2016, ജനുവരി 21, വ്യാഴാഴ്‌ച

ദൈവസാന്നിധ്യം നിറഞ്ഞ ഒരു ദിവസം......

 

                                      
     "നിങ്ങള്‍ ജീവിതത്തില്‍ ഏതെങ്കിലും ദൈവത്തെ നേരില്‍ കണ്ടിട്ടുണ്ടോ?"
     "നിങ്ങള്‍ക്ക് എന്നെങ്കിലും  ദൈവത്തിന്‍റെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടോ??
     "നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?" ദൈവമുണ്ടോ??

                                        കുറേ ചോദ്യങ്ങള്‍...പലര്‍ക്കും വ്യക്തമായ മറുപടി ഉണ്ടാകാം..അത് പോലെ എനിക്കും..മുകളിലെ ചോദ്യങ്ങളില്‍ രണ്ടാമത്തെ ചോദ്യം തന്നെയാണ് ഈ വരികള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം..ഒരനുഭവം..അത് തന്നെയാണ് ആ ചോദ്യത്തിനുള്ള എന്‍റെ ഉത്തരവും..

24 ഡിസംബര്‍ 2015..വ്യാഴം..രാവിലെ 6.30 AM
ബത്താം ദ്വീപിലെ വില്ല പന്ബിലിലെ എന്‍റെ വീട്..

                                         നബി ദിനമായതിനാല്‍ അന്ന്‍ മുടക്കായിരുന്നു..അന്ന്‍ മാത്രമല്ല തുടര്‍ച്ചായി 4 ദിവസം ക്രിസ്തുമസ്സ് പ്രമാണിച്ചുള്ള അവധി..എന്നും അവധി ദിവസങ്ങളില്‍ മറ്റുള്ള ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി പതിവിലും നേരത്തെ ഉണരുന്ന ശീലമാണ് എനിക്ക്..അന്ന്‍ പൊതു മാര്‍ക്കറ്റില്‍ പോകണം..ഡ്രൈവര്‍ പുറത്ത് വന്ന് കാത്ത് കിടക്കുന്നു..ഒരു ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ എത്തിയപ്പോള്‍ പിന്നില്‍ ഒരു നിഴലനക്കം...ശ്രീമതി നിത്യ ഹരീഷ്..ചായ ഉണ്ടാക്കുമ്പോള്‍ ഞാന്‍ അടുക്കള സ്ലാബില്‍ കയറിയിരുന്ന് വെറുതെ പറഞ്ഞു..ഒരു കാരണവുമില്ലാതെ..

        "അച്ഛന്‍..എന്നെ അച്ഛനാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം..അച്ഛന്റെ സ്നേഹം അതൊന്ന് വേറെ തന്നെ..."

                                           അങ്ങിനെയൊരു വാക്ക് എന്നെ കൊണ്ട് പറയിപ്പിച്ച ദൈവത്തിന്‍റെ അദൃശ്യ സാന്നിധ്യം തന്നെ ആ ദിവസത്തെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാക്കി മാറ്റുകയായിരുന്നു...ചായ രണ്ട്‌ ഗ്ലാസ്സുകളിലെക്ക് പകര്‍ത്തി ഒന്ന്‍ നിത്യക്ക് നല്‍കി..ചെറിയ മകള്‍ എഴുന്നേറ്റ ശബ്ദം കേട്ട് അവള്‍ മുകളിലെ  മുറിയിലേക്ക് പോയി, കുറച്ച് കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടു..'ഒരു വൈബര്‍ കോള്‍ .."അതി രാവിലേയും, രാത്രി ഏറെ വൈകിയും വരുന്ന ഫോണ്‍ കോളുകളോട് എനിക്കെന്നും ഭയമായിരുന്നു..അത് പോലെ ഒരു അറിയാത്ത ഭയം നെഞ്ചില്‍ ഉരി തിരിഞ്ഞപ്പോള്‍ ഞാന്‍ അവളോട്‌ തന്നെ ചോദിച്ചു...

       "ചേച്ചിയാണ്..പിള്ളേരോട് സംസാരിക്കാന്‍ വിളിക്കുന്നതാ...അന്നുക്കുട്ടി ഉറങ്ങുന്നതിനാല്‍ ഞാന്‍ എടുത്തില്ല..."

                                       അതി രാവിലെ തന്നെ ചേച്ചി നാട്ടില്‍ നിന്നും വിളിക്കുമോ എന്നാ സംശയത്തോടെ ഞാന്‍  ഒഴിഞ്ഞ ചായ ഗ്ലാസ്സുമായി അടുക്കളയിലേക്ക് തിരികെ പോയപ്പോള്‍ സ്ലാബിലിരുന്നു എന്‍റെ ഫോണ്‍ വിറക്കുന്ന കാഴ്ച കണ്ടു .ഒപ്പം സ്ക്രീനില്‍ "സജിത്ത്" എന്ന പേരും, അടുത്ത സ്നേഹിതന്‍ സജിത്തിന്റെ ചിത്രവും..ഒരപകടം മനസ്സില്‍.വേഗം ഫോണുമായി വരാന്തയിലെ ചാറ്റല്‍ മഴയിലേക്ക്  ഇറങ്ങിയപ്പോള്‍ ഹൃദയം തകര്‍ക്കുന്ന വാക്കുകള്‍...

      "നിനക്ക് ഒന്ന്‍ വരാന്‍ പറ്റോ..അച്ഛന് കൊറച്ച് സീരിയസ്സാ..രാവിലെ അഞ്ച് മണിക്ക് ആശുപത്രിയില്‍ കൊണ്ട് പോയി.."

                                      നാട്ടിലെ രാവിലെ അഞ്ച് മണി..കുറച്ച് മിനിട്ടുകള്‍ മുന്‍പ്..  അച്ഛനെ കുറിച്ച് ഞാന്‍ ഭാര്യയോട് സംസാരിച്ച ആ നിമിഷത്തില്‍...ഇപ്പോള്‍ സജിത്തിന്‍റെ ശബ്ദത്തിലെ ഇടര്‍ച്ച എല്ലാം കേട്ടപ്പോള്‍ കാലില്‍ നിന്നും ഒരു ഭയം ഇരച്ച് കയറി നെഞ്ചില്‍ വലിയ ഭാരം സൃഷ്ടിച്ചു.ഒരപകടം..എന്‍റെ ഫോണില്‍ നിന്നും അടുത്ത കോള്‍ പോയത് ചേട്ടനായിരുന്നു..മറുപടി കരച്ചിലില്‍ കുടുങ്ങിയ വാക്കുകളാല്‍...

     "നീ അവളേയും, പിള്ളാരേയും കൊണ്ട് വേഗം വാ..നമ്മുടെ അച്ഛന്‍.."

                                      ജീവിതത്തില്‍ ഏറ്റവും വലിയ ദുഃഖം..ഭൂമി കറങ്ങി ഒടുവിലത് വിണ്ട് പിളര്‍ന്ന് ഞാന്‍ അതിലാഴ്ന്നു പോയത് പോലെ...പരിസരം മറന്ന്‍ പൊട്ടി കരഞ്ഞുകൊണ്ട്‌ വീടിനുള്ളില്‍ കയറിയപ്പോള്‍ മുന്നില്‍ ഭാര്യയും, കുട്ടികളും..ജീവിതത്തില്‍ ആദ്യമായി വാവിട്ട് കരയുന്നത് കണ്ടപ്പോള്‍ പറയാതെ തന്നെ അവരും മനസ്സിലാക്കി മുന്നില്‍ വന്നു നില്‍ക്കുന്ന ദുരന്തത്തെ കുറിച്ച്...ജീവിതത്തിലെ കാണപ്പെട്ട ദൈവമാണ് ദൂരെ കടലുകള്‍ക്കക്കരെ എന്‍റെ ചേട്ടന്‍റെ മടിയില്‍ തല വെച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി "സുബഹി ബാങ്ക് വിളി സമയത്ത്, അമ്പലത്തിലെ പ്രഭാതഗീതം മുഴങ്ങുന്ന സമയത്ത് ജീവന്‍ വേര്‍പ്പെട്ട് അറിയാത്ത ലോകത്തേക്ക് യാത്രയായത്..ഇന്ത്യന്‍ സമയത്തെക്കാള്‍ ഒന്നര മണിക്കൂര്‍ മുന്നിലായ ഇന്തോനേഷ്യന്‍ സമയം കണക്കാക്കി നോക്കിയപ്പോള്‍ രാവിലെ ഞാന്‍ അച്ഛനെ കുറിച്ച് ഭാര്യയോട് സംസാരിക്കുന്ന അതേ സമയത്ത് തന്നെ.അച്ചന്റെ ജീവന്‍...

                                          കരഞ്ഞു തളര്‍ന്ന്‍ ഇരുന്നാല്‍ ശരിയാകില്ല...ഉടനെ തന്നെ ഇവിടെ നിന്ന് പോകണം. ഒരു ദിവസം കൊണ്ട് താണ്ടാനുള്ള ദൂരം.ആഗ്രഹിക്കുന്ന സമയത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത ആകാശ ദൂരം.അത് മറികടന്ന്‍ വേണം നാട്ടിലെത്താന്‍. എല്ലാവരും  കാത്തിരിക്കുന്നത് ഞങ്ങളെ..ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആകാശ യാത്ര നടത്തുന്ന ദിവസമാണ്..ക്രിസ്തുമസ്സ് തലേന്ന്‍..കയ്യില്‍ ടിക്കറ്റില്ല..മാത്രമല്ല പാസ്പോര്‍ട്ട് സിംഗപൂര്‍ മള്‍ട്ടിപ്പിള്‍ എന്ട്രി വിസ അടിക്കാന്‍ കൊടുത്തിട്ട് ജക്കാര്‍ത്തയിലെ സിംഗപൂര്‍ എംബസിയില്‍...മുന്നില്‍ തുറിച്ചു നോക്കി നില്‍ക്കുന്ന ഭീകരമായ തടസ്സങ്ങള്‍.. ആദ്യം വിളിക്കുന്നത് ബത്താമിലെ ഏറ്റവും അടുത്ത സ്നേഹിതരായ രാംദാസിനെ. മഹാരാജ ഹോട്ടല്‍ ഉടമകളായ അന്‍വറിനെ..റഫീക്കിനെ..ടിക്കറ്റ് നോക്കാന്‍ രാംദാസ് തയ്യാറായി..ജക്കാര്‍ത്തയില്‍ പോയ എന്‍റെയും, ഭാര്യയുടേയും, രണ്ടു കുട്ടികളുടേയും പാസ്പോര്‍ട്ട് തിരകെ വന്നിട്ടുണ്ടെന്ന് അന്‍വര്‍ വിളിച്ച് പറഞ്ഞു..പക്ഷെ സിംഗപൂര്‍ വിസ..അതിനിയും കിട്ടിയിട്ടില്ല...നാലു ദിവസം എംബസി മുടക്കം..ഒന്നും നടക്കില്ല..വിസ ഇല്ലാതെ സിംഗപൂര്‍ വഴി പോകുന്ന കാര്യം ബുദ്ധിമുട്ട്...."നോക്കട്ടെ " എന്ന കൊച്ചു വാക്കിന്‍റെ വലിയ ബലം നല്‍കി കൂട്ടുക്കാര്‍ വഴികള്‍ മുഴുവന്‍ തുറക്കാന്‍ ആരംഭിച്ചു..

                                        ബത്താം ദ്വീപില്‍ നിന്നും കണ്ണുകള്‍ കൊണ്ട് കാണാവുന്ന ദൂരത്താണ് സിംഗപൂര്‍..യാത്ര എളുപ്പം..ഒരു അന്താരാഷ്ട്ര ഫെറി കടന്നാല്‍ സിംഗപൂര്‍..അത് കൊണ്ട് തന്നെ എന്തിനും, ഏതിനും ആശ്രയം സിംഗപൂര്‍ തന്നെ...ആ ഒരു ആശ്രയമാണ് നാലു പേരുടെ വിസയുടെ രൂപത്തില്‍ തടസ്സമായി മുന്നില്‍..ആ വഴി അടഞ്ഞാല്‍ പിന്നെയുള്ള യാത്ര ജക്കാര്‍ത്ത വഴി.നേരെ പോകുന്നതിന് പകരം വളഞ്ഞു പുളഞ്ഞ്, മൂന്ന്‍ വിമാനങ്ങള്‍ മാറി കയറിയുള്ള യാത്ര..കുറച്ച് കഴിഞ്ഞപ്പോള്‍ ദൈവത്തിന്‍റെ സാന്നിധ്യം പോലെ എന്‍റെ കൂട്ടുക്കാരും, കുടുംബവും ഞങ്ങളുടെ വീട്ടിലെത്തി,..മൂന്ന്‍ പേരും എന്തോ ആദ്യം തുറന്ന്‍ പറഞ്ഞില്ല..ഒടുവില്‍ രാംദാസ് തന്നെ സത്യം അറിയിച്ചു...

                                        സിംഗപൂര്‍ വിസ ഇല്ലാത്തതിനാല്‍ അകെ ഉണ്ടായിരുന്ന വഴി ബത്താം-ജക്കാര്‍ത്ത-സിംഗപൂര്‍ ട്രാന്‍സിറ്റ്- കൊച്ചി എന്ന വളഞ്ഞ വഴി ആയിരുന്നു..അതില്‍ ടിക്കറ്റ് ലഭ്യമല്ല.ആ യാത്രയെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല..അച്ഛനെ അവസാനമായി കാണാനുള്ള വഴിയാണ് മുന്നില്‍ അടയുന്നത്..അത്രക്കും പാപം ചൈയ്തവര്‍ക്ക് മാത്രം ദൈവം വിധിക്കുന്ന ഒരു വിധി..ഒടുവില്‍ രണ്ടും കല്പിച്ച് രാംദാസും, റഫീക്കും, അന്‍വറും എന്നോട് തീരുമാനം പറഞ്ഞു..

           "ഒരേ ഒരു വഴി..സിംഗപൂരില്‍ നിന്നും വൈകീട്ട്മ 5.45-ന് മലേഷ്യന്‍  തലസ്ഥാനമായ കൊലാലംബൂരിലെക്ക് ..അവിടെ നിന്ന് രാത്രി 9 മണിയോടെ മലിന്തോ എയര്‍ലൈന്‍സ് വഴി കൊച്ചിയിലേക്ക്...സിംഗപൂര്‍ ഫെറി ടെര്‍മിനലില്‍ വിസയില്ലാതെ ഇറങ്ങുക..ഇമിഗ്രെഷനില്‍ കാര്യം അവതരിപ്പിക്കുക..മാനുഷികമായ ഒരു പരിഗണന...എമിഗ്രേഷന്‍ അനുവദിക്കും....തീര്‍ച്ചയാണ്.ഒന്ന്‍ ശ്രമിച്ച് നോക്കുക....."

                                       ഭയം തോന്നി..ഒന്നാമത് ഭാര്യയും, കുട്ടികളും കൂടെ..രണ്ടാമത് കഠിന നിയമങ്ങള്‍ പാലിക്കുന്ന സിംഗപൂര്‍ എന്ന രാജ്യം..ഒടുവില്‍ അവരുടെ വാക്കുകളിലെ പിന്‍ബലം ഉള്‍ക്കൊണ്ട് യാത്രയാകാന്‍ തീരുമാനിച്ചു..ഉച്ചക്ക് പന്ത്രണ്ട് മണിക്കുള്ള ഫെറിയില്‍ കയറുമ്പോള്‍ മനസ്സ് ചോദിച്ചു...

    'അച്ഛനെ അവസാനമായി ഒന്ന്‍ കാണാന്‍ സാധിക്കുമോ??" അല്ലാതെ വന്നാല്‍ ജീവിതം മുഴുവന്‍ ആ ദുഖവും പേറി ജീവിക്കേണ്ടി വരും.."

                                     ഒരുറപ്പ് പോലുമില്ലാതെ ഉള്‍ക്കടല്‍ താണ്ടി ഫെറി മുന്നോട്ട് നീങ്ങുമ്പോള്‍ ഞാനും, ഭാര്യയും മനസ്സ് കൊണ്ട് എല്ലാ ദൈവങ്ങള്‍ക്കും അരികിലായിരുന്നു.പ്രാര്‍ത്ഥനയും, കണ്ണീരും കലര്‍ന്ന നിശബ്ദമായ നിമിഷങ്ങള്‍.ഒടുവില്‍ മനസ്സ് ബലപ്പെടുത്തി ഞാന്‍ അവളോട്‌ ഉള്ളില്‍ കരഞ്ഞു കൊണ്ട് എന്‍റെ അവസാന തീരുമാനം തുറന്ന്‍ പറഞ്ഞു..

   "പോകാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ വിളിച്ച് പറയും...നാളെ തന്നെ സംസ്ക്കാരം നടത്തി കൊള്ളാന്‍..മൃതദേഹം കാത്ത് വെക്കുന്നത് മരിച്ച വ്യക്തിയോട് ചെയ്യുന്ന ദ്രോഹമാണ്, അനാദരവ് ആണ്.."

                                       കണ്ണീരില്‍ കലര്‍ന്ന ആ വാക്ക് സത്യമാക്കുന്നത് പോലെ ദൂരെ നിന്ന് കണ്ടു..ടെര്‍മിനലിന്റെ പുറത്തേക്ക് നീളുന്ന നീളന്‍ ഇമിഗ്രേഷന്‍ ക്യൂ..ഒപ്പം ബെര്‍ത്ത് കിട്ടാന്‍ കാത്ത് കിടക്കുന്ന  ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കുറേ യാനങ്ങള്‍..അതിലൊന്നില്‍ പുകയുന്ന മനസ്സുമായി ഞങ്ങള്‍..മനസ്സ് തളര്‍ന്ന്‍ പോയി..വാച്ചില്‍ സൂചികള്‍ വേഗത്തില്‍ ഓടുന്നു.ഒന്ന്‍ പിടിച്ച് നിര്‍ത്താന്‍ കഴിയാതെ കണ്ണുകള്‍ കണ്ണ്‍ നീരില്‍ മറയുന്നു.അങ്ങ് ദൂരെ അനക്കമില്ലാത്ത ആയിരങ്ങളുടെ ക്യൂ, കര കാണാന്‍ സാധിക്കാത്ത  ഞങ്ങളുടെ ഫെറി, കടലിന്‍റെ അഴത്തേക്കാള്‍ ആഴമുള്ള ദുഃഖം പേറി ഞങ്ങള്‍.മനസ്സിനെ കീറി മുറിക്കുന്ന പോലെ മുന്നിലെ തടസ്സങ്ങള്‍.

                                       ഒടുവില്‍ പുറത്തെ തിരക്കിലേക്ക് കരയടുത്ത ഫെറിയില്‍ നിന്നും ഞങ്ങള്‍ കാല് കുത്തുമ്പോള്‍ സമയം ഉച്ച കഴിഞ്ഞ് 3.20 PM..മുന്നില്‍ ശേഷിക്കുന്ന രണ്ട്‌ മണിക്കൂര്‍ കൊണ്ട് എമിഗ്രെഷന്‍, പിന്നെ ഫെറി ടെര്‍മിനലില്‍ നിന്നും ചംഗി എയര്‍പോര്‍ട്ട് വരെയുള്ള അര മണിക്കൂര്‍ യാത്ര. അതിനിടയില്‍ മുന്നില്‍ എല്ലാം മുടക്കുന്ന എമിഗ്രേഷന്‍ ക്യൂ. സിംഗപൂര്‍ വിസ ഇല്ലെന്നുള്ള കടമ്പ, അത് വേറെ..അവിടെയാണ് ദൈവത്തിന്റെ അദൃശ്യ സാന്നിധ്യം മുന്നില്‍ കണ്ട് തുടങ്ങിയത്..തിരക്കേറിയ ക്യൂവില്‍ ദൈവം പോലെ ആ മനുഷ്യന്‍.ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്‍റെ പേരറിയില്ല, മതമറിയില്ല..അയാളുടെ നോട്ടം എന്നെ തേടി വന്ന നിമിഷം ഞാന്‍  ആ വലിയ മനുഷ്യന്‍റെ മുന്നില്‍ എയര്‍ ടിക്കറ്റ് കാണിച്ചു..ഒന്ന്‍ തിരിച്ച് ഒരക്ഷരം മിണ്ടാതെ അയാള്‍ ടിക്കറ്റ് വാങ്ങി എന്നേയും, കുടുംബത്തേയും വിളിച്ച് അടച്ചിട്ടിരിക്കുന്ന മറ്റൊരു  വഴി തുറന്ന്‍ നേരെ എമിഗ്രേഷന്‍ കൌണ്ടറിന്‍റെ മുന്നിലേക്ക്..അവിടെ നിന്ന ഓഫീസറോട് എന്തോ പറഞ്ഞ് അയാള്‍ തിരികെ പോയി..തിരക്കിലെവിടെയോ  അപ്രത്യക്ഷമായി. പകുതി പ്രതീക്ഷയോടെ കൌണ്ടറില്‍ ചെന്നപ്പോള്‍ "വിസയില്ല "എന്ന കാര്യം പറഞ്ഞതും..മറ്റൊരു മനുഷ്യന്‍ (എമിഗ്രേഷന്‍ ഓഫീസര്‍) പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കില്ല..

       "നോ പ്രോബ്ലം..യൂ ഓള്‍ കം വിത്ത് മീ.."

                                          ദൈവം വീണ്ടും മനുഷ്യ രൂപത്തില്‍...എമിഗ്രേഷന്‍ പ്രധാന ഓഫീസ് വരെ നീണ്ട അകമ്പടി വീണ്ടും നല്ല ചില വാക്കുകളില്‍ അവസാനിച്ചു..

      "വെയിറ്റ് ദേര്‍...ഡോണ്ട് വറി.."

                                          ഒരു നിമിഷം ആ കസേരയില്‍ തളര്‍ന്ന്‍ ഇരിക്കുമ്പോള്‍ എന്‍റെ രാജ്യത്തെ  എമിഗ്രേഷന്‍, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തുറിച്ച് നോട്ടവും, അഴുക്ക് നിറഞ്ഞ മനോഭാവവും മനസ്സില്‍ തെളിഞ്ഞു വന്നു...വെറും ഇരുപത് മിനിറ്റ് കൊണ്ട് ദൈവം മുന്നില്‍ വഴിയൊരുക്കി..നാലു പേര്‍ക്കും നാലു ദിവസത്തെ വിസ അനുവദിച്ച് കൊണ്ട് ആ രാജ്യം 4.00 മണിയോടെ ഞങ്ങളെ ആ മണ്ണിലേക്ക് സ്വാഗതം ചെയ്തു.മനസ്സില്‍ വീണ്ടും പ്രത്യാശയുടെ കിരണങ്ങള്‍..കരഞ്ഞു വറ്റിയ കണ്ണുകള്‍ കൊണ്ട് ഒരു വരണ്ട ചിരി അവര്‍ക്ക് സമ്മാനിച്ച് ,മനസ്സ് തുറന്ന്‍ നന്ദി പറഞ്ഞ് കുടുംബത്തെ ചേര്‍ത്ത് പിടിച്ച് പുറത്തെ തിരിക്കിലേക്ക്...പിന്നെ ഒരു ഓട്ടമായിരുന്നു..ഹാര്‍ബര്‍ ബേ ഫെറി ടെര്‍മിനലിന്‍റെ അറ്റത്തുള്ള ടാക്സി കൗണ്ടര്‍ വരെ..അവിടേയും വലിയ ഒരു തടസ്സം മുന്നില്‍ വാ പിളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു..അര മണിക്കൂര്‍ വരെ കാത്ത് നിന്നാലും ടാക്സി കിട്ടാത്ത വണ്ണം ടാക്സിക്കുള്ള നീണ്ട ക്യൂ..എല്ലാം അവസാനിക്കുമെന്ന് തോന്നുന്ന ചില സമയങ്ങളില്‍ ദൈവം വീണ്ടും കൈകള്‍ കടത്തും...പുറത്തെ തിരക്കില്‍ കൂടി നില്‍ക്കുന്നവര്‍ക്ക് ഇടയില്‍ അങ്ങിനെ ഒരാള്‍....ഞങ്ങള്‍ തമ്മില്‍ രണ്ടു വാക്കുകള്‍...

       "ടാക്സി...??"

       "വെയ്റ്റ് നിയര്‍ ദ ബസ്സ് സ്റൊപ്പ്...."

                                            അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞാനും, കുടുംബവും മാറി നിന്നു..കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു വലിയ വണ്ടിയുമായി വന്നു...ഇല്ലീഗല്‍ ടാക്സി ആണെങ്കിലും..എനിക്ക് അത് ലീഗല്‍ ആയി തോന്നി..എന്‍റെ മുന്നിലുള്ള ഒന്നര മണിക്കൂര്‍ സമയം..അതിനുള്ളില്‍ ഞങ്ങള്‍ക്ക് പോകേണ്ട വിമാനം പറന്നുയരും..വണ്ടി ഓടി തുടങ്ങി ആദ്യം അയാള്‍ ചോദിച്ച ചോദ്യം...

      "നിനക്കെങ്ങനെ മനസ്സിലായി ഞാന്‍ പ്രൈവറ്റ് ടാക്സിക്കാരന്‍ ആണെന്ന്??മുന്നേ അറിയുമോ??"

       "നിന്നെ ദൈവം എന്‍റെ മുന്നില്‍ കൊണ്ട് വന്ന്‍ നിര്‍ത്തിയതാണ്..എനിക്ക് അഞ്ച് മണിക്ക്  മുന്‍പേ  എയര്‍ പോര്‍ട്ടില്‍ എത്തണം.."

                                           അയാള്‍ വീണ്ടും എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. അമ്പത് സിംഗപൂര്‍ ഡോളര്‍ വാടക തരണമെന്നോ, ഭയക്കണ്ടാ നീ സമയത്തിന് എത്തുമെന്നോ അങ്ങിനെ കുറേ വാക്കുകള്‍.മുഴുവന്‍ കേട്ടില്ല.മനസ്സ് കുറച്ച് സമയം കഴിഞ്ഞ് ആകാശത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുന്ന ആ വിമാനത്തിലാണ്.ആ വാഹനം കുറച്ച് ദൂരം അതിവേഗം  സുഗമമായി  പോയി. പിന്നീട് പതുക്കെയായി. ചംഗി നോര്‍ത്ത് വേയില്‍ വാഹനങ്ങള്‍ ഇഴയുന്നത് കണ്ടു..ഒപ്പം മുന്നിലെ ഡിജിറ്റല്‍ ബോര്‍ഡില്‍ മുന്നറിയിപ്പും..മുന്നില്‍ നടന്ന അപകടത്തെക്കുറിച്ച്..ട്രാഫിക്ക് ജാമിനെ കുറിച്ച്.. വീണ്ടും ദൈവം ഇടപ്പെട്ടത് പോലെ മിനിട്ടുകള്‍ക്കുള്ളില്‍ തിരക്ക് മാറി വാഹനം സുഖമായി ഓടാന്‍ തുടങ്ങി..ഒടുവില്‍ ടെര്‍മിനല്‍ രണ്ടിലെ മലിന്തോ എയര്‍ വെയ്സ് ഗേറ്റിനു മുന്നില്‍ കാര്‍ നില്ക്കുമ്പോള്‍ വീര്‍പ്പ് മുട്ടി നിന്ന മനസ്സ് ഒരിക്കല്‍ കൂടി ശാന്തമായി.അമ്പത് ഡോളര്‍ വാടക ചോദിച്ച ആ ഡ്രൈവര്‍ക്ക് നേരെ എമ്പത്‌ ഡോളര്‍ നല്‍കി മനസ്സ് കൊണ്ട് നന്ദി പറഞ്ഞ് അകത്തേക്ക്..വാച്ചില്‍ സമയം 4.50 PM..കൊലാലംബൂരിലെക്ക് വിമാനം പുറപ്പെടാന്‍ ഇനിയും 55 മിനിട്ടുകള്‍ ബാക്കി..മനസ്സ് കരഞ്ഞു കൊണ്ട് പറഞ്ഞു...

        "അച്ഛനെ കാണാം..ഇന്ന്‍ രാത്രി തന്നെ...തടസ്സമൊന്നുമില്ലെങ്കില്‍ രാത്രി 10 മണിയോടെ കൊച്ചിയില്‍...അവിടെ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് വീട്ടില്‍."

                                 .പിറ്റേന്ന് രാവിലെ സംസ്ക്കാരം നടത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങാന്‍ വീട്ടിലേക്ക് വിളിച്ചു പറയുമ്പോള്‍ ദൈവത്തിന്‍റെ അദൃശ്യമായ സാന്നിധ്യം അനുഭവപ്പെട്ട ഒരു ദിവസം എനിക്ക് മുന്നില്‍ പുറം കാഴ്ചകളില്‍ ഇരുളില്‍ മുങ്ങാന്‍ തുടങ്ങുന്നത് കണ്ടു..ടെര്‍മിനല്‍ ഗേറ്റിലെ തണുപ്പില്‍ വിയര്‍പ്പ് ചാലിട്ട നെറ്റിയുമായി ചാഞ്ഞിരിക്കുമ്പോള്‍ നിത്യ നീട്ടിയ വെള്ളം അന്നാദ്യമായി ഒരു കവിള്‍ കുടിച്ചു..അന്ന്‍ മുഴുവന്‍ വരണ്ട തൊണ്ടയില്‍ അത് പടരുമ്പോള്‍ ഇനിയുള്ള മണിക്കൂറുകള്‍ വേഗത്തില്‍ അവസാനിക്കാന്‍ മനസ്സ് കൊതിച്ചു.പ്രാര്‍ത്ഥിച്ചു.ഒപ്പം എത്രയും വേഗം നാട്ടിലെത്താന്‍ ശരീരവും..

     ടെര്‍മിനലില്‍ ഇറക്കുമ്പോള്‍ നാട്ടില്‍ നിന്നും പിന്നെ വന്ന കോളുകള്‍ക്ക് ഞാന്‍ ധൈര്യമായി മറുപടി നല്കാന്‍ തുടങ്ങി. "ഇന്ന്‍ രാത്രി തന്നെ എത്തുമെന്നസധൈര്യമുള്ള വാക്ക്..അത് വരെ മൂടി നിന്ന ഭയം മനസ്സില്‍ നിന്നും അകന്ന്‍ പോയിരിക്കുന്നു. തളര്‍ന്ന്‍ പോയ മനസ്സ് ആത്മ വിശ്വാസം പകര്‍ന്ന് തന്നിരിക്കുന്നു.

                                             സിംഗപൂരില്‍ നിന്നും കൊലാലംബൂരിലെത്തിയതും, അവിടെ നിന്ന് കൊച്ചിക്ക് പറന്നതും മനസ്സ് അറിഞ്ഞില്ല..മനസ്സ് എത്രയോ മണിക്കൂറുകള്‍ മുന്‍പ് അച്ഛന്റെ അരികില്‍ എത്തിയതാണ്..എയര്‍പോര്‍ട്ടില്‍  നാട്ടിലെ സ്നേഹിതന്‍ സജിത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു...എയര്‍ പോര്‍ട്ടില്‍ നിന്നും വീട് വരെ പൊങ്ങു തടി പോലെയുള്ള കാര്‍ യാത്ര..രാത്രി 11.20 ന് വീട്ടില്‍...അവിടെ ഇപ്പോഴും കണ്ണില്‍ കണ്ണീര് നിറക്കുന്ന ഒരു കാഴ്ച..എനിക്ക് ജന്മം തന്ന ദൈവം നിശബ്ദനായി, പ്രൌഡ ഗംഭീരത്തോടെ നിത്യ നിദ്രയില്‍...എല്ലാ ദുഖവും, വിഷമവും കരഞ്ഞു തീര്‍ത്ത ആ നിമിഷങ്ങള്‍..

                                          ദൈവം വെച്ചു നീട്ടിയ ഒരു ദിനം..അതില്‍ ദൈവത്തിന്‍റെ സാന്നിധ്യം അറിഞ്ഞ ചില നിമിഷങ്ങള്‍, ബത്താമിലെ എന്‍റെ കൂട്ടുക്കാര്‍ , അറിയാത്ത ആ എമിഗ്രേഷന്‍ ഓഫീസര്‍, പ്രൈവറ്റ് ടാക്സി ഓടിക്കുന്ന ആ ചൈനീസ് വംശജനായ ഡ്രൈവര്‍..പിന്നെ എല്ലാത്തിലുമുപരി എനിക്ക്  ഊര്‍ജ്ജം പകര്‍ന്നു തന്ന അദൃശ്യനായ സര്‍വ്വശക്തന്‍...എല്ലാവരെയും മനസ്സില്‍ സ്മരിച്ച് ഈ വരികള്‍ അവസാനിക്കുമ്പോള്‍ ഒന്ന്‍ മാത്രം മനസ്സില്‍ ബാക്കിയാകുന്നു..

             "നാം അറിയാത്ത ഒരു അദൃശ്യ ശക്തിയുടെ കാവലില്‍ തന്നെയാണ് ഓരോ മനുഷ്യന്‍റെയും ജീവിതം..നമ്മള്‍ ആ ശക്തിയെ ദൈവം എന്ന് വിളിക്കുന്നു..രണ്ടാമത്തെ ചോദ്യം വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു...

"നിങ്ങള്‍ക്ക് എന്നെങ്കിലും  ദൈവത്തിന്‍റെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടോ??

  എന്‍റെ ഉത്തരം :- ഉണ്ട്..2015 ഡിസംബര്‍ ഇരുപത്തിനാലാം തിയ്യതി പകല്‍ സമയത്ത് തീര്‍ച്ചയായും ദൈവം, അല്ലെങ്കില്‍ ആ ശക്തി  പല രൂപത്തില്‍ എന്‍റെ കൂടെയുണ്ടായിരുന്നു..നിശ്ചയമായും,


NB :- അച്ഛന്റെ മരണ സമയത്ത് നാട്ടിലേക്കുള്ള യാത്രയില്‍ സഹായിച്ച പ്രിയ സൌഹൃദങ്ങള്‍, സിംഗപൂര്‍ എമിഗ്രേഷനിലെ ഒഫീസര്‍ന്മാര്‍, ടാക്സിക്കാരന്‍, ഞങ്ങളുടെ ദുഖത്തില്‍ കൂടനിന്നവര്‍, ബന്ധുക്കള്‍, മിത്രങ്ങള്‍ ...എല്ലാവര്‍ക്കും നന്ദിയോടെ.......

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....










                                     

     














ആജീവനാന്തം വിധി....

           

             

                     "കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളുടെ അപര്യാപ്തത കൊണ്ടും, തെളിവുകള്‍ സുതാര്യമല്ലാത്തത് കൊണ്ടും, പ്രതിയെന്ന് ആരോപിക്കപ്പെട്ട   -------------നെ നിരുപാധികം വിട്ടയക്കാന്‍ ഈ കോടതി ഉത്തരവിടുന്നു..."

                                                  വിധി കേട്ടവര്‍ കേട്ടവര്‍ മുഴുവന്‍ മൂക്കത്ത് വിരല്‍ വെച്ചു.കൊല്ലപ്പെട്ട സെക്യുരിറ്റി ജീവനക്കാരന്റെ കുടുംബവും, സുഹൃത്തുക്കളും ആ ഞെട്ടലില്‍ നിന്നും മോചിതരാകും മുന്‍പേ അവന്‍  കോടതിയില്‍ നിന്നും നെഞ്ചും വിരിച്ച് പുറത്തേക്ക്..കൂടെ ലക്ഷങ്ങള്‍ വാരി എറിഞ്ഞു അവനെ  കള്ളതെളിവുകള്‍ നിരത്തി രക്ഷിച്ച വക്കീലും, പരിവാരങ്ങളും..ആര്‍ക്കും പ്രതികരിക്കാന്‍ കഴിയുന്നില്ല..ഒരാളും പ്രതീക്ഷിക്കാത്ത വിധി..കൂടി നിന്നവരില്‍ മുഴുവന്‍ വേദന നിറച്ച വിധി..നീതി വ്യവസ്ഥയിലെ പിഴവുകള്‍ മുഴുവന്‍ മുതലെടുത്ത ഒരു അന്തിമ വിധി...

           "എന്‍റെ കയ്യിലുള്ള കോടികള്‍ക്ക് മുന്നില്‍ മറിയുന്ന നിയമം മാത്രമേ ഈ നാട്ടിലുള്ളൂ പബ്ലിക്ക് പ്രോസിക്യൂട്ടറെ...നിങ്ങള്‍ വെറുതെ എനര്‍ജി കളഞ്ഞു..."

                                                  അവന്‍റെ ധിക്കാരം നിറഞ്ഞ വാക്കുകള്‍ക്ക് മുന്നില്‍ പാവം പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തല കുനിച്ചു..ഒരു കൊലച്ചിരിയോടെ അവന്‍ നടക്കുന്നതിനിടയില്‍ പിന്നില്‍ നിന്നും ആ മനുഷ്യന്‍ പറഞ്ഞു..

          "ഇതിന് മുകളില്‍ കോടതിയുണ്ട്‌ അത് മറക്കണ്ടാ..പിന്നെ സുപ്രീം                                കോടതിക്ക് മുകളില്‍ ഒടുവില്‍ ദൈവത്തിന്‍റെ ഒരു കോടതിയും..."

                                                 അവന്‍  നടന്ന്‍ ജന കൂട്ടത്തിലേക്ക്..ചുറ്റും രക്ഷകരായ് ഗുണ്ടകള്‍..നെഞ്ചും വിരിച്ച് നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച്...ഒരു വര്‍ഷം മുന്‍പ് ഒരു പാവപ്പെട്ട മനുഷ്യനെ കാറിടിച്ച്, ആക്രമിച്ച് ദാരുണമായി കൊന്ന മനുഷ്യനാണ് നിരപരാധിയായി കോടതിയുടെ കണ്ണുകള്‍ അന്തിമ വിധി നല്‍കി സ്വതന്ത്രനായി മാറ്റിയത്..

                                                അവന്‍  നടക്കുന്നതിനിടയില്‍ കാലിലെ വള്ളി ചെരുപ്പുകള്‍ വലിച്ചെറിഞ്ഞു..അനുയായികളില്‍ ആരോ വില കൂടിയ ഷൂ അവന്‍റെ  കാലുകള്‍ക്ക് മുന്നില്‍ കൊണ്ട് വെച്ചു..നിമിഷം നേരം കൊണ്ട് ജയില്‍ വാസിയുടെ വേഷത്തില്‍ നിന്നും മോചനം..കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്ത ആഡംബര കാറിനടുത്ത് എത്തിയതും അവന്‍  കൈകള്‍ കാണിച്ചു..കാറിന്റെ ചാവിക്കായി...വീണ്ടും ആഡംബര ജീവിതത്തിലേക്ക്..പണം തിളച്ച് മറിയുന്ന അഹങ്കാരത്തിന്റെ കൊമ്പിലേക്ക്, ഗര്‍വ്വിലേക്ക് ..

         "സുഹൃത്തെ. ഒരു നിമിഷം ."

                                          കാറിനു മുന്നിലേക്ക് ഞൊണ്ടി ഞൊണ്ടി ഒറ്റ കാലുള്ള ഒരാള്‍..നീണ്ട താടിയും, മുടിയുമുള്ള ഭ്രാന്തനെ പോലെ തോന്നിക്കുന്ന ഒരാള്‍..

         "നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെട്ടുല്ലേ?? പക്ഷെ ദൈവത്തിന്റെ മുന്നിലും, സമൂഹത്തിന്‍റെ മുന്നിലും നിങ്ങള്‍ ഇപ്പോഴും കുറ്റക്കാരന്‍ തന്നെ..."

                                            പഴയ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പുതിയ വില കൂടിയ വസ്ത്രം ധരിക്കുമ്പോള്‍ കാറിനരികില്‍ വന്ന ആ മനുഷ്യന് നേരെ അവന്‍ കയര്‍ത്ത് കൊണ്ട് അവന്‍ പറഞ്ഞു..

         "വേദാന്തം പറയാണ്ട് മുന്നീന്ന്‍ മാറി നിക്കടാ ഒന്നരക്കാലാ...ദൈവത്തിന്റെ മുന്നില്‍ തെറ്റ് ക്കാരന്‍ ആണെങ്കില്‍ ആ ദൈവത്തെ തന്നെ ഞാന്‍ വിലക്കെടുത്തോളം..പണം അതാണ് ദൈവം..അതെന്‍റെ കൂടെയുണ്ട്... മറ്റവന്റെ പോലെ കാറിനടിയില്‍ പോകാതെ മാറി നിന്നോ..നിന്നെ കൊന്നാലും കാണാനുള്ള കണ്ണ്‍  ഈ നാട്ടിലെ നിയമത്തിനില്ല."

                                             അവന്‍റെ അനുയായികളില്‍ ഒരാള്‍ അയാളെ പിടിച്ച് തള്ളി..പുറകിലേക്ക് കാലിടറി വീണ ആ മനുഷ്യന്‍ എഴുന്നേറ്റ് ചിരിയോടെ അവനെ നോക്കി..ശാന്തനായ് പതുക്കെ പറയാന്‍ തുടങ്ങി..

              "ഇന്ന്‍ നിങ്ങള്‍ക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു..
               നാളെയത് മറ്റാരുടേയോ ആകും..മാറ്റം പ്രകൃതി നിയമമാണ്.."

                                            അയാള്‍ വീണ്ടും പറയാന്‍ തുടങ്ങി..ഒരു അപൂര്‍വ തേജസ്സോടെ വാക്കുകള്‍ ഒഴുകുന്നു..ഒന്നും മനസ്സിലാകാതെ അവനും, അവന്‍റെ അനുയായികളും..

            "നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക..
             നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക..."

                                             അവന്‍ കാറില്‍ കയറുമ്പോള്‍ വീണ്ടും അയാള്‍ അടുത്തേക്ക് വന്നു..അയാളെ കണ്ടതും അവന്‍ കലിയോടെ അയാളെ ദേഷ്യത്തോടെ തള്ളി മാറ്റി ഭീഷണി മുഴക്കി...

           "പൊയ്ക്കോടാ കൃമി മുന്നീന്ന്‍..കയ്യും, കാലും ഞാന്‍ വെട്ടിയെടുക്കും...പിന്നെ ഇഴ ജന്തുനെ പോലെ ജീവിക്കേണ്ടി വരും..ചെറ്റേ...                
            "നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു                      മുമ്പേ താഴ്മ "

                                               അവന്‍ വാഹനത്തില്‍ കയറി മുന്നോട്ട് പോകുന്നത് നോക്കി അയാള്‍ വീണ്ടും പറഞ്ഞു..പിന്നെ എന്തോ പിറുപിറുത്ത് കൊണ്ട് കോടതിയുടെ വളപ്പും, റോഡും മുറിച്ച് കടന്ന്‍ ഗലിയിലേക്ക്...ആ ഗലിയുടെ അറ്റത്ത് വലത് വശത്ത് ജുമാ മസ്ജിദും, ഇടത് വശത്ത് അയ്യപ്പന്‍ കോവിലും... അയാള്‍ നടന്ന്‍ ഗലിയിലെ ആള്‍ കൂട്ടത്തില്‍ അപ്രത്യക്ഷമായി..

                                               കുറേ നാളുകള്‍ക്ക് ശേഷം ജയിലറയില്‍ നിന്നും പുറത്ത് വന്നതിന്റെ സന്തോഷവും, ആഡംബര വാഹനം കയ്യില്‍ കിട്ടിയതിന്‍റെ ആവേശവും അവന്‍റെ  കാലുകള്‍ക്ക് നിയന്ത്രണമില്ലാതെ സ്വന്തന്ത്രമാക്കി..വേഗതയില്‍ ചീറി പായുമ്പോള്‍ അവന്‍ ആരേയല്ലാമോ ചീത്ത വിളിച്ചു കൊണ്ടിരുന്നു...അഹങ്കാരവും ആവേശവും ഉന്നതിയിലെത്തിയ ഒരു നിമിഷം..അവന്‍റെ കയ്യില്‍ നിന്നും വാഹന ഗതി നഷ്‌ടമായ ഒരു നിമിഷം..എതിരെ വന്ന ട്രെയിലറിലേക്ക് എല്ലാ ആഡംബരവും ഇടിച്ച് കയറി..ബോധം മാത്രം ബാക്കി വെച്ച് ..എല്ലാ വേദനയും നല്‍കി കൊണ്ട്...

പിന്നേയും  കുറേ നാളുകള്‍ക്ക് ശേഷം..

                                                    ആശുപത്രിയുടെ കവാടത്തിനു മുന്നില്‍ വീല്‍ ചെയറില്‍ അവന്‍..തുട ഭാഗത്ത് നിന്ന് താഴേക്ക് മുറിച്ചു മാറ്റപ്പെട്ട കാലുകള്‍ ..ഒപ്പം മുറിച്ചു മാറ്റിയ വലത് കൈ.. ഒടിഞ്ഞു തൂങ്ങിയ ശരീരവും, ഒപ്പം ഒന്നും സംഭവിക്കാത്ത ബുദ്ധിയും, ബോധവും. വീല്‍ ചെയറില്‍ തല കീഴപോട്ട് നോക്കിയിരുന്ന അവനെ നോക്കി ആരല്ലാമോ പറഞ്ഞു..

        "ദൈവത്തിന്‍റെ കോടതിയുടെ ശിക്ഷ കണ്ടില്ലേ..കാലുമില്ല, ഒരു                                        കയ്യുമില്ല..ഇനി ഇഴഞ്ഞ് ജീവിക്കേണ്ടി വരും.."

        "പണത്തിന്‍റെ നെഗളിപ്പ് കാണിച്ച് ഒരു ജീവന്‍ എടുത്തോനാ..കോടതി                        ശിക്ഷിക്കാതെ വിട്ടത് നന്നായി..ഇവനൊക്കെ കിട്ടേണ്ട ശിക്ഷ ഇത് തന്ന്യാ.."

                                                          ഇടക്ക് ആംബുലന്‍സില്‍ കയറ്റുന്ന നേരത്ത് അവന്‍ ആശുപത്രി വരാന്തയിലേക്ക് നോക്കി..അവിടെ ആള്‍ക്കൂട്ടത്തില്‍ അയാള്‍..താടിയും മുടിയും വളര്‍ത്തി ഞൊണ്ടി ഞൊണ്ടി...കോടതി വളപ്പിലെ പഴയ ഓര്‍മ്മകള്‍ അവനിലേക്ക്..ചിരിയോടെ അയാളുടെ ചുണ്ടുകള്‍ അവനെ നോക്കി മന്ത്രിക്കുന്നത് പോലെ അവന് തോന്നി...

          "നല്ലതിനും മുമ്പേ സ്നേഹം ഉള്ളവരായിരിപ്പിന്‍..
           സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്കുന്നു...

          "നല്ലത് മാത്രം സംസാരിക്കുക...അല്ലെങ്കില്‍ മൗനം പാലിക്കുക.".

          "സമൂഹ നന്മ ആഗ്രഹിക്കുന്ന മനുഷ്യന്‍ സ്വജീവിതം അതിനു                                          മാതൃകയാക്കണം.."

                                                         ആംബുലന്‍സില്‍ കയറി കിടക്കുമ്പോള്‍ അവന്‍റെ ബുദ്ധി മണ്ഡലത്തില്‍ അയാള്‍ പറഞ്ഞ ആ പുണ്യ ഗ്രന്ഥങ്ങളിലെ വാക്കുകള്‍ വീണ്ടും ഒരശരീരി പോലെ മുഴങ്ങി കൊണ്ടിരുന്നു..വീണ്ടും വീണ്ടും.....

NB:- കഥാപാത്രങ്ങള്‍ക്ക് ആരോടെങ്കിലും സാമ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

                                                       

                                           



                                       

                                           





        



                                             

2016, ജനുവരി 16, ശനിയാഴ്‌ച

പാതയില്‍ ഒറ്റപ്പെടുന്നവര്‍...

                                                     
                                                     
                                                    ചുവപ്പും, കുങ്കുമവും,മഞ്ഞയും പൂക്കള്‍ കൊഴിഞ്ഞ് വീണു വര്‍ണ്ണാഭമായ പാതയിലൂടെ ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി അയാള്‍ നടന്നു..തണുപ്പ് വീണ തടാകത്തിന്‍റെ കരയില്‍ പ്രഭാതം പതിവിലും മങ്ങി ഉണര്‍വില്ലാതെ ശോക ചായയില്‍ ആരില്‍ നിന്നോ ഒളിച്ചോടി ഇരുളില്‍ മുങ്ങാന്‍ കൊതിക്കുന്നത് പോലെ..നരച്ച മേല്‍ കുപ്പായത്തിനുള്ളില്‍ കൂടി തണുപ്പ് ഒരു ദയയും നല്കാതെ അയാള്‍ക്കുള്ളിലെ വേദനയുടെ നെരിപ്പോടിലേക്ക് കുത്തി കയറി പിന്നിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് പോലെ...മുന്നിലെ പാത തുല്യം നേര്‍ രേഖയായി കിടക്കുന്ന ജീവിതത്തില്‍ നിന്നും,പിന്നെ  തിരിച്ച് വരാന്‍ ശ്രമിക്കുന്ന ഓര്‍മ്മകളില്‍ നിന്നും...

                                                     പാതയില്‍ വര്‍ണങ്ങള്‍ വിതറുന്ന ഇരു വശത്തേയും മരങ്ങള്‍ നഷ്‌ടമായ ഒരിടത്ത് കണ്ട കുരിശ് പള്ളി കത്തില്‍ അവള്‍ എഴുതിയിരിക്കുന്ന അടയാളമാണ്..ചുറ്റും ഒരു പക്ഷി പോലും ഒച്ച വെക്കാത്ത ആരോ ശപിച്ച പോലെയുള്ള  മൂകത..അനുനിമിഷം തണുപ്പ് തിരമാല പോലെ ഇരച്ച് കയറുന്നു..പ്രകൃതിയും  ആ തണുപ്പില്‍ വിറ പൂണ്ട് ഇനിയും ഉണരാതെ ..പള്ളിക്ക് മുന്നില്‍ ഒരു നിമിഷം നിന്ന് തടാകത്തിന്റെ അറ്റം വരെ നീളുന്ന പാതയിലെ മങ്ങിയ കാഴ്ചയിലേക്ക് കണ്ണോടിച്ചു..അവിടെ ഒരു ഇരുണ്ട രൂപം പ്രത്യക്ഷമായിരിക്കുന്നു..അയാളുടെ ഹൃദയത്തിന്‍റെ ചലനവും താളവും ആ രൂപം അടുത്തേക്ക് എത്തുന്നതിന് അനുസൃതമായി മാറി കൊണ്ടിരുന്നു..

                                               "വാടി കരിഞ്ഞ ഒരു പനി നീര്‍ പുഷ്പം..ഒരിക്കല്‍ ജ്വലിച്ച് നിന്നിരുന്ന കണ്ണുകള്‍ക്ക് ചുറ്റും വലയം കെട്ടിയ കറുപ്പ് നിറം..അതില്‍ കെട്ടി കിടക്കുന്ന ദുഖത്തിന്റെ ആഴങ്ങള്‍, ഞരമ്പുകള്‍  പൊങ്ങി വികൃതമായ കൈകള്‍, കുഴിനഖം ബാധിച്ച അഴുക്ക് പുരണ്ട കാലുകളുടെ പിന്‍ ഭാഗം വിണ്ട് കീറി വികൃതം..വേദനയുടെ താളം നിറഞ്ഞ നിശ്വാസം, ഒന്നിലും ഉറക്കാന്‍ കഴിയാത്ത നോട്ടം, നിറം മങ്ങിയ കറുത്ത വസ്ത്രങ്ങള്‍.."

                                             അവള്‍ മെല്ലെ മുഖം ഉയര്‍ത്തി അയാളെ നോക്കി..അയാള്‍ ഒരു പ്രതിമ പോലെ പ്രതികരിക്കാന്‍ കഴിയാതെ..അവര്‍ക്ക് ചുറ്റും തളം കെട്ടിയ തണുപ്പ് ആ കാഴ്ചയില്‍ ഉരുകി ബാഷ്പമായ് ആകാശത്തിലേക്ക് ഉയരും പോലെ..ആറു വര്‍ഷത്തിനു ശേഷമുള്ള നോട്ടം..കാഴ്ച..അത്രയും തന്നെ ദൈര്‍ഘ്യം നിറഞ്ഞ മൗനം അവള്‍ തന്നെയാണ് ഭേദിച്ചത്..

                  "സുഖാണോ..?"

                  "ഇത് വരെ  ഇല്ലായിരുന്നു..ഇപ്പോള്‍ ഈ ചോദ്യം കേട്ടപ്പോള്‍ ഒരു സുഖം തോന്നി..നെഞ്ചില്‍ കാര മുള്ളുകള്‍ തറക്കുന്ന പോലെ ഒരു സുഖം.."

                                          ഉത്തരം ഒരല്പം ക്രൂരമായോ? ആറു വര്‍ഷം മുന്പ് ഈയൊരു സുഖത്തിന് വേണ്ടിയല്ല അവളെ ഈ തണുപ്പ് നിറഞ്ഞ അന്യ ദേശത്ത് കൊണ്ട് വന്ന് പ്രതീക്ഷകള്‍ നിറച്ച് ഒരു നറുതിരി നാളം പോലെ പഠിക്കാന്‍ ചേര്‍ത്തത്..എന്നിട്ടും..എല്ലാം കരിന്തിരി പോലെയാക്കി ജീവിതത്തിലെ സ്വപ്നങ്ങള്‍ ചാമ്പലാക്കി ഒരന്യ ദേശക്കാരന്‍റെ കൂടെ...അതും ഒരന്യ.........എല്ലാം ഉപേക്ഷിച്ച്..

              "എന്നോട് വെറുപ്പ് തോന്നണുണ്ടോ?''

                                             ഇന്നലെ രാത്രിയില്‍ നാട്ടില്‍ നിന്നും ഈ നഗരം ലക്ഷ്യമാക്കി മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ കാണാന്‍ യാത്ര തിരിക്കുമ്പോള്‍ പ്രതീക്ഷിച്ച ചോദ്യം തന്നെ രണ്ടാമതായി ആ മുഖത്ത് നിന്നും..

            "വെറുപ്പോ?? നിന്നോട് ഒരിക്കലുമില്ല..എന്‍റെയീ  ജീവിതത്തോട് തോന്നിയിട്ടുണ്ട്..ജീവിതപാതയില്‍ ഒറ്റ പെട്ട് പോകുമ്പോള്‍ തോന്നുന്ന ഒരു തരം വിരക്തി..എത്രയും വേഗം മരണത്തില്‍ എത്തി ചേരാനുള്ള കൊതി..

                                             ആ വാക്കുകളില്‍ അവള്‍ ഇടറി..അവിശ്വസനീയമായ ഒരു ഭാവത്തില്‍, മനസ്സില്‍ പെയ്യുന്ന ദുഖത്തോടെ മിഴിച്ച് നോക്കി..അവളുടെ കണ്ണുകളിലെ വിളര്‍ച്ചയില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞ് അടുത്ത ചോദ്യം..ഒരിക്കലും അവള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരുത്തരമുണ്ട് അതിന് മറുപടിയായി..

                "നിന്‍റെ അമ്മക്ക് സുഖായിരിക്കും....അതിന് വേണ്ടി എല്ലാ ആണ്ടിലും ഞാനും പ്രാര്‍ത്ഥിക്കാറുണ്ട്..ബലിയിടാറണ്ട്..കഴിഞ്ഞ അഞ്ചു വര്‍ഷമായി മോടക്കീട്ടില്ല..നീ ഞങ്ങളെ വിട്ടു പിരിഞ്ഞ് പോയി ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അമ്മയും പോയി..തിരികെ വരാന്‍ കഴിയാത്ത ലോകത്തേക്ക്......"


                                               അത് കേട്ടതും അവള്‍ കൂറെ നേരം കരഞ്ഞു..കണ്ണുകള്‍ കൊണ്ടും, മനസ്സ് കൊണ്ടും ..അയാളുടെ നരച്ച രോമം നിറഞ്ഞ മുഖത്ത് കരഞ്ഞു കൊണ്ട് മെലിഞ്ഞ കൈകള്‍ നീട്ടി തൊടാന്‍ തുനിഞ്ഞപ്പോള്‍ ദൂരെ നിന്നും വിലക്കിന്റെ രൂപത്തില്‍ ഒരു വാഹനത്തിന്‍റെ അക്ഷമ നിറഞ്ഞ ഹോണ്‍ മുഴങ്ങി..അയാള്‍ അവിടേക്ക് കണ്ണുകള്‍ നീട്ടി..ആറു വര്‍ഷം മുന്പ് തന്നില്‍ നിന്നും എല്ലാ സുഖങ്ങളും പറിച്ചെടുത്ത ഒരു അവ്യക്ത രൂപം ദൂരെ..പനി നീര്‍ പൂവ് പോലെ കൊണ്ട് നടന്ന നിധി കൈക്കലാക്കി ജീവിതം എന്നേക്കുമായി ഇരുട്ടിലേക്ക് തള്ളി വിട്ട ഏതോ ഒരു രൂപം..കണ്ടിട്ടില്ല..കാണാന്‍ മനസ്സ് വന്നിട്ടില്ല...

              "നിനക്ക് സുഖാണോ??"

                                               അത്രയും നേരം കരഞ്ഞ അവളുടെ കണ്ണുകളില്‍ ഒരു നടുക്കം മിന്നല്‍ പോലെ പാഞ്ഞത് അയാള്‍ തിരിച്ചറിഞ്ഞു..അവള്‍ അറിയാതെ ദൂരെ ഹോണ്‍ മുഴങ്ങിയ ദിശയിലേക്ക് നോക്കി..ഒരു ഭീതി നിഴലാടിയ ചലനങ്ങളില്‍ നിന്നും, കവിളിലെ കറുത്ത പാടുകളില്‍ നിന്നും, നെറ്റിയിലെ തുന്നല്‍ കെട്ടുകള്‍ ഉണങ്ങിയ അടയാളങ്ങളില്‍ നിന്നും എല്ലാം ഉത്തരമില്ലാതെ മനസ്സിലാകുന്നു..അവള്‍ ഇന്നനുഭവിക്കുന്ന സുഖം..അതിന്‍റെ ആഴം, വ്യാപ്തി..

                                            അത് വരെ അവര്‍ക്കിടയില്‍ ഖനീഭവിച്ച പ്രകുതിയുടെ മൗനം മുറിച്ച് ഒരു അമ്മ പക്ഷി പാതയോരത്തെ മരച്ചില്ലയില്‍ നിന്നും കരയാന്‍ തുടങ്ങി..ഒരു പക്ഷെ കുഞ്ഞ് നഷ്‌ടമായ വേദന കൊണ്ടാകാം..കുറേ കരഞ്ഞ് പിന്നെ പള്ളി മേടയിലെ കുരിശിലേക്ക് പറന്നിറങ്ങി വീണ്ടും കരയാന്‍ തുടങ്ങി..ഒരു പക്ഷെ നഷ്‌ടമായ കുഞ്ഞിനെ തിരിച്ച് കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതാകാം..അയാളും പ്രകുതിയില്‍ വിറ പൂണ്ട് നില്‍ക്കുന്ന പള്ളിയേയും, കുരിശിനേയും നോക്കി..ഒരു നിമിഷം മനസ്സില്‍ പ്രാര്‍ത്ഥന നിറച്ച് അവളുടെ നേരെ നോക്കി..അവസാനത്തെ ചോദ്യം..

          "നിനക്ക് എന്‍റെ കൂടെ പോന്നൂടെ?? "

                                            അതിന് മറുപടി പറയും മുമ്പേ ദൂരെ നിന്നും വിലക്കിന്റെ വാറോല വീണു..അക്ഷമയുടെ ഹോണ്‍ ശബ്ദം പോലെ..അവള്‍ ഞെട്ടി തിരിഞ്ഞ് കവിളുകള്‍ പൊത്തി നോക്കി..പിന്നെ അയാള്‍ക്ക് നേരെ തിരിയുമ്പോള്‍ ആ കണ്ണുകളില്‍ തടാകത്തിലെ ജലം പോലെ ഭയം നിഴലിച്ച് കണ്ടു..തീരുമാനം പോലെ അയാള്‍ക്ക് നേരെ തല കുലുക്കി "സാധിക്കില്ല" എന്ന്‍ മറുപടി നല്‍കി തിരികെ നടക്കാന്‍ തുടങ്ങി..അയാളുടെ കണ്ണില്‍ നിന്നും ഒരു നീര്‍ തുള്ളികള്‍ പൊട്ടി അടര്‍ന്ന്‍ തണുത്ത പ്രകൃതിയില്‍ ലയിച്ചു..എല്ലാ പ്രതീക്ഷയും നഷ്ടമായ നിമിഷം..പിന്നെ എന്തോ ചിന്തിച്ച് ഒരു പിന്‍വിളി..

          "മോളമ്മാ..."

                                            ഒരു നിമിഷം അവളുടെ ചലനം നിലച്ചു...ആറു വര്‍ഷം മുമ്പ് വരെ അച്ഛനും, അമ്മയും  വിളിച്ചിരുന്ന വിളി പേര്....സ്നേഹവും, വാത്സല്യവും കലര്‍ന്ന ആ വിളി നഷ്ടമായത് ഈ തണുത്ത നഗരത്തില്‍ വന്നതിന് ശേഷം..ജീവിതത്തില്‍ അപക്വമായ ഒരു എടുത്ത് ചാട്ടം..അതില്‍ പിഴച്ച ജീവിതം..അതില്‍ നഷ്‌ടമായ ബന്ധങ്ങള്‍..അച്ഛന്‍, അമ്മ...

                                            അയാള്‍ അവള്‍ക്ക് അരികിലേക്ക് വന്നു..കയ്യിലെ തുണി സഞ്ചിയില്‍ കരുതിയിരുന്ന ഒരു ഫയല്‍ അവള്‍ക്ക് നേരെ നീട്ടി..വേദന നിറഞ്ഞ ഒരു നോട്ടം..ആറു വര്‍ഷം മുന്‍പ് നഷ്‌ടമായ മകള്‍..വീണ്ടും എന്നേക്കുമായി നഷ്ടമാകുന്നു..ഇനിയൊരു കൂടി കാഴ്ച ..ഉണ്ടാകില്ല..അതിന് വിധിയും ദൈവവും അവസരം തരില്ല..നീണ്ടു കിടക്കുന്ന ജീവിത പാതയില്‍ ഭംഗം വരുത്താന്‍ മാരക രോഗങ്ങള്‍..ഇനിയുള്ള ദിവസങ്ങളില്‍ എവിടെയെങ്കിലും കാലിടറി വീണ്...

           "ഇതെന്താ ഇത്.."

                                            ഫയലുകള്‍ വാങ്ങാന്‍ മടി കാണിച്ച അവളുടെ കൈകളില്‍ ബലമായി ഏല്പിച്ച് അയാള്‍ കണ്ണ്‍ നീര്‍ കൊണ്ട് ചിരിക്കാന്‍ ശ്രമിച്ചു..പിന്നെ ജീവിത സാഫല്യം നേടിയ ഒരുവനെ പോലെ നഷ്ടമാകാന്‍ തുടങ്ങിയ ഊര്‍ജ്ജം തിരികെയെടുത്ത്‌ അവളുടെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച് മെല്ലെ പറഞ്ഞു..

         "അച്ഛന്റെ ജീവിതമായിരുന്നു ഇത്..എന്‍റെ മോള് ജനിച്ച് വീണത് മുതല്‍ അച്ഛനും, അമ്മയും സ്വരു കൂട്ടിയ പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ, ചെറിയ ചെറിയ സമ്പാദ്യങ്ങള്‍..അതിന്‍റെ കടലാസ്സുകള്‍ ആണിത്..ഇതില്‍ പല കടലാസിലും അച്ചന്‍റെ വിയര്‍പ്പും, ആധിയും, വ്യഥയും, വിശപ്പും, പടര്‍ന്നിട്ടുണ്ട്..നിനക്ക് വേണ്ടി മാത്രം കെട്ടി ഉയര്‍ത്തിയ ഇതൊന്നും ജീവിത പാതയില്‍ ഒറ്റപ്പെട്ട് പോയ ഈ വയസ്സന് വേണ്ട..ഞാന്‍ പോകുന്നു..തിരികെ..."

                                              കണ്ണീരില്‍ കുളിച്ച് നിന്ന അവളെ അയാള്‍ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്തു..പിന്നെ സ്വന്തം കണ്ണ് നീര്‍ തുടച്ച് ചിരിയോടെ പറഞ്ഞു...

         "അമ്മ അച്ചനെ കാത്തിരിക്കാന്‍ തൊടങ്ങീട്ട് കൊല്ലം അഞ്ചായിരിക്കുന്നു.....ഞാന്‍ നാളെ വരാം, മറ്റന്നാള്‍ വരാം എന്നൊക്കെ പറഞ്ഞ് ആ പാവത്തിനെ ഓരോ ദിവസവും പറ്റിക്കേണ്...ഇനി അധികം വൈകില്ല..ഒരു ദിവസം അച്ഛനും പോകും..ക്യാന്‍സര്‍ അതിന്‍റെ അവസാനത്തെ മൂര്‍ച്ചയിലാ..

                                                വേദനയോടെ എന്തോ പറയാന്‍ അവള്‍ തുടങ്ങിയെങ്കിലും ഇത്തവണ അക്ഷമയുടെ നീണ്ട ഹോണടി അവളെ തേടിയെത്തി..

          "ഡാഡി ഞാന്‍ പോട്ടെ..അദ്ദേഹത്തിനു ദേഷ്യം വരും..എന്നോട് പൊറുക്കണം..എല്ലാ തെറ്റുകള്‍ക്കും..അടുത്ത ജന്മത്തിലും നിങ്ങളുടെ മകളായി ജനിക്കണം..ഒരു നല്ല കുട്ടിയായി, ഒരു നല്ല മകളായി, ശപിക്കരുത്..മാപ്പ്..



                                             ഉറക്കെ കരഞ്ഞുകൊണ്ട്‌ വീണ്ടും ഹോണ്‍  ശബ്ദം വന്ന ദിക്കിലേക്ക് തിരിഞ്ഞ് നോക്കി അവളോടുമ്പോള്‍ അയാള്‍ക്ക് തോന്നി പിച്ച വെക്കാന്‍ തുടങ്ങിയ മകളാണ് മുന്നിലെന്ന്...

       "മോളമ്മാ..സൂക്ഷിച്ച്..."

                                               അത് വരെ മൂടി നിന്ന പ്രകൃതി വീണ്ടും ഇരുളില്‍ മുങ്ങാന്‍ തുടങ്ങി..അവള്‍ പോയ വഴിയിലെ കാഴ്ചകള്‍ മങ്ങി തുടങ്ങി..കുരിശ് പള്ളിയുടെ മുകളില്‍ നിന്നും കിളി വീണ്ടും കരഞ്ഞുകൊണ്ട്‌ തല ചുഴറ്റി അവിടെ പറന്നു നടന്നു..കാണാന്‍ കഴിയാത്ത കുഞ്ഞിനെ തേടി..അയാള്‍ വിറച്ച് നില്‍ക്കുന്ന പ്രകൃതിയിലൂടെ തിരികെ നടന്നു..നീണ്ടു കിടക്കുന്ന വര്‍ണ്ണാഭമായ പാതയിലൂടെ...അയാള്‍ക്ക് ചുറ്റും പ്രകൃതി വീണ്ടും വീണ്ടും ഇരുട്ട് നിറച്ചു...ആ ഇരുട്ടില്‍ അയാളും മാഞ്ഞു പോയി..ഒരു പൊട്ട് പോലെ....


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍                                    

harishkdlr.blogspot.com





















2015, ഡിസംബർ 22, ചൊവ്വാഴ്ച

"തിരിച്ചറിവിലൂടെ ഒരു തിരിച്ചുവരവ്"

                                                         


                                                              ആദ്യത്തെ അടി കിട്ടിയത് മുഖത്താണ്..ഇരുട്ടില്‍ കണ്ണുകള്‍ കുറച്ച് സമയത്തേക്ക് കാഴ്ച നഷ്ടമായത് പോലെ.. ചെത്തി തേക്കാത്ത ചുവരിലേക്ക് കുഴഞ്ഞു വീണതിന് പുറകെ വയറ്റിലൊരു ചവിട്ടും, മുഴുത്ത തെറിയും..കുട്ടികളുടെ  നിലവിളി പുറത്ത് പെയ്യുന്ന മഴയില്‍ തട്ടി തിരികെ വന്നു..

               "#@##@##@ '' നീ ഓട്ടോറക്ഷ ഓടിക്കണ ചെക്കന്‍റെ കൂടെ എവിടെക്കാടീ കൊടിച്ചി പട്ടി  പോയത്??

                                                               അയാളുടെ കയ്യും, കാലും തളരും വരെ അടിയും, ചവിട്ടും, അര്‍ദ്ധ ബോധാമായ് തറയില്‍ അനക്കമില്ലാതെ കിടക്കുമ്പോള്‍ മങ്ങിയ വെട്ടത്തില്‍ ചോറ് വെച്ച കലം പുറത്തേക്ക് എറിയുന്നത് കണ്ടു..കുട്ടികളുടെ നേരെ കാലുയര്‍ത്തി ചെല്ലുന്നത് കണ്ടപ്പോള്‍ നിലത്ത് കിടന്ന് കൊണ്ട് അയാളുടെ കാലില്‍ കയറി പിടിച്ചു..അതിന്‍റെ പ്രതിഫലം പോലെ  ചവിട്ടും, തൊഴികളും , കുട്ടികള്‍ പുറത്തെ ഇരുട്ടില്‍ എന്നത്തെയും പോലെ  എവിടെയോ ഓടി മറഞ്ഞു..ഒച്ചയും, പുലയാട്ടും പെരുമഴയില്‍ അലിഞ്ഞപ്പോള്‍ അയല്‍ക്കാര്‍ പോലും ഒന്നുമറിഞ്ഞില്ല..ആരും പ്രതികരിച്ചില്ല..മുറ്റത്ത് കെട്ടിയിട്ട നായ മാത്രം അയാള്‍ക്ക് നേരെ കുരച്ച് പ്രതിഷേധം അറിയിച്ചു..കാലുയര്‍ത്തി നാഭിയില്‍ ഒരു ചവിട്ട് ചവിട്ടി  മുഖത്ത് കാറി തുപ്പി അയാള്‍ പുറത്തേക്ക്...

                                                                  നായ കുതിച്ച് ചാടിയപ്പോള്‍ അതിനേയും ചവിട്ടി..മുറ്റത്ത് നിന്നും ഒരു മോങ്ങല്‍..പിന്നെ നായക്ക് നേരെയും ചില ചീത്ത വാക്കുകള്‍..തറയിലൂടെ ഇഴഞ്ഞു ഉമ്മറപ്പടിയില്‍ എത്തിയപ്പോള്‍ ചിന്ത മക്കളെ കുറിച്ചായിരുന്നു..ഇരുളില്‍ പേടിയോടെ മറഞ്ഞ കുഞ്ഞുങ്ങളെ വേദന കലര്‍ന്ന പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു..ശബ്ദം പുറത്തേക്ക് വരുന്നില്ല. തൊണ്ട കുഴിയില്‍ തട്ടി തടഞ്ഞ്‌ ഇല്ലാതെയാകുന്നു. മഴത്തുള്ളികള്‍ മുഖത്തും, ചുണ്ടിലും പരന്നു..എവിടെയെല്ലാമോ വേദന..രക്തം പൊടിഞ്ഞ മുറിവുകള്‍..കുറേ കൂടി ഇഴഞ്ഞു മഴയിലേക്ക്..മുറ്റത്ത് കെട്ടിയിട്ട നായ അത് കണ്ടിട്ടാകണം വേദന കൊണ്ട് കരഞ്ഞു ചങ്ങല പൊട്ടിക്കാന്‍ നോക്കി....

             "അമ്മേ..അച്ഛന്‍ പോയോ?? ഒരു പാട് തല്ലിയോ??"

                                                                 വേദനയില്‍ ഒരു ചെറിയ സന്തോഷം പകര്‍ന്ന് മൂത്ത മകളുടെ വാക്കുകള്‍..പിന്നില്‍ പേടിയോടെ രണ്ടാമത്തവള്‍..അവരുടെ  കരച്ചില്‍ കേട്ടപ്പോള്‍ പതുക്കെ എഴുന്നേറ്റ് ഇരിക്കാന്‍ ശ്രമിച്ചു..ഒടുവില്‍ ശീതന്‍ നിറഞ്ഞ വരാന്തയില്‍ മഴവെള്ളത്തില്‍ പൊട്ടിയ മുറിവുകളുടെ നീറ്റലുമായി മെല്ലെ കണ്ണുകള്‍ തുറന്നപ്പോള്‍ മഴവെള്ളത്തില്‍ ഒഴുകി നടക്കുന്ന ചോറ് വെച്ച കലം..രണ്ടു മക്കളേയും ചേര്‍ത്ത് പിടിച്ച് കുറേ നേരം കരഞ്ഞു..കണ്ണീര്‍ തുള്ളികള്‍ മഴത്തുള്ളികളെ പോലെ വരാന്തയില്‍ പടര്‍ന്ന്‍ ദുരിത ചിത്രങ്ങള്‍ വരച്ചു..

           "മക്കള് അകത്തേക്ക് പൊയ്ക്കോ..മഴ നനയണ്ടാ.."

                                                                 പതുക്കെ എഴുന്നേറ്റപ്പോള്‍ വീണു പോകുമെന്ന് തോന്നി..എഴുന്നേറ്റ് നില്‍ക്കുന്നത് കണ്ടപ്പോള്‍ നായ ആഹ്ലാദം കൊണ്ട് വാലാട്ടി  കാണിച്ചു...പിടിച്ച് പിടിച്ച് അകത്തേക്ക് ചെല്ലുമ്പോള്‍ മുറിയില്‍ വലിച്ച് വാരിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, താഴെ വീണു കിടക്കുന്ന അരി പാത്രം..അതിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരുന്ന പൈസ മാത്രം കാണാനില്ല..വേദനയോടെ ചുമരില്‍ കൊളുത്തിയിട്ട നിറം മങ്ങിയ വിവാഹ ഫോട്ടോയിലേക്ക് നോക്കി..സംരക്ഷിക്കാന്‍ വാക്ക് നല്‍കിയ മനുഷ്യന്‍...

           "മോളുടെ കാത് കുത്തി ഒരു തരി പോന്നിടാന്‍ കാത്ത് വെച്ചതാ..അയാള്‍ അതും കൊണ്ട് പോയി..ഒടുക്കത്തെ കുടി കുടിക്കാന്‍.."

                                                                     അകത്തേക്ക് പോയി ഒരു പായയില്‍ തളര്‍ന്നിരുന്നു..കൂടെ ചിണുങ്ങി കരഞ്ഞുകൊണ്ട്‌ മക്കളും..ഒരു ദിവസം പോലും സമാധാനമായി ആരും ഉറങ്ങിയിട്ടില്ല ആ വീട്ടില്‍ .എന്നും തല്ലും വഴക്കും..ഓരോരോ കാരണങ്ങള്‍..കൊടുങ്ങല്ലൂരിലെ ഒരു ഫര്‍ണീച്ചര്‍  കടയില്‍ തനിക്കൊരു ജോലിയുള്ളതിനാല്‍ കുടുംബം പട്ടിണി കിടക്കാതെ മുന്നോട്ട് പോകുന്നു..ഇന്നിപ്പോള്‍ തല്ലിയതും, കഴിഞ്ഞ കുറേ ദിവസമായി ക്രൂരമായി തല്ലുന്നതും അതേ കാരണത്താല്‍. ജോലി കഴിഞ്ഞ് വരുമ്പോള്‍  ഇരുട്ടുന്നതിനു മുന്‍പ്  വീടിലെത്താന്‍ പരിചയമുള്ള ഒരാളുടെ ഓട്ടോയില്‍ കയറി വന്ന കാരണത്തിനായിരുന്നു ഇന്നത്തെ കൊലവിളി....എന്നും വൈകുന്നേരം തലക്ക് ലഹരി പിടിക്കുമ്പോള്‍ ...മടുത്ത് തുടങ്ങി..അത്രയും ദുരനുഭവങ്ങള്‍..

        "അമ്മേ നമുക്ക് ഇവ്ടെന്ന് പോകാം..അല്ലെങ്കില്‍ അച്ഛന്‍ ഒരീസം നമ്മളെല്ലാം  കൊല്ലും.."

                                                                    മൂത്ത മകളുടെ വാക്കുകള്‍..കാര്യങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നു..ഈയിടെയായി അയാളുടെ കാലുകളും, കൈകളും അവള്‍ക്ക് നേരെയും നീളുന്നു..കുട്ടികള്‍ അത് കൊണ്ട് തന്നെ അയാളുടെ നിഴല്‍ വീടിന്‍റെ പരിസരത്ത്കാ ണുമ്പോള്‍ ഓടി ഒളിക്കാന്‍ തുടങ്ങിയിരിക്കുന്നു..ഇളയവള്‍ക്ക് മനസ്സിലാകാനുള്ള പ്രായമായില്ല. എങ്കിലും ഒന്നറിയാം..അമ്മയെ തല്ലാന്‍ മാത്രമാണ് ഇരുട്ടുമ്പോള്‍ അച്ഛന്‍ വീട്ടില്‍ വരുന്നതെന്ന്..

      "അമ്മേ..നമ്മടെ തള്ള കോഴീം, കുട്ടികളും അമ്മി കടക്കല് മഴേത്താ..പിടിച്ച് അകത്ത് കൊണ്ടോരട്ടെ.."

                                                                   തലയാട്ടിയപ്പോള്‍ സന്തോഷത്തോടെ ഓടി പോയി.അവരുടെ വിശപ്പിനെ കുറിച്ചായിരുന്നു ചിന്തിച്ചത്..ചോറ് വെച്ച കലം ഗതി കിട്ടാതെ പുറത്തെ മഴ വെള്ളത്തില്‍. വേദന നിറഞ്ഞ കണ്ണുകള്‍ കൊണ്ട് മൂത്ത മകളെ നോക്കി..

      "മോളെ  ഒരു ഗ്ലാസ്‌ അരിയിട്..കുഞ്ചുനു വെശക്കുന്നുണ്ടാകും ..അമ്മ ഇത്തിരി നേരം കെടക്കട്ടെ..വല്ലാത്ത വേദന..."

                                                                       അവള്‍ എഴുന്നേറ്റ് പോകുമ്പോള്‍ കുറേ കൂടി വളര്‍ന്ന്‍ വലിയ പെണ്ണായത് പോലെ..ഒരു അരക്ഷിത വലയം അവര്‍ക്ക് ചുറ്റും വ്യാപിക്കുന്നത് പോലെ..മദ്യം സ്വഭോധം നശിപ്പിക്കുന്ന ചില രാത്രികളില്‍ അയാളുടെ  കയ്യേറ്റങ്ങള്‍ തന്നിലേക്കെന്ന പോലെ അവളിലേക്കും നീളുന്നു.?.ഈയിടെയായി അയാള്‍ക്ക്സംശയം കൂടുന്നു?.അവളുടെ പിത്രുത്വം പോലും ആരിലോ അടിച്ചേല്‍പ്പിക്കാനുള്ള അബോധ പൂര്‍വ്വമായ ചില ശ്രമങ്ങള്‍..ലഹരിയുടെ ലോകത്തെ നാശത്തിന്റെ അവസാന ഘട്ടത്തിലാണ് അയാള്‍..പകല്‍ എന്തെങ്കിലും ജോലി ചെയ്യും..ഉച്ച മുതല്‍ കിട്ടുന്നത് കൊണ്ട്  മുഴുവന്‍ കുടിക്കും..പിന്നെ വഴക്കും, തല്ലും..ഒന്നിലെങ്കില്‍ സ്വന്തം വീട്ടില്‍ അല്ലെങ്കില്‍ തെരുവില്‍ ആരോടെങ്കിലും..

                                                                         മഴ അവസാനിച്ച് ആകാശത്ത് ഇടി മിന്നലുകള്‍ പ്രകാശം ചൊരിയാന്‍ തുടങ്ങിയ സമയത്ത് പുറത്ത് നിന്നും വീണ്ടും മോശം വാക്കുകള്‍..അയാള്‍ തിരികെ വന്നിരിക്കുന്നു..ചൂടുള്ള കഞ്ഞി കുട്ടികളുടെ കൂടെ വേദനയോടെ കുടിക്കുമ്പോള്‍ വരാന്തയില്‍ നിന്നും പെറോട്ടയുടേയും, ഇറച്ചിയുടെയും ഗന്ധം,,ഒപ്പം വില കുറഞ്ഞ മദ്യത്തിന്‍റെയും..വിളക്കണച്ച് വാതില്‍ ഭദ്രമായി അടക്കുമ്പോള്‍ ഭീതി പിന്നെയും സുരക്ഷിതമല്ലാത്ത വാതില്‍ പാളിയായ് മുന്നില്‍ വന്നു..ഞങ്ങള്‍ ഉറങ്ങുമ്പോള്‍ സ്വബോധം നഷ്‌ടമായ കാലുകള്‍ അതിനെ ചവിട്ടി മെതിച്ച് തന്‍റെ നേരെ വീണ്ടും..മകളുടെ നേരെ. ഭയം..അതിനൊപ്പം മനസ്സിനെ വഴി തെറ്റിക്കുന്ന ചില മരണ ചിന്തകള്‍..അത് കൂടെ കൂടാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായിരിക്കുന്നു,ആത്മ ഹത്യയുടെ രൂപത്തില്‍ മരണം അടുത്ത് വന്നു നില്‍ക്കുന്നത് പോലെ.

                                                                     മക്കളെ ചേര്‍ത്ത് പിടിച്ച് കിടക്കുമ്പോള്‍ മനസ്സില്‍ ഭീതിയും, ആധിയും കൂടി കൂടി വന്നു..ഇങ്ങിനെ ജീവിച്ച് മരിക്കുന്നതില്‍ ഭേദം മക്കളുടെ കൂടെ ജീവിതം അവസാനിപ്പിക്കുന്നതല്ലേ??ഈയിടെ പലവട്ടം തോന്നുന്ന ചിന്ത..

          "സഹിക്കാന്‍ പറ്റാതെ വരുന്ന ഒരു ദെവസം ചേച്ചി ഞാന്‍ കുട്ടികളുടെ കൂടെ ഇതങ്ങട് അവസാനിപ്പിക്കും..."

          "എന്തിനാ നീയ് കുട്ടികള്‍ടെ കൂടെ ചാവണത്??വാങ്ങി കൊണ്ട് വെച്ചിരിക്കണ ബ്രാണ്ടി കുപ്പിയില്‍ വല്ല വെഷം വാങ്ങി കലക്കി വെക്ക്..കുടിച്ച് ആ കുരിപ്പ് ചാവട്ടെ.."

                                                                       രണ്ട്‌ ദിവസം മുന്‍പ് കടയിലിരുന്ന് കണ്ണീരോടെ കൂടെ ജോലി ചെയ്യുന്ന ചേച്ചിയോട് പറഞ്ഞ വാക്കുകള്‍. അങ്ങിനെ മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ല...അരക്ഷിതമായ ലോകത്ത് നിന്നും താനും, രണ്ടു പെണ്‍കുട്ടികളും ഇല്ലാതായി തീരണം...

      "അങ്ങനെ തോന്നണില്ല ചേച്ചി..എന്തൊക്കെ ആയാലും, എത്ര ക്രൂരനായാലും എന്നെ താലി കെട്ടിയ ആള്‍ അല്ലേ? എന്‍റെ രണ്ട്‌ കുട്ടികള്‍ടെ അച്ഛനല്ലേ??

       "അത്രക്ക് ദെണ്ണന്നാല്‍ നീ ചാവ്..കിട്ടണ തല്ല് എല്ലിന്‍റെ എടേല്‍ കയറീട്ട് നെനക്കാ സൂക്കേട്....ഞാന്‍ ആണേല്‍ തിരിച്ചു നല്ല മുട്ടന്‍ വടി എടുത്ത് അയാളുടെ തലമണ്ട തല്ലി പൊളിക്കും.."

                                                                         അവസാനം ചേച്ചി പറഞ്ഞ വാക്കുകള്‍ അത് അടുത്തടുത്ത് വരുന്നത്  പോലെ...ഈയിടെ മനസ്സില്‍ ഇപ്പോഴും മരണ ചിന്ത..കൈ എത്തുന്ന ദൂരത്തില്‍..ചാച്ചിറക്കിലെ പനമ്പ് തട്ടികയില്‍ കുറച്ച് ദിവസം മുന്‍പാണ്‌ "വിഷം"വാങ്ങി കൊണ്ട് വന്ന് വെച്ചത്..പിന്നെ മുറ്റത്തെ അഴ കെട്ടിയ പ്ലാസ്ടിക്ക് കയര്‍...അതും അഴിച്ച് വെച്ചിരിക്കുന്നു..മനസ്സില്‍ അവസാനത്തെ തീരുമാനം മൂന്ന്‍ മരണം..അവിടെ എല്ലാം അവസാനിക്കും. നല്ല ചിന്തകള്‍ മറി കടന്ന്‍ ഒടുവില്‍ മരിക്കാനുള്ള തീരുമാനം മനസ്സില്‍ ദൃഡമായി ഉറപ്പിച്ചു..

     "നാളെ ഞായര്‍...പായസം വെക്കണം..പായസത്തില്‍ ചേര്‍ത്ത്...ആദ്യം മക്കള്‍..പിന്നെ ഞാന്‍..."

                                                                        ഇറയത്ത്‌ നിന്നും വീണ്ടും കുഴഞ്ഞ തെറി വാക്കുകള്‍..പിന്നെ നീണ്ട കൂര്‍ക്കം വലി..എപ്പോള്‍ കണ്ണടച്ച് പോയെന്ന്‍ അറിഞ്ഞില്ല..ഇടയില്‍ എപ്പോഴോ ഒരു  ചീത്ത സ്വപ്നം...മുറ്റത്ത് തള്ള കോഴിയും, കുഞ്ഞുങ്ങളും..സന്തോഷത്തോടെ ഓടി ചാടി..ഒടുവില്‍ പാത്രത്തില്‍ വെച്ച തവിട് തിന്നാന്‍ തുടങ്ങി..വിഷം കലര്‍ത്തിയ തവിട്..ആദ്യം ആദ്യം കുഞ്ഞുങ്ങള്‍...വിഷം കലര്‍ന്ന തവിട് തിന്ന്‍..ഒടുവില്‍ തള്ള കോഴിയും കരച്ചിലോടെ പിടഞ്ഞ് വീണു..മരണം..മുന്നില്‍ മരണം...കണ്ണ്‍ തുറന്നപ്പോള്‍ മേത്തല അമ്പലത്തില്‍ നിന്നും പാട്ട് കേള്‍ക്കാന്‍ തുടങ്ങി..നേരം പുലര്‍ന്നിരിക്കുന്നു..അവസാനത്തെ പ്രഭാതം...നാളെ കാത്തിരിക്കുന്നത് മൂന്ന്‍ വെളുത്ത തുണി കെട്ടുകള്‍ മാത്രം...

                                                                       കാലത്ത് കുളി കഴിഞ്ഞപ്പോള്‍ നോവുകള്‍  ഇല്ലാതായിരിക്കുന്നു.. നല്ലൊരു സാരി ചുറ്റി പുറത്ത് വന്നു നോക്കിയപ്പോള്‍ വരാന്തയില്‍ കാലിയായ കുപ്പിയും, ഈച്ച ആര്‍ക്കുന്ന ഭക്ഷണ ശകലങ്ങളും, സിഗരെറ്റ്‌ കുട്ടികളും....ഒപ്പം ശര്‍ദ്ദിലും..അതില്‍ നിന്നെല്ലാം നായ പോലും വെറുപ്പോടെ മുഖം തിരിച്ചിരിക്കുന്നു..എല്ലാം വൃത്തിയാക്കി അടിച്ച് തുടച്ച് അകത്തേക്ക് കയറിയപ്പോള്‍ മാലാഖ കുട്ടികള്‍ രണ്ട്‌ പേരും കുളിച്ച് സുന്ദരികളായി..

      "അമ്മ ഇന്ന്‍ പായസം ഉണ്ടാക്കാന്‍ പോണു"

      "ഇന്നാരുടെ പെറന്നാള്‍ ആണമ്മേ??"

     "പെറന്നാളല്ല കുഞ്ചു...നമ്മടെ മൂന്ന്‍ പേര്ടേം ജീവിതത്തിലെ ഒരു പ്രധാന ദെവസം..അതാണിന്ന്." ആ വാക്കുകള്‍ പറയുമ്പോള്‍ അതില്‍ വേദന നിറഞ്ഞിരുന്നു.

                                                                      ഇളയവള്‍ മുറ്റത്ത് ചിക്കി നടക്കുന്ന തള്ള കോഴിയുടെ പുറകെ ഓടി പോയി..രാത്രി കണ്ട സ്വപ്നം..വിഷം കലര്‍ന്ന തവിട് തിന്നുന്ന തള്ളകോഴി, കുഞ്ഞി കോഴികള്‍..അമ്മയുടെ മുന്നില്‍ പിടഞ്ഞ് വീഴുന്ന മരണം..അര്‍ത്ഥമുള്ള സ്വപ്നം.ഒരിറ്റ് കണ്ണ് നീര്‍ തുള്ളിയുമായി അകത്തേക്ക് പോകുമ്പോള്‍ ചുമരില്‍ ചാരി വെച്ചിരിക്കുന്ന കൃഷ്ണ ബിംബത്തിലെക്ക് നോക്കി...ചിരി തന്നെ എന്നത്തേയും പോലെ കള്ള ചിരി..

                                                                   അടുക്കളയില്‍ പായസം വെക്കാനുള്ള പാത്രത്തില്‍ പാല്‍ നിറച്ച് തിളപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സും തിളക്കാന്‍ തുടങ്ങി..മക്കള്‍..പൊന്നോമനകള്‍..അവര്‍ വളര്‍ന്ന്‍ സുന്ദരികള്‍..അവരുടെ വളര്‍ച്ച കാലഘട്ടം..അതിനെ ഭീതി പെടുത്തും പോലെ ലഹരി നിറഞ്ഞ ഒരു കാല്...വേണ്ട,,ജീവിക്കണ്ടാ..മരിക്കണം.ഇന്നത്തോടെ എല്ലാം അവസാനം..ഒരു ഭ്രാന്തിന്‍റെ പിടിയില്‍ അമര്‍ന്ന് അവസാന തീരുമാനത്തിലേക്ക്.ചാച്ചിറക്കില്‍ സൂക്ഷിച്ച  വിഷം എടുത്ത് അടുക്കളയിലേക്ക്..വെട്ടി തിളയ്ക്കുന്ന പാല്‍...പുക നിറഞ്ഞ അടുക്കളയുടെ ജനലിലൂടെ മക്കള്‍ രണ്ട്‌ പേരും മുറ്റത്ത് നില്‍ക്കുന്നത് കാണാം.ഭൂലോകത്ത് ആ മാലാഖ കുഞ്ഞുങ്ങളുടെ അവസാന നിമിഷങ്ങള്‍..

    "മാപ്പ് മക്കളെ..ഈ അമ്മക്ക് മാപ്പ്..നിങ്ങളുടെ ചുറ്റുമുള്ള നമ്മുടെ  ലോകം അരക്ഷിതം..."

                                                                    വിഷ പൊതി കയ്യിലെടുത്ത് പാലില്‍ കലര്‍ത്താന്‍ തുറന്നപ്പോള്‍  കുട്ടികളുടെ  ജനനം മുതല്‍ ഇന്ന്‍ വരെയുള്ള ജീവിതം മനസ്സില്‍ തെളിഞ്ഞു..വിഷ പൊതി കലത്തിന് മീതെ എത്തിയതും മുറ്റത്ത്  നിന്നും ഒരു കൂട്ടക്കരച്ചില്‍..പൊതി താഴെയിട്ട് ഓടി മുറ്റത്ത് ചെല്ലുമ്പോള്‍...!!

                                                                   കോഴികുഞ്ഞിനെ റാഞ്ചാന്‍ വന്ന ഒരു പരുന്തിനെ പറന്ന് കൊത്തി താഴെയിട്ട് വീണ്ടും വീണ്ടും കൊത്തുന്ന തള്ള കോഴി..അതിന് മുകളില്‍ രണ്ട്‌ മക്കളുടെ കരച്ചില്‍, ഒപ്പം നായയുടെ കുര..അയല്‍വക്കത്ത് നിന്നും ആരെല്ലാമോ ഓടി വന്നു..കുറച്ച് സമയത്തിനുള്ളില്‍ പരുന്തിനെ കൊത്തി പായിച്ച് തള്ള കോഴി തിരികെ വന്ന് എല്ലാ കുഞ്ഞുങ്ങളെയും ചിറകിനുള്ളിലാക്കി വീണ്ടും കലിയോടെ ആകാശത്തേക്ക് നോക്കി...മനസ്സില്‍ എവിടെയോ ഒരു തിരച്ചറിവിന്‍റെ  വെളിച്ചം..അതിനെ ഉറപ്പിക്കും പോലെ അയല്‍വാസിയുടെ വാക്കുകള്‍...

     "ഇതാണമ്മ..ആറ്റ് നോറ്റ് വളര്‍ത്തിയ ഒരു കുഞ്ഞിനേയും പരുന്ത് കാലില്‍ വിട്ടു കൊടുക്കാത്ത അമ്മ...ഇങ്ങിനെ വളര്‍ത്തിട്ട് കൊലക്ക് കൊടുക്കാന്‍ ഒരമ്മയും തയ്യാറാവില്ല..."

                                                                    ഉള്ളില്‍  നിന്ന് തേട്ടി വന്ന കരച്ചില്‍..വീണ്ടു  വിചാരം..തിരച്ചറിവ്..എല്ലാവരും പോയപ്പോഴും രണ്ട്‌ മക്കളെ മടിയില്‍ പിടിച്ചിരുത്തി മുറ്റത്തേക്ക് നോക്കിയിരുന്നു..തള്ള കോഴി അപ്പോഴും കുഞ്ഞുങ്ങളെ സംരക്ഷിച്ച് ആകാശത്തേക്ക് മിഴി നട്ട് എന്തും നേരിടാന്‍ തയ്യാറായി..മനസ്സില്‍ ആ ചിത്രം ബലം നല്‍കി..എന്തും നേരിടണം..ജീവനുള്ള കാലം വരെ. മക്കള്‍ക്ക് വേണ്ടി ജീവിക്കണം..അവര്‍ക്ക് നല്ല ജീവിതം നല്‍കണം..

                                                                  മക്കളേയും ചേര്‍ത്ത് അകത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ പുതിയ ഒരു വെളിച്ചം..തിരച്ചറിവ് നല്‍കിയ തിരിച്ചു വരവ്.ജീവിക്കണം..എല്ലാ പ്രതിസന്ധിയും മറി കടന്ന്‍ ജീവിക്കണം..ജീവിക്കും. എല്ലാം നേരിടും..എന്നെങ്കിലും ഒരു പ്രത്യാശയുടെ പുതു വെളിച്ചം കാണും വരെ..മനസ്സില്‍ സന്തോഷം തോന്നി മക്കളെ രണ്ട്‌ പേരെയും മാറി മാറി നിറഞ്ഞ കണ്ണുകളോടെ ചുംബിച്ചു..പിന്നെ ചേര്‍ത്ത് പിടിച്ചു..

    "എന്താ അമ്മേ ഇന്ന്‍ വിശേഷം..പായസം എന്തിനാ??"

   'ഇന്ന്‍ അമ്മക്ക് ന്‍റെ മക്കളെ തിരിച്ച് കിട്ടിയ ദിവസാ..."


NB:- "ചില ദുരിത ചിത്രങ്ങള്‍ കാലം മാറ്റി വരച്ചേക്കാം...പുതിയ സന്തോഷം നിറച്ച്..അങ്ങിനെ അവരുടെ ജീവിതത്തിലും സുഖം, സന്തോഷം, തൃപ്തി എന്നിവ  ഒരുക്കാന്‍  ഒരു സൂര്യോദയം എന്നെങ്കിലും ഉണ്ടായേക്കാം..അന്ന്‍ തുടങ്ങും ഭൂമിയിലെ ജീവിതത്തിലെ അവരുടെ സ്വര്‍ഗ്ഗ കാലഘട്ടം.

                                                                   
 ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.                                                                









                                                            

2015, ഡിസംബർ 17, വ്യാഴാഴ്‌ച

""ഉള്ളിന്റെയുള്ളില്‍ ഒരു കള്ളന്‍...""

                               



                                  ബാഗ്ളൂര്‍ കന്യാകുമാരി ഐലണ്ട് എക്സ്പ്രസ്സിന്‍റെ S-9 കോച്ചിനടുത്തേക്ക് ഓടി കിതച്ചാണ്‌ അവള്‍ എത്തിയത് എത്തിയത്.ഇന്ദിര നഗറില്‍ നിന്ന് സിറ്റി ജങ്ങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ വരെ എത്താന്‍ ഒരു മണിക്കൂര്‍...

                                   നഗരത്തില്‍ വൈകുന്നേരം ലക്‌ഷ്യം തേടി പായുന്ന ലക്ഷങ്ങള്‍, ജനം ഒഴുകുകയാണ്...ആ ഒഴുക്കിലൂടെയാണ് വാഹനങ്ങള്‍ നീന്തേണ്ടത്..അത് മുന്നില്‍ കണ്ടാണ്‌ മുറിയില്‍ നിന്നും കുറച്ച് നേരത്തെ ഇറങ്ങിയത്..

                                       കോച്ചിന്‍റെ മുന്നില്‍ പതിച്ച റിസര്‍വേഷന്‍ ലിസ്റ്റില്‍ എന്നത്തേയും പോലെ ഭയത്തോടെ കണ്ണോടിച്ചു നോക്കി അവള്‍ ആശ്വാസത്തോടെ ഒരു നെടുവീര്‍പ്പിട്ടു..കൂടെ യാത്രക്കാരില്‍ അച്ഛനും, അമ്മയും, രണ്ട്‌ കുട്ടികളും ചേര്‍ന്ന്‍ ഒരു കുടുംബം..അപ്പര്‍ ബര്‍ത്തും, മിഡില്‍ ബര്‍ത്തും അവരുടേത്..ഇടത് വശത്ത് താഴെ താനും, എതിര്‍ വശത്ത് അറുപത് വയസ്സുള്ള ഒരാളും...

    "ആശ്വാസം..അച്ഛന്‍റെ പ്രായമുള്ള ഒരാള്‍..പിന്നെയൊരു കുടുംബം."

                                      മുന്‍ യാത്രയില്‍ ബാഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് ബസ്സില്‍ നിന്നുമുണ്ടായ ഒരനുഭവമാണ് ട്രെയിനിലേക്ക്  യാത്രകള്‍ മാറ്റാന്‍ ഇടയാക്കിയത്..ബസ്സില്‍ ഇരുള്‍ പടര്‍ന്നപ്പോള്‍ പിന്‍ സീറ്റില്‍ നിന്നും കൈകള്‍ തന്‍റെ സ്വകാര്യ ഭാഗത്തിലേക്ക്..തിരിഞ്ഞ് നോക്കിയപ്പോള്‍ സ്വന്തം ഭാര്യയുടെ കൂടെ യാത്ര ചെയ്യുന്ന ഒരുവന്‍..സുഖമായി ചാരി ഉറങ്ങുന്ന ഭാര്യയെ വെട്ടിച്ച് അയാളുടെ ഉള്ളിന്റെയുള്ളില്‍ നിന്നും ഒരു കള്ളന്‍..പ്രതികരിക്കാന്‍ നിന്നില്ല..ആ കുടുംബം തകര്‍ക്കാന്‍ കാരണമാകേണ്ടയെന്ന്‍ കരുതി മുന്നിലേക്ക് മാറിയിരുന്നു..അന്ന്‍ നിര്‍ത്തി ബസ്സ്‌ യാത്രകള്‍..

                                     ഒരു കുപ്പി വെള്ളവും, രണ്ട്‌ പാക്കറ്റ് ചിപ്സും വാങ്ങി ട്രെയിനില്‍ കയറി നേര്‍ത്ത വെട്ടത്തില്‍ സീറ്റ് കണ്ടെത്തിയപ്പോള്‍ ആശ്വാസം..എതിര്‍ വശത്ത് ഒരു പുസ്തകത്തില്‍ കണ്ണോടിച്ച് അദ്ദേഹം..താന്‍ കയറി വന്നിട്ടും, ബാഗ്‌ മുകളില്‍ വെച്ചിട്ടും, ബുക്കില്‍ നിന്നും കണ്ണെടുക്കാതെ വായനയില്‍ മുഴുകി..ട്രെയിന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ലിസ്റ്റില്‍ കണ്ട കുടുംബത്തെ കണ്ടില്ല...അവര്‍ ഇനിയും വന്നിട്ടില്ല..ഒരു പക്ഷെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരിക്കും..എന്തായാലും കൂടെ യാത്ര ചെയ്യന്നത് അച്ഛന്റെ പ്രായമുള്ള ഒരാളല്ലേ..അത് തന്നെ ആശ്വാസം..

                                       യാത്ര തുടങ്ങുമ്പോള്‍ എന്നും ചില സമയത്ത് പഴയ ഓര്‍മ്മകള്‍ കടന്ന്‍ വരും..ട്രെയിനിന്‍റെ ജാലകത്തിലൂടെ തണുത്ത കാറ്റിനൊപ്പം ഇത്തവണ ഓര്‍ത്തത് അച്ഛനെ കുറിച്ചാണ്..അച്ഛനായിരുന്നു കഴിഞ്ഞ വര്‍ഷം നാളത്തെ ദിവസം വരെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്ത്..ഒരു അമ്മയേക്കാള്‍ തന്നെ കൂടുതല്‍ സ്നേഹിച്ചത് അച്ചനായിരുന്നോ?? തോന്നലുകള്‍ ആകാം..വൈകീട്ട് ഉറങ്ങുന്നതിന് മുന്പ് അച്ഛന്റെ വയറില്‍ തല ചായ്ച്ച് കുറച്ച് നേരം ടി.വി. കാണും..മുതിര്‍ന്നിട്ടും ആ പതിവ് തുടര്‍ന്നു..ആ കൈകള്‍ അപ്പോഴും തലമുടിയില്‍ തഴുകുന്നുണ്ടാകും..വാത്സല്യത്തോടെ...

    "പെണ്ണിനെ കെട്ടിച്ച് വിടാറായി..ബാഗ്ളൂര്‍ത്തെ പഠിത്തം കഴിഞ്ഞാല്‍ നോക്കണം..എന്നിട്ടും അച്ഛന്‍ പുന്നാരം മാറിയിട്ടില്ല..."

                                                അടുക്കളയില്‍ നിന്നും അമ്മയുടെ വക..തിരികെ വിളിച്ച് പറയും അമ്മയെ വെറുതെ പിരി കയറ്റാന്‍...

   "അമ്മക്ക് കുശുമ്പാ..എന്നോട്...അങ്ങിനെ ഒരുത്തന്‍ കെട്ടി കൊണ്ടോയാലും ഞാന്‍ സമയം കിട്ടുമ്പോ ഈ വയറ്റില്‍ തല ചായ്ച് കെടക്കും..പണ്ട് അമ്മ എന്നെ പ്രെഗ്നന്റ് ആയിരിക്കുമ്പോ ആ വയറിനുള്ളില്‍ കിടന്നിതിനേക്കാള്‍ സുഖമാ  അച്ഛന്റെ വയറില്‍ തല ചായ്ച്ച് കിടക്കുമ്പോ."

                                        ട്രെയിന്‍ ഒന്ന്‍ ഉലഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ നിന്നും തിരിച്ച് വന്നു..കണ്ണില്‍ പൊടിഞ്ഞ കണ്ണ് നീര്‍ തുടച്ച് എതിര്‍ വശത്തേക്ക് നോക്കിയപ്പോള്‍ തോന്നി ആ കണ്ണുകള്‍ അത്രയും നേരം തന്നില്‍ ആയിരുന്നുവെന്ന്. സംശയം ഒരു രോഗമാണെന്ന പൊതു തത്വം തിരിച്ച് മനസ്സില്‍ തോന്നിയപ്പോള്‍ കുറച്ച് ദുഃഖം തോന്നി..മാന്യനായ ആ മനുഷ്യനെ സംശയിച്ചതില്‍...അതും അച്ഛന്റെ പ്രായമുള്ള ഒരാള്‍..

                                        പക്ഷെ എല്ലാ സംശയവും കാറ്റില്‍ പറത്തി പിന്നീട് ആ കണ്ണുകള്‍ തന്നെ ആരുമറിയാതെ ശ്രദ്ധിക്കുന്നുവെന്ന സത്യം തിരിച്ചറിഞ്ഞു..പുസ്തകം ഒരു മറ മാത്രം..കണ്ണുകള്‍ വേട്ടയാടുന്നു..നഗ്നമായ കാല്‍പാദം മുതല്‍ മേലേക്ക് ഇടയ്ക്കിടെ കാമം പുരണ്ട നോട്ടം കൊണ്ട് ചുഴിയുന്ന കണ്ണുകള്‍..അച്ഛന്റെ പ്രായമുള്ള അയാളുടെ ഉള്ളിന്റെയുള്ളില്‍ ഒരു കള്ളനുണ്ട്..ആ തിരിച്ചറിവ് വേദനിപ്പിച്ചു..ഒപ്പം ഒരു രാത്രി യാത്ര അയാളുടെ കൂടെ യാത്ര ചെയ്യുന്നതിലുള്ള ഭീതിയും ..

                                        ഭക്ഷണം കഴിച്ച് ടോയ്‌ലറ്റിലേക്ക് നടക്കുമ്പോള്‍ ആ കണ്ണുകള്‍ പിന്തുടരുന്നത് പോലെ..തിരികെ സീറ്റിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനിന്‍റെ വാതിലിനരികില്‍ അയാളെ കണ്ടു..കയ്യിലൊരു മൊബൈല്‍ ഫോണുമായി..ആ ഫോണിന്റെ മറഞ്ഞിരിക്കുന്ന കണ്ണുകള്‍ തന്നില്‍ പതിയുന്നോ? മുന്നോട്ട്ന ടക്കുമ്പോള്‍ ആ കൈകള്‍ തന്‍റെ ദേഹത്ത് മനപൂര്‍വ്വം തട്ടിയതായി തോന്നി..വേഗം സീറ്റില്‍ എത്തി പേടിയോടെ അപ്പര്‍ ബെര്‍ത്തില്‍ കയറി തല മൂടി പുതച്ച് കിടന്നു..ഇരുളില്‍ ഭയത്തേക്കാളുപരി മനസ്സിന് വേദനയായിരുന്നു...

      "അച്ഛന്റെ പ്രായമുള്ള മനുഷ്യന്‍.."

      "അയാള്‍ക്കുമുണ്ടാകില്ലേ  കുടുംബം..പെണ്മക്കള്‍??"

                                     ഉറങ്ങുന്നതിനു മുന്പ് എന്നും പ്രാര്‍ത്ഥിക്കും..അച്ഛനെ ഒരു നിമിഷം മനസ്സില്‍ ഓര്‍ക്കും..മനസ്സില്‍ സൂക്ഷിക്കുന്ന ദൈവങ്ങളില്‍ ഒന്ന്‍..കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അച്ഛന്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍..ഒന്നുമുണ്ടായില്ല..ഒരു നെഞ്ച് വേദന..മരിക്കുന്നതിന്‌ മുന്പ് വരെ കളിയും, തമാശയും..

     "പെണ്‍കുട്ടികള്‍ വീടിന്‍റെ വിളക്കാ..അവരില്ലെങ്കില്‍ വീട് എത്ര വെളിച്ചമുണ്ടായാലും മങ്ങിയിരിക്കും..മോള് ബാഗ്ളൂര്‍ പഠിക്കാന്‍ പോയതില്‍ പിന്നെ നമ്മുടെ വീട്ടിലും ഒരു മങ്ങലാ.."

                                       ഐ.സി,യു വില്‍ കിടക്കുമ്പോള്‍ അവസാനം കാണാന്‍ വന്ന അടുത്ത സ്നേഹിതനോട് പറഞ്ഞ വാക്കുകള്‍..അച്ഛന്‍ ഇല്ലാതായപ്പോള്‍ മാത്രമാണ് ആ ഒരു സ്ഥാനം ജീവിതത്തില്‍ എത്ര പ്രധാനമെന്ന് മനസ്സിലാക്കിയത്. എല്ലാത്തിലും, എന്തിനും ഒരു ബലവും, സുരക്ഷയുമായിരുന്നു അച്ഛന്‍..അത് കൊണ്ട് തന്നെ ഇപ്പോള്‍ അച്ഛന്റെ പ്രായമുള്ള ആരെ കണ്ടാലും സങ്കടമാണ്..ആ സങ്കടമാണ് ഇപ്പോള്‍ ഒരു വേദനയായി എതിര്‍ വശത്തെ സീറ്റില്‍ തനിക്ക് നേരെ കത്തുന്ന കനലായി നീളുന്നത്..

                                     കാലില്‍ എന്തോ ഇഴയുന്ന പോലെ ..സത്യം തിരിച്ചറിയാന്‍ കഴിഞ്ഞു..മനസ്സില്‍ ആയിരം മുള്ളുകള്‍ തറയുന്നു..എങ്ങിനെ പ്രതികരിക്കണം...വിളിച്ച് കൂവാന്‍ തോന്നി..ചാടി എഴുന്നേറ്റ് കരണത്ത് ഒന്ന്‍ പൊട്ടിക്കാന്‍  തോന്നി..അല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ തോന്നി..ഒരു നിമിഷം മനസ്സില്‍ അച്ഛനെ ഓര്‍ത്തു..അച്ഛന്‍ മുന്നില്‍ വന്ന് പറഞ്ഞത്  പോലെ..

        "അരുത്.അതല്ലാ പ്രതികരിക്കാനുള്ള മാര്‍ഗ്ഗം."


                                   മനസ്സിലേക്ക് ഒരു ബലം വന്നത് പോലെ..പുതപ്പിനുള്ളില്‍ നിന്നും ചാടി ഉണര്‍ന്ന്‍ കുറച്ചുറക്കെ മുന്നില്‍ ഉള്ളിന്റെയുള്ളില്‍ കള്ളനെ ഒളിപ്പിച്ച് തനിക്ക് നേരെ  നീണ്ട കയ്യില്‍ മുറുകെ പിടിച്ചു കരഞ്ഞുകൊണ്ട്‌

     "അച്ചാ.."

                                 ആ വിളിയില്‍ എല്ലാമുണ്ടായിരുന്നു..വീണ്ടും ആ മുഖത്ത് നോക്കി ഉറക്കെ..

     "അച്ഛന്‍ എന്താണീ ചെയ്യണത്..."

                                        അയാള്‍ ഷോക്കടിച്ച പോലെ സീറ്റിലേക്ക് തിരിച്ചിരുന്നു. ഒന്നും മിണ്ടാന്‍ പോലും കഴിയാതെ..പതുക്കെ അപ്പര്‍ ബെര്‍ത്തില്‍ നിന്നും ഇറങ്ങി വീണ്ടും താഴെത്തെ സീറ്റില്‍ വന്നിരുന്ന്‍ അയാളുടെ മുഖത്ത് നോക്കി വീണ്ടും വിളിച്ചു...

     "അച്ചാ.."

                                      ഇത്തവണ അദ്ദേഹം വിളി കേട്ടു..ഒരു മകളുടെ വിളി..അവളെ പതുക്കെ നിറഞ്ഞ കണ്ണുകള്‍ കൊണ്ട് നോക്കി..തിരിച്ചറിവുകള്‍ മനസ്സിലേക്ക്..ഒന്നും പറയാന്‍ കഴിയാതെ.

     "അച്ചന്റെ മോളെ പോലെ തന്നെയാ ഞാനും..എനിക്ക് അച്ഛനില്ല..കഴിഞ്ഞ വര്‍ഷം എന്നെ വിട്ടു പിരിഞ്ഞ് പോയ അച്ഛന്റെ അതേ പോലയാ എനിക്ക് നിങ്ങളെ കണ്ടപ്പോള്‍ തോന്നിയത്..

                                             ആ വാക്കുകള്‍ വീണ്ടും അയാളെ കുത്തി നോവിച്ചു..മനസ്സിലേക്ക് വേദനയോടെ ദൂരെ കാത്തിരിക്കുന്ന മകളും, അവളുടെ കൊച്ചു മകളും കടന്ന്‍ വന്നു..എതിരെ ഇരിക്കുന്ന പെണ്‍കുട്ടിക്ക് അതേ രൂപം പോലെ..ദൈവം പോലും പൊറുക്കാത്ത തെറ്റ്.എന്നോ ജീവിത കാല ചക്രത്തില്‍ മനസ്സില്‍ കൂടിയതാണ് ആ കള്ളന്‍..ആരുമറിയാതെ സ്ത്രീകളുടെ സൗന്ദര്യം ആസ്വദിക്കുന്ന കള്ളന്‍..വയസ്സ് അറുപത് കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും വിട്ടു പോകാത്ത കള്ളന്‍.അതിന്‍റെ ഏറ്റവും ക്രൂരമായ വശത്തിലേക്ക് മനസ്സ് കൈകളെ കൊണ്ട് പോയിരിക്കുന്നു.അയാള്‍ തെറ്റ് ഏറ്റ് പറയാന്‍ തുടങ്ങി...

    "'.തെറ്റ് പറ്റി..ക്ഷമിക്കണം...ഞാന്‍ അറിയാതെ.."

                                            അയാള്‍ എഴുന്നേറ്റ് വേഗത്തില്‍ പുറത്തേക്ക് പോയി..ടോയ്‌ലറ്റില്‍ കയറി മനസ്സ് തുറന്ന്‍ കരഞ്ഞു.കണ്ണ് നീര്‍ കൊണ്ട് മനസ്സില്‍ എന്നോ പറ്റിയ കറ കഴുകി കളഞ്ഞു..വകതിരിവിന്റെ വെളിച്ചം വീശാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മങ്ങിയ കണ്ണാടിയില്‍ നോക്കി. അതില്‍ ഒരച്ഛന്റെ പ്രതി രൂപം.ഒടുവില്‍ മുഖം വൃത്തിയാക്കി തിരിച്ച് വന്ന് അവളുടെ അടുത്തിരുന്നു..ഒരച്ഛന്റെ വാത്സല്യത്തോടെ ആ കണ്ണുകളില്‍ നോക്കി പതുക്കെ പറഞ്ഞു..

     "മോള് പോയി കിടന്ന് ഉറങ്ങിക്കോ..അച്ചന്‍ ഉണ്ടാകും..നേരം പുലരും വരെ കാവലിന്..."

                                           സന്തോഷത്തോടെ അവള്‍ അപ്പര്‍ ബെര്‍ത്തില്‍ കയറി സുരക്ഷിതബോധത്തോടെ ഉറങ്ങാന്‍ കിടന്നു..അച്ഛന്‍ താഴെ ഉണ്ടെന്ന വിശ്വാസത്തോടെ..അയാള്‍ പതുക്കെ പുസ്തകം എടുത്തു..അതിലെ വരികള്‍ വായിച്ചു തുടങ്ങി..മനസ്സില്‍ നിറയെ നന്മയുടെ ചിന്തകളുമായി..

    "കണ്ണുകളല്ല മാറേണ്ടത്..കാഴ്ചപ്പാടാണ്..മാറേണ്ടത്..."

                                            അതോടൊപ്പം അയാള്‍ മുകളിലേക്ക് നോക്കി...ആ കണ്ണുകള്‍ കാഴ്ചയെ മാറ്റിയത് തിരിച്ചറിഞ്ഞു..കണ്ണുകള്‍ മനസ്സിലേക്ക് തിരിച്ചറിവിന്‍റെ വെളിച്ചം വീശി തുടങ്ങി ..അത് വരെ ഉള്ളിന്റെയുള്ളില്‍ കൂടിയ ഒരു കള്ളന്‍ അയാളില്‍ നിന്നും അടര്‍ന്ന് മാറി എന്നേക്കുമായി ഇരുളില്‍ മറഞ്ഞു.. എന്നന്നേക്കുമായി...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...


                                   


                                       

                                       

                                   

   

2015, ഡിസംബർ 9, ബുധനാഴ്‌ച

"ഒരു കൊച്ച് കൈത്താങ്ങ്‌.."

                                                           

                                                     
                                                                            ആ കെട്ടിടത്തിനു മുന്നില്‍ അവന്‍ കുറേ നേരമങ്ങിനെ അതിശയത്തോടെ നിന്നു.ഗേറ്റ് കടന്ന്‍ മാളിന്റെ കോമ്പൌണ്ടില്‍ പ്രവേശിക്കുമ്പോള്‍ അവന്‍റെ മനസ്സ് ഭയം കൊണ്ട് പെരുമ്പറ പോലെ മുഴങ്ങാന്‍  തുടങ്ങി..കീറിയ യൂണിഫോം നിക്കറും , പല വര്‍ണ്ണത്തിലുള്ള ബട്ടന്‍സുകള്‍ കൊണ്ട് തുന്നി പിടിപ്പിച്ച മങ്ങിയ ഷര്‍ട്ടും , കയ്യിലെ പുസ്തകസഞ്ചിയും, പിടിപാത്രത്തിലെ ഉച്ച കഞ്ഞിയും അവനെ മുഗള്‍ മാളിലേക്ക് കയറുന്നതില്‍ നിന്നും വിലക്കി കൊണ്ടിരുന്നു..സെകുരിറ്റി കൊമ്പന്‍ മീശയെ ഒന്ന്‍ പാളി നോക്കി, അയാള്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍  അവന്‍ രണ്ടും കല്പിച്ച് മാളിലേക്ക് കയറി. അത് വരെ ഒരിക്കലും കാണാത്ത ആ ലോകം അവനെ കുറേ സമയത്തേക്ക് അത്ഭുത ലോകത്തേക്ക് ആനയിച്ചു..

            "വല്യേച്ചീ..അയിനകത്തൊന്നു കാണണം..സിനിമേലൊക്കെ കാണാണ പോലെയാ..കേറണോടത്ത് തന്നെ ഒരു സാധനൊണ്ട്..തോക്കും,കത്തീം, കുന്തോക്കായി കേറ്യാല്‍ അപ്പ കണ്ട് പിടിക്കും..എന്തൂട്ടാ അയിന്റെ പേര്...

            "മെറ്റല്‍ ഡിറ്റക്ടര്‍ ആകും.."  കട്ടിലില്‍ കിടന്ന് കാണാത്ത ലോകത്തെ കുറിച്ച് ചേച്ചി പറയുന്നത് കേട്ടപ്പോള്‍ അവന് അത് നേരിട്ട് കണ്ടതിനേക്കാള്‍ അത്ഭുതം തോന്നി..പിടിപാത്രത്തിലെ അവസാന കഞ്ഞിവെള്ളവും തളര്‍ന്ന്‍ കിടക്കുന്ന ചേച്ചിക്ക് കോരി കൊടുത്ത് അവന്‍ അതിശയ ലോകത്തേക്ക് പോയ കഥ വിവരിക്കാന്‍ തുടങ്ങി..

             "ആയിനകത്ത് കേറ്യാ ..ഓ..ഉള്ളം കോരണ തണവാ...ഉള്ളില് മുഴോന്‍ കണ്ണാടി ചില്ലാ, തറ മുഴോന്‍ മാര്‍വിളും...പിന്നെ വല്യേച്ചീ..സ്വര്‍ണ്ണ കളറുള്ള ഒരു ചിക്കന്‍ വിക്കണ കട..കെ.ഫ്,സിന്ന്‍ പേരായിട്ട്..ഒരച്ചാച്ചന്‍ കോട്ടും സൂട്ടും ഇട്ട് നിക്കണ പടം വെച്ച്..അവടത്തെ മണം.എന്റമ്മേ..കൊത്യാവും...കാശോള്ള പിള്ളാര് വന്ന്‍ അവിടിരുന്ന്‍ തിന്നണ കണ്ടപ്പോ വായീ വെള്ളം പൊങ്ങിയാ വന്നത് ..അവരിക്ക് എന്‍റെ കൊതി കിട്ടീട്ടുണ്ടാകും..ഞാനൊരു ദെവസം വാങ്ങീ കൊണ്ടോരാം..ചേച്ചി കഴ്ച്ചിട്ടില്ലല്ലോ...."

           "കഴിചിട്ടില്ല..പക്ഷെ കേട്ടിട്ടുണ്ട്..അതാണ് കെന്റക്കി ഫ്രയിട് ചിക്കന്‍.." അതിനൊക്കെ വല്യേ പൈസാകും കുട്ടാ.."

                                                      അവന്‍ വീണ്ടും അവള്‍ പറയുന്നത് കേട്ട് അതിശയപ്പെട്ടു..ചേച്ചിക്ക്എല്ലാത്തിനെ കുറിച്ചും അറിയാം..ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷമാണ്‌ ചേച്ചിക്ക് രോഗം വന്നത്..തളര്‍ന്ന്‍ വീണു..പിന്നെ എഴുന്നേറ്റില്ല..അതോടൊപ്പം നിലം പതിച്ചത് ഒരു കുടുംബത്തെ ചുറ്റി പറ്റി നിന്ന പ്രതീക്ഷകള്‍ ആയിരുന്നു.അവന്‍ വീണ്ടും കട്ടിലില്‍ കിടക്കുന്ന  ചേച്ചിയോട് മുഗള്‍ മാള്‍ വിശേഷം പറഞ്ഞു..ദാരിദ്ര്യം വളര്‍ന്നു നില്‍ക്കുന്ന കൂരയുടെ കീഴിലിരുന്ന് അവന്‍ പറഞ്ഞ കഥകള്‍ അവള്‍ കേട്ടു കൊണ്ടിരുന്നു. ആ കഥകളില്‍ ഇടയ്ക്കിടെ കെ.എഫ്.സി. ചിക്കന്‍ ഒരു മോഹമായ് അവനില്‍ നിറഞ്ഞു നിന്നു..വൈകീട്ട് തൊഴിലുറപ്പ് പണിയും കഴിഞ്ഞ് അമ്മ വന്നപ്പോള്‍ അതേ മോഹം അവന്‍ തുറന്നു...

        "കുട്ടാ..അതിനൊക്കെ വല്യേ പൈസാകും..ഇന്ന്‍ അമ്മക്ക് കിട്ട്യ പൈസ ചേച്ചിക്ക് മരുന്ന്‍ വാങ്ങാന്‍ പോലും തെകയൂല..അടുത്ത വിഷൂന് വാങ്ങാം..."

        "എനിക്കല്ല അമ്മേ..ചേച്ചിക്കാ. കെ.എഫ്.സി....ഞാന്‍ അത് കണ്ടില്ലേ..ചേച്ചിയെ കൊണ്ടോയി കാണിക്കാന്‍ പറ്റൂല..അതോണ്ട്..."

                                                     അമ്മ ഒന്നും പറയാതെ അകത്തേക്ക് പോയി. എല്ലാം കൊണ്ടും ദൈവം തെറ്റി നില്‍ക്കുന്ന സമയം..ജരാനര ബാധിച്ച മേല്‍ കൂരയുള്ള വീട്, തളര്‍ന്ന്‍ പോയ മകള്‍, നശിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവ്‌, എട്ടും പൊട്ടും തിരിയാത്ത മകന്‍...അടുക്കളയിലേക്ക് കയറി അരിയിടുന്ന പാത്രം തുറന്ന്‍ നോക്കിയപ്പോള്‍ അതിനുള്ളില്‍ കുറച്ച് അരിമണികള്‍ മാത്രം..സഞ്ചിയെടുത്ത് രണ്ടു മുഴിഞ്ഞ നോട്ടുകള്‍ എടുത്ത് മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കരിങ്കോട്ട വാരി ചാക്കില്‍ നിറക്കുന്ന അവന്‍റെ അടുത്തേക്ക്..സഞ്ചിയും വാങ്ങി അവന്‍ ഓടി പോകുമ്പോള്‍ എതിരെ കുടുംബ നാഥന്‍ ഉത്തരവാദിത്തം ഇടറുന്ന കാലുകളില്‍ ഒതുക്കി  നടന്നു വരുന്നു..

        "മോള്‍ക്ക് മരുന്ന്‍ വാങ്ങീട്ടില്ല..ഒരു നൂറ് രൂപ വേണം..."വിഷമവും കണ്ണീരും കലര്‍ന്ന്‍ അവര്‍ പറഞ്ഞത് അയാള്‍ കേട്ടില്ല..അടി കുഴഞ്ഞ് ഇറയത്ത് വീണു..ഒന്നുമറിയാത്ത ലഹരിയുടെ എന്നുമുള്ള ലോകത്തേക്ക്...അതിനിടയില്‍ കുഴയുന്ന ചില വാക്കുകള്‍..ഒടുവിലെന്നും വിളിക്കുന്ന അസഭ്യത്തോടെ..

       'മല്ല് പണിയായിരുന്നു..സിമെന്റ് ചാക്ക് ചോന്ന്‍ നടുവൊടിഞ്ഞു..മരുന്ന്‍ രണ്ടീസം കഴിഞ്ഞ് വാങ്ങാം.."

                                                          അവര്‍ക്ക് അറിയാം കിട്ടില്ലെന്ന്..അയാളുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തം വൈകീട്ട് ബിവറേജിനു മുന്നിലെ ക്യൂവില്‍ അവസാനിക്കുന്നു.പണിയെടുത്താല്‍ വേദനിക്കുന്ന ശരീരത്തിന് മരുന്ന്‍ കണ്ടെത്താന്‍ തുടങ്ങിയിട്ട് കാലം കുറേ ആയിരിക്കുന്നു.അന്ന്
രാത്രി മകള്‍ക്ക് ചോറ് വാരി കൊടുക്കുമ്പോള്‍ മകന്‍ വീണ്ടും അടുത്ത് വന്നു..

       "ചേച്ചി ഈ കെന്റക്കിന്ന്‍ പറഞ്ഞാ എന്താ??"  അവനറിയാം..ഉത്തരം കിട്ടുമെന്ന്..അറിവിന്‍റെ ലോകമാണ് ചേച്ചി..തളര്‍ന്ന്‍ കിടക്കുമ്പോള്‍ കൊച്ചു റേഡിയോ വഴിയും, പുസ്തകങ്ങള്‍ വഴിയും  ലോകത്തിന്റെ മാറ്റങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന ചേച്ചി..

      "അത് അമേരിക്കേലെ ഒരു സ്ഥലാ..അവടെത്തെ ഒരു സായിപ്പാ ആ ചിക്കന്‍ ആദ്യായിട്ട് ഉണ്ടാക്കീത്.."

                                                          അവര്‍ മാത്രമല്ല, അവന്‍റെ ചേച്ചിയും അവനെ തിരിച്ചറിഞ്ഞു..കെ.എഫ്.സി അവന്‍റെ കൊച്ചു മനസ്സില്‍ ഒരു മോഹമായി മാറിയിരിക്കുന്നു എന്ന സത്യം..അവന് നേരെ നീട്ടാന്‍ പണമില്ലാതെ..ഒന്നും അവന്‍ ഇത് വരെ മക്കള്‍ ആവശ്യപ്പെട്ടില്ലില്ല...പട്ടിണിയാകുന്ന ചില രാത്രികളില്‍ വിശക്കുമ്പോള്‍ കഞ്ഞി പോലും..വൈകീട്ട് തീ പുകയാതെ വരുന്ന ചില ദിനങ്ങളില്‍ അവന്‍ എല്ലാം വേഗം പഠിച്ച് തീര്‍ത്ത് നേരത്തെ ചേച്ചിയുടെ കട്ടിലിനടുത്ത് പായ വിരിക്കും..കിടന്ന് കൊണ്ട് ഉറക്കെ വിളിച്ച് പറയും..

     "അമ്മേ..ഇന്ന്‍ കഞ്ഞി വേണ്ടാ..വെശപ്പില്ല..വയറ് വീര്‍ത്തിരിക്കേണ്..ഉച്ചക്ക് രണ്ട്‌ കിണ്ണം കഞ്ഞീം, ചെറുപയറും അടിചിട്ടാ..."

                                                          മക്കള്‍ നുണ പറഞ്ഞാലും പെറ്റ വയര്‍ തിരിച്ചറിയും..ഇരുള്‍ മൂടുമ്പോള്‍ അവരുടെ കണ്ണുകള്‍ അരും കാണാതെ നിറഞ്ഞൊഴുകും..വ്യഥയുടെ, തീരാ ദുഖത്തിന്റെ  ഏങ്ങലടികള്‍ ഉയരുമ്പോള്‍ വായില്‍ സാരി തലപ്പ്‌ കയറ്റി നിശബ്ദമാക്കും..അപ്പോഴും ഇറയത്ത്‌ നിന്ന് മദ്യത്തിന്റെ ഗന്ധം നിറഞ്ഞ അസഭ്യവാക്കുകള്‍ ഇരുളില്‍ മുഴങ്ങുന്നുണ്ടാകും..

                                                          പിറ്റേന്ന് സ്കൂള്‍ ഇല്ലാത്ത ദിവസമാണ്..കുറേ നാളായി കാത്തിരിക്കുന്ന ദിവസം..രാവിലെ കുളിച്ച് നീണ്ട കുറി തൊട്ട് വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുന്പ് അമ്മയുടെ എന്നോ മരിച്ച മാതാപിതാക്കളെ മുഴുത്ത തെറിയും  വിളിച്ച്, അച്ഛന്‍ പണിക്ക് പോകുന്നതും കണ്ടാണ്‌ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്..കണ്ണീരോടെ അടുക്കളയില്‍ തനിക്കും, പെങ്ങള്‍ക്കും ഉണ്ടാക്കിയ ഗോതമ്പ് അട മൂടി വെച്ച് ഒഴിഞ്ഞ പാത്രവുമായി അമ്മയും ജോലിക്ക്..നോക്കി നിന്നപ്പോള്‍ ദുഃഖം തോന്നി..കണ്ട പറമ്പും, റോഡും കിളക്കാന്‍ പോകുന്ന അമ്മ..അത് കൊണ്ട് എന്നും മുട്ടില്ലാതെ അടുപ്പ് പുകയുന്നു..എന്നാലും ചില പഞ്ഞ മാസത്തിലെ  ദിവസങ്ങളില്‍ ദാരിദ്ര്യം കെട്ടി വരിയും..അടുപ്പിലെ തീയണച്ച്, അമ്മയുടെ കണ്ണില്‍ തോരാ കണ്ണീര്‍ മഴ പെയ്യിച്ച്..

       "വല്യേച്ചീ...ഞാന്‍ ഇന്ന്‍ കെ.എഫ്.സി വാങ്ങി കൊണ്ടോരും ചേച്ചിക്ക്., നോക്കിക്കോ"

                                                                 അന്ന്   അമ്മ കണ്ണില്‍ നിന്നുമകന്നപ്പോള്‍ ചേച്ചിയോട് ആദ്യം പറഞ്ഞ വാക്കുകള്‍..അവള്‍ അവനെ വാത്സല്യത്തോടെ നോക്കി പതുക്കെ വേണ്ടെന്ന്‍ തലയാട്ടി.അവന്‍ നിഷേധിച്ച അനുവാദം കണ്ടില്ലെന്ന മട്ടില്‍ പുറത്തേക്ക് ഇറങ്ങി പഴയ ഒഴിഞ്ഞ ആട്ടിന്‍ കൂട്ടില്‍ നിന്നും രണ്ട്‌ വലിയ ചാക്കുകള്‍ വലിച്ച് പുറത്തിട്ടു..ഉണങ്ങിയ കരിങ്കോട്ട വിത്തുകള്‍ നിറഞ്ഞ ചാക്കില്‍ നിന്നും ഒരു അരണ ചാടിയിറങ്ങി കൂട്ടി വെച്ച പഴയ ഓടുകള്‍ക്കുള്ളില്‍ മറഞ്ഞു..പിന്നെ ഒരു ആവേശമായിരുന്നു..കെ.എഫ്.സി എന്ന മൂന്നക്ഷരം നല്‍കിയ ആവേശത്തിന് പുറത്ത് എല്ലാം തല്ലി പൊട്ടിച്ച് കുരു മാത്രം പുറത്തെടുത്തു..ഉച്ചക്ക് ഒന്നും കഴിക്കാതെ വൈകുന്നേരത്തിനു മുന്പ് പൊട്ടിച്ച കുരു  കവറുകളില്‍ ആക്കി നേരെ നടന്ന്‍ മൂസദ് വൈദ്യരുടെ വൈദ്യ ശാലയിലേക്ക്..എല്ലാം തിരിഞ്ഞും, ചികഞ്ഞും ഒടുവില്‍ മൂസദ് അവന്‍റെ കയ്യില്‍ കുറച്ച് നോട്ടുകള്‍ വെച്ചു കൊടുത്തു...

 "രണ്ട്‌ നൂറിന്‍റെ, മൂന്ന്‍ പത്തിന്‍റെ, പിന്നെ കുറച്ച് ചില്ലറ തുട്ടുകള്‍.."

                                                                    അതും കൊണ്ട് വീട്ടിലേക്ക് ഓടുക തന്നെയായിരുന്നു..മുന്നില്‍ മുഗള്‍ മാളിന്റെ തണുപ്പും, കെ.എഫ്.സി യുടെ ഗന്ധവും മാത്രം..കുളിച്ച് നല്ല വസ്ത്രമിട്ട് പോയി വാങ്ങണം...നാലു കഷ്ണം വാങ്ങാം..രണ്ടെണ്ണം ചേച്ചിക്ക്, ഒന്ന്‍ തനിക്ക്, ഒന്ന്‍ അമ്മക്ക്..അച്ചനു വേണ്ടി വരില്ല..എന്നത്തേയും പോലെ..സന്തോഷത്തോടെ വീട്ടില്‍ എത്തിയപ്പോള്‍ എല്ലാ സന്തോഷവും കാറ്റില്‍ പറന്ന് ഉമ്മറപ്പടിയില്‍ അമ്മ..കാലിന്‍റെ പെരുവിരല്‍ തുണി വെച്ച് കെട്ടി വെച്ചിരിക്കുന്നു...

        "കിളച്ചപ്പോ കൈകോട്ട് തട്ടീതാ"...അത്രയും പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..നിയന്ത്രിക്കാന്‍ കഴിയാത്ത ദുഖവുമായി അവര്‍ കരയാന്‍ തുടങ്ങി.."എന്‍റെ മോള്‍ക്ക് മരുന്ന്‍ വാങ്ങാന്‍ ഇന്നും പറ്റീലാ..നിങ്ങടെ അച്ഛനോട്‌  ചോദിച്ചപ്പോള്‍ തന്നില്ലെങ്കിലും പോട്ടെ...കുടിച്ച് ബോധല്ലാതെ.."

        ''മരുന്ന്‍ വേണ്ടാ..വെഷം വാങ്ങി കൊടുക്കെന്ന്‍..എഴുന്നേല്‍ക്കാന്‍ കഴിയാത്ത ചാവാലി കുരിപ്പ്  ചത്ത് പോട്ടെ...."

                                                                           അവന്‍ ഒന്നും പറയാന്‍ കഴിയാതെ ഉമ്മറപ്പടിയില്‍ കാലില്‍ തല പൂഴ്ത്തി ഇരുന്നു..അടുത്ത് അമ്മയുടെ തേങ്ങലുകള്‍..അച്ഛനോട് അവന് വല്ലാത്ത ദേഷ്യം തോന്നി..വല്യേച്ചി എഴുന്നേറ്റ് നടക്കുന്ന ഒരു ദിവസം സ്വപ്നം കാണുന്നവരില്‍ ഒരാളാണ് താന്‍.അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം...അവന്‍ എന്തോ നിശ്ചയത്തോടെ എഴുന്നേറ്റ് അകത്തേക്ക്..

      'വല്യേച്ചി ..ആ മരുന്നിന്‍റെ ചീട്ട് താ..." കട്ടിലില്‍ കണ്ണീരില്‍ കുളിച്ച് കിടക്കുന്ന അവള്‍ അവനെ മനസ്സിലാകാത്ത പോലെ അവനെ നോക്കി..അതറിഞ്ഞപ്പോള്‍ അവന്‍ ചുരുട്ടിയ കൈ നിവര്‍ത്തി കാണിച്ചു..കരിങ്കോട്ട തല്ലി  ചോര തിണര്‍ത്ത കൈകളില്‍ ചുരുട്ടി പിടിച്ച രൂപ..അവന്‍റെ അധ്വാനത്തിന്റെ ഫലം..

      "കെ.എഫ്.സി പറ്റിപ്പാ...കോഴി വെറും മാവില്‍ പൊതിഞ്ഞ് എണ്ണയില്‍ മുക്കി വറക്കണ പറ്റിപ്പ്‌..നമ്മടെ അമ്മ ഇണ്ടാക്കി തരണ കഞ്ഞീടെ രുചി അയിനോന്നും കാണില്ല..അല്ലേ വല്യേച്ചീ..??."

                                                                        തലയണയുടെ അടിയില്‍ നിന്നും മരുന്ന്‍ ചീട്ടെടുത്ത്‌ കണ്ണുകള്‍ തുടച്ച് ആ പന്ത്രണ്ട്ക്കാരന്‍ പുറത്തേക്ക് പോയപ്പോള്‍ അവള്‍ കൈകള്‍ ഉയര്‍ത്തി ചുവരിലെ "ഗുരുവായൂരപ്പനെ നോക്കി നിറഞ്ഞ കണ്ണുകളാല്‍ തൊഴുത് പോയി..അകത്ത് നിന്നും പലചരക്ക് സാധനങ്ങള്‍ വാങ്ങേണ്ട സഞ്ചിയുമായി അവന്‍ പുറത്തേക്ക് പോകുമ്പോള്‍ എല്ലാം കേട്ട് ഉമ്മറ വാതിലില്‍ നിന്ന അമ്മ പൊട്ടി കരഞ്ഞുകൊണ്ട്‌ അവനെ ചേര്‍ത്ത് പിടിച്ച് ആ നെറുകയില്‍ എണ്ണമില്ലാത്ത ഉമ്മകള്‍ കൊണ്ട് മൂടി..അവന്‍ പതുക്കെ അമ്മയുടെ പിടിയില്‍ നിന്നുമകന്ന്‍ ചിരിച്ച് പറഞ്ഞു...

    "കരിങ്കോട്ട പൊട്ടിച്ചതാ..ഞാന്‍ കുളിച്ചിട്ടില്ല..അമ്മടെ വായ കയ്ക്കും.."

                                                                    ദൃഡ നിശ്ചയത്തോടെ അവന്‍ ഇരുണ്ട് തുടങ്ങിയ മുറ്റത്തേക്ക് ഇറങ്ങി തിരിഞ്ഞ് അമ്മയെ നോക്കി...ബാല്യത്തിന്‍റെ ചാപല്യങ്ങള്‍ മറി കടന്ന വാക്കുകള്‍..

     "എന്‍റെ വല്യേച്ചി ഒരീസം എഴുന്നേറ്റ് നടക്കും..എന്നും കൊടുങ്ങല്ലൂര്‍ നടയില്‍ ഞാന്‍ പ്രാര്‍ത്ഥിക്കണത് അതിനാ..എന്നിട്ട് അമ്മ നോക്കിക്കോ ഞങ്ങ രണ്ട്‌ പേരും കൂടി മുഗള്‍ മാള് കാണാന്‍ പോകും..കെ.എഫ്.സി ലും പോകും...അമ്മ കണ്ടോ.."

                                                                     അവര്‍ അവന്‍ ഇരുളില്‍ ദൂരെ മറയുന്നത് വരെ നോക്കി നിന്നു..കുറച്ച് ദൂരെ എത്തിയപ്പോള്‍ അവന്‍ വലിയ ഒരാളായി മാറിയത് പോലെ..ഉത്തരവാദിത്തമുള്ള മകനും, സ്നേഹമുള്ള കുഞ്ഞാങ്ങളയുമായി വളര്‍ന്ന പോലെ...അത് വരെ നിറഞ്ഞു നിന്ന ആ അമ്മയുടെ കണ്ണുകളില്‍ ഒരിറ്റ് സന്തോഷം നിറച്ച് അവന്‍റെ രൂപം ഇരുട്ടില്‍ മറഞ്ഞു..അമ്മ ഇരുളില്‍ നോക്കി സ്വയം പറഞ്ഞു...

    "കാലമെന്നും ദുഖത്തിന്റെ തീരാകയങ്ങള്‍ കാത്ത് വെക്കില്ല..ഇന്നത്തെ വ്യഥയുടെ ഇരുളിന് പ്രകാശമേകാന്‍, ഒരു നല്ല കാലം മുന്നില്‍ തെളിയിക്കാന്‍ ഒരു സൂര്യന്‍ വളര്‍ന്ന് വരുന്നു..ഒരു കൊച്ചു കൈ താങ്ങ് ബലപ്പെടുന്നു...."

   ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..
                                                                   
harishkdlr.blogspot.com










2015, ഡിസംബർ 5, ശനിയാഴ്‌ച

സ്വര്‍ഗ്ഗത്തിലൊരു സുഖവാസം...

                                                             

                                                                   
                                                                  മുകളിലേക്കുള്ള പടികള്‍ കയറി ജോയ്സണ്‍ തിരിഞ്ഞ് നോക്കി..താഴെ ബോഗന്‍ വില്ലകള്‍ അതിരിട്ട വെയിലില്‍ തിളങ്ങുന്ന മാര്‍ബിള്‍  കല്ലറകള്‍ നിറഞ്ഞ  സെമിത്തേരി പറമ്പ്.കാലത്തെ വെയിലിന്‍റെ ചൂടില്‍ മങ്ങിയ കാഴ്ചയായി ദൂരേ അമ്പൂരി മല..വെയിലില്‍ ഒലിച്ചിറങ്ങിയ വിയര്‍പ്പിനൊപ്പം കണ്ണില്‍ പൊടിഞ്ഞ കണ്ണ് നീര്‍ കലര്‍ന്ന്‍ ഒഴുകുന്നത് കണ്ടപ്പോള്‍ സിന്‍സി സാരി തലപ്പ്‌ കൊണ്ട് ആ മുഖം തുടച്ചു കൊടുത്തു..

             "അപ്പാ..ആര്‍ യു ഓ.കെ..?"

                                                                നിറകണ്ണുകള്‍ കണ്ടപ്പോള്‍ മകനും, മകള്‍ക്കും സംശയം..അവര്‍ക്കറിയില്ല മനസ്സിന്‍റെ വ്യഥ..കൊച്ചു കുട്ടികളെ അറിയിക്കാന്‍ നിന്നിട്ടില്ല..കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മഴക്കാലത്ത് അമ്പൂരി മലയില്‍ ഉരുള്‍ പൊട്ടി ഒലിച്ചിറങ്ങി പോയ ജീവിതങ്ങളില്‍ ഏഴെണ്ണം..അച്ഛന്‍, അമ്മ, കൂടപിറപ്പുകള്‍..ഒരൊറ്റ ദിവസം കൊണ്ട് അനാഥനാക്കി മാറ്റിയ പ്രകൃതി..അതിലും വലിയ ദുഃഖം നല്‍കുന്നത് ഓര്‍മ്മ ദിവസങ്ങളില്‍ അവരെ അടക്കിയ കല്ലറ കണ്ടെത്താന്‍ കഴിയാതെ പോയത്..അന്ന്‍ അടക്കിയ സ്ഥലത്ത് കാലം മറ്റുള്ളവര്‍ക്കായി മാര്‍ബിള്‍ കല്ലറകള്‍ തീര്‍ത്തിരിക്കുന്നു..കണ്ടു പിടിക്കാന്‍ പോലും കഴിയാത്ത നിസ്സഹായാവസ്ഥ.

                                                               പിന്നില്‍ ഒരു മുരടനക്കം കേട്ടാണ് ഓര്‍മ്മകളില്‍ നിന്നും തിരികെ വന്നത്.."എടത്തനച്ചന്‍" കുട്ടിക്കാലം മുതല്‍ കാലത്തെ കുര്‍ബാന കൊള്ളാന്‍ വരുമ്പോള്‍ കാണുന്ന അതേ ദിവ്യ രൂപം..കുറച്ച് പ്രായമായിരിക്കുന്നു..

        "ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.."

         "ഇപ്പോഴും എപ്പോഴും..."

                                                                   അച്ഛന്‍ വാത്സല്യത്തോടെ മക്കളെ നോക്കി..പിന്നെ സിന്‍സിയെ ചേര്‍ത്ത്പിടിച്ചു..അവള്‍ കരയുകയായിരുന്നു. അത്രക്കും കടപ്പാടുണ്ട് അവള്‍ക്ക് എടത്തനച്ചനോട്.ഒരു അനാഥ ശാലയുടെ ഡോര്‍മിട്ടറി ജീവിതത്തില്‍ നിന്നും ജനീവയിലെ എന്‍റെ ജീവിതത്തിലേക്ക് അവളെ കൈ പിടിച്ചുയര്‍ത്തിയത് അച്ഛന്‍ തന്നെയായിരുന്നു. ഈ പള്ളിയില്‍ വെച്ച് മിന്നു കെട്ടാന്‍  അവള്‍ മുന്നില്‍ നില്ക്കുമ്പോള്‍ മനസ്സ് സന്തോഷിച്ചു..

         "ദുരന്തം മൂലം അനാഥനായ എനിക്ക്..ജന്മം കൊണ്ട് അനാഥയായ ഒരു പെണ്ണിന് ജീവിതം കൊടുക്കാനാണ് ആഗ്രഹം അച്ചോ.."

                                                                  അന്ന്‍ പറഞ്ഞ വാക്കും പൂര്‍ത്തിയായത് ഈ പള്ളിയുടെ ആള്‍ താരയില്‍ വെച്ചാണ്‌..അതിന് കാര്‍മ്മികത്വം വഹിച്ചതും എടത്തനച്ചന്‍ തന്നെ..

        "എന്നാ വന്നത് താന്‍.?"

        "ഇന്നലെ എത്തീതാ അച്ചോ..യാത്ര ക്ഷീണം കൊണ്ട് വരാന്‍ കഴിഞ്ഞില്ല..."

        "വെയിലത്ത് നില്ക്കണ്ടാ...പള്ളി മേടയിലെക്ക് പോയേക്കാം..

                                                                     വീണ്ടും പടികെട്ടുകള്‍ കയറുമ്പോള്‍ ഇളയ മകള്‍ ജനീവയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ മുതല്‍ ചോദിച്ച ചോദ്യം വീണ്ടും ചോദിച്ചു..

         "അപ്പാ..ഐ വാണ്ട് ടു സീ വല്യമ്മച്ചി.."

                                                                       അത് കേട്ടിട്ടാകണം എടത്തനച്ചന്‍ നോക്കിയത്..ആ നോട്ടം ഒന്ന്‍ തെന്നി മാറി അമ്പൂരി മലയുടെ അടിവാരത്തിലേക്ക് പോയത് പോലെ..വീണ്ടും സന്തോഷത്തോടെ അച്ഛന്‍ മകളുടെ കവിളില്‍ വാത്സല്യത്തോടെ തട്ടി പറഞ്ഞു..

        "കാണാല്ലോ..വല്യമ്മച്ചി ഇവിടെ തന്നെ ഉണ്ട്..സ്വര്‍ഗ്ഗത്തില്‍..."
         
                                                                       അവള്‍ക്ക് മാത്രമല്ല, ഞങ്ങള്‍ക്ക് ആര്‍ക്കും മനസ്സിലായില്ല..എങ്കിലും ആ കുഞ്ഞു കണ്ണുകളില്‍ കാത്തിരിപ്പിന്‍റെ പ്രതീക്ഷകള്‍ സന്തോഷമായി വിരിയുന്നത് പോലെ..ആ പ്രതീക്ഷ നില നിര്‍ത്തി കൊണ്ട് എടത്തനച്ചന്റെ പുറകെ പള്ളി മേടയിലേക്ക്...

         "ഇനിയിപ്പോ എന്താ പരിപാടി..വേറെ എന്തെങ്കിലും ടൂര്‍ പ്ലാന്‍സ്.."

         "അച്ചോ..ഇവിടുന്ന് നാളെ ഡല്‍ഹിക്ക്..അവിടുന്ന് പട്ടായ, ബാങ്കോക്ക്..ഒരാഴ്ച കറക്കം..ഇവിടെ ഞങ്ങള്‍ക്ക് മറ്റാരേയും കാണാന്‍ ഇല്ലല്ലോ....അച്ഛനൊഴികെ.."

                                                                      ഇത്രയും പറഞ്ഞ് നോക്കിയത് മക്കളുടെ മുഖത്തേക്ക്..ആ കൊച്ചു കണ്ണുകളില്‍ അത് വരെ ഉണ്ടായ പ്രതീക്ഷകളുടെ തിളക്കം കുറഞ്ഞത് പോലെ..നാട്ടില്‍ വരുമ്പോള്‍ വല്ലിപ്പച്ചനേയും, വല്ലിമ്മച്ചിയേയും കാണാമെന്ന പ്രതീക്ഷ നല്‍കിയതാണ് തകരാന്‍ പോകുന്നത്.. കുട്ടികളുടെ ഏറ്റവും വലിയ ആഗ്രഹവും അത് തന്നെ..ദുരന്തം അനാഥമാക്കിയതും,ജന്മം കൊണ്ട് അനാഥമായതും കുട്ടികളില്‍ നിന്നും മറച്ച് വെച്ചത് തെറ്റായി പോയി..

        "പപ്പാ...യൂ പ്രോമിസ് മീ..ഡോണ്ട് വൊബിള്‍...എവിടെ വല്ലിപ്പച്ചാ ആന്‍ഡ്‌ വല്ലിമ്മച്ചി..?"

                                                                     വാ..നമുക്ക് അവരെ കാണാം..അവര് സ്വര്‍ഗ്ഗത്തിലുണ്ട്..കം വിത്ത് മീ..."

                                                                     എടത്തനച്ചന്റെ വാക്കുകള്‍ കേട്ട് കുട്ടികള്‍ സന്തോഷത്തോടെ എഴുന്നേറ്റു..അവര്‍ക്ക് പിന്നാലെ പള്ളിമേടയുടെ പുറത്തേക്ക് അറിയാത്ത ഭാവത്തില്‍ സിന്‍സിയുടെ കൂടെ...പൂന്തോട്ടങ്ങളും, നെഞ്ചൊപ്പം വളര്‍ന്ന്‍ നില്‍ക്കുന്ന വെട്ടിയൊതുക്കിയ ബുഷും കടന്ന്‍ പള്ളി വളപ്പിലെ പഴയ കെട്ടിടത്തിലേക്ക്..പിടയുന്ന മനസ്സോടെ സിന്‍സി..ഓര്‍മ്മകള്‍.. "ഇന്ഫെന്റ്റ് ജീസസ് ഹോം.." അനാഥ ശാല..അവിടെ ആയിരുന്നു സിന്‍സി ഓര്‍മ്മ വെച്ചത് മുതല്‍ വളര്‍ന്നതും, ജീവിച്ചതും..ഓരോ അടി മുന്നോട്ട് വെക്കുമ്പോള്‍ അവള്‍ കൈകള്‍ കൊണ്ട് ജോയ്സനെ മുറുകെ പിടിച്ചു..കെട്ടിടത്തിനു മുന്നിലെത്തിയപ്പോള്‍ പുതിയ ചായം തേച്ച ചുമരില്‍ തിളങ്ങുന്ന പരിശുദ്ധിയുടെ വെളുത്ത അക്ഷരങ്ങള്‍...

                              "സ്വര്‍ഗ്ഗം"

                                                                  ഒന്നും മനസ്സിലാകാതെ നില്‍ക്കുന്ന അവരെ നോക്കി എടത്തനച്ചന്‍ ചിരിച്ചു..

           "ഇതാണ് സ്വര്‍ഗ്ഗം...പണ്ടിത് "ഇന്ഫെന്റ്റ് ജീസസ് ഹോം ആയിരുന്നു..(സിന്‍സിയെ നോക്കി) കൊച്ചു കുട്ടികള്‍ക്കുള്ള ആലയം..കുറച്ച് നാള്‍ മുന്‍പ് അതങ്ങ് നിര്‍ത്തി..കുട്ടികളില്ല..ഈ ഭാഗത്ത് കുട്ടികള്‍ അധികം അനാഥരായി മാറുന്നില്ല.ജനിക്കുന്നില്ല...(ഇടറിയ സ്വരത്തോടെ അച്ഛന്‍) ..പക്ഷെ ഇതിനകത്ത് അന്തേവാസികളായി ഇപ്പോള്‍ ചില കുട്ടികളുണ്ട്..പതിനെട്ടു പേരോളം..വാര്‍ദ്ധക്യമെന്ന ബാല്യവസ്ഥയില്‍ മക്കള്‍ ഉപേക്ഷിച്ച് പോയ കുട്ടികള്‍..ജനിക്കുന്ന കുട്ടികളേക്കാള്‍ ഇന്ന്‍ അധികം ഉപേക്ഷിക്കപ്പെടുന്നത് ആര്‍ക്കോ വേണ്ടി ജീവിച്ച്, വളര്‍ത്തി വലുതാക്കി ഒടുവില്‍ അവരാല്‍ തന്നെ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധ ജനങ്ങളാണ്..അവരാണ് ഈ സ്വര്‍ഗ്ഗത്തിലെ താമസക്കാര്‍..വരൂ.."

                                                                   അച്ഛന്റെ കൂടെ ആ പടികള്‍ കയറുമ്പോള്‍ ഒരു വിറയല്‍ പടര്‍ന്നു..ഒരു വലിയ ദുഃഖം നെഞ്ചിലും..വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ച് പോയവരോട് ദേഷ്യവും..ഇല്ലാത്തതിന്‍റെ വില നന്നായി അറിയാം..ഒരു കൂരയില്‍ നിന്നും വളര്‍ന്ന്‍ നല്ല ജോലിയും, ജീവിത സാഹചര്യവും മുന്നില്‍ വന്നപ്പോള്‍ അതനുഭവിക്കാന്‍ യോഗമില്ലാതെ ഒരു മലവെള്ള പാച്ചിലില്‍ തുടച്ച് മാറ്റപ്പെട്ട് ഈ മണ്ണിലെവിടെയോ ഉറങ്ങുന്ന ഉറ്റവര്‍..


                                                                   പ്രധാന ഹാളിലേക്ക് കയറിയപ്പോള്‍ നിരത്തിയിട്ടിരിക്കുന്ന കട്ടിലുകളില്‍ വെളുത്ത വസ്ത്രം ധരിച്ച ദൈവങ്ങള്‍. ഉപേക്ഷിക്കപ്പെട്ട ദൈവങ്ങള്‍...മക്കളുടെ ഭാഷയില്‍ കുറേ വല്ലിപ്പച്ചന്മാര്‍, വല്ലിമ്മച്ചിമാര്‍...പരുങ്ങി നിന്ന കുട്ടികളെ നോക്കി എടത്തനച്ചന്‍ സന്തോഷത്തോടെ പറഞ്ഞു...

       "ദാ..ഇവരെല്ലാം നിങ്ങള്‍ടെ വല്ലിപ്പച്ചനും, വല്ലിമ്മച്ചിമാരുമാ..."

                                                                   കുട്ടികള്‍ അടുത്ത് ചെന്നപ്പോള്‍ പലരും പൌത്ര, പൌത്രി വാത്സല്യത്തോടെ അവരെ വാരി പുണര്‍ന്നു..എന്നോ നഷ്‌ടമായ സ്നേഹവും, വാത്സല്യവും തിരികെ..ഓരോരുത്തരും ആ കുരുന്നുകളെ ലാളിച്ചു..പല്ലില്ലാത്ത ഒരു വല്ലിമ്മച്ചിയുടെ വായില്‍ മകള്‍ ചോക്ക്ലേറ്റ് പൊളിച്ച് നല്‍കിയപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ചുടു നീര്‍ ഒലിച്ചിറങ്ങി..മകളെ കെട്ടി പിടിച്ച് കരഞ്ഞുകൊണ്ട്‌ അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു..

        "രണ്ട്‌ വര്‍ഷായി കണ്ടിട്ട്..രണ്ട്‌ വയസ്സുള്ളപ്പോ കണ്ടതാ..എന്നേം ഇവിടാക്കി കൊച്ചിനേം കൊണ്ട് എന്‍റെ മോനും, കെട്ട്യോളും  അമേരിക്കക്ക് പോകുമ്പോ എല്ലാ കൊല്ലോം വരാന്ന്‍ പറഞ്ഞ വാക്ക്...നൊണയാ..ചാവുമ്പോ വന്നാലായി..."

                                                                  ആ വാക്കുകള്‍ ജോയ്സനിലും, സിന്‍സിയിലും കടുത്ത ദുഃഖം സൃഷ്ടിച്ചു..ഓരോ വല്ലിമ്മച്ചിമാര്‍ക്കും, വല്ലിപ്പച്ചന്മാര്‍ക്കും സനാഥമായ കഥകള്‍ പറയാനുണ്ടായിരുന്നു..അവരുടെ വേണ്ടപ്പെട്ടവര്‍ ഭൂമിയില്‍ സുഖമായി ജീവിച്ചിരിക്കുന്നു..കുട്ടികള്‍ അവരുടെ സന്തോഷം തിരികെ കൊണ്ട് വന്നത് പോലെ..അവിടെ കുറച്ച് നേരമെങ്കിലും സ്വര്‍ഗ്ഗമായി തീര്‍ന്നത് പോലെ..

                                                                 ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ ജോയ്സണ്‍ മടിച്ച് മടിച്ചാണ് അച്ചനോട് ചോദിച്ചത്..കുറേ നേരം മുന്പ് സിന്‍സിയുമായി കൂടിയാലോചിച്ച്  തീരുമാനിച്ച ചോദ്യം..മക്കള്‍ അനുഭവിക്കുന്ന ആ സന്തോഷം കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...

           "അച്ചോ..ചോദിക്കുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കണം..കുട്ടികളെ ദത്തെടുക്കുന്ന പോലെ...അവിടെ നിന്നും രണ്ട്‌ പേരെ ഞങ്ങളുടെ മക്കളുടെ വല്ലിപ്പച്ചനും, വല്ലിമ്മച്ചിയുമായി ഞങ്ങളുടെ അച്ഛനും, അമ്മയുമായി എടുക്കാന്‍ ...??"

                                                                 ചോദിച്ച് മുഴുവനാക്കാന്‍ കഴിഞ്ഞില്ല..അതിനു മുന്പ് എടത്തനച്ചന്‍ ഉത്തരമായി മുന്നില്‍ വന്നു..

            "നമ്മുടെ നിയമം അത് അനുവദിക്കുന്നില്ല..മാത്രല്ലാ..ഇവിടെ താമസിക്കുന്ന എല്ലാവര്‍ക്കും മക്കളും, മരുമക്കളും, ബന്ധുക്കളുമുണ്ട്.. അവര്‍ക്ക് നോക്കാന്‍ കഴിയാതെ ഏല്പിച്ച് പോയതാ..ഒരു നാള്‍ തിരികെ കൊണ്ട് പോകും...ഒന്നുകില്‍ വെളിപ്പാട് വരുമ്പോള്‍..അല്ലേല്‍ മരിക്കുമ്പോള്‍...മനുഷ്യന്‍ ബന്ധങ്ങള്‍ മറന്ന്‍ ജീവിക്കാന്‍ തോടങ്ങുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ ഒരു ഭാരാകും..ആ ഭാരം താല്‍കാലികമായി ഒഴിവാക്കുന്ന ഒരു ആലയം മാത്രാണിത്...''

          "അപ്പാ..ഗിവ് മീ ദെ ഐ പാഡ്.. പ്ലീസ്...ലെറ്റ്‌ മി ഷോ ദേം ഔര്‍ ഫോട്ടോസ്.."

                                                                  കുട്ടികള്‍ ഭക്ഷണം പോലും കഴിക്കാതെ വല്ലിമ്മച്ചിമ്മാരുടെയും വല്ലിപ്പച്ചന്മാരുടെയും കൂടെയാണ്..അവരെക്കാള്‍ സന്തോഷം ആ വൃദ്ധ ജനങ്ങള്‍ക്ക്..നഷ്‌ടമായ സ്നേഹം തിരികെ വന്നത് പോലെ അവരും കുട്ടികളായി മാറി..കുട്ടികള്‍ക്ക് അവരെ വിട്ടു പിരിയാന്‍ പോലും കഴിയാത്ത ഒരു ലോകം അവിടെ സൃഷിക്കപ്പെട്ടിരിക്കുന്നു..ഭക്ഷണം കഴിച്ച് പള്ളി വരാന്തയില്‍ ഇരുന്ന്‍ ആ ലോകം വീക്ഷിക്കുമ്പോള്‍ ജോയ്സണ്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു..സിന്‍സിയുടെ കൈ പിടിച്ച് പള്ളി മേടയില്‍ പോയി പ്രാര്‍ത്ഥിച്ച് തിരകെ വരുമ്പോള്‍ മുന്നില്‍ വീണ്ടും എടത്തനച്ചന്‍..

         "എന്താ പോകണ്ടേ..കൊച്ചിയിലെത്താന്‍ സമയം പിടിക്കും..റോഡ്‌ മോശാ..
നാളെ തായ് ലാന്‍ഡ്‌ പോകണ്ടേ??"

         "അച്ചോ...ആ പ്ലാന്‍ ഞങ്ങള്‍ ക്യാന്‍സല്‍ ചെയ്തു..ആ സുഖവാസ കേന്ദ്രത്തില്‍ കിട്ടുന്ന സുഖത്തേക്കാള്‍ എന്‍റെ മക്കള്‍ക്ക്  സ്വര്‍ഗ്ഗീയ സുഖം, സ്നേഹം ഈ സ്വര്‍ഗ്ഗത്തില്‍ നിന്നും കിട്ടുന്നുണ്ട്..അത് മതിയച്ചോ..ഒരാഴ്ച അവരുടെ കൂടെ ഇവിടെ താമസിക്കാന്‍ അച്ഛന്‍ ഞങ്ങളെ അനുവദിക്കണം.."

        "..ഈ മേടയുടെ നാഥനായ കര്‍ത്താവ് പോലും സമ്മതിക്കും..നഷ്‌ടമായ സ്നേഹം തിരിച്ച് കിട്ടുമ്പോള്‍ ആ പതിനെട്ട് മുഖങ്ങളില്‍ വിരിയുന്ന സന്തോഷം.ആ അനുഗ്രഹം...അതിന്‍റെ ഒരു നുള്ള് മാത്രം മതി..നിങ്ങളുടെ ജീവിതം മനോഹരകാന്‍..നല്ല തീരുമാനം മക്കളെ..കര്‍ത്താവ് അനഗ്രഹിക്കട്ടെ"

                                                               അച്ഛന്‍ തിരിച്ച് നടക്കുമ്പോള്‍ ജോയ്സണ്‍, സിന്‍സിയുടെ കൈകള്‍ പിടിച്ച് പള്ളി മേടയിലെ കവാടത്തിനു മുന്നില്‍ നില്‍ക്കുന്ന ക്രൂശിത രൂപത്തെ നോക്കി..അവിടെ ഒരു പ്രകാശ വലയം സൃഷ്ടിക്കപ്പെട്ടത് പോലെ..അതിനപ്പുറം സ്വര്‍ഗ്ഗത്തിന്റെ മുറ്റത്ത് കൊച്ചു മകളുടെ പുറകെ വൃദ്ധയായ വല്ലിമ്മച്ചി ഓടി നടക്കുന്നത് കണ്ടപ്പോള്‍ കണ്ണില്‍ നിന്നും അടര്‍ന്ന് വീണ തുള്ളികളെ തലോടി സിന്‍സിയെ ചേര്‍ത്ത് പിടിച്ച് ജോയ്സണ്‍ പതുക്കെ പറഞ്ഞു..

          "ഇനിയെല്ലാ വര്‍ഷവും നമ്മള്‍ ഇവിടെ വരും..താമസിക്കും..നമ്മള്‍ അനാഥരല്ല.നമുക്ക് ഇവരെല്ലാമുണ്ട്..."
 


ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.....