"നിങ്ങള്‍ ജീവിതത്തില്‍ ഏതെങ്കിലും ദൈവത്തെ നേരില്‍ കണ്ടിട്ടുണ്ടോ?"
"നിങ്ങള്‍ക്ക് എന്നെങ്കിലും ദൈവത്തിന്‍റെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടോ??
"നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?" ദൈവമുണ്ടോ??
കുറേ ചോദ്യങ്ങള്‍...പലര്‍ക്കും വ്യക്തമായ മറുപടി ഉണ്ടാകാം..അത് പോലെ എനിക്കും..മുകളിലെ ചോദ്യങ്ങളില്‍ രണ്ടാമത്തെ ചോദ്യം തന്നെയാണ് ഈ വരികള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം..ഒരനുഭവം..അത് തന്നെയാണ് ആ ചോദ്യത്തിനുള്ള എന്‍റെ ഉത്തരവും..
24 ഡിസംബര്‍ 2015..വ്യാഴം..രാവിലെ 6.30 AM
ബത്താം ദ്വീപിലെ വില്ല പന്ബിലിലെ എന്‍റെ വീട്..
നബി ദിനമായതിനാല്‍ അന്ന്‍ മുടക്കായിരുന്നു..അന്ന്‍ മാത്രമല്ല തുടര്‍ച്ചായി 4 ദിവസം ക്രിസ്തുമസ്സ് പ്രമാണിച്ചുള്ള അവധി..എന്നും അവധി ദിവസങ്ങളില്‍ മറ്റുള്ള ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി പതിവിലും നേരത്തെ ഉണരുന്ന ശീലമാണ് എനിക്ക്..അന്ന്‍ പൊതു മാര്‍ക്കറ്റില്‍ പോകണം..ഡ്രൈവര്‍ പുറത്ത് വന്ന് കാത്ത് കിടക്കുന്നു..ഒരു ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ എത്തിയപ്പോള്‍ പിന്നില്‍ ഒരു നിഴലനക്കം...ശ്രീമതി നിത്യ ഹരീഷ്..ചായ ഉണ്ടാക്കുമ്പോള്‍ ഞാന്‍ അടുക്കള സ്ലാബില്‍ കയറിയിരുന്ന് വെറുതെ പറഞ്ഞു..ഒരു കാരണവുമില്ലാതെ..
"അച്ഛന്‍..എന്നെ അച്ഛനാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം..അച്ഛന്റെ സ്നേഹം അതൊന്ന് വേറെ തന്നെ..."
അങ്ങിനെയൊരു വാക്ക് എന്നെ കൊണ്ട് പറയിപ്പിച്ച ദൈവത്തിന്‍റെ അദൃശ്യ സാന്നിധ്യം തന്നെ ആ ദിവസത്തെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാക്കി മാറ്റുകയായിരുന്നു...ചായ രണ്ട് ഗ്ലാസ്സുകളിലെക്ക് പകര്‍ത്തി ഒന്ന്‍ നിത്യക്ക് നല്‍കി..ചെറിയ മകള്‍ എഴുന്നേറ്റ ശബ്ദം കേട്ട് അവള്‍ മുകളിലെ മുറിയിലേക്ക് പോയി, കുറച്ച് കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടു..'ഒരു വൈബര്‍ കോള്‍ .."അതി രാവിലേയും, രാത്രി ഏറെ വൈകിയും വരുന്ന ഫോണ്‍ കോളുകളോട് എനിക്കെന്നും ഭയമായിരുന്നു..അത് പോലെ ഒരു അറിയാത്ത ഭയം നെഞ്ചില്‍ ഉരി തിരിഞ്ഞപ്പോള്‍ ഞാന്‍ അവളോട് തന്നെ ചോദിച്ചു...
"ചേച്ചിയാണ്..പിള്ളേരോട് സംസാരിക്കാന്‍ വിളിക്കുന്നതാ...അന്നുക്കുട്ടി ഉറങ്ങുന്നതിനാല്‍ ഞാന്‍ എടുത്തില്ല..."
അതി രാവിലെ തന്നെ ചേച്ചി നാട്ടില്‍ നിന്നും വിളിക്കുമോ എന്നാ സംശയത്തോടെ ഞാന്‍ ഒഴിഞ്ഞ ചായ ഗ്ലാസ്സുമായി അടുക്കളയിലേക്ക് തിരികെ പോയപ്പോള്‍ സ്ലാബിലിരുന്നു എന്‍റെ ഫോണ്‍ വിറക്കുന്ന കാഴ്ച കണ്ടു .ഒപ്പം സ്ക്രീനില്‍ "സജിത്ത്" എന്ന പേരും, അടുത്ത സ്നേഹിതന്‍ സജിത്തിന്റെ ചിത്രവും..ഒരപകടം മനസ്സില്‍.വേഗം ഫോണുമായി വരാന്തയിലെ ചാറ്റല്‍ മഴയിലേക്ക് ഇറങ്ങിയപ്പോള്‍ ഹൃദയം തകര്‍ക്കുന്ന വാക്കുകള്‍...
"നിനക്ക് ഒന്ന്‍ വരാന്‍ പറ്റോ..അച്ഛന് കൊറച്ച് സീരിയസ്സാ..രാവിലെ അഞ്ച് മണിക്ക് ആശുപത്രിയില്‍ കൊണ്ട് പോയി.."
നാട്ടിലെ രാവിലെ അഞ്ച് മണി..കുറച്ച് മിനിട്ടുകള്‍ മുന്‍പ്.. അച്ഛനെ കുറിച്ച് ഞാന്‍ ഭാര്യയോട് സംസാരിച്ച ആ നിമിഷത്തില്‍...ഇപ്പോള്‍ സജിത്തിന്‍റെ ശബ്ദത്തിലെ ഇടര്‍ച്ച എല്ലാം കേട്ടപ്പോള്‍ കാലില്‍ നിന്നും ഒരു ഭയം ഇരച്ച് കയറി നെഞ്ചില്‍ വലിയ ഭാരം സൃഷ്ടിച്ചു.ഒരപകടം..എന്‍റെ ഫോണില്‍ നിന്നും അടുത്ത കോള്‍ പോയത് ചേട്ടനായിരുന്നു..മറുപടി കരച്ചിലില്‍ കുടുങ്ങിയ വാക്കുകളാല്‍...
"നീ അവളേയും, പിള്ളാരേയും കൊണ്ട് വേഗം വാ..നമ്മുടെ അച്ഛന്‍.."
ജീവിതത്തില്‍ ഏറ്റവും വലിയ ദുഃഖം..ഭൂമി കറങ്ങി ഒടുവിലത് വിണ്ട് പിളര്‍ന്ന് ഞാന്‍ അതിലാഴ്ന്നു പോയത് പോലെ...പരിസരം മറന്ന്‍ പൊട്ടി കരഞ്ഞുകൊണ്ട് വീടിനുള്ളില്‍ കയറിയപ്പോള്‍ മുന്നില്‍ ഭാര്യയും, കുട്ടികളും..ജീവിതത്തില്‍ ആദ്യമായി വാവിട്ട് കരയുന്നത് കണ്ടപ്പോള്‍ പറയാതെ തന്നെ അവരും മനസ്സിലാക്കി മുന്നില്‍ വന്നു നില്‍ക്കുന്ന ദുരന്തത്തെ കുറിച്ച്...ജീവിതത്തിലെ കാണപ്പെട്ട ദൈവമാണ് ദൂരെ കടലുകള്‍ക്കക്കരെ എന്‍റെ ചേട്ടന്‍റെ മടിയില്‍ തല വെച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി "സുബഹി ബാങ്ക് വിളി സമയത്ത്, അമ്പലത്തിലെ പ്രഭാതഗീതം മുഴങ്ങുന്ന സമയത്ത് ജീവന്‍ വേര്‍പ്പെട്ട് അറിയാത്ത ലോകത്തേക്ക് യാത്രയായത്..ഇന്ത്യന്‍ സമയത്തെക്കാള്‍ ഒന്നര മണിക്കൂര്‍ മുന്നിലായ ഇന്തോനേഷ്യന്‍ സമയം കണക്കാക്കി നോക്കിയപ്പോള്‍ രാവിലെ ഞാന്‍ അച്ഛനെ കുറിച്ച് ഭാര്യയോട് സംസാരിക്കുന്ന അതേ സമയത്ത് തന്നെ.അച്ചന്റെ ജീവന്‍...
കരഞ്ഞു തളര്‍ന്ന്‍ ഇരുന്നാല്‍ ശരിയാകില്ല...ഉടനെ തന്നെ ഇവിടെ നിന്ന് പോകണം. ഒരു ദിവസം കൊണ്ട് താണ്ടാനുള്ള ദൂരം.ആഗ്രഹിക്കുന്ന സമയത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത ആകാശ ദൂരം.അത് മറികടന്ന്‍ വേണം നാട്ടിലെത്താന്‍. എല്ലാവരും കാത്തിരിക്കുന്നത് ഞങ്ങളെ..ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആകാശ യാത്ര നടത്തുന്ന ദിവസമാണ്..ക്രിസ്തുമസ്സ് തലേന്ന്‍..കയ്യില്‍ ടിക്കറ്റില്ല..മാത്രമല്ല പാസ്പോര്‍ട്ട് സിംഗപൂര്‍ മള്‍ട്ടിപ്പിള്‍ എന്ട്രി വിസ അടിക്കാന്‍ കൊടുത്തിട്ട് ജക്കാര്‍ത്തയിലെ സിംഗപൂര്‍ എംബസിയില്‍...മുന്നില്‍ തുറിച്ചു നോക്കി നില്‍ക്കുന്ന ഭീകരമായ തടസ്സങ്ങള്‍.. ആദ്യം വിളിക്കുന്നത് ബത്താമിലെ ഏറ്റവും അടുത്ത സ്നേഹിതരായ രാംദാസിനെ. മഹാരാജ ഹോട്ടല്‍ ഉടമകളായ അന്‍വറിനെ..റഫീക്കിനെ..ടിക്കറ്റ് നോക്കാന്‍ രാംദാസ് തയ്യാറായി..ജക്കാര്‍ത്തയില്‍ പോയ എന്‍റെയും, ഭാര്യയുടേയും, രണ്ടു കുട്ടികളുടേയും പാസ്പോര്‍ട്ട് തിരകെ വന്നിട്ടുണ്ടെന്ന് അന്‍വര്‍ വിളിച്ച് പറഞ്ഞു..പക്ഷെ സിംഗപൂര്‍ വിസ..അതിനിയും കിട്ടിയിട്ടില്ല...നാലു ദിവസം എംബസി മുടക്കം..ഒന്നും നടക്കില്ല..വിസ ഇല്ലാതെ സിംഗപൂര്‍ വഴി പോകുന്ന കാര്യം ബുദ്ധിമുട്ട്...."നോക്കട്ടെ " എന്ന കൊച്ചു വാക്കിന്‍റെ വലിയ ബലം നല്‍കി കൂട്ടുക്കാര്‍ വഴികള്‍ മുഴുവന്‍ തുറക്കാന്‍ ആരംഭിച്ചു..
ബത്താം ദ്വീപില്‍ നിന്നും കണ്ണുകള്‍ കൊണ്ട് കാണാവുന്ന ദൂരത്താണ് സിംഗപൂര്‍..യാത്ര എളുപ്പം..ഒരു അന്താരാഷ്ട്ര ഫെറി കടന്നാല്‍ സിംഗപൂര്‍..അത് കൊണ്ട് തന്നെ എന്തിനും, ഏതിനും ആശ്രയം സിംഗപൂര്‍ തന്നെ...ആ ഒരു ആശ്രയമാണ് നാലു പേരുടെ വിസയുടെ രൂപത്തില്‍ തടസ്സമായി മുന്നില്‍..ആ വഴി അടഞ്ഞാല്‍ പിന്നെയുള്ള യാത്ര ജക്കാര്‍ത്ത വഴി.നേരെ പോകുന്നതിന് പകരം വളഞ്ഞു പുളഞ്ഞ്, മൂന്ന്‍ വിമാനങ്ങള്‍ മാറി കയറിയുള്ള യാത്ര..കുറച്ച് കഴിഞ്ഞപ്പോള്‍ ദൈവത്തിന്‍റെ സാന്നിധ്യം പോലെ എന്‍റെ കൂട്ടുക്കാരും, കുടുംബവും ഞങ്ങളുടെ വീട്ടിലെത്തി,..മൂന്ന്‍ പേരും എന്തോ ആദ്യം തുറന്ന്‍ പറഞ്ഞില്ല..ഒടുവില്‍ രാംദാസ് തന്നെ സത്യം അറിയിച്ചു...
സിംഗപൂര്‍ വിസ ഇല്ലാത്തതിനാല്‍ അകെ ഉണ്ടായിരുന്ന വഴി ബത്താം-ജക്കാര്‍ത്ത-സിംഗപൂര്‍ ട്രാന്‍സിറ്റ്- കൊച്ചി എന്ന വളഞ്ഞ വഴി ആയിരുന്നു..അതില്‍ ടിക്കറ്റ് ലഭ്യമല്ല.ആ യാത്രയെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല..അച്ഛനെ അവസാനമായി കാണാനുള്ള വഴിയാണ് മുന്നില്‍ അടയുന്നത്..അത്രക്കും പാപം ചൈയ്തവര്‍ക്ക് മാത്രം ദൈവം വിധിക്കുന്ന ഒരു വിധി..ഒടുവില്‍ രണ്ടും കല്പിച്ച് രാംദാസും, റഫീക്കും, അന്‍വറും എന്നോട് തീരുമാനം പറഞ്ഞു..
"ഒരേ ഒരു വഴി..സിംഗപൂരില്‍ നിന്നും വൈകീട്ട്മ 5.45-ന് മലേഷ്യന്‍ തലസ്ഥാനമായ കൊലാലംബൂരിലെക്ക് ..അവിടെ നിന്ന് രാത്രി 9 മണിയോടെ മലിന്തോ എയര്‍ലൈന്‍സ് വഴി കൊച്ചിയിലേക്ക്...സിംഗപൂര്‍ ഫെറി ടെര്‍മിനലില്‍ വിസയില്ലാതെ ഇറങ്ങുക..ഇമിഗ്രെഷനില്‍ കാര്യം അവതരിപ്പിക്കുക..മാനുഷികമായ ഒരു പരിഗണന...എമിഗ്രേഷന്‍ അനുവദിക്കും....തീര്‍ച്ചയാണ്.ഒന്ന്‍ ശ്രമിച്ച് നോക്കുക....."
ഭയം തോന്നി..ഒന്നാമത് ഭാര്യയും, കുട്ടികളും കൂടെ..രണ്ടാമത് കഠിന നിയമങ്ങള്‍ പാലിക്കുന്ന സിംഗപൂര്‍ എന്ന രാജ്യം..ഒടുവില്‍ അവരുടെ വാക്കുകളിലെ പിന്‍ബലം ഉള്‍ക്കൊണ്ട് യാത്രയാകാന്‍ തീരുമാനിച്ചു..ഉച്ചക്ക് പന്ത്രണ്ട് മണിക്കുള്ള ഫെറിയില്‍ കയറുമ്പോള്‍ മനസ്സ് ചോദിച്ചു...
'അച്ഛനെ അവസാനമായി ഒന്ന്‍ കാണാന്‍ സാധിക്കുമോ??" അല്ലാതെ വന്നാല്‍ ജീവിതം മുഴുവന്‍ ആ ദുഖവും പേറി ജീവിക്കേണ്ടി വരും.."
ഒരുറപ്പ് പോലുമില്ലാതെ ഉള്‍ക്കടല്‍ താണ്ടി ഫെറി മുന്നോട്ട് നീങ്ങുമ്പോള്‍ ഞാനും, ഭാര്യയും മനസ്സ് കൊണ്ട് എല്ലാ ദൈവങ്ങള്‍ക്കും അരികിലായിരുന്നു.പ്രാര്‍ത്ഥനയും, കണ്ണീരും കലര്‍ന്ന നിശബ്ദമായ നിമിഷങ്ങള്‍.ഒടുവില്‍ മനസ്സ് ബലപ്പെടുത്തി ഞാന്‍ അവളോട് ഉള്ളില്‍ കരഞ്ഞു കൊണ്ട് എന്‍റെ അവസാന തീരുമാനം തുറന്ന്‍ പറഞ്ഞു..
"പോകാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ വിളിച്ച് പറയും...നാളെ തന്നെ സംസ്ക്കാരം നടത്തി കൊള്ളാന്‍..മൃതദേഹം കാത്ത് വെക്കുന്നത് മരിച്ച വ്യക്തിയോട് ചെയ്യുന്ന ദ്രോഹമാണ്, അനാദരവ് ആണ്.."
കണ്ണീരില്‍ കലര്‍ന്ന ആ വാക്ക് സത്യമാക്കുന്നത് പോലെ ദൂരെ നിന്ന് കണ്ടു..ടെര്‍മിനലിന്റെ പുറത്തേക്ക് നീളുന്ന നീളന്‍ ഇമിഗ്രേഷന്‍ ക്യൂ..ഒപ്പം ബെര്‍ത്ത് കിട്ടാന്‍ കാത്ത് കിടക്കുന്ന ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കുറേ യാനങ്ങള്‍..അതിലൊന്നില്‍ പുകയുന്ന മനസ്സുമായി ഞങ്ങള്‍..മനസ്സ് തളര്‍ന്ന്‍ പോയി..വാച്ചില്‍ സൂചികള്‍ വേഗത്തില്‍ ഓടുന്നു.ഒന്ന്‍ പിടിച്ച് നിര്‍ത്താന്‍ കഴിയാതെ കണ്ണുകള്‍ കണ്ണ്‍ നീരില്‍ മറയുന്നു.അങ്ങ് ദൂരെ അനക്കമില്ലാത്ത ആയിരങ്ങളുടെ ക്യൂ, കര കാണാന്‍ സാധിക്കാത്ത ഞങ്ങളുടെ ഫെറി, കടലിന്‍റെ അഴത്തേക്കാള്‍ ആഴമുള്ള ദുഃഖം പേറി ഞങ്ങള്‍.മനസ്സിനെ കീറി മുറിക്കുന്ന പോലെ മുന്നിലെ തടസ്സങ്ങള്‍.
ഒടുവില്‍ പുറത്തെ തിരക്കിലേക്ക് കരയടുത്ത ഫെറിയില്‍ നിന്നും ഞങ്ങള്‍ കാല് കുത്തുമ്പോള്‍ സമയം ഉച്ച കഴിഞ്ഞ് 3.20 PM..മുന്നില്‍ ശേഷിക്കുന്ന രണ്ട് മണിക്കൂര്‍ കൊണ്ട് എമിഗ്രെഷന്‍, പിന്നെ ഫെറി ടെര്‍മിനലില്‍ നിന്നും ചംഗി എയര്‍പോര്‍ട്ട് വരെയുള്ള അര മണിക്കൂര്‍ യാത്ര. അതിനിടയില്‍ മുന്നില്‍ എല്ലാം മുടക്കുന്ന എമിഗ്രേഷന്‍ ക്യൂ. സിംഗപൂര്‍ വിസ ഇല്ലെന്നുള്ള കടമ്പ, അത് വേറെ..അവിടെയാണ് ദൈവത്തിന്റെ അദൃശ്യ സാന്നിധ്യം മുന്നില്‍ കണ്ട് തുടങ്ങിയത്..തിരക്കേറിയ ക്യൂവില്‍ ദൈവം പോലെ ആ മനുഷ്യന്‍.ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്‍റെ പേരറിയില്ല, മതമറിയില്ല..അയാളുടെ നോട്ടം എന്നെ തേടി വന്ന നിമിഷം ഞാന്‍ ആ വലിയ മനുഷ്യന്‍റെ മുന്നില്‍ എയര്‍ ടിക്കറ്റ് കാണിച്ചു..ഒന്ന്‍ തിരിച്ച് ഒരക്ഷരം മിണ്ടാതെ അയാള്‍ ടിക്കറ്റ് വാങ്ങി എന്നേയും, കുടുംബത്തേയും വിളിച്ച് അടച്ചിട്ടിരിക്കുന്ന മറ്റൊരു വഴി തുറന്ന്‍ നേരെ എമിഗ്രേഷന്‍ കൌണ്ടറിന്‍റെ മുന്നിലേക്ക്..അവിടെ നിന്ന ഓഫീസറോട് എന്തോ പറഞ്ഞ് അയാള്‍ തിരികെ പോയി..തിരക്കിലെവിടെയോ അപ്രത്യക്ഷമായി. പകുതി പ്രതീക്ഷയോടെ കൌണ്ടറില്‍ ചെന്നപ്പോള്‍ "വിസയില്ല "എന്ന കാര്യം പറഞ്ഞതും..മറ്റൊരു മനുഷ്യന്‍ (എമിഗ്രേഷന്‍ ഓഫീസര്‍) പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കില്ല..
"നോ പ്രോബ്ലം..യൂ ഓള്‍ കം വിത്ത് മീ.."
ദൈവം വീണ്ടും മനുഷ്യ രൂപത്തില്‍...എമിഗ്രേഷന്‍ പ്രധാന ഓഫീസ് വരെ നീണ്ട അകമ്പടി വീണ്ടും നല്ല ചില വാക്കുകളില്‍ അവസാനിച്ചു..
"വെയിറ്റ് ദേര്‍...ഡോണ്ട് വറി.."
ഒരു നിമിഷം ആ കസേരയില്‍ തളര്‍ന്ന്‍ ഇരിക്കുമ്പോള്‍ എന്‍റെ രാജ്യത്തെ എമിഗ്രേഷന്‍, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തുറിച്ച് നോട്ടവും, അഴുക്ക് നിറഞ്ഞ മനോഭാവവും മനസ്സില്‍ തെളിഞ്ഞു വന്നു...വെറും ഇരുപത് മിനിറ്റ് കൊണ്ട് ദൈവം മുന്നില്‍ വഴിയൊരുക്കി..നാലു പേര്‍ക്കും നാലു ദിവസത്തെ വിസ അനുവദിച്ച് കൊണ്ട് ആ രാജ്യം 4.00 മണിയോടെ ഞങ്ങളെ ആ മണ്ണിലേക്ക് സ്വാഗതം ചെയ്തു.മനസ്സില്‍ വീണ്ടും പ്രത്യാശയുടെ കിരണങ്ങള്‍..കരഞ്ഞു വറ്റിയ കണ്ണുകള്‍ കൊണ്ട് ഒരു വരണ്ട ചിരി അവര്‍ക്ക് സമ്മാനിച്ച് ,മനസ്സ് തുറന്ന്‍ നന്ദി പറഞ്ഞ് കുടുംബത്തെ ചേര്‍ത്ത് പിടിച്ച് പുറത്തെ തിരിക്കിലേക്ക്...പിന്നെ ഒരു ഓട്ടമായിരുന്നു..ഹാര്‍ബര്‍ ബേ ഫെറി ടെര്‍മിനലിന്‍റെ അറ്റത്തുള്ള ടാക്സി കൗണ്ടര്‍ വരെ..അവിടേയും വലിയ ഒരു തടസ്സം മുന്നില്‍ വാ പിളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു..അര മണിക്കൂര്‍ വരെ കാത്ത് നിന്നാലും ടാക്സി കിട്ടാത്ത വണ്ണം ടാക്സിക്കുള്ള നീണ്ട ക്യൂ..എല്ലാം അവസാനിക്കുമെന്ന് തോന്നുന്ന ചില സമയങ്ങളില്‍ ദൈവം വീണ്ടും കൈകള്‍ കടത്തും...പുറത്തെ തിരക്കില്‍ കൂടി നില്‍ക്കുന്നവര്‍ക്ക് ഇടയില്‍ അങ്ങിനെ ഒരാള്‍....ഞങ്ങള്‍ തമ്മില്‍ രണ്ടു വാക്കുകള്‍...
"ടാക്സി...??"
"വെയ്റ്റ് നിയര്‍ ദ ബസ്സ് സ്റൊപ്പ്...."
അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞാനും, കുടുംബവും മാറി നിന്നു..കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു വലിയ വണ്ടിയുമായി വന്നു...ഇല്ലീഗല്‍ ടാക്സി ആണെങ്കിലും..എനിക്ക് അത് ലീഗല്‍ ആയി തോന്നി..എന്‍റെ മുന്നിലുള്ള ഒന്നര മണിക്കൂര്‍ സമയം..അതിനുള്ളില്‍ ഞങ്ങള്‍ക്ക് പോകേണ്ട വിമാനം പറന്നുയരും..വണ്ടി ഓടി തുടങ്ങി ആദ്യം അയാള്‍ ചോദിച്ച ചോദ്യം...
"നിനക്കെങ്ങനെ മനസ്സിലായി ഞാന്‍ പ്രൈവറ്റ് ടാക്സിക്കാരന്‍ ആണെന്ന്??മുന്നേ അറിയുമോ??"
"നിന്നെ ദൈവം എന്‍റെ മുന്നില്‍ കൊണ്ട് വന്ന്‍ നിര്‍ത്തിയതാണ്..എനിക്ക് അഞ്ച് മണിക്ക് മുന്‍പേ എയര്‍ പോര്‍ട്ടില്‍ എത്തണം.."
അയാള്‍ വീണ്ടും എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. അമ്പത് സിംഗപൂര്‍ ഡോളര്‍ വാടക തരണമെന്നോ, ഭയക്കണ്ടാ നീ സമയത്തിന് എത്തുമെന്നോ അങ്ങിനെ കുറേ വാക്കുകള്‍.മുഴുവന്‍ കേട്ടില്ല.മനസ്സ് കുറച്ച് സമയം കഴിഞ്ഞ് ആകാശത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുന്ന ആ വിമാനത്തിലാണ്.ആ വാഹനം കുറച്ച് ദൂരം അതിവേഗം സുഗമമായി പോയി. പിന്നീട് പതുക്കെയായി. ചംഗി നോര്‍ത്ത് വേയില്‍ വാഹനങ്ങള്‍ ഇഴയുന്നത് കണ്ടു..ഒപ്പം മുന്നിലെ ഡിജിറ്റല്‍ ബോര്‍ഡില്‍ മുന്നറിയിപ്പും..മുന്നില്‍ നടന്ന അപകടത്തെക്കുറിച്ച്..ട്രാഫിക്ക് ജാമിനെ കുറിച്ച്.. വീണ്ടും ദൈവം ഇടപ്പെട്ടത് പോലെ മിനിട്ടുകള്‍ക്കുള്ളില്‍ തിരക്ക് മാറി വാഹനം സുഖമായി ഓടാന്‍ തുടങ്ങി..ഒടുവില്‍ ടെര്‍മിനല്‍ രണ്ടിലെ മലിന്തോ എയര്‍ വെയ്സ് ഗേറ്റിനു മുന്നില്‍ കാര്‍ നില്ക്കുമ്പോള്‍ വീര്‍പ്പ് മുട്ടി നിന്ന മനസ്സ് ഒരിക്കല്‍ കൂടി ശാന്തമായി.അമ്പത് ഡോളര്‍ വാടക ചോദിച്ച ആ ഡ്രൈവര്‍ക്ക് നേരെ എമ്പത് ഡോളര്‍ നല്‍കി മനസ്സ് കൊണ്ട് നന്ദി പറഞ്ഞ് അകത്തേക്ക്..വാച്ചില്‍ സമയം 4.50 PM..കൊലാലംബൂരിലെക്ക് വിമാനം പുറപ്പെടാന്‍ ഇനിയും 55 മിനിട്ടുകള്‍ ബാക്കി..മനസ്സ് കരഞ്ഞു കൊണ്ട് പറഞ്ഞു...
"അച്ഛനെ കാണാം..ഇന്ന്‍ രാത്രി തന്നെ...തടസ്സമൊന്നുമില്ലെങ്കില്‍ രാത്രി 10 മണിയോടെ കൊച്ചിയില്‍...അവിടെ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് വീട്ടില്‍."
.പിറ്റേന്ന് രാവിലെ സംസ്ക്കാരം നടത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങാന്‍ വീട്ടിലേക്ക് വിളിച്ചു പറയുമ്പോള്‍ ദൈവത്തിന്‍റെ അദൃശ്യമായ സാന്നിധ്യം അനുഭവപ്പെട്ട ഒരു ദിവസം എനിക്ക് മുന്നില്‍ പുറം കാഴ്ചകളില്‍ ഇരുളില്‍ മുങ്ങാന്‍ തുടങ്ങുന്നത് കണ്ടു..ടെര്‍മിനല്‍ ഗേറ്റിലെ തണുപ്പില്‍ വിയര്‍പ്പ് ചാലിട്ട നെറ്റിയുമായി ചാഞ്ഞിരിക്കുമ്പോള്‍ നിത്യ നീട്ടിയ വെള്ളം അന്നാദ്യമായി ഒരു കവിള്‍ കുടിച്ചു..അന്ന്‍ മുഴുവന്‍ വരണ്ട തൊണ്ടയില്‍ അത് പടരുമ്പോള്‍ ഇനിയുള്ള മണിക്കൂറുകള്‍ വേഗത്തില്‍ അവസാനിക്കാന്‍ മനസ്സ് കൊതിച്ചു.പ്രാര്‍ത്ഥിച്ചു.ഒപ്പം എത്രയും വേഗം നാട്ടിലെത്താന്‍ ശരീരവും..
ടെര്‍മിനലില്‍ ഇറക്കുമ്പോള്‍ നാട്ടില്‍ നിന്നും പിന്നെ വന്ന കോളുകള്‍ക്ക് ഞാന്‍ ധൈര്യമായി മറുപടി നല്കാന്‍ തുടങ്ങി. "ഇന്ന്‍ രാത്രി തന്നെ എത്തുമെന്നസധൈര്യമുള്ള വാക്ക്..അത് വരെ മൂടി നിന്ന ഭയം മനസ്സില്‍ നിന്നും അകന്ന്‍ പോയിരിക്കുന്നു. തളര്‍ന്ന്‍ പോയ മനസ്സ് ആത്മ വിശ്വാസം പകര്‍ന്ന് തന്നിരിക്കുന്നു.
സിംഗപൂരില്‍ നിന്നും കൊലാലംബൂരിലെത്തിയതും, അവിടെ നിന്ന് കൊച്ചിക്ക് പറന്നതും മനസ്സ് അറിഞ്ഞില്ല..മനസ്സ് എത്രയോ മണിക്കൂറുകള്‍ മുന്‍പ് അച്ഛന്റെ അരികില്‍ എത്തിയതാണ്..എയര്‍പോര്‍ട്ടില്‍ നാട്ടിലെ സ്നേഹിതന്‍ സജിത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു...എയര്‍ പോര്‍ട്ടില്‍ നിന്നും വീട് വരെ പൊങ്ങു തടി പോലെയുള്ള കാര്‍ യാത്ര..രാത്രി 11.20 ന് വീട്ടില്‍...അവിടെ ഇപ്പോഴും കണ്ണില്‍ കണ്ണീര് നിറക്കുന്ന ഒരു കാഴ്ച..എനിക്ക് ജന്മം തന്ന ദൈവം നിശബ്ദനായി, പ്രൌഡ ഗംഭീരത്തോടെ നിത്യ നിദ്രയില്‍...എല്ലാ ദുഖവും, വിഷമവും കരഞ്ഞു തീര്‍ത്ത ആ നിമിഷങ്ങള്‍..
ദൈവം വെച്ചു നീട്ടിയ ഒരു ദിനം..അതില്‍ ദൈവത്തിന്‍റെ സാന്നിധ്യം അറിഞ്ഞ ചില നിമിഷങ്ങള്‍, ബത്താമിലെ എന്‍റെ കൂട്ടുക്കാര്‍ , അറിയാത്ത ആ എമിഗ്രേഷന്‍ ഓഫീസര്‍, പ്രൈവറ്റ് ടാക്സി ഓടിക്കുന്ന ആ ചൈനീസ് വംശജനായ ഡ്രൈവര്‍..പിന്നെ എല്ലാത്തിലുമുപരി എനിക്ക് ഊര്‍ജ്ജം പകര്‍ന്നു തന്ന അദൃശ്യനായ സര്‍വ്വശക്തന്‍...എല്ലാവരെയും മനസ്സില്‍ സ്മരിച്ച് ഈ വരികള്‍ അവസാനിക്കുമ്പോള്‍ ഒന്ന്‍ മാത്രം മനസ്സില്‍ ബാക്കിയാകുന്നു..
"നാം അറിയാത്ത ഒരു അദൃശ്യ ശക്തിയുടെ കാവലില്‍ തന്നെയാണ് ഓരോ മനുഷ്യന്‍റെയും ജീവിതം..നമ്മള്‍ ആ ശക്തിയെ ദൈവം എന്ന് വിളിക്കുന്നു..രണ്ടാമത്തെ ചോദ്യം വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു...
"നിങ്ങള്‍ക്ക് എന്നെങ്കിലും ദൈവത്തിന്‍റെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടോ??
എന്‍റെ ഉത്തരം :- ഉണ്ട്..2015 ഡിസംബര്‍ ഇരുപത്തിനാലാം തിയ്യതി പകല്‍ സമയത്ത് തീര്‍ച്ചയായും ദൈവം, അല്ലെങ്കില്‍ ആ ശക്തി പല രൂപത്തില്‍ എന്‍റെ കൂടെയുണ്ടായിരുന്നു..നിശ്ചയമായും,
NB :- അച്ഛന്റെ മരണ സമയത്ത് നാട്ടിലേക്കുള്ള യാത്രയില്‍ സഹായിച്ച പ്രിയ സൌഹൃദങ്ങള്‍, സിംഗപൂര്‍ എമിഗ്രേഷനിലെ ഒഫീസര്‍ന്മാര്‍, ടാക്സിക്കാരന്‍, ഞങ്ങളുടെ ദുഖത്തില്‍ കൂടനിന്നവര്‍, ബന്ധുക്കള്‍, മിത്രങ്ങള്‍ ...എല്ലാവര്‍ക്കും നന്ദിയോടെ.......
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....
പ്രിയ, ഹരീഷ് കണ്ണുകളില്‍ നിന്ന് ധാരയായി കണ്ണീര്‍ ഒഴിക്കിയെ ഇതൊക്കെ വായിക്കാന്‍ പറ്റുകയുള്ളൂ..സമാനമായ അനുഭവം തന്നെ ആണ് എന്റെതും...സൌദിയിലെ നിതാഖാത് കടമ്പ കടന്നു ശീതീകരണയില്‍ രണ്ടു നാള്‍ കിടന്ന അച്ചനെ കാണാന്‍ ഇതേ പോലെ അച്ഛന്റെ ആത്മാവു കൈപിടിച്ചുയതിയത് പോലെ, ദൈവത്തിന്റെ മഹത്വം കൊണ്ട് മാത്രം ഒരു നോക്ക് കാണാന്‍, പാടു പെട്ട(ഒറ്റയ്ക്ക് രണ്ടു ദിവസം ഞാന്‍ അനുഭവിച്ച വ്യഥ വിവരണാതീതമാണ്.)എന്റെ കഥ ഞാനും കുറിച്ചിട്ടുണ്ട്..ഞാനും ബ്ലോഗ്ഗര്‍ ആണ്.."സ്മൃതി പഥം" http://krishnakumarkoodali.blogspot.qa എന്ന പേരില്‍ എനിക്കും ബ്ലോഗ്ഗ് ഉണ്ട്..അച്ഛന്‍ എന്നത് വെറും വാക്കല്ല പ്രസ്ഥാനം തന്നെ ആണ്..ഏതു പ്രതിസന്ധിയിലും ധൈര്യം പകര്‍ന്നു തരുന്ന പ്രസ്ഥാനം..
മറുപടിഇല്ലാതാക്കൂ