2015, ജൂൺ 17, ബുധനാഴ്‌ച

ആരാവാനാണ് ആഗ്രഹം??

    ആരാവാനാണ് ആഗ്രഹം??
    ഒന്നാം ക്ലാസ്സില്‍ വെച്ച് പ്രസന്ന ടീച്ചര്‍ ചോദിച്ചപ്പോള്‍ ഒട്ടും ചിന്തിക്കാതെ പറഞ്ഞു..."എനിക്ക് വേണുഗോപാല്‍ ഡോക്ടറെ പോലെ ഒരു ഡോക്ടര്‍ ആകണം!!
    കുട്ടി ആയിരിക്കുബോള്‍ കൊടുങ്ങല്ലൂരിലെ തിയറ്ററില്‍ ജയനെന്ന പുരുഷ സൌന്തര്യം നിറഞ്ഞു കണ്ടപ്പോള്‍ ആഗ്രഹിച്ചു..."ജയനെ പോലെ ആകണം"..വെള്ളിത്തിരയില്‍ നിന്നും കാലം ജയനെ തുടച്ചു മാറ്റിയപ്പോള്‍ ജയന് പകരം മറ്റൊരാള്‍ സ്ഥാനം പിടിച്ചു.."മോഹന്‍ലാല്‍"
    ആഗ്രഹങ്ങള്‍ പിന്നെയും മാറി വന്നു..ഒരു രൂപ വട്ടത്തില്‍ നിസ്ക്കാര തഴമ്പും, ചുണ്ടില്‍ ചി...രിയും ബീഡി പുകയും നിറഞ്ഞു ബോട്ട് നിയന്ത്രിക്കുന്ന കരീം സായ്‌വ് ആകാനും, സീറ്റില്‍ വടി പോലെ നിവര്‍ന്നിരുന്നു ബസ്സ്‌ പായിക്കുന്ന പേരറിയാത്ത കൊമ്പന്‍ മീശ ഡ്രൈവര്‍ ആകാനും,ആകാശത്തില്‍ പാറി പറക്കുന്ന വിമാനത്തിലെ പൈലെറ്റ് ആകാനും ആഗ്രഹിച്ചു...
    പഠനം തലയില്‍ കയറിയ പ്രാഥമിക വിദ്യാഭ്യാസ കാലയളവില്‍ ആഗ്രഹം മാറി വന്നു,,
    "അമീര്‍ ഇക്കയെ പോലെ FACT-ല്‍ ഉദ്യോഗസ്ഥന്‍ ആകാനും, സിദ്ധ ചേട്ടനെ പോലെ എന്ജിനിയന്‍ ആകാനും..
    തൂവാനത്തുമ്പികള്‍ കണ്ടിറങ്ങിയപ്പോള്‍ അഭ്ര പാളികളിലെ ഗന്ധര്‍വന്‍ പത്മരാജനെ പോലെ ആയി തീരാന്‍ മോഹിച്ചു..
    നാട് മുഴുവന്‍ ഒരു മഹാ വ്യാധിയെ പോലെ പടര്‍ന്നു പിടിച്ച ക്രിക്കറ്റ്‌ ഒരു ബാറ്റിന്റെ രൂപത്തില്‍ കയ്യില്‍ വന്നപ്പോള്‍ "കപില്‍ ദേവിനെ പോലെ ആകാന്‍ തോന്നി,വിവിയന്‍ റിച്ചാര്‍ഡ്സിനെ പോലെ ആകാന്‍ തോന്നി..ഇമ്രാനെ പോലെ ആയി തീരാന്‍ തോന്നി..
    കണക്കിനെ കറുത്ത ബോര്‍ഡില്‍ ഒരു ചോക്ക് കൊണ്ട് തളച്ചിടുന്ന കാഴ്ച കണ്ടപ്പോള്‍ തോന്നി.."എനിക്ക് പൈ മാഷെ പോലെ ഒരു അദ്ധ്യാപകന്‍ ആയി തിരണമെന്നു.."
    മലയാള സാഹിത്യം മയ്യഴിപുഴയായും, നാലുക്കെട്ട് ആയും, ഖസാക്ക് ആയും പല വട്ടം എന്റെ മനസ്സില്‍ പുതിയ ആഗ്രഹം സൃഷ്ടിച്ചു..."എം.ടി.യെ പോലെ ആകാനും, എം.മുകുന്ദനെ പോലെ ആകാനും..."
    ഒരു പാട് വ്യക്തികള്‍ മനസ്സില്‍ സ്വധീനങ്ങള്‍ ചെലുത്തിയപ്പോള്‍ ഒട്ടും ആഗ്രഹം തോന്നാത്ത, ഒരിക്കലും ആയി തീരരുതെന്ന്‍ ആഗ്രഹിച്ചത് "ഒരു രാഷ്ട്രീയക്കാരന്റെ വേഷമായിരുന്നു.."എനിക്ക് ഒട്ടും യോജിക്കാത്തതിനാല്‍..
    ഒരു പാട് കാലം പിന്നിട്ടു ഒരു പുതു വര്‍ഷത്തിന്റെ പിറവി കാത്തിരിക്കുമ്പോള്‍ ഒന്ന് പിന്തിരിഞ്ഞു നോക്കുന്നു..
    ഒപ്പം സന്തോഷം തോന്നുന്നു...
    ""ആഗ്രഹിച്ചതിനെക്കാള്‍ നല്ലൊരു ഭര്‍ത്താവ്‌ ആകാനും, നല്ലൊരു അച്ചനാകനും സാധിച്ചതില്‍..."
    പിന്നെയും ആഗ്രഹങ്ങള്‍ ബാക്കി...അത് കാലത്തിനു വിട്ടു നല്കുന്നു....
    ""ആകാശത്തോളം മോഹിക്കുക..കിട്ടുന്നത് ഒരു കൈ കുടന്നയില്‍ ആയാലും ലാഭം മാത്രം..."

2015, ജൂൺ 16, ചൊവ്വാഴ്ച

ഖസാക്ക്‌ (എടമുക്ക്)

                              


                   
                                   അയാള്‍ സ്വയം രവിമാഷ് എന്നറിയുവാന്‍ ആഗ്രഹിച്ചു.അല്പം ഉന്മാദവും, അതിലേറെ ഭാവനയുടെ ലോകവും, അതായിരുന്നു രവി എന്നറിയപ്പെടാന്‍ കൊതിച്ച രാഘവന്‍ മാഷിന്റെ പ്രകൃതം..അറിയുന്നവര്‍ അദ്ദേഹത്തെ "നൊസ്സ് മാഷ്" എന്ന് വിളിച്ചു..ഒറ്റകര മുണ്ടും, തോളില്‍ നിന്ന് കാല് വരെ അയഞ്ഞു കിടക്കുന്ന ജുബ്ബയും, വളര്‍ന്നു തൂങ്ങിയ താടിയും, മുടിയും, ബീഡി കറ പുരണ്ട ചുണ്ടും, പിന്നെ പാലക്കാടന്‍ ഭാഷയും അതായിരുന്നു രവി മാഷ്..തോളില്‍ തൂങ്ങുന്ന സഞ്ചിയില്‍ ഒരു നിധി പോലെ കൊണ്ട് നടക്കുന്ന ഖസാക്കിന്‍റെ ഇതിഹാസവും, ആ നോവലില്‍ സ്വയമര്‍പ്പിച്ച ജീവിതവും..അതിലെ പ്രധാന കഥാപാത്രമായി സ്വയം മാറിയ അവസ്ഥയും..അങ്ങിനെ അയാള്‍ അധ്യാപകനായി ജോലി ചെയ്യുന്ന കുന്നംകുളം ഗവര്‍മെന്റ് യു.പി. സ്കൂള്‍ ഏകാധ്യാപക വിദ്യാലയവും, താമസിക്കുന്ന എടമുക്ക് ഖസാക്കുമായി മാറി. ചുറ്റുമുള്ള ആളുകള്‍ നൈസാമലിയും, മൈമൂനയും, അപ്പുകിളിയും, ഖാളിയാരും, അള്ളാപിച്ച മൊല്ലാക്കയും. അയാളുടെ സങ്കല്പങ്ങളില്‍ എടമുക്കിനു മുകളില്‍ ഒരു ഖസാക്കിയന്‍ വര്‍ണ്ണങ്ങള്‍ തീര്‍ത്തു..

                             ഖസാക്കിലെ (എടമുക്കിലെ) ജീവിതം അതിരാവിലെ തുടങ്ങും..എടമുക്ക് പള്ളിയിലെ കുളത്തില്‍ കബദ്ധങ്ങള്‍ നീരാടുന്ന നേരം മുന്‍പേ പ ള്ളികാട്ടില്‍ നിന്നും സ്ഥിരം ഓരിയിടുന്ന കുറുക്കന്‍ അയാളെ എന്നും പുലര്‍ച്ച വിളിച്ചുണര്‍ത്തും ..ഉണര്‍ന്ന ഉടനെ പഴയ "രയ്മോന്ട് വെല്‍" വാച്ച് എടുത്ത് കെട്ടി , അടുപ്പില്‍ ചൂട്ടു തിരികി ചായക്ക് വെള്ളം വെക്കുന്ന സമയത്ത് കാവിലെ കതിന വെടി (കൊടുങ്ങല്ലൂര്‍ കാവ്) കേള്‍ക്കും..പിന്നെ മങ്ങിയ വെളിച്ചത്തില്‍ കട്ടനും കുടിച്ച് ഖസാക്കിന്‍റെ ഇതിഹാസത്തിലെക്ക്..ആ പുസ്തകം എത്ര വായിച്ചെന്നു അയാള്‍ക്കറിയില്ല..ഓരോ വാക്കും കാണാപ്പാഠം..പിന്നെയും വായിക്കുന്നു..അയാളുടെ ജീവിതത്തില്‍ ഏറ്റവും അധികംസമയം  ചിലവഴിച്ചത് ആ പുസ്തകത്തില്‍ ആയിരുന്നു..ആ പുസ്തകമായിരുന്നു മാഷിന്‍റെ ജീവനം..ഒമ്പത് മണിയാകുമ്പോള്‍ വാടക വീടിന്‍റെ  സമീപം ഒഴുകുന്ന പെരിയാറിന്റെ കൈവഴിയില്‍ ഒരു മുങ്ങി കുളി..പിന്നെ വേഷം ധരിച്ച് സ്കൂള്‍ ലക്ഷ്യമാക്കി ഒരു നടത്തം..വഴിയില്‍ കാണുന്നവര്‍ മുഴുവന്‍ അയാള്‍ക്ക് ഖസാക്കിലെ കഥാപാത്രങ്ങള്‍..ക്ലാസ്സിലെ കുട്ടികള്‍ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികള്‍ പോലെ..കുഞ്ഞാമിനയും, കവറയും, അപ്പുകിളിയും..മറ്റും..

                         "കുഞ്ഞാമിന ഈ യെന്താ നൊണയണ...വാളന്‍പുളിയാ??"

                         "അപ്പുകിളി നീ യാ പച്ചതുള്ളന്റെ പൊറകെ പായണ്ടാ.."

കുഞ്ഞാമിന ആ ക്ലാസിലെ സീനത്ത് ആണ്.മാഷിന്‍റെ സ്നേഹവും, വാത്സല്യവും അറിയുന്ന സീനത്ത് കുഞ്ഞാമിന ആയി സ്വയം മാറും..ഉണ്ട കണ്ണുള്ള കുഞ്ഞുണ്ണി അപ്പുകിളിയും..ക്ലാസ് മുറിയില്‍ രവി മാഷ്‌ ഒരു അറിവിന്‍റെ സമുദ്രമാണ്..അറിവുകള്‍ കുട്ടികളായ ചെറു നദിയില്‍ യഥേഷ്ടം അറിവിന്‍റെ ജല സമൃദ്ധി നല്‍കുന്ന മഹാ സമുദ്രം..അത് കൊണ്ട് തന്നെ ഉന്മാദം ബുദ്ധിയില്‍ കലര്‍ന്നിട്ടും അയാള്‍ക്ക് ആ സ്കൂളില്‍ ഒരിടം ഉണ്ടായത്..ആരും ചോദിച്ചില്ല, അദ്ദേഹം ആരാണെന്നും, അദേഹത്തിനു ആരെല്ലാം ഉണ്ടെന്നും..അദ്ദേഹം ആരോടും പറഞ്ഞില്ല അയാള്‍ക്ക് പുറകില്‍ ചായം തേക്കാതെ നോവിലുറങ്ങുന്ന ഭൂതക്കാലത്തെ പറ്റി..

                      
                        സ്കൂളിന്റെ സമീപത്തെ അറുമുഖന്റെ ചായ കടയില്‍ മാഷ് വൈകുന്നേരം വന്നിരിക്കും.."മഞ്ഞ  കാജ ബീഡിയും വലിച്ച്  ഒരു ഡബിള്‍സ്ട്രോങ്ങ്‌ ചായ കുടിക്കും..അടുത്ത് റേഷന്‍ കട നടത്തുന്ന സായ്‌വ് അദ്ദേഹത്തിനു ഖാളിയാര്‍ ആയിരുന്നു..കുറേ നേരം ഇരുളുന്ന  വരെ സംസാരിച്ചിരിക്കും..വാച്ചില്‍ സമയം ആറു മണിയായാല്‍ വേഗം നടക്കും..ആ നടത്തം അവസാനിക്കും മുന്‍പ് എട്മുക്ക് ജുമാമസ്ജിദില്‍ നിന്നും മുസ്ലിയാരുടെ ബാങ്ക് വിളി കേള്‍ക്കാം..അള്ളാപിച്ച മൊല്ലാക്ക എന്ന് മാഷിന്‍റെ ഭാഷയില്‍ നാമകരണപെട്ട മുസ്ലിയാരുടെ കൂടെ പിന്നെ കുറേ നേരം..രാത്രി ഏറെ വളരുമ്പോള്‍ വേണ്ടും ഖസാക്കിന്‍റെ പുസ്തകത്തില്‍...ആര്‍ക്കും ഒരു ഉപദ്രവമില്ലാതെ ആരോടും വഴക്കിടാതെ, എല്ലാവരെയും സ്നേഹിച്ച് അയാള്‍ സ്വയം സൃഷിച്ച ഖസാക്കില്‍ മാഷ്‌ സന്തോഷം കൊണ്ട് ജീവിച്ചു..ഒരു മൈമൂന മാത്രം രവി മാഷിന്‍റെ ജീവിതത്തില്‍ കടന്നു വന്നില്ല..പലരും മൈമൂനയാകാന്‍ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും കൊതിച്ചെങ്കിലും..അതെല്ലാം തടഞ്ഞു നിര്‍ത്താന്‍ മാഷിന്‍റെ മനസ്സിനും, ശരീരത്തിനും സാധിച്ചു.


                   അന്ന്കു ന്നം കുളം  സ്കൂളില്‍ കുട പോലെ തല വിരിയിച്ചു നില്ക്കുന്ന മട്ടി മരത്തിന്‍റെ ചുവടെ പടര്‍ന്നു പന്തലിച്ച വേരുകളില്‍ കുട്ടികളെ ഇരുത്തി രവി മാഷ് ക്ലാസ്സ് ആരംഭിച്ചു.."വള്ളത്തോളിന്റെ കവിതയിലൂടെ മാഷ് സ്വയം ലയിച്ചും, കുട്ടികളെ രസിപ്പിച്ചും ഒരു യാത്ര..കുട്ടികള്‍ മാത്രമല്ല പാചകപ്പുരയില്‍ ഉപ്പ് മാവ് ഉണ്ടാക്കി കൊണ്ടിരുന്ന സത്യഭാമ ചേച്ചിയെയും, റോഡിന്‍റെ അപ്പുറത്തെ തന്‍റെ പലചരക്ക് കടയില്‍ ഇരുന്ന്‍ ബാബു ചേട്ടനും ആവോളം വള്ളത്തോളിന്റെ കാവ്യ ഭംഗി ലഭിച്ചു..ആ രസങ്ങളെ പുകയിലും, പൊടിയിലും പടര്‍ത്തി ഒരു വാഹനം വന്നു എല്ലാ ഭംഗിയും എല്ലാ രസങ്ങളും ഇല്ലാതാക്കി..അതില്‍ നിന്നും അവര്‍ പുറത്ത് വന്നു..രവി മാഷിന്‍റെ ഭാഷയില്‍ പദ്മ...രാഘവന്‍ മാഷിന്‍റെ ഭാഷയില്‍ ഭാര്യ സുഭാക്ഷിണി..പേര് അന്വര്‍ഥമാക്കി അവരുടെ വായില്‍ നിന്നും വീണ വാക്കുകള്‍.


                               "അവളെ ഞാന്‍ കൊണ്ട് പോകുന്നു...ഇനി കാണാന്‍ വരരുത്..നിങ്ങള്‍ ഖസാക്കും കെട്ടി പിടിച്ച് ജീവിച്ചോ..ജനിപ്പിക്കാന്‍ കാണിച്ച ഉത്സാഹം വളര്‍ത്താന്‍ കാണിക്കാതെ പ്രാന്തനെ പോലെ ജീവിച്ചോ..എന്റെ ജന്മം പാഴാക്കാന്‍ എനിക്ക് വയ്യ..ഞാനും പുതിയൊരാളെ കണ്ടെത്തിയിരിക്കുന്നു..ഞങ്ങളുടെ നിഴലിനെ പോലും ശല്യം ചെയ്യാന്‍ വന്നേക്കരുത്"


                 അന്ന്‍ മാഷ് തിരികെ പോകുമ്പോള്‍ കുട്ടികളും പിന്നില്‍ കൂടി..മാഷിന്‍റെ മുഖത്ത് നോക്കി അതിലൊരു കുസൃതി ചോദിച്ചു..


                                  "മാഷിന് ശരിക്കും പിരാന്ത് ആയതോണ്ടാ മാഷിന്‍റെ കെട്ട്യോളും കുട്ട്യോളും ഉപേക്ഷിച്ച് പോയത്"  

             
                  മാഷ് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല..നടക്കുമ്പോള്‍ എല്ലാവരെയും നോക്കി ചിരിച്ചു..ഖളിയാറിനോടും, അള്ളാപിച്ച മോല്ലക്കയോടും വിശേഷം പറഞ്ഞു..പിന്നെ സ്വയം സൃഷ്ടിതമായ ഖസാക്കില്‍ എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ച ദൈവങ്ങളെ സ്മരിച്ച് തന്റെ വീടിനകത്തേക്ക്..പൊട്ടി ഒഴുകുന്ന കണ്ണുകള്‍, വേദന ഇരച്ച് കയറുന്ന ഓര്‍മ്മകള്‍..ചുമരില്‍ നഷ്ടപ്പെട്ട വസന്തക്കാലം പോലെ ജീര്‍ണ്ണിച്ച വിവാഹ ഫോട്ടോ...വൃത്താകൃതിയിലുള്ള പ്ലാസ്റ്റിക് കസേരയില്‍ കറുത്ത പോട്ട് തൊട്ട് കൊച്ചരി പല്ലുകള്‍ കാണിച്ച്ചിരിച്ചിരിക്കുന്ന ഒരു കുരുന്നിന്റെ മറ്റൊരു ചിത്രം...വേദന നിറഞ്ഞ ചിത്രങ്ങള്‍.

                 അന്നാദ്യമായി മാഷ് "ഖസാക്കിന്‍റെ ഇതിഹാസം " എന്ന ജീവനാടിയെ നോക്കിയില്ല...ബീഡി പുകച്ചും, ചിന്തിച്ചും, ചുമച്ചും  നേരം കളയാന്‍ നോക്കുമ്പോള്‍പുറത്തെ നിലാവില്‍ എവിടെ നിന്നോ "അമര്‍ പ്രേം" വരികള്‍ ...

    "കുച്ച് തൊ ലോഗ് കഹേന്ഗെ, ലോഗോം കാ കാം ഹേ കെഹ്നാ..
     ചോടോ ബേക്കാര്‍ കി ബാത്തോം മേം കഹെന്‍ ബീത് നാ ജായെ രയിനാ.."

               പിന്നെ മാഷിന് പിടിച്ചു നില്ക്കാന്‍ സാധിച്ചില്ല...കണ്ണീര്‍ തുടച്ച് ബാഗില്‍ നിന്നും ആയ നിധി പുറത്ത് എടുത്തു...ആദ്യ പേജില്‍ തൊട്ടപ്പോള്‍ മാഷിനു എല്ലാ ദുഖങ്ങള്‍ക്കും മരുന്ന്‍ നല്‍കിയ പോലെ ഒരാവേശം വിരലില്‍ നിന്നും മനസ്സിലേക്ക് പടര്‍ന്നു...ആ നിര്‍വൃതിയില്‍ ''വഴിയമ്പലം തേടി" എന്ന ഒന്നാമത്തെ അദ്ധ്യായം...

       "കൂമന്‍ കൊല്ലിയില്‍ ബസ്സ്‌ ചെന്ന്‍ നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല..അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ചു ഏറു മാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതി കാണണം..""

             വരികള്‍ മുന്നോട്ട് പോകുന്തോറും രാഘവന്‍ മാഷ് രവി മാഷായി മാറി കൊണ്ടിരുന്നു..ആ സാങ്കല്പിക പരിണാമ പ്രക്രിയയുടെ ചുവട് പിടിച്ച് എട്മുക്കും പതുക്കെ ഖസാക്കായി രൂപ പരിണാമം തുടങ്ങി..അവര്‍ക്ക് മുന്നില്‍ അവശേഷിച്ച വെളിച്ചത്തിലേക്ക് ഖനീഭവിച്ച ഇരുട്ട് പടര്‍ന്ന്‍ ഖസാക്ക് ഉറങ്ങാന്‍ തുടങ്ങി.....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.....

                   

                                  

വേറിട്ട കഥാപാത്രങ്ങള്‍

ചാക്ക്ക്കാരന്‍, ഇന്ജിറ്റ് അന്തോണി, നാരായണി തള്ള...
"നടന്‍ ശ്രീരാമന്റെ വേറിട്ട കാഴ്ചകളില്‍ കാണുന്നത് പോലെ എന്റെ ബാല്യകാലത്തെ ഗ്രാമ ചിത്രങ്ങളില്‍ സജീവമായ ചില വ്യക്തികള്‍.മൂവരും സൃഷ്ടിച്ച ഭയം, അത് തന്നെയാണ് അവരുടെ ഓര്‍മ്മ ചിത്രങ്ങള്‍ക്ക് ഇന്നും മായാതെ സൂക്ഷിക്കാന്‍ കാരണമാകുന്നത്.ഇവര്‍ ഖസാക്കിലോ, മയ്യഴിയിലോ,കൂടല്ലൂരോ ജനിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ എഴുത്ത്ക്കാരന്റെ കയ്യൊപ്പ് പതിഞ്ഞ കഥാപാത്രങ്ങളായി പുസ്തക താളുകളില്‍ സ്ഥാനം പിടിക്കുമായിരുന്നു....
ചാക്ക്ക്കാരന്‍...
"ഡാ...ദേ ചാക്ക്ക്കാരന്‍ വരണുണ്ട്...ഓടിക്കോ.."
ഒരപായ സിഗ്നല്‍..മരത്തിന്റെയോ, വേലിയുടെയോ മറവില്‍ ഒളിച്ചിരിക്കുന്ന കുട്ടികള്‍ക്ക് മുന്നിലൂടെ ഒരു വലിയ ഒഴിഞ്ഞ ചാക്കുമായി തിങ്കള്‍, വ്യാഴം ദിനങ്ങളില്‍ മാത്രം നടന്നു കിഴക്ക് ഭാഗത്തേക്ക് പോകുന്ന ഒരു മനുഷ്യന്‍. തിരികെ ഉച്ചയോടെ നിറ ചാക്കുമായി..ചാക്കില്‍ നിറയെ കുറുമ്പ് കാണിക്കുന്ന കുട്ടികള്‍ ആണെന്ന അമ്മമാര്‍..
"വേഗം ഭക്ഷണം കഴിച്ചിലെങ്കില്‍ ചാക്കുക്കാരനെ വിളിക്കുമെന്ന ഭീഷണി മതി വാശിയും,കുട്ടി കരച്ചിലും അവസാനിപ്പിക്കാന്‍.."
തലയില്‍ വട്ട തലേക്കെട്ട്, ചാടി നില്ക്കുന്ന തടിച്ച വയറിനു മീതെ ഉയര്‍ത്തി കുത്തിയ മുണ്ട്, മുട്ടിനു താഴെ മുണ്ടിനെ തോല്പിച്ച് കാക്കി കളസം, കണ്ണിന്റെ മാടയില്‍ നിന്നും കീഴ് താടി വരെ തൂങ്ങി കിടക്കുന്ന മാംസളമായ ഒപ്പം വസൂരി കലയുള്ള മുഖം, വെത്തില മുറുക്കിയ ചുണ്ടുകള്‍, ഒപ്പം വേഗതയേറിയ ചലനം..ഒരു ബാലെ നര്‍ത്തകന്‍ പോലെ..എന്തായാലും എന്റെ കുട്ടിക്കാലത്തും, പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിലും ആ വ്യക്തി കുട്ടികള്‍ക്ക് ഒരു പേടി സ്വപ്നമായിരുന്നു...ചില സമയത്ത് ചാക്കില്‍ മുഴച്ച് നില്‍ക്കുന്ന തലകള്‍..കൈ കാലുകള്‍..ആ പേടിയുടെ നിറം മാറിയത് കുട്ടിത്തം മാറിയപ്പോള്‍ മാത്രമാണ്..എല്ലാ തിങ്കള്‍, വ്യാഴം ദിനങ്ങളില്‍ കോട്ടപ്പുറം ചന്തയില്‍ പോയിരുന്ന സാധുവായ ഒരു മനുഷ്യന്‍.ചാക്കില്‍ മുഴച്ച് നിന്ന മത്തങ്ങയും, കുമ്പളങ്ങയും ആരോ പറഞ്ഞുണ്ടാക്കിയ പേടി കഥകളായി പുറത്ത് വന്നപ്പോള്‍ കുട്ടികള്‍ ആ മനുഷ്യനെ ഭയന്നു. എന്തായാലും ചാക്കുക്കാരന്‍ കാലത്തിന്‍റെ പിടിയിലകപെട്ടിട്ടും കൂറെ നാള്‍ അമ്മമാരുടെ നാവുകളില്‍ വാശി കാണിക്കുന്ന കുട്ടികള്‍ക്കായി പുനര്‍ജനിച്ചു....
ഇന്ജിറ്റ് അന്തോണി...
മതില്‍ കെട്ടിന് മുകളിലും തല കാണുന്ന ആറടിയോളം ഉയരമുള്ള അന്തോണിയും കുട്ടികള്‍ക്ക് പേടി സ്വപനമായിരുന്നു..ചാക്ക്ക്കാരന്‍ എന്തായിരുന്നു അതിന്റെ എതിര്‍ രൂപമായിരുന്നു അന്തോണി..മെലിഞ്ഞുണങ്ങിയ രൂപം, കുഴിഞ്ഞ കണ്ണുകള്‍, ചെറിയ മുഖത്ത് വലിയ കൊമ്പന്‍ മീശ,പതിഞ്ഞ സംസാരവും, പെരുമ്പറ മുഴങ്ങും പോലെ ചുമയും..പതുക്കെ പതുക്കെ നടത്തം..കുട്ടികളെ കാണുമ്പോള്‍ അന്തോണി പരുങ്ങും..അതോടെ മുന്നിലുള്ള കുട്ടികള്‍ പേടിയോടെ വഴി മാറും..ഇന്ജിറ്റ് എന്ന അപരനാമം, ഇന്‍ജെക്ഷന്‍ മാറി അന്തോനിയില്‍ നിന്നും സ്വയം ഉടലെടുത്തതാണ്..കപ്പട മീശ അന്തോണി കുട്ടികളെ ഭയന്ന്‍ പരുങ്ങുന്നതാണെന്ന് വളര്‍ന്നപ്പോള്‍ എനിക്ക് തിരിച്ചറിവുണ്ടായി..എന്തായാലും അന്തോണിയും അയാളുടെ പ്രസിദ്ധമായ ചുമയും നിലച്ചിട്ട് കുറേ കാലമായി..ഇന്നോര്‍ക്കുമ്പോള്‍ ഒരു ഹാസ്യ കഥാപാത്രം മാത്രമായിരുന്നു ഇന്ജിറ്റ് അന്തോണി...
നാരായണി തള്ള..
"കരിങ്കണ്ണി തള്ള വരുന്നു..പിള്ളാരെ പോയി ഒളിച്ചിരുന്നോ "
അതിനു പുറകെ ആയിരിക്കും നാരായണി തള്ളയുടെ ആഗമനം..തള്ളയെ എല്ലാര്‍ക്കും ഭയമായിരുന്നു..തള്ള കരിങ്കണ്ണ്‍ ഇട്ടാല്‍ അത് ഫലിക്കും..അതായിരുന്നു നാട്ടു ഭാഷ്യം..അതിനു നിറം പിടിപ്പിച്ച കൂറെ കഥകളുടെ പിന്‍ബലവും..ഒരിക്കല്‍ ഒരാള്‍ നട്ട ഒരു പൂവന്‍ വാഴ കുലച്ചു..സാമാന്യം നല്ല ഒരു വാഴകുല..അത് വഴിയെ പോയ നാരായണി തള്ളയുടെ കണ്ണില്‍ പെട്ടതും നിര്‍ധോഷമായി തള്ള വാഴയുടെ ഉടമയോട്..
" വാഴകുല നിലം വരെ മുട്ടില്ലോ??"
വാഴ വെച്ച പാവത്തിന്റെ നെഞ്ചിലൂടെ ഒരു ചെറു കാറ്റ് വീശി..കരിയില പോലും വീഴാത്ത അടുത്ത പുലരിയിലെ ചെറു കാറ്റില്‍ വാഴ കുലയോടെ നിലം പൂകി.."
ഇത് നാട്ടു കഥകള്‍ ആയിരിക്കാം..എങ്കിലും പഞ്ഞി പോലെ നരച്ച മുടിയും, ചെറിയ കൂനും, പാതിയടഞ്ഞ ഒരു കണ്‍ പീലിയും, വായില്‍ മുറുക്കാനോപ്പം പതയുന്ന മുഴുത്ത തെറിയും..നാരായണി തള്ള വ്യത്യസ്തയാകാന്‍ മറ്റൊന്നും വേണ്ടായിരുന്നു...സ്നേഹത്തോടെ വിളിക്കുന്ന തെറിയില്‍ നിന്നും രക്ഷ നേടാന്‍ കുട്ടികള്‍ വഴി മാറി നടന്നതും അത് കൊണ്ട് മാത്രമായിരുന്നു..ആ നാവും നാട്ടു വര്‍ത്തമാനവും അന്യമായി..ഓര്‍മ്മകള്‍ മാത്രം ശേഷിക്കുന്നു...
എന്റെ നാട്ടില്‍ പിന്നെയും കൂറെ വേറിട്ട കാഴ്ചകള്‍ ഉണ്ടായിരുന്നു...ഇന്നത് ചിലരുടെ ഓര്‍മ്മകളില്‍ മാത്രം..ഒരു പുസ്തക താളിലും സ്ഥാനം പിടിക്കാതെപോയവര്‍..പുതിയ തലമുറയ്ക്ക് അറിയാതെ പോയവര്‍..എന്റെ ഭൂതക്കാല സ്മരണകളില്‍ നിരയുന്നവര്‍...സ്മരണകളില്‍ നിന്നും ഒരു പേനയിലെ ഊര്‍ജ്ജം ആവാഹിച്ച് എന്നെങ്കിലും ഒരു കടലാസ് താളില്‍ പുനര്‍ജന്മം കൊടുക്കാമെന്ന പ്രത്യാശയോടെ...

ഹൃദയതാളം...

             

                        ചെമ്പട കൊട്ടി തിമിര്‍ക്കുകയാണ്‌..

                          മാരാര്‍ താളത്തിന്റെ ലഹരിയില്‍ സ്വയം മറന്നു പോയിരിക്കുന്നു..അയാളുടെ ഹൃദയ താളവും ചെണ്ടയുടെ വാദ്യ ഘോഷവും ഒന്നായി തീര്‍ന്ന നിമിഷങ്ങള്‍...വിയര്‍പ്പ് ചാലിട്ട കഴുത്തില്‍ ആരെല്ലോമോ ചാര്‍ത്തിയ നോട്ടു മാലകള്‍, താളത്തിന്റെ ലഹരിയില്‍ കൈകള്‍ ഉയര്‍ത്തി ആടുന്ന ജനത്തേയൊ, പൂര പെരുമയില്‍ മുഖ പ്രസാദം കളിയാടുന്ന ദേവ സന്നിധിയോ, ആനയോ, ആല്മരമോ ഒന്നും മാരാര്‍ക്ക് കാണാന്‍ സാധിച്ചില്ല...ഇരുട്ട് നിറഞ്ഞ കണ്ണില്‍ ഒരു പ്രതി രൂപം മാത്രം."അയാളുടെ വരവും കാത്തിരിക്കുന്ന മകന്‍" ഇടയ്ക്ക് അയാളുടെ മടികുത്തില്‍  ഇരുന്ന്‍ ഒരു മൊബൈല്‍ ഫോണ്‍ അക്ഷമയുടെ മെസ്സെജ്ജുകള്‍ ഒരു വിറയല്‍ ആയി അയാളെ എന്തോ ചിലത് ഓര്‍മ്മ പെടുത്തുന്നു....അഞ്ചാം കാലം കൊട്ടി അവസാനിപ്പിച്ചതും ആരെല്ലോമോ അയാളെ പുകഴ്ത്തി പറഞ്ഞു..

                    "പെരുവനത്തിനെ കടത്തി വെട്ടിട്ടോ ഇത്തവണ"..

                       കോടി മുണ്ടും, ദക്ഷിണയും വാങ്ങി അടുത്ത വണ്ടിയില്‍ കയറി തണുത്ത ഇരുട്ടിലേക്ക് നോക്കുമ്പോള്‍ വീണ്ടും മൊബൈല്‍ ഫോണ്‍ വിറച്ചു..ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ.അരിച്ചിറങ്ങുന്ന തണുപ്പില്‍ തല മൂടിയിട്ടും..ചെവിയിലും, മുഖത്തും പതിക്കുന്ന കാറ്റിന് ഒരു മല്ലന്‍ പനിയുടെ സാമീപ്യം.

                      വീടിന്റെ പടിയെത്തുമ്പോള്‍ മുറ്റത്ത്‌ സിഗരെറ്റിന്റെ പുക..അക്ഷമയോടെ കാത്തിരിക്കുന്ന മകന് ചുറ്റും ആ ഗന്ധം..നീട്ടി വളര്‍ത്തിയ മുടി കൈകള്‍ കൊണ്ട് കോതി ജീന്‍സിനെ അരയ്ക്ക് താഴെ ഉറപ്പിച്ച് ബാഗുമായി പോകാന്‍ തയ്യാറായി മാരാരുടെ പുതു ജനറേഷന്‍ പ്രതിരൂപം..

               "..പിന്നെ അടുത്ത ആഴ്ച കുറച്ച് പൈസ വേറെ വേണ്ടി വരും..സ്റ്റഡി ടൂര്‍"

                   വിയര്‍പ്പില്‍ കുതിര്‍ന്ന നോട്ടുകള്‍ വാങ്ങി മകന്‍ ചെണ്ടയുടെ നേരെ അവജ്ഞയോടെ ഒന്ന് നോക്കി..ഒന്നും പറയാതെ ഇരുട്ടിലേക്ക്‌ നടന്നു..

             "മോനെ അമ്മയുടെ അനുഗ്രഹം വാങ്ങി പോടാ..നാളെ പരീക്ഷ അല്ലേ??

               മറുപടി ഇരുട്ടില്‍ നിന്നും ഒരു തീപ്പെട്ടി പ്രകാശം..ഒപ്പം എരിയുന്ന സിഗരെറ്റിന്റെ പുകയും..പിന്നെ ഒരു ചുമയും ,കാറി തുപ്പലും..ഒരച്ഛന്റെ പ്രതീക്ഷകള്‍ക്ക് നേരെ..
മാരാര്‍ ചുമരിലെ ഫോട്ടോയിലെക്കും, ഇരുട്ടില്‍ വളര്‍ന്നു നില്‍ക്കുന്ന തുളസി ചെടികളിലെക്കും മാറി മാറി നോക്കി...മഞ്ഞുതിര്‍ന്ന മകരം, ഉത്സവങ്ങള്‍ നിറഞ്ഞ കാവുകള്‍, ചെണ്ടയുടെ താള ഭേദങ്ങള്‍...നോട്ടു മാലകള്‍, പുകഴ്ത്തലുകള്‍, മകന്‍ പഠിച്ച് വലിയ നിലയിലെത്തുന്ന കാലം..സ്വപ്നത്തില്‍ കൂറെ സഞ്ചരിച്ച് അടുത്ത പ്രഭാതത്തില്‍ മാരാര്‍ ഉറക്കമുണര്‍ന്നു..കാലിന്റെ പെരു വിരല്‍ മുതല്‍ ശിരസ്സ് വരെ കത്തി ജ്വലിക്കുന്ന പനിയുമായി..കൂറെ നേരം പൊടി പിടിച്ച കരിമ്പടം പുതച്ച് കട്ടിലില്‍ തന്നെ ഇരുന്നു.

                    പിറ്റേന്ന് ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ കാവില്‍ പഞ്ചവാദ്യത്തിന്റെ പ്രാമാണ്യം, മകന് അടുത്ത ആഴ്ച കൊടുക്കേണ്ട തുക ഇതെല്ലാം ഓര്‍മ്മയില്‍ വന്നപ്പോള്‍ അയാള്‍ ചാടിയുണര്‍ന്നു.

                 ചുക്കും, തുളസിയിലയും, കുരുമുളകും ചേര്‍ന്ന ഒരു കടുംകാപ്പി...മകര പനിയെ തുരത്താന്‍ അത് തന്നെ ധാരാളം..പിന്നെ ഒരല്പം പൊടിയരി കഞ്ഞി..ചൂടോടെ.
കാപ്പിയുമായി തലേന്ന് കൊട്ടി തിമിര്‍ത്ത പൂരം കാണാനായി ടെലിവിഷന്‍ തുറന്നപ്പോള്‍ കോഴിക്കോട് നടക്കുന്ന ചുംബന സമരത്തിന്‍റെ തല്‍സമയം..സദാചാരവാദം വെല്ലുവിളിച്ച് പുതു തലമുറയിലെ കുട്ടികള്‍..

                 ബഹളങ്ങള്‍ക്കും, ആക്രമങ്ങള്‍ക്കും നടുവില്‍ ഒരു പെണ്‍കുട്ടിയെ ചേര്‍ത്ത്‌ പിടിച്ച് ചുംബിച്ച് നില്‍ക്കുന്ന ചെറുപ്പക്കാരനെ കണ്ട് മാരാരുടെ ഹൃദയ ചെണ്ട ദ്രുതഗതിയില്‍ താളമിട്ടു തുടങ്ങി..അയാള്‍ ധരിച്ചിരിക്കുന്ന വില കൂടിയ വസ്ത്രങ്ങള്‍ക്ക് മാരാരുടെ വിയര്‍പ്പ് മണം...ഏതോ ഒരു എതിരാളിയുടെ കൈ ചൂടില്‍ മൂക്ക് പൊട്ടി ഒലിച്ചിറങ്ങിയ സ്വന്തം രക്തം..ബഹളത്തിനിടയില്‍ ആക്രമിക്കപ്പെടുന്ന ചെറുപ്പക്കാരനും, ചെറുപ്പക്കാരിയും..അയാളുടെ നെഞ്ചിലെ താളമുയരാന്‍ തുടങ്ങി..ആ ഹൃദയതാളം അഞ്ചാം കാലത്തിന്റെ പരിമിധിയും കടന്ന്‍ ഒരു വന്യ താളമായി മാറാന്‍ തുടങ്ങി..കടും കാപ്പി നിലത്ത്‌ വീണു ഒഴുകി ഒരു ചോര ചാലായ്...അതിന്‍റെ ചൂടില്‍ ഒരു ഉറുമ്പ് കൈക്കാലുകള്‍ പിടച്ച് ശ്വാസം കിട്ടാതെ ഹൃദയം നിലച്ച് പിടഞ്ഞ് പ്രാണന്‍ വെടിഞ്ഞു..അതിനടുത്തായി നിശച്ചലനായി മാരാരും..

                 മുറിയില്‍ മൂലയില്‍ ഇരുന്ന ചെണ്ട സ്വയം താളമിട്ട് ഒന്ന് തേങ്ങി.
ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ കാവില്‍ നാളെ മേള പ്രാമാണ്യം ഓരോഴിവായി മാറും.കേമനായ മാരാര്‍ ഒരോര്‍മ്മയും...താള വിസ്മയം നിലച്ചത് ചര്‍ച്ചകളില്‍ ചൂടുള്ള ഒരു വാര്‍ത്തയും....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
                  

കുഴിവെട്ടുക്കാരന്‍....


                         
                       ആകാശത്തിനു മുകളില്‍ ദിവസങ്ങളായി ഉരുണ്ടു കൂടി നിന്ന കറുത്ത മേഘങ്ങള്‍ക്കിടയില്‍ ഒരു വെള്ളിടി മുഴങ്ങിയതോടെ തുലാവര്‍ഷം പെയ്തിറങ്ങാന്‍ തുടങ്ങി..കുഴിവെട്ടുക്കാരന്‍ ആശുപത്രിയുടെ വൃത്തി ഹീനമായ  വരാന്തയില്‍ മുഴിഞ്ഞ പനമ്പ് തട്ടികയുടെ മറ പറ്റി കാത്തിരുന്നു.ഒരു പനയോല കഷ്ണം അടര്‍ത്തിയെടുത്ത് കാല്‍ നഖത്തിനുള്ളില്‍ നിന്നും ചുവന്ന ചെളി മണ്ണ്‌ കുത്തിയെടുത്ത് മഴവെള്ളത്തില്‍ ഒഴുക്കി കൊണ്ട്..

"മറിയാമ്മ ചേച്ചിയ്ക്ക് വേണ്ടി കുഴിച്ച ആറടി നീളം കുഴിയിലെ മണ്ണ്..ചുവന്ന മണ്ണ്.."

"അതെ..ബ്ലീഡിംഗ് നില്കുന്നില്ല....ബ്ലഡ്‌ വേണം..ഓ നെഗറ്റീവ്.."

കണ്ണില്‍ ചോരയില്ലാത്ത വാക്കുകള്‍ പോലെ കുഴിവെട്ടിയുടെ നെഞ്ചില്‍ വീണു ആ വാക്കുകള്‍...എഴുന്നേറ്റ് മഴയിലേക്ക്‌..കുറച്ച് മുന്നില്‍ റോഡിനു സമീപം കുരിശടിയില്‍ കണ്ട തിരു സ്വരൂപത്തിന്റെ കണ്ണുകളിലെ അതെ ദൈന്യത കുഴിവെട്ടുക്കാരന്റെ കണ്ണിലും നിഴലിച്ചു...

"പൊന്നിന്‍ കുരിശ്‌ മുത്തപ്പാ ആപത്ത്‌ വരുത്തരുതേ....അവളെ കാത്തു കൊള്‍ക.."

നനഞ്ഞ് കുളിച്ച് ഇടവക പള്ളിയില്‍ ചെന്ന്‍ വികാരിയച്ചനെ കാത്തിരുന്നു..
അച്ചന്‍ കുംബാസര കൂട്ടിലാണ്‌..ആരോ കുംബാസരിക്കുന്നു..അയാള്‍ ഓര്‍ത്തു..

"ഈയിടെ ഇടവക പള്ളിയിലെ ആളുകള്‍ക്ക് കുംബാസാരം ഒരിച്ചിരി കൂടുതലാ"

പത്ത്‌ കല്പനകള്‍...അതില്‍ ഒന്ന് തെറ്റിച്ചാല്‍ ഉടന്‍ കുമ്പസാരം..എന്നാല്‍ തെറ്റിക്കുന്നതില്‍ ആണും പെണ്ണും വ്യത്യാസമില്ലാതെ മല്‍സരം.."

അച്ചനോട് കാര്യം പറഞ്ഞപ്പോള്‍ അച്ചന്‍റെ കണ്ണില്‍ രൂപകൂട്ടില്‍ നില്കുന്ന ക്രൂശിത രൂപത്തിന്റെ അതെ ഭാവം..ഒരു മാമോദീസ, ഒരു കല്യാണം അതിന്റെ കാര്‍മ്മികത്വം..മണിക്കുന്നിലെ കുര്യച്ചന്‍ മുതലാളിയ്ക്ക് ഓ നെഗറ്റീവ് രക്തമാണ്..

അച്ചന്‍റെ അറിവില്‍ നിന്നും കിട്ടിയ ആവേശത്തില്‍ കുര്യച്ചന്‍ മുതലാളിയെ തേടി..

കണ്ടു..മദ്യം കലര്‍ന്ന കണ്ണുകളുമായി ..കാര്യം പറഞ്ഞപ്പോള്‍ അയാള്‍ കുഴിവെട്ടിയെ ആട്ടി പായിച്ചു.."അയാളുടെ മണി മാളികയിലെ വെണ്ണക്കല്‍ മണ്ഡപത്തില്‍ കണ്ട കര്‍ത്താവിന്റെ കണ്ണുകളില്‍ മുന്‍പ്‌ കണ്ട ദൈന്യത..പക്ഷെ അയാളുടെ കണ്ണുകളില്‍ കണ്ടത്‌ വെറുപ്പ്‌..കുലമഹിമയുടെ ധാര്‍ഷ്ട്യം.

"ക്നാനയില്‍ നിന്നും നേരിട്ട് വന്ന കുടുംബമാ..എന്റെ ചോര കണ്ട ചെരുപ്പുകുത്തിയ്ക്കും കുഴിവെട്ടികള്‍ക്കും കൊടുക്കനുള്ളതല്ല..ഇറങ്ങി പോടാ"..

ഒടുവില്‍ ചുമട്ടുക്കാരന്‍ അലിയുമായി അയാള്‍ ആശുപത്രിയിലെത്തി..അലിയുടെ രക്തം ആവശ്യമായി വന്നില്ല..അയാളെ കാത്ത്‌ രണ്ടു വെളുത്ത തുണി കെട്ടുകള്‍..
ഒന്നില്‍ കൈകാലുകള്‍ കുടഞ്ഞ് അമ്മയെ തേടി ഒരു പിഞ്ചു പെണ്‍കുഞ്ഞ്...മറ്റൊരു വെള്ള തുണിയില്‍ അയാളുടെ ഭാര്യ..നിത്യ നിദ്രയില്‍...
കനത്ത മഴയിലും അയാള്‍ തളര്‍ന്നില്ല..കൂട്ടിനു സന്തത സഹചാരിയായ ചെറുക്കന്‍..

വെട്ടിയ കുഴിയില്‍ ഭാര്യയുടെ നിശ്ചല ദേഹം എടുത്ത്‌ വെക്കുമ്പോള്‍ കൈകള്‍ തളര്‍ന്നില്ല..അന്ത്യ ചുംബനം നല്‍കുമ്പോള്‍ ചുണ്ടുകള്‍ വിരച്ചില്ല..ആര്‍ത്ത് കരയുന്ന കുഞ്ഞിനെ ചേര്‍ത്ത്‌ പിടിച്ച് കര്‍ത്താവിന്റെ തിരു രൂപത്തില്‍ നോക്കിയപ്പോള്‍ കാല്‍വരിയില്‍ ക്രൂശിതനായ ദൈവപുത്രന്റെ അതെ ദൈന്യത...
അന്ന് രാത്രി ആകാശ സീമയില്‍ ഒരൊറ്റ നക്ഷത്രം മാത്രം..അയാള്‍ തളര്‍ന്നു ഉറങ്ങുന്ന കുഞ്ഞിനെ നോക്കി..നക്ഷത്രത്തെയും നോക്കി..മനസ്സ്‌ മന്ത്രിച്ചു...ഇനി നീ മാത്രം.....

കാലം ചിലപ്പോള്‍ ഒരു ഇന്ത്രജാലക്കാരനെ പോലെയാണ്..പിഞ്ചു കുഞ്ഞ് പിച്ച വെച്ചതും, "അപ്പാ" എന്ന് വിളിച്ചതും, മാമോദീസ നടന്നതും, ആദ്യ കുര്‍ബാന കൈ കൊണ്ടതും, പുതിയ ഉടുപ്പിട്ട് ബാഗുമായി പള്ളികൂടത്തില്‍ പോയതും, ആള്‍ താരയില്‍ നിന്ന്‍ കുര്‍ബനകളില്‍ പാടാന്‍ തുടങ്ങിയതും കണ്ണടച്ച് തുറക്കുന്ന  വേഗത്തില്‍ ആയിരുന്നു..അയാള്‍ ശവ്കുഴിവെട്ടിയതും,റബ്ബര്‍ വെട്ടിയതും, പശുവിനെ വളര്‍ത്തിയതും ജീവിച്ചതും ആ മാലാഖ കുട്ടിയ്ക്ക് വേണ്ടിയായിരുന്നു..ഒരിക്കല്‍ ഒരു നിലാവുള്ള രാത്രിയില്‍ അപ്പന്‍റെ നെഞ്ചില്‍ കിടന്ന്‍ അവള്‍ പറഞ്ഞു..

"എനിക്ക് പഠിച്ച് പഠിച്ച് ഒരു ഡോക്ടര്‍ ആകണം....എന്റെ അമ്മയെ പോലെ ഇനിയാരും ചോര വാര്‍ന്നു മരിക്കാന്‍ പാടില്ല..

അത് കേട്ട് അയാള്‍ അകാശത്തിലേക്ക്  നോക്കി..പൂര്‍ണ ചന്ദ്രന്‍ ഒരു പൂവ്‌ പോലെ അയാളെ നോക്കി ചിരിച്ചു...
ഒരിക്കല്‍ സന്തത സഹചാരിയായ ചെറുക്കന്‍ (അവന്‍ ഇന്ന് വളര്‍ന്ന് വലിയ ഒരു യുവാവാണ്.)അയാളോട് പറഞ്ഞു..

''കുഞ്ഞൊരു പൂമ്പാറ്റ കുട്ടിയാണ്..മാലാഖ കണ്ണുകള്‍ ഉള്ള പൂമ്പാറ്റ.."
കുറച്ച് നാള്‍ കഴിഞ്ഞ് ഒരു പ്രഭാതത്തില്‍ മറപുരയില്‍ നിന്നും കുഞ്ഞ് നിലവിളിച്ചു..അയാള്‍ ചെല്ലും മുന്‍പ്‌ അയലത്തെ ചേടത്തി എത്തിയിരുന്നു..കുഞ്ഞിനെ ചേര്‍ത്ത്‌ പിടിച്ച് അവര്‍ അയാളോട് പറഞ്ഞു..

"വയസ്സ് അറിച്ചു"

ഉമ്മറത്തെ കോലായിലെ കര്‍ത്താവിന്റെ തിരു രൂപത്തില്‍ ഒരു തിളക്കം അയാള്‍ ദര്‍ശിച്ചു..അന്ന്‍ രാത്രി തനിച്ച് കോലയിയില്‍ കിടക്കുമോള്‍ പൂര്‍ണ ചന്ദ്രികയില്‍ ഒരു ചുവപ്പ് നിറം കണ്ടു..അത് പടര്‍ന്ന്‍ പന്തലിച്ച് ചന്ദ്രികയെ ചുകപ്പിലാഴ്ത്തി..

പിറ്റേന്ന് അയാള്‍ ടൌണില്‍ പോയി മടങ്ങുംവഴി കുഞ്ഞിനു വേണ്ടി ഒരു മൊട്ടു കമ്മലും അര പവന്‍ തൂക്കമുള്ള നൂല് മാലയും വാങ്ങി..സ്വര്‍ണ്ണം കുഞ്ഞിനെ വീണ്ടും സുന്ദരിയാക്കി..

"കുഴിവേട്ടുകാരന്റെ മോള്‍ക്ക്‌ നല്ല ചന്തമാ...അവള്‍ നന്നായി പഠിക്കും, നന്നായി പാടും,നന്നായി പടം വരയ്ക്കും..അവള്‍ മിടുക്കിയാകും.."

ഇതെല്ലാം കേള്‍ക്കുമ്പോള്‍ കുഴിവെട്ടുക്കാരന്‍ തിരു രൂപത്തില്‍ നോക്കും, ആ കണ്ണുകള്‍ നോക്കി നിര്‍വൃതി പൂകും...മകള്‍..തന്റെ മകള്‍..കുഴിവെട്ടുക്കാരന്റെ മകള്‍..

കുഴിവേട്ടുക്കാരന്റെ കൊച്ചിനെ കാണ്മാനില്ല...തീ പോലെ വാര്‍ത്ത പടര്‍ന്നു..സ്കൂള്‍ വിട്ട് പോരും വഴി പ്ലാന്റേഷന്‍ പരിസരം വരെ കണ്ടവരുണ്ട്..തകര്‍ന്ന മനസ്സുമായി കുഴിവെട്ടുക്കാരന്‍ ചില നാട്ടുക്കര്‍ക്കൊപ്പം തോട്ടങ്ങളും, തൊടികളും, കാടും,മേടും നടന്നു അന്വേക്ഷിച്ചു..രാത്രിയില്‍ പന്തം കൊളുത്തി തിരഞ്ഞു..കാണാന്‍ കഴിയാതെ വന്നപ്പോള്‍ അയാള്‍ തളര്‍ന്നു..തിരു രൂപത്തിനു മുന്നില്‍ കരളുതിര്‍ന്ന്‍ പ്രാര്‍ഥിച്ചു..സന്തത സഹചാരിയായ യുവാവ്‌ അയാളെ താങ്ങി വീട്ടില്‍ എത്തിച്ചു..പാതി രാത്രി പോലിസ്‌ വന്നു..അവരും കണ്ടെത്തിയില്ല..ഊഹാപോഹങ്ങള്‍ ഉറക്കമില്ലാത്ത നാട്ടുക്കാരുടെ നാവില്‍.."പുലി പിടിച്ചതെന്ന്‍ ചിലര്‍..തട്ടി കൊണ്ട് പോയതാകുമെന്നു മറ്റു ചിലര്‍..ചന്ദ്രിക പിറക്കാത്ത ആ കറുത്ത രാത്രിയില്‍ മഴ തകര്‍ത്ത്‌ പൈയ്തു..ഒപ്പം കുഴിവെട്ടുകാരന്റെ നെഞ്ചിനുള്ളിലും..വേദന നിറഞ്ഞ ദുഖമഴ....

പിറ്റേന്ന് പുലര്‍ച്ച..

തേടിയിറങ്ങിയ സംഘം കടുവകുന്നിന്റെ താഴ്‌വരയില്‍ ഒരു സ്കൂള്‍ ബാഗ്‌ കണ്ടെത്തി..കുറച്ച് ദൂരെ ഒരു പാവാട, പിന്നെ സ്കൂള്‍ യൂണിഫോം ഷര്‍ട്ട്..ഒടുവില്‍ പൊന്ത കാട്ടില്‍ നഗ്നമായ നിലയില്‍ ഒരു പിഞ്ചു ശരീരം...ഏതോ ദ്രോഹികള്‍ പിച്ചി ചീന്തിയ കുഴിവെട്ടുക്കാരന്റെ സ്വപ്‌നങ്ങള്‍..കണ്ടവരുടെ കരളയിക്കുന്ന ചിത്രങ്ങള്‍...അവിടെ കണ്ട ഒരു കീറിയ പുസ്തക താളില്‍ വടിവാര്‍ന്ന കൈ അക്ഷരങ്ങള്‍..

"my father is my inspiration and he is my hero"

കനത്ത മഴയിലും കുഴിവേട്ടുക്കാരന്‍ തളര്‍ന്നില്ല..അയാളും,യുവാവും ചേര്‍ന്ന്‍ കുഴി വെട്ടി..അന്ത്യ ചുംബനം നല്‍കുമ്പോള്‍, കുഴിയിലേക്ക്‌ എടുത്ത്‌ വെക്കുമ്പോള്‍, പച്ച മണ്ണ് വാരി കുഴി മൂടുമ്പോള്‍ അയാള്‍ കരഞ്ഞില്ല..ഏതോ ഒന്ന് നിശ്ചയിച്ച്...ആ കണ്ണുകള്‍ തിരു രൂപത്തില്‍ നോക്കിയില്ല..അന്ന് രാത്രി കോലയിയില്‍ കിടക്കുമ്പോള്‍ അയാള്‍ കണ്ടു..പൂര്‍ണ്ണ ചന്ദ്രികയെ കാര്‍മുകില്‍ മൂടി മറയ്ക്കുന്നത്..അന്ന് രാത്രി പിന്നെ ആരും ചന്ദ്ര ബിംബത്തെ കണ്ടില്ല...

രണ്ടു ദിവസം കഴിഞ്ഞു പോലിസ്‌ കുഴിവേട്ടുക്കാരന്റെ മകളെ കൊന്നവനെ കണ്ടെത്തി..ഒരു നൂല് മാല വില്‍ക്കാന്‍ ശ്രമിക്കുബോള്‍..ആ വാര്‍ത്തയും കുഴിവെട്ടുക്കാര്നെ തകര്‍ത്തു..കൂടെ നടന്നവന്‍,സ്വന്തം നിഴലായ് കൂടെ നടന്നവന്‍, മകളെ കാണാതെ ആയപ്പോള്‍ പോലും തന്റെ ഒപ്പം തേടിയിറങ്ങിയ സന്തത സഹചാരി..അവനായിരുന്നു..ക്രൂരനായ കൊലയാളി. .പിഞ്ചു ശരീരം കീറി മുറിച്ച അവനെ കാണാന്‍ അയാള്‍ ചെന്നില്ല..കോടതിയിലും പോയില്ല..അന്ന് മുതല്‍ അയാള്‍ ആരോടും സംസാരിച്ചില്ല..പള്ളിയും, കുഴിവെട്ടും മാത്രമായി അയാളുടെ ലോകം..തിരു രൂപത്തിന്റെ കണ്ണുകളിലെ ദൈന്യത അയാളില്‍ ചിലര്‍ കണ്ടു..താടിയും മുടിയും നീട്ടി വളര്‍ത്തി അയാള്‍ അലഞ്ഞു..ഒരാളുടെ ചോദ്യത്തിനും ഉത്തരം നല്‍കാതെ..
.
കാലം കൊലപാതകിയെ പരോളിന്റെ രൂപത്തില്‍ പുറത്തിറക്കി..അവന്‍ ആ നാട്ടിലേക്ക്‌ തന്നെ..ആരെയും ഭയക്കാതെ..അവന്റെ വഴിയില്‍ വരാതെ പാവം കുഴിവെട്ടുക്കാരന്‍..ജയില്‍ ഒരുവനെ കൂടുതല്‍ കരുത്തന്‍ ആകുമെന്ന പൊതു തത്വം അവിടെ യഥാര്‍ഥമായ പോലെ..അവന്‍ വന്നതിനു ശേഷം കുഴിവെട്ടുക്കാരന്‍ ഉറങ്ങിയില്ല..നാട്ടുക്കാര്‍ ഒന്നടക്കം പറഞ്ഞു..

"അവനു പ്രാന്താ....പെണ്ണും കോച്ചും പോയതിന്റെ പ്രാന്ത്.."

പക്ഷെ അന്ന്‍ വൈകീട്ട് കുഴിവെട്ടുക്കാരന്‍ തിരു രൂപത്തിനു മുന്നില്‍ കുറെ നേരം പ്രാര്‍ഥിച്ചു...ആ കണ്ണുകളില്‍ നോക്കി ഇരുന്നു..ആരുടെയും ചോദ്യത്തിന് ഉത്തരമേകാതെ...

കടുവ കുന്നിന്റെ നെറുകയില്‍ പരോളില്‍ ഇറങ്ങി തിരിച്ചു പോകുന്നതിന്റെ ആഘോഷം..ഒഴിച്ച് കൊടുത്ത മദ്യം ആര്‍ത്തിയോടെ കുടിച്ച് തീര്‍ത്ത് അവന്‍..അവന്റെ നിഴലിനു പിന്നില്‍ താടിയും, മുടിയും നിറഞ്ഞ ഒരു രൂപം പ്രത്യക്ഷമായി..കാല്‍വരിയില്‍ കുരിശില്‍ മരിച്ച ദൈവപുത്രന്റെ തിരു രൂപം പോലെ..മദ്യപിച്ച് ലക്ക്‌ കെട്ട അവന്റെ നെഞ്ചില്‍ ചവിട്ടി നിന്ന് ആ രൂപം,അലറി..

"ഇതെന്റെ കോടതി..ഞാന്‍ വാദി, ഞാന്‍ വിധി കര്‍ത്താവ്, ഞാന്‍ തന്നെ ആരാച്ചാര്‍, ഞാന്‍ തന്നെ കുഴിവെട്ടി..നാടന്‍ തോക്കില്‍ നിന്നും രണ്ടു വട്ടം ശബ്ദമുയര്‍ന്നു..അന്ന് രാത്രി കുഴിവെട്ടുക്കാരന്റെ വീട്ടിലെ രൂപകൂട്ടില്‍ ഒരു തെളിച്ചം കണ്ടു..അന്ന് രാത്രി കോലയിയില്‍ കിടക്കുബോള്‍ ചന്ദ്രിക ഒരു സൂര്യ കാന്തി പൂവ്‌ പോലെ പുഞ്ചിരിച്ചു..അന്ന് രാത്രി കുഴിവെട്ടുക്കാരന്‍ സുഖമായ്‌ ഉറങ്ങി...

അടുത്ത പ്രഭാതത്തില്‍ കുഴിവെട്ടുക്കാരന്‍ ഒരു തെമ്മാടി കുഴി വെട്ടി..പലരും ചോദിച്ചിട്ടും ഉത്തരം ഉണ്ടായില്ല..കുഴിവേട്ടിയോരുക്കി പെയ്യാന്‍ കാത്ത് നില്‍ക്കുന്ന മഴമേഘങ്ങള്‍ നോക്കി,തിരു രൂപത്തിന്റെ കണ്ണുകളില്‍ നോക്കി, വികാരിയച്ചനെ നോക്കി കണ്ണുകളാല്‍ വിട ചൊല്ലി നാടന്‍ തോക്കുമായി അയാള്‍ നടന്നകന്നു..നിയമത്തിന്റെ മുന്നിലേക്ക്‌..ഒരു വിലങ്ങിനെ, ഒരു തടവറയെ ലക്ഷ്യമാക്കി..

അപ്പോള്‍ അയാള്‍ക്ക് പുറകില്‍ ആകാശം ഇരുണ്ട് കൂടുകയായിരുന്നു...ഒരു കള്ള കര്‍ക്കിടക മഴയെ ഉള്ളിലൊളിപ്പിച്ച്........
story courtesy :- the great man sankara narayanan, (krishnapriya's father)

അതിര്‍ത്തികള്‍ ഇല്ലാതിരുനെങ്കില്‍.....

             
                   
                   "കറാച്ചി ജിന്ന ഇന്റര്‍നാഷണല്‍" വിമാനത്താവളത്തില്‍ എമിരേറ്റ്സ് എയര്‍വെയ്സ് വിമാനത്തില്‍ വന്നിറങ്ങിയപ്പോള്‍ വിരലില്‍ നിന്നും തല വരെ ഒരു വിറയല്‍ പടര്‍ന്നു..നല്ല അയല്‍ക്കാരല്ലാത്ത രണ്ടു രാജ്യങ്ങള്‍..അതിലൊരു രാജ്യത്തിന്റെ മലയാളി പരിവേഷത്തില്‍ ഞാന്‍..വിമാനത്തില്‍ കണ്ട അതെ തുറിച്ചു നോട്ടമായിരുന്നു എനിക്ക് കറാച്ചിയിലും ലഭിച്ചത്..ഉദ്യോഗസ്ഥര്‍ മുതല്‍ ക്ലീനിംഗ് ജോലിക്കാര്‍ വരെ നോക്കി..ആ നോട്ടത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലായിരുന്നു..

"നിനെക്കെന്താ പാകിസ്താനില്‍ കാര്യം??" "റോ" അയച്ച ചാരന്‍??

                മനുഷ്യന്‍ എല്ലായിടത്തും ഒന്ന് പോലെ തന്നെ..ഈ പാകിസ്ഥാനി സഹോദരന്‍ നാളെ ഞങ്ങളുടെ കൊടുങ്ങല്ലൂര്‍ നഗരത്തിലൂടെ നടന്നാല്‍ ഇതേ സംശയ കണ്ണുകള്‍, എന്റെ കണ്ണുകള്‍ അടക്കം അവനെ പൊതിയില്ലേ??

തീര്‍ച്ചയായും..

              എമിഗ്രേഷന്‍ ഒരു നീണ്ട ചടങ്ങ് തന്നെ ആയിരുന്നു..കൊച്ചി വിമാനത്താവളത്തില്‍ ഇടയ്ക്ക് അനുഭവപെടുന്ന അതേ അവസ്ഥ. പേര് വായിച്ചും, വിസ നോക്കിയും, പാസ്പോര്‍ട്ട് പല വട്ടം മറിച്ച് നോക്കിയും,സ്കാന്‍ ചെയ്യാന്‍ പ്രധാന പേജ് ഉരച്ച് നോക്കിയും, പിന്നെയും മുഖത്ത് നോക്കിയും,

"തും കിതര്‍ ജാത്താ ഹേ..കൊണ്സി കമ്പനി ഹേ.."

             എല്ലാം വിസയില്‍ ലേഖനം ചെയ്തിട്ടും ചോദ്യങ്ങള്‍..മിത്സുബിഷി ഹെവി ഇന്ടസ്ട്ര്യിയില്‍ ആണെന്നും, സിന്ദ് നൂരിയാബാദ് പവര്‍ കമ്പനിയുടെ 100 മെഗാവാട്ട് ഗ്യാസ് ടര്‍ബൈന്‍ കമ്മീഷന്‍ ചെയ്യാന്‍ വന്നതാണെന്നും, പല വട്ടം പറഞ്ഞപ്പോള്‍ പാസ്പോര്‍ട്ടില്‍ സീല്‍ പതിച്ചു..അങ്ങിനെ പാക്കിസ്ഥാന്‍ എന്ന അയല്‍രാജ്യം എന്നെ സ്വാഗതം ചെയ്യ്തു..ജിന്ന എയര്‍പോര്‍ട്ടിന്റെ പുറത്ത് എന്റെ സാരഥി കാത്തിരിക്കുന്നുണ്ടായിരുന്നു..എന്റെ നെയിം കാര്‍ഡ് തല തിരിച്ചു പിടിച്ചു..ഒരു ടിപ്പിക്കല്‍ പത്താന്‍...കണ്ണുകള്‍ ...നീണ്ട കുര്‍ത്തയും, പൈജാമയും..തടിയും, താടിയും..എനിക്ക് അയാളെ കണ്ടു പിടിക്കാന്‍ സാധിച്ചില്ല..പക്ഷെ അയാള്‍ക്ക് സാധിച്ചു..ഇറങ്ങിയവരില്‍ അവന്റെ ഭാഷയില്‍ ഒരേയൊരു മലബാറി ഞാന്‍ മാത്രം..

            കറാച്ചി ഹൈദ്രാബാദ് m9 മോട്ടോര്‍ വേയിലൂടെ പാക്‌ സുസുക്കി ജിമ്നി വാനില്‍ കറാച്ചിയുടെ വ്യാവസായിക മേഘലകള്‍ പിന്നിട്ടു ഡ്രൈവര്‍ ജാവേദിന്റെ ഉര്‍ദു ഗാനവും ആസ്വദിച്ച് നൂരിയാബാദ് ലക്ഷ്യമിട്ട്..കറാച്ചി വിട്ടതും പിന്നെ സിന്ധിലെ കൃഷിയിടങ്ങള്‍..സിന്ധു നദി ഫലപൂയിഷ്ടമാക്കി പട്ടാണി കര്‍ഷകര്‍ക്ക് കരിമ്പും,ചോളവും,ഗോതമ്പും വിളയിക്കാന്‍ ഒരുക്കിവെച്ച ഭൂമിയിലെ സ്വര്‍ഗ്ഗം..ട്രാക്ടറുകള്‍ ഉഴുത് മറിച്ച് സ്വര്‍ണ്ണം വിളയിക്കാന്‍ തയ്യാറാക്കി വെച്ച സ്വര്‍ണ്ണ നിറമുള്ള സിന്ധിലെ മണ്ണ്...ജാവേദിന്റെ ജിമ്നി ദുംബ നഗരവും കടന്നു മാലിര്‍ നദിയിലെ പാലങ്ങള്‍ മറികടന്ന്‍ 190 കിലോമീറ്റര്‍ സഞ്ചരിച്ച് കാലു നദി തീരത്തുള്ള കൊച്ചു നഗരത്തില്‍.."നൂരിയബാദ്"

           ദീര്‍ഘ ദൂര യാത്ര വയറിനെ കത്തി ജ്വലിച്ചപ്പോള്‍ ജാവേദ് എന്നെ നയിച്ചത് ഒരു അവിസ്മരണീയമായ കാഴ്ചയിലേക്ക് ആയിരുന്നു..ഞാന്‍ ഒരു "മലയാളി അവന്‍റെ ഭാഷയില്‍ "മല്‍ബാരി" ആണെന്ന തിരിച്ചറിവിന്‍റെ പുറത്തായിരിക്കണം ജാവേദ്‌ എന്നെ ആ സ്ഥലത്തേക്ക് കൊണ്ട് പോയത്.അലി ബാബ സി.എന്‍.ജി. പമ്പിന്റെ സമീപത്ത് ഇംഗ്ലീഷ് ഭാഷയിലും, ഉര്‍ദുവിലും നിലാവിന്റെയും നക്ഷത്രതിന്റെയും തിളക്കത്തില്‍ "മലബാറി ഹോട്ടല്‍". വിസ്വസിക്കനകാതെ അകത്ത് കയറിയപ്പോള്‍..എതിരേറ്റത്..

"ഇങ്ങള് ഇരിക്കീന്‍.."

         മൈലാഞ്ചി താടിയും, പഞ്ഞി തലുടിയും,തലേക്കെട്ടും, നല്ലൊരു മലപ്പുറം ചിരിയും, "അബ്ദുള്ള ഹാജി" എന്പതിനു മുകളില്‍ പ്രായമുള്ള സൂഫിവര്യനെ പോലെ ഒരാള്‍..
ചൂട് റൊട്ടിയും, കടായ് ചിക്കനും, സുലൈമാനിയും പിന്നെ മുന്നില്‍ അബ്ദുള്ള ഹാജിയും..എന്നെ കുറിച്ചുള്ള വിശേഷം കേട്ടപ്പോള്‍ ഹാജി സന്തോഷവാനായി..

"കൊടുങ്ങല്ലൂര്‍ അടുത്തല്ലേ ചങ്ങായി വൈലത്തൂര്"..ചമ്രവട്ടം വയി"

       ഞാന്‍ അതെയെന്നും ചമ്രവട്ടത്ത് പാലം വന്ന കഥയും എല്ലാം ഹാജിയോടു പറഞ്ഞു..ഹാജി അയാളുടെ കഥ പറയാന്‍ തുടങ്ങി..

"പതിനഞ്ച് വയസ്സുള്ളപ്പോള്‍ കറാച്ചിയില്‍ വന്നതാ..രാജ്യം രണ്ടായപ്പോള്‍ തിരിച്ച് പോകാന്‍ സാധിച്ചില്ല..പിന്നെ കുടുംബോം, കുട്ടികളുമായി...ഇവടെ തന്നെ കൂടി..പാകിസ്ഥാന്‍ പൌരനുമായി..
ഞമ്മള് ഇടേല് ഒന്ന് രണ്ടു വട്ടം കേരളത്തി വന്നു..ഒടുക്കം വന്നത് തൊണ്ണൂറ്റി ആറില്..ഇന്റെ താഴെയുള്ള രണ്ട്‌ കൂടപിര്‍പ്പുകള്‍ അവിടുണ്ട്..ചിലവ് കൂടീട്ടും വന്നത് സ്നേഹം കൊണ്ടാണ്..രാജ്യം രണ്ടായി പോയാലും ഒരുമ്മ പെറ്റ മക്കള് രണ്ടാകുമോ? പക്കെങ്കല് വന്നാല്‍ ഓലുക്കാ ബേജാര്‍..ഞമ്മള് വന്നു പോയിട്ടും പോലിസ് പോരെല്‍ന്ന്‍ പോകില്ല..ഞമ്മള് വല്ല തീവ്രവാദി ആണെന്നാ ഓരുടെ  വിശാരം.."പിന്നെ ഇളയ അനുശനെ നാലു കൊല്ലം മുന്പ് കണ്ടു..ഉംറയ്ക്ക് വന്നപ്പോള്‍ സൌദീല്..എന്താ ചെയ്ക..മനുശന്മാര് മനസ്സിലും അതിര്‍ത്തി കേട്ട്യാല്‍.."

       ഹാജിയുടെ നെടുവീര്‍പ്പ് എന്നെ വിഷമിപ്പിച്ചു..
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ മനുഷ്യന്‍ എന്നെ കെട്ടി പിടിച്ചു..വീട്ടിലേക്ക് ക്ഷണിച്ചു..ഇനിയും വരണമെന്ന് പറഞ്ഞു..ഹോട്ടലിലെ പണിക്കാര്‍ക്കും, അടുത്ത കടകളിലെ ആളുകള്‍ക്കും പരിചയപെടുത്തി..അവരുടെ കണ്ണുകളില്‍ ഒന്നും എയര്‍ പോര്‍ട്ടില്‍ കണ്ട സംശയ ഭാവം ഇല്ലായിരുന്നു..കഴിച്ച ഭക്ഷണത്തിന്റെ പൈസ വാങ്ങിയില്ല..മാത്രമല്ല മേശയില്‍ നിന്നും ആയിരം പാകിസ്ഥാന്‍ രുപ്പിയുടെ നോട്ടു എടുത്ത് എന്റെ നേരെ നീട്ടി പറഞ്ഞു..

"ഇത് മാറ്റി കിട്ടണ ഉറുപ്യ കൊടുങ്ങല്ലൂ പള്ളിലെ നേര്‍ച്ച പെട്ടീല്‍ ഇടോ??

        തിരിച്ച് യാത്ര പറഞ്ഞു പോകുമ്പോഴും, ജാവേദ്‌ ചോദിച്ച ചോദ്യങ്ങള്‍ ആയിരുന്നില്ല മനസ്സില്‍.."അതിര്‍ത്തികള്‍ ഇല്ലാതിരുനെങ്കില്‍...ജര്‍മ്മനി ബെര്‍ലിന്‍ മതില്‍ പൊളിച്ച് ഒന്നായത് പോലെ?? സാധിക്കില്ല..അത് രണ്ട്‌ പ്രത്യയശാസ്ത്രം രൂപപെടുത്തിയ മതില്‍ ആയിരുന്നു..

        ഇത് രണ്ട്‌..........??ഒരിക്കലും സാധിക്കില്ല..

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..

ഓണ്‍ലൈന്‍ ശവമടക്ക്..

 
"അച്ചായാ..നമ്മുടെ അമ്മച്ചി നമ്മളെ വിട്ടു പോയി"
മറുപടി ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു..വിയന്നയില്‍ നിന്നും കരയുന്ന അച്ചായന്‍..ജോര്‍ജ്ജ് കുട്ടിച്ചായന്‍..മരിച്ച അമ്മച്ചിയുടെ കടിഞ്ഞുല്‍ പുത്രന്‍..
"ഡാ മോഹനാ അമ്മച്ചി സതോഷത്ത്തോടെ ആണോടാ ഉവ്വേ കണ്ണടച്ചത്??

പിന്നെ അച്ചായാ മരിക്കും മുന്നേ എന്നെ നോക്കി ഒന്ന്‍ ചിരിച്ച്ചാര്‍ന്ന്‍" എന്താ ചെയ്ക അച്ചായാ ബോഡി ഫ്രീസറില്‍ വെക്കാനുള്ള ഏര്‍പ്പാട്??
"നീ ജയിംസ് കുട്ടിയേയും, ജോണി കുട്ടിയേയും വിളിചാര്ന്നോ??
"ഇല്ല..അമ്മച്ചി പോയപ്പോള്‍ ആദ്യം വിളിച്ചത് അച്ചായനെ ആണ്"

വരാന്‍ ഒക്കത്തില്ല..അവള്‍ക്ക് ലീവ് കിട്ടുകേല..പിള്ളാര്‍ക്ക് പരിക്ഷയാ..നീ ഒന്ന്‍ അവന്മാരെ വിളിച്ച് നോക്ക്..പിന്നെ അമ്മച്ച്ച്ചിയ്കുള്ള പെട്ടി ഞാന്‍ ഏര്‍പ്പാടാക്കി തരാം..നീ കുംബനാട്ട്ക്ക് ഒരു വണ്ടി ഏര്‍പ്പാടക്കിയേര്..ഒരു അഞ്ചിന്റെ പെട്ടി തന്നെ ആയിക്കോട്ടെ..
പിന്നെയും അച്ചായന്‍ ഒന്ന് പൊട്ടികരഞ്ഞു...
"ഡാ മോഹനാ..എല്ലാം വീഡിയോ വഴി എനിക്ക് ഓണ്‍ലൈന്‍ ആയി കാണണം..കോഴഞ്ചേരിയിലെ ചെക്കന്മാരെ ഏര്‍പ്പാടക്കിയേര്..ഒരു മൂന്ന് ക്യാമറ വേണ്ടി വരും..പള്ളിയിലും വേണം.."
എന്തായാലും ജോര്‍ജ്ജ് കുട്ടി ആച്ചായന്‍ വരുന്ന ലക്ഷണമില്ല..അച്ചായന്റെ ഭരണം ഭാര്യ വഴിയാണ്..മൂന്ന് മാസമായി അമ്മച്ചി പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ കിടക്കുന്നു..കാശ് അയച്ച് തരും..ആശുപത്രി റൂമില്‍ ഏര്‍പ്പാടാക്കിയ കമ്പ്യൂട്ടര്‍ വഴി കാണും,കരയും..ഇതിനപ്പുറം കടിഞ്ഞൂല്‍ പുത്രന്‍ ഒന്നും ചെയ്തിട്ടില്ല..പിന്നെയല്ലേ താഴെയുള്ള അനിയന്മാര്...
" ഡാ മോഹനാ അമ്മച്ചിയുടെ കാര്യത്തില്‍ ഒരു കുറവും വരുത്തരുത്..വീട് മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കണം..വരുന്നോര്‍ക്ക് റോസാപൂ കൊടുത്തേര്..മുറ്റത്ത് വലിയ പന്തല്‍ വേണം..അമ്മച്ചിയെ പള്ളിലെക്ക് കൊണ്ട് പോകാന്‍ ഏ.സി വണ്ടി ആയിക്കോട്ടെ...
എല്ലാം മൂളി കേട്ട് അവസാനം ചോദിച്ചു..
"അല്ല..ജെയിംസ് കുട്ടി ആച്ചായന്‍ വരുന്നില്ലേ???"
"ഓ ഒക്കത്തില്ല മോഹനാ..പാറ്റിയ്ക്ക് വയ്യ.."
രണ്ടാമന്‍....ജെയിസ്കുട്ടി അമേരിക്കയിലാ..ഭാര്യ അവിടുത്ത്ക്കാരി..വരാന്‍ പറ്റില്ലെങ്കിലും എല്ലാം ഓണ്‍ലൈന്‍ വഴി അയാള്‍ക്കും കാണണം..
എല്ലാം ഭംഗിയായി നടക്കണം..എല്ലാം നടത്താന്‍ ഞാന്‍ ഉണ്ടല്ലോ..കാര്യസ്ഥന്‍..ഒരിക്കല്‍ അമ്മച്ചി പറഞ്ഞു കേട്ടതാണ്..
"മക്കള്‍ ജനിക്കുമ്പോള്‍ അപ്പച്ചന്‍ ഓരോ മാവ് നട്ടു..അത് പൂത്ത് കായ്ച്ചു..സ്നേഹത്തോടെ മാങ്ങാ തന്നു..മക്കള്‍ സ്നേഹത്തിനു പകരം മുതിര്‍ന്നപ്പോള്‍ പണം തന്നു.."
"കുട്ടാ..(മൂന്നാമന്‍ ജോണി എന്നെ അങ്ങിനെയാണ് വിളിക്കുന്നത്) വരാന്‍ ഒക്കില്ല..അവള്‍ക്ക് മാസം തികഞ്ഞു നില്പാ..എന്റെ സ്ഥാനത്ത് നിന്ന് നീ തന്നെ കാര്യങ്ങള്‍ ചെയ്താല്‍ മതി..ഒന്നിനും കൊറവ് വരുത്തണ്ട..നമ്മുടെ തുണ്ടിയിലെ അമ്മച്ചിടെ അട്ക്കിനേക്കാള്‍ ഗംഭീരമാകണം..വീട് മുതല്‍ പള്ളി വരെ റോഡ്‌ തേച്ച് കഴുകി അലങ്കരിക്കണം..അടക്ക് കഴിഞ്ഞാല്‍ എല്ലാര്‍ക്കും ഭക്ഷണം കൊടുത്തേര്..തുണ്ടിയിലെ പോലെ വെള്ളപ്പം കറി മാത്രം പോരാ..നല്ല ഭക്ഷണം കൊടുക്കണം..എല്ലാം വീഡിയോ എടുക്കണം..ഞങ്ങള്‍ ഇവിട്‌രുന്നു കണ്ടോളാം..
മൂന്നാമന്‍ ജോണി കുട്ടി..എന്റെ കളികൂട്ടുക്കാരന്‍..സിഡ്നിയില്‍..അവനും വരാന്‍ കഴിയില്ല..പണം മുടക്കാന്‍ തയ്യാര്‍..അമ്മച്ചിയുടെ വാക്കുകള്‍ ഓര്‍മ്മ വരുന്നു..
"വയസ്സാം കാലത്ത് നീയും, നിന്റെ അവളും അടുത്ത് ഉണ്ടായതോണ്ടാ..അല്ലേല്‍ അവന്മാര്‍ എന്നെ വല്ല വൃദ്ധസദനത്തിലും കൊണ്ട് ചെന്നാക്കിയേനെ.."
എന്തായാലും അടക്ക് പറഞ്ഞ പോലെ തന്നെ ഏര്‍പ്പാടാക്കി..ഏറ്റവും മുന്തിയ ശവപെട്ടി..വീട് നിറച്ച് പൂക്കള്‍, വലിയ പന്തല്‍, ഏ.സി. വണ്ടി, മുറ്റം നിറയെ ക്യാമറകള്‍, ഒരു ലോക്കല്‍ ചാനല കവറേജ്..പ്രധാന പത്രങ്ങളില്‍ വാര്‍ത്ത, അമ്മച്ചിയുടെ ഫോട്ടോയ്ക്ക് താഴെ " മക്കളുടെ മരുമക്കളുടെ പേര് വിവരം, ഒപ്പം അവരുടെ ഇപ്പോഴത്തെ രാജ്യത്തിന്‍റെ വിവരങ്ങള്‍..ക്യാമറ അമ്മചിയ്ടെ പെട്ടിയെ അനുഗമിച്ച് പള്ളിയിലേക്ക്..സെമിത്തേരിയില്‍ വലിയ സ്ക്രീനില്‍ ചടങ്ങുകള്‍ ഇടയ്ക്ക് ഓണ്‍ലൈന്‍ വഴി സിഡ്നി,വിയന്ന,അമേരിക്ക എന്നിവിടങ്ങളില്‍ മക്കളുടെ ശവമടക്ക് കൂട്ടായ്മ..വെള്ള വസ്ത്രം ധരിച്ച് ഓണ്‍ലൈന്‍ പ്രാര്‍ത്ഥന..ഒടുവില്‍ വികാരിയച്ചന്‍ അന്ത്യ ചുംബനം കൊടുക്കാനുല്ലവര്‍ക്ക് അനുവാദം കൊടുത്തപ്പോള്‍ ഓണ്‍ലൈന്‍ വഴി അവരുടെ അന്ത്യ ചുംബനം, പെട്ടി കല്ലറയില്‍ വെച്ചപ്പോള്‍ അവരുടെ വക ഓണ്‍ലൈന്‍ ഒരു പിടി മണ്ണ്...പിന്നെ എല്ലാം തീര്‍ന്നപ്പോള്‍ എല്ലാവര്ക്കും സന്തോഷം..'അടക്ക് ഗംഭീരമായത്തിന്റെ..തുണ്ടിയിലെ അമ്മച്ചിയുടെ ശവമടക്ക് ആഘോഷം മറി കടന്നതിന്റെ..
എല്ലാം കഴിഞ്ഞു ഞാന്‍ എന്ന മോഹനന്‍ പാതി രാത്രി വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ സഹധര്‍മ്മിണിയുടെ ചോദ്യം..
"അല്ല..ആരുടെ അമ്മച്ചിയാ മരിച്ചത്???"

പുകനാശം..

                     

                         
                           വണ്ടിയുടെ കത്തുന്ന ഹോലോജന്‍ വെളിച്ചവും കുറവെന്ന് തോന്നി..
ഒരു കണക്കിന് വീടിന്റെ പോര്‍ച്ചില്‍ കയറ്റി കാറിന്റെ പുറകില്‍ ബൈക്ക്‌ വെച്ച് ഇറങ്ങി ചുറ്റും നോക്കി...

"കറങ്ങുന്ന പോര്‍ച്ച്..കറങ്ങുന്ന കാര്‍...കറങ്ങുന്ന വീട്...കറങ്ങുന്ന മനസ്സ്‌.."

                        ബെല്ലടിച്ച് പതിവ്‌ പോലെ മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍, അമ്മ ഉറക്കച്ചുവടോടെ വന്ന്‍ വാതില്‍ തുറന്ന്‍ പതിവ്‌ പരിഭവം..

"ആ തെങ്ങിന്റെ ചോട്ടില്‍ മൂത്രനാറ്റം കൊണ്ട് ഒന്ന് മുറ്റം അടിക്കാന്‍ പോലും പറ്റാതായി..അകത്ത്‌ ടോയ്‌ലറ്റ്‌ ഉള്ളത് എന്തിനാടാ...

                         അമ്മ പോയെന്ന്‍ ഉറപ്പായപ്പോള്‍ രണ്ട് തുളസിയില പറിച്ച് വായിലിട്ടു ചവച്ച് അകത്തേക്ക്‌..ഇരുട്ടില്‍ മുറിയിലേക്ക്‌ നടക്കുമ്പോള്‍ അച്ചന്‍റെ അടഞ്ഞ ശബ്ദം..

"അവനോടു പാതിരാ വരെയുള്ള കംബൈന്‍ സ്റ്റഡി വേണ്ടാന്നു പറയണം.."

                          മുറിയുടെ വാതില്‍ തുറന്ന്‍ അകത്ത്‌ കയറി ലൈറ്റ് ഇട്ടപ്പോള്‍ വല്ലാത്ത കുറ്റബോധം..
ഒരു രസത്തിനു വേണ്ടി ഹോസ്റലില്‍ നിന്നും തുടങ്ങിയതാ..സ്വാമി എന്ന് വിളിക്കുന്ന സുരേഷ് ആയിരുന്നു ഗുരു..ആദ്യം ബിയര്‍, പിന്നെ പതുക്കെ ബ്രാണ്ടി, വിസ്ക്കി, ഇപ്പോള്‍ അത് നീലച്ചടയന്‍ കഞ്ചാവ്‌ വരെ എത്തിയിരിക്കുന്നു..ഈ സെമസ്റ്റര്‍ ഒന്നിലും പാസാകില്ല.."

കിടക്കയില്‍ മലര്‍ന്നു കിടക്കുബോള്‍ സ്വാമി തന്ന ചെറിയ പോതിയെ കുറിച്ച് ഓര്‍ത്തു..

                      "മക്കളെ ഇവനാണ് ബ്രൌണ്‍ ഷുഗര്‍...ഇത്തവണ എല്ലാര്ക്കും ഫ്രീ...അടുത്ത തവണ പൈസ തരണം..ഇവനെ വീട്ടില്‍ ചെന്നിട്ട് പരീക്ഷിച്ചാല്‍ മതി..enjoy free world of ultimate happiness"

                      സ്വാമിയുടെ വിവരണം മനസ്സില്‍ ആവര്‍ത്തിക്കുന്നു...പെഴ്സിനുല്ലില്‍ ഇരിക്കുന്ന വെളുത്ത പോതിയിലെക്ക് മനസ്സും ചിന്തയും പായുന്നു..

                      ഒരു സിഗരെറ്റ്‌ കത്തിച്ച് അതിന്റെ അറ്റം വെളുത്ത പൊതിയില്‍ മുക്കി വലിച്ചു..ആദ്യ പുകയില്‍ തന്നെ മനസ്സ്‌ വിട്ടു പറന്നു, ഒരു അപ്പൂപ്പന്‍ താടി പോലെ..പിന്നെയും പകച്ചു..അവസാനത്തെ പുക വിഴുങ്ങിയപ്പോള്‍ ശരീരം മാത്രം ബാക്കി..കട്ടിലില്‍ വീണു..മനസ്സ്‌ എവിടെയോ??കറുത്ത മേച്ചില്‍ പുറങ്ങളില്‍..സെരിബ്രം നിശ്ചലം..ശൂന്യാകാശം,ശരീരത്തില്‍ നാഡി സ്പന്ദനവും, രക്ത സംക്രമണവും, ശാസവും,ഹൃദയമിടിപ്പും മാത്രം ബാക്കി വെച്ച് മനസ്സ്‌ ദൂരെ...

''മോനെ വിനു വാതില്‍ തുറക്കെടാ.." ആരോ കരയുന്നു..ബഹളം വെക്കുന്നു..
എല്ലാം ചെവിയില്‍ മുഴങ്ങുന്നു..പക്ഷെ മനസ്സിലേക്ക് എത്തുന്നില്ല..മനസ്സ്‌ എവിടെയോ
പിടി തരാതെ...

"വാതില്‍ തുറക്കെടാ..അച്ചന് വയ്യടാ..." കരച്ചിലുകള്‍, കൂറെ നേരം..

"അമ്മേ കൊച്ചച്ചന്‍ കാറുമായി വരുന്നുണ്ട്" പെങ്ങളുടെ കരച്ചിലോടെയുള്ള ശബ്ദം.

മനസ്സിനെ പിടിച്ചെടുക്കാനുള്ള ഓരോ ശ്രമവും പരാജയം...നിലവിളികളും, ബഹളങ്ങളും തലച്ചോറില്‍ എത്താന്‍ വൈകുന്നു...ചുറ്റും പുകമറയില്‍ വെളുത്ത രൂപങ്ങള്‍ മാത്രം..വേദനയും, കണ്ണീരും എല്ലാം ശ്രവണ പടത്തില്‍ മാത്രം...

സൂര്യന്‍ കണ്ണിലേക്ക്‌ എത്തി നോക്കി തുടങ്ങിയപ്പോള്‍ മനസ്സ്‌ പ്രതികരിക്കാന്‍ തുടങ്ങി..വൈകിയ വിവേകം തലച്ചോറിലേക്ക്..വാതില്‍ തുറന്ന്‍ നോക്കുമ്പോള്‍ വീട് ശൂന്യം...ആരുമില്ല..ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു..ചില നിലവിളികള്‍, ബഹളങ്ങള്‍, എല്ലാം പുകമറയില്‍ മറവ് ചെയ്ത നശിച്ച രാത്രി..

ബൈക്കുമെടുത്ത്‌ പുറത്തേക്കിറങ്ങിയ സമയത്ത് പാല്‍ക്കാരന്‍..

"മോനെ അച്ചന് എന്താ പറ്റിയത്"

അറിയാത്ത ഉത്തരം..നെഞ്ചില്‍ തളം കെട്ടിയ വേദന കണ്ണുനീര്‍ തുള്ളിയായ്‌ പുഴയായ്....
കുറെ ആശുപത്രികള്‍ കയറിയിറങ്ങി...പലവട്ടം വിളിച്ചിട്ടും മറുപടി തരാതെ പോയ പെങ്ങളുടെ മൊബൈല്‍ ഒടുവില്‍ മറുപടി തന്നു..

"ജൂബിലി മിഷനില്‍.."

ഐ.സി.യു വിന്റെ മുന്പില്‍ എല്ലാവരും..ചിലരുടെ പകച്ച നോട്ടം..അമ്മ വേദനയോടെ കരയുന്നു..ചില്ലിലൂടെ നോക്കിയപ്പോള്‍ കട്ടിലില്‍ അച്ചന്‍..പ്രതിക്ഷയുടെ കാര്‍ഡിയാക് ചലനങ്ങള്‍ സ്ക്രീനില്‍..

"കൊച്ചച്ചന്‍ ആ സമയത്ത്‌ കാറുമായി വന്നില്ലയിരുനെന്കില്‍.."

ബാക്കി കേള്‍ക്കാന്‍ മനസ്സ് നിന്നില്ല.അമ്മയുടെ അടുത്ത്‌ ബെഞ്ചില്‍ ഇരുന്നു.. ...അമ്മയെ കെട്ടി പിടിച്ച് കരഞ്ഞു,,ഒരു കൊച്ച് കുഞ്ഞിനെ പോലെ...
കുറെ നാളുകള്‍ക്ക്‌ ശേഷം....

അച്ചന്‍ മുറ്റത്ത്‌ നടക്കുകയാണ്..ജീവിതം തിരിച്ചു പിടിച്ച്...ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടിയിട്ടില്ല..കുറെ നാളുകള്‍ക്ക്‌ ശേഷം ഞാന്‍ ഫേസ്ബുക്ക് അന്ന്‍ രാവിലെ ഓപ്പണ്‍ ചെയ്തു..അതിലെ ഒരു ഗ്രൂപ്പ്‌ ...സ്വാമി എന്ന സുരേഷ് അഡ്മിന്‍ ആയ "astronauts" അതിലെ എന്റെ അംഗത്വം ഡിലിറ്റ്‌ ചെയ്തു..എന്നിട്ട് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യ്തു...

"പുകനാശം...ഒരു പുകച്ചുരുള്‍ മതി നിങ്ങളെയും, നിങ്ങളുടെ കുടുംബത്തെയും നശിപ്പിക്കാന്‍...പുകനാശം..."


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....

മരിയ ഒലീവിയ...














               "കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ഞാന്‍ ഈ ദുരിതം അനുഭവിക്കുന്നു..ഇനി വയ്യാ.."

      കുടുംബകോടതിയില്‍ തന്‍റെ അവസാന തീരുമാനം അവള്‍ ഉറപ്പിച്ചു പറഞ്ഞു.
 
                 "എനിക്കും...ജീവപര്യന്തം തടവ് അവസാനിപ്പിക്കണം..it is more stupid to live with someone who doesn't care other's emotions and feelings"..

       അയാളും അവസാന തീരുമാനം അറിയിയിച്ചു..
അവരുടെ ഉറച്ച തീരുമാനങ്ങള്‍ക്ക് കാതോര്‍ത്ത് ആരെല്ലാമോ പുറത്ത്..മരിയ ഒലീവിയ മാത്രം തല കുമ്പിട്ട്...കോടതിയും, ജഡ്ജിയും ആ കൊച്ചു കണ്ണുകളില്‍ ഭയം സൃഷ്ടിച്ചു...പിന്നെ അച്ചനും അമ്മയും..കുറേ നാളുകളായി എന്നും കാണുന്ന ആലോസര ദാമ്പത്യത്തിന്‍റെ പുതിയ പതിപ്പുകള്‍..ജഡ്ജിയും അച്ഛന്റെയും അമ്മയുടെയും ഇടയില്‍ ഇരിക്കുന്ന പത്ത് വയസ്സ് ക്കാരിയെ നോക്കി..അവളുടെ മുഖത്ത് നിഴലിച്ച് കാണാമായിരുന്നു കുടുംബകലഹത്തിന്റെ ഇരുണ്ട ചിത്രങ്ങള്‍...

                "മരിയ ഒലീവിയ...ജഡ്ജി പേര് ചൊല്ലി വിളിച്ചപ്പോള്‍ അവള്‍ മെല്ലെ മുഖം ഉയര്‍ത്തി..ജഡ്ജി ചിരിച്ചു..

       ആ കൊച്ചു ചുണ്ടിലും വിളര്‍ത്ത ചിരി വിടര്‍ന്നു...

                "മരിയകുട്ടി നല്ല മിടുക്കി കുട്ടിയാണല്ലോ??"

     "താങ്ക്സ്"..മരിയ മാറുന്നത് പോലെ..മറുപടി അത്രക്കും ഉറച്ച വാക്കുക്കള്‍..അവളുടെ കണ്ണുകളിലെ തിളക്കം..
ആ കുട്ടിയോട് ചോദിക്കേണ്ട അടുത്ത ചോദ്യം അവളുടെ ഭാവി തീരുമാനിക്കുന്ന ചോദ്യം ആണെന്ന അറിവോടെ ജഡ്ജി 


      "മോള്‍ക്ക് ആരുടെ കൂടെ ജീവിക്കാന്‍ ആണ് കൂടുതല്‍ ഇഷ്ടം??"


     ആ ചോദ്യത്തിനു മറുപടി പറയും മുമ്പ് അവള്‍ ആദ്യം അച്ചനെ നോക്കി..അയാളില്‍ ആ നോട്ടം ഒരു പ്രകാശം പരത്തി..ഇന്ന് രാവിലെ കോടതി വരാന്തയില്‍ വെച്ച് എല്ലാം പറഞ്ഞു പഠിപ്പിച്ചതാണ്..പുതിയ സൈക്കിള്‍, പുതിയ ഉടുപ്പുകള്‍, എല്ലാം വാഗ്ദാനം നല്‍കിയതാണ്..അവള്‍ തന്‍റെ കൂടെയെന്ന് പറയും എന്ന ഉറപ്പിനെ തകര്‍ത്ത് മരിയ അമ്മയെ നോക്കി..അമ്മയിലും പുതിയ പ്രതീക്ഷകള്‍...അവളെ ജനിപ്പിച്ച തന്നെ ഒഴിവാക്കില്ലെന്ന് ആ സ്ത്രീയും വിശ്വസിച്ചു..ഒടുവില്‍ മരിയ ജഡ്ജിയെ നോക്കി..അവള്‍ക്ക് ചുറ്റും ഒരു പ്രകാശ വലയം സൃഷ്ടിക്കപെട്ടത് പോലെ..കോടതി മുറി മുഴുവന്‍ ആ പ്രകാശം പരന്നു..

        "എനിക്ക് ഇവരെ രണ്ടു പേരുടെയും കൂടെ ജീവിക്കണ്ടാ.."


അവളുടെ മറുപടി എല്ലാവരെയും ഞെട്ടിച്ചു...അച്ഛനും, അമ്മയും,ജഡ്ജിയും,വാതിലിനു പുറകില്‍ കത്ത് നിന്നവരും. എല്ലാവരും വിസ്വസിക്കനകാതെ...മരിയ അവസാനിപ്പിച്ചില്ല...അതൊരു തുടക്കമായിരുന്നു.

     "കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ദുരിതം അനുഭവിക്കുന്ന എന്റെ അമ്മ, അമ്മയില്‍ നിന്നും ജീവപര്യന്തം തടവിനു മോചനത്തിനായി കാത്തിരിക്കുന്ന അച്ചന്‍..എനിക്ക് ഇവരെ രണ്ടു പേരയും വേണ്ട..ഇവര്‍ക്ക് വേണ്ടത് ഇവരുടെ മാത്രം സുഖങ്ങള്‍, ഇവരുടെ മാത്രം സ്വപ്‌നങ്ങള്‍..അതെല്ലാം ആ വാതിലിനു പുറകില്‍ ഒളിച്ചു നില്‍ക്കുന്നുണ്ട്..ഇവരുടെ വിവാഹമോചനവും കാത്ത്....ഇവര്‍ക്ക് ജീവിതത്തില്‍ പിരിയാനാണ് ആഗ്രഹമെങ്കില്‍ പിന്നെ എന്തിനു എനിക്ക് ജന്മം തന്നു..?? ഇടയില്‍ പിരിഞ്ഞ് പോകനായിരുന്നെങ്കില്‍ ജനിച്ചപ്പോള്‍ തന്നെ കൊല്ലാംയിരുന്നില്ലേ??അല്ലെങ്കില്‍ എന്തെങ്കിലും വഴിയരികില്‍  ഉപേക്ഷിക്കമായിരിന്നില്ലേ??അങ്ങിനെ നോക്കുമ്പോള്‍ ഇവര്‍ ഇരുവരും കടുത്ത ശിക്ഷയ്ക്ക് അര്‍ഹരാണ്..ജീവിതത്തില്‍ ഇവരുടെ മകളായ് മാത്രം എനിക്ക് ജീവിച്ചാല്‍ മതി..പകരക്കാര്‍ വേണ്ടാ..വാതിലിനു പുറകില്‍ നില്‍ക്കുന്ന പകരക്കാര്‍ ആരും ഇവര്‍ക്ക് സമമാകില്ല...എനിക്ക് വേറെ ഒരു ജീവിതം വേണ്ടാ...ഇവരെ എന്നെ ജനിപ്പിച്ച കുറ്റത്തിന് ആജീവനാന്തം തുറന്കില്‍ അടയ്ക്കുക..എനിക്ക് മരണ ശിക്ഷ നല്കുക..ജീവിതം വേണ്ടത്തവര്‍ക്ക് നല്കാന്‍ അങ്ങിനെ ഒരു ശിക്ഷ ഉണ്ടെങ്കില്‍...

             മരിയ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ജഡ്ജി തന്റെ നെറ്റിയിലെ വിയര്‍പ്പ് തുടച്ചു..അച്ഛനും അമ്മയും ഒന്നും പറയാന്‍ കഴിയാതെ തല കുനിച്ചിരുന്നു..ജഡ്ജി കസേരയില്‍ നിന്നും എഴുന്നേറ്റു മരിയയുടെ അടുത്ത് വന്നു അവളെ ചേര്‍ത്ത് പിടിച്ചു..അവള്‍ അപ്പോഴും പറയുന്നുണ്ടായിരുന്നു..

     "ഇവര്‍ക്ക് ഇനിയുള്ള കാലം എനിക്ക് വേണ്ടി ജീവിച്ചാല്‍ എന്താ? ഇവരെ രണ്ടു പേരെയും എനിക്ക് വേണം..രണ്ടു പേരുമില്ലാതെ  എനിക്ക് ഒരു ജീവിതം വേണ്ട..ഇവരുടെ സുഖങ്ങളെ പറ്റി ചിന്തിക്കുന്ന കൂട്ടത്തില്‍, ഇവരുടെ മകളായി ജീവിക്കുന്ന എന്‍റെ സുഖത്തേയും, ഭാഗ്യത്തേയും കുറിച്ച് ചിന്തിച്ചാല്‍ എന്താ??

        അയാളും ഭാര്യയും ഒന്നും പറയാതെ പരസ്പരം നോക്കി നിന്നൂ..മരിയ അവരുടെ കൈകളില്‍ പിടിച്ചു...

    "ഈ കേസിന്റെ വിധി പറയാന്‍ എനിക്ക് കഴിയില്ല...ഇതിന്റെ വിധി പറയേണ്ടവര്‍ നിങ്ങള്‍ തന്നെ ആണ്.."

       ഭാര്യയെയും, ഭര്‍ത്താവിനെയും നോക്കി ജഡ്ജി പറഞ്ഞു."

ഇരുവരും മരിയയെ നോക്കി...ആ മുഖത്ത് അപ്പോഴും ഒരു പ്രകാശം കാണുന്നുണ്ടായിരുന്നു..ആ പ്രകാശകണം അവരുടെ മനസ്സിലേക്ക് ഒരു നേരിന്റെ വെളിച്ചം പകര്‍ന്നു....

കുറേ നാളുകള്‍ക്ക് ശേഷം...
കടല്‍ തീരത്തെ ഒരു സന്ധ്യ..

       അയാള്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ചു...അവള്‍ ആ ചുമലില്‍ തല ചായ്ച്ചു കിടന്നു..അവളുടെ വീര്‍ത്ത വയറില്‍ ഒരു ഉദയം കാത്തിരിക്കുന്ന ജീവന്‍റെ തുടിപ്പുകള്‍...സൂര്യന്‍ ചുവപ്പ് വിരിയിച്ച കടല്‍ തീരത്ത് മരിയ ഒലീവിയ ഓടി നടന്നു...ഒരുമിച്ചിരിക്കുന്ന അച്ചന്റെയും, അമ്മയുടെയും മുന്‍പില്‍..പിറക്കാനിരിക്കുന്ന കൂടപിറപ്പിനു മുന്നില്‍...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..

N.B. ദൈവത്തിന്‍റെ വരദാനമാണ് കുട്ടികള്‍..ആ വരം ലഭിച്ചിട്ടും, കൊതിയും കുറവും പറഞ്ഞു പിരിയുന്നവര്‍ക്ക്. നിങ്ങള്‍ ഒരിക്കല്‍ ചോദ്യം ചെയ്യപ്പെടും..ജീവിതപാതയില്‍ എവിടെയെങ്കിലും വെച്ച്

മാരിയപ്പന്‍....












"ഉന്‍ പേര് ചൊല്ലുമ്പോള് എന്‍ നെഞ്ചില്‍ കൊണ്ടാട്ടം...
ഉന്നോട് വാഴാത്താനെ ഉയിര്‍ പോകും പോരാട്ടം''


"എടാ പാണ്ടി നീയെന്ത് പകല്‍ കിനാവ്‌ കാണുന്നോ??" 

          അടുത്ത തെറി വിളിയ്ക്ക് മുമ്പേ മാരിയപ്പന്‍ സമോവരിന്റെ അടുത്ത്‌ ചായ അടിക്കാന്‍ തയ്യാറായി..പാട്ട് അപ്പോഴും ലോട്ടരിക്കാരന്റെ പാട്ടുപെട്ടി മൂളുന്നുണ്ടായിരുന്നു...

" .ഒരു മീറ്റര്‍ ചായ.."

        മുതലാളി പറയും മുമ്പേ മാരിയപ്പന്‍ പ്രവര്‍ത്തിച്ചു തുടങ്ങി..ഒരു യന്ത്രം പോലെ..
കുമളി ടൌണിലെ ചായകടയില്‍ ചായ അടിക്കാന്‍ വന്നു തുടങ്ങിയിട്ട് അഞ്ചു കൊല്ലമായി..ഇന്നും കട നടത്തുന്ന ആനവിലാസം വാസുദേവന് മാരിയപ്പന്‍ പാണ്ടിയാണ്...മനം പോലെ തെറി വിളിക്കാനും, മുല്ലപെരിയാര്‍ വിഷയം പറഞ്ഞു കടയില്‍ വരുന്നവരുടെ മുന്നില്‍ വെച്ച് അപമാനിക്കാനും, എത്ര നല്ല ചായ കൊടുത്താലും കുറവ് പറയാനും മാരിയപ്പന്‍ എന്ന ഉസിലംപെട്ടിക്കാരന്‍ തമിഴന്‍...കാലത്ത്‌ നാലു മണി മുതല്‍ സമോവരിന്റെ ചൂടും തട്ടി വൈകുന്നേരം പത്ത്‌ മണി വരെ മാരിയപ്പന്‍ ഒരു മീറ്റര്‍ ചായ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വിളമ്പുന്നു..കൃത്യമായി എണ്ണമില്ല...എന്നിട്ടും വാസുദേവന്റെ മുഖത്ത്‌ തൃപ്തി വരില്ല...നഷ്ട കണക്കുകള്‍, ശാപ വാക്കുകള്‍...എല്ലാം പാവം മാരിയപ്പന് മീതെ...

         ഉച്ച സമയത്ത്‌ മാരിയപ്പന്‍ കടയിലെ തിരക്ക്‌ കഴിയുമ്പോള്‍ ചാരുബെഞ്ചില്‍ തല ചായ്ച് ഒന്ന് ഉറങ്ങും..മുതലാളി തെറി വിളിച്ച് ഉണര്‍ത്തുന്നത് വരെ..അന്നത്തെ ഉറക്കത്തില്‍ അയാള്‍ ഒരു സ്വപനം കണ്ടു...

         "ഭാര്യ മുത്തഴകിയുടെ അടുത്ത്‌ കാര്‍വര്‍ണ്ണ നിറമുള്ള കുഞ്ഞു...അമ്മയുടെ ചൂടേറ്റ്, പാല്‍ നുകര്‍ന്ന്‍..പെട്ടെന്ന്‍ ഒരു കറുത്ത കൈകള്‍ ആ കുഞ്ഞിനെ മുത്തഴകിയില്‍ നിന്നും അടര്‍ത്തി മാറ്റി..ആ പിഞ്ചു വായിലേക്ക് അരളി ചെടിയുടെ പാല്‍ കറുത്ത കൈകള്‍ പകര്‍ന്നു...കുഞ്ഞു ഒരു വട്ടം തേങ്ങി കരഞ്ഞു പിന്നെ എന്നെന്നെക്കുമായി നിശബ്ദമായി...
മാരിയപ്പന്‍ ഉറക്കത്തില്‍ നിന്നും ചാടിയുണര്‍ന്നു...മുത്തഴകി പൂര്‍ണ്ണ ഗര്‍ഭിണിയാണ്..കഴിഞ്ഞ രണ്ടു വട്ടവും അവള്‍ പ്രസവിച്ചു..പെണ്‍കുഞ്ഞുങ്ങള്‍..ഒന്ന് കണ്ണ് തുരയ്ക്കും മുന്‍പ്‌ അരളി പാല്‍ നുകര്‍ന്ന്...കുടിലിന്റെ മുറ്റത്തെ വാക മരച്ചുവട്ടില്‍ കുഴി കുത്തി മറവ് ചെയ്യ്തു..

     അമ്മ ചിന്നത്തായ്‌ വാവിട്ട് കരഞ്ഞു...

"അയ്യോ ചാപിള്ള പോരന്തതപ്പാ"

     ചിന്നതായ്‌ കരയുമ്പോള്‍ അവരുടെ കൈകളില്‍ അരളി ചെടിയുടെ പാല്‍ പുരണ്ടിരുന്നു...അരളി ചെടിയുടെ പൂവിന്റെ വിഷമണം ഉണ്ടായിരുന്നു...മുറ്റത്തെ തുളസി ചെടിയുടെ കാട്ടിനുള്ളില്‍ പാല്‍ പിഴിഞ്ഞെടുത്ത അരളി പൂക്കള്‍...
       മരിയപ്പന്റെ ചിന്തയ്ക്ക് അവസാനമായി ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ ചായ ഓര്‍ഡര്‍ വന്നു...ഇരുട്ടായതും, വിളക്ക് തെളിഞ്ഞതും അയാള്‍ അറിഞ്ഞില്ല...അയാളുടെ മുന്നില്‍ അയാളുടെ സൂര്യന്‍ സമോവരിന്റെ രൂപത്തില്‍ കത്തി ജ്വലിച്ചു നിന്നു..ചായ കട അടയും വരെ...അയാള്‍ വാസുദേവന്‍നായരുടെ മുന്നില്‍ തല ചൊരിഞ്ഞു നിന്നു..

"എന്നാടാ പാണ്ടി..??"

"സേട്ടാ...ഊരുക്ക്‌ പോണം.പോണ്ടാട്ടിയ്ക്ക്
...

       പറഞ്ഞു തീരും മുമ്പേ കുറച്ച് മുഴിഞ്ഞ നോട്ടുകള്‍ സമ്മതമി നീട്ടി നായര്‍ സമ്മതം മൂളി..ഒപ്പം ഒരു താക്കീതും...

"ഞായര്‍ കളം കാലത്ത്‌ വന്നില്ലങ്കില്‍ ചായ അടിക്കാന്‍ ഞാന്‍ വേറെ ആളെ നോക്കും.."

        വരുമെന്ന ഉറപ്പ്‌ നല്‍കി മാരിയപ്പന്‍ സഞ്ചിയുമെടുത്ത് കുമളി ബസ്സ്‌ സ്ടാന്റിലെക്ക് ഓടി..കുമളിയില്‍ നിന്നും കമ്പം വരെ പോകുന്ന അവസാനത്തെ ബസ്സ്‌ അവനെ കാത്ത് കിടയ്ക്കുന്നു..ബസ്സില്‍ യാത്രക്കാര്‍ കുറവ്‌..ഒരു സീറ്റില്‍ ഇരുന്നു മാരിയപ്പന്‍ തുണ്ട് എടുത്ത്‌ തല വരെ മൂടി പുതച്ചു..മുന്‍ സീറ്റില്‍ ഒരു കുടുംബം..അച്ഛനും, അമ്മയും ഒരു കൊച്ചു കുട്ടിയും...കുട്ടി മാരിയപ്പന് നേരെ മോണ കാണിച്ച് ചിരിച്ചു.മാരിയപ്പന്റെ ഉള്ളിയെന്റെ ഉള്ളിലെ പിതൃത്വം ഉണരാന്‍ തുടങ്ങി..ഒന്ന് ലാളിച്ചതും കുട്ടിയുടെ പിതാവ്‌ രൂക്ഷമായി തിരിഞ്ഞു നോക്കി..താക്കീത്‌ പോലെ..അയാള്‍ ശബ്ദം താഴ്ത്തി ഭാര്യയ്ക്ക്‌ നിര്‍ദ്ദേശം നല്‍കി...

"കൊച്ചിന്റെ മാലേം, നിന്റെ മാലേം സൂക്ഷിച്ചോ...ഇവനൊക്കെ ഏതു തരമാന്നു ആര്‍ക്കു അറിയാം.."

         അത് കേട്ടതോടെ മാരിയപ്പന്‍ പിന്നെ അവിടേക്ക് നോക്കിയില്ല..ഏതു മലയാളിയും കറുത്ത തമിഴന് നേരെ എവിടെയും ഉന്നയിക്കുന്ന ഒരു സംശയം..അയാള്‍ പിന്നെ ആകാശം നോക്കിയിരുന്നു..മുന്തിരി തോപ്പുകള്‍ നോക്കിയിരുന്നു...മുല്ല പെരിയാറില്‍ നിന്നും കമ്പം വരെ നീളുന്ന പെരുംബാബിനെ പോലെ തിളങ്ങുന്ന പെന്‍സ്ടോക്ക് പൈപ്പുകള്‍ നോക്കിയിരുന്നു..പിന്നെ മുത്തഴകിയെ ഓര്‍ത്തിരുന്നു...ജന്മം കിട്ടിയിട്ടും വാക മര ചുവട്ടില്‍ മറവ്‌ ചെയ്യ പെട്ട പെണ്‍കുഞ്ഞുങ്ങളെ ഓര്‍ത്തിരുന്നു...അങ്ങിനെ എത്രയെത്ര പെണ്‍കുട്ടികള്‍ ഉസിലം പെട്ടിയില്‍ ജീവഹാനി നേരിട്ടിരിക്കുന്നു..ചിന്നതായിയെ പോലെ എത്ര കറുത്ത കൈകള്‍ അരളി പൂ നുള്ളി എടുക്കാന്‍ കാട്ടിലേക്ക്‌...
          ഉസിലം പെട്ടിയില്‍ ബസ്സ്‌ ഇറങ്ങി ഗ്രാമമായ നയ്കരന്പെട്ടി വരെ നടയ്ക്കുമ്പോള്‍ മരിയപ്പനില്‍ നിറഞ്ഞത് ഇനിയും പുറത്ത്‌ കാണിക്കാന്‍ കഴിയാതെ പോയ പിതൃ ഭാവമായിരുന്നു..അയാള്‍ക്ക് ചിന്നതായിയെ ഭയമാണ്..മാരിയപ്പന്‍ ചിന്നതായിയുടെ എട്ടാമത്തെ പ്രസവത്തില്‍ ജനിച്ച മകന്‍ ആണ്..അവനു മുന്നില്‍ ജനിച്ച ഏഴു പെണ്കുഞ്ഞുങ്ങളും അരളി പൂവിന്റെ രുചി അറിഞ്ഞു പിറന്നു വീണ ഉടന്‍ നിശബ്ദമായവര്‍...വീട് എത്താന്‍ തുടങ്ങുമ്പോള്‍ മരിയപ്പന്റെ പിതൃ ഹൃദയം പിടച്ചു..പ്രാര്‍ത്ഥിച്ചു...പെണ്കുഞ്ഞായാലും വളര്‍ത്താന്‍ മോഹിച്ചു..

            കുടിലിന്റെ പടിയെത്തിയപ്പോള്‍ ഒരു നേര്‍ത്ത നിലവിളി കേട്ടു..മുറ്റത്ത്‌ തെളിയുന്ന മൂട്ട വിളക്കിന്റെ പ്രകാശത്തില്‍ വാക മര ചുവട്ടില്‍ ഇളകിയ പുതു മണ്ണ്.അകത്ത്‌ ഇരുട്ടില്‍ തളര്‍ന്നു ഉറങ്ങുന്ന ചിന്നതായി..വെളുത്ത തൊട്ടിലില്‍ ഒരു കുഞ്ഞ്..അത് വരെ വേദനിച്ച എല്ലാ നിമിഷവും മറന്ന്‍ മാരിയപ്പന്‍ കുഞ്ഞിനെ നോക്കി..ഇരുളില്‍ നിന്നും കറുത്ത പ്രേതം പോലെ ചിന്നതായി...അവനെ കണ്ടതും ചിന്നതായ്‌ അലമുറയിട്ടു എഴുന്നേറ്റു..

"ആണ്‍കുലന്തായ് പോരന്തത് അയ്യാ...അനാ..മുത്തഴകി...

         ചിന്നതായ്‌ മരിയപ്പനെ കരഞ്ഞു കൊണ്ട് ചേര്‍ത്ത്‌ പിടിച്ചപ്പോള്‍ അയാള്‍ വാകമര ചുവട്ടിലെ ഇളകിയ മണ്ണ്‍ നോക്കി ആര്‍ത്ത് കരഞ്ഞ് നിലത്ത് വീണു. ആ കരച്ചിലിനോപ്പം അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്‍റെ ദീന രോദനവും....