2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ആല്‍കെമിസ്റ്റില്‍ നിന്നും....

                                         
                         
                                             
                                           ഒരു കച്ചവടക്കാരന്‍ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രസിദ്ധനായിരുന്ന  ജ്ഞാനിയുടെ അടുത്തേക്ക് അയച്ചു.

           "സന്തോഷത്തിന്‍റെ രഹസ്യമെന്തന്നറിയാന്‍??"
                                                         
                                                             കുറേ നാളുകള്‍ അലഞ്ഞു തിരിഞ്ഞ്, ഏതാണ്ട് നാല്പത് ദിവസത്തിനു ശേഷം മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ അവന്‍ ആ ജ്ഞാനിയുടെ അടുത്തെത്തി..കുന്നിന്‍ മുകളിലുള്ള ഒരു മനോഹരമായ വലിയ കൊട്ടാരത്തിലായിരുന്നു ജ്ഞാനി ജീവിച്ചിരുന്നത്..

                                                             അകത്ത് ചെന്നപ്പോള്‍ അവന് വിസ്മയമായി..അവന്‍റെ സങ്കല്പത്തിലുണ്ടയിരുന്നത് അതി ദിവ്യനായ ഒരു സന്യാസി വര്യന്‍ ആയിരുന്നു..പക്ഷെ ഇവിടെ നല്ല തിരക്കും..പല തരത്തിലുള്ള ആളുകള്‍ വന്നു പോകുന്നു..ചിലര്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു..ഒരിടത്ത് ഒരു ഗാനമേള..അതിനപ്പുറം വിഭവ സമൃദ്ധമായ തീന്‍മേശ.ഓരോരുത്തരെയും വിളിച്ച് ജ്ഞാനി വിവരങ്ങള്‍ അന്വേക്ഷിക്കുന്നു.രണ്ട്‌ മണിക്കൂര്‍ കാത്ത് നിന്നപ്പോള്‍ അവന്‍റെ സമയം മുന്നില്‍ വന്നു.അദ്ദേഹത്തോട് അവന്‍ തന്‍റെ വരവിന്‍റെ ഉദ്ധേശം പറഞ്ഞു....

           "സന്തോഷത്തിന്റെ രഹസ്യം അറിയണമല്ലേ??പക്ഷേ തല്‍ക്കാലം എനിക്കിപ്പോള്‍ അല്പം തിരക്കുണ്ട്..പോയി ഈ കൊട്ടാരമോന്നു ചുറ്റി കറങ്ങി കണ്ടിട്ട് ഒരു രണ്ടര മണിക്കൂര്‍ കഴിഞ്ഞ് വരൂ..

                                                                  ഒരു ചെറിയ സ്പൂണ്‍ എടുത്ത് ജ്ഞാനി അവന്‍റെ കയ്യില്‍ കൊടുത്തു..അതില്‍ രണ്ട്‌ തുള്ളി എണ്ണയും ഉണ്ടായിരുന്നു..

         "വെറുതെ നടക്കണ്ടാ.ഇത് കൂടി കയ്യിലിരിക്കട്ടെ...നടക്കുമ്പോള്‍ എണ്ണ തുളുമ്പി പോകാതെ നോക്കണം.." അദ്ദേഹം പറഞ്ഞു..

                                                                 കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികള്‍ കയറിയിറങ്ങി അവന്‍ നടന്നു. പക്ഷെ ശ്രദ്ധ മുഴുവന്‍ സ്പൂണിലും, അതിലെ രണ്ടു തുള്ളി എണ്ണയിലുമായിരുന്നു..എണ്ണ തുളുമ്പി പോകരുതല്ലോ..രണ്ടര മണിക്കൂര്‍ കഴിഞ്ഞ് അവന്‍ ജ്ഞാനിയുടെ മുന്നില്‍ തിരികെയെത്തി..

          'ഓ നീ വന്നോ..എല്ലാം നടന്ന്‍ കണ്ടില്ലേ??ഊണ് മുറിയിലെ തിരശീലകള്‍ പേര്‍ഷ്യയില്‍ നിന്നും പ്രത്യേകമായി നെയ്യിച്ച് കൊണ്ട് വന്നതാണ്‌..നമ്മുടെ ഉദ്യാനം എങ്ങിനെ?? പത്ത് വര്‍ഷമെടുത്ത് അതീ മട്ടില്‍ മനോഹരമാക്കാന്‍..ഗ്രന്ഥപുരയില്‍ പോയില്ലേ??എത്ര മൃദലവും, മനോഹരവുമാണ് ഓരോ തുകല്‍ താളുകളും...???

                                                                      എന്ത് പറയണമെന്ന് അറിയാതെ അവന്‍ പരുങ്ങി നിന്നൂ..വാസ്തവത്തില്‍ അവന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല..കൊട്ടാരം ചുറ്റി കറങ്ങുമ്പോള്‍ മനസ്സ് മുഴുവന്‍ സ്പൂണിലും, അതിലെ രണ്ട്‌ തുള്ളി എണ്ണയിലുമായിരുന്നു.അതെങ്ങാന്‍ തുളുമ്പി പോയാലോ?? അവന്‍ ജ്ഞാനിയോട് സത്യം തുറന്ന്‍ സമ്മതിച്ചു..

        ''ശരി ഒന്ന്‍ കൂടി എല്ലാം വിസ്തരിച്ച് കണ്ട് വാ..ഇതാണ് എന്‍റെ ലോകം.." തിരികെ നടക്കാന്‍ ശ്രമിച്ച അവനെ അദ്ദേഹം പിന്നില്‍ നിന്നും ഓര്‍മ്മപ്പെടുത്തി.

        'ഒരാളെ വിശ്വസിക്കുന്നതിന് മുന്‍പ് അവന്‍റെ ചുറ്റ് പാടുകള്‍ ഭംഗിയായി മനസ്സിലാക്കിയിരിക്കണം.."

                                                                             അവനു സമാധാനായി..വീണ്ടും ഒരിക്കല്‍ കൂടി അവന്‍ ജ്ഞാനിയുടെ കൊട്ടാരം ചുറ്റി കണ്ടു..അപ്പോഴും ആ സ്പൂണും, രണ്ട്‌ തുള്ളി എണ്ണയും അവന്‍റെ കയ്യിലുണ്ടായിരുന്നു..എല്ലാം വിസ്തരിച്ച് അവന്‍ കണ്ടു..തട്ടിലും, ചുമരിലുമുള്ള അലങ്കാര പണികള്‍, അതി സുന്ദരമായ ഉദ്യാനം, അതിനു ചുറ്റുമുള്ള മലനിരകള്‍, എല്ലാ തരത്തിലും, നിറത്തിലുമുള്ള പൂക്കള്‍, എന്ത് മാത്രം സൗന്ദര്യബോധത്തോടെയാണ് ആ തോട്ടം ഒരുക്കിയിരിക്കുന്നത്..എല്ലാം കഴിഞ്ഞ് ജ്ഞാനിയുടെ മുന്നില്‍ തിരികെയെത്തി കണ്ടതെല്ലാം വിശദമായി അവന്‍ പറഞ്ഞു കേള്‍പ്പിച്ചു..

        "പക്ഷെ നിന്‍റെ കയ്യില്‍ ഞാന്‍ ഏല്‍പിച്ച രണ്ട്‌ തുള്ളി എണ്ണയെവിടെ?? ജ്ഞാനിയുടെ ചോദ്യം.

                                                                                 അപ്പോളാണ് അവന്‍ കയ്യിലിരിക്കുന്ന സ്പൂണിലേക്ക് നോക്കിയത്..അത് ശൂന്യം..

          "നീ പഠിച്ചിരിക്കേണ്ട ഒരു പാഠം മാത്രമേയുള്ളൂ..ജ്ഞാനിയായ ആ വൃദ്ധന്‍റെ പ്രൌഡ ഗംഭീരമായ ശബ്ദം..

            "ഈ ലോകത്തെ സുഖങ്ങളും, സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചോളൂ..അപ്പോഴും കൈവശമുള്ള സ്പൂണും, അതിലെ രണ്ട്‌ തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം..അത് തന്നെയാണ് സന്തോഷത്തിന്‍റെ ഏറ്റവും വലിയ രഹസ്യം..



ആല്‍കെമിസ്റ്റ് എന്ന നോവലില്‍ പൌലോ കൊയ്ലോ എഴുതി വെച്ച കഥ ശകലം ...സലെഹിലെ രാജാവായ മേല്‍ഷിടെക്ക് സാന്റിയാഗോ എന്നാ ഇടയ ബാലനോട് പറഞ്ഞ കഥയില്‍ ഭൂമിയാണ്‌ സ്വര്‍ഗ്ഗം..അതില്‍ മനോഹരമായി ജീവിക്കാന്‍ ഹൃദയത്തില്‍ സ്നേഹം, സഹാനുഭൂതി ..കാത്ത് സൂക്ഷിക്കുക..





2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

'''പതിനൊന്നാമത്തെ പൊരുത്തം.'''

                                       


               
                                                " മന്വോ..ഡാ നീയിത് നെന്‍റെ സംമമത്തോടെയാണോ ഇതിന് തയ്യാറായിത്"

                     റിസപ്ഷന്‍ നടക്കുന്ന സമയത്ത് അടുത്ത സ്നേഹിതന്‍ ചെവിയില്‍ ചോദിച്ച ചോദ്യം കേട്ട് മനു ആദ്യമൊന്ന് അമ്പരന്നു. വിവാഹ സല്‍ക്കാരത്തിനിടയിലെ കള്ള് പാര്‍ട്ടിയില്‍ നിന്നും കുടിച്ച കള്ളിന്‍റെ മൂര്‍ദ്ധന്യത്തില്‍ ചോദിച്ച ചോദ്യത്തിന് മനു ഒരു ചിരി മാത്രം ഉത്തരം നല്‍കി.
അവന്‍ പോയപ്പോള്‍ അടുത്ത് ഒരുങ്ങി നില്‍ക്കുന്ന പെണ്ണിനെ മനു ഒന്ന്‍ കൂടി പാളി നോക്കി. ഒരല്പം ഇരുണ്ട് മുഖ ഭംഗിയുള്ള, അല്പം ഉയരം കുറഞ്ഞ പെണ്ണ്..എന്നാലും തെറ്റ് പറയാന്‍ കഴിയില്ല...വിവാഹം ഉറപ്പിച്ചതിനു ശേഷം തുടങ്ങിയതാ അടുത്ത സ്നേഹിതരുടെ ചില ഒളിഞ്ഞും, മറഞ്ഞും, ലഹരി മൂക്കുമ്പോള്‍ നേരിലുമുള്ള ചില ഒളിയമ്പുകള്‍..കല്യാണം ഉറപ്പിച്ച് വന്ന രാത്രി റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയിലും കേട്ടതാണ് ചില വിമര്‍ശനങ്ങള്‍..

                                               "ഡാ ഘടീ..ഇതിപ്പോ കെട്ടി കഴിഞ്ഞാ പെണ്ണിനേം കൊണ്ട് മിനിമം ഒരു ഫസ്റ്റ് ഷോ കാണാന്‍ പോകനെങ്കിലും പറ്റണം..ഇതിപ്പോ നെന്‍റെ കാര്യത്തി സെക്കന്‍ഡ് ഷോ കാണാന്‍ പോകാനേ പറ്റൂ.."

                                                "ഒരിച്ചിരി നെറം, ഒരിച്ചിരി പൊക്കോം കൊറവേയുള്ളൂ..പിന്നെ കാണാന്‍ അത്രക്ക് പോരാ.."

                 പിന്നെയും അവര്‍ എന്തോ പറഞ്ഞു..ഒന്നും മനസ്സില്‍ നിന്നില്ല..കുറേ ജാതകം നോക്കി ഒടുവില്‍ വന്ന ബന്ധമാണ്..കാണാന്‍ പോയപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല..എല്ലാവര്‍ക്കും ഇഷ്ടമായതാണ്..ഇന്നിപ്പോള്‍?? മനു ഒന്ന്‍ വീണ്ടും അവളെ നോക്കി..അവളുടെ അടുത്ത കൂട്ടുക്കാരിയാണ് ഇപ്പോള്‍ സ്റ്റേജില്‍ വന്നിരിക്കുന്നത്..മിട്ടായി കൊടുക്കുന്നതിനിടയില്‍ അവളുടെ വക അടുത്ത കമന്റ്..

                                           "മനു ചേട്ടാ...പഠിക്കണ സമയത്ത്  ഇവളുടെ ഏറ്റവും വല്യേ ആഗ്രഹായിരുന്നു..ഔ വെളുത്ത ചെക്കനെ ഭര്‍ത്താവായി കിട്ട യെന്നത്...നീ ഭാഗ്യവതിയാ മോളെ..ഒരു ഹിന്ദി സിനിമ നടനെ പോലെ സുന്ദരനെ തന്നെ നെനക്ക് കിട്ടീല്ലോ"

                 വിവാഹ സല്‍ക്കാരം കഴിഞ്ഞ് കുളിച്ച് വൃത്തിയായി മനു മുറിയിലേക്ക് വന്നു..കല്യാണ ദിവസമായതിനാല്‍ ഒത്തിരി പേര് കയറിയിറങ്ങി അലങ്കോലമായ മുറി, എല്ലാം താളം തെറ്റി കിടക്കുന്നു..ചുളിഞ്ഞ കിടക്ക വിരികള്‍, മാറി കിടക്കുന്ന കര്‍ട്ടന്‍, അലമാരയിലെ പുസ്തകങ്ങള്‍, ഒന്നും താന്‍ വെച്ച പോലെയല്ല..ജീവിതത്തില്‍ പഠിച്ച അച്ചടക്കം മനു എന്നും പാലിച്ചത് വീട്ടിലും, ഓഫീസിലുമാണ്..അത് തെറ്റി കാണുമ്പോള്‍ മനസ്സ് ആലോസരപ്പെടും..

                  കല്യാണം കഴിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആദ്യം ചിന്തിച്ചത് ഇതെല്ലാമാണ്..സങ്കല്പത്തിലെ ഒരു ഭാര്യ..ആ സങ്കല്‍പത്തിലെ  ആദ്യഭാഗം  തന്നെ പാളിയിരിക്കുന്നു..

         'നല്ല സുന്ദരിയിരിക്കണം.."

                  അതാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്..വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. വൈകീട്ട് ഇരുട്ട് വീണപ്പോള്‍ വീഡിയോക്കാര്‍ക്ക് പൈസ നല്കാന്‍ പുറത്തേക്ക് പോയപ്പോള്‍ കസേരയുടെ മറവില്‍ നിന്നും ഏതോ ഒരുത്തന്‍ ആരോടോ പറയുന്നത് കേട്ടപ്പോഴും മനസ്സൊന്നു വിങ്ങി..

         "ചെക്കന്‍ കാശ് കണ്ട് കേട്ടീതാ..ദെന്തൂട്ടാ..കള്ള് ഷാപ്പിന്റെ ബോര്‍ഡ് പോലെ കറുത്ത പെണ്ണും, വെളുത്ത ചെക്കനും..ഛെ.."

                 മുറിയില്‍ പിന്നില്‍ ഒരു കാല്‍ പെരുമാറ്റം കേട്ടപ്പോള്‍ അയാള്‍ തിരികെ നോക്കി..അവള്‍..ചമയങ്ങള്‍ ഇല്ലാതെ, ആഭരണങ്ങളില്ലാതെ..ഇപ്പോള്‍ കുറേ കൂടി കറുപ്പ് തോന്നുന്നു..ഒപ്പം മുഖത്ത് ചില കുരുക്കള്‍..അവള്‍ ചിരിച്ച് കാണിച്ചപ്പോള്‍ മനുവും തിരിച്ച് ചിരിക്കാന്‍ ശ്രമിച്ചു..പക്ഷെ അതും പരാജയപ്പെട്ടു..പിന്നീട് മുഴിഞ്ഞ കിടക്കയില്‍ ഗത്യന്തരമില്ലാതെ നിശബ്ദമായ് കിടക്കുമ്പോള്‍ മനസ്സില്‍ മാത്രമല്ല ശരീരം തമ്മിലും ഒരകലം..അടുത്ത് ഒരു പെണ്ണ്‍ കിടക്കുന്നുണ്ട്..പക്ഷെ ..

                             "എന്ത് പറ്റീ മനുവേട്ടാ.."

                               "ഏയ്‌ ഒരു ചെറ്യേ തലവേദന.."

              പിന്നീട് മനു ഉറക്കത്തിലേക്ക് വീഴുന്നത് വരെ അവളുടെ ബാം പുരട്ടിയ കൈകള്‍ നെറ്റിയില്‍ ഉഴിയുന്നുണ്ടായിരുന്നു..എപ്പോഴോ മനു ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു..മനുവിന്റെ മുഖം അവളുടെ മുഖത്തിനടുത്ത്..ഒരു ചുംബനം നല്കാന്‍ മനുവിന്‍റെ ചുവന്ന ചുണ്ടുകള്‍ അവളുടെ ഇരുണ്ട നിറമുള്ള ചുണ്ടിനടുത്ത്..മനു ചുംബിക്കാന്‍ പോയതും കറുത്ത ചുണ്ടുകള്‍ കണ്ട് മുഖം പിന്‍വലിച്ചു...ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന മനു കട്ടിലില്‍ നോക്കി..ക്ഷീണം കൊണ്ട് അവള്‍ ഉറങ്ങി പോയിരിക്കുന്നു..കയ്യില്‍ മുറുകെ പിടിച്ച വിക്സ് കുപ്പി..മഹത്തായ ആദ്യ രാത്രി..

              പിറ്റേന്ന് രാവിലെ മനു ഉണര്‍ന്നത് പതിവിലും വൈകിയാണ്..മുറിയില്‍ അസാധാരണമായ ഒരു പ്രകാശം നിറഞ്ഞു നില്‍ക്കുന്നത് പോലെ അയാള്‍ക്ക് തോന്നി..വൃത്തിയായി വിരിച്ചിട്ട കര്‍ട്ടനുകള്‍, താന്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി അടുക്കി വെച്ച പുസ്തകങ്ങള്‍..ഒപ്പം ടീപ്പോയിയില്‍ ചൂടന്‍ ചായ, പിന്നെ രാവിലത്തെ പാത്രം...അവളെ നോക്കി..കണ്ടില്ല..അവളാണോ ഇതെല്ലാം .അമ്മയാകില്ല.ആരോഗ്യം മോശമായതിന് ശേഷം അമ്മ ഒരിക്കലും തന്‍റെ കാര്യങ്ങള്‍ ചെയ്യ്ത് തന്നിട്ടില്ല..വായ കഴുകാന്‍ ടോയ്‌ലറ്റില്‍ ചെന്നപ്പോള്‍ അവിടേയും മാറ്റങ്ങള്‍..എല്ലാം ചിട്ടയായി, ഭംഗിയായി...ഭാര്യ സങ്കല്പത്തിലെ രണ്ടാം പാദം, അതാണോ അടുക്കും ചിട്ടയും, വൃത്തിയായും മുന്നില്‍..

                                       "നല്ല വൃത്തിയും, ചിട്ടയും, ഉള്ളവള്‍ ആകണം..എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവള്‍.."

                 രണ്ടാം പാദത്തിനു കൌണ്ടര്‍ പോലെ പണ്ട് കൂട്ടുക്കാരന്‍ പറഞ്ഞ വാചകം ഓര്‍മ്മ വന്നു.എന്ത് പോസറ്റീവ് സംഗതിയും നെഗറ്റീവ് ആക്കി തീര്‍ക്കുന്ന ചിന്ത..അവന്‍റെ വാചകം..

                                        ''പുത്തനച്ചി പൊര പ്പുറം വരെ തൂക്കും..ന്‍റെ കെട്ട്യോളും ആദ്യ ദെവസം ചായ ഞാന്‍ എണീക്കും മുന്നേ കൊണ്ടൊന്നു തന്നു..മൂന്നാം ദെവസം മൊതല്‍ അവള്‍ക്ക് ഞാന്‍ തിരിച്ച് കൊടുക്കാന്‍ തൊടങ്ങി..."

                  കുളിയും, പ്രാഥമിക കര്‍മ്മങ്ങളും നടക്കുമ്പോള്‍ മുറിയില്‍ കാല്‍ പെരുമാറ്റം കേട്ടു..എല്ലാം കഴിഞ്ഞ് തിരികെ മുറിയിലെത്തിയപ്പോള്‍ ഭംഗിയായി വിരിച്ച കട്ടിലില്‍ തേച്ച് വെച്ച ഷര്‍ട്ടും, പാന്റും..മനസ്സിലേക്ക് സന്തോഷം പകരുന്ന കാഴ്ചകള്‍...മനു സന്തോഷത്തോടെ വസ്ത്രം ധരിച്ച് ഒരുങ്ങി താഴേക്ക് ചെന്നു.."അവള്‍ എവിടെ'' അടുക്കള വാതിലില്‍ എത്തിയപ്പോള്‍ അവളുടെ സംസാരം, അമ്മയോട്.ചിരിച്ച് കൊണ്ട്.മനു അകത്തേക്ക് കയറാതെ അവിടെ നിന്ന് ശ്രദ്ധിച്ചു..

                                           "അതേ വീട്ടില് മൂത്ത ചേട്ടനും, ചേച്ചീം, പിന്നെ അച്ഛനും വെളുത്തിട്ടാ..ഞാനും അമ്മേം മാത്രം കറുത്തിട്ട്..അതിന് അച്ഛന്‍ തമാശ പോലെ പറയണ കാര്യം എന്താന്ന്‍ മനുവേട്ടന്റെ അമ്മക്ക് അറിയോ?"

                                           "ഇല്ല എന്താ..?"

                                            "ന്‍റെ അമ്മ വിമലക്ക് ആദ്യം ഉണ്ടാക്കാണ എന്തും നന്നായി ഉണ്ടാക്കാനറിയൂള്ളൂന്ന്‍ ..അവസാനം ഉണ്ടാക്കണ ദോശയായാലും, മീന്‍ വറുത്തതായാലും, കൊച്ചായാലും കരിച്ചേ ഉണ്ടാക്കൂള്ളൂന്ന്‍.."

                അതിന് മറുപടി അമ്മയുടെ പൊട്ടി ചിരി ആയിരുന്നു..ചിരിച്ച് ചിരിച്ച് ചുമ വന്നപ്പോള്‍ അയാള്‍ അടുക്കളയിലേക്ക് കയറി ചെന്നു..അയാളെ കണ്ടതും അവള്‍ക്ക് പരിഭ്രമം..അമ്മ ചിരിച്ച് കൊണ്ട്..

                                              "നിന്‍റെ പെണ്ണിന്‍റെ ഒരു കാര്യം.."

                 അവള്‍ വേഗം ഒരു പാത്രമെടുത്ത് ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ വെച്ച് പരിഭ്രമം പൂണ്ട്..

                                              "മനുവേട്ടന്‍ വാ..എല്ലാം റെഡിയാണ്.."

                   കുറേ നാളുകള്‍ക്ക് ശേഷം നല്ലൊരു പ്രഭാത ഭക്ഷണം കഴിച്ചത് പോലെ അയാള്‍ക്ക് തോന്നി..അത് പോലെ ഉച്ച ഭക്ഷണവും..അയാള്‍ക്ക് ഇഷ്ടമുള്ള കറികളും, വിഭവങ്ങളും..എല്ലാം കൊണ്ടും മനസ്സിനു തൃപ്തി നല്‍കിയ ദിവസം പോലെ..എങ്കിലും പുറത്ത് ബന്ധു വീടുകളില്‍ പോകാനുള്ള അമ്മയുടെ നിര്‍ദേശം മനു കേട്ടില്ല..മുറിയില്‍ അയാളും, അവളും തനിച്ചാകുന്ന സമയത്ത് മനപ്പൂര്‍വം അവര്‍ക്കിടയില്‍ മനു ഒരു മൗനം നിറഞ്ഞ ശൂന്യത സൃഷ്ടിച്ചു..പുസ്തകങ്ങള്‍ വായിച്ചും, സുഖമില്ലെന്നു പറഞ്ഞും ഒരു ശരീരംകൊണ്ട് ഒരകലം..മൂന്ന്‍ ദിവസങ്ങള്‍ കടന്ന്‍ പോയിട്ടും അവള്‍ക്ക് അയാളോട് യാതൊരു വിധ നീരസവും തോന്നിയില്ല..വീട് ഒരുക്കുന്നതിലും, ഭര്‍ത്താവിനു ഇഷ്ടമുള്ള ഭക്ഷണം നല്‍കുന്നതിലും, ഭര്‍ത്താവിന്‍റെ ഇഷ്ടം നോക്കി പരിചരിക്കുന്നതിലും, ..

                                                 "മോനെ നീയോ അവളെ പുറത്ത് കൊണ്ട് പോണില്ല..ആ കൊച്ച് ഇന്നുച്ചക്ക് അതിന്‍റെ വീട് വരെ ഒന്ന്‍ പോയി വരട്ടെ..നാളെ ഉച്ചക്ക് നീ പോയി തിരികെ കൊണ്ട് വന്നോ"

               ഒരു മൂളല്‍ സമ്മതം നല്‍കി..ഉച്ചക്ക് മനസ്സില്ലാമനസ്സോടെയാണ് അവള്‍ പോയത്..മുറിയിലും, വീടിനുള്ളിലും ഒരു ഇരുട്ട് ബാധിച്ച പോലെ അയാള്‍ക്ക് തോന്നി..തോന്നല്‍ അമ്മ തന്നെയാണ് വിളിച്ച് പറഞ്ഞത്..

                                            "ആ കൊച്ച് പോയതോടെ വീടുറങ്ങി..ദൈവാ അതിനെ നമുക്ക് നല്‍കീത്.."

               അമ്മയുടെ വാക്കില്‍ നിന്നും ഭാര്യ സങ്കല്പത്തിലെ മൂന്നാം നിബന്ധന മനു ഓര്‍ത്തുപോയി..മൂന്ന്‍ മാത്രമല്ല, നാലും അതിനെ അനുകൂലിക്കുന്ന മറ്റുള്ളവരുടെ വാക്കുകളും

                                           "സ്നേഹമുള്ള കുട്ടി ആയിരിക്കണം..എല്ലാവരേയും കെയര്‍ ചെയ്യുന്നവള്‍ ആകണം.."

             വീട് പകല്‍ മായുന്നതിനു മുന്‍പേ ഇരുണ്ടത് പോലെ മനുവിന് തോന്നി.മനസ്സ് അവള്‍ പോയതിന് ശേഷം വല്ലാതെ വിഷമിക്കുന്നു..അവളുടെ കൂടെ പോകണമായിരുന്നു..മനസ്സില്‍ കാണാന്‍ തോന്നുന്നത് പോലെ..ആ കറുപ്പിനും ഒരു വശ്യവും, അഴകുമുണ്ട്...ഒരു ഓമനത്വം..മൂന്ന്‍ ദിവസമായി കാണാതെ പോയത്..രണ്ട്‌ ദിവസം മുന്‍പ് അടുത്ത സ്നേഹിതരില്‍ ഒരുവന്‍  പറഞ്ഞ കാര്യം കൊണ്ടാണ് അവളുടെ കൂടെ പോകാതിരുന്നത്..

                                              'എടാ ഇതെല്ലാം ബുദ്ധിയോടെ കൈ കാര്യം ചെയ്താല്‍ ഒരു വര്‍ഷം കൊണ്ട് ഡിവോഴ്സ് നടത്താം..ഒരു കാര്യത്തിനും അവളുടെ വീട്ടിലേക്ക് പോകരുത്, വീട്ടുക്കാരോട് സംസാരിക്കരുത്..അവളോടും അടുപ്പം കാണിക്കരുത്..എന്തിന് പേര് പോലും വിളിക്കരുത്..എന്തിനും ഒരു വലിയ അകലം..കുറേ  കഴിയുമ്പോള്‍ അവര്‍ തന്നെ ഒഴിഞ്ഞു പോകും..നിനക്ക് വേറെ ആറ്റന്‍ പെണ്ണിനേം കെട്ടാം.."

                                              " ചെറ്റേ..ഒരുത്തന്‍റെ കുടുംബം കലക്കാന്‍ നോക്കുന്നോടാ??കൊറച്ച് നെറം കൊറഞ്ഞൂന്നു വെച്ച്..എടാ പത്ത് പൊരുത്തം കൂടാതെ പതിനൊന്നാമത്തെ ഒരു പൊരുത്തമുണ്ട്.."ഭാഗ്യം"..മനു നീ വെറുതെ ഈ കഴുതകള്‍ പറയണ കേട്ട്.."

            വൈകീട്ട് അമ്മയുടെ കൂടെ ഭക്ഷണം കഴിക്കുമ്പോള്‍ രുചി തോന്നിയില്ല..കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് മുറിയിലേക്ക്..എല്ലാം താളം തെറ്റിയ പോലെ..ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനു തീരുമാനിച്ചു..

                                               ''നാളെ രാവിലെ ഉറക്കമുണര്‍ന്നാല്‍ അവളെ പോയി കൊണ്ട് വരണം..എനിക്ക് ദൈവം  പതിനൊന്നാമത്തെ പൊരുത്തം ചേര്‍ത്ത് നല്‍കിയ നിധിയാണ്‌ അവള്‍..അത് മനസ്സിലാക്കാന്‍ കഴിയാതെ കറുപ്പിന്റെ പേരില്‍..."

          രാവിലെ ഉണര്‍ന്നപ്പോള്‍ മുന്നില്‍ കണ്ടത് ടീപ്പോയില്‍ ചൂടന്‍ ചായയും,പിന്നെ ന്യൂസ് പേപ്പറും,മുറിയില്‍ ഒരു സുഗന്ധ പൂരിതമായ വെളിച്ചം..മനസ്സില്‍ പുതിയ ഒരു ഉണര്‍വ്..

                                             "അവളായിരിക്കുമോ?? അല്ലെങ്കില്‍ അമ്മ..??

         താഴെ നിന്നും ഒരു ഒരു ചിരി..അതിന്റെ തുടര്‍ച്ച പോലെ അമ്മയുടെ ചിരി..അയാള്‍ രണ്ടും കല്പിച്ച് കല്യാണം കഴിഞ്ഞ് ആദ്യമായി ഉറക്കെ, സ്നേഹത്തോടെ വിളിച്ചു..

                                            "നിഷാ...."
       
           ആ വിളിയുടെ തുടര്‍ പ്രതിധ്വനി പോലെ കോണി പ്പടികള്‍ ആരോ ചാടി കയറി വരുന്നു..ഒരു വലിയ കിതപ്പോടെ മുന്നില്‍ അവള്‍..പകച്ച് വലിയ കണ്ണുകള്‍ പുറത്തേക്ക് തള്ളി

                                          ''എന്താ മനുവേട്ടാ..ചായക്ക് ചൂട് പോരെ??"

            അവന്‍ അവളെ പ്രണയത്തോടെ അടി മുടി നോക്കി..ആദ്യമായി കാണുന്നത് പോലെ..അവളുടെ കിതപ്പ് സാവധാനം നെഞ്ചിടിപ്പായി മാറി അവനില്‍ നിന്നും ഒരു വാക്ക് കേള്‍ക്കാന്‍ കൊതിയോടെ..

                                            "എപ്പോഴോ വന്നത്??"

            ആ കണ്ണുകള്‍ വീണ്ടും താമര പോലെ വിടര്‍ന്നു..സന്തോഷം, സങ്കടം, കണ്ണ് നീര്‍ എല്ലാം സമം ചേര്‍ത്ത ഭാവം..

                                             "പോയിട്ട് രാത്രി ഉറങ്ങാന്‍ പോലും പറ്റിയില്ല..മനുവേട്ടനെ  കാണാന്‍ പറ്റാതെ കൊറേ കരഞ്ഞു..വെളുപ്പിന് അഞ്ചു മണിക്ക് ചേട്ടന്‍ കൊണ്ടോന്നാക്കി. ഇവിടെ വന്ന് മനുവേട്ടനെ കണ്ടപ്പോ സമാധാനായി...ഏട്ടനില്ലാതെ എനിക്ക്.....

             അവളുടെ വാക്കുകള്‍ മുഴുവനാക്കാന്‍ സമ്മതിക്കാതെ മനുവിന്‍റെ ചുണ്ടുകള്‍ ആ വാക്കുകളെ വിഴുങ്ങി..തരിച്ച് നിന്ന നിഷയെ കുറേ സമയം ആ ചുണ്ടുകള്‍ കീഴടക്കി..ഒരു വാക്ക് പോലും പറയാന്‍ സമ്മതിക്കാതെ..പിന്നെ അവന്‍റെ കൈകള്‍ ടേബിളിലെ കുങ്കുമ ചെപ്പിലേക്ക്..അതില്‍ നിന്നും ഒരു നുള്ള് എടുത്ത് നിഷയുടെ സീമന്ത രേഖയിലേക്ക്..

             നെഞ്ചില്‍ ചാഞ്ഞു കിടക്കുന്ന നിഷയെ പതുക്കെ തള്ളി മാറ്റി മനു ചിരിയോടെ അവളുടെ ചെവിയില്‍ പറഞ്ഞു..

                                                 "ഞാന്‍ പല്ല് തെച്ചിട്ടില്ലാ..വായ നാറുന്നുണ്ടാകും.."

             നിഷ അവനെ ഒന്ന്‍ കൂടി മുറുകെ പുണര്‍ന്ന്‍ ആനന്ദ നിര്‍വൃതിയോടെ പറഞ്ഞു..

                                                 "സാരല്ല്യ..ഈ താലി കഴുത്തില്‍ വീണേല്‍ പിന്നെ ഈ  നിശ്വാസമാണ് എന്‍റെ ശ്വാസം.."
   
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
                       

           

                         




                 

       





     










2016, ഫെബ്രുവരി 17, ബുധനാഴ്‌ച

ഗങ്ങാരന്‍ പാര്‍ക്ക്.."

                                           


                                       
                                   ആരാണ് ഇങ്ങിനെയൊരു പേര് നല്‍കിയതെന്ന് അറിയില്ല..ഒരു പക്ഷെ ഞങ്ങളുടെ നാട്ടിലെ ആര്‍ക്കും അറിയില്ല..കാലം പതിച്ച് നല്‍കിയ ഒരു പേരായിരിക്കാം...എങ്കിലും ഇന്നും മനസ്സിലെ ഭൂതക്കാലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരോര്‍മ്മ..അതാണ് ഗങ്ങാരന്‍ പാര്‍ക്ക്..അടുത്ത സ്നേഹിതന്‍ ശ്രീജുവിന്റെ അച്ഛന്‍ ഗംഗാധരന്‍ ചേട്ടന്‍ ആയിരുന്നു മൂന്ന്‍ വശത്തും പ്രവേശനമുള്ള റോഡിനരികില്‍ നിന്നിരുന്ന ആ സ്ഥലത്തിന്‍റെ ഉടമ..ആ സ്ഥലമായിരുന്നു ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ അംഗീകൃത കളിസ്ഥലം..അതായിരുന്നു ഞങ്ങളുടെ പാര്‍ക്ക്..അത് തന്നെ ആയിരുന്നു ഞങ്ങളുടെ നാഷണല്‍ സ്റ്റേഡിയവും...

          "അമ്മേ ഗങ്ങാരന്‍ പാര്‍ക്കില്‍ കളിക്കാന്‍ പൊയ്ക്കോട്ടേ?"

                                           ക്രിക്കറ്റ് എന്ന വിനോദം കടന്ന്‍ വന്നിട്ടില്ലാത്ത ഒരു ബാല്യ ക്കാലം..അന്ന്‍ സ്ക്കൂള്‍ വിട്ട് വന്നാല്‍ ചായ കുടി കഴിഞ്ഞാല്‍ ആദ്യം പോകാന്‍ കൊതിക്കുന്നത് ഗങ്ങാരന്‍ പാര്‍ക്കിലേക്ക് ആണ്...പ്രദേശത്തെ ഒരു വിധം ബാല്യ കൌമാരങ്ങളും അവിടെ ആ സമയത്ത് ഉണ്ടാകും..എന്നോ അന്യം നിന്ന് പോയ കലാരൂപങ്ങളും, വിനോദങ്ങളുമായി..മനസ്സില്‍ ജാതിയും, മതവും, പാര്‍ട്ടിയും, വേര്‍തിരിവുമില്ലാതെ...

                                              അമ്മയുടെ സമ്മതം വാങ്ങി പോകുന്നതിനു മുന്‍പ് വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കൂട്ടിയിട്ടിക്കുന്ന കറുത്ത പൂഴിമണ്ണ്‍ തേടി പോകും..അവിടെ കുഴിയാനകള്‍ കൂട്ടി വെച്ച മണ്‍കുഴികളിലെവിടെയോ തലേന്ന്‍ ഞാന്‍ ഒളിപ്പിച്ച് വെച്ച അരിയാ സുണ്ട (ഗോലി) എടുത്ത് തുടച്ച് പൊക്കറ്റില്‍ ഇടും..പോക്കറ്റില്‍ ഇടുന്നതിനു മുന്‍പ് പോക്കറ്റ് പരിശോധിക്കണം..ഒരു ചെറിയ തുള മതി വൈരം പോലെ സൂക്ഷിക്കുന്ന ഗോലികള്‍ നഷ്ടപ്പെടാന്‍..കുഞ്ഞി മോഷ്ടാക്കളെ പേടിച്ചാണ് വൈകുന്നേരം ആരും കാണാതെ കുഴിച്ചിടുന്നതും.അത്രയും വിലപ്പെട്ട നിധിയായിരുന്നു ആ പളുങ്ക് ഗോളങ്ങള്‍..പിന്നെ വേണ്ടത് തീപ്പെട്ടി പടമാണ്..അത് ഒളിച്ചു വെച്ചിരിക്കുന്നത് ഉപയോഗിക്കാത്ത പുതിയ അടുക്കളയിലെ പഴയ ഒരു കിണ്ടിയില്‍..എത്രയോ ദിവസങ്ങള്‍ പലയിടത്തും അലഞ്ഞു അവിടെ നിന്നും കിട്ടുന്ന തീപ്പെട്ടി സംഘടിപ്പിച്ച് അതില്‍ നിന്നും കീറിയെടുത്ത വിലപ്പെട്ട മറ്റൊരു വസ്തു..അതും അടുത്ത പോക്കറ്റില്‍ നിക്ഷേപിക്കും..അടുത്തത് കൊത്ത് കൊണ്ട് ചേട്ടന്‍ ഉപേക്ഷിച്ച ഒരു മര പമ്പരവും, അതിന്‍റെ നൂലും..എല്ലാം പോക്കറ്റില്‍ തിരുകി പോകാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും അമ്മയുടെ വാത്സല്യം കലര്‍ന്ന ഒരു മുന്നറിയിപ്പ്...

       "വെളക്ക് കത്തിക്കണേ മുന്ന് പോന്നൊ...അല്ലെങ്കി ഞാന്‍ വടീം കൊണ്ട് വരും.."

                                       ഉരിഞ്ഞു താഴെ പോകുന്ന ട്രൗസര്‍ ഒന്ന്‍ കൂടി ഉറപ്പിച്ച് മുറ്റത്തെ തെങ്ങില്‍ ചാരി വെച്ചിരിക്കുന്ന പഴയ സൈക്കിള്‍ ടയര്‍ എടുത്ത്, അതിനുള്ളില്‍ തിരുകി വെച്ച വടിയെടുത്ത് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യും...വായ കൊണ്ട്...

             "ടറും..ട്രും..ട്രൂം.."

                                     വായ കൊണ്ട് തന്നെ ആക്സിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വടി കൊണ്ട് ടയര്‍ പതുക്കെ ഉരുട്ടി പാര്‍ക്കിലേക്ക്..കട്ടപ്പുള്ളി വളവില്‍ നീട്ടി ഹോണ്‍ അടിക്കണം...അപ്പുറത്ത് നിന്ന് ഒരു ടയര്‍ വണ്ടി വന്നോലോ..വായില്‍ തന്നെ ഘടിപ്പിച്ച എയര്‍ ഹോണ്‍ നീട്ടിയടിക്കും...

           "പീ..പീ..പീ..."

                                   അടുത്ത വളപ്പ് ചക്കി, അമ്മിണി,വിലാസു എന്നീ മൂന്ന്‍ ചേച്ചി അനുജത്തിന്മാരുടെതാണ്..വീടിനു മുന്നില്‍ വൈകുന്നേരങ്ങളില്‍ പരസ്പരം തലയില്‍ നിന്നും പേനെടുത്ത് തീരാത്ത വര്‍ത്തമാനം പറഞ്ഞിരിക്കുന്ന അവര്‍ എന്നെ കാണുമ്പോള്‍ എന്നും ചോദിക്കുന്ന ചോദ്യം ആവര്‍ത്തിക്കും...

         "തക്കുടു മോന്‍ കളിക്കാന്‍ പോവാ??"

                                  ഏതാനും അടി മുന്നോട്ട് വെച്ചാല്‍ ചരിത്ര പ്രധാനമായ ഗങ്ങാരന്‍ പാര്‍ക്ക്.മുന്നില്‍  ആവേശമായി..കരിങ്കോട്ട മരവും, ചീമ പത്തലും അതിരിടുന്ന പാപ്പു ചേട്ടന്‍റെ പറമ്പില്‍ നിന്നോ, ചെങ്കല്ലു വിരിച്ച അനാറ്റ് റോഡില്‍ നിന്നോ പാര്‍ക്കിലേക്ക് പ്രവേശിക്കാം..അവിടെ നിന്നും കയറുന്നത് അന്താരാഷ്ട്ര നിലവാരമുള്ള കാര്‍ റേസിങ്ങ് ട്രാക്കിലേക്ക്..വളഞ്ഞു പുളഞ്ഞു സൃഷ്ടിച്ച ഒരു ഉഗ്രന്‍ ട്രാക്ക് എന്നും വളര്‍ന്ന്‍ വരുന്ന മുത്തങ്ങ, കൊട്ടങ്ങ,മുക്കൂറ്റി, തുമ്പ എന്നീ കൊച്ചു ചെടികളും, പെരു, ഊരാന്‍ കായ ചെടി, കുറുന്തോട്ടി എന്നീ കുറ്റി ചെടികളും പറിച്ച് വൃത്തിയാക്കി നിര്‍മ്മിച്ച ട്രാക്കില്‍ "മേക്ക് ഇന്‍ ഇന്ത്യ" വാഹനങ്ങള്‍ ചീറി പായുന്നുണ്ടാകും..എന്നേക്കാള്‍ കുറച്ചു മുതിര്‍ന്നവര്‍, എന്‍റെ ചേട്ടന്‍റെ പ്രായത്തിലുള്ള സംഘമാണ് അവിടുത്തെ പ്രമാണികള്‍ ..അത്തരം വാഹനം ഉണ്ടാക്കുന്നതിലും വൈദഗ്ദ്യം വേണം..നല്ല ക്ഷമയും, സാങ്കേതിക തികവും ആവശ്യമാണ്.പിന്നെ അധികം തേയാത്ത ചെരിപ്പും വേണം..

                               അവിടെ ചീറി പായുന്ന വണ്ടികളില്‍ ഏറ്റവും മികച്ചത് "മുല്ലേഴത്ത് മുരളി''യുടെതാണ്...നല്ല പഴയ ലൂണാര്‍ ചെരിപ്പില്‍  ചക്രങ്ങള്‍ തുല്യമായി കോമ്പസ് ഉപയോഗിച്ച് സമ അളവില്‍ വെട്ടിയെടുത്ത്, കുട കമ്പിയുടെ ഇരു വശത്തും കോര്‍ത്ത് നടുവില്‍ ഒരു പ്ലാസ്ടിക്ക് പൈപ്പ് പിടിപ്പിച്ച് അതിന്‍റെ  നടുവില്‍ നിന്നും മുള കഷ്ണം കൊണ്ട് നീളത്തിലുള്ള ഒരു കമ്പ് വെച്ച് അതിനറ്റത്ത് വഴുത പന്തന്‍ വളച്ച് നല്ലൊരു സ്ടീയരിങ്ങു വീല്‍ പിടിപ്പിച്ച അതി മനോഹരമായ അലങ്കരിച്ച ഒരു വണ്ടി...അതായിരുന്നു റേസിങ്ങ് ട്രാക്കിലെ ഹീറോ..ഞങ്ങള്‍ കുട്ടികള്‍ ആ വണ്ടിയും നോക്കി ഇരിക്കുമ്പോള്‍ അതി വിദഗ്ദനെ പോലെ മുരളി ട്രാക്കില്‍ വണ്ടിയോടിക്കും..എതിരെ വരുന്ന അതേ രൂപമുള്ള ചെരിപ്പ് ചക്ര വണ്ടികള്‍ക്ക് ഒരു അമ്മായി  പീപ്പി(അമ്പല പറമ്പില്‍ നിന്നും വാങ്ങുന്ന) കൊണ്ട് മുന്നറിയിപ്പ് നല്‍കും..മുരളിയുടെ ചെരിപ്പ് വണ്ടിയുടെ പിന്നില്‍ ചില സമയത്ത് പഴയ ഇന്‍സ്ട്രുമെന്റ് ബോക്സ് കൊണ്ട് ഉണ്ടാക്കിയ എട്ടു ചക്രമുള്ള ട്രെയിലറും കാണാം..രണ്ടു പിടി മണ്ണുമായി ട്രാക്കില്‍ ഓടി നടക്കുന്നത് കണ്ടിട്ട് അത് പോലെ ഒരെണ്ണം സ്വന്തമാക്കാന്‍ മനസ്സ് കൊതിച്ചതിന്റെ അളവ് എത്ര പറഞ്ഞാലും തീരില്ല..

                            ട്രാക്കില്‍ നിന്നും കുറച്ച് മുന്നോട്ട് നടന്നാല്‍ ഒരു മൂവാണ്ടന്‍ മാവാണ്..എന്നും പൂക്കുന്ന, കായ്ക്കുന്ന ഒരു മാവ്..അതിന് ചുവട്ടില്‍ എന്‍റെ ചില സമപ്രയ വീരന്മാര്‍ ചുറ്റി നടക്കുന്നുണ്ടാകും..പൊഴിയുന്ന കണ്ണി മാങ്ങകള്‍ തേടി..പലരുടേയും മുഖവും, ചുണ്ടും മാങ്ങ കറ കൊണ്ടോ, കശുമാങ്ങ കറ കൊണ്ടോ പൊള്ളിയ അടയാളങ്ങള്‍..ബട്ടന്‍സ് പോയ നിക്കര്‍ ഇരുവശത്തും മടക്കി കുത്തി മാവിലേക്ക് നോക്കി നടക്കുന്ന ജൂനിയേഴ്സ്‌...

                         "നാട്ടിലെ രാജാവിന്‍റെ മൂട്ടിലൊരു ഓട്ട.."

                        "പോസ്ടാപ്പീസ് തുറന്ന്‍ കെടക്ക്ണു..ഒന്നടച്ച് വെക്കടാ പിത്ത കാടീ.."

                         ഏതെങ്കിലും വിരുദന്മാരുടെ ട്രൌസറിന്‍റെ പിന്‍ ഭാഗത്തോ, മുന്‍ ഭാഗത്തോ കാണുന്ന തുളയെ കളിയാക്കുന്ന വരികള്‍.. പാര്‍ക്കില്‍ കുഞ്ഞന്മാരായ ഞങ്ങള്‍ പലപ്പോഴും കാണികള്‍ തന്നെ..എല്ലാം കണ്ട് നടന്ന്‍ ആസ്വദിക്കുന്ന കാണികള്‍..മാവിന്‍ ചുവട്ടില്‍ നിന്നും മുന്നോട്ട് പോയാല്‍ അരിയസുണ്ട യുടെ ലോകമാണ്.."ആമ കളി, കുഴി കളി, രാശി കളി.." ആമ കളിയാണ്‌ പ്രധാനം..ഒരാളുടെ കയ്യില്‍ നിന്നും ഉണ്ടകള്‍ കയ്യില്ലാക്കാന്‍ നടക്കുന്ന ഉന്നം വേണ്ട കളി..കീശ നിറയെ ഉണ്ടകളും കിലുക്കി  വരച്ച കളത്തില്‍ നേരെ ഉണ്ടയെറിഞ്ഞു, പുറത്ത് പോയത് എതിരാളി കളത്തിലേക്ക്‌ നടു വിരലും,തള്ള വിരലും കൊണ്ട് കളത്തിലേക്ക് തിരിച്ച് തള്ളി, ചൂണ്ടി കാണിക്കുന്ന ഉണ്ടയെ മറ്റുള്ള ഉണ്ടകളില്‍ തട്ടാതെ അടിച്ചു തെറിപ്പിച്ചാല്‍ കളത്തിലെ മുഴുവന്‍ ഉണ്ടകളും സ്വന്തമാക്കുന്ന കളി..പ്രധാന കളിക്കാരന്‍ ഷാജിയാണ്..ഷാജിയുടെ ആമ കളിയിലെ ഉന്നവും പ്രസിദ്ധമാണ്..ഇരു കീശകളിലും കളിച്ചു കിട്ടിയ ഉണ്ടകള്‍, അതിനു പുറകെ അസോസിയേറ്റ് പോലെ  കൂട നടക്കുന്നവന്റെ കയ്യിലെ പ്ലാസ്ടിക്ക് കുപ്പിയില്‍ നീലയും, പച്ചയും, ചുവപ്പും, വെള്ളയും നിറമാര്‍ന്ന ഉണ്ടകള്‍..ഷാജിയുടെ കയ്യിലെ "വക്കന്‍" എന്ന് പറയുന്ന അരിയസുണ്ട നാട്ടില്‍ പ്രസിദ്ധമാണ്..അത് കൊണ്ടാണ് ഷാജി എന്നും കളത്തിലെ കായകളെ അടിച്ചു തെറിപ്പിക്കുന്നത്..ആ വക്കനോടും , നെല്ലിപ്പറമ്പത്ത് ഷാ ജിയോടും  കുഞ്ഞന്മാരായ ഞങ്ങള്‍ക്ക് ആരാധനയിരുന്നു..

                                                  പാര്‍ക്കില്‍ പിന്നെ  മുന്നോട്ട് നടന്നാല്‍ വേദനയുടെ ലോകമാണ്..രാശി കളിയുടെ അവസാന ഘട്ടം..മൂന്ന്‍ കുഴികളില്‍ "പച്ച" ചപ്പി ഒന്ന്‍, രണ്ട്‌ ..എന്നിങ്ങനെ രാശി വരെ നീളുന്ന വിവിധ കുഴികള്‍ താണ്ടി, അതിനിടയില്‍ അടുത്ത് കാണുന്ന എതിരാളിയുടെ അരിയാസുണ്ടയെ "ആരു തടുത്താലും വലിച്ചെറിയും" എന്ന നിയമപരമായ മുന്നറിയിപ്പ് നല്‍കി അടിച്ചു തെറിപ്പിക്കുന്ന കളി..അവസാനത്തെ രാശിക്കാരനാണ് ഹതഭാഗ്യന്‍..ആദ്യം രാശി നേടിയ ആള്‍ മുതല്‍ താഴോട്ട് അവസാനക്കാരനെ ശിക്ഷിക്കാം..ആദ്യത്തെ കുഴിയുടെ അരികില്‍ കൈ മടക്കി വെച്ച് അവസാനമായ പാവം കണ്ണുമടച്ച് ഇരിക്കും..മൂന്നാമത്തെ കുഴിയുടെ അടുത്ത് നിന്നും ജയിച്ചവര്‍ ചൂണ്ടു വിരലില്‍ ഉണ്ട വെച്ച് അവസാനക്കാരന്റെ മടക്കി വെച്ച കൈയുടെ നേരെ തൊടുത്ത് വിടും..ചിലത് കൊള്ളും, ചിലത് ലക്‌ഷ്യം തെറ്റും..കൊള്ളുമ്പോള്‍ അടിച്ചവന്‍ ചിരിക്കും..അടി കൊണ്ടവന്‍ വേദന കൊണ്ട് പുളയും..

                                                  പിന്നെയും  മുന്നിലേക്ക് പോയാല്‍ പമ്പരം കൊത്താണ്..അതും വേദനയുടെ, കളിയാണ്‌..ആപ്പ് എടുക്കാന്‍ വൈകിയാല്‍ തോല്‍വി..തോറ്റവന്റെ പമ്പരം കളത്തില്‍ വെച്ച് മറ്റുള്ളവര്‍ നൂല് ചുറ്റി ഉന്നം നോക്കി ആഞ്ഞു കൊത്തും..ആ പമ്പരത്തില്‍ വീഴുന്ന കുത്തുകള്‍ അതിന്‍റെ ഉടമസ്ഥന്റെ ഹൃദയത്തിലാണ് പതിക്കാറുള്ളത്..പമ്പരത്തില്‍ വീണ കുത്തുകള്‍ കണ്ട് കണ്ണ്‍ നിറയുന്ന എത്ര പേര്‍..പമ്പരം കളിയില്‍ അന്നത്തെ വിദഗ്ദന്‍ നടുമുറി സിദ്ധാനാണെന്നാണ് ഓര്‍മ്മ...എങ്കിലും പമ്പരം കറക്കി കൈയ്യിലും, കൈ തണ്ടയിലും, കാലിലും വെച്ച് ചില പൊടി കൈകള്‍ കാണിക്കുന്ന "കൊക്കൊത്തി രവി എന്ന കൂനന്‍ രവിയും മനസ്സില്‍ കടന്ന്‍ വരുന്നു..

                                                  അതിനപ്പുറം റോഡിന്‍റെ മറുവശം വരെ നീളുന്ന ലോകം പെണ്‍കുട്ടികളുടെ മാത്രമാണ്...പിന്നെ ഞങ്ങളെ പോലുള്ള കുഞ്ഞന്മാരുടെയും....നീളത്തില്‍ കളം വരച്ച് വട്ടു  കളിക്കുന്നവര്‍...

               "ആമാ റൈറ്റ്.. യെസ്...  ഒടുവില്‍ വരയില്‍ ചവിട്ടുമ്പോള്‍ "നോ" വിളി ഉയരുന്നു..പിന്നെ അടുത്ത ആളുടെ അവസരം..ചിലപ്പോള്‍ തൊങ്ങി തൊട്ട് കളിക്കുന്നതും കാണാം..ഒരു കളതിനകത്ത് തൊങ്ങി നടക്കുന്നായള്‍ പൊട്ടന്‍ എന്നറിയപ്പെടും..ഒറ്റകാലില്‍ തോങ്ങി കൊണ്ട് കളത്തിനകത്ത് കബളിപ്പിച്ച് ഓടുന്നവരെ തോങ്ങി തോടുക..ആരെയാണ് തൊടുന്നത് ആ നിമിഷം മുതല്‍ അയാള്‍ ആയിരിക്കും അടുത്ത പൊട്ടന്‍..കായികമായ ശാരീരികമായ ചലനങ്ങള്‍ വേണ്ടന്ന് വെച്ച് ഇരുന്ന്‍ കളിക്കുന്ന കൂട്ടരുണ്ട്..കല്ല്‌ കളിയും, പുള്ളിക്കളിയും ആണ് പ്രധാനം..രണ്ട്‌ കൂട്ടമായി തിരിഞ്ഞ് രണ്ട്‌ ഭാഗത്ത് പരസ്പരം തമ്മില്‍ കാണിക്കാതെ മണ്ണ്‍ കൊണ്ട് ചെറിയ പുള്ളികള്‍ ഉണ്ടാക്കി വെക്കും..ഉണ്ടാക്കി കഴിഞ്ഞാല്‍ ഉറക്കെ വിളിച്ച് പറയും.."പുള്ളിക്കും പുള്ളിക്കും തീ പിടിച്ചേ..." പിന്നെ ഇരു ഭാഗവും ഇരു വശത്ത് പോയി പുള്ളികള്‍ കണ്ട് പിടിച്ച് മായ്ച്ച് തുടങ്ങും...അവസാനം എല്ലാം കഴിയുമ്പോള്‍ കണ്ട് പിടിച്ച് മായ്ക്കാന്‍ കഴിയാത്ത പുള്ളികള്‍ പരസ്പരം കാണിച്ച് എണ്ണി തുടങ്ങും..ഏറ്റവും കൂടുതല്‍ പുള്ളികള്‍ മായ്ക്കാതെ അവശേഷിച്ച സംഘം വിജയികള്‍..

               മറ്റ് ചിലര്‍ പരസ്പരം തോളില്‍ കൈയ്യിട്ട് രണ്ട്‌ ഗ്രൂപ്പായി തിരിഞ്ഞ് ഉറക്കെ പാട്ട് പാടി കളിക്കും..അതും കണ്ടിരിക്കാന്‍ രസമാണ്..

             "ആതി രാവിലെ പൂ പറിക്കാന്‍ പോരുമോ??
               ആരെ നിങ്ങള്‍ക്കാവശ്യം..."

                                   മറ്റൊരു കൂട്ടര്‍ അഞ്ചു കല്ലുകള്‍ കൊണ്ട് അമ്മാനമാടുന്ന കളി...ഗങ്ങാരന്‍ പാര്‍ക്കില്‍ കളിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഇഷ്ടമാ..സ്വന്തം വീട്ടില്‍ കളിച്ചാല്‍ മാതാപിതാക്കള്‍ ചീത്ത പറയുന്നത് കൊണ്ട് പാര്‍ക്കില്‍ വന്നിരുന്ന്‍ കളിക്കും....

             'കല്ല്‌ കളിച്ചാ കുടുംബത്തെ ദാരിദ്ര്യം മാറില്ലാത്രേ"

                                                      ഇതിനെല്ലാം പുറമേ ഒരു മൂലയില്‍ കുറച്ച് കൂടി മുതിര്‍ന്നവരുടെ സംഘമുണ്ട്..നാട്ടിലെ യുവാക്കള്‍..മുല്ലേഴത്ത് വിജയ ചേട്ടനും, ജഗദീശ ചേട്ടനും, സീതി ബഷീര്‍ക്കാ  അങ്ങിനെ മറ്റ് ചിലര്‍..ഒരു തെങ്ങിന്‍ ചുവട്ടില്‍ പഞ്ചീസ് കളിക്കുന്ന സംഘം..ആവേശവും, ഒച്ചയും നിറഞ്ഞ കളിയില്‍ ചിലപ്പോള്‍ ചില തര്‍ക്കങ്ങള്‍ ഉരി തെരിയും...ഇത്തള്‍ കറക്കി മുകളിലേക്ക് എറിഞ്ഞു "പൊടി, അഞ്ച്, പതിനാറ് എന്നിങ്ങനെ എറിഞ്ഞു വീഴ്ത്തി കല്ലും,വടിയും കരുവാക്കി കളത്തിനു നടുവില്‍ പഴുക്കാന്‍ വിടുന്ന ആവേശം നിറഞ്ഞ കളി..

        "വീഴടീ മോളെ പതിനാറ്..."

        "ഒരു പൊടി വീഴ്ത്ത്  ചക്കരേ.."

                                                       ഈ കളികളില്‍ ഒന്നും ഉള്‍പ്പെടാന്‍ കഴിയാത്ത ഞങ്ങളുടെ കുഞ്ഞന്‍ സംഘത്തിനു ചില കുസൃതികള്‍ ആണ് വിനോദം...തീപ്പെട്ടി പടം കളിയും, ഇടക്ക് ചേട്ടന്മാരെ അനുകരിച്ച് പമ്പരം കൊത്തിയും, (പമ്പരം കറങ്ങില്ല.).പരസ്പരം മണ്ണ്‍ വാരി കളിച്ചും, ഊരാന്‍ കായ പറിച്ച് മുടിയിലും, ട്രൗസറിലും ഇട്ടും, കൂവചെടിയുടെ ഇളം കതിര്‍ എടുത്ത് അതില്‍ ഊതി പീപ്പി വിളിച്ചും എല്ലാം കണ്ട് കളികള്‍ പഠിക്കാന്‍ നടക്കുന്ന സംഘം..ഷിപ്പ് പടമുള്ള തീപ്പെട്ടി പടം വെക്കുമ്പോള്‍ അതിനെ ഷിപ്പ് വെച്ച് തന്നെ വെട്ടുന്ന കളി..ജയിക്കുന്നവന്റെ കയ്യില്‍ ഒരു വലിയ കെട്ട് തീപ്പെട്ടിപടം ഉണ്ടാകും.തോക്കുന്നവന്‍ പിന്നെ  നിരാശയോടെ നടക്കും..ആരെങ്കിലും വലിച്ചെറിഞ്ഞ തീപ്പെട്ടി കൂട് തേടി..തീപ്പെട്ടി പടം കണ്ടെത്തി കയ്യില്‍ നിന്നും  പോയത് തിരിച്ച് പിടിക്കാന്‍ വേണ്ടി..

                                                    വൈകീട്ട് ആ കൊച്ചു പറമ്പില്‍ ഇരുളും വരെ എത്ര പേര് വന്നു പോകുന്നുവെന്ന് കണക്കില്ല...ഒരു നാടിന്‍റെ തലമുറയുടെ വിനോദ ശാല ആയിരുന്നു അവിടം...ഇടക്ക് വലിയ ചേട്ടന്മാര്‍ കബഡി കളിക്കും...പിന്നെ പോല്ല കളിക്കും..ക്രിക്കറ്റിന്റെ ആദിമ രൂപമായ കുട്ടിയും, കോലും കളിക്കും..

              "കാത്താ"

                                                   വടിയുമായി നില്‍ക്കുന്നവന്റെ നേരെ കുട്ടി എറിയാന്‍ ഒരാള്‍.."കാത്തെ " എന്ന് കേട്ടാല്‍ കുട്ടിയെറിയും, കുട്ടിയെ കോല് വെച്ച് അടിച്ച് തെറിപ്പിച്ച്, തെറിച്ച് വീണ ദൂരം എണ്ണി തിട്ടപ്പെടുത്തണം..കൂടുതല്‍ ദൂരം പോയാല്‍ അയാള്‍ വിജയി..അടിച്ച് തെറിപ്പിക്കുമ്പോള്‍ കുട്ടിയെ  ആരെങ്കിലും പിടിച്ചാല്‍ അയാള്‍ പുറത്ത്...അങ്ങിനെ കുറേ വിനോദങ്ങള്‍..കളിയുടെ മൂര്‍ദ്ധന്യത്തില്‍ ദൂരെ നിന്ന് ഒരു ബെല്ല് കേള്‍ക്കും വായില്‍ വെള്ളമൂറി കൊണ്ട്...

         "ഡിലൈറ്റ് പാല്‍ ഐസ്.."

                                                    അതുമല്ലെങ്കില്‍ ഒരു കൂട്ട മണി അടി..എല്ലാ വായിലും കപ്പലോടിക്കുന്ന വെള്ളം നിറക്കുന്ന കൂട്ടമണി...

          "മദാമ്മ പൂട വരണേ.."

                                                    പോക്കറ്റില്‍ അരിയാസുണ്ട മാത്രമുള്ള പലര്‍ക്കും കണ്ട് കൊതിക്കാനാണ് വിധി...ചില്ലറ കയ്യിലുള്ള ആരെങ്കിലും വാങ്ങും..എല്ലാവരേയും നോക്കി ഐസ് തിന്നാന്‍ തുടങ്ങുമ്പോള്‍ കുറേ ജോഡി കണ്ണുകളും, അതിന്‍റെ നേര്‍ പകുതി വായും അത് നോക്കി കൊതിക്കും. കൊതി പിടിപ്പിക്കാന്‍ ഐസ് വില്പനക്കാരന്‍ ഇടക്ക് തന്‍റെ മണി വീണ്ടും വീണ്ടും അടിക്കും..പിന്നിലെ പെട്ടിയില്‍ നിന്നും കോലില്‍ കോര്‍ത്ത ഐസ് എടുത്ത് ഒന്ന്‍ കാണിച്ച് വീണ്ടും പെട്ടിയില്‍ തിരിച്ചിടും...ഐസ് കഴിക്കുന്നവനെ നോക്കി കൊതി പൂണ്ട് നില്ക്കുമ്പോള്‍ ആരെങ്കിലും മുതിര്‍ന്നവര്‍ അവനെ ഗുണ ദോഷിക്കും...

        "ചെക്കാ വെറുതെ കൊതി കിട്ടി തൂറ്റളക്കം പിടിക്കണ്ടാ..പോയി മാറി നിന്ന് തിന്നോ..

                        ഇരുള് വീഴുമ്പോള്‍ തിരിച്ച് ടയര്‍ ഉരുട്ടി വീട്ടിലേക്ക് നടക്കും..നാളെ വീണ്ടും തിരികെ വരാമെന്ന ഉറപ്പില്‍..വീട്ടില്‍ ചെന്ന്‍ ക്ഷീണത്തോടെ പടി കയറാന്‍ തുടങ്ങുമ്പോള്‍ അമ്മ അഴുക്ക് പുരണ്ട മുഴിഞ്ഞ ട്രൗസര്‍ നോക്കി പറയും...

       "നീയെന്താ കല്ല്‌ വെട്ടാന്‍ പോയതാ..പോയി മേല് കഴുകി ട്രൗസര്‍ മാറി നാമം ചൊല്ലിയേ.."

                                                  ഗങ്ങാരന്‍ പാര്‍ക്കിനു മുകളില്‍ ചില സമയം ഏഴ് മണി വരെ സൂര്യന്‍ കത്തി നില്‍ക്കും..ആ മണ്ണിനു കുട്ടികളെ അത്രക്കും ഇഷ്ടമായിരുന്നു..നാട്ടില്‍ ആദ്യമായി സൈക്കിള്‍ യജ്ഞം വന്നത് അവിടെ തന്നെയാണ്..എന്നും വൈകീട്ട് പാട്ടും, കൂത്തുമായി കുറേ ദിനങ്ങള്‍.

                                         ക്രിക്കറ്റ് ഒരു രോഗം പോലെ പടര്‍ന്ന്‍ പന്തലിക്കും വരെ ഗങ്ങാരന്‍ പാര്‍ക്ക് ആയിരുന്നു ഞങ്ങളുടെ നെഹ്‌റു പാര്‍ക്കും, സ്റ്റേഡിയവും..ഒരു നാട്ടിലെ തലമുറക്ക് വേണ്ടി തുറന്ന്‍ വെച്ച പാര്‍ക്ക്..ഒരിക്കല്‍ പോലും അതിന്‍റെ ഉടമയായ ഗംഗാധരന്‍ ചേട്ടന്‍ അവിടെ വന്നു കുട്ടികളുടെ കളികള്‍ തടസ്സപ്പെടുത്തിയിട്ടില്ല...പിന്നീട് ഞാന്‍ മുതിര്‍ന്നപ്പോള്‍ അദ്ദേഹം ആ സ്ഥലം വിറ്റു...അതിനു ചുറ്റും ഒരു വേലി വന്നതോടെ, അതിനേക്കാള്‍ ഭയാനകമായി ക്രിക്കറ്റ് വന്നതോടെ പഴയ കളികള്‍ അന്യാധീനമായി...ഗങ്ങാരന്‍ പാര്‍ക്ക് ഒരു ഓര്‍മ്മ മാത്രമായി..

                                       ഇന്ന്‍ ഈ വാക്കുകള്‍ എഴുതി മദ്ധ്യ വയസ്സിന്‍റെ പടി വാതിലില്‍ നില്ക്കുമ്പോള്‍ ആ പഴയ ഭൂതക്കാലം തിളങ്ങുന്ന മുത്തായി മുന്നില്‍ മാറുന്നു..എന്‍റെ മക്കള്‍ ഒരു വീടിനകത്ത് ടാബിലും, വീഡിയോ ഗെയിമിലും, കൊച്ചു ടി.വിയിലും, മോണോ പോളിയിലും ബാല്യം തളച്ചിട്ട് കാണുമ്പോള്‍ പഴയ ഗങ്ങാരന്‍ പാര്‍ക്ക് ഇവര്‍ക്ക് അന്യമായതിന്റെ ഭാഗ്യക്കേട് ഓര്‍ത്ത് പോകുന്നു..പ്രകുതിയില്‍ നിന്നും,അതിലെ ചേറില്‍ നിന്നും, പൊടിയില്‍ നിന്നും ജനിച്ച് വളര്‍ന്ന എന്‍റെ പഴയ തലമുറയും..അതെല്ലാം അന്യമായി പോയ ബ്രോയ്ലര്‍ പുതു തലമുറയും തമ്മില്‍ ഒത്തിരി അന്തമുണ്ട്..ടി.വി യില്‍ പഴയ "തൊഴു കൈ നീട്ടി ഉണരും " എന്ന പാട്ട് കേള്‍ക്കുബോള്‍ മുഖം തിരിക്കുന്ന പുതു തലമുറ...പകരം "ഇതെന്തൂട്ടാ ക്ടാവേ..ഇതെന്തൂട്ടായിത്.." എന്ന പാട്ടിനു മുന്നില്‍ തുള്ളുന്ന തലമുറ ..അവര്‍ക്കറിയില്ല അന്നത്തെ ഗങ്ങാരന്‍ പാര്‍ക്കും, കളികളും നല്‍കിയ ഊര്‍ജ്ജം ...അളന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല..ഒപ്പം മറക്കാനും കഴിയില്ല...ഗങ്ങാരന്‍ പാര്‍ക്കിനെ..എന്നും..എന്നെന്നും..


 ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍..    
       



                                 


















2016, ഫെബ്രുവരി 13, ശനിയാഴ്‌ച

പ്രണയ ദിനത്തിലൊരു പ്രിയ നിമിഷം..

                   


              
                                   "പ്രണയ ദിനമായിട്ടാണോ ബാങ്കില്‍ ഇത്രയും തിരക്ക്..??"

                പണമിടാനും, എടുക്കാനും, പണയം വെക്കാനും, പണയമെടുക്കാനും കുറേ പേര്‍. പ്രകാശന്‍ ചുറ്റും നോക്കി..പണമെടുക്കാന്‍ വരുന്നവരുടെ, പണയം വെക്കാന്‍ വരുന്നവരുടെ മുഖഭാവങ്ങള്‍..സന്തോഷം, സങ്കടം, ആകാംക്ഷ..പല തരം സമ്മിശ്ര ഭാവങ്ങള്‍..അതില്‍ രണ്ടാം ഭാവമാണ് തനിക്ക്..അയാള്‍ ഓര്‍ത്തു..
അറ്റ്‌ നോറ്റ് സമ്പാദിച്ച കഴുത്തിലിട്ട വിയര്‍പ്പ് കുതിര്‍ന്ന നൂല്‍ മാല ഇന്ന്‍ പണയം വെക്കണം...എങ്കിലേ അനുജത്തിയുടെ പ്രസവത്തിന്റെ ചിലവ് നടത്താന്‍ പറ്റൂ...

              മരകസേരയില്‍ ചാരിയിരുന്ന് പ്രകാശന്‍ തന്നെ കുറിച്ച് സ്വയം വിലയിരുത്താന്‍ തുടങ്ങി..അച്ഛന്‍ നഷ്ടമായപ്പോള്‍ തുടങ്ങിയ ഓട്ടമാ..ഒരു കൊച്ചു ഓട്ടോ റിക്ഷയുമായി..രാവും, പകലുമില്ലാതെ..കിട്ടുന്നതെല്ലാം ചിലവാക്കിയത് സ്വന്തം കുടുംബത്തിന്..മൂന്ന്‍ സഹോദരിമാരുടെ വിവാഹം, അവരുടെ വിവാഹത്തിന് ശേഷമുള്ള മറ്റ് ചിലവുകള്‍..എങ്കിലും ഒരു മടിയും കൂടാതെ എല്ലാം നടത്തി..ഇന്നും നടത്തുന്നു..അതിനിടയില്‍ മനപൂര്‍വ്വം ഒഴിവാക്കിയ സ്വന്തം വിവാഹം..പലരും ചോദിച്ചു..പലരും നിര്‍ബന്ധിച്ചു..

                              "സമയമായിട്ടില്ല..ഇപ്പൊ എന്തായാലും വേണ്ടാ..."

                              "പ്രകാശന്‍.."

              ടെല്ലറില്‍ നിന്നും കാഷ്യര്‍ വിളിച്ചപ്പോള്‍ ഓര്‍മ്മകള്‍ക്ക് താല്‍കാലികമായി വിട പറഞ്ഞ് കസേരയില്‍ നിന്നും എഴുന്നേറ്റ് പോകുമ്പോള്‍ പ്രകാശന്‍ ഇടത് വശത്ത് നില്‍ക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്..മനസ്സിലേക്ക് ഒരു മിന്നല്‍ പിണര്‍..കാഴ്ച മങ്ങിയത് പോലെ...മാല പണയപ്പെടുത്തി വാങ്ങിയ പണം എണ്ണി നോക്കുമ്പോളും പ്രകാശന്‍റെ നോട്ടം അവരില്‍ തന്നെയായിരുന്നു.
ആ മുഖം..കണ്ണുകളില്‍ തളം കെട്ടി നില്‍ക്കുന്ന ആഴത്തിലുള്ള ദുഃഖം,തൂവെള്ള വസ്ത്രം, ആഭരണം പോലുമില്ലാത്ത ശരീരം. അവരും പൈസ വാങ്ങി ബാങ്കിന് പുറത്തേക്ക് നടന്നു..പിന്നാലെ പ്രകാശനും..എന്നെ മനസ്സിലായിട്ടില്ല..പ്രകാശന്‍ സ്വയം പറഞ്ഞു..എങ്ങിനെ മനസ്സിലാക്കാന്‍ ..നര കയറിയ മുടിയും, താടിയും...ഇരുപത്തി മൂന്ന്‍ കൊല്ലം മുന്‍പാണ് അവസാനമായി കണ്ടത്..പരീക്ഷ അവസാനിച്ച ആ ദിവസം..നീണ്ട കാലം തന്നില്‍ വരുത്തിയ മാറ്റം മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കില്ല..തനിക്ക് മനസ്സിലായി..ഒറ്റ നോട്ടത്തില്‍..ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖം..മനസ്സില്‍ നിന്നും മായാത്ത മുഖം...

                               "ആശ.."

               പ്രകാശന്‍റെ പിന്‍ വിളിയില്‍ അവര്‍ തിരിഞ്ഞു..ഒരു അപരിചിത ഭാവത്തോടെ..പ്രകാശന്‍ ഒന്ന്‍ പരുങ്ങി കൊണ്ട്

                              "ആശ .കെ.വി അല്ലേ??"

               അവള്‍ അതെയെന്ന്‍ തലയാട്ടിയപ്പോള്‍ പ്രകാശന് സമാധാനമായി..തല ചൊറിഞ്ഞു കൊണ്ട് പ്രകാശന്‍ ആ മുഖം വീണ്ടും നോക്കി..പഴയ പ്രകാശം പരത്തുന്ന അതെ പെണ്‍കുട്ടി...സ്കൂള്‍ വരാന്തയില്‍ കൂടി ചിരിച്ചുല്ലസിച്ച്‌ നടന്ന അതേ പെണ്‍കുട്ടി.സാഹിത്യ സമാജത്തില്‍ പാട്ട് പാടുന്ന, ഇന്റര്‍ വെല്‍ സമയത്ത് കൂട്ടുക്കാരികളുമായി കളം വരച്ച് വട്ടു കളിക്കുന്ന, ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിച്ചിരുന്ന അതേ പെണ്‍കുട്ടി..

                         "ഞാന്‍ പ്രകാശനാണ്...അഞ്ചാം ക്ലാസ്സ് മുതല്‍ ഒമ്പത് വരെ കൂടെ പഠിച്ച പ്രകാശന്‍..എല്ലന്‍ പ്രകാശന്‍"

               അത്രയും പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ കൗതുകം കൊണ്ട് വികസിച്ചു.ഓര്‍മ്മയിലേക്ക് പ്രകാശന്‍ ഒരു തടസ്സവുമില്ലാതെ കടന്ന്‍ വന്നു..ക്ലാസ്സില്‍ ഏറ്റവും പിന്നിലെ ബെഞ്ചില്‍, പഠനത്തില്‍ പിന്നിലായി ആര്‍ക്കും ഒരു ശല്യമില്ലാതെ ഇരുന്നിരുന്ന പ്രകാശന്‍.."എല്ലന്‍ പ്രകാശന്‍" ടീച്ചര്‍മാര്‍ക്ക് പുറത്തെ ചായ പീടികയില്‍ നിന്നും ചായ വാങ്ങി കൊണ്ട് വരിക, സ്റാഫ് റൂമിന് മുന്നില്‍ കുടത്തില്‍ വെള്ളം നിറച്ച് കൊണ്ട് വരിക, എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു...

                        "എനിക്ക് ഓര്‍മ്മ ഉണ്ട്..പ്രകാശന്‍ എന്താ ഇവിടെ??"

           പെട്ടെന്ന്‍ ചോദിച്ച ചോദ്യം മണ്ടത്തരമായി കണ്ടപ്പോള്‍ പഴയ കാലത്തെ പോലെ ആശ നാക്ക് കടിച്ചു..പിന്നെ സ്വയം തിരുത്തി..

                        "എന്‍റെ ഒരു കാര്യം..ബാങ്കില്‍ ആരെങ്കിലും ചായ കുടിക്കാന്‍ വരോ...പ്രകാശന് എന്താ ജോലി??"

                        "ഓട്ടോ ഡ്രൈവര്‍...ആശക്ക്‌ എങ്ങോട്ടോ പോകണ്ടത്..ഞാന്‍ കൊണ്ട് വിടാം.."

           കുറച്ച് നേരം കൂടി ആശയോട്‌ സംസാരിക്കാനും, ആ മുഖം കുറേ നേരം കണ്ടിരിക്കാനും പ്രകാശന് തോന്നി..

                         "അമൃതാനന്ദമയി മഠത്തില്.."

        ഓട്ടോയില്‍ കയറി പ്രകാശന്‍ റിയര്‍വ്യൂ മിറര്‍ അവര്‍ക്ക് നേരെ തിരിച്ച് വെച്ചു.ഒരിക്കല്‍ ജീവിതം അവള്‍ക്ക് നേരെ തിരിച്ചു വെക്കാന്‍ കൊതിച്ചതാണ്. എല്ലാം മനസിലൊതുക്കി..അന്തരങ്ങള്‍..സാമൂഹികമായ, സാമ്പത്തികമായ, സൗന്ദര്യ പരമായ അന്തരങ്ങള്‍...സ്വപ്നം പോലും കാണാന്‍ കഴിയാത്ത അന്തരം..കറവക്കാരന്റെ മകനില്‍ നിന്നും പേര്‍ഷ്യക്കാരന്റെ മകളിലേക്കുള്ള വലിയ ദൂരം..

                      "പ്രകാശന്‍റെ കുടുംബം??"

        പ്രകാശന്‍ കൊതിച്ച ചോദ്യം..കാത്തിരുന്ന നിമിഷം.റിക്ഷയുടെ മുന്നിലെ മൂന്നാം കണ്ണിലൂടെ അയാള്‍ അവളെ വീണ്ടും നോക്കി..പണ്ട് പിന്‍ ബെഞ്ചില്‍ ഇരുന്ന്‍ ആരുമറിയാതെ നോക്കിയ അതേ നോട്ടം..

                    "ഞാനും..മൂന്ന്‍ സഹോദരിമാരും ..പിന്നെ ഓട്ടോയും.."

                    "അതെന്താ കല്യാണം കഴിക്കാഞ്ഞത്"
   
       ആശയുടെ ചോദ്യം അതിനൊരു മറുപടി കൊടുക്കാന്‍ പ്രകാശന് മടി തോന്നി. കുടുംബമായി ജീവിക്കുന്ന ഒരു സ്ത്രീ..എന്നോ ചെറുപ്പത്തില്‍ അവരോട് തോന്നിയ ഒരിഷ്ടം, വേണ്ട അത് മനസ്സില്‍ തന്നെ മൂടി വെക്കുക..ആരും അറിയരുത്..ആരോടും പറയരുത്..

                   "ഏയ്‌..പ്രത്യേകിച്ച്...മൂന്ന്‍ പെങ്ങന്മാര്‍ അവരെ കെട്ടിച്ചയച്ചപ്പോള്‍ സമയം വൈകി..അതോണ്ട് വേണ്ടാന്ന് വെച്ചു..."

       അതിന് ശേഷം ഒരു മൗനം അവര്‍ക്കിടയില്‍ രൂപപ്പെട്ടു..കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ എത്തിയപ്പോള്‍ ഒരു ബേക്കറിയുടെ മുന്നില്‍ നിര്‍ത്താന്‍ ആശ ആവശ്യപ്പെട്ടു..ഇറങ്ങി പോയി എന്തോ വാങ്ങുമ്പോള്‍ പ്രകാശന്‍ അടുത്ത കടയില്‍ കയറി കുറച്ച് മിട്ടായികള്‍ വാങ്ങി..അവള്‍ വന്നപ്പോള്‍ അയാള്‍ ആ പൊതി അവള്‍ക്ക് നേരെ നീട്ടി..

                   "ഇത് കുട്ടികള്‍ക്ക്...എന്‍റെ വക...''

                  "ഏത് കുട്ടികള്‍ക്ക്..പ്രകാശന്‍ വണ്ടിയെടുക്ക്..."

        പൊതി അയാളുടെ കയ്യിലിരുന്നു വിയര്‍ത്തു..അയാള്‍ റിയര്‍വ്യൂ മിററില്‍ കൂടി നോക്കുമ്പോള്‍ ആശ കണ്ണ് നീര്‍ തുടക്കുന്നത് കണ്ടു..എന്തോ ഭൂതക്കാലം വേട്ടയാടുന്ന പോലെ മുഖ ഭാവം..പ്രകാശന്‍റെ ഒളിച്ച് നോട്ടം അവള്‍ തിരിച്ചറിഞ്ഞു..അത് മനസ്സിലായതും പ്രകാശന്‍ കണ്ണാടി  റോഡിലെ കാഴ്ചകളിലേക്ക് തിരിച്ചു വെച്ചു..

                "പ്രകാശാ...എനിക്ക് കുട്ടികളില്ല...വിവാഹം കഴിച്ചു പത്ത് വര്‍ഷം മുന്പ് ..എന്നാല്‍ അതിലും വേഗത്തില്‍ പിരിഞ്ഞു..ഒരു പാട് കള്ളങ്ങള്‍ ഒളിപ്പിച്ച ഒരാളായിരുന്നു എന്‍റെ ജീവിതത്തിലേക്ക് കടന്ന്‍ വന്നത്..."

       പ്രകാശന്‍ വണ്ടി നിര്‍ത്തി തിരിഞ്ഞ് ആശയെ നോക്കി. അവിശ്വസനീയമായ ഭാവത്തില്‍..ഒരു വലിയ സങ്കട കടല്‍ ആ മുഖത്ത് തെളിയുന്നു..

                          "സ്നേഹം എന്ന് പറയുന്നത് ഒളിച്ച് വെക്കാനുള്ളതല്ലാ...തുറന്ന്‍ പറഞ്ഞ് പ്രകടിപ്പിക്കുമ്പോള്‍ അതിന്‍റെ തിളക്കം കൂടും..ആഴമേറും..

       ആശയുടെ വാക്കുകള്‍ പ്രകാശനെ വല്ലാതെ സ്വാധീനിച്ചു..തിരികെ വാഹനം മുന്നോട്ട് ഓടിക്കുമ്പോള്‍ അയാള്‍ വീണ്ടും കണ്ണാടി അവള്‍ക്ക് നേരെ തിരിച്ചു, പിന്നെ ആ കണ്ണുകളില്‍ നോക്കി പറയാന്‍ തുടങ്ങി..

                      "എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടായിരുന്നു..പക്ഷെ പറയാന്‍ കഴിഞ്ഞില്ല...പറയാതെ ഇന്നും മനസ്സിലൊളിപ്പിച്ച്..തുറന്ന്‍ പറയാനുള്ള യോഗ്യത എനിക്കില്ലെന്ന തോന്നല്‍...അതായിരിക്കാം ഇന്നും ആ പ്രണയം എന്‍റെ മനസ്സില്‍ ഞാന്‍ സൂക്ഷിക്കാന്‍ കാരണം..പക്ഷെ ഒന്നറിയാം..ഞാന്‍ ഇത് വരെ പ്രണയിച്ചതും, മോഹിച്ചതും അവളെ മാത്രമാണ്..ആ മുഖമല്ലാതെ മറ്റൊന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല..."

                        "ആരാണാ പെണ്‍കുട്ടി??"


       .ആ ചോദ്യത്തിന് മുന്നില്‍ ഒരു മൗനം മാത്രമായിരുന്നു പ്രകാശന്‍റെ മറുപടി..ഓട്ടോ അമൃതാനന്ദമയി ക്ഷേത്രത്തിന്‍റെ മുന്നിലെത്തിയപ്പോള്‍ ജീവിതത്തിന്‍റെ അറ്റമെത്തിയ പോലെ പ്രകാശന് തോന്നി..തുറന്ന്‍ പറയാന്‍ കഴിയാത്ത സ്നേഹം..അതൊരു നോവാണ്..പ്രകാശന്‍റെ മനസ്സ് അവനോട് പറഞ്ഞു തുടങ്ങി..

                       "വേണ്ടാ പ്രകാശന്‍..നീ വെറുമൊരു ഓട്ടോക്കാരന്‍..ഒരു കൊച്ചു വീട്ടില്‍ പ്രാരാബ്ധം കൊണ്ട് ജീവിക്കുന്ന അധികം സുന്ദരനല്ലാത്ത ഒരുവന്‍..അവള്‍ ഉന്നത വിദ്യഭ്യാസം നേടിയവള്‍, ഇഷ്ടം പോലെ പണവും, ആവശ്യത്തിനു സൗന്ദര്യവുമുള്ളവള്‍...മറന്നേക്കുക..നിന്നെ കാത്ത് ഒരു പാട് യാത്രക്കാര്‍.."

     ഓട്ടോയില്‍ നിന്നും ഇറങ്ങി ആശ അയാള്‍ക്ക് നേരെ പണം നീട്ടി..അയാള്‍ വാങ്ങി ബാക്കി കൊടുക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു..തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അവള്‍ അയാളുടെ അടുത്തേക്ക് വന്നു...

                    "ആ മിട്ടായി എവിടെ??" അത് തന്നേക്ക്‌..എന്തായലും വാങ്ങിയതല്ലേ?"

   പ്രകാശന്‍ നീട്ടിയ പൊതി തുറന്ന്‍ അതില്‍ നിന്നും ഒരെണ്ണം വായിലിട്ട് മറ്റൊന്ന് പ്രകാശന് നേരെ നീട്ടി വീണ്ടും..


                   "പിന്നെ ഞാന്‍ ഒരു സന്യാസിനിയൊന്നുമല്ല..മനസ്സ് വിഷമിക്കുമ്പോള്‍ ഇവിടെ വരും..പ്രാര്‍ത്ഥിക്കും..അപ്പോള്‍ തോന്നും ഒറ്റക്കല്ലാന്നു.."

       പ്രകാശന്‍ വിഷമത്തോടെ മിട്ടായി തുറന്ന്‍ കഴിക്കാന്‍ തുടങ്ങി.മധുരം കയ്പ് പോലെ കഠിനമായി രുചിയില്‍ നിറയുന്നു...പെയ്യാന്‍ കാത്ത് നില്‍ക്കുന്ന ഒരു ദുഃഖം ആ മുഖത്ത് ...അതവള്‍ തിരിച്ചറിഞ്ഞു..തിരികെ നടന്ന്‍ പോയ ആശയെ കുറച്ചു നേരം അയാള്‍ നോക്കി നിന്നു..പറയാതെ പോയ വാക്കുകള്‍ നെഞ്ചില്‍ കിടന്ന് പിടക്കുകയാണ്..കുറച്ച് നടന്ന്‍ ആശ തിരിഞ്ഞ് നോക്കി..

               "എനിക്ക് വേണ്ടി ഒന്ന്‍ കാത്ത് നില്‍ക്കാമോ..ഞാന്‍തൊഴുത്  തിരിച്ച് വരാം..??"

     അയാള്‍ സന്തോഷത്തോടെ തലയാട്ടി..കുറച്ച് നേരം കൂടി ആ സാമീപ്യം അനുഭവിക്കാന്‍ കഴിയുമെന്ന സന്തോഷം..പ്രണയ ദിനം കൊണ്ട് വന്ന ഭാഗ്യം..തിരികെ അവള്‍ പറയുന്ന സ്ഥലം വരെ കൊണ്ട് പോയി വിടുന്നത് വരെ കൈ വരുന്ന സുവര്‍ണ്ണ നിമിഷം...ഒന്ന്‍ കൂടി ആശയെ നോക്കി. ആ നോട്ടം തിരിച്ചറിഞ്ഞ പോലെ അവള്‍ നിന്നു..പിന്നെ തിരിഞ്ഞ് വീണ്ടും..

             "ഞാന്‍ തിരിച്ച് വരുമ്പോള്‍ പ്രകാശന്‍ ഇപ്പോഴും സ്നേഹിക്കുന്ന  ആ ഭാഗ്യവതിയായ പെണ്‍കുട്ടി ആരാണെന്നു എന്നോട്പറയണം.."

   പ്രകാശന്‍ ആ വാക്കുകള്‍ കേട്ട് അത്ഭുതത്തോടെ ആശയെ നോക്കി...അയാള്‍ ഒരു അപ്പൂപ്പന്‍ താടി പോലെ ഭാരമില്ലാതെ ഒരവസ്ഥയില്‍..കണ്ണുകള്‍ അടച്ച് വീണ്ടും തുറന്ന്‍ ആശയെ നോക്കി..പ്രണയ ദിനത്തിലെ ഒരു പ്രിയ നിമിഷം..അതി സുന്ദരമായ ആ നിമിഷം അവള്‍ വീണ്ടും അയാളെ നോക്കി പറഞ്ഞു...

           "അത് ഞാന്‍ ആകണമേന്നാണ് എന്‍റെ പ്രാര്‍ത്ഥന.."

 ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.        















                           

"സദാചാര മതിലുകള്‍"

   



                                                കവലയില്‍ അതി രാവിലെ ആ ബസ്സ്‌ വന്ന് നിന്നപ്പോള്‍ വണ്ടി പീടികയുടെ അകത്ത് നിന്നും എന്നത്തേയും പോലെ കുറേ കണ്ണുകള്‍ ബസ്സിനെ രൂക്ഷമായി നോക്കി..ഉന്ത് വണ്ടിയിലെ  എരിയുന്ന സമോവര്‍ പോലെ കോപം താപമായി മാറിയ  സദാചാര കണ്ണുകള്‍..

                                                      ബസ്സ്‌ മുന്നോട്ട് നീങ്ങിയപ്പോള്‍ അതിന് മറവില്‍ നിന്നും സാരി തലയിലൂടെ പുതച്ച്, ഉറക്ക ഷീണവുമായി അവള്‍..മുഖത്ത് തിളക്കം നഷ്‌ടമായ ചായങ്ങള്‍..നീണ്ട ഒരു കൊട്ട് വാ വിട്ട് പീടികയുടെ നേരെ പാളി നോക്കി അവള്‍ മുന്നോട്ട് നടന്നപ്പോള്‍ ചില കണ്ണുകള്‍ പിന്തുടര്‍ന്ന്..അവളുടെ പിന്‍ ചലനങ്ങളെ..പൊതിഞ്ഞ് വെച്ച മാംസത്തിനു നേരെ നോക്കി കടിച്ച് കീറാന്‍ കാത്തിരിക്കുന്ന വന്യമായ നോട്ടങ്ങള്‍..പരിഭ്രമവും, പേടിയും കലര്‍ന്ന്‍ മുന്നോട്ട് അവള്‍ നടക്കുമ്പോള്‍ എന്നത്തെയും പോലെ ആ പീടികയില്‍ നിന്നുമൊരു ആചാര വെടി..ഏതോ സദാചാര മാന്യന്റെ വായില്‍ നിന്നും...

               "ട്ടോ"

                                                   അവള്‍ തിരിഞ്ഞ് നോക്കിയില്ല..ആ വാക്കുകള്‍ നെഞ്ചിലാണ് കൊണ്ടത്..എങ്കിലും തിരിഞ്ഞില്ല...അവളെ പിന്തുടരുന്ന കണ്ണുകള്‍ക്ക് ഒരു സദാചാര മറയുണ്ട്‌..അതിന്‍റെ മറവില്‍ ഇരുന്ന്‍ ആ ശരീരം ആസ്വദിക്കുന്നവരാണ് അവരില്‍  ചിലര്‍..ദൈവം നല്‍കിയ ആകൃതിയും, പ്രകൃതിയും കണ്ണുകള്‍ കൊണ്ട് മാത്രം അനുഭവിക്കാന്‍ കഴിയുന്നവനറെ രോദനം..എതിരെ വന്ന പേപ്പര്‍ ക്കാരന്‍ പയ്യനും  അവളെ കണ്ടതും സൈക്കിള്‍ ബെല്ലടിച്ച് തന്‍റെ ദൈന്യം ദിന കൃത്യം നിരവഹിച്ചു..ഒപ്പം അവളെ കടന്ന്‍ പോകുമ്പോള്‍ അവന്‍റെ ഉള്ളില്‍ നിന്നും ഒരു വലിയ സീല്‍ക്കാരം..

            "ഊഊഊഹ്."

                                           അതിന്‍റെ നീളം ഓരോ ദിവസവും കൂടി കൂടി വരുന്നു..കുറച്ച് വേഗത്തില്‍ നടക്കുമ്പോള്‍ അവള്‍ക്ക് തോന്നി പിന്നില്‍ ആരോ ഉണ്ടെന്ന്..തിരിഞ്ഞ് നോക്കാന്‍ ഭയമാണ്..തല കുനിച്ച് നടക്കുമ്പോള്‍ പിന്നില്‍ നിന്നും അറപ്പ് തോന്നുന്ന  വാക്കുകള്‍. അതിന്‍റെ മൂര്‍ച്ച മനസ്സിനേയും, ശരീര ത്തേയും കീറി മുറിച്ചത് പോലെ...

         "വരിക്ക ചക്കയാ..നല്ല പഴുത്ത് പാകമായാത് ..പക്ഷെ നാട്ടില്‍ തിന്നാന്‍ കൊടുക്കില്ല....ടൗണിലെ ആളുകള്‍ക്ക് മാത്രേ  കൊടുക്കൂ.."

                                         നടത്തം വേഗത്തിലാക്കി..അതേ വേഗതയില്‍ പുറകിലെ നാലു കാലുകളും..അതിനൊപ്പം ഭയവും..അത്  കാലുകളില്‍ നിന്നും അരിച്ച് കയറി മനസ്സിനെ ദുര്‍ബലമാക്കുന്നു..ശരീരത്തെ തളര്‍ത്തുന്നു..ചലനത്തെ പിടിച്ച് പിന്നിലേക്ക് വലിക്കുന്നു...

        "ഒരു ദിവസം ഇവളെ പോലീസ് പോക്കും...അന്നത്തോടെ തീരും ബിസിനസ്.. രാത്രി ശീലാവതി..കള്ള .പട്ടാസ്.."

        "എന്തൊക്കെ പറഞ്ഞിട്ടും അവള്ക്ക് ഒരു കുലുക്കോമില്ല..ഭയങ്കര തൊലിക്കട്ടി തന്നെ. ..."

                                       ഇടവഴിയിലേക്ക്  തിരിയുമ്പോള്‍ പിന്നില്‍ നിന്നും കാല്‍ പെരുമാറ്റം അകന്ന്‍ പോയത് തിരിച്ചറിഞ്ഞു..ഒപ്പം മനസ്സില്‍ നിന്നും ഭയവും..വീട് മുന്നില്‍ തന്നെ  ഒരു സുരക്ഷിതമായ അഭയം പോലെ.നി റഞ്ഞ കണ്ണുകള്‍ തുടച്ച് ഉറപ്പിനു വേണ്ടി തിരിഞ്ഞ് നോക്കി..ഇല്ല ...പുറകില്‍ ആരുമില്ല..

                                      വീടിരിക്കുന്ന വളപ്പിലേക്ക്  കയറുമ്പോള്‍ അത് വരെ കെട്ടി നിന്ന വീര്‍പ്പ് മുട്ടല്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതായത് അവള്‍ തിരിച്ചറിഞ്ഞു...മുന്‍ വാതില്‍ തുറക്കാന്‍ നില്ക്കുമ്പോള്‍ അയല്‍വക്കത്ത് നിന്നും ഒരു തുപ്പും, പുലയാട്ടും, .അയാളുടെ ഭാര്യ..എന്നും കാലത്ത് വണ്ടി പീടികയില്‍ ഇരുന്ന്‍ തനിക്ക് നേരെ നീളുന്ന കണ്ണുകളില്‍ ഒരുവന്‍റെ ഭാര്യ..

     "ത്ഫൂ..കാലത്ത് തന്നെ തെവിടിച്ചിനെയാണല്ലോ  കണി കണ്ടത്.."

                                   അതിനും ചെവി കൊടുക്കാതെ അകത്തേക്ക് കയറി..ചുവരില്‍ മിന്നുന്ന ബള്‍ബിനു പിന്നില്‍ ചിരിച്ച് രണ്ട്‌ പേര്‍..അച്ഛനും, അനുജനും..ഒറ്റപ്പെടലിന്‍റെ ലോകത്ത് അമ്മയേയും, തന്നേയും ഒറ്റക്കാക്കി പോയവര്‍.. രണ്ട്‌ പേരും കൂടി ശബരി മലക്ക് പോയതാണ്..എന്തിനും ഏതിനും ഒരുമിച്ചായിരുന്നു ഇരുവരും..കൂട്ടുക്കാരെ പോലെ ഒരച്ഛനും, മകനും.. ഒരിക്കലും കരുതിയില്ല തിരികെ വരുന്നത് ജീവനില്ലാതെ രണ്ട്‌ പെട്ടികളില്‍ ആയിരിക്കുമെന്ന്..കണമലയിലെ കൊക്കയുടെ ആഴങ്ങളില്‍ പോയി മറിഞ്ഞ വാഹനത്തില്‍ നിന്നും തിരിച്ചറിയാന്‍ പോലും കഴിയാത്ത രണ്ട്‌ രൂപങ്ങള്‍..അന്ന്‍ തളര്‍ന്നതാണ് അമ്മ..ഒരിക്കലും സംസാരിച്ചിട്ടില്ല..അന്ന്‍ തനിച്ചയതാണ്..ചുറ്റുമുള്ള ക്രൂരമായ സദാചാര കണ്ണുകളില്‍ നിന്നും അന്ന് തുടങ്ങിയതാണ് വാക്ക് കൊണ്ടും, നോക്ക് കൊണ്ടുമുള്ള പീഡനം..എന്നും അമ്മയെ രാത്രി തനിച്ചാക്കിയാണ് ടൗണില്‍ ജോലിക്ക് പോകുന്നത്..ഒരു പ്രസിദ്ധമായ ഹോട്ടലില്‍.ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായി....ജീവിക്കാന്‍ വേണ്ടി.. അമ്മയുടെ മരുന്നുകള്‍ക്കും വേണ്ടി മാത്രം..

      "അമ്മേ..ഞാന്‍ വന്നൂട്ടോ..സാരി മാറി ദാ വരുന്നു..ചായേം കൊണ്ട്.."

                                ചായ ഉണ്ടാക്കുമ്പോള്‍ എരിയുന്ന കനലിനെ നോക്കി അവള്‍ ചിന്തിച്ചു..ഒരു തെറ്റും ജീവിതത്തില്‍ ചെയ്യ്തിട്ടില്ല..എന്നിട്ടും ആരെല്ലാമോ ചേര്‍ന്ന്‍ തന്നെ അഭിസാരികയാക്കി മാറ്റിയിരിക്കുന്നു..എല്ലാത്തിനും പിന്നില്‍ പ്രധാനമായും അയാളാണ്..അടുത്ത വീട്ടിലെ  മദ്ധ്യ വയസ്സുള്ള പകല്‍ മാന്യന്‍..ഒരു വെട്ടം പോയ മഴയുള്ള രാത്രിയില്‍ മദ്യം മണക്കുന്ന രൂപം ഇരുട്ടത്ത് വീട്ടില്‍ കയറി വന്നു ..ആവശ്യപ്പെട്ട കാര്യത്തിന് വഴങ്ങാതെ വന്നത് മുതല്‍ തുടങ്ങിയ കഥകള്‍..തേടി വന്ന വിവാഹ ആലോചനകള്‍ മുഴുവന്‍ കവലയില്‍ തട്ടി തിരിച്ച് പോയി.മുടക്കാന്‍ നാവുകള്‍.. സദാചാര മനസ്സുകള്‍ അയാള്‍ക്കൊപ്പം ഒരു കൂട്ടമായി മാറി അപവാദ കഥകള്‍ മെനഞ്ഞപ്പോള്‍ ബന്ധുക്കള്‍  പോലും അകന്ന്‍ പോയി..ആരുമില്ലാത്ത ദുരവസ്ഥ..

                         അമ്മയുടെ അരികില്‍ വന്ന്‍ കണ്ണീരോടെ ചായ പകര്‍ന്നു നല്‍കുമ്പോള്‍ അവളുടെ മനസ്സ് പിടയുകയായിരുന്നു...ഇത്രയും അപവാദങ്ങള്‍ ചുമന്ന്‍ ഇനിയും ജീവിക്കണോ..? ജോലി ചെയ്യുന്ന സ്ഥലത്ത് പോലും സദാചാര മാന്യന്മാര്‍ കഥകള്‍ പരത്താന്‍ തുടങ്ങിയിരിക്കുന്നു..തിരിച്ചറിവ് ഉള്ള ആളുകള്‍ ആയതിനാല്‍ അവരോന്നും ആരില്‍ നിന്നും   കേട്ട മോശം കഥകള്‍ക്ക് ചെവി കൊടുത്തിട്ടില്ല..എന്തും പറയട്ടെ..ഒരു വേശ്യയെന്നു മാത്രം..വിശ്വസിക്കാത്ത ചിലരെ പോലും സദാചാര വൃന്ദം നിറമാര്‍ന്ന കള്ളകഥകള്‍ മെനഞ്ഞു മാറ്റിയിരിക്കുന്നു..എല്ലാം ഓര്‍ത്തപ്പോള്‍ മനസ്സില്‍ നിന്നും ദുഃഖം തികട്ടി കണ്ണിലൂടെ പുറത്ത് വന്നു..അത് കണ്ടിട്ടാകണം അമ്മ ആംഗ്യം കാണിച്ച് എന്ത് പറ്റിയെന്നു ചോദിച്ചത്..

        "മടുത്ത് അമ്മേ...നമ്മുടെ നാട്ടുക്കാര്‍ എന്നെ ഒരു...." ഞാനൊരു കന്യകയാണെന്ന് എനിക്ക് മാത്രമേ അറിയൂ...പിന്നെ അമ്മക്കും,ദൈവത്തിനും "

                         അമ്മ കണ്ണുകള്‍ കൊണ്ട് എല്ലാം ശരിയാകുമെന്ന് ആംഗ്യം കാണിച്ചു..പിന്നെ ചുമരിലെ ഫോട്ടോകളിലെക്കും നോക്കി എന്തോ ചുണ്ടനക്കി..സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അമ്മയുടെ വാക്കുകള്‍ അശ്വാസമായേനെ...അമ്മ ഒരാളാണ് ഭൂമിയില്‍ തുടര്‍ന്ന്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്...ദൈവം തന്ന ജീവിതം കളയില്ല..ജീവിക്കണം.ജീവിക്കും..ഈ മണ്ണില്‍ തന്നെ..ഒരു അപവാദത്തില്‍ നിന്നും ഒളിച്ചോടാതെ...എന്തെങ്കിലും വഴി ദൈവം തന്നെ മുന്നില്‍ തുറക്കും...

                          അമ്മയുടെ കൂടെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും ചില സദാചാര മുഖങ്ങളെ ഓര്‍ത്തത്..അവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഭയമാണ്..കാരണം ഒരു സാധാരണ സ്ത്രീ.അതിനപ്പുറം സമൂഹം കഥകളാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരുവള്‍..ഒരിക്കല്‍ പൊതു സ്ഥലത്ത് തടഞ്ഞു നിര്‍ത്തി ഒരു ജോലിയുമില്ലാത്ത നാട്ടിലെ ചെറുപ്പക്കാരുടെ വക സ്മാര്‍ത്ത വിചാരണ..എല്ലാ കണ്ണുകളും ദേഹത്താണ്..ആര്‍ത്തി നിറഞ്ഞ നോട്ടം..സദാചാര വാദം ഒരു മറ മാത്രം...

        "എടീ..നിന്‍റെ പൊറം പരിപാടി നിര്‍ത്തിക്കോ..ഈ നാട്ടില്‍ നടക്കൂല.."

                         ആദ്യം പേടിച്ച് പിന്മാറിയപ്പോള്‍ അവരുടെ ആവേശം കൂടി വന്നു..ചില കൈകള്‍ അനുവാദമില്ലാതെ സ്വകാര്യ ഭാഗങ്ങള് ലക്ഷ്യമാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതികരിച്ചു..ആദ്യം കരഞ്ഞു..പിന്നെ അലറി വിളിച്ചു..അതിനു മുന്നില്‍ തോറ്റ് പിന്മാറും മുന്‍പേ അവരുടെ മദ്യം മണക്കുന്ന ഭീഷണി കേട്ടു...

        'ഒരു ദിവസം നിന്നെ ഞങ്ങള്‍ പൊക്കും..അന്ന്‍ നിന്നെ പിച്ചി ചീന്തി തുണിയില്ലാതെ ഈ വഴി മുഴോന്‍ നടത്തും..ചെവില്‍ നുള്ളി കാത്തിരുന്നോ.."

                      ഭീഷണിയില്‍ ഭയന്ന്‍ ഭയത്തോടെയാണ് ഉറങ്ങുന്നത്..ഏത് നിമിഷവും ബലിഷ്ടമായ കരങ്ങള്‍ ചുറ്റി വലിയും, പിച്ചി ചീന്തും. അത് കൊണ്ട് തന്നെ പകല്‍ ഉറക്കം പോലും വാതിലുകള്‍ അടച്ച് കുറ്റിയിട്ടാണ്..അത് പോലും കണ്ട് പിടിച്ച അയല്‍വാസി അതിനും കഥകള്‍ ഉണ്ടാക്കി..ഒരിക്കല്‍ പകല്‍ സമയത്ത് വാതില്‍ തുറന്ന്‍ അയാളുടെ സംഘം വീടും പരിശോധിച്ചു..അങ്ങിനെ ചിന്തിച്ച് ചിന്തിച്ച് ഉറക്കം കണ്ണുകളില്‍ കടന്ന്‍ ഗാഡമായ മയക്കത്തിലേക്ക് കൊണ്ട് പോയി..സ്വപ്നത്തില്‍ ഒരു പൂത്തുമ്പി പോലെ പാറി നടക്കുമ്പോള്‍ ഉമ്മറത്ത് സൈക്കിള്‍ ബെല്‍ കേട്ടു..ഒരു ഭയം നെഞ്ചിലേക്ക്..ആര്?? എന്തിന്??

                     ഭീതിയോടെ കതകുകള്‍ തുറന്നപ്പോള്‍ മുന്നില്‍ നാട്ടിലെ പോസ്റ്മാന്‍..അയാളുടെ കയ്യില്‍ ഒരു സര്‍ക്കാര്‍ മുദ്രയുള്ള കവര്‍...ഒപ്പിട്ട് വാങ്ങുമ്പോള്‍ ഹൃദയം തുടിക്കുകയായിരുന്നു..പൊട്ടിച്ച് വായിച്ചപ്പോള്‍ ഹൃദയം പൊട്ടി പോകുമെന്ന് തോന്നി...അനന്ത സാഗരത്തില്‍ നീരാടി കൊണ്ട് ചുമരിലെ ഫോട്ടോയില്‍ നോക്കി..പിന്നെ അമ്മയെ കെട്ടി പിടിച്ചു...എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു...

                   കാട്ടു തീ പോലെയാണ് ആ വാര്‍ത്ത നാട്ടില്‍ പരന്നത്..കേട്ടവര്‍ കേട്ടവര്‍ ആദ്യമൊന്നു  ഞെട്ടി ..വണ്ടി  പീടികയിലെ ചായ കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ ആ വാര്‍ത്ത കേട്ട് നിശബ്ദരായി...അയല്‍വാസി മാന്യന്‍ ആ വാര്‍ത്ത കേട്ടതോടെ പരവശനായി..അയാളുടെ ഭാര്യ ഭക്ഷണം പോലും കഴിക്കാതെ അടുത്ത വീട്ടിലേക്ക് നോക്കിയിരുന്നു...ഭീതിയോടെ, ഭയത്തോടെ.
                       

                    അടുത്ത ദിവസവും കവലയില്‍ അതി രാവിലെ ആ ബസ്സ്‌ വന്ന് നിന്നു. വണ്ടി പീടികയുടെ അകത്ത് നിന്നും എന്നത്തേയും പോലെ കുറേ കണ്ണുകള്‍ ബസ്സിനെ ഭയത്തോടെ  നോക്കി..എല്ലാ കണ്ണുകളും ബസ്സിന്‍റെ മുന്‍ വശത്തെ ഡോറിലേക്ക്

                     ബസ്സ്‌ മുന്നോട്ട് നീങ്ങിയപ്പോള്‍ അതിന് മറവില്‍ നിന്നും തല ഉയര്‍ത്തി പിടിച്ചു ധീരയായി അവള്‍..അവള്‍ എല്ലാവരെയും അവിടെ നിന്ന് ഒരു വട്ടം നോക്കി..എല്ലാ സദാചാര മനസ്സുകളും ഒരുമിച്ച് എഴുന്നേറ്റ് നിന്ന് മുണ്ടഴിച്ച് അവളുടെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്നു.അതില്‍ അയാളും..എല്ലാത്തിനും കാരണമായ അയല്‍ക്കാരനും..വീണ്ടും വഴിയിലൂടെ അവള്‍ മുന്നോട്ട് നടന്ന്‍ വന്നപ്പോള്‍ എതിരെ വന്ന പത്രക്കാരന്‍ അവളെ കണ്ട് ഭവ്യതയോടെ, ഒരല്പം പേടിയോടെ കൈകള്‍ കൂപ്പി സൈക്കിളില്‍ നിന്നും ചാടിയിറങ്ങി ഒന്നും മിണ്ടാതെ മുന്നോട്ട്..സ്ഥിരം അവളെ പിന്തുടരുന്ന ചെറുപ്പക്കാര്‍ സംഘത്തില്‍ മൂന്ന് പേര്‍ ഇടവഴിയില്‍ എതിരെ കണ്ടപ്പോള്‍ ബഹുമാനത്തോടെ മാറി നിന്നു..കാട്ടു തീ വാര്‍ത്ത ചെവിയില്‍ എത്താത്ത ഒരുവന്‍ അവളെ കണ്ടതും പിന്നില്‍ നിന്നും ഉറക്കെ..

                      'എടീ  വെ...."

                      മുഴുവനാക്കുന്നതിനു മുന്‍പ് അതിലൊരു ചെറുപ്പക്കാരന്‍ വിളിച്ച് കൂവിയ വായ പൊത്തി പിടിച്ചു..രൂക്ഷമായി അവരെ നോക്കി നിന്ന അവളെ നോക്കി ക്ഷമിക്കാന്‍ കണ്ണ്‍ കൊണ്ട് ആംഗ്യം കാണിച്ച് അവളെ നോക്കി വിളിച്ചു കൂവിയവന്റെ ചെവിട്ടില്‍ പതുക്കെ പറഞ്ഞു..

                 "എടാ.പൊട്ടാ .അവര്‍ക്ക് പോലീസീ ജോലി കിട്ടിയെടാ..അതും എസ്.ഐ ആയിട്ട്..ഇന്നലെ പി.എസ്.സി ന്ന്‍ കടലാസ് വന്നൂ..തീച്ചൂളയില്‍ തന്നെ ചാടി കുളിക്കണോ മോനെ??"

                    നിശബ്ദമായ വഴിയിലൂടെ നിവര്‍ന്ന്‍ നടക്കുമ്പോള്‍ അവളുടെ ഉള്ളില്‍ ഒരു ഗൂഡമായ ആനന്ദം പൊട്ടി വിടരുകയായിരുന്നു..ഒപ്പം ആ വഴികളില്‍  എല്ലാ സദാചാര വായകളും തുന്നി കെട്ടി അവള്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നൂ...എല്ലാ സദാചാര മതിലുകളും അവള്‍ക്ക് മുന്നില്‍  ഇടിഞ്ഞു വീണു...


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

 http://harishkdlr.blogspot.in/              

                               











2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

S.S.L.C 90 മാര്‍ച്ച്‌, സച്ചിന്‍,ലാല്‍, പിന്നെ ഉയരം...

                               
                                                 

                                     
                                     "കുട്ടികളെ..അടുത്ത വര്ഷം നിങ്ങള്‍ പത്താം ക്ലാസ്സിലേക്കാ..മറക്കണ്ട...ഇത്തവണത്തെ  മാര്‍ക്ക് എസ്.എസ്.എല്‍.സി ബുക്കില്‍ വരാനുള്ളതാ"

                     കൊല്ല പരീക്ഷയുടെ ഒടുവില്‍ കുമാരി ബായി ടീച്ചറാണ് വീണ്ടും ആ മുന്നറിയിപ്പ് തന്നത്..മുന്നില്‍ കാത്തിരിക്കുന്ന സര്‍ക്കാര്‍ പരീക്ഷ എന്ന കടമ്പയെ കുറിച്ചുള്ള മുന്‍ കരുതല്‍ സ്കൂളില്‍ നിന്നും, വീട്ടില്‍ നിന്നും കിട്ടാന്‍ തുടങ്ങിയിരിക്കുന്നു...

                              "കിറുക്കന്‍ കളിയും കളിച്ച്  കാള കളിച്ച് നടക്കാണ്ട് മര്യാദയ്ക്ക് പഠിക്കാന്‍ നോക്ക്..അടുത്ത കൊല്ലം എസ്.എല്‍.സിയാ..."

                  അമ്മയുടെ വക..കപില്‍ദേവ് ലോകകപ്പ് ഉയര്‍ത്തി കാണിച്ച് നാട്ടിലെ ചെറുപ്പക്കാരെ മുഴുവന്‍ മൂന്ന്‍ കമ്പിലും, ബാറ്റിലും, ബോളിലും തളച്ചിട്ട കളിയെയാണ് അമ്മ ഒട്ടും ദാക്ഷിണ്യമില്ലാതെ വെറും "കിറുക്കന്‍ കളിയാക്കി മാറ്റിയത്.." മമ്മാലിക്കയുടെ പറമ്പിലെ തെങ്ങുകള്‍ക്കിടയില്‍ ചുവന്ന കല്‍പൊടി വിരിച്ച് ബൌണ്ടറി വരെ നീളുന്ന തൊട്ടാവാടി, പെരു, കുറുന്തോട്ടി,കൂവ ഇത്യാദി ഔട്ട്‌ ഫീല്‍ഡ് തടസ്സങ്ങള്‍ വെട്ടി മാറ്റി ഒരുക്കിയെടുത്ത പിച്ച് പലപ്പോഴും ഫാസ്റ്റ് ബോളിങ്ങിന് അനുകൂലമായിരുന്നു. കൊല്ലപരീക്ഷയുടെ ചൂട് നിറഞ്ഞ ഫെബ്രുവരി മാസത്തില്‍ "മാരക കണ്ണന്‍ " എന്ന കണ്ണന്‍റെ ഫാസ്റ്റ് ബോളിനു മുന്നില്‍ കണ്ണടച്ച് ബാറ്റ് വീശി, പന്തിന്റെ ഗതി വികതിയെ നോക്കിയപ്പോള്‍ മുന്നില്‍ സിക്സര്‍ ആയി മാറേണ്ട പന്ത് ക്രൂരനായ കല്പ വൃക്ഷത്തില്‍ തട്ടി തിരികെ മിഡ് വിക്കറ്റില്‍ നില്‍ക്കുന്ന സനുവിന്‍റെ കൈകളിലേക്ക്..സനുവും, കീപ്പറായ അനുജന്‍ ബാബുവും, ബോളര്‍ മാരക കണ്ണനും, എന്‍റെ ടീമില്‍ തന്നെ അംഗങ്ങളായ സ്റ്റാലി, മിലാദ്, അമ്പയര്‍ ആയി നില്‍ക്കുന്ന ശ്രീനു, കളി കാണാന്‍ എത്തിയ കൊച്ചു പിള്ളേര്‍ സംഘം മൊത്തം ഉറക്കെ വിളിച്ചു കൂവി....

                                    "ഹൌസാറ്റ്‌??"

                 ആദ്യമൊന്ന് അമ്പരന്ന അമ്പയര്‍ വെങ്കിട്ടരാമന്‍ ശ്രീനു തല ചൊറിയാന്‍ ഉയര്‍ത്തിയ കൈ രണ്ടാമത്തെ അപ്പീലിന് മുന്നില്‍ ഔട്ട്‌ വിധിക്കാന്‍ ഉയര്‍ത്തി കണ്ടപ്പോള്‍ അവനെ ബാറ്റ് കൊണ്ട് അടിച്ച് കൊല്ലാനും, ഗ്യാലറിയായ റോഡില്‍ വീഴേണ്ട പന്തിന് തടസ്സമായ തെങ്ങിനെ വെട്ടി വീഴ്ത്താനും മനസ്സ് കൊതിച്ചു..അമ്പയര്‍ കൈ ഉയര്‍ത്തിയതിനു മുന്‍പേ തന്നെ തേഡ് ഡൌണ്‍ ബാറ്റ്സ്മാന്‍ സ്റ്റാലിന്‍ ക്രീസിലെത്തി സ്വന്തം ടീം മെമ്പര്‍ എന്ന സ്ഥാനം പോലും നല്‍കാതെ ബാറ്റ് എന്‍റെ കയ്യില്‍ നിന്നും വാങ്ങിയെടുത്തു..അവനെ തുറിച്ച് നോക്കി, അന്തിമ തീരുമാനം എടുത്ത അമ്പയറിനെ തുറിച്ച് നോക്കി തിരികെ പവലിയിനിലേക്ക് നടക്കുമ്പോള്‍ ബൌണ്ടറി ലൈനില്‍ അമ്മ..ടീം സെലക്ടര്‍ പോലെ കത്തുന്ന കണ്ണോടെ നിന്നെ ഞാന്‍ കാണിച്ച് തരാമെന്ന ഭാവത്തോടെ..ടീമിന് പുറത്തേക്കുള്ള വഴി ഒരുക്കിയ ആ ക്യാച്ചില്‍ അമ്മയുടെ പുറകെ നടക്കുമ്പോള്‍ വീണ്ടും എസ്.എസ്.എല്‍,സി..മുന്നില്‍..

                                   "ഒമ്പതാം ക്ലാസ് പരീക്ഷ കഴിഞ്ഞാ പിള്ളാരെ ചീത്തയാക്കണ  ഈ പ്രാന്തന്‍ കളീടെ പൊറകെ നടന്നു  ദെവസം കളയാന്ന്‍ പുന്നാര മോന്‍ വിചാരിക്കണ്ടാ..ഇതിന്ന്‍ നിര്‍ത്തിക്കോ..വെക്കേഷന് ശ്രീ രംഗില്‍ ടൂഷന് പോണം..."

                  അന്ന്‍ അമ്മയോട് ദേഷ്യവും, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ അമ്മയോട് ആരാധനയും തോന്നി..സ്കൂളില്‍ പോകാതെ ക്രിക്കറ്റ് കളിച്ച് നടന്ന സച്ചിനാണ് ശ്രീകാന്തിന്റെ കൂടെ പാക്കിസ്ഥാനിലേക്ക് പോയിരിക്കുന്നത്..മീശ പോലും മുളക്കാത്ത ചെക്കന്‍ സ്പിന്നര്‍ അബ്ദുള്‍ ഖാദറിനെ എടുത്ത് നിലം തൊടാതെ പൊരിക്കുന്ന കാഴ്ചകള്‍ തന്ന ആവേശമാണ് അമ്മയുടെ ഭീഷണിയുടെ മുന്നില്‍ തകര്‍ന്ന്‍ തരിപ്പണമായത്..

                എന്തായാലും വെക്കേഷന്‍ ക്ലാസ്സ് ആരംഭിച്ചപ്പോള്‍ ശ്രീരംഗ് ഉടമയും, പ്രിന്സിപ്പാളുമായ പൈ മാഷ് പറഞ്ഞ വാചകം..

                                     "കുട്ടികളെ ഇത് എസ്.എസ്.എല്‍.സി യാണ്..നിങ്ങള്ടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലാഘട്ടം ...ഭാവിയിലെ ശോഭനമായ ജോലി, ഉയര്‍ന്ന ശമ്പളം, എന്തിന് കല്യാണം പോലും ഇതിനു കിട്ടുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ്..അത് കൊണ്ട് എല്ലാം മറക്കുക..നന്നായി പഠിക്കുക..."

                      ക്ലാസ്സിലിരിക്കുന്ന അറുപത് കുട്ടികള്‍ മുഴുവന്‍ അത് കേട്ട് ശപഥം ചെയ്യ്തു..പഠനം മാത്രം..എന്നാലും ചില തടസ്സങ്ങള്‍..ദൂരദര്‍ശന്‍ വഴിയുള്ള .വ്യാഴാഴ്ചയിലെ ചിത്ര ഗീതം, ഞായറാഴ്ചയിലെ മഹാഭാരതം, അന്ന്‍  തന്നെ വൈകുന്നേരം കാണാന്‍  കാത്തിരിക്കുന്ന മലയാള ചലച്ചിത്രം..ഇതിനെല്ലാം പുറമേ സച്ചിന്‍ എന്ന ആവേശം, ക്രിക്കറ്റ് എന്ന ഭ്രാന്ത്‌...അതിനെല്ലാം പുറമേ ചിത്രം, ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമകളിലൂടെ ചരിഞ്ഞ് നടന്ന്‍ ഒരാള്‍ മനസ്സില്‍ കയറി സ്ഥാനം പിടിച്ചിട്ടുമുണ്ട്...ഈയിടെ അയാളുടെ ഒരു സിനിമ പരസ്യം ..എല്ലാ ആഴ്ചയും റോഡിലൂടെ പൊടി പറത്തി നോട്ടീസ് വിതറി പോകുന്ന ഒരു കാറിലൂടെ..അതില്‍ നിന്നുമുയരുന്ന വാക്കുകളിലൂടെ ..

                                       "കൊടുങ്ങല്ലൂര്‍ ശ്രീകാളിശ്വരി തിയേറ്ററിന്‍റെ ചരിത്രമുറങ്ങുന്ന വെള്ളിത്തിരയില്‍ വിജയകരമായ മൂന്നാമത് വാരത്തിലേക്ക് പ്രവേശിക്കുന്നു...ഏയ്‌ ഓട്ടോ.."

                    കാണാന്‍ കൊതിച്ച് കാണാന്‍ കഴിയാതെ മനസ്സില്‍ ഒരു മോഹമായി വഴിയോരത്തെ പോസ്റ്റ്‌ കണ്ട് മാത്രം നിര്‍വൃതി നിറയുന്ന ദിവസങ്ങള്‍..എസ്.എസ്.എല്‍.സി എല്ലാത്തിനും തടസ്സം തന്നെ..വീട്ടുക്കാരുടെ വിലക്കുകള്‍, വാറോലകള്‍, അലിഖിത നിയമങ്ങള്‍, അതിലൊന്നായിരുന്നു സമാജം ലൈബ്രറിയില്‍ നിന്നുമുള്ള ബുക്കുകള്‍..എം.മുകുന്ദന്‍, എം.ടി, ഓ.വി.വിജയന്‍, തകഴി എല്ലാവരും വീടിനു പുറത്ത്..പകരം ഇബ്രാഹിം ലോധിയും, കോണ്‍വാലീസ് പ്രഭുവും, പാനിപ്പത്ത് യുദ്ധവും...

                                    "അമ്മേ ലേബര്‍ ഇന്ത്യ വാങ്ങണം..അതില്‍ എല്ലാ മോഡല്‍ പേപ്പറുകളും ഉണ്ടാകും..."

                                    "പിന്നെ പഠന സഹായിയും വാങ്ങണം..പേപ്പര്‍ മാറ്റി മനോരമ ആക്കിയാല്‍ അതിലും എല്ലാ ചൊവ്വാഴ്ചയും  മോഡല്‍ പേപ്പര്‍ ഉണ്ടാകും.."

                     അങ്ങിനെ ചില ആവശ്യങ്ങള്‍..എല്ലാം ദ്രുത ഗതിയില്‍ മുന്നോട്ട് പോകുമ്പോള്‍ മനസ്സിനെ കുഴക്കിയ ഒരു പ്രശ്നം..ശാരീരികം തന്നെ...പൊക്കമില്ലാത്ത ശരീരം ...മീശ പൊടിയാത്ത മുഖം..ഇത് വെച്ചു അടുത്ത വര്ഷം കോളേജ് കുമാരനായി വിലസാന്‍ സാധിക്കില്ല..എന്തെങ്കിലും വഴി കണ്ടേ തീരൂ..ടൂഷന്‍ ക്ലാസ്സിലെ പല പെണ്‍കുട്ടികള്‍ക്കും എന്നേക്കാള്‍ ഉയരമുണ്ട്..അതൊരു വലിയ അപകര്‍ഷത ബോധമായി കൂടെ തന്നെ..രാവിലെ ടൂഷന് പോകാന്‍ "ചോറ്റാനിക്കരയമ്മ" ബസ്സില്‍ കയറുമ്പോള്‍ സ്റെപ്പിനി ടയര്‍ ഉണ്ടെങ്കില്‍ മാത്രം മുകളിലത്തെ കമ്പിയില്‍ പിടിക്കാം...അല്ലെങ്കില്‍ സീറ്റിന്‍റെ കമ്പി തന്നെ ശരണം...മുന്നില്‍ ടൂഷന്‍ ക്ലാസില്‍ പഠിക്കുന്ന അമ്പിളിയും, മിനിയുമെല്ലാം മുകളിലെ കമ്പിയില്‍ പിടിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ കുശുമ്പ് തോന്നി..അത് പോലെ തന്നെ ബി.എസ്.എ എസ്.എല്‍,ആര്‍, സൈക്കിള്‍..പലരും സീറ്റിലിരുന്നു ചവിട്ടി വന്ന് ഹീറോയെ പോലെ സൈക്കിളില്‍ ഇരുന്ന്‍ സ്റ്റാന്റ് ഇട്ട് മുകളിലെത്തെ ക്ലാസ് മുറിയിലേക്ക് കയറുമ്പോള്‍ മനസ്സ് പിടയും..എനിക്ക് കഴിയാത്തത്...എനിക്ക് കാല്‍ എത്താത്തത്..

                     പഠനം അതി ഗംഭീരമായി പോകുന്ന സമയത്ത് തന്നെ വീടിന്‍റെ മുന്നിലെ കണികൊന്ന മരത്തിലും കവുങ്ങിലും കുറുകെ ഒരു കമ്പി കെട്ടി ചരിത്ര പരമായ ആ ദൗത്യത്തിന് ഞാന്‍ തുടക്കമിട്ടു..സൂര്യന്‍ ഉണരും മുന്‍പേ കമ്പിയില്‍ ഒരു കസര്‍ത്ത്...ഉയരം വെക്കാന്‍ വേണ്ടി ഒരു വലിയ ദൗത്യം..

                                       "പേരക്ക തിന്നാ മതി ..ഉയരം വെക്കും.."

                     ആരോ എന്‍റെ അവസ്ഥ കണ്ട് പറഞ്ഞു തന്ന നാട്ടറിവ്...കമ്പിയില്‍ കസര്‍ത്തിനു പുറമേ പറമ്പിലുള്ള പേര മുഴുവന്‍ കയറിയിറങ്ങി പച്ച പേരക്ക പോലും പറിച്ചു തിന്നാനും അതൊരു തുടക്കമായി..അത് വരെ ആ പേരക്കായ കള്‍ക്ക് അവകാശികളായിരുന്ന അണ്ണാറകണ്ണന്മാര്‍ അതോടെ പട്ടിണിയുമായി..മതിലിന്‍റെ പുറകില്‍ കരി കൊണ്ട് ഓരോ ദിവസവും കസര്‍ത്ത് കാണിച്ചതിന് ശേഷം വരക്കുന്ന അടയാള വരകള്‍ ഉയര്‍ന്നു വരുന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയ സന്തോഷം...അതിന് അളവില്ല..ഒപ്പം ചെമ്പന്‍ രോമങ്ങള്‍ ചെറുതായി കരുത്ത് തുടങ്ങിയപ്പോള്‍ അത് വരെ എതിര്‍ വശത്തെ ബഞ്ചിലേക്ക് നോക്കാതിരുന്ന കണ്ണുകള്‍ ഇടക്ക് അരോയോ തേടി പോകുന്നത് പോലെ..

                                   "നിനക്ക് എട്ടേ മുക്കാലിനെ പഞ്ചാര അടിച്ചൂടെ?"

                     ശനിയാഴ്ച ദിവസം രാവിലെ 7 മുതല്‍ ഉച്ചക്ക് 12 വരെ നീളുന്ന സ്പെഷ്യല്‍ ടൂഷന്‍ ക്ലാസ് ബ്രേക്ക് സമയത്ത്  പരാശക്തി ഹോട്ടലില്‍ നിന്നും മസാല ദോശ കഴിക്കുമ്പോള്‍ (ആഴ്ചയില്‍ കിട്ടുന്ന ഏക ആനുകൂല്യമാണ് ആ മസാല ദോശ) അടുത്ത സ്നേഹിതന്‍ ചോദിച്ച ചോദ്യം..."എട്ടേ മുക്കാല്‍ " എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സഹപാഠിയായ പെണ്‍കുട്ടി..എന്നും എട്ടേ മുക്കാല്‍ സമയത്ത് സ്കൂളിലേക്ക് പോകുന്നത് കൊണ്ടാണ് അവളുടെ പുറകെ കൂടിയ വാനരസംഘത്തില്‍ ആരോ നല്കിയ പേര്..എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന പലരുടെയും സ്വപ്ന നായിക....

                                    ''അവള്‍ക്ക് എന്നേക്കാള്‍ പൊക്കമുണ്ട്"

                                    '' അല്ലടാ നിനക്ക് ആരെങ്കിലോടും ഇഷ്ടം .. ഉണ്ടോ??"

                  അവന്‍ വിടാനുള്ള ഭാവമില്ല...എനിക്ക് മനസ്സിലുള്ളത് പറയാനും മടി..ആരെങ്കിലും കേട്ടാല്‍...ചൂടന്‍ ചായ വെട്ടി വിയര്‍ത്ത് കുടിച്ച് ചുറ്റും നോക്കി അത് വരെ മനസ്സില്‍ ഒളിപ്പിച്ച ഒരു സത്യം അറിയാന്‍ അവന്‍ വീണ്ടും ചെവി കൂര്‍പ്പിച്ചു..

                                   "ആരാണ്ടാ അത്?? "

                                   "സുമലത..തൂവാനത്തുമ്പികളിലെ സുമലത.."

                അത് പറഞ്ഞതും പുറത്ത് മഴ പെയ്തോ?? അല്ലെങ്കില്‍ എന്‍റെ പകല്‍ സ്വപ്നങ്ങളില്‍ മഴ പൈയ്തോ??എന്തായാലും എന്നോ കണ്ട തൂവാനത്തുമ്പികള്‍ മനസ്സില്‍ എന്നും മായാതെ..അതിലെ ക്ലാരയെ മറക്കാന്‍ കഴിയാതെ...

                മോഡല്‍ പരീക്ഷ അടുത്ത് വരുന്തോറും പഠനം ഗംഭീരമായി മുന്നോട്ട് പോയി കൊണ്ടിരുന്നു..നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ എന്ന നിലയില്‍ അധ്യാപകര്‍ക്ക്‌ ഇടയിലും, മുന്‍ കാലത്തെ റിസള്‍ട്ട് അറിയുന്നതിനാല്‍ വീട്ടിലും പ്രതീക്ഷകള്‍ കൂടി കൂടി വന്നു..ഇടയില്‍ മനസ്സിനെ അലോസരപ്പെടുത്തി മോഹന്‍ ലാലിന്‍റെ "ലാല്‍ സലാം" തിയേറ്ററില്‍ തകര്‍ത്ത് ഓടുമ്പോള്‍ മനസ്സില്‍ ഒരു ചെറിയ മോഹം തോന്നി..നെട്ടൂരാനെ സ്ക്രീനില്‍ പോയി കാണാന്‍..നടന്നില്ല...അങ്ങിനെ കാത്തിരുന്ന്‍ കാത്തിരുന്ന് ഒടുവില്‍ മാര്‍ച്ച്‌ മാസത്തില്‍ ആ സുദിനം മുന്നില്‍ വന്നു...

             "എസ്.എസ്.എല്‍.സി., പരീക്ഷ..."

         "പേന മിനിമം രണ്ടെണ്ണം കരുതണം..ഒന്നിലെ മഷി തീര്‍ന്നാല്‍ മറ്റൊന്ന്'

         "അറിയാത്ത ചോദ്യം കണ്ടാല്‍ അതിനെ കുറിച്ച് ചിന്തിച്ച് തല പുകക്കരുത്..വേഗം അടുത്ത ചോദ്യത്തിന് ഉത്തരം എഴുതണം..അറിയാത്തത് ഒടുവില്‍ എഴുതണം.."

         ''ക്വസ്ടിന്‍ നമ്പര്‍ തെറ്റാതെ എഴുതണം...അത് പോലെ ചോദ്യം രണ്ടു വട്ടം വായിച്ച് നോക്കുക.."

              അങ്ങിനെ കുറേ ഉപദേശങ്ങള്‍, പരീക്ഷ തുടങ്ങും മുന്‍പേ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അച്ഛന്റെ, അമ്മയുടെ അനുഗ്രഹം..പോകുന്ന വഴി ക്ഷേത്രത്തില്‍ പത്ത് പൈസ വഴിപ്പാട്..പരീക്ഷ ഹാളില്‍ കയറും മുന്‍പേ അവസാനത്തെ മിനുക്ക്‌ പണി പോലെ പ്രധാന ഭാഗങ്ങള്‍ ഒന്ന്‍ കൂടി വായിച്ച് നോക്കല്‍..ഒടുവില്‍ പ്രാര്‍ത്ഥനയോടെ ഹാളിലേക്ക്..

             ഹോള്‍ ടിക്കറ്റും, റോള്‍ നമ്പറും..പിന്നെ ഒരിക്കലും അറിയാത്ത, ആരും കാണാത്ത ക്വസ്റ്റ്യന്‍ പേപ്പറും..ആത്മ വിശ്വാസം ചോരാതെ പരീക്ഷ ഹാളില്‍ കയറി മാര്‍ച്ചിലെ ചൂടില്‍ ഓരോ പരീക്ഷകള്‍ എഴുതി കഴിയുമ്പോള്‍ ഓരോരോ ഭാരം ചുമലില്‍ നിന്നും ഇറക്കി വെക്കുന്ന പ്രതീതിയായിരുന്നു...ഓരോ ദിവസവും സന്തോഷം കൂടി വരുന്നു..മനസ്സിന്‍റെ മുറുക്കം അഴിയുന്നു..കണക്ക് പരീക്ഷ മാത്രം നാന്നായി വെള്ളം കുടിപ്പിച്ചു...അത് എഴുതി കഴിഞ്ഞ് അബ്ദുക്കായുടെ കടയില്‍ നിന്നും പത്ത് പൈസയുടെ നാരങ്ങ വെള്ളം വാങ്ങി കുടിക്കുബോള്‍ ചില കണക്ക് കൂട്ടലുകള്‍ തെറ്റിയത് പോലെ..എവിടെയോ മാര്‍ക്ക് നഷ്ടമായത് പോലെ..അവസാന പരീക്ഷയും എഴുതി തീര്‍ന്നു ഉത്തര കടലാസ്സ് തുന്നി കെട്ടി എക്സാമിനര്‍ക്ക് കൈ മാറുമ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് വിളിച്ച് കൂവുകയായിരുന്നു..

                       "ഇനിയെന്നാടാ കാണുക..ഇന്ന്‍ മുതല്‍ക്ക് നമ്മള്‍ക്കീ സ്കൂള് നഷ്ടായി.."

              അടുത്ത സ്നേഹിതന്റെ വാക്കുകള്‍ അത് വരെ കരുതി വെച്ച സന്തോഷമെല്ലാം മായ്ച്ചു കളഞ്ഞു...കണ്ണുകള്‍ നിറഞ്ഞു..സൗഹൃദങ്ങള്‍, കളി ചിരികള്‍, അധ്യാപകര്‍ എല്ലാം ഓര്‍മ്മയില്‍ മാത്രം..വീട്ടിലേക്ക് തിരികെ പോകുമ്പോള്‍ മനസ്സിന്‍റെ ഉണര്‍വ്വ് നഷ്ടമായത് പോലെ..ഇനി റിസള്‍ട്ട് വന്നാല്‍ മറ്റൊരിടത്ത്..കുറേ നടന്ന്‍ കഴിഞ്ഞപ്പോള്‍ കുറേ നാള്‍ മനസ്സില്‍ ഒളിപ്പിച്ച ഒരു മോഹം പോലെ ചുമരില്‍ ഒരു പോസ്റ്റര്‍ കണ്ടു..നഷ്‌ടമായ എല്ലാ ദുഖവും പതിമടങ്ങ്‌ തിരികെ വന്ന നിമിഷം..

             "മാര്‍ച്ച് 30 മുതല്‍ "കൊടുങ്ങല്ലൂര്‍ മുഗള്‍ എ.സി യില്‍ ദിവസേന മൂന്ന്‍ കളികള്‍ "ഹിസ്‌ ഹൈനസ് അബ്ദുള്ള"

                 വീട്ടില്‍ തിരിച്ചെത്തി ക്രിക്കറ്റ് ബാറ്റെടുത്ത് മമ്മാലി ക്കയുടെ പറമ്പിലേക്ക് പോകുന്നതിനു മുന്‍പ് അമ്മയോട് ആവശ്യം ഉന്നയിച്ചു..

                             'നാളെ അഞ്ചുറുപ്യ തരണം..."

                             "എന്തിന്??"
     
                            "തൂ ബഡി മാഷാ അള്ളാ..കഹെ അബ്ദുള്ള..മുഗളില്‍ മോഹന്‍ ലാലിന്‍റെ പുത്യേ സിനിമ..അത്  കാണാന്‍ പോകാനാ.."

                  അതിനുള്ള മറുപടിയില്‍ അമ്മയുടെ മുഖത്ത് ഒരു ചിരി പടര്‍ന്നു...എന്‍റെയും..പിന്നെ കാത്തിരിപ്പിന്‍റെ ഒരു വേനല്‍...റിസള്‍ട്ട് വരാന്‍ വേണ്ടി...ക്രിക്കറ്റും, സിനിമയും, ചിത്ര ഗീതവും, മഹാഭാരതവും...പേരക്കയും!!


NB :-  എസ്.എസ്.എല്‍.സി തരകെടില്ലാത്ത മാര്‍ക്കോടെ പാസ്സായി..അടുത്ത വര്ഷം മാല്യങ്കര കോളേജില്‍ പഠിക്കാന്‍ ചേരുമ്പോള്‍ കഥാനായകന് അഞ്ചടി എഴിഞ്ചു ഉയരവും, അല്പം കരുത്ത് പ്രാപിച്ച പൊടി മീശയും സ്വന്തമായി ഉണ്ടായിരുന്നു...

               


                   

                 

                     


   


2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

പെന്‍ഷന്‍...

                                                     


                                                           
                                                  ചരടില്‍ തൂങ്ങുന്ന കണ്ണടയുടെ ചിന്നല്‍ വീണ ചില്ലിലൂടെ അയാള്‍ ആ ഉദ്യോഗസ്ഥനെ നോക്കി..ഒരിറ്റ് ദയ കാത്ത് തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറേ ആയിരിക്കുന്നു..ഇനിയും കനിഞ്ഞിട്ടില്ല..കീറിയ പഴഞ്ചന്‍ ജുബ്ബയുടെ പോക്കറ്റില്‍ എണ്‍പത്തിയേഴ് രൂപ മാത്രം..ചുട്ടു പൊള്ളുന്ന വെയിലില്‍ മൂന്ന്‍ കിലോമീറ്റര്‍ നടന്ന്‍ വന്നത് ഒരു പ്രതീക്ഷയുടെ മുകളില്‍ ..പേപ്പറില്‍ ഒപ്പ് വീഴാന്‍ കാത്ത്...

      "മാമന്‍..ഒരു പുത്യേ ആയിരത്തിന്റെ നോട്ട് ചെലവാകും..അതില്ലാണ്ട് ഒപ്പ് പേപ്പറില്‍ വീഴൂലാ.."

                                                      അവിടേക്ക് വരുമ്പോള്‍ പ്യൂണ്‍ പറഞ്ഞ വാക്കുകള്‍ ..ദിവസം കുറെയധികമായി ഇതിന് പുറകില്‍ നടക്കാന്‍ തുടങ്ങിയിട്ട്..മുടക്കാനും, മടക്കാനും ഓരോരോ കാരണങ്ങള്‍..അയാള്‍ വീണ്ടും മുഖമുയര്‍ത്തി..ആ നോട്ടത്തില്‍ തന്നെ എഴുതി വെച്ചിരിക്കുന്നു..ഒരു പുതിയ മുടന്തന്‍ ന്യായം..

        "എവിടെ റേഷന്‍ കാര്‍ഡും, വരുമാന സര്‍ട്ടിഫിക്കറ്റും??"

                                                      വൃദ്ധന്‍ സഞ്ചിയില്‍ നിന്നും മുഴിഞ്ഞ റേഷന്‍ കാര്‍ഡ് എടുത്ത് അയാള്‍ക്ക് നേരെ നീട്ടി..അയാള്‍ അറപ്പോടെ അത് തുറന്ന്‍ അതേ വേഗത്തില്‍ ആ പാവത്തിന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു...

       "നിങ്ങള്‍ ബി.പി.എല്‍ അല്ലാ...എ,പി,എല്‍ ആണ്..ദേശീയ വാര്‍ധക്യ കാല പെന്‍ഷന്‍ ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് മാത്രാ.."

                                                  ആ വൃദ്ധന്‍ നിറഞ്ഞ കണ്ണോടെ ഒരല്പം ദയക്ക് വേണ്ടി വീണ്ടും അയാളെ നോക്കി..അയാള്‍ ഒന്നുമറിയാത്ത പോലെ വീണ്ടും വാരികയെടുത്ത് വായിക്കാന്‍ തുടങ്ങി..ഒരിറ്റ് പോലും കാരുണ്യം  കിട്ടില്ലെന്ന കണ്ടപ്പോള്‍ പാവം തിരികെ നടക്കാന്‍ തുടങ്ങി..പുറത്തെ കത്തി നില്‍ക്കുന്ന വെയിലിനേക്കാള്‍ കത്തുന്ന മനസ്സ്..കാലിടറി വീഴാന്‍ പോയപ്പോള്‍ ആരോ പിടിച്ചു..ഒരു പെണ്‍കുട്ടി..

        "സൂക്ഷിച്ച്.."

                                                  ആ കൈത്താങ്ങില്‍ ഒരു കാരുണ്യ വര്‍ഷം..നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ അവള്‍ പതുക്കെ പറഞ്ഞു..

      "ആ പേപ്പര്‍ ഇനിയും അയാള്‍ ഒപ്പിട്ടു തന്നില്ലാല്ലേ? കണ്ണില്‍ ചോരയില്ലാത്ത വര്‍ഗ്ഗങ്ങള്‍..

                                                 അയാള്‍ ഇല്ലെന്ന്‍ തലയാട്ടി..ജീവിതം വഴി മുട്ടിയത് കൊണ്ട് മാത്രം ആഗ്രഹിച്ചതാ..ഇത് വരെ ഒരാളുടെ മുന്നിലും കൈ നീട്ടിയില്ല..ഒരു ജോലിയും ചെയ്യാനുള്ള കെല്പുമില്ല..ഒരു കൊച്ചു കൂരക്ക് താഴെ രണ്ട്‌ വയസ്സായ ജീവിതങ്ങള്‍..രോഗവും, ഭീതിയും പേറി..മക്കള്‍ ഉണ്ട്..പേരിന്..ഒരാളെ കൊണ്ടും ഗുണമില്ല..സമയമായപ്പോള്‍ എല്ലാം പങ്കിട്ട് വാങ്ങി സ്വന്തം സുഖം തേടി പോയി..ഒരു നേരമെങ്കിലും അടുപ്പ് പുകയാന്‍ വേണ്ടിയാണു ഈ കയറി ഇറങ്ങല്‍..അത് പോലും പകുതി വഴിയില്‍ ...

       "ഇവിടത്തെ എം.എല്‍.എ വരുന്നുണ്ട്..ആളോട് ഒന്ന്‍ പറഞ്ഞു നോക്ക്.."

                                               ആ പെണ്‍കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ മനസ്സില്‍ ചിരി തോന്നി..നാലര  വര്‍ഷം മുന്‍പ് വീടിന്‍റെ പടിയില്‍ വോട്ട് തേടി വന്ന മഹാനായ യുവനേതാവ്..അഭിനയകലയുടെ ആചാര്യന്‍..അന്ന്‍ വോട്ട് തേടി വരുമ്പോള്‍ നേതാവ്ജീ വിച്ചിരുന്ന കൊച്ചു വീടിന്‍റെ സ്ഥാനത്ത് ഇന്നൊരു വലിയ വീട്..ജനാധിപത്യം ഒരുക്കിയ മാന്ത്രികത..അന്ന്‍ വരുമ്പോള്‍ കെട്ടി പിടിച്ച് പറഞ്ഞത് ഇന്നും നരച്ച ഓര്‍മ്മയിലുണ്ട്..

      "നോക്ക് അച്ഛനും, അമ്മക്കും വാര്‍ദ്ധക്യ പെന്‍ഷന്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ ഉടന്‍ ശരിയാക്കി തരാം..വോട്ട് എനിക്ക് ചെയ്യണം..."

                                              കൈ നിവര്‍ത്തി പിടിച്ച് ചിഹ്നവും കാണിച്ച് , വെളുത്ത ചിരിയുമായി മുന്നോട്ട് നടക്കുമ്പോള്‍ ആരോ പറയുന്നത് കേട്ടു..

      "ഇമ്പോര്‍ട്ട് ചെയ്യ്ത ഖദര്‍ തുണിയാ..ജനാധിപത്യ മൂല്യം കാത്ത്
സൂക്ഷിക്കണ്ടേ.."

                                               ജയിച്ച് പലവട്ടം എം.എല്‍.എ ആയി മുന്നില്‍ വന്നപ്പോഴും, കണ്ടപ്പോഴും ഒരേ വാചകം..ചിരിയില്‍ കലര്‍ത്തിയ കാപട്യത്തില്‍ നിറഞ്ഞ ഒരേ വാചകം..

       "വിഷമിക്കണ്ടാ..ഇപ്പൊ ശരിയാകും..വകുപ്പ് മന്ത്രിയോട് ഞാന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്.."

                                             കാണരുത് എന്ന് കരുതിയാണ് ചുമരിലേക്ക് ചേര്‍ന്ന്‍ നിന്നത്..കടുത്ത സുഗന്ധം നിറഞ്ഞ ശുഭ വസ്ത്രം ധരിച്ച, കാലത്തെ ഫിറ്റ്‌ ചെയ്തു കൊണ്ട് നടക്കുന്ന ചിരിയുമായി ..എന്നാലും കണ്ടു..

        "അച്ചാ..അടുത്ത മാസം മുതല്‍ക്ക് പെന്‍ഷന്‍ കിട്ടും..മറക്കരുത് ഇലക്ഷന്‍ വരുമ്പോള്‍ .."

                                           വൃദ്ധന്‍ ഒന്നും പറയാതെ തിരികെ ..ജനപ്രതിനിധിയും, ഒരു ജോലിയും ചെയ്യാതെ പുറകെ അലയുന്ന പരിവാരങ്ങളും സുഗന്ധം പരത്തി മുന്നിലേക്ക്..പോക്കറ്റില്‍ നിന്നും ശേഷിക്കുന്ന പൈസ എടുത്ത് റോഡിലെ നെരിപ്പോടിലെക്ക് നടന്ന്‍ ബോര്‍ഡുകളിലേക്ക് കണ്ണോടിച്ചു..ഒടുവില്‍ കണ്ടെത്തിയ മെഡിക്കല്‍ ഷോപ്പില്‍ കിതച്ച് വന്നു നിന്ന് വിയര്‍പ്പില്‍ കുതിര്‍ന്ന മരുന്ന്‍ ചീട്ട് നല്‍കി വ്യഥയോടെ ചോദിച്ചു...

      "ഇത് രണ്ടു ചീട്ടും കൂടെ എടുക്കാന്‍ എത്ര ഉര്‍പ്യ ആകും??"

      "അച്ചാച്ചാ രണ്ട്‌ ചീട്ടും കൂടെ മൂന്നൂറ്റി മുപ്പത് രൂപ ആകും..."

                                          അയാള്‍ വിഷമത്തോടെ നെറ്റിയില്‍ നിന്നും കണ്ണീരിലേക്ക് കലരുന്ന വിയര്‍പ്പ് ചാലു തുടച്ച് ഒന്ന്‍ കൂടി ചില്ല് പൊട്ടിയ കണ്ണാടിയിലൂടെ അവരെ നോക്കി..അതിനപ്പുറം ചുമരില്‍ തൂങ്ങുന്ന "തിരുപതി ബാലാജിയുടെ " കലണ്ടറിലെ ദേവ ചിത്രത്തിലേക്കും...

     "പെണ്ണിനുള്ള ചീട്ട് മാത്രം എടുത്താ മതി..എത്രെയാകും"

      'അതിന് മുപ്പത് രൂപ മതി..അത് വെറും വലിവിനുള്ള മരുന്നാ..മറ്റേത് ഹൃദ്രോഗത്തിനും..."

                                            ഒന്നും പറയാതെ ഭാര്യക്കുള്ള ഗുളികയും വാങ്ങി വീണ്ടും വെയിലിലേക്ക് നടക്കുമ്പോള്‍ കൊതിയൂറുന്ന മണം..ബിരിയാണിയുടെ. അടുത്ത ഹോട്ടലില്‍ നിന്നും ഉയരുന്ന മണത്തിന് മുകളില്‍ ഒരു മോഹം കൂടി..ഒരിക്കല്‍ ഉമ്മറ കോലായില്‍ ഇരിക്കുമ്പോള്‍ അവരില്‍ നിന്നും ഒരു കുഞ്ഞു മോഹം..

       "ഒരു ബിരിയാണി തിന്നാന്‍ പൂതി തോന്നണു..ഉമ്മറിന്റെ മോള്‍ടെ കല്യാണത്തിന് കഴിച്ചതാ മൂരി ബിരിയാണി..എത്ര കൊല്ലായി.."

        "ബിരിയാണി പകുതിയായി  കിട്ടോ??"അതിനൊള്ള കാശെ കയ്യിലോള്ളൂ.."

                                           ഹോട്ടല്‍ ചുമരിലെ വില വിവരപ്പട്ടിക നോക്കി പകുതി ബിരിയാണിയുടെ വില നല്‍കുമ്പോള്‍ കണ്ണ്‍ വീണ്ടും നിറഞ്ഞു..വളര്‍ത്തി വലുതാക്കിയ മക്കളെ ഓര്‍ത്ത്..ചിറകുകള്‍ വളര്‍ന്നപ്പോള്‍ സ്വന്തം സുഖം തേടി പോയവര്‍..ചൂടന്‍ പൊതിയും വാങ്ങി വീണ്ടും ചൂടിലേക്ക്..അതിനൊപ്പം നെഞ്ചിനൊരു കനവും..മരുന്ന്‍ മുടങ്ങിയിട്ട് കുറേ ദിവസങ്ങള്‍ ...മരുന്നിന്‍റെ വില കണ്ട് സ്വയം മുടക്കുന്നതാണ്...ഒന്നുകില്‍ മരുന്ന്‍ അല്ലെങ്കില്‍ ഒരു നേരമെങ്കിലും ആഹാരം..ഇതില്‍ രണ്ടാമത്തേത് ആണ് മുന്നില്‍..എന്നിരുന്നാലും ഭാര്യയുടെ മരുന്ന്‍..ഒരിക്കലും മുടക്കാറില്ല..മുടക്കിയിട്ടില്ല..

                                          വീടിന്‍റെ മുന്നിലെത്തിയപ്പോള്‍ അമ്മിണിയാട് നോക്കി കരയാന്‍ തുടങ്ങി..അവളാണ് കുടുംബം നോക്കുന്നത്..മക്കള്‍ ഇട്ട് പോയത് മുതല്‍..അവളുടെ പാല് വിറ്റ്‌ കിട്ടുന്ന ചെറിയ തുകയിലാണ് ജീവിതം ഓടുന്നത്..രോഗത്തിനും, ഭക്ഷണത്തിനും...വസ്ത്രത്തിനും എല്ലാം ..മകളെ പോലെ ഒരു മൃഗം...

        "എന്തായി പോയ കാര്യം..പെന്‍ഷന്‍ കാശ് കിട്ടോ??"

         "അതൊന്നും ആയിട്ടില്ല..നീയിത്തിരി കഞ്ഞിര വെള്ളം എടുത്തേ?"

                                      അടുപ്പ് പുകയാത്ത ലക്ഷണം പോലെ അവര്‍ ഒന്ന്‍ വൃദ്ധനു മുന്നില്‍ പരിഭ്രമിച്ചു നിന്നു,,അത് മനസ്സിലായപ്പോള്‍ ഒരു കൃതിമ ഏമ്പക്കം വിട്ട് ബിരിയാണി പൊതി അവര്‍ക്ക് നേരെ നീട്ടി വൃദ്ധന്‍ നെഞ്ചുഴിഞ്ഞു പറഞ്ഞു..

      ''പാതി ഞാന്‍ കഴിച്ചു..പാതി പൊതിഞ്ഞ് വാങ്ങി..നല്ല ബിരിയാണിയാ..കഴിച്ചോ..."

                                    അവരുടെ അത് വരെ കത്തി നിന്ന വിശപ്പിനെ കണ്ണീരില്‍ കുതിര്‍ത്തി ആ വാക്കുകള്‍..വെറുതെ ഒരു പാഴ് മോഹം പറഞ്ഞതാണ്..അതാണിപ്പോള്‍ ഒരു പൊതിയില്‍ പൊതിഞ്ഞ് കെട്ടി..

      " ദാ..മരുന്ന്‍ വാങ്ങിട്ടുണ്ട്..."

       "നിങ്ങള്‍ടെ മരുന്നോ"

      "അടുത്ത ആഴ്ച പാല് കാശ് കിട്ടുമ്പോ വാങ്ങാം.."

                                നെഞ്ചുഴിഞ്ഞു അകത്തെ മുറിയിലെ ഇരുട്ടിലേക്ക് മറയുമ്പോള്‍ മരണം അവിടെ എവിടെയോ പതിയിരിക്കുന്നുണ്ടായിരുന്നു...ഒരു നിശബ്ദനായ കൊലയാളിയെ പോലെ...ചുരുട്ടി വെച്ച പായ നിവര്‍ത്തി അയാള്‍ നീണ്ടു നിവര്‍ന്ന്‍ കിടന്ന്...തെക്കോട്ട് തല വെച്ച്...ഒരു ചെറിയ ഞെരുക്കം..അതിനൊടുവില്‍ അവസാനത്തെ ശ്വാസവും അനന്തതയില്‍ അലിഞ്ഞു ചേര്‍ന്നു..

കുറേ നാളുകള്‍ക്ക് ശേഷം...

      "അമ്മേ..അമ്മേ.."

                              കണ്ണീരുണങ്ങിയ കണ്‍ തടവുമായി പുറത്തെ വിളിയിലേക്ക്...കൈകള്‍ കൂപ്പി വിനീതനായി നിറചിരിയോടെ എം.എല്‍.എ.. കൂടെ മാലിന്യം പൊതിയുന്ന ഈച്ചകള്‍ പോലെ സഹപ്രവര്‍ത്തകര്‍..

     "അച്ഛന്‍ മരിച്ചപ്പോള്‍ വരാന്‍ കഴിഞ്ഞില്ല...കേട്ടപ്പോള്‍ എനിക്കൊത്തിരി വെഷമായി..ഞാനാ ദേശീയ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ ശരിയാക്കി  കൊടുത്തത്..പക്ഷെ വാങ്ങാനുള്ള യോഗം..."

                              അയാള്‍ കണ്ണുകള്‍ തുടച്ചു...അത് കണ്ട് കൂടെ നിന്നവരും കണ്ണുകള്‍ തുടച്ചു..മുന്നോട്ട് വന്നു അവരുടെ കൈകള്‍ പിടിച്ച് കൃത്രിമ ദുഃഖം മുഖത്ത് തേച്ച് വീണ്ടും ഒരു അഭിനയം...

    "അമ്മേ..വരുന്ന ഇലക്ഷനില്‍ വോട്ട് എനിക്ക് തന്നെ ചെയ്യണം..."

                                അവരൊന്നും മിണ്ടാതെ നോക്കി നിന്നു..മുറ്റത്ത് മുളച്ച് പൊന്തിയ നെല്‍ ചെടിയും, പയറും, പിന്നെ ഒരു തുളസി ചെടിയും..അതില്‍ നോക്കി നിന്നു..

    "ബാബു...അമ്മക്ക് വിധവാ പെന്ഷനുള്ള കടലാസ് ശരിയാക്കി കൊടുക്കണം..എത്രയും വേഗം....ഇലക്ഷന് മുന്‍പേ കിട്ടിയിരിക്കണം..."

                                അത് വരെ മിണ്ടാതെയിരുന്ന അവര്‍ ഉള്ളില്‍ നിന്നും ഊര്‍ജ്ജം സ്വരൂ കൂട്ടി മുന്നിലെ നെല്‍ ചെടിയും, തുളസി ചെടിയും നോക്കി സധൈര്യം ഉറക്കെ പറഞ്ഞു...

        "അത് വേണ്ടാ നേതാവേ..ഞങ്ങള്‍ എ.പി,.എല്ലാ.."

 ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...