2015 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

"ഇനിയെനിക്ക് നീ മാത്രം..."

                                                         












                            അവസാനത്തെ ഈയന്‍ പാറ്റയും മണ്ണെണ്ണ വിളക്കിന്‍റെ തീയില്‍ ചിറക് കരിഞ്ഞ് നിലത്ത് വീണു..ഇരുട്ട് വെട്ടത്തെ വിഴുങ്ങി ചുറ്റും പടരുന്നു. പുറം കാഴ്ചകള്‍ ഇരുട്ട് മാത്രം..ഏതോ മരകൊമ്പിലിരുന്നു ഒരു മൂങ്ങ മാത്രം കരയുന്നുണ്ട്..പിന്നെ ദൂരെ എവിടെയോ ഒരു നായയുടെ നേര്‍ത്ത മോങ്ങല്‍..

      "ഹോ..വീണ്ടും ചവിട്ടി"
                 
                      വിലക്കിന് മുന്നിലെ ചിക്കപ്പായയില്‍ ഇരുന്ന്‍ അവള്‍ പതുക്കെ വീര്‍ത്ത വയറിനെ തടവി.കൈ വെച്ച് നോക്കിയപ്പോള്‍ വീണ്ടും ഒരു ചവിട്ട്..അവളുടെ മുഖത്ത് ഒരു സന്തോഷം വിടര്‍ന്നു.വയറ്റില്‍ കൈ വെച്ച് ആരോടെന്നില്ലാതെ ചോദിച്ചു..

    "അപ്പന്‍  വരുന്നത് കൊണ്ടാ ചെക്കാ ഇങ്ങ്നെ ചവിട്ടനത്..??"

                        ഇരുട്ടില്‍ ഒരു കരിയില അനങ്ങിയോ??ഒരു നിഴല്‍ മാറിയോ? അവളുടെ ഉള്ളില്‍ ഭീതിയുടെ അലകള്‍ സൃഷ്ടിച്ച ഒരു ചലനം പുറത്ത്..

    "ആരാവിടെ...അണ്ണാ ...നീങ്കെ വന്താ"

                        മറുപടിയില്ല..കുറച്ച് കഴിഞ്ഞപ്പോള്‍ കാടന്‍ പൂച്ചയുടെ കരച്ചില്‍..എല്ലാ ഭീതിയും കാറ്റില്‍ പറത്തി വെളിച്ചത്ത് വന്ന് കാടന്‍ അവളെ രൂക്ഷമായി നോക്കി..തിളങ്ങുന്ന കണ്ണുകള്‍..പൂച്ചയ്ക്ക് നേരെ കൈ ഓങ്ങിയപ്പോള്‍ അത് ഓടി ഇരുട്ടില്‍ മറഞ്ഞു..വീണ്ടും വീര്‍ത്ത വയറില്‍ കൈ ഓടിച്ച് ആ കാല്‍ പെരുമാറ്റം പ്രതീക്ഷിച്ച് അവളിരുന്നു..അണ്ണന്‍..ഇന്ന്‍ വരും..രണ്ട്‌ മാസം മുന്പ് പോയതാണ്.ജീവിതത്തില്‍ അകാലത്തില്‍ വൈധവ്യം,ശരീരത്തിന്‍റെ  ജ്വലിക്കുന്ന സൗന്ദര്യം, അടുത്ത ചിലരില്‍ ആദ്യം സഹതാപം, പിന്നെ പതുക്കെ അനുരാഗം..രാത്രി വളരുമ്പോള്‍ വീടിനു വെളിയില്‍ ചില അപസ്വരങ്ങള്‍, വഴങ്ങാതെ വന്നപ്പോള്‍ അപവാദങ്ങള്‍..അതെല്ലാം മറികടന്ന്‍ അണ്ണന്‍ ഒരു വര്‍ഷം മുന്‍പ് ജീവിതം തന്നു..ഒന്നും ചോദിച്ചില്ല, അന്വേക്ഷിച്ചില്ല, ചുറ്റും വളരുന്ന സദാചാര കൃത്രിമ വളയങ്ങളില്‍ നിന്നും എത്രയും വേഗം ഒരു മോചനം..പിച്ചി ചീന്താന്‍ കാത്തിരിക്കുന്ന  പകല്‍ മാന്യതയുടെ ചില മുഖഭാവങ്ങളില്‍ ഒരു മോചനം..അതിനൊരു താലി..വൈധവ്യം അവസാനിക്കാന്‍ ഒരു നുള്ളു സിന്തൂരം..അതിന്ന്‍ കഴുത്തില്‍ കിടക്കുന്ന നൂല്‍ മാലയും, ആലില കണ്ണന്‍ ലോക്കറ്റും, പിന്നെ അരുണാഭമായ സീമന്ത രേഖയും ഉത്തരം നല്കുന്നു..കാമാര്‍ത്തമായ ചില വഴി കണ്ണുകള്‍ക്ക്...

                             വീണ്ടും ഇരുട്ടില്‍ ഒരു കരിയില  ഞെരിഞ്ഞമര്‍ന്നത് പോലെ..ഒരു നിഴല്‍ ചലിച്ചത് പോലെ..നാശം..ആവശ്യമുള്ള സമയത്ത് കരണ്ട് ഉണ്ടാകില്ല..പേടി തോന്നുന്നു..അണ്ണന്‍ എന്താ വരാത്തത്..ഇരുട്ട് പിന്നെയും പിന്നെയും വെളിച്ചത്തെ വിഴുങ്ങി മുന്നിലേക്ക്..മണ്ണെണ്ണ വെട്ടത്തിന് ചുറ്റും ഒരു വണ്ട് സ്വയം ഹത്യ ചെയ്യാന്‍ വട്ടമിട്ട്, മൂങ്ങ വീണ്ടും മൂളാന്‍ തുടങ്ങിയിരിക്കുന്നു..ഇപ്പോള്‍ അതിന്‍റെ ഇണയുടെ ശബ്ദവും കേള്‍ക്കുന്നുണ്ട്..
ഒരു സമാഗമത്തിനായി കൊതിക്കുന്ന പക്ഷികള്‍, അതെ മനസ്സികാവസ്ഥയില്‍ അവളും..

       "ഇന്നേക്ക് സായന്തനം നാന്‍ അങ്കെ വരും"

                             ആ വാക്കുകള്‍ നല്‍കിയ ഊര്‍ജ്ജം..കേട്ടപ്പാതി കിടക്ക എടുത്ത് വെയിലത്തിട്ടു..കാളി പെണ്ണിനെ വിളിച്ച് വീട് അടിച്ച് വൃത്തിയാക്കിച്ചു, ഗോപാലപുരത്ത് പോയി ആട്ടിറച്ചി വാങ്ങി കുരുമുളക് പുരട്ടി വരട്ടി വെച്ചു, കാച്ചിയ എണ്ണ പുരട്ടി കുളിച്ച് ,കാഞ്ചിപുരം സാരി ചുറ്റി, സീമന്ത രേഖയില്‍ കുങ്കുമം തൊട്ട്, വാലിട്ട് കണ്ണെഴുതി, പിന്നെ കാത്തിരിപ്പ്, ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നുന്ന കാത്തിരിപ്പ്..ഇരുട്ടില്‍ ഒരു വെളിച്ചത്തിന്‍റെ പ്രസരിപ്പ് നിറയാന്‍ കാത്തിരിക്കുന്ന കാത്തിരിപ്പ്..

        "ഹോ..ഈ ചെക്കന്‍"..വീണ്ടും ഒരു ചവിട്ട്..ഇത്തവണ വയറിന്‍റെ ഇടത്തേ പള്ളയില്‍..അപ്പനെ പോലെ കുറുമ്പന്‍ ആയിരിക്കും വരാന്‍ പോകുന്നത്..അവള്‍ പായയില്‍ പതുക്കെ  നിരങ്ങി ഒന്ന് കൂടി ചുമരിനോട് ചേര്‍ന്നിരുന്നു..പിറക്കാന്‍ പോകുന്ന കുഞ്ഞ്..അവന്‍ സനാതന്‍ ആയിരിക്കണം..തനിക്ക് ബന്ധുക്കള്‍ ആരുമില്ല..അണ്ണന് ആരെല്ലാമോ ഉണ്ടെങ്കിലും, ഇത് വരെ തന്നോട് പറഞ്ഞിട്ടില്ല..ഇത്തവണ വരുമ്പോള്‍ ചോദിക്കണം..പറ്റിയാല്‍ എല്ലാവരെയും പോയി കാണണം..പിറക്കാന്‍ പോകുന്ന കുഞ്ഞ്..അവന്‍/അവള്‍ ഒരിക്കലും അനാഥജനനം ആയി തീരരുത്..എല്ലാവരും ഉണ്ടാകണം..

                               വീണ്ടും ഇരുട്ടില്‍ വീടിനു മുന്നിലെ വെട്ടു വഴിയില്‍, ഒരു നിഴലനക്കം, ആരോ തെന്നി മാറിയത് പോലെ..അവള്‍ക്ക് ഭയം തോന്നി..ശരീരത്തെ കൊത്തി വലിക്കുന്ന ചില പകല്‍ കണ്ണുകള്‍, അവരില്‍ ആരെങ്കിലും..?? പകല്‍ ചന്തയില്‍ വെച്ച് പിന്നില്‍ നിന്നും കേട്ടതാണ്..

     "വയറു ബീര്‍ത്തപ്പാ പെണ്ണിനെ കാണാന്..എന്താ ചന്തം??"
                           

                              ചെറിയ ഒരു കാറ്റ് വീശി..ഭീതിയുടെ വാറോലയുമായി ആ കാറ്റ് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തെ വലച്ചു..കൈകള്‍ കൊണ്ട് വെളിച്ചം മറച്ച് പിടിച്ചപ്പോള്‍ വഴിയില്‍ ഒരു വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം..മനസ്സില്‍ കുടിയേറിയ ഇരുളിന്‍റെ ഭീതിയില്‍ വെളിച്ചം വിതറി വഴിയില്‍ ഒരു ചുമ..അണ്ണന്‍ തന്നെ..വീര്‍ത്ത വയറിനുള്ളില്‍ നിന്നും വീണ്ടും ചവിട്ടി കുത്തുകള്‍...ഒരു രൂപം ഇരുളില്‍ നിന്നും വിളക്കിന്‍റെ വെളിച്ചത്തിലേക്ക്..അണ്ണന്‍..അവള്‍ ചാടി എഴുന്നേറ്റു..ആഹ്ലാദത്തിന്റെ അങ്ങേയറ്റത്ത് സഞ്ചരിക്കുന്ന മനസ്സോടെ..

                             ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് വരുന്നതിനു മുന്പ് ചില നിഴലുകള്‍ വലയം ചെയ്തു. പ്രതികരിക്കാന്‍ കഴിയുന്നതിനു മുന്പ് ആ നിഴലുകള്‍ അവളുടെ മുന്നില്‍ നിന്ന രൂപത്തെ കടന്ന്‍ പിടിച്ചു.അധികാരത്തിന്റെ നിയമത്തിന്റെ നിഴലുകള്‍..

     "'മര്യാദയ്ക്ക് കീഴടങ്ങുന്നതാണ് നല്ലത്..നീ ആരാണെന്ന് അറിഞ്ഞിട്ട് തന്നെയാ നിന്നേയും കാത്തിരുന്നത്."

                            അയാള്‍ ഒന്നും മിണ്ടിയില്ല...അവളെ നോക്കിയില്ല..അവള്‍ ഒന്നും മിണ്ടാതെ, ശബ്ദിക്കാന്‍ കഴിയാതെ..എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ..ആ കണ്ണുകളില്‍ കണ്ണ് നീര്‍ വന്നില്ല..ഭയം, ഭീതി, അമ്പരപ്പ്, പിന്നെ തിരിച്ചറിഞ്ഞ ചതി എല്ലാം ചേര്‍ന്ന്‍ കണ്ണ് നീര്‍ ബാഷ്പമായി ഇരുളില്‍ പറത്തി..നടന്ന്‍ ഇരുളില്‍ മറയുന്ന രൂപത്തില്‍ നിന്നും ഒരാള്‍ പിന്തിരിഞ്ഞ് വിളിച്ച് പറഞ്ഞു..

      "അവന്‍ ആരാണെന്ന് നിനക്കറിയോ?? ഒരു പോലീസ് ക്കാരനെ കൊന്നവന്‍, കള്ളന്‍, പിന്നെ നാട് മുഴുവന്‍ ഭാര്യമാരുള്ളവന്‍..നീ ഇരുപതാമത്തെയാ...അവന്‍റെ ചതിയില്‍ നീയും പെട്ടല്ലോ ..കഷ്ടം"

                                കേട്ട വാക്കുകള്‍ ..കാലില്‍ നിന്നും വയറിലൂടെ തല വരെ വേദനയുടെ കടന്ന്‍ കയറ്റം. ഇരുട്ട് കയറിയ കണ്ണുകള്‍, താഴെ വീഴാതിരിക്കാന്‍ അവള്‍ ചുമരില്‍ പിടിച്ചു..അപ്പോഴും വയറ്റില്‍ നിന്നും ഒരു ചവിട്ട്...അനര്‍ഹമായ ജന്മം നല്കാന്‍ കൂട്ട് നിന്നതിന്‍റെ പ്രതിഷേധം പോലെ...മണ്ണെണ്ണ വിലക്കിന് മുന്നിലെ തീയില്‍ ചുറ്റി നടന്ന വണ്ട് ഒരു നീല ജ്വാലയായ് കത്തിയെരിഞ്ഞ്‌ താഴെ വീണു..കരിഞ്ഞ മണം..ആത്മഹത്യ..കേട്ടു പോയ വിളക്ക്..ചുറ്റും ഇരുട്ട്..ഭയം തോന്നിയില്ല...ഉള്കണ്ണ് തുറന്ന്‍ പിടിച്ച് ഇരുട്ടിലൂടെ അകത്തേക്ക്..എന്തോ മുട്ടി തകര്‍ന്ന്‍ താഴെ വീണു..മനസ്സില്‍ ഇരുട്ട് മാത്രം..ശരീരത്തിന്‍റെ  ജ്വലിക്കുന്ന സൗന്ദര്യം നാളെ മുതല്‍ ശാപം..ഒപ്പം അപവാദങ്ങള്‍ വീണ്ടും..കൊലപാതകിയുടെ ഭാര്യമാരില്‍ ഒരുവള്‍, ചീത്ത പേര്, അതില്‍ പിറന്ന് ജന്മം മുഴുവന്‍ ദുരിതമാനുഭവിക്കാന്‍ ഒരു കുഞ്ഞ്‌???

                            കൈകള്‍ എത്തിച്ച് ചായ്പില്‍ നിന്നും ആ കുപ്പി എടുത്ത് തുറന്നു..ഇരുളില്‍ മരണത്തിന്റെ ഗന്ധം, വിഷ ഗന്ധം, രണ്ട്‌ ജീവനുകള്‍??അവരുടെ നേരെ നാളെ മുതല്‍ നീളുന്ന കഥകള്‍, ശാപങ്ങള്‍, നോട്ടങ്ങള്‍, പിന്തുടരുകള്‍...കുപ്പി തുറന്ന്‍  വായിലേക്ക് കമിഴ്ത്താന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഒരു ചവിട്ട്..പതിവിലും ശക്തിയായി..എന്നെ കൊല്ലരുതെന്ന ഓര്‍മ്മപ്പെടുത്തല്‍, ജീവന് വേണ്ടിയുള്ള യാചന, വയറിനുള്ളില്‍ രണ്ട്‌ കൂപ്പിയ കുഞ്ഞി കൈകള്‍, അവള്‍ ഒന്ന്‍ പൊട്ടികരഞ്ഞു..അതിനൊപ്പം കുപ്പി കയ്യില്‍ നിന്നും വഴുതി താഴെ വീണു..ജീവിതം അവസാനിപ്പിക്കാനുള്ള ഇരുട്ടിലെ തീരുമാനത്തിനെ മറികടക്കും പോലെ മുറിയില്‍ വെളിച്ചം പരന്നു..ധീരതയുടെ വെളിച്ചം..അവള്‍ കത്തി നില്‍ക്കുന്ന ബള്‍ബിനെ നോക്കി..സനാതന സത്യമായ സൂര്യന്‍റെ വെളിച്ചം പോലെ..പിന്നെ മുറിയിലെ മങ്ങിയ കണ്ണാടി പ്രതി ബിംബം നോക്കി..ആ പ്രതിരൂപം അവളോട്‌ പറഞ്ഞു..

       "ജീവിതമവാസനിപ്പിക്കരുത്..ജീവിക്കണം..ആ കുരുന്നിന് വേണ്ടി..എല്ലാ ദുരിതങ്ങളും നീന്തി കടന്ന്‍, ജീവിച്ച് കാണിക്കണം..നിന്നെ കാത്തിരിക്കുന്ന ജീര്‍ണ്ണിച്ച യഥാര്‍ത്ഥങ്ങള്‍ക്ക് മുന്നില്‍, കണ്ണ്‍ പോയ സമൂഹത്തിനു മുന്നില്‍, "

                               അപ്പോള്‍ ഒരു ചെറിയ ചവിട്ട്..സ്നേഹത്തിന്റെ, ഞാന്‍ കൂടെ ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലിന്റെ..ഒരു സ്വാന്തനം പോലെ ഒരു ചവിട്ട്..അവള്‍ വയറില്‍ കൈ ചേര്‍ത്ത് പറഞ്ഞു..

              "ഇനിയെനിക്ക് നീ മാത്രം..."





2015 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

"ഷഹാന ഷാഹിനയല്ല.."

   






                            "ഈ മനസ്സിന്‍റെ ഒരു കാര്യമേ...കണ്ണില്‍ പതിയുന്നതിനു മുന്പ് കണ്ണടച്ച് വിശ്വസിക്കും..അത് തന്നെ യാണ് ഷഹാനയുടെ കാര്യത്തിലും എനിക്ക് സംഭവിച്ചത്..മനസ്സ് മുന്‍വിധി പറഞ്ഞത് നേരറിയും വരെ ഞാനും എന്റെ മനസ്സും വിശ്വസിച്ചു.."

                 സെപ്റ്റംബര്‍ മാസത്തിലെ മഴ പെയ്യുന്ന പ്രഭാതത്തിലാണ് ഞങ്ങള്‍ ഷഹാനയെ  കാണുന്നത്..ഒരു പ്രസിദ്ധമായ കണ്ണാശുപത്രിയില്‍ വെച്ച്.. എന്‍റെ മൂത്ത മകള്‍ ദിയയെ നേത്ര സംബന്ധമായ ദര്‍പ്പണം ചെയ്യാന്‍  കൊണ്ട് വന്ന് വരാന്തയില്‍ മഴയില്‍ നോക്കിയിരിക്കുമ്പോള്‍ കോണിപ്പടി കയറി ഉമ്മയുടെ കൂടെ ഒരു വെളുത്ത് കൊലുന്നനെയുള്ള തട്ടമിട്ട പെണ്‍കുട്ടി..എല്ലാവരേയും പോലെ കണ്ണ്‍ ചികിത്സ തേടി വന്ന കുട്ടി..കണ്ടപ്പോള്‍ മനസ്സ് വിളിച്ച് പറഞ്ഞു..സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയായിരിക്കും..അതായിരുന്നു മുന്‍വിധി..

                കണ്ണുകള്‍ക്ക് മീതെ വെളുത്ത തുണി കെട്ടി വെച്ച് ഏഴ് ദിവസം സൂര്യനെ കാണാതെ സ്വയം അന്ധതയുടെ ദൈന്യത അറിയുന്ന ചികിത്സ..മകള്‍ക്ക് ചികിത്സ തുടങ്ങി മൂന്നാം ദിവസമാണ് ആ കുട്ടിയെ കണ്ടത്..എന്തോ മകളുടെ കണ്ണുകള്‍ കെട്ടിവേച്ചിട്ടും ചികിത്സ നടക്കുന്ന മുറിയില്‍ വെച്ച് അവള്‍ ഷഹാനയെ ശബ്ദത്തിലൂടെ പരിചയപ്പെട്ടു..ആറു മണിയ്ക്ക് തുടങ്ങുന്ന ദര്‍പ്പണം ഏഴിന് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ മകള്‍ കൂടുതല്‍ സംസാരിച്ചത് ഷഹാന ചേച്ചിയെ കുറിച്ചായിരുന്നു..അത് കേട്ട് കൊണ്ടാണ് ഭാര്യ ആ കുട്ടിയെ കുറിച്ച് കൂടുതല്‍ പറഞ്ഞത്..മനസ്സ് സ്വരു കൂട്ടിയ മുന്‍വിധികള്‍ മുഴുവന്‍ തകര്‍ക്കുന്ന വാക്കുകള്‍..

                             "ആ കുട്ടി എം.ബി.ബി.എസ്സിനാണ് പഠിക്കുന്നത്..ഹാസനില്‍ കര്‍ണ്ണാടക ഗവര്‍മെന്റ് മെഡിക്കല്‍ കോളേജില്‍...അതും അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍ എഴുതി കിട്ടിയതാ.."

                    ആ വാക്കുകള്‍ കേട്ട് മനസ്സ് ധരിച്ചതും, മുന്‍വിധികളും പമ്പ കടന്നു..പിന്നെയും ഭാര്യ നിത്യ കൊടുങ്ങല്ലൂര്‍ എത്തുന്നത് വരെ ഷഹാനയെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു..ഒപ്പം ഷഹാനയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ഒട്ടും മാറ്റി നിര്‍ത്താന്‍ കഴിയാത്ത ചിലരെ കുറിച്ചും..നല്ലൊരു കേള്‍വിക്കാരന്‍ ആകുന്നതിനപ്പുറം എന്‍റെ മനസ്സില്‍ ചില നല്ല ചിത്രങ്ങള്‍ പതിപ്പിക്കാന്‍  അവളുടെ വാക്കുകള്‍ക്ക് സാധിച്ചു..

                 "ആ കുട്ടിയ്ക്ക് കുട്ടിക്കാലം മുതലേ കണ്ണുകള്‍ക്ക് കാഴ്ച വ്യതിയാനം ഉണ്ടായിരുന്നു..എന്തായാലും ഒരു കണ്ണട കിട്ടിയതോടെ ഷഹാനയുടെ പ്രശ്നങ്ങള്‍ തീര്‍ന്നില്ല..പുസ്തകം വായിക്കുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരികയും, തല വേദനയും..പക്ഷെ പഠനത്തില്‍ മുന്നില്‍..അതിനു പിന്നില്‍ അവളുടെ ഉമ്മയായിരുന്നു..ഷഹാനയെ മാത്രമല്ല, അനുജത്തിയേയും, അനുജനെയും പഠന കാര്യത്തില്‍ ഒരു മാര്‍ഗ്ഗദൃഷ്ടി നല്‍കി മുന്നോട്ട് നയിച്ചത് അവരുടെ ഉമ്മയായിരുന്നു...അതി രാവിലെ കുട്ടികള്‍ പഠിക്കുമ്പോള്‍ അവര്‍ക്ക് കൂട്ടിരിക്കുന്ന ഉമ്മ..അവരെ കൃത്യമായി ചിട്ടകളോടെ നയിക്കുന്ന ഉമ്മ..അവരുടെ പ്രിയ കൂട്ടുക്കാരിയായ ഉമ്മ.."ഒത്തിരി ഷാഹിനമാരെ  (പാഠം ഒന്ന് ഒരു വിലാപം)  സൃഷ്ടിച്ച മലപ്പുറത്ത് " ഷഹാനയും, ഉമ്മയും മറ്റൊരു തലത്തില്‍ ആയിരുന്നു.."വിദ്യയാണ് ജീവിതത്തെ പടുത്തുയര്‍‍ത്തുന്നത് എന്ന വലിയ തത്വം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍.."അത് കൊണ്ടായിരിക്കണം ഷാഹാന പഠിക്കാന്‍ വേണ്ടി പാലായിലെ ബ്രില്യന്റ് അക്കാദമിയില്‍ എത്തിയത്..അവിടെ നിന്നും മെഡിക്കല്‍ പ്രവേശന പരീക്ഷ പാസ്സായി ഹാസനില്‍ എത്തി ചേര്‍ന്നതും..

                  "പിറ്റേന്ന് കണ്ടപ്പോഴും ആ ഉമ്മ ഏറെ സംസാരിച്ചത് മക്കളെ കുറിച്ചാണ്..വളരെ ചുരുങ്ങിയ സമയം കൊണ്ട് എനിക്കും, നിത്യയ്ക്കും വളരെ പ്രിയപ്പെടാന്‍ മാത്രം ആ വാക്കുകള്‍ അധികമായിരുന്നു..അത് പോലെ തന്നെ ചികിത്സ മുറിയില്‍ കണ്ണ്‍ കെട്ടി വെച്ച് താത്കാലികമായി സ്വയം ഇരുള്‍ ലോകം സൃഷ്ടിച്ച എന്‍റെ മകളും, ഷഹാനയും തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുത്തു. ദിയ ഹരിയും, ഷഹാനയും പരസ്പരം ആഗ്രഹിച്ച കാര്യവും സമാനം..കണ്ണ് തുറക്കുമ്പോള്‍ പരസ്പരം കാണണം.എന്തായാലും ഏഴ് ദിവസം പിന്നിട്ടപ്പോഴേക്കും മിസ്സിസ്. ഹരീഷ് ഷഹാനയുടെ ഉമ്മയുടെ അടുത്ത ബന്ധുവിനെ പോലെ, കൂടപിറപ്പിനെ പോലെ, അവര്‍ അതി രാവിലെ കിട്ടുന്ന ഒരു മണിക്കൂര്‍ കുടുംബ വിശേഷം പങ്കിട്ടും, സംസാരിച്ചും വളരെ അടുത്തു..ദിയഹരിയുടെ കണ്ണിലെ കെട്ട് അഴിക്കുമ്പോള്‍ ഷഹാനയ്ക്ക് കാണാന്‍ കഴിയില്ലെന്ന സങ്കടം പറഞ്ഞപ്പോള്‍ "വാട്സ് ആപ്പ് "വഴി ദിയയുടെയും, മിയയുടെയും ഫോട്ടോ കൈ മാറുകയും ചെയ്യ്തു..ആ ബന്ധം ഇന്നും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു..

ദിയാഹരിയുടെ ചികിത്സ കഴിയുന്ന അവസാന ദിവസം..

                 ദര്‍പ്പണം അകത്ത് നടക്കുന്ന സമയത്ത് നിത്യയുടെ അടുത്തിരുന്ന് ഞാനും ആ മഹാ മാതൃത്വത്തോട് സംസാരിച്ചു..ഇടയ്ക്ക് അവര്‍ പറയുന്നത് കേട്ടു..ചികിത്സ നല്‍കുന്ന ഡോക്ടര്‍ ഷഹാനയോട് ചോദിച്ചത്..

          "കുട്ടി എങ്ങിനെ ഈ കണ്ണുകളും വെച്ച് മെഡിക്കല്‍ പ്രവേശനം നേടിയത്?"

അതിനുള്ള ഉത്തരമായിരുന്നു ഞങ്ങള്‍ക്ക് മുന്നില്‍ സാരി തലപ്പ്‌ കൊണ്ട് തല മറച്ച് ഇരിക്കുന്ന ആ മാതൃത്വം.പിന്നെയും ഡോക്ടര്‍ ചോദിച്ചത്രേ..

           "ഷഹാന ഭാവിയെ  എങ്ങിനെ നോക്കി കാണുന്നു..?"

          "ഡോക്ടറെ പോലെ ഒരു വലിയ ഡോക്ടര്‍..എം.ബി.ബി.എസ്സിന് ശേഷം എം.ഡി. അതും പ്രവേശന പരീക്ഷ എഴുതി.."

                   അത് ആ ഉമ്മയുടെ വാക്കുകളില്‍ നിന്നും കേട്ടപ്പോള്‍ എന്‍റെ മനസ്സ് മുന്‍വിധി പറഞ്ഞു..സത്യമായ വാക്കുകള്‍ ആണ് നീ കേള്‍ക്കുന്നത്.."കുറച്ച് കൊല്ലം കഴിയുമ്പോള്‍ വലിയ ഒരു ഡോക്ടറായി ഈ പെണ്‍കുട്ടിയെ കാണാം..പിന്നെയും ഷഹാനയുടെ ഉമ്മ അവരുടെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞു..എമിരേറ്റ്സില്‍ ഒരു ചെറിയ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന അദ്ദേഹവും മക്കളുടെ പഠനത്തില്‍ ഏറെ സന്തോഷിക്കുന്ന, അവര്‍ ഒരു പാട് ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്ന ആ നല്ല മനുഷ്യനെയും കണ്‍ മുന്നില്‍ കാണുന്നത് പോലെ അവതരിപ്പിച്ചു..

                  യാത്ര പറയുന്നതിനു മുന്‍പ് അവര്‍ പറഞ്ഞ ഒരു വാചകം അതായിരിക്കാം എന്നെ ഈ അനുഭവ  കഥ എഴുതാന്‍ പ്രേരിപ്പിച്ചത്..ടി.വി.ചന്ദ്രനും, ആര്യാടന്‍ ഷൌക്കത്തും പാഠം ഒന്ന്‍ ഒരു വിലാപത്തില്‍ വരച്ച് കാട്ടിയ സ്ത്രീ യാതനകള്‍ ഇവിടെ അപ്രസക്തമാകുന്നു..പകരം മക്കളെ കുറിച്ച്, അവരുടെ ഭാവിയെ പറ്റി ഒരു പാട് സ്വപ്നങ്ങള്‍ കാണുന്ന മാതാപിതാക്കള്‍...എന്നെ പോലെ മറ്റ് ചിലര്‍..ഇന്നും മനസ്സില്‍ തിളങ്ങി നില്‍ക്കുന്ന ഒരു വാക്ക്..ഷഹാനയുടെ ഉമ്മ പറഞ്ഞ ഒരു വാക്ക്..

         "അധികം സമ്പാദ്യമോന്നുമില്ല...കിട്ടുന്നത് മുഴുവന്‍ കുട്ടികള്‍ക്ക് വേണ്ടി ചിലവഴിക്കും..അവരാണ് ഞങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്റ്..."

                 നമിക്കുന്നു..അറിയപ്പെടാതെ പോകുന്ന ഇത്തരം മഹത് വ്യക്തിത്തങ്ങളെ..." ഷഹാന ഷാഹിന അല്ല...ഒരിക്കലുമാകില്ല...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....



2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച

മൂന്നേകാല്‍ പവന്‍...

മൂന്നേ കാല്‍ പവന്‍...

                                      മഴ ചിലപ്പോള്‍ അങ്ങിനെയാണ്..നേരവും, കാലവും നോക്കാതെ തിമിര്‍ത്ത് പെയ്യും..പിന്നെ കുറേ കഴിയുമ്പോള്‍ ചിണുങ്ങി ചിണുങ്ങി ചാറി കൊണ്ടിരിക്കും..അയാള്‍ മഴ നോക്കിയിരുന്നു..റോഡില്‍ നിന്നും ചാലിട്ടൊഴുകി ജുവല്ലറിയ്ക്ക് മുന്നിലെ ഹോലോജിന്‍ വെളിച്ചത്തിലൂടെ, നഗരത്തിന്‍റെ പകല്‍ വിതറിയ അഴുക്കുകള്‍ പേറി കൊണ്ട് മഴവെള്ളം തെക്കോട്ട്‌ ഒഴുകുന്നു...ശ്രീകാളീശ്വരി തിയേറ്ററില്ന് മുന്നിലെ ബസ്സ്‌ ഷെല്‍ട്ടറില്‍ ചുരുണ്ട് കൂടി ഉറങ്ങുന്ന നാടോടികള്‍ മഴ അറിയുന്നില്ല..പകല്‍ സമ്മാനിച്ച വിശപ്പും, അലച്ചിലും, ക്ഷീണവും മഴയെ തോല്പിക്കാന്‍ അവര്‍ക്ക് കാരണമായി...വിജനമായ പാത..ബൈപ്പാസ് വന്നതോടെ രാത്രി അത് വഴി അധികമൊന്നും വണ്ടികള്‍ കടന്ന്‍ പോകാറില്ല..കൊടുങ്ങല്ലൂര്‍ ഉറങ്ങുകയാണ്‌..അയാള്‍ മാത്രം ഉണര്‍ന്നിരിക്കുന്നു..പ്രസിദ്ധമായ ജുവല്ലറിയുടെ ഒട്ടും പ്രസിദ്ധനല്ലാത്ത കാവല്‍ക്കാരന്‍..കോടികള്‍ വിലവരുന്ന നിധിയ്ക്ക് കാവലിരിക്കുന്ന ഒരു പാവം കാവല്‍ക്കാരന്‍...

                                     അയാള്‍ ആ ജുവല്ലറിയുടെ രാത്രി കാവല്‍ക്കാരനായി ജീവിതം തുടങ്ങിയിട്ട് വര്‍ഷം ഒന്നാകുന്നു.അതിനു മുന്പ് കരിങ്കല്‍ പണിക്കാരന്‍ ആയിരുന്നു..ഭാരം ചുമന്ന്‍, പ്രായമേറി ശരീരം വഴങ്ങാതെ വന്നപ്പോള്‍ കാവല്‍ക്കാരന്റെ കുപ്പായം കാലം സമ്മാനിച്ചു. വേരികോസ് വെയിന്‍ നിറഞ്ഞ കാലുകള്‍, അല്പം കാഴ്ച മങ്ങിയ കണ്ണുകള്‍, മെലിഞ്ഞ ശരീരം, പിന്നെ ചോദ്യം ചിഹ്നം  പോലെ ഇരു വശത്തേക്കും വളര്‍ന്ന മീശ..വൈകീട്ട് എട്ടു മണി മുതല്‍ രാവിലെ ഏഴ് മണി വരെ ഉറങ്ങാതെ കാത്തിരുന്ന്, നിധി കാത്ത് സൂക്ഷിക്കുന്നതിന് അയാള്‍ക്ക് കിട്ടുന്ന ഒമ്പതിനായിരം രൂപ..അത് കിട്ടുന്ന ദിവസം നാളെയാണ്..ഒപ്പം മുതലാളി ചീത്ത വിളിക്കുന്ന ദിവസം..ഒരു പോള കണ്ണടച്ചില്ലെങ്കിലും ഉറങ്ങുന്നുവെന്ന കാരണം പറഞ്ഞ് ശമ്പളം കൊടുക്കുന്നതിനു മുന്‍പ് എന്നുമുള്ള  ഭീഷണി,അത് ശീലമായി..ശമ്പളത്തോടൊപ്പം കുറച്ച് ചീത്ത..ചിന്തിച്ചിരുന്നപ്പോള്‍ വയറില്‍ കാറ്റ് കയറാന്‍ തുടങ്ങി..ഒപ്പം ഇരുട്ടില്‍ നിന്ന്‍ സ്നേഹത്തോടെ ഒരു മൂളല്‍..പതിവ് പങ്കാളി..ഒരു തെരുവ് നായ..മഴ തോര്‍ന്നിരിക്കുന്നു..അയാള്‍ കുപ്പിയില്‍ നിന്നും വെള്ളമെടുത്ത് കൈകള്‍ കഴുകി സഞ്ചിയില്‍ നിന്നും ചോറ് പൊതിയെടുത്ത് തുറന്നു..റേഷന്‍ അരിയുടെ ഗന്ധം നിറഞ്ഞ ചോറ്..അതിനരികില്‍ മുളക് ചാറില്‍ പുരണ്ട ഒരു മീന്‍ കഷ്ണം, പിന്നെ ഒരു പച്ചമുളക്, ചോറില്‍ നിന്നും കുറച്ച്  കടലാസ്സില്‍ പകുത്തിയെടുത്ത് ഇരുട്ടിലേക്ക് നീട്ടി വെച്ചു..വാലാട്ടി കൊണ്ട് അവന്‍ മുന്നോട്ട് വന്ന്‍ ആര്‍ത്തിയോടെ തിന്നുന്നതും നോക്കി അയാളിരുന്നു..പിന്നെ പതുക്കെ അയാളും കഴിച്ച് തുടങ്ങി..ആ ബന്ധം തുടങ്ങിയിട്ട് മാസങ്ങള്‍ കുറേ ആയിരിക്കുന്നു..ദാരിദ്രത്തില്‍ നിന്നും ഒരു ചെറിയ പങ്ക് ആ തെരുവ് നായയ്ക്ക്..

                              വീണ്ടും ഇരുളിലേക്ക് നോക്കിയിരിപ്പ്..രാത്രി വളരുമ്പോള്‍ കനക്കുന്ന നിശബ്ദത അതയാള്‍ക്ക് ഭയമാണ്..ചുറ്റും ഇരുട്ടില്‍ ഒരു നിഴല്‍ അനങ്ങിയാല്‍ ടോര്‍ച്ച് തെളിയിച്ച് നോക്കും..അകത്തിരിക്കുന്ന മഞ്ഞ ലോഹം..അതായിരുന്നു ഭീതിയുടെ ഹേതു..ആ ഭീതി വിട്ട് പോകുന്നത് കാവിലെ കതിന വെടി കേള്‍ക്കുമ്പോള്‍, കൊടുങ്ങല്ലൂരമ്മ ഉറക്കമുണരുമ്പോള്‍, പിന്നെ അമ്പലത്തിലേക്കുള്ള ആളുകളുടെ സഞ്ചാരം..ആരെയും ഭയക്കണ്ടാ..വെളുപ്പിന് നാലരയ്ക്ക് എതിര്‍ വശത്തെ റോഡരികിലെ വണ്ടി പീടിക തുറക്കും..സമോവറില്‍ തീയെരിയുമ്പോള്‍ അയാള്‍ ആ കാഴ്ച്ചയില്‍ നിന്ന് തല തിരക്കും...ആഗ്രഹത്തെ അടക്കി വെച്ച്..ഓരോ രൂപയും വിലപെട്ടതാണ്..ഇനി കുറച്ച് പണം കൂടി..ചുറ്റും ആര്‍ത്ത് മൂളുന്ന കൊതുകില്‍ നിന്നും രക്ഷ നേടി കരിമ്പടം മൂടി പുതച്ച് പിന്നിലേക്ക് ഒരു യാത്ര..വേദന നിറഞ്ഞ ഒരു തിരഞ്ഞ് നോട്ടം...

            "നിനയ്ക്ക് എന്തെങ്കിലും ജോലിയ്ക്ക് പോയ്ക്കൂടെ..പാര്‍ട്ടിന്ന്‍ പറഞ്ഞ് നടന്ന്‍ പഠിപ്പോ തോലച്ചു..അച്ഛന്‍ വയ്യാത്ത കാലും വെച്ച്കരികല്ല് പണിയ്ക്ക് പോണത് കണ്ടില്ലേ??"

                            ഒന്നും മിണ്ടാതെ അവന്‍ ചോറ് വാരി തിന്ന് പ്ലേറ്റ് കാലിയാക്കി..ഒരേമ്പക്കം വിട്ട് കലത്തിലേക്ക് വീണ്ടും കണ്ണ്‍ പായിച്ചു..തിരിച്ചറിഞ്ഞ പോലെ അമ്മ പാത്രത്തില്‍ നിന്നും അവസാന വറ്റും വടിച്ചെടുത്ത് അവന്‍റെ പാത്രത്തിലിട്ടു..എല്ലാം കഴിച്ചവസാനിപ്പിച്ച് ഒരക്ഷരം മിണ്ടാതെ അവന്‍ എഴുന്നേറ്റ് കൈകള്‍ കഴുകി പുറത്തേക്ക്..അതവസാനിക്കുന്നത് അമ്പലത്തിന്‍റെ മുന്നിലെ പാര്‍ട്ടി ഓഫീസില്‍..അമ്മ ഒരു നെടു വീര്‍പ്പോടെ കഞ്ഞി വെള്ളം നിറഞ്ഞ പാത്രത്തിലേക്ക് നോക്കി..പിന്നെ മേശ പുറത്ത് ഇരിക്കുന്ന റേഷന്‍ കാര്‍ഡിലേക്കും..അതിനകത്ത് ഒരു വിരോധാഭാസം കാണാം.."എ.പി.എല്‍."

              "ചെറുക്കന് ഒരു ചൂടുമില്ല..നിങ്ങ തന്നെ അവനോട് പറയണം..എന്തെങ്കിലും പണിയ്ക്ക് പോകാന്‍...ഏത് നേരോം പാര്‍ട്ടി ആപ്പീസ്, അല്ലേങ്കി അമ്പലം..അകെയോള്ള ആണ്‍തരിയാ.."

                               അയാള്‍ ഒന്നും മിണ്ടിയില്ല..കാലില്‍ അവര്‍ തേച്ച് പിടിപ്പിച്ച കൊട്ടന്‍ച്ചുക്കാധി എണ്ണയില്‍ കൈകള്‍ ഓടിച്ച് ചിന്തിച്ചിരുന്നു..കാലില്‍ തടിച്ച് നില്‍ക്കുന്ന ഞരമ്പുകള്‍, ചിലയിടങ്ങളില്‍ കരിങ്കല്‍ ചീള് കൊണ്ട് മുറിഞ്ഞ മുറിപ്പാടുകള്‍, നഷ്ടമായ കാല്‍ വിരലിലെ രണ്ട്‌ നഖങ്ങള്‍..ഒന്നും പറയാതെ സോപ്പ് പെട്ടിയെടുത്ത്‌ ഇരുളിലേക്ക് നടന്നു..അപ്പോഴേക്കും മഴ തുടങ്ങി..ഒരു ദുരന്തം വരുത്താന്‍ തയ്യാറായ പോലെ വലിയ തുള്ളികള്‍ വീഴ്ത്തി ഒരു പെരുമഴ..മഴയത്ത് പൊതു ടാപ്പിനു സമീപം ബക്കറ്റില്‍ വെള്ളം പിടിച്ച് കുളിച്ച്  കൊണ്ടിരിക്കുമ്പോള്‍ അവന്‍ വരുന്നത് കണ്ടു..ഇരുട്ടിലൂടെ വെട്ടുവഴി മുറിച്ച് കടന്ന്‍  വീട്ടിലേക്ക്..മദ്യം മണക്കുന്ന പേടി നിറഞ്ഞ ചലനങ്ങള്‍..നോക്കി നിന്ന് ഒരു നെടു വീര്‍പ്പിട്ടു..തിരുത്താന്‍ കഴിയില്ല...അച്ഛനെക്കാള്‍ വളര്‍ന്ന മകന്‍..വീട്ടില്‍ നിന്ന് ഒരു വലിയ നിലവിളി..അവരുടെ. ഭാര്യയുടെ നിലവിളി...ഓടി ചെല്ലുമ്പോള്‍ കണ്ടു മഴയത്ത് മലര്‍ന്നടിച്ച് കിടക്കുന്നു., ഒന്നും പറയാന്‍ കഴിയാതെ അടച്ച് പിടിച്ചിരിക്കുന്ന കൈ തുറന്ന്‍ കാണിച്ചു..അതില്‍ താലി..കഴുത്തില്‍ കിടന്നിരുന്ന മാല കാണാനില്ല..ഒപ്പം അവനേയും.

                          മുന്‍സിപ്പാലിറ്റി സയറന്‍ കേട്ട് ചിന്തയില്‍ നിന്നും തിരികെ വന്നു..സമയം ആറു മണി...വെളിച്ചം വീണ് തുടങ്ങിയിരിക്കുന്നു..ജുവല്ലറിയുടെ പരസ്യത്തിലെ സ്വര്‍ണ്ണ ആഭരണ ഭൂഷിതയായ യുവതി നോക്കി ചിരിക്കുന്നു..എന്നത്തേയും പോലെ..യുവതിയുടെ കഴുത്തിലെ മാല..അത് പോലെയുള്ള കയറ്പിരി മാല ആയിരുന്നു അവര്‍ക്ക്..കല്യാണം ഉറപ്പിച്ച സമയത്ത് ആ മൂന്നേ കാല്‍ പവന്‍ വാങ്ങാന്‍ ഒഴുക്കിയ വിയര്‍പ്പ്.അതിന്‍റെ വില അറിയുന്നതിനാല്‍ കഷ്ടതകള്‍ ഏറെ വന്നിട്ടും, സാമ്പത്തിക ഞെരുക്കം വന്നിട്ടും, രോഗം വന്നിട്ടും അവരുടെ കഴുത്തില്‍ നിന്നും ആ മാല ഊരിയില്ല..തന്‍റെ വിയര്‍പ്പിന്‍റെ വില, അതാണ് സ്വന്തം മകന്‍ ഒരു രാത്രി പൊട്ടിച്ചെടുത്തത്..എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് ഇരുളില്‍ മറഞ്ഞത്..അതിനു ശേഷം കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒരു പത്ര വാര്‍ത്തയില്‍  അവനെ കണ്ടു..

        "കൊടുങ്ങല്ലൂര്‍  ****** കൊലപാതകം..പ്രതികളെ അറസ്റ്റ്ചെയ്തു..ബാഗ്ലൂരിലെ ആഡംബര ഹോട്ടലില്‍ നിന്നും.."

                        അതിലൊരു ചിത്രം അവന്‍റെ ആയിരുന്നു...അമ്മയുടെ മാല വിറ്റ പണം കൊണ്ട് മറ്റ് പ്രതികളുടെ കൂടെ..പിന്നെ കണ്ടിട്ടില്ല..വിയ്യൂര്‍ ജയിലില്‍ ഉണ്ടെന്നറിയാം..കാണണമെന്ന് തോന്നിയില്ല..തനിക്കും, അവര്‍ക്കും..അവര്‍ താലി മാത്രം കറുത്ത ചരടില്‍ കോര്‍ത്ത് കഴുത്തിലിട്ടു.ജീവിതത്തില്‍ തകര്‍ന്ന് പോയ തന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നതും അവള്‍ തന്നെ.."

       "ജനിച്ചിട്ടില്ലന്നു കരുതാം...അല്ലെങ്കില്‍ അപകടത്തില്‍ മരിച്ചെന്ന് കരുതാം..."

                      അങ്ങിനെ പറയുമ്പോഴും പെറ്റ വയറിന്‍റെ വേദന ആ വാക്കുകളില്‍ ഒളിച്ചിരിക്കുന്നത് പോലെ..കണ്ണ് നീര്‍ തടങ്ങളില്‍ നീര്‍ കെട്ടിയ ജലം തനിക്ക് മുന്നില്‍ കാണിക്കാതിരിക്കാന്‍ അണ കെട്ടി ഒതുക്കി ചുണ്ടില്‍ ഒരു വേദന കലര്‍ന്ന പുഞ്ചിരിയോടെ എന്നും, എന്നെന്നും അവര്‍..കഴുത്തിലെ കറുത്ത ചരട് കാണുമ്പോള്‍, മനസ്സ് ഇടറും..ഓരോ മാസം കിട്ടുന്ന ചീത്ത വിളിയ്ക്ക് ശേഷമുള്ള മാസ ശമ്പളത്തില്‍ നിന്നും സിംഹ ഭാഗം പോകുന്നത് കൊടുങ്ങല്ലൂര്‍ ടൌണ്‍ സഹകരണ ബാങ്കിലേക്ക്..ബാക്കി വരുന്ന തുക കൊണ്ട് അരിഷ്ടിച്ച് ജീവിതം..പരാതിയില്ലാതെ, പരിഭവം ഇല്ലാതെ..

       "എന്താ ചേട്ടാ..വീട്ടീ പോണില്ലേ?"

                     പകല്‍ സമയം ഡ്യൂട്ടിയ്ക്ക് വരുന്ന കാവല്‍ ക്കാരന്‍ പഴയ പട്ടാളക്കാരന്‍ രഘു..അവന്‍ വന്നാല്‍ തനിക്ക് വീട്ടില്‍ പോകാം..

     "ഇല്ല..രഘു..ഇന്ന്‍ മൊതലാളിയുടെ ചീത്ത കേള്‍ക്കണ ദേവ്സല്ലേ.."

                      അയാള്‍ ഉറക്കച്ചുവടാര്‍ന്ന കണ്ണുകളോടെ കാത്തിരുന്നു..ജീവിതത്തിലെ കഷ്ടതകള്‍ക്കും, നിരാശകള്‍ക്കും ഒടുവിലൊരു അര്‍ത്ഥം ഉണ്ടാകുന്ന ഒരു ദിവസമുണ്ട്..ചില പ്രധാന ദിവസങ്ങള്‍..ചില മറക്കാനാവാത്ത ദിവസങ്ങള്‍..ജുവല്ലറി തുറന്ന്‍ സ്റ്റോക്ക്‌ ഡിസ്പ്ലേ ചെയ്യ്ത് കുറച്ച് വില്പന ആരംഭിച്ചിട്ടും മുതലാളിയുടെ കണ്ണുകള്‍ തേടി വന്നില്ല..എല്ലാ അനുഗ്രഹവും നിറയുന്ന പോലെ ഒരു ചെറു മഴ, എവിടെയോ പെയ്യുന്ന പെരുമഴ നെഞ്ചിലേറ്റി കൊണ്ട് പെയ്യാന്‍ ആരംഭിച്ച നിമിഷം വിളി വന്നു..പൊതി കയ്യില്‍ തന്നപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടിയില്ല..പതിവുള്ള ചീത്തവിളിയും, ഭീഷണിയും ഒഴിവാക്കി..പകരം പുഞ്ചിരി കലര്‍ന്ന ഒരു നോട്ടം.പിന്നെയും പരുങ്ങി നിന്നപ്പോള്‍

       "എന്താ വേറെ എന്തെങ്കിലും...ഉറങ്ങണ്ടേ..ഇന്ന്‍ രാത്രി ജോലി ഒള്ളതല്ലേ??"

          "എനിക്കൊരു മാല വേണം..മൂന്നേ കാല്‍ പവന്‍ തൂക്കം വരുന്ന ഒരു കയറു പിരി മാല..ഇത് വരെ കിട്ടിയ ശമ്പളം കൂട്ടി വെച്ച് ഒണ്ടാക്കിയ കാശ് എന്റെ കയ്യിലോണ്ട്.."

                   ഒടുവില്‍ കണ്ടെത്തി...പണ്ട് അവരുടെ കഴുത്തില്‍ കെട്ടിയ അതേ മാലയുടെ പതിപ്പ്. മറ്റൊന്നും ചിന്തിച്ചില്ല..അത് വാങ്ങി തലേന്ന് സഹകരണ ബാങ്കില്‍ നിന്നും എടുത്ത പണത്തിന്‍റെ കൂടെ രാവിലെ കിട്ടിയ ശമ്പളവും ചേര്‍ത്ത് ബില്ലുമടച്ച് പുറത്തേക്ക്..പെയ്യുന്ന ചാറ്റല്‍ മഴയിലേക്ക്..ഒരു വര്‍ഷത്തെ കഷ്ടതയ്ക്കും,ദുരിതത്തിനും  ഒടുവില്‍ അര്‍ത്ഥമുണ്ടായ ദിവസം..അയാള്‍ നടക്കുമ്പോള്‍ വാലാട്ടിക്കൊണ്ട് തെരുവ് നായ മുന്നില്‍..

                   വീടിന്‍റെ മുന്നില്‍ ആകാംക്ഷയോടെ രണ്ട്‌ കണ്ണുകള്‍..വരേണ്ട സമയമായിട്ടും വരാത്ത അയാളെ തേടി അവരുടെ കണ്ണുകള്‍..ചാറ്റല്‍ മഴയില്‍ അയാള്‍ നടന്ന്‍ വരുന്നത് കണ്ടപ്പോള്‍ അവര്‍ ഓടി അടുത്ത് വന്നു..സാരി തലപ്പ്‌ തലയില്‍ ഇട്ട് കൊടുത്ത് സ്നേഹം കലര്‍ന്ന ശാസന..

          "എന്തായിത് മഴയത്ത്..വല്ല അസുഖോം വരുത്തി വെക്കാന്‍.."

                   അകത്തേക്ക് കയറി തല തുടക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ കഴുത്തിലെ കറുത്ത ചരട് അവരുടെ പരിഭ്രമങ്ങള്‍ക്ക് മുന്നില്‍ അഴിച്ച് എടുത്തു..താലി ഊരിയെടുത്ത് പോക്കറ്റില്‍ നിന്നും മാലയുടെ ബോക്സ് വെളിയിലെടുത്ത് അവരുടെ അത്ഭുതം പേറി നില്‍ക്കുന്ന കണ്ണുകള്‍ക്ക് മുന്നില്‍ അയാള്‍ മാലയില്‍ താലി കോര്‍ത്തു..പിന്നെ അത് അവരുടെ കഴുത്തില്‍ ചാര്‍ത്തി.

            "മൂന്നേ കാല്‍ പവനാ..അന്ന്‍ കെട്ടിയ അതെ പോലത്തെ..മാല.."

                     പുറത്ത് മഴയുടെ ശക്തി കൂടുകയായിരുന്നു..സന്തോഷത്തിന്‍റെ ലഹരി നുരയുന്ന മഴ...

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...
                                                                                                                                   

                        

2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പേടി

                                 



                                പേടിയായിരുന്നു...ഒറ്റയടി വെച്ച് നടക്കുമ്പോള്‍ കോലായില്‍ തെന്നി വീഴുമെന്ന പേടി..വീണാല്‍ കുഞ്ഞിക്കാലുകള്‍ നോവുമെന്ന പേടി.കൈകളില്‍ ചോര പോടിയുമെന്ന പേടി..

            "പേടിക്കണ്ട ഉണ്ണി കണ്ണാ...വീഴില്ല..അമ്മയില്ലേ "

അമ്മയുടെ ശബ്ദം...അത് കേട്ടാല്‍  പിന്നെ കിന്നരിപ്പല്ലുകള്‍ പുറത്ത് കാണിച്ച് ചിരിക്കും..പിന്നെ ആ ശബ്ദം കേട്ടിടത്തേക്ക് നടക്കും..

                                          കുറച്ച് വലുതായി ഉടുതുണിയില്ലാതെ മുറ്റത്ത് ഓടി കളിക്കുമ്പോള്‍ വീണ്ടും പേടിച്ചു..നാരായണി തള്ള..കൊഴുത്ത ചോര പോലെ മുറുക്കാന്‍ മുറ്റത്ത് തുപ്പി കൂനി കൂനി മുന്നില്‍ വന്ന് ഒരു നോട്ടം..കുതിച്ചുടന്റെ കണ്ണുകള്‍ പോലെ ചുവന്ന കണ്ണുകള്‍, ആ നോട്ടം അവസാനിച്ചത് അരയില്‍ കിടക്കുന്ന എലസ്സിനോപ്പം കിടക്കുന്ന സ്വകാര്യതയില്‍...

           "കളസമില്ലാണ്ട് ഉമ്മറത്ത് ഇനി കണ്ടാല്‍ പൂലോനെ നെന്‍റെ കുഞ്ഞിപ്പഴം  ഞാന്‍ ചെത്തി കൊണ്ടോകും.."

                                           ഓടി കരഞ്ഞുകൊണ്ട്‌ വീടിന്റെ പുറകിലെ കണ്ണന്‍ കദളി വാഴക്കൂട്ടത്തില്‍ ഒളിച്ചിരുന്നു....തള്ള പതിവ് കഞ്ഞികുടി കഴിഞ്ഞ് വെട്ടുവഴിയിലൂടെ നടന്ന്‍ മുന്നോട്ട് തെണ്ടി സര്‍ക്കീട്ടിന് പോകുമ്പോള്‍ അരയില്‍ വഴയില ചുറ്റി അടുക്കള ഭാഗത്ത് കൂടെ വീട്ടിലേക്ക് ഓടി കയറി ..പിന്നെയൊരിക്കലും കളസമില്ലാതെ മുറ്റത്ത് ഇറങ്ങിയിട്ടില്ല..

                                            തുലാവര്‍ഷം ഇടി വെട്ടി പെയ്യുന്ന രാത്രികളില്‍ പായയില്‍ പേടിയോടെ ചുരുണ്ടുകൂടി കിടക്കുമ്പോള്‍ അപ്പുറത്തെ മുറിയില്‍ നിന്നും അച്ഛന്‍ വിളിച്ച് പറയും..

         "ഉണ്ണി കണ്ണാ ഇവിടെ വാ.."

                                     അച്ഛന്റെ, അമ്മയുടെ,  കൂടെ ചെവി അടച്ച് പേടിച്ച് അച്ഛന്‍ ചൊല്ലി തരുന്ന അര്‍ജ്ജുന മന്ത്രം ഉരുവിട്ട് കിടക്കും..പിറ്റേന്ന് ഉണരുന്നത്...പേടിയോടെ,,ആദ്യം കേള്‍ക്കുന്ന വാക്കുകള്‍, അത് മറ്റാരും അറിയെരുതെന്ന പ്രാര്‍ത്ഥനയോടെ..

         "ചെക്കന്‍ വല്യേ മുത്തനാണ് ആയി...അന്ന്ട്ടും രാത്രീല്കെടക്ക പായേല് പേടിച്ച് മുള്ളി "

                                      ഭസ്മം മണക്കുന്ന മുറിയില്‍ കയറി ദൈവങ്ങളുടെ പ്രതിമകള്‍ വെച്ച അലമാരിയില്‍ നിന്നും അമ്പലത്തിലേക്കുള്ള ഭണ്ടാരമെടുത്ത് ചുറ്റും നോക്കി ചൂലീര്‍ക്കിലി കൊണ്ട് ഒരു നാണയം തോണ്ടിയെടുത്ത് പേടിയോടെ ചുറ്റും നോക്കി..പിന്നെ  ദൈവങ്ങളെ..സ്കൂളില്‍ എത്തുന്നത് വരെ പേടി..പതുങ്ങി പതുങ്ങി  അബ്ദുക്കയുടെ പെട്ടി കടയില്‍ എത്തി നാണയം കൊടുത്ത് ചുറ്റും നോക്കി "തേന്‍ നിലാവിനും, ച്ചുക്കുണ്ടയ്ക്കും നേരെ കൈകള്‍ ചൂണ്ടി..പിന്നെ പൊതിയുമായി നേരെ സ്കൂളിനു പിന്നിലേക്ക്..തേന്‍ നിലാവ് വായിലിട്ട് രുചിയറിയാതെ ചവച്ച് ഇറക്കുമ്പോള്‍ ..പിന്നെയും  ചുറ്റിലും നോക്കി..ആദ്യ മോഷണം നടത്തിയതിന്‍റെ പേടി..

         "ഡാ..ശാസ്താം പറമ്പില്‍ രാത്രി ബാല കാണാന്‍ പോയാലോ?"

                                    കുറച്ച് കൂടി മുതിര്‍ന്നപ്പോള്‍ കൂട്ടുക്കാരന്റെ ചോദ്യം..പോകാം.പക്ഷെ തിരിച്ച് പാടത്ത് കൂടെ വരുമ്പോള്‍ ??അമ്പലത്തിലെ ഏഴിലം പാല??ഇല്ലിക്കാട്?? പല തരം പേടികള്‍..പോയത് ഒരാള്‍ക്കൂട്ടം..അമ്പല പറമ്പിലെ കപ്പലണ്ടി അടി പ്രൈസ് കിട്ടിയ വകയിലെ തോടന്‍ കപ്പലണ്ടി ചവച്ച്, ഹിരണ്യകശിപു കണ്ടിരുന്നപ്പോള്‍ വെളുപ്പിന് ഒന്നര...കൂടെ വന്ന കൂട്ടം കൊഴിഞ്ഞ് ഞാനും, അവനും മാത്രം...ഇല്ലിക്കാട് അടുത്തപ്പോള്‍ മുളകള്‍ കൂട്ടി മുട്ടി കരയുന്ന ശബ്ദം, ഇരുട്ടില്‍ കണ്ണുമടച്ച് നടക്കുമ്പോള്‍ അമ്പലത്തിലെ ഏഴിലംപാല മറി കടക്കാനുള്ള മാര്‍ഗ്ഗം മാത്രം ചിന്തയില്‍..

     "ഓടിക്കോടാ..."

                                   അമ്പലവും, ഏഴിലം പാലയും, യക്ഷിയും എല്ലാം കണ്ണും പൂട്ടിയുള്ള ഓട്ടത്തിന് മുന്നില്‍ മറി കടന്നു..

                                   ഒരു നുണയുടെ പുറത്ത് എസ്.എന്‍ തിയേറ്ററില്‍ സെക്കന്റ്‌ ഷോ കാണാനുള്ള യാത്ര അവസാനിച്ചത് ശില്പി തിയേറ്ററിലെ ഇരുട്ട് നിറഞ്ഞ ടിക്കറ്റ് കൌണ്ടറില്‍..പേടി..ആരെങ്കിലും കണ്ടാല്‍..മാനം പോകാന്‍ അത് മതി..ഇംഗ്ലീഷ് അക്ഷരം എ യുടെ ചുറ്റും വട്ടം വരച്ച സിനിമയുടെ രഹസ്യം കണ്ടെത്താനുള്ള കൗമാരത്തിന്റെ ത്വര..കീറി തന്ന ടിക്കറ്റുമായി തിയേറ്ററില്‍ കയറി മങ്ങിയ വെളിച്ചത്തില്‍ കണ്ണോടിച്ചപ്പോള്‍ അവന്‍ പതുക്കെ ഭീതിയോടെ ചെവിയില്‍ പറയുന്നു...

      "ദേടാ,,സുകുമാരന്‍ മാഷ്.."

                                    പിന്നെ സിനിമ തുടങ്ങും വരെ കസേരയില്‍ തല ചായ്ച്ച് ഇരുന്നു..മാളത്തില്‍ നിന്നും തലയുയര്‍ത്തി നോക്കുന്ന പാമ്പിനെ പോലെ സിനിമ കാഴ്ച..ഭയം മറ്റൊരു തലത്തില്‍ മനസ്സില്‍ കയറിയ ത്രസിപ്പിക്കുന്ന കാലം..

                                     'അടിക്കെടാ..ബിയറാ..ഒരു കൊഴപ്പോമില്ല."

                                     "കൊറച്ച് വെള്ളം ഒഴിക്കട്ടെ..."
                               
                                       ഇരുളില്‍ മറഞ്ഞിരുന്നു കയ്ക്കുന്ന ദ്രാവകം ഭീതിയോടെ ആദ്യമായി കഴിച്ച് വീട്ടില്‍ വൈകീട്ട് കയറി ചെല്ലുമ്പോള്‍ മനസ്സ് പേടി കൊണ്ട് പെരുമ്പറ കൊട്ടി..തുളസി തറയിലെ തുളസിയും, പണി കൂര്‍ക്ക ഇലയും പല വട്ടം ചവച്ച് തുപ്പിയിട്ടും മാറാത്ത ഭയം..പേടിയുടെ അതി ഭീകരമായ മറ്റൊരു തലം..വീട്ടില്‍ പിടിക്കപ്പെട്ടാല്‍, ആരെങ്കിലും അറിഞ്ഞാല്‍ ഉണ്ടാകുന്ന അതി ഭീകരമായ അവസ്ഥയെ കുറിച്ചുള്ള ആധി..

     "ഗാന്ധിജി യൂണിവേഴ്സിറ്റീലെ എല്ലാ കോളേജിലും പരീക്ഷ കഴിഞ്ഞൂല്ലോ..എന്താ അവന് മാത്രം കഴിയാത്തത്?"

                                      കല്യാണ വീട്ടില്‍ വെച്ച് അത് വരെ പേടിയോടെ കാത്ത് വെച്ച ആ രഹസ്യം മറ്റൊരു കോളേജില്‍ പഠിക്കുന്ന അമ്മാവന്‍റെ മകള്‍ വീട്ടുക്കാരുടെ മുന്നില്‍ അവതരിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അവിടെ നിന്നും ഒരു പലായനം..പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന സത്യത്തെക്കാള്‍ അത് മറച്ച് പിടിച്ച് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച കുറേ ദിവസങ്ങള്‍ അതിന്‍റെ പ്രതികരണം നിറഞ്ഞ വരാനിരിക്കുന്ന ദിനങ്ങള്‍..പേടി..അതില്‍ നിന്നും താല്‍ക്കാലികമായി ഒരു മോചനം..ആരുമറിയാതെ ഒരു ഒളിച്ചോടല്‍..

    "തന്നെ ഞാന്‍ ശരിയാക്കി തരാം..."

                                      വെളുത്ത വിയര്‍പ്പ് പുരണ്ട കയ്യില്‍ നിന്നും ജീരക മിട്ടായി വാങ്ങി ബസ്സില്‍ അവളോട് ചേര്‍ന്ന്‍ ഇരിക്കുമ്പോള്‍ പേടിയും, ഭയവും മനസ്സില്‍ വളര്‍ന്നെങ്കിലും, യൗവനയുക്തമായ ചോരത്തിളപ്പില്‍ പുറത്ത് വന്ന വാക്കുകള്‍..അതൊരു വാക്കായിരുന്നില്ല...വാഗ്ദാനം ആയിരുന്നു..തളിരിടാന്‍ പോകുന്ന പുത് ജീവിതത്തിലേക്കുള്ള ധീരമായ വിളിയായിരുന്നു..പിന്നെ സാത്വിക ഭാവമായ പേടി മാറ്റി നിര്‍ത്തി ഒരു ജീവിതം..

                                        ഇന്ന്‍ ഈ പേടി വരികള്‍ എഴുതാന്‍ പ്രചോദനം നല്‍കിയതും പേടി തന്നെ..സോഷ്യല്‍ മീഡിയയും, സമൂഹവും വിതയ്ക്കുന്ന അരക്ഷിതമായ സമൂഹികാവസ്ഥയിലേക്ക്  നീങ്ങുന്ന എന്‍റെ നാടിനെ കുറിച്ചുള്ള ഭയം.."വിലക്കപ്പെടുന്ന സംഗീതം, വിലക്കപ്പെടുന്ന വിനോദം, വിലക്കപ്പെടുന്ന രുചിഭേദം.." ആ വിലക്കുകള്‍ ആഘോഷിക്കുന്ന അസഹിഷ്ണുത നിറഞ്ഞ സമൂഹം..അതില്‍ ചേരി തിരിഞ്ഞ് വിഷം തുപ്പുന്ന മുഖങ്ങളില്‍ എനിക്കറിയുന്ന, എന്‍റെ ചില പ്രിയപ്പെട്ടവരും.."എന്‍റെ മതമാണ്‌ ഉത്തമം, എന്‍റെ മതചിന്തയും, മതചിഹ്നവും മഹത്തരം.."പേടി തോന്നുന്നു..രാജ്യം സുരക്ഷ്യ്ക്കായ്‌ കരുതിവെച്ച ആണവ ആയുധങ്ങളേക്കാള്‍ വലിയ സംഹാര ശേഷിയുള്ള ആശയങ്ങള്‍, വിഷമയമായ ചിന്തകള്‍ പ്രചരിക്കപ്പെടുന്നു...ഒരു നാള്‍ നാശം വിതയ്ക്കാന്‍.."


NB:-       "ഒരു മതവും ഒന്നിനേക്കാള്‍ മുകളിലല്ല..ഒരു മതവിശ്വാസവും മറ്റൊന്നിനേക്കാള്‍ മോശവുമല്ല..ഒന്നില്‍ അടിയുറച്ച് വിശ്വസിച്ച് മറ്റുള്ളവയെ ബഹുമാനിച്ചാല്‍ ഒന്നും നഷ്ടമാകില്ല..എല്ലാം അവസാനമായി ഒന്ന്‍ തന്നെ..എല്ലാം ഹോമോസാപ്പിയന്‍സ്...ഇനി വ്യത്യസ്തരായ ആരെങ്കിലും ഉണ്ടെങ്കില്‍ സ്വന്തം കൈത്തണ്ട മുറിച്ച് നോക്കുക...ചുവപ്പ് നിറമല്ലാത്ത ചോര കാണുകയാണെങ്കില്‍ മാത്രം..രാസനാമം തേടി ഒരു അന്വേക്ഷണം തുടങ്ങാം..അത് ചെന്ന്‍ അവസാനിക്കുന്നതും നിങ്ങളെക്കാള്‍ വിവേചന ബുദ്ധിയും, ഐ.ക്യൂ വുമുള്ള ഒരു കുരങ്ങനില്‍ ആയിരിക്കും.."

                                             
                                       

2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

Y2K / കൗബോയ്‌...

                            "Y2കെ..."

              സ്കൂള്‍ വിട്ട സമയത്ത്‌....
              പത്തിലേയും, ഒമ്പതിലേയും പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച്,
              കുറെ നാളായി മനസ്സില്‍ കൊണ്ട് നടക്കുന്ന ശ്രേയ സനലിന്റെ മുന്നില്‍ വെച്ച്...
       അതെ...ഇത് അവന്‍ തന്നെ...അവന്‍റെ ശബ്ദം തന്നെ...പൊട്ടിച്ചിരിക്കുന്ന കൂട്ടുക്കാര്‍...അവര്‍ക്കിടയില്‍ ഇമ്മിണി ബല്യേ ആളായി അവന്‍...വരുണ്‍. കെ.ടി..പിന്നെ താമസിച്ചില്ല...അതുക്ക്‌ മേലെ..

                           "നീ പോടാ...കൗബോയ്..."

        അവന്‍റെ മുഖം വളിച്ച ചോറ് പോലെ...പെണ്‍കുട്ടികള്‍, പ്രത്യേകിച്ച് ശ്രേയ ആ വിളി കേട്ട് ആര്‍ത്ത് ചിരിച്ചു...ചമ്മി നില്‍ക്കുന്ന വരുണ്‍ കെ.ടി...അവന്‍റെ അഭിമാനത്തില്‍ വീണ്ടും ചാണകം വാരിയിട്ട് അതുക്കും മേലെ....

                          "പോയി പശൂനെ കുളിപ്പിക്കടാ കൗബോയ് മലരേ...."

       ഞങ്ങള്‍ തമ്മിലുള്ള ശീതസമരത്തിന് കൊറേ കൊറേ വര്‍ഷങ്ങളുടെ പഴക്കമുണ്ട്...ഞാന്‍ എന്റെ ഭാഷയില്‍ പറഞ്ഞാലും, അവന്‍ അവന്‍റെ ഭാഷയില്‍ പറഞ്ഞാലും.....

                         "അയല്‍വാസി ഒരു ദരിദ്രവാസി...."

     അവന്‍റെ അമ്മ "കുടുംബശ്രീ സുനിത, എന്‍റെ അമ്മ പൂതന പെണ്ണമ്മ, അവന്‍റെ അച്ചന്‍ കല്ലാടന്‍ തിലകന്‍, എന്‍റെ അച്ചന്‍ കഷ്ടപ്പാട്‌ കൃഷ്ണന്‍കുട്ടി,എന്‍റെ വീട്ടിലെ പട്ടി റോക്കി, അവന്‍റെ വീട്ടിലെ പട്ടി ജാക്കി...പിന്നെ ഞാനും അവനും..."ഇന്ത്യയും, പാക്കിസ്ഥാനും പോലെ....ശത്രുക്കള്‍.

    എന്‍റെ ഓര്‍മ്മയില്‍ അവന്‍റെ അമ്മയും, എന്‍റെ അമ്മയും തമ്മിലുള്ള ആദ്യ വഴക്ക് ഞാന്‍ കണ്ടത്‌ എന്‍റെ വള്ളി ട്രൌസര്‍ പ്രായത്തില്‍....അതും ഒരു കപ്പങ്ങ മരത്തില്‍ നിന്നും വീണ കപ്പക്കായുടെ പേരില്‍...അവരുടെ പറമ്പില്‍ നിന്നും ഒരു കാറ്റില്‍ വീണ മരത്തില്‍ നിന്നും എന്‍റെ അമ്മ ശ്രീമതി പെണ്ണമ്മ ഒരു കായ എടുത്തതിന്റെ പേരില്‍ നടന്ന ഒന്നാം ലോക മഹായുദ്ധം...അന്നാണ് ഞാന്‍ മലയാള ഭാഷയില്‍ നിലവിലുണ്ടായിരുന്ന തെറികള്‍ മുഴുവന്‍ പഠിച്ചത്..എന്‍റെ അമ്മയുടെ നേരെ വെല്ലുവിളി ഉയര്‍ത്തി ഉറക്കെ ചീത്ത പറയുന്ന അവന്‍റെ അമ്മയുടെ പിന്നില്‍ ട്രൌസര്‍ ഇടാതെ സുനാമി പുറത്ത്‌ കാണിച്ച് അന്ന് അവനും ഉണ്ടായിരുന്നു... വരുണ്‍...ശത്രു...

                           " y2k"...അത്‌ ഞാന്‍ തന്നെ...എന്റെ നാട്ടുക്കാരും,കൂട്ടുക്കാരും അറിഞ്ഞു തന്ന ഇരട്ട പേര്.."യദുകൃഷ്ണന്‍'' എന്ന നല്ല ഒരു പേര് എനിക്കുണ്ട്...എന്നാലും ഞാന്‍ അറിയപ്പെടുന്നത് ഇരട്ട പേരിലാണ്...ലോകാവസാനം ഭയന്ന്‍ രണ്ടായിരാമാണ്ട് തുടക്കത്തില്‍ ഒരു എരുമയെ വിറ്റ്‌ അച്ഛനും, അമ്മയും നടത്തിയ ബാഗ്ലൂര്‍ യാത്ര..അതിനൊരു ഉപകഥ പോലെ എന്‍റെ ജനനം...അങ്ങിനെ അച്ചന്‍ അമ്മ അവരുടെ ലോകാവസാന ഭീതി, അതിന്‍റെ ഒടുവില്‍ രണ്ടായിരം സെപ്റ്റംബര്‍ മാസത്തില്‍ എന്‍റെ ജനനം..നാട്ടുക്കാര്‍ പേര് വിളിച്ചു...എന്‍റെ അച്ചന്‍ ചെവിയില്‍ പേര് ചൊല്ലി വിളിക്കും മുന്‍പ്..."കഷ്ടപ്പാട് കൃഷ്ണന്‍കുട്ടിയുടെ മകന്‍ y2k.."

                             "ഇനി അവന്‍ കൗബോയ്‌ ആയ കഥ...അവന്‍റെ അച്ചന്‍ കല്ലാടന്‍ തിലകന്‍ നാട്ടിലെ അറിയപ്പെടുന്ന പശുപാലകന്‍ ആണ്..പശുവും, എരുമയും, ചാണകവും, കൊതുകും അവന്‍റെ വീട്ടിലെ സ്ഥിരം വാസികള്‍..ഇരുപത് ലിറ്റര്‍ പാല്‍ കറന്ന് ഇരുപത്തിയഞ്ച് ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ അളക്കുന്ന വിരുതന്‍...വിരുമ്പി കുളത്തിലെ വെള്ളം പാലില്‍ ചേര്‍ത്ത് വില്‍ക്കുന്ന വമ്പന്‍..സ്കൂള്‍ വിട്ടാല്‍ അവനു  പശുവിന് പുല്ല് പറിക്കാന്‍ പോകണം..അങ്ങിനെ ഒരിക്കല്‍ പശുവിന്‍റെ പുറകെ നടന്ന അവനെ നോക്കി ആരോ വിളിച്ചു...

           "കൗബോയ്‌..."

                             അതോടെ അവന്‍റെ തിരുനാമകരണം നടന്നു...പെട്ടന്നു തന്നെ അവന്‍ സ്കൂളിലും, നാട്ടിലും അതെ പേരില്‍ അറിയാന്‍ തുടങ്ങി..

                              "ഫ...അരുവാണി..." കുടുംബശ്രീയുടെ കാശ് അടിച്ച് മാറ്റിയവളെ.."

                              നാലു മണിയ്ക്ക് വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു ഉഗ്രന്‍ വഴക്ക്..എന്‍റെ അമ്മയും, അവന്‍റെ അമ്മയും...അവന്‍റെ വീട്ടിലെ പെടക്കോഴി എന്‍റെ വീട്ടില്‍ വന്നപ്പോള്‍ എന്‍റെ വീട്ടിലെ ചാത്തന്‍ കോഴി അതിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് വഴക്ക്...അവന്‍റെ അമ്മ സുനിത വിളിക്കുന്ന തെറിയ്ക്ക് തിരികെ അതിലും വലിയ തെറി എന്‍റെ അമ്മ പെണ്ണമ്മ വക...ഇടയ്ക്ക് കൗബോയ് വഴക്കിന്‍റെ മൂര്‍ച്ചയില്‍ വേലിക്കരികില്‍ കുരച്ച് നിന്ന റോക്കിയുടെ നേരെ ഒരു കല്ല്‌ വലിച്ചെറിഞ്ഞു..ഒരു മോങ്ങലോടെ റോക്കി അവിടെ നിന്നും ഓടി പോയി വീടിന്‍റെ മറവില്‍ നിന്നും വീണ്ടും കുര തുടര്‍ന്നു...എന്‍റെ നോട്ടം അവന്‍റെ വീട്ടിലെ പട്ടി ജാക്കിയുടെ നേരെ തിരിഞ്ഞത് മനസ്സിലാക്കിയപ്പോള്‍ ജാക്കി വാല് വളച്ച് പിന്നില്‍ തിരുകി ഓടിയകന്നു..വഴക്ക് പിന്നെയും തുടര്‍ന്നു..ഇടയ്ക്ക് ഊര്‍ജ്ജം നഷ്ടമാകുമ്പോള്‍ അടുക്കളയില്‍ നിന്നും വെള്ളം കുടിച്ച് വന്ന് ഇരു സ്ത്രീ രത്നങ്ങളും വാ കൊണ്ട് യുദ്ധം നടത്തി..

                            "ഡീ..എരുമനെ വാങ്ങാന്‍ വന്ന ഹസ്സന്‍ മാപ്ലയ്ക്ക് പാ വിരിച്ച് കൊടുത്തട്ടല്ലെടീ മച്ചിയായ നീ പെറ്റത്??"

                             സുനിത പ്രയോഗിച്ച ബ്രമാസ്ത്രം...തന്‍റെ ഉല്പത്തിയോളം നീളുന്ന രണ്ടായിരം നൂറ്റാണ്ടിലേക്ക് നീളുന്ന അസ്ത്രം...അതിനു മറുപടി അമ്മയുടെ വക ഒരു പുലയാട്ടും പിന്നെ മുഴുത്ത തെറിയും..പണ്ട് എരുമയെ വാങ്ങാന്‍ വന്ന ഹസ്സന്‍ മാപ്ല മരിച്ച് പള്ളികാട്ടില്‍ വിശ്രമം തുടങ്ങിയിട്ട് കാലം കുറേ ആയെങ്കിലും കെട്ടുകഥ ഇന്നും തുടരുന്നു..ഒടുവില്‍ ഇരുളും വരെ വഴക്ക് തുടര്‍ന്ന്‍ ഇരുവരും പിന്മാറി..ഇടയ്ക്ക് വലിയ വെടിക്കെട്ട് കഴിഞ്ഞ പറമ്പില്‍ ഇടയ്ക്ക് പൊട്ടുന്ന ഓല പടക്കം പോലെ ഇരുളില്‍ നിന്നും പരസ്പരം തെറികള്‍..

                           എന്തായാലും യുദ്ധം ബാധിച്ച മണ്ണിലേക്ക് ഇരുട്ടില്‍ ആടിയാടി രണ്ട്‌ പേര്‍..മറ്റാരുമല്ല...ഷാപ്പില്‍ നിന്നും അന്തി മോന്തുമ്പോള്‍ സൌഹൃദത്തില്‍ എത്തി ശ്രീമതിമാരുടെ പോര് മറന്ന്‍ തോളില്‍ കൈകള്‍ ചേര്‍ത്ത് കല്ലാടന്‍ തിലകന്‍ എന്ന അവന്‍റെ അച്ചനും, കഷ്ടപ്പാട് കൃഷ്ണന്‍കുട്ടി എന്ന അവന്‍റെ അച്ചനും..അതൊരു താത്കാലികമായ കൂട്ടാണ്..ഷാപ്പില്‍ നിന്നും കൂടുന്ന കൂട്ട്..പിറ്റേന്ന് തലയണമന്ത്രം കയറി കുടിച്ച കള്ളിറങ്ങുമ്പോള്‍ യുദ്ധമുന്നണിയില്‍ വേലിക്കരികെ അന്തി സൗഹൃദം പോര് വിളി തുടങ്ങും...കൊല്ലുമെന്നും, തല്ലുമെന്നും...അത് ആസ്വദിച്ച് രണ്ടു പേരുടേയും മിസ്സിസ്സുമാര്‍...അങ്ങിനെ അയല്‍വാസികള്‍ പരസ്പരം ദരിദ്ര വാസികള്‍.. എന്‍റെ ശത്രുവായി അവനും..വരുണ്‍ എന്ന കൗബോയ്...

                            പഠനത്തില്‍ ഒഴിച്ച് ബാക്കി എല്ലാ മേഖലകളില്‍ അവന്‍ എന്‍റെ  ശത്രുവാണ്..ക്രിക്കറ്റ് കളിക്കുമ്പോള്‍ , അമ്പലകുളത്തില്‍ നീന്തുമ്പോള്‍, സൈക്കിള്‍ ചവിട്ടുമ്പോള്‍, എന്തിനു ഫാന്‍സ്‌ അസോസിയേഷന്‍ വരെ..ഞാന്‍ ഒരു വിജയ്‌ രസികന്‍, അവനൊരു തല രസികന്‍..അങ്ങിനെ ഇടയ്ക്ക് ഉന്തും, തള്ളും പരസ്പരം ചീത്തവിളിയും, കളിയാക്കലും..അതിനൊടുവില്‍ ജീവിത വര മാറുന്ന പത്താം തരം പരീക്ഷയും, പിന്നെ അതിന്‍റെ റിസള്‍ട്ടും, ആദ്യം എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ ഞാന്‍ തോറ്റ് തുന്നം പാടി..എല്ലാവരേയും ഞെട്ടിച്ച് കൗബോയ്‌ പത്താം തരം കടന്നു കൂടി..വിദ്യാഭ്യാസ രാജ്യം ഭരിക്കുന്ന മഹാനായ റബ് തിരുമേനി ഫലം വീണ്ടും രണ്ടാമത് കൂട്ടിയും, കിഴിച്ചും നടത്തിയപ്പോള്‍ ഞാന്‍ ജയിച്ചു, കൗബോയ് പരാജയപ്പെട്ടു..അതിന്‍റെ പ്രത്യഘാതം പോലെ അന്നും വൈകീട്ട് വേലിയുടെ അപ്പുറത്ത് നിന്നും പോര്‍വിളികള്‍...പതിവ് പോലെ അന്തിയാകും വരെ വാക്കുകള്‍ തൊടുത്ത മഹാ യുദ്ധം...ഒടുവില്‍ ഇരുള്‍ വീണപ്പോള്‍ ഇരു ഭാഗത്തെ പെണ്പോരളികള്‍ പിന്‍ വലിഞ്ഞു..

                          "y2k"

                           അവന്‍ പിന്നേയും..ഒപ്പം ആരോ പൊട്ടി ചിരിക്കുന്നു..ഒന്ന്‍ തിരികെ നോക്കിയപ്പോള്‍ അവന്‍ തന്നെ..വരുണ്‍.കെ.ടി..കൗബോയ്..പാര്‍ട്ടി ഓഫീസിനു മുന്നില്‍..ചെങ്കൊടിയുടെ താഴെ, ലെനിന്‍റെ ഫോട്ടോ പതിച്ച മണ്ഡപത്തില്‍..കൂടെ ചില പ്രാദേശിക സഖാക്കള്‍, തിരികെ പറയാന്‍ ഭയം തോന്നി..അന്നാണ് ഒരു സത്യം തിരിച്ചറിഞ്ഞത്..അവന്‍ കമ്മൂണിസ്റ്റ് ആയിരിക്കുന്നു..പരീക്ഷയില്‍ തോല്പിച്ച റബ്ബിനോടും, കോണ്‍ഗ്രസ്‌ സര്‍ക്കാരിനും എതിരെ പ്രതിഷേധിക്കാന്‍ അവന്‍ പാര്‍ട്ടിയുടെ പുതിയ മെമ്പര്‍ഷിപ്പ് എടുത്തിരിക്കുന്നു..മുന്നില്‍ നടക്കുമ്പോള്‍ പിന്നാലെ വന്ന അരുണ്‍ പതുക്കെ ചെവിയില്‍ പറഞ്ഞു..

                           "ഇനി അവനോട് കളിക്കാന്‍ നിക്കണ്ട..അവന്‍ ഡി.വൈ .എപ്പി ക്കാരനാ.."

                           അന്ന്‍ വൈകീട്ട് വീടിന്‍റെ കോലായില്‍ ഇരിക്കുമ്പോള്‍ അവന്‍ നടന്ന്‍ പോകുന്നു..മുണ്ട് പതിവിലും കൂടുതല്‍ പൊക്കി കുത്തി നെഞ്ച് വിരിച്ച് രൂക്ഷമായ ഒരു നോട്ടവുമായ്..ജീവിതത്തില്‍ ആദ്യമായി അവനു മുന്നില്‍ തോല്‍ക്കുന്നത് പോലെ..രാത്രി ഭക്ഷണം കഴിക്കുമ്പോള്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ അത് മാത്രം.."അവന്‍ ഡി.വൈ.എഫ്.ഐ" ആയിരിക്കുന്നു...ഇനി അവനെ പേടിക്കണം..അവനെ എതിര്‍ക്കാന്‍ നല്ല മാര്‍ഗ്ഗം തന്നെ വേണം..അതിനു അത് തന്നെ മാര്‍ഗ്ഗം...

പിറ്റേന്ന്...

                        കാവി മുണ്ട്..അതും കഷ്ടപ്പാടിന്റെ നിറം മങ്ങിയ പഴയ മുണ്ട്, കയ്യില്‍ ഒരു ചുവന്ന ചരട്, നെറ്റിയില്‍ കുങ്കുമ കുറി, y2k യദുകൃഷ്ണന്‍ കൗബോയ് സഞ്ചരിച്ച വഴിയ്ക്ക് എതിരെ..ബാല്യം മുതല്‍ അവര്‍ക്കിടയില്‍ വളര്‍ന്ന ശീത സമരം മറ്റൊരു വഴിയിലേക്ക്..വൈകീട്ട് പൊതുവഴിയില്‍ ഇരുവരും കണ്ട് മുട്ടിയപ്പോള്‍ ....


                          "ഡാ y2k സംഘി...."

മറുപടിയായി കൗബോയിയെ നോക്കി അവനും ഉറക്കെ വിളിച്ചു പറഞ്ഞു...

                          "നീ പോടാ കൗബോയ് ഊള ചകാവേ..."

                           

                         

                       
                   

            

2015 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

"ഷെമീര്‍ അവനായിരുന്നു...?"

           








                  സാവിത്രി ടീച്ചര്‍  അവന്‍റെ നെഞ്ചില്‍ കൈ വെച്ചു...ഷെമീര്‍...അവന്‍റെ ഹൃദയം മാതൃ സ്നേഹത്തിനു വേണ്ടി  മിടിക്കുന്നത് ആ കൈകള്‍ തിരിച്ചറിഞ്ഞു..

             "'എന്‍റെ മകന്‍..ഷെമീര്‍...അവനായിരുന്നു.."

             അമ്മയുടെ കൂടെ വീടിനകത്തേക്ക് കയറുമ്പോള്‍ സ്വീകരണ മുറിയില്‍ അവരെല്ലാം ഇരിക്കുന്നത് ഷെമീര്‍ കണ്ടു...തന്‍റെ കൂടെ ജനിച്ചില്ലെങ്കിലും, ഒരു ജന്മ സുകൃതം കൊണ്ട് തമ്മില്‍ ബന്ധിപ്പിച്ച മറ്റ് നാലു പേര്‍.തന്‍റെ ഇനിയുള്ള ജീവിത ഭാഗമായ പ്രിയപ്പെട്ടവര്‍..

       "കന്യാകുമാരിയില്‍ നിന്നും വന്ന പതിമൂന്ന് വയസ്സുള്ള സെല്‍വി,

        അടിമാലിക്കാരന്‍ ജോസഫ് വര്‍ഗ്ഗീസ് അച്ചായന്‍,
        ഒറ്റപ്പാലം അമ്പലപ്പാറ ദേശത്തെ മുപ്പത്തിയെട്ടുക്കാരന്‍ മനോജേട്ടന്‍,
        പിന്നെ തമ്മനത്തെ പഴയ ഗുണ്ട തമ്മനം രവി.."

        എല്ലാ മുഖങ്ങളിലും പുറത്ത് പറയാന്‍ കഴിയാത്ത ദുഃഖം...സാവിത്രി ടീച്ചര്‍..അവരുടെ മുഖത്തും കണ്ണ് നീര്‍ ഒലിച്ചിറങ്ങി വറ്റിയ ചാലുകള്‍, ഷെമീര്‍ അമ്മയുടെ അടുത്തേക്ക് ഒന്ന്‍ കൂടി അടുത്ത് നിന്നു..അമ്മ ...തന്റെ അമ്മ..കണ്ണൂരിലെ മാട്ടൂലിലെ വീട്ടില്‍ നിന്നും പോരുമ്പോള്‍ ഉപ്പ പറഞ്ഞ ആ വാക്കുകള്‍...അത് മറക്കാന്‍ കഴിയില്ല..ഇനിയൊരിക്കലും മറക്കില്ല..മറക്കാനാകില്ല...

       "ഷെമീ...നെനയ്ക്ക് ഞാനും, ഉമ്മേം കയിഞ്ഞാ പിന്നെ അവരാ വലുത്...മറ്റാരും അത് കയിഞ്ഞേ വരൂ..മറക്കണ്ടാ."

        അത് ശരിയാണ്...കൊടുങ്ങല്ലൂര്‍ ദേശത്തെ സാവിത്രി ടീച്ചര്‍ തന്നെയാണ് മൂന്നാമത്തെ .....അതും അമ്മയുടെ സ്ഥാനം...അവന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി..അമ്മ തിരിച്ചറിഞ്ഞു..മകനെ ചേര്‍ത്ത് നിര്‍ത്തി കണ്ണുകള്‍ സാരി തലപ്പ്‌ കൊണ്ട് തുടച്ചു..അവരില്‍ നിന്നും പുത്ര വാത്സല്യം അവനിലേക്ക് ഒഴുകി..അവിടെ സാവിത്രി ടീച്ചര്‍ അമ്മയാകുന്നു...ഷെമീര്‍ മകനും...

       'ഷെമീര്‍ അവനായിരുന്നു..."

     ഷെമീര്‍ സെല്‍വിയുടെ അടുത്തേക്ക്...അവള്‍ തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് ചിരിച്ചു...അവന്‍ അവളുടെ മുഖത്ത് തൊട്ടപ്പോള്‍ ആ കണ്ണുകള്‍ അടഞ്ഞു..അവന്‍ ആ കണ്ണുകളില്‍ മെല്ലെ തൊട്ടു...ഒരു വെളിച്ചം ഹൃദയത്തില്‍ വീശിയ പോലെ..വാത്സല്യത്തോടെ അവളെ ചേര്‍ത്ത് പിടിച്ചു...ഒരു ബന്ധം..ഒരു ജന്മം കൊണ്ട് കോര്‍ത്തിണക്കിയ ബന്ധം..മതവും, ജാതിയും, വര്‍ഗ്ഗവും, ദേശവും, ഭാഷയും മറി കടന്ന ബന്ധം...

        അവിടെ തളം കെട്ടി വലുതായി വന്ന നിശബ്ദത മുറിച്ച് തമ്മനം രവി അവനെ നോക്കി...

           "മൂന്ന്‍ കുത്തുകള്‍...കുടല്‍ മാലകള്‍  കീറി മുറിഞ്ഞ മൂന്ന്‍ കുത്തുകള്‍..ജീവിതത്തില്‍ ഗുണ്ടയായി ജീവിച്ച്, ഒത്തിരി കൊള്ളരുതാത്ത കാര്യങ്ങള്‍ ചെയ്തപ്പോള്‍ ...പാതി മരിച്ചതാ...അപ്പോഴാ ദൈവം .."

      കൂടുതല്‍ പറയുവാന്‍ കഴിയാതെ രവി ടീച്ചറിനെ നോക്കി...ആ കണ്ണുകളില്‍ നിറയുന്ന കണ്ണ് നീര്‍..അതിനെ മറി കടക്കാന്‍ വാക്കുകള്‍ക്ക് കഴിയാത്ത അവസ്ഥ..സാവിത്രി ടീച്ചര്‍ നിറ കണ്ണാല്‍ ചുമരിലേക്ക് നോക്കി...അവിടെ ഒന്നും പറയാതെ, ഒന്നുമറിയാതെ ചിരിച്ച് ..പ്ലാസ്റ്റിക്‌ മാലയും, ഇടയ്ക്ക് കത്തി തെളിയുന്ന മങ്ങിയ ബള്‍ബിന്റെ പുറകില്‍ കള്ളച്ചിരിയോടെ .സദാനന്ദന്‍ മാഷ്..പതിനെഴ് വര്‍ഷം മുന്‍പ് ക്ലാസ്സ് മുറിയില്‍ മലയാളം പഠിപ്പിച്ച് നില്ക്കുമ്പോള്‍ ആരോടും പറയാതെ ....ഒരു നെഞ്ച് വേദന..കുട്ടികളെ നോക്കി ചിരിച്ച്...കസേരയില്‍ ഇരുന്ന്‍ സുഖ മരണം..പിന്നെ ജീവിച്ചത്..ജീവിതം നയിച്ചത്..അവര്‍ ചിന്തയില്‍ നിന്നും പുറത്ത് വന്ന് ഷെമീറിനെ നോക്കി..

          "ഷെമീര്‍ അവനായിരുന്നു..."

         "ടീച്ചറെ...ഞാനെന്നാ...അങ്ങ് അടിമാലി വരെ എത്തേണ്ടായോ..മറക്കില്ല...     കുടിച്ച് കുടിച്ച് കരളു ദ്രവിച്ച്...രണ്ടാം ജന്മം കിട്ടീത്   നിങ്ങള് കാരണമാ ..ഇനി ഒരു തുള്ളി കുടിക്കത്തില്ല.."

    ജോസഫ് അച്ചായന്‍ പോകാന്‍ ഇറങ്ങി...അയാളെ യാത്രയാക്കി തിരികെ വരുമ്പോള്‍ മനോജേട്ടന്‍ യാത്ര പറയാന്‍ നില്‍ക്കുന്നു..കൂടെ തമ്മനം രവിയും..മനോജേട്ടന്‍ ടീച്ചറുടെ കൈകളില്‍ പിടിച്ച് കരയുന്നു...സംസാരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല...പാവം..കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഒരു നല്ല മനുഷ്യന്‍...പന്ത്രണ്ട് നിലയുള്ള ഫ്ലാറ്റിനു മുകളില്‍ നിന്നും വീണ് കോമയില്‍ ആയിട്ടും ജീവിതത്തോട് സമരം ചെയ്ത് മരണത്തില്‍ നിന്നും പതിയെ കര കയറിയ മനുഷ്യന്‍...ആ മനുഷ്യന്‍റെ ശരീരത്തില്‍ പിടിപ്പിച്ച വൃക്കകള്‍...അത് മൌനമായ് സാവിത്രി ടീച്ചറോട് നന്ദി പറഞ്ഞു..

      അവര്‍ക്ക് പിന്നില്‍ സെല്‍വിയുടെ ഊഴമായിരുന്നു...അവള്‍ ടീച്ചറെ കെട്ടി പിടിച്ച് കുറേ കരഞ്ഞു...ഇനിയും വരാമെന്ന് പറഞ്ഞ് കൈകള്‍ വീശി അവളുടെ മാമന്‍റെ കൂടെ പോകുമ്പോള്‍ മനസ്സ് പറഞ്ഞു..."എന്‍റെ അനുജത്തി...അവളുടെ കണ്ണുകള്‍..എന്‍റെ സ്വന്തം അനുജത്തി..."എല്ലാവരും പോയപ്പോള്‍ "കിരണ്‍ നിവാസില്‍ സാവിത്രി ടീച്ചറും, ഷെമീറും മാത്രം...ടീച്ചര്‍ അവനെ നോക്കി...അവന്‍ ടീച്ചറെയും...

    "മോന്‍ പോകുന്നില്ലേ? " ടീച്ചറുടെ ചോദ്യം..

   അതിനുത്തരം പോലെ ഷെമീര്‍ തലയാട്ടി..."ഇല്ലെന്നര്‍ത്ഥം വെച്ച്"..അവന്‍റെ ഹൃദയമിടിപ്പ്‌ അടുത്ത് വരുന്നത് പോലെ..പ്രിയപ്പെട്ട സാമീപ്യം..ടീച്ചര്‍ അവനെ തന്നെ നോക്കി...അതെ അവന്‍ തന്നെ...അവന്‍ തന്നെ...

           "ഷെമീര്‍ അവനായിരുന്നു.."

    ഷെമീര്‍ തളര്‍ന്ന്‍ വീഴുമെന്നു തോന്നിയപ്പോള്‍ അവരെ താങ്ങി പിടിച്ചു...സാവിത്രി ടീച്ചര്‍ അവനെ നോക്കി..പിന്നെ ചുമരിലേക്ക്...അവിടെ സദാനന്ദന്‍ മാഷിന്റെ ഫ്രെയിം ചെയ്ത ചിത്രത്തിനരികില്‍...അവന്‍..കിരണ്‍.. അവന്‍ അച്ഛനെ പോലെ ചിരിച്ചിരിക്കുന്നു...ഷെമീറും  ആ ചിത്രത്തിലേക്ക്  നോക്കി..ആ ചിരിച്ചിരിക്കുന്ന ചെറുപ്പക്കാരന്‍ തന്നില്‍ ജീവിക്കുന്നു...ഒരു ഹൃദയമായ്...ഒരു വാഹനപകടത്തില്‍ മസ്തിക മരണം സംഭവിച്ച മകന്‍റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ദാനം ചെയ്യാന്‍ അനുമതി നല്‍കിയ സാവിത്രി ടീച്ചര്‍...ഹൃദയം ജീവിതത്തെ ഇല്ലാതാക്കി കൊണ്ടിരുന്ന സമയത്ത് ദൈവം തനിക്ക് ദാനം നല്കിയ കിരണിന്റെ ഹൃദയം...ഒരു ജന്മം കൊണ്ട് ഞങ്ങളെ കൂട്ടിയിണക്കിയ കിരണ്‍...

        കന്യാകുമാരിയില്‍ കിരണിന്റെ കണ്ണുകളുമായി  സെല്‍വി,
       അടിമാലിയില്‍ അവന്‍റെ കരളുമായി  ജോസഫ് വര്‍ഗ്ഗീസ്                                                അമ്പലപ്പാറയില്‍ അവന്‍റെ വൃക്കയുമായ്‌ മനോജേട്ടന്‍                                                     കുടലുകള്‍ പേറി  തമ്മനം രവി.."

   പിന്നെ അവന്‍റെ ജീവന്‍ തുടിക്കുന്ന ഹൃദയവുമായ്‌ ഞാന്‍ ഷെമീര്‍...ഞാന്‍ അവനായിരിക്കുന്നു... "ഷെമീര്‍ അവനായിരിക്കുന്നു..."ഷെമീര്‍ ടീച്ചറുടെ കണ്ണുകള്‍ തുടച്ച് ചിരിയോടെ പറഞ്ഞു...

      "അമ്മേ...ഞാനുണ്ടാകും..എനിക്ക് സമയം കിട്ടുമ്പോള്‍ ഞാന്‍ വരും..ഞാന്‍ അവന്‍ തന്നെയാ...കിരണ്‍.."

        സാവിത്രി ടീച്ചര്‍ അവനെ ചേര്‍ത്ത് പിടിച്ചു..അവന്‍റെ ഹൃദയം ...ആ ഹൃദയമിടിപ്പ്‌...ഒരമ്മയുടെ തിരിച്ചറിവ്, സന്തോഷവും, സങ്കടവും  നിറഞ്ഞ ആ മുറിയില്‍ കിരണിന്റെ ചിത്രത്തിന് മുന്നില്‍ തിളങ്ങുന്ന ബള്‍ബ് അവരിരുവരും കാണാതെ ഒരല്പം പ്രകാശം കൂടുതല്‍ പരത്തിയത് പോലെ, ആ ചിത്രത്തിന് കുറച്ച് കൂടി തേജസ്സ് വര്‍ദ്ധിച്ചത് പോലെ...ഷെമീറിന്റെ ഹൃദയമിടിപ്പ്‌ ഒരു നനുത്ത സംഗീതം പോലെ...

             "ഷെമീര്‍ അവനായിരുന്നു..."

   














2015 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കിളിവാതില്‍ പഴുതിലൂടെ....

                 
               
  ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയിലെ കിളിവാതില്‍ അവള്‍ പതുക്കെ തുറന്നു...വാതില്‍ പഴുതിലൂടെ കടന്നു വരുന്ന പ്രഭാത കിരണങ്ങള്‍, ആ മുറിയിലെ ഇരുളിന്‍റെ നൊമ്പരങ്ങള്‍ പതുക്കെ വെളിച്ചം നിറച്ച്, വര്‍ണ്ണങ്ങള്‍ വാരി വിതറി, തുടച്ച് മാറ്റാന്‍ തുടങ്ങി..കിളിവാതില്‍ വാതില്‍ പഴുതിലൂടെ അവള്‍ ആ ദൈനംദിന കാഴ്ചകള്‍ കാണാന്‍ തുടങ്ങി..എന്നെത്തെയും പോലെ..

       "ഓടി വാ മോളൂ...അമ്മേടെ ചക്കരെ...ഇത് കൂടെ..."

                               പ്രഭാതത്തിന്റെ എല്ലാ ഐശ്വര്യവും നിറഞ്ഞ ഒരമ്മ, ആ അമ്മയുടെ ഓമനയായി മകള്‍, എന്നും രാവിലെ അവള്‍ ഒളിഞ്ഞു നോക്കി കാണുന്ന ആ പതിവ് കാഴ്ചകള്‍,

        "എനിക്കും അത് പോലെ ഒരമ്മ ഉണ്ടായിരുന്നെങ്കില്‍? അത് പോലെ രാവിലെ ഭക്ഷണം തരാനും, കുളിപ്പിക്കാനും, പാട്ട് പാടി തരാനും...സ്കൂളില്‍ പോകുമ്പോള്‍ നെറ്റിയില്‍ തണുത്ത ഒരുമ്മ തരാനും...??"

                                  ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയില്‍ പ്രഭാത കിരണങ്ങള്‍ നിറച്ച സന്തോഷത്തിന്റെ വെളിച്ചം ഒന്ന്‍ മങ്ങി..അവള്‍ തേജസ്വിനി എന്ന തേജയുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളികള്‍ കൊണ്ട്..എന്നും അങ്ങിനെ തന്നെ..അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയും..രാവിലെ കിളിവാതില്‍ പഴുതിലൂടെ അടുത്ത വീട്ടിലെ കാഴ്ചകള്‍ കാണുമ്പോള്‍, വൈകീട്ട് ഇരുട്ട് നിറഞ്ഞ മുറിയില്‍ ഒറ്റ കട്ടിലില്‍ ചുരുണ്ട് കൂടുമ്പോള്‍, ഒറ്റ പെടുമ്പോള്‍, സ്കൂളില്‍ മറ്റ് കുട്ടികള്‍ അവരുടെ അമ്മയുടെ കൂടെ വരുമ്പോള്‍...ഒരു കൊച്ച് നൊമ്പരം...ഒരിക്കലും കണ്ടിട്ടില്ലാത്ത ആ രൂപത്തെ ഒന്ന് കാണാന്‍ ഒരു മോഹം...അച്ചന്‍ എന്ന സ്ഥാനം ഒരിക്കലും അവളുടെ മനസ്സിനെ ബാധിച്ചില്ല..അവള്‍ക്ക് അറിയാം സൃഷ്ടിയുടെ രഹസ്യം...തന്റെ അനാഥ ജന്മത്തിന് പിന്നിലും ഒരച്ചന്‍, ഒരമ്മ ഉണ്ടെന്ന സത്യം..അതൊരു സനാഥ സത്യം ആയി മനസ്സില്‍ ഉറപ്പിക്കുമ്പോള്‍ ഒരു നിമിഷം അനാഥം സനാതമായി മാറുന്നു...ആരോ എവിടെയോ ഉണ്ടെന്ന ഒരു ഉറപ്പ്...ഒരമ്മ, പിന്നെ ഏതോ ഒരച്ചന്‍..??

         'തേജ...പുകയില കഷായം ശരിക്കും തെളിച്ചോ..വെണ്ട പൂവിടാന്‍ തൊടങ്ങി..കണ്ടോ?"

                                      മഠത്തില്‍ അമ്മ തോട്ടത്തില്‍ രാസവളം കയറ്റില്ല...ജൈവ പച്ചക്കറി കൃഷിയില്‍ അമ്മയുടെ കാലത്തെ കൂട്ടാളി തേജസ്വിനിയാണ്..പിന്നെ മറ്റ് ചില അമ്മമാരും, അവളെ പോലെ അനാഥരായ ചില കുട്ടികളും..രാവിലെ അഞ്ച് മണിയ്ക്ക് ആരംഭിക്കുന്ന ദിവസം, യോഗ, പച്ചക്കറി കൃഷി, പിന്നെ കുറച്ച് നേരം പഠനം, പിന്നെ കിളിവാതില്‍ വീക്ഷണം, ഒടുവില്‍ കുളിച്ച് ശുദ്ധമായ്‌ പുസ്തകങ്ങള്‍ താങ്ങി യു.പി. സ്ക്കൂളിലേക്ക്..അവിടെയും തേജ ജ്വലിക്കുന്ന താരം...ആ സ്കൂളില്‍ നിന്നും, ആ ഉപജില്ലയില്‍ നിന്നും സ്കോളര്‍ഷിപ്പ്‌ നേടി പഠിക്കുന്ന ഏക വിദ്യാര്‍ഥി..എല്ലാ പുസ്തകങ്ങളുടെ അവസാന പേജില്‍ ആത്മ വിശ്വാസം നിറഞ്ഞ ഒരു വാചകം എഴുതി പിടിപ്പിച്ചിരിക്കുന്നു..ആ തിളങ്ങുന്ന വാക്കുകള്‍ അവളുടെ ഭാവിയെ പറ്റി എഴുതി വെച്ച, സ്വരു കൂട്ടി വെച്ച സ്വപ്നങ്ങള്‍..."തേജസ്വിനി.ഐ.എ.എസ്സ്..."

         "ഇവളെ ആരോ പ്രസവിച്ച് അമ്മതൊട്ടിലില്‍ കൊണ്ടിട്ടിട്ട് ഉപേക്ഷിച്ച് പോയതാ..അതോണ്ടാ ഇവള് സരസ്വതി മഠത്തീന്ന് വരണത്..."

                                           ഏതോ കുസൃതി ചെറുക്കന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് തേജ മെല്ലെ ചിരിച്ചു...ആറില്‍ പഠിക്കുന്ന തേജസ്വിനി സ്വയം സൃഷ്ടിച്ച പക്വത...അത് തകര്‍ക്കാന്‍ ഒരു പരിഹാസ ശരങ്ങള്‍ക്കും കഴിയില്ല..ആ കണ്ണ് നിറയുന്നത് അവള്‍ തനിച്ച് ആകുമ്പോള്‍ മാത്രം...അതും അമ്മ എന്ന രണ്ടക്ഷരം കടന്ന് വരുന്ന ഏകാന്തതയുടെ ഇരുട്ട് മുറിയില്‍ മാത്രം..അവള്‍ മനസ്സില്‍ വരച്ചിട്ട ഒരു രൂപം...നീണ്ട മുടിയും, വട്ട മുഖവും,പിന്നെ ഒരു ചുവന്ന പൊട്ടും...അതൊരു സങ്കല്‍പം...സ്വകാര്യമായ നിമിഷത്തില്‍ മാത്രം കാണുന്ന സ്വപ്നം..

                                              അന്നും പതിവ് പോലെ സ്കൂളില്‍ നിന്നും തിരിച്ച് വരുമ്പോള്‍ മഠത്തില്‍ അമ്മയുടെ മുറിയുടെ പുറത്ത് ചെരുപ്പുകള്‍...മുറിയില്‍ നിന്നും ഏങ്ങലടിച്ച് കരയുന്ന ഒരു സ്ത്രീ ശബ്ദം..അത് കേട്ടപ്പോള്‍ ഒന്ന്‍ ചെവിയോര്‍ത്തു...

       "എല്ലാം തെറ്റ്...എന്‍റെ മാത്രം തെറ്റ്...മണിപ്പാലില്‍ പഠിക്കുമ്പോള്‍ സംഭവിച്ച ഒരു വലിയ തെറ്റ്..അത് മറച്ച് പിടിക്കാന്‍ പ്രസവിച്ച ഉടനെ അമ്മതൊട്ടിലില്‍, എല്ലാം എന്‍റെ ചില ചീത്ത ബന്ധങ്ങള്‍, അതിനു ഞാന്‍ മനസ്സ് കൊണ്ട് കൂടെ നിന്ന്.."

        "അന്ന്‍ നിങ്ങള്‍ ഇവിടെ കൊണ്ട് വന്ന കുട്ടി അവള്‍ തന്നെയാണെന്ന് എങ്ങിനെ ഉറപ്പിക്കും??"

                                                        മഠത്തില്‍ അമ്മയുടെ ചോദ്യത്തിന് മുന്നില്‍ ഇടറുന്ന നെഞ്ചോടെ തേജ ആ ഉത്തരത്തിനായി കാത്തിരുന്നു.

       "അത് ഒന്ന്‍ രണ്ട്‌ വട്ടം ആ കുട്ടി പഠിപ്പിക്കുന്ന സ്കൂളില്‍ പോയി മാറി നിന്ന് കണ്ടിരുന്നു..ശരിക്കും എന്‍റെ ചെറുപ്പക്കാലം.."  അതിനപ്പുറം എന്താ മറ്റൊരു തെളിവ് വേണ്ടേ..?"

                                                        ആ ഉത്തരം ആ കൊച്ചു കുട്ടിയില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല..വീണ്ടും ആ സ്ത്രീയുടെ വാക്കുകള്‍..കാര്യവും, കാരണവും നിരത്തി...ഇപ്പോള്‍ ആ സ്ത്രീക്ക് പകരം സംസാരിക്കാന്‍ തുടങ്ങിയത് കൂടെയുള്ള ആളാണ്..

       "വിവാഹത്തിന് ശേഷം കഴിഞ്ഞ എട്ടു വര്‍ഷം പല ചികിത്സയും നടത്തി...കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റില്‍, അടൂരില്‍...ഒന്നും ഫലം കണ്ടില്ല...പ്രത്യക്ഷത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു കുഴപ്പവും കാണുന്നില്ല...ഒരു പാട് നേര്‍ച്ചകള്‍, അമ്പലങ്ങള്‍, ഒന്നും ലക്ഷ്യം കണ്ടില്ല...അഡോപ്റ്റ് ചെയ്യാന്‍ തീരുമാനം ആയപ്പോള്‍ ഇവള്‍ തന്നെയാ ആ പഴയ കഥ പറഞ്ഞത്.വഞ്ചന ആണെന്ന്‍ മനസ്സിലായെങ്കിലും ഇവളെ വലിച്ചെറിയാന്‍ മനസ്സ് അനുവദിച്ചില്ല...ക്ഷമിച്ചു...ഇനി വേണ്ടത് അവളെയാണ്..ഇവളുടെ തെറ്റിന്റെ ഫലമായ ആ കുരുന്നിനെ..തേജയെ..."

    "ദൈവങ്ങള്‍ പോലും കൈ വിട്ടപ്പോള്‍ അല്ലേ??..എന്തായാലും ഇവിടുത്തെ നിയമം അനുസരിച്ച് ആ കുട്ടി നിങ്ങളുടെ കുട്ടി തന്നെയാണെന്ന് തെളിയിച്ച് കൂടെ കൊണ്ട് പോകാന്‍ സാധിക്കില്ല...ഒരു തവണ വേണ്ടാന്ന്‍ പറഞ്ഞു വലിച്ചെറിഞ്ഞത് തിരികെ ചോദിച്ചാല്‍ നിര്‍വാഹമില്ല..പകരം ദത്ത്...അത് സാധിക്കും..പക്ഷെ അതിന് ആ കുട്ടിയുടെ കൂടി സമ്മതം വേണം...

                                                         
                                                             മടത്തില്‍ അമ്മ പറഞ്ഞു കഴിഞ്ഞത് കേട്ടു കഴിഞ്ഞപ്പോള്‍ തേജ  വേഗം നടന്നു...തന്‍റെ ഇരുട്ടിലേക്ക്...ഇരുട്ട് നിറഞ്ഞ മുറിയിലേക്ക്‌.മനസ്സില്‍ നഷ്‌ടമായ പതിനൊന്നു വര്‍ഷത്തിന്‍റെ ഭാരവുമായി ..ഒരു തുള്ളി കണ്ണ് നീര്‍ വീഴാന്‍ മനസ്സിന് ഇടം കൊടുത്തില്ല..കുളി കഴിഞ്ഞ് കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ തൊഴുത് നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും കാത്തിരുന്ന വിളി വന്നു...മഠത്തില്‍ അമ്മയുടെ മുറിയില്‍ ചെല്ലാന്‍..


         "തേജാ...കുട്ടീടെ അമ്മ മഠത്തില്‍ അമ്മയുടെ ഓഫീസില്‍ ഇരിക്കണേ..

         "തേജാ നീ ഞങ്ങളെ വിട്ട് പോകോ...അമ്മയുടെ കൂടെ.

                                                        മഠത്തില്‍ അമ്മയുടെ മുറിയില്‍ ഇരിക്കുന്ന രൂപങ്ങളെ നോക്കി ..അവരുടെ കണ്ണ് നീര്‍...ആര്‍ത്തിയോടെ  നോക്കുന്ന നോട്ടം...വലിച്ചെറിഞ്ഞപ്പോള്‍ ചിന്തിച്ചിരിക്കില്ല...വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതിനൊരു മാണിക്യകല്ലിന്‍റെ അമൂല്യമായ തിളക്കം വരുമെന്ന്...
നീണ്ട മുടിയും, വട്ട മുഖവും,പിന്നെ ഒരു ചുവന്ന പൊട്ടും..ഒപ്പം വൈകി വന്ന മാതൃത്വത്തിന്റെ വിങ്ങലുകള്‍..അതിനൊന്നും  കാതുകള്‍ നല്‍കിയില്ല..ഇരുട്ട് നിറഞ്ഞ മുറിയിലേക്ക്മാതൃത്വ കാഴ്ചകള്‍ നല്‍ക്കുന്ന കിളിവാതില്‍ കണ്ട് എന്നോ മോഹിച്ചതാണ്...അത്  എന്നേക്കുമായ് അടക്കണം..അതാണ് മനസ്സിനെ മോഹിപ്പിക്കുന്നത്..ഇന്നത്തോടെ അതിനും അവസാനം..

                                                             എല്ലാ ചോദ്യത്തിനും ഒരുത്തരമുണ്ട്...മനസ്സിലെ മുഴുവന്‍ ഭാരവും ഇറക്കി വെക്കുന്ന വലിയ ഉത്തരം...ഒരിക്കല്‍ വേണ്ടാന്ന്‍ വെച്ചവരിലെക്ക് തിരികെ പോകാന്‍ കഴിയില്ല. മുലപ്പാല്‍ കുടിക്കുന്ന പ്രായം മുതല്‍ തിരിച്ചറിഞ്ഞ, അനുഭവിച്ച  ബന്ധങ്ങള്‍ അതൊന്നും വേഗത്തില്‍ മറക്കാന്‍ സാധിക്കില്ല...അവര്‍ക്കാര്‍ക്കുമില്ലാത്ത സുഖം..

         "മഠത്തിലമ്മേ..എനിക്ക് ഇവിടം വിട്ടു പോകണ്ടാ.ഇത്രയും നാള്‍ ഇവിട്യല്ലേ ജീവിച്ചത്..ഇതിനേക്കാള്‍ സ്നേഹവും, ദൈവികവുമായ മറ്റൊരു സ്ഥലം എവിടേയും ഉണ്ടെന്ന് തോന്നണില്ല...."

                                                          മഠത്തില്‍ അമ്മ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കി മുറിയുടെ പുറത്തേക്ക് പോകുമ്പോള്‍ വിഷമം തോന്നിയില്ല..ആരെയും നോക്കിയില്ല..കരയുന്ന ശിലകളെ കണ്ടില്ലെന്ന് നടിച്ചു..എന്നോ നഷ്‌ടമായത് തിരികെ കിട്ടാന്‍ മോഹമില്ല..പകരം നഷ്ടങ്ങള്‍ അറിഞ്ഞ ബാല്യത്തില്‍ സ്വാന്തനത്തിന്റെ ചൂടും, താരാട്ടും തന്ന അവരെ തിരികെ സ്നേഹിക്കണം..അതിനു വേണ്ടിയാണ് മനസ്സിലും, പുസ്തകത്തിലും എഴുതി വെച്ചിരിക്കുന്നത്..."തേജസ്വിനി ഐ.എ.എസ്സ്"

                                                          ഇരുട്ട് നിറഞ്ഞ മുറിയില്‍ നിന്നും പുറത്തേക്ക് നീളുന്ന കിളിവാതില്‍ പഴുതാണ് ചില മോഹങ്ങള്‍ മുളപ്പിക്കുന്നത്...അത് വലിച്ചടച്ച് ഇരുളില്‍ ഒരു ദീപം കത്തിച്ച് വെച്ചപ്പോള്‍ നിഴല്‍ വലുതാകുന്നത് പോലെ തോന്നി...വേഗം വളരണം..നിഴലിന്‍റെ മീതെ വളരണം...ഇനിയും വരാനിരിക്കുന്ന അനാഥ ബാല്യങ്ങള്‍ക്ക്തുണയായി..എന്നുമുണ്ടാകണം...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...


                                 



2015 ഓഗസ്റ്റ് 22, ശനിയാഴ്‌ച

ഫേക്ക് ബുക്ക്...പിന്നെ അടി വരുന്ന ഓരോരോ വഴി...

                                                           

                                                                   "എന്തെഴുതണം...??
                                                                    എങ്ങിനെ എഴുതണം..??"

                     ഒരു ദസ്തെയവ്സ്കി ശൈലിയില്‍ ആയാലോ??
                    അല്ലെങ്കില്‍ ഒര്‍ഹാന്‍ പാമുക്കിനെ പോലെ ?? ഇസ്താംബുള്‍ പോലെ കൊടുങ്ങല്ലൂര്‍ പശ്ചാത്തലമാക്കി..?? ബഷീറിയന്‍ രചന ശൈലി കടം കൊണ്ടാലോ?? ആരെ മാതൃകയാക്കണം...?? കെ. വി. വിനോദ് എന്ന പേരില്‍ തന്നെ...വേണ്ട..അത് വേണ്ട്രാ..."കെ.വി,വി. കെ.വി കൊടുങ്ങല്ലൂര്‍, കവി കൊടുങ്ങല്ലൂര്‍, വിനോദം...ഒന്നിലും എത്തുന്നില്ല..

                     എം,എ മലയാളം പാസ്സായിട്ടു വര്ഷം രണ്ടായി..സര്‍ട്ടിഫിക്കറ്റ് ഒരു ഫയലില്‍ നിതാന്ത വിശ്രമം..സാഹിത്യം, കഥ, കവിത...ഇതെല്ലാം കുഴഞ്ഞു മറിഞ്ഞ പരീക്ഷകള്‍, ഒരു തുണ്ട് കടലാസ്സിന്റെ പിന്‍ബലമില്ലാതെ എഴുതി പൊരുതി നേടിയ വിജയം..എന്നിട്ടും നല്ലൊരു ജോലി??.പി.എസ്. സി ദൈവങ്ങള്‍ ലിസ്റ്റ് വൈകിച്ചും, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും മാനസികമായി പീഡിപ്പിക്കുന്നു. ടൂട്ടോറിയല്‍ കോളേജിലെ ക്ലാസ് മുറികളില്‍ പഠിച്ച മലയാളം മറന്ന്‍ റസ്സലിന്റെ, ബെര്‍ണാഡ്‌ ഷായുടെ പുസ്തകത്തിലൂടെ..പഠിപ്പിക്കുന്ന അധ്യാപകനെ പുല്ല് വിലയില്ലാത്ത ശിഷ്യകള്‍, ശിഷ്യന്മാര്‍..

                   "പകച്ച് പോകുന്ന ഓരോ ദിനങ്ങള്‍..."

                   എന്തായാലും സംഘര്‍ഷ ഭരിതമായ, ദുര്‍ഘടമായ ജീവിതത്തില്‍ ഒരു തരി സന്തോഷം വേണം...സിന്ധു വൈന്‍ ആന്‍റ് ബിയര്‍ പാര്‍ലര്‍ ഒന്നിനും പരിഹാരമാകുന്നില്ല..മാത്രമല്ല ചില ശിഷ്യന്മാര്‍ അവിടെ സ്ഥിര താമസം...പിന്നെ കോളേജില്‍ വെച്ച് അവന്മാരുടെ കമന്റുകള്‍..പഴയ ഒരു ചൊല്ല് ഇപ്പോള്‍ കീഴ്മേല്‍ മറിഞ്ഞ് തുടങ്ങി...

                "ആശാന് അടുപ്പിലും....!!!അതിപ്പോള്‍ ശിഷ്യന്മാര്‍ക്ക്......!!!

                മാറ്റങ്ങള്‍, സര്‍വ്വ മാറ്റങ്ങള്‍....ഒരു പ്രേമം ഉണ്ടായിരുനെങ്കില്‍??അതിനു അന്യം നിന്ന് പോയ  ഈ സാഹിത്യ ക്കാരന്‍ കോലം എതിര്‍ ലിംഗങ്ങളെ ആകര്‍ഷിക്കാന്‍ മാത്രം ഉതകുന്നില്ല...ഇനി വൈകുന്നില്ല..എഴുതാന്‍ പോകുന്നു...എവിടെ എഴുതും..ഫേസ്ബുക്ക് എഴുത്തുകള്‍ക്ക് പ്രസക്തിയുണ്ട്...തുടങ്ങാം.."ഹരിശ്രീ"..അവിടെ നിന്ന് തന്നെ ആകട്ടെ....

              ആ കഥ എഴുതി കഴിഞ്ഞപ്പോള്‍ വിനോദ് അകെ വിയര്‍ത്ത് പോയി..ഗഹനമായ ഒരു കഥ...അതില്‍ ജീവിതമുണ്ട്, ദുഖമുണ്ട്, വിധിയുണ്ട്..ഒരു പെനയില്ലാതെ കീബോര്‍ഡുകള്‍ ഉപയോഗിച്ച് പ്രവഹിച്ച സാഹിത്യം ഒന്ന് കൂടി വായിച്ച് നോക്കി, പിന്നെ ഫേസ്ബുക്ക് എന്ന സമകാലീന പ്രസ്ഥാനത്തിലേക്ക് ആ കഥ പ്രസിദ്ധീകരിച്ചു...ആ കഥ ആരും ശ്രദ്ധിച്ചില്ല..കഥ മനസ്സിലാക്കിയ ഒന്ന്‍ രണ്ട്‌ പേര് കമെന്റ് ചെയ്തു...ചിലര്‍ ലൈക്ക് ചെയ്തു...ചിലര്‍ ഷെയര്‍ ചെയ്തു...അതിനപ്പുറം ആ കഥ ശ്രദ്ധിക്കപെടാതെ വിസ്മൃതിയില്‍.....വിനോദ് പിന്നെയും കഥകള്‍ എഴുതി..

           "ടോ ഇക്കാലത്ത് പെണ്ണെഴുത്ത് ...അതിനാ ഡിമാന്റ്..സംശയം ഉണ്ടെങ്കില്‍ തന്റെ ഗ്രൂപ്പില്‍ കയറി ഒന്ന് ശരിക്കും നോക്ക്..."

             കൂട്ടുക്കാരന്‍ ശരത് പറഞ്ഞ  വാക്കുകള്‍ ശരി തന്നെ...ദാ മുന്നില്‍ നില്‍ക്കുന്നു...അമ്മുകുട്ടി, കുഞ്ഞിമോള്‍, പാറു, അംബികാദേവി. അവരുടെ ഓരോ പോസ്റ്റും ഓരോ ആഘോഷം തന്നെ...

           "എന്‍റെ കണ്ണില്‍ ഒരു തരി മണ്ണ് പോയി.."  അംബികാദേവിയുടെ പോസ്റ്റ്‌..

                                    4043Like      457Comment               1208

           "ഞെട്ടി പോയി എന്റെ യൗവനം...അവരുടെ ഓരോ പോസ്റ്റിനും കമന്റുന്ന ചേട്ടായിമാര്‍, അനിയന്മാര്‍, ചില കമന്‍റുകള്‍ കണ്ടപ്പോള്‍ ...

          "എന്‍റെ കരളിലെ പ്രണയത്തിന്റെ കാറ്റ് കൊണ്ട് ആ മണ്ണ്‍ തരിയെ ഞാന്‍ പുറത്തെടുക്കാം......ബാബുക്ക ജുബൈല്‍...

          "മോളുടെ കണ്ണിലെ മണല്‍ തരി വീണത് കേട്ട്  എന്റെ നെഞ്ചില്‍ പതിച്ചത് ഒരു കരിമ്പാറയാണ്"....അനില്‍ നാരായണ സലാല...

          "കണ്ണാണ് കണ്ണേ നിന്റെ കണ്ണ്...ആ കണ്ണുകള്‍ വേണം എണ്ണയൊഴിച്ച് എന്നെ കാത്തിരിക്കാന്‍"  പ്രേമചന്ദ്രന്‍ കൊയിലാണ്ടി"

               അങ്ങിനെ എത്രയോ പേര്‍..?? ഒറ്റ നോട്ടത്തില്‍ അറിയാം പെണ്‍ എഴുത്ത് അല്ല...പ്രൊഫൈല്‍ പിക്ചര്‍ ഒരു നാടന്‍ പെണ്‍കുട്ടിയുടെ..അതായിരിക്കാം ഗോപൂസ് കൂള്‍ ബാറിനു മുന്നില്‍ നില്‍ക്കുന്ന മുഴുവന്‍ പൂവന്മാരെയും ഇതിലേക്ക് നയിച്ചത്...ഇതില്‍ നിന്നും ഒന്നാം പാഠം എം.എ മലയാളം പാസ്സുക്കാരന്‍ പഠിച്ചു...ഒരു പെണ്ണിന്‍റെ മറവില്‍ ഇരുന്ന്‍ എഴുതിയാല്‍ ശ്രദ്ധിക്കപ്പെടാം...

             ഇന്ദുലേഖ, 21/08/1997, കൊടുങ്ങല്ലൂര്‍, എസ്.എന്‍,എം.കോളേജ് മാല്യങ്കര..
ഒപ്പം പ്രൊഫൈല്‍ പടമായി പണ്ട് ഗോവയില്‍ ഒരു ക്യാമ്പിനു പോയപ്പോള്‍ എടുത്ത മഹാരാഷ്രക്കാരി പെണ്‍കുട്ടി, അതോടെ വിനോദിന്റെ പുതിയ ഫെസ് ഫേക്ക് ബുക്ക് പടയോരുക്കത്തിനു ഒരുങ്ങി..

          "ഞാന്‍ എന്നെ അറിയാതെ, നീയെന്നില്‍ വിരിയില്ല,
            നീയെന്നില്‍ വിരിയുമ്പോള്‍ നാം തമ്മില്‍ അറിയുന്നു..."

        അതായിരുന്നു ഇന്ദുലേഖയുടെ കന്നി പോസ്റ്റ്‌...മണിക്കൂറുകള്‍ കൊണ്ട് ഒരു പ്രസ്ഥാനമായി മാറിയ പോസ്റ്റ്‌...ആരാധകര്‍, പിന്തുടരുന്നവര്‍, പാടി പുകഴ്ത്തുന്നവര്‍, കാമുകന്മാര്‍, കാമിതന്മാര്‍, ഇന്ദുലേഖ വിനോദ്  ഒരു കസേരയുടെ മുന്നില്‍ വെച്ച പി.സിയില്‍ നോക്കി ഒരു കവിള്‍ ബിയര്‍ കുടിച്ച് പൊട്ടി പൊട്ടി ചിരിച്ചു..ആ പൊട്ടി ചിരി പപ്രണയ ചിരിയായി വീണ്ടും വീണ്ടും ഫെസ് ബുക്കില്‍ പോസ്റ്റുകള്‍ ആയി അലയടിച്ചു...

      "നീഹാര വിഹാരം...നിതുല സഞ്ചാരം...ചൈതന്യ നേത്രം...
       പ്രണോയ മനോഹരം...മനുഷ്യ ചടുലം, മനസങ്കെതികം,"

       അര്‍ഥം പോലും അറിയാത്ത ചില വരികള്‍ പടച്ച് വിട്ട മിസ്റ്റര്‍ ഇന്ദുലേഖന്‍..ഒരു തരംഗമായി, താരമായി, ദിവസവും നൂറിലധികം ഫ്രണ്ട്സ് രിക്വേസ്റ്റുകള്‍, മുപ്പതിനായിരം പിന്തുടര്‍ച്ചക്കാര്‍, സ്ഥിരമായി എന്ത് ചെളി പോസ്റ്റിയാലും കമന്റാന്‍ കൂറെ ലവന്മാര്‍.....

ഒടുവില്‍...

    കെ.വി. വിനോദിന് ഒരു വലിയ പശ്ചാത്താപം മനസ്സില്‍ ജ്വലിച്ചു...

        ''പറ്റിക്കുന്നു...താന്‍ പറ്റിക്കുന്നു...കുറേ പേരെ ചതിക്കുന്നു...ആ താപം ഒരു പോസ്റ്റായി, എഴുതി പ്രൊഫൈല്‍ പടം മാറ്റി സ്വന്തം പടമിട്ട്, ഫേസ്ബുക്ക് ടൈം ലൈനില്‍  പതിച്ച് സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു...അയാള്‍ ഉറങ്ങുമ്പോള്‍ ഇന്ദുലേഖയില്‍ നിന്നും പരിവര്‍ത്തന പ്രക്രിയ നടക്കുകയായിരുന്നു...അങ്ങ് ഫെസ് ബുക്കില്‍...ഇന്ദുലേഖ ലേഖനായി മാറിയത്‌ ആരാധക വൃന്ദങ്ങളില്‍ സൃഷിച്ച പ്രത്യഘാതo .....

         പൊങ്കാല....ഫെസ് ബുക്ക് തുറന്ന കെ.വി വിനോദ് കണ്ടത് അതി ഭീകരമായ പൊങ്കാല...പുതിയ തെറികളുടെ അഭിഷേകം...നിരവധി തവണ "മാതാപിതാക്കളെ ഭീകരമായ ഭാഷയില്‍ ബലി കൊടുക്കേണ്ടി വന്നിരിക്കുന്നു...ഒരു  രാത്രി കൊണ്ട് മൊത്തം മാലിന്യം  വിതറി നാശമായ മുഖപുസ്തകം...മുപ്പതിനായിരം പിന്തുടര്‍ച്ചക്കാര്‍ ഒരു രാത്രി കൊണ്ട് 900 ആയി നിലംപതിച്ചിരിക്കുന്നു...അണ്‍ ഫ്രണ്ട് ആക്കിയവര്‍ വേറെ...കൊല്ലുമെന്ന ഭീക്ഷണി, തല്ലുമെന്ന ഭീഷണി..പിന്നെ വായിക്കാന്‍ കഴിയാത്ത ഭാഷ രൂപങ്ങള്‍..അതി വേഗം ബഹു ദൂരം കൂടുതല്‍ തെറികള്‍ നിറയും മുന്‍പേ....

     "വിട...ഫേസ്ബുക്ക് നിന്നോട് വിട,"

      പൌലോ കൊയ്ലോയുടെ പുസ്തകത്തില്‍ മുഖം പൂഴ്ത്തി രണ്ട്‌ ദിനങ്ങള്‍ക്ക് ശേഷം കടപ്പുറത്തെ പഞ്ചാര മണലില്‍ ഇരിക്കുമ്പോള്‍ പിന്നില്‍ നിഴല്‍..നിഴല്‍ അടുത്ത് വന്നു..കെ.വി .വിനോദിനെ സ്പര്‍ശിച്ചു..തിരികെ നോക്കിയപ്പോള്‍ ഒരടി..കവിളില്‍ തകര്‍ത്ത് ഒന്നൊന്നര അടി...

   "പൊന്നീച്ച പറന്നു പോയ യൗവനം..."

    മുന്നില്‍ ശരത്...അല്‍മാത്രാ സ്നേഹിതന്‍...(ആത്മാര്‍ത്ഥ സ്നേഹിതന്‍)..പുകയുന്ന കണ്ണുകള്‍..ചുവന്ന ചുണ്ടുകള്‍, രക്തം കൊതിക്കുന്ന നാവ്...വിറക്കുന്ന കരങ്ങള്‍??കവിള്‍ പൊത്തി എന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് നായകന്‍ വില്ലന് നേരെ കൈ ചൂണ്ടി...വില്ലന്‍ ഞാന്‍ തന്നെ...ഇപ്പോള്‍ നായകന്‍ അവന്‍...

     "പരമ നാറി, ചെറ്റേ...പറ്റിക്കുന്നോ??ഇത്രയും നാളും ഇന്ദുലേഖ പോസ്റ്റ്‌ ചെയ്തിരുന്ന പോസ്റ്റുകളില്‍ പെണ്ണാണെന്ന് കരുതി ആദ്യം കമന്റ് ചെയ്തിരുന്ന "മംഗലശ്ശേരി നീലകണ്ഠന്‍ " എന്ന ഫെസ് ബുക്ക് ഐ.ഡി. എന്‍റെ ആയിരുന്നെടാ മലരേ..

       "പ്ലിംഗ്....പിന്നെയും പ്ലിംഗ്..."


     "പ്രേമിച്ചതിനും, മോഹിച്ചതിനും ഒരു കണക്കുമില്ല...എന്നിട്ട് ഒടുവില്‍ ശൈത്താന്‍ മോറന്‍ ...ഞാന്‍ പറഞ്ഞു തന്ന മാര്‍ഗ്ഗം എനിക്കിട്ട്ഛെ തന്നെ പണിത നിന്നെ.....കൊല്ലും ഞാന്‍.."

      കൂടുതല്‍ ഒന്നും പറയാതെ ശശിയായ ശരത് കലി തുള്ളി മുന്നോട്ട്...അടി കൊണ്ട വേഗതയില്‍ മനസ്സില്‍ നിന്നും എല്ലാ സാഹിത്യ ശൈലിയും ചാടി പുറത്തിറങ്ങി കടലില്‍ നീന്തി രക്ഷപ്പെട്ടു...കെ.വി വിനോദ് കടലിനക്കരെ നോക്കി, അമേരിക്കയെ നോക്കി പല്ലുകള്‍ കടിച്ച് ദേഷ്യത്തില്‍...സ്വന്തം മനസ്സില്‍ പറഞ്ഞു...

                   "സൂക്കര്‍ ബര്‍ഗ്ഗ്...താന്‍ പണ്ടാരായി പോട്ടെ...."


 
   

           









2015 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

യേശുനാഥന്‍ ദൈവപാക്യം....

                                                     രാവിലെയാണ് ശിവപ്രിയ മുനമ്പം ഹാര്‍ബറില്‍ അടുത്തത്.ഏഴ് ദിവസത്തെ കടല്‍ ജീവിതത്തിനു ശേഷം നിറയെ മീനുമായി."പതിനാലില്‍ " കൂന്തളും, കിളി മീനും, തളയാനും കൊയ്ത്തായിരുന്നു...അവസാനമിട്ട വലയില്‍ നിന്നും കണ്ണയില പെറുക്കി കടലില്‍ എറിയേണ്ടി വന്നു...ഐസ് തീര്‍ന്നതിനാല്‍ പതിനാലില്‍ നിന്നും വലിച്ച് വെച്ച് ഒരു വിടല്‍...വെളുപ്പിന് മുനമ്പത്ത്..."യേശുനാഥന്‍ ദൈവപാക്യം" എന്ന പാക്യം ആണ് രണ്ടാം സ്രാങ്ക്..കരയില്‍ എത്തിയാല്‍ പിന്നെ ഒന്നാം സ്രാങ്ക് വെള്ളത്തില്‍ മുങ്ങും.."വെള്ളത്തില്‍ നിന്നും കയറിയാല്‍ വെള്ളത്തില്‍ മുങ്ങി കിറുങ്ങി നടക്കുക...അതാണ് ഒന്നാം സ്രാങ്ക്..

                                                     പാക്യം പിള്ളേരെയും കൂട്ടി മീന്‍ കോരാനുള്ള തയ്യാറെടുപ്പ് തുടങ്ങി...നേരം വെളുക്കുന്നതെയുള്ളൂ...കരയില്‍ ലേലം വിളി തുടങ്ങിയിരിക്കുന്നു..."വേളാങ്കണ്ണി മാതാ.."ബോട്ടിലെ മീനാണ് ലേലം നടക്കുന്നത്...പാക്യം കുന്ന്‍ കൂട്ടിയിട്ടിരിക്കുന കിളിമീനിന്റെ ഇടയിലൂടെ ലേല സ്ഥലത്ത്...തരകന്‍ സതീശന്‍ തകര്‍ത്ത് വിളിക്കുന്നു...മൂന്ന്‍ ബോക്സ് ഇടത്തരം കിളിയുടെ വില ആറായിരം കടന്നിരിക്കുന്നു...പാക്യത്തെ കണ്ടതും സതീശന്‍ കണ്ണ് കൊണ്ട് മീന്‍ കൊണ്ട് വരാന്‍ ആംഗ്യം കാണിച്ചു...പാക്യം തിരികെ നടക്കുമ്പോള്‍ "വെള്ളം കൊരികളെ" കുറിച്ച് ഓര്‍ത്തു. വഴിയില്‍ കണ്ട സീഗള്‍ ബോട്ടിലെ സ്രാങ്ക് പീറ്ററോട് തിരക്കി..

              "അണ്ണാ നമ്മ വെള്ളം കോരി സിദ്ധിഖ്..അവനെ പാത്താച്ചാ??"

              "ഇല്ലപ്പാ..."

                                                 വെള്ളം കോരികള്‍ എന്നറിയപ്പെടുന്ന സഹായികള്‍ ആണ് ബോട്ട് അടുക്കുമ്പോള്‍ സാധാരണ സഹായിക്കാന്‍ എത്തുന്നത്...ശിവപ്രിയ കരയില്‍ അടുക്കുമ്പോള്‍ രണ്ടു വെള്ളം കോരികള്‍ ഉണ്ടാകും സഹായത്തിനു...ഇന്ന്‍ അവരെ കാണാനില്ല...വരുമായിരിക്കും.....?? എന്തായാലും കുറച്ച് മുന്നില്‍ ബോട്ടിന്‍റെ മുതലാളി സജിത്തണ്ണന്‍...പാക്യം മനസ്സില്‍ കരുതി.എല്ലാം കഴിയുമ്പോള്‍ അണ്ണനോട് ചോദിക്കണം, ജീവിതത്തിലെ പ്രധാന ഒരു ദിവസമാണ് നാളെ...അണ്ണന്‍ സമ്മതിക്കും...ഒന്നാമത് നല്ല ചരക്കുള്ള ദിവസമാണ്...അയാള്‍ വേഗം നടന്ന്‍ സജിത്തിന്‍റെ അടുത്തെത്തി..സജിത്ത് അയാളെ കണ്ടതും ഉറക്കം വിടാത്ത കണ്ണിലൂടെ ...

         "എങ്ങിനുണ്ട്??"

         "ഒരു മുപ്പത് ബോക്സ് കണവ ഉണ്ടാകും അണ്ണാ...പിന്നെ കിളി, തളയാനും, ചൂണ്ട പണി തരകേടില്ല... അറക്ക, കുടുത...സതീശന്‍ അണ്ണന്‍ പറഞ്ച്...കോരി കൊള്ളാന്‍..

                                                      പകരം ഒരു മൂളല്‍ ആയിരുന്നു മറുപടി.ബോട്ടില്‍ ചെല്ലുമ്പോള്‍ വെള്ളംകോരികളും, ബോട്ടിലെ പണിക്കാരും മീന്‍ സ്റ്റോറില്‍ നിന്നും കോരിയെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നു.. ഒമ്പത് മണി വരെ മീന്‍ ചുമന്ന്‍ ഹാര്‍ബറില്‍ ലേലം വിളി നടക്കുന്ന സ്ഥലത്ത് എത്തിച്ചു.. ഒടുവിലത്തെ ബോക്സും ലേലം വിളി കഴിഞ്ഞ് തിരികെ ബോട്ടിലേക്ക്...മറ്റ് പണിക്കാരെ കൂട്ടി സ്റ്റോര്‍ റൂമും, ബോക്സുകളും, വീല്‍ ഹൌസും, എല്ലാം കഴുകി വൃത്തിയാക്കി.കീറിയ വലകള്‍ എടുത്ത് വലപ്പണിക്കാരന്‍ മധുവിന് കൊടുത്ത് തിരികെ വന്ന്‍ ഒരു കുളിയും നടത്തി മൂന്ന്‍ മണിയോടെ ഉച്ചയൂണ് കഴിച്ചു..സ്രാങ്ക് ലഹരിയില്‍ നുരഞ്ഞു പതഞ്ഞു ഒരു വലയുടെ മുകളില്‍ കിടന്നുറങ്ങുന്നു...ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളെ വെളുപ്പിന് ബോട്ട് കര വിടുമ്പോള്‍...അതാണ് പതിവ്..

                                                      നാളത്തെ ദിവസം..മനസ്സ് വല്ലാതെ ഭയപ്പെടുന്നു..സ്രാങ്ക് സമ്മതിച്ചു..ഇനി സജിത്തണ്ണന്‍...ചോദിക്കണം..നാളെ കുളച്ചല്‍ എത്തിയില്ലെങ്കില്‍ ചങ്ക് പൊട്ടി മരിച്ച് പോകും...മനസ്സ് പായുകയാണ്..നാളത്തെ ഒരു ദിവസം...ജീവിതത്തില്‍ കൂട്ടി വെച്ച എല്ലാ സ്വപ്നങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകുന്ന ദിവസം..മുതിരന്നതില്‍ പിന്നെ കരയേക്കാള്‍ കൂടുതല്‍ സമയം കടലിലാണ് ജീവിച്ചത്..ആഴവും, അനന്തവുമായ കടല്‍...ട്രോളിങ്ങ് നിരോധിക്കുമ്പോള്‍ നാട്ടിലെത്തി കട്ടമരത്തില്‍ കടലില്‍ പോകും..കടലാണ് ജീവിതം..ആ കടല്‍ തന്നെയാണ് ജീവിതം തകര്‍ത്തതും..ജാനമ്മ  ..ഒരു വേദനയാണ്..ഒരു സുനാമിയില്‍ നഷ്‌ടമായ വേദന..സ്നേഹത്തിന്റെ നിറകുടം..അവള്‍ ജീവിതത്തില്‍ തന്ന സ്നേഹം അതിന്റെ അളവ്, കടലോളം വരും...കടല്‍ പോലെ സ്നേഹം..ഒടുവില്‍ കടലില്‍ തന്നെ...അവസാനമായി ഒന്ന് കാണാന്‍ പോലും സാധിച്ചില്ല...മകളെയും കൊണ്ട് കൊളച്ചല്‍ ടൗണില്‍ പോയി വരുമ്പോള്‍ എല്ലാം തീര്‍ന്നിരുന്നു....രാക്ഷസ തിരമാലകളില്‍ തുടച്ച് മാറ്റപ്പെട്ട തീരം...ജാനമ്മ കണ്ടു കിട്ടാനാകാത്ത നൊമ്പരമായി...മകളെയും, തന്നെയും തനിച്ചാക്കി കടലമ്മയുടെ മടിയില്‍ ഒളിച്ചിരിക്കുന്ന ജാനമ്മ, കടലും, താനും തനിച്ചാകുമ്പോള്‍ കണ്ണുകള്‍ നിറയും..ആരുമറിയാതെ കരയും.., ആഴക്കടലില്‍ വല വിരിക്കുമ്പോള്‍, ചൂണ്ട ഇടുമ്പോള്‍, ആകാശം നോക്കി കിടക്കുമ്പോള്‍ അവളെ ഓര്‍ക്കും...ജാനമ്മ..അവളെ കളിയാക്കി "കിളി മീന്‍" എന്നാണ് വിളിച്ചിരുന്നത്..ആ സ്നേഹം, അതൊരു നിധിയായിരുന്നു...ഇനിയൊരിക്കലും ഒരാളില്‍ നിന്നും കിട്ടാത്ത നിധി...

            "എന്താ പാക്യം...നിനയ്ക്ക് നാട്ടില്‍ പോണോ??

                                                      സജിത്തണ്ണന്‍...മുന്നില്‍..ആരോ പറഞ്ഞുള്ള അറിവായിരിക്കാം...തരകന്‍ ആപ്പീസിലെ രമേശന്‍ പറഞ്ഞതാകും...കാലത്ത് അവനോട് സൂചിപ്പിച്ചിരുന്നു...

           "അതെ അണ്ണാ...ഒരു വാരത്തുക്ക്...സ്രാങ്ക് സമ്മതം തന്നാച്ച്"

            "പൊയ്ക്കോ...അടുത്ത തവണ ബോട്ട് കയറുമ്പോള്‍ ഇവിടുണ്ടാകണം.."

                                                      സന്തോഷത്തോടെ തല ചൊറിഞ്ഞു അണ്ണനെ നോക്കി...ആള്‍ക്ക് അത് വേഗം തന്നെ മനസ്സിലായി..ആളുമായി അധികം സംസാരിക്കില്ല..ചില ആംഗ്യം, അത് മതി മനസ്സിലാക്കാന്‍, ചിലപ്പോള്‍ അതും വേണ്ട..ഒരു നോട്ടം..ഒരു ചലനം..

           "എന്നാ അഡ്വാന്‍സ് വേണമാ...ഇത്തവണ ബാറ്റയും, ചൂണ്ട പങ്കും ചേര്‍ത്ത് കൊറച്ച് കിട്ടില്ലേ...ഇനീം ...എത്ര വേണം...??

                                                      അയ്യായിരമെന്നു വലത് കൈ വിരല്‍ മുഴുവന്‍ വിടര്‍ത്തി കാണിച്ചു...

          "തരകന്‍ അപ്പീസിന്നു വാങ്ങിച്ചോ..."

                                                       പിന്നെ എല്ലാം വേഗത്തിലായി...ഒരാഴ്ചയ്ക്കുള്ള റേഷന്‍ വാങ്ങി ബോട്ടില്‍ കൊടുത്തു...അടുത്ത പോക്കിനുള്ള ഐസ് സ്റ്റോറില്‍ നിറച്ചു..ഡീസല്‍ അടിക്കാന്‍ പമ്പില്‍ കൊണ്ട് പോയി...എല്ലാം തീരുമ്പോള്‍ സമയം രാത്രി പത്ത് മണി...എറണാകുളം വരെ പോകുന്ന സഫ യുടെ മീന്‍ വണ്ടിയില്‍ കയറി യാത്ര..ഉറങ്ങാന്‍ തോന്നിയില്ല...കണ്ണ് പൂട്ടിയാല്‍ നാളത്തെ ദിവസത്തെ കുറിച്ചുള്ള ആകാംക്ഷ..ജീവിതത്തില്‍ പ്രധാന ദിവസങ്ങള്‍...അതില്‍ ഒരു പക്ഷെ ഏറ്റവും പ്രധാന ദിവസം...കൂനന്മാവ് പള്ളിയിലെ കുരിശ് രൂപം ഇരുട്ടില്‍ തിളങ്ങുന്നു...പ്രാര്‍ത്ഥിച്ചു...രാവിലെ കൊളച്ചല്‍ എത്താം...വണ്ടി കിട്ടുന്ന മുറയ്ക്ക്..വിചാരിച്ച പോലെ അധികം താമസിയാതെ തിരുവനന്തപുരം ഫാസ്റ്റ് കിട്ടി..അതിരാവിലെ തമ്പാനൂര്‍ എത്തും..പക്ഷെ എല്ലാം തകിടം മറിച്ച് വഴിയില്‍ വെച്ച് ഒരു പഞ്ചര്‍...കൊറേ താമസിച്ചാണ് അടുത്ത വണ്ടി കിട്ടിയത്..മൊബൈല്‍ ആണെങ്കില്‍ ചാര്‍ജ്ജ് പോയി നിലച്ചു...രാവിലെ എട്ടു മണിയോടെ തിരുവനന്തപുരത്ത്...ഒരു കാലി ചായയും കുടിച്ച് വേഗം നാഗര്‍കോവില്‍ വരെ പോകുന്ന ചേരന്‍ ബസ്സില്‍ ഇടം പിടിച്ചു...
അടുത്ത ഇരിക്കുന്ന ആള്‍ ഒരു പത്രം വായിക്കുന്നു...നോക്കാന്‍ തോന്നിയില്ല..വേണ്ട...ആകാംഷ വളരുന്നു..ഒന്ന്‍ ഫോണ്‍ ചെയ്യാന്‍ പോലും...


                                                   കൊളച്ചല്‍ ബസ്സിറങ്ങി വാനിയക്കുടി വരെ ഒരു ഓട്ടോ പിടിച്ചു...മനസ്സ് പെരുമ്പറ പോലെ കൊട്ടാന്‍ തുടങ്ങുന്നു...ജീവിതത്തിലെ പ്രധാന ദിവസം മുന്നില്‍...ഇത് വരെ കടലില്‍ ജീവിച്ച ജീവിതത്തിനു ഒരു മാറ്റം...സൈന്റ്.ജെയിംസ് പള്ളിയിലെ രൂപക്കൂട്ടില്‍ പരമ കാരുണ്യവാന്‍ കരുണ ചൊരിയുന്നു..അവന്‍റെ കരുണ തന്നിലേക്കും നീളുന്നുവോ?? ജാനമ്മ കൊതിച്ച, താന്‍ ഒരു പാട് കൊതിച്ച ദിവസം...വളവ് തിരിഞ്ഞ് മുന്നില്‍ കൊച്ച് വീട്...അവിടെ ഒരാള്‍കൂട്ടം...മനസ്സ് വീണ്ടും ഉച്ചത്തില്‍ മേളം....


                                                   കൂട്ടം കൂടി നില്‍ക്കുന്ന ആളുകള്‍ക്ക് ഇടയിലൂടെ അഭിമാനത്തോടെ നടന്നു...ജയ ടിവിയടക്കം കുറേ ചാനലുക്കാര്‍, നാട്ടുക്കാര്‍ മുഴുവന്‍...രണ്ടു മുറി വീടിന്റെ ഹാളിലേക്ക് അയാള്‍ കയറി...ഹാളിന്റെ ഒരു വശത്ത് മുഴുവന്‍ പുസ്തകങ്ങള്‍, ന്യൂസ് പേപ്പറുകള്‍, മാസികകള്‍, അവിടെയും ജന സമുച്ചയം, ആരോല്ലോമോ അയാളെ നോക്കി അടക്കം പറഞ്ഞു..യേശുനാഥന്‍ ദൈവപാക്യം അവളെ തേടി...ഒരു ചാനലുക്കാരുടെ മുന്നില്‍ അവള്‍..തന്റെ മകള്‍, ജാനമ്മയുടെ മകള്‍, രോഷ്നി ദൈവപാക്യം..
"രോഷ്നി ദൈവപാക്യം..ഐ.എ.എസ്..." കടപ്പുറത്ത് ജനിച്ച് വളര്‍ന്ന്‍, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, ഒരു മുക്കുവന്റെ മകളായി ജീവിച്ച് ആ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ...
രോഷ്നി ദൈവപാക്യം...അച്ഛനും, മകളും തമ്മില്‍ കണ്ടു...പാക്യം ബഹുമാനത്തോടെ കൈകള്‍ കൂപ്പി, നിറഞ്ഞ കണ്ണുകള്‍...

             "കാലേ..വണക്കം അമ്മാ..."

                                                  അവള്‍ ഓടി വന്ന് ഒരു കരച്ചിലോടെ പാക്യത്തെ പുണര്‍ന്നു...സന്തോഷം കണ്ണ് നീരായി പുറത്തേക്ക്...ക്യാമറകള്‍ മിന്നി...ആ അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസത്തിനു മുന്നില്‍..വര്‍ഷങ്ങള്‍ കൊണ്ട് കടലിലും, കരയിലും നെയ്ത ജീവിത സ്വപ്നം ഒരു വിജയമായി മുന്നില്‍..അവള്‍ ഒരു കൊച്ചു കുട്ടിയെ പോലെ കൈകള്‍ നീട്ടി...

       "അപ്പാ..."

                                                  പാക്യം സഞ്ചിയില്‍ നിന്നും തേന്‍ നിലാവ് പാക്കെറ്റ് ആ കൈകളില്‍ കൊടുത്തു..എന്നത്തേയും പോലെ..കൊച്ചു കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരു തേന്‍ നിലാവ് ..അതിനപ്പുറം മറ്റൊന്നും അവള്‍ ആവശ്യപെട്ടിട്ടില്ല...ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല..പരാതിയില്ല, പരിഭവമില്ല..അയാള്‍ വീണ്ടും അവളെ ചേര്‍ത്ത് പിടിച്ചു...

.                                               അപ്പോള്‍ കടലില്‍ നിന്നും അടിച്ച ഒരു ചെറിയ കാറ്റില്‍ കടല്‍ത്തിരയുടെ ആത്മാവ് കലര്‍ന്ന്‍ ജലകണങ്ങള്‍...അതിനു ജാനമ്മയുടെ ഗന്ധമുണ്ടായിരുന്നു.


പതിനാല് :- ബോട്ടുക്കാരുടെ ഭാഷയില്‍ മംഗലാപുരത്തിനും , കണ്ണൂരിനുമിടയില്‍, ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരത്ത്...(കേട്ടറിവ്)

                                                         





              

25th JUNE 2050, കൊടുങ്ങല്ലൂര്‍...

25th June 2050,

                                             നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിന്റെ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ വിമാനം ഇറങ്ങി പുറത്തേക്ക്‌ വന്ന് ഇനിയുള്ള യാത്രയെ കുറിച്ച് ചിന്തിച്ച് ഒരു നിമിഷം നിന്നു..മള്‍ട്ടിമീഡിയ ഗ്ലാസ്സ് കണ്ണില്‍ വെച്ച് മൊബൈല്‍ സി.പി.യു ഓണ്‍ ചെയ്ത് "കൊടുങ്ങല്ലൂര്‍ " എന്ന് പറഞ്ഞപ്പോള്‍ ഗ്ലാസ്സിന്റെ സ്ക്രീനില്‍ കൊടുങ്ങല്ലൂര്‍ നിറയുന്നു..സി.പി.യു റിമോട്ടില്‍ "വിക്കിമാപ്പ്‌"..അതില്‍ കൊടുങ്ങല്ലൂര്‍ പോകാനുള്ള കൃത്യമായ വിവരങ്ങള്‍...ഒരു സുന്ദരിയുടെ ശബ്ദത്തില്‍...

                                              എയര്‍ പോര്‍ട്ടിന് പുറത്ത്‌ നിന്നും മൂന്ന്‍ മാര്‍ഗ്ഗങ്ങള്‍...റോഡ്‌ മാര്‍ഗ്ഗം...കൊടുങ്ങല്ലൂര്‍ വരെ നീളുന്ന കൊച്ചി മെട്രോ വഴി, അതുമല്ലെങ്കില്‍ തീരദേശ റെയില്‍ വഴി..ചിന്തിച്ചപ്പോള്‍ റോഡ്‌ മാര്‍ഗ്ഗം ...അതായിരിക്കും നല്ലതെന്ന്‍ തോന്നി...കാഴ്ചയില്‍ നിറഞ്ഞു മുപ്പത്തിയഞ്ച് കൊല്ലത്തിനു ശേഷം മുസീരീസിലെക്ക്..ടാക്സി സ്റ്റാന്‍ഡില്‍ നിന്നും ഇലക്ട്രിക്ക് കാറില്‍ യാത ആരംഭം...മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്നും ഇടപ്പള്ളി വരെയുള്ള അതിമനോഹരമായ എട്ടു വരി പാത..ഇരു വശത്തും പച്ചപ്പ്‌, റോഡിനു നടുവില്‍ പൂക്കാലം...ഡിജിറ്റല്‍ പരസ്യ ബോര്‍ഡുകള്‍...കൂറ്റന്‍ കെട്ടിടങ്ങള്‍, നഗരം ആകാശത്തേക്ക് വളര്‍ന്നു നില്‍ക്കുന്നു..."എട്ജു വേള്‍ഡ്‌" എന്ന അതിപ്രശസ്തമായ യൂണിവേഴ്സിറ്റി ഒരു മുപ്പത്‌ നില കെട്ടിടമായി വഴിയരികില്‍..വഴിയില്‍ ഒരിടത്ത്‌ പോലും ഒരു കടലാസ്സ്‌ കഷണം പോലും കാണാന്‍ കഴിയില്ല..അത്രയും വൃത്തിയുള്ള പരിസരം...മുപ്പത്തിയഞ്ച് വര്ഷം മുന്‍പ് മൂക്ക് പൊത്തി അറപ്പോടെ യാത്ര ചെയ്തിരുന്ന നാടായിരുന്നു...ഇതിപ്പോള്‍ വളരെ മാറിയിരിക്കുന്നു....അന്താരാഷ്ട്ര നിലവാരത്തിന് അപ്പുറത്തേക്ക്....എന്റെ കൌതുകം നിറഞ്ഞ നോട്ടം കണ്ട് കാറിന്റെ ഡ്രൈവര്‍ തന്നെ അഭിമാനത്തോടെ പറയാന്‍ തുടങ്ങി...

                                                 "സര്‍..രണ്ടായിരത്തി പതിനാറില്‍ നടന്ന "ക്യാമ്പസ്‌ വിപ്ലവം..."അതാണ് ഈ നാടിന്‍റെ ചരിത്രം മാറ്റിയത്‌...രണ്ടായിരത്തി പതിനാറിന് മുന്‍പ്‌ വരെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ പത്തറുപത് കൊല്ലം മാറി മാറി ഭരിച്ച്, കട്ട് മുടിച്ച്, നശിപ്പിച്ച സംസ്ഥാനം...ഒടുവില്‍ ജനത്തിനു വിവരം വെച്ച്...അതും കുട്ടികളിലൂടെ....സമൂഹത്തെ കാര്‍ന്നു തിന്നുന്ന ജീവികളെ അവര്‍ തിരിച്ചറിഞ്ഞു....അങ്ങിനെ ഒരു കോളേജ്‌ ക്യാമ്പസ്സില്‍ നിന്നും "ജന മുന്നേറ്റ മുന്നണി" എന്ന പേരില്‍...സംഭവം വേഗം തന്നെ വൈറല്‍ ആയി മാറി..പിന്നെ അന്നത്തെ സോഷ്യല്‍ മീഡിയ, ക്യാമ്പസുകളില്‍ നിന്നും അത് പൊതു ജന മധ്യത്തിലേക്ക്...കടല്‍ കിഴവന്മാരെ കട്ട് മുടിച്ച് ജീവിച്ചിരുന്ന പാര്‍ട്ടിയെ, അവര്‍ മാറാന്‍ കാത്തിരുന്ന എതിര്‍ കക്ഷിയെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിറപ്പിച്ച് "ജനമുന്നേറ്റ മുന്നണി" തുടക്കം കുറിച്ചത്...അഴിമതിക്കാര്‍ മുഴുവന്‍ ജയിലിലും, കേസിലും..."'

                                                      ഡ്രൈവര്‍ പറഞ്ഞ് നിര്‍ത്തി കാര്‍ "ചാര്‍ജിംഗ് സ്റേഷനില്‍ ഓടിച്ച് കയറ്റി...അഞ്ചു മിനിറ്റ് കൊണ്ട് പുതിയ ബാറ്ററി കാറില്‍ കയറ്റി...ഇതാണിപ്പോള്‍ പുതിയ വിപ്ലവം..ലെഡ്‌ ആസിഡില്‍ നിന്നും മോചനം കിട്ടി പുതിയ ബാറ്ററികള്‍...ഇന്ധനം വേണ്ട...ഒരു പ്രാവശ്യം ചാര്‍ജ്ജ്‌ ചെയ്താല്‍ രണ്ടായിരം കിലോമീറ്റര്‍ സഞ്ചരിക്കാം...അതിനു പുറമേ കാറിനു മുകളിലെ സോളാര്‍ റൂഫില്‍ നിന്നും പകല്‍ സമയം ബാറ്ററി ചാര്‍ജ്ജ്‌ ചെയ്യാനുള്ള സൗകര്യം...


                                                         സര്‍...ഈ കാര്‍ കണ്ടോ...ഇത് പോലെ എല്ലാ മേഖലയില്‍ അടി മുടി മാറ്റങ്ങള്‍...ഇപ്പോള്‍ വന്നിറങ്ങിയ വിമാനത്താവളം പോലെ..ജന പങ്കാളിത്തത്തോടെ പദ്ധതികള്‍...ഒരു കാലത്ത്‌ ഒരു ചെങ്കൊടിയുടെ പിന്‍ ബലത്തില്‍ അടച്ച് പൂട്ടിയ കമ്പനികള്‍ എല്ലാം തുറന്നു..പുതിയവര്‍ വന്നു...(അയാള്‍ പറഞ്ഞത്‌ ശരി ആയിരുന്നു...ബോയിംഗ്, ഫോക്സ് വേഗന്‍, പാര്‍ക്കര്‍ ഇവയുടെ കമ്പനികള്‍ കൂറ്റന്‍ മതില്‍ കെട്ടിനകത്ത്, റോഡരികില്‍..)...നിയമങ്ങള്‍ അടി മുടി മാറി...വളരെ വേഗം തന്നെ ഈ നാട് മുഴുവന്‍ മാറ്റത്തിന്റെ കാറ്റ് വീശി...പണ്ട് ഇവിടെ നിന്നും ജോലി തേടി ഗള്‍ഫ്‌ രാജ്യങ്ങള്‍ തേടി പോകുന്ന പ്രവണത മാറി...ഇവിടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം..ഇതിനിടയില്‍ വേരറ്റു പോയ രണ്ടു പാര്‍ട്ടികള്‍...ഇന്നവര്‍ക്ക് നിയമസഭയില്‍ പോലും പ്രതിനിധികള്‍ ഇല്ലാത്ത അവസ്ഥ...

                                                             കാര്‍ ഇടപ്പള്ളി ഇന്റര്‍ ചേഞ്ച്‌ കയറി ദേശിയ പാത പതിനെഴിന്റെ ആറു വരിയിലേക്ക്...അതിനു സമാന്തരമായി തീരദേശ റെയിലും, മോട്രോയും, റോഡിനിരു വശവും ആകാശത്തേക്ക് നഗരം വളരുന്നു...കൊച്ചി ഇപ്പോള്‍ ഗ്രേറ്റ്‌ മെട്രോ ആണ്...അരൂരും, മുവാറ്റുപുഴയും, ചാലക്കുടിയും, കൊടുങ്ങല്ലൂരും ഉള്‍പെടുന്ന വിശാല നഗരം..ഡ്രൈവര്‍ പറഞ്ഞത്‌ ശരിയാണ്...അടി മുടി മാറ്റം...കേട്ടിരുന്നു ചില വാര്‍ത്തകളില്‍ ...സൗരോര്‍ജ്ജം ഇത്രയും ഉപയോഗിക്കുന്ന സംസ്ഥാനം...ഇരു ഹൈഡ്രോ ഇലക്ട്രിക്ക് പോജക്ടിനെ ആശ്രയിച്ച് ജീവിച്ചിരുന്ന ജനത്തെ മാറ്റി മരിച്ചത്‌ ക്യാമ്പസ്‌ വിപ്ലവം തന്നെ...ഇന്ന്‍ എല്ലാം സൂര്യനെ ഉപയോഗിച്ച്, ...ഇടയ്ക്ക് വഴിയരികിലെ ഒരു ഡിജിറ്റല്‍ ബോര്‍ഡില്‍ പതിനഞ്ച് വര്‍ഷമായി നാട് ഭരിക്കുന്ന ഉദ്യോഗസ്ഥനായ മുഖ്യമന്ത്രി "അഖില്‍.എസ്."..ഒരു നാടിന്‍റെ ഭാഗധേയം മാറ്റി മരിച്ച മാറ്റങ്ങള്‍ കാത്ത്‌ സൂക്ഷിക്കുന്ന എഞ്ചിനീയര്‍ കൂടിയായ മന്ത്രി...പണ്ട് ജനസേവനം എന്ന്‍ പേരിട്ടു കാലത്ത്‌ തന്നെ ഖദര്‍ ധരിച്ച് ഇറങ്ങി നടന്നിരുന്ന ഒരു ജോലിയും ചെയ്യാതെ ജനങ്ങളെ സേവിച്ച്, എല്ലാത്തിലും ഇടപ്പെട്ട്, കയ്യിട്ടു വാരി കുളമാക്കി നടന്നിരുന്ന വര്‍ഗ്ഗം ഇന്ന് അന്യം..ഇന്ന്‍ എല്ലാവര്‍ക്കും, ഭരിക്കുന്നവര്‍ക്കും ജോലിയാണ്...ജോലി ചെയ്ത് ഭരിക്കുന്ന പുതിയ തലമുറ...അതിന്റെ മാറ്റം അതി വിപുലം....വ്യവസായ വല്‍കൃത സമൂഹം...സ്വയം പര്യാപ്തമായ ഏഴ് കോടി ജനത...കൊടികളും, തോരണങ്ങളും ഇല്ലാത്ത വഴിയോരങ്ങള്‍...

                                                                        
                                                                         പോക്കറ്റ് സി.പി.യു എടുത്ത്‌ അതില്‍ വെറുതെ അഖില്‍.എസ് എന്ന്‍ പറഞ്ഞപ്പോള്‍ അയാളെ കുറിച്ചുള്ള വാര്‍ത്തകള്‍...അതില്‍ അതീവ താല്പര്യം ഉണ്ടാക്കിയ ചില വാക്കുകള്‍...ഒരു നാടിനെ സേവിക്കുന്ന ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിയുടെ വാക്കുകള്‍...

                     "വെറുതെ ഒരു പ്രഖ്യാപനം, വെറുതെ ഒരു കല്ലിടല്‍...അതായിരുന്നു നമ്മുടെ പഴമക്കാര്‍ ചെയ്തത്..ഇന്ന്‍ ഒരു പ്രഖ്യാപനം...നാളെ അതിന്‍റെ തുടക്കം...ഇന്നിടുന്ന കല്ല്‌, നാളെ അതിന്‍റെ കെട്ടി ഉയര്‍ത്തല്‍...അതാണ് നമ്മുടെ ശൈലി..വാക്കുകള്‍ അല്ല വളരേണ്ടത്‌...പ്രവര്‍ത്തികള്‍ ആണ് വാക്കുകളേക്കാള്‍ മുന്നില്‍ വരേണ്ടത്...ഞാനല്ല..നമ്മളാണ് ഒന്നിച്ച് തീരുമാനിക്കേണ്ടത്.....ഞാനല്ല...നമ്മളാണ് ഈ നാട് ഭരിക്കുന്നത്,,,"

                                                                           പറവൂര്‍ എലിവെറ്റ് ഇന്റര്‍ ചേഞ്ച്‌ പിന്നിട്ട് മുന്നിലേക്ക്‌ പോകുമ്പോള്‍ കാറിന്റെ വീഡിയോ സ്ക്രീനില്‍ പുതിയ മലയാള ചിത്രത്തിലെ ഗാനരംഗം..സൂപ്പര്‍ സ്റാര്‍ അദ്വൈത്‌ ജയസൂര്യ  തകര്‍ത്ത്‌ ഡാന്‍സ്‌ ചെയ്യുന്നു...പണ്ട് ഇവന്‍റെ അച്ചന്‍ ജയസൂര്യയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്..എന്തായാലും ചെറുക്കന്‍ കൊള്ളാം...എല്ലായിടത്തും മാറ്റങ്ങള്‍...അറുപത് വര്‍ഷം കൊണ്ട് മാറി മാറി ഭരിച്ച് മുരടിപ്പിച്ച മണ്ണിനെ വെറും ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് മാറ്റിയെടുത്ത ആ കഴിവിനെ അഭിനന്ദിച്ചേ മതിയാകൂ....കാര്‍ പെരിയാറിനെ മുറിച്ച് കടന്ന് കൊടുങ്ങല്ലൂറിന്റെ മണ്ണിലേക്ക്‌...പെരിയാറിനു മീതെ നാലു പാലങ്ങള്‍, കണ്ടൈനര്‍ പോര്‍ട്ടില്‍ കാത്ത്‌ കിടക്കുന്ന ബാര്‍ജ്ജുകള്‍, നിര നിരയായി ലോറികള്‍, പെരിയാറിന്റെ തീരത്ത്‌ വളര്‍ന്ന്‍ നില്‍ക്കുന്ന ഉപനഗരം...കൊച്ചിയുടെ ഉപനഗരം...അകലെ പെരിയാര്‍ എന്ന കൊടുങ്ങല്ലൂര്‍ കായല്‍ അറബി കടലിനോടു ചേരുന്നിടത്ത് തുറമുഖത്ത്‌ കപ്പലുകള്‍, അതിനപ്പുറം നേരിയ വെള്ളി വര പോലെ അഴീക്കോട് പാലം...മാറ്റങ്ങള്‍...സ്വപ്ന തുല്യമായ വികസനങ്ങള്‍...ആധുനിക നഗരം, അടിമുടി മാറിയ ജനങ്ങള്‍, അഭ്യസ്തവിദ്യരായ ജനങ്ങള്‍...നല്ല റോഡുകള്‍, വൃത്തിയുള്ള ചുറ്റ് പ്പാടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കര്‍ശനവും, കനിശവുമായ റോഡ്‌ നിയമങ്ങള്‍, എല്ലായിടത്തും മാറ്റം...ദൈവത്തിന്റെ സ്വന്തം നാട് എന്ന്‍ പദം യാഥാര്‍ത്ഥ്യം...


                                                                                   അമിതമായ ആവേശത്തോടെ ഞാന്‍ എന്‍റെ നാടിനെ കണ്‍ കുളിര്‍ക്കെ കണ്ടു....മുപ്പത്തിയഞ്ച് കൊല്ലത്തിനു ശേഷം...പെട്ടെന്ന്‍..മുന്നില്‍..ഒരു കണ്ടയ്നര്‍ ലോറി...അപ്രതീക്ഷിതമായി എതിരെ കടന്ന് വന്നു...ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ...ഡ്രൈവര്‍ വെട്ടി തിരിക്കാന്‍ നോക്കി...സാധിച്ചില്ല...അത് ഇടിച്ച് തുളച്ച് കാറിനെ തെറിപ്പിച്ച്...ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥ...കണ്ണില്‍ ഇരുട്ട്..ഒരു ആര്‍ത്തനാദം...ഞാന്‍ ഞെട്ടിയുണര്‍ന്നു...ചുറ്റും ഇരുട്ട്...കൈ എത്തിച്ച് ബെഡ് സ്വിച്ച് ഇട്ടു...മുറിയില്‍ വെളിച്ചം..ചുമരില്‍ തൂങ്ങുന്ന കലണ്ടറില്‍ നോക്കി...പിന്നെ ക്ലോക്കിലും...

                 ആഗസ്റ്റ്‌ മാസം...18,  2015, സമയം വെളുപ്പിന് മൂന്നര...എല്ലാം സ്വപ്നം..കണ്ട കാഴ്ചകള്‍ എല്ലാം സ്വപ്നം...എന്തായാലും സുന്ദരമായ കാഴ്ചകള്‍...മനസ്സ് ആഗ്രഹിക്കുന്ന കാഴ്ചകള്‍...എന്നെ പോലെ പലരും കൊതിക്കുന്ന കാഴ്ചകള്‍...മാറേണ്ടിയിരിക്കുന്നു...എല്ലാം മാറണം...എന്തായാലും ഒരു കാര്യത്തില്‍ സന്തോഷം തോന്നി...വെളുപ്പിന് കണ്ട സ്വപ്നം ആണ്...പഴമക്കാര്‍ പറഞ്ഞു കേട്ടിടുണ്ട്...അത് ഫലിക്കും...ഇന്നല്ലെങ്കില്‍ നാളെ...??

               ഫലിക്കട്ടെ...കണ്ട സ്വപ്‌നങ്ങള്‍....ഇന്നല്ലെങ്കില്‍ നാളെ...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....