2015, ഡിസംബർ 22, ചൊവ്വാഴ്ച

"തിരിച്ചറിവിലൂടെ ഒരു തിരിച്ചുവരവ്"

                                                         


                                                              ആദ്യത്തെ അടി കിട്ടിയത് മുഖത്താണ്..ഇരുട്ടില്‍ കണ്ണുകള്‍ കുറച്ച് സമയത്തേക്ക് കാഴ്ച നഷ്ടമായത് പോലെ.. ചെത്തി തേക്കാത്ത ചുവരിലേക്ക് കുഴഞ്ഞു വീണതിന് പുറകെ വയറ്റിലൊരു ചവിട്ടും, മുഴുത്ത തെറിയും..കുട്ടികളുടെ  നിലവിളി പുറത്ത് പെയ്യുന്ന മഴയില്‍ തട്ടി തിരികെ വന്നു..

               "#@##@##@ '' നീ ഓട്ടോറക്ഷ ഓടിക്കണ ചെക്കന്‍റെ കൂടെ എവിടെക്കാടീ കൊടിച്ചി പട്ടി  പോയത്??

                                                               അയാളുടെ കയ്യും, കാലും തളരും വരെ അടിയും, ചവിട്ടും, അര്‍ദ്ധ ബോധാമായ് തറയില്‍ അനക്കമില്ലാതെ കിടക്കുമ്പോള്‍ മങ്ങിയ വെട്ടത്തില്‍ ചോറ് വെച്ച കലം പുറത്തേക്ക് എറിയുന്നത് കണ്ടു..കുട്ടികളുടെ നേരെ കാലുയര്‍ത്തി ചെല്ലുന്നത് കണ്ടപ്പോള്‍ നിലത്ത് കിടന്ന് കൊണ്ട് അയാളുടെ കാലില്‍ കയറി പിടിച്ചു..അതിന്‍റെ പ്രതിഫലം പോലെ  ചവിട്ടും, തൊഴികളും , കുട്ടികള്‍ പുറത്തെ ഇരുട്ടില്‍ എന്നത്തെയും പോലെ  എവിടെയോ ഓടി മറഞ്ഞു..ഒച്ചയും, പുലയാട്ടും പെരുമഴയില്‍ അലിഞ്ഞപ്പോള്‍ അയല്‍ക്കാര്‍ പോലും ഒന്നുമറിഞ്ഞില്ല..ആരും പ്രതികരിച്ചില്ല..മുറ്റത്ത് കെട്ടിയിട്ട നായ മാത്രം അയാള്‍ക്ക് നേരെ കുരച്ച് പ്രതിഷേധം അറിയിച്ചു..കാലുയര്‍ത്തി നാഭിയില്‍ ഒരു ചവിട്ട് ചവിട്ടി  മുഖത്ത് കാറി തുപ്പി അയാള്‍ പുറത്തേക്ക്...

                                                                  നായ കുതിച്ച് ചാടിയപ്പോള്‍ അതിനേയും ചവിട്ടി..മുറ്റത്ത് നിന്നും ഒരു മോങ്ങല്‍..പിന്നെ നായക്ക് നേരെയും ചില ചീത്ത വാക്കുകള്‍..തറയിലൂടെ ഇഴഞ്ഞു ഉമ്മറപ്പടിയില്‍ എത്തിയപ്പോള്‍ ചിന്ത മക്കളെ കുറിച്ചായിരുന്നു..ഇരുളില്‍ പേടിയോടെ മറഞ്ഞ കുഞ്ഞുങ്ങളെ വേദന കലര്‍ന്ന പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു..ശബ്ദം പുറത്തേക്ക് വരുന്നില്ല. തൊണ്ട കുഴിയില്‍ തട്ടി തടഞ്ഞ്‌ ഇല്ലാതെയാകുന്നു. മഴത്തുള്ളികള്‍ മുഖത്തും, ചുണ്ടിലും പരന്നു..എവിടെയെല്ലാമോ വേദന..രക്തം പൊടിഞ്ഞ മുറിവുകള്‍..കുറേ കൂടി ഇഴഞ്ഞു മഴയിലേക്ക്..മുറ്റത്ത് കെട്ടിയിട്ട നായ അത് കണ്ടിട്ടാകണം വേദന കൊണ്ട് കരഞ്ഞു ചങ്ങല പൊട്ടിക്കാന്‍ നോക്കി....

             "അമ്മേ..അച്ഛന്‍ പോയോ?? ഒരു പാട് തല്ലിയോ??"

                                                                 വേദനയില്‍ ഒരു ചെറിയ സന്തോഷം പകര്‍ന്ന് മൂത്ത മകളുടെ വാക്കുകള്‍..പിന്നില്‍ പേടിയോടെ രണ്ടാമത്തവള്‍..അവരുടെ  കരച്ചില്‍ കേട്ടപ്പോള്‍ പതുക്കെ എഴുന്നേറ്റ് ഇരിക്കാന്‍ ശ്രമിച്ചു..ഒടുവില്‍ ശീതന്‍ നിറഞ്ഞ വരാന്തയില്‍ മഴവെള്ളത്തില്‍ പൊട്ടിയ മുറിവുകളുടെ നീറ്റലുമായി മെല്ലെ കണ്ണുകള്‍ തുറന്നപ്പോള്‍ മഴവെള്ളത്തില്‍ ഒഴുകി നടക്കുന്ന ചോറ് വെച്ച കലം..രണ്ടു മക്കളേയും ചേര്‍ത്ത് പിടിച്ച് കുറേ നേരം കരഞ്ഞു..കണ്ണീര്‍ തുള്ളികള്‍ മഴത്തുള്ളികളെ പോലെ വരാന്തയില്‍ പടര്‍ന്ന്‍ ദുരിത ചിത്രങ്ങള്‍ വരച്ചു..

           "മക്കള് അകത്തേക്ക് പൊയ്ക്കോ..മഴ നനയണ്ടാ.."

                                                                 പതുക്കെ എഴുന്നേറ്റപ്പോള്‍ വീണു പോകുമെന്ന് തോന്നി..എഴുന്നേറ്റ് നില്‍ക്കുന്നത് കണ്ടപ്പോള്‍ നായ ആഹ്ലാദം കൊണ്ട് വാലാട്ടി  കാണിച്ചു...പിടിച്ച് പിടിച്ച് അകത്തേക്ക് ചെല്ലുമ്പോള്‍ മുറിയില്‍ വലിച്ച് വാരിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, താഴെ വീണു കിടക്കുന്ന അരി പാത്രം..അതിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരുന്ന പൈസ മാത്രം കാണാനില്ല..വേദനയോടെ ചുമരില്‍ കൊളുത്തിയിട്ട നിറം മങ്ങിയ വിവാഹ ഫോട്ടോയിലേക്ക് നോക്കി..സംരക്ഷിക്കാന്‍ വാക്ക് നല്‍കിയ മനുഷ്യന്‍...

           "മോളുടെ കാത് കുത്തി ഒരു തരി പോന്നിടാന്‍ കാത്ത് വെച്ചതാ..അയാള്‍ അതും കൊണ്ട് പോയി..ഒടുക്കത്തെ കുടി കുടിക്കാന്‍.."

                                                                     അകത്തേക്ക് പോയി ഒരു പായയില്‍ തളര്‍ന്നിരുന്നു..കൂടെ ചിണുങ്ങി കരഞ്ഞുകൊണ്ട്‌ മക്കളും..ഒരു ദിവസം പോലും സമാധാനമായി ആരും ഉറങ്ങിയിട്ടില്ല ആ വീട്ടില്‍ .എന്നും തല്ലും വഴക്കും..ഓരോരോ കാരണങ്ങള്‍..കൊടുങ്ങല്ലൂരിലെ ഒരു ഫര്‍ണീച്ചര്‍  കടയില്‍ തനിക്കൊരു ജോലിയുള്ളതിനാല്‍ കുടുംബം പട്ടിണി കിടക്കാതെ മുന്നോട്ട് പോകുന്നു..ഇന്നിപ്പോള്‍ തല്ലിയതും, കഴിഞ്ഞ കുറേ ദിവസമായി ക്രൂരമായി തല്ലുന്നതും അതേ കാരണത്താല്‍. ജോലി കഴിഞ്ഞ് വരുമ്പോള്‍  ഇരുട്ടുന്നതിനു മുന്‍പ്  വീടിലെത്താന്‍ പരിചയമുള്ള ഒരാളുടെ ഓട്ടോയില്‍ കയറി വന്ന കാരണത്തിനായിരുന്നു ഇന്നത്തെ കൊലവിളി....എന്നും വൈകുന്നേരം തലക്ക് ലഹരി പിടിക്കുമ്പോള്‍ ...മടുത്ത് തുടങ്ങി..അത്രയും ദുരനുഭവങ്ങള്‍..

        "അമ്മേ നമുക്ക് ഇവ്ടെന്ന് പോകാം..അല്ലെങ്കില്‍ അച്ഛന്‍ ഒരീസം നമ്മളെല്ലാം  കൊല്ലും.."

                                                                    മൂത്ത മകളുടെ വാക്കുകള്‍..കാര്യങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നു..ഈയിടെയായി അയാളുടെ കാലുകളും, കൈകളും അവള്‍ക്ക് നേരെയും നീളുന്നു..കുട്ടികള്‍ അത് കൊണ്ട് തന്നെ അയാളുടെ നിഴല്‍ വീടിന്‍റെ പരിസരത്ത്കാ ണുമ്പോള്‍ ഓടി ഒളിക്കാന്‍ തുടങ്ങിയിരിക്കുന്നു..ഇളയവള്‍ക്ക് മനസ്സിലാകാനുള്ള പ്രായമായില്ല. എങ്കിലും ഒന്നറിയാം..അമ്മയെ തല്ലാന്‍ മാത്രമാണ് ഇരുട്ടുമ്പോള്‍ അച്ഛന്‍ വീട്ടില്‍ വരുന്നതെന്ന്..

      "അമ്മേ..നമ്മടെ തള്ള കോഴീം, കുട്ടികളും അമ്മി കടക്കല് മഴേത്താ..പിടിച്ച് അകത്ത് കൊണ്ടോരട്ടെ.."

                                                                   തലയാട്ടിയപ്പോള്‍ സന്തോഷത്തോടെ ഓടി പോയി.അവരുടെ വിശപ്പിനെ കുറിച്ചായിരുന്നു ചിന്തിച്ചത്..ചോറ് വെച്ച കലം ഗതി കിട്ടാതെ പുറത്തെ മഴ വെള്ളത്തില്‍. വേദന നിറഞ്ഞ കണ്ണുകള്‍ കൊണ്ട് മൂത്ത മകളെ നോക്കി..

      "മോളെ  ഒരു ഗ്ലാസ്‌ അരിയിട്..കുഞ്ചുനു വെശക്കുന്നുണ്ടാകും ..അമ്മ ഇത്തിരി നേരം കെടക്കട്ടെ..വല്ലാത്ത വേദന..."

                                                                       അവള്‍ എഴുന്നേറ്റ് പോകുമ്പോള്‍ കുറേ കൂടി വളര്‍ന്ന്‍ വലിയ പെണ്ണായത് പോലെ..ഒരു അരക്ഷിത വലയം അവര്‍ക്ക് ചുറ്റും വ്യാപിക്കുന്നത് പോലെ..മദ്യം സ്വഭോധം നശിപ്പിക്കുന്ന ചില രാത്രികളില്‍ അയാളുടെ  കയ്യേറ്റങ്ങള്‍ തന്നിലേക്കെന്ന പോലെ അവളിലേക്കും നീളുന്നു.?.ഈയിടെയായി അയാള്‍ക്ക്സംശയം കൂടുന്നു?.അവളുടെ പിത്രുത്വം പോലും ആരിലോ അടിച്ചേല്‍പ്പിക്കാനുള്ള അബോധ പൂര്‍വ്വമായ ചില ശ്രമങ്ങള്‍..ലഹരിയുടെ ലോകത്തെ നാശത്തിന്റെ അവസാന ഘട്ടത്തിലാണ് അയാള്‍..പകല്‍ എന്തെങ്കിലും ജോലി ചെയ്യും..ഉച്ച മുതല്‍ കിട്ടുന്നത് കൊണ്ട്  മുഴുവന്‍ കുടിക്കും..പിന്നെ വഴക്കും, തല്ലും..ഒന്നിലെങ്കില്‍ സ്വന്തം വീട്ടില്‍ അല്ലെങ്കില്‍ തെരുവില്‍ ആരോടെങ്കിലും..

                                                                         മഴ അവസാനിച്ച് ആകാശത്ത് ഇടി മിന്നലുകള്‍ പ്രകാശം ചൊരിയാന്‍ തുടങ്ങിയ സമയത്ത് പുറത്ത് നിന്നും വീണ്ടും മോശം വാക്കുകള്‍..അയാള്‍ തിരികെ വന്നിരിക്കുന്നു..ചൂടുള്ള കഞ്ഞി കുട്ടികളുടെ കൂടെ വേദനയോടെ കുടിക്കുമ്പോള്‍ വരാന്തയില്‍ നിന്നും പെറോട്ടയുടേയും, ഇറച്ചിയുടെയും ഗന്ധം,,ഒപ്പം വില കുറഞ്ഞ മദ്യത്തിന്‍റെയും..വിളക്കണച്ച് വാതില്‍ ഭദ്രമായി അടക്കുമ്പോള്‍ ഭീതി പിന്നെയും സുരക്ഷിതമല്ലാത്ത വാതില്‍ പാളിയായ് മുന്നില്‍ വന്നു..ഞങ്ങള്‍ ഉറങ്ങുമ്പോള്‍ സ്വബോധം നഷ്‌ടമായ കാലുകള്‍ അതിനെ ചവിട്ടി മെതിച്ച് തന്‍റെ നേരെ വീണ്ടും..മകളുടെ നേരെ. ഭയം..അതിനൊപ്പം മനസ്സിനെ വഴി തെറ്റിക്കുന്ന ചില മരണ ചിന്തകള്‍..അത് കൂടെ കൂടാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായിരിക്കുന്നു,ആത്മ ഹത്യയുടെ രൂപത്തില്‍ മരണം അടുത്ത് വന്നു നില്‍ക്കുന്നത് പോലെ.

                                                                     മക്കളെ ചേര്‍ത്ത് പിടിച്ച് കിടക്കുമ്പോള്‍ മനസ്സില്‍ ഭീതിയും, ആധിയും കൂടി കൂടി വന്നു..ഇങ്ങിനെ ജീവിച്ച് മരിക്കുന്നതില്‍ ഭേദം മക്കളുടെ കൂടെ ജീവിതം അവസാനിപ്പിക്കുന്നതല്ലേ??ഈയിടെ പലവട്ടം തോന്നുന്ന ചിന്ത..

          "സഹിക്കാന്‍ പറ്റാതെ വരുന്ന ഒരു ദെവസം ചേച്ചി ഞാന്‍ കുട്ടികളുടെ കൂടെ ഇതങ്ങട് അവസാനിപ്പിക്കും..."

          "എന്തിനാ നീയ് കുട്ടികള്‍ടെ കൂടെ ചാവണത്??വാങ്ങി കൊണ്ട് വെച്ചിരിക്കണ ബ്രാണ്ടി കുപ്പിയില്‍ വല്ല വെഷം വാങ്ങി കലക്കി വെക്ക്..കുടിച്ച് ആ കുരിപ്പ് ചാവട്ടെ.."

                                                                       രണ്ട്‌ ദിവസം മുന്‍പ് കടയിലിരുന്ന് കണ്ണീരോടെ കൂടെ ജോലി ചെയ്യുന്ന ചേച്ചിയോട് പറഞ്ഞ വാക്കുകള്‍. അങ്ങിനെ മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ല...അരക്ഷിതമായ ലോകത്ത് നിന്നും താനും, രണ്ടു പെണ്‍കുട്ടികളും ഇല്ലാതായി തീരണം...

      "അങ്ങനെ തോന്നണില്ല ചേച്ചി..എന്തൊക്കെ ആയാലും, എത്ര ക്രൂരനായാലും എന്നെ താലി കെട്ടിയ ആള്‍ അല്ലേ? എന്‍റെ രണ്ട്‌ കുട്ടികള്‍ടെ അച്ഛനല്ലേ??

       "അത്രക്ക് ദെണ്ണന്നാല്‍ നീ ചാവ്..കിട്ടണ തല്ല് എല്ലിന്‍റെ എടേല്‍ കയറീട്ട് നെനക്കാ സൂക്കേട്....ഞാന്‍ ആണേല്‍ തിരിച്ചു നല്ല മുട്ടന്‍ വടി എടുത്ത് അയാളുടെ തലമണ്ട തല്ലി പൊളിക്കും.."

                                                                         അവസാനം ചേച്ചി പറഞ്ഞ വാക്കുകള്‍ അത് അടുത്തടുത്ത് വരുന്നത്  പോലെ...ഈയിടെ മനസ്സില്‍ ഇപ്പോഴും മരണ ചിന്ത..കൈ എത്തുന്ന ദൂരത്തില്‍..ചാച്ചിറക്കിലെ പനമ്പ് തട്ടികയില്‍ കുറച്ച് ദിവസം മുന്‍പാണ്‌ "വിഷം"വാങ്ങി കൊണ്ട് വന്ന് വെച്ചത്..പിന്നെ മുറ്റത്തെ അഴ കെട്ടിയ പ്ലാസ്ടിക്ക് കയര്‍...അതും അഴിച്ച് വെച്ചിരിക്കുന്നു..മനസ്സില്‍ അവസാനത്തെ തീരുമാനം മൂന്ന്‍ മരണം..അവിടെ എല്ലാം അവസാനിക്കും. നല്ല ചിന്തകള്‍ മറി കടന്ന്‍ ഒടുവില്‍ മരിക്കാനുള്ള തീരുമാനം മനസ്സില്‍ ദൃഡമായി ഉറപ്പിച്ചു..

     "നാളെ ഞായര്‍...പായസം വെക്കണം..പായസത്തില്‍ ചേര്‍ത്ത്...ആദ്യം മക്കള്‍..പിന്നെ ഞാന്‍..."

                                                                        ഇറയത്ത്‌ നിന്നും വീണ്ടും കുഴഞ്ഞ തെറി വാക്കുകള്‍..പിന്നെ നീണ്ട കൂര്‍ക്കം വലി..എപ്പോള്‍ കണ്ണടച്ച് പോയെന്ന്‍ അറിഞ്ഞില്ല..ഇടയില്‍ എപ്പോഴോ ഒരു  ചീത്ത സ്വപ്നം...മുറ്റത്ത് തള്ള കോഴിയും, കുഞ്ഞുങ്ങളും..സന്തോഷത്തോടെ ഓടി ചാടി..ഒടുവില്‍ പാത്രത്തില്‍ വെച്ച തവിട് തിന്നാന്‍ തുടങ്ങി..വിഷം കലര്‍ത്തിയ തവിട്..ആദ്യം ആദ്യം കുഞ്ഞുങ്ങള്‍...വിഷം കലര്‍ന്ന തവിട് തിന്ന്‍..ഒടുവില്‍ തള്ള കോഴിയും കരച്ചിലോടെ പിടഞ്ഞ് വീണു..മരണം..മുന്നില്‍ മരണം...കണ്ണ്‍ തുറന്നപ്പോള്‍ മേത്തല അമ്പലത്തില്‍ നിന്നും പാട്ട് കേള്‍ക്കാന്‍ തുടങ്ങി..നേരം പുലര്‍ന്നിരിക്കുന്നു..അവസാനത്തെ പ്രഭാതം...നാളെ കാത്തിരിക്കുന്നത് മൂന്ന്‍ വെളുത്ത തുണി കെട്ടുകള്‍ മാത്രം...

                                                                       കാലത്ത് കുളി കഴിഞ്ഞപ്പോള്‍ നോവുകള്‍  ഇല്ലാതായിരിക്കുന്നു.. നല്ലൊരു സാരി ചുറ്റി പുറത്ത് വന്നു നോക്കിയപ്പോള്‍ വരാന്തയില്‍ കാലിയായ കുപ്പിയും, ഈച്ച ആര്‍ക്കുന്ന ഭക്ഷണ ശകലങ്ങളും, സിഗരെറ്റ്‌ കുട്ടികളും....ഒപ്പം ശര്‍ദ്ദിലും..അതില്‍ നിന്നെല്ലാം നായ പോലും വെറുപ്പോടെ മുഖം തിരിച്ചിരിക്കുന്നു..എല്ലാം വൃത്തിയാക്കി അടിച്ച് തുടച്ച് അകത്തേക്ക് കയറിയപ്പോള്‍ മാലാഖ കുട്ടികള്‍ രണ്ട്‌ പേരും കുളിച്ച് സുന്ദരികളായി..

      "അമ്മ ഇന്ന്‍ പായസം ഉണ്ടാക്കാന്‍ പോണു"

      "ഇന്നാരുടെ പെറന്നാള്‍ ആണമ്മേ??"

     "പെറന്നാളല്ല കുഞ്ചു...നമ്മടെ മൂന്ന്‍ പേര്ടേം ജീവിതത്തിലെ ഒരു പ്രധാന ദെവസം..അതാണിന്ന്." ആ വാക്കുകള്‍ പറയുമ്പോള്‍ അതില്‍ വേദന നിറഞ്ഞിരുന്നു.

                                                                      ഇളയവള്‍ മുറ്റത്ത് ചിക്കി നടക്കുന്ന തള്ള കോഴിയുടെ പുറകെ ഓടി പോയി..രാത്രി കണ്ട സ്വപ്നം..വിഷം കലര്‍ന്ന തവിട് തിന്നുന്ന തള്ളകോഴി, കുഞ്ഞി കോഴികള്‍..അമ്മയുടെ മുന്നില്‍ പിടഞ്ഞ് വീഴുന്ന മരണം..അര്‍ത്ഥമുള്ള സ്വപ്നം.ഒരിറ്റ് കണ്ണ് നീര്‍ തുള്ളിയുമായി അകത്തേക്ക് പോകുമ്പോള്‍ ചുമരില്‍ ചാരി വെച്ചിരിക്കുന്ന കൃഷ്ണ ബിംബത്തിലെക്ക് നോക്കി...ചിരി തന്നെ എന്നത്തേയും പോലെ കള്ള ചിരി..

                                                                   അടുക്കളയില്‍ പായസം വെക്കാനുള്ള പാത്രത്തില്‍ പാല്‍ നിറച്ച് തിളപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സും തിളക്കാന്‍ തുടങ്ങി..മക്കള്‍..പൊന്നോമനകള്‍..അവര്‍ വളര്‍ന്ന്‍ സുന്ദരികള്‍..അവരുടെ വളര്‍ച്ച കാലഘട്ടം..അതിനെ ഭീതി പെടുത്തും പോലെ ലഹരി നിറഞ്ഞ ഒരു കാല്...വേണ്ട,,ജീവിക്കണ്ടാ..മരിക്കണം.ഇന്നത്തോടെ എല്ലാം അവസാനം..ഒരു ഭ്രാന്തിന്‍റെ പിടിയില്‍ അമര്‍ന്ന് അവസാന തീരുമാനത്തിലേക്ക്.ചാച്ചിറക്കില്‍ സൂക്ഷിച്ച  വിഷം എടുത്ത് അടുക്കളയിലേക്ക്..വെട്ടി തിളയ്ക്കുന്ന പാല്‍...പുക നിറഞ്ഞ അടുക്കളയുടെ ജനലിലൂടെ മക്കള്‍ രണ്ട്‌ പേരും മുറ്റത്ത് നില്‍ക്കുന്നത് കാണാം.ഭൂലോകത്ത് ആ മാലാഖ കുഞ്ഞുങ്ങളുടെ അവസാന നിമിഷങ്ങള്‍..

    "മാപ്പ് മക്കളെ..ഈ അമ്മക്ക് മാപ്പ്..നിങ്ങളുടെ ചുറ്റുമുള്ള നമ്മുടെ  ലോകം അരക്ഷിതം..."

                                                                    വിഷ പൊതി കയ്യിലെടുത്ത് പാലില്‍ കലര്‍ത്താന്‍ തുറന്നപ്പോള്‍  കുട്ടികളുടെ  ജനനം മുതല്‍ ഇന്ന്‍ വരെയുള്ള ജീവിതം മനസ്സില്‍ തെളിഞ്ഞു..വിഷ പൊതി കലത്തിന് മീതെ എത്തിയതും മുറ്റത്ത്  നിന്നും ഒരു കൂട്ടക്കരച്ചില്‍..പൊതി താഴെയിട്ട് ഓടി മുറ്റത്ത് ചെല്ലുമ്പോള്‍...!!

                                                                   കോഴികുഞ്ഞിനെ റാഞ്ചാന്‍ വന്ന ഒരു പരുന്തിനെ പറന്ന് കൊത്തി താഴെയിട്ട് വീണ്ടും വീണ്ടും കൊത്തുന്ന തള്ള കോഴി..അതിന് മുകളില്‍ രണ്ട്‌ മക്കളുടെ കരച്ചില്‍, ഒപ്പം നായയുടെ കുര..അയല്‍വക്കത്ത് നിന്നും ആരെല്ലാമോ ഓടി വന്നു..കുറച്ച് സമയത്തിനുള്ളില്‍ പരുന്തിനെ കൊത്തി പായിച്ച് തള്ള കോഴി തിരികെ വന്ന് എല്ലാ കുഞ്ഞുങ്ങളെയും ചിറകിനുള്ളിലാക്കി വീണ്ടും കലിയോടെ ആകാശത്തേക്ക് നോക്കി...മനസ്സില്‍ എവിടെയോ ഒരു തിരച്ചറിവിന്‍റെ  വെളിച്ചം..അതിനെ ഉറപ്പിക്കും പോലെ അയല്‍വാസിയുടെ വാക്കുകള്‍...

     "ഇതാണമ്മ..ആറ്റ് നോറ്റ് വളര്‍ത്തിയ ഒരു കുഞ്ഞിനേയും പരുന്ത് കാലില്‍ വിട്ടു കൊടുക്കാത്ത അമ്മ...ഇങ്ങിനെ വളര്‍ത്തിട്ട് കൊലക്ക് കൊടുക്കാന്‍ ഒരമ്മയും തയ്യാറാവില്ല..."

                                                                    ഉള്ളില്‍  നിന്ന് തേട്ടി വന്ന കരച്ചില്‍..വീണ്ടു  വിചാരം..തിരച്ചറിവ്..എല്ലാവരും പോയപ്പോഴും രണ്ട്‌ മക്കളെ മടിയില്‍ പിടിച്ചിരുത്തി മുറ്റത്തേക്ക് നോക്കിയിരുന്നു..തള്ള കോഴി അപ്പോഴും കുഞ്ഞുങ്ങളെ സംരക്ഷിച്ച് ആകാശത്തേക്ക് മിഴി നട്ട് എന്തും നേരിടാന്‍ തയ്യാറായി..മനസ്സില്‍ ആ ചിത്രം ബലം നല്‍കി..എന്തും നേരിടണം..ജീവനുള്ള കാലം വരെ. മക്കള്‍ക്ക് വേണ്ടി ജീവിക്കണം..അവര്‍ക്ക് നല്ല ജീവിതം നല്‍കണം..

                                                                  മക്കളേയും ചേര്‍ത്ത് അകത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ പുതിയ ഒരു വെളിച്ചം..തിരച്ചറിവ് നല്‍കിയ തിരിച്ചു വരവ്.ജീവിക്കണം..എല്ലാ പ്രതിസന്ധിയും മറി കടന്ന്‍ ജീവിക്കണം..ജീവിക്കും. എല്ലാം നേരിടും..എന്നെങ്കിലും ഒരു പ്രത്യാശയുടെ പുതു വെളിച്ചം കാണും വരെ..മനസ്സില്‍ സന്തോഷം തോന്നി മക്കളെ രണ്ട്‌ പേരെയും മാറി മാറി നിറഞ്ഞ കണ്ണുകളോടെ ചുംബിച്ചു..പിന്നെ ചേര്‍ത്ത് പിടിച്ചു..

    "എന്താ അമ്മേ ഇന്ന്‍ വിശേഷം..പായസം എന്തിനാ??"

   'ഇന്ന്‍ അമ്മക്ക് ന്‍റെ മക്കളെ തിരിച്ച് കിട്ടിയ ദിവസാ..."


NB:- "ചില ദുരിത ചിത്രങ്ങള്‍ കാലം മാറ്റി വരച്ചേക്കാം...പുതിയ സന്തോഷം നിറച്ച്..അങ്ങിനെ അവരുടെ ജീവിതത്തിലും സുഖം, സന്തോഷം, തൃപ്തി എന്നിവ  ഒരുക്കാന്‍  ഒരു സൂര്യോദയം എന്നെങ്കിലും ഉണ്ടായേക്കാം..അന്ന്‍ തുടങ്ങും ഭൂമിയിലെ ജീവിതത്തിലെ അവരുടെ സ്വര്‍ഗ്ഗ കാലഘട്ടം.

                                                                   
 ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.                                                                









                                                            

1 അഭിപ്രായം: