടത്തിനു മുന്നിലെത്തിയപ്പോള്‍ പുതിയ ചായം തേച്ച ചുമരില്‍ തിളങ്ങുന്ന പരിശുദ്ധിയുടെ വെളുത്ത അക്ഷരങ്ങള്‍...
"സ്വര്‍ഗ്ഗം"
ഒന്നും മനസ്സിലാകാതെ നില്‍ക്കുന്ന അവരെ നോക്കി എടത്തനച്ചന്‍ ചിരിച്ചു..
"ഇതാണ് സ്വര്‍ഗ്ഗം...പണ്ടിത് "ഇന്ഫെന്റ്റ് ജീസസ് ഹോം ആയിരുന്നു..(സിന്‍സിയെ നോക്കി) കൊച്ചു കുട്ടികള്‍ക്കുള്ള ആലയം..കുറച്ച് നാള്‍ മുന്‍പ് അതങ്ങ് നിര്‍ത്തി..കുട്ടികളില്ല..ഈ ഭാഗത്ത് കുട്ടികള്‍ അധികം അനാഥരായി മാറുന്നില്ല.ജനിക്കുന്നില്ല...(ഇടറിയ സ്വരത്തോടെ അച്ഛന്‍) ..പക്ഷെ ഇതിനകത്ത് അന്തേവാസികളായി ഇപ്പോള്‍ ചില കുട്ടികളുണ്ട്..പതിനെട്ടു പേരോളം..വാര്‍ദ്ധക്യമെന്ന ബാല്യവസ്ഥയില്‍ മക്കള്‍ ഉപേക്ഷിച്ച് പോയ കുട്ടികള്‍..ജനിക്കുന്ന കുട്ടികളേക്കാള്‍ ഇന്ന്‍ അധികം ഉപേക്ഷിക്കപ്പെടുന്നത് ആര്‍ക്കോ വേണ്ടി ജീവിച്ച്, വളര്‍ത്തി വലുതാക്കി ഒടുവില്‍ അവരാല്‍ തന്നെ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധ ജനങ്ങളാണ്..അവരാണ് ഈ സ്വര്‍ഗ്ഗത്തിലെ താമസക്കാര്‍..വരൂ.."
അച്ഛന്റെ കൂടെ ആ പടികള്‍ കയറുമ്പോള്‍ ഒരു വിറയല്‍ പടര്‍ന്നു..ഒരു വലിയ ദുഃഖം നെഞ്ചിലും..വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ച് പോയവരോട് ദേഷ്യവും..ഇല്ലാത്തതിന്‍റെ വില നന്നായി അറിയാം..ഒരു കൂരയില്‍ നിന്നും വളര്‍ന്ന്‍ നല്ല ജോലിയും, ജീവിത സാഹചര്യവും മുന്നില്‍ വന്നപ്പോള്‍ അതനുഭവിക്കാന്‍ യോഗമില്ലാതെ ഒരു മലവെള്ള പാച്ചിലില്‍ തുടച്ച് മാറ്റപ്പെട്ട് ഈ മണ്ണിലെവിടെയോ ഉറങ്ങുന്ന ഉറ്റവര്‍..
പ്രധാന ഹാളിലേക്ക് കയറിയപ്പോള്‍ നിരത്തിയിട്ടിരിക്കുന്ന കട്ടിലുകളില്‍ വെളുത്ത വസ്ത്രം ധരിച്ച ദൈവങ്ങള്‍. ഉപേക്ഷിക്കപ്പെട്ട ദൈവങ്ങള്‍...മക്കളുടെ ഭാഷയില്‍ കുറേ വല്ലിപ്പച്ചന്മാര്‍, വല്ലിമ്മച്ചിമാര്‍...പരുങ്ങി നിന്ന കുട്ടികളെ നോക്കി എടത്തനച്ചന്‍ സന്തോഷത്തോടെ പറഞ്ഞു...
"ദാ..ഇവരെല്ലാം നിങ്ങള്‍ടെ വല്ലിപ്പച്ചനും, വല്ലിമ്മച്ചിമാരുമാ..."
കുട്ടികള്‍ അടുത്ത് ചെന്നപ്പോള്‍ പലരും പൌത്ര, പൌത്രി വാത്സല്യത്തോടെ അവരെ വാരി പുണര്‍ന്നു..എന്നോ നഷ്‌ടമായ സ്നേഹവും, വാത്സല്യവും തിരികെ..ഓരോരുത്തരും ആ കുരുന്നുകളെ ലാളിച്ചു..പല്ലില്ലാത്ത ഒരു വല്ലിമ്മച്ചിയുടെ വായില്‍ മകള്‍ ചോക്ക്ലേറ്റ് പൊളിച്ച് നല്‍കിയപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ചുടു നീര്‍ ഒലിച്ചിറങ്ങി..മകളെ കെട്ടി പിടിച്ച് കരഞ്ഞുകൊണ്ട് അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു..
"രണ്ട് വര്‍ഷായി കണ്ടിട്ട്..രണ്ട് വയസ്സുള്ളപ്പോ കണ്ടതാ..എന്നേം ഇവിടാക്കി കൊച്ചിനേം കൊണ്ട് എന്‍റെ മോനും, കെട്ട്യോളും അമേരിക്കക്ക് പോകുമ്പോ എല്ലാ കൊല്ലോം വരാന്ന്‍ പറഞ്ഞ വാക്ക്...നൊണയാ..ചാവുമ്പോ വന്നാലായി..."
ആ വാക്കുകള്‍ ജോയ്സനിലും, സിന്‍സിയിലും കടുത്ത ദുഃഖം സൃഷ്ടിച്ചു..ഓരോ വല്ലിമ്മച്ചിമാര്‍ക്കും, വല്ലിപ്പച്ചന്മാര്‍ക്കും സനാഥമായ കഥകള്‍ പറയാനുണ്ടായിരുന്നു..അവരുടെ വേണ്ടപ്പെട്ടവര്‍ ഭൂമിയില്‍ സുഖമായി ജീവിച്ചിരിക്കുന്നു..കുട്ടികള്‍ അവരുടെ സന്തോഷം തിരികെ കൊണ്ട് വന്നത് പോലെ..അവിടെ കുറച്ച് നേരമെങ്കിലും സ്വര്‍ഗ്ഗമായി തീര്‍ന്നത് പോലെ..
ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ ജോയ്സണ്‍ മടിച്ച് മടിച്ചാണ് അച്ചനോട് ചോദിച്ചത്..കുറേ നേരം മുന്പ് സിന്‍സിയുമായി കൂടിയാലോചിച്ച് തീരുമാനിച്ച ചോദ്യം..മക്കള്‍ അനുഭവിക്കുന്ന ആ സന്തോഷം കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...
"അച്ചോ..ചോദിക്കുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കണം..കുട്ടികളെ ദത്തെടുക്കുന്ന പോലെ...അവിടെ നിന്നും രണ്ട് പേരെ ഞങ്ങളുടെ മക്കളുടെ വല്ലിപ്പച്ചനും, വല്ലിമ്മച്ചിയുമായി ഞങ്ങളുടെ അച്ഛനും, അമ്മയുമായി എടുക്കാന്‍ ...??"
ചോദിച്ച് മുഴുവനാക്കാന്‍ കഴിഞ്ഞില്ല..അതിനു മുന്പ് എടത്തനച്ചന്‍ ഉത്തരമായി മുന്നില്‍ വന്നു..
"നമ്മുടെ നിയമം അത് അനുവദിക്കുന്നില്ല..മാത്രല്ലാ..ഇവിടെ താമസിക്കുന്ന എല്ലാവര്‍ക്കും മക്കളും, മരുമക്കളും, ബന്ധുക്കളുമുണ്ട്.. അവര്‍ക്ക് നോക്കാന്‍ കഴിയാതെ ഏല്പിച്ച് പോയതാ..ഒരു നാള്‍ തിരികെ കൊണ്ട് പോകും...ഒന്നുകില്‍ വെളിപ്പാട് വരുമ്പോള്‍..അല്ലേല്‍ മരിക്കുമ്പോള്‍...മനുഷ്യന്‍ ബന്ധങ്ങള്‍ മറന്ന്‍ ജീവിക്കാന്‍ തോടങ്ങുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ ഒരു ഭാരാകും..ആ ഭാരം താല്‍കാലികമായി ഒഴിവാക്കുന്ന ഒരു ആലയം മാത്രാണിത്...''
"അപ്പാ..ഗിവ് മീ ദെ ഐ പാഡ്.. പ്ലീസ്...ലെറ്റ് മി ഷോ ദേം ഔര്‍ ഫോട്ടോസ്.."
കുട്ടികള്‍ ഭക്ഷണം പോലും കഴിക്കാതെ വല്ലിമ്മച്ചിമ്മാരുടെയും വല്ലിപ്പച്ചന്മാരുടെയും കൂടെയാണ്..അവരെക്കാള്‍ സന്തോഷം ആ വൃദ്ധ ജനങ്ങള്‍ക്ക്..നഷ്‌ടമായ സ്നേഹം തിരികെ വന്നത് പോലെ അവരും കുട്ടികളായി മാറി..കുട്ടികള്‍ക്ക് അവരെ വിട്ടു പിരിയാന്‍ പോലും കഴിയാത്ത ഒരു ലോകം അവിടെ സൃഷിക്കപ്പെട്ടിരിക്കുന്നു..ഭക്ഷണം കഴിച്ച് പള്ളി വരാന്തയില്‍ ഇരുന്ന്‍ ആ ലോകം വീക്ഷിക്കുമ്പോള്‍ ജോയ്സണ്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു..സിന്‍സിയുടെ കൈ പിടിച്ച് പള്ളി മേടയില്‍ പോയി പ്രാര്‍ത്ഥിച്ച് തിരകെ വരുമ്പോള്‍ മുന്നില്‍ വീണ്ടും എടത്തനച്ചന്‍..
"എന്താ പോകണ്ടേ..കൊച്ചിയിലെത്താന്‍ സമയം പിടിക്കും..റോഡ് മോശാ..
നാളെ തായ് ലാന്‍ഡ് പോകണ്ടേ??"
"അച്ചോ...ആ പ്ലാന്‍ ഞങ്ങള്‍ ക്യാന്‍സല്‍ ചെയ്തു..ആ സുഖവാസ കേന്ദ്രത്തില്‍ കിട്ടുന്ന സുഖത്തേക്കാള്‍ എന്‍റെ മക്കള്‍ക്ക് സ്വര്‍ഗ്ഗീയ സുഖം, സ്നേഹം ഈ സ്വര്‍ഗ്ഗത്തില്‍ നിന്നും കിട്ടുന്നുണ്ട്..അത് മതിയച്ചോ..ഒരാഴ്ച അവരുടെ കൂടെ ഇവിടെ താമസിക്കാന്‍ അച്ഛന്‍ ഞങ്ങളെ അനുവദിക്കണം.."
"..ഈ മേടയുടെ നാഥനായ കര്‍ത്താവ് പോലും സമ്മതിക്കും..നഷ്‌ടമായ സ്നേഹം തിരിച്ച് കിട്ടുമ്പോള്‍ ആ പതിനെട്ട് മുഖങ്ങളില്‍ വിരിയുന്ന സന്തോഷം.ആ അനുഗ്രഹം...അതിന്‍റെ ഒരു നുള്ള് മാത്രം മതി..നിങ്ങളുടെ ജീവിതം മനോഹരകാന്‍..നല്ല തീരുമാനം മക്കളെ..കര്‍ത്താവ് അനഗ്രഹിക്കട്ടെ"
അച്ഛന്‍ തിരിച്ച് നടക്കുമ്പോള്‍ ജോയ്സണ്‍, സിന്‍സിയുടെ കൈകള്‍ പിടിച്ച് പള്ളി മേടയിലെ കവാടത്തിനു മുന്നില്‍ നില്‍ക്കുന്ന ക്രൂശിത രൂപത്തെ നോക്കി..അവിടെ ഒരു പ്രകാശ വലയം സൃഷ്ടിക്കപ്പെട്ടത് പോലെ..അതിനപ്പുറം സ്വര്‍ഗ്ഗത്തിന്റെ മുറ്റത്ത് കൊച്ചു മകളുടെ പുറകെ വൃദ്ധയായ വല്ലിമ്മച്ചി ഓടി നടക്കുന്നത് കണ്ടപ്പോള്‍ കണ്ണില്‍ നിന്നും അടര്‍ന്ന് വീണ തുള്ളികളെ തലോടി സിന്‍സിയെ ചേര്‍ത്ത് പിടിച്ച് ജോയ്സണ്‍ പതുക്കെ പറഞ്ഞു..
"ഇനിയെല്ലാ വര്‍ഷവും നമ്മള്‍ ഇവിടെ വരും..താമസിക്കും..നമ്മള്‍ അനാഥരല്ല.നമുക്ക് ഇവരെല്ലാമുണ്ട്..."
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ