2015, ജൂൺ 26, വെള്ളിയാഴ്‌ച

കാശ്മീര്‍ സാമ്പാര്‍...

                 




                    ആഫ്രിക്കയിലെ ബെക്ടല്‍  അംഗോള എല്‍.എന്‍.ജി ജിവിതക്കാലത്ത് സാമ്പാര്‍ കഴിക്കാന്‍ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്.അമേരിക്കന്‍ കമ്പനിയില്‍ സാമ്പാറിന് ഒരു സ്ഥാനവുമില്ലാത്തതിനാല്‍ ആഗ്രഹം മനസ്സിലൊതുക്കി കഴിക്കാന്‍ പറ്റുന്നത് മാത്രം  കഴിച്ചു മൂന്നു വര്ഷം.

                    അവിടെ നിന്നും 2013 ഏപ്രില്‍ മാസത്തില്‍ ഫിലിപ്പീസിലെക്ക്  മാറ്റം കിട്ടിയപ്പോള്‍ പട്ടിയിറച്ചിയും, പാതി വെന്ത മാംസത്തെയും ഭയപ്പെട്ടാണ് യാത്ര തുടങ്ങിയത്‌..ഭക്ഷണം ഒരു വലിയ പ്രശ്നമായി മുന്നില്‍..അവിടെ ജീവിക്കേണ്ടത് പുറത്താണ്.. ജി.എല്‍.എന്‍.ജി ബെക്ടല്‍ ആഫ്രിക്കയില്‍ നിന്നും തികച്ചും വലിയ ജിവിത സാഹചര്യമാര്‍ന്ന ഒരിടമായിരുന്നു.
    തലസ്ഥാനമായ മനിലയില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരെ ബതങ്ങാസ് പ്രവിശ്യയിലെ ബുവാന്‍ എന്ന സ്ഥലത്ത് ആയിരുന്നു പ്രോജക്റ്റ്..ബുവാനിലെ ബൂം ടൗണില്‍ ഒരു വീട് കൂടി കിട്ടിയതോടെ പാചകം സ്വന്തം കൈകള്‍ കൊണ്ടു നടത്താന്‍ തീരുമാനമായി..പച്ചരി ചോറും, പച്ചക്കറിയും..പിന്നെ ഇടയ്ക്ക് ചിക്കനും..എന്തായാലും
    ഒരു സാമ്പാര്‍ മാത്രം എന്നില്‍ നിന്നും ഒരു കൈ അകലം പാലിച്ചു..കാരണം സാമ്പാര്‍ പൊടി തന്നെ.. നാട്ടില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍  ഭാര്യ ഞാന്‍ പോകുന്നതിന്റെ ദുഖവും ചേര്‍ത്തുണ്ടാക്കിയ സാമ്പാര്‍ പൊടി എടുക്കാതെ പോന്നത്‌ മണ്ടതരമായെന്നു തോന്നി.

                പാചകം തകര്‍ത്ത് മുന്നേറുമ്പോള്‍ വീണ്ടും സാമ്പാര്‍ കഴിക്കാന്‍ ഒരാഗ്രഹം.അവിടുത്തെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റിലും, ഇന്ത്യയില്‍ നിന്നും അവിടെ എത്തി പണമിടപാട് നടത്തി അവിടെ തന്നെ ജീവിക്കുന്ന പഞ്ചാബികളുടെ അടുത്തും അന്വേക്ഷിച്ച്‌ നടന്നു..ഉത്തരം ലളിതം..

               "വോ ഇത്തെ നഹി മിലേഗാ..."

               അവരില്‍ ഒരാളാണ് മനിലയില്‍ ആസാദ്‌ ഇന്ത്യന്‍ സ്റ്റോര്‍ ഉണ്ടെന്ന വിവരം പറഞ്ഞത്..അവിടെ എല്ലാ ഇന്ത്യന്‍ രുചിഭേദങ്ങളും ലഭിക്കുമെന്ന അറിവോടെ ഒരു ഞായറാഴ്ച രാവിലെ മനിലയിലെക്ക്..അസ്സാദ്‌ ഇന്ത്യന്‍ ഷോപ്പില്‍.സാമ്പാര്‍ പൊടിയും,കടലയും,പരിപ്പുമെല്ലാം വാങ്ങി ഉച്ച ഭക്ഷണത്തിന് ഹോട്ടല്‍ തിരയുമ്പോള്‍ ഡ്രൈവര്‍ മൈക്കിള്‍ വണ്ടി നിര്‍ത്തി.മുന്നിലതാ കാണുന്നു.....കാശ്മീര്‍..യു.എന്‍. അവന്യുവിലെ ഒരു മൂലയില്‍  ഇന്ത്യന്‍ പരമ്പരാഗത ചുവര്‍ചിത്രങ്ങളും,ചായങ്ങളും,കൊത്തു പണികളുമായി ഒരു മിനി ഇന്ത്യ.നേര്‍ത്ത ഹിന്ദുസ്ഥാനി സംഗീതം നിറഞ്ഞ ശീതളമായ അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുമ്പോള്‍ പകുതി "തഗലോഗും"(അവരുടെ സംസാര ഭാഷ) ഹിന്ദിയും ചേര്‍ന്ന്‍ കൈ കൂപ്പി കൊണ്ട് ഒരു ചെറുപ്പക്കാരന്‍  "നമസ്കാര്‍.." പിന്നെ മെനു കാര്‍ഡ്..

            മെനുകാര്‍ഡില്‍ പുട്ടും കടലയും മുതല്‍ പാനി പൂരി വരെ നീളുന്ന ഇന്ത്യന്‍ രുചി വകഭേദങ്ങള്‍..അതിനൊടുവില്‍ "കിംഗ്‌ ഫിഷര്‍ ബിയര്‍..
    വീണ്ടും ഒരു വട്ടം മെനുവില്‍ കണ്ണോടിച്ച് നോക്കിയപ്പോള്‍ മെനുവില്‍ നിന്നും ഒരു സൌത്ത് ഇന്ത്യന്‍ സാമ്പാറിന്റെ ഗന്ധം..ചെറിയ അക്ഷരത്തില്‍ അവിടെ തിളങ്ങി നില്കുന്നു..സാമ്പാര്‍..
             
            ..സൗത്ത്‌ ഇന്ത്യന്‍ സാമ്പാര്‍...ചൂടന്‍ ഭക്ഷണം ടേബിളില്‍ വന്നപ്പോള്‍ സന്തോഷത്താല്‍ കണ്ണ് നിറഞ്ഞു...കാരണം ആ സാമ്പാറിന് എന്റെ അമ്മ
    ഉണ്ടാക്കുന്ന സാമ്പാറിന്റെ അതെ രുചിയായിരുന്നു..നമ്മുടെ കേരളത്തില്‍ നിന്നും ഏറെ അകലെ മറ്റൊരു സംസ്ക്കാരവും, നമുക്ക് ഒരിക്കലും യോജിക്കാനാകാത്ത ഭക്ഷണ രീതിയും, അവിടെ നമ്മുടെ രുചിഭേദം വിളമ്പുന്ന ആ ഹോട്ടലില്‍ ജീവനക്കാരായി ഒരു ഇന്ത്യക്കാരന്‍ പോലും ഇല്ലെന്ന വാസ്തവം പിന്നെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്..

               കുക്കിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മുന്നില്‍ വന്ന കൊച്ചു മനുഷ്യന്‍ ഫിലിപ്പിനോ ആയിരുന്നു..ഇന്ത്യ കാണാത്ത ഒരു വിദേശ രാജ്യത്തും പോകാത്ത ആ മനുഷ്യന്‍റെ കൈമുതല്‍ ഇരുപത് വര്‍ഷമായി ആ ഹോട്ടലില്‍ ഇന്ത്യന്‍ രുചി വിതരിയതിന്റെ കഥകളായിരുന്നു....അയാള്‍ തന്നെ ആയിരുന്നു കശ്മീരില്‍ വിളമ്പുന്ന പാലട മുതല്‍ ഗാജര്‍ ഹലുവ വരെ നീളുന്ന നാനാത്വ രുചി സമുച്ചയത്തിന്റെ പിന്നില്‍..കഴിച്ച സാമ്പാറിന്റെ  രുചി മനസ്സിലേറ്റി ഞാന്‍ അയാളോട് പറഞ്ഞു......."മേരാ ഭാരത് മഹാന്‍..."

2015, ജൂൺ 21, ഞായറാഴ്‌ച

ഫേസ്ബുക്ക് ലൈവ്...


                                                              ഭാര്യ ക്ലോക്കില്‍ നോക്കി..സമയം ഏഴ് മണി..ഭര്‍ത്താവ് ഇനിയും വന്നിട്ടില്ല. അഞ്ച് മണിയ്ക്ക് ഓഫീസില്‍ നിന്നും ഇറങ്ങിയാല്‍ വെറും ഇരുപത് മിനുറ്റ് കൊണ്ട് വീട്ടിലെത്തും..ഇവിടേക്ക് സ്ഥലം മാറി വന്നതിനുശേഷം തുടങ്ങിയതാ..ഇടയ്ക്ക് വൈകി വരുന്ന ശീലം..പിന്നെ ഒന്നും പോരാത്തതിന് കഴിഞ്ഞ മാസം മുതല്‍ ഒരു ഫെസ്ബുക്ക് അക്കൌണ്ടും..വീട്ടില്‍ എത്തിയാലും, ബാത്ത് റൂമിലും, വെളുപ്പിന് ഉണര്‍ന്നാലും ഫേസ്ബുക്ക്...നരച്ച് തുടങ്ങിയെങ്കിലും ആളൊരു വിരുതനാ..കല്യാണത്തിന് മുന്പ് ചില പ്രേമങ്ങള്‍, ചുറ്റി കളികള്‍..എന്തായാലും താനും ഫേസ്ബുക്കില്‍ അംഗമായതോടെ ഒരു ബലമായി..നോക്കാമല്ലോ..ഭര്‍ത്താവ് എത്ര നേരം ലൈവ് ആണെന്ന്‍.."പച്ച ലൈറ്റ് തെളിഞ്ഞാല്‍ അതിനര്‍ത്ഥം ഫേസ്ബുക്ക് ഉപയോഗത്തിലാണ്,,സൂക്കര്ബെര്ഗ് ലോകത്തുള്ള എല്ലാ ഭാര്യമാര്‍ക്കും വേണ്ടി ഉണ്ടാക്കി വെച്ച സൂത്രം..ഭര്‍ത്താവിന്റെ സൂത്രങ്ങള്‍ ഫേസ്ബുക്ക് കണ്ണിലൂടെ നിരീക്ഷിക്കാന്‍..

                                                         ഭാര്യ വേഗം മൊബൈല്‍ എടുത്ത് ഫേസ്ബുക്ക് എടുത്തു..അതാ കത്തിനില്‍ക്കുന്നു ഭര്‍ത്താവിന്റെ പേരിനു നേരെ പച്ചവെളിച്ചം..അടുത്ത മുറിയില്‍ ഇരുന്ന്‍ പരീക്ഷയ്ക്ക് പഠിക്കുന്ന മകള്‍(മകളുടെ പഠനം ഫേസ്ബുക്ക് വഴി) അമ്മ ഫേസ്ബുക്കില്‍ ഓണ്‍ ലൈന്‍ വന്നതോടെ വേഗം സൈന്‍ ഔട്ട്‌ ചെയ്യ്ത് പുറത്ത് ചാടി..ഭാര്യ വേഗം വൈബറില്‍ നോക്കി..അവിടെയും ഭര്‍ത്താവ് ഓണ്‍ ലൈന്‍..ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു...ആരോടോ സോള്ളി ഇരിക്കുകയായിരിക്കും..ഇന്ന് വരട്ടെ..എല്ലാം തീര്‍ക്കും..ദേഷ്യം ആങ്ങളയോടും തോന്നി..അവന്‍ ഒരുവനാ അളിയന് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ ആഡംബര ഫോണ്‍ സമ്മാനിച്ചത്..ഈയിടെ ഉറക്കത്തില്‍ ഒന്ന് രണ്ട്‌ വട്ടം ചിരിച്ചു..അതിനിടയില്‍ "എന്‍റെ ലീലേ..നിന്‍റെ ഒരു കാര്യം..ഒന്ന്‍ രണ്ട്‌ വട്ടം ഭര്ത്താവിന്റെ മൊബൈല്‍ ഫോണില്‍ ലീലയുടെ മെസ്സേജ് കണ്ടു.."ഗുഡ് മോണിംഗ്"..കൂടെ ജോലി ചെയ്യുന്നവള്‍ ആയിരിക്കും..ചോദിക്കാന്‍ നിന്നില്ല..കള്ളകളി തെളിവോടെ പിടിക്കണം..വീണ്ടും ഭര്ത്താവിന്റെ നേരെയുള്ള പച്ചവെളിച്ചം നോക്കി..ഫോണ്‍ വലിച്ചെറിയാന്‍ തോന്നി.."ഇന്ന് വരട്ടെ ...ഇന്നറിയണം..എല്ലാം"..

                                                        ഫേസ്ബുക്കില്‍ നിന്നും സൈന്‍ ഔട്ട്‌ ചെയ്യ്ത് അമ്മ പുറത്ത് വന്നതും മകളുടെ പേരിനു നേരെ പച്ച വെളിച്ചം തെളിഞ്ഞു..അമ്മ അടുക്കളയില്‍ എത്തി ആദ്യം ഫ്ലാസ്കില്‍ ഒഴിച്ച് വെച്ച ചായ എടുത്ത് പുറത്ത് കളഞ്ഞു.."ഇന്ന് അങ്ങേര്‍ വന്ന വഴി തന്നെ ചായ മോന്തണ്ട.."മനസ്സില്‍ അതും പറഞ്ഞ് സീരിയല്‍ കാണാന്‍ പോയിരുന്നു..ഇടയ്ക്ക് ഫേസ്ബുക്ക് ബുക്ക് നോക്കി ഭര്‍ത്താവ് ഓണ്‍ ലൈന്‍ ഉണ്ടോയെന്നു ഉറപ്പ് വരുത്തും..മകള്‍ അമ്മയെ ഫേസില്‍ ബുക്കില്‍ കാണുമ്പോള്‍ പുറത്ത് ചാടും, വീണ്ടും വരും..ഒരു തരം കള്ളനും പോലീസും കളി..സമയം പിന്നെയും പിന്നിട്ടു..കുറച്ച് കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണില്‍ ഒരു മെസ്സേജ്...

                          "സാര്‍ ഒരല്പം വൈകും..ലീല."
                                                         
                                                      അത് കണ്ടതോടെ ഭാര്യയുടെ പിടി വിട്ടു..തെളിഞ്ഞു കാണുന്ന പച്ച വെളിച്ചം, ലീലയുടെ മെസ്സേജ്..വന്ന നംബരിലെക്ക് തിരിച്ച് വിളിച്ചു..നാവില്‍ നല്ല ഒന്നാന്തരം തെറി വാക്കുകള്‍ ഒരുക്കി വെച്ച്..ഒന്നും, രണ്ടും മൂന്നും വിളികള്‍ക്ക് മറുപടി ഉണ്ടായില്ല..ഒടുവില്‍ അവസാനം ആരു ആണ് ശബ്ദം.. "ഹലോ.."ഒന്നും മിണ്ടാതെ നിന്നപ്പോള്‍ മറു ഭാഗത്ത് നിന്നും അയാള്‍..
                      "മാഡം...പേടിക്കാന്‍ ഒന്നുമില്ല..സാര്‍ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു സാരി വാങ്ങിക്കാന്‍ പോയതാ..സാര്‍ കാലത്ത് പറഞ്ഞിരുന്നു..ഇന്ന് നിങ്ങള്‍ ജീവിതത്തില്‍ കണ്ടു മുട്ടിയതിന്റെ വാര്‍ഷികം ആണെന്ന്..ബാങ്ക് കവലയില്‍ വെച്ച് ഒരു റിക്ഷ..അധികം ഒന്നും സംഭവിച്ചില്ല..കാലിനു ചെറിയ നീര്..ഡോക്ടര്‍ ഇപ്പോള്‍ വരും..വന്നാല്‍ തിരിച്ച് പോരാം.."

                                                            ഭാര്യ ഒന്നും പറയാതെ നിന്ന്..ചുറ്റും പ്രകാശം നഷ്ടമായത് പോലെ..ഭൂമി പിളര്‍ന്നത് പോലെ..എല്ലാം ഇരുട്ടില്‍..കൂടുതല്‍ ഇരുട്ട് അവരുടെ മനസ്സിലേക്ക് പകര്‍ന്ന്‌ അയാള്‍ വീണ്ടും..

                     "ഞാന്‍ തന്നെ സാറിനെ വീട്ടില്‍ കൊണ്ട് വിടാം..പേടിക്കണ്ടാ..ഞാന്‍ സാറിന്റെ ഒപ്പം ജോലി ചെയ്യുന്ന ലീലയാണ്...സോറി ലീലാകൃഷ്ണന്‍.."

                                                         ഭാര്യ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്യ്തു..അപ്പോഴും ഫെസ് ബുക്കില്‍ ഭര്‍ത്താവിന്റെ പേരിനു നേരെ പച്ച വെളിച്ചം കത്തി നിന്നിരുന്നു..
                    
                  

                     














 

2015, ജൂൺ 18, വ്യാഴാഴ്‌ച

''നാലു ചുവരുകള്‍ക്കുള്ളില്‍''

                                              



                         
                                                       " രണ്ട്‌ കുട്ടികള്‍..അവര്‍ ഓടി അടുത്തേക്ക്....കയ്യെത്തും ദൂരത്ത്..പിടിക്കാന്‍ കിട്ടുന്നില്ല..കുസൃതികള്‍ തെന്നി മറയുന്നു..ഒരു ചുവപ്പ് നിറം അവിടെ പടര്‍ന്നു..അങ്ങിനെ ഒരു സ്വപ്നം കണ്ടാണ്‌ ഇന്ദു കിടക്കയില്‍ നിന്നും ചാടി ഉണര്‍ന്നത്..കണ്ട സ്വപ്നം സത്യമാകാതിരിക്കാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും..ഒരു വലിയ ദുഃഖം അവള്‍ക്ക് നല്കാന്‍ യാഥാര്‍ത്ഥ്യം കാത്ത് നില്‍ക്കുകയായിരുന്നു..എഴുന്നേറ്റ് അലമാരയില്‍ നിന്നും ദേഷ്യത്തോടെ അതിലേറെ ദുഖത്തോടെ "അത്" തിരയുമ്പോള്‍ ലൈറ്റ് തെളിഞ്ഞു..ഭര്‍ത്താവ്.അയാളുടെ മുഖത്ത് എല്ലാ മാസവും കാണാറുള്ള അതേ പരിഹാസം.."ഒടുവില്‍ അലമാരയില്‍ നിന്നും "അത്" കണ്ടെടുത്ത് ബാത്ത്‌റൂമിലേക്ക്  പോകുമ്പോള്‍  അയാളുടെ ശബ്ദം പുറകില്‍..
          
                  "അപ്പോള്‍ ആ പൈസയും പോയി കിട്ടി.."re proctive surgery"..മാങ്ങാ
തൊലി..പൊളി സിസ്ടിക് ഓവറി..എന്‍റെ സംശയം ഓവറി  തന്നെ ഉണ്ടോന്നാ..?"

                                                     ദേഷ്യം, അയാളോടുള്ള വെറുപ്പ് എല്ലാം തികട്ടി വന്നിട്ടും ഒന്നും പറയാതെ ബാത്ത് റൂമിലേക്ക്..വാഷ് റൂമില്‍ കയറി ഉറക്കെ കരഞ്ഞു.കാലം കുറേ ആയി ഈ അപമാനം സഹിക്കുന്നു. എല്ലാ മാസവും പിരീയ്ട്സ് ആകുമ്പോള്‍ കേട്ടു തുടങ്ങും കുത്ത് വാക്കുകള്‍..പതിനേഴ്‌ വര്‍ഷം ..അതിലെ ഓരോ മാസവും വേദനയുടെ ഒപ്പം അപമാനത്തിന്റെ ശാപ ദിനങ്ങള്‍..ദൈവം തന്ന ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹമില്ല..അതിനാല്‍ എല്ലാം കേട്ട് സഹിച്ച് ജീവിക്കുന്നു..പല വട്ടം പ്രതികരിച്ചു..അത് നയിച്ചത് മര്‍ദ്ദനത്തിലേക്ക്..അയാള്‍ എന്നും പറയുന്ന   ചില വാചകങ്ങള്‍  അതായിരുന്നു മനസ്സിനെ ഏറെ വേദനിപ്പിച്ചത്..

                    "എരുമ തിന്ന് കൊഴുത്ത് മച്ചിയായി..എന്‍റെ കഴിവ് കേടല്ല..ഞാന്‍ കഴിവ് പല വട്ടം തെളിയിച്ചതാ..കല്യാണത്തിന് മുന്‍പ്.ആ കഥ അറിയാമല്ലോ?
വെറുതെ ഞാനൊന്ന്‍ ഉടുമുണ്ട് ഊരി കുടഞ്ഞാല്‍..അത് മതി ശരിയായ പെണ്ണിന് കുളി  തെറ്റാന്‍.."

                                                     കേട്ട് കേട്ട് സഹനം ഒരു പരിധിയ്ക്ക് അപ്പുറം കടന്നപ്പോള്‍  ഒരിക്കല്‍ തിരിച്ച് പറഞ്ഞു..പറയേണ്ടി വന്നു..

           "സ്വന്തം വീട്ടുകാരുടെ മുന്നില്‍ പെങ്ങന്മാരുടെ മുന്നില്‍  ഉടുമുണ്ട് ഊരി കുടഞ്ഞിട്ടുണ്ടോയെന്ന്??

                                                  മറുപടി കിട്ടിയത് തലയില്‍ ആറു സ്ടിച്ചുകള്‍...മനസ്സ് ഉന്മാദത്തിലേക്ക് വഴുതി വീഴുമെന്നു പല വട്ടം തോന്നി.അത്രക്കും ടോര്‍ച്ചര്‍ ചെയ്യുന്ന ചില ദിനങ്ങള്‍.ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത വാക്കുകള്‍...
 അസഹനീയമായ അപമാനങ്ങള്‍. പ്രസവിക്കാന്‍ കഴിയാതെ പോയത് ഒരപരധമായി,ചതിയായി അയാളും, അയാളുടെ കൂടെയുള്ളവരും..ഒരു ജോലി ഉണ്ടായത് ഏക ആശ്വാസം. "വിശേഷം ചോദിക്കുന്നവരുടെ എണ്ണം പണ്ടത്തേക്കാള്‍ കുറവാണ്.''.ചോദിച്ച് മടുത്ത് കാണും. ഒരിക്കല്‍ നല്ല സ്നേഹത്തില്‍ അയാളോട്  ചോദിച്ച ചോദ്യം, അതിനു കിട്ടിയ ഉത്തരം വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നില്ല..

                  "നോക്കൂ..നമുക്കൊരു കുട്ടിയെ ദത്തെടുത്തു വളര്‍ത്തിയാലോ??ഞാന്‍ ബാലഭവനില്‍ പോയപ്പോള്‍ കണ്ടു..അതും കൊച്ചു കുഞ്ഞുങ്ങളെ.."

                 "കണ്ടവന്റെ മക്കളെ വളര്‍ത്തേണ്ട ഗതികേട് എനിക്കില്ല..നിന്റെ കഴിവ് കേട് ..അറിയാമല്ലോ എന്‍റെ കൌണ്ട് ആന്‍ഡ്‌ കാലിബര്‍ എന്താണെന്ന്‍..ദത്ത് വേണ്ടാ..നീയൊന്നു സമ്മതിച്ചാല്‍ മതി..വീണ്ടും ഒരു കല്യാണത്തിന്..പത്ത് മാസം കൊണ്ട് സംഗതി നടത്തി ഞാന്‍ കാണിച്ച് തരാം..എന്തായാലും എന്‍റെ  കൊഴപ്പമല്ല.....

                                                         മുഴുവന്‍ കേള്‍ക്കാന്‍ നിലക്കാതെ കാതുകള്‍ പൊത്തി.ദേഷ്യം വന്ന്‍ പുറത്തേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നും കേട്ടു വീണ്ടും വിഷം പുരണ്ട വാക്കുകള്‍..

                 " ഇനിയൊരു ഓവറി ട്രാന്‍സ്പ്ലാന്റ് പ്ലാന്‍ ചെയ്യുന്നോ...അതും കാണും നിന്റെ കൊടുങ്ങല്ലൂര്‍ കുട്ടികള്‍ നിര്‍മ്മിച്ച് കൊടുക്കും കേന്ദ്രത്തില്‍..ഇല്ലാത്ത സാധനം വെച്ച് പിടിപ്പിക്കാന്‍ പോലീസ് ഏമാത്തി ശ്രമിച്ച് നോക്ക്...മച്ചി പന്നി"

                                                        ബാത്ത് റൂമില്‍ നിന്നും പുറത്ത് വന്ന് യൂണിഫോം ധരിക്കുമ്പോള്‍ അയാള്‍ യോഗാസനം ചെയ്യുന്നു..കണ്ണുമടച്ച് മുനിയെ പോലെ ഇരിക്കുന്നു..സര്‍വീസ്സ്  റിവോള്‍വര്‍ കൊണ്ട് ആ തല തകര്‍ക്കാന്‍ തോന്നി.സ്ത്രീ വെറുമൊരു ഉപകരണം മാത്രമായി കാണുന്ന അതി സമര്‍ത്ഥനായ, തിരക്കുള്ള എഞ്ചിനിയര്‍.പ്രസവിച്ച ഉദരത്തോട് പോലും നീതി കാട്ടാതെ സമൂഹത്തിന് മുന്നില്‍ "ലയന്‍സ് ക്ലബ് ചെയര്‍മാനായി" അഭിനയിക്കുന്ന  വെറുമൊരു പകല്‍ മാന്യന്‍.കണ്ണുകള്‍ അടച്ചിട്ടും അയാളുടെ വായ നിശബ്ദമായില്ല..ഇന്ദുവിന്റെ മനസ്സിനെ വീണ്ടും മുറിവുകള്‍ നല്കി  ചില വാക്കുകള്‍..

                "ഒരു മ്യൂച്ചല്‍ പെറ്റീഷന്‍ കൊടുക്കാന്‍ പോലീസ് എരുമ വേഗം  തയ്യാറായിക്കോ...കുടംബകോടതിയില്‍....എന്‍റെ തലമുറ അന്യം നിന്ന് പോകുന്നത് നിന്റെ കഴിവ് കേട് കൊണ്ടാകരുത്.."

                                                       ഒന്നും പറയാതെ വാതില്‍ വലിച്ച് അടച്ച് പുറത്തേക്ക്...ചിന്തിക്കുമ്പോള്‍ ഇയാളുടെ കൂടെ ഇനിയും ജീവിക്കുന്നത് ജീവിതത്തോട് ചെയ്യുന്ന കടുത്ത അനീതി...അത്രയ്ക്കും മടുത്തു.. പുറത്ത് ജീപ്പുമായി  ഡ്രൈവര്‍ മുറ്റത്ത്..കണ്ട വഴി സലൂട്ട്..ജീപ്പില്‍ മുന്‍ സീറ്റില്‍ കയറി ഇരിക്കുമ്പോള്‍ ഇന്ദുവിന് തോന്നി..വീടിനുള്ളില്‍ കിട്ടാത്ത ബഹുമാനം തനിക്ക് ലഭിക്കുന്നത് ജോലിയില്‍ നിന്നാണ്..വനിത ജയിലിന്‍റെ മേധാവി.ജോലി സമയം മാത്രമാണ് ജീവിതത്തില്‍ സുഖം നല്‍കുന്നത്..പല സ്വഭാവക്കാര്‍, പിടിച്ച് പറിക്കാര്‍, കള്ളികള്‍, കൊലപാതകികള്‍, തട്ടിപ്പ് നടത്തിയവര്‍, വ്യഭി ചാരികള്‍..അങ്ങിനെ എത്രെയത്രെ സ്തീ ജന്മങ്ങള്‍. തന്റെ ഒരു നോട്ടത്തില്‍ തല താഴ്ത്തുന്ന കൊടും കുറ്റവാളികള്‍..കാടു കയറിയ ചിന്തയില്‍ നിന്നും വിളിച്ചുണര്‍ത്തിയത് ഡ്രൈവറുടെ വാക്കുകള്‍ ആയിരുന്നു..
          
                 മാഡം..ആ  കൊച്ചിങ്ങളെ കൊന്ന ടെക്നോപാര്‍ക്ക് ജോലിക്കാരി പെണ്ണിനെ റിലീസ് ചെയ്യാന്‍ ഓര്‍ഡര്‍  വന്നൂന്ന് കേട്ട്..?"

                                                 അത് വരെ ചിന്തിച്ചത് എല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് ആ വാക്കുകള്‍ കേട്ടത്..നിയമത്തോട് മുഴുവന്‍ ഒരു നിമിഷം കൊണ്ട് വെറുപ്പും, വിദ്വേഷവും മനസ്സില്‍ ജനിച്ചു..ഒരു ക്രൂരയായ സ്ത്രീയെ വെറുതെ വിടുന്ന വികലമായ നിയമം..തെളിവുകള്‍ അതാണ് പ്രധാനം..ചില സമയം നിയമം നല്‍കുന്ന പരിഗണന ...വെറുതെ കൈയും വീശി കുറ്റവാളിക്ക് പുറത്തേക്ക് പോകാനുള്ള വിധി ന്യായങ്ങള്‍..

             മന പൂര്‍വമല്ലാത്ത നരഹത്യ... സാഹചര്യ തെളിവുകള്‍ , അതിന്റെ സ്വാധീനം..അവള്‍ മിടുക്കി..കാമുകന്റെ കൂടെ പോകാന്‍ രണ്ട്‌ മക്കളെ ഒഴിവാക്കാന്‍ കണ്ട മാര്‍ഗ്ഗം..??സ്വന്തം കാറിന്റെ പിന്നില്‍ അതി രാവിലെ കാര്‍  തുടക്കാനെന്ന വ്യാജേന ആ കുഞ്ഞുങ്ങളെ കൊണ്ട് നിര്‍ത്തി കാറില്‍ കയറി റിവേര്‍സ് എടുത്ത്..കാറിനിടയിലും, ചുവരിലും പെട്ട് കുറേ മാംസം മാത്രം..എന്നിട്ട് ഒരു കൂസലുമില്ലാതെ കൈ അബദ്ധം...ഇന്നലെ കോടതിയില്‍ അവളുടെ കാമുകനും വന്നിരുന്നു..വിധി വന്നപ്പോള്‍ എന്തായിരുന്നു ആ രാക്ഷസിയുടെ മുഖത്തെ  ഭാവം....ദുഷ്ടത്തി...കാമം...ഒരു ശരീരത്തില്‍ നിന്നും കിട്ടിയത് മതിയാകാതെ ....എന്തിനു ആ കുരുന്നുകളെ ബലി കൊടുത്തു??കുട്ടികള്‍  ഇല്ലാത്തവര്‍ക്ക് കൊടുക്കാമായിരുന്നു..?

                                                അയാള്‍ വീണ്ടും എന്തോ പറഞ്ഞു..മനസ്സ് എവിടെയോ ആയിരുന്നു..രണ്ട്‌ കുട്ടികള്‍..അവര്‍ ഓടി അടുത്തേക്ക്....കയ്യെത്തും ദൂരത്ത്..പിടിക്കാന്‍ കിട്ടുന്നില്ല..കുസൃതികള്‍ തെന്നി മറയുന്നു..ഒരു ചുവപ്പ് നിറം അവിടെ മൊത്തം വ്യാപിച്ചു..ആ ചുവപ്പില്‍ കുട്ടികള്‍ മറഞ്ഞു..
ജയില്‍ കവാടത്തില്‍ എത്തിയപ്പോള്‍ വനിത ജയിലിലെ ഡ്യൂട്ടി ലേഡി ഡോക്ടര്‍..അവര്‍ അടുത്ത് വന്ന്പല്ലിറുക്കി പറഞ്ഞു..

          ''ഇന്ദു സാറേ ആ നശിച്ചവള്‍ എന്നോട് ചോദിക്കുന്നു..മൂന്നാമത് ഒരു പ്ര്ഗ്നന്‍സി ഉടനെ ആകുന്നതില്‍ കുഴപ്പം ഉണ്ടോന്ന്..രണ്ട്‌ കുട്ടികളെ കൊന്നിട്ടും അവള്‍ക്ക് മാറിയിട്ടില്ല..ഇന്ന് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാ..കാമുകന്‍ തെണ്ടിയും..ഇവളെയൊക്കെ വെടി വെച്ച് കൊല്ലണം..രണ്ട്‌ ജീവനുകള്‍ ഇല്ലാതക്കീട്ടു മൂന്നാമത്തെ ഉണ്ടാക്കാനുള്ള വ്യഗ്രത...." A real bitch with cruel mind"

                                                ഇന്ദു മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല..മുറിയില്‍ കയറി ഇരുന്നു..ചിന്തകള്‍ പിടി വിടുന്നു..ഉന്മാദ ചായ നിറയുന്നു...പല്ലുകള്‍ മുളച്ച് രാക്ഷസനെ പോലെ ഭര്‍ത്താവ്, രാക്ഷസിയെ പോലെ കുട്ടികളെ കൊന്ന അവള്‍...അവര്‍ ചിരിക്കുന്നു...പൊട്ടി ചിരിക്കുന്നു...അവര്‍ക്കിടയില്‍ കുട്ടികള്‍...പിറന്നവരും,പിറക്കാന്‍ ഇരിക്കുന്നവരും....വനിത വാര്‍ഡന്‍ വന്ന്മുന്നില്‍ വന്ന് സലൂട്ട്‌ ചൈയ്തപ്പോള്‍ ചിന്തയില്‍ അലഞ്ഞ ഭ്രാന്തമായ്  മനസ്സിനെ തിരികെ കൊണ്ട് വന്നു..

           "മാഡം..ആ 13-ലെ പെണ്ണ്..കാര്‍ ഇടിച്ച കേസിലെ പെണ്ണ് പോകാന്‍ തിരക്ക് കൂട്ടുന്നു..അണിഞ്ഞൊരുങ്ങികാത്തിരിപ്പ്കാലത്ത്  മൊതല് തൊടങ്ങീതാ...."

             "പറഞ്ഞയക്കാം..പറഞ്ഞയക്കണം..ഞാന്‍ പോയി ഒന്ന്‍ കണ്ടിട്ട് വരാം..നിങ്ങള്‍ ആരും വരണ്ടാ..

                                                ഒരു ഉറച്ച തീരുമാനം ഇന്ദു വിന്‍റെ ഭ്രാന്ത് പടര്‍ന്ന മുഖത്ത്..സെല്ലിനുള്ളില്‍ കയറുമ്പോള്‍ അവള്‍ ഒരുങ്ങിയിരിക്കുന്നു..നിയമത്തെ മറി കടന്ന സന്തോഷം മുഖത്ത്..ഒപ്പം എല്ലാം പ്ലാന്‍ ചെയ്ത പോലെ, എല്ലാം ഭംഗി  ആയി തീര്‍ന്നതിന്റെ വിശ്വാസവും, സന്തോഷവും...ഇന്ദുവിനെ കണ്ടതും അവളുടെ മുഖത്ത് പുച്ഛരസം..
                    
               "ഓ..നീ രക്ഷപെട്ടു അല്ലെ??സത്യത്തില്‍ നിനയ്ക്ക് ഒരി തരി വിഷമം പോലുമില്ലേ..മാലാഖമാരെ പോലെ രണ്ട്‌ ഓമന പിഞ്ചു മക്കളെ ഇല്ലാതാക്കീട്ടു..നഷ്ടപ്പെടുതീട്ടു..ചതരച്ചില്ലേ...കുട്ടികളില്ലാത്ത ആര്‍ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ??ഇന്ന് നീ പുറത്ത് പോയാല്‍ എല്ലാം പ്ലാന്‍ ചെയ്ത പോലെ കാമുകനുമായി സാധിക്കും അല്ലെ? പിന്നെ സുഖ ജീവിതം..വല്ലപ്പോഴും കിട്ടുന്ന സുഖം...പച്ചയായ കാമം അതിന്റെ സുഖം.....വീണ്ടും കുട്ടികള്‍..കുറേ കഴിയുമ്പോള്‍ കാമുകന്റെ സ്ഥാനത്ത് മറ്റാരെങ്കിലും...അപ്പോള്‍ കുട്ടികള്‍  വീണ്ടും ഭാരം..വീണ്ടും കാര്‍ റിവേഴ്സ്..മനപ്പൂര്‍വം അല്ലാത്ത നരഹത്യ..നിയമത്തിന്‍റെ അദൃശ്യമായ ആനുകൂല്യം..പിന്നെയും സുഖങ്ങള്‍..

                                                ഇന്ദു മാറുകയായിരുന്നു. ഒരു കാളി ബിംബത്തിന്റെ വേഷ പകര്‍ച്ച..അവള്‍ക്ക് മുന്നില്‍ ചോരയുടെ നിറം...ഭര്‍ത്താവിന്‍റെ വിഷം നിറച്ച വാക്കുകള്‍..ചുവരില്‍ പറ്റി പിടിച്ച മംസ കഷ്ണങ്ങള്‍..കരയുന്ന പിഞ്ചു കുഞ്ഞ്..ഇന്ദുവിന്റെ നോട്ടം തീ ജ്വാല പോലെ..മനസ്സ് പിടി വിട്ട് എവിടെയോ ...എവിടെയോ.....ഉന്മാദം...ക്രോധം...പക....അത് കണ്ട് ആ സ്ത്രീ ഭയന്നു..അവര്‍ പേടിയോടെ പറഞ്ഞു.. "എനിക്ക് പോണം". ഇന്ദു ചിരിച്ചു.ക്രൂരമായ  ഒരു ചിരി..അരക്ഷിതമായ ജീവിതം...അതില്‍ നിന്നും മോചനം...

               "പോണം ...പോകണം...ആത്മാവ് മാത്രം പുറത്ത് പോട്ടെ..നശിച്ച ശരീരം പോകാന്‍ ഞാന്‍ അനുവദിക്കില്ല..നിയമം ഏതോ ഒരു വക്കീലിന്‍റെ വാക്കുകള്‍ കേട്ട് നിന്നെ നിരപരാധിയാക്കി.അത് വലിയ അപരാദം..നീ പോകണം, പോയെ തീരു...കാമം തേടി ആത്മാവ് മാത്രം അലയട്ടെ..നീ  അവന് കരുതി വെച്ച ദേഹം മണ്ണില്‍ ചേര്‍ന്ന്‍ പുഴുവരിക്കട്ടെ...

                                               പോക്കറ്റില്‍ നിന്നും സര്‍വീസ് റിവോള്‍വര്‍ എടുത്ത് കണ്ണുകള്‍ അടച്ച് പിടിച്ച്..ചോരയും, തലച്ചോറും ചുമരില്‍ പതിച്ച് ഒരു ഭീകര ചിത്രം തീര്‍ത്തു..ഇന്ദു ആരോടെന്നില്ലാതെ ഉന്മാദം കലര്‍ന്ന ചിരിയോടെ സ്വയം പറഞ്ഞു...
          
               "ഇനിയെനിക്ക് ഈ നാലു ചുവരുകള്‍ ധാരാളം..അയാളുടെ വീടിന്റെ ചുമരിനേക്കാള്‍ സുഖവും, സംതൃപ്തിയും ഇവിടെ ലഭ്യം.."

                                            ഇന്ദു ചിരിച്ചു.....സന്തോഷം കൊണ്ട് ഒരു പൊട്ടി ചിരി...മനസ്സ് പിടി വിട്ടു പോയ ഒരു ഉന്മാദ ചിരി...അത് നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും ഒരു വേദനയായ്..വിലാപമായ്...പുറത്തേക്ക്...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...












            ‍

2015, ജൂൺ 17, ബുധനാഴ്‌ച

അയാള്‍ ആരായിരുന്നു?




    അയാള്‍ ആരായിരുന്നു??? ഇന്നും അറിയില്ല..                                              അയാള്‍ ആരായിരുന്നുവെന്ന്??
    അയാളുടെ പേരൊ, നാടോ, മതമോ,  ഇതൊന്നും എനിക്കറിയില്ല...
    ഒന്ന് മാത്രം അറിയാം....മരിച്ചു കൊണ്ടിരുന്ന ആ മനുഷ്യനെ രക്ഷിച്ചവരില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നവരില്‍  ഒരാള്‍  ഞാനാണ്...

    വിദേശത്ത്‌ നിന്നും വന്നാല്‍ ആദ്യം പ്ലാന്‍ ചെയ്യുക മൂകാംബികാ യാത്രയാണ്..

    എല്ലാ തവണയും ആരെങ്കിലും കുട്ടിനുണ്ടാകും..കൂട്ടുക്കാര്‍....ആ വര്‍ഷം ഞാന്‍ തനിച്ച് ബസ്സിലായിരുന്നു യാത്ര..എട്ടു വര്ഷം മുമ്പ്...

    കണ്ണുരില്‍ ഡിപ്പോയില്‍ നിന്നും സര്‍ക്കാര്‍ വണ്ടിയില്‍ രാത്രിയില്‍ യാത്ര തിരിച്ച വണ്ടിയില്‍, യാത്രക്കാര്‍ വളരെ കുറവായിരുന്നു..ഒരു തണുത്ത മഴ പൈയ്തൊഴിഞ്ഞ സന്ധ്യയുടെ കുളിരും പേറിയുള്ള യാത്ര..

    പരസ്പരം അറിയാത്തവര്‍, പല ദേശക്കാര്‍....മൗനം നിറഞ്ഞ ബസ്സിനുള്ളില്‍ ബസ്സിന്‍റെ മൂളല്‍ മാത്രം ..പിന്നെ ഇടയില്‍ മുഴങ്ങുന്ന ഹോണ്‍ ശബ്ദവും...

    പള്ളിക്കുന്നു കഴിഞ്ഞത് മുതല്‍ എന്റെ മുന്നിലെ സീറ്റിലെ യാത്രക്കാരന്‍ അസ്വഭാവികമായി ചില അസ്വസ്ഥകള്‍ കാണിക്കാന്‍ തുടങ്ങി...ഒറ്റയ്ക്ക് സീറ്റില്‍ ഇരിക്കുന്ന അയാളുടെ അസ്വഭാവിക ചലനം ശ്രദ്ധിച്ച് മുന്‍വിധിയോടെ പിന്നില്‍ നിന്നും ആരോ കമന്റടിച്ചു...

    "കള്ളും കുടിച്ച് പൂസായിട്ട്...ഓരോരുത്തന്മാര്‍ വരും..."

    കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ ചലനങ്ങള്‍ വേദന നിറയുന്നത് പോലെ എനിക്ക് തോന്നി..ജീവന് വേണ്ടിയുള്ള പോരാട്ടം പോലെ...

    അയാള്‍ വിറക്കുന്ന കാഴ്ച കണ്ടു ഞാന്‍ ചാടിയെഴുന്നേറ്റു...
    അടുത്തെത്തിയപ്പോഴേക്കും അയാള്‍ വാടി തളര്‍ന്നിരുന്നു....

    വിയര്‍ക്കുന്ന  കൈകളില്‍ മരണത്തിന്റെ തണുപ്പ് പടരാന്‍ തുടങ്ങിയിക്കുന്നു..ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള അവസാന ശ്രമങ്ങള്‍..

    എന്റെ പുറകില്‍ നിന്നും  അയാളുടെ അടുത്തേക്ക് വന്ന  കുടെ വന്ന ചെറുപ്പക്കാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു...

    "അറ്റാക്കാണ്"

    ഞങ്ങള്‍ അയാളുടെ കൈക്കാലുകള്‍ തിരുമ്മാന്‍ തുടങ്ങി..

    പരിയാരം മെഡിക്കല്‍ കോളേജിന്റെ സമിപത്ത് എവിടെയോ ആയിരുന്നു  ബസ്സ്...

    ഡ്രൈവര്‍ ഒന്നുമാലോചിക്കാതെ മെഡിക്കല്‍ കോളെജിലേക്ക് തിരിച്ചു..
    അത്യാഹിത വാര്‍ഡിന്റെ മുന്നില്‍ അയാളെയും പൊക്കിയെടുത്ത് ചാടിയിറങ്ങി..

    അപ്പോഴും..അയാള്‍ ജിവന് വേണ്ടി പോരാടുന്നുണ്ടായിരുന്നു....
    അയാളുടെ കണ്ണുകള്‍ എല്ലാവരേയും നോക്കിയത് പോലെ ..ആപത്തില്‍ സഹായിച്ചതിന് നന്ദി നല്‍കിയത് പോലെ..

    ഞങ്ങള്‍ ബസ്സ് യാത്രക്കാര്‍ മാത്രമാണെന്ന് മനസ്സിലായപ്പോള്‍ ഡോക്ടര്‍ യാത്ര തുടരാന്‍ അനുവദിച്ചു...

    അതിനിടയില്‍ ഒരു നേഴ്സ് അയാളുടെ മൊബൈലുമായി എന്റെ അടുത്തെത്തി..ആ മൊബൈലില്‍ കണ്ട ആദ്യ നമ്പരിലേക്ക് ഞാന്‍ വിളിച്ചു..
    ഫോണെടുത്ത വ്യക്തിയോട് കാര്യം പറഞ്ഞു...

    ഞാന്‍ വിളിച്ചത് കോഴിക്കോടോ,കണ്ണുരോ ഉള്ള പത്രപ്രവര്‍ത്തകനെ ആയിരുന്നു..

    ഒന്ന് മാത്രം മനസ്സിലായി...അപകടത്തില്‍ പെട്ടയാള്‍..ഏതോ പത്രത്തില്‍ ജോലിക്കാരനാണെന്ന്  ആണെന്ന് മാത്രം...അതും സംശയം..എങ്കിലും രൂപവും, ഭാവവും വെച്ച് ഫോണ്‍ എടുത്ത വ്യക്തി അയാളെ തിരിച്ചറിഞ്ഞു...അന്ന്‍ പേര് ആ വ്യക്തി പറഞ്ഞെങ്കിലും ഓര്‍മ്മയില്‍ തങ്ങിയില്ല..

    തിരിച്ച് യാത്ര തുടരുമ്പോള്‍ ആരോ പറയുന്നുണ്ടായിരുന്നു..

    "അയാള് ആയുസ്സിന് ബലോള്ള ഒരുത്തനാ..അല്ലെങ്കില്‍ ആരും തിരിച്ചറിയാതെ ഈ ബസ്സിലിരുന്ന് മരിച്ചേനെ...
    .
    മുകാംബിക ദേവിയെ കണ്ടു പിറ്റേന്ന് തിരിച്ച് പോരുമ്പോള്‍ രാത്രിയേറെ വൈകിയിട്ടും ഞാന്‍ അന്നത്തെ കണ്ണൂര്‍ എഡിഷന്‍ പത്രം ഒരു കടയില്‍ നിന്നും വാങ്ങി..

    ചരമകോളത്തില്‍ നോക്കി...ആ മുഖമില്ല...

    സന്തോഷത്തോടെ യാത്ര തുടര്‍ന്ന്‍..ഒപ്പം അഭിമാനത്തോടെ...ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ സുഖം...അത് അന്ന് അനുഭവിച്ചറിഞ്ഞു.. ഒപ്പം ദേവി സന്നിധിയില്‍ നിന്നും കിട്ടിയതിനേക്കാള്‍ പതിമടങ്ങ്‌ ഊര്‍ജ്ജവും, മാനസിക സന്തോഷവും കൈ വന്ന ദിവസം../

    പലപ്പോഴും തോന്നിയിട്ടുണ്ട്..ഒരു അപകടത്തില്‍ പെടുന്നവര്‍ക്ക് നേരെ മൊബൈല്‍ ക്യാമറ കണ്ണുകള്‍ കൊണ്ട് മാത്രം പ്രതികരിക്കുന്ന നമ്മുടെ സമൂഹത്തിന്‍റെ അവസ്ഥയെ പറ്റി...അപകട ഘട്ടത്തില്‍  ആദ്യം വേണ്ടത് സഹജീവികളുടെ സഹായമാണ്..,മറക്കരുത്..

    നാളെ നിങ്ങള്‍ക്കും ഇതേ അവസ്ഥ വരാം...

    അയാള്‍ ആരാണെന്നു ഇപ്പോഴുമറിയില്ല...
    പിന്നീട് അന്വേക്ഷിക്കാന്‍ മുതിര്‍ന്നില്ല...എന്നാലും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ അന്നത്തെ ദിവസത്തിലേക്ക് വെറുതെ തിരിഞ്ഞ് നോക്കുമ്പോള്‍ 
    ഒരു കൗതുകം...

    അദ്ദേഹം ആരായിരുന്നു??
     ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും.....
    ഏതെങ്കിലും പത്രത്തില്‍ ജോലി ചെയ്യുന്നുണ്ടാകാം..

    അത് പോലെ അന്ന്‍ ബസ്സോടിച്ച കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍, അതിലെ യാത്രക്കാര്‍, അതിലെ നല്ലവരായ യാത്രക്കാര്‍, പരിയാരത്തെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍...നെഴ്സുന്മാര്‍...അവരും ഓര്‍ക്കുന്നുണ്ടാകുമോ ആ ഒരു സംഭവത്തെ കുറിച്ച്....

    അത് പോലെ കണ്ണൂരോ, കോഴിക്കോടോ താമസിച്ചിരുന്ന അദ്ദേഹവും..
    ചിലപ്പോള്‍ എങ്കിലും അന്നത്തെ ദിവസം ഓര്‍ക്കുണ്ടാകാം.....
    ജിവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ബസ്സിനെയും,യാത്രക്കാരെയും..

    ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.....
    dilharish@yahoo.com 
    http://harishkdlr.blogspot.com/
    0062-8116913769

    NB:- ഇത് വായിക്കുന്നവരില്‍ ആ പത്രക്കാരന്‍ ഉണ്ടെങ്കില്‍, ഒന്ന്‍ കണ്ടെങ്കില്‍, ആശിച്ച് പോകുന്നു..ഇപ്പോള്‍ ഒരു വട്ടം കൂടി ആ സഹജീവിയെ കാണാന്‍ ഒരു മോഹം.....

തോമസ്കുട്ടീ........വിട്ടോടാ...

     it was a Sunday morning on December..two friends decided to ride on the bike through a hill station.
    while they reach near the bridge crossing the river... found"
    "one pretty well dressed young women with charming beauty shape standing on the hand rail of the bridge and watching downwards to the river..."
    they stop and get down from the bike..
    one ask to her "hi....beauty what you are doing here???"...
    she given the answer with tears "going to commit suicide"
    the second one..."oho....hang on...why??? you looks so good.
    she wipe the tears "that is my problem..my parents...really they don't like me''
    the friends watch each other...and the first one hold her hand and ...
    " any way before the suicide can you please come down and give a big hug and kiss to my friend, he really need "
    she come down and " yaa sure....i will"
    both of them started a big a long kiss...they forgot themselves, they forgot the man standing in front, they forgot everything.....
    finally after 10 minutes after long big kiss the man watch in her face and break the big silence between..
    " amazing... i never got this feeling ever before in my life..i don't want to leave you to commit suicide.i will talk with your parents, even i am ready to marry you"
    she started crying again....."no my parents they don't like me.."
    "why what the reason my young beauty, you are awesome my little chicky??"
    she said: "they are not allowing me to dress and make up and live like a women!!!'' .
    kissed man fade out on that words....second man whispered on his shocked face ..."holy shit..this .............................is................ LADY BOY"
    he roared.............
    "  തോമസ്കുട്ടീ........വിട്ടോടാ..."

മരുന്ന്

    ജനുവരിയിലെ ലീവ് റൊട്ടേഷന്‍ സമയത്ത് ഒരു വൈകുന്നേരം.....ഒരു മരുന്ന്‍ വാങ്ങാന്‍ കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലത്തെ മെഡിക്കല്‍ ഷോപ്പില്‍ നില്‍ക്കുമ്പോള്‍ സൈക്കിളില്‍ ഒരാള്‍ അവിടേക്ക് വന്നു. ഒറ്റ നോട്ടത്തില്‍ തന്നെ "കുടിച്ച് പൂസായി വരുന്നതാണെന്ന് മനസ്സിലായി..കാലിലെ വള്ളി പൊട്ടിയ ചെരുപ്പ് വലിച്ചിഴച്ച് കയറി വന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ തന്നെ മെഡിക്കല്‍ ഷോപ്പുടമയുടെ നെറ്റി ചുളിഞ്ഞു..പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് തുറന്നു മൂന്ന്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ എടുത്ത് കയ്യിലെടുത്ത് പേഴ്സില്...‍ നിന്നും ചില്ലറ തപ്പികൊണ്ട് കുഴഞ്ഞ സ്വരത്തില്‍ "പനിയ്കുള്ള മരുന്നു വേണം??" ഷോപ്പുടമ ആര്‍ക്കാണെന്ന് ചോദിച്ചപ്പോള്‍ ഒന്നര വയസ്സുള്ള അയാളുടെ കുട്ടിയ്ക്കാനെന്നും, കുട്ടിയ്ക്ക് തീ പൊള്ളുന്ന പനിയുണ്ടെന്നും വിദ്വാന്‍ ഉത്തരം നല്കി. ഡോക്ടറുടെ ചീട്ട് വേണമെന്നും അതില്ലാതെ മരുന്ന്‍ നല്‍കില്ലെന്ന് തീരത്ത് പറഞ്ഞപ്പോള്‍ അയാള്‍ വിഷമത്തോടെ പറഞ്ഞു..
    "ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കയ്യില്‍ പൈസയില്ലെന്നും കടം വാങ്ങിയ പൈസ അതിനു തികയില്ലെന്നും മറ്റും..." എന്തായാലും ഷോപ്പുടമ മരുന്ന്‍ നല്‍കില്ലെന്ന് ഉറപ്പാക്കിയപ്പോള്‍ അയാള്‍ പോകാന്‍ ആരംഭിച്ചു.."ഗൌരി ശങ്കര്‍ നേഴ്സിംഗ് ഹോമിലെ ഡ്യൂട്ടി ഡോക്ടറെ കണ്ട് ചീട്ടു വാങ്ങി വരാമെന്നും പറഞ്ഞു സൈക്കിള്‍ എടുത്ത് അയാള്‍ ഇരുട്ടിലേക്ക് മറഞ്ഞു..എന്റെ മരുന്നും വാങ്ങി ഞാനും വണ്ടിയെടുത്ത് കുറച്ച് കഴിഞ്ഞു അയാള്‍ പോയ വഴിയെ മുന്നോട്ട് പോയി..ശില്പി തിയറ്ററിന്റെ അടുത്ത് എത്തിയപ്പോള്‍ കാറിന്റെ വെളിച്ചത്തില്‍ അയാളെ ഞാന്‍ കണ്ടു..അയാളുടെ യാത്ര "palace en paradice" ബാറിലേക്ക് ആയിരുന്നു..അവിടെ അയാളെ കാത്ത് അയാളുടെ അസുഖത്തുനുള്ള ഡോക്ടറും, മരുന്നും...ഒരു നിമിഷം ആ മനുഷ്യനോട് വല്ലാത്ത വെറുപ്പ് തോന്നി..ഒപ്പം മായ്ച് കളയകനകാത്ത ഒരു ചിത്രവും "പനിയോടെ തളര്‍ന്നുറങ്ങുന്ന ഒരു കുഞ്ഞു..മരുന്നിനു വേണ്ടി കാത്തിരിക്കുന്ന ഒരമ്മ...."

യാത്ര....

        രീപോസ്റ്റ്...

                   യാത്ര....യാത്രകള്‍
അന്നും,ഇന്നും,എന്നും എനിക്കിഷ്ടമാണ്...
ബാല്യത്തിലെ ചില യാത്രകള്‍,
ഉപഭൂഖണ്ഡത്തില്‍ നിന്നും ഇന്ന്‍  ഏഷ്യ പസഫിക്ക് രാജ്യങ്ങളിലേക്കുള്ള ആകാശ യാത്രകളില്‍ ഇല്ല...

               അമ്മയുടെ കൈ പിടിച്ച് അമ്മവീടിരിക്കുന്ന ഇരിഞ്ഞാലക്കുട സമീപമുള്ള നടവരമ്പ് യാത്രകള്‍...അതിന്റെ സുഖം..ഓര്‍മ്മ..
ബാലനുബോധിനി സ്കൂള്‍ സ്റ്റോപ്പില്‍ നിന്നും കെ.കെ. മേനോന്‍ ബസ്സില്‍ ആയിരിക്കും മിക്കവാറും യാത്ര തുടങ്ങുന്നത്...
ബസ്സില്‍ അമ്മയുടെ കൂടെ കയറിയാല്‍ ലോങ്ങ്‌ സീറ്റില്‍ ഇരിക്കാം..മഴയുണ്ടാകുമ്പോഴും മുന്നിലുള്ള കാഴ്ചകള്‍ കാണാം..മഴ തുള്ളികള്‍ വീണ് അവ്യക്തമായ ഗ്ലാസ്സിലൂടെ നോക്കിയാല്‍ കടകളുടെ ബോര്‍ഡും, നഗരത്തിലെ കടകളുടെ പരസ്യ ബോര്‍ഡും, സിനിമ പോസ്റ്ററുകളും വായിക്കാം...മഴയുടെ നനുത്ത സ്പര്‍ശം ഏറ്റ് കാണുന്ന ആ കാഴ്ചകള്‍ ബാല്യ മനസ്സിന് നല്‍കുന്ന ആ സുഖം ..

                  മുന്നില്‍ ഇരുന്നാല്‍  കൊമ്പന്‍മീശ ഡ്രൈവറുടെ ഡ്രൈവിംഗ് ആസ്വദിക്കാം...അയാള്‍ സ്ടീയരിംഗ്  വീല്‍ തിരിക്കുനന്നതും, ഗിയര്‍  മാറുന്നതും, ഹോണ്‍ മുഴക്കുന്നതും, വാച്ചില്‍ നോക്കി വേഗം നിയന്തിക്കുന്നതും, ഒരു കണ്ണാടി ചില്ലില്ലൂടെ ലോകം നോക്കി കാണുന്നതും കണ്ടിരിക്കാന്‍ നല്ല രസമാണ്..പിന്നെ ഒരിക്കലും മറക്കാനാവാത്ത കാഴ്ചകള്‍ കാണാം..ചേരമാന്‍ പള്ളിയുടെ അടുത്തെത്തുമ്പോള്‍ പള്ളി മിനാരത്തിലെക്ക് ഒന്ന് നോക്കും.."അച്ചന്‍ പറഞ്ഞു തന്ന അറിവാണ് ആ നോട്ടത്തിനു മുന്നില്‍...ഇന്ത്യയെന്ന എന്റെ മഹാരാജ്യത്തിലെ ആദ്യത്തെ മസ്ജിദ്‌..ബസ്സ് അല്പം മുന്നിലേക്ക് പോകുമ്പോള്‍ പള്ളി കബര്‍സ്ഥാന്‍ കാണാം..പള്ളിക്കാട്..അവിടെ മുതല്‍ ഭീതിയാണ്..

            മീസാന്‍ കല്ലുകളെയും, ചില സ്ഥലത്ത് ഇളകി കിടക്കുന്ന പുതു മണ്ണിനെയും,ശീമ കോന്ന മരങ്ങളേയും നോക്കും..പിന്നെ മുഖം തിരിക്കും..കൊടുങ്ങല്ലൂര്‍ പട്ടണം ചുറ്റി തിരിയുമ്പോഴും ഈ ഭീതി മറ്റൊരു രൂപത്തില്‍ കടന്നു വരും..കുരുംബ കാവില്‍ നിന്നും ഇടയ്ക്ക് മുഴങ്ങുന്ന കതിന വെടി...അത് കേള്‍ക്കുമ്പോള്‍ ചെവി പതുക്കെ അടച്ച് പിടിക്കും..നഗരം ചുറ്റി തിരിഞ്ഞു ചന്തപ്പുരയില്‍ എത്തിയാലും ചെവി അടച്ചു പിടിച്ചിരിക്കും..പിന്നെ ചുറ്റും നോക്കി പതുക്കെ ചെവിയില്‍ നിന്നും വിരലുകള്‍ എടുക്കും..കബര്‍ സ്ഥാന്‍ കാഴ്ചയേക്കാള്‍ എനിക്ക് ഭയമായിരുന്നു കതിനയുടെ മുഴക്കം..

           പട്ടണം വിട്ടു പുല്ലൂറ്റ് പാലമെത്തുമ്പോള്‍ വീണ്ടും സന്തോഷം തിരിച്ചെത്തും, കനോലി കാലിന്റെ കൈ വഴികള്‍.വലത് ഭാഗത്തേക്ക് നോക്കിയാല്‍ തെങ്ങിന്‍ തലപ്പുകള്‍ക്ക് മുകളില്‍ ഒരു വലിയ മരം കാണാം..കോട്ടപ്പുറം കോട്ടയുടെ സ്മരണകള്‍ക്ക് ജീവനേകി വളര്‍ന്നു നില്‍ക്കുന്ന മരം,,വിദേശ അധിനിവേശം കണ്ട മഹാ മരം.. കോട്ട ക്ണ്ടിട്ടിലെങ്കിലും, ആ മരം കാണുമ്പോള്‍ കണ്ട ഒരു പ്രതീതി...പിന്നെ ചെറു വഞ്ചികളും, ചീന വലകളും..പാലം കടക്കുമ്പോള്‍ തന്നെ ഇടത്തേക്ക് നോക്കും..മഹാരാജ സോമില്‍ പരിസരത്ത് അവരുടെ ആനയെ കാണാം..തടി പിടിക്കുന്ന കാഴ്ചയും ചിലപ്പോള്‍ കണ്ടെന്നു വരാം.

            പിന്നെ കണ്ടിട്ടില്ലാത്ത മറ്റൊരു കൗതുകം കെ.കെ.ടി.എം. കോളേജ് ആണ്..പുല്ലൂറ്റ്  ക്ഷേത്രത്തിനടുത്തെ വളവ് തിരിയുമ്പോള്‍ വെളുത്ത് ചായം പൂശിയ ഒരു കെട്ടിടത്തിന്‍റെ ഒരു മങ്ങിയ കാഴ്ച കാണാം,, പിന്നെ അല്പം മുന്നോട്ട് നീങ്ങിയാല്‍ ഒരു പാടു കഥകള്‍ ഉറങ്ങുന്ന മണ്‍ പാത കാണാം..പ്രണയവും,സന്തോഷവും,വിരഹവും,സമരകഥകളും ഉറങ്ങുന്ന കോളേജിന്റെ പാതയും പിന്നിട്ട്,എല്ലാ ഊര്‍ജ്ജവും വിനിയോഗിച്ച് നാരായണ മംഗലം കയറ്റവും കയറി മുന്നിലേക്ക് പോകുമ്പോള്‍ വലിയ വാട്ടര്‍ ടാങ്ക്..കൊടുങ്ങല്ലൂര്‍ മുഴുവന്‍ ജലസമ്പത്ത് വിതരണം ചെയ്യുന്ന ആ ടാങ്കിന്റെ തൊട്ടു അരികിലാണ് വി.കെ.രാജന്‍ എം.എല്‍.എ യുടെ വീട്..അങ്ങോട്ട് നോക്കും..

            ഒരു വലിയ കയറ്റം കയറി ഇറങ്ങി ചെല്ലുന്നത്കരൂപടന്ന പാലത്തിലേക്ക്...അവിടെ എത്തുമ്പോള്‍ അറിയാതെ മൂക്ക് പൊത്തി പിടിച്ച് പുഴയില്‍ ചീയാന്‍ വിധിച്ച തേങ്ങ തൊണ്ടിനെയും, ചൂളയില്‍ വെന്തുരകാന്‍ വിധിച്ച കക്കയേയും,ആ വേദനയുടെ പ്രതിബിംഭമായ വെളുത്ത പുകച്ചുരുളിനെയും നോക്കിയിരിക്കും...പിന്നെ രണ്ടു വളവുകളും, ഒരു പാടവും, വെള്ളങ്ങല്ലുരും കടന്നാല്‍ അമ്മ പഠിച്ച നടവരമ്പ് സ്കൂള്‍ കാണാനാകും..അവിടെ എത്തുമ്പോള്‍ മസസ്സില്‍ വിഷമം പടര്‍ന്നു തുടങ്ങും.. അടുത്ത സ്റ്റോപ്പില്‍ ഞങ്ങളുടെ യാത്ര അവസാനിക്കും..ബസ്സ്‌ പിന്നേയ്യും പോകും..ഞാന്‍ അന്ന് കണ്ടിട്ടിലാത്ത ഇരിഞ്ഞാലകുടയും കടന്ന്‍ പൂരനഗരമായ തൃശൂര്‍ വരെ...ബസ്സില്‍ നിന്നും ഇറങ്ങിയാല്‍ പിന്നെ കുറച്ച് നടക്കണം..ആ നടത്തം സന്തോഷം തിരികെ കൊണ്ട് വരും...ഒരു കയറ്റം കയറി ചെല്ലുമ്പോള്‍ പാടത്തിന്റെ അക്കരെ ദൂരെ ഇരിഞ്ഞാലക്കുട ടെലിഫോണ്‍ എക്സ്ചേഞ്ച് വളപ്പിലെ കൂറ്റന്‍ ടവര്‍ കാണാം..അത് കാണുമ്പോള്‍ കണ്ടിട്ടില്ലാത്ത ആ ദേശം കണ്ട ഒരു അനുഭൂതി...തിരിഞ്ഞു തിരിഞ്ഞ് നോക്കി നടക്കുമ്പോള്‍ മനസ്സ് പറയും..ഒരിക്കല്‍ ഞാന്‍ ആ നഗരത്തില്‍ പോകും...കാലം എത്ര മുന്നോട്ട് പോയാലും ഒരിക്കലും   മറക്കാനാകില്ല ആ യാത്രകള്‍..

ഇന്ന്...

          കാലം മാറി, കഥ മാറി, പ്രകൃതി മാറി,കാഴ്ചകളും, കാഴ്ചപ്പാടുകളും മാറി...എന്നാലും പഴയ ആ .ഓര്‍മ്മകള്‍ അത് മാറിയിട്ടില്ല..മനസ്സിലെ മണിച്ചെപ്പില്‍ സൂക്ഷിച്ച ആ ഓര്‍മ്മകള്‍ തിരിച്ചെടുക്കുമ്പോള്‍ വീണ്ടും ബാല്യത്തിലേക്ക്...ആ ഓര്‍മ്മകള്‍...അത് മരണം വരെ കൂടെയുണ്ടാകും...തിരക്ക് നിറഞ്ഞ ഈ ജീവിത പാച്ചിലില്‍ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും കുളിര്‍മ നല്‍കാന്‍...!!

ഞാനോത്ത പറമ്പിലെ തെങ്ങ്..."


    ഞങ്ങളുടെ തറവാട്ട് പറമ്പില്‍ ഒരു വലിയ തെങ്ങുണ്ടായിരുന്നു...
    ഒരു വലിയ വൃക്ഷ സ്മാരകം പോലെ കാലത്തെ അതിജീവിച്ച്
    ഒരു രാജവൃക്ഷം പോലെ കല്പവൃക്ഷ്ങ്ങള്‍ക്കും, കവുങ്ങുകള്‍ക്കുമിടയില്‍......
    ആ തെങ്ങിന്റെ പ്രായം എനിക്കറിയുന്ന എന്റെ വംശ വൃക്ഷാവലിയോളം കാണും..എന്റെ അഞ്ചു മുന്‍ തലമുറകള്‍ വളര്‍ത്തിയെടുത്ത മഹാവൃക്ഷം..
    "THEVALIL ആണ്ടി മകന്‍ കോരു മകന്‍ രാമന്‍ മകന്‍ ഗോവിന്ദന്‍ മകന്‍ അനന്തകൃഷ്ണന്‍ മകന്‍ ഹരീഷ് വരെ നീളുന്ന വംശാവലി കണ്ട കല്പവൃക്ഷം,,
    ആ മരം ഒരു ആവാസ വ്യവസ്ഥ ആയിരുന്നു,,
    "ഒരു പരുന്ത്‌ കുടുംബം തെങ്ങിന്‍ തലപ്പില്‍, കൂറെ മൈന കുടുംബങ്ങളും, ഒരു തേനീച്ച സമൂഹം തടിയിലെ പൊത്തുകളില്‍, താഴെ ഓന്ത്‌, പല്ലി, അരണ, പെരുച്ചാഴി, പല തരം ഉറുമ്പുകള്‍ എന്നിവ..പിന്നെ രാത്രി കാലത്ത്‌ മാത്രം വിരുന്നു വരുന്ന മൂങ്ങയും,വവ്വാലുകളും..പരസ്പരം മത്സരിക്കാതെ ഒരുമയോടെ..ഒരു വൃക്ഷ തണലില്‍..
    തെങ്ങ് കയറാന്‍ വരുന്നവര്‍ക്ക്‌ ആ തെങ്ങിനെ ഭയമായിരുന്നു..
    അതിന്റെ രാക്ഷസ ഉയരവും, തേനീച്ച സമൂഹവും ആയിരുന്നു ഭീതി ഹേതു..
    എങ്കിലും "മൂപ്പനായ" തെങ്ങ് കയറ്റക്കാരന്‍ അതില്‍ കയറുമായിരുന്നു...
    മുഴുത്ത തൊടത്തി തേങ്ങകളുടെ കൂട്ടത്തില്‍ മധുരം നിറച്ച കരിക്കുകള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി ആ മരത്തില്‍ നിന്നും വെട്ടി തരും..പിന്നെ പറയും..."ആ മരത്തിന്‍റെ മുകളിരുന്നാല്‍ അഴീകോട് കടപ്പുറത്തെ ലൈറ്റ് ഹൗസും, കിഴക്കന്‍ ആനമല നിരകളും കാണാമെന്നും,മറ്റൊരു മരത്തിലും കയറിയാല്‍ ഈ ആകാശ കാഴ്ചകള്‍ കാണാനാകില്ലെന്നും...പിന്നെ തേനീച്ച കുത്താതിന്റെ കാരണംതനിക്ക്‌ തേനീച്ച മന്ത്രം അറിയുന്നത് കൊണ്ടാണെന്നും,സ്വാഭാവികമായും അദ്ദേഹം ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഒരു ധീരനായി, ഒപ്പം എന്നെങ്കിലും അതിന്റെ മുകളില്‍ കയറി ആകാശ വീക്ഷണം നടത്താനും മോഹം സൃഷ്ടിച്ചു,.
    എന്തായാലും മൂപ്പന്റെ കാലശേഷം ആ തെങ്ങില്‍ ആരും കയറാതെ ആയി.
    മാത്രമല്ല ആവാസ വ്യവസ്ഥ മരത്തില്‍ വ്യാപിക്കാന്‍ തുടങ്ങി..
    ഒരു മരം കൊത്തി സ്ഥിരമായി കൊത്തു പണികള്‍ ഏറ്റെടുത്തു..
    പരുന്ത്‌ കുടുംബം പെരുകകയും പതുക്കെ മറ്റ് കല്പ തരുവിലെക്ക് കൂട് മാറ്റം ചെയ്യപെടുകയും, തെങ്ങില്‍ കയറുന്നവരെ ആക്രമിക്കുകയും ചെയ്യുന്ന ഒരു ദുരവസ്ഥ..പതുക്കെ ഞാനോത്തെ പറമ്പിലെ തെങ്ങിന് കാലത്തിന്റെ ക്ഷതങ്ങള്‍ ബാധിച്ചു തുടങ്ങി..." ആ മഹാ വൃക്ഷ്തോടും, അതില്‍ അതി വസിക്കുന്ന ജീവജാല സമൂഹത്തോടും അനുമതി വാങ്ങാതെ ഒരു ദിവസം കോടാലി ഉയര്‍ന്നു പൊങ്ങി.."പോര്‍ച്ചുഗീസ് കടന്നു കയറ്റത്തിനും, ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിനും, എന്റെ പിതാ മഹാന്മാരുടെ ജീവിത്തതിനും മൂക സാക്ഷിയായിരുന്ന മരം നിലംപതിച്ചു ഒരു വണ്ടിയില്‍ കയറി സോമില്ലിലെക്ക്..
    പകരം നട്ട തെങ്ങിന്‍ തൈ ഒരു കുഞ്ഞികൂനനെ പോലെ ആ സ്ഥാനത്ത്‌ നിലക്കൊള്ളുന്നു...ഒരു മഹാവൃക്ഷ സ്മരണയുമായി...

    "പുതിയതൊന്നും പഴയതിന് സമമാകുന്നില്ല...
    നഷ്ടപെട്ടതോന്നും തിരികെ വരുന്നുമില്ല.."
    ആ മഹാ വൃക്ഷത്തിനും ആവാസവ്യവസ്ഥയ്ക്കും അന്യം സംഭവിച്ചത്‌ പോലെ എന്റെ വംശ വൃക്ഷാവലിയും അന്യം നിന്ന് പോകുകയാണെന്ന സത്യം ഞാനും എന്റെ സഹോദരനും തിരിച്ചറിയുന്നു,..ഞങ്ങളുടെ പിന്‍ തലമുറക്കാര്‍ ശ്രീലക്ഷ്മിയും,പ്രിയദര്‍ശിനിയും, ദിയാഹരിയും, മിയാഹരിയുമാണ്...
    വെട്ടി മാറ്റ പെട്ട വൃക്ഷ സ്മാരകം ഇന്ന് എവിടെയെങ്കിലും ഉണ്ടാകും..
    വാതിലോ, ജനലോ, കസേരയോ, മറ്റെന്തോ ആയി ??
    വെട്ടി മാറ്റാനും തകര്‍ക്കാനും എളുപ്പമാണ്..
    നട്ടു പിടിപ്പിക്കാനും, കെട്ടി ഉയര്‍ത്താനും പ്രയാസമാണ്...
    നോട്ട്: ഞാനോത്ത പറമ്പിലെ തെങ്ങ് എന്നാ പേര് മാത്രം ഞാന്‍ കടം കൊണ്ടതാണ്...കെ.എച്ച്.നസിമുധ്ധിന്‍ കവിതയില്‍ നിന്നും

ആരാവാനാണ് ആഗ്രഹം??

    ആരാവാനാണ് ആഗ്രഹം??
    ഒന്നാം ക്ലാസ്സില്‍ വെച്ച് പ്രസന്ന ടീച്ചര്‍ ചോദിച്ചപ്പോള്‍ ഒട്ടും ചിന്തിക്കാതെ പറഞ്ഞു..."എനിക്ക് വേണുഗോപാല്‍ ഡോക്ടറെ പോലെ ഒരു ഡോക്ടര്‍ ആകണം!!
    കുട്ടി ആയിരിക്കുബോള്‍ കൊടുങ്ങല്ലൂരിലെ തിയറ്ററില്‍ ജയനെന്ന പുരുഷ സൌന്തര്യം നിറഞ്ഞു കണ്ടപ്പോള്‍ ആഗ്രഹിച്ചു..."ജയനെ പോലെ ആകണം"..വെള്ളിത്തിരയില്‍ നിന്നും കാലം ജയനെ തുടച്ചു മാറ്റിയപ്പോള്‍ ജയന് പകരം മറ്റൊരാള്‍ സ്ഥാനം പിടിച്ചു.."മോഹന്‍ലാല്‍"
    ആഗ്രഹങ്ങള്‍ പിന്നെയും മാറി വന്നു..ഒരു രൂപ വട്ടത്തില്‍ നിസ്ക്കാര തഴമ്പും, ചുണ്ടില്‍ ചി...രിയും ബീഡി പുകയും നിറഞ്ഞു ബോട്ട് നിയന്ത്രിക്കുന്ന കരീം സായ്‌വ് ആകാനും, സീറ്റില്‍ വടി പോലെ നിവര്‍ന്നിരുന്നു ബസ്സ്‌ പായിക്കുന്ന പേരറിയാത്ത കൊമ്പന്‍ മീശ ഡ്രൈവര്‍ ആകാനും,ആകാശത്തില്‍ പാറി പറക്കുന്ന വിമാനത്തിലെ പൈലെറ്റ് ആകാനും ആഗ്രഹിച്ചു...
    പഠനം തലയില്‍ കയറിയ പ്രാഥമിക വിദ്യാഭ്യാസ കാലയളവില്‍ ആഗ്രഹം മാറി വന്നു,,
    "അമീര്‍ ഇക്കയെ പോലെ FACT-ല്‍ ഉദ്യോഗസ്ഥന്‍ ആകാനും, സിദ്ധ ചേട്ടനെ പോലെ എന്ജിനിയന്‍ ആകാനും..
    തൂവാനത്തുമ്പികള്‍ കണ്ടിറങ്ങിയപ്പോള്‍ അഭ്ര പാളികളിലെ ഗന്ധര്‍വന്‍ പത്മരാജനെ പോലെ ആയി തീരാന്‍ മോഹിച്ചു..
    നാട് മുഴുവന്‍ ഒരു മഹാ വ്യാധിയെ പോലെ പടര്‍ന്നു പിടിച്ച ക്രിക്കറ്റ്‌ ഒരു ബാറ്റിന്റെ രൂപത്തില്‍ കയ്യില്‍ വന്നപ്പോള്‍ "കപില്‍ ദേവിനെ പോലെ ആകാന്‍ തോന്നി,വിവിയന്‍ റിച്ചാര്‍ഡ്സിനെ പോലെ ആകാന്‍ തോന്നി..ഇമ്രാനെ പോലെ ആയി തീരാന്‍ തോന്നി..
    കണക്കിനെ കറുത്ത ബോര്‍ഡില്‍ ഒരു ചോക്ക് കൊണ്ട് തളച്ചിടുന്ന കാഴ്ച കണ്ടപ്പോള്‍ തോന്നി.."എനിക്ക് പൈ മാഷെ പോലെ ഒരു അദ്ധ്യാപകന്‍ ആയി തിരണമെന്നു.."
    മലയാള സാഹിത്യം മയ്യഴിപുഴയായും, നാലുക്കെട്ട് ആയും, ഖസാക്ക് ആയും പല വട്ടം എന്റെ മനസ്സില്‍ പുതിയ ആഗ്രഹം സൃഷ്ടിച്ചു..."എം.ടി.യെ പോലെ ആകാനും, എം.മുകുന്ദനെ പോലെ ആകാനും..."
    ഒരു പാട് വ്യക്തികള്‍ മനസ്സില്‍ സ്വധീനങ്ങള്‍ ചെലുത്തിയപ്പോള്‍ ഒട്ടും ആഗ്രഹം തോന്നാത്ത, ഒരിക്കലും ആയി തീരരുതെന്ന്‍ ആഗ്രഹിച്ചത് "ഒരു രാഷ്ട്രീയക്കാരന്റെ വേഷമായിരുന്നു.."എനിക്ക് ഒട്ടും യോജിക്കാത്തതിനാല്‍..
    ഒരു പാട് കാലം പിന്നിട്ടു ഒരു പുതു വര്‍ഷത്തിന്റെ പിറവി കാത്തിരിക്കുമ്പോള്‍ ഒന്ന് പിന്തിരിഞ്ഞു നോക്കുന്നു..
    ഒപ്പം സന്തോഷം തോന്നുന്നു...
    ""ആഗ്രഹിച്ചതിനെക്കാള്‍ നല്ലൊരു ഭര്‍ത്താവ്‌ ആകാനും, നല്ലൊരു അച്ചനാകനും സാധിച്ചതില്‍..."
    പിന്നെയും ആഗ്രഹങ്ങള്‍ ബാക്കി...അത് കാലത്തിനു വിട്ടു നല്കുന്നു....
    ""ആകാശത്തോളം മോഹിക്കുക..കിട്ടുന്നത് ഒരു കൈ കുടന്നയില്‍ ആയാലും ലാഭം മാത്രം..."

2015, ജൂൺ 16, ചൊവ്വാഴ്ച

ഖസാക്ക്‌ (എടമുക്ക്)

                              


                   
                                   അയാള്‍ സ്വയം രവിമാഷ് എന്നറിയുവാന്‍ ആഗ്രഹിച്ചു.അല്പം ഉന്മാദവും, അതിലേറെ ഭാവനയുടെ ലോകവും, അതായിരുന്നു രവി എന്നറിയപ്പെടാന്‍ കൊതിച്ച രാഘവന്‍ മാഷിന്റെ പ്രകൃതം..അറിയുന്നവര്‍ അദ്ദേഹത്തെ "നൊസ്സ് മാഷ്" എന്ന് വിളിച്ചു..ഒറ്റകര മുണ്ടും, തോളില്‍ നിന്ന് കാല് വരെ അയഞ്ഞു കിടക്കുന്ന ജുബ്ബയും, വളര്‍ന്നു തൂങ്ങിയ താടിയും, മുടിയും, ബീഡി കറ പുരണ്ട ചുണ്ടും, പിന്നെ പാലക്കാടന്‍ ഭാഷയും അതായിരുന്നു രവി മാഷ്..തോളില്‍ തൂങ്ങുന്ന സഞ്ചിയില്‍ ഒരു നിധി പോലെ കൊണ്ട് നടക്കുന്ന ഖസാക്കിന്‍റെ ഇതിഹാസവും, ആ നോവലില്‍ സ്വയമര്‍പ്പിച്ച ജീവിതവും..അതിലെ പ്രധാന കഥാപാത്രമായി സ്വയം മാറിയ അവസ്ഥയും..അങ്ങിനെ അയാള്‍ അധ്യാപകനായി ജോലി ചെയ്യുന്ന കുന്നംകുളം ഗവര്‍മെന്റ് യു.പി. സ്കൂള്‍ ഏകാധ്യാപക വിദ്യാലയവും, താമസിക്കുന്ന എടമുക്ക് ഖസാക്കുമായി മാറി. ചുറ്റുമുള്ള ആളുകള്‍ നൈസാമലിയും, മൈമൂനയും, അപ്പുകിളിയും, ഖാളിയാരും, അള്ളാപിച്ച മൊല്ലാക്കയും. അയാളുടെ സങ്കല്പങ്ങളില്‍ എടമുക്കിനു മുകളില്‍ ഒരു ഖസാക്കിയന്‍ വര്‍ണ്ണങ്ങള്‍ തീര്‍ത്തു..

                             ഖസാക്കിലെ (എടമുക്കിലെ) ജീവിതം അതിരാവിലെ തുടങ്ങും..എടമുക്ക് പള്ളിയിലെ കുളത്തില്‍ കബദ്ധങ്ങള്‍ നീരാടുന്ന നേരം മുന്‍പേ പ ള്ളികാട്ടില്‍ നിന്നും സ്ഥിരം ഓരിയിടുന്ന കുറുക്കന്‍ അയാളെ എന്നും പുലര്‍ച്ച വിളിച്ചുണര്‍ത്തും ..ഉണര്‍ന്ന ഉടനെ പഴയ "രയ്മോന്ട് വെല്‍" വാച്ച് എടുത്ത് കെട്ടി , അടുപ്പില്‍ ചൂട്ടു തിരികി ചായക്ക് വെള്ളം വെക്കുന്ന സമയത്ത് കാവിലെ കതിന വെടി (കൊടുങ്ങല്ലൂര്‍ കാവ്) കേള്‍ക്കും..പിന്നെ മങ്ങിയ വെളിച്ചത്തില്‍ കട്ടനും കുടിച്ച് ഖസാക്കിന്‍റെ ഇതിഹാസത്തിലെക്ക്..ആ പുസ്തകം എത്ര വായിച്ചെന്നു അയാള്‍ക്കറിയില്ല..ഓരോ വാക്കും കാണാപ്പാഠം..പിന്നെയും വായിക്കുന്നു..അയാളുടെ ജീവിതത്തില്‍ ഏറ്റവും അധികംസമയം  ചിലവഴിച്ചത് ആ പുസ്തകത്തില്‍ ആയിരുന്നു..ആ പുസ്തകമായിരുന്നു മാഷിന്‍റെ ജീവനം..ഒമ്പത് മണിയാകുമ്പോള്‍ വാടക വീടിന്‍റെ  സമീപം ഒഴുകുന്ന പെരിയാറിന്റെ കൈവഴിയില്‍ ഒരു മുങ്ങി കുളി..പിന്നെ വേഷം ധരിച്ച് സ്കൂള്‍ ലക്ഷ്യമാക്കി ഒരു നടത്തം..വഴിയില്‍ കാണുന്നവര്‍ മുഴുവന്‍ അയാള്‍ക്ക് ഖസാക്കിലെ കഥാപാത്രങ്ങള്‍..ക്ലാസ്സിലെ കുട്ടികള്‍ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികള്‍ പോലെ..കുഞ്ഞാമിനയും, കവറയും, അപ്പുകിളിയും..മറ്റും..

                         "കുഞ്ഞാമിന ഈ യെന്താ നൊണയണ...വാളന്‍പുളിയാ??"

                         "അപ്പുകിളി നീ യാ പച്ചതുള്ളന്റെ പൊറകെ പായണ്ടാ.."

കുഞ്ഞാമിന ആ ക്ലാസിലെ സീനത്ത് ആണ്.മാഷിന്‍റെ സ്നേഹവും, വാത്സല്യവും അറിയുന്ന സീനത്ത് കുഞ്ഞാമിന ആയി സ്വയം മാറും..ഉണ്ട കണ്ണുള്ള കുഞ്ഞുണ്ണി അപ്പുകിളിയും..ക്ലാസ് മുറിയില്‍ രവി മാഷ്‌ ഒരു അറിവിന്‍റെ സമുദ്രമാണ്..അറിവുകള്‍ കുട്ടികളായ ചെറു നദിയില്‍ യഥേഷ്ടം അറിവിന്‍റെ ജല സമൃദ്ധി നല്‍കുന്ന മഹാ സമുദ്രം..അത് കൊണ്ട് തന്നെ ഉന്മാദം ബുദ്ധിയില്‍ കലര്‍ന്നിട്ടും അയാള്‍ക്ക് ആ സ്കൂളില്‍ ഒരിടം ഉണ്ടായത്..ആരും ചോദിച്ചില്ല, അദ്ദേഹം ആരാണെന്നും, അദേഹത്തിനു ആരെല്ലാം ഉണ്ടെന്നും..അദ്ദേഹം ആരോടും പറഞ്ഞില്ല അയാള്‍ക്ക് പുറകില്‍ ചായം തേക്കാതെ നോവിലുറങ്ങുന്ന ഭൂതക്കാലത്തെ പറ്റി..

                      
                        സ്കൂളിന്റെ സമീപത്തെ അറുമുഖന്റെ ചായ കടയില്‍ മാഷ് വൈകുന്നേരം വന്നിരിക്കും.."മഞ്ഞ  കാജ ബീഡിയും വലിച്ച്  ഒരു ഡബിള്‍സ്ട്രോങ്ങ്‌ ചായ കുടിക്കും..അടുത്ത് റേഷന്‍ കട നടത്തുന്ന സായ്‌വ് അദ്ദേഹത്തിനു ഖാളിയാര്‍ ആയിരുന്നു..കുറേ നേരം ഇരുളുന്ന  വരെ സംസാരിച്ചിരിക്കും..വാച്ചില്‍ സമയം ആറു മണിയായാല്‍ വേഗം നടക്കും..ആ നടത്തം അവസാനിക്കും മുന്‍പ് എട്മുക്ക് ജുമാമസ്ജിദില്‍ നിന്നും മുസ്ലിയാരുടെ ബാങ്ക് വിളി കേള്‍ക്കാം..അള്ളാപിച്ച മൊല്ലാക്ക എന്ന് മാഷിന്‍റെ ഭാഷയില്‍ നാമകരണപെട്ട മുസ്ലിയാരുടെ കൂടെ പിന്നെ കുറേ നേരം..രാത്രി ഏറെ വളരുമ്പോള്‍ വേണ്ടും ഖസാക്കിന്‍റെ പുസ്തകത്തില്‍...ആര്‍ക്കും ഒരു ഉപദ്രവമില്ലാതെ ആരോടും വഴക്കിടാതെ, എല്ലാവരെയും സ്നേഹിച്ച് അയാള്‍ സ്വയം സൃഷിച്ച ഖസാക്കില്‍ മാഷ്‌ സന്തോഷം കൊണ്ട് ജീവിച്ചു..ഒരു മൈമൂന മാത്രം രവി മാഷിന്‍റെ ജീവിതത്തില്‍ കടന്നു വന്നില്ല..പലരും മൈമൂനയാകാന്‍ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും കൊതിച്ചെങ്കിലും..അതെല്ലാം തടഞ്ഞു നിര്‍ത്താന്‍ മാഷിന്‍റെ മനസ്സിനും, ശരീരത്തിനും സാധിച്ചു.


                   അന്ന്കു ന്നം കുളം  സ്കൂളില്‍ കുട പോലെ തല വിരിയിച്ചു നില്ക്കുന്ന മട്ടി മരത്തിന്‍റെ ചുവടെ പടര്‍ന്നു പന്തലിച്ച വേരുകളില്‍ കുട്ടികളെ ഇരുത്തി രവി മാഷ് ക്ലാസ്സ് ആരംഭിച്ചു.."വള്ളത്തോളിന്റെ കവിതയിലൂടെ മാഷ് സ്വയം ലയിച്ചും, കുട്ടികളെ രസിപ്പിച്ചും ഒരു യാത്ര..കുട്ടികള്‍ മാത്രമല്ല പാചകപ്പുരയില്‍ ഉപ്പ് മാവ് ഉണ്ടാക്കി കൊണ്ടിരുന്ന സത്യഭാമ ചേച്ചിയെയും, റോഡിന്‍റെ അപ്പുറത്തെ തന്‍റെ പലചരക്ക് കടയില്‍ ഇരുന്ന്‍ ബാബു ചേട്ടനും ആവോളം വള്ളത്തോളിന്റെ കാവ്യ ഭംഗി ലഭിച്ചു..ആ രസങ്ങളെ പുകയിലും, പൊടിയിലും പടര്‍ത്തി ഒരു വാഹനം വന്നു എല്ലാ ഭംഗിയും എല്ലാ രസങ്ങളും ഇല്ലാതാക്കി..അതില്‍ നിന്നും അവര്‍ പുറത്ത് വന്നു..രവി മാഷിന്‍റെ ഭാഷയില്‍ പദ്മ...രാഘവന്‍ മാഷിന്‍റെ ഭാഷയില്‍ ഭാര്യ സുഭാക്ഷിണി..പേര് അന്വര്‍ഥമാക്കി അവരുടെ വായില്‍ നിന്നും വീണ വാക്കുകള്‍.


                               "അവളെ ഞാന്‍ കൊണ്ട് പോകുന്നു...ഇനി കാണാന്‍ വരരുത്..നിങ്ങള്‍ ഖസാക്കും കെട്ടി പിടിച്ച് ജീവിച്ചോ..ജനിപ്പിക്കാന്‍ കാണിച്ച ഉത്സാഹം വളര്‍ത്താന്‍ കാണിക്കാതെ പ്രാന്തനെ പോലെ ജീവിച്ചോ..എന്റെ ജന്മം പാഴാക്കാന്‍ എനിക്ക് വയ്യ..ഞാനും പുതിയൊരാളെ കണ്ടെത്തിയിരിക്കുന്നു..ഞങ്ങളുടെ നിഴലിനെ പോലും ശല്യം ചെയ്യാന്‍ വന്നേക്കരുത്"


                 അന്ന്‍ മാഷ് തിരികെ പോകുമ്പോള്‍ കുട്ടികളും പിന്നില്‍ കൂടി..മാഷിന്‍റെ മുഖത്ത് നോക്കി അതിലൊരു കുസൃതി ചോദിച്ചു..


                                  "മാഷിന് ശരിക്കും പിരാന്ത് ആയതോണ്ടാ മാഷിന്‍റെ കെട്ട്യോളും കുട്ട്യോളും ഉപേക്ഷിച്ച് പോയത്"  

             
                  മാഷ് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല..നടക്കുമ്പോള്‍ എല്ലാവരെയും നോക്കി ചിരിച്ചു..ഖളിയാറിനോടും, അള്ളാപിച്ച മോല്ലക്കയോടും വിശേഷം പറഞ്ഞു..പിന്നെ സ്വയം സൃഷ്ടിതമായ ഖസാക്കില്‍ എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ച ദൈവങ്ങളെ സ്മരിച്ച് തന്റെ വീടിനകത്തേക്ക്..പൊട്ടി ഒഴുകുന്ന കണ്ണുകള്‍, വേദന ഇരച്ച് കയറുന്ന ഓര്‍മ്മകള്‍..ചുമരില്‍ നഷ്ടപ്പെട്ട വസന്തക്കാലം പോലെ ജീര്‍ണ്ണിച്ച വിവാഹ ഫോട്ടോ...വൃത്താകൃതിയിലുള്ള പ്ലാസ്റ്റിക് കസേരയില്‍ കറുത്ത പോട്ട് തൊട്ട് കൊച്ചരി പല്ലുകള്‍ കാണിച്ച്ചിരിച്ചിരിക്കുന്ന ഒരു കുരുന്നിന്റെ മറ്റൊരു ചിത്രം...വേദന നിറഞ്ഞ ചിത്രങ്ങള്‍.

                 അന്നാദ്യമായി മാഷ് "ഖസാക്കിന്‍റെ ഇതിഹാസം " എന്ന ജീവനാടിയെ നോക്കിയില്ല...ബീഡി പുകച്ചും, ചിന്തിച്ചും, ചുമച്ചും  നേരം കളയാന്‍ നോക്കുമ്പോള്‍പുറത്തെ നിലാവില്‍ എവിടെ നിന്നോ "അമര്‍ പ്രേം" വരികള്‍ ...

    "കുച്ച് തൊ ലോഗ് കഹേന്ഗെ, ലോഗോം കാ കാം ഹേ കെഹ്നാ..
     ചോടോ ബേക്കാര്‍ കി ബാത്തോം മേം കഹെന്‍ ബീത് നാ ജായെ രയിനാ.."

               പിന്നെ മാഷിന് പിടിച്ചു നില്ക്കാന്‍ സാധിച്ചില്ല...കണ്ണീര്‍ തുടച്ച് ബാഗില്‍ നിന്നും ആയ നിധി പുറത്ത് എടുത്തു...ആദ്യ പേജില്‍ തൊട്ടപ്പോള്‍ മാഷിനു എല്ലാ ദുഖങ്ങള്‍ക്കും മരുന്ന്‍ നല്‍കിയ പോലെ ഒരാവേശം വിരലില്‍ നിന്നും മനസ്സിലേക്ക് പടര്‍ന്നു...ആ നിര്‍വൃതിയില്‍ ''വഴിയമ്പലം തേടി" എന്ന ഒന്നാമത്തെ അദ്ധ്യായം...

       "കൂമന്‍ കൊല്ലിയില്‍ ബസ്സ്‌ ചെന്ന്‍ നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല..അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ചു ഏറു മാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതി കാണണം..""

             വരികള്‍ മുന്നോട്ട് പോകുന്തോറും രാഘവന്‍ മാഷ് രവി മാഷായി മാറി കൊണ്ടിരുന്നു..ആ സാങ്കല്പിക പരിണാമ പ്രക്രിയയുടെ ചുവട് പിടിച്ച് എട്മുക്കും പതുക്കെ ഖസാക്കായി രൂപ പരിണാമം തുടങ്ങി..അവര്‍ക്ക് മുന്നില്‍ അവശേഷിച്ച വെളിച്ചത്തിലേക്ക് ഖനീഭവിച്ച ഇരുട്ട് പടര്‍ന്ന്‍ ഖസാക്ക് ഉറങ്ങാന്‍ തുടങ്ങി.....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.....