2015, ഡിസംബർ 4, വെള്ളിയാഴ്‌ച

"ഗുരുതിപ്പാല പൂക്കള്‍.."

                         

                     
                            "ട്യേ..ഈ പെണ്ണിന് യക്ഷി കൂടീട്ടുണ്ടുന്നാ തോന്നണേ..."

                       പല ചരക്ക് കടയില്‍ അര കിലോ അരി വാങ്ങാന്‍ പോയി നിന്നപ്പോള്‍ നാട്ടിലെ അറിയപ്പെടുന്ന കരിങ്കണ്ണി അമ്മൂമ്മ നാരായണി തള്ളയുടെ നാവില്‍ നിന്നും വീണ വാക്കുകള്‍ വളരെ വേഗം നാട്ടില്‍ പരന്നു.."ചത്ത് പോയ മരം വെട്ടുക്കാരന്‍ ശങ്കുരുവിന്റെ പതിനൊന്ന് വയസ്സുള്ള  മോള്‍ സീത പെണ്ണിന് യക്ഷി ബാധ." വാര്‍ത്ത സത്യം മനസ്സിലാക്കാതെ നാട് മുഴുവന്‍ പല നാവില്‍ നിന്നും പല ചെവിയിലേക്ക് പടര്‍ന്നു പന്തലിച്ച്, പിന്നെയ്യോന്നു  തിരുത്താന്‍  പോലും കഴിയാതെ ..

                           "എന്താ അമ്മേ..എന്നെല്ലാരും യക്ഷീന്നു വിളിക്കണേ..."

                         കുഞ്ഞു സീതപെണ്ണ്‍ സ്വതവേ വലിയ ഉണ്ട കണ്ണുകള്‍ വിടര്‍ത്തി അമ്മയോട് ചോദിച്ചു. അതിനുത്തരം ലീല നല്കാന്‍ കഴിയാതെ നിറഞ്ഞ കണ്ണോടെ മകളെ നോക്കി..നീണ്ട് മുട്ടൊപ്പം നില്‍ക്കുന്ന മുടി, വിടര്‍ന്ന പൂച്ച  കണ്ണുകള്‍, ജ്വലിക്കുന്ന സൗന്ദര്യം..പിന്നെ വീടിനു മുന്നിലെ വെട്ടുവഴിയില്‍ ഗുരുതി പ്പാലകള്‍ പൂക്കുന്ന മനപ്പറമ്പിലെ വിഷകാവ്, അതിനുള്ളില്‍ ഇരുള്‍ വീഴുമ്പോള്‍ ചലിക്കുന്ന സാങ്കല്പിക നിഴലുകള്‍..പിന്നെ കഥകള്‍ക്ക് നിറം ചാര്‍ത്തുന്ന നിഷ്കളങ്ക ഗ്രാമ ചിത്രങ്ങള്‍..എല്ലാം കൂടി കലര്‍ന്ന്‍ കൊച്ചു സീതയെ വേഗം യക്ഷിയാക്കി..

                           "നക്ഷത്രം അത്തമാ....കണ്ടില്ലേ..അത്തം നക്ഷത്രക്കാരി അച്ഛനോളമായപ്പോള്‍ വെട്ടുക്കാരന്‍ ചങ്കുരു തെങ്ങേല്‍ന്ന്‍ വീണു ചത്തത്..എല്ലാം യക്ഷീടെ കളികളാ..ചില്ലറ ക്കാരിയല്ല..കൊച്ചിന്റെ ചന്തം കണ്ട് കൂടിതാ..നാഗയക്ഷി.ഒഴിയാന്‍ ഇച്ചിരി പാടാ..ചെലപ്പം അജീവനാന്തക്കാലം ചോമക്കേണ്ടി  വരും..."

                         പോലീസ് ബാലന്‍റെ വീട്ടിലെ കിണറ്റില്‍ നിന്നും കുടി വെള്ളമെടുക്കാന്‍ പോയപ്പോള്‍ ചില നാവുകളില്‍ നിന്നും ലീല നേരിട്ട് കേട്ട പൊടിപ്പുകള്‍, തൊങ്ങലുകള്‍, നിറം ചാര്‍ത്തിയ കഥകള്‍,ഒന്നും പറയാന്‍ കഴിയാതെ മനസ്സില്‍ വേദനയുടെ ഭാരം കയറ്റി വെച്ച്, തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ മകള്‍ ഒറ്റക്ക് വീടിനു മുന്നില്‍ കളം വരച്ച് വട്ട് കളിക്കുന്നത് കണ്ടു..ഈയിടെ അവളെ ആരും കളിക്കാനും കൂട്ടുന്നില്ല..സ്ക്കൂളിലും ഒറ്റപ്പെടല്‍, അടുക്കാന്‍ ഭയക്കുന്നവര്‍, മുഖത്ത് പോലും നോക്കാതെ വഴിയില്‍ നിന്നും തെന്നി മാറുന്നവര്‍

                        "ഒന്ന്‍ കളത്തിനു ഇരുത്തി നോക്ക്..തറവാട്ട് ക്ഷേത്രം വേണോന്നില്ല...അടുത്ത് എവെട്ങ്കിലും യക്ഷിക്കളം ഉണ്ടെങ്കീ..ഇനിപ്പോ അതോണ്ടായില്ലെങ്കില്‍ കീഴ് കാവില് പോകേണ്ടി വരും..എന്താ പറ്റോ??

                     ലീല വേദനയോടെ തലയാട്ടിക്കൊണ്ട് ആശാനെ നോക്കി..അപ്പോഴും സീത ഒന്നും മനസ്സിലാകാതെ,അവള്‍ക്ക് ഈയിടെ അമ്മ ചെയ്യുന്ന‍ പല കാര്യങ്ങളും മനസ്സിലാകുന്നില്ല..സ്കൂളില്‍ പോകുന്നത് മുടക്കിയതും, കടയില്‍ പോകുന്നതും, വെളിയിലിറങ്ങുന്നതും..എല്ലാത്തിലും വിലക്കുകള്‍.കാണുന്ന ചില മുഖങ്ങള്‍, ഭീതിയാര്‍ന്ന തുറിച്ച് നോട്ടം, കുട്ടിത്തം ആരോ ബലമായി അവളില്‍ നിന്നും പിടിച്ച് വാങ്ങി, അറിയാത്ത ഒരു ഭീതി ഭാവം വിധിച്ചിരിക്കുന്നു..കടും നിറമുള്ള കഥകള്‍ ആ ബാല്യത്തെ വലിഞ്ഞു മുറുക്കി ഒറ്റമുറിയുടെ ഇരുട്ടില്‍ തളച്ചിരിക്കുന്നു.

                      "കൈതാരം പ്രഭാകരന്‍റെ കളമാ...അതും യക്ഷി കളം..തുള്ളാന്‍ ഇരുത്തി നോക്ക്.."  വീണ്ടും ഉപദേശങ്ങള്‍..

                           കുരുത്തോലകള്‍ കൊണ്ട് അതിര്‍ വരമ്പുകള്‍ തീര്‍ത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറി എഴുതിയ ഭയം തോന്നിപ്പിക്കുന്ന യക്ഷി രൂപത്തിന് മുന്നില്‍ മൂന്ന്‍ പെണ്‍കുട്ടികള്‍, മുടി വിടര്‍ത്തി പാട്ടിനൊപ്പം താളമിട്ടു അതിലൊരാള്‍ സീതപെണ്ണ്‍..എല്ലാം നോക്കി മനമുരുകി പ്രാര്‍ഥിച്ചു കൊണ്ട് ലീല..രാത്രി വളര്‍ന്നപ്പോള്‍ പുള്ളോന്‍ കുടവും, വീണയും പാട്ടിനൊപ്പം ഭീതിതമായ ഒരു സംഗീതം സൃഷിച്ചു..പൂക്കുല പിടിച്ച പെണ്‍കുട്ടികള്‍ വിറക്കാന്‍ തുടങ്ങിയപ്പോഴും സീതപെണ്ണ്‍ അനങ്ങിയില്ല.മനസ്സ് എവിടെയോ മറന്ന്‍ വെച്ച് ചുറ്റും നടക്കുന്നതില്‍ നിന്നും അകന്ന്‍ ഒരു വികാരവുമില്ലാതെ രണ്ട്‌ പെണ്‍കുട്ടികള്‍ക്കിടയില്‍ സുന്ദരിയായ സീതപെണ്ണ്‍..പാട്ടും, സംഗീതവും അതിന്‍റെ ഉച്ചിയില്‍ എത്തി കൂടി നിന്നവരില്‍ ഭയത്തിന്‍റെ ശീലുയര്‍ത്തിയ ഏതോ ഒരു നിമിഷത്തില്‍ പൂക്കുലയേന്തിയ പെണ്‍കൊടികള്‍ മുടിയഴിച്ച് തുള്ളാന്‍ തുടങ്ങി, ബഹു വര്‍ണ്ണങ്ങള്‍ നിറഞ്ഞ കളം മായ്ച്ച് ഒരു വര്‍ണ്ണമാക്കി മാറ്റുമ്പോള്‍ സീതപെണ്ണ്‍ മാത്രം ഏതോ അജ്ഞാത ലോകത്ത്..

                           "കണ്ടാ നാഗയക്ഷി അനങ്ങാപ്പാറ പോലെ ഇരിക്കണത്..മുന്ത്യെ എനമാ..വിട്ടൊഴിയില്ല...ലീലേ..ഇടക്ക് മനപ്പറമ്പിലെ കാവില് പാലും, നൂറും കൊടുത്തോ." ഇനിപ്പോ ചോറ്റാനിക്കര പോണത് താമസിക്കണ്ടാ..അവിടെ ചെന്നാ ഇളകും..ഏത് വല്യേ നാഗയക്ഷീം..."

                         ബഹുജനം പല അഭിപ്രായം..മനപ്പറമ്പിലെ വെളിച്ചം വീണ പകലുകളില്‍ പാലും, നൂറും നല്‍കിയിട്ടും നാവുകള്‍ നിശബ്ദമായില്ല.വീണ്ടും അവരുടെ സങ്കല്പങ്ങളില്‍ കഥകള്‍ മൊട്ടിട്ടു..എല്ലാം സീതയില്‍ അവസാനിക്കുന്ന കഥകള്‍...ലീല മകളെയും കൊണ്ട് ചോറ്റാനിക്കര പോയി, കീഴ് കാവില്‍ തൊഴുതു..ഗുരുതി പ്രസാദം സീതയുടെ നെറ്റിയില്‍ തൊട്ടു..ഇളക്കം മാത്രം ഉണ്ടായില്ല..പകരം ആ കൊച്ചു കണ്ണുകളില്‍ കൗതുകം നിറഞ്ഞു. ആണികള്‍ തറച്ച ആല്‍മരത്തിനു ചുവട്ടില്‍ കുറേ നേരം ഇരുന്നു.തിരിച്ച് പോരുമ്പോള്‍ സീതപെണ്ണ്‍ അമ്മയുടെ കാതില്‍ പതുക്കെ സ്വകാര്യം പറഞ്ഞു..

                              "അമ്മേ നിക്ക്..വല്ലാത്ത വയറു വേദന..."""

                           ചുവന്ന സൂര്യന്‍ കത്തിയെരിയുന്ന മുഖം.സീതപെണ്ണ്‍ മാറുകയായിരുന്നു..അവള്‍ക്കുള്ളില്‍ ഒരു ചുവന്ന സൂര്യന്‍ ആദ്യമായ് ഉദിച്ചുയുര്‍ന്നു. പിറ്റേന്ന് വിഷ കാവിനടുത്തെ കറുക മരത്തില്‍ നിന്നും കറുകയില പറിക്കാന്‍ പോയ മകളെ നോക്കി ലീല വിലക്കിന്റെ പുതിയ വാറോല വായിച്ചു...

                             "മോളെ..നീ തീണ്ടാരിയാ..വൃത്തീം വെടുപ്പുമില്ലാണ്ട് കാവിനടുത്ത് പോകാന്‍ പാടില്ല..

                             അങ്ങിനെ പല വട്ടം ശുദ്ധിയില്ലാത്ത മാസങ്ങളുമായി വര്‍ഷങ്ങള്‍ കടന്നു പോയി..സീതപെണ്ണ്‍ വളര്‍ന്നപ്പോള്‍ അവളില്‍ കാലം സൗന്ദര്യം ആവശ്യത്തിലധികം  വാരിയെറിഞ്ഞു .അതോടൊപ്പം ചാര്‍ത്തിയ യക്ഷി പരിവേഷവും..അതിനെ പരിരക്ഷിക്കുന്ന പോലെ നാട്ടുക്കാരില്‍ ഭയം, ഭീതി ഭാവവും വളര്‍ന്നു..അതിനൊപ്പം കഥകള്‍ പിന്നെയും പിന്നെയും പുതിയ രൂപങ്ങളില്‍, സീതയുടെ പുതിയ ഭാവങ്ങളില്‍..

                              ഒരു മഴ കാലത്ത് ആകാശത്തോളം വളര്‍ന്ന്‍ നിന്ന പ്ലാവ് ചായ്പിന്റെ നെഞ്ച് തകര്‍ത്ത് നിലം പതിച്ചപ്പോള്‍ അതിനിടയില്‍ വയസ്സിയായ ലീലയുമുണ്ടായിരുന്നു..അന്ന്‍ മുതല്‍ സീതപെണ്ണ്‍ തനിച്ചായി..ഭയം പൊതിഞ്ഞ് നില്‍ക്കുന്ന ആ വീട്ടില്‍ ആരുമില്ലാതെ...അവളെ മോഹിച്ചവരും, മനസ്സിലേറ്റി നടന്നവരും "യക്ഷി" എന്ന ഭയ വലയത്തില്‍ അകപ്പെട്ട് ഇരുള്‍ വീഴുമ്പോള്‍ അകന്ന്‍ മാറി...വരത്തന്‍ ഡ്രൈവര്‍  കൃഷ്ണന്‍ ഒഴികെ..

                              'യക്ഷി..കുന്താണ്..അവളെ കേട്ട്യാല്‍ തെറിക്കണ തല അങ്ങട് തെറിക്കട്ടെ..അവക്ക് സമ്മതാണേല്‍ ഈ കൃഷ്ണന്‍ അവളെ കെട്ടും..ഒരു ജ്യാതി കള്ള കഥ കേട്ട് പിന്മാറാന്‍ എന്നെ കിട്ടൂല..."

                            സീതപെണ്ണ്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാക്ക്.എല്ലാ എതിര്‍പ്പും മറികടന്ന്‍ യക്ഷിയെ കൃഷ്ണന്‍ എന്ന ഡ്രൈവര്‍ ഗന്ധര്‍വന്‍ കല്യാണം കഴിച്ചപ്പോള്‍ പലരും മൂക്ക് ചുളിച്ചു. ചിലര്‍ കൃഷ്ണന്റെ അവസാനം അടുത്തെന്ന് വിശ്വസിച്ചു.

                              "തുടുത്ത ഇറച്ചി കണ്ട് കൂടിതാ...യക്ഷി ചോര കുടിച്ച് തുപ്പുമ്പോള്‍ കാണാം കൂത്ത്..അല്ലെങ്കില്‍ ഒരീസം തലയുടെ കല്ലിളകി അവന്‍ ഓടി പോകും..കളി നാഗയക്ഷി നോടാ..."

                          എന്തായാലും മധു വിധുവിന്‍റെ ചൂട് മാറിയ ഒരു വേനല്‍ കാലത്ത് നാട്ടിലേക്ക്  പോയ കൃഷ്ണന്‍ പിന്നെ തിരികെ വന്നില്ല..അവസാനത്തെ ബസ്സിന് കയറി പോയത് കണ്ടവരുണ്ട്..പിന്നെ  തിരിച്ച് വന്നില്ല..ആ തിരോധാനവും സീതയുടെ യക്ഷി കഥകളില്‍ ചാലിക്കാന്‍ നാവുകള്‍ക്ക്ആയിരം പ്രചോദനമേകി.. പല പകലുകള്‍, പിന്നെ രാത്രികള്‍  ഉറങ്ങാതെ , കണ്ണുകളില്‍ പ്രതീക്ഷ നിറച്ച് സീതപെണ്ണ്‍.. കാത്തിരിപ്പിനൊടുവില്‍ ഒരു ദിവസം അടി വയറിനുള്ളിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍  തളര്‍ന്നില്ല...ആരും തിരിഞ്ഞ് നോക്കാനില്ലാതെ ഒരു മഴ നിറഞ്ഞ പകലില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അനാഥ ലോകത്തേക്ക് ശ്രീകല പിറന്ന് വീണു. വിടര്‍ന്ന പൂച്ച കണ്ണുകളുമായി, ജ്വലിക്കുന്ന സൗന്ദര്യവുമായി..

                        "ഗുരുതി പാലയുടെ പൂക്കള്‍ പോലെയാ..കാണാന്‍ നല്ല ചന്തമുണ്ട്..പക്ഷെ ആരും തലയില്‍ ചൂടില്ല..ഒരു നല്ല  പൂജക്കും എടുക്കില്ല."

                         ജീവിതം നോക്കി ചിലര്‍ പറയുന്നത് സീതപെണ്ണ്‍ കേട്ടു..പതുക്കെ പതുക്കെ ആ വാക്കുകള്‍ കൊച്ചു ശ്രീകലയിലേക്കും നീളുന്നു..മൂടി വെക്കാന്‍ കഴിയാത്ത നാവുകള്‍ വേട്ടയാടാന്‍ തുടങ്ങുന്നു.

                        പലചരക്ക് കടയില്‍ നിന്നാണ് ആദ്യം സീതപെണ്ണ്‍ ആ വാക്കുകള്‍ കേട്ടത്..ശ്രീകലയുടെ നേരെ നീണ്ട വാക്കുകള്‍..കണ്ണിന് കാഴ്ച കുറവുള്ള നാരായണി തള്ള കൂനി കൂനി വന്ന് ശ്രീകലയെ നോക്കി പറഞ്ഞ വാക്കുകള്‍..ആ വാക്കുകള്‍ക്ക് കാതോര്‍ത്ത് ഒരു സമൂഹം..

             'പെണ്ണിന്‍റെ ഒരു മുടിയും, പൂച്ച  കണ്ണും..യക്ഷി കൂടീട്ടുണ്ടുന്നാ തോന്നണേ...കളത്തിനു ഇരുത്തി നോക്കിക്കോ പെണ്ണെ.."

                       ചുറ്റും കൂടുന്നവര്‍  പറയുന്നത് ഒന്നും മനസ്സിലാക്കാന്‍ കുഞ്ഞ് ശ്രീകലയ്ക്ക് സാധിച്ചില്ല..നീണ്ട മുട്ടൊപ്പം നില്‍ക്കുന്ന മുടിയും, വിടര്‍ന്ന കണ്ണുമുള്ള ആ അഞ്ച് വയസ്സുക്കാരിയിലെക്ക് ബാധ അടിച്ചേല്‍പിക്കാന്‍ നിറം ചാര്‍ത്തിയ കഥകള്‍ മെനയാന്‍ നാവുകള്‍..ഒറ്റപ്പെടലിന്‍റെ ദൈന്യമായ അവസ്ഥാന്തരം ആവര്‍ത്തിക്കാന്‍ തുടങ്ങുന്നു..മൂര്‍ച്ചയുള്ള വാക്കുകള്‍ വേട്ടയാടുന്നു..എല്ലാരില്‍ നിന്നുമകന്നു ഉമ്മറ കൊലയിയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വേദനയുമായി ആ കൊച്ചു കുഞ്ഞിരിക്കുമ്പോള്‍  ഇരുള്‍ വീണ മനപ്പറമ്പിലെ വിഷ കാവില്‍ ..കൊഴിഞ്ഞു വീണ പാലപൂക്കള്‍ക്കിടയില്‍ ..വെളുത്ത പാല പൂക്കള്‍ക്കിടയില്‍ ... ഒരു നിഴല്‍ മറഞ്ഞത് പോലെ..സാങ്കല്പികമായ ഒരു നിഴല്‍...


ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...


                           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ