2016, മാർച്ച് 14, തിങ്കളാഴ്‌ച

മനസ്സറിയാതെ ചില പുണ്യം...





                                      ഇരുപത് പൈസയുടെ നാണയത്തിലേക്കും, പിന്നെ എന്‍റെ മുഖത്തേക്കും അവരൊന്നു മാറി മാറി നോക്കി..

         "ഹോ പിച്ചക്കാരിക്ക് നീയ് കൊടുത്ത ഇരുപത് പൈസ ഇഷ്ടായില്ലടാ"

                                      അമ്പല നടയില്‍ നിന്നും പുഷ്പാഞ്ജലി പ്രസാദം വാങ്ങി പരീക്ഷ നന്നായിരിക്കാന്‍ പ്രാര്‍ത്ഥിച്ച് തെക്കേ നടയിലേക്ക് നടക്കുമ്പോള്‍ ഭിക്ഷക്കാരി തള്ള ബസ്സ്‌ പാര്‍ക്കിങ്ങില്‍ തെണ്ടി നടക്കുന്നത് കണ്ടു..ഒരാളേയും വിടുന്നില്ല.എല്ലാവരുടെയും മുന്നില്‍ കൈ നീട്ടുന്നു...

        "ഇവറ്റകള്‍ക്ക് പത്ത് പൈസ കൊടുക്കരുത് ഹരീ...ആ സഞ്ചീല് നെറയെ കാശാ...എന്തോരം കിട്ട്യാലും പിന്നേം പിന്നേം തെണ്ടും..ഇന്നാള് തുശൂരു ഒരു പിച്ചക്കാരന്‍ വടിയായപ്പോ സഞ്ചീന്ന്‍ കിട്ടീത് ലക്ഷങ്ങളാ..."

                                       കൂട്ടുകാരന്റെ വാക്കുകള്‍ കേട്ട് കിഴക്കേ നടയിലെ മംഗള ഹോട്ടലിലേക്ക് നടക്കുമ്പോള്‍ പിന്നെയും കുറേ ഭിക്ഷക്കാര്‍ പിന്നാലെ കൂടി..കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ അടുത്തിടെയാണ് ഇവരുടെ എണ്ണം കൂടിയത്...ഭരണി അടുത്തതോടെ കുറേ പുതിയ മുഖങ്ങള്‍..

     "അല്ലടാ ശ്രീത്തെ (ശ്രീജിത്ത്) നീ കണ്ടാ..ആ തള്ളാരേ കണ്ടാ ആരും പറയൂല..പിച്ചക്കാരിയാന്നു..നല്ല ഐശ്വര്യമുള്ള സ്ത്രീ.."

     "കണ്ണ്‍ തെറ്റ്യാ കക്കണ വര്‍ഗ്ഗാ..കഴിഞ്ഞ ദെവസം ചന്തപ്പെരേല് ഒരുത്തിയെ കെട്ടിയിട്ടാ തല്ലീത്...അടുക്കള പൊറത്ത് കഴുകാന്‍ വെച്ച പാത്രം കട്ടിട്ട്.."

                                       മംഗള ഹോട്ടലില്‍ നിന്നും മസാല ദോശയും, ചായയും തട്ടി നിറഞ്ഞ വയറോടെ ഇറങ്ങി വരുമ്പോള്‍ പിന്നെയും കണ്ടു അവരെ..തെക്ക് നിന്നും വന്ന ഒരു തീര്‍ഥാടക സംഘത്തിനു മുന്നില്‍ കൈ നീട്ടി കൊണ്ട്..കയ്യില്‍ ബാക്കിയുള്ള ചില്ലറ പൈസ കൊണ്ട് രണ്ട്‌ വലിക്കോല് (വില്‍സ്) വാങ്ങി പോക്കറ്റില്‍ തിരുകുമ്പോള്‍ അവരേ അടുത്ത് കണ്ടു...ഉള്ളം കയ്യില്‍ അപ്പോഴും ഞാന്‍ കൊടുത്ത ഇരുപതിന്‍റെ നാണയം...

                                       വൈകീട്ട് പഠിക്കാന്‍ ഇരിക്കുമ്പോള്‍ രണ്ട്‌ വട്ടം കാളിങ്ങ് ബെല്‍ അടിച്ചത് കൊണ്ട് മാത്രം ദേഷ്യത്തോടെ എഴുന്നേറ്റ് വരാന്തയില്‍ ചെന്നപ്പോള്‍ മുറ്റത്ത് ഭിക്ഷ ചോദിച്ച് അവര്‍ വീണ്ടും...അടുക്കളയില്‍ നിന്നും ഭിക്ഷക്കാരി ആകുമെന്ന ഉറപ്പോടെ പാട്ടയില്‍ നിന്നും ഒരു അമ്പത് പൈസ തുട്ട് കണ്ടെടുത്ത് പിന്നാലെ അമ്മയും..അമ്മയുടെ അമ്പത് പൈസ തുട്ട് കണ്ടത് കൊണ്ട് മാത്രം ഞാന്‍ വിലക്കി...

    "അമ്മേ..കൊടുക്കര്ത്...ഇവര്‍ക്ക് ഞാന്‍ കാലത്ത് കൊടുങ്ങല്ലൂര്‍ അമ്പല നടയില്‍ വെച്ച് ഇരുപത് പൈസ കൊടുത്തതാ..."

                                        അമ്മയുടെ ചലനം ആ വാക്കുകളില്‍ അവസാനിച്ചു..അവര്‍ ദൈന്യതയോടെ അമ്മയെ നോക്കി..പിന്നെ കുറച്ച് ദേഷ്യത്തോടെ എന്നേയും.."

    "ചേച്ചി... ഇവറ്റകള്‍ കൊറേ വന്നിട്ടുണ്ട്..തമിഴ് നാട്ടീന്ന്.അവടെ കപ്പലണ്ടി കൃഷീം ചെയ്യ്ത് ഇങ്ങോട്ട് പോരും...എന്നിട്ട് വിളവെടുപ്പിന്റെ സമയം വരെ തെണ്ടല്‍...കാശ് കൊറേ ഉണ്ടാക്കി തിരികെ പോകും..."

                                        എന്‍റെ സഹായത്തിന് ആളെത്തിയിരിക്കുന്നു..പറമ്പില്‍ കൈ കൊട്ട് പണിക്ക് വന്ന അബുക്ക..അവര്‍ അബുക്കയുടെ വാക്കുകള്‍ കേട്ട് അങ്ങേരെയും ഒന്നിരുത്തി നോക്കി..

  "ഇങ്കെ ഒന്നുമേ ഇല്ല..നീങ്കെ പോ"

                                          അറിയുന്ന തമിഴില്‍ അബുക്ക പ്രാവിണ്യം അറിയിച്ച് അബുക്ക പറഞ്ഞപ്പോള്‍ അതെനിക്ക് ഒരാശ്വാസം പോലെയായി..

   'മോളെ പഴേ തുണി വല്ലതും കിട്ടാനുണ്ടോ..കൊച്ചു കുട്ടികള്‍ക്ക് പാകാവുന്ന"

                                        നല്ല മലയാളം കേട്ടത് കൊണ്ടാകണം ആദ്യം മുങ്ങിയത് അബുക്കയാണ്..ഞാനും അത് വരെ ധരിച്ചത് അവര്‍ തമിഴ് നാട് സ്വദേശിയാണെന്നാണ് ..എല്ലാ ധാരണകളും കാറ്റില്‍ പരത്തി നല്ല പച്ച മലയാളം ദാ വരുന്നു..

  'ഇവിടത്തെ കൊച്ച് ദേ ഈ നിക്കുന്നോനാ...വയസ്സ് പതിനേഴ്‌ കഴിഞ്ഞ്...ഇവന്‍റെ പഴേത് മതിയോ..."

                                        അമ്മയോട് വേണ്ടെന്ന്‍ പറഞ്ഞ് വേച്ച് വേച്ച് അവര്‍ പോകുമ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ അവ്യക്തമായി ഞാന്‍ കേട്ടു..

   "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..."

                                             പിന്നെ പിന്നെ എല്ലാ ആഴ്ചകളിലും അവര്‍ വീട്ടില്‍ ഭിക്ഷ യാചിച്ച് വരാന്‍ തുടങ്ങി...പലപ്പോഴും കൊടുങ്ങല്ലൂര്‍ ക്ഷേത്ര നടയിലും കണ്ടു..സ്ഥിരം വരവായപ്പോള്‍ ഇരുപത് പൈസ ക്വോട്ട വേഗം മാറി പത്ത് പൈസയായി മാറി..ഒരു നോട്ടം നോക്കി അതും വാങ്ങി അവര്‍ പിന്നെയും വീടുകള്‍ തേടി തെണ്ടാന്‍ നടന്നു..

                                            കുറേ നാളുകള്‍ക്ക് ശേഷം പരീക്ഷ കഴിഞ്ഞ് വരുമ്പോള്‍ വീണ്ടും ആ പിച്ചക്കാരിയെ ബസ്സില്‍ വെച്ച് കണ്ടു.നല്ല വേഷത്തില്‍..

    'ടാ..നമ്മുടെ പിച്ചക്കാരിയെ കണ്ടാ...എന്താ പത്രാസ്...നമ്മള് കൊടുക്കണ ചില്ലറ കൊണ്ട് ചെത്തി നടക്കേണ്...'

                                           കൂട്ടുക്കാരന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ സത്യം തോന്നി..ഇനി മുതല്‍ ഇവര്‍ക്ക് പത്ത് പൈസ കൊടുക്കുന്നത് പോലും നിര്‍ത്തിക്കണം. ബാറിനു മുന്നിലെ സ്റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്തിയപ്പോള്‍ അവര്‍ ചാടിയിറങ്ങി..അവര്‍ പിന്തുടരാന്‍ വേണ്ടി ഞങ്ങളും..അവിടെ നിന്നും നടന്ന്‍ മുന്നോട്ട് പോയി അവര്‍ ഒരു കടയില്‍ നിന്നും കുറേ മിട്ടായികളും,ബിസ്കറ്റും വാങ്ങി പിന്നെയും മുന്നോട്ട് നടന്നു..പിന്നാലെ ഞങ്ങളും..ആ ചലനം അവസാനിച്ചത് "ബാല്യ ബാലികാ സദനത്തിന് മുന്നില്‍...അവരെ കണ്ടതും ...

   "മുത്താച്ചിയമ്മേ....."

                                       പ്രായ ഭേദമന്യേ കുട്ടികള്‍..എല്ലാം മറഞ്ഞിരുന്നു കണ്ടപ്പോള്‍ മനസ്സില്‍ വീണ്ടും കൗതുകം തോന്നി..ആരാണാവര്‍??എന്തിന് ഈ അനാഥ മന്ദിരത്തില്‍ വന്നു.??ചിലപ്പോള്‍ മനസ്സും, സമയവും ചേര്‍ന്ന്‍ ചിലരെ തെറ്റിദ്ധരിക്കും...പിന്നീട് തിരുത്തും..അത് പോലെ ഒരു തിരുത്തലിന് വേണ്ടി അവര്‍ അവിടെ വിട്ട് പോകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു..

   "നിങ്ങള്‍ക്ക് അവരെ പറ്റി എന്തറിയാം കുട്ടികളെ?? നിങ്ങള്‍ കണ്ടത് അവരെ ഒരു പിച്ചക്കാരിയായി മാത്രം..അതിനപ്പുറം ഒന്നുമറിയില്ല..അല്ലെങ്കില്‍ അറിയാന്‍ ശ്രമിച്ചിട്ടില്ല..."

   "അവര്‍ നിങ്ങള്‍ക്ക് മുന്നില്‍ യാചിക്കാന്‍ വരുന്നത് ഇവിടെ കുട്ടികള്‍ക്ക് വേണ്ടിയാണ്‌...നിങ്ങള്‍ പുകവലിച്ചും, സിനിമ കണ്ടും, ഭക്ഷണം കഴിച്ചും കളയുന്ന പൈസയുടെ ഒരു ചെറിയ ഭാഗത്തിന് വേണ്ടി മുന്നില്‍ കൈ നീട്ടി വരുന്നത് ഈ കുട്ടികള്‍ക്ക് വേണ്ടിയാണ്..ഇവരുടെ ഭക്ഷണത്തിനും, സംരക്ഷണത്തിനും വേണ്ടിയാണ്..വര്‍ഷങ്ങളായി എല്ലാ ആഴ്ചയിലും അവര്‍ അവര്‍ക്ക് ഭിക്ഷയായി കിട്ടുന്ന  ചില്ലറ തുട്ടുകള്‍ ഇവിടേക്ക് കൊണ്ട് വരാന്‍ തുടങ്ങിയിട്ട്.....വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ നിന്നും അവര്‍ സ്വയം തിരഞ്ഞെടുത്ത വഴി"

                                    അത് വരെ വീര്‍പ്പ് മുട്ടി നിന്ന മനസ്സ് കണ്ണുകളിലേക്ക് മഴ മേഘങ്ങള്‍ നിറച്ച് പെയ്യിക്കാന്‍ തുടങ്ങിയിരിക്കുന്നു...ഉരുണ്ട വീഴുന്ന കണ്ണ് നീര്‍ തുള്ളികള്‍ മീതെ വീണ്ടും ചില വാക്കുകള്‍...

   "ഒരു പക്ഷെ ഈ കാര്യം നേരിട്ട് നിങ്ങള്‍ക്ക് മുന്നില്‍ വന്നു പറഞ്ഞാല്‍ , സഹായം ചോദിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഒന്നും നല്‍കില്ല..കാരണം മനുഷ്യന്‍ അങ്ങിനെയാണ്...ആവശ്യങ്ങള്‍ക്ക് അല്ല, അനാവശ്യങ്ങള്‍ക്കാണ് അവനെന്നും മുന്‍ഗണന..''ഓരോരുത്തരും നല്‍കുന്ന ഭിക്ഷയെ പറ്റി അവര്‍ പറയുന്ന ഒരു വാക്കുണ്ട്..."

    ''എനിക്ക് നേരെ അവരെല്ലാം നീട്ടുന്ന തുട്ടുകള്‍ക്ക് അവരറിയാതെ ഒരു ദൈവാനുഗ്രഹം  അവരില്‍ തന്നെ ചെന്നു ചേരുമ്പോള്‍ കൂടുതല്‍ മനസ്സിന് സു ഖം....അവരറിയാതെ ചെയ്യുന്ന ഒരു പുണ്യ പ്രവര്‍ത്തിയുടെ അനുഗ്രഹം അവര്‍ക്ക് തന്നെ ചെന്ന്‍ ചേരുന്ന നിര്‍വൃതി....."

                           നിറയുന്ന കണ്ണുകള്‍ക്ക് മീതെ തൂവാല പിടിച്ചിരിക്കുമ്പോള്‍ വീണ്ടും അവരുടെ വാക്കുകള്‍...ഒരു മാറ്റം നിറച്ച വാക്കുകള്‍...

    "മക്കളെ...പലരും ജീവിതത്തില്‍ സുഖം നഷ്ടപ്പെടുമ്പോള്‍ ആള്‍ ദൈവങ്ങളായ അച്ഛനേയും, അമ്മയേയും ...ജീവന കലയേയും തേടി പോകുന്നു..യഥാര്‍ത്ഥ ദൈവങ്ങള്‍ ഇവരെ പോലെ തെരുവിലലയുന്നു...ദൈവം പിറവി കൊടുത്ത അനാഥരായ കുഞ്ഞുമക്കളെ വളര്‍ത്താന്‍ വേണ്ടി.അവരെ സനാഥരാക്കാന്‍ വേണ്ടി...."


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...






                

2016, മാർച്ച് 7, തിങ്കളാഴ്‌ച

പി.കെ. എന്‍റെ നൂറാമത്തെ കഥ...




                                                                 "അതെ ഇതെന്‍റെ നൂറാമത്തെ കഥയാണ്...ഞാന്‍ നിങ്ങളോട് പറയുന്ന നൂറാമത്തെ കഥ.."

                നീണ്ട ചെവിയും, തിളങ്ങുന്ന കണ്ണുകളുമുള്ള എല്ലാ "പി.കെ " കുഞ്ഞുങ്ങളും ഗുരുനാഥന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ജാഗരൂകരായി..പുതിയ കഥ കേള്‍ക്കാന്‍..ഗുരു പറയുന്ന നൂറാമത്തെ കഥ കേള്‍ക്കാന്‍..

                                                                 "ഇനി ഞാന്‍ പറയുന്ന കഥ പ്രപഞ്ചത്തിലെ ഒരു പ്രധാന ഗോളത്തെ പറ്റിയുള്ള കഥയാണ്.ഇവിടെ നിന്നും കോടികണക്കിന് പ്രകാശ വര്‍ഷങ്ങള്‍ ദൂരെ സൗരയൂഥത്തിലെ സൂര്യനെ ചുറ്റുന്ന ഭൂമി എന്ന മൂന്നാമത്തെ ഗ്രഹത്തിന്‍റെ കഥ. നിങ്ങള്‍ എല്ലാവരും ഒരു പാഠം ആക്കേണ്ട കഥ....

               പി.കെ കുഞ്ഞുങ്ങള്‍ മിഴിച്ച്‌ നോക്കുമ്പോള്‍ അവരുടെ ചിന്തയിലേക്ക് ദൂരെ പ്രകാശ വര്‍ഷങ്ങള്‍ക്ക് ദൂരെ അന്യമായ ഒരു ഗ്രഹത്തെ പറ്റിയുള്ള ചിന്തകള്‍ ഉദിച്ചു തുടങ്ങി.."ഭൂമി...പണ്ട് കേട്ടിരുന്നു...പ്രപഞ്ചത്തില്‍ തങ്ങളുടെ ഈ മഞ്ഞ ഗ്രഹത്തിന് മുന്‍പേ ജീവന്‍ ആവിര്‍ഭവിച്ച ആ ഗൃഹത്തെ പറ്റി..
                               
                                                                    'ഭൂമി...സൂര്യനും,മാറ്റ് ചന്ദ്രന്മാരും, ഗ്രഹങ്ങളും ചേര്‍ന്ന്‍ സൃഷ്ടിച്ച സമശീതോഷ്ണ കാലാവസ്ഥയും, ജലവും, വായുവും നിറഞ്ഞ ഒരു ഗോളം..അതിന്റെ നാഥനായ ദൈവം ആദിയില്‍ ജീവന്‍ സൃഷിച്ചു...ആദ്യം സസ്യങ്ങളും, പിന്നെ ചെറു ജീവികളും..പിന്നെ മറ്റുള്ള ജീവികളും..ഒടുവില്‍ ദൈവത്തിന്റെ പ്രതി പുരുഷനന്മാരായ മനുഷ്യരെയും...ദൈവം പ്രതിപുരുഷന്മാര്‍ക്ക് മാത്രം മറ്റുള്ള ജീവ ജാലങ്ങളെക്കാള്‍ ബുദ്ധിയും, വിവേകവും, യുക്തിയും നല്‍കി..അതായിരുന്നു അവരുടെ ദൈവം ചൈയ്ത ഏറ്റവും വലിയ തെറ്റും..

                    ഗുരുനാഥന്‍ പറഞ്ഞ ആ കാര്യം മാത്രം അവര്‍ക്ക്‌ മനസ്സിലായില്ല...കൂടുതല്‍ ബുദ്ധിയും, വിവേകവും, തിരിച്ചറിവും നല്ലതല്ലേ..ഈ ഗ്രഹത്തിലെ എല്ലാ പി,കെ കളും ബുദ്ധിയുള്ളവര്‍ തന്നെ..ഭൂമിയില്‍ വരെ പോയി വന്ന ചില പി.കെ പൂര്‍വികര്‍ തങ്ങള്‍ക്ക് ഉണ്ട്...പിന്നെയെന്ത് കൊണ്ട് തങ്ങളുടെ രൂപത്തിന് സമന്മാരയിരുന്ന മനുഷ്യരെ കുറിച്ച് ഗുരു അങ്ങിനെ പറയുന്നത്..

                                                                    "എല്ലാ പി.കെ കളും മനസ്സിലാക്കേണ്ട ഒരു വലിയ കാര്യമുണ്ട്...ഭൂമിയില്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവനു ദൈവം നല്‍കിയ ബുദ്ധി, വിവേകം എന്നതിനേക്കാള്‍ ഉപരി അവനു നല്‍കിയ ഒന്നുണ്ട്.."പരസ്പരമുള്ള വേര്‍തിരിവ്‌.."മനുഷ്യന്‍ ആദ്യം ആ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്ക് മീതെ അധീശത്വം കൈ വരിച്ചു..അതിനു വേണ്ടി അവന്‍ അവന്‍റെ ബുദ്ധി ഉപയോഗിച്ച് ആയുധങ്ങള്‍ നിര്‍മ്മിച്ച്‌..മൃഗങ്ങളുടെ നഖങ്ങള്‍ ആയുധത്തിന് മുന്നില്‍ തോറ്റപ്പോള്‍ അവര്‍ മനുഷ്യനു കീഴടങ്ങി..അതോടെ ആ ഗോളത്തിലെ പ്രധാനിയായി ദൈവത്തിന്റെ പ്രതി രൂപം മാറി..

                                                                     "പിന്നെ മനുഷ്യന്‍ പരസ്പരം ആശയവിനിമയം നടത്താന്‍ സംസാര ഭാഷ കണ്ടെത്തി..ഭൂമിയെന്ന ഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലായനം നടത്തിയ മനുഷ്യന്‍ അവന്‍റെ പ്രാദേശിക നിലനില്പിന് വേണ്ടി മതങ്ങള്‍ സൃഷിച്ചു..വസിക്കുന്ന സ്ഥലങ്ങള്‍ക്ക് അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചു..മതവും, ഭാഷയും, ഭൂമിയുടെ അതിരുകളും അവര്‍ക്കുള്ളില്‍ വേര്‍തിരിവും, വിവേചനവും സൃഷിച്ചു..രൂപവും, ഭാവവും, വര്‍ഗ്ഗവും ഒന്നായിട്ടും ആ ജീവികള്‍ സ്വയമുണ്ടാക്കിയ വേര്‍തിരിവുകള്‍ മാത്രം ശരിയാണെന്ന് വിശ്വസിച്ചു..അതായിരുന്നു അവരുടെ പരാജയവും..."

                                                                      "അല്ല ഗുരോ..മറ്റുള്ള മൃഗങ്ങള്‍ക്ക് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേ??" എന്ത് കൊണ്ടാണ് മനുഷ്യന്‍ അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സ്വയം കാര്യങ്ങള്‍ തീരുമാനിച്ചത്‌...??"

             പി,കെ, ഗുരു കുറെ നേരം ആ ചോദ്യം കേട്ട് മിണ്ടാതിരുന്നു..തന്റെ കുട്ടികള് നൂറാമത്തെ കഥയില്‍ അക്രുഷ്ടര്‍ തന്നെ...ഈ കഥയില്‍ നിന്നും ഒരു പാഠം അവര്‍ പഠിക്കണം..ഈ മനോഹര ഗ്രഹത്തിന്‍റെ നിലനില്പിന് വേണ്ടിയെങ്കിലും..അല്ലെങ്കില്‍ നാളുകള്‍ കഴിയുമ്പോള്‍ ഈ മഞ്ഞ ഗ്രഹവും സൗരയൂഥത്തിലെ ഭൂമിയെ പോലെ!!!!!

                                                                      "പി,കെ കളെ..അതായിരുന്നു മനുഷ്യന്‍റെ ഏറ്റവും വലിയ ശാപം...എന്ത് തെറ്റായാലും അതിനെ കുറെ പേര്‍ എതിര്‍ക്കും, കുറെ പേര്‍ ന്യായികരിക്കും..ചിലര്‍ പറയുന്നത് ഒരു കൂട്ടം വിശ്വസിക്കും..മറു കൂട്ടം അവിശ്വാസിക്കും...മതം, രാജ്യം, വിശ്വാസം എന്നിവ അവരെ തുടരെ തുടരെ വേട്ടയാടി..ഒരേ മണ്ണിലെ അവര്‍ സുഷ്ടിച്ച വിശ്വാസം, അവര്‍ സൃഷ്ടിച്ച അതിര്‍ത്തികള്‍ ഇവക്ക് വേണ്ടി അവര്‍ പരസ്പരം സ്പര്‍ദ്ധ തുടങ്ങി..അവര്‍ ബുദ്ധി ഉപയോഗിച്ച് ആയുധങ്ങള്‍ ഉണ്ടാക്കി തുടങ്ങി..അവരുടെ നാശം വരെ സൃഷ്ടിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍..അതിന് അവര്‍ക്ക്‌ വളം പോലെ മതം, ഭാഷ, രാഷ്ട്രീയം.പിന്നെ അതിര്‍ത്തികള്‍...

            എല്ലാ തിളങ്ങുന്ന കണ്ണുകളും ശ്രദ്ധിച്ച് കാത്തിരിക്കുന്ന വാക്കുകള്‍..അവര്‍ക്ക്‌ മനസ്സിലാകുന്നുണ്ട്..അവര്‍ മനസ്സിലാക്കണം..അതിലാണ് വിജയം..അല്ലെങ്കില്‍ ഇവരെക്കാള്‍ ബുദ്ധിയുണ്ടായിരുന്ന മനുഷ്യന്‍റെ ഗതികേട്‌ ഇവര്‍ക്ക്‌ ഉണ്ടാകും..അതില്ലാതിരിക്കാന്‍ തന്റെ നൂറാമത്തെ കഥ മനസ്സിലാക്കണം...

                                                                "ആദി കാലം മുതല്‍ മനുഷ്യര്‍ യുദ്ധം ചെയ്യാന്‍ തുടങ്ങി..ആദ്യം ദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍, പിന്നെ ദേശങ്ങള്‍ പിടിച്ചടക്കാന്‍, പിന്നെ സമ്പത്തിന് വേണ്ടി, മതത്തിനു വേണ്ടി, ഒടുവില്‍ രാജ്യത്തിന്റെ അതിരുകള്‍ക്ക് വേണ്ടി...പല യുദ്ധങ്ങള്‍, ഒത്തിരി മരണങ്ങള്‍, എന്നിട്ടും അവര്‍ പഠിച്ചില്ല..ഒന്നും, രണ്ടും മഹായുദ്ധങ്ങള്‍ നടത്തി..എന്നിട്ടും പഠിച്ചില്ല..പിന്നെ ആയുധങ്ങള്‍ കൂട്ടി വെച്ചു..മതത്തിന്റെ പേരില്‍, അതിരിന്റെ പേരില്‍, അതിര്‍ത്തിയുടെ പേരില്‍...ഒടുവില്‍...

                                                                  "മതത്തിന്‍റെ പേരില്‍ തുടങ്ങി രാജ്യത്തിന്‍റെ അതിരുകള്‍ ഭേദിച്ച മൂന്നാമത്തെ വലിയ യുദ്ധം..അതില്‍ കരുതി വെച്ച വിനാശകരമായ എല്ലാ ആയുധങ്ങളും അവര്‍ പരസ്പരം ഉപയോഗിച്ചു..ജീവജലവും, ജീവ വായുവും മലിനമാക്കിയ ആണവയുദ്ധം..ആ നല്ല ഗ്രഹത്തിലെ എല്ലാ മനുഷ്യര്‍ അടക്കമുള്ള എല്ലാ ജീവജാലങ്ങളും തുടച്ച് നീക്കപ്പെട്ട മഹായുദ്ധം..ഇനിയൊരിക്കലും ജീവന്റെ തുടിപ്പ് ആ മണ്ണില്‍ ഉണ്ടാകാത്ത വിധം നാശോന്മുഖമായ യുദ്ധം,,ഒടുവില്‍ ആ ഗ്രഹം സൗരയൂഥത്തിലെ മറ്റുള്ള ഗ്രഹങ്ങളെ പോലെ ജീവന്‍ നിലനില്‍ക്കാന്‍ സാധിക്കാത്ത ഒരു കറുത്ത ഗ്രഹമായി മാറി..അതിന്റെ നാശത്തിന് കാരണമായത്‌ അതിലെ അന്തേവാസികളായ ദൈവത്തിന്റെ പ്രതി രൂപങ്ങള്‍ തന്നെ...സ്വന്തം നാശം സ്വയം സൃഷ്ടിച്ച മനുഷ്യ വര്‍ഗ്ഗം തന്നെ...."

         മിഴിച്ച് നില്‍ക്കുന്ന പി.കെ കുഞ്ഞുങ്ങള്‍ നൂറാമത്തെ കഥ കേട്ടപ്പോള്‍ അതിന്റെ ഗുണപാഠം പോലെ മനസ്സില്‍ കരുതി..ഒരു തിരിച്ചറിവ്..ഭൂമിയില്‍ സംഭവിച്ചത്‌ തങ്ങള്‍ക്ക് ഒരിക്കലും ഭവിക്കരുത്..അതിന് ആദ്യം വേണ്ടത്‌ പരസ്പരം തിരിച്ചറിവാണ്...

                                                                   "അതെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക്‌ ആദ്യം വേണ്ടത്‌ പരസ്പര വിശ്വാസവും, ബഹുമാനവും..നിങ്ങള്‍ ഇവിടെയുള്ള നിങ്ങളുടെ ദൈവത്തെ പല രൂപത്തിലും, പല ഭാവത്തിലും കണ്ടോളൂ,,ആരാധിച്ചോളൂ....പല ഭാഷയില്‍ സംസാരിച്ചോളൂ...പല ദേശത്ത് താമസിച്ചോളൂ...പക്ഷെ എല്ലാത്തിനും ഒടുവില്‍ ഒന്ന് തിരിച്ചറിയുക..നിങ്ങള്‍ എല്ലാവരും ഒരു വര്‍ഗ്ഗമാണ്..നിങ്ങള്‍ എല്ലാവരും പി,കെ, കളാണ്,,,,ആദ്യം വര്‍ഗ്ഗം..പിന്നെ രാജ്യം, മതം, രാഷ്ട്രീയം...അതായിരിക്കണം നിങ്ങളുടെ തിരിച്ചറിവും...."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍


       

2016, മാർച്ച് 4, വെള്ളിയാഴ്‌ച

മരം ഒരു വരം.....





                                      "ഉണ്ണീ..എന്തിനാ ഇന്നലെ നട്ട റോസാ കമ്പ് പൊക്കി നോക്കുന്നേ..അതിനി ഒണങ്ങി പോകും.."

                                      "വേര് വന്നോന്നറിയാനാ ഏട്ടാ.."

             അവന്‍ അവളുടെ കയ്യില്‍ നിന്നും റോസാ കമ്പ് വാങ്ങി തിരികെ ഇളകിയ മണ്ണില്‍ കുഴിച്ചിട്ടു..ഇന്നലെ കിട്ടിയതാണ് ആ റോസാ കമ്പ്..ചെറിയ വീടിനു മുന്നിലെ കൊച്ചു തോട്ടത്തിലെ പുതിയ അതിഥിയായി.

                                       "ഉണ്ണീ..മരമായാലും, ചെടിയായാലും ഒരു വരമാണ്.. ശുദ്ധവായു നല്‍കുന്ന വരം.."

              മൂന്നാം ക്ലാസ് കാരിയുടെ മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങാന്‍ മാത്രം ആ ഏഴാം ക്ലാസ്സുക്കാരന്റെ വാക്കുകള്‍ക്ക് കഴിഞ്ഞില്ല..സ്കൂളിലേക്ക് രാവിലെ പോകുമ്പോഴും അവള്‍ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നു..എന്തിനും, ഏതിനും അവള്‍ക്ക് ഉത്തരം നല്കാന്‍ അവനുണ്ട്..ഏട്ടനായി..

                                      "ഏട്ടാ..ഏട്ടന്‍ പറഞ്ഞില്ലേ ഇലകള്‍ക്ക് പച്ച കളര്‍ വരുന്നത്തിന്‍റെ കാരണം..അപ്പൊ പൂവിനു ചോപ്പ കളര്‍ വന്നതെങ്ങനെ??

                                       "ഉണ്ണീ..ചോപ്പ പൂവുണ്ടാകുന്ന ചെടിയുടെ ഇലയ്ക്ക് പച്ച കളറാ...അത് നോക്കില്ലേ.."

                തൃപ്തി വരാത്ത ഉത്തരം കിട്ടിയാണ് ഉണ്ണി പിന്നില്‍ നടക്കുന്നത്..സ്കൂളില്‍ എത്തി അവന്‍ ഈശ്വര പ്രാര്‍ത്ഥന ചെല്ലുമ്പോഴും, അസംബ്ലിയുടെ ഒടുവില്‍ ദേശീയ ഗാനം ചൊല്ലുമ്പോഴും മുന്നിലെ മരത്തണലില്‍ നില്‍ക്കുന്ന അവളെ ശ്രദ്ധിച്ചു..ഇപ്പോഴും ചിന്തയില്‍ തന്നെ..ചുവന്ന പൂവിന്‍റെ കാരണം തന്നെ ആകും ചിന്തയുടെ കാരണം..

               അസംബ്ലി കഴിഞ്ഞ് എല്ലാവരും തിരികെ ക്ലാസ്സിലേക്ക് പോകുമ്പോള്‍ അവന്‍ കുറച്ച് നേരം സ്കൂള്‍ മുറ്റത്തെ രണ്ട്‌ കൂറ്റന്‍ മട്ടി മരങ്ങളുടെ അടിയില്‍ പോയി നിന്നു..നല്ല തണുപ്പും, കുളിര്‍മയും..കൂറ്റന്‍ കുട പോലെ സ്കൂളിന്‍റെ പകുതി ഭാഗം തണല്‍ നല്‍കുന്ന മരങ്ങള്‍..ദിവസത്തിലൊരിക്കല്‍ ആ മരത്തിനടിയിലാണ് ക്ലാസ്സ്..ആ സുഖം ഒന്ന്‍ വേറെ തന്നെ..

                                          "എന്താ മരത്തിന്‍റെ ചോട്ടില്‍ നിന്ന് സ്വപ്നം കാണുന്നെ..ഇന്നൂടി കണ്ടോ..വൈകീട്ട് സ്കൂള്‍ വിട്ടാ രണ്ടും വെട്ടും..പുതിയ സ്കൂള്‍ കെട്ടിടം പണിയാന്‍ വേണ്ടി..ഒരു ഫലോം തരാത്ത പാഴ്മരം വെട്ടി കളഞ്ഞ് വല്ല പ്ലാവോ, മാവോ വെക്കാനാ തീരുമാനം..."

              പ്യൂണിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവനു തല കറങ്ങുന്നത് പോലെ തോന്നി..ഒരു നൂറ്റാണ്ടായി ഒരു വലിയ ആവാസ വ്യവസ്ഥ പോലെ തണലും, കുളിരും നല്‍കുന്ന മരം ഇല്ലാതാകാന്‍ പോകുന്ന വാര്‍ത്ത...ക്ലാസ്സില്‍ എത്തിയിട്ടും ഒന്നിലും ശ്രദ്ധിക്കാന്‍ തോന്നിയില്ല..ടീച്ചര്‍ ചോദിച്ചപ്പോള്‍ തലവേദനിക്കുവെന്ന കള്ളം പറഞ്ഞു..ഉച്ച കഞ്ഞി കുടിച്ച് നേരെ പോയത് മട്ടി മരത്തിന്‍റെ അടുത്തേക്ക് തന്നെ..എന്നത്തെയും പോലെ അതിന്‍റെ കൂറ്റന്‍ വേരുകളില്‍ ഇരുന്ന്‍ മനസ്സില്‍ കൊച്ചു കൊച്ചു കവിതകള്‍ മനസ്സില്‍ കുറിക്കും..പിന്നീട് അത് മനസ്സില്‍ നിന്നും കടലാസ്സിലേക്ക് പകര്‍ത്തും..അന്ന്‍ അതിലും താല്പര്യം തോന്നിയില്ല..ആ മരങ്ങള്‍ തേങ്ങുന്നത് പോലെ..

             വൈകീട്ട് സ്കൂള്‍ വിടുമ്പോള്‍ മരത്തിനു സമീപം മരം വെട്ടുന്ന തമിഴന്‍ മണിയും, കൂട്ടരും..അതിലൊരുവന്‍ വലിയ കൊലപാതകം നടത്താന്‍ കോടാലിക്ക് മൂര്‍ച്ച കൂട്ടുന്നു..മനസ്സ് തേങ്ങി പോയി..നാളെ ആ മരം അതിന്‍റെ തണല്‍, തണുപ്പ്, പ്രകൃതിയുടെ സുഖം എല്ലാം അന്യം...വരാന്തയില്‍ നില്‍ക്കുന്ന ഹെഡ് മാസ്റ്റര്‍ക്ക് അടുത്തേക്ക് യാന്ത്രികമായി കാല് ചലിച്ചു..

                                             "എന്താ സ്കൂള്‍ ലീഡറെ..വീട്ടീ പോണില്ല..?"

            ഒന്നും പറയാതെ നിറഞ്ഞ കണ്ണോടെ വരാന്തയില്‍ കയറി പൊട്ടി കരഞ്ഞുകൊണ്ട്‌ അവന്‍ പറഞ്ഞു..

         അവന്‍ എന്തോ പറയാന്‍ തുടങ്ങുന്നതിനു  മണിയന്‍ മരത്തിലേക്ക് വലിഞ്ഞു കയറുന്നത് കണ്ടു..അവന്‍ ഒന്നും പറയാതെ ഹെഡ് മാസ്റ്ററുടെ മുറിയുടെ മുന്നിലെ  വലിയ ക്യാന്‍വാസില്‍ ആരോ സയന്‍സ് എക്സിബിഷന് വേണ്ടി വരച്ച ചിത്രത്തിന് മുന്നില്‍ വന്നു നിന്ന് കരയാന്‍ തുടങ്ങി..മാഷ് അവനേയും, ആ ചിത്രത്തെയും മാറി മാറി നോക്കി...

        പച്ച പിടിച്ച ഒരു വലിയ മരത്തിനു മുകളില്‍ കത്തിയെരിയുന്ന സൂര്യന്‍..മരത്തിന്‍റെ തണലില്‍ സൂര്യന്‍റെ ചൂടറിയാതെ കളിക്കുന്ന കുറേ കുട്ടികള്‍...അതിന് താഴെ വടിവൊത്ത അക്ഷരങ്ങള്‍..

                    "മരം പ്രകൃതി നല്‍കുന്ന ഒരു തണല്‍ വരം.."

          ഹെഡ് മാസ്റ്റര്‍ എന്തോ പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് അവന്‍ കൂടുതല്‍ ദുഃഖത്തില്‍ കരയാന്‍ തുടങ്ങി..എങ്ങലടിയുടെ കൂടെ അവന്‍റെ വാക്കുകള്‍..

                              "മരം ഒരു വരമാണന്ന്‍ സാറല്ലേ ഞങ്ങളെ പഠിപ്പിച്ചത്..എന്നിട്ട് എത്രേം തണല്‍ നല്‍കുന്ന ശുദ്ധ വായു നല്‍കുന്ന ആ മരത്തെ എന്തിനാ സാറേ മുറിച്ച് മാറ്റുന്നെ...പൂവും പഴോം തന്നില്ലെങ്കിലും ആ മരങ്ങള്‍ ഞങ്ങള്‍ പാവപ്പെട്ട കുട്ട്യോള്‍ക്ക് വെയിലത്ത്‌ നല്‍കണ തണലല്ലേ മാഷേ ഏറ്റോം വലുത്....??"

        ആ വാക്കുകള്‍ക്ക് അവസാനം അവന്‍ കരഞ്ഞു കൊണ്ട് ഓടി പോയി..മാഷ്  ചുമരിലെ ചിത്രവും അതിനടിയിലെ കുട്ടികളേയും നോക്കി..പിന്നെ സ്കൂള്‍ മുറ്റത്ത് നില്‍ക്കുന്ന രണ്ട്‌ കൂറ്റന്‍ മരങ്ങളേയും..എന്തോ തീരുമാനിച്ച് ഹെഡ് മാസ്റ്റര്‍ മുറ്റത്തേക്ക് ഇറങ്ങി..

       അടുത്ത പ്രഭാതത്തില്‍ അസംബ്ലിയില്‍ ഹെഡ് മാഷ്‌ അവര്‍ക്ക്‌ മുന്നില്‍ നിന്നത് കൂടുതല്‍  പ്രസന്നനായിട്ടായിരുന്നു..ഈശ്വര പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അദ്ദേഹം തനിക്ക്‌ മുന്നില്‍ നില്‍ക്കുന്ന കുട്ടികളേയും, അവര്‍ക്ക്‌ തണലേകി നില്ക്കുന്ന ആ രണ്ടു മരങ്ങളെയും നോക്കി സംസാരിക്കാന്‍ തുടങ്ങി...

                                    "മരം ഒരു വരമാണ്..കൊച്ചു കൊച്ചു സൗകര്യങ്ങള്‍ നമുക്ക്‌ വേണ്ടി ഉണ്ടാക്കാന്‍ പ്രകൃതി നല്‍കിയ വലിയൊരു വരം ഒഴിവാക്കാന്‍ നോക്കിയത് തെറ്റായിരുന്നു..പിന്നില്‍ നില്‍ക്കുന്ന ആ മരവും, ആവാസ വ്യവസ്ഥയും എത്രയോ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണ്..പൂവും,പഴവും തരുന്ന മരങ്ങള്‍ മാത്രമല്ല..തണല്‍ നല്‍കുന്ന മരങ്ങളും നമുക്ക്‌ വേണം..തെറ്റായ ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ തിരുത്താന്‍ മറ്റ്‌ ചിലര്‍ വേണ്ടി വരും..ചിലപ്പോള്‍ നമ്മളെക്കാള്‍ പ്രായം കുറഞ്ഞവര്‍..ചിലപ്പോള്‍ നമ്മുടെ കുട്ടികള്‍..അങ്ങിനെ മരം മുറിക്കാനുള്ള തീരുമാനം മാറ്റാന്‍ എന്നെ പ്രേരിപ്പിച്ചത്‌ നമ്മുടെ സ്കൂള്‍ ലീഡറും,ഏറ്റവും നല്ല വിദ്യാര്‍ഥിയുമായ ഇവനാണ്.."
                     "വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
                       ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍..!

       പിന്നീടുള്ള വാക്കുകള്‍ അവനു കേള്‍ക്കാന്‍ കഴിഞ്ഞില്ല,,ഹെഡ്‌ മാസ്റ്ററുടെ കരവലയത്തില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന മട്ടി മരത്തിന്‍റെ ചില്ലകളില്‍ ഒരു ചെറു കാറ്റ്‌ വീശി..ആ കാറ്റില്‍ നിന്നും ഒരു കുളിര്‍ മര ചുവട്ടില്‍ നില്‍ക്കുന്ന അവരിലേക്ക്‌..,ആ തണലില്‍, ആ സംരക്ഷണത്തില്‍ അവരൊന്നിച്ച് ഒരു സ്വരമായി ഉറക്കെ...

                         "മരം ഒരു വരം..മരം പ്രകൃതി നല്‍കുന്ന സംരക്ഷണ വലയം.."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..







                                   

                 

2016, മാർച്ച് 2, ബുധനാഴ്‌ച

വര്‍ണ്ണ ചിത്രങ്ങള്‍...

                                           


                
                                                                  നോട്ടുകെട്ടുകള്‍ മുഴുവന്‍ എണ്ണി തീര്‍ന്നപ്പോള്‍ ശങ്കരേട്ടന്‍ വിയര്‍ത്തു പോയി.എ.സി യുടെ തണുപ്പിലും നെറ്റിയില്‍ നിന്നും ചാലിട്ടൊഴുകുന്ന വിയര്‍പ്പ് തുള്ളികള്‍..

           "ശങ്കരേട്ടാ എണ്ണി കഴിഞ്ഞോ..."

           "ഉവ്വ്...നാല്പത്തഞ്ച്ണ്ട്.."

                                                              നാല്പത്തിയഞ്ച് ലക്ഷം കെട്ടുകളാക്കി പെട്ടിയില്‍ വെക്കുമ്പോള്‍ മുതലാളി കേള്‍ക്കാതെ അടുത്ത് നിന്ന സുദേവന്‍ പറയുന്നത് കേട്ടു..

          "നോട്ട് എണ്ണാന്‍ മെഷീന്‍ ഉണ്ടായിട്ടും മോതലാളിക്ക് ശങ്കരേട്ടന്‍ കൈ കൊണ്ട് എണ്ണി നോക്കിയാലെ വിശ്വാസം വരൂ..എത്ര കാലായി ഇത് തൊടങ്ങീട്ട്..ഒരു കണക്കിന് നോക്ക്യാ ശങ്കരേട്ടന്‍ കൊടുങ്ങല്ലൂര്ത്തെ ഒരു കോടീശ്വരനാ...ദെവസോം കോടികള്‍ കയ്യിലൂടെ പോകുന്ന കോടീശ്വരന്‍.."

                                                             ബാങ്കില്‍ അന്നത്തെ തലേന്നത്തെ കളക്ഷന്‍ അടക്കാന്‍ ചെന്നപ്പോള്‍ ബാങ്കിലെ കാഷ്യറും പറഞ്ഞത് അത് തന്നെ...

         "ശങ്കരേട്ടാ..നിങ്ങള് ഓരോ ദിവസോം എണ്ണുന്ന കാശിന്റെ കണക്ക് നോക്കുമ്പോള്‍ അതിശയാ..ഈ മുപ്പത്തിമൂന്ന് കൊല്ലം കൊണ്ട് എത്ര കോടികളാ നിങ്ങള് ഈ കൈ കൊണ്ട് എണ്ണീത്..ഭാഗ്യം ചെയ്യ്ത കൈ തന്നെ.."

                                                              ശങ്കരേട്ടന്‍ ഒന്ന്‍ ചിരിച്ചു..ആ ചിരിയുടെ അപ്പുറത്തെ വലിയ വേദന മറച്ച് വെച്ച്..തിരികെ ഒഴിഞ്ഞ ബാഗുമായി ജുവല്ലറിയിലേക്ക് നടക്കുമ്പോള്‍ ഓര്‍ത്തു..എല്ലാവരും പറയുന്നതാണ് ശരി..ഓരോ ദിവസം അര കോടി രൂപ ഈ കൈകളിലൂടെ കടന്ന്‍ പോകുന്നു..കിലോ കണക്കിന് സ്വര്‍ണ്ണം കൈകാര്യം ചെയ്യുന്നു..കൈ ഭാഗ്യം ചെയ്യ്തത് തന്നെ..പക്ഷെ....????

                                                             കടയിലേക്ക് കയറുമ്പോള്‍ തന്നെ വലിയ തിരക്ക്...സ്വര്‍ണ്ണം വാങ്ങാനുള്ള ആളുകളുടെ നെട്ടോട്ടം..മഞ്ഞ ലോഹത്തിനു മുന്നില്‍ കൊതിയോടെ മിഴിച്ച് നില്‍ക്കുന്ന പെണ്ണുങ്ങള്‍...തൊട്ട്നോക്കിയിട്ടും, കഴുത്തില്‍ അണിഞ്ഞിട്ടും തൃപ്തി വരാത്തവര്‍...പോക്കറ്റിലും, പെഴ്സിലും, മടികുത്തിലും ,ബാഗിലും സ്വര്‍ണ്ണമാകാന്‍ കാത്തിരിക്കുന്ന നോട്ടുകള്‍..കൌണ്ടറില്‍ കയറി ഇരുന്നതേ ശങ്കരേട്ടന് ഓര്‍മ്മയുള്ളൂ..പിന്നെ ഇടതടവില്ലാതെ ഗാന്ധിയുടെ ചിത്രം പതിച്ച വില പിടിച്ച കടലാസ്സ് കഷ്ണങ്ങള്‍ കൈയിലൂടെ...അച്ചടി കടലാസ്സിന്റെ പുതു മണമുള്ള, ഏതോ ഉത്സവത്തിന്‍റെ മഞ്ഞപ്പൊടി നിറമുള്ള, ഒരു മത്സ്യ വില്പന ക്കാരന്റെ വിയര്‍പ്പില്‍ കുതിര്‍ന്ന്‍  മീന്‍ ചിതമ്പല്‍ ഒട്ടിയ, ..അങ്ങിനെ പല വിധ നോട്ടുകള്‍..

        "ശങ്കരേട്ടാ ചായ കൊണ്ട് വരട്ടെ..."

        "വേണ്ടാ തെരക്കൊന്നു കഴിയട്ടെ..."

                                                            ആ ചായ ഒരിക്കലും കുടിക്കാറില്ല...തിരക്ക് ഒഴിയാറുമില്ല..അതിനിടയില്‍ ഉച്ച സമയത്ത് വീട്ടില്‍ നിന്നും പൊതിഞ്ഞ് കൊണ്ട് വന്ന ചോറ് കഴിക്കാനും, അതിന് ശേഷമുള്ള പ്രഷറിന്റെ ഗുളിക കഴിക്കാനും കുറച്ച് സമയം..

       "ഇങ്ങിനെ ശരീരം നോക്കാതെ പണിയെടുക്കല്ലേ ശങ്കരേട്ടാ.."

       "ശങ്കരേട്ടന്റെ ബാങ്കില്‍ നല്ല നീക്കിയിരിപ്പ് ഉണ്ടാകും..പൊറത്ത് നിന്നും ഒരു പത്ത് പൈസയുടെ മിട്ടായി ശങ്കരേട്ടന്‍ വാങ്ങില്ല..എല്ലാം സമ്പാദ്യ."

                                                             ഊണ് കഴിക്കുമ്പോള്‍  സഹപ്രവര്‍ത്തകരുടെ കമന്റുകള്‍..എല്ലാത്തിനും നേരെ ഒരു ചിരി മാത്രം മറുപടി കൊടുത്ത് വീണ്ടും കൌണ്ടറിലേക്ക്...ഭാഗ്യം മുതലാളി അവിടെയുണ്ട്..മനസ്സില്‍ വിചാരിച്ചത് ചോദിക്കണം..കടയില്‍ തിരിക്കുമില്ല, മറ്റാരുമില്ല..

        "എനിക്കീ മാസം ഒരു ഇരുപതിനായിരം രൂപ വേണമായിരുന്നു..മൂന്നാല് മാസത്തെ ശമ്പളത്തീന്നു പിടിച്ചോ.."

        "ശങ്കരേട്ടാ ആറു മാസം മുന്‍പ് വാങ്ങിയ അഡ്വാന്‍സ് മുഴുവന്‍ പിടിച്ച് കഴിഞ്ഞിട്ടില്ല..ചെക്കന്‍റെ എഞ്ചിനിയറിങ്ങ്   സെമെസ്റ്റര്‍ ഫീസ്‌ അടക്കാന്‍ വാങ്ങീത്.മാത്രല്ലാ..പുതിയ ഷോറൂം തുടങ്ങാന്‍ പോണതിന്‍റെ ചെറിയ ടൈറ്റാ..ഒരയ്യായിരം വാങ്ങിക്കോ..അതെ ഇപ്പൊ നിവൃത്തിയുള്ളൂ..."

                                                            മുന്നിലിരിക്കുന്ന മേശയിലെ വലിപ്പില്‍ ഉറങ്ങുന്ന ലക്ഷങ്ങള്‍ തന്നെ കളിയാക്കി ചിരിക്കുന്നത് പോലെ  തോന്നി..ഭാഗ്യം കൈകള്‍ മാത്രം...നോട്ടുകള്‍ ഓരോ ദിവസവും എണ്ണി തീര്‍ക്കാന്‍..നിര്‍ഭാഗ്യം പോക്കറ്റിനു..എന്നും ഒഴിഞ്ഞിരിക്കാന്‍...മറ്റുള്ളവരുടെ മുന്നില്‍ എന്നും ലക്ഷങ്ങള്‍ എണ്ണുന്നവന്‍...തനിക്ക് അറിയാം..മകളുടെ വിവാഹത്തിന് വാങ്ങിയ ലോണ്‍ തിരിച്ച് അടക്കാന്‍ ഓരോ മാസവും ചെയ്യുന്ന പെടാപ്പാടുകള്‍.മകനെ പഠിപ്പിക്കാന്‍ വേണ്ട ചിലവുകള്‍..കൈകളിലൂടെ കടന്നു പോകുന്ന  പണം കണ്ട് മഞ്ഞളിച്ചിട്ടില്ല..ലക്ഷങ്ങള്‍ എന്നും വിശ്രമിക്കുന്ന പെട്ടിയില്‍ നിന്നും അനര്‍ഹമായി ഒരു രൂപ പോലും എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും എടുത്തിട്ടില്ല..എണ്ണി കൊടുക്കുന്നതിന്റെ, കാത്ത് സൂക്ഷിക്കുന്നതിന്റെ പ്രതിഫലം മാത്രം മാസാവസാനം വാങ്ങും..അര്‍ഹാമായത് മാത്രം..

                                                            വൈകീട്ട് സ്വര്‍ണ്ണ കട അടക്കുന്ന സമയത്ത് മുതലാളി അഞ്ചു ആയിരത്തിന്റെ നോട്ടുകള്‍ പോക്കറ്റില്‍ തിരുകി തന്നു..അതിന്‍റെ കൂടെ ഇനിയും കൂട്ടി ചേര്‍ക്കണം..നരച്ച പേഴ്സില്‍ ശേഷിക്കുന്നത് ഏതാനും നൂറു രൂപ നോട്ടുകള്‍ മാത്രം..അത് കൊണ്ട് ഇനിയും ഒരു മാസം തികക്കാന്‍ കുറച്ച് ദിനങ്ങള്‍ ഓടിക്കണം..ആരോടും പരിഭവമില്ലാതെ ബാഗും, ടോര്‍ച്ചുമെടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ പകല്‍ നീക്കി വെച്ച തിരക്കില്‍ നിന്നും ഒരല്പം മോചനം കിട്ടിയത് പോലെ കൊടുങ്ങല്ലൂര്‍ നഗരവും, മങ്ങിയ വെളിച്ചത്തില്‍ കുളിച്ച് അമ്പലവും..ലക്ഷങ്ങള്‍ കണക്ക് കൂട്ടിയ പകലില്‍ നിന്നും ആയിരങ്ങള്‍ കണക്ക് കണക്ക് കൂട്ടിയൊപ്പിക്കാന്‍ കഴിയാത്ത വ്യഥയോടെ ശങ്കരേട്ടന്‍..

                                                              വീടിനു മുന്നിലെ മങ്ങിയ നിലവിളക്ക് വെട്ടത്തില്‍ രണ്ട്‌ കണ്ണുകള്‍..അവര്‍ ശങ്കരേട്ടനെ കണ്ടതും എഴുന്നേറ്റ് കയ്യില്‍ നിന്നും ബാഗും, ടോര്‍ച്ചും വാങ്ങി അകത്തേക്ക്..കസേരയില്‍ ചാരിയിരുന്ന് ചായം നഷ്ടപ്പെട്ട ചുമരിലെ വിവാഹ ഫോട്ടോയിലേക്ക് നോക്കി ശങ്കരേട്ടന്‍ ഇരുന്നു..

         "ഇരുപത് പവനും, രണ്ട്‌ ലക്ഷം രൂപേം....അത് കിട്ടണം അല്ലാതെ ഈ കല്യാണം നടക്കൂല്ല.."

                                                           അഞ്ച് വര്ഷം മുന്‍പ് പുതിയ ചായം പൂശിയ ഇതേ വീട്ടില്‍ അതേ വരാന്തയില്‍ ഇരുന്ന്‍ മകളുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നും നോക്കിയില്ല...ലോണ്‍ എടുത്തും, കടം വാങ്ങിയും ഒന്നിനെ ഒരുത്തന്‍റെ കൂടെ പറഞ്ഞു വിടുമ്പോള്‍ ഇളയ മകന്‍  ഉണ്ടെന്ന് കൂടി ഓര്‍ത്തില്ല..അവ..നീക്കിയിരിപ്പ് കുറേ കടവും, രോഗങ്ങളും..ഒന്ന്‍ നെടുവീര്‍പ്പിട്ട് മുന്നില്‍ നീട്ടിയ കാപ്പി ഗ്ലാസ്‌ വാങ്ങുമ്പോള്‍ ആ കണ്ണുകളില്‍ ഒരു ചോദ്യം കണ്ടു..

        "അയ്യായിരം കിട്ടി..ഇരുപതാ  ചോദിച്ചത്.. തന്നില്ലാ..പണത്തിനു പകല്‍ കാവലിരിക്കാനാ എന്‍റെ യോഗം..അനുഭവിക്കാന്‍ തീരേയില്ല.."

                                                            മറിച്ച് ഒന്നും പറയാതെ അവര്‍ കഴുത്തിലെ നൂല്‍ മാല ഊരി, താലി ഊരിയെടുത്ത്  അയാള്‍ക്ക് നേരെ നീട്ടി..ആ ശരീരത്തില്‍ അവശേഷിക്കുന്ന അവസാന തരി പൊന്ന്..ശങ്കരേട്ടന്‍ വാങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ ആ കൈകളില്‍ വെച്ച് കൊടുത്ത് മുഖത്ത് സന്തോഷം കൃത്രിമമായി ഉണ്ടാക്കി..

      "ഇന്നലേം പൈപ്പിന്‍ ചോട്ടില്‍ വെള്ളമെടുക്കാന്‍ വന്ന ഒരു പെണ്ണിന്‍റെ മാല ബൈക്കില് വന്ന ചെക്കന്മാര്‍ പൊട്ടിച്ചോണ്ട് പോയി..ഇത് കഴുത്തീ കെടന്നാ പൊറത്ത് ഇറങ്ങാന്‍ എനിക്ക് പേടിയാ...പണയം വെച്ചോ..കാശ് ഉണ്ടാകുമ്പോ തിരിച്ചു എടുക്കാം..കള്ളന്മാര് കൊണ്ടോകണതിലും നല്ലതാ ബാങ്കില്‍ പണയം വെക്കണത്.."

                                                               ദിവസവും കിലോ കണക്കിന് മഞ്ഞലോഹവും, ലക്ഷക്കണക്കിന്‌ രൂപയും കൈ കൊണ്ട് വാങ്ങുന്ന ശങ്കരേട്ടന്‍ ആ നൂലുമാല വാങ്ങിയത് വിറക്കുന്ന കൈകള്‍ കൊണ്ടാണ്..അയാള്‍ മനസ്സിലോളിപ്പിച്ച ദുഃഖം പുറത്തേക്ക് ഒഴുകുന്നതിനു മുന്‍പ് അവര്‍ അയാളെ നോക്കി ആശ്വസിപ്പിക്കുന്ന ഭാവത്തില്‍ പറഞ്ഞു..

      "എന്നും ഒരേ പോലെയാകില്ല നമ്മടെ ജീവിതം...നമുക്കും വരൂന്നു .. ഒരു നല്ല കാലം..വെഷമിക്കണ്ട.."

                                                               അവര്‍ അകത്തേക്ക് പോയപ്പോള്‍ അയാള്‍ ചുമരിലെ അലമാരയില്‍ നിരത്തിയ മെഡലുകളും, ട്രോഫികളും, അതിനുള്ളില്‍ ചിരിച്ച് നില്‍ക്കുന്ന മകന്‍റെ ഫോട്ടോയും നോക്കി..അത് വരെ വിഷമിച്ച് നിന്ന അയാളുടെ മനസ്സിലേക്ക് പ്രതീക്ഷയുടെ ഒരു തണുത്ത കാറ്റ് പോലെ ആ ചിത്രങ്ങള്‍..കാലം മാറ്റി വരക്കാന്‍ കാത്തിരിക്കുന്ന വര്‍ണ്ണ ചിത്രങ്ങള്‍...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

     






















2016, ഫെബ്രുവരി 28, ഞായറാഴ്‌ച

നാരായണന്‍ മാഷ്‌...




                                                                 ട്രഷറിയിലേക്ക്  വടക്കേ നടയിലെ തിരക്കിലൂടെ റോഡ്‌ മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പിന്നില്‍ നിന്നും വിളി കേട്ടത്..

                            "മാഷേ..."

                                                                വിളിച്ച വ്യക്തി മുന്നില്‍ വന്നു നില്‍ക്കുന്നു..നിറഞ്ഞ ചിരിയോടെ ഒരാള്‍..താന്‍ കൊടുങ്ങല്ലൂര്‍ ബോയ്സ് സ്കൂളില്‍ പഠിപ്പിച്ച് വിട്ട ആരെങ്കിലുമായിരിക്കും..

                           "നാരായണന്‍ മാഷെ..സൂക്ഷിച്ച്..കണ്ണും, കാലുമില്ലാതെ പായുന്ന വണ്ടികളുടെ  കാലമാ.."

                                                                   കൈകളില്‍ പിടിച്ച് എതിരെ വരുന്ന വണ്ടികളെ തടഞ്ഞുനിര്‍‍ത്തി റോഡ്‌ മുറിച്ച് കടന്ന്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തിയപ്പോള്‍ വീണ്ടും അയാളെ നോക്കി.."മാഷേ എന്ന വിളി കേള്‍ക്കുമ്പോള്‍ അറിയാം..പഴയ ശിഷ്യന്‍ ആണെന്ന്‍..പക്ഷെ ആര്..ഓര്‍മ്മയില്‍ വരുന്നില്ല പരിചയമുള്ള ഒരു മുഖവും, ശബ്ദവും..

                            "എനിക്കങ്ങട് മനസ്സിലായില്ലാ.."

                            "മാഷേ..അങ്ങിനെ മനസ്സില്‍ വെക്കാന്‍ മാത്രം...(അയാള്‍ ഒന്ന്‍ നിര്‍ത്തി ഇടറിയ സ്വരത്തില്‍) മാഷ്ടെ ചീത്ത ശിഷ്യന്മാരില്‍ ഒരാള്‍..ഒരു പക്ഷെ ഏറ്റവും ചീത്തയായ ...

                                                                  അത് പറഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ ചില മുഖങ്ങള്‍..അതില്‍ മറക്കാന്‍ കഴിയാത്ത ഒരു മുഖം..തന്‍റെ നെറ്റിയിലെ പാടില്‍ വെറുതെ കൈ ഓടിച്ച് കാണിച്ചപ്പോള്‍ എതിരെ നിന്ന മനുഷ്യന്‍റെ മുഖത്ത് കണ്ണ്‍ നീര്‍ ചാലുകള്‍..ചിരിയോടെ അയാളെ നോക്കി പറഞ്ഞു..

                       "സി.എസ്. രാജീവന്‍. അല്ലേ.?

                       "അതെ മാഷേ..രാജീവനാ..മാഷ് ഒരിക്കലും ഓര്‍ക്കില്ലെന്നാ ഞാന്‍ കരുതിയേ..ഓര്‍മ്മയില്‍ വെക്കാന്‍ മാത്രം ഒരു പുണ്യവും ഞാന്‍ ചൈയ്തിട്ടില്ലല്ലോ"

                                                                  എമ്പതുകളിലെ സ്കൂള്‍ കലാഘട്ടത്തിലെ ഒരു പ്രധാന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവ്..പഠിപ്പ് മുടക്കലിനും, വിദ്യാര്‍ഥി രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും,സമരത്തിനുമെല്ലാം മുന്‍ നിരയില്‍..തിരഞ്ഞെടുപ്പിലൂടെ സ്കൂള്‍ നേതൃ സ്ഥാനം..അതിനേക്കാള്‍ ഉപരി തന്‍റെ മുപ്പത്തിയൊന്നു വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരടയാളം നല്‍കിയ ഏക ശിഷ്യന്‍..സ്കൂള്‍ ബെല്ലില്‍ തൂങ്ങി രാവിലെ തന്നെ ഭരണ കക്ഷിയായ പാര്‍ട്ടിയുടെ പുതിയ നയങ്ങള്‍ക്കെതിരെ പഠിപ്പ് മുടക്കല്‍ സമരം ചെയ്യുമ്പോള്‍ പിടിച്ച് മാറ്റി സ്കൂള്‍ ബെല്ലടിക്കാന്‍ ചെന്ന ഹെഡ് മാസ്ററെ ബെല്ലടിക്കുന്ന ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചവന്‍...

                        "അന്ന്‍ താന്‍ അടിച്ച അടിയുടെ വേദന ഇന്നും ഇടയ്ക്കിടെ  തലവേദനയായി കൂടെയുണ്ട്.."

                                                                     ചിരിച്ച് തമാശയായി പറഞ്ഞ കാര്യങ്ങള്‍ ആണെങ്കിലും അതയാളുടെ കണ്ണുകളില്‍ നനവ് പടര്‍ത്തി..ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കൗമാരത്തിലെ ചീത്ത നിമിഷങ്ങള്‍..

                     "ഞാന്‍ വിചാരിച്ചത് താന്‍ വല്ല, എം.എല്‍.എ യോ, മന്ത്രിയോ മറ്റോ ആയി തീരൂന്നാ."

                                                                     അത് പറഞ്ഞതിന് മറുപടി പോലെ രാജീവന്‍  കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ നടയിലേക്ക് കണ്ണോടിച്ച് പറഞ്ഞു..

                     "മാഷേ..ചെറുപ്പത്തില്‍ വഴി തെറ്റി വിദ്യാര്‍ഥി രാഷ്രീയത്തിലെത്തി ജീവിതം ഹോമിച്ച ആയിരങ്ങളില്‍ ഒരുവനാ മാഷേ ഞാന്‍..ആരുടെയെല്ലാം സ്വാര്‍ത്ഥത, അവര്‍ കുട്ടി കുരങ്ങുകളെ പോലെ പലതും ചെയ്യിപ്പിച്ച് അതിന്‍റെ ഫലം അനുഭവിച്ചു..അന്ന്‍ മാഷിനെ തല്ലിയപ്പോള്‍ എനിക്ക് നഷ്ടമായത് എന്‍റെ പഠിക്കാനുള്ള മോഹമായിരുന്നു..അത് പോലെ പലതും...തല്ല് കൊണ്ടും, ജീവിതം പണയം വെച്ചും തെരുവില്‍ ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ത്യാഗം നടത്തിയപ്പോള്‍  ഞങ്ങളുടെ മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ വലിയ വലിയ യൂണിവേഴ്സിറ്റിയില്‍ സമരമില്ലാതെ, പാര്‍ട്ടിയില്ലാതെ, സമ്പന്നതയില്‍  രാഷ്ട്രീയം പഠിക്കുന്നുവെന്ന സത്യം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്.."

                  "പിന്നെ എല്ലാത്തിലും മേലെ ഒന്നുണ്ട് മാഷേ..എല്ലാരും എഞ്ചിനിയറും, ഡോക്ടറും, അധ്യാപകരും ആയി തീര്‍ന്നാല്‍  കൃഷി ചെയ്യാന്‍ ആരുണ്ടാകും ഈ ഭൂമിയില്‍??..അത് കൊണ്ട് തിരിച്ചറിവായപ്പോള്‍ പാര്‍ട്ടിയെ പടിയടച്ച് പിണ്ഡം വെച്ചു കൈകോട്ട് എടുത്ത് പറമ്പിലേക്ക് ഇറങ്ങി..അന്ന്‍ മുതല്‍ സ്വപ്നം വിളയിക്കാന്‍ തുടങ്ങീതാ..ഭൂമിയിലും, ജീവിതത്തിലും..''

                                                                           ആ വാക്കുകള്‍ മനസ്സില്‍ കൊണ്ടു..പണ്ട് പഠിപ്പിക്കുമ്പോള്‍ അവരോട് ഉപദേശമായി നല്കിയിരുന്നതും ഇതൊക്കെ തന്നെ.."എന്ത് ജോലിയായാലും അതില്‍ സന്തോഷം കണ്ടെത്തുക..സത്യാ സന്ധമായി ചെയ്യുക, കര്‍മ്മ ഫലം അനുഭവിക്കുക..."

               "രാജീവേ ..തന്‍റെ കുടുംബമെല്ലാം...?"

               "സുഖം മാഷേ..പണ്ട് എന്‍റെ അച്ഛനും, അമ്മയും ഞാന്‍ പഠിക്കാന്‍ പോകുമ്പോള്‍  സ്വപ്നം കണ്ടിരുന്നില്ല മാഷേ..ആരായി തീരണമെന്ന് അവര്‍ ആഗ്രഹിച്ചതുമില്ല..അതിനുള്ള ശേഷിയുമില്ല.. അന്നതായിരുന്നു കാലം..പക്ഷെ മാഷേ..ഞാന്‍ പറമ്പില്‍ കിളക്കുമ്പോഴും, കൃഷി ചെയ്യുമ്പോഴും സ്വപ്നം കണ്ടത് എന്‍റെ മക്കളെ കുറിച്ചാണ്..എനിക്ക് ജീവിതത്തില്‍ എന്നോ നഷ്ടമായത് തിരികെ പിടിക്കാനുള്ള വാശി.....സാധിച്ചു മാഷേ..എനിക്ക് രണ്ട്‌  പെണ്‍ മക്കളാ..രണ്ടാളും മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു...എന്നെ നശിപ്പിച്ചത് ലഹരി മരുന്നിനേക്കാള്‍ വീര്യമുള്ള വിദ്യാര്‍ഥി രാഷ്ട്രീയമാണ്..അതിലേക്ക് എത്തി നോക്കാന്‍ പോലും ഞാന്‍ അവരെ സമ്മതിച്ചില്ല..പഠിക്കുന്നവര്‍ക്ക് എന്തിനാ മാഷേ രാഷ്ട്രീയം..പഠിച്ചതിനു ശേഷം ജനസേവനത്തിന് ഇറങ്ങട്ടെ..??"

                                                                   സന്തോഷത്തോടെ അയാളെ ചേര്‍ത്ത് പിടിച്ചു..മനസ്സിന് അഭിമാനം തോന്നി..ഇവരെ പോലുള്ള പതിനായിരങ്ങള്‍ ശിഷ്യന്മാരായി സമൂഹത്തില്‍ ജീവിക്കുന്നു..എല്ലാവരും മക്കളാണ്..മക്കളെ പോലെ തന്നെയാണ്..അതില്‍ ചെറിയ വികൃതി കാട്ടിയവരും, കുറുമ്പന്മാരും ഉണ്ട്..എന്നാലും എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു..ഭൂമിയില്‍ ദൈവത്തിന്‍റെ പ്രതി രൂപം പോലെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന്‌ നല്‍ക്കുന്ന ജോലിയെ സ്നേഹിക്കുന്നു..ബഹുമാനിക്കുന്നു...

            "വീട്ടിലേക്ക് ഒരു ദിവസം പിള്ളാരെ കൂട്ടി വാ...അവിടെ ടീച്ചര്‍ക്കും, എനിക്കും വല്ലപ്പോഴും തേടി വരുന്ന നിങ്ങളെ പോലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അകെ ബന്ധുക്കള്‍..മക്കള്‍ ഇല്ലാതെ പോയതില്‍ വിഷമമില്ല. ഞങ്ങള്‍ക്ക്...തന്നെ പോലെ പതിനായിരം പേരുണ്ട് സ്വന്തം മക്കളെ പോലെ..

                                                                      കണ്ണ്‍ നിറയാതിരിക്കാന്‍ ഒന്ന്‍ ശ്രമിച്ചു..സാധിക്കുന്നില്ല..ഒരു തുള്ളി ഉരുണ്ട് കൂടി താഴെക്ക്..അത് കണ്ടിട്ടാകണം രാജീവന്‍ കൈകളില്‍ മുറുകെ പിടിച്ചത്..ഒരു മകന്‍റെ സാമീപ്യം  പോലെ തോന്നിച്ച നിമിഷം..

         "മാഷേ..ഞാന്‍ വരും മാഷേ...എനിക്കും തേടി പോകാനും, അനുഗ്രഹം വാങ്ങാനും അച്ഛനും, അമ്മയുമില്ല...രണ്ട്‌ പേരും നേരത്തെയങ്ങ് വിട്ടു പോയി...കാലങ്ങളായ് ഞാന്‍ മനസ്സില്‍  നീറല്‍ പോലെ കൊണ്ട് നടക്കുന്ന ഒരു സംഗതീണ്ട്.. എന്നും എന്നെ അലട്ടുന്ന ഒന്ന്‍.."

                                                                       മനസ്സിലായത്  പോലെ രാജീവനെ നോക്കി..ആ മുഖത്തെ ഭാവം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്നു..എന്താണ് പറയാന്‍ തുടങ്ങുന്നതെന്ന്..അലട്ടുന്നതെന്ന്..

          "ബുദ്ധിയില്ലാത്ത ഒരു പ്രായത്തില്‍ ഞാന്‍ ചെയ്യ്ത തെറ്റിന് മാഷ്‌ എന്നോട് പൊറുക്കണം..ഞാന്‍ അറിയാതെ ഒരു രാഷ്ട്രീയ ഭ്രാന്തിന്‍റെ മൂര്‍ച്ചയില്‍..വെറുക്കുന്നു മാഷേ ആ നിമിഷത്തേയും, അതിലേക്ക് എന്നെ നയിച്ച ആ പ്രസ്ഥാനത്തേയും..മാഷ് എന്നോട് പൊറുക്കണം...

                                                                       നിറയുന്ന കണ്ണുകളുമായി അയാള്‍ കാലില്‍ വീഴാന്‍ തുടങ്ങിയപ്പോഴേക്കും പിടിച്ചുയര്‍ത്തി..പിന്നെ നെഞ്ചോട്ചേ ര്‍ത്ത് പിടിച്ചു..പരിസരം മറന്നുള്ള നിമിഷങ്ങള്‍...

           "ടോ താന്‍ ജീവിതത്തില്‍ വിജയിച്ചവനാ...ജീവിതം കൊണ്ട് വിജയം നേടിയവന്‍...അഭിമാനം തോന്നുന്നു..തന്നെ പഠിപ്പിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യമുള്ളവനാ..മാഷ് ഒരിക്കലും ഒന്നും മനസ്സില്‍ വെച്ചിട്ടില്ല..കുട്ടികള്‍  ചെയ്യുന്ന ചെറിയ തെറ്റുകള്‍ ക്ഷമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തര്‍ത്ഥമാണ് അധ്യാപകനെന്ന വാക്കിനുള്ളത്.."

                                                                        അയാളുടെ കണ്ണുകളില്‍ നിറയുന്ന സന്തോഷം കണ്ടപ്പോള്‍ അന്നത്തെ ദിവസം വിലപ്പെട്ടതായി തോന്നി..ഒടുവില്‍ അടുത്ത ദിവസം വീട്ടിലേക്ക് വരാമെന്ന് ഉറപ്പ് തന്ന് രാജീവന്‍ നടന്ന്‍ പോകുന്നത് വരെ നോക്കി നിന്നു..വീട്ടില്‍ ചെന്നാല്‍ ടീച്ചറോട് പറയാന്‍ ഒരു നല്ല വിശേഷം..അവര്‍ക്കും സന്തോഷം..ഇങ്ങിനെ വഴിയില്‍ നിന്നും വീണ് കിട്ടുന്ന ചില കൊച്ചു കൊച്ചു സന്തോഷങ്ങളാണ് ഈ വാര്‍ദ്ധക്യ ഏകാന്ത കാലത്തെ നീക്കിയിരുപ്പുകള്‍..മുന്നോട്ട് നടന്ന്‍ നീങ്ങുമ്പോള്‍ പല മുഖങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍...പല തരത്തിലുള്ള സഹായ ഹസ്തങ്ങള്‍..അതാണ് ഏറ്റവും വലിയ സമ്പാദ്യം....

            "മാഷേ വെയില് കൊള്ളണ്ടാ? ..ഈ കുടയിലേക്ക് കയറിക്കോ?...എന്താ വേണ്ടത്?...മാഷ് അവിടെ ഇരുന്നോ.?..ആ പേപ്പറുകള്‍ തന്നേ?..ഞാന്‍ ശരിയാക്കി കൊണ്ട് തരാം.?..മാഷിന് കുടിക്കാന്‍ എന്താ??മാഷേ ഓട്ടോയില്‍ കയറിക്കോ ഞാന്‍ കൊണ്ട് വിടാം..? മാഷ് ബസ്സിലെ ടിക്കറ്റ് ഞാന്‍ കൊടുക്കാം.."
 
                                                                            ആ വെയില്‍ വിരിച്ച ചൂടിലൂടെ രാജീവനെ കണ്ട മനസ്സിന്‍റെ കുളിരും പേറി നടക്കുമ്പോള്‍ ഗവര്‍മെന്റ് ഗേള്‍സ്‌ സ്കൂളിന്റെ മതിലില്‍ എഴുതി വെച്ച വാചകം കണ്ടു..നിറഞ്ഞ തുളുമ്പുന്ന സന്തോഷത്തോടെ മനസ്സില്‍ വീണ്ടും വീണ്ടും വായിച്ചു....

                "മാതാപിതാ ഗുരു ദൈവം.."
                                                                       

     ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....                                                                    

                                                                     

         

                                 


















2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഒരു സന്തോഷ കരച്ചില്‍..

                                           


                                               പുറത്ത് നിന്നും ഒരു നീണ്ട ചുമയുടെ പിന്നാലെ ശ്വാസം മുട്ടുന്ന പതിഞ്ഞ ശബ്ദം കേട്ടപ്പോള് അവര്‍ ആകാംക്ഷയോടെ വീടിന് പുറത്തേക്ക് വന്നു..ഇറയത്ത്‌ വിയര്‍ത്ത് കുളിച്ച് തൂണും ചാരി അദ്ദേഹം..

                 "പെണ്ണേ ..കുടിക്കാന്‍ ഇച്ചിരി വെള്ളം"

                                               അയാളുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നു..ശ്വാസത്തില്‍ കുറച്ച് നേരം മുമ്പേ ചുമച്ച ചുമയുടെ പ്രതിഫലനങ്ങള്‍..തേച്ച് മിനുക്കാത്ത കൊച്ച് വീടും, മോന്തായം ജീര്‍ണിച്ച മേല്‍കൂരയും ..ഇതൊന്നുമല്ല അയാളുടെ അന്നത്തെ പ്രശ്നം.."രണ്ടായിരത്തി ഇരുനൂറ് രൂപ വേണം..നാളെ സൂര്യനസ്തമിക്കുന്നതിന് മുമ്പേ...

               "ഇചാച്ചാ..എന്നതായി പോയ കാര്യം..രൂപ കിട്ടിയാര്‍ന്നോ??"

                                                മുന്നില്‍ സ്റ്റീല്‍ ലോട്ടയില്‍ വെള്ളവുമായി വന്നു നില്‍ക്കുന്ന ഭാര്യക്ക് എങ്ങിനെയാ മറുപടി കൊടുക്കുക..അയാളുടെ മനസ്സ് വീണ്ടും നീറാന്‍ തുടങ്ങി.അവര്‍ ഉടുത്തിരിക്കുന്ന നിറം മങ്ങിയ ചട്ടയില്‍ പോലും സാമ്പത്തിക ഞെരുക്കത്തിന്റെ, നിറം മങ്ങിയ ദാരിദ്ര്യ ചിത്രങ്ങള്‍ തെളിഞ്ഞിരിക്കുന്നു.

             "ഇചാച്ചാ...കിട്ടീല്ലാല്ലേ..തോട്ടത്തിലെ അപ്പപ്പനോട് ഒന്ന്‍ ചോദിയ്ക്കാന്‍ മേലാരുന്നോ??"

              "ഓ..ചോദിച്ചാര്‍ന്നു..അത് കേട്ടതും അങ്ങേര്‍ ചത്ത് കുഴീ പോയ അപ്പനിട്ടാ തെറി വിളിച്ചത്...റവറു വെട്ടുന്ന കൂലീന്ന് കൊറച്ചീച്ചേ പിടിച്ചോളാന്‍ പറഞ്ഞതാ..എന്നിട്ടും തന്നില്ലാന്നെ.."

                                                 അവര്‍ അയാളുടെ അടുത്ത് ഇറയത്ത്‌ ചേര്‍ന്നിരുന്നു. പ്രതീക്ഷ നഷ്‌ടമായ അയാളുടെ മനസ്സിനെ ഒന്ന്‍ ആശ്വസിപ്പിക്കുന്നത് പോലെ ആ സാമീപ്യം. ജീവിതത്തില്‍ തെറ്റും, കുറ്റവുമറ്റ് ഒന്നിച്ചു യാത്ര തുടങ്ങിയിട്ട് വര്ഷം പലതാകുന്നു.

              "ഇതിപ്പോ എന്നാ ചെയ്യോന്നാ നാളെ..കോച്ചിന്‍റെ ഫീസ്‌ അടച്ചില്ലേല്‍ പരീക്ഷ എഴുതാന്‍ പറ്റുകേല...ഇങ്ങിനെ ഒരു ഗതി കേട്ട അപ്പന്‍റെ മക്കളായിട്ടാണല്ലോ കര്‍ത്താവേ എന്‍റെ രണ്ടു മക്കളും ജനിച്ചേ.."

                                                 അവസാനത്തെ വാക്കുകള്‍ ഇടറിയിരുന്നു..അയാള്‍ തേങ്ങി കരയാന്‍ തുടങ്ങി..അവര്‍ക്കും കരച്ചില്‍ വന്നു..ഇത്രയും സ്നേഹമുള്ള ഭര്‍ത്താവ്,ഇത്രയും സ്നേഹമുള്ള ഒരച്ചന്‍..പണം മാത്രം ഇതിനിടയില്‍ ഒരു വലിയ തടസ്സം..നിലം പതിക്കാറായ ഒരു കൂരയുടെ അടിയിലെ ജീവിതങ്ങളുടെ മുകളിലേക്കുള്ള ഒരു ചവിട്ട് പടിയാണ് കോട്ടയത്ത് നേഴ്സിങ്ങിനു അവസാന വര്ഷം പഠിക്കുന്ന മൂത്ത മകള്‍..അവളുടെ പരീക്ഷയാണ്‌ ഫീസില്ലാതെ മുടങ്ങാന്‍ പോകുന്നത്..

                 "ഒരു നുള്ള് പൊന്ന് പോലുല്ലാ വിക്കാനും, പണയം വെക്കാനും..മക്കള് ഓരോ ദിവസോം കൂടുമ്പോ വലുതായി വരേണ്..ഒരു നീക്കി ബാക്കീം കയ്യേലില്ലാ...എന്നാത്തിനാ ഞാന്‍ ഇങ്ങിനെ അപ്പനായി ജീവിക്കുന്നേ.."

                                               ഇത്തവണ അവര്‍ക്ക് സഹിച്ചില്ല..അയാളുടെ വായ പൊത്തി പിന്നെ പറഞ്ഞ വാക്കുകള്‍ മൂടി കെട്ടി..നിറഞ്ഞ കണ്ണുകള്‍ തുടച്ച് ആശ്വസിപ്പിച്ച്

                    "വിഷമിക്കണ്ടാന്നെ..എന്തേലും ഒരു വഴി കര്‍ത്താവ് കാണിച്ച് തരും."

                                               ആ വാക്കുകള്‍ക്ക് പുറകെ ഒരു മണി കുലുക്കം കേട്ടു..പിന്നില്‍ നിന്നും വെളുത്ത പഞ്ഞി നിറവും, കാണാന്‍ ചന്തവുമുള്ള  അമ്മിണി ആടിനെയും കൊണ്ട് ഇളയ മകള്‍ മുറ്റത്തേക്ക്.


                                         അയാളുടെ കണ്ണുകള്‍, ഒപ്പം ഭാര്യയായ അവരുടെ കണ്ണുകള്‍ ആദ്യം ആടിനെ നോക്കി, പിന്നെയവര്‍ പരസ്പരം നോക്കി..മനസ്സുകള്‍ തമ്മിലുള്ള ആശയ വിനിമയം...

                                               ആട് അയാളെ കണ്ടതും അയാളുടെ അടുത്തേക്ക് ഓടി വന്നു..കരഞ്ഞു കൊണ്ട് ആ കാലുകളില്‍ നക്കിയും, വാലാട്ടിയുമുള്ള സ്നേഹ പ്രകടനങ്ങള്‍...പുറകെ ചിരിയോടെ മകളും, ആടിനെ പിടിച്ച് വലിച്ച് കൊണ്ട് പോകുമ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍ അതയാള്‍ക്ക് കൊണ്ടു..

                      "ഞങ്ങള്‍ മക്കള്‍ക്കുള്ളതിനെക്കാള്‍ ഈ ചാച്ചനോട് സ്നേഹം അമ്മിണിക്കാ..ചാച്ചന്റെ എളേ മോള് ഞാനല്ല കേട്ടോ..ഈ അമ്മിണിയാ"

                                            അയാള്‍ വിഷമത്തോടെ ഭാര്യയെ വീണ്ടും നോക്കി..വേണോ എന്ന ചോദ്യം ആ കണ്ണുകളില്‍..മനസ്സില്‍ വന്ന വിഷമം മറച്ച് പിടിച്ച് ശരി എന്നാ അര്‍ത്ഥത്തില്‍ അവര്‍ അയാളെ നോക്കി..പിന്നെ എഴുന്നേറ്റ് അയാള്‍ അറിയാതെ കണ്ണുകള്‍ തുടച്ച് അകത്തേക്ക്..

                    "പെണ്ണേ..ആ തോര്‍ത്ത് എടുത്തേ..ഞാനൊന്ന്‍ ബാലന്പിള്ള സിറ്റിലെ വെട്ട് വര്‍ക്കീടെ അടുത്ത് വരെ പോയെച്ച് വരാം.."

                                              അയാള്‍ പറഞ്ഞതും, പോകുന്നതും എന്തിനെന്ന് പറയാതെ തന്നെ ഭാര്യക്ക് മനസ്സിലായി..അത് പോലെ അമ്മിണിയാടിനും..ഒരു ദയനീയമായ നോട്ടം അയാളെ നോക്കി ആട് നീട്ടി ഒന്ന്‍ കരഞ്ഞ് ഒന്നുമറിയാത്ത അയാളുടെ ഇളയ മകളോടൊപ്പം അടുത്ത പറമ്പിലെ പ്ലാവിന്‍ ചുവട്ടിലേക്ക്.

                     "രണ്ടായിരത്തി അഞ്ഞൂറിന് ഉറപ്പിച്ചാര്‍ന്നു....വര്‍ക്കിക്ക്..."

                                              പുറത്ത് പോയി തിരികെ വന്ന അയാള്‍ ഭാര്യയെ നോക്കി പറഞ്ഞു..ഇളയ മകള്‍ താഴത്ത് ഇരുന്ന്‍ പഠിക്കുന്നുണ്ട്..അവളും നന്നായി പഠിക്കുന്ന കുട്ടിയാണ്..സ്കൂളില്‍ ഒന്നാം സ്ഥാനക്കാരി....അയാള്‍ ഒന്ന്‍ നെടുവീര്‍പ്പിട്ട് മടികുത്തില്‍ നിന്നും പൈസയെടുത്ത് ഭാര്യയെ ഏല്പിച്ചു..

                    "രാവിലത്തെ ബസ്സിന് തന്നെ കോട്ടയത്തിനു പോയേക്കാം.."

                    "അമ്മിണിയെ  ഇറച്ചിയാക്കനാണോ വര്‍ക്കി വാങ്ങിയത്."

                                                 അവരുടെ സങ്കടം നിറഞ്ഞ ചോദ്യത്തിന് മുന്നില്‍ അയാള്‍ ഒന്ന് മൂളി..വിഷമം കലര്‍ന്ന ഒരു മൂളല്‍.അത് വരെ ഒന്നും മനസ്സിലാകാതെ പോയ  ഇളയ മകള്‍ അമ്മിണിയെ വില്‍ക്കാനുള്ള തീരുമാനം കേട്ട് ഒരു പതിഞ്ഞ കരച്ചിലോടെ എഴുന്നേറ്റ് ഇരുട്ടില്‍ മറഞ്ഞു..അടുത്ത മുറിയില്‍ നിന്നും  ഏങ്ങലടികള്‍..അയാള്‍ക്ക് നെഞ്ചിന്‍റെ ഭാരം കൂടി വരുന്നത് പോലെ തോന്നി. വീടിനു പുറത്തിറങ്ങിയപ്പോള്‍ മൂലയില്‍ കെട്ടിയിട്ടിരിക്കുന്ന അമ്മിണിയാട് അയാളെ നോക്കി പതുക്കെ കരഞ്ഞു..ഒരു യാചന പോലെ..

                                                  പായില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ആ വീട്ടില്‍ ആര്‍ക്കും ഉറക്കം വന്നില്ല..മരണവീട് പോലെ മൂകത പൊതിഞ്ഞ ഇരുട്ടില്‍ ഈറന്‍ നിറഞ്ഞ ആറു കണ്ണുകള്‍.ഇരുട്ടില്‍ അടുത്ത മുറിയില്‍ നിന്നും ചെറിയ തേങ്ങലുകള്‍ക്ക് ബലം വെച്ചു തുടങ്ങിയപ്പോള്‍ അയാള്‍ ഇരുട്ടില്‍ തലയുയര്‍ത്തി അവളെ വിളിച്ചു..

                  "കുഞ്ഞു മോളെ..ഇങ്ങ് വന്നെ ചാച്ചന്റെ അടുത്തേക്ക്..."

                                                  ഇരുളില്‍ ഒരു രൂപം അയാള്‍ കിടക്കുന്ന പായയില്‍ വന്നു കിടന്നു..അയാള്‍ മകളെ ചേര്‍ത്ത് പിടിച്ചു..ആ കണ്ണുകള്‍ പതുക്കെ തുടച്ചു.മുടികളില്‍ വാത്സല്യത്തോടെ തലോടി ഇടറുന്ന സ്വരത്തില്‍

                 "മോളെ ചാച്ചനു വേറെ വഴി ഇല്ലാത്തോണ്ടാടാ അമ്മിണിയെ വിറ്റത്.. ഇചേച്ചിയുടെ അവസാന വര്‍ഷത്തെ പരീക്ഷയാ....ഫീസടച്ചില്ലേല്‍ തോറ്റ് പോകത്തില്ലായോ.?"

                 "ചാച്ചന്‍ വിറ്റോളൂ...അവളെനിക്ക് ഒരു കൂടപിറപ്പ് പോലെയാ ചാച്ചാ..അതോണ്ടാ ഇത്രേം സങ്കടം..."

                                                   ആ നെഞ്ചില്‍ തല ചായ്ച്ച് എപ്പോഴോ അവളുറങ്ങി. എന്നിട്ടും അയാള്‍ക്ക് ഉറക്കം വന്നില്ല. ജീവിതത്തിലെ ഗതികേടുകള്‍ ഓര്‍ത്ത് ആ പിതൃ ഹൃദയം തേങ്ങി..രാവിലെ ഉണര്‍ന്നപ്പോള്‍ കുഞ്ഞുമോളെ കണ്ടില്ല..അന്വേക്ഷിച്ചു നടന്നപ്പോള്‍ അമ്മിണിയുടെ അടുത്ത്..നിറഞ്ഞ കണ്ണുകളോടെ..തലേന്ന്‍ സങ്കടം കൊണ്ട്കുഞ്ഞുമോള്‍ കുടിക്കാതെ ബാക്കി വെച്ച കഞ്ഞി അമ്മിണിക്ക് വാരി കൊടുക്കുന്നു....അയാളെ കണ്ടപ്പോള്‍ അവള്‍ അവിടെ നിന്നും എഴുന്നേറ്റ് കണ്ണ്‍ തുടച്ച് ഒരു സന്തോഷ ചിരി മുഖത്ത് വരുത്തി അകത്തേക്ക് പോയി..അമ്മിണി അയാളെ നോക്കി ..പിന്നെ ശബ്ദമില്ലാതെ അമ്മിണിയില്‍ നിന്നും  ഒരു നിലവിളി..അയാള്‍ അമ്മിണിയുടെ അടുത്ത് ചെന്നിരുന്നു..കഞ്ഞിയില്‍ നിന്നും ഒരു പിടി വാരി കൊടുത്തപ്പോള്‍ അവള്‍ തിന്നാന്‍ തുടങ്ങി..ഒപ്പം തൊണ്ടയില്‍ കുടുങ്ങിയ ഒരു കരച്ചിലും ആ മിണ്ടാപ്രാണിയില്‍ നിന്നും...എല്ലാ വറ്റും തീരും വരെ അയാള്‍ നിറഞ്ഞ കണ്ണോടെ അമ്മിണിക്ക് വാരി നല്‍കി..എല്ലാം കഴിച്ച് കഴിഞ്ഞപ്പോള്‍ അവസാനത്തെ അന്നം നല്‍കിയ അയാളെ ആ പാവം തലയുയര്‍ത്തി നോക്കി..പിന്നെ നീട്ടി കരഞ്ഞു..അത് കേട്ടതും അയാള്‍  അതിനെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഒരുമ്മ വെച്ച് ഉറച്ച തീരുമാനം പോലെ എഴുന്നേറ്റു..

            "പെണ്ണേ..ആ തോര്‍ത്തും, ഇന്നലെ തന്ന പൈസായും തന്നേ.."

                                                അവര്‍ക്ക് അയാള്‍ പറയാതെ തന്നെ എല്ലാം മനസ്സിലായി..എങ്കിലും മകളുടെ ഫീസ്‌..അതിന് ഒരു വഴി..അതായിരുന്നു അവരുടെ മനസ്സില്‍..

           "വര്‍ക്കിക്ക് പൈസ തിരികെ കൊടുത്തേച്ച് വരാം..അമ്മിണിയെ വില്‍കുന്നില്ല..കുഞ്ഞുമോളോട് പറഞ്ഞേച്ചാല്‍ മതി.."

           "അല്ല ഇചാച്ചാ...കൊച്ചിന്റെ ഫീസ്‌..??"
           
            അവരുടെ ആ ചോദ്യത്തിന് മുന്നില്‍ ഒരുത്തരം നല്കാന്‍ കഴിയാതെ അയാളൊന്നു പതറി.ദൂരെ നോക്കി നെടുവീര്‍പ്പില്‍ കലര്‍ന്ന ഒരൊറ്റ വാക്ക്..

          "അതിനെ ഇറച്ചിക്ക് കൊടുക്കാന്‍ മനസ്സ് വരണില്ല..നമ്മുടെ കുഞ്ഞു മക്കളെ പോലെ തന്നയാണ് അവളും.."

                                                  അത് കേട്ടതും അമ്മിണിയാട് സന്തോഷത്തോടെ ഒന്ന് കരഞ്ഞു..അയാള്‍ തോര്‍ത്ത്‌ കൊണ്ട് കണ്ണ്‍ നീര്‍ തുടച്ച് മുന്നോട്ട് പോകാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ ചെറിയ മകളുടെ നിഴല്‍.അകത്തെ ഇരുട്ടില്‍ നിന്നും സന്തോഷത്തോടെ ..കയ്യില്‍ കുറേ നോട്ടുകള്‍.

         "ചാച്ചാ..ഇത്ഞാ നും ഇചേച്ചീം കൂടി കൂട്ടി രണ്ടു കൊല്ലായിട്ട് കൂട്ടി വെച്ചതാ...നിങ്ങളറിയാതെ...ഞങ്ങള്‍ക്ക്സ മ്മാനം കിട്ടീതും, സ്കൊലോര്ഷിപ്പ് കിട്ടീതും, അച്ചന്മാര് തന്നതും, പള്ളീന്ന് കിട്ടീതും എല്ലാം ചേര്‍ത്ത് കൂട്ടി വെച്ചതാ...വരുന്ന  ക്രിസ്തുമസിന് അമ്മച്ചിക്ക്  ഒരു കുരിശ് മാല വാങ്ങാനായിട്ടു..ഇത് ചാച്ചന്‍ കൊണ്ട് പൊയ്ക്കോ.. ഇചേച്ചിയുടെ ഫീസടക്കാന്‍..

                                                    അയാള്‍ തിരികെ വന്നു അവളെ  സന്തോഷത്തോടെ കെട്ടി പിടിച്ചു.ആ നെറുകയില്‍ കണ്ണ്‍ നീര്‍ കലര്‍ന്ന ഒരുമ്മ നല്‍കി വിറക്കുന്ന വിരലുകള്‍ കൊണ്ട് അടുത്ത് നില്‍ക്കുന്ന ഭാര്യയെ ചേര്‍ത്ത് മകള്‍ക്ക് ചുറ്റും  ഒരു വലയമായി...വളര്‍ന്ന്‍ വലുതായി ജോലിക്കാരായ മക്കളിലൂടെ എല്ലാ ദുരിതവും തീരുന്ന ഒരു ദിവസം മുന്നില്‍ കാണുന്നത് പോലെ അയാള്‍ക്ക് തോന്നി...നിലം പതിക്കാറായ കൊച്ചു വീടിന്‍റെ സ്ഥാനത്ത് ഭംഗിയുള്ള ഒരു കൊച്ചു വീട്, സന്തോഷം കലര്‍ന്ന ദാരിദ്ര്യമില്ലാത്ത ഒരു കൊച്ചു ജീവിതം.....

                                                     ആ ഒരു നിമിഷത്തില്‍ നിന്നും കിട്ടിയ സ്നേഹത്തില്‍ നിറഞ്ഞ  സന്തോഷത്തിന്റെ ആവേശവുമായി  അയാള്‍  മകളില്‍ നിന്നും ആ പണം വാങ്ങാതെ വേഗം നടന്നു..കുറച്ച് മുന്നിലെത്തി തിരികെ ആത്മവിശ്വാസം കലര്‍ന്ന ഒരച്ഛന്റെ ഭാവത്തില്‍ ഉറക്കെ പറഞ്ഞു..

          "കുഞ്ഞു മോളെ...വര്‍ക്കീടെ കയ്യീന്ന് വാങ്ങിയ പണം ചാച്ചന്‍ തിരികെ കൊടുത്തെച്ച് വരാം...മോള്‍ടെ കയ്യിലുള്ളത് തിരകെ സമ്പാദ്യ പെട്ടിയില്‍ വെച്ചേക്ക്...ഈ ക്രിസ്തുമസ്സിന് എന്നതായാലും  അമ്മച്ചിക്ക് ഒരു കുരിശ് മാല വാങ്ങിയേക്കാം.."

                                                        മകളുടെ മുഖത്തെ സന്തോഷം മിന്നി കണ്ടപ്പോള്‍ അയാള്‍ ഭാര്യയുടെ നേര്‍ക്ക് തിരിഞ്ഞു..അതൊരു  ഒരു ഉറച്ച ശബ്ദമായിരുന്നു. ഒരു കുടുംബ നാഥന്റെ ഉത്തരവാദിത്തം നിറഞ്ഞ വാക്കുകള്‍

         ''പെണ്ണേ..ആ ഷര്‍ട്ടും, മുണ്ടും എടുത്ത് വെച്ചേര്..ആരുടെ കാല് പിടിച്ചിട്ടായാലും ഫീസ്‌ അടക്കാനുള്ള പണോം കൊണ്ടേ ഞാന്‍ വരൂ..നമുക്ക് തിരിച്ച് കൊടുക്കാം..അതിനൊള്ള കൈബലം കര്‍ത്താവ് ഇനീം തരും.."

                                                       അയാള്‍ നടന്ന്‍ പോകുന്നത്  ആ അമ്മയും, മകളും സന്തോഷത്തോടെ നോക്കി നിന്ന്..ആ ചെറിയ സന്തോഷം സൃഷ്ടിച്ച അലകള്‍ ഒരു ചെറിയ കുടുംബത്തെ സ്വര്‍ഗ്ഗമാക്കിയത് പോലെ..എന്നും ആ സന്തോഷം നിലനില്‍ക്കുമെന്ന പോലെ ചെത്തി തേക്കാത്ത ചുമരിലെ കര്‍ത്താവിന്റെ ഫോട്ടോയിലും ഒരു  തിളക്കം.

                                                    ഇതെല്ലാം  കണ്ട് അമ്മിണിയും മുറ്റത്ത് നിന്ന് ഒന്ന്‍ നീട്ടി കരഞ്ഞു....അവരുടെ കുടുംബത്തിലെ ഭാഗമായതിലുള്ള ഒരു സന്തോഷ കരച്ചില്‍

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
                                           









                                               

                                                

2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

"അമതം."

                                                   


   
                                                                 സര്‍ ഐസക്ക് ന്വൂട്ടന്‍ ഉദ്യാനത്തിലെ അപ്പിള്‍ മര ചുവട്ടില്‍ വിശ്രമിക്കനിരിക്കുമ്പോള്‍ അപ്പിള്‍ തലയില്‍ വീണു 'ഗുരുത്വാകര്‍ഷണം" കണ്ട് പിടിച്ച കഥ പോലെയല്ല ബേബിയുടെ തലയില്‍ കല്ല്‌ വീണ കഥ...ഇത് വേറെ ലെവല്‍..ബിവറേജസ് കോര്‍പ്പറേഷന്‍ പരിസരത്ത്  ആരെങ്കിലുമായി ഷയര്‍ ഇട്ട് ഒരു ഭവാനി (നിലവില്‍ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ ബ്രാണ്ടി) വാങ്ങാന്‍ നില്ക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍ വടക്കേ നടയെ പ്രകമ്പനം കൊള്ളിച്ച് അതാ പോകുന്നു ഒരു പണിയുമില്ലാത്ത കുറേ "അസഹിഷ്ണുത ഖണ്ഡഭാരത " വാദികളുടെ ദേശസ്നേഹം നിറഞ്ഞ ജാഥ..തല ഉയര്‍ത്തി ഒന്ന്‍ നോക്കിയതേ ബേബിക്കും, കൂടെ നിന്ന ശശിക്കും ഓര്‍മ്മ യുള്ളൂ...ഒരു വലിയ കല്ല്‌ ബേബിയുടെ മെടുല്ലാ ഒബ്ലാം കട്ടയുടെ പുറകില്‍..ഒരു കൊച്ച് കല്ല്‌ ശശിയുടെ പുരുഷ കേസരിയുടെ ആവരണ വലയത്തിലെ ഒരു ഉപഗ്രഹത്തില്‍..

                                                             കല്ല്‌ പതിച്ചപ്പോള്‍  ഒരു കിളി പറന്നു പോകുന്നതിന് പകരം ഒരു കൂട്ടം കിളികള്‍  തലയില്‍ വന്ന് കൂട് കൂട്ടിയത്പോ ലെ ശ്രീമാന്‍ ബേബിക്ക് അനുഭവം തോന്നി...തല തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ അകപ്പെട്ടത് പോലെ..ശശിയുടെ  കാര്യത്തില്‍  കല്ല്‌ പതിച്ച ഭാഗത്ത് നിന്നും ഒരു ഗോളാന്തര സന്ദേശം നെറുകയിലൂടെ  കയറി കണ്ണിലൂടെ മിഴിച്ച് പുറത്തേക്ക് നിന്നു..അന്ന്‍  കല്ലില്‍ നിന്നും കിട്ടിയ അറിയാത്ത ജ്ഞാനവുമായി ബേബി ജീവിതത്തില്‍ ആദ്യമായി ഒരു  തുള്ളി കുടിക്കാതെ അധികം ഇരുളും മുന്‍പേ വീടിനുള്ളില്‍ കയറി.."അന്നായിരുന്നു ബേബിയുടെ ബോധി മണ്ഡലത്തില്‍ ജ്ഞാനോദയമുണ്ടായത്..ആ ജ്ഞാന സ്നാനം ലഭിച്ച അവസ്ഥയെ  ഏതോ ഒരു വിവരമുള്ളവന്‍ നിഷ്പ്രയാസം "അമേദ്യ ലഭ്യസി" എന്ന വാക്കാക്കി മാറ്റി..

             "നിങ്ങ അറിഞ്ഞാ..നമ്മടെ പുറമ്പോക്ക് ബേബിക്ക് എന്തോ സാധനം  കിട്ടിന്ന്‍.."അമേദ്യലഭ്യസി"ന്നാണ് അതിന്‍റെ പേര്..നമ്മടെ പഴേ കാലത്തെ മുനിമാര്‍ക്ക് ഉണ്ടായിരുന്ന പോലെ ഒരു ശക്തി.."

                                                           ശശിയില്‍ നിന്നും വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു..ഇന്നലെ വരെ വാര്‍ക്കപ്പണി ചെയ്യാന്‍ പോയിരുന്ന വരുത്തന്‍ ബേബിക്ക് ജ്ഞാനോദയം??മലയാളം  പഠിപ്പിക്കുന്ന കുമാരന്‍ മാഷ്‌ അത് കേട്ട് പൊട്ടി ചിരിച്ചു..ഒപ്പം അര്‍ഥം മനസ്സിലാക്കിയവരില്‍ ചിലരായ  യൂത്തന്മാരും, ഫ്രീക്കന്മാരും...സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഭൂരിഭാഗം ചിലര്‍ക്കും ശശി പറഞ്ഞ അമേദ്യലഭ്യസി മനസ്സിലായില്ല..പറഞ്ഞു നടന്ന ശശിക്കും....

                                                            എന്തായാലും ഒരൊറ്റ ദിവസം കൊണ്ട് ഒരു സാധാരണക്കാരന്‍ ബേബി നാട്ടിലെ അസാധാരണമായ ഒരു ജീവിയായി രൂപാന്തരം പ്രാപിച്ചു."..നാട്ടിലെ ചാത്തന്‍ ദൈവത്തെക്കാളും, പൂക്കോയ തങ്ങള്‍ ജാറത്തേക്കാളും വലിയ പ്രസിദ്ധി..കല്ല്‌ തലയില്‍ വീണ് കിട്ടിയ "അമേദ്യലഭ്യസി" കാണാന്‍ നാട്ടിലെ പൗര പ്രമുഖര്‍ ബേബിയുടെ വീടിനു മുന്നില്‍ വട്ടം കൂടി നിന്നു..അതില്‍ പൂജാരിയും, പേര്‍ഷ്യക്കാരന്‍ ഹനീഫയും, സുവിശേഷം വിളമ്പുന്ന  പീലിയും, പിന്നെ അസംഘ്യം ബാല, കൗമാര, യുവ, വൃദ്ധ ജനങ്ങളും..പിന്നെ കണ്ണ് മിഴിച്ചു കുറേ പെണ്ണുങ്ങളും..

            "അല്ല കിട്ടിയത് അവന്‍ കാണിക്കുമോ?..ഒരു ചെറ്യേ പങ്ക് എനിക്കും തരുല്ലേ അവന്‍..ഒന്നില്ലെങ്കിലും  ഞാനീ വാര്‍ഡിലെ എം.പി യല്ലേ....?"

                                                                ബേബിക്ക് കിട്ടിയതിന്‍റെ പങ്ക് ലഭിക്കാന്‍  കാത്ത് നിന്ന മഹാനായ മെമ്പര്‍ ഓഫ് പഞ്ചായത്തിനെ  നോക്കി കുമാരന്‍ മാഷ് തന്‍റെ ഭാഗം പറഞ്ഞു..

           "കിട്ട്യാ മുഴുത്ത കഷ്ണം നോക്കി വാങ്ങിക്കോ..അവന്‍ കഴുകി കഴിഞ്ഞിട്ടില്ലെങ്കില്‍..വെറുതെ കിട്ട്യാ ....തിന്നണ നായ്ക്കള്.."

                                                                  ഒടുവില്‍ അവര്‍ കാത്തിരുന്ന പോലെ വീടിനു മുന്നില്‍ ബേബിയുടെ പുതിയ രൂപം പ്രത്യക്ഷമായി..തലയിലെ മുടി, മീശ, താടി, പുരികം എന്നീ രോമ കൂപങ്ങള്‍ വടിച്ച് മൊത്തം വെളുപ്പിച്ച മുഖം..മുലകച്ച പോലെ ഉയര്‍ത്തി കെട്ടിയ ഉടുമുണ്ട്.തലക്ക് പിന്നിലെ  കല്ല്‌ പതിച്ച ഭാഗം കെട്ടി പൊതിഞ്ഞ് വെച്ചിരിക്കുന്നു..

        "കൂട പിറപ്പുകളെ..സ്നേഹജനകരെ..ഇന്ന്‍ മുതല്‍ ഞാന്‍ പഴയ വാര്‍ക്ക ബേബിയല്ല..നിങ്ങള്‍ക്ക്  എന്നെ "ബി" എന്ന് വിളിക്കാം..."മതമില്ലായ്മ അതാണ് ഇന്ന്‍ മുതല്‍ എന്‍റെ മതം.."..പ്രകൃതിയാണ് എന്‍റെ ആരാധനാലയം, നന്മയാണ് എന്‍റെ ജീവ ലക്‌ഷ്യം.."

                                                                     അന്ന്‍ തലേന്ന്‍ വരെ "ഞങ്ങ, നിങ്ങ,നമ്മ " അങ്ങിനെ മലയാള ഭാഷ പോഷിണിയില്‍ നിന്നും കടമെടുത്ത വാക്കുകള്‍ സംസാരിച്ചിരുന്ന ബേബി എന്ന "ബി" തനി അച്ചടി ഭാഷ സംസാരിക്കുന്നത് കണ്ടപ്പോള്‍ തന്നെ തെങ്ങ് കയറാന്‍ പോയിരുന്ന, ഇപ്പോള്‍ ലോട്ടറി വില്‍ക്കാന്‍ നടക്കുന്ന സുകുമാരന്‍ ഉറപ്പിച്ചു പറഞ്ഞു..

      "അവനു അമേദ്യ ലഭ്യസി" കിട്ടീത് സത്യാ..കൊടുങ്ങല്ലൂരമ്മ തന്നാണ സത്യം.."

         "കൂട പിറപ്പുകളെ..നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ ഒരു മുറിയില്‍  വലിയ ഒരു ആള്‍ കണ്ണാടി ഘടിപ്പിക്കുക..രാവിലെ ഉണരുമ്പോള്‍ ആ കണ്ണാടിയില്‍ നോക്കി നിങ്ങളുടെ അന്നന്നത്തെ തെറ്റുകള്‍ ഏറ്റ് പറയുക, നല്ല പ്രവൃത്തികള്‍ ആലോചിക്കുക..നല്ലതിനെ തെറ്റുകളില്‍ നിന്നും വേര്‍പ്പെടുത്തി ആ തെറ്റുകള്‍  പിന്നീട് ചെയ്യാതിരിക്കുക..പിന്നെ നിങ്ങളുടെ കണ്ണുകളില്‍ നോക്കി നിങ്ങള്‍ക്ക് നേടേണ്ട ഏതൊരു നല്ല കാര്യത്തേയും കുറിച്ച്  സ്വന്തം മനസ്സിനെ തന്നെ എന്നും ഓര്‍മ്മ പ്പെടുത്തുക..ബലപ്പെടുത്തുക..അങ്ങിനെ രണ്ട്‌ നേരം സ്വയം നിങ്ങളോട്തന്നെ പ്രാര്‍ത്ഥിക്കുക...നിങ്ങളുടെ പ്രാര്‍ത്ഥന നിങ്ങളുടെ ശരീരം ഏറ്റെടുത്ത് നിറവേറ്റും  വരെ..തുടരുക..ഇവിടേ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ നാഥന്‍.."

      "കല്ല്‌ കൊണ്ടത് ഒബ്ലാം കട്ടയിലാ മോനെ..അതോണ്ട് ചെയ്ത്താന്‍മോറന്‍  പലതും പറയും.."

                                                            അത് പറഞ്ഞ കൂട്ടുക്കാരനെ ചിരിയോടെ ബി ഒന്ന്‍ നോക്കി.. പിന്നെ എല്ലാവര്‍ക്കും മുന്നിലൂടെ പുറത്തേക്ക് ഇറങ്ങി ഇറയില്‍ നിന്നും വെട്ടുകത്തി, ചുമരില്‍ ചാരി വെച്ചിരുന്ന ചൂല്‍, കൈക്കോട്ട് ഇത്യാദി സാമഗ്രികള്‍ എടുത്ത് പുറത്തേക്ക്.."ബി" യുടെ പുറകെ കൂട്ടം കൂടി നിന്നവര്‍ ..ആ ജനമുന്നേറ്റ യാത്ര അവസാനിച്ചത് നഗരത്തിലെ ബസ്സ്‌  സ്റ്റാന്‍ഡില്‍ ആയിരുന്നു..വാനരപ്പട നോക്കി നില്‍ക്കെ "ബി" ചപ്പും, ചവറും, മാലിന്യങ്ങളും  വൃത്തിയാക്കാന്‍ തുടങ്ങി..ഒരു മണിക്കൂര്‍ കൊണ്ട് എല്ലാ മാലിന്യവും ഒറ്റക്ക് വൃത്തിയാക്കി "ബി" കാഴ്ചക്കാരായ എല്ലാവരെയും നോക്കി പറഞ്ഞു..

      "അമത വിശ്വാസത്തില്‍ പ്രകൃതിയാണ് ദേവാലയം..ഓരോ ദിനത്തിലും പ്രകൃതിയെ വൃത്തിയാക്കി സൂക്ഷിക്കണം..വൃത്തിയായി ദേവാലയം സൂക്ഷിക്കേണ്ടത് ഓരോ അമതന്റെയും  കടമയാണ്..ഇതില്‍ വിശ്വസിക്കുന്ന ഓരോരുത്തരും നാഥന്മാരാ...എല്ലാരും സമന്മാര്‍..ചെയ്യുന്ന നന്മകള്‍ കണ്ണാടിയിലെ പ്രതിരൂപത്തോട് ഏറ്റ് പറയുമ്പോള്‍ കര്‍മ്മം ഫലം കാണുന്നു..കണ്ണാടിയിലെ പ്രതിരൂപമായ നാഥന്‍ ആണ്ശരിയും, തെറ്റും വേര്‍തിരിക്കേണ്ടത്..നേര്‍ വഴിക്ക് നടത്തേണ്ടത്..സ്വന്തം  മനസ്സാണ് മാറേണ്ടത്..മനസ്സാക്ഷിയാണ് മാറേണ്ടത്.."

                                                            മിസ്റര്‍.ബി പോകുന്നത് നോക്കി വാ പൊളിച്ച് പല അഭിപ്രായവും മൊഴിഞ്ഞു..ഭൂരിഭാഗവും അയാള്‍ പ്രാന്തനെന്നു മുദ്ര കുത്തി..ചിലര്‍ മാത്രം അയാള്‍ പറഞ്ഞത് സത്യമായി കരുതി, തിരികെ പോകുമ്പോള്‍ വലിയ ആള്‍ കണ്ണാടി വാങ്ങി ആരുമറിയാതെ വീടുകളിലേക്ക് കൊണ്ട് പോയി ഘടിപ്പിച്ചു...അങ്ങിനെ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ "ബി"യുടെ ചെയ്തികള്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി....അമേദ്യലഭ്യസി കിട്ടാന്‍ വേണ്ടി ഒരു വലിയ കല്ല്‌ ആകാശത്തിലേക്ക് എറിഞ്ഞ് തല കാണിച്ച് നിന്ന ശശി തലയില്‍ പന്ത്രണ്ട് സ്ടിച്ചുമായി  നാട്ടിലൂടെ അലയാന്‍ തുടങ്ങി..ശശിയും കൂട്ടുക്കാരും  കുടിച്ച് വലിച്ചെറിഞ്ഞ കുപ്പികളും,അവശിഷ്ടങ്ങളും "ബി"യും കൂടെ ചേര്‍ന്ന ചില പിന്‍ തുടര്‍ച്ചക്കാരായ പ്രവാചകരും ചേര്‍ന്ന്‍ വൃത്തിയാക്കി..ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗരം വൃത്തിയായി തുടങ്ങി..മാലിന്യമില്ലാത്ത നഗരം..രോഗമില്ലാത്ത നഗരം..അത് വരെ നിലനിന്നിരുന്ന വലിച്ചെറിയല്‍  സംസ്ക്കാരം അന്യമായി തുടങ്ങി.."

        "ഇതര മതസ്ഥരെ..നിങ്ങളെ ഞങ്ങള്‍ നിര്‍ബന്ധം പിടിച്ച് "അമത" വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നില്ല..ഒപ്പം നിങ്ങളെ നിങ്ങളുടെ വിശ്വാസത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു.."

        "ഇവന്‍ നമ്മുടെ മതങ്ങളെ ഇകഴ്ത്തുന്നവനാണ്..ഇവനെ നിയന്തിക്കണം.."

                                                              അസഹിഷ്ണുത വളരെ വേഗത്തില്‍ നാവില്‍നിന്നും കാതുകളിലേക്ക്. എല്ലാ നാവും ഒന്നായി തന്നെ "ബിയുടെ നേര്‍ക്ക്..എല്ലാ വിഭാഗവും ആ ഒരു കാര്യത്തില്‍ ഐക്യത്തോടെ ഒരുമിച്ച്

        "എടാ മയ്ത്താണ്ടി...നീ നിര്‍ത്തിക്കോ..അല്ലെങ്കില്‍ നിന്‍റെ കഴുത്ത് അറക്കും..നിന്‍റെ കൂടെ നടക്കണ എല്ലാ പ്രാന്തന്മാര്‍ക്കും ഘര്‍ വാപ്പാസി നോട്ടീസ് കൊടുത്ത് കഴിഞ്ഞ്..നീയും ഈ ചവറു വാരലും, കക്കൂസ് വൃത്തിയാക്കലും നിര്‍ത്തി മടങ്ങിക്കോ..സ്വന്തം മതത്തിലേക്ക്.."

        "അതിനെനിക്ക് മതമില്ലല്ലോ.."

        "അപ്പാ നിന്‍റെ ബേബിന്നോള്ള പേര്.."

        "പേര്...നിങ്ങള്‍ പറയൂ..ഞാന്‍ ബേബി രാമനാണോ, ബേബി ജോസ്സഫാണോ, ബേബി അലിയാണോ...എനിക്കറിയില്ല..??

                                                             നഗരത്തിലെ പാവപ്പെട്ട യാചകര്‍ക്ക് ഭക്ഷണം നല്‍കി തിരികെ പോകുന്ന സമയത്താണ് അവര്‍ എല്ലാവരും ചേര്‍ന്ന്‍ "ബി"യെ വളഞ്ഞത്..ബേബിയെന്ന "ബി" എല്ലാവരെയും നോക്കി ചിരിച്ചു..എന്തിനും തയ്യാറായി നില്‍ക്കുന്ന സഹജീവികള്‍..

     "എനിക്ക് നിങ്ങളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്..അതിനുത്തരം നിങ്ങള്‍ എന്നെ കൊല്ലുന്നതിന് മുന്‍പ് തരണം.. നിങ്ങളില്‍ എത്ര പേരുണ്ട് സ്വന്തം മതത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍??"

                                                               കൂട്ടത്തില്‍ എല്ലാവരും കൈ ഉയര്‍ത്തി..ബി എല്ലാവരെയും മാറി മാറി നോക്കി..എല്ലാ മതസ്ഥരെയും കണ്ട് ഉയര്‍ത്തിയ കൈകളുമായി....കൂട്ടത്തില്‍ പഴയ കൂട്ടുക്കാരന്‍ ശശിയും, ഹനീഫയും, പീലിയുമുണ്ട്..

     "നിങ്ങളില് എത്ര പേര്‍ സ്വന്തം മത വിശ്വാസമാണ് ഏറ്റവും നല്ലതെന്ന് വിശ്വസിക്കുന്നവര്‍??"

                                                                 അടുത്ത ചോദ്യത്തിനും എല്ലാവരും കൈ പൊക്കി.

     "നിങ്ങളില്‍ എത്ര പേര് സ്വന്തം മതത്തിലെ മറ്റുള്ളവരെ ഒരു ഉപാധിയും കൂടാതെ  സ്നേഹിക്കുന്നുണ്ട്??"

                                                                  അടുത്ത ചോദ്യത്തിനും മുന്നില്‍ നിന്ന ബഹുജന പല വിഭാഗങ്ങള്‍ കൈ പൊക്കി..

      'ശരി ഞാന്‍ സമ്മതിക്കുന്നു..നിങ്ങള്‍ നിങ്ങളുടെ മതത്തിലെ മറ്റുള്ളവരെ സ്നേഹിക്കുന്നുവെന്ന്..അവര്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്ന്....ഇനി ഞാന്‍ ചോദിക്കുന്ന ഉത്തരത്തിന് നിങ്ങളോരു  യദാര്‍ത്ഥ ഉത്തരം തന്നില്ലെങ്കില്‍ എന്നെ വെറുതെ വിടണം..

                                                                    എല്ലാവരും സമതത്തോടെ തലയാട്ടി..മിസ്റര്‍ ബി തന്‍റെ മൊട്ടത്തല ഒന്നമര്‍ത്തി തടവി എല്ലാവരേയും വീണ്ടും ഒരു വട്ടം മാറി മാറി നോക്കി...

        "കൂട പിറപ്പേ..ശശീ..നീ നിന്‍റെ ഇളയ പെങ്ങളെ നിന്‍റെ അതേ മതത്തില്‍ പ്പെട്ട ഈ നില്‍ക്കുന്ന തെങ്ങ് കയറാന്‍ പോയിരുന്ന സുകുമാരന്‍റെ മകന് കല്യാണം കഴിച്ച് കൊടുക്കുമോ??"

                                                                      ശശി ഒന്ന്‍ പതറി..ഉത്തരം പറയാന്‍ കഴിയാതെ അയാള്‍ ചുറ്റും നോക്കി..അവസാനം ആ കണ്ണുകള്‍ തന്നെ "ബി"യെ നോക്കി പറഞ്ഞു.. "കഴിയില്ലെന്ന്'

        " നേരത്തെ ഞാന്‍ ചോദിച്ച ചോദ്യത്തിന്  നമ്മുടെ ശശി നല്‍കിയ ഉത്തരം 'സ്വന്തം മതത്തിലെ മറ്റുള്ളവരെ ഒരു ഉപാധിയും മുന്നോട്ട് വെക്കാതെ   സ്നേഹിക്കുന്നുവെന്നാണ്..ഇപ്പോള്‍ പറയുന്ന അതേ വിശ്വാസം ഉള്‍കൊള്ളുന്ന സുകുമാരന്‍റെ കുടുംബത്തെ സ്വീകരിക്കാന്‍ കഴിയില്ലെന്ന്..ഇനി അടുത്ത ചോദ്യം നിങ്ങളോടാണ്‌..ഹനീഫ തന്‍റെ മകളെ മീന്‍ക്കാരന്‍ മോയ്തുന്റെ മോന് കല്യാണം കഴിച്ച് കൊടുക്കാന്‍ തയ്യാറാ?? അത് പോലെ തന്നെ വിശ്വാസിയായ പീലി..നിങ്ങളുടെ അനുജനെ കൊണ്ട് കടപ്പുറത്തെ അവശ വിഭാഗത്തില്‍ പെടുന്ന  മീന്‍ പിടിക്കാന്‍ പോകുന്ന സുരേഷ് തോമസിനെ  കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ തയ്യാറാണോ???"

                                                                          ആ ചോദ്യത്തിന് മുന്നില്‍ എല്ലാവരും പതറി..ആര്‍ക്കും ഉത്തരമില്ല..എല്ലാവരെയും നോക്കി മുന്നോട്ട് നടക്കവെ "ബി "തിരിഞ്ഞ് നോക്കി പറഞ്ഞു..

         "അപ്പോള്‍ എല്ലാവര്‍ക്കും സ്വന്തം സാമ്പത്തികം കഴിഞ്ഞേ മതം എന്ന വികാരം  വരൂ..എങ്കില്‍  പിന്നെ നിങ്ങളുടെ വിശ്വാസം വ്യാജമല്ലേ.ഇങ്ങിനെ ഓരോ കാര്യത്തിലും കാണാം വൈരുദ്ധ്യങ്ങള്‍... നിങ്ങള്‍ വാദിക്കുന്ന സമത്വം തെറ്റാണ്..സാഹോദര്യം തെറ്റാണ്.എന്തൊക്കെ ആണെങ്കിലും  നിങ്ങള്‍ എന്നും നിങ്ങളുടെ ആരാധനയെ പിന്തുടരുക..വിശ്വാസിക്കുക.ന.ഒപ്പം മറ്റുള്ളവരേയും  സ്നേഹിക്കുക..മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുക...


                                                                         ഇതല്ലാം കേട്ട് പ്രതികരിക്കാന്‍ കഴിയാതെ നിന്ന അവര്‍ക്കിടയിലൂടെ  സി.ബി.ഐ ഡയറികുറിപ്പിലെ സേതുരാമയ്യര്‍ പോലെ നടന്ന് പോകുന്ന "ബി"യെ നോക്കി ശശിയാണ് പറഞ്ഞതാ..

        ഇവന് "അമേദ്യ ലഭ്യസി" കിട്ടിയത് സത്യാ"...ഇന്ന്‍ മൊതല് ഞാനും ഇവന്‍റെ പിന്നാലെ കൂടാന്‍ പോകേണ്..ടൗണില്‍ പോയിട്ട് ഒരു വലിയ കണ്ണാടി   വാങ്ങണം..എനിക്കും പറയാനുണ്ട് കണ്ണാടിയിലെ രൂപത്തോട് കൊറേ കാര്യങ്ങള്‍...

                                                                             
       
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
   

   












ആല്‍കെമിസ്റ്റില്‍ നിന്നും....

                                         
                         
                                             
                                           ഒരു കച്ചവടക്കാരന്‍ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രസിദ്ധനായിരുന്ന  ജ്ഞാനിയുടെ അടുത്തേക്ക് അയച്ചു.

           "സന്തോഷത്തിന്‍റെ രഹസ്യമെന്തന്നറിയാന്‍??"
                                                         
                                                             കുറേ നാളുകള്‍ അലഞ്ഞു തിരിഞ്ഞ്, ഏതാണ്ട് നാല്പത് ദിവസത്തിനു ശേഷം മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ അവന്‍ ആ ജ്ഞാനിയുടെ അടുത്തെത്തി..കുന്നിന്‍ മുകളിലുള്ള ഒരു മനോഹരമായ വലിയ കൊട്ടാരത്തിലായിരുന്നു ജ്ഞാനി ജീവിച്ചിരുന്നത്..

                                                             അകത്ത് ചെന്നപ്പോള്‍ അവന് വിസ്മയമായി..അവന്‍റെ സങ്കല്പത്തിലുണ്ടയിരുന്നത് അതി ദിവ്യനായ ഒരു സന്യാസി വര്യന്‍ ആയിരുന്നു..പക്ഷെ ഇവിടെ നല്ല തിരക്കും..പല തരത്തിലുള്ള ആളുകള്‍ വന്നു പോകുന്നു..ചിലര്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു..ഒരിടത്ത് ഒരു ഗാനമേള..അതിനപ്പുറം വിഭവ സമൃദ്ധമായ തീന്‍മേശ.ഓരോരുത്തരെയും വിളിച്ച് ജ്ഞാനി വിവരങ്ങള്‍ അന്വേക്ഷിക്കുന്നു.രണ്ട്‌ മണിക്കൂര്‍ കാത്ത് നിന്നപ്പോള്‍ അവന്‍റെ സമയം മുന്നില്‍ വന്നു.അദ്ദേഹത്തോട് അവന്‍ തന്‍റെ വരവിന്‍റെ ഉദ്ധേശം പറഞ്ഞു....

           "സന്തോഷത്തിന്റെ രഹസ്യം അറിയണമല്ലേ??പക്ഷേ തല്‍ക്കാലം എനിക്കിപ്പോള്‍ അല്പം തിരക്കുണ്ട്..പോയി ഈ കൊട്ടാരമോന്നു ചുറ്റി കറങ്ങി കണ്ടിട്ട് ഒരു രണ്ടര മണിക്കൂര്‍ കഴിഞ്ഞ് വരൂ..

                                                                  ഒരു ചെറിയ സ്പൂണ്‍ എടുത്ത് ജ്ഞാനി അവന്‍റെ കയ്യില്‍ കൊടുത്തു..അതില്‍ രണ്ട്‌ തുള്ളി എണ്ണയും ഉണ്ടായിരുന്നു..

         "വെറുതെ നടക്കണ്ടാ.ഇത് കൂടി കയ്യിലിരിക്കട്ടെ...നടക്കുമ്പോള്‍ എണ്ണ തുളുമ്പി പോകാതെ നോക്കണം.." അദ്ദേഹം പറഞ്ഞു..

                                                                 കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികള്‍ കയറിയിറങ്ങി അവന്‍ നടന്നു. പക്ഷെ ശ്രദ്ധ മുഴുവന്‍ സ്പൂണിലും, അതിലെ രണ്ടു തുള്ളി എണ്ണയിലുമായിരുന്നു..എണ്ണ തുളുമ്പി പോകരുതല്ലോ..രണ്ടര മണിക്കൂര്‍ കഴിഞ്ഞ് അവന്‍ ജ്ഞാനിയുടെ മുന്നില്‍ തിരികെയെത്തി..

          'ഓ നീ വന്നോ..എല്ലാം നടന്ന്‍ കണ്ടില്ലേ??ഊണ് മുറിയിലെ തിരശീലകള്‍ പേര്‍ഷ്യയില്‍ നിന്നും പ്രത്യേകമായി നെയ്യിച്ച് കൊണ്ട് വന്നതാണ്‌..നമ്മുടെ ഉദ്യാനം എങ്ങിനെ?? പത്ത് വര്‍ഷമെടുത്ത് അതീ മട്ടില്‍ മനോഹരമാക്കാന്‍..ഗ്രന്ഥപുരയില്‍ പോയില്ലേ??എത്ര മൃദലവും, മനോഹരവുമാണ് ഓരോ തുകല്‍ താളുകളും...???

                                                                      എന്ത് പറയണമെന്ന് അറിയാതെ അവന്‍ പരുങ്ങി നിന്നൂ..വാസ്തവത്തില്‍ അവന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല..കൊട്ടാരം ചുറ്റി കറങ്ങുമ്പോള്‍ മനസ്സ് മുഴുവന്‍ സ്പൂണിലും, അതിലെ രണ്ട്‌ തുള്ളി എണ്ണയിലുമായിരുന്നു.അതെങ്ങാന്‍ തുളുമ്പി പോയാലോ?? അവന്‍ ജ്ഞാനിയോട് സത്യം തുറന്ന്‍ സമ്മതിച്ചു..

        ''ശരി ഒന്ന്‍ കൂടി എല്ലാം വിസ്തരിച്ച് കണ്ട് വാ..ഇതാണ് എന്‍റെ ലോകം.." തിരികെ നടക്കാന്‍ ശ്രമിച്ച അവനെ അദ്ദേഹം പിന്നില്‍ നിന്നും ഓര്‍മ്മപ്പെടുത്തി.

        'ഒരാളെ വിശ്വസിക്കുന്നതിന് മുന്‍പ് അവന്‍റെ ചുറ്റ് പാടുകള്‍ ഭംഗിയായി മനസ്സിലാക്കിയിരിക്കണം.."

                                                                             അവനു സമാധാനായി..വീണ്ടും ഒരിക്കല്‍ കൂടി അവന്‍ ജ്ഞാനിയുടെ കൊട്ടാരം ചുറ്റി കണ്ടു..അപ്പോഴും ആ സ്പൂണും, രണ്ട്‌ തുള്ളി എണ്ണയും അവന്‍റെ കയ്യിലുണ്ടായിരുന്നു..എല്ലാം വിസ്തരിച്ച് അവന്‍ കണ്ടു..തട്ടിലും, ചുമരിലുമുള്ള അലങ്കാര പണികള്‍, അതി സുന്ദരമായ ഉദ്യാനം, അതിനു ചുറ്റുമുള്ള മലനിരകള്‍, എല്ലാ തരത്തിലും, നിറത്തിലുമുള്ള പൂക്കള്‍, എന്ത് മാത്രം സൗന്ദര്യബോധത്തോടെയാണ് ആ തോട്ടം ഒരുക്കിയിരിക്കുന്നത്..എല്ലാം കഴിഞ്ഞ് ജ്ഞാനിയുടെ മുന്നില്‍ തിരികെയെത്തി കണ്ടതെല്ലാം വിശദമായി അവന്‍ പറഞ്ഞു കേള്‍പ്പിച്ചു..

        "പക്ഷെ നിന്‍റെ കയ്യില്‍ ഞാന്‍ ഏല്‍പിച്ച രണ്ട്‌ തുള്ളി എണ്ണയെവിടെ?? ജ്ഞാനിയുടെ ചോദ്യം.

                                                                                 അപ്പോളാണ് അവന്‍ കയ്യിലിരിക്കുന്ന സ്പൂണിലേക്ക് നോക്കിയത്..അത് ശൂന്യം..

          "നീ പഠിച്ചിരിക്കേണ്ട ഒരു പാഠം മാത്രമേയുള്ളൂ..ജ്ഞാനിയായ ആ വൃദ്ധന്‍റെ പ്രൌഡ ഗംഭീരമായ ശബ്ദം..

            "ഈ ലോകത്തെ സുഖങ്ങളും, സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചോളൂ..അപ്പോഴും കൈവശമുള്ള സ്പൂണും, അതിലെ രണ്ട്‌ തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം..അത് തന്നെയാണ് സന്തോഷത്തിന്‍റെ ഏറ്റവും വലിയ രഹസ്യം..



ആല്‍കെമിസ്റ്റ് എന്ന നോവലില്‍ പൌലോ കൊയ്ലോ എഴുതി വെച്ച കഥ ശകലം ...സലെഹിലെ രാജാവായ മേല്‍ഷിടെക്ക് സാന്റിയാഗോ എന്നാ ഇടയ ബാലനോട് പറഞ്ഞ കഥയില്‍ ഭൂമിയാണ്‌ സ്വര്‍ഗ്ഗം..അതില്‍ മനോഹരമായി ജീവിക്കാന്‍ ഹൃദയത്തില്‍ സ്നേഹം, സഹാനുഭൂതി ..കാത്ത് സൂക്ഷിക്കുക..





2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

'''പതിനൊന്നാമത്തെ പൊരുത്തം.'''

                                       


               
                                                " മന്വോ..ഡാ നീയിത് നെന്‍റെ സംമമത്തോടെയാണോ ഇതിന് തയ്യാറായിത്"

                     റിസപ്ഷന്‍ നടക്കുന്ന സമയത്ത് അടുത്ത സ്നേഹിതന്‍ ചെവിയില്‍ ചോദിച്ച ചോദ്യം കേട്ട് മനു ആദ്യമൊന്ന് അമ്പരന്നു. വിവാഹ സല്‍ക്കാരത്തിനിടയിലെ കള്ള് പാര്‍ട്ടിയില്‍ നിന്നും കുടിച്ച കള്ളിന്‍റെ മൂര്‍ദ്ധന്യത്തില്‍ ചോദിച്ച ചോദ്യത്തിന് മനു ഒരു ചിരി മാത്രം ഉത്തരം നല്‍കി.
അവന്‍ പോയപ്പോള്‍ അടുത്ത് ഒരുങ്ങി നില്‍ക്കുന്ന പെണ്ണിനെ മനു ഒന്ന്‍ കൂടി പാളി നോക്കി. ഒരല്പം ഇരുണ്ട് മുഖ ഭംഗിയുള്ള, അല്പം ഉയരം കുറഞ്ഞ പെണ്ണ്..എന്നാലും തെറ്റ് പറയാന്‍ കഴിയില്ല...വിവാഹം ഉറപ്പിച്ചതിനു ശേഷം തുടങ്ങിയതാ അടുത്ത സ്നേഹിതരുടെ ചില ഒളിഞ്ഞും, മറഞ്ഞും, ലഹരി മൂക്കുമ്പോള്‍ നേരിലുമുള്ള ചില ഒളിയമ്പുകള്‍..കല്യാണം ഉറപ്പിച്ച് വന്ന രാത്രി റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയിലും കേട്ടതാണ് ചില വിമര്‍ശനങ്ങള്‍..

                                               "ഡാ ഘടീ..ഇതിപ്പോ കെട്ടി കഴിഞ്ഞാ പെണ്ണിനേം കൊണ്ട് മിനിമം ഒരു ഫസ്റ്റ് ഷോ കാണാന്‍ പോകനെങ്കിലും പറ്റണം..ഇതിപ്പോ നെന്‍റെ കാര്യത്തി സെക്കന്‍ഡ് ഷോ കാണാന്‍ പോകാനേ പറ്റൂ.."

                                                "ഒരിച്ചിരി നെറം, ഒരിച്ചിരി പൊക്കോം കൊറവേയുള്ളൂ..പിന്നെ കാണാന്‍ അത്രക്ക് പോരാ.."

                 പിന്നെയും അവര്‍ എന്തോ പറഞ്ഞു..ഒന്നും മനസ്സില്‍ നിന്നില്ല..കുറേ ജാതകം നോക്കി ഒടുവില്‍ വന്ന ബന്ധമാണ്..കാണാന്‍ പോയപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല..എല്ലാവര്‍ക്കും ഇഷ്ടമായതാണ്..ഇന്നിപ്പോള്‍?? മനു ഒന്ന്‍ വീണ്ടും അവളെ നോക്കി..അവളുടെ അടുത്ത കൂട്ടുക്കാരിയാണ് ഇപ്പോള്‍ സ്റ്റേജില്‍ വന്നിരിക്കുന്നത്..മിട്ടായി കൊടുക്കുന്നതിനിടയില്‍ അവളുടെ വക അടുത്ത കമന്റ്..

                                           "മനു ചേട്ടാ...പഠിക്കണ സമയത്ത്  ഇവളുടെ ഏറ്റവും വല്യേ ആഗ്രഹായിരുന്നു..ഔ വെളുത്ത ചെക്കനെ ഭര്‍ത്താവായി കിട്ട യെന്നത്...നീ ഭാഗ്യവതിയാ മോളെ..ഒരു ഹിന്ദി സിനിമ നടനെ പോലെ സുന്ദരനെ തന്നെ നെനക്ക് കിട്ടീല്ലോ"

                 വിവാഹ സല്‍ക്കാരം കഴിഞ്ഞ് കുളിച്ച് വൃത്തിയായി മനു മുറിയിലേക്ക് വന്നു..കല്യാണ ദിവസമായതിനാല്‍ ഒത്തിരി പേര് കയറിയിറങ്ങി അലങ്കോലമായ മുറി, എല്ലാം താളം തെറ്റി കിടക്കുന്നു..ചുളിഞ്ഞ കിടക്ക വിരികള്‍, മാറി കിടക്കുന്ന കര്‍ട്ടന്‍, അലമാരയിലെ പുസ്തകങ്ങള്‍, ഒന്നും താന്‍ വെച്ച പോലെയല്ല..ജീവിതത്തില്‍ പഠിച്ച അച്ചടക്കം മനു എന്നും പാലിച്ചത് വീട്ടിലും, ഓഫീസിലുമാണ്..അത് തെറ്റി കാണുമ്പോള്‍ മനസ്സ് ആലോസരപ്പെടും..

                  കല്യാണം കഴിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആദ്യം ചിന്തിച്ചത് ഇതെല്ലാമാണ്..സങ്കല്പത്തിലെ ഒരു ഭാര്യ..ആ സങ്കല്‍പത്തിലെ  ആദ്യഭാഗം  തന്നെ പാളിയിരിക്കുന്നു..

         'നല്ല സുന്ദരിയിരിക്കണം.."

                  അതാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്..വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. വൈകീട്ട് ഇരുട്ട് വീണപ്പോള്‍ വീഡിയോക്കാര്‍ക്ക് പൈസ നല്കാന്‍ പുറത്തേക്ക് പോയപ്പോള്‍ കസേരയുടെ മറവില്‍ നിന്നും ഏതോ ഒരുത്തന്‍ ആരോടോ പറയുന്നത് കേട്ടപ്പോഴും മനസ്സൊന്നു വിങ്ങി..

         "ചെക്കന്‍ കാശ് കണ്ട് കേട്ടീതാ..ദെന്തൂട്ടാ..കള്ള് ഷാപ്പിന്റെ ബോര്‍ഡ് പോലെ കറുത്ത പെണ്ണും, വെളുത്ത ചെക്കനും..ഛെ.."

                 മുറിയില്‍ പിന്നില്‍ ഒരു കാല്‍ പെരുമാറ്റം കേട്ടപ്പോള്‍ അയാള്‍ തിരികെ നോക്കി..അവള്‍..ചമയങ്ങള്‍ ഇല്ലാതെ, ആഭരണങ്ങളില്ലാതെ..ഇപ്പോള്‍ കുറേ കൂടി കറുപ്പ് തോന്നുന്നു..ഒപ്പം മുഖത്ത് ചില കുരുക്കള്‍..അവള്‍ ചിരിച്ച് കാണിച്ചപ്പോള്‍ മനുവും തിരിച്ച് ചിരിക്കാന്‍ ശ്രമിച്ചു..പക്ഷെ അതും പരാജയപ്പെട്ടു..പിന്നീട് മുഴിഞ്ഞ കിടക്കയില്‍ ഗത്യന്തരമില്ലാതെ നിശബ്ദമായ് കിടക്കുമ്പോള്‍ മനസ്സില്‍ മാത്രമല്ല ശരീരം തമ്മിലും ഒരകലം..അടുത്ത് ഒരു പെണ്ണ്‍ കിടക്കുന്നുണ്ട്..പക്ഷെ ..

                             "എന്ത് പറ്റീ മനുവേട്ടാ.."

                               "ഏയ്‌ ഒരു ചെറ്യേ തലവേദന.."

              പിന്നീട് മനു ഉറക്കത്തിലേക്ക് വീഴുന്നത് വരെ അവളുടെ ബാം പുരട്ടിയ കൈകള്‍ നെറ്റിയില്‍ ഉഴിയുന്നുണ്ടായിരുന്നു..എപ്പോഴോ മനു ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു..മനുവിന്റെ മുഖം അവളുടെ മുഖത്തിനടുത്ത്..ഒരു ചുംബനം നല്കാന്‍ മനുവിന്‍റെ ചുവന്ന ചുണ്ടുകള്‍ അവളുടെ ഇരുണ്ട നിറമുള്ള ചുണ്ടിനടുത്ത്..മനു ചുംബിക്കാന്‍ പോയതും കറുത്ത ചുണ്ടുകള്‍ കണ്ട് മുഖം പിന്‍വലിച്ചു...ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന മനു കട്ടിലില്‍ നോക്കി..ക്ഷീണം കൊണ്ട് അവള്‍ ഉറങ്ങി പോയിരിക്കുന്നു..കയ്യില്‍ മുറുകെ പിടിച്ച വിക്സ് കുപ്പി..മഹത്തായ ആദ്യ രാത്രി..

              പിറ്റേന്ന് രാവിലെ മനു ഉണര്‍ന്നത് പതിവിലും വൈകിയാണ്..മുറിയില്‍ അസാധാരണമായ ഒരു പ്രകാശം നിറഞ്ഞു നില്‍ക്കുന്നത് പോലെ അയാള്‍ക്ക് തോന്നി..വൃത്തിയായി വിരിച്ചിട്ട കര്‍ട്ടനുകള്‍, താന്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി അടുക്കി വെച്ച പുസ്തകങ്ങള്‍..ഒപ്പം ടീപ്പോയിയില്‍ ചൂടന്‍ ചായ, പിന്നെ രാവിലത്തെ പാത്രം...അവളെ നോക്കി..കണ്ടില്ല..അവളാണോ ഇതെല്ലാം .അമ്മയാകില്ല.ആരോഗ്യം മോശമായതിന് ശേഷം അമ്മ ഒരിക്കലും തന്‍റെ കാര്യങ്ങള്‍ ചെയ്യ്ത് തന്നിട്ടില്ല..വായ കഴുകാന്‍ ടോയ്‌ലറ്റില്‍ ചെന്നപ്പോള്‍ അവിടേയും മാറ്റങ്ങള്‍..എല്ലാം ചിട്ടയായി, ഭംഗിയായി...ഭാര്യ സങ്കല്പത്തിലെ രണ്ടാം പാദം, അതാണോ അടുക്കും ചിട്ടയും, വൃത്തിയായും മുന്നില്‍..

                                       "നല്ല വൃത്തിയും, ചിട്ടയും, ഉള്ളവള്‍ ആകണം..എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവള്‍.."

                 രണ്ടാം പാദത്തിനു കൌണ്ടര്‍ പോലെ പണ്ട് കൂട്ടുക്കാരന്‍ പറഞ്ഞ വാചകം ഓര്‍മ്മ വന്നു.എന്ത് പോസറ്റീവ് സംഗതിയും നെഗറ്റീവ് ആക്കി തീര്‍ക്കുന്ന ചിന്ത..അവന്‍റെ വാചകം..

                                        ''പുത്തനച്ചി പൊര പ്പുറം വരെ തൂക്കും..ന്‍റെ കെട്ട്യോളും ആദ്യ ദെവസം ചായ ഞാന്‍ എണീക്കും മുന്നേ കൊണ്ടൊന്നു തന്നു..മൂന്നാം ദെവസം മൊതല്‍ അവള്‍ക്ക് ഞാന്‍ തിരിച്ച് കൊടുക്കാന്‍ തൊടങ്ങി..."

                  കുളിയും, പ്രാഥമിക കര്‍മ്മങ്ങളും നടക്കുമ്പോള്‍ മുറിയില്‍ കാല്‍ പെരുമാറ്റം കേട്ടു..എല്ലാം കഴിഞ്ഞ് തിരികെ മുറിയിലെത്തിയപ്പോള്‍ ഭംഗിയായി വിരിച്ച കട്ടിലില്‍ തേച്ച് വെച്ച ഷര്‍ട്ടും, പാന്റും..മനസ്സിലേക്ക് സന്തോഷം പകരുന്ന കാഴ്ചകള്‍...മനു സന്തോഷത്തോടെ വസ്ത്രം ധരിച്ച് ഒരുങ്ങി താഴേക്ക് ചെന്നു.."അവള്‍ എവിടെ'' അടുക്കള വാതിലില്‍ എത്തിയപ്പോള്‍ അവളുടെ സംസാരം, അമ്മയോട്.ചിരിച്ച് കൊണ്ട്.മനു അകത്തേക്ക് കയറാതെ അവിടെ നിന്ന് ശ്രദ്ധിച്ചു..

                                           "അതേ വീട്ടില് മൂത്ത ചേട്ടനും, ചേച്ചീം, പിന്നെ അച്ഛനും വെളുത്തിട്ടാ..ഞാനും അമ്മേം മാത്രം കറുത്തിട്ട്..അതിന് അച്ഛന്‍ തമാശ പോലെ പറയണ കാര്യം എന്താന്ന്‍ മനുവേട്ടന്റെ അമ്മക്ക് അറിയോ?"

                                           "ഇല്ല എന്താ..?"

                                            "ന്‍റെ അമ്മ വിമലക്ക് ആദ്യം ഉണ്ടാക്കാണ എന്തും നന്നായി ഉണ്ടാക്കാനറിയൂള്ളൂന്ന്‍ ..അവസാനം ഉണ്ടാക്കണ ദോശയായാലും, മീന്‍ വറുത്തതായാലും, കൊച്ചായാലും കരിച്ചേ ഉണ്ടാക്കൂള്ളൂന്ന്‍.."

                അതിന് മറുപടി അമ്മയുടെ പൊട്ടി ചിരി ആയിരുന്നു..ചിരിച്ച് ചിരിച്ച് ചുമ വന്നപ്പോള്‍ അയാള്‍ അടുക്കളയിലേക്ക് കയറി ചെന്നു..അയാളെ കണ്ടതും അവള്‍ക്ക് പരിഭ്രമം..അമ്മ ചിരിച്ച് കൊണ്ട്..

                                              "നിന്‍റെ പെണ്ണിന്‍റെ ഒരു കാര്യം.."

                 അവള്‍ വേഗം ഒരു പാത്രമെടുത്ത് ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ വെച്ച് പരിഭ്രമം പൂണ്ട്..

                                              "മനുവേട്ടന്‍ വാ..എല്ലാം റെഡിയാണ്.."

                   കുറേ നാളുകള്‍ക്ക് ശേഷം നല്ലൊരു പ്രഭാത ഭക്ഷണം കഴിച്ചത് പോലെ അയാള്‍ക്ക് തോന്നി..അത് പോലെ ഉച്ച ഭക്ഷണവും..അയാള്‍ക്ക് ഇഷ്ടമുള്ള കറികളും, വിഭവങ്ങളും..എല്ലാം കൊണ്ടും മനസ്സിനു തൃപ്തി നല്‍കിയ ദിവസം പോലെ..എങ്കിലും പുറത്ത് ബന്ധു വീടുകളില്‍ പോകാനുള്ള അമ്മയുടെ നിര്‍ദേശം മനു കേട്ടില്ല..മുറിയില്‍ അയാളും, അവളും തനിച്ചാകുന്ന സമയത്ത് മനപ്പൂര്‍വം അവര്‍ക്കിടയില്‍ മനു ഒരു മൗനം നിറഞ്ഞ ശൂന്യത സൃഷ്ടിച്ചു..പുസ്തകങ്ങള്‍ വായിച്ചും, സുഖമില്ലെന്നു പറഞ്ഞും ഒരു ശരീരംകൊണ്ട് ഒരകലം..മൂന്ന്‍ ദിവസങ്ങള്‍ കടന്ന്‍ പോയിട്ടും അവള്‍ക്ക് അയാളോട് യാതൊരു വിധ നീരസവും തോന്നിയില്ല..വീട് ഒരുക്കുന്നതിലും, ഭര്‍ത്താവിനു ഇഷ്ടമുള്ള ഭക്ഷണം നല്‍കുന്നതിലും, ഭര്‍ത്താവിന്‍റെ ഇഷ്ടം നോക്കി പരിചരിക്കുന്നതിലും, ..

                                                 "മോനെ നീയോ അവളെ പുറത്ത് കൊണ്ട് പോണില്ല..ആ കൊച്ച് ഇന്നുച്ചക്ക് അതിന്‍റെ വീട് വരെ ഒന്ന്‍ പോയി വരട്ടെ..നാളെ ഉച്ചക്ക് നീ പോയി തിരികെ കൊണ്ട് വന്നോ"

               ഒരു മൂളല്‍ സമ്മതം നല്‍കി..ഉച്ചക്ക് മനസ്സില്ലാമനസ്സോടെയാണ് അവള്‍ പോയത്..മുറിയിലും, വീടിനുള്ളിലും ഒരു ഇരുട്ട് ബാധിച്ച പോലെ അയാള്‍ക്ക് തോന്നി..തോന്നല്‍ അമ്മ തന്നെയാണ് വിളിച്ച് പറഞ്ഞത്..

                                            "ആ കൊച്ച് പോയതോടെ വീടുറങ്ങി..ദൈവാ അതിനെ നമുക്ക് നല്‍കീത്.."

               അമ്മയുടെ വാക്കില്‍ നിന്നും ഭാര്യ സങ്കല്പത്തിലെ മൂന്നാം നിബന്ധന മനു ഓര്‍ത്തുപോയി..മൂന്ന്‍ മാത്രമല്ല, നാലും അതിനെ അനുകൂലിക്കുന്ന മറ്റുള്ളവരുടെ വാക്കുകളും

                                           "സ്നേഹമുള്ള കുട്ടി ആയിരിക്കണം..എല്ലാവരേയും കെയര്‍ ചെയ്യുന്നവള്‍ ആകണം.."

             വീട് പകല്‍ മായുന്നതിനു മുന്‍പേ ഇരുണ്ടത് പോലെ മനുവിന് തോന്നി.മനസ്സ് അവള്‍ പോയതിന് ശേഷം വല്ലാതെ വിഷമിക്കുന്നു..അവളുടെ കൂടെ പോകണമായിരുന്നു..മനസ്സില്‍ കാണാന്‍ തോന്നുന്നത് പോലെ..ആ കറുപ്പിനും ഒരു വശ്യവും, അഴകുമുണ്ട്...ഒരു ഓമനത്വം..മൂന്ന്‍ ദിവസമായി കാണാതെ പോയത്..രണ്ട്‌ ദിവസം മുന്‍പ് അടുത്ത സ്നേഹിതരില്‍ ഒരുവന്‍  പറഞ്ഞ കാര്യം കൊണ്ടാണ് അവളുടെ കൂടെ പോകാതിരുന്നത്..

                                              'എടാ ഇതെല്ലാം ബുദ്ധിയോടെ കൈ കാര്യം ചെയ്താല്‍ ഒരു വര്‍ഷം കൊണ്ട് ഡിവോഴ്സ് നടത്താം..ഒരു കാര്യത്തിനും അവളുടെ വീട്ടിലേക്ക് പോകരുത്, വീട്ടുക്കാരോട് സംസാരിക്കരുത്..അവളോടും അടുപ്പം കാണിക്കരുത്..എന്തിന് പേര് പോലും വിളിക്കരുത്..എന്തിനും ഒരു വലിയ അകലം..കുറേ  കഴിയുമ്പോള്‍ അവര്‍ തന്നെ ഒഴിഞ്ഞു പോകും..നിനക്ക് വേറെ ആറ്റന്‍ പെണ്ണിനേം കെട്ടാം.."

                                              " ചെറ്റേ..ഒരുത്തന്‍റെ കുടുംബം കലക്കാന്‍ നോക്കുന്നോടാ??കൊറച്ച് നെറം കൊറഞ്ഞൂന്നു വെച്ച്..എടാ പത്ത് പൊരുത്തം കൂടാതെ പതിനൊന്നാമത്തെ ഒരു പൊരുത്തമുണ്ട്.."ഭാഗ്യം"..മനു നീ വെറുതെ ഈ കഴുതകള്‍ പറയണ കേട്ട്.."

            വൈകീട്ട് അമ്മയുടെ കൂടെ ഭക്ഷണം കഴിക്കുമ്പോള്‍ രുചി തോന്നിയില്ല..കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് മുറിയിലേക്ക്..എല്ലാം താളം തെറ്റിയ പോലെ..ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനു തീരുമാനിച്ചു..

                                               ''നാളെ രാവിലെ ഉറക്കമുണര്‍ന്നാല്‍ അവളെ പോയി കൊണ്ട് വരണം..എനിക്ക് ദൈവം  പതിനൊന്നാമത്തെ പൊരുത്തം ചേര്‍ത്ത് നല്‍കിയ നിധിയാണ്‌ അവള്‍..അത് മനസ്സിലാക്കാന്‍ കഴിയാതെ കറുപ്പിന്റെ പേരില്‍..."

          രാവിലെ ഉണര്‍ന്നപ്പോള്‍ മുന്നില്‍ കണ്ടത് ടീപ്പോയില്‍ ചൂടന്‍ ചായയും,പിന്നെ ന്യൂസ് പേപ്പറും,മുറിയില്‍ ഒരു സുഗന്ധ പൂരിതമായ വെളിച്ചം..മനസ്സില്‍ പുതിയ ഒരു ഉണര്‍വ്..

                                             "അവളായിരിക്കുമോ?? അല്ലെങ്കില്‍ അമ്മ..??

         താഴെ നിന്നും ഒരു ഒരു ചിരി..അതിന്റെ തുടര്‍ച്ച പോലെ അമ്മയുടെ ചിരി..അയാള്‍ രണ്ടും കല്പിച്ച് കല്യാണം കഴിഞ്ഞ് ആദ്യമായി ഉറക്കെ, സ്നേഹത്തോടെ വിളിച്ചു..

                                            "നിഷാ...."
       
           ആ വിളിയുടെ തുടര്‍ പ്രതിധ്വനി പോലെ കോണി പ്പടികള്‍ ആരോ ചാടി കയറി വരുന്നു..ഒരു വലിയ കിതപ്പോടെ മുന്നില്‍ അവള്‍..പകച്ച് വലിയ കണ്ണുകള്‍ പുറത്തേക്ക് തള്ളി

                                          ''എന്താ മനുവേട്ടാ..ചായക്ക് ചൂട് പോരെ??"

            അവന്‍ അവളെ പ്രണയത്തോടെ അടി മുടി നോക്കി..ആദ്യമായി കാണുന്നത് പോലെ..അവളുടെ കിതപ്പ് സാവധാനം നെഞ്ചിടിപ്പായി മാറി അവനില്‍ നിന്നും ഒരു വാക്ക് കേള്‍ക്കാന്‍ കൊതിയോടെ..

                                            "എപ്പോഴോ വന്നത്??"

            ആ കണ്ണുകള്‍ വീണ്ടും താമര പോലെ വിടര്‍ന്നു..സന്തോഷം, സങ്കടം, കണ്ണ് നീര്‍ എല്ലാം സമം ചേര്‍ത്ത ഭാവം..

                                             "പോയിട്ട് രാത്രി ഉറങ്ങാന്‍ പോലും പറ്റിയില്ല..മനുവേട്ടനെ  കാണാന്‍ പറ്റാതെ കൊറേ കരഞ്ഞു..വെളുപ്പിന് അഞ്ചു മണിക്ക് ചേട്ടന്‍ കൊണ്ടോന്നാക്കി. ഇവിടെ വന്ന് മനുവേട്ടനെ കണ്ടപ്പോ സമാധാനായി...ഏട്ടനില്ലാതെ എനിക്ക്.....

             അവളുടെ വാക്കുകള്‍ മുഴുവനാക്കാന്‍ സമ്മതിക്കാതെ മനുവിന്‍റെ ചുണ്ടുകള്‍ ആ വാക്കുകളെ വിഴുങ്ങി..തരിച്ച് നിന്ന നിഷയെ കുറേ സമയം ആ ചുണ്ടുകള്‍ കീഴടക്കി..ഒരു വാക്ക് പോലും പറയാന്‍ സമ്മതിക്കാതെ..പിന്നെ അവന്‍റെ കൈകള്‍ ടേബിളിലെ കുങ്കുമ ചെപ്പിലേക്ക്..അതില്‍ നിന്നും ഒരു നുള്ള് എടുത്ത് നിഷയുടെ സീമന്ത രേഖയിലേക്ക്..

             നെഞ്ചില്‍ ചാഞ്ഞു കിടക്കുന്ന നിഷയെ പതുക്കെ തള്ളി മാറ്റി മനു ചിരിയോടെ അവളുടെ ചെവിയില്‍ പറഞ്ഞു..

                                                 "ഞാന്‍ പല്ല് തെച്ചിട്ടില്ലാ..വായ നാറുന്നുണ്ടാകും.."

             നിഷ അവനെ ഒന്ന്‍ കൂടി മുറുകെ പുണര്‍ന്ന്‍ ആനന്ദ നിര്‍വൃതിയോടെ പറഞ്ഞു..

                                                 "സാരല്ല്യ..ഈ താലി കഴുത്തില്‍ വീണേല്‍ പിന്നെ ഈ  നിശ്വാസമാണ് എന്‍റെ ശ്വാസം.."
   
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...