2015, ജൂൺ 16, ചൊവ്വാഴ്ച

അമ്മായിയമ്മ....















                     
                     "വീട്ടില്‍ ഉടുക്കാന്‍ വില കൂടിയ സാരി, കഴുത്തിലും, കാതിലും അനാവശ്യമായി ആഭരണങ്ങള്‍, നെറ്റിയില്‍ സീമന്ത രേഖയില്‍ നൂറു ഗ്രാം കുങ്കുമം, ആണ്‍ മക്കളേക്കാള്‍ പ്രായം  കുറഞ്ഞ അമ്മ, അതും പഴയ കാല അശ്ലീല ചിത്രങ്ങളിലെ പേര്നാ കേട്ട ഒരു നായിക,ഒന്നിനും പ്രതികരിക്കാത്ത, ഒരു റോളുമില്ലാത്ത വടുകന്‍ ഭര്‍ത്താവ്, മക്കളുടെ ഭാര്യമാര്‍ക്കെതിരെ യുദ്ധം നയിക്കുന്ന മാസങ്ങള്‍ നീളുന്ന എപ്പിസോഡുകള്‍, എല്ലാം സഹിക്കുന്ന മരുമകള്‍ , പല സ്ത്രീ ബന്ധം, പര സ്ത്രീ ബന്ധം  മാത്രമുള്ള കഥ ആഖ്യാനം. വെറുപ്പും, വിധ്വേക്ഷവും, കുശുമ്പും, കുന്നായ്മയും, നിറഞ്ഞ സംഭാക്ഷങ്ങള്‍.... "എന്തായാലും ആ വീട്ടിലും വൈകീട്ട് ആറര മുതല്‍ ഒമ്പതര വരെ കരച്ചിലും, പിഴിച്ചിലും,വിഷം നിറഞ്ഞ സീരിയലുകള്‍... അത് കണ്ടിരിക്കാന്‍ ഒരു പാവം അമ്മായിയമ്മയും..
                       ഇടയ്ക്ക് ഒരു ദിവസം സീരിയല്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ സീരിയലിലെ അമ്മായിയമ്മ ടി.വി. സ്ക്രീനില്‍ നിന്നും ഇറങ്ങി വന്നു സീരിയല്‍ കണ്ടു കൊണ്ടിരുന്ന അമ്മായിയമ്മയുടെ ശരീരത്തില്‍ സന്നിവേശിച്ചു..അത്ര നാള്‍ വരെ മരുമകളെ സ്വന്തം മകളെ പോലെ കരുതിയ അവര്‍ക്കുള്ളില്‍ സീരിയല്‍ അമ്മായിയമ്മ വിഷം കുത്തി നിറച്ചു.അവരെ മാറ്റിയെടുത്തു.അവര്‍ മാറുകയായിരുന്നു...ആടുന്ന കസേരയില്‍ ഇരുന്ന്‍ മൂക്കത്ത് വിരല്‍ വെച്ച് അമ്മായിയമ്മ ചിന്ത തുടങ്ങി..ഉറക്കമൊഴിഞ്ഞ് യുദ്ധത്തിനായി നാവിനെ ആയുധമാക്കാന്‍ വാക്കുകള്‍ മൂര്‍ച്ച കൂട്ടി തുടങ്ങി...പിറ്റേന്ന് പുലര്‍ച്ച മുതല്‍ അടുക്കളയില്‍ വെച്ച് യുദ്ധം പൊട്ടി പുറപെട്ടു..മരുമകള്‍ അപ്രതീക്ഷിതമായി കണ്ട അമ്മായിയമ്മ ഭാവമാറ്റത്തില്‍ പകച്ചു നിന്നൂ..അവള്‍ കണ്ടത് ഒരു കാളീ രൂപമായിരുന്നു..അമ്മായിയമ്മയ്ക്ക് കൊമ്പും, ധംഷ്ട്രകളും മുളച്ചത് പോലെ..ഏകപക്ഷീയമായ യുദ്ധം വ്യാപിക്കാന്‍ തുടങ്ങി..
                       എല്ലാം കുറ്റങ്ങള്‍, വീടിന്റെ വൃത്തി, നിത്യോപയോഗ സാമഗ്രികളുടെ ഉപയോഗം, ഭക്ഷണത്തിന്റെ രുചി, മകന്‍ ഗള്‍ഫില്‍ നിന്നും അയക്കുന്ന പണം, മരുമകള്‍ക്ക് വരുന്ന ഫോണ്‍ കോളുകള്‍ എല്ലാം ചോദ്യം ചെയ്യപെട്ടു..അമ്മായിയമ്മ വില കൂടിയ സാരി ഉടുക്കാനും, ആഭരണങ്ങള്‍ അണിയാനും, സിന്ധൂര രേഖ ശോണിതമാക്കാനും തുടങ്ങി..അവര്‍ പുതിയ യുദ്ധ മുറകള്‍ സീരിയലില്‍ നിന്നും കടമെടുത്ത് മരുമകള്‍ക്ക് നേരെ പ്രയോഗിച്ചു തുടങ്ങി..മരുമകള്‍ എല്ലാം സഹിച്ചും,ഭര്‍ത്താവിനെ പോലും അറിയിക്കാതെ തന്‍റെ ദിവസത്തിനായി കാത്തിരുന്നു..അമ്മായിയമ്മ ദിവസവും നാക്ക്‌ കൊണ്ട് ഉതിര്‍ത്ത വാക്ക് ശരങ്ങള്‍ അവള്‍ ഒരു ചെവി കൊണ്ട് കേട്ടു മറു ചെവിയാല്‍ പുറത്ത് കളഞ്ഞു..അവള്‍ കാത്തിരുന്ന പോലെ ആ ദിനം മുന്നില്‍ വന്നു..ഒരു ഉച്ച സമയത്ത് ഒരു ടെലിവിഷന്‍ പ്രോഗ്രാമിലൂടെ....
                      ഉച്ചയൂണ് കഴിഞ്ഞ് മരുമകളെ വാക്കുകള്‍ കൊണ്ട് മലിനമാക്കി ആടുന്ന കസേരയില്‍ ഇരിക്കുമ്പോള്‍ മരുമകള്‍ വന്നു ടി.വി. കാണാന്‍ തുടങ്ങി..വനിതാ വേദിയിലെ ചര്‍ച്ചകള്‍...ഗാര്‍ഹിക പീഡനം, അതിനുള്ള ശിക്ഷകള്‍, പീഡനം അറിയിക്കാന്‍ ഉള്ള ഫോണ്‍ നമ്പരുകള്‍, എല്ലാം വെളിപെടുത്തി കൊണ്ട് ഒരു പ്രോഗ്രാം..ആ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ടെലിവിഷനില്‍ ശ്രദ്ധിച്ചിരുന്ന  അമ്മായിയമ്മയുടെ കസേരയുടെ ആട്ടം നേര്‍ത്ത്‌ ഒടുവില്‍ നിലയ്ക്കുന്ന അവസ്ഥ എത്തിയത് മരുമകള്‍ അതിവേഗം തിരിച്ചറിഞ്ഞു...ജയിലറയില്‍, ഏകയായി നില്‍ക്കുന്ന ഒരു ചിത്രം അമ്മായിയമ്മയുടെ മനസ്സിലൂടെ കടന്നു പോയി...അത്ര നേരം വരെ അവരില്‍  കൂടിയിരുന്ന സീരിയല്‍ അമ്മായിയമ്മയുടെ പ്രേതം ശരീരത്തില്‍ ചാടി ഇറങ്ങി മുന്‍ വാതിലിലൂടെ ജീവനും കോണ്ട് ഓടിയത് പോലെ മരുമകള്‍ക്ക് തോന്നി..അമ്മായിയമ്മ വിയര്‍ത്ത് കുളിച്ച് വറ്റി വരണ്ട നാവുമായി മരുമകളെ നോക്കി..അത് തിരിച്ചറിഞ്ഞ മരുമകള്‍ അമ്മായിയമ്മയ്ക്ക് തണുത്തവെള്ളം നല്‍കി..യുദ്ധം അവസാനിച്ചതിന്റെ കരാര്‍ പോലെ അവര്‍ അത് വാങ്ങി കുടിച്ചു..തല കുനിച്ചിരിക്കുന്ന അമ്മായിയമ്മ..മരുമകള്‍ റിമോട്ട് എടുത്ത് ചാനല്‍ മാറ്റി....:"എങ്ങിനെ നല്ല കുടുംബം സൃഷ്ടിക്കാം" അതായിരുന്നു ആ ചാനലിലെ ചര്‍ച്ച..അത് കണ്ട് കൊണ്ടിരിക്കെ അമ്മായിയമ്മ മരുമകളെ സ്നേഹത്തോടെ നോക്കി..കൂറെ നാളുകള്‍ക്ക് മുന്‍പേ അവള്‍ കണ്ട അമ്മായിയമ്മ മുന്നില്‍ നില്‍ക്കുന്നത് പോലെ മരുമകള്‍ക്ക് തോന്നി...
                     അടുത്ത ദിവസം ആറര മുതല്‍ ഒമ്പതര വരെ ആ വീട്ടില്‍ ടി.വി. തുറന്നില്ല...വിഷം നിറയുന്ന സീരിയലുകളും, അമ്മായിയമ്മ കഥാപാത്രങ്ങളും ആ വീട്ടില്‍ നിന്നും എന്നേക്കുമായി പടിയിറങ്ങി..സ്നേഹവും, ശാന്തിയും പരസ്പര ബഹുമാനവും തിരികെ വന്നു..കൊച്ചു  മകനെ മടിയില്‍ ഇരുത്തി  സ്നേഹത്തോടെ അമ്മായിയമ്മ..സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട്  എഴുതി കൊടുത്തു...
"സന്തുഷ്ട കുടുംബം"

കാട്ടു ചൊടല...."





              മീനവെയില്‍ കത്തിയെരിഞ്ഞ ശിരുവാണി മേടുകള്‍ അന്തി നേരം വന്നപ്പോള്‍ ചുവന്നു തുടുത്തു. കാട്ടു ചൊടല തേന്‍ എടുക്കാന്‍ കയറിയ മരത്തിന്‍റെ മുകളില്‍ നിന്നും പടിഞ്ഞാറ് ദിക്കിലേക്ക് നോക്കി..കൊടുങ്ങല്ലൂര്‍ കാവില്‍ ഭരണി കൊടി കയറുന്ന സമയം..ചെമ്പട്ട് വിരിയിച്ച കാവില്‍ കോഴികല്ല് മൂടുന്ന ചടങ്ങ് നടക്കുന്നുണ്ടാകും..എല്ലാ വര്‍ഷവും മുറ തെറ്റാതെ ആനക്കട്ടിയില്‍ നിന്നും പോകുന്ന മലയരയന്മാരില്‍ ഒരാളായി ചൊടലയും ..ചെമ്പട്ട് പുതച്ച് വാളും, ചിലമ്പും,അരമണിയും അണിഞ്ഞു കാവിനു ചുറ്റും ചുടുനിണം ഒലിപ്പിച്ച്, പാട്ടും പാടി നടയ്ക്കുമ്പോള്‍ ഒരു വര്‍ഷം കാത്തിരുന്ന അമ്മദൈവ അനുഗ്രഹം കിട്ടുമെന്ന വിശ്വാസം..അയാള്‍ കാത്തിരിക്കുകയാണ്...രേവതി നാള്‍ വരുന്നതിനായി..കൂട്ടിവെച്ച പണം തികയും..അമ്മയെ കാണാന്‍ കൊടുങ്ങല്ലൂര്‍ പോകാനും, അമ്പലത്തിനു ചുറ്റും ഓടി നടന്നു തകര മേല്‍ക്കൂരയില്‍ കോലടിച്ച് കാവ് തീണ്ടാനും, അമ്പല വട്ടത്തില്‍ കാണുന്ന ബാറില്‍ നിന്നും ഒരല്‍പ്പം മദ്യം നുകരാനും ഭരണി തന്നെ വരണം...വര്‍ഷങ്ങളായി മുടക്കിയിട്ടില്ല...മുപ്പത്കൊല്ലം കൂടെ  ജീവിച്ച "ചെറുത്ത" മരണത്തിനു കീഴടങ്ങിയിട്ടും മുറ തെറ്റാത്ത ആചാരം..

              മരത്തില്‍ നിന്നും താഴെ ഇറങ്ങി ചോരക്ക കുംഭം അരയില്‍ തിരുകി മുന്നോട്ട് നടക്കുമ്പോള്‍ ചൊടല അറിയാതെ ഒരു കോമരമായി മാറുകയായിരുന്നു...പടിഞ്ഞാറ് ദിക്കില്‍ നോക്കി ഒരു മുഴുത്ത തെറി കലര്‍ന്ന പാട്ടും പാടി ചൊടല ഊരിലെക്ക് നടന്നു..അവിടെ കുടിയില്‍ മകള്‍ മാത്രം..മകള്‍ നിലവിളക്ക്..അച്ചന്‍ ചൊടല പോലെയോ, അമ്മ ചെറുത്ത പോലെയോ അല്ല...പേര് പോലെ സുന്ദരി...ഊരിലെ പല യുവാക്കളിലും തീ പടര്‍ത്തിയ പതിനേഴ്‌ക്കാരി..പലരും ചോടലയെ നോക്കി ചോദിച്ചു...

                               "ഇന്ക്കങ്ങനെ ഒളുണ്ടായി"??ഒള് ചുന്ത്രിയല്ലേ??
                               "കന്തെര്‍വെന്‍ കാമിച്ച് ചെരുത്തെനെ...കാട്ടീ വെച്ചു..."

              ചൊടല കുടിയിലേക്ക് നടക്കുമ്പോള്‍ വഴിയരികില്‍ അന്നും കണ്ടു...ഫോറസ്റ്റ് ക്കാരന്‍ ചെക്കനെ..തന്‍റെ വീടിനു മുന്നില്‍ അവനെ കാണാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി..ഇടയ്ക്ക് കാലത്ത് മുറ്റം തൂത്തപ്പോള്‍ സിഗരെറ്റ്‌ കുറ്റികള്‍..പിന്നെ കാക്കി നിറമുള്ള ബട്ടന്‍സ്,വീടിന്‍റെ അകത്തും സിഗരെറ്റിന്റെ ഗന്ധം..ചൊടല ഓല മറയില്‍ കൊളുത്തിയിട്ട കൊടുങ്ങല്ലൂര്‍ അമ്മയുടെ ചിത്രം നോക്കി..പിന്നെ പനമ്പ് പായയില്‍ ഉറക്ക ചുവടോടെ ഇരിക്കുന്ന മകളെയും..ഇറയില്‍ തിരുകിയ മടവാളും നോക്കി..പിന്നെ പുറത്തേക്ക്..മഴ നെഞ്ചില്‍ ഒളിപ്പിച്ച കരിമേഘം പെയ്യാന്‍ തുടങ്ങുന്നു...അയാള്‍ ഇറയത്ത്‌ ഇരുന്നു..അകലെ അരയാലുകള്‍ നിറഞ്ഞ ദേവി സന്നിധിയില്‍ ഉറഞ്ഞു തുള്ളുന്ന കോമരങ്ങള്‍, അതില്‍ ഒരുവനാകാന്‍ അയാളും മോഹിച്ചു..എല്ലാം മറന്നു തന്നാരം പാടാന്‍ കൊതിച്ചു..കുത്തിയൊലിച്ചു പെയ്യുന്ന മഴയത്ത് ഓര്‍മ്മയിലേക്ക് കടന്നു വന്ന ചില ഭൂതക്കാല സ്മരണകള്‍...കണ്ണടച്ച് അയാള്‍ കണ്ടു..കെട്ടിയ പെണ്ണ്ചെറുത്ത പൊളിഞ്ഞ നിലത്ത് കിടക്കുന്നു..തുറന്ന വാതിലിലൂടെ കൊമ്പന്‍മീശ മീശ പിരിച്ചു കണ്ണുരുട്ടി തോക്കുമായി അയാള്‍..കാടു കാക്കാന്‍ വന്നവന്‍, കണ്ണില്‍ നിന്നും അടര്‍ന്ന കണ്ണീരില്‍ അയാളെ രൂക്ഷമായി നോക്കിയപ്പോള്‍ തോക്കിന്റെ തണുത്ത സ്പര്‍ശം കഴുത്തില്‍..പേടിയോടെ ചൊടല തൊഴുത് പിന്മാറി..അങ്ങിനെ ചൊടലയുടെ ഗന്ധര്‍വന്‍ രൂപപെട്ടു..നിലവിളക്ക് ജനിച്ചപ്പോള്‍ അവള്‍ക്ക് ആ കൊമ്പന്‍ മീശ ഗന്ധര്‍വന്‍റെ ചായയായിരുന്നു..

                      രേവതി കാവിനു മുമ്പേ കൊടുങ്ങല്ലൂര്‍ എത്തണം..ആനക്കട്ടിയില്‍ നിന്നും ഏഴര വെളുപ്പിന് പോകണം..ആനക്കട്ടി,മുള്ളി, അഗളി, എല്ലാ ഊരില്‍ നിന്നും മലയരയന്മാര്‍..നട തള്ളാനുള്ള ആടും, നടയില്‍ സമര്‍പ്പിക്കാനുള്ള പൂവന്‍ കോഴിയും...


                      അവര്‍ക്ക് മുന്നില്‍ അവലും,മലരും,നാളികേരവും..മൂപ്പന്‍ പോതിയെ ഉറക്കെ വിളിച്ചു..അമ്മയെ കാണാന്‍ പോകുമ്പോള്‍ വസൂരി മാലയ്ക്ക് കാണിക്കയിടാന്‍ തുണികെട്ടില്‍ മഞ്ഞപൊടി നിറച്ചു..ക്ഷേത്രപാലന് നല്കാന്‍ കാട്ടു കദളി പഴം നിറച്ചു...അവരില്‍ ഒരാളായി ചൊടല..കൂട്ടത്തില്‍ നിലവിളക്ക് മാത്രം കാണുന്നില്ല..അയാള്‍ ചുറ്റും നോക്കി..ഇടയ്ക്ക് ഇരുട്ടില്‍ തന്റെ കുടിയിലേക്കുള്ള വഴിയില്‍ നിന്നും കാക്കി ധരിച്ച ഒരു രൂപം സിഗരെറ്റ്‌ പുകയില്‍ നിറഞ്ഞു പോകുന്നത് കണ്ടു...എല്ലാ ചടങ്ങും കഴിഞ്ഞ് ചൊടല കുടിയില്‍ എത്തിയപ്പോള്‍ അവിടെ ഒരാള്‍കൂട്ടം...ഇറയത്ത്‌ തളര്‍ന്നു കിടക്കുന്ന മകള്‍..അയാള്‍ അടുത്ത് ചെല്ലുമ്പോള്‍ ആരോ പതുക്കെ പറഞ്ഞു...

                                   ഒളുക്ക് പള്ളേല്.."

                    മലയരയന്മാര്‍ ഭരണി കൂടാന്‍ പുറപെട്ടു..കോമരങ്ങള്‍ ഉറഞ്ഞു തുള്ളി..അമ്മ ദൈവത്തെ സ്തുതിച്ച് തെറി പാട്ടുകള്‍ പാടി..നെറ്റി പിളര്‍ന്നു ചുടു നിണം കുടിച്ചു..കുന്നിനു നെറുകയില്‍ നിന്നും ചൊടല എല്ലാം കണ്ടു..അയാള്‍ക്ക് പിന്നില്‍ ഉറഞ്ഞു കൂടിയ കറുത്ത മേഘങ്ങള്‍..കരഞ്ഞു തീരാത്ത കണ്ണുകള്‍ പോലെ..വഴിനടക്കാരില്‍ ആരോ ചോദിച്ചു

                                 "നെലെവേളക് പെയച്ചാ"

                                  ഒളുക്ക് കേന്തര്‍വന്‍ കാമിച്ച്.."

                     വേദനയോടെ മറുപടി പറഞ്ഞു. ചൊടല പിന്നെയും പടിഞ്ഞാറു ദിക്കിനെ നോക്കി...സൂര്യന്‍ ചെമ്പട്ട് വിരിയിച്ച് കാവ് തീണ്ടാന്‍ ഒരുങ്ങിയിരിക്കുന്നു...കോമരങ്ങള്‍ പോലെ തുള്ളുന്ന കാട്ടുമരങ്ങള്‍..അമ്മദൈവം കൈ വെടിഞ്ഞ മീനമാസത്തിലെ അന്തിവെയില്‍ പൂകി ചൊടല കണ്ണുകള്‍ നിറഞ്ഞു പാടാന്‍ തുടങ്ങി..ഉറക്കെ...ആ പാട്ട് കൊടുങ്ങല്ലൂര്‍ കാവിലെ അരയാല്‍ മരങ്ങള്‍ ഏറ്റ് പാടി...

                                  "താനാരം തന്നാരം തക താനാരം തന്നാരം

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

ജീവിത യന്ത്രം....




Image result for attukal radhakrishnan yantram

                 അയാള്‍ ജനിച്ചത് അന്തവിശ്വാസം നിറഞ്ഞ അന്തരീക്ഷത്തില്‍ ആയിരുന്നു...ജനിച്ച് വീണപ്പോള്‍ ബാലാരിഷ്ടത ജാതകത്തില്‍ കണ്ടപ്പോള്‍ അരയിലും, കഴുത്തിലും, കൈ തണ്ടയിലും ഏലസ്സുകള്‍ മുറുകി..

                 എന്നാലും ബാല്യത്തില്‍ ചൊറി, ചിരങ്ങ്,കരപ്പന്‍,ഗ്രഹണി എന്നീ രോഗ ഘട്ടത്തിലൂടെ വളര്‍ന്നു...ഒരു വിധം വലുതായി വന്നപ്പോള്‍ ദശസന്ധി മാറുന്ന അവസ്ഥ വന്നു..ഉന്നത വിദ്യാഭ്യാസം ലഭിക്കാന്‍ കുടുംബ ജോത്സ്യന്‍ വിദ്യാഗമനയന്ത്രം  നിര്‍ദേശിച്ചു..

                 ശനി ദശ  സമയത്ത് ആഗമന യന്ത്രം  ഉണ്ടായിട്ടും അയാള്‍ പത്താംതരം കടന്നില്ല..അതോടെ വിദ്യയും അവസാനിച്ചു..
                ജോലിയില്ലാതെ വഴിവക്കില്‍ തെണ്ടി തിരിയാനും,കൂട്ടുകെട്ട് കൂടാനും ആരംഭിച്ചപ്പോള്‍ സത്ബുദ്ധിവാരണയന്ത്രം ജോത്സ്യന്‍ സമ്മാനിച്ചു..അത് അണിഞ്ഞു മൂന്നാം ദിവസം ഒരു അടിപിടി കേസില്‍ അയാള്‍ അകപ്പെട്ട്.പൊലീസായി,കേസായി, കോടതിയായി,ശിക്ഷയായി..

                 യന്ത്രങ്ങള്‍ മാറി മാറി വന്നിട്ടും ഒരു മാറ്റവും കാണാതെ വന്നപ്പോള്‍ വിവാഹം കഴിപ്പിക്കാനായിരുന്നു  ഒരു ജോത്സ്യ പ്രമുഖന്‍റെ നിര്‍ദേശം...ജാതകം ശുദ്ധമാണ് ..പൊരുത്തങ്ങള്‍ പത്തില്‍ ആറു ഒത്ത് വന്നാല്‍ വിവാഹം..ഒരു വര്‍ഷത്തോളം പല പെണ്‍കുട്ടികളുടെ വീടുകളില്‍ നിന്നും അയാളും കൂട്ടുക്കാരും ചായ കുടിച്ചു..

                 ഒന്നും ശരിയാകാതെ വന്നപ്പോള്‍ ജോത്സ്യന്‍ വിവാഹയോഗ യന്ത്രം സമ്മാനിച്ചു..ഓരോ യന്ത്രങ്ങള്‍ നല്‍കുമ്പോള്‍ അയാളുടെ പുരയിടത്തിന്റെ അതിര് ചെറുതാകാനും ജോത്സ്യന്‍റെ പുരയിടം വ്യാപിക്കാനും തുടങ്ങി..ഒടുവില്‍ അയാള്‍ക്ക് വിവാഹ യോഗം വന്നു..പത്തില്‍ വശ്യ പൊരുത്തം ഒഴിച്ച് ഒമ്പത് പൊരുത്തമായി...
                  വിവാഹത്തിന് ശേഷം വശ്യ പൊരുത്തമില്ലാത്ത അവസ്ഥയില്‍ സ്വസ്ഥത നഷ്ടമായപ്പോള്‍ വീണ്ടും ജോത്സ്യന്‍ അയാള്‍ക്ക് സുഖ ദാമ്പത്യയന്ത്രം സമ്മാനിച്ചു..അതോടെ ജീവിതത്തില്‍ കലഹങ്ങള്‍ പതിവിലും കൂടുതലായി..

                   കലഹങ്ങള്‍ കൂടിയപ്പോള്‍ വീട് കലാപ ഭൂമിയായപ്പോള്‍ വീണ്ടും സന്തുഷ്ടകുടുംബസംക്രമിക യന്ത്രം അണിഞ്ഞു..അതോടെ വാക്കുകള്‍ കൊണ്ടുള്ള യുദ്ധം കയ്യാങ്കളിയായി..കുട്ടികള്‍ ഉണ്ടായാല്‍ എല്ലാം ശരിയാകുമെന്ന ജ്യോത്സ്യ പ്രവചനം അനുസരിച്ച് സന്താനസൌഭാഗ്യ യന്ത്രം അണിഞ്ഞു ഗുരുവായൂരില്‍ ഉരുളി കമിഴ്ത്താന്‍ പോകും വഴി ഇരുവരും അടിയായി, വഴക്കായി, രണ്ട്‌ വഴിക്കായി..അതോടെ ദാമ്പത്യ കപ്പല്‍ വിവാഹമോചന യന്ത്രത്തില്‍ അവസാനിച്ചു..
                 ഒറ്റപെട്ടതോടെ അയാള്‍ മദ്യത്തിന്‍റെ സ്ഥിരോപസകാനായി..മദ്യം ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ....സ്ഥിരം വഴിയില്‍ കിടക്കുന്ന അവസ്ഥ വന്നപ്പോള്‍ ബന്ധുക്കള്‍ വഴി അയാള്‍ക്ക് വീണ്ടും മദ്യവര്‍ജ്ജന യന്ത്രം  ലഭിച്ചു..അതിനു ശേഷം അയാള്‍ മദ്യ ശാലയില്‍ നിന്നും പോരാതെയായി..കുടിച്ച് കുടിച്ച് അവയങ്ങള്‍ ദ്രവിച്ച് രോഗതുലനായി എല്ലാം നഷ്ടപെട്ട് അലയുമ്പോള്‍ ഒരു ദിവസം അദ്ദേഹത്തിനു ബോധോദയം കൈ വന്നു..നഷ്ടങ്ങള്‍ തിരിച്ചറിഞ്ഞു...ആരും കൂടെയില്ലെന്ന സത്യം..
                 ജ്യോതിഷിയുടെ കൂറ്റന്‍ വീടിനു മുന്നില്‍ അയാള്‍ മണിക്കൂറുകള്‍ കാത്തിരുന്നു..ഒടുവില്‍ കാണാനുള്ള അവസരം വന്നു..മൃതപ്രായനായ ആ മനുഷ്യന്‍ ജ്യോതിഷിക്ക് മുന്നില്‍ വന്നു കൈ കൂപ്പി നിന്നു...
                            "എന്ത് വേണം??"
                  ജ്യോല്‍സ്യന്റെ പരുക്കന്‍ ചോദ്യത്തിന് മുന്നില്‍ ഒന്നും മറച്ച് വെക്കാതെ ആത്മാര്‍ത്ഥമായി അയാള്‍ കണ്ണുകള്‍ നിറഞ്ഞു കേണു പറഞ്ഞു...
                             "എനിക്കൊരു യന്ത്രം വേണം??"
                               എന്ത് യന്ത്രം??
                              ''ദ്രുതസുഖ മരണലഭ്യ യന്ത്രം.."

''ഹാജി മുസ്ല്യാര്‍ .....




          കൈകള്‍ ചെവിയില്‍ തിരുകി ബാങ്ക് കൊടുക്കുന്ന തളത്തില്‍ നിന്നും ഹാജി മുസ്ല്യാര്‍ സുബഹി നിസ്കാരതിനുള്ള ബാങ്ക് വിളിക്കാന്‍ തുടങ്ങി..

                       "അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍.."

ദേശം ഉണരുന്നത് ആ സ്വരം കേട്ടാണ്...
"പാലുക്കാരന്‍ മത്തായി പാല്‍ മോന്തയും കലവുവായി തൊഴുത്തിലേക്ക്...,
വെളുപ്പിനുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ഡഡ്രൈവറും, കണ്ടക്ടറും ഉണരുന്നത്,
ഗോമതിയമ്മ അടിച്ചു തെളിക്കാന്‍ അമ്പലത്തിലേക്ക് പുറപെടുന്നത്..
ചായക്കടയിലെ സമോവരില്‍ തീ പുകയാന്‍ ആരംഭിക്കുന്നത്..
തടി കുറയ്ക്കാന്‍ ചിലര്‍ പ്രഭാത സവാരി തുടങ്ങുന്നത്...
എല്ലാം ഹാജി മുസ്ല്യാരുടെ ബാങ്ക് വിളിയെ ആശ്രയിച്ചായിരുന്നു...


അമ്പത്‌ വര്‍ഷത്തിലധികമായി അഞ്ച് നേരം ആ ശബ്ദം നാടിനു ചിരപരിചിതമായി തീര്‍ന്നിട്ട്..അത് സുബഹിലും,അസരിലും, മ്ഗ്രിബിലും മുടങ്ങിയിട്ടില്ല..
കുറച്ച് നാളായിട്ട് മഹല്ല് കമ്മറ്റിയില്‍ ചിലര്‍ക്ക് സംശയം, പരാതി.
ഹാജി മുസ്ല്യാരുടെ സ്വരത്തിന് പഴയ സുഖമില്ലത്രേ..കേള്‍ക്കുന്നില്ലെന്ന്..
പ്രധാന പരാതിക്കാരന്‍ പുതു പണക്കാരന്‍ ദുബായ്ക്കാരന്‍ അബുവാണ്..


ഹാജി മുസ്ല്യാരുടെ വീടിനു മുന്നിലെ തെങ്ങിന്‍ തോപ്പ്‌ അബു വാങ്ങാന്‍ ശ്രമിച്ച് പരാജയപെട്ടതാണോ സ്വരച്ചേര്‍ച്ചയില്ലായ്മ?? ആയിരിക്കാം..


പലപ്പോഴും സുബഹ് ബാങ്ക് അയാള്‍ കേള്‍ക്കാരില്ലെന്നു..
അതിനു കാരണം അബുവിന്‍റെ വീട്ടിലെ അടച്ചു ഉറപ്പിച്ച എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയാനെന്നു ചിലര്‍ക്ക് സംശയം ഉണ്ടായെങ്കിലും, പുറത്ത്‌ പറഞ്ഞില്ല..
കാരണം ഒരു ചെറിയ ഓത്ത് പള്ളി ജുമാ മസ്ജിദിന്റെ നിലവാരത്തില്‍ ഉയര്‍ന്നത് അവരില്‍ ചിലരുടെ പണം കൊണ്ടാണ്..


ആ തീരുമാനം എന്തായാലും പ്രാബല്യമായി..ഹാജി മുസ്ല്യാര്‍ക്ക് പകരം ഒരു ചെറുപ്പക്കാരന്‍, മുക്കത്ത്‌ നിന്നും ഒരു ചെറു ബാല്യക്കാരന്‍..
ഹാജി മുസ്ല്യാര്‍ ഒന്നും തിരിച്ച് പറഞ്ഞില്ല...എഴുപത്തിയഞ്ച് വയസ്സായെങ്കിലും ഇന്നും അഞ്ച് നേരം നമസ്കരിക്കുന്ന, അഞ്ച് നേരം ബാങ്ക് വിളിക്കുന്ന തന്നെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്തില്ല.


..തന്നെ പോലെ നിസ്ക്കാരത്തില്‍ രുകൂലും,സുജൂദും നിര്‍വഹിക്കുന്നവര്‍ ആരുണ്ട്??
തന്നെ പോലെ ദീനി അനുഷ്ടിച്ച് കടമകള്‍ നിറവേറ്റി പരിശുദ്ധ ഹജ്ജ്‌ നടത്തിയവര്‍ ആരുണ്ട്? 


തന്നെ എതിര്‍ത്തവരില്‍ പലരും നിസ്ക്കാര പായയില്‍ ഇരുന്ന്‍ സമയം നോക്കുന്നതും,ഇഅത്തിദാലില്‍ നേരെ നിവര്‍ന്നിരിക്കാതെ, രുകൂലും, സുജൂദും പാലിക്കാതെ, അഞ്ച് നേരം വെട്ടി കുറച്ച് ഒരു നേരം മാത്രമായി, അല്ലെങ്കില്‍ ഒരു ജുമാ നിസ്ക്കാരം മാത്രമാക്കി നിസ്ക്കരിക്കുന്നതും എത്ര കണ്ടിരിക്കുന്നു..


''സാവകാശം അല്ലാഹുവില്‍ നിന്നും, ധൃതി പിശാചില്‍ നിന്നുമാണ്..മനുഷ്യന്‍ ഏറെ തിടുക്കം കാണിക്കുന്നവന്‍ ആയി തീര്‍ന്നിരിക്കുന്നു..."പരിശുദ്ധ ഗ്രന്ഥത്തിലെ ചില വാക്കുകള്‍ ഹാജി മുസ്ല്യാര്‍ അനുസ്മരിച്ചു...


മൌനം മാത്രമായിരുന്നു അന്നത്തെ ഹാജി മുസ്ല്യാരുടെ ഭാഷ..
അന്നത്തെ "സലാത്ത് -ഉല്‍-ഇഷ" സമയം..


അന്നത്തെ ബാങ്ക് വിളി എല്ലാവരും കേട്ട്..അത്രയ്ക്കും ശുദ്ധവും, ഭക്തി സാന്ദ്രവും ആയിരുന്നു അത്..വീണ്ടും വരുമെന്ന ഉറപ്പില്‍ പുറത്തെ ഇരുട്ടിലേക്ക്‌..
പള്ളിയുടെ ഗേറ്റ് ചാരി പള്ളി മിനാരത്തിലെക്കും, മിനരാത്തിനു താഴെ ഉറപ്പിച്ച കൊളംബി സ്പീക്കരിലും ഒന്ന് നോക്കി നിന്ന്‍ ഹാജി മുസ്ല്യാര്‍ നടന്നു..


അമ്പലത്തിന്റെ നടയില്‍ എത്തിയപ്പോള്‍ ശാന്തിക്കാരന്‍ നമ്പൂതിരി വെച്ച് വെച്ച് നടന്നു വന്നു എല്ലാ ദിവസത്തെ പോലെ പതിവ്‌ വിശേഷം ചോദിച്ചു...''അന്ന് നമ്പൂതിരിയുടെയും അവസാനത്തെ പൂജയായിരുന്നു


പ്രായം എറിയതിനാല്‍ കഴകം പുതിയ ഒരു ചെറുപ്പക്കാരനെ ഏല്പിച്ച് പടിയിറങ്ങിയ ദിവസം..സമാന ദുഖിതര്‍ ഒന്നിച്ച് നടന്നു..ദൈവം നല്‍കിയ നിലാവെളിച്ചത്ത്തിലൂടെ..


പിറ്റേന്ന്...


"പാലുക്കാരന്‍ മത്തായി ഉണരുമ്പോഴേക്കും പശുക്കള്‍ പാല്‍ ചുരത്തി തൊഴുത്തില്‍ ക്ഷീര വിപ്ലവം സൃഷ്ടിച്ചിരുന്നു....


ട്രാന്‍സ്പോര്‍ട്ട് ബസ്സ്‌ സമയം തെറ്റി ആദ്യത്തെ ട്രിപ്പ്‌ ഓടാന്‍ ആരംഭിച്ചു..
അടിച്ചു തെളിക്കാരി ഗോമതിയമ്മ അമ്പല നടയില്‍ എത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നിരുന്നു
ചായക്കടയിലെ സമോവര്‍ ആദ്യമായി വെളുപ്പിന് പുകയാന്‍ വിസമ്മതിച്ചു..
തടിയന്മാര്‍ കൂര്‍ക്കം വലിച്ച് കിടന്നുറങ്ങി..
ദുബായ്‌ക്കാരന്‍ അബു എയര്‍ കണ്ടീഷന്‍ സുഖത്തില്‍ പണം പതയുന്ന സ്വപ്നവും കണ്ട് സുഖിച്ച് കിടന്നു,...


എല്ലാത്തിനും കാരണം "ചെറു ബാല്യക്കാരന്‍ മുക്രിയുടെ പതിഞ്ഞ സ്വരമായിരുന്നു..
ബാങ്ക് വിളി പള്ളിയുടെ നാലു ചുവരില്‍ മാത്രം ഒതുങ്ങി പുറത്ത്‌ വന്നില്ല...
പക്ഷെ അന്നും ഹാജി മുസ്ല്യാര്‍ തന്റെ പതിവ്‌ സുബഹി നിസ്ക്കാരവും കഴിഞ്ഞു പള്ളി കിണറ്റില്‍ നിന്നും വെള്ളം കോരി ടാങ്കില്‍ നിരയ്ക്കുകയായിരുന്നു.....
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....

കഴുമരത്തിന് മുമ്പ്....

 
                   ജപമാലയില്‍ വിരലുകള്‍, ബൈബിളില്‍ കണ്ണുകള്‍, മനസ്സില്‍ പ്രാത്ഥന. ഇനി കുറച്ച് സമയം മാത്രം..എല്ലാം തീരാന്‍..ജനിച്ചതും, മുട്ടില്‍ ഇഴഞ്ഞതും, കൌമാരവും, യൌവനവും, മദ്ധ്യ വയസ്സും, ജയില്‍ വാസവും ഒരു ഫ്ലാഷ്ബാക്ക് പോലെ ഓര്‍മ്മയുടെ ചുവരില്‍..ഇടയ്ക്ക് ചോര പുഴ ഒഴുകിയ രാത്രിയിലെ ചിത്രങ്ങള്‍..രാത്രി വളര്‍ന്നു പിന്നെ തളര്‍ന്ന്‍ പുലര്‍ക്കാലമെത്തും വരെ ജീവിച്ചിരിക്കാം...പിന്നെ മരണം..ആരോ വലിക്കുന്ന ഒരു ലിവര്‍..ഒരു കയറില്‍ തൂങ്ങി ചെയ്ത കൊടും പാതകത്തിന് പകരമായി മരണം..
               രാവിലെ കുളിക്കാന്‍ ചൂട് വെള്ളം വേണോ എന്ന വാര്‍ഡന്റെ ചോദ്യം...എന്തിന്?? മരണത്തിലേക്ക് പോകുമ്പോള്‍ തണുപ്പ് തന്നെ വേണം..തണുത്ത മരണം..കൊല്ലുമ്പോള്‍ ചുടുചോര ഒരു ഹരമായിരുന്നു..കുറച്ച് പണത്തിനു വേണ്ടി ആറു ജീവിതങ്ങള്‍...ഒരു തരി ദയ പോലും ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല..മരണം തന്നെ വേണം ചെയ്ത തെറ്റുകള്‍ക്ക്...മാനസാന്തരം വന്നു..കൂറെ നാളുകള്‍ ജയിലറയില്‍ കിടന്നപ്പോള്‍..കണ്ടം സെല്ലില്‍ ഒറ്റപെട്ടു..കീഴ് കോടതി വിധിയും, മേല്‍ക്കോടതി വിധിയും, അവസാനമായി മരണ വാറന്റും കാത്ത്..ചെയ്ത തെറ്റുകള്‍ ഒരു കോടതിയും ഒരു ദൈവവും പൊറുക്കില്ല.. ആറു ജീവനുകള്‍,ആറു സ്വപ്നങ്ങള്‍..എല്ലാം തകര്‍ത്തിട്ട് എന്ത് നേടി??
                ഇനി കുറച്ച് സമയം മാത്രം..കൈകള്‍ പുറകില്‍ നിന്നും വലിച്ചു കെട്ടും, തല കറുത്ത തുണി കൊണ്ട് മൂടും,കഴുത്തില്‍ കുരുക്കിടും, മരണ വാറന്റ് വായിച്ചു കേള്‍പ്പിക്കും, അറിയാത്ത ഒരു കൈ ലിവര്‍ വലിക്കും, കാതടിപ്പിക്കുന്ന ശബ്ദത്തില്‍ അടി പലക തുറക്കും, കയറില്‍ തൂങ്ങിയാടും, മരണം വരെ...അവസാനം മരിച്ചുവെന്നു ഡോക്ടര്‍ വിധിയെഴുതും..പിന്നെ തെമ്മാടി കുഴി വരെ..
                 കൊല്ലുമ്പോള്‍ തോന്നിയില്ല...കൊല്ലപെട്ടവന്റെ മനസ്സില്‍ എന്തായിരുന്നുവെന്ന്?? ഇപ്പോള്‍ മരണം കാത്തിരിക്കുമ്പോള്‍ തിരിച്ചറിയുന്നു..അത് ഒരു ഭയാനകമായ ഒരു അവസ്ഥയാണെന്ന്...ജീവിക്കാന്‍ ഇനിയും മനസ്സിലുള്ള ആഗ്രഹം ഒരു കഴുമരത്തില്‍ അവസാനിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്നു..
എന്തിനു ആറു ജീവിതങ്ങള്‍ തകര്‍ത്തു ?? എന്തു നേട്ടം..ഒരു കഴുമരം മാത്രം..

''ബന്ധനസ്ഥനായ അനിരുദ്ധന്‍"



ബാല്യം...
"മോനെ അനികുട്ടാ...മണിനാഗകാട്ടില്‍ പോയി കളിക്കല്ലേ...തേര്‍വാഴ്ച പോകുന്ന കാടാ..?"
"കുട്ടാ..വെയിലത്ത് നില്കണ്ടാ..നീര്കെട്ടു വരും..ഇങ്ങട് കേറി പോന്നോളൂ.."
"ഡാ ചെക്കാ നീയെങ്ങ്ടാ...മഴവെള്ളത്തി കളിച്ച് കാലു വളം കടിച്ച് രാത്രി കെടന്നു മനുഷ്യന്മാര്ടെ ഉറക്കം 
കെടുത്താന്‍.."
                       ബാല്യം മുതല്‍ അനിരുദ്ധന്‍ ബന്ധനസ്തനായിരുന്നു.എല്ലാത്തിനും വിലക്കുകള്‍.തൊടിയില്‍ കളിക്കാനും, മരത്തില്‍ കയറാനും,ഊഞ്ഞാല്‍ ആടാനും, രാശി കായ കളിക്കാനും, മറ്റ് സെറ്റ് കൂട്ടാളികളുമായി നാട് ചുറ്റാനും മോഹിച്ചു..പക്ഷെ ആരെല്ലാമോ അനിരുദ്ധനെ വിലക്കുകളുടെ വാക്ക് വലയത്തില്‍ തളച്ചിട്ടു..പൊളിഞ്ഞ ചുവരും ചാരി അനിരുദ്ധന്‍ ആ ലക്ഷമണ രേഖയില്‍ ഇരുന്ന്‍ തന്‍റെ ചെറിയ ലോകം കണ്ടു...നിറം മങ്ങിയ ബാല്യ കാഴ്ചകളില്‍ വര്‍ണ്ണം വിതറാന്‍ കൊതിച്ച്, പാവം ബന്ദനസ്ഥനായ അനിരുദ്ധന്‍...?
കൗമാരം....
"എടാ..പരീക്ഷ അടുത്ത് വന്നിട്ടും ഒരു ചൂടില്ലാതെ നീ കണ്ണില്‍ കണ്ട നോവലും വായിച്ച് നടന്നോ..തോറ്റ് തോപ്പിയിട്ടാ നേരെ തൂമ്പയെടുത്ത് പാടത്തേക്ക് വന്നേക്കണം.."
"പിന്നെ..കോട്ടും സൂട്ടും ,കല്ഷരയിമിട്ട് കോളേജീ പോകാന്‍ നീയാരാ സെട്ടൂന്റെ മോനോ?
"വഴി വക്കില്‍ വായി നോക്കി നിന്ന് അന്ത്യാകുമ്പോ കുടുംബത്ത് കയറി വന്നാല്‍ അടിച്ച് നെന്‍റെ തൊലി പൊളിക്കും ഞാന്‍ അസത്തേ.."
                       കൗമാരം ബാല്യത്തെക്കാള്‍ വിലക്കുകള്‍ നിറഞ്ഞതും, ഒരു മുറിയില്‍ പുസ്തകങ്ങളില്‍ ഉരുകി തീര്ന്നതുമായിരുന്നു അയാള്‍ക്ക്..മറ്റുള്ളവരെ പോലെ നസീറിന്‍റെ സിനിമ കാണാനും, ചാര്‍മിനാര്‍ സിഗരെറ്റ്‌ വലിക്കാനും, വഴിയരികില്‍ നിന്ന് ടൈപ്പ് പഠിക്കാന്‍ പോകുന്ന സുഗന്ധിയെ കമന്റടിക്കാനും, സൈക്കിള്‍ ചവിട്ടി പാടവരമ്പിലൂടെ ചൂളമടിച്ച് നടക്കാനും, ചെത്ത്ക്കാരന്‍ കുമാരന്‍റെ അന്തി കള്ളിന്‍റെ രുചി അറിയാനും, അങ്ങാടി പലഹാരം തിന്നാനും മോഹം തോന്നി..പക്ഷെ ഇരുട്ട് നിറഞ്ഞ മുറിയില്‍ പുസ്തക താളിലെ കഥാപാത്രങ്ങളായി കൗമാര സ്വപ്‌നങ്ങള്‍ കണ്ട്, പാവം ബന്ദനസ്ഥനായ അനിരുദ്ധന്‍..?
യൗവനം....
''അതെ അനിയെട്ടാ.. രാവിലെ തന്നെ കണ്ണാടിയുടെ മുന്നില്‍ ഷേവ് ചെയ്യാന്‍ നിന്നാ അരി വേകില്ല..വെന്താല്‍ ചോറ് കൊണ്ട് പോകാം..എനിക്കെ യൂണിവേഴ്സിറ്റി കാന്‍റീന്‍ ചോറുണ്ട്..."
"അച്ഛാ..ഈ ഷൂവിന്റെ വള്ളി ഒന്ന് കെട്ടി തന്നെ..അല്ലെങ്കില്‍ നാളെ ഒരു രൂപ ഫൈന്‍ അടക്കേണ്ടി വരും.."
"മനുഷ്യാ..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കര്ത്..മറ്റുള്ളവര്‍ ബാറില്‍ കയറി കമ്പനി കൂടിക്കോട്ടെ..നിങ്ങള്‍ പോകണ്ടാ..പോയാല്‍ ഈ വാതില്‍ ഞാന്‍ തുറക്കില്ല..."
                   വിവാഹം കഴിച്ചിട്ടും, ജോലിക്കാരനയിട്ടും അനിരുദ്ധന്‍ ബന്ധനത്തില്‍ തന്നെ. കൂടെ ജോലി ചെയ്യുന്നവരുടെ കൂടെ ഒന്ന് കൂടാനും, ഒറ്റയ്ക്ക് ഒരു യാത്ര ചെയ്യാനും, ഭാര്യയുടെ ദൈനംദിന പരാതി പട്ടികയില്‍ നിന്നും ഒന്ന് മോചനം കിട്ടാനും, മോഹിച്ചു..മോഹം മാത്രം സഫലമാകാതെ ബാക്കിയായി..ജീവിതത്തിന്റെ പ്രാരാബ്ധ വളയങ്ങളില്‍ പെട്ട് സ്വന്തം മോഹം മനസ്സില്‍ ഒതുക്കി, പാവം ബന്ധനസ്ഥനായ അനിരുദ്ധന്‍..?
വാര്‍ദ്ധക്യം...
"അച്ചാ...നിങ്ങളോട് എത്ര പറഞ്ഞിട്ടും മനസ്സിലാകാതെ പിന്നെയും ലഡ്ഡു എടുത്ത് കഴിച്ചുഅല്ലെ? ഇനി ഡോക്ടറെ കാണാന്‍ ചെല്ലുമ്പോ അങ്ങേരുടെ വായിലിരിക്കുന്നത് മുഴോന്‍ ഞാന്‍ കേള്‍ക്കണം.."
"അച്ചാച്ച...റിമോട്ട് തന്നെ..ഏതു സമയത്തും പഴഞ്ചന്‍ സിനിമകള്‍...കഷ്ടം കാണുമ്പോള്‍ ദേഷ്യം വരുന്നു..ഇതൊക്കെ സിനിമയാണോ??"
"അമ്മാവാ...ഈ നടത്തം ഒഴിവാക്കി കൂടെ..കണ്ണും മൂക്കും തെറ്റി വണ്ടി വരുന്ന കാലമാ..അങ്ങിനെ നടക്കണമെങ്കില്‍ വീടിന്റെ അകത്ത് നടന്നൂടെ??"
                 വാര്‍ദ്ധക്യം...പെന്‍ഷന്‍ പറ്റിയപ്പോള്‍ പലതും മോഹിച്ചു..ഹരിദ്വാര്‍ യാത്ര, ഒരു സര്വ്വീസ് സ്റ്റോറി, ഭാര്യയുടെ സ്മാരകമായി ഒരു ചാരിറ്റബിള്‍ സൊസൈറ്റി..ഒരു വായനശാല, എല്ലാം മക്കളുടെ പിടി വാദത്തിനു മുന്നില്‍ പിന്‍വാങ്ങി..ഒടുവില്‍ എല്ലാ മോഹങ്ങളും ഒരു മതില്‍ കെട്ടിനകത്ത്...വീണ്ടും പൂവിടാത്ത്ത കുറേ മോഹങ്ങളുമായി, പാവം ബന്ധനസ്ഥനായ അനിരുദ്ധന്‍...?
                 ഒരു മനുഷ്യായുസ്സ് മുഴുവന്‍ ബന്ധനസ്ഥനായ അനിരുദ്ധന്‍..

''കര്‍ക്കിടക വാവ്...."



                          ""കായേനവാചാ...മനസ്സേന്ത്രിയെര്‍വ്വ..
                             ബുദ്ധി ആത്മനാവാ..പ്രകൃത്യെസ്വഭാവാത്‌
                             കര്മോത്മിയത്യത്..സകലം പരസ്മൈ..
                             നരായനെ യതി സമര്‍പ്പയാമി....
               വാവ്ബലിയിട്ടു കടലില്‍ മുങ്ങി നിവര്‍ന്നു കരയിലേക്ക് കയറുമ്പോള്‍ ആ കണ്ണുകളില്‍ ഒരു കടലിനേക്കാള്‍ ആഴമുള്ള കണ്ണ് നീര്‍..ദുഃഖം കടിച്ചമര്‍ത്തി വിതുമ്പി അയാള്‍ നിഴലിനെ മുറിച്ച് മുന്നിലേക്ക് നടന്നു...അയാള്‍ക്ക് പിന്നില്‍ ഉരുണ്ടു കൂടിയ കര്‍ക്കിടക മേഘങ്ങള്‍ അവിടെ മൂകതയുടെ ഒരു പ്രക്രുതി ചിത്രം വരച്ചു...ദുഃഖം മഴയായ് പൊഴിയാന്‍ തുടങ്ങി..മഴയില്‍ നനഞ്ഞു കുതിര്‍ന്ന്‍ നടക്കുമോള്‍ അയാളുടെ കാല്പാടുകള്‍ ഭൂതക്കാലത്തിലെക്ക് പിന്തിരിഞ്ഞു പോയി കൊണ്ടിരുന്നു..അയാളുടെ മനസ്സുമായി ഒരു പലായനം..
                            "നന്നായി പഠിക്കണം...അച്ചന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു..സാഹചര്യം കിട്ടിയില്ല..പഴേ കാലമല്ലേ..പശുവിനെ കറക്കാനും,പാടത്ത് പോയി കിളക്കാനും തന്‍റെ മുത്തച്ചന്‍ പറഞ്ഞപ്പോള്‍ പഠിപ്പ് നിര്‍ത്തി.."
            അച്ചന്‍ വിയര്‍ത്ത് കുളിച്ച ശരീരം തുവര്‍ത്ത് കൊണ്ട് തുടച്ച് കിളച്ച് മറിച്ചിട്ട മണ്ണ്‍ നോക്കി, പിന്നെ അയാളെ നോക്കി...
                            "ഇന്ന് തന്നെ ഞാന്‍ ഒരു മണ്ണ് തരി കാലിനു മുകളില്‍ പുരളാന്‍ അനുവദിക്കാതെ പഠിപ്പിക്കുന്നതിന്റെ കാരണം എനിക്ക് നഷ്‌ടമായതെല്ലാം തന്നില്ലൂടെ പിടിച്ചടക്കാന്‍ വേണ്ടിയാ..."
            അച്ചന്റെ വാക്കുകള്‍ സത്യമായിരുന്നു...പഠിച്ചതെല്ലാം അയാള്‍ ഒന്നാമനായി...ഒത്തിരി നേട്ടങ്ങള്‍...സന്തോഷത്തിന്റെ നാളുകള്‍...വിദേശത്ത് ജോലി..സ്നേഹിച്ച് പെണ്‍കുട്ടിയുമായി വിവാഹം..എല്ലാം സാധിച്ചു..പലപ്പോഴും അയാള്‍ മോഹിച്ചു..അച്ചന്‍ തന്റെ അടുത്ത് ഉണ്ടാകണമെന്ന്..
                             "പഴേ ആളല്ലേ ഞാന്‍..എനിക്ക് പറ്റില്ലടോ തന്‍റെ സായിപ്പ് നാട്..അവിടെ ഒന്ന്‍ മുങ്ങി കുളിക്കാന്‍ പറ്റ്വോ? ഒന്ന്‍ വൈകുന്നേരം പോയിരിക്കാന്‍ ഒരു അമ്പലമോ ആല്‍ത്തറയോ ഉണ്ടോ??തന്‍റെ അമ്മ ഉറങ്ങുന്ന ഈ മണ്ണ് വിട്ടു പോന്നാല്‍ ശരിയാവില്ലടോ"
                              തനിക്ക് വേണമെങ്കില്‍ തന്‍റെ യോഗ്യത വെച്ച് ഇവിടെ ഒരു ജോലി??
              ഒന്നിനും സാധിച്ചില്ല...അതിനു മുന്‍പ് ജോലി ചെയ്യുന്ന വിദേശ രാജ്യത്തേക്ക് ഒരു ഫോണ്‍കോള്‍...അതും അസമയത്ത്....തകര്‍ന്ന്‍ നാട്ടില്‍ തിരിച്ച് വരുമ്പോള്‍ ഒരു നോക്ക് കണ്ടു..അയാള്‍ക്ക് വേണ്ടി ചുണ്ടില്‍ ഒരു നേര്‍ത്ത സ്നേഹ ചിരി കരുതി വെച്ചിരുന്നു...മനസ്സില്‍ പൊട്ടി ജ്വലിച്ച ദുഖത്തിന്റെ ഉറവകള്‍..എല്ലാം ഉള്ളിലൊതുക്കി അച്ചനു വേണ്ടി ചെയ്യാനുള്ളതെല്ലാം അയാള്‍ ചെയ്യ്തു...അതിന്‍റെ തുടര്‍ച്ചയായി കര്‍ക്കിടക വാവ് ബലിയും....
ഭൂതക്കാലത്ത്തില്‍ നിന്നും തിരിച്ച് വന്നത് ഒരു വിളി കേട്ടാണ്...
                                 "മോനെ...
അച്ചന്റെ പ്രായമുള്ള ഒരാള്‍..
                                  ഒരു ചായയ്ക്ക് കാശ്...
            പേഴ്സ് തുറന്ന് ആദ്യം കണ്ട നോട്ടു ആ മെലിഞ്ഞ കൈകളില്‍ നല്‍കുമ്പോള്‍ ആ വൃദ്ധ മുഖത്ത് നിഴലിട്ട അവിശ്വസനീയമായ ഭാവം കണ്ടു...ഒരു പിതാവിന്‍റെ വാത്സല്യം കലര്‍ന്ന സന്തോഷം കണ്ടു..മഴയിലൂടെ നടന്നു പോയ ആ രൂപം അയാളെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി...
കാറില്‍ കയറുമ്പോള്‍ അയാള്‍ കടലിനെ നോക്കി..താന്‍ ബലിയിട്ട മണ്ണില്‍ മഴയത്ത് ചിക്കി ചികയുന്ന കാക്കകളെ നോക്കി..ഒടുവില്‍ വേദന നിറഞ്ഞ മനസ്സിനോട് അയാള്‍ പറഞ്ഞു...
                                  "ഞാന്‍ ഇനിയും ഇവിടെ വരും..കര്‍ക്കിടക വാവില്‍...ഭൂലോകത്തിന്റെ ഏത് കോണില്‍ നിന്നായാലും

അഴലിന്റെ ആഴങ്ങളില്‍....





"ഈ പുഴ അപകടകാരിയാണ്...ശാന്തമായ ഒഴുക്ക് കണ്ട് ഇറങ്ങരുത്..ഒത്തിരി ജീവന്‍ കവര്‍ന്ന അടിയൊഴുക്കും, ചുഴികളും ആഴങ്ങളില്‍ മറഞ്ഞിരിക്കുന്നു..."

                പുഴയുടെ തീരത്ത് ഉറപ്പിച്ച ബോര്‍ഡില്‍ അമീര്‍ അലി ഒന്ന് കൂടി നോക്കി.പിന്നെ കണ്ണ്നീര്‍ തുടച്ച് പുഴയിലേക്ക് നോക്കി..അവിടെ നീന്തി തുടിക്കുന്ന അസ്കര്‍ അലി..അവന്‍ ഉറക്കെ വിളിക്കുന്നു..
                                   "ബാപ്പിച്ചി ...ഇറങ്ങി വാ.."

                                    "അസ്കര്‍ വേണ്ടാ മോനെ..പുഴ ചതിക്കും...അടിയൊഴുക്ക് ഉണ്ട്..."

                                     അമീറിക്ക...നിങ്ങള്‍ എന്താ പുഴ വരമ്പില്‍ നിന്ന് കിനാവ് കാണയാ..?

                 അയാള്‍ തിരിഞ്ഞു നോക്കി...ഒരു പരിചയക്കാരന്‍. എന്തോ പറയാന്‍ തുനിഞ്ഞ അയാള്‍ പുഴ വരമ്പിലെ പുതിയ ബോര്‍ഡ് കണ്ട് വിഷമത്തോടെ അമീറലിയെ നോക്കി..അയാളുടെ മൌനമായ ചോദ്യത്തിന് അമീര്‍ അലി അതെ എന്നര്‍ത്ഥം വെച്ച് തലയാട്ടി..

"അസ്കര്‍ അലി മരിച്ച ദിവസം...നാലു വര്‍ഷം മുമ്പ് ഇത് പോലെ ഒരു മഴകാലത്ത്. മഴത്തുള്ളികള്‍ താളമിട്ടു ശാന്തമായി ഒഴുകുന്ന പുഴയിലേക്ക് ഒന്ന്‍ മുങ്ങി കുളിക്കാന്‍ ഇറങ്ങിയ ചെറുപ്പക്കാരന്‍...അയാളെ കാത്ത് പുഴയിലെ ചതി ചുഴികള്‍...ആഴങ്ങളില്‍ മുങ്ങി മറയുന്നത് നോക്കി നിന്ന ഹതഭാഗ്യനായ പിതാവ്..മകന്‍റെ മയ്യത്ത് കണ്ട് സംസാരം നിലച്ച മാതാവ്‌..അമീറലി വീണ്ടും തിരിഞ്ഞു പുഴയെ നോക്കി...കുഞ്ഞോളങ്ങള്‍  നിറഞ്ഞു മോഹിപ്പിക്കുന്ന പുഴ..

                                      "അല്ല അമീര്‍ ഇക്ക..ഇത്തവണയെങ്കിലും ഉംറ..യ്ക്ക്??" അസ്കര്‍ പോയിട്ട് നാലു കൊല്ലായില്ലേ????

                                       "എല്ലാ കടമകളും നിറവേറ്റി വേണം ഹംസാ ഹജ്ജനുഷ്ടിക്കാന്‍...എന്‍റെ കടമകള്‍ ഇനിയും ബാക്കി..അസ്കര്‍ ഞങ്ങളെ വിട്ടു പോകുമ്പോള്‍ അവന്‍ മെഡിസിന് ഒന്നാം വര്‍ഷമായിരുന്നു. അവന്‍ പോയതിനു ശേഷം അവന്‍റെ ഉമ്മ ഒരു വാക്ക് മിണ്ടിട്ടില്ല..അടഞ്ഞ മുറിയില്‍ അഞ്ച് നേരം നിസ്കാരവും, പ്രാര്‍ത്ഥനയും.."

               ഹംസ ഒന്നും മനസ്സിലാകാതെ അയാളെ നോക്കി. അയാള്‍ക്ക് ഒരുത്തരം വേണം..അയാള്‍ക്ക് അറിയേണ്ടത് ഏക മകന്‍ നഷ്‌ടമായ അമീര്‍ അലിയ്ക്ക് ബാക്കിയുള്ള കടമകള്‍ എന്തെന്ന് മാത്രം..അമീര്‍ അലിയുടെ കൂടെ ഒരു യാത്രയില്‍ നിന്നും അതിനുത്തരം അയാള്‍ക്ക് കിട്ടി.പുഴ വരമ്പില്‍ നിന്നും ആ യാത്ര അവസാനിച്ചത് ജുമാമസ്ജിദ് അനാഥ ശാലയില്‍ ആയിരുന്നു...

                                        ''ബാപ്പിച്ചി....."

           ഒരു കൂട്ടം കുട്ടികള്‍ അയാള്‍ക്ക് അരികിലേക്ക് ഓടിയെത്തി..അമീര്‍ അലിയെ അവര്‍ കെട്ടി പുണര്‍ന്നു...അമീര്‍ അലി ഹജ്ജ് അനുഷ്ടിക്കാന്‍ പൂര്‍ത്തികരിക്കാന്‍ വെച്ച കടമകള്‍ ആ കുട്ടികളുടെ മുഖത്ത് ഹംസ കണ്ടു..മകന്‍ മരിച്ചതിനു ശേഷം ആ യത്തീം കുട്ടികള്‍ അയാള്‍ക്ക് മക്കളായി മാറുകയായിരുന്നു...


         ആ കൊച്ചു മുഖങ്ങളില്‍ ഹംസ അസ്കര്‍ അലിയെ കണ്ടു.അവരുടെ ബാപ്പിച്ചി  ആയ അമീര്‍ അലി വളര്‍ന്നു വലുതായി ഒരു മഹാനുഭാവനായി.കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുടച്ച് ഹംസ മുഖമുയര്‍ത്തി...കുട്ടികളുടെ കൂടെ പള്ളി തളത്തിലേക്ക് പോകുന്ന അമീര്‍ അലി...അവര്‍ക്ക് മീതെ സര്‍വ്വ ശക്തന്റെ കാരുണ്യം പോലെ മഗ്രിബ് ബാങ്ക് വിളി...ഹംസ പടിഞ്ഞാറു ദിക്കിനെ ഒന്ന് നോക്കി..വിശുദ്ധ കഅബയുടെ ചിത്രം പ്രകൃതി മസ്ജിദിനു മുകളില്‍ വരച്ചത് പോലെ അയാള്‍ക്ക് തോന്നി..അതിനു മുന്നില്‍ നിസ്ക്കാര പായയില്‍ അമീര്‍ അലിയും, മക്കളും...ഒപ്പം നന്മയുടെ പ്രകാശവും...

2015, ജൂൺ 12, വെള്ളിയാഴ്‌ച

വാസുദേവ ദുരിതം...

                               


                                               അങ്ങിനെ നീണ്ട ഒരു കാത്തിരിപ്പിന് വിരാമമായി വാസുദേവ എംബ്രാന്തിരിയ്ക്ക് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്നും ഒരു വിളി വന്നു.താത്കാലികമായി ലഭിച്ച കഴകം ഒരു തരത്തില്‍ അയാളുടെ ഒന്നുമില്ലാത്ത അവസ്ഥയ്ക്ക് ഒരു സ്വാന്തനമായി.വയസ്സ് മുപ്പതുകള്‍  പിന്നിട്ടിട്ടും, രണ്ട്‌ എം.എ ബിരുദം ഉണ്ടായിട്ടും, ഒരു പാട് പി.എസ്.സി ടെസ്റ്റ്‌ എഴുതിയിട്ടും കിട്ടാതെ അവസാനം കിട്ടിയ പണി അയാള്‍ നല്ല മനസ്സോടെ സ്വീകരിച്ചു..

                              "അച്യുതം കേശവം രാമ നാരായണം..
                                കൃഷ്ണ ദാമോദരം വാസുദേവം ഹരീം
                               ശ്രീധരം മാധവം ഗോപികാ വല്ലഭം
                                ജാനകി നായകം രാമചന്ത്രം ബജേ...''

                                                ദീപാരാധനയ്ക്ക് അത്യാവശ്യം ആളുകള്‍ വന്നെങ്കിലും പുഷ്പാഞ്ജലിയുടെ എണ്ണം കുറവായിരുന്നു..ദേവസ്വംബോര്‍ഡ് പിശുക്കി നല്‍കുന്ന ശമ്പളം ഒന്നിനും തികയില്ല..കിട്ടുന്ന ദക്ഷിണ കൊണ്ട് കാര്യങ്ങള്‍ നടത്തി വരുമ്പോളാണ് ഒരു മുന്നറിയിപ്പും കൂടാതെ ജയലക്ഷ്മി വാസുദേവന്‍‌ എംബ്രാന്തിരിയുടെ ജീവിതത്തിലേക്ക് കടന്ന്‍ വന്നത്..തുളസി മാല പരസ്പരം ചാര്‍ത്തി സിന്തൂരം അണിയിച്ച് ഒരു പുടവ കൊടുക്കല്‍..മുറപ്പെണ്ണ്‍ ഒരു നല്ല ജോലി അയാള്‍ക്ക് കിട്ടുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ ഒടുവില്‍ അത് സംഭവിച്ചു..

                               ''എല്ലാരും ഗുരുവായൂര്‍ക്ക് ...ഇവിടേം
                                 ദാ ഈ കോവിലില്‍
                                 ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്ന്യാ.."

                                                 എല്ലാവരോടും കഷ്ടപ്പാടും, ദുരിതവും പറയുന്ന കൂട്ടത്തില്‍ വാര്യര്‍ ഡോക്ടറോടും തുറന്നു പറഞ്ഞു പോയി. ദക്ഷിണ വരവ് മഴക്കാലമായതോടെ പകുതിയായി..മൂന്നാമത് ഒരാള്‍ കൂടി ജീവിതത്തില്‍ കടന്നു വരുന്നതിന്‍റെസൂചനകള്‍ ജയലക്ഷ്മിയില്‍ കണ്ടു തുടങ്ങിയിരിക്കുന്നു..

                                 "അത് ശര്യാ എംബ്രാന്തിരി..
                                  പക്ഷെ നമുക്ക് എല്ലാര്ക്കും             
                                  മുതിരന്നവരെക്കാള്‍ ഇഷ്ടം കുഞ്ഞുങ്ങളോടാ..‍     
                                  ഗുരുവായൂര്‍ അമ്പാടി കണ്ണനാ...
                                  ഇവിടെ മുതിരന്ന ശ്രീകൃഷ ഭഗവാനും..."
                                  
                                                
                                                   എന്തായാലും അധികം താമസിയാതെ വാസുദേവ എംബ്രാന്തിരി അത് തിരിച്ചറിഞ്ഞു..വീടിനുള്ളില്‍ ഒരു കുഞ്ഞി കണ്ണന്‍ തന്‍റെ ബാല്യം ആരംഭിച്ചതോടെ..അതിനു ശേഷം ദീപാരാധന കഴിയുമ്പോള്‍ ശ്രീകോവില്‍ അടയ്ക്കുന്നതിന് മുമ്പ് ഭഗവാനോട് തന്‍റെ പരാധീനതകള്‍,ദുരിതങ്ങള്‍ പറയുവാന്‍ അയാള്‍ കൂടുതല്‍ സമയം കണ്ടെത്തി..
എന്തായാലും എല്ലാം കേട്ട് കള്ളകൃഷ്ണന്‍ പുഞ്ചിരിച്ചു...എല്ലാവരെയും നോക്കി ചിരിയ്ക്കുന്നത് പോലെ..നാളുകള്‍ ഏറെ കഴിഞ്ഞപ്പോള്‍ ഒടുവില്‍ അത് സംഭവിച്ചു.."ഐയ്ജ് ഓവര്‍" ആകാന്‍ കുറച്ച് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ വാസുദേവന്‍‌ എംബ്രാന്തിരിയെ തേടി വീണ്ടും ഒരു വിളി വന്നു.എത്രയും വേഗം "കൃഷി വകുപ്പില്‍ ക്ലാര്‍ക്ക് ആയി ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ്..ദിവസം പൂജിയ്കുന്ന ജോലി വിട്ട് മറ്റൊരു നഗരത്തിലേക്ക് കുടുംബം പറിച്ചു നടാനുള്ള സമയം..

                                   "ഈ ഗവര്‍മെന്റ് ജോലി കൊണ്ട് ഒരു കാര്യല്ലാ...
                                    ഒന്നിനും തെകയില്ല എണ്ണി ചുട്ട മാസപ്പടി..
                                    കൈകൂലി വാങ്ങാന്‍ ന്നെ കൊണ്ടാവില്ല..
                                    ഒരു വഴി ദൈവം കാണിച്ച്
                                    തരുമായിരിക്കും..ല്ലേ..ന്റെ കൃഷ്ണാ.."

                                                   വാസുദേവന്റെ ദുരിതം അവിടെയും തീര്‍ന്നില്ല..വാടക വീട്ടില്‍ നിന്നും സ്വന്തമായി കൊച്ചു വീട്.വീട് പണിയാന്‍ ഹൌസിംഗ് ലോണ്‍..മൂത്ത മകന് കൂട്ടായി ഒരു മകള്‍...അയാള്‍ വീണ്ടും വീട്ടിലെ കൊച്ചു പൂജ മുറിയില്‍ ഇരുന്ന്‍ തന്‍റെ ദുരിതങ്ങള്‍ ദൈവത്തിനോട്  പറഞ്ഞു. മകനെ പഠിപ്പിക്കാന്‍ നഗരത്തിലെ പുതിയ സി.ബി.എസ്.ഇ സ്കൂളില്‍ ചേര്‍ത്തതോടെ അയാള്‍ക്ക് ഉറക്കം കുറഞ്ഞു..ജോലിയില്‍ ശ്രദ്ധ ഇല്ലാതായി..ഭാവിയെ കുറിച്ച് ആകുലതകള്‍ കൂടി..ഓരോ ദിവസവും വില കൂടി വരുന്ന പച്ചക്കറികള്‍, മില്‍മ പാല്‍, കരണ്ട് ബില്‍,ബസ്സ് ചാര്‍ജ്ജ് .എല്ലാം ദിവസവും  വാസുദേവന്‍‌ പരാതി പട്ടികയില്‍ ഉള്‍പെടുത്തി.അതിനിടയില്‍ ഒരു വലിയ തലവേദന സൃഷ്ടിച്ചുകൊണ്ട് ഭാര്യ ജയലക്ഷ്മി ഒരു പ്രസ്താവനയിറക്കി..."മൂന്നാമതൊരു കുട്ടി കൂടെ വേണം എന്ന വലിയ ആവശ്യം..വളര്‍ന്നു വരുന്ന ജീവിത ചിലവിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന വാസുദേവന്‍‌ എംബ്രാന്തിരി ആ ആവശ്യം ഒരാവശ്യമാണെന്ന് പറഞ്ഞെങ്കിലും വാമഭാഗം വഴങ്ങിയില്ല..പുതിയ ഒരു സ്ഥാന ചലനം എത്രയും വേഗത്തില്‍ വേണമെന്ന് ചിന്ത വാസുദേവന്റെ തലയില്‍ ഉടലെടുത്തു..പൂജ മുറിയിലെ പരാതികള്‍ കൂടിയപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ വഴി വീണ്ടും ഒരു വിളി വന്നു..

                                    "അല്ല നമ്പൂരി നിങ്ങള്‍ പ്രൊബേഷന്‍
                                      കയിഞ്ഞിട്ട്‌ കാലം ഇച്ചിരി ആയില്ലേ
                                      ലീവെടുത്ത് ഗള്‍ഫില്‍ പോയി കൂടെ..?
                                      ലുലു ന്‍റെ സൂപ്പര്‍ മാര്‍ക്കറ്റില്‍
                                     നല്ല  ചാന്‍സ് വന്നിട്ടിണ്ട്.."

                                                     
                                                  ഒടുവില്‍ അതും സംഭവിച്ചു. ജോലിയില്‍ നിന്നും ലീവെടുത്ത്   വാസുദേവന്‍‌ എംബ്രാന്തിരി ദുബായിലേക്ക് ജോലിയ്ക്ക് പോകാന്‍ തീരുമാനമായി..കാച്ചിയ എണ്ണയും, ഉപ്പിലിട്ടതും, ഭസ്മവും, പിന്നെ ഒടുവില്‍ കൃഷ്ണ ഭഗവാന്റെ ഒരു ചിത്രവും കൊണ്ട് പോകാനുള്ള ബാഗില്‍ സ്ഥാനം പിടിച്ചു..രണ്ട്‌ മക്കളെയും, മൂന്നാമത്തെ കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്ന ഭാര്യയേയും പിരിഞ്ഞ് എംബ്രാന്തിരി, കണ്ണീരോടെ യാത്ര ചൊല്ലി വിമാന താവളത്തില്‍ എത്തി...ലോഞ്ചില്‍ ദുഖിതനായി ഇരിക്കുമ്പോള്‍ മദ്യം മണക്കുന്ന ശരീരവുമായി ഒരാള്‍ അടുത്ത് വന്നിരുന്നു..മുഖവുരയില്ലാതെ അയാള്‍ സ്വയം പരിചയപെടുത്തി.കാനഡയില്‍ ജീവിക്കുന്ന ഒരു ടിപ്പിക്കല്‍ അച്ചായന്‍..ദുബായ് വഴി ട്രാന്‍സിറ്റ്. പൊങ്ങച്ചം നിറഞ്ഞ വാക്കുകള്‍..അതിനൊടുവില്‍ പാവം വാസുദേവന്‍‌ എംബ്രാന്തിരിയുടെ നെഞ്ചില്‍ മറ്റൊരു മോഹത്തിന്റെ തിരി കൊളുത്തി..

                                "നിങ്ങളെ പോലുള്ള ആളുകള്‍ എന്തിന്
                                  ദുബായില്‍ പോയി  ജ...ജീവിതം കളയണം...
                                  അങ്ങ് ക..കാനഡയില്‍ വരൂ..
                                  അവിടെ സുഖ ജീവിതം ന..നയിക്കാം..മൈഗ്രേഷന്‍ 
                                  വ..വളരെ ലളിതം..കുട്ടികള്‍ക്ക് നല്ല വിദ്യയും കിട്ടും.

                                                    എംബ്രാന്തിരി തന്‍റെ പെട്ടിയെ നോക്കി..ദുബായില്‍ എത്തിയാല്‍ ഉടന്‍ തന്നെ പെട്ടിയില്‍ നിന്നും ഭഗവാനെ പുറത്തെടുത്ത് പരാതികളില്‍ ക്യാനഡ ഉള്‍പെടുത്താന്‍ അയാളുടെ മനസ്സ് കൊതിച്ചു..അയാളുടെ വാസുദേവ ദുരിതം കേള്‍ക്കാന്‍ ഭഗവാന്‍റെ ഫോട്ടോ ഉള്‍പെട്ട പെട്ടി കന്വേയര്‍ ബെല്‍റ്റിലൂടെ അടി കളിച്ച് മുന്നോട്ട് പോയി..ദുബായ് വിമാനം ലക്ഷ്യമാക്കി...                         
                               


                                               

                       

2015, ജൂൺ 10, ബുധനാഴ്‌ച

''വാനപ്പുലികള്‍.."




"മതിവദനി...ഉനക്ക് ഇന്നേക്ക് താന്‍ വിടുതലൈ.."

                      അവള്‍ കാല്‍മുട്ടില്‍ നിന്നും തല ഉയര്‍ത്തി നോക്കി..സിംഹള ജയില്‍ വാര്‍ഡന്‍ "സുമുദു ജയതിലക"..അവന്റെ ചുണ്ടില്‍ ഒരു വരണ്ട ചിരി..കണ്ണുകള്‍ കൊണ്ട് ശരീരം നഗ്നമാക്കുന്ന നോട്ടം..പല രാത്രികളിലും നേരിട്ട പീഡന പര്‍വ്വത്തിന്റെ തുടര്‍ച്ച പോലെ..അവള്‍ യാതൊരു വികാരവുമില്ലാതെ അവനെ നോക്കി..അവള്‍ക്ക് അന്നത്തെ ദിവസമോ, മാസമോ ഒന്നും അറിയില്ലായിരുന്നു...വേലിക്കട ജയിലില്‍ വന്നിട്ട് കുറേ വര്‍ഷമായി..മുല്ലൈതീവിന്റെ നാശം കണ്ട അന്തിമ യുദ്ധത്തില്‍  ലങ്കന്‍ രാണവം പിടിച്ചെടുത്ത കുറേ പേരില്‍ അവളും...അന്ന് മുതല്‍ അവള്‍ ആ ഇരുട്ടറയില്‍..കൊടിയ പീഡനങ്ങള്‍,ക്രൂരമായ രാത്രികള്‍,ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന രോദനങ്ങള്‍...എങ്കിലും അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..ആരോടെന്നില്ലാതെ...
.
"ഉടല്‍ മണ്ണുക്ക്..
ഉയിര്‍ തമിഴുക്ക്'"
ഇനിയെരന്താലും,
തമിള്‍ മണ്ണ്‍ മറക്കാത്..

               " പുലിയും,പിറഭാകാരനും എല്ലാം മുടിഞ്ച്‌ നാശമായി  പോയാച്ച്...ഇനി മേല്‍ നീയെല്ലാം  മട്ടും ഏഴൈ...വെളിയെ പോയി പിച്ചയെട് പുണ്ട....(പിന്നെ മുഴങ്ങിയത് സിംഹള തെറി) അവന്‍റെ നെഞ്ചില്‍ കയറി നിന്ന് അലറി വിളിക്കാന്‍ തോന്നി.പെണ്പുലികള്‍ പകല്‍ സമയം മാത്രം അവനെ പോലെയുള്ളവര്‍ക്ക് കുറ്റവാളികള്‍..രാത്രി വളരുമ്പോള്‍ കാമാസുഖം തേടി സെല്ലിലെ ഇരുട്ടില്‍ കാണിച്ച് കൂട്ടുന്ന ആക്രമങ്ങള്‍..ചുമരുകള്‍, അഴികള്‍ മാത്രം സാക്ഷികള്‍..

                          ജയതിലക നടന്ന്‍ പോയപ്പോള്‍ മതിവദനി ജയിലറയില്‍ പുറത്ത് നിന്നും വന്നു വീണ സൂര്യപ്രകാശം നോക്കി കണ്ടു..മോചനത്തിന്റെ വെളിച്ചം..തന്‍റെ മാത്രം മോചനം..സ്വപ്നം കണ്ട ഈഴം, സ്വന്തം നാട്..വംശ വേര്‍തിരിവ് ഇല്ലാത്ത തന്‍റെ നാട്..എല്ലാം തകര്‍ന്നു..എല്ലാം രാണവം തകര്‍ത്തു...തന്നെ പോലെ എത്ര പെണ്‍കുട്ടികള്‍..മാനവും, സ്വപ്നവും നഷ്ടമായവര്‍..എതിര്‍ ലിംഗത്തെ വെറുക്കുന്നവര്‍..അവരുടെ ക്രൂരമായ അധിനിവേശത്തിന് ഇരയായവര്‍....യുദ്ധത്തിനു മുന്‍പ് എന്തെല്ലാം സ്വപ്‌നങ്ങള്‍...സ്കൂള്‍ ജിവിതം മുതല്‍ "ഇയക്കം " വരെ നീളുന്ന കുറേ ഓര്‍മ്മകള്‍..നല്ലതും, ചീത്തയും...

                          കല്ലപ്പാട് ജി.ടി.എം. സ്കൂളില്‍ രണ്ടു വശം മുടി പിന്നിട്ട് ഫുള്‍ പവാടയുടുത്ത്..നെറ്റിയില്‍ ഭസ്മകുറി ചാര്‍ത്തി , കനകാംബരം കോര്‍ത്ത് തലയില്‍ ചൂടി,കാലില്‍ വെള്ളിചിറ്റ് അണിഞ്ഞു കാലത്ത് മൈക്കില്‍ പ്രഭാതഗീതം ചൊല്ലുന്ന മതിവദനി.

"തമിഴ് തായ് മണ്ണ് വാഴ്കെ..
എന്നുയിര്‍ പൊന്‍ ഭൂമി വാഴ്കെ..

                          സുന്ദരിയായ മതിവദനി..മുട്ടറ്റം മുടിയും, വിടര്‍ന്ന കണ്ണുകളും, പേരിനെ അര്‍ത്ഥമാക്കുന്ന ആകാരവും...ഏറ്റവും നന്നായി പഠിക്കുന്ന മതിവദനി..അതി ബുദ്ധിമതി..കൂടെ പഠിക്കുന്ന ആണ്‍കുട്ടികളില്‍ സ്വപ്നം നിറച്ച, മുല്ലൈതീവിന്റെ മാലാഖ..ചിന്നതായി,മോക്കചാമി കുടുംബത്തിലെ കണ്ണിലുണ്ണി..ജയകാന്തന്‍, സൂര്യകാന്തന്‍ സഹോദരന്മാരുടെ തങ്കച്ചി...

                          അതൊരു കാലം. ഒന്നുമറിയാത്ത കാലം. അത് തന്നെ ആയിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം..

                          പത്തില്‍ പഠിക്കുമ്പോള്‍ ഒരു രാത്രിയില്‍  ജീവിതം മാറ്റി വരച്ച ഒരു സംഭവം..തല മുതിര്‍ന്ന രണ്ടു സഹോദരന്മാര്‍ നഷ്ടമായ ദിവസം..കരിമ്പുലികള്‍ ആയ ഇരുവരും ഈഴത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ദിവസം..രാണവം കൊലപ്പെടുത്തി വികൃതമാക്കിയ സഹോദരന്മാരുടെ ശരീരം..അത് കണ്ടപ്പോള്‍ സ്വയം മറന്നു..പരീക്ഷ വേണ്ടെന്ന്‍ വെച്ച്  തലൈവര്‍ക്ക് മുന്നില്‍ സ്വയം സമര്‍പ്പിച്ചു...വാനപ്പുലി ആകാനുള്ള  തീരുമാനം എല്ലാവരും നിശബ്ദം അംഗീകരിച്ചു..കേണല്‍ ശങ്കറിന്റെ കൂടെ തോനട മാന്നാര്‍  പരിശീലന കേന്ദ്രത്തില്‍ പരിശീലനം...നീണ്ട മുടി മുറിച്ച്, യൂണിഫോം ധരിച്ച്..പുതിയ ചിന്തകളുമായി . പുതിയ വേഷത്തില്‍...പിന്നെ പലാലി, കടുനായകെ തുടങ്ങിയ സിംഹള മേഖലയില്‍ ആകാശ ആക്രമണങ്ങള്‍..അതിലെ മുഖ്യ സ്ഥാനം വഹിച്ച  പങ്കാളി..ഒടുവില്‍ നടന്ന ഭീകരമായ  അന്തിമ യുദ്ധത്തില്‍ പിടിക്കപ്പെടും വരെ...പോരാട്ടം..ഒടുവില്‍ ഇയക്കം തകര്‍ന്ന്‍, ഈഴം ബലി കൊടുത്ത് എല്ലാം നഷ്‌ടമായ ജയില്‍ വാസം...

                   വേലികട ജയിലില്‍ നിന്നും പുറത്ത് ഇറങ്ങുമ്പോള്‍ മുന്നില്‍ അറ്റ്‌ പോയ ലക്ഷ്യങ്ങള്‍ മാത്രം..ഈഴം, തലൈവര്‍,  ശിഥിലമായ കുടുംബം..അനാഥമായ, ആരുമില്ലാത്ത ജന്മം..ശരീരത്തില്‍ ഒരു ബോംബ്‌ കെട്ടി വെച്ച് ഒരു സിംഹള കൂട്ടത്തില്‍ പൊട്ടി തെറിക്കാന്‍ മതിവദനി മോഹിച്ചു..അതിനു ബോംബ്‌ എവിടെ..ബോംബ്‌ പോയിട്ട് ഒരു ചെറിയ പടക്കം പോലും തമിഴര്‍ക്ക് ലഭ്യമല്ലാത്ത അവസ്ഥ...മുല്ലൈതീവിന്റെ പ്രേത ഭൂമിയിലേക്കുള്ള ട്രെയിനില്‍ കയറി ഇരിക്കുമ്പോള്‍ അവള്‍ക്ക് പലതും തോന്നി..ഇന്ത്യയിലേക്ക് ഒരു പലായനം, ആത്മഹത്യ, വീണ്ടും ആരെയെങ്കിലും കൊന്നു ജയിലിലേക്ക് തിരിച്ച് പോക്ക്. മുല്ലൈത്തീവ് എത്തുംമ്പോള്‍ നേരം ഇരുട്ടിയിരുന്നു..ഒരു ശ്മശാനം പോലെ പിറന്ന മണ്ണ്‍..തകര്‍ന്ന്‍ പോയ ജീവിതങ്ങള്‍..ആശ്രയമറ്റ ജീവിതങ്ങള്‍.. ഇരുട്ടിലൂടെ നടക്കുമ്പോള്‍ മതിവദനി നിഴല്‍ പോലെ കണ്ടു...യുദ്ധത്തില്‍ തകര്‍ന്ന ജി.ടി.എം. സ്കൂള്‍..തന്റെ സ്കൂള്‍..

കുറച്ച് ദിനങ്ങള്‍ക്ക് ശേഷം...

                            താത്കാലികമായി കെട്ടിയ കെട്ടിടത്തിന്‍റെ കീഴെ മണ്ണില്‍ ഇരിക്കുന്ന കുട്ടികളുടെ മുന്നില്‍ മതിവദനി ടീച്ചര്‍.പുതിയ പ്രസരിപ്പും, പുതു പുതു ലക്ഷ്യവുമായി മതിവദനി ടീച്ചര്‍.ജീവിതം ഇരുണ്ട് പോയ ആ  കറുത്ത ബോര്‍ഡില്‍ പ്രതീക്ഷയുടെ വെളുത്ത അക്ഷരങ്ങള്‍ എഴുതി ചേര്‍ത്ത് മതിവദനി പുതിയ തലമുറയെ നോക്കി..

                                              " തായ് മണ്ണ്"

                            ആയുധങ്ങള്‍ തോറ്റ മണ്ണില്‍ നിന്നും അക്ഷരങ്ങള്‍ കൊണ്ട് വിജയിക്കാന്‍ ഒരു പുതു തലമുറയെ വാര്‍ത്തെടുക്കാനുള്ള ഒരുക്കമായിരുന്നു അത്....അതൊരു പുതു തുടക്കമായിരുന്നു...തമിഴ് ദേശ വാദം അക്ഷരങ്ങള്‍ കൊണ്ട് പുനര്‍ജനിപ്പിക്കുന്ന പുതിയ വിപ്ലവമായിരുന്നു...

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.