2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

"കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടി.. "(y2k യുടെ കഥ)

                                                       






                                 നെറ്റിയില്‍ ഒരു വലിയ മൂന്ന്‍ വിരല്‍ കൊണ്ട് തൊട്ട ഒരു എഴുപത് എം.എം. ചന്ദനക്കുറി, അതിനു നടുവില്‍ ഒരു രൂപ വട്ടത്തില്‍ കുങ്കുമ കുറി, ചെവിയില്‍ കതിരോട് കൂടിയ തുളസിയില, അതിനു മുകളില്‍ ഒരു ചെമ്പക പൂവ്, നൂല് കെട്ടി കഴുത്തില്‍ തൂക്കിയ കണ്ണട, കാലത്തിന്റെ അതിജീവനം പോലെ മുന്നോട്ട് പതിനഞ്ച് ഡിഗ്രിയില്‍ വളഞ്ഞ മുതുക്, ആണ്ടില്‍ ഒരിക്കല്‍ പോലും കൊയ്യാന്‍ കഴിയാത്ത കഷണ്ടി കയറി മുടിയില്ലാത്ത തല, മൂക്കില്‍ നിന്നും മീശയേക്കാള്‍ കനത്തില്‍ വളര്‍ന്ന്‍ പന്തലിച്ചു പുറം നോക്കി എഴുന്ന് നില്‍ക്കുന്ന രോമങ്ങള്‍...കയ്യില്‍ നരച്ച് ഓട്ടകള്‍ നിറഞ്ഞ "ഹിന്ദുസ്ഥാന്‍ കിളിമാര്‍ക്ക് കുട, കയ്യില്‍ "ജെ.ഡി.സഭ വക വള്ളിയുള്ള ചെറിയ ബാഗ്‌, കറയും, കീറലും നിറഞ്ഞ പാവം മുറി കയ്യന്‍ ബനിയന്‍, കാലം തോറ്റ് കാവി നിറം അങ്ങിങ്ങായി നിലനിര്‍ത്തിയ ഉടുമുണ്ട്, കുഴിനഖം ബാധിച്ച കാലുകള്‍...അതാണ് കൃഷ്ണന്‍ക്കുട്ടി...നാട്ടുക്കാരുടെ കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടി..നാട്ടിലെ ഏറ്റവും പഴക്കം ചെന്ന പേരില്ലാത്ത ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന "ക്ഷുരകശിരോമണി.."

                                                          വെട്ടുകല്ലില്‍ ഓല മേഞ്ഞ ഒരു പഴഞ്ചന്‍ ആന്റിക്ക് കെട്ടിടം, വാതിലുകള്‍, ജനലുകള്‍ ഇല്ലാതെ , ചാണകം മെഴുകിയ തറയുള്ള പഴയ ബൂട്ടി പാരലര്‍...മുറിയുടെ ഒത്ത നടുക്ക് ഒരു മരകസേര, അതിനു മുകളില്‍ കുരിശ് പോലെ നീളത്തില്‍ ചാരുവടി, കസേരയുടെ മുന്നില്‍ തൂക്കിയ "രസം" നഷ്‌ടമായ അവ്യക്തമായ പ്രതിരൂപം നല്‍കുന്ന നീളന്‍ കണ്ണാടി, അതിനു സമീപം പലക കൊണ്ട് തീര്‍ത്ത പൊടി നിറഞ്ഞ അലമാരി, അതില്‍ കുട്ടിക്യുറ ടാല്‍ക്കം പൌഡര്‍, രണ്ടു കത്രികകള്‍, അതിലൊന്ന് പിടി നഷ്‌ടമായ വികലാംഗന്‍, രണ്ട്‌ കോലന്‍ ചീര്‍പ്പ്,  മുടിയും, അഴുക്കും നിറഞ്ഞ വട്ട ചീര്‍പ്പ്, മുഷിഞ്ഞ്‌, കരിമ്പന്‍ അടിച്ച രണ്ട്‌ തുണികള്‍, പിന്നെ ഭൂതക്കാലം പേറി ചിതറി കിടക്കുന്ന തുരുമ്പ് എടുത്ത "സെവന്‍-ഓ-ക്ലോക്ക്" ബ്ലയിടുകള്‍..ക്ഷൌര കത്തി, കത്തി മൂര്‍ച്ച കൂട്ടാനുള്ള ചാണക്കല്ല്, അതിനപ്പുറം ചുമരില്‍ ഒരാണിയില്‍ തൂങ്ങി കാര്‍ത്തിക ഫെബ്രിക്സിന്റെ കലണ്ടറില്‍ "രതി നിര്‍വേദത്തിലെ" രതി ചേച്ചി...ജയഭാരതി..ഇതാണ് കൃഷ്ണന്‍ക്കുട്ടിയുടെ പേരില്ലാത്ത കട, പഴക്കവും, തഴക്കവും വന്ന കട, കാലം കൊടുങ്ങല്ലൂരില്‍ വരുത്തിയ മാറ്റങ്ങള്‍ ബാധിക്കാത്ത മുടിവെട്ട് കട...

                                                           മുടി വെട്ടുകടയുടെ മുന്നില്‍ പണയം വെച്ച ഓട്ടുരുളി പോലെ കൃഷ്ണന്‍ക്കുട്ടി ഒരു തല, അല്ലെങ്കില്‍ താടി കാത്തിരുന്നു..കഴിഞ്ഞ മൂന്ന്‍ ദിവസമായി കത്രിക ചിലച്ചിട്ടില്ല, ഒരാളും തേടി വന്നില്ല..എല്ലാവര്‍ക്കും കൊടുങ്ങല്ലൂര്‍ തെക്കേ നടയിലെ ഗില്ലറ്റ് ബാര്‍ബര്‍ ഷോപ്പ് മതി...അവിടെ എയര്‍ കണ്ടീഷന്‍, പാട്ട്, കാത്തിരിക്കുന്നവര്‍ക്ക് വായിക്കാന്‍ സിനിമ മാസിക!!!!കൃഷ്ണന്‍ക്കുട്ടി കടയുടെ ഉള്ളിലേക്ക് ഒരു വിഗഹ വീക്ഷണം നടത്തി, തന്‍റെ കഷ്ടപ്പാട് ആരറിയാന്‍??തലയില്‍ നിറയെ മുടിയുമായി തെങ്ങ് കയറുന്ന സുകുമാരന്‍ മുന്നിലൂടെ കടന്നു പോയി, ആവശ്യത്തിനു മീശയും, അനാവശ്യത്തിന് താടിയുമായി സ്വീപ്പര്‍ ജേക്കബ് കടന്നു പോയി, കൃഷ്ണന്‍ക്കുട്ടിയുടെ പ്രതീക്ഷകള്‍ കെടുത്തി അങ്ങനെ ഒട്ടനവധി തലകള്‍, താടികള്‍...കാലത്ത് കണ്ടംകുളം അമ്പലത്തില്‍ പോയി മനമുരുകി പ്രാര്‍ഥിച്ചു...ദിവസേന രണ്ട്‌  തല, രണ്ട്‌ താടി....

                    എന്തായാലും ദൈവം ആ ഉള്‍വിളി കേട്ടു...

                                                        ദാ...വരുന്നു...മീന്‍കാരന്‍ മൊയ്തു..വളര്‍ന്ന തല, വളര്‍ന്ന താടി, എന്തെങ്കിലും താടയും...കൃഷ്ണന്‍ക്കുട്ടി പടത്തലവന്‍ ആയുധം എടുക്കാന്‍ ജാഗരൂകനായി..ഇനി യുദ്ധം...എഴുന്ന് നില്‍ക്കുന്ന മുടികളോട്...മൊയ്തു മീന്‍ കുട്ട വെച്ച സൈക്കിള്‍ ചാരി വെച്ച് മീന്‍ ഗന്ധവുമായി മരകസേരയില്‍ വന്നിരുന്നു...

             "കഷ്ടപ്പാടെ...ചക്കര തല ആക്കിക്കോ"

                                                       അത് കേട്ട വഴി കഷ്ടപ്പാട് പണി തുടങ്ങി..കൈപ്പണി...കത്രിക മൊയ്തുവിന്റെ നരച്ച തലയില്‍ കാവ് തീണ്ടി...ചാണകം മെഴുകിയ തറയില്‍ രോമയോദ്ധാക്കള്‍ തലയറ്റ് നിലംപതിച്ചു...തന്‍റെ രൂപമാറ്റം മൊയ്തു തെളിച്ചമില്ലാത്ത കണ്ണാടിയില്‍ ആസ്വദിച്ചു..കൃഷ്ണന്‍ക്കുട്ടിയുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് വിലങ്ങ് തടി പോലെ റോഡില്‍ നിന്നും ഒരു ചെക്കന്‍ നീട്ടി വിളിച്ചു ...

    "ചേട്ടാ സബീന പോയോ??"

                                                         അവന്‍ ചോദിച്ച ചോദ്യം കൃഷ്ണന്‍ക്കുട്ടി ഒരു നിമിഷം കൊണ്ട് പല വട്ടം തിരിച്ച് ചോദിച്ചു..."നാണുവിന്റെ മോളെ പറ്റിയാണോ ഇവന്‍ ചോദിക്കുന്നത്...നാണുവിന്റെ ഭാര്യ പൊതു പൈപ്പില്‍ നിന്നും വെള്ളം ചുമന്ന്‍ പോകുന്നത് കണ്ടിരുന്നു...

  "ഇല്ല മോനെ..ഭാരതി പോകണ കണ്ടു..പൈപ്പിന്‍ ചോട്ടിലിക്ക്..വെള്ളടുക്കാന്‍.."

   "ചേട്ടാ ഞാന്‍ ചോയിച്ചത്..പത്തേ കാലിന്റെ സബീന ബസ്സ്‌ പോയോന്നാ.."

                                                        മറുപടി വന്നത് മറ്റൊരു വായില്‍ നിന്നാ..പാര്‍ട്ടി പ്രവര്‍ത്തകന്‍ ദിനേശന്‍..ഖദര്‍ധാരി, ജീവിതത്തില്‍ ഇത് വരെ ഒരു ജോലിയും ചെയ്യാത്ത ഒരുവന്‍. മേത്തല പഞ്ചായത്ത് പരിസരത്തും, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ഓഫീസ് പരിസരത്തും മാത്രം കണ്ടു വരുന്ന ഒരു പരാദ ജീവി..

 "ഇല്ല ചെക്കാ സബീന കല്യാണത്തിന് പോയി...ഇനി മുക്കാലിന് കെ.കെ.                   മേനോന്‍ വരും.."

                                                        ദിനേശന്‍ അകത്ത് കയറി കൈ ഉയര്‍ത്തി ഖദര്‍ ഷര്‍ട്ടിന്റെ ഉള്ളിലൂടെ കക്ഷം ചൊറിഞ്ഞു..ആ ചൊറിച്ചില്‍ വേഗം തന്നെ അവന്‍റെ പല ഭാഗത്തേക്കും പടര്‍ന്നു...

    "കൃഷ്ണന്‍ക്കുട്ടി..കക്ഷം ഒന്ന്‍ വടിച്ച് തരണം..ഭയങ്കര ചൊറിച്ചില്‍...പിന്നെ   മൊയ്തുവിനെ നോക്കി ആഹ്ലാദത്തില്‍...

     "ഇതാര് മോയ്തുവാ...എന്തായി വില്ലേജി പോയിട്ട് വല്ലോം                                            നടന്നാ..അഴീക്കോട്‌പാലം  പണി എന്ന് തൊടങ്ങും???

                                                       അതിലെ പരിഹാസ ചുവ മൊയ്തു തിരിച്ചറിഞ്ഞു..
ഭരിക്കുന്നത് അവന്‍റെ എതിര്‍ പാര്‍ട്ടിയാണ്..അഞ്ച് കൊല്ലം അവനും, അവന്‍റെ നേതാക്കളും ഭരിച്ചിട്ടു ഒന്നും നടന്നില്ല..മൊയ്തുവിന്റെ മൗനത്തില്‍ ആണിയടിച്ച് അടുത്ത വാക്കുകള്‍ വന്നു...

   "മീനാക്ഷി തമ്പാന്‍ വന്നാ ദേ പാലം പണിയാന്‍ പോണുന്നു പറഞ്ഞിട്ട് ഇപ്പൊ എന്തായി??   ഇനിയിപ്പോ പാലം പണിതിട്ട് എന്താ കാര്യം...ലോകം അവസാനിക്കാന്‍  പോകല്ലേ..ഈ മാസം ഡിസംബര്‍ വരെ ലോകം ഒണ്ടാകൂ.."

                                                    കത്രിക നിശബ്ദമായി, മൊയ്തു സ്തബ്ധനായി...നാലു കണ്ണുകള്‍ മിഴിച്ച് ദിനേശനെ നോക്കി.അവരുടെ കണ്ണുകളില്‍ ലോകം അവസാനിച്ചു..അവരുടെ മനസ്സില്‍ ലോകം അവസാനിച്ചു...അവരുടെ മിഴിച്ച് നോട്ടത്തിനു പിന്നില്‍ കാരണം അറിയാനുള്ള ഒരു ആകാംക്ഷ ദിനേശന്‍ കണ്ടു...

   "നിങ്ങള് y2k എന്ന് കേട്ടില്ലേ...നമ്മള്‍ 1999-ല്‍ നിന്നും 2000-ലേക്ക് പോകാന്‍ ഇനി       കൊറച്ച് ദെവസം മാത്രമുള്ളൂ...ഇവിടെ നടക്കാന്‍ പോകുന്നത് ലോകത്തെ             ഏറ്റവും വലിയ ചതിയാണ്..നായനാര്‍ സര്‍ക്കാര്‍ രാജി വെച്ച് പൊറത്ത്              പോകേണ്ടി വരും..കമ്മ്യൂണിസ്റ്റ് റഷ്യയ്ക്ക് ഇത് വരെ അവരുടെ ന്യൂക്ലിയര്‍        ആയുധങ്ങള്‍ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല....അല്ലെങ്കിലും                    എല്ലാര്‍ക്കും അറിയുന്ന കാര്യമല്ലേ..കമ്മൂണിസ്റ്റ്ക്കാര്‍ കമ്പ്യൂട്ടറില്‍ പണ്ടേ              പിന്നോക്കമാന്നു...അമേരിക്ക സഹായിക്കാന്ന് പറഞ്ഞതാ...അപ്പൊ കമൂണിസ്റ്റ്  റഷ്യക്ക് അവര്‍ പടിഞ്ഞാറന്‍  മോതലാളിത്ത ശക്തികള്‍.... ഡിസംബര്‍ 31-ന്  എല്ലാം  പൊട്ടി തെറിക്കും...അത് മതി ലോകം തീരാന്‍...എന്തായാലും  അതിനെതിരെ  ഞങ്ങള്‍ ലോകം ഇത് വരെ കാണാത്ത പ്രതിഷേധം തീര്‍ക്കാന്‍  പോകുന്നു...ഒരു    ഭീമ ഹര്‍ജ്ജി ഒപ്പിട്ട് മോസ്ക്കോയിലേക്ക് അയക്കും, പിന്നെ  കാസര്‍ഗോഡ്‌  നിന്നും തിരുവനന്തപുരം വരെ ജനസുരക്ഷിത യാത്ര....നായനാര്‍  സര്‍ക്കാര്‍  രാജി വെക്കുന്നത് വരെ ശക്തമായ പ്രതിഷേധം...

                                                   മൊയ്തു ഒന്നും പറയാതെ പുറത്തേക്ക് പോയി..കൃഷ്ണന്‍ക്കുട്ടി ചിന്താവിഷ്ടനായ്...കക്ഷം മാന്തി നിന്ന ദിനേശന്‍ അടുത്ത ബസ്സ്‌ വന്നപ്പോള്‍ എല്ലാം വിസ്മരിച്ച് അതില്‍ കയറി പോയി..

              "ലോകം അവസാനിക്കുന്നു..."

                                                    ആ വാചകം കൃഷ്ണന്‍ക്കുട്ടിയെ തളര്‍ത്തി...അയാള്‍ ബാഗും,കുടയും എടുത്ത് വീട്ടിലേക്ക് നടന്നു..മനസ്സ് ദിനേശന്റെ വാക്കുകള്‍ക്ക് മുന്നില്‍ മരിച്ചു...വഴിയില്‍ കണ്ട ഒന്നും കണ്ണില്‍ പെടുന്നില്ല...ഇടയ്ക്ക് അമ്മു സായ്‌വിന്റെ പീടികയുടെ ചുമരില്‍ കണ്ട "അരിവാള്‍ ചുറ്റിക നക്ഷത്രം" ചിഹ്നം ഒന്ന്‍ ദേഷ്യത്തോടെ നോക്കി..പിന്നെ നടന്നു...ചെവിയില്‍ നിന്നും പൂക്കള്‍ എടുത്ത് വലിച്ചെറിഞ്ഞു...നെറ്റിയിലെ കുറി മായ്ച്ച് കളഞ്ഞു...വഴിയെ വന്നവര്‍ ചോദിച്ച ചോദ്യങ്ങള്‍ കേള്‍ക്കാതെ...ആരോടും ഒന്നും മിണ്ടാതെ...പെരുന്തോടിനു കുറുകെ പാലം കയറുമ്പോള്‍ ചൂണ്ടയിടുന്ന കുട്ടികള്‍ അടക്കം പറയുന്നുണ്ടായിരുന്നു...

   "ദേടാ....കഷ്ടപ്പാട് പോണ്,..അയാള് മുടി വെട്ട്യാ ചെവി മുറിക്കും..അതോണ്ട്     
     ഞാന്‍ ഇപ്പ  കൊടുങ്ങല്ലൂരാ മുടി വെട്ടാന്‍ പോവാ..."

                                                   വീട്ടില്‍ എത്തിയ കൃഷ്ണന്‍ക്കുട്ടി ഇറയത്ത്‌ തളര്‍ന്നിരുന്നു...പറമ്പില്‍ നിന്നും ഉച്ച കറവയ്ക്ക് എരുമയെ അഴിച്ച് നടന്ന്‍ വരുന്ന ഭാര്യ പെണ്ണമ്മ...എരുമയുടെ കൂടെ തടിച്ച് കറുത്ത പെണ്ണമ്മ..മച്ചിയായ പെണ്ണമ്മ...അതില്‍ ആരാണ് തന്റെ ഭാര്യ...കൃഷ്ണന്‍ക്കുട്ടി കണ്ണുകള്‍ തിരുമ്മി നോക്കി...തിരിച്ചറിവ് വന്നപ്പോള്‍  അയാള്‍ ഭാര്യയെ കൈ കാണിച്ച് വിളിച്ചു..അസമയത്ത് ഭര്‍ത്താവ് വീട്ടില്‍ വന്നപ്പോള്‍ പാവം പെണ്ണമ്മ ഒന്ന്‍ അമ്പരന്നു..എരുമയെ തളച്ച് ഓടി കിതച്ച് അവര്‍ കൃഷ്ണന്‍ക്കുട്ടി ചേട്ടന്‍റെ അടുത്തെത്തി..അയാള്‍ ഒറ്റ ശ്വാസത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ ഭാര്യയെ അറിയിച്ചു..ബോധമില്ലാത്ത ഒരൊറ്റ കാരണം കൊണ്ട് പാവം അബോധാവസ്ഥയിലായില്ല...ഇരുവരും മരണവീട്ടില്‍ പോലെ വീടിന്റെ ഇറയത്ത്‌ കുത്തിയിരുന്നു....എരുമ സമയമായപ്പോള്‍ പാല്‍ ചുരത്തി തെങ്ങിന്‍ ചുവട്ടില്‍ ക്ഷീരവിപ്ലവം നടത്തി...വെള്ളത്തിനും, പുല്ലിനും വേണ്ടി വാ പൊളിച്ച് മുക്രയിട്ടു...ഒന്നും തിരിച്ചറിയാതെ കൃഷ്ണന്‍ക്കുട്ടി, ഒന്നിനും താല്‍പര്യമില്ലാതെ പെണ്ണമ്മ...

                                                   രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പെണ്ണമ്മ ചിന്തിച്ചു....തലയണമന്ത്രം തുടങ്ങി..മക്കളില്ല...മര്യാദയ്ക്ക് ജീവിച്ചിട്ടില്ല...കൊടുങ്ങല്ലൂര്‍, മാള, ഗുരുവായൂര്‍, മുനമ്പം ..അതിനപ്പുറം ഒരു ലോകം കണ്ടിട്ടില്ല...എല്ലാം അവസാനിക്കുന്നതിനു മുന്‍പ് ആഗ്രഹങ്ങള്‍...കൊതികള്‍, പൂതികള്‍, സ്വപ്നങ്ങള്‍...ജീവിച്ചിരുന്നിട്ട് ഒന്നും നടന്നില്ല...ഇനി ലോകം അവസാനിക്കും മുന്‍പ്...

    "എനിക്ക് ബേംഗളൂര്‍ കാണണം...രണ്ടീസം വല്യേ ഹോട്ടലില്‍ താമസിച്ച് സുഹിക്കണം....നുമ്മക്ക്   എരുമയെ വിക്കാം...ആ കാശോണ്ട് നുമ്മക്ക് ഒന്ന്‍ സുഹിക്കണം.."

                                               നേരം വെളുക്കുന്നതിനു മുന്‍പ് അറവ്ക്കാരന്‍ ഹസ്സന്‍ ആ വീടിനു മുന്നില്‍ വന്നു...അയാള്‍ മാറി മാറി എരുമയെയും, പെണ്ണമ്മയേയും നോക്കി..അതിനു ശേഷം ബീഡി കറ പുരണ്ട പല്ലുകള്‍ കാണിച്ച് കൃഷ്ണന്‍ക്കുട്ടിയെ നോക്കി  ഒരു അഭാസച്ചിരി...അതിനൊടുവില്‍ എരുമയെ വില പറഞ്ഞു ഉറപ്പിച്ച് അയാള്‍ നടന്ന്‍ നീങ്ങി, പെരുന്തോടിനു മുകളിലെ കവുങ്ങിന്‍ പാലം കയറുമ്പോള്‍ വീണ്ടും തിരിഞ്ഞ് പെണ്ണമ്മയെ നോക്കി...കണ്ജബാണന്‍ ഒരു മലരമ്പ് എടുത്ത് ഉതിര്‍ത്തു....ആ സംകല്പിക അമ്പ്‌ സാക്ഷാല്‍ ശ്രീമാന്‍ കൃഷ്ണന്‍ക്കുട്ടി പിടിച്ചെടുത്ത് തിരികെ അയച്ചു..എന്നാലും ശ്രീമതി പെണ്ണമ്മ ഹസ്സന്‍ മാപ്ലയുടെ നോട്ടത്തിനു മുന്നില്‍ ഒരു നിമിഷം ചൂളി.അതിന്റെ ആന്തരാര്‍ത്ഥം അറിഞ്ഞു നാണിച്ച് തല താഴ്ത്തി.
ഹസ്സന്‍ കൊടുത്ത പൈസ അയാള്‍ ഭാര്യയ്ക്ക് നേരെ നീട്ടി..ആഗ്രഹം, പൂതി, കൊതി എല്ലാം തീര്‍ക്കാന്‍...പെണ്ണമ്മ എലി പുനെല്ല് കണ്ടത് പോലെ പണം നോക്കി ചിരിച്ചു...പിന്നെ ഹസ്സന്‍ പോയ വഴിയിലേക്കും നോക്കി ചിരിച്ചു..ആ ചിരി അതിവേഗം ബഹുദൂരം സഞ്ചരിച്ച് അങ്ങ് ബാംഗ്ലൂര്‍ നഗരത്തില്‍ അലയടിച്ചു....

എല്ലാം അവസാനിക്കേണ്ട 1999 ഡിസംബര്‍ 31...രാത്രി...

                                                 ബാംഗ്ലൂര്‍ നഗരത്തിലെ ഡിക്കിന്സന്‍ റോഡിലെ റോയല്‍ ഓര്‍ക്കിഡ് ഹോട്ടലിലെ എ.സി. മുറിയില്‍ ഒഴിഞ്ഞ ഒരു മദ്യ കുപ്പിയുടെ പിന്നില്‍ മദ്യലഹരിയോടെ...ആര്‍ക്ക് മുന്നില്‍ ജെന്നിഫര്‍ ലോപ്പസ് തകര്‍ത്ത് ആടുകയാണ്...

                                                     ''Waiting for tonight, oh
                                                      When you would be here in my arms
                                                      Waiting for tonight, ''

                                                  അതിനു പിന്നില്‍ കാലിയായ പാത്രങ്ങള്‍..കിടക്കയില്‍ ലഹരിയില്‍ മദിച്ച് ലോകാവസാനം കാത്ത് ശ്രീമാന്‍ കൃഷ്ണന്‍ക്കുട്ടി, ശ്രീമതി കൃഷ്ണന്‍ക്കുട്ടി...എരുമയെ വിറ്റ കാശ് കൊണ്ട് ലോകം ഇല്ലാതാകുന്നതിന് മുന്‍പ്..ആഗ്രഹങ്ങള്‍, കൊതികള്‍, പൂതികള്‍....ലഹരിയില്‍ പിന്നെ നിദ്രയിലേക്ക്...ലോകം അവസാനിക്കുന്നതിന്റെ കൂടെ ഒരു സുഖനിദ്ര...എല്ലാം മറന്ന്‍ ഉറക്കം..പുതു വര്‍ഷം പിറന്നത് അറിയാതെ സുഖനിദ്ര...


                                                അടുത്ത പ്രഭാതം ഒരു വ്യത്യാസമില്ലാതെ അവരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി...അവസാനിക്കാത്ത ലോകം മുന്നില്‍ കണ്ടപ്പോള്‍ അവര്‍ക്ക് അമ്പരപ്പിനേക്കാള്‍ ആഹ്ലാദം നല്‍കി..പുതു യുഗം...പുതു ദിനം...ഒഴിഞ്ഞ മദ്യകുപ്പി അവരെ നോക്കി ചിരിച്ചു..ഇരുവരും പരസ്പരം നോക്കി ചിരിച്ചു....കൃഷ്ണന്‍ക്കുട്ടി കിടക്കയില്‍ എഴുന്നേറ്റ് ഇരുന്ന്‍ കഷണ്ടി തല തടവി ദിനേശനെ ഓര്‍ത്തു....

  "അല്ലെങ്കിലും....കൊണ്കിരസ്സ്ക്കാര് നോണയന്മാരാ...വാ പൊളിക്കുന്നത്                 പ്രസംഗിക്കാനും,തിന്നാനും,നോണ പറയാനും മാത്രം..."

                                                  പെണ്ണമ്മ ചിന്തിച്ചത് തന്‍റെ എരുമയെ കുറിച്ചായിരുന്നു..ആറ്റ് നോറ്റ് വളര്‍ത്തിയ എരുമ..പത്ത് നാഴി പാല് തികച്ച് ചുരത്തി തന്നിരുന്ന ക്ഷീര റാണി...അവള്‍ എവിടെയാണോ എന്തോ??

                                                   31-ന് വൈകീട്ട് ക്ഷീര റാണി വെട്ടുക്കാരന്‍ ഹസ്സന്റെ ഇറച്ചി പീടികയിലെ വിട്ടത്തില്‍ തൂങ്ങി ആടി..ആദ്യം വന്നവര്‍ അടിയെല്‍ക്കാത്ത ഇറച്ചി വാങ്ങി വീട്ടില്‍ കൊടുത്ത്മസാല വാങ്ങാനും, മദ്യം വാങ്ങാനും ഓടി..പല വീടുകളില്‍ നിന്നും വൈകുന്നേരം ബീഫ് കറി, ബീഫ് ഫ്രൈ, ബിരിയാണി, എന്നീ രൂപത്തില്‍, തട്ടുകട കുമാരന്റെ കടയില്‍ ബോട്ടി കൊള്ളി രൂപത്തില്‍, പെണ്ണമ്മയുടെ എരുമ അതിവേഗം രൂപാന്തരം പ്രാപിച്ച് പുതുവര്‍ഷം വരവേല്‍കാന്‍ വയറിനുള്ളിലേക്ക്....ഒരു സ്മാരകം പോലെ വൈകുന്നേരം വരെ എരുമയുടെ തല ഇറച്ചി കടയുടെ മുന്നില്‍ എല്ലാവരെയും നോക്കി പല്ലിളിച്ച് നോക്കിയിരുന്നു...

                                                ലോകാവസാനം ബാഗ്ളൂര്‍ നഗരത്തില്‍ രണ്ടാം മധുവിധു രൂപത്തില്‍ ആഘോഷിച്ച് ശ്രീമാന്‍ ശ്രീമതി തിരികെ വന്നു...ശ്രീമാന്‍ പഴയ പോലെ മുടിവെട്ട് കടയില്‍ തപസ്സിരുന്നു...പെണ്ണമ്മ ബാക്കി കയ്യിലുണ്ടായ പൈസയ്ക്ക് ഒരാടിനെ വാങ്ങി...വീണ്ടും കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടി നാടുക്കാരുടെ തലയും, താടിയും  വടിക്കാന്‍ കാത്തിരുന്നു.....

                                               ജനുവരിയിലെ ഒരു പ്രത്യേകതയും ഇല്ലാത്ത മുപ്പത് ദിവസത്തിന് ശേഷം അവസാനം "y2k" ഭൂമിയില്‍ അവതാരം എടുത്തു...കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടിയുടെ, പെണ്ണമ്മയുടെ...ജീവിതത്തില്‍...!!!!ബാഗ്ളൂര്‍ ലോകാവസാനം "y2k" എന്ന പുതു രൂപത്തില്‍ പെണ്ണമ്മയുടെ വയറ്റില്‍ അവതരിച്ചു...

                                               കാലങ്ങള്‍ കാത്തിരുന്ന "കുളി തെറ്റല്‍" ആദ്യമായി പെണ്ണമ്മയുടെ ജീവിതത്തില്‍....അവിടെ പുതിയ കഥ തുടങ്ങുകയാണ്..."y2k" യുടെ കഥ....????

                                             



       




    

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

"ഗന്ധം..പര ഗന്ധം.."

                                                       





                           വാതില്‍ തുറന്നതും മുറിയില്‍ "ഹാപ്പി ലേഡി" പെര്‍ഫ്യൂം ഗന്ധം നിറഞ്ഞു...ഒന്നും പറയാതെ ഒന്ന്‍ മുഖത്ത് പോലും നോക്കാതെ അദ്ദേഹം മുറിയിലേക്ക്...പ്രസരിക്കുന്ന സുഗന്ധം അവര്‍ക്ക് ദുര്‍ഗന്ധം പോലെ..വാതിലടച്ച് കുറച്ച് നേരം ചുമരില്‍ ചാരി നിന്ന് ചിന്തിച്ചു?
 
            "എവിടെ...എവിടെയാണ് തെറ്റിയത്?? ആരുടെ തെറ്റാണ്?? അറുപത് വയസ്സ് പിന്നിട്ട അദ്ദേഹം എന്തിന് മറ്റ് ഗന്ധങ്ങള്‍ തേടി പോകുന്നു...മൂന്ന്‍ പെണ്മക്കളെയും വിവാഹം കഴിച്ചയച്ചു...അതും മാന്യമായി...അവര്‍ക്ക് കുട്ടികളായി..കുറച്ച് നാള്‍ മുന്‍പാണ്‌ അദ്ദേഹം രാത്രിയില്‍ വരുമ്പോള്‍  സുഗന്ധം നിറയാന്‍ തുടങ്ങിയിട്ട്....അതും ഹാപ്പി ലേഡി, ടോമി ഗേള്‍,ഫെമ്മേ, മിറക്കിള്‍, ഗ്രേസ്...മുതലായവ...പ്രസിദ്ധമായവ...വേദന തോന്നി...തന്നില്‍ നിന്നും അകന്നു പോകുന്ന നക്ഷത്രം...ഒരു മുറിയില്‍ രണ്ട്‌ ധ്രുവങ്ങള്‍..

                                                       അവര്‍ നടന്ന്‍ വന്ന്‍ മങ്ങിയ വെളിച്ചത്തില്‍ ആള്‍ കണ്ണാടിയില്‍ നോക്കി...വിടര്‍ന്നു നിന്ന ഒരു പനിനീര്‍ പൂവിന്‍റെ ഇതള്‍ കൊഴിയാറായ രൂപം..സമൃദ്ധമായ മുടി എവിടെയോ നഷ്ടമായി..ചുളിവുകള്‍, നരകള്‍, മറച്ച് വെക്കാന്‍ കഴിയാത്ത ജരാനരകള്‍..കണ്ണുകളിലെ കറുപ്പ് നിറം..എല്ലാം വാര്‍ദ്ധക്യ സഹജം...ഈ രൂപത്തില്‍ അദ്ദേഹം അത്മവൃതി കണ്ടെത്തിയ, ആരാധിച്ച കുറേ നല്ല ദിവസങ്ങള്‍ ഭൂതകാലത്തില്‍ ഓര്‍മ്മകളായ്‌...കാലത്തെ അതിജീവിക്കാന്‍ കൃത്രിമ വര്‍ണ്ണങ്ങള്‍, ബൂട്ടി പാര്‍ലറുകള്‍ ഇവയില്‍ നിന്നെല്ലാം ഒരു കൈ അകലം പാലിച്ചതാണോ ഇതിനെല്ലാം കാരണം...ഒരു നെടുവീര്‍പ്പോടെ അവര്‍ മുറിയിലേക്ക് നടന്നു...പരന്നൊഴുകുന്ന ഹാപ്പി ലേഡി സുഗന്ധത്തിലൂടെ.....

          ''എന്നത്തേയും പോലെ അദ്ദേഹം ഉറക്കം തുടങ്ങിയിരുന്നു..അരണ്ട വെളിച്ചത്തില്‍...കറുത്ത തലമുടിയില്‍ മുഴച്ച് നില്‍ക്കുന്ന വര്‍ണ്ണം നഷ്ടമായി തുടങ്ങിയ വെളുത്ത നാരുകള്‍...ഒരു തലയണയില്‍ തല വെച്ച് മറ്റൊന്നിനെ ചേര്‍ത്ത് പിടിച്ച്....തന്‍റെ സ്ഥാനത്ത് തലയണ..ഒരു വിങ്ങലോടെ ലൈറ്റുകള്‍ അണച്ചു..ഇരുട്ടാണ്‌ സുഖം...ദുഃഖം നിറയാനും, കരയാനും...


                                                           വീണ്ടും ഗന്ധങ്ങള്‍ മാറി മാറി വന്നു...ചിലപ്പോള്‍ ..ആഴ്ചയില്‍ ഒരിക്കല്‍ ആയത് രണ്ട്‌ ദിനങ്ങള്‍ കൂടുമ്പോള്‍, പിന്നെ എല്ലാ ദിവസവും, താന്‍ അദ്ദേഹത്തില്‍ നിന്നും ഏറെ അകന്നു പോയത് പോലെ..ഒരു വലിയ മൗനം ഇടയില്‍ വളര്‍ന്ന്‍ ഒരു വന്മതില്‍ പോലെ...പൂജ മുറിയില്‍ നിന്നും വൈകീട്ട് ഉയരുന്ന ചന്ദന തിരിയുടെ ഗന്ധം, അടുക്കളയില്‍ നിന്നും പ്രവഹിക്കുന്ന കൊതിപ്പിക്കുന്ന ഭക്ഷണ ഗന്ധം ...അതിനെല്ലാം മുകളില്‍ കൃത്രിമ സുഗന്ധങ്ങള്‍ എന്നും രാത്രിയില്‍ അദ്ദേഹം വരുന്നതോടെ..

     "ഒരു പോംവഴി..?? ഒരു പിടി വള്ളി...?? ഒരു മാര്‍ഗ്ഗം...??

                                                            ഒബ്സെഷന്‍, ഏലിയന്‍, മെന്‍, സില്‍വര്‍ ചാര്‍ളി...അവയില്‍ നിന്നും ഓരോ ബോട്ടില്‍...പിന്നെ ബാക്കി സമയം കൊണ്ട് തലമുടി കറുപ്പിച്ച് ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ്, പിന്നെ മുഖത്ത് ഫെസ് പാക്ക്, കാലുകളില്‍ പെടികൂര്‍, പിന്നെയും നഷ്ട സൌരഭ്യം തിരിച്ചെടുക്കാന്‍ ..വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല...എന്നാലും ഒരു പുതിയ ഊര്‍ജ്ജം...പുതിയ ആവേശം, പുതിയ ലക്‌ഷ്യം..കയ്യിലെ പാക്കറ്റില്‍ ഇരിക്കുന്ന പുരുഷ ഗന്ധം..പിന്നെ ഈ രൂപം...എല്ലാം നല്ലതിന്..നല്ലതിന് വേണ്ടി മാത്രം...

                                                            അന്ന്‍ അദ്ദേഹം രാത്രിയില്‍ വന്നപ്പോള്‍ വാതില്‍ തുറന്നപ്പോള്‍ അവിടെ പരന്നത് സില്‍വര്‍ ചാര്‍ളിയുടെ ഗന്ധം...അദ്ദേഹം തുറിച്ച് നോക്കി...ഒരു നായയെ പോലെ മുറിയിലും, വീടിനുള്ളിലും ഗന്ധം തേടി നടന്നു...ചുളിഞ്ഞ കിടക്ക വിരികള്‍, ആലസ്യമായ മുഖം...അദ്ദേഹം സംശയം കൊണ്ട് വികസിക്കുന്നത് പോലെ...ഉറങ്ങാന്‍ കിടക്കുമ്പോള്‍ അദ്ദേഹം അസ്വസ്ഥന്‍ ആയിരുന്നു..തിരിഞ്ഞും, മറിഞ്ഞും....ചിന്തയോടെ..പുരുഷന്മാര്‍ ഉപയോഗിക്കുന്ന സില്‍വര്‍ ചാര്‍ളി അദ്ദേഹത്തെ നിദ്ര വിഹീനനാക്കി..അന്ന്‍ അവര്‍ സുഖമായി ഉറങ്ങി...അവര്‍ ഉറങ്ങുമ്പോള്‍ അദ്ദേഹം മുറിയും, വീടും അരിച്ച് പെറുക്കുകയായിരുന്നു....ഒരു തെളിവിനു വേണ്ടി....

                                                        പിറ്റേന്ന്‍ ഒരു ഗന്ധവുമില്ലാതെ പതിവിലും നേരത്തെ അദ്ദേഹം വീട്ടില്‍ വന്നു...അവിടെ നിറഞ്ഞ് നിന്ന ഒബ്സെഷന്‍ ഗന്ധം...ആ സുഗന്ധം അയാള്‍ക്ക് ദുര്‍ഗന്ധമായി തോന്നി...അദ്ദേഹം കലിയോടെ വിരല്‍ ചൂണ്ടി വിറച്ച്  ഉറക്കെ ചോദിച്ചു...

    "നീ.....???" അധികം വലുതല്ലാതെ എല്ലാം അടങ്ങിയ ചോദ്യം.."

   " നിങ്ങള്‍ക്ക്  ആകാമെങ്കില്‍........!!!"എല്ലാം അടങ്ങിയ ഒരുത്തരം...

                                                           അതിനൊരുത്തരം അദ്ദേഹം കൊടുത്തില്ല..തല താഴ്ത്തി മുറിയിലേക്ക് നടന്നു...കുറേ കഴിഞ്ഞപ്പോള്‍ അവര്‍ സുഗന്ധങ്ങളുടെ ഉറവിടം കയ്യില്‍ എടുത്ത് മുറിയിലേക്ക്...അദ്ദേഹത്തിന് മുന്നില്‍ എല്ലാം നിരത്തി വെച്ചു...ബോട്ടിലുകള്‍.. ഒബ്സെഷന്‍, ഏലിയന്‍, മെന്‍, സില്‍വര്‍ ചാര്‍ളി. ഒന്നും പറയാന്‍ കഴിയാതെ കണ്ണീരോടെ അദ്ദേഹം അവരെ കുറേ നാളുകള്‍ക്ക് ശേഷം ചേര്‍ത്ത് പിടിച്ചു...തെറ്റുകള്‍ തിരിച്ചറിയുന്ന കണ്ണ് നീരിന്‍റെ ഗന്ധം...അവരുടെ ഗന്ധങ്ങള്‍ ഒന്ന് ചേര്‍ന്ന്‍ ഒരു ഗന്ധമായ് വീണ്ടും........

പിന്നീട് ഒരു ദിവസം.....

                                                       വാതില്‍ തുറന്നതും അദ്ദേഹം അവരെ ചേര്‍ത്ത് പിടിച്ചു..സന്ധ്യ സമയം...വിളക്കില്‍ നിന്നും തെളിയുന്ന വെളിച്ചത്തിന്‍റെ നിറവില്‍ അയാള്‍ കണ്ണുകള്‍ അടച്ച് മൂക്കുകള്‍ വിടര്‍ത്തി അവരെ നെഞ്ചില്‍ ഒതുക്കി മെല്ലെ പറഞ്ഞു...

    "വെളുത്തുള്ളിയുടെ മണം..."

                                                      അവര്‍ ആ നരച്ച രോമങ്ങള്‍ നിറഞ്ഞ നെഞ്ചില്‍ മുഖം പൂഴ്ത്തി ആ വിയര്‍പ്പ് ഗന്ധം ആസ്വദിച്ച് സന്തോഷത്തില്‍ മന്ത്രിച്ചു....

    "രസം കാച്ചിയതാ..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
















2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

സത്യനും, ചില സത്യങ്ങളും....

                                             

                                                 
                                                     അയാള്‍ ആ വെളുത്ത നിറം പൂശിയ കെട്ടിടത്തെ ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കി..ഇനിയൊരിക്കലും ഇങ്ങോട്ട് ...വരേണ്ടി വരില്ല..? ദൈവ വിധി അത് തന്നെയാണെങ്കില്‍ വേണ്ടി വരില്ല..അയാളുടെ മനസ്സ് പിറുപിറുത്തു.

                 "'ഇവിടെക്ക്  വരുന്നവര്‍ പിന്നെയൊരിക്കലും തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ല..ഇവിടെ നിന്ന്‍ പോകുന്നവരില്‍ പലരും  തിരിച്ച് വരുന്നുമില്ല."".

                                                   ആ കെട്ടിടത്തിന്റെ കൂറ്റന്‍ ഗേറ്റ് കടന്ന്‍ കടന്ന്‍ വരുന്ന ഭൂരിഭാഗം പേരുടെയും മുഖത്ത് ആഴമേറിയ ദുഃഖം നിഴലിക്കുന്നു..അവിടെ നിന്ന് പോകുന്നവരുടെ മുഖത്തും അതേ ഭാവം..പ്രതീക്ഷയറ്റ കണ്ണുകള്‍, കണ്ണ് നീര്‍ ചാലുകള്‍ ഉണങ്ങിയ കവിള്‍ തടങ്ങള്‍.. .കെട്ടിടത്തിന്റെ മുന്നിലെ പൂന്തോപ്പിലും,വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ക്കും , വളര്‍ന്ന്‍ നില്‍ക്കുന്ന കൂറ്റന്‍ മരത്തിനും,ചില്ലകളില്‍ കൂട് കൂട്ടിയ കിളികള്‍ക്കും ഒരേ ഭാവം..ശോകമെന്ന ഒരേ ഭാവം..അവിടെ ചിരിക്കുന്ന മുഖങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല.ആര്‍ക്കും സന്തോഷമില്ല..കൈ പിടിയില്‍ നിന്നും അകന്ന്‍ പോകുന്ന ജീവിതമോര്‍ത്തുള്ള വ്യഥ മാത്രം...

                  ''റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍, തിരുവനന്തപുരം".

                                                  നിറഞ്ഞ ചിരിയോടെ ബസ്സ്‌ സ്റ്റോപ്പില്‍ അയാള്‍ വന്നു നിന്നു..ആ ഗേറ്റ് കടന്ന്‍ വന്ന ശോകഭാവങ്ങളില്‍ അയാളുടെ മുഖം മാത്രം വേറിട്ട ചിരിയുമായി .. കാണുന്ന ശോകം നിറഞ്ഞ മുഖങ്ങളില്‍ എല്ലാം അയാള്‍ തന്‍റെ ചിരി പകര്‍ന്നു..കത്തിയെരിയുന്ന പകല്‍..വഴിവക്കില്‍ ആര്‍.സി.സി.യിലേക്ക്‌ പോകുന്നവരിലെ ദാഹത്തില്‍ മിഴി നട്ട് കരിക്ക്‌ കച്ചവടക്കാരന്‍...പലപ്പോഴും അവിടെ നിന്ന്‍ തിരികെ വരുന്നവരില്‍ പലര്‍ക്കും ദാഹം എന്നേക്കുമായി നഷ്ടമായിരുന്നു..മോഹം നഷ്ടമായാല്‍ പിന്നെ ദാഹിച്ചിട്ടെന്ത് കാര്യം??അയാള്‍ അങ്ങോട്ട്‌ ചെന്നു.. ദാഹമല്ല..മോഹം..ഒരു കരിക്ക്‌ കുടിക്കാന്‍..പ്രതീക്ഷയോടെ കരിക്ക്‌ കച്ചവടക്കാരന്‍ അയാളെ നോക്കി, അയാള്‍ ഒരു ചിരിയും, മടിയില്‍ നിന്ന്‍ കുറച്ച് ചില്ലറയും അയാള്‍ക്ക് നല്കി,,അതിനു പകരം ശോകഭാവം നിറഞ്ഞ മുഖവുമായ്‌ കരിക്ക്‌ കച്ചവടക്കാരന്‍ കരിക്ക്‌ വെട്ടി അതില്‍ ഒരു സ്ട്രോ തിരുകി അയാള്‍ക്കും.....ഒരു കവിള്‍ കുടിച്ച് അയാള്‍ തൊപ്പിയൂരി തല തുടച്ചു...വെയിലേറ്റ് വെട്ടി തിളങ്ങുന്ന മുടിയില്ലാത്ത തല...കീമോതെറാപ്പിയില്‍ ക്ഷീണിതമായ ശരീരം...കരിവാളിച്ച മുഖം...പക്ഷെ അതിനെയെല്ലാം തോല്പിക്കുന്ന അയാളുടെ ചിരി...സന്തോഷം..

         "അണ്ണാ..കീമോ കഴിഞ്ഞോ..ഡാക്ടര്  എന്തരാണ് പറഞ്ഞത്..??"

           "ഏയ്‌..ഇനി ദൈവം തമ്പുരാന്റെ കീമോ...ഹാ..വിളിക്കുമ്പോ അങ്ങ് പോകാം...എന്തായാലും ഒന്നും കയ്യീ  കരുതണ്ടാ...ഇട്ട  വേഷത്തീ തന്നെ പുള്ളിക്കാരന്‍ വിളിക്കണ സമയത്ത്‌ ഒരു മടീം കൂടാതെ..ഇത്തിരി നേര്‍ത്തെ ആയോന്നാ ഒരു ഡൌട്ട്.."

                                                     അത് പറഞ്ഞ് അയാള്‍ ചിരിച്ചു...വേദന നിറയുന്ന ചിരി പോലെ..കാണുന്നവരില്‍ നിന്നും മറച്ച് വെക്കാന്‍ ശ്രമിക്കുന്ന ഒരു വേദന എവിടെയോ ഒളിപ്പിച്ച് അയാള്‍..കരിക്ക്  കച്ചവടക്കാരന്‍ വിഷമത്തോടെ  അയാളെ നോക്കി..അയാള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ വെള്ളം കുടിച്ച് കരിക്ക്‌ വെട്ടി വാങ്ങി അതിലെ കഴമ്പും കഴിച്ച് തൊണ്ട് കച്ചവടക്കാരന്‍ വെച്ചിരിക്കുന്ന കുട്ടയില്‍ ഇട്ട് തോര്‍ത്ത്‌ കൊണ്ട് മുഖം തുടച്ച് വീണ്ടും മുഖത്ത്‌ ഒരു ചിരി വരുത്തി ഓജസ്സോടെ...

        "അപ്പോ ശരി ചങ്ങായി...യോഗമുണ്ടെങ്കില്‍ ഇനീം കാണാം...ദൈവം വിചാരിച്ച കാര്യാ,,നമ്മളായിട്ട് മാറ്റാന്‍ പറ്റോ??"

                                                    അയാള്‍ നടന്ന്‍ ബസ്സില്‍ കയറുമ്പോഴും, ആ ബസ്സ്‌ മുന്നോട്ട് നീങ്ങുമ്പോഴും കരിക്ക്‌ കച്ചവടക്കാരന്‍ നോക്കി നിന്നു..കണ്ണില്‍ ഉരുണ്ട് കൂടിയ കണ്ണ് നീര്‍ തുടച്ച് ബസ്സ്‌ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ വെളുത്ത നിറം പൂശിയ ആര്‍.സി.സി.കെട്ടിടത്തെയും, നീല നിറത്തില്‍ വെള്ള അക്ഷരത്തില്‍ എഴുതിയ ബോര്‍ഡിനെയും അയാള്‍ ദേഷ്യത്തോടെ നോക്കി..കുറച്ച് നേരം നോക്കി നിന്നതിനു ശേഷം കുറച്ച് ദൂരെ  ഓടിട്ട കൊച്ചു കേട്ടിടത്തേയും, അതിനു മുന്നിലെ കല്‍വിളക്കിനേയും, പടര്‍ന്ന്‍ പന്തലിച്ച ആല്‍മരത്തേയും തുറിച്ച് നോക്കി..ആ കരിക്ക് കച്ചവടക്കാരന്റെ , അതിനൊപ്പം ആ കെട്ടിടത്തിലേക്ക് കയറുന്ന ഓരോ മനുഷ്യരുടെയും ശോകമായ മുഖത്ത്‌ നിന്ന്‍ ആവാഹിച്ച നീരുറവയില്‍ നിന്നെന്നപോലെ   പൊരി വെയിലില്‍ ഒരു ചാറ്റല്‍ മഴ തുടങ്ങി...

        "കണ്ണ് തുറക്കാത്ത ദൈവങ്ങളെ, കരയാനറിയാത്ത,
          ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളെ...''

                                                   ദൂരെ ലോട്ടറി വില്പനക്കാരന്റെ കോളാമ്പി മൈക്കില്‍ നിന്നും അഗ്നിപുത്രിയിലെ ഗാനം ബസ്സില്‍ ഇരിക്കുന്ന യാത്രക്കാരുടെ കാതിലേക്ക്‌ നോവിന്‍റെ നീറുന്ന അലകള്‍ സൃഷ്ടിച്ചു...അയാളും ആ ഗാനത്തില്‍ ലയിച്ചിരുന്നു..ഓര്‍മ്മകളില്‍ തൃപ്രയാര്‍ അമ്പലവും, മീനൂട്ട് കടവും, അവിടെ അയാളും, ഭാര്യയും , രണ്ട് കുട്ടികളും..ചെറിയ മകളുടെ തുലാഭാരം..അത് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഭാര്യ അയാളോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയിലേക്ക്..

        "നമുക്ക്‌ അടുത്ത കൊല്ലവും ചന്ദ്രയുടെ പെറന്നാളിനു തൃപ്രയാര്‍ വരണം...ഒരു വട്ടം ഏകാദശി വെളക്കിനു വരണം.."

                                                    അവള്‍ക്ക് അന്ന്‍ മൂളി കൊണ്ട്കൊടുത്ത വാക്ക് പാലിക്കാന്‍ സാധിച്ചില്ല..മഴ പെയ്തപ്പോള്‍ പാടത്ത്‌ നിന്നും മരണത്തിന്‍റെ സൂചനയുമായി വീടിന്‍റെ ഉമ്മറപ്പടിയില്‍ ഒരു മുഷി..അതിനെ പിടിച്ച് കുടത്തിലിട്ടു കുട്ടയുമായി, തലയില്‍ ഒരു തുണിയും ചുറ്റി  അവള്‍ പാടത്തേക്ക് മീനിനെ തേടി പോയപ്പോള്‍ തടയാന്‍ കഴിഞ്ഞില്ല....പിന്നെ തിരിച്ച് വന്നത്‌ പായകെട്ടില്‍ കരിഞ്ഞ രൂപമായ്‌...ഒന്ന് മുഖം പോലും കാണാന്‍ കഴിയാതെ..മാധവന്‍റെ മോട്ടോര്‍ പുരയിലെക്കുള്ള കരണ്ട് കമ്പി പൊട്ടി വെള്ളത്തില്‍ വീഴുമെന്ന് ആര് കരുതി?തന്നെയും, കൊച്ചുങ്ങളെയും തനിച്ചാക്കി പെമ്പ്രന്നോത്തി അങ്ങിനെ  പോകുമെന്നും ആര് കരുതി??വിധിയെ കുറ്റം പറഞ്ഞ് വെള്ളം തോരോത്ത കുഞ്ഞുങ്ങളെ കണ്ടില്ലാന്ന് നടിച്ചില്ല..പിന്നെ ഒരു ജീവിതമായിരുന്നു..അവര്‍ക്ക് വേണ്ടി മാത്രം..വെറൊരു കൂട്ട് വേണ്ടാന്ന് മനസ്സിലുറപ്പിച്ച് രണ്ട്‌ കൊച്ചുങ്ങള്‍ക്കും വേണ്ടി മനസ്സും, ശരീരോം പാകപ്പെടുത്തി ഒരു ജീവിതം...

    "അവിടെ ടിക്കറ്റ്‌..."

                                                      കണ്ടക്ടര്‍ വിളിച്ചപ്പോള്‍ ഓര്‍മ്മകള്‍ മാറ്റി വെച്ച് ഉരുണ്ട കണ്ണ് നീര്‍ തുടച്ച് ഒരു ചിരിയോടെ വീണ്ടും..കുറച്ച് നോട്ടും കുറെ ചില്ലറയും കയ്യിലെടുത്ത്

    "ഇത് കൊടുങ്ങല്ലൂര്‍ വരെ പോകുള്ളൂ ആല്ലേ??അവിടുന്ന്‍ സാറെ ഗുരുവായൂര്‍ക്ക് രാത്രി വണ്ടി ഇണ്ടാവോ?

    ''ഇത് രാത്രി പത്ത്‌ മണിയ്ക്ക് അവിടെത്തും...രാത്രി വണ്ടികള്‍ കൊറേ ഓടുന്നുണ്ട്..അങ്ങ് കണ്ണൂര്‍, കാസര്‍ഗോഡ്‌ വരെ...വടക്കേനടയില്‍ പോയി നിന്നാ ചെലപ്പ അവന്മാര്‍ ചവിട്ടും.."

    "സാറ് കൊടുങ്ങല്ലൂര്‍ വരെ ടിക്കറ്റ്‌ തന്നാട്ടെ..ഇനിപ്പാ വണ്ടി കിട്ടില്ലേല്‍ അമ്പലത്തിന്റെ ആല്‍ത്തറ ശരണം...കാലത്ത്‌ അമ്പലകൊളത്തില്‍ ഒരു മുങ്ങും മുങ്ങി കൊടുങ്ങല്ലൂര്‍ അമ്മേം കണ്ട്, പരിഭവോം പറഞ്ഞു  ഫസ്റ്റ്‌ ബസ്സിന് പോകാം.."

                                                      ടിക്കറ്റ്‌ കിട്ടിയതിനു ശേഷം അയാള്‍ സീറ്റിന്‍റെ  അറ്റത്തേക്ക് നീങ്ങിയിരുന്നു..അല്പം  കഴിഞ്ഞ് അയാളുടെ അരികില്‍ ഒരച്ഛനും, പത്ത്‌ വയസ്സ് തോന്നിക്കുന്ന മകളും വന്നിരുന്നു...അയാള്‍ അവരെ നോക്കി പതിവ്‌ പോലെ ചിരിച്ചു...ആ അച്ചന്‍ തിരിച്ചും ഒരു സൗഹൃദ പുഞ്ചിരി നല്‍കിയെങ്കിലും അതില്‍ വേദന കലര്‍ന്നിട്ടുള്ളത് പോലെ അയാള്‍ക്ക് തോന്നി..തന്നെക്കാള്‍ ആഴത്തിലുള്ള എന്തോ ഒരു വ്യഥ നിറയുന്ന ഒരച്ചന്‍..മകള്‍ ഒരു കറുത്ത കണ്ണട ധരിച്ചിട്ടുണ്ട്...അവള്‍ കയ്യിലിരുന്ന പൊതിയില്‍ നിന്നും ഒരു നാരങ്ങ മിട്ടായി എടുത്ത്‌ അച്ചന് നേരെ നീട്ടി ചോദിച്ചു..

               "ഇതെന്ത് കളറാണ് അച്ചാ??"

               "പച്ച"
                                                    അച്ചന്‍റെ മറുപടിയില്‍ അടങ്ങിയ വേദന  അയാള്‍  തിരിച്ചറിഞ്ഞു..അയാള്‍ ആ കുട്ടിയെ ശ്രദ്ധിച്ചു..ഓമനത്തമുള്ള മകള്‍..വെളുത്ത മുഖത്ത് ആ കറുത്ത കണ്ണാടി ഒരു അഭംഗി പോലെ തോന്നിച്ചു..അവള്‍ അടുത്ത മിട്ടായി എടുത്ത്‌ അച്ചന്‍റെ നേരെ നീട്ടി ..

               "ഇതോ?"

                                                       അടുത്ത ചോദ്യം അയാളുടെ നെഞ്ചില്‍ ദുഖത്തിന്റെ തീഗോളം തീര്‍ത്തു..ആ കുരുന്നിന് കണ്ണുകള്‍ കാണില്ല എന്ന സത്യം അയാളുടെ മുഖത്ത്‌ നിന്നും സ്വതസിദ്ധമായ ചിരി മായ്ച്ചു കളഞ്ഞു..വേദനയോടെ, തന്‍റെ വേദനകള്‍ വിസ്മരിച്ച് അയാള്‍ ആ കുട്ടിയുടെ അച്ചനെ നോക്കി..മകള്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയാന്‍ ആകാതെ തൊണ്ട വരണ്ട പാവം മനുഷ്യന്‍..ആ വേദന അയാള്‍ തിരിച്ചറിഞ്ഞു...ഇരു ഹൃദയങ്ങളും വേദനിച്ച അടുത്ത നിമിഷം അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു...

                 "ഏതു കളര്‍ ആയാലും എനിക്കെല്ലാം കറുപ്പായിട്ടാ തോന്നണേ.."

                                                         ഒരു തേങ്ങല്‍ ആ അച്ഛനില്‍ നിന്നും ...അത് അയാളിലെക്കും..ചിരപരിചിതനായ ഒരു സുഹൃത്തിനെ പോലെ, അടുത്ത ബന്ധുവിനെ പോലെ, അയാള്‍ ആ അച്ചന്‍റെ തോളില്‍ കൈ വെച്ച് ആശ്വസിപ്പിച്ചു...ബസ്സ്‌ മുന്നോട്ട് പോകുന്തോറും അവര്‍ക്കിടയില്‍ ഒരു സൗഹൃദം വിധി മുന്നോട്ട് വെച്ചത് പോലെ...അയാള്‍ രണ്ടു ദിവസം മുന്‍പ്‌ ഇന്ത്യന്‍ കോഫീ ഹൗസില്‍ വെച്ച് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു...

                "വീണ്ടും കാണാമെന്ന് ഒരു വെറും വാക്ക് പറയണില്ല...പക്ഷെ കാണും..എന്റെ ഉള്ളിലോള്ള ഒരു  സാധനോം ആര്‍ക്കും കൊടുക്കാന്‍ പറ്റൂല..എല്ലാം കാര്‍ന്നു തിന്ന് ചീത്തയായി പോയി...പക്ഷെ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യും...അതിനെ ഒരു രോഗവും ഇല്ല...ഞാന്‍ കണ്ട് രസിച്ച ഈ                    ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം               കൊടുക്കട്ടെ...ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്റെ  കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും...."

                                                           അയാള്‍ ആ കുട്ടിയുടെ അച്ചനോട് എല്ലാം തുറന്ന്‍ പറഞ്ഞു...തന്‍റെ രോഗവും, കണ്ണുകള്‍ ദാനം ചെയ്യാനുള്ള ആഗ്രഹവും...മക്കളെ കുറിച്ചും, ചികില്‍സ നല്‍കുന്ന ഡോക്ടറെ കുറിച്ചും, സഹായം നല്‍കുന്ന പാടൂര്‍ ദേശത്തെ ക്ലബിനെ കുറിച്ചും, തന്‍റെ മരണ ശേഷം കണ്ണുകള്‍ ആര്‍ക്കെങ്കിലും ദാനം ചെയ്ത് ആ കണ്ണുകളിലൂടെ ലോകം കാണാനുള്ള മോഹം അയാള്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു..അവള്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ..അച്ഛന്റെ മടിയില്‍ കിടന്ന്...അയാള്‍ പറഞ്ഞ് നിര്‍ത്തിയിടത്ത് നിന്നും നിറഞ്ഞ കണ്ണുകളോടെ അവളുടെ അച്ഛന്‍ പറയാന്‍ തുടങ്ങി..

            "അവള്‍ ജനിച്ചിട്ട് ഇത് വരെ ലോകം കണ്ടിട്ടില്ല...ജന്മനാ കാഴ്ചയില്ല....അരൂര്‍ അടുത്തതാ ഞങ്ങടെ  വീട്..അവള്ക്ക് കാഴ്ച കിട്ടോണോന്ന്‍ അവളെക്കാള്‍ ആഗ്രഹം എനിക്കാ...സത്യേട്ടാ...പക്ഷെ  അത് നിങ്ങളുടെ കണ്ണ്...വേണ്ട ചേട്ടാ...നിങ്ങള് ജീവിച്ചിരിക്കണം...ആ രണ്ടു കുട്ടികള് ..ആ രണ്ട്‌ കുട്ടികള് അനാഥ കുട്ടികളായി  ജീവിക്കാന്‍ പാടില്ല..."

                                                              സത്യന്‍ എന്ന അയാള്‍ ഒന്ന്‍ ചിരിച്ചു..ഇരുട്ടില്‍ തിളങ്ങിയ ആ ചിരിയില്‍ വേദനയുടെ മറച്ചു വെച്ച മുഖം...അയാള്‍ പേനയെടുത്ത് ഒരു കടലാസ്സില്‍ എല്ലാ വിവരങ്ങളും കുറിക്കാന്‍ തുടങ്ങി...അയാളുടെ മേല്‍വിലാസം, ഡോക്ടറുടെ മേല്‍വിലാസം, അടുത്ത ചില സുഹൃത്തുക്കളുടെ...അയാള്‍ ആ കടലാസ്സ് അവളുടെ അച്ചന് കൈ മാറി...സത്യാ സന്ധമായ ഒരു ചിരിയോടെ..

      "മൂത്ത മോള് ഇന്ദുലേഖ...പിന്നെ മോമ്മാദ് ഡോക്ടര്..പാടൂര്‍ ദേശത്തെ ക്ലബ്ബിലെ പിള്ളാര്...എല്ലാരോടും പറഞ്ഞ് വെച്ചേക്കാം..ജീവന്‍ പോകാന്‍ ഇനിപ്പോ അധിക ദെവസം വേണ്ടാ..ആയുസ്സ് അറ്റം മുട്ടി നില്പാ...പിന്നെ പോകുമ്പോ ഒരു നല്ല കാര്യം ചെയ്ത് പോയാ ദൈവം കണക്ക് ചോദിക്കുമ്പോ നിവര്‍ന്ന്‍ നിന്ന്   പറയാല്ലോ...ഞാന്‍ എന്റെ കണ്ണ് ഒരു മാലാഖ കുട്ടിനെ എല്പിച്ചാ പോന്നതെന്നു..വേറെ ഒന്നും എടുക്കാന്‍ പറ്റൂല..എല്ലാം പൊള്ളയാ.രോഗത്തിന് പ്രാന്ത് പിടിച്ച് ഉള്ളിലോള്ളതെല്ലാം  താറു മാറാക്കി..'

                                                                 ബസ്സ്‌ എവിടെയോ പാതയോരത്ത് നിര്‍ത്തി യാത്രക്കാര്‍ ചായ കുടിക്കാനിറങ്ങി.....അയാള്‍ അവരെ പുറത്തേക്ക്‌ ക്ഷണിച്ചു,,,റോഡിന്‍റെ വശത്തെ ഇരുട്ടില്‍  ചുടുചായ കുടിച്ച് അവര്‍ നില്‍ക്കുമ്പോള്‍ ബാങ്ക് വിളി കേട്ടു..ദൂരെ ഏതോ പള്ളിയില്‍ നിന്ന്‍...അതിനു മീതെ മണിയടി നാദം...അവര്‍ നില്‍ക്കുന്നതിന് കുറച്ച് മുന്നില്‍ ദീപാരാധന കഴിഞ്ഞ് അമ്പല നട  തുറക്കുന്ന സമയം..ആ ദീപ പ്രഭയുടെ നേരെ തൊഴു കൈകളോടെ അവര്‍ നിന്നു...അയാളും, ആ കുട്ടിയും, അവളുടെ അച്ഛനും..മനസ്സില്‍ പ്രാര്‍ത്ഥനയോടെ...

                                                                ബസ്സില്‍ തിരികെ കയറിയപ്പോള്‍ അയാള്‍  ആ പെണ്‍കുട്ടിയോട് ചോദിച്ചു..

     "മേഘ മോള്‍ എന്താണ് പ്രാര്‍ത്ഥിച്ചത്...??''

     "സത്യന്‍ അങ്കിളിന്റെ അസുഖം എത്രയും വേഗം മാറാന്‍ വേണ്ടിട്ട്"

                                                                 അവളുടെ അച്ചന്‍ ആ കവിളില്‍ ഒരുമ്മ കൊടുത്തു...അവള്‍ ചിരിയോടെ ഇരുട്ടിനെ നോക്കി പറഞ്ഞു..

     "എനിക്ക് കണ്ണില്ലെങ്കിലും അച്ചനുണ്ടല്ലോ കൂടെ..എന്‍റെ കണ്ണുകള്‍ പോലെ...അത് പോലെ ഇന്ദു ചേച്ചിയ്ക്കും, മറ്റേ ചേച്ചിയ്ക്കും  വേണം കൂടെ അവരടെ അച്ചന്‍..??

                                                                 അതിനയാള്‍ ഒന്ന്‍ മൂളി...പുറത്തെ ഇരുട്ടില്‍ മിഴി നട്ട് ഇരിക്കാന്‍ തുടങ്ങുമ്പോള്‍ ആയാള്‍ പ്രതീക്ഷിച്ച ചോദ്യം അവള്‍ ചോദിച്ചു...അയാള്‍ കരുതി വെച്ചിരുന്നു  ഒരുത്തരം നല്കാന്‍..

       "സത്യന്‍ അങ്കിള്‍ എന്താണ് പ്രാര്‍ത്ഥിച്ചത്...?"

                                                                    ഒരു നിമിഷം സത്യന്‍ കത്തി നില്ക്കുന്ന ക്ഷേത്രത്തിലെ വെളിച്ചത്തില്‍ നോക്കി..ആ പ്രഭയില്‍ തെളിയുന്ന മൂര്‍ത്തി ഭാവത്തെ നോക്കി.... അവരെ നോക്കാതെ  അയാള്‍ ചിരിയോടെ പറഞ്ഞു..

     "മേഘ മോള്‍ക്ക്‌ എത്രയും  പെട്ടെന്ന്‍ ഈ ലോകം കാണാന്‍ കഴിയണേന്ന്‍...

                                                                     അയാള്‍ പിന്നെയൊന്നും പറയാതെ അയാളുടെ കണ്ണുകള്‍ ഒന്ന്‍ തഴുകി..അതിന്‍റെ അര്‍ഥം തിരിച്ചറിഞ്ഞ ആ കൊച്ചു ഹൃദയം തേങ്ങി..ഒപ്പം അവളുടെ അച്ഛനും,..ബസ്സ്‌ അപ്പോഴേക്കും യാത്ര തുടങ്ങിയിരുന്നു... വിദൂരസ്ഥാനം എത്തിച്ചേരാനുള്ള  ഒരേ വ്യഗ്രത യോടെ... അതേ അവസ്ഥ തന്നെയായിരുന്നു സത്യന്‍ എന്ന അയാളുടെ മനസ്സിനും....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....
     
harishkdlr.blogspot.in

                                                                     






2015, ജൂലൈ 31, വെള്ളിയാഴ്‌ച

"മതഭ്രാന്തന്മാര്‍.."

                 






     
                         "അതിരാവിലെ തന്നെ ഒരു വലിയ യുദ്ധം..അവന്‍റെ കഴുത്തില്‍ നിന്നും ചോരകണ്ടിട്ടാണ് അവസാനിപ്പിച്ചത്...കൊല്ലണമായിരുന്നു...ചോര കണ്ട് കൊതി മാറിയില്ല...അപ്പോഴേക്കും അവര്‍ ഓടി വന്നു..അല്ലെങ്കില്‍ അവന്‍ ചത്തു വീണേനെ.."

       കോഴിചാത്തന്‍ ഒന്ന്‍ വീണ്ടും നിവര്‍ന്ന്‍ നിന്നു...പിടകോഴി അവന്‍റെ ചുറ്റും നടന്ന്‍ തൂവലും, അങ്കവാലും, താടയും, കഴുത്തും പരിശോധിച്ചു..വീര കൃത്യം നടത്തിയ എതിര്‍ ലിംഗത്തെ ആരാധനയോടെ നോക്കി..

                   "ഇല്ല....ഒന്നും പറ്റിയിട്ടില്ല...ചിറകിന്റെ അടിയില്‍ നിന്നും ഒരു ചെറിയ തൂവല്‍ മാത്രം..നിങ്ങള്‍ നമ്മുടെ മതത്തിന്‍റെ അന്തസ്സ് കാത്തു...ഞാന്‍ കണ്ടതാ..മുണ്ടന്‍ താറാവിന്റെ കഴുത്തില്‍ നിന്നും കൊഴുത്ത ചോര ചീറ്റിയത്.."

      ആ വാക്കുകള്‍ കോഴിചാത്തന്‍ ആവേശത്തോടെ ഏറ്റെടുത്ത് വേലിയുടെ മുകളില്‍ കയറി കഴുത്ത് നീട്ടി ഒരു ഉഗ്രന്‍ കൂവല്‍ പാസ്സാക്കി..കുളത്തിനടുത്ത് കൂട്ടം കൂടി നിന്ന താറാവ് കൂട്ടത്തില്‍ ആ കൂക്ക് വിളി പ്രതിഫലിച്ചു..അവരുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന പോലെ.അതിര്‍ത്തിക്ക്അപ്പുറത്ത് നിന്നുള്ള യുദ്ധ പ്രഖ്യാപനം പോലെ തോന്നി ആ കൂവല്‍..ഇടയ്ക്കുള്ള യുദ്ധം  തുടങ്ങിയിട്ട് കാലം ഏറെ പഴകിയിരിക്കുന്നു..ആ വീട്ടില്‍ തന്നെയാണ് ഇരു കൂട്ടരും ജനിച്ചത്..ഏതോ ഒരു തള്ളകോഴി ഇരുപത്തിയൊന്നു ദിനം തപസ്സിരുന്നു സൃഷ്ടിച്ച സംഘം..മുട്ട വിരിഞ്ഞപ്പോള്‍ എട്ടു കോഴികുഞ്ഞുങ്ങള്‍, ആറു താറാവ് കുഞ്ഞുങ്ങള്‍...വലുതാകും വരെ അവര്‍ ഒന്നിച്ചായിരുന്നു..ഒരു കൂട്ടില്‍ ഒരമ്മയുടെ ചിറകില്‍..ഒരു പാത്രത്തില്‍ ഒരുമയോടെ ഭക്ഷിക്കുന്ന....

     വളര്‍ന്നതോടെ രൂപത്തില്‍ മാറ്റങ്ങള്‍ വന്നതോടെ ഇരു കൂട്ടരും അകലാന്‍ തുടങ്ങി....മാനസികമായ അകല്‍ച്ച കാലക്രമേണ വംശീയമായ വേര്‍തിരിവ് സൃഷ്ടിച്ചു..കോഴികള്‍ ഒരു കൂട്ടമായ്‌..കോഴി  മതത്തില്‍ വിശ്വാസം അര്‍പ്പിച്ച്...താറാവുകള്‍ അവരുടെ സ്വന്തം വിശ്വാസത്തില്‍...ഒരു പാത്രത്തില്‍ നിന്നും കഴിച്ചിരുന്ന ഇരുവര്‍ക്കും വേറെ വേറെ പാത്രങ്ങളായി., ഒരേ ക്കൂട്ടില്‍ രാത്രി കയറിയിരുന്ന താറാവുകള്‍ക്ക് കോഴിക്കൂട് അന്യമായി...അവര്‍ക്ക് കുളക്കര തന്നെ ശരണം..വേര്‍തിരിവുകള്‍, വെറുപ്പുകള്‍, വേലിക്കെട്ടുകള്‍....       പരസ്പരം പോരുവിളികള്‍..ഭീഷണികള്‍,ഇടയ്ക്ക് യുദ്ധങ്ങള്‍..

                    'കോഴി സുഹൃത്തുക്കളെ...പറവ വംശജരായ നമ്മള്‍ കുലീനരും, ദൈവം നേരിട്ട് സൃഷ്ടിച്ചവരും ആകുന്നു...നമുക്ക് ദൈവം തന്ന അകാരം താറാവുകള്‍ക്ക് കൊടുത്തില്ല..അവര്‍ ഒരിക്കലും നമ്മുടെ മതമല്ല...അവരെ കോഴികൂടിന്റെ അതിര്‍ത്തിയില്‍ പ്രവേശനമില്ല...അത് കൊണ്ടാണ് നമ്മള്‍ "അകോഴികള്‍ക്ക് പ്രവേശനമില്ല" എന്ന ബോര്‍ഡ് വെക്കാന്‍ പോകുന്നത്...താറാവുകള്‍ നമ്മുടെ ജന്മ ശത്രുക്കള്‍ ആണ്..ഇന്ന്‍ ശ്രീമാന്‍ കോഴി ചാത്തനെ ഒരു മുണ്ടന്‍ താറാവ് അകാരണമായി ആക്രമിച്ചു...അവരെ ഒരു പാഠം പഠിപ്പിച്ചേ മതിയാകൂ.."

    കോഴി മൂപ്പന്റെ വാക്കുകള്‍ ചില യുവ പൂവന്മാരില്‍ ചലനം സൃഷ്ടിച്ചു..കുളക്കരയില്‍ നില്‍ക്കുന്ന താറാ കൂട്ടത്തെ ആക്രമിച്ച് തുരത്താന്‍ അവരുടെ ഹൃദയം തുടിച്ചു..പറവ കുലത്തില്‍  കോഴി മതം മാത്രം മതി...മറ്റൊന്നും വേണ്ട...ഇതേ സമയത്ത് തന്നെ കുളക്കരയില്‍ ഒരു മഹാസമ്മേളനം നടക്കുകയായിരുന്നു...രാവിലെ കോഴി ചാത്തനാല്‍ ആക്രമിക്കപ്പെട്ട താറാവ് മുണ്ടന്‍ അത്യാസന്നനിലയില്‍ അവര്‍ക്കിടയില്‍..ചുറ്റും നില്‍ക്കുന്നവരെ മുഴുവന്‍ അഭിസംഭോധന ചെയ്യ്ത് പൂവാലന്‍ താറാവ് ഉറക്കെ പറഞ്ഞു..

                 ''വൃത്തിയില്ലാത്ത വര്‍ഗ്ഗമാണ് കോഴി വര്‍ഗ്ഗം..കുളക്കരയില്‍ അവര്‍ക്ക് പ്രവേശനമില്ല..കാലുകള്‍ കൊണ്ട് ചിക്കി മാന്തി വൃത്തികേടാക്കുന്ന ആ വര്‍ഗ്ഗം പറവകുലത്തില്‍ ശ്രേഷ്ഠ പദവിയില്‍ നില്‍ക്കുന്ന നമ്മുടെ താറാ മതത്തിന് വന്‍ ഭീഷണി ആണ്...നമ്മള്‍ അംഗസംഖ്യയില്‍ കുറവാണെന്ന കാര്യം എല്ലാര്‍ക്കും അറിയാമല്ലോ...ഞാന്‍ എന്തായാലും കുട്ടനാട്ടിലെ നമ്മുടെ മതനേതാക്കളുമായി സംസാരിച്ച് അവിടെ നിന്നും കുറേ ചാവേര്‍ താറാവുകളെ ഇറക്കാം..നമ്മുടെ പ്രിയപ്പെട്ട മുണ്ടനെ ഇന്ന്‍ രാവിലെ അതിക്രൂരമായി കൊത്തി പരിക്കേല്പിച്ച അവനെ കൊല്ലണം...ആ കോഴി ചാത്തനെ..''

       എന്തായാലും കളി കാര്യമായി തുടങ്ങി..വീണ്ടും അക്രമങ്ങള്‍...കുളക്കരയില്‍ ചിക്കി പരകി നടന്ന കഴുത്തില്‍ രോമമില്ലാത്ത പിടയുടെ ജഡം തെങ്ങിന്‍ തോപ്പില്‍ കണ്ടതോടെ കോഴി വര്‍ഗ്ഗം അക്രമസത്തരായി..കൊന്നത് താറാവുകള്‍ ആണെന്ന്‍ കോഴി മൂപ്പന്‍ പ്രഖ്യാപിച്ചു..പിട ചാവാന്‍ കാരണം കോഴി വസന്ത ആണെന്ന്‍ താറാവ്  കൂട്ടത്തില്‍ നിന്നും പരക്കെ അഭിപ്രായം ഉയര്‍ന്നെങ്കിലും കോഴികള്‍ ചെവി കൊണ്ടില്ല...ചത്ത പിടയുടെ കൂടെ കുറച്ച് ദിവസമായി ഒരു കോഴിവസന്ത പിടിച്ച ഒരു വരുത്തന്‍ കോഴിചാത്തന്‍ കറങ്ങി നടക്കുന്നത് തെളിവുകള്‍ ആയി നല്‍കിയിട്ടും മരണത്തിനു പിന്നില്‍ താറാവുകള്‍ ആണെന്ന് അവര്‍ വിശ്വസിച്ചു..അണിയറയില്‍ ഒരു പുതിയ യുദ്ധത്തിനുള്ള പുറപ്പാട്...ചില യുവ കോഴി ചാത്തന്മാര്‍ അലക്ക് കല്ലില്‍ ഉരസി ചുണ്ടുകള്‍ മൂര്‍ച്ച കൂട്ടുന്നു.. രാവിലെ പരസ്പരം കൊത്ത്താ കൂടി യുദ്ധമുറകള്‍ പരിശീലിക്കുന്നു..താറാവുകള്‍ ഭീതിയോടെ..തിരിച്ചടിക്കാന്‍ പത്തികാലുകള്‍ മാത്രം..ഇടയ്ക്ക് കുളക്കരയിലെ തെങ്ങിന്‍ ചുവട്ടില്‍ ഏഷണിക്കാരായ ചില കോഴി പിടകള്‍ ചാര വേഷം പൂണ്ട് കൊത്തി ചികഞ്ഞ് നടക്കുന്നു..ഒരു മഹായുദ്ധം സമാഗതം...

      കാലത്ത് മുറ്റത്ത് വെച്ച കുഴച്ച ഗോതമ്പ് തവിട് ആര്‍ത്തിയോടെ അകത്താക്കുമ്പോള്‍ യുദ്ധം പൊട്ടി വീണു..തലങ്ങും വിലങ്ങും കോഴികള്‍ തവിട് തിന്നുന്ന താറാവുകളെ ആക്രമിച്ചു...തിരിച്ച് പ്രത്യാക്രമണം..അട്ടഹാസം, നിലവിളികള്‍, പറന്നുയര്‍ന്ന തൂവലുകള്‍,പിന്മാറാന്‍ തയ്യാറാകാത്ത യുദ്ധം...ബഹളം കേട്ട് ഗൃഹനാഥ ഒച്ചയിട്ട് എല്ലാവരെയും ആട്ടിയോടിച്ചു..ഇരു വിഭാഗവും പോര്‍വിളികള്‍ ഉയര്‍ത്തി പിന്മാറി..

           "എനംകൊത്തികള്‍...തിന്ന്‍ എല്ലിന്‍റെ ഇടെ കേറീട്ടാ..കാണിച്ച് തരാം എല്ലാത്തിനെയും.."

      ഗൃഹനാഥ മുഴക്കിയത്  വെറും ഭീഷണി ആയിരുന്നില്ല..രണ്ടു ദിവസം കഴിഞ്ഞ് കോഴികളും, താറാവുകളും ഉറക്കം ഉണര്‍ന്നത് ഒരേ ഇരുമ്പ് കുട്ടയുടെ അടിയില്‍ ആയിരുന്നു..ആരോ ബന്ധിച്ചിരിക്കുന്നു...എന്താണെന്ന്‍ സംഭവിച്ചതെന്ന് അറിയുന്നതിന്  ആരോ പറയുന്നത് കേട്ടു..

          "താറാവ് മപ്പാസ്‌ വെക്കാം...കോഴി യെ  വറുക്കാം...എന്തായാലും തമ്മില്‍ കൊത്തി  ചാവുന്നതില്‍ ഭേദം പള്ളി പെരുന്നാളിന് കറി വെക്കണതാ.."

      ഇടി തീ പോലെ ആ വാക്കുകള്‍ കുട്ടയുടെ അടിയില്‍ കിടക്കുന്ന രണ്ടു മതസ്ഥരുടെ ചെവിയില്‍ മുഴങ്ങി..ഇരു കൂട്ടരും പരസ്പരം നോക്കി..ദൂരെ ഒരു കത്തി മൂര്‍ച്ച കൂട്ടുന്ന ശബ്ദം..കറി മസാല ചൂടാക്കുന്ന ഗന്ധം.കുട്ടയുടെ ദ്വാരത്തിലൂടെ വെളിയില്‍ കൊത്തി പെറുക്കി നടക്കുന്ന തള്ളകൊഴിയും കുഞ്ഞുങ്ങളും, അതില്‍ നാലു താറാവ് കുഞ്ഞും, അഞ്ച് കോഴികുഞ്ഞും...കിട്ടിയ ഒരു അരിമണി ഒരു കുഞ്ഞി കോഴി താറാ കുഞ്ഞുമായി പങ്ക് വെക്കുന്ന കാഴ്ച..ഒരുമയുടെ, ഐക്യത്തിന്‍റെ കാഴ്ചാനുഭവം.. കോഴികളിലും, താറാവ് കൂട്ടത്തിനും പുതിയ വെളിച്ചം നല്‍കി..സമയം കുറേ വൈകിയൊരു വിവേകം..

       "നമ്മള്‍ കോഴി മതവും, താറാവ് മതവും  പറഞ്ഞ് തമ്മില്‍ തല്ലിയപ്പോള്‍ ഓര്‍ത്തില്ല...പറവകള്‍ ആണെന്ന്...കുറച്ച് സമയം കഴിയുമ്പോള്‍ നമ്മുടെ കഴുത്തില്‍ കത്തി വീഴും, ഒഴുകാന്‍ പോകുന്ന ചോരയുടെ നിറം ചുവപ്പ്...ഇതൊന്നും മനസ്സിലാക്കാതെ എന്തിനോ വേണ്ടി തമ്മില്‍ തല്ലി..ആദ്യം വംശം...പിന്നെ മതം...

     കോഴി മൂപ്പന്‍ പറഞ്ഞത് എല്ലാവരും ശരി വെച്ചു...ഒരുമയോടെ സുന്ദരമായ ഭൂമിയില്‍ കൊത്തി പെറുക്കി, ചിക്കി ചികഞ്ഞ്, നീന്തി തുടിച്ച് ജീവിക്കാനുള്ള അവസരം സ്വയം നഷ്ടമാക്കിയതില്‍ വേദനിച്ചു...കുട്ടയുടെ അടിയില്‍ അവര്‍ മുട്ടിയുരുമ്മി ഒത്തൊരുമിച്ച് നിന്നു..അപ്പോഴും പുറം കാഴ്ചകളില്‍ കുഞ്ഞി താറാവും, കുഞ്ഞികൊഴിയും ഒരുമിച്ച് അമ്മ കോഴിയുടെ പുറകെ..അത് കണ്ടിട്ട് പൂവാലന്‍ താറാവ് ദുഖത്തോടെ പറഞ്ഞു...

     "നമ്മുടെ വരും തലമുറയെങ്കിലും നല്ല ബുദ്ധിയോടെ ജീവിക്കട്ടെ....അവര്‍ താറാവ് മതത്തില്‍ വിശ്വസിച്ച്, കോഴി മതത്തെ ആദരിച്ച്, ഐക്യത്തോടെ ജീവിക്കട്ടെ...ജീവിതം ജീവിക്കാനുള്ളതാണ്...സ്നേഹത്തോടെ, സൌഹാര്‍ദ്ദത്തോടെ...പരസ്പരം പോരടിച്ച് മരിക്കാനുള്ളതല്ല..."







 

2015, ജൂലൈ 30, വ്യാഴാഴ്‌ച

ദുല്‍ഖര്‍ കുഞ്ഞുമോന്‍



സീന്‍ 1 
       "സലാമു അലൈക്കും...ഹാ...ഇതാര്..അളിയനോ ?? എപ്പ വന്നു??

       അന്നത്തെ പണിയും കഴിഞ്ഞ് കുഞ്ഞുമോന്‍ വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ കുടുസ്സ് ഹാളില്‍ ഭാര്യയുടെ ആങ്ങള അഷ്‌റഫ്‌..ഗള്‍ഫ് ക്കാരന്‍ അഷ്‌റഫ്‌..അഷ്‌റഫ്‌ തിരിച്ച് അഭിവാദ്യം ചൊല്ലി അളിയനെ അടി മുടി നോക്കി ..മുണ്ടിലും, ഇട്ടിരിക്കുന്ന ബനിയനിലും ഇട്ടിരിക്കുന്ന സപ്ത വര്‍ണ്ണങ്ങള്‍ കണ്ടാല്‍ അറിയാം കുഞ്ഞുമോന്‍ അളിയന്‍റെ ജോലി "പെയിന്റിങ്ങ് ആണെന്ന്...കുഞ്ഞുമോന്‍ തിരിച്ചും അളിയനെ നോക്കി..തന്റെ കൂടെ പെയിന്റടിക്കാന്‍ നടന്ന ചെക്കനാ..ഇപ്പോള്‍ ദാ ഗള്‍ഫ്ക്കാരന്‍..അതിന്‍റെ പത്രാസ്..കുഞ്ഞുമോന്‍ ഇരുമ്പ് കസേരയില്‍ ഇരുന്ന്‍ കൊച്ചു മേശയില്‍ നിരത്തി വെച്ച പത്രങ്ങളില്‍ ശേഷിക്കുന്ന അച്ചപ്പ കഷ്ണങ്ങളും, മിച്ചര്‍ തരിയും ആര്‍ത്തിയോടെ നോക്കി..മനസ്സില്‍ പറഞ്ഞു..."പഹയന്‍ എല്ലാം തീര്‍ത്തു"

      "എന്നാണ് അളിയന്‍ തിരിച്ച് പോണത്?"
  
     ഔപചാരികമായി കുഞ്ഞുമോന്‍ അളിയന്‍ ചോദിച്ച ആദ്യ ചോദ്യം അഷ്‌റഫ്‌ അളിയന് സുഖിച്ചില്ല.. അയാളുടെ മനസ്സ് അയാളോട് പറഞ്ഞു..
  
      "ഞാന്‍ വന്നുട്ട് ദെവസം രണ്ടായിട്ടില്ല..അപ്പോഴേക്കും നിങ്ങക്ക് അറിയണോ..എന്നാ തിരിച്ച് പോണെന്ന്??"

    ഭാര്യ ഖദീജ കയ്യില്‍ ഒരു വലിയ ഗ്ലാസില്‍ ജൂസുമായി അവിടേക്ക്...കുഞ്ഞുമോനെ കണ്ടതും

      "ആഹാ...നിങ്ങ ഇവിടിരിപ്പുണ്ടാര്‍ന്നാ..?കുടിക്കാന്‍ ഒരു ഗ്ലാസ്‌ പച്ചവെള്ളം എടുക്കട്ടെ"
  
     ഇത്തവണ കുഞ്ഞുമോന്‍ മനസ്സില്‍ പറഞ്ഞു..
    "പച്ചവെള്ളം നിന്റെ ......."
     അളിയന്‍ ജൂസ് കുടിക്കുമ്പോള്‍ കുഞ്ഞുമോന്റെ വായില്‍ അറബികടല്‍ ഇളകി മറിയുകയായിരുന്നു..ജൂസിനോടുള്ള കൊതിയും, കെട്ടിയോള്‍ ഖദീജയോടുള്ള കലിപ്പും മനസ്സില്‍ വെച്ച് കുഞ്ഞുമോന്‍ അടുത്ത കുശലത്തിലെക്ക് ...

     "അല്ല അളിയാ..ജോലി എങ്ങിനെ ...സുഖാണോ??"
  
     "പരമ സുഖം അളിയാ...എല്ലാം ഓട്ടോമാറ്റിക്കാ...ബ്രെഷ് കയ്യില്‍ പിടിക്കണ്ടാ കാര്യം ഇല്ല...എക്സികൂട്ടിവ് പെയിന്റിങ്ങ്.."

അളിയനുള്ള മറുപടിയ്ക്ക് ശേഷം അഷ്‌റഫിന്റെ മനസ്സ് മൊഴിഞ്ഞു...

    "പിന്നെ...ഓട്ടോമാറ്റിക്ക....മുപ്പതും, നാല്പതും നെലയുള്ള കെട്ടിടത്തിന്റെ മോളില്‍ നിന്ന് തൂങ്ങി കെടന്നു പൊരി വെയിലത്ത് പെയിന്റടി...എന്റുമ്മോ.."

      കുഞ്ഞുമോന്റെ അവസാന പ്രതീക്ഷയും തകര്‍ത്ത്..ഗ്ലാസിലെ ജൂസിന്റെ പാത പോലും അളിയന്‍ അകത്താക്കി..അത് കണ്ടപ്പോള്‍ ഭാര്യ ഖദീജയുടെ മുഖത്ത് റംസാന്‍ നിലാവ് വിരിഞ്ഞത് പോലെ...കുഞ്ഞുമോന്‍റെ മുഖം അഥവാ മോന്ത അമാവാസി പോലെ..

   "തീറ്റയും കുടിയും ഉശരാകും അല്ലെ?? പക്ഷെ നിന്റെ തടി അങ്ങ് പോന്നില്ല..."

     ഖദീജയുടെ ചോദ്യത്തിനു പിന്നാലെ വായില്‍ വീണ്ടും ബംഗാള്‍ ഉള്‍കടല്‍ അലയടിച്ച് കുഞ്ഞുമോനും ചോദിച്ചു..

   "എല്ലാ ദെവസോം ബിരിയാണീം, കോഴി പൊരിച്ചതും കിട്ടോ ?"

  അളിയനെയും, പെങ്ങളെയും അഷ്‌റഫ്‌ മാറി മാറി നോക്കി..മനസ്സിലുള്ളത് മറച്ച് വെച്ച് ആ വായ ഒരു കള്ളം പറഞ്ഞു..

    "രണ്ടു ദെവസം കൂടുമ്പോ...പിന്നെ ചോറ്, ചപ്പാത്തി...തിന്ന്‍ മടുത്ത് ..ഇപ്പൊ ഇത്താത്ത ഉണ്ടാക്കണ ബിരിയാണി കഴിക്കാനാ പൂതി.."

  മനസ്സ് അഷ്‌റഫിനോട് ചോദിച്ചു...

     "എന്തിനാടാ പുളുവടിക്കുന്നെ...പെരുന്നാള്‍ ദിവസം ആല്ലാതെ നീ ബിരിയാണി തിന്നിട്ടുണ്ടോ??കുബ്ബൂസ് അല്ലേടാ നിന്റെ മൂന്ന്‍ നേരത്തെ കാലി തീറ്റ..."

    അഷ്‌റഫ്‌ ഉന്നയിച്ച ആവശ്യം കേട്ടപ്പോള്‍ ഖദീജ ആവേശം പൂണ്ടു...കുഞ്ഞാങ്ങളയെ സല്‍ക്കരിക്കാന്‍ അവരുടെ നെഞ്ച് തുടിച്ചു..പക്ഷെ കടയില്‍ ഇരിക്കുന്ന ബിരിയാണി അരിയും, കോഴിയും, മറ്റും ...

     ''ഇത്താത്ത നിന്നെ ഒരു ഞാറാഴ്ച വിളിക്കാം...നല്ല ദം ബിരിയാണി വെച്ചിട്ട്.."

   അഷ്‌റഫ്‌ മനസ്സില്‍ മോഹിച്ച മോഹം ഒരു മോഹഭംഗം പോലെ അടര്‍ന്നു വീണു..ചുരുക്കം പറഞ്ഞാല്‍ ഇരുന്നിട്ട് കാര്യമില്ല..വേഗം വീട്ടില്‍ പോയാല്‍ ഉള്ള കഞ്ഞി കുടിച്ച് ചുരുണ്ട് കൂടാം...അഷ്‌റഫ്‌ യാത്ര പറഞ്ഞ് പോകാന്‍ തുനിയുമ്പോള്‍ പോക്കറ്റില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ എടുത്ത് കുഞ്ഞു മോന്‍റെ നേരെ നീട്ടി...

    "ഇത് ഞാന്‍ അളിയന് വേണ്ടി വാങ്ങീതാ..ഉഗ്രന്‍ മൊതലാ..."

  കുഞ്ഞുമോന്‍ വാങ്ങുക ആയിരുന്നില്ല..തട്ടി പറിക്കുകയായിരുന്നു...പുതിയ മൊബൈല്‍ കണ്ടതും റബ്ബര്‍ ബാന്‍ഡ് ചുറ്റി, മങ്ങിയ സ്ക്രീനോടെ അയാളുടെ പോക്കറ്റില്‍ ഇരിക്കുന്ന പഴഞ്ചന്‍ നോക്കിയ മൊബൈല്‍ പ്രതിഷേധം പോലെ ഒന്ന് മൂളി..ബാറ്ററി ചാര്‍ജ്ജ് ലോ ആണെന്ന് അറിയിച്ച്..

  ഖദീജ സ്നേഹം കലര്‍ന്ന പരിഭവത്തോടെ കുഞ്ഞാങ്ങളയെ തലമുടിയില്‍ തഴുകി പരാതി അറിയിച്ചു..

   "വെറുതെ കാശ് കളഞ്ഞു ...ഇതിനിപ്പോ കാശ് ഒരു പാടായിട്ടുണ്ടാകും??"

  മറുപടി "ഏയ്‌" അല്ല എന്നര്‍ത്ഥം വെച്ചൊരു ശബ്ദം മാത്രം അഷ്റഫ് പുറപ്പെടുവിച്ചു..പക്ഷെ അവന്‍റെ മനസ്സ് അവനോടു പറഞ്ഞു..

   "നീ മൂന്ന്‍ മാസം ആകാശത്ത് കയ്യും കാലും ഇട്ടടിച്ച് പണിയെടുത്ത അധ്വാനം അല്ലേടാ ഈ മൊബൈല്‍.."

   ഭക്ഷണം കിട്ടില്ലെന്ന പ്രതീക്ഷ ഉറപ്പായപ്പോള്‍ അഷ്‌റഫ്‌ പോകാനായി എഴുന്നേറ്റ് ..അവനു പുറകില്‍ അവനെ ഉന്തി തള്ളി പുറത്ത് വിടാന്‍ പെങ്ങളും, അളിയനും..ചെരിപ്പ് ഇടുമ്പോള്‍ ഇത്ത വീണ്ടും അവനെ ഒരു വലിയ കാര്യം ഓര്‍മ്മിപ്പിച്ചു...

 "അശ്രപ്പേ..ഇത്തത്തയ്ക്ക് രണ്ട്‌ പെണ്‍കുട്ടികളാ..അത് നീ മറക്കണ്ട..അളിയനെ കൊണ്ട് ഒന്നിനും കൂട്ട്യാ കൂടില്ല..അവറ്റുങ്ങളെ കെട്ടിച്ച് വിടാന്‍ മോന്‍ മനസ്സ് വെക്കണം.."

  അഷ്‌റഫ്‌ ഒന്ന് മൂളിയെങ്കിലും മനസ്സ് അയാളോട് വീണ്ടും പറഞ്ഞു..

  "ഞാന്‍ ഒരുത്തന്‍ മൂത്തത് നരച്ച് പടവലങ്ങ പരുവത്തിലായി...എന്നെ കെട്ടിക്കാനല്ല മോഹം..""

 അഷ്‌റഫ്‌ നടന്നകന്നപ്പോള്‍ കുഞ്ഞുമോന്‍ വീണ്ടും ആ മൊബൈല്‍ ഫോണില്‍ നോക്കി..പതുക്കെ അക്ഷരം കൂട്ടി വായിച്ചു...

"സ..സാം..സാംസ്..ഷംസു...(samsung)"

സീന്‍ 2

   കൊടുങ്ങല്ലൂര്‍ ടൌണിലെ മൊബൈല്‍ കടയില്‍ തന്റെ ഇനിയും മാറാത്ത സംശയവുമായി കുഞ്ഞുമോന്‍ എത്തി..സാംസങ്ങ് ഗ്യാലക്സി അയാളെ അറിയുവാനുള്ള ആഗ്രഹത്തിന്റെ പുതിയ ലോകത്തിലേക്ക് നയിച്ചു..സംശയങ്ങള്‍ പിന്നെയും ബാക്കി..

   "ഇയില് പതിനാല് മാജിക്ക് പിക്ചര്‍ ഉണ്ടെന്ന് കണ്ടല്ലാ..പക്ഷെ ഞാന്‍ നോക്കീട്ട് ഒരു പിക്ച്ചറും കണ്ടില്ല.."

  "ഇക്കാ..അത് മാജിക്ക് പിക്ചര്‍ അല്ല..മെഗാപിക്സല്‍..ക്യാമറ...അതാ.."

    ഇയില് പേസ് ബുക്കും, വട്സാപ്പും ആക്കി തരാമോ??

  കുഞ്ഞുമോന്‍ ആഗ്രഹിച്ചത് അനുസരിച്ച് ഫോണില്‍ അങ്ങിനെ സോഷ്യല്‍ മീഡിയ കയറി പറ്റി..ഇനി അക്കൌണ്ട് ഉണ്ടാക്കണം..അതിനും കുഞ്ഞുമോന്‍ ആളെ കണ്ടെത്തി..പെയിന്റിങ്ങിന് ഹെല്‍പര്‍ ആയി വരുന്ന ഒരു ന്യൂ ജെനഷന്‍ ഫ്രീക്കന്‍...ഇടത് വശം മാത്രം മുടി വളര്‍ത്തി കറുത്ത കൈകളില്‍ പച്ച കുത്തി കൂര്‍ത്ത താടിയും വെച്ച് നടക്കുന്ന  കരൂപ്പടന്ന ഫ്രീക്കന്‍ തോമസ്‌ കുട്ടി..
 കരൂപ്പടന്ന പാലത്തിനു കീഴെ ആളൊഴിഞ്ഞ ഒരു സന്ധ്യയില്‍ ഫ്രീക്കന്‍ ചരിത്രപരമായ ആ സംഭവത്തിനു തുടക്കമിട്ടു...കുഞ്ഞുമോന് വേണ്ടി ഒരു ഫേസ്ബുക്ക് അക്കൌണ്ട്..

  "പേര് എന്ത് കൊടുക്കണം ഇക്കാ.." ഇരുവരും കുറേ ചിന്തിച്ചു,,കുഞ്ഞുമോന്‍ കരുപ്പടന്ന, കൊടുങ്ങല്ലൂര്‍ കുഞ്ഞുമോന്‍, മുസിരിസ് കുഞ്ഞുമോന്‍..

   "പേരിനു ഒരു നല്ല ദുംധുബി വേണം ഇക്കാ..എന്റെ ഫേസ്ബുക്ക് പേര് പോലെ.. ..."ടോം..മാസ്.." അതാണ് എന്റെ ഫേസ് ബുക്ക് പേര്...അത് പോലെ..
ഒടുവില്‍ സാക്ഷാല്‍ കുഞ്ഞുമോന്‍ തന്നെ പേരിടല്‍ കര്‍മ്മം പൂര്‍ത്തികരിച്ചു...

               "ദുല്‍ഖര്‍ കുഞ്ഞുമോന്‍"
               "വയസ്സ് 27
          
               "കെ.കെ.ടി.എം. കോളേജ് പുല്ലൂറ്റ്      ( പാവം കരൂപ്പടന്ന സ്കൂളില്‍ നിന്നും ഏഴ് കടക്കാന്‍ മൂന്ന്‍ കൊല്ലം പാട് പെട്ട് ഒടുവില്‍ പഠിപ്പ് നിര്‍ത്തിയ കഥ ആര്‍ക്കറിയണം..)
              
               "അവിവാഹിതന്‍"
               "ബിസിനസ് മാന്‍  (പെയിന്റില്‍ കുളിച്ച് ആരും കാണാതിരുന്നാല്‍ ഭാഗ്യം)
               "കൊടുങ്ങല്ലൂര്‍"
  ഇതിനെല്ലാം പുറമേ ഒടുവില്‍ സൂട്ടും കോട്ടുമിട്ട് കുഞ്ഞുമോന്‍ ചിരിച്ചു നില്‍ക്കുന്ന ഒരു തകര്‍പ്പന്‍ ഫോട്ടോ..കുഞ്ഞുമോനെ മൊത്തം ധവള വിപ്ലവത്തില്‍ മുക്കിയ ഒരു ചിത്രം..അങ്ങിനെ ഒടുവില്‍ ദുല്‍ഖര്‍ കൊച്ചുമോന്‍ തന്റെ പ്രൊഫൈലില്‍ നിന്നും മാലോകര്‍ക്ക് തിരഞ്ഞെടുത്ത ചില സ്ത്രീ ജന്മങ്ങള്‍ക്ക് സുഹ്രത്ത് ആകാനുള്ള റിക്വസ്റ്റ് അയച്ചു തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ട് ദുല്‍ഖര്‍ വളര്‍ന്ന്‍ വലുതായി വലിയ ഒരു സൗഹൃദ സാമ്രാജ്യം ഉണ്ടാക്കിയെടുത്ത്..അതില്‍ പകുതിയും സ്ത്രീ ജന്മങ്ങള്‍..ഫിലിപ്പീന്‍സ് ക്കാരി കാര്‍ല മുതല്‍ റഷ്യ ക്കാരി താനിയ വരെ..അതിനിടയില്‍ യാതൊരു പ്രത്യേകതയും ഇല്ലാത്ത ആ ദിവസം പണി സ്ഥലത്ത് വെച്ച് പെയിന്റില്‍ മുങ്ങി നില്ക്കുമ്പോള്‍ ഫേസ്ബുക്ക് മണി മുഴങ്ങി...

           "അംബികാ ദേവി..."

സീന്‍ 3

    അംബിക ദേവി ഫേസ്ബുക്കിലെ ഒരു പ്രസ്ഥാനം തന്നെ ആയിരുന്നു...മുപ്പതിനായിരം ഫോളോവേഴ്സ് ...ദിവസവും പുതിയ പോസ്റ്റുകള്‍..പകുതിയും മോഷണം..അതില്‍ ലൈക്കുകള്‍, കമന്‍റുകള്‍...അവരില്‍ ഒരാളായി കുഞ്ഞുമോനും..കുഞ്ഞു മോന്‍ പകലും, രാത്രിയും ഫേസ്ബുക്ക് ജീവിതത്തില്‍ ലയിച്ചു...അംബികാ ദേവി ഇടയ്ക്ക് കൊച്ചുമോനെ തിരിച്ച് കമന്റി..കുഞ്ഞുമോന്റെ ഫോട്ടോയില്‍ ഒരു ലൈക്ക്...അതോടെ ദുല്‍ഖര്‍ കുഞ്ഞുമോന്‍ പ്രണയ തരളിതനായി..ഖദീജ എന്ന മുതുക്കിയെ കാണുമ്പോള്‍ വെട്ടാന്‍ കൊണ്ട് വന്ന എരുമയെ പോലെ അയാള്‍ക്ക് തോന്നി...കുറേ നാള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ദിനം വാട്സ് ആപ്പ് വഴി പാതി രാത്രിയില്‍ ഒരു കോള്‍..ഒരു കിളി ശബ്ദം..അതോടെ ദുല്‍ഖര്‍ കുഞ്ഞുമോന്‍ ഫ്ലാറ്റ് ആയി..

    "ഇങ്ങേര്‍ക്കെന്താ വല്ല പിരാന്തായാ..ഏത് നേരം നോക്ക്യാ മൊവൈല്‍"
    "പാതി രാത്രി പിരുപിരുപ്പ്...കക്കൂസില്‍ കേറ്യാ ഒരു മണിക്കൂര്‍..പടച്ചോനെ വല്ല ജിന്നും കൂട്യാ..."

   പണി സ്ഥലത്തും കുഞ്ഞു മോന്‍ പുറകിലായി...കണ്ണടച്ചാല്‍ അംബിക ദേവി.. എന്നും കിട്ടുന്ന ചുംബനങ്ങള്‍...അതെല്ലാം കൊണ്ട് സ്വപ്നത്തില്‍ അയാള്‍ ഒരു മാളിക തീര്‍ത്തു..അവളെ ചുറ്റി വരിഞ്ഞു...അവള്‍ അയാളുടെ കാതില്‍ മന്ത്രിച്ചു...    "എന്‍റെ ദുല്‍ഖര്‍.. "  പിന്നെ തീരാത്ത പ്രണയത്തിന്‍റെ ആവേശം...അയാള്‍ കഴുത്തില്‍ മുഖം അമര്‍ത്തി..ഒരു കടി..പ്രണയ കടി..അതിനു പിന്നെ ഒരു നിലവിളി...ഇരുട്ടത്ത്..അയാള്‍ ഞെട്ടി ഉണര്‍ന്നതും കരയുന്നത് ഖദീജ ആണെന്ന് തിരിച്ചറിഞ്ഞു..ചാടി ഉണര്‍ന്ന്‍ ലൈറ്റ് ഇട്ടപ്പോള്‍ ഖദീജ കഴുത്ത് പിടിച്ച് കരയുന്നു..ചോര കിനിയുന്ന കഴുത്ത്...

    "നിങ്ങ മുഴു പ്രാന്തനാ..കണ്ട പെണ്ണിന്‍റെ പേരും പറഞ്ഞ് കഴുത്ത് കടിച്ച് മുറിച്ച്.."

    ദുല്‍ഖര്‍ കുഞ്ഞു മോന്‍ മറ്റൊരു ലോകത്ത് ആയിരുന്നു..
സംഭവിച്ചതെല്ലാം നല്ലതിന്..സംഭവിച്ച് കൊണ്ടിരിക്കുന്നതും നല്ലതിന്...അംബിക ദേവി സിനിമ നടി നയന്‍ താരയുടെ രൂപത്തില്‍ വന്ന് സ്വപ്നത്തില്‍ നടത്തിയ വിദേശ യാത്ര..അവിടെ വെച്ച് ഒരു മലയാള ഗാനം...അതി ഗംഭീരം..ഉറങ്ങുന്നതിനു മുന്‍പ് സംസാരിച്ച കോളിളക്കത്തിന്റെ ബാക്കിആയിരുന്നു..കഴുത്തില്‍ കടി..

  ഖദീജ കരച്ചിലോടെ ഉണ്ടായ കാര്യങ്ങള്‍ മുഴുവന്‍ മൂത്ത മകളോട് പറഞ്ഞു..പ്ലസ്ടു വിദ്യാര്‍ത്ഥിനി ഉമ്മയ്ക്ക് ഒരു ഉപായം ചൊല്ലി കൊടുത്തു...അംബിക ദേവിയെ കണ്ടെത്താന്‍ ..അങ്ങിനെ എല്ലാം അവസാനിക്കേണ്ട ആ ദിവസം പതിവ് പോലെ..ഫ്രീക്കന്‍ ടോം-മാസ് ഒന്ന്‍ ചിരിച്ച് കാണിച്ചപ്പോള്‍ ഉണ്ടായ എല്ലാ കാര്യങ്ങളും, പാസ് വേര്‍ഡ്‌ സഹിതം മകളുടെ മുന്നില്‍ അടിയറവ് വെച്ചു...ഒരു‍ പ്രേമം ചുളുവില്‍ കിട്ടുമെന്ന് ധരിച്ച ഫ്രീക്കന് ബുദ്ധിയുള്ള പെങ്കൊച്ച് ഒരു നന്ദി മാത്രം കൊടുത്ത് വിട ചൊല്ലി..
പതിവ് കലാപരിപാടികള്‍ മുഴുവന്‍ കഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ പെയിന്റടി ക്ഷീണം മൂലം വേഗം ഉറക്കമായി..മകള്‍ ബാപ്പയുടെ തലയണ കീഴില്‍ നിന്നും ആ ന്യൂ അവയവം പുറത്തെടുത്ത് ഫെസ് ബുക്കില്‍...ഒന്നുമറിയാതെ മിഴിച്ച് നോക്കി ഖദീജ...ഫോണില്‍ നിന്നും ഒരു മെസ്സേജ് അയച്ചു..തിരിച്ച് വന്ന കോള്‍ അവള്‍ എടുത്തപ്പോള്‍ മറു തല നിശബ്ദം..മകളുടെ സംസാരം കേട്ടപ്പോള്‍ മറു തലയ്ക്കല്‍ കിളി നാദം മാറി നല്ല പുരുഷ ശബ്ദം..ഒരൊറ്റ നിമിഷം കൊണ്ട് "അംബികാ ദേവി " അല്ലു അര്‍ജ്ജുന്‍ ആയി മാറി..കയ്യോടെ ഉമ്മയും, മകളും കള്ളനെ പിടി കൂടി ..പിന്നെ സംസാരിച്ചത് ഖദീജ ...ഭരണി പാട്ടുകള്‍ പലതും പാടി കേള്‍പ്പിച്ചു...അംബികാദേവി ജീവനും കൊണ്ട് ഓടി...പോകുന്ന വഴി കുഞ്ഞുമോനെ  ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കി രക്ഷ നേടി.. പാതിരാത്രി തന്നെ ദുല്‍ഖര്‍ കൊച്ചുമോനെ വിളിച്ചുണര്‍ത്തി റെക്കോര്‍ഡ്‌ ചെയ്ത ഗാഥകള്‍ പാടി കേള്‍പ്പിച്ചു..ദുല്‍ഖര്‍ കള്ളനെ പോലെ തല താഴ്ത്തി...

  "നിങ്ങക്ക് നാണമില്ലല്ലോ....ഇത്രേം നാള്‍ ആ കള്ളന്‍ പെണ്ണിന്‍റെ ശബ്ദത്തില്‍ പറ്റിച്ചപ്പോ"..

    അതോടെ അംബിക ദേവിയുടെ കാര്യത്തില്‍ തീരുമാനമായി...കരച്ചിലും, മാപ്പ് പറച്ചിലും, കുറ്റം പറച്ചിലും, ഭീഷണിയും, എല്ലാം നിറഞ്ഞ ഒരു രാത്രി ഉറക്കമില്ലാത്ത രാത്രി...കാലത്ത് കുളിച്ച് പണിയ്ക്ക് പോകാന്‍ കുഞ്ഞുമോന്‍ (ദുല്‍ഖര്‍ അന്നത്തെ രാത്രിയോടെ കൊച്ചുമോനെ വിട്ടു പിരിഞ്ഞ് പോയിരുന്നു..) അയാള്‍ ഭാര്യയോട് ചോദിച്ചു..

  "അന്‍റെ പഴേ ഫോണ്‍ എന്തിയെ മുത്തേ.."

  "അപ്പ നിങ്ങക്ക് പേസ്ബുക്ക് വേണ്ടേ??

  "എനിക്ക് ഒരു ബുക്കും വേണ്ടാ...നെന്‍റെ ആങ്ങളെയെ എന്റെ കയ്യീ കിട്ട്യാ തല്ലി കൊല്ലും ഞാന്‍.."

   "അപ്പൊ ഈ പുത്യേ ഫോണ്‍ എന്തൂട്ട് ചെയ്യണം??'

    "അത് മോള്‍ക്ക് കൊടുത്തേക്ക്...അവള്‍ക്ക് ഫേസ്ബുക്ക് ഇല്ലല്ലാ..."

  അയാള്‍ പഴയ ഫോണ്‍ എടുത്ത് "ഇതികര്‍ത്തവ്യഥാമൂഢനായി" (വലിയ മൂഡന്‍) പണിയ്ക്ക് പോയി...റബ്ബര്‍ ബാന്‍ഡ് ചുറ്റി, മങ്ങിയ സ്ക്രീനോടെ അയാളുടെ പോക്കറ്റില്‍ ഇരിക്കുന്ന പഴഞ്ചന്‍ നോക്കിയ മൊബൈല്‍ അയാളോട്സ്നേഹം പ്രകടിപ്പിച്ച് ഒന്ന് മൂളി..ഒരു മെസ്സേജ് രൂപത്തില്‍

  ഖദീജ പുതിയ ഫോണ്‍ എടുത്ത് ക്ലാസ്സില്‍ പോകാന്‍ ഒരുങ്ങുന്ന മകള്‍ക്ക് കൊടുത്തു..പെണ്ണ് മനസ്സില്ലാമനസ്സോടെ ഫോണ്‍ വാങ്ങി..തനിക്ക ഒരു ഫോണ്‍ വേണ്ട എന്നുള്ള അവളുടെ ആവശ്യം ഖദീജ സ്നേഹപൂര്‍വ്വം നിരസിച്ച് ആ മന്ത്ര പേടകം മകള്‍ക്ക് നല്‍കി...ഉമ്മ മുറിയില്‍ നിന്നും പോയതും പെണ്ണിന്‍റെ ഉള്ളില്‍ നിന്നും ഒരു പേടമാന്‍ ഓടിയിറങ്ങി മുറിയില്‍ മുഴുവന്‍ തുള്ളി ചാടി നടന്നു..ഒപ്പം അവളുടെ മനസ്സ് പറഞ്ഞു...

    "ഷംല കുഞ്ഞുമോന്‍"...(face book)
    "19"
    "ഗവര്‍മെന്റ് ഗേള്‍സ്‌‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍"
     "add friend..."
 

2015, ജൂലൈ 25, ശനിയാഴ്‌ച

ഇന്ദുലേഖ, പിന്നെ അവള്‍, ചില ഓര്‍മ്മകള്‍..

       



     സമര്‍പ്പണം:- "നീലകണ്‌ഠ ശര്‍മ്മയ്ക്കും....കുടുംബത്തിനും.."

                                                   ഇന്ദുലേഖ ആ കവര്‍ തുറന്ന് വീണ്ടും അത് നോക്കി മനസ്സില്‍ പറഞ്ഞു..

                   "നല്ല ഭംഗിയുണ്ട്..ഇതവള്‍ക്ക് നന്നായി ചേരും.."

                                                    അതൊരു കസവ് വെച്ച പട്ടു പാവാട ആയിരുന്നു...പെണ്‍കുട്ടികളില്‍ നിന്നും അന്യമായി പോയ വസ്ത്ര രീതി..ഇപ്പോള്‍ എല്ലാവര്‍ക്കും ഇറുകിയ ജീന്‍സും, അയഞ്ഞ ടോപ്പും, ലെഗ്ഗിന്സും മതി..ആര്‍ക്കും വേണ്ട പട്ടു പാവാട..തന്‍റെ ചെറുപ്പക്കാലത്ത് ഒരു പട്ടു പാവാട കിട്ടാന്‍ കൊതിച്ചിട്ടുണ്ട്..പലരും അണിയുന്നത് കണ്ട് കൊതിയോടെ നോക്കി നിന്നിട്ടുണ്ട് താനും, അനുജത്തി ചന്ദ്രകാന്തയും..ഒടുവില്‍ അച്ചന്‍ ആ ആഗ്രഹം അറിഞ്ഞപ്പോള്‍ ഒരിക്കല്‍ ഓണത്തിന് മുന്‍പ് കാഞ്ഞാണിയില്‍ പോയി തുണി വാങ്ങി വന്ന് തയ്യല്‍ ക്കാരി ജാനകി ചേച്ചിയെ കൊണ്ട് തുന്നിച്ച ആ പട്ടുപാവാട..ഇന്നും അത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്..അച്ഛന്‍..അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍..ഓര്‍മ്മകള്‍ എന്നും കണ്ണുനീരില്‍ കുതിരുന്ന...ഇന്നും ആര്‍.സി,സി.യിലെ ഡോക്ടേഴ്സ് കോളനിയിലെ പത്താം നമ്പര്‍ വില്ലയില്‍ സ്വീകരണ മുറിയില്‍ ആ ഓര്‍മ്മകള്‍ എന്നും തുടച്ച് സൂക്ഷിച്ച് അലമാരയില്‍ സൂക്ഷിക്കുന്നു...

                "അച്ഛന്റെ ഷര്‍ട്ട്‌,മുണ്ട്,അവസാന സമയത്ത് അച്ചന്‍ ഉപയോഗിച്ചിരുന്ന തൊപ്പി, പഴയ വാച്ച്, ചെരിപ്പ്..എല്ലാം നിധിയാണ്‌..ദൈവങ്ങളുടെ പടങ്ങളുടെ കൂടെ അച്ഛന്‍റെ വലിയ ചിത്രവും..ആ ചിത്രത്തിലും അച്ചന്‍ ചിരിച്ചാണ് ഇരിക്കുന്നത്..എല്ലാ വേദനയും ഒളിപ്പിച്ച ആ ചിരി..എവിടെയും അഭിമാനത്തോടെ പറയാറുണ്ട്..അച്ഛന്റെ പേര്..

                " സത്യന്‍.."  അത് കൊണ്ട് തന്നെ തന്‍റെ പേരിനോട് അഭിമാനത്തോടെ ചേര്‍ത്തു..."ഇന്ദുലേഖ സത്യന്‍."

                                                         അടുത്തിരുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ ശബ്ദമാണ് ഇന്ദുലേഖയെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തിയത്..മോണോ റെയില്‍ തിരുവനന്തപുരത്തിന്‍റെ കാഴ്ചകളിലൂടെ...അവള്‍ തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ വരാമെന്നാണ് പറഞ്ഞിരിക്കുന്നത്..കാണാന്‍ കൊതിയാകുന്നു..എത്ര നാളായി കണ്ടിട്ട്..അവളുടെ മുഖം,  ആ കണ്ണുകള്‍...ആ ചിരി..

                  "ഹലോ ഡോക്ടര്‍..ഇന്ദുലേഖ.."

                                                            മുന്നില്‍ നിറഞ്ഞ ചിരിയുമായി ഒരാള്‍..ആരാണെന്ന് ചിന്തിച്ചിട്ട് മനസ്സിലായില്ല..എവിടെയോ കണ്ടു മറന്നത് പോലെ..

                  "എന്നെ മനസ്സിലായില്ല അല്ലേ ? ഞാന്‍ ഡോക്ടര്‍ അനില്‍ നാരായണന്‍..നമ്മള്‍ ഒന്നിച്ച് കുറച്ച് നാള്‍  2020 ജൂലൈ മാസത്തില്‍ ‍ ഹൌസ് സെര്‍ജെന്സി ചെയ്തിരുന്നു....പിന്നീട് ഞാന്‍ കോട്ടയം മെഡിക്കല്‍കോളേജിലെക്ക് മാറി....ഇന്ദുലേഖ ഇപ്പോള്‍ ഏത് ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്നു..

                    "ഓ..ഞാന്‍ ഓര്‍ക്കുന്നു...ആര്‍.സി.സി. യിലാ..സെര്‍ജിക്കല്‍ ഒന്കോലോജി വിഭാഗത്തില്‍..ഡോക്ടര്‍ ഇക്ബാലിന്റെ അസിസ്റ്റന്റ്‌ ആയി..."

                     "ഗ്രേറ്റ്...കണ്ടെതില്‍ വലിയ സന്തോഷം..എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ ആയി..ഞാന്‍ ഹോസ്പിറ്റലില്‍ വരാം..വിരോധമില്ലെങ്കില്‍..."

                                                                 ഇന്ദുലേഖ സമ്മതം മൂളി..അയാള്‍ നിറഞ്ഞ ചിരിയോടെ ഇറങ്ങി പോയി..അവള്‍ വീണ്ടും പഴയ കാലത്തിലേക്ക്..അച്ഛന്‍ ..തന്‍റെയും, ചന്ദ്രകാന്തയുടെയും ജീവിത വിജയങ്ങള്‍ക്ക് പിന്നില്‍ ...അച്ഛന്‍ മാത്രം..രണ്ടില്‍ പഠിക്കുമ്പോള്‍ ഒരു മഴക്കാലത്ത് കരിഞ്ഞ ഒരു ശരീരം പായ കെട്ടില്‍ വീടിന്റെ പൊട്ടി പൊളിഞ്ഞ കോലായില്‍ കൊണ്ട് വന്ന് വെച്ചപ്പോള്‍ മനസ്സിലായില്ല..അമ്മ പൂര്‍ണ്ണമായും ജീവിതത്തില്‍ നിന്നും നഷ്ടമായെന്ന്..പിന്നീട് അച്ഛന്‍ സ്വയം അമ്മയായി മാറുകയായിരുന്നു..രാവിലെ ഉണര്‍ത്തുന്നതും, പല്ല് തേപ്പിക്കുന്നതും, കുളിപ്പിക്കുന്നതും, ഉടുപ്പുകള്‍ ഇട്ട് തരുന്നതും, കണ്ണെഴുതി തരുന്നതും, പുസ്തക സഞ്ചിയെടുത്ത് ചന്ദ്രയെ തോളില്‍ ഏറ്റി തന്റെ കൈ പിടിച്ച് സ്കൂള്‍ വരെ..പലപ്പോഴും സ്കൂളില്‍ നിന്നും വരുമ്പോള്‍ അച്ഛനെ കാണുക വിയര്‍ത്ത് കുളിച്ച് നില്‍ക്കുന്ന രൂപത്തില്‍ ആയിരിക്കും...ആരുടെയെങ്കിലും പറമ്പില്‍ കിളച്ച് കൊണ്ട്, പാടത്ത് മെതിച്ച് കൊണ്ട്, വേലി കെട്ടി കൊണ്ട്, ലോറിയില്‍ വരുന്ന മണലും, സിമെന്റും ഇറക്കി കൊണ്ട്..നേരം ഇരുട്ടും മുന്‍പ് വെട്ടുവഴിയില്‍ ഒരു ചുമ കേള്‍ക്കാം..അച്ഛന്റെ വരവ്..കയ്യില്‍ ഒരു പൊതി ഉറപ്പാ..കപ്പലണ്ടി മിട്ടായി, എള്ളുണ്ട..പിന്നെ സഞ്ചിയില്‍ അരിയും, മീനും, പച്ചക്കറിയും..ചെറിയ വെളിച്ചത്തില്‍ പഠിക്കാന്‍ ഇരിക്കുമ്പോള്‍ അടുക്കളയില്‍ നിന്നും അച്ഛന്റെ തട്ടും മുട്ടും കേള്‍ക്കാം..അതുമല്ലെങ്കില്‍ അലക്ക് കല്ലിനടുത്ത് നിന്ന് തുണി അലക്കുന്ന ശബ്ദം..

                            "ടോ...സത്യാ..തനിക്ക് ഒരു കല്യാണം കഴിച്ചൂടെ..ഇതിപ്പോ അത്രയ്ക്ക് പ്രായമായോ തനിക്ക്..പെണ്ണ് ചെയ്യേണ്ട പണിയെല്ലാം തന്നെ കൊണ്ട് കൂട്ടിയാ കൂടുമോ? പിള്ളേര് വലുതായി വരേണ്.."

                                                                   പലരും അച്ഛനോട് പറയുന്നത് കേട്ടിട്ടും അച്ചന്‍ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞു കണ്ടിട്ടില്ല..അച്ചന്‍ അമ്മയും, അച്ഛനുമായി സ്വയം മാറുകയായിരുന്നു..വറുത്ത മീന്‍ തനിയ്ക്കും, ചന്ദ്രയ്ക്കും ചോറിന്റെ കൂടെ കിള്ളി തരുമ്പോള്‍ ആലോചിട്ടുണ്ട്..അച്ചന്‍ എന്താ കഴിക്കാത്തതെന്നു..അതിനു മറുപടി ഒരു ചിരിയായിരുന്നു...സ്കൂളില്‍ ഇരിക്കുബോള്‍ ഉച്ചയ്ക്ക് ചോറ് കഴിക്കുമ്പോള്‍ ചിന്തിച്ചിട്ടുണ്ട്..അച്ഛന്‍ ചോറ് കഴിച്ചിട്ടുണ്ടാകുമോ..? കുറച്ച് വലുതായപ്പോള്‍ അച്ഛന്‍ ദിവസവും കൊണ്ട് പോകുന്ന ചോറ് പാത്രം പരിശോധിച്ചപ്പോള്‍ അത് കണ്ട് പൊട്ടി കരഞ്ഞു..പാത്രത്തില്‍ കുറച്ച് കഞ്ഞിവെള്ളവും, വറ്റും മാത്രം..ഒരിക്കല്‍ അച്ഛനെ ചോദ്യം ചെയ്തപ്പോള്‍ പതിവ് ചിരിയോടെ അച്ചന്‍ പറഞ്ഞ വാചകം..

                              "നിങ്ങള് രണ്ടാളും പഠിച്ച് വല്യേ ഡോക്ടര്മാര് ആവുമ്പം അച്ഛന് ചോറും,മീന്‍ വറുത്തതും, ഇടയ്ക്ക് ചിക്കന്‍ കറീം വയറു നെറച്ച് കഴിക്കാം..അതോണ്ട്. എന്റെ തങ്ക കൊടങ്ങള്..നന്നായി പഠിച്ചോ.."

                                                                      ആ പറഞ്ഞ വാക്ക് എന്നും സത്യമായിരുന്നു..മുല്ലശ്ശേരി ഉപജില്ലയില്‍ നിന്നും ഏറ്റവും അധികം മാര്‍ക്ക്, പത്താം ക്ലാസ്സില്‍ എല്ലാത്തിനും എ പ്ലസ്..തന്നെ പോലെ ചന്ദ്രകാന്തയും...സ്കോളര്‍ഷിപ്പും, മറ്റുള്ളവരുടെ സഹായവും പിന്നെ അച്ചന്റെ അദ്ധ്വാനവും..കുറച്ച് വലുതായപ്പോള്‍ വീട്ടു ജോലികള്‍ ചെയ്യാന്‍ താനും, ചന്ദ്രയും പഠിച്ചെങ്കിലും അച്ചന്‍ സമ്മതിക്കാത്ത അവസ്ഥ..പക്ഷെ ഞങ്ങള്‍ അച്ഛന്‍ വരുന്നതിനു മുന്‍പ് എല്ലാം തീര്‍ത്ത്...പ്ലസ് ടു പഠിക്കുന്ന സമയത്ത് അച്ഛന്റെ ശരീരം ക്ഷീണിച്ച് വരുന്ന പോലെ തോന്നി..ഒരിക്കല്‍ ഇറയത്ത്‌ ഇരുന്ന്‍ വൈകുന്നേരം അച്ഛന്‍ ഇടുപ്പിനു  താഴെ നോക്കുന്നത് കണ്ടപ്പോള്‍ അടുത്തേക്ക് ചെന്നു.."ഒരു മുഴ" .തന്നെ കണ്ടതും അച്ഛന്‍ അത് വേഗം മുണ്ട് കൊണ്ട് മറച്ചു വെച്ചു..പിന്നെ അതിന്‍റെ പേരില്‍ കുറേ പിണക്കങ്ങളും, നിരാഹാരസമരം വരെ നീണ്ട പ്രതിഷേധം..ഒടുവില്‍ അച്ഛന്‍ ഡോക്ടറെ കാണാനുള്ള ഞങ്ങളുടെ തീരുമാനത്തിന് വഴങ്ങി..എം.ഇ.എസ്സിലെ ഡോക്ടര്‍ മുഹമ്മദ്‌ സൈയ്തിനെ കണ്ടു..ഒരു ചെറിയ സര്‍ജറി..പക്ഷെ വിശ്രമം വേണമെന്ന ഡോക്ടറുടെ നിര്‍ദേശം വകവെക്കാത അച്ചന്‍ ജോലിയ്ക്ക് പോയി..ആശുപത്രിയില്‍ നിന്നും റിസള്‍ട്ട് വാങ്ങി വന്ന്‍ ചിരിയോടെ, നിസ്സാരമായ്...

                                   "ഇപ്പ ഡോക്ടര്‍ ഇന്ദുലേഖയ്ക്ക് സമാധാനയല്ലോ...അത് വെറൊരു കുരു ആരുന്നു..''

                                                                     ആ വാക്കുകളില്‍ ഒളിപ്പിച്ച സത്യം തിരിച്ചറിയാന്‍ വൈകി.."ക്യാന്‍സര്‍.."അതായിരുന്നു അച്ഛന്..എല്ലാം തകരുന്ന അവസ്ഥ..എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ചികിത്സ നടത്താന്‍ തീരുമാനമായി..പക്ഷെ പണം..അച്ഛന് തന്‍റെ മെഡിക്കല്‍ എന്ട്രന്‍സ് കോച്ചിങ്ങും, ചന്ദ്രയുടെ പഠിപ്പും അതായിരുന്നു പ്രധാനം..ആരു പറഞ്ഞിട്ടും കേള്‍ക്കാതെ ജോലിയ്ക്ക് പോകാന്‍ തുടങ്ങി..ഒടുവില്‍ ജോലി ചെയ്യാന്‍ കഴിയാത്ത ആരോഗ്യ സ്ഥിതി ..തന്‍റെ തീരുമാനമായിരുന്നു എല്ലാം വില്‍ക്കാന്‍..തല്‍ക്കാലം വാടക വീട്..അച്ഛന്‍ ചങ്ക് പൊട്ടിയാണ് സമ്മതിച്ചത്..പിന്നെ ആര്‍.സീ.സി.യില്‍ ട്രീറ്റ്മെന്റ്..കീമോതെറാപ്പി..അച്ചന്‍റെ രൂപം മാറുകയായിരുന്നു..കവിളുകള്‍ ഒട്ടി..മുഖമെല്ലാം കരിവാളിച്ച്, മുടിയെല്ലാം നഷ്ടമായ്..എന്നാലും അച്ചന്‍ എല്ലാവര്‍ക്ക് മുന്നിലും സന്തോഷം അഭിനയിച്ചു...ചിരിച്ചു..വേദന മറച്ച് വെച്ച് അഭിനയിച്ചു..പലരും സഹായിക്കാന്‍ മുന്നില്‍ വന്നു..നാട്ടിലെ സംഘടനകള്‍, ക്ലബ്ബുകള്‍,..എന്നാലും എല്ലാം വെറുതെ...ആന്തരിക അവയവങ്ങളെ രോഗം കാര്‍ന്നു തിന്നുന്ന...അച്ഛന്‍ ചിരിച്ചാല്‍ അറിയാം..അത് വേദന കൊണ്ടാണെന്ന്...

               മോണോ റെയിലില്‍ നിന്നും അടുത്ത സ്റ്റോപ്പ്‌ തമ്പാനൂര്‍ ആണെന്ന അനൌന്‍സ്മെന്റ് ചിന്തയില്‍ നിന്നും പിടിച്ചുയര്‍ത്തി..കണ്ണുകള്‍ തുടച്ച് ഇന്ദുലേഖ പുറത്തേക്ക്..ബസ്സ്‌ സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ അച്ഛന്‍ ഇതിലൂടെ നടന്ന കാര്യം ആലോചിച്ചു..തിരക്കിനിടയില്‍ നിന്നും ഒരു വിളി..ഒരു അന്ധനായ യാചകന്‍..

                                 "ചേട്ടാ..ചേച്ചി സഹായിക്കണേ..കണ്ണ്‍ കാണാന്‍ കഴിയാത്ത..."

                 പേഴ്സില്‍ നിന്നും അമ്പത് രൂപ നോട്ട് എടുത്ത് ആ കൈകളില്‍ നല്‍കിയപ്പോള്‍ അച്ഛന്‍ മരിക്കുന്നതിനു മുന്‍പ് പറഞ്ഞ കാര്യം ഓര്‍മ്മ വന്നു..

                                 "ടോ..ഭാവീലെ  ഡോക്ടര്‍ ഇന്ദുലേഖേ..ഞാന്‍ മരിച്ചാല്‍ എനിക്ക് എന്‍റെ കണ്ണുകള് ആര്‍ക്കെങ്കിലും കൊടുക്കണം...അതിനെന്താ വഴി..?? അങ്ങിനെയാണേല്‍ എനിക്ക് പിന്നേം നിങ്ങളെ കാണാലോ.??ആരുടെയെങ്കിലും കണ്ണീ കൂടെ...ഞാന്‍ കണ്ട് രസിച്ച ഈ ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം കൊടുക്കട്ടെ...ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്റെ കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും...."

                  അത് പറഞ്ഞു അച്ചന്‍ പതിവ് പോലെ പൊട്ടി ചിരിച്ചു...എന്‍റെ കണ്ണുകളില്‍ ഉരുണ്ട് കൂടിയ കണ്ണ് നീര്‍ തുള്ളികള്‍ കണ്ടപ്പോള്‍ അച്ഛന്റെ മുഖം മാറുന്നത് കണ്ടു..പക്ഷെ അച്ഛന്‍ പറഞ്ഞത് പോലെ ചെയ്യ്തു..കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതപത്രത്തില്‍ ഒപ്പ് വെച്ചു...അതിനു പുറകെ ഒരു ദിവസം അച്ഛന്‍ തിരിച്ചത് വന്നത് മറ്റൊരു ആവശ്യമായാണ്‌..."എന്നെയും, ചന്ത്രകാന്തയെയും ശാരദാ മഠത്തില്‍ ആക്കാനുള്ള തീരുമാനം..എതിര്‍ത്ത് നോക്കി...ഒടുവില്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങി കൊടുത്തു..അച്ഛന്‍ അടുത്തില്ലാത്ത ലോകം..അവസാന നാളുകളില്‍ അച്ചന്‍ വളരെ സന്തോഷവാനായിരുന്നു...അച്ഛന് സന്തോഷം ഇരട്ടിയാക്കി കൊണ്ടായിരുന്നു  മെഡിക്കല്‍കോളേജ് എന്ട്രന്‍സ് പാസ്സായത്..അച്ഛന്‍ ചിരിച്ച് കൊണ്ട് വിരലില്‍ തൊട്ട് പറഞ്ഞു...

                                  "ഡോക്ടര്‍ ഇന്ദുലേഖ...ഇനി ചന്ത്രകാന്തയെയും ഒരു ഡോക്ടര്‍ ആക്കണം..രണ്ടു പേരും ക്യാന്‍സര്‍ രോഗത്തിനു ചികിത്സ നടത്തുന്ന വല്യേ ഡോക്ടര്‍മാര്‍ ആകണം.."

                 അന്ന്‍ അച്ചന്‍ സ്വപ്നം കണ്ടത് ഇന്ന്‍ യഥാര്‍ത്ഥമായിരിക്കുന്നു..ഡോക്ടര്‍ ഇന്ദുലേഖ സത്യന്‍..കോഴിക്കോട് ഹൌസ് സെര്‍ജെന്സി ചെയ്യുന്ന ഡോക്ടര്‍ ചന്ത്രകാന്ത സത്യന്‍...കാലം വരുത്തിയ ആ മാറ്റങ്ങള്‍ കാണാന്‍ അച്ഛന്‍ ഇല്ല...ജീവിതത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍, ഏറ്റവും ആരാധിക്കുന്ന ദൈവം..അതായിരുന്നു അച്ചന്‍..നടന്ന്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ദൂരെ കണ്ടു...അവളെ..മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടി...അവള്‍ കുറേ കൂടി വലുതായിരിക്കുന്നു..തന്നെ കണ്ടതും അവള്‍ ദൂരെ നിന്ന് ഓടി വരാന്‍ തുടങ്ങി..അവള്‍ അടുത്ത് വന്നു..നിറഞ്ഞ കണ്ണുകള്‍..ആ കണ്ണുകള്‍...ദൈവമേ..അവള്‍ സ്വയം മറന്ന്‍ ആ പെണ്‍കുട്ടിയെ കെട്ടി പിടിച്ചു..പരിസരം മറന്നു പോയ നിമിഷങ്ങള്‍...അവളുടെ ഇരു കണ്ണുകളിലും ഇന്ദുലേഖ ഉമ്മ വെച്ചു...ആ കണ്ണുകള്‍..

"തന്‍റെ അച്ഛന്റെ കണ്ണുകള്‍..."

NB:-"നേത്രദാനം...മഹാദാനം...അവയവ ദാനം..ജീവ ദാനം.."

എന്റെ അയാള്‍, അവര്‍, പിന്നെ മറ്റ് ചിലര്‍ കഥയുടെ തുടര്‍ച്ച പോലെ എഴുതിയതാണ്..ഇതും ഒരു കഥ തന്നെ...നമുക്ക് പണം നല്‍കി ആരെയും സഹായിക്കാം..ജീവിച്ചിരിക്കുമ്പോള്‍...എന്നാല്‍ ചില സാഹചര്യങ്ങളില്‍ പണം പോലും ഒരു ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കാതെ വരുമ്പോള്‍..?ഒരാള്‍ മരിച്ചതിനു ശേഷം കുറച്ച് സമയത്തേക്ക് ജീവനോടെ ഇരിക്കുന്ന അവയവങ്ങള്‍..അത് രക്ഷിക്കുന്നത് മറ്റൊരു ‍ ജീവന്‍ ആയിരിക്കും.."മറ്റൊരു ജീവിതമായിരിക്കും...
               













2015, ജൂലൈ 23, വ്യാഴാഴ്‌ച

യാഥാര്‍ത്ഥ്യങ്ങളില്‍ വീശിയ കാറ്റ്...

                                              2013   നവംബര്‍ 9, ഗയാന്‍, ഈസ്റ്റ്‌ സമര് ദ്വീപ്‌..



              ആബേല്‍  ലനേറ്റ കടല്‍ തീരത്ത് ചെളി മണ്ണില്‍ കൈകള്‍ കുത്തി ആകാശത്തെക്ക് നോക്കി ഉറക്കെ കരഞ്ഞു..

                       "ഹേ..ദൈവ പുത്രാ..എവിടെ എന്‍റെ പ്രിയതമ...അവളെ എനിക്ക് തിരിച്ച് നല്‍കേണമേ..അവളില്ലാതെ എനിക്കൊരു ജീവിതമില്ല..."
           
              ആ മണ്ണില്‍ കുഴഞ്ഞു വീണ ആബേലിനെ ഒരു റെഡ് ക്രോസ് അംഗം പിടിച്ചുയത്തി..അവനു നേരെ ഒരു കുപ്പി ശുദ്ധ ജലം അയാള്‍ നീട്ടി..ആബേല്‍ അത് വാങ്ങി കൊതിയോടെ കുടിച്ചു..മൂന്ന്‍ ദിവസമായി കുടിക്കുന്ന മലിനമായ ഉപ്പ് വെള്ളത്തിന്റെ രുചി മറന്ന്‍ അയാള്‍ ആ കുപ്പി കാലിയാക്കി..അയാളെ താങ്ങി റെഡ് ക്രോസ് അംഗം തകര്‍ന്ന ഭരങ്ങായ് കാഴ്ചകളിലൂടെ മുന്നോട്ട്..തകര്‍ന്ന്‍ കിടക്കുന്ന വീടുകള്‍..എങ്ങും ചീഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധം...കടപുഴകിയ മരങ്ങള്‍...പാവപെട്ട ഒരു ഫിലിപ്പീന്‍ ഗ്രാമം മുഴുവന്‍ തുടച്ച് മാറ്റിയ കാറ്റ്..."ഹയാന്"..ജീവന്‍ തിരിച്ച് കിട്ടിയവര്‍ തങ്ങളുടെ ഉറ്റവരെ തേടി അലയുന്ന കാഴ്ച...എല്ലാ ഞായര്‍ ദിനത്തിലും ഒത്ത് കൂടുന്ന ഇടവക പള്ളി തകര്‍ന്ന്‍...അതിനിടയില്‍ ഒടിഞ്ഞു തൂങ്ങിയ ക്രൂശിത രൂപം..അപ്പോഴും ആബേല്‍ കണ്ടു...ആ രൂപത്തിന്‍റെ കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കം...അവന്‍ ഉറക്കെ കരഞ്ഞു...

                          "ഹേ...ഇസബെല്‍ നീ എവിടെയാണ്...?


                       2013 നവംബര്‍ 5, ബവാന്‍,ബാതാങ്ങസ് ദ്വീപ്‌...



                                       
                         "വലിയ ഒരു കൊടുങ്കാറ്റ് ഫിലിപ്പീസിലൂടെ കടന്നു പോകാന്‍ തയ്യാറെടുക്കുന്നു..പസഫിക്ക് ട്യ്ഫൂണ്‍ സീസണില്‍ ഏറ്റവും ഭീകരവും, അഞ്ചാം  കാറ്റഗറിയില്‍ പെട്ട കാറ്റ്..ഒരു പക്ഷെ ഇത് വരെ ലോകം കണ്ടെതില്‍ വെച്ച് ഏറ്റവും ഭീകരം..ജോയിന്റ് ട്യ്ഫൂണ്‍ വാണിംഗ് സെന്‍റര്‍ കണക്ക് കൂടിയത് പ്രകാരം നവംബര്‍ 7-ന് ഈസ്റ്റ്‌ സമറില്‍ രാത്രിയോടെ കരയില്‍ പതിക്കും..ഒരു പക്ഷെ ഭീകരമായ ഒരു രാത്രി..രാജ്യത്തിലെ മുഴുവന്‍ ദ്വീപിനേയും ബാധിക്കുന്ന ഈ കാറ്റ് നമ്മുടെ യാര്‍ഡിലും ബാധിക്കും..അത് കൊണ്ട് നമുക്ക് ഒത്തിരി മുന്‍കരുതലുകള്‍ എടുക്കേണ്ട സാഹചര്യം ആണ്..."

             ഇ.എസ്.എച്ച്. (environment safety and health) മാനേജര്‍ റോസ്സ് ബേക്കര്‍ മാനെജ്മെന്റ് മീറ്റിങ്ങില്‍ പറഞ്ഞ വാക്കുകള്‍ ആലോചിച്ച് ഓഫീസിലേക്ക്..ഇവിടെ ഞാന്‍ മാത്രമല്ല..boom ടൌണിലെ വീട്ടില്‍ ഭാര്യയും, രണ്ട്‌ മക്കളും..ഇളയ മകള്‍ അന്നുവിന് 5 മാസം മാത്രം പ്രായം..സ്വന്തം കുടുംബത്തെ കുറിച്ച് ആലോചിച്ച് ഓഫീസിനു മുന്നില്‍ എത്തിയപ്പോള്‍ ആബേല്‍ ലനേറ്റ മുന്നില്‍..നല്ലൊരു ലീഡ് മെക്കാനിക്ക്..അതിനൊപ്പം തന്നെ എല്ലാ കാര്യത്തിലും മുന്നില്‍ നില്ക്കുന്ന ആ ചെറുപ്പക്കാരന്‍റെ കണ്ണില്‍ ഒരു ഭീതി ഒളിഞ്ഞ് കിടക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...അയാള്‍ മുഖ വരയില്ലാതെ കാര്യം തുറന്നു പറഞ്ഞു...

                      "എനിക്ക് നാട്ടില്‍ പോകണം..കൊടുങ്കാറ്റ് വരുന്നുവെന്ന വാര്‍ത്ത കേള്‍ക്കുന്നു...വീട്ടില്‍ എന്റെ ഭാര്യ മാത്രം..അവള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്..ഹരീഷ് സാര്‍..എനിക്ക് പോകണം...സമറില്‍ ആണ് എന്റെ കുടുംബം..കുടുംബം എന്ന് പറയാന്‍ ഒന്നുമില്ല...ആദ്യം അച്ഛന്‍, പിന്നെ സഹോദരിമാര്‍, പിന്നെ അമ്മ..കഴിഞ്ഞ തവണ കാറ്റ് വീശിയപ്പോള്‍ എന്റെ രണ്ട്‌ മക്കള്‍...എല്ലാം പ്രകുതിയുടെ കലിയില്‍...ഈ ഭൂമിയില്‍ തന്നെ ഇത്രയും ദുരിതം നിറഞ്ഞ മറ്റൊരു സ്ഥലം ഉണ്ടാവില്ല...വര്‍ഷത്തില്‍ തഗലോഗില്‍ പതിക്കുന്ന ഒരു ഡസന്‍ കാറ്റുകള്‍..അവയില്‍ ഭൂരിഭാഗവും കലിയോടെ കരയില്‍ പതിക്കുന്ന സ്ഥലമാണ്..സമര്..."

            അവന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ മറ്റൊന്നും തോന്നിയില്ല..പോകാന്‍ അനുവാദം നല്‍കി..എനിക്ക് എന്റെ കുടുംബം പോലെ അവനു അവന്‍റെ കുടുംബം..എന്തായാലും വീശാന്‍ പോകുന്ന വിപത്തിനെ നേരിടുന്ന അബേലിനെ പോലെയുള്ളവര്‍ എനിക്ക് ധൈര്യം തന്നു..അങ്ങിനെ വാര്‍ത്തകളും, ഭീതിയുമായി....    

                                         2013 നവംബര്‍ 7, ഗയാന്‍








            ആബേല്‍ രാവിലെ മുതല്‍ പള്ളിയില്‍ തന്നെ ചടഞ്ഞിരുന്നു..അടുത്ത് പൂര്‍ണ്ണ ഗര്‍ഭിണിയായ ഇസബെല്ലും...അവളുടെ കണ്ണുകളില്‍ ഭൂതകാലത്ത് വീശിയടിച്ച കാറ്റുകള്‍ വിതച്ച വേദന...രണ്ടു കുട്ടികള്‍ അവരെ ദൈവം തിരിച്ചെടുത്തു...ഒരു കാറ്റിന്റെ രൂപത്തില്‍...ഇനിയും...അറിയില്ല...ഗയാന്റെ തീരങ്ങളില്‍ ജീവിക്കുന്ന ആയിരകണക്കിന് പാവങ്ങള്‍ക്ക് അറിയാത്ത ആ ഉത്തരം..കാലത്ത് മുതല്‍ വരാന്‍ പോകുന്ന മഹാവിപത്തിന്റെ സൂചന പോലെ ചെറിയ കാറ്റുകള്‍..കുര്‍ബാന സമയത്ത് അച്ഛന്‍ പോലും നിരവികാരനായ് ..എല്ലാ കണ്ണുകളും ഭയം നിറഞ്ഞ്..ആരും ശബ്ദിക്കാന്‍ പോലും കഴിയാതെ..പലരും ഒഴിഞ്ഞ് പോകുന്നു...പണക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ രാജ്യം വിട്ട് മറ്റിടങ്ങളില്‍..മറ്റ് ചിലര്‍ മനിലയിലെക്ക് പോയിരിക്കുന്നു..നഗരം ഭരിക്കുന്ന മേയര്‍, കൊണ്ക്രസ് മാന്‍, ഭരങ്ങായ്‌ ക്യാപ്റ്റന് അവരെല്ലാം നാട് കടന്ന്‍ സുരക്ഷിത സ്ഥലം തേടി പോയിരിക്കുന്നു..പാവങ്ങള്‍ മാത്രം ആ മണ്ണില്‍...അവര്‍ വീട് വിട്ട് പള്ളി മേടയില്‍..ആരും ഭക്ഷണം പോലും കഴിക്കാതെ ആ മഹാവിപത്തിനെ അതി ജീവിക്കാന്‍ പ്രാര്‍ത്ഥനയോടെ...

                 "കരയില്‍ പതിച്ചു..."

        രാത്രിയുടെ മറവില്‍ ഒരു ഭീതി നിറഞ്ഞ ശബ്ദം പള്ളി മേടയില്‍ കേട്ടു..അതിന്റെ തുടര്‍ച്ചയായി തെങ്ങ് ഒടിഞ്ഞ് വീഴുന്ന ശബ്ദം..എല്ലാവരും ഉറക്കെ പ്രാര്‍ത്ഥിച്ചു..അടുത്ത കാറ്റിന്‍റെ ശക്തിയില്‍ മേല്‍കൂര ഒന്ന്‍ ഇളകി മാറി..വലിയ നിലവിളികള്‍..ആര്‍ത്ത നാദങ്ങള്‍..പള്ളിയുടെ മേല്‍കൂര പറന്നു പോകുന്നത് കണ്ടപ്പോള്‍ ആബേല്‍ ഇസബെല്ലിനെ പിടിച്ച് പുറത്തിറങ്ങി..പള്ളിയ്ക്കുള്ളില്‍ നിന്നും രോദനങ്ങള്‍...വെളിച്ചമില്ലാത്ത വീഥികള്‍...അവളെ ചേര്‍ത്ത് പിടിച്ച് ഒരു വലിയ മരത്തിനു അടിയില്‍..ഒരു വേള ഇസബെല്‍ വേദനയോടെ വാവിട്ടു കരഞ്ഞു...വയര്‍ പൊത്തി പിടിച്ച്..പള്ളിയില്‍ നിന്നും മരത്തിനടിയില്‍ വന്ന ആരോ വിളിച്ച് പറഞ്ഞു...

            "പ്രസവ വേദന..."

       ആബേല്‍ നിശ്ചലന്‍..ഒന്നും പറയാന്‍ കഴിയാതെ പള്ളി മേടയില്‍ അവശേഷിക്കുന്ന കുരിശിനെ നോക്കി..അത് ഒന്ന്‍ ഇളകിയാടി തകര്‍ന്ന്‍ താഴെ വീണു..ആരോ ഒരാള്‍ അയാളെ പിടിച്ച് വലിച്ച്...

           "വാ നമുക്ക് ജിപ്പിനി എടുത്ത് കൊണ്ട് വരാം..ഇവരെ എങ്ങിനെയെങ്കിലും ആശുപത്രിയില്‍ ..എത്തിക്കണം." ജിപ്പിനി കൊണ്ട് വരാന്‍ അയാളുടെ കൂടെ കാറ്റിനെ മറി കടന്ന്‍...മുന്നില്‍ തകര്‍ന്ന്‍ വീണ വീടുകള്‍, മരങ്ങള്‍, പറന്നു പോകുന്ന മേല്‍ക്കൂരകള്‍...അയാളുടെ ജിപ്പിനിയില്‍ കയറിയതും വീശിയ കാറ്റ് ജിപ്പിനിയെ മൊത്തം ഉയര്‍ത്തി താഴെ വെച്ചു..അടുത്ത കാറ്റിന് മുന്പ് ..അയാള്‍ ജിപ്പിനി സ്റ്റാര്‍ട്ട്‌ ചെയ്തു ഒരല്പം മുന്നില്‍ പോയതും അടുത്ത കാറ്റില്‍ വാഹനം തല കീഴായ്‌ മറിഞ്ഞ്...ഒരു കടലാസ്സ് കഷ്ണം പോലെ ദൂരേക്ക്...അതില്‍ നിന്നും തെറിച്ച് പോയ ആബേല്‍ ബോധരഹിതനായി നിലംപതിച്ചു..കാറ്റ് പിന്നെയും വീശി...എല്ലാം തകര്‍ത്ത്...ഗയാനും, ടാക്ലോബാനും,ലെയ്തിയും ശവ പറമ്പുകള്‍ ആയി...





          ‍

                                      2013 നവംബര്‍ 10, മാസലോഗ്, ഈസ്റ്റ്‌ സമര്....

          എല്ലാം നഷ്‌ടമായ വേദനയില്‍ ആബേല്‍ പ്രാണ വേദനയോടെ അവിടെ മൊത്തം അലഞ്ഞു..തിരിച്ചറിയാനാകാത്ത ശരീരങ്ങള്‍..ദുര്‍ഗന്ധം നിറഞ്ഞ ഭൂമി..എല്ലാം തകര്‍ത്ത് തരിപ്പണമായ തന്‍റെ ഭൂമി...മാസലോഗ് ടൌണ്‍ ഹാളില്‍ അയാള്‍ക്ക് ഇസബെല്ലിനെ കണ്ടെത്താനായില്ല..കലിയടങ്ങി തെളിഞ്ഞ് നില്‍ക്കുന്ന ആകാശത്തെക്ക് അയാള്‍ നോക്കി...ദൈവകൃപ പോലെ ഒരു കുരിശടയാളം പോലെ വെട്ടി തിളങ്ങി ചലിക്കുന്ന ഒരു വിമാനം..അവനു തോന്നി സര്‍വശക്തനായ ദൈവത്തിന്‍റെ അടയാളമെന്ന്..അവന്‍ കൈ കൂപ്പി..ഉറക്കെ വിളിച്ചു...

                         "എവിടെ എന്‍റെ പ്രിയതമ...നീ എവിടെ പോയി ഇസബെല്‍...
                           നാഥാ..എനിക്ക് നീ വഴി കാണിക്കൂ..."

       അയാള്‍ മൃതപ്രായനായ് നടന്ന് മുന്നില്‍ നീങ്ങിയപ്പോള്‍ ടൌണ്‍ ഷിപ്പിന്റെ പുറത്ത് ഒരു മരത്തിനു കീഴെ കുറേ പേര്‍...പരിക്ക് പറ്റിയവര്‍..മുറിവ് വെച്ച് കെട്ടിയവര്‍..മരത്തില്‍ കെട്ടിയ ഒരു തൊട്ടിലില്‍ കിടക്കുന്ന ഒരു കുഞ്ഞിനെ അവര്‍ തലോലിക്കുകയായിരുന്നു...അയാള്‍ വെറുതെ അവിടേക്ക് നോക്കി..ഒരു കുഞ്ഞ്..ചോരാകുഞ്ഞു...വെച്ച് വെച്ച് ആബേല്‍ അങ്ങോട്ട് നടന്നു..എത്തി നോക്കി..സുന്ദരനായ ഒരാണ്‍ കുട്ടി..തൊട്ടിലില്‍ നോക്കി കുറച്ച് നേരം നിന്നൂ..തിരിയാന്‍ തുടങ്ങുമ്പോള്‍ മരത്തിന്‍റെ മറവില്‍ നിന്നും ഒരു നിലവിളി...ഇസബെല്‍..എല്ലാം മറന്നുള്ള ആലിംഗനം...കൂടി നിന്നവര്‍ ആ വേദനയില്‍ കൈകള്‍ അടിച്ച് സന്തോഷം കൊണ്ട്...ആബേല്‍ ആകാശത്തേക്ക് നോക്കി..കുരിശ് വരച്ചു..തന്‍റെ പിന്ഗാമിയെ തൊട്ടിലില്‍ നിന്നും എടുത്ത് ആദ്യത്തെ ഉമ്മ...പിന്നെ പതുക്കെ കരച്ചിലോടെ അവനെ വിളിച്ചു...

                      "ഹയാന്‍..."
                               


ഭരങ്ങായ്‌:- വാര്‍ഡ്‌..
ഹയാന്‍ :- കൊടുങ്കാറ്റിന്റെ പേര്..
തഗാലോഗ് :- ഫിലിപ്പീന്‍സ് സംസാര ഭാഷ
കോണ്‍ഗ്രസ്‌ മാന്‍ :-ഹൌസ് ഓഫ് റെപ്പ്
ജിപ്പിനി:-ജീപ്പ് പോലെയുള്ള ഒരു വാഹനം..
ഗയാനും, ടാക്ലോബാനും,ലെയ്തിയും ; ഫിലിപ്പീന്‍സിലെ ടൌണുകള്‍...







‍‌